ചിന്താക്രാന്തൻ

19 October 2012

ചെറുകഥ.പൂര്‍വവൃത്താന്തം

ചിത്രം കടപ്പാട് .ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്

             ഉപജീവനത്തിനായി താങ്കളുടെ മുന്‍പില്‍ വേറെ ഒരു വഴിയും ഇല്ലാത്ത , അന്തിയുറങ്ങാന്‍ ഒരു ചെറു കുടില്‍ പോലും ഇല്ലാത്ത  പാവം കുറേ മനുഷ്യര്‍ . ഭിക്ഷാടനം കഴിഞ്ഞ് തമ്പടിച്ചിരുന്ന  പട്ടണത്തിലെ രാത്രി കാവല്‍ക്കാര്‍  ഇല്ലാത്ത , പതിനൊന്ന് മണിക്ക് ശേഷം മാത്രം തിരക്കൊഴിയുന്ന . നീണ്ട വ്യാപാര സമുച്ചയങ്ങള്‍ക്ക് മുന്‍പില്‍  വ്യാപാര ഉടമസ്ഥര്‍ പോയി എന്ന് ഉറപ്പ് വരുത്തി ഏതാനും മണിക്കൂറുകള്‍  മനസ്സിലെ എല്ലാ വിഷമങ്ങളും മറന്ന് കിടന്നുറങ്ങാന്‍ ശ്രമിക്കുന്ന അനേകംപേര്‍ . അവരില്‍ അധികംപേരും തമിഴ്  വംശരായ   വൃദ്ധന്മാരും വൃദ്ധകളുമാണ് . ചിലുടെ കൂടെ പതിനഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങളും ഉണ്ട് .

അവരുടെയിടയില്‍ അറുപതുവയസിനു താഴെ പ്രായം തോന്നിക്കുന്ന , അധികമാരോടും സംസാരിക്കാത്ത , എപ്പോഴും ശോകമൂകമായിരിക്കുന്ന  നീണ്ട ജഡ പിടിച്ച താടിയും മുടിയുമുള്ള  മലയാളിയായ വൃദ്ധന്‍ . തന്‍റെ കൈവശമുള്ള  ഭാണ്ഡകെട്ട് ഓരത്ത് വെച്ച്  കീറിയ പായ തറയില്‍ വിരിച്ച് അതിന്മേല്‍ ഓരം ചേര്‍ന്നിരുന്നു , കുടിക്കാന്‍ കരുതിവെച്ച വെള്ളംകൊണ്ട് കൈ കഴുകി  ഭാണ്ഡ   കെട്ടില്‍ നിന്നും ചോറ്റുപാത്രം  എടുത്ത് ഭിക്ഷാടനത്തിനിടയില്‍  ലഭിച്ച ഭക്ഷണം ആര്‍ത്തിയോടെ ഭക്ഷിച്ചു. .എല്ലാവരും ഉറങ്ങാന്‍ കിടന്നിട്ടും അയാള്‍ ഉറങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ അടുത്ത് ഉറങ്ങാന്‍ കിടന്നിരുന്ന തമിഴന്‍   അറിയാവുന്ന മലയാളത്തില്‍  ചോദിച്ചു .

,, എന്നാ സ്വാമി ഉങ്കള്‍ ഉറങ്ങുന്നില്ലേ ?  ഇങ്കെ ഭിക്ഷ എടുക്കാന്‍ പോകുന്ന  എത്രയോപേര്‍ ഇരുക്ക് അതില്‍ ഉങ്കള്‍ മട്ടും താന്‍ ഒരേയൊരു മലയാളി ഉങ്കള്‍ എപ്പോതും ഇപ്പടി ഉറങ്ങാതെ ഇരിക്കുന്നത് എന്നാസ്വാമി ....എതുവാ പ്രച്ചനം ഇരുന്താല്‍ സൊല്ലുങ്കേ  . ഇന്ത സ്വാമി എന്നാ കേട്ടാലും ഒന്നുമേ  സൊല്ലതും ഇല്ലൈ  ,,

തമിഴന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ തമിഴന്‍റെ സംസാരം ഇഷ്ടപെടാത്തത് പോലെ അയാള്‍ തമിഴനെ നോക്കുന്നത് കണ്ടപ്പോള്‍ തമിഴന്‍ വീണ്ടും തുടര്‍ന്നു .

,, എന്നെ ഇപ്പടി നോക്കാതെ സ്വാമി  ,ഉങ്കള്‍ ഇപ്പടി നോക്കുംപോതെ എനക്ക്   ഭയമാണ് എന്നെ വിട്ടിട് സ്വാമി ,,

അയാള്‍ ചിന്താകുലനായ് ഒരുപാട് നേരം അവിടെയിരുന്നു . പിന്നീട് എപ്പോഴോ  ഉറങ്ങുവാനായി കിടന്നു . പക്ഷെ    ഉറങ്ങുവാന്‍ അയാള്‍ക്കായില്ല നാളിതു വരെ പിന്നിട്ട ജീവിതം മനസ്സില്‍ തിരമാലകള്‍ പോലെ ആഞ്ഞടിച്ചു കൊണ്ടേയിരുന്നു . എത്ര ശ്രമിച്ചിട്ടും ഉറങ്ങുവാനുള്ള അയാളുടെ ശ്രമം പതിവുപോലെ  ഇന്നും  വിജയിച്ചില്ല  . നേരം പുലരുവാനായപ്പോള്‍  പായ മടക്കി ഭാണ്ഡകെട്ടില്‍ വെച്ച് നഗരസഭയുടെ വക പ്രഭാത കൃത്യം നിര്‍വഹിക്കുന്ന ഇടം ലക്ഷ്യംവെച്ച് അയാള്‍ നടന്നു . ലക്ഷ്യസ്ഥാനത്ത് എത്തി നീണ്ട കാത്തിരിപ്പിനൊടുവില്‍ ലക്ഷ്യം നിര്‍വഹിച്ച് പൊതു കുളത്തില്‍ പോയി കുളിയും കഴിഞ്ഞ് പതിവായി ചായ കുടിക്കുന്ന ചായ കടയില്‍ നിന്നും കടുപത്തിലൊരു ചായയും കുടിച്ച് ഭിക്ഷാടനത്തിനായി യാത്ര തിരിച്ചു .

ഭിക്ഷ യാചിച്ച് ഒരുപാട് പണം സ്വരൂപിച്ച് വെക്കണം എന്നൊന്നും അയാള്‍ക്കില്ല . അന്നന്നേക്ക്  അന്നത്തിനുള്ള വക കിട്ടിയാല്‍ ഭിക്ഷാടനം അവസാനിപ്പിച്ച് പട്ടണത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ക്ഷേത്രമുറ്റത്തെ ആല്‍ത്തറയില്‍  ചെന്നിരിക്കും , അതാണ്‌ അയാളുടെ പതിവ് , ആ ഇരിപ്പ് രാത്രി പത്തു മണി വരെ തുടരും . അയാള്‍ ഇവിടെ എത്തിയിട്ട് വര്‍ഷം അഞ്ചുകഴിയുന്നു . ഈ അടുത്ത കാലത്തായി പതിവായി  ക്ഷേത്രത്തില്‍ ദീപാരാധനയ്‌ക്ക് വരുന്ന ഇരുപതു വയസിനു താഴെയുള്ള ഒരു പെണ്‍കുട്ടി അയാളുടെ അരികില്‍ വരികയും സുഖവിവരങ്ങള്‍ തിരക്കുകയും ചെയ്യുക പതിവായിരുന്നു .  അവളുടെ ചോദ്യങ്ങള്‍ക്ക് അയാള്‍ മറുപടി പറയാറില്ലാ എങ്കിലും അവളുടെ സാനിദ്ധ്യം അയാള്‍ ആഗ്രഹിച്ചിരുന്നു .

ഇപ്പോള്‍ രാത്രി അയാള്‍ക്ക്‌ കഴിക്കുവാനുള്ള ഭക്ഷണം പതിവായി അവള്‍ കൊണ്ടു വന്നു നല്‍കും .  ക്ഷേത്രത്തിലേക്ക് വരുമ്പോള്‍ തൂക്കുപാത്രത്തില്‍ കൊണ്ടു വരുന്ന ഭക്ഷണം അയാളുടെ തൂക്കു പാത്രത്തിലേക്ക് പകര്‍ന്നുനല്‍കും . ഇന്ന് ഭക്ഷണം അയാളുടെ പാത്രത്തിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍  അയാള്‍ അവളോട്‌ ചോദിച്ചു .

,, എന്താ മോളുടെ പേര് ? എന്തിനാ  എന്നോട് ആരും കാണിക്കാത്ത  ഈ സഹതാപവും ഭക്ഷണം നല്‍കലും   ,,

,, ഈശ്വരാ..... അപ്പൊ ഊമയല്ലാ അല്ലെ ! എത്ര നാളായി ഞാന്‍ ഓരോന്ന് ചോദിക്കുന്നു  .   ഇതുവരെ ഒരക്ഷരം എന്നോട് മിണ്ടിയിട്ടില്ല, അതിശയം തന്നെ.
എന്‍റെ പേര് പ്രിയംവദ, എന്നോട്‌ അടുപ്പമുള്ളവര്‍ എന്നെ പ്രിയാ എന്ന് വിളിക്കും അപ്പൂപ്പന്‍ എന്നെ പ്രിയാ എന്ന് വിളിച്ചാല്‍ മതിട്ടോ വിശക്കുന്നവര്‍ക്ക് വിശപ്പകറ്റാന്‍ ഭക്ഷണം നല്‍കുന്നത് പുണ്യകര്‍മ്മമായി ഞാന്‍ കാണുന്നു  ,,

അവള്‍ക്ക് അയാളെ കുറിച്ച് അറിയുവാന്‍ തിടുക്കമായി. അവള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു .

,, എവിടെയാണ് സ്വദേശം?   മനസ്സില്‍ ഒരുപാട് വിഷമങ്ങള്‍ ഉള്ള ആളാണെന്ന് മുഖഭാവം കണ്ടാല്‍ അറിയാം .,,

,, അങ്ങ് ദൂരെ വയനാട്ടിലെ ഒരു  ഗ്രാമ പ്രദേശത്ത്‌ ,,

,, ആരൊക്കെയുണ്ട് വീട്ടില്‍ ,,

,, ഒരു മകനും ഒരു  മകളും ,,

,, മക്കളുള്ള ആളാണോ ഇങ്ങിനെ ഭിക്ഷ യാചിക്കുവാന്‍ നടക്കുന്നത് ,,

,, അവര്‍ക്ക് എന്നെ ഇഷ്ടാവാന്‍ തരമില്ല ,,

,, ഇഷ്ടാവാന്‍ തരമില്ലാന്നോ ഈ ലോകത്ത് അച്ഛനെ ഇഷ്ടാവാത്ത മക്കള്‍ ഉണ്ടാകുമോ ,,

,, അവരുടെ അമ്മയെ കൊന്നവനെ അവര്‍ക്ക് ഇഷ്ടാകുമോ ,,

,, എന്‍റെ ഈശ്വരാ എന്താ പറയുന്നേ !  ,,

,, അതെ മോളെ പതിനെട്ടാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ഞാന്‍ . മുപ്പത്തഞ്ചു വയസില്‍ പട്ടാളത്തില്‍ നിന്നും വിരമിച്ചതിനുശേഷമാണ് വിവാഹിതനായത് . സ്നേഹം മാത്രം കൊതിച്ച് എന്‍റെ ഭാര്യയായ അവള്‍ക്ക് എന്നില്‍ നിന്നും ലഭിച്ചത് പീഡനം മാത്രം . ഒരു മുഴു കുടിയനായിരുന്നു ഞാന്‍..
 എന്നും മൂക്കറ്റം മദ്യപിച്ചു വീട്ടില്‍ ചെല്ലുന്ന എനിക്ക് അവളെ സ്നേഹിക്കുവാന്‍ ഒരിക്കലും  കഴിഞ്ഞിരുന്നില്ല . വീട്ടില്‍  മര്‍ദ്ദനവും ലഹളയും എന്നും പതിവായിരുന്നു .   വിവാഹം കഴിഞ്ഞ് രണ്ടാമത്തെ വര്‍ഷം ഒരു ആണ്‍ കുഞ്ഞു ഞങ്ങള്‍ക്ക് പിറന്നു . പിന്നീട് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു പെണ്‍ കുഞ്ഞും .  ഇപ്പോള്‍ അവള്‍ക്ക് മോളുടെ പ്രായമുണ്ടാകും .

എന്‍റെ മോള്‍ക്ക്‌ രണ്ടു വയസ്സ് കഴിഞ്ഞ സമയം മദ്യപിച്ച്   സ്വയബോധം ഇല്ലാതെ  വീട്ടില്‍ ചെന്ന ഞാന്‍,   വീണ്ടും മദ്യപിക്കാനായി ഗ്ലാസ് ചോദിച്ചപ്പോള്‍  എന്‍റെ കയ്യിലെ മദ്യക്കുപ്പി ബലമായി വാങ്ങി പൊട്ടിക്കുവാന്‍ അവള്‍ ശ്രമിച്ചു, അത് എനിക്ക് ഇഷ്ടായില്ല . മദ്യലഹരിയില്‍ അവളെ ഞാന്‍ ആഞ്ഞു തള്ളിയപ്പോള്‍  . മദ്യകുപ്പിയും അവളും നിലത്തുവീണു  വീഴ്ചയില്‍ മദ്യകുപ്പി പൊട്ടി അവളുടെ ശരീരത്തില്‍ തുളച്ചു കയറി . മദ്യലഹരിയിലായിരുന്ന എനിക്ക് ഇപ്പോഴും ഓര്‍ക്കുവാന്‍ കഴിയുന്നില്ല , അന്ന്  എന്താണ് അവിടെ സംഭവിച്ചതെന്ന്  . ഒന്ന് എനിക്ക് ഓര്‍മയുണ്ട് എന്‍റെ    ....മടിയില്‍ കിടന്ന് മരണ വെപ്രാളത്തിലും എന്നോട് പറഞ്ഞ   വാക്കുകള്‍   , സാരമില്ലാ ഏട്ടാ ,  എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ച വാക്കുകള്‍ .അപ്പോഴത്തെ വേദന സഹിച്ചുകൊണ്ട്  അവളുടെ പുഞ്ചിരി തൂകിയ ആ മുഖഭാവവും  മനസ്സില്‍ നിന്നും പോകുന്നില്ല ,,

അയാള്‍ അപ്പോള്‍ കരയുകയായിരുന്നു കുഞ്ഞുങ്ങളെ പോലെ പരിസരം മറന്ന്  വാവിട്ടു കരഞ്ഞു കൊണ്ടേയിരുന്നു. അയാളുടെ കഥ കേട്ട് പ്രിയംവദ അപ്പോള്‍ പകച്ചു നിന്നുപോയി .അല്‍പനേരം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും പറയുവാന്‍ തുടങ്ങി .

,, പോലീസ് കൊലപാതക കുറ്റത്തിന് കേസ് എടുത്തു . വിലങ്ങു വെച്ച് പോലീസ് കാരുടെ കൂടെ പോലീസ് വാഹനത്തിലേക്ക് കയറുവാന്‍ തുനിഞ്ഞ എന്നെ ഏഴു വയസ്സുള്ള എന്‍റെ മകന്‍ ,,അച്ഛന്‍ ചീത്തയാണ്,, എന്ന് പറഞ്ഞ് കയ്യില്‍ കിട്ടിയ കല്ലെടുത്ത് എന്‍റെ തലയിലേക്ക് എറിഞ്ഞു . അവന്‍റെ ഉന്നം പിഴച്ചില്ല ,ലക്ഷ്യസ്ഥാനത്ത് തന്നെ കല്ല് പതിച്ചു . തലയുടെ പുറകു വശത്ത് ഏറു കൊണ്ടു. പിന്നെ എനിക്ക് ബോധം ലഭിക്കുമ്പോള്‍ ഞാന്‍ ആശുപത്രി കിടക്കയിലായിരുന്നു . ഏതാനും ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞപ്പോഴേക്കും കേസിന്‍റെ വിധി വന്നു .പത്തു വര്‍ഷം കഠിന തടവ്‌
ജയില്‍വാസത്തിനിടയ്ക്ക് ആരും തന്നെ  എന്നെ കാണുവാന്‍ വന്നില്ല .ജയില്‍ വാസം കഴിഞ്ഞപ്പോള്‍ ഞാന്‍ നാട്ടിലേക്ക് പോയില്ല. എന്‍റെ മക്കളുടെ മുഖത്ത് നോക്കുവാന്‍ എനിക്ക് ഭയമായിരുന്നു .  അവര്‍ക്ക് എന്നെ ഒരിക്കലും ഇഷ്ടമാവില്ല എന്ന് എന്‍റെ മനസ് എന്നോട് മന്ത്രിച്ചു .  ലക്ഷ്യ മില്ലാത്ത അലച്ചില്‍ തുടങ്ങിയിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിയുന്നു . മരണ പെടുന്നതിന് മുന്‍പ് ഇനി എനിക്ക് ഒരു ആഗ്രഹമേയുള്ളൂ ..ദൂരെ നിന്നെങ്കിലും എന്‍റെ മക്കളെ ഒരു നോക്ക് കാണണം അതിനു വേണ്ടിയാണ്  താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള നടപ്പ് .,,

,, ഇങ്ങനെയൊരു അവസ്ഥ  ...അപ്പൂപ്പനില്‍ ഉണ്ട് എന്ന് ഞാന്‍ ഒരിക്കലും നിനച്ചില്ല .തെറ്റ് പറ്റിയാല്‍ തെറ്റ് തിരുത്തുവാന്‍ ആരാ ലോകത്ത് ഒരു അവസരം തരാത്തത് . മക്കളുടെ അരികിലേക്ക് പോകാമായിരുന്നു . അവര്‍ അപ്പൂപ്പനെ സ്വീകരിക്കാതെ ഇരിക്കില്ലാ എന്ന് എന്‍റെ മനസ് പറയുന്നു , ഇപ്പോള്‍ അവര്‍ വലുതായില്ലെ കരുതി കൂട്ടി ചെയ്ത പാതകമാല്ലല്ലോ   കൈയബദ്ധം പറ്റിയതല്ലേ  അത് തിരിച്ചറിയുവാന്‍ അവര്‍ക്ക് കഴിയും ,,

,, എനിക്ക് അങ്ങിനെയൊരു വിശ്വാസം ഇല്ല മോളെ . കാരണം എന്‍റെ മക്കള്‍ക്ക്‌ അവരുടെ അമ്മയെ തിരികെ നല്‍കുവാന്‍ എന്നെക്കൊണ്ട് ആവില്ലല്ലോ ഇങ്ങിനെ മനമുരുകി ജീവിക്കുവാനാവും എന്‍റെ വിധി ,,

അവരുടെ സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു  കാര്‍മേഘങ്ങള്‍ മേഘാവൃത മായത് കൊണ്ട് പ്രപഞ്ചത്തില്‍ നേരത്തെതന്നെ ഇരുട്ട് വീഴുവാന്‍ തുടങ്ങിയിരുന്നു . അയാള്‍ ആകാശത്തേക്ക് നോക്കികൊണ്ട് അവളോടായി പറഞ്ഞു .

,, നല്ല മഴക്കാറുണ്ട് നേരം ഇരുട്ടാവുന്നു മോള് പൊയ്ക്കോളു വീട്ടിലുള്ളവര്‍  കാണാതെ വിഷമിക്കുന്നുണ്ടാവും ,,

,,  വീട്ടില്‍ അധികം പേരൊന്നും ഇല്ല   ഇവിടെ എന്‍റെ അമ്മയുടെ വീടാ അമ്മാമ്മ തനിയെ ആയത് കൊണ്ട് ഞാന്‍ അമ്മാമ്മയുടെ കൂടെ ഇവിടെ താമസിക്കുന്നു എന്നേയുള്ളൂ .ഇവിടെ നിന്നും കോളേജിലേക്ക് പോകുവാനും എളുപ്പമാ എന്‍റെ അമ്മ അമ്മാമ്മയുടെ ഒരേയൊരു മോളാ അമ്മയുടെ അച്ഛന്‍ പട്ടാളക്കാരനായിരുന്നു . അമ്മ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  കാശ്മീരില്‍ ഉണ്ടായ  അപകടത്തില്‍ അച്ചാച്ചന്‍ മരണ പെടുകയായിരുന്നു . പിന്നെ അമ്മാമ്മ വേറെ വിവാഹം കഴിച്ചില്ല അമ്മയെ വളര്‍ത്താനായി ജീവിച്ചു ,,

,,  അപ്പൊ അമ്മാമ്മയെ മോളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പൊയ്ക്കൂടെ എന്തിനാ അമ്മാമ്മയെ ഇവിടെ തനിച്ചാക്കുന്നെ ,,

,, ഊം നല്ല കാര്യായി അമ്മാമ്മ വന്നത് തന്നെ . അമ്മാമ്മ എവിടേക്കും പോകില്ല അഥവാ പകല്‍ എവിടേക്കെങ്കിലും പോയാല്‍ തന്നെ സന്ധ്യ ആവുന്നതിന് മുന്‍പ് തന്നെ തിരികെ പോരും കാരണം എന്താണന്ന് അറിയോ ,,

അയാള്‍ കാരണം അറിയാത്ത ഭാവത്തില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ പ്രിയംവദ വീണ്ടും തുടര്‍ന്നു .

,, അച്ചാച്ചന്‍റെ കുഴിമാടത്തില്‍ ഒരു ദിവസം പോലും വിളക്ക് തെളിയിക്കുന്നത് അമ്മാമ്മ കാലം   വരെ മുടക്കിയിട്ടില്ല , ആദ്യമൊക്കെ ഞങ്ങള്‍ അച്ഛന്‍റെ വീട്ടില്‍ കൂട്ടുകുടുംമ്പമായ താമസിച്ചിരുന്നത് . അപ്പോഴൊക്കെ അമ്മാമ്മ തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത് ഇപ്പൊ ഏഴു വര്‍ഷമായിട്ട് ഞങ്ങള്‍ വേറെ വീട് വെച്ചാ താമസിക്കുന്നത് . പുതിയ വീട്ടിലേക്ക് താമസം മാറിയ അന്ന് മുതല്‍ അമ്മാമ്മയെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോകുവാന്‍ ശ്രമിക്കുന്നു . പക്ഷെ അമ്മാമ്മയുണ്ടോ വരുന്നു. മരണം വരെ അമ്മാമ്മയ്ക്ക് അച്ചാച്ചന്‍റെ കുഴിമാടത്തില്‍ വിളക്ക് തെളിയിക്കണമെത്രേ....ഞാന്‍ പോണു അമ്മാമ്മ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും നാളെ കാണാട്ടോ .. ,, 

അല്‍പം നടന്നതിനു ശേഷം തിരിഞ്ഞു നിന്ന്  പ്രിയംവദ പറഞ്ഞു .
,,  നോക്കിക്കോ ഏതാനും ദിവസ്സങ്ങള്‍ക്കുള്ളില്‍  അപ്പൂപ്പന്‍റെ മക്കളെ അപ്പൂപ്പന്‍റെ മുന്‍പില്‍ ഞാന്‍ എത്തിച്ചു തരും അതിനുള്ള വഴി ഞാന്‍ കണ്ടിട്ടുണ്ട് ,,

അവള്‍ അയാളുടെ കണ്‍ മുന്നില്‍ നിന്നും മറയുന്നത് വരെ അയാള്‍ അവളെ തന്നെ നോക്കിയിരുന്നു . അയാള്‍ക്ക്‌ അവളുമായി സംസാരിച്ചതിന് ശേഷം മനസിന്‌ വളരെയധികം ആശ്വാസം ലഭിച്ചു .  ലഭിക്കാതെ പോയ മകളുടെ സ്നേഹം പ്രിയംവദയിലൂടെ അയാള്‍ക്ക്‌ ലഭിക്കുന്നത് പോലെ തോന്നല്‍ അയാള്‍ക്ക് തെല്ലൊന്നുമല്ല സന്തോഷം നല്‍കിയത് . അന്ന് ഒരു പാട് സന്തോഷത്തോടെയാണ് അയാള്‍ വാസസ്ഥലത്തേക്ക് മടങ്ങിയത് . അവരുടെ കൂടികാഴ്ച വീണ്ടും തുടര്‍ന്നു . പ്രിയംവദ അയാളുടെ നാട്ടിലെ വിലാസവും മകന്‍റെ പേരും അയാളില്‍ നിന്നും ചോദിച്ചറിഞ്ഞ് തപാല്‍ വഴി  വിശദമായി  കത്ത്‌ അയച്ചു . വിവരം പ്രിയംവദ മനപൂര്‍വ്വം അയാളില്‍ നിന്നും മറച്ചു വെച്ചു .

അവള്‍ അമ്മാമ്മയുടെ സമ്മതത്തോടെ  അയാളെ വീട്ടിലേക്ക് ക്ഷണിച്ചു ആദ്യമൊക്കെ അയാള്‍ വീട്ടിലേക്ക് ചെല്ലാന്‍ വിസമ്മതിച്ചു  പിന്നെപിന്നെ അയാള്‍ക്ക്‌ ഒരു കുഞ്ഞിനെപ്പോലെ അവളുടെ വാക്കുകള്‍ അനുസരിക്കേണ്ടി വന്നു . അവള്‍ അയാള്‍ക്ക്‌ ഭക്ഷണവും ധരിക്കാന്‍ വസ്ത്രങ്ങളും നല്‍കി ,അവള്‍ അയാളുടെ  ജട പിടിച്ച താടിയും മുടിയും നിര്‍ബന്തിച്ചു മുറിപ്പിച്ചു .പിന്നെ അവള്‍ക്ക് കാത്തിരിപ്പിന്‍റെ ദിനങ്ങളായിരുന്നു അയാളുടെ മക്കള്‍ വന്ന് സ്നേഹത്തോടെ അയാളെ അവര്‍ കൂട്ടി കൊണ്ട് പോകും എന്ന് അവളുടെ മനസ് മന്ത്രിച്ചു , ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അവള്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ സംഭവിച്ചു. അവളുടെ വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു അത് അയാളുടെ മകനായിരുന്നു .

ചെയ്തു പോയ തെറ്റിന്‍റെ വിഷമവും പേറി ഇതുവരെ ജീവിച്ച അയാളുടെ ജീവിതത്തെ കുറിച്ച് വളരെ വിശദമായി  അവള്‍   അയാളുടെ മകനോട്‌ സംസാരിച്ചു . ഇനിയും ആ മനുഷ്യനെ ശിക്ഷിക്കരുത് എന്ന് അവള്‍ അപേക്ഷിച്ചു . പക്ഷെ അച്ഛനെ അവര്‍ അന്യഷിക്കുവാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി എന്ന അയാളുടെ മകന്‍റെ  വാക്കുകള്‍  കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു .അവളോട്‌ നന്ദി പറയുവാന്‍ അയാളുടെ മകന് വാക്കുകള്‍ ഇല്ലായിരുന്നു , അന്ന് യാത്ര തിരിച്ചാല്‍ സന്ധ്യ കഴിഞ്ഞേ ഇവിടെ എത്തുകയുള്ളൂ എന്നത് കൊണ്ട് അടുത്ത ദിവസം പുലര്‍ച്ചെ തന്നെ അച്ഛനെ കൂട്ടി കൊണ്ട് പോകുവാന്‍ അവര്‍ എത്തും എന്ന അയാളുടെ മകന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍  അവള്‍ക്ക് സന്തോഷം നിയന്ത്രിക്കുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല , ഒരു കര്‍ത്തവ്യം നിറവേറാന്‍ പോകുന്ന ആത്മ സംതൃപ്തിയോടെ  അമ്മാമ്മയോട് വിവരങ്ങള്‍ ധരിപ്പിച്ച് ക്ഷേത്ര പരിസരത്തെ ആല്‍ത്തറ ലക്ഷ്യമാക്കി പ്രിയംവദ നടന്നു.

ആല്‍ത്തറയില്‍ ഇരുന്നിരുന്ന അയാള്‍ പ്രിയംവദയുടെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു . അവള്‍ അരികില്‍ എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു ? .
,, ഇന്ന് മോള് അല്‍പം വൈകിയല്ലോ കാണാതെ ആയപ്പോ ഞാന്‍ വീട്ടിലേക്ക് വന്നാലോ എന്ന ആലോചനയിലായിരുന്നു ,,

,, എന്നെ കാണാതെ ഇരിക്കാന്‍ പറ്റാണ്ടായോ അപ്പൂപ്പന് ,,

,, സത്യം പറഞ്ഞാല്‍ അതാണ്‌ ശെരി എന്‍റെ അരികില്‍ എപ്പോഴും മോള് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ അധിയായി ആഗ്രഹിക്കുന്നു ,,

,, എന്നെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍  ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍  അപ്പൂപ്പന്‍ അനുസരിക്കുമോ ,,

,, എന്താ സംശയമുണ്ടോ ...അല്ലെങ്കില്‍ത്തന്നെ മോള് പറഞ്ഞത് എന്തെങ്കിലും ഞാന്‍ ഇതുവരെ  അനുസരിക്കാതെ ഇരുന്നിട്ടുണ്ടോ ,,

,, എന്നാല്‍  നല്ല വസ്ത്രം ധരിച്ച് സുന്ധരകുട്ടാപ്പനായിട്ട് നാളെ വീട്ടിലേക്ക് വരുമോ നാളെ എനിക്ക് അവധിയാണ് ഞാന്‍ വീട്ടില്‍ തന്നെയുണ്ടാകും  നമുക്ക് ഒരുപാട് നേരം സംസാരിച്ചിരിക്കാം ,,

അയാള്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ തലയാട്ടി  , അവള്‍ മനപൂര്‍വ്വം അയാളുടെ മക്കള്‍ അയാളെ തേടി വരുന്ന വിവരം അയാളില്‍ നിന്നും മറച്ചു , പ്രതീക്ഷിക്കാതെ മുന്‍പില്‍ മക്കളെ കാണുമ്പോള്‍ഉണ്ടാകുന്ന അയാളുടെ സന്തോഷം നേരില്‍ കാണാന്‍ വേണ്ടിയായിരുന്നു അങ്ങിനെയൊരു തീരുമാനം  എടുത്തത് .  തന്നെയുമല്ല വിവരം അദ്ദേഹം അറിഞ്ഞാല്‍ അവരെ കാണുന്നത് വരെ സമയത്തിന്‍റെ വേഗതയ്ക്ക് ഒച്ചിന്‍റെ വേഗതയെ ഉണ്ടാകുകയുള്ളൂ എന്ന് അവള്‍ക്ക്‌ അറിയാമായിരുന്നു .

അടുത്ത ദിവസ്സം അവള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ തന്നെ അയാള്‍ വീട്ടിലേക്ക് എത്തി .തൂവെള്ള വസ്ത്രം ധരിച്ചായിരുന്നു അയാളുടെ വരവ് അപ്പോള്‍ അയാളെ കണ്ടാല്‍ ഏതോ നാട്ടുപ്രമാണിയാണെന്ന് തോന്നിപ്പിച്ചു ഉമ്മറത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ചവിട്ടു പടിയിലാണ്  ഇരുന്നത് അത് കണ്ടതും അവള്‍ വേഗംതന്നെ അയാളുടെ കൈപിടിച്ച് അവിടെനിന്നും എഴുന്നേല്‍പ്പിച്ച് ഉമ്മറത്തെ കസേരയില്‍ ഇരുത്തികൊണ്ട് പറഞ്ഞു .

,, അപ്പൂപ്പന്‍ ഇന്ന് ഞങ്ങളുടെ വിരുന്നുകാരനാണ് വിരുന്നു കാരന്‍ ചവിട്ടു പടിയിലാണോ ഇരിക്ക്യാ..... ,,

അയാളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ അവള്‍ ചായ എടുക്കാം എന്ന് പറഞ്ഞ് അടുക്കളയിലേക്ക് നടന്നു , ചായയുമായി തിരികെ വന്ന അവള്‍ ഒരുപാട് നേരം അയാളുമായി  സംസാരിച്ചിരുന്നു . സംസാരത്തിനിടയില്‍ അവള്‍ പറഞ്ഞു
.
,, ഇന്ന് ഇവിടെ ചിലര്‍ വരുന്നുണ്ട് അവര്‍ വന്നതിന് ശേഷം അപ്പൂപ്പന്‍ പോയാല്‍ മതി കുറച്ചു നേരം അമ്മാമ്മയുമായി സംസാരിച്ചിരിക്കു ഞാന്‍ ഊണ് തയ്യാറാക്കട്ടെ ,,

അല്‍പനേരം കഴിഞ്ഞപ്പോള്‍ വീട്ടു മുറ്റത്ത് ഒരു വാഹനം വന്നു നിന്നു .  വാഹനത്തിന്‍റെ ശബ്ദം കേട്ടപ്പോള്‍ പ്രിയംവദ അടുക്കളയില്‍ നിന്നും ഉമ്മറത്തേക്ക് വന്നു , വാഹനത്തിന്‍റെ മുന്‍പില്‍ അസിസ്റ്റന്‍റ് ഡപ്യൂട്ടി കലക്ടര്‍ എന്ന് എഴുതിയത് പ്രിയംവദ ശ്രദ്ധിച്ചു , ആദ്യം വാഹനത്തില്‍ നിന്നും സുമുഖനായ ചെറുപ്പക്കാരന്‍ പുറത്തിറങ്ങി ഒപ്പം ഒരു പെണ്‍കുട്ടിയും പ്രിയംവദയ്ക്ക് അവളുടെ കണ്ണുകളെ വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല .വന്നവര്‍ ചവിട്ടു പടി കയറുവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കസേരയില്‍ നിന്നും എഴുന്നേറ്റു .  
വന്നവര്‍ ഉമ്മറത്തേക്ക് കയറിയ ഉടനെ അവരോടായി അയാളെ ചൂണ്ടി കൊണ്ടു പ്രിയംവദ പറഞ്ഞു ,, അച്ഛന്‍ ,, ഉടനെ ചെറുപ്പക്കാരന്‍ അയാളുടെ കാല്‍ തൊട്ടു വന്ദിച്ചു , ഒപ്പം പെണ്‍കുട്ടിയും അയാള്‍ ഒരു നിമിഷം എന്ത് ചെയ്യണമെന്നു അറിയാതെ പകച്ചു നിന്നു , തന്‍റെ മക്കള്‍ക്ക്‌ അമ്മയെ നഷ്ടപെടുത്തിയതിന്‍റെ കുറ്റബോധമായിരുന്നു അപ്പോള്‍ അയാളുടെ മനസുനിറയെ  , മക്കളുടെ സ്നേഹപ്രകടനങ്ങള്‍ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി. വാത്സല്യത്തോടെയുള്ള അച്ഛന്‍റെയും മക്കളുടേയും സ്നേഹപ്രകടനങ്ങള്‍ കണ്ടപ്പോള്‍ പ്രിയംവദയുടെ കണ്ണുകളും ഈറനണിഞ്ഞു.

മകന്‍ പഠിച്ച് ഉന്നതവിദ്യാഭ്യാസം നേടി അസിസ്റ്റന്‍റ് ഡപ്യൂട്ടി കലക്ടറായി ജോലി നോക്കുന്നു എന്നും  മകള്‍ ഡിഗ്രി അവസാന വര്‍ഷ വിദ്ധ്യാര്‍ത്ഥിനിയും ആണെന്ന് അറിഞ്ഞപ്പോള്‍ അയാള്‍ തെല്ലൊന്നുമല്ല അഹ്ലാദിച്ചത് , അച്ഛന്‍റെയും അമ്മയുടേയും സ്നേഹം ലഭിക്കാതെ ഭാര്യവീട്ടില്‍  വളര്‍ന്ന മക്കള്‍ ഇങ്ങിനെയൊക്കെ ആയി തീരും എന്ന് അയാള്‍ ഒരിക്കലും നിനച്ചിരുന്നില്ല . അല്‍പനേരം കഴിഞ്ഞപ്പോള്‍ അച്ഛനേയും കൂട്ടി മക്കള്‍ പോകുവാന്‍ തിടുക്കം കൂട്ടിയപ്പോള്‍ ഊണ് കഴിക്കാതെ പോകുവാന്‍ പറ്റില്ലാ എന്ന് പ്രിയംവദ ശാട്യം   പിടിച്ചു പ്രിയംവദയുടെ സ്നേഹത്തോടെയുള്ള വാക്കുകളെ അവര്‍ക്ക് അനുസരിക്കാതെ ഇരിക്കാന്‍ നിര്‍വാഹ മില്ലായിരുന്നു ,

 പ്രിയംവദ അടുക്കളയിലേക്ക് പോയപ്പോള്‍ പെണ്‍കുട്ടിയും പ്രിയംവദയുടെ  ഒപ്പം അടുക്കളയിലേക്ക്  ചെന്ന്‍  അടുക്കളയിലെ ജോലികള്‍ ചെയ്യുവാന്‍  പ്രിയംവദ യെ  സഹായിച്ചു.വേണ്ടാ എന്ന് പ്രിയംവദ പറഞ്ഞങ്കിലും പെണ്‍കുട്ടി അനുസരിച്ചില്ല .ജോലികള്‍ ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടി പറഞ്ഞു .

,, ചേച്ചിയോട് എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല . എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അരുതാത്തതൊക്കെ സംഭവിച്ചത് അച്ഛനേയും അമ്മയേയും കണ്ട ഓര്‍മ്മകള്‍ പോലും എനിക്ക് ഇല്ല . അച്ഛനെ പോലീസ് കൊണ്ട് പോകുമ്പോള്‍ എറിഞ്ഞു പരിക്കേല്‍പ്പിച്ചതില്‍ ഏട്ടന് നല്ല കുറ്റബോധം ഉണ്ട് . ഇടക്കൊക്കെ ഏട്ടന്‍ അത് പറയാറുമുണ്ട് ഒരച്ചനില്‍ നിന്നും മക്കള്‍ ആഗ്രഹിക്കുന്നതിനെക്കാളും കൂടുതല്‍ സ്നേഹം ലഭിക്കുമെന്ന്  അച്ഛനെ നേരില്‍ കണ്ടപ്പോള്‍ എനിക്ക് ഉറപ്പായി . അന്ന് അങ്ങിനെയൊക്കെ ഉണ്ടായത് അച്ഛന്‍റെ മദ്യപാനം മൂലമാണ്, സ്വയബോധം ഇല്ലാതെ ചെയ്തു പോയ തെറ്റ്  അങ്ങിനെയെ   ഞാന്‍ ആ തെറ്റിനെ കാണുന്നുള്ളൂ .... അല്ലെങ്കിലും നഷ്ടപെട്ടത് തിരികെ ലഭിക്കുകയില്ലല്ലോ ,,

 ,, നിങ്ങളെ നേരില്‍ കാണുമ്പോള്‍ നിങ്ങളുടെ പ്രതികരണം എന്താകും എന്നറിയാതെ , ഏട്ടന്‍ അന്ന് പരിക്കേല്‍പ്പിച്ചത് പോലെ വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം അതാണ് അദ്ദേഹം ഒളിഞ്ഞു ജീവിക്കുവാനുണ്ടായ കാരണം ,   ഇപ്പോള്‍ ഒരേയൊരു ആഗ്രഹമേ അദ്ദേഹത്തിന് ഉള്ളൂ ...നിങ്ങളെ അകലെ നിന്നാണെങ്കിലും ഒരു നോക്ക് കാണുക എന്ന ആഗ്രഹം മാത്രം , എനിക്ക് നിങ്ങളോട് ഒരു അപേക്ഷയുണ്ട് .  അദ്ദേഹത്തിന് നിങ്ങളില്‍നിന്നും ലഭിക്കാതെ പോയ സ്നേഹം അനേകം മടങ്ങായി തിരികെ നല്‍കുക   ,, 

,, ചേച്ചി സംശയിക്കേണ്ട ചേച്ചി ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്നേഹം ഞങ്ങള്‍ അച്ഛന് നല്‍കും ,,

  ഊണ്  കഴിഞ്ഞ് അച്ഛനും മക്കളും യാത്രപറഞ്ഞ് വാഹനത്തില്‍ കയറി യാത്ര തിരിച്ചു , വാഹനം കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പ്രിയംവദ ചാരുപടിയില്‍ വന്നിരുന്നു . ഒരു നഷ്ടപെടലിന്‍റെ വേദന അനുഭവപെടുന്നത് പോലെ അവള്‍ക്ക് തോന്നി , ഏതാനും മാസത്തെ പരിചയം മാത്രമുള്ള മനുഷ്യന്‍ തന്‍റെ ആരെല്ലാമോ ആയിരുന്നുവെന്ന് അവളുടെ മനസ് മന്ത്രിച്ചു  ,

അല്‍പനേരം കഴിഞ്ഞപ്പോള്‍ പോയ വാഹനം തിരികെയെത്തി വീടിനു മുന്‍പില്‍  തന്നെ വന്നു നിന്നു .വാഹനത്തില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങി പ്രിയംവദയുടെ അരികിലേക്ക് വന്നു പറഞ്ഞു .

,, അച്ചന്‍ പറയുകയാണ് ചേച്ചിയെ പിരിഞ്ഞു പോന്നപ്പോള്‍ അച്ചന്‍റെ മനസ് വല്ലാതെയായി എന്ന് , അത് കേട്ടപ്പോള്‍ ഞാനും ചേട്ടനും ഒരു തീരുമാനത്തില്‍ എത്തി . ചേച്ചിയെ ഞങ്ങളുടെ വീട്ടിലേക്ക്‌ എന്‍റെ ഏട്ടത്തിയമ്മയായി  അടുത്ത ദിവസം തന്നെ  കൂട്ടി കൊണ്ട് പോകാം എന്ന് ,,

തീരെ പ്രതീക്ഷിക്കാതെയുള്ള   ആ വാക്കുകള്‍  പ്രിയംവദയെ അങ്കലാപ്പിലായിക്കി.   അപ്പോള്‍ നാണത്താല്‍ തല താഴ്ത്തി പ്രിയംവദ നില്‍ക്കുന്നത് കണ്ടപ്പോള്‍ പെണ്‍കുട്ടി തുടര്‍ന്നു.

 ,, ഞങ്ങള്‍ അടുത്ത ദിവസ്സം തന്നെ എന്‍റെ ഏട്ടന് പെണ്ണ് ചോദിക്കുവാന്‍ ചേച്ചിയുടെ വീട്ടിലേക്ക് വരും ,,

പെണ്‍കുട്ടി ഓടി വാഹനത്തില്‍ കയറി അപ്പോള്‍ ചെറുപ്പക്കാരന്‍ പ്രപ്രിയംവദയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു .നല്ല ഉദ്ദ്യോഗവും കാണാന്‍ സുമുഖനുമായ ചെറുപ്പക്കാരനില്‍ ഒരു കുറവും പ്രിയംവദ കണ്ടില്ല .വാഹനം പോയപ്പോള്‍ പൂമുഖത്തിരുന്നിരുന്ന അമ്മാമ്മ ഉമ്മറത്തേക്ക് വന്ന്‌ പറഞ്ഞു .

,, എനിക്ക് ഇഷ്ടാടായി നല്ല സല്‍സ്വഭാവമുള്ള കുട്ടിയാ അവന്‍ എന്‍റെ മോളുടെ ഭാഗ്യമാണ് ഈശ്വരന്‍ കൊണ്ടന്നു തന്നതാ.... ഞാന്‍ വിവരം നിന്‍റെ അമ്മയെ അറിയിക്കട്ടെ ,,

അമ്മാമ്മ ഫോണ്‍ ഇരിക്കുന്ന ഇടം ലക്ഷ്യമാക്കി അകത്തേക്ക്‌ നടന്നു . ക്ഷേത്രത്തില്‍ പോയി വരാം എന്ന് പറഞ്ഞ് പ്രിയംവദ വീട്ടില്‍ നിന്നും ക്ഷേത്രം ലക്ഷ്യമാക്കി നടന്നു .അപ്പൂപ്പന്‍റെ മക്കള്‍ വന്ന് സ്നേഹത്തോടെ അദ്ദേഹത്തെ കൂട്ടികൊണ്ടു പോയാല്‍ നല്‍കാം എന്ന് നേര്‍ന്നിരുന്ന നേര്‍ച്ച സമര്‍പ്പിക്കലായിരുന്നു   അവളുടെ ലക്‌ഷ്യം , നേര്‍ച്ച സമര്‍പ്പണം കഴിഞ്ഞ് വരാന്‍ പോകുന്ന ജീവിതം ധന്യമാക്കി തരണേ എന്ന് ഇരു കൈകളും കൂപ്പി   വിഗ്രഹത്തിനു മുന്‍പില്‍ നിന്ന്  പ്രിയംവദ  പ്രാര്‍ഥിച്ചു ,അപ്പോള്‍ ശുഭ സൂചകമായി ആകാശത്ത്‌ നിന്നും ചാറ്റല്‍മഴ പൊഴിയുവാന്‍ തുടങ്ങി .    
                        ശുഭം
rasheedthozhiyoor@gmail.com

27 September 2012

ചെറുകഥ : പ്രതീക്ഷയുടെ അസ്തമയം


ജീവിതം നൊമ്പരങ്ങളുടെ പ്രവാഹം ഏറ്റുവാങ്ങുവാനുള്ളതാണ് എന്ന യാഥാര്‍ത്ഥ്യം അയാള്‍  തിരിച്ചറിയുവാന്‍ തുടങ്ങിയിട്ട് കാലം ഏറെ കഴിഞ്ഞിരിക്കുന്നു.ജന്മം നല്‍കിയവരോടോ ജീവന്‍ നല്‍കിയ സര്‍വശക്തനോടോ പരാതിയും പരിഭവങ്ങളും പറയാതെ ജീവിതത്തിലേക്ക് പ്രവഹിക്കുന്ന നൊമ്പരങ്ങളുടെ പ്രളയത്തിലൂടെ നീന്തിക്കയറുവാനാണ് അയാള്‍ ആത്മാര്‍ഥമായി ശ്രമിച്ചുകൊണ്ടിരുന്നത്.സന്തോഷം നിറഞ്ഞ നല്ലൊരു ജീവിതത്തിനായി തന്നെ പ്രണയിക്കുന്നവളെ സ്വന്തമാക്കുവാനും വേണ്ടിയുള്ള സാമ്പത്തീക ശ്രോതസ്സിനും വേണ്ടിയാണ് പ്രതീക്ഷയോടെ എണ്ണ വിളയുന്ന അറബികളുടെ നാട്ടിലേക്ക് അയാള്‍ വീമാനം കയറിയെത്തിയത്.പക്ഷെ നാട്ടിലേക്ക് അവധിക്ക്‌ വരുന്ന പ്രവാസിയുടെ സുഗന്ധം നിറഞ്ഞ അത്തറിന്‍റെ പരിമളം മണലാരണ്യത്തിലെ  ജീവിതത്തില്‍ അയാള്‍ക്ക്‌ ആരിലും കാണുവാന്‍ കഴിഞ്ഞില്ല .

വിസ നല്‍കിയ പ്രിയ സുഹൃത്തിന്‍റെ കൂടെ ഇടുങ്ങിയ മുറിയില്‍ രണ്ടു ദിവസത്തെ താമസത്തിനിടയ്ക്ക് ചില സുഹൃത്തുക്കളുടെ അരികിലേക്ക് പോകുവാന്‍ ഇടയായിണലാരണ്യത്തിലെക്ക് വരുവാന്‍ പ്രചോദനമായ നാട്ടില്‍ ഇരുനില മാളികയില്‍ കഴിയുന്ന പല സുഹൃത്തുക്കളുടെയും മണലാരണ്യത്തിലെ ഇടുങ്ങിയ മുറിയിലെ കൂട്ടംകൂടിയുള്ള  ജീവിതം കണ്ടപ്പോള്‍ തന്നെ അയാളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു .മൂന്നാം ദിവസം മുതല്‍ ഒരു സ്വകാര്യ സ്ഥാപത്തിലെ ചുമട്ടുതൊഴിലാളിയാകുവാനായിരുന്നു  അയാളുടെ വിധി .കഠിനമായ വെയിലില്‍ ജോലി ചെയ്യുമ്പോള്‍ വിയര്‍പ്പിനാല്‍  വസ്ത്രങ്ങള്‍ മുഴുവനും നനഞ്ഞിരുന്നു.എത്ര പ്രയാസ പെട്ടാലും രണ്ടു വര്‍ഷം ആ ജോലിയില്‍ തുടരുവാനായിരുന്നു അയാളുടെ തീരുമാനം .ആ തീരുമാനം കൈക്കൊള്ളുവാനുള്ള കാരണം അപ്രത്യക്ഷമായി അയാളുടെ പ്രണയിനിയായി മാറിയ പെണ്‍കുട്ടിയെ സ്വന്തമാക്കുവാന്‍ വേണ്ടി തന്നെയാണ് .

അയാളുടെ വിദ്യാഭ്യാസം പ്രീഡിഗ്രിയില്‍ അവസാനിച്ചിരുന്നു .പിന്നീട് ഉപജീവനത്തിനായി പല സംസ്ഥാനങ്ങളില്‍ മാറി മാറി പല തൊഴിലുകള്‍ എടുത്ത്‌ ജീവിതം മുന്‍പോട്ടു നീങ്ങി .നീണ്ട എട്ടു വര്‍ഷത്തിനോടുവില്‍ അയാളുടെ ഇരുപത്താറാം വയസ്സില്‍  ഇനിമുതല്‍ നാട്ടില്‍ ജോലി ചെയ്തു ജീവിക്കാം എന്ന് തീരുമാനിച്ച് ബസ്സില്‍ ഡ്രൈവറായി ജോലി നോക്കുമ്പോഴാണ് ബസ്സില്‍  പതിവായി കോളേജിലേക്ക് പോയികൊണ്ടിരുന്ന യുവതിയുമായി  പരിചയപെടുന്നതും പിന്നീട് പരിചയ പെടല്‍ പ്രണയത്തിലേക്ക് വഴി മാറിയതും .അവള്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ രണ്ടു മക്കളില്‍ മൂത്തവളായിരുന്നു .വീണ്ടും വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി    അയാള്‍ക്ക്‌ മുപ്പത്തിമൂന്ന്‌ വയസ്സ് കഴിഞ്ഞിരുന്നു. ഒരിക്കല്‍ അവളാണ് അയാളോട് പറഞ്ഞത് .വീട്ടില്‍ അവള്‍ക്കായി വിവാഹാലോചനകള്‍ നടക്കുന്നുണ്ട് എന്ന വിവരം .അപ്പോള്‍ അവള്‍ ഡിഗ്രി കഴിഞ്ഞു ഫലം കാത്തിരിക്കുന്ന സമയമായിരുന്നു .

സ്വന്തമായി വീടില്ലാത്ത അയാളും കുടുംബവും അമ്മയുടെ വീട്ടിലായിരുന്നു താമസം അയാള്‍ അവളുടെ അച്ഛനുമായി സംസാരിച്ചു മകളെ അയാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുക്കാതെ ഇരിക്കാന്‍ കണ്ട ഒരേയൊരു കുറവ് അയാള്‍ക്ക് സ്വന്തമായി വീടില്ലാ എന്നത് മാത്ര മായിരുന്നു .ഒരിക്കല്‍ അവളുമായി സംസാരിച്ചു നടക്കുമ്പോള്‍ അവള്‍ പറഞ്ഞു .

,, എനിക്ക് ഉറപ്പാ ഡിഗ്രി നല്ല മാര്‍ക്കോട് കൂടി തന്നെ ഞാന്‍ പാസ്സാവും എന്ന് ,റിസള്‍ട്ട് വന്നാല്‍ ഞാന്‍ ബി എഡിന് ചേരും രണ്ടു വര്ഷം കഴിഞ്ഞാല്‍ എനിക്ക് അദ്ധ്യാപികയാവാം അതിനു ശേഷം മതി നമ്മുടെ വിവാഹം അതു വരെ ഏട്ടന്‍ വിദേശത്ത്‌ എവിടെയെങ്കിലും ജോലി നോക്കിയാല്‍ സ്വന്തമായി ഒരു വീട് എന്ന  സ്വപ്നം നമുക്ക് യാഥാര്‍ത്യമാക്കാം എനിക്ക് ജോലി ആയാല്‍ പിന്നെ ചേട്ടന് നാട്ടില്‍ എന്തെങ്കിലും തൊഴിലുനോക്കി നമുക്ക് സുഖമായി ജീവിക്കാം ,,

നല്ലൊരു ജീവിതം സ്വപ്നം കാണുന്ന അവളുടെ വാക്കുകള്‍ ശെരിയാണ് എന്ന് അയാള്‍ക്ക് തോന്നി. പിന്നെ താമസിച്ചില്ല വിദേശത്തു ജോലി നോക്കുന്ന പ്രിയ സുഹൃത്തിനോട് വിസ തര പെടുത്തുവാന്‍ പറഞ്ഞു .ആദ്യം നിരുത്സാഹപ്പെടുത്തുകയാണ് സുഹൃത്ത് ചെയ്തത്.പിന്നീട് നിരന്തരമായി ആവശ്യപെട്ടത്‌കൊണ്ട് കാലതാമസം ഇല്ലാതെ വിസ ലഭിച്ചു.പതിനഞ്ചു കൊല്ലത്തോളം സ്വദേശത്തു ജോലി നോക്കിയിട്ട് മിച്ചം വന്നത് ഒന്നരലക്ഷം രൂപ മാത്രം . രൂപ ഉള്ളത് കൊണ്ട് വിസയുടെ രൂപ കൊടുക്കുവാന്‍ കടം വാങ്ങിക്കേണ്ടി വന്നില്ല. ചുമട്ടുതൊഴിലാണെങ്കിലും ജോലി ചെയ്താല്‍ നല്ല വേതനം ലഭിക്കുന്നത് കൊണ്ട് രാപ്പകല്‍ എന്നില്ലാതെ അയാള്‍ ജോലി ചെയ്തുകൊണ്ടേയിരുന്നു.അയാളുടെ പ്രിയപെട്ടവളുടെ സ്വരം ഫോണിലൂടെ കേള്‍ക്കുമ്പോള്‍ മാത്രമാണ് അയാളുടെ  മനസ്സിന് അല്പമെങ്കിലും ആശ്വാസം ലഭിച്ചിരുന്നത് .

ഏതാണ്ട്‌ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ജോലി ചെയ്തു കൊണ്ടിരുന്ന നേരം അസഹിനിയമായ വയറു വേദന അയാള്‍ക്ക്‌ അനുഭവപെട്ടു .ഒന്നും ചെയ്യുവാന്‍ കഴിയാത്ത അവസ്ഥ. മാറി മാറി പല ആശുപത്രികളിലും പോയി വേദനയ്ക്കുള്ള കുത്തി വെപ്പ് എടുത്തിട്ടും വേദനയ്ക്ക് ആശ്വാസം ലഭിച്ചില്ല .അവസാനം മണലാരണ്യത്തിലെ ഭരണ കര്‍ത്താക്കളുടെ കീഴില്‍  സൌജന്യമായി  ചികിത്സ നല്‍കുന്ന ആശുപത്രിയില്‍ അയാള്‍ എത്തി പെട്ടു.
പരിശോധനയുടെ ഫലംഅക്ഷരാര്‍ത്ഥത്തില്‍   അയാളുടെ മനസ്സിനെ തളര്‍ത്തി കളഞ്ഞു .വയറിലെ അള്‍സര്‍ പൊട്ടി രക്തം രണ്ടു വൃക്കകളിലും കയറി വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നു .പിന്നീട് അയാളുടെ സമ്മതം പോലും ചോദിക്കാതെ ഭക്ഷണം നല്‍കുവാനായി മൂക്കിലൂടെയും മൂത്ര വിസര്‍ജ്ജനത്തിനായി വയറിലൂടെയും ട്ട്യൂബുകള്‍ നിക്ഷിപ്തമായി .രക്തം ശുദ്ധീകരണത്തിനായി ഉപകരണത്തിന്‍റെ സൂചികള്‍ കഴുത്തിലൂടെ കുത്തിയിറക്കിയിരിക്കുന്നു .പിന്നീട് ഉറക്കത്തിന്‍റെ ദിവസങ്ങളാണ് അയാളെ എതിരേറ്റത്.

ഉറക്കമുണരുമ്പോള്‍ വേദന അയാള്‍ക്ക്‌ സഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല .അയാള്‍ കുഞ്ഞുങ്ങളെ പോലെ അലറി കരയുവാന്‍ തുടങ്ങുമ്പോള്‍ വീണ്ടും മയക്കത്തിനായി മരുന്ന് നല്‍കും .കൂടെ താമസിച്ചിരുന്നവരില്‍ ചിലര്‍ അയാള്‍ക്കായി കൂട്ടിനിരുന്നു .കൂട്ടിനിരുന്നവരോട് അയാളെ പരിശോതിക്കുവാന്‍ വരുന്ന പല രാജ്യങ്ങളില്‍നിന്നുള്ള  അനേകം ഡോക്ടര്‍ മാരില്‍ ഒരേയൊരു മലയാളി  ഡോക്ടര്‍ പറഞ്ഞു .

,, ആരോഗ്യനില വളരെ ഗുരുതരമായിരിക്കുന്നു .ജീവന്‍ നില നിര്‍ത്തുവാന്‍ ഞങ്ങളാല്‍ കഴിയും വിതം പരിശ്രമിക്കുന്നുണ്ട് .വൃക്കകള്‍ മരുന്നിനോട് ചെറുതായി പ്രതികരിക്കുന്നുണ്ട് .ആശ്വസിക്കുവാന്‍ വകയുണ്ട് .ഇങ്ങനെയുള്ള അസുഖങ്ങള്‍ നാട്ടിലുള്ളവര്‍ക്ക് വന്നാല്‍ ലക്ഷങ്ങള്‍ ചിലവഴികേണ്ടി വരും .ഇവിടെ ആയത് കൊണ്ട് ചികിത്സ സൌജന്യമായി നടക്കും .,,

ദിവസങ്ങളുടെ ചികിത്സയില്‍ അയാളുടെ രക്തം ശുദ്ധീകരിക്കുന്നത് ആഴ്ചയില്‍ ഒരു ദിവസമാക്കപെട്ടു .അയാള്‍ക്ക്‌ ജീവിക്കുവാനുള്ള കൊതി കൂടി കൊണ്ടേയിരുന്നു .പ്രിയപെട്ടവളെ ഒരു നോക്ക് കാണുവാന്‍ .അവളുടെ കഴുത്തില്‍ മിന്ന് കെട്ടുന്ന ആ സുന്ദര നിമിഷത്തിനായി .ആശുപത്രി കട്ടിലിലെ മെത്തയില്‍ ഇനിയും എത്ര കാലം കിടകണം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ അയാള്‍ നിസഹയനായി കിടന്നു .

ഏതാനും ദിവസങ്ങള്‍കൊടുവില്‍ ഭക്ഷണം നല്‍കുവാനായി മൂക്കിലൂടെ ഇട്ടിരുന്ന ട്ട്യൂബ് നീക്കം ചെയ്തു.രണ്ടു ദിവസം കഴിഞ്ഞാല്‍   മൂത്ര വിസര്‍ജ്ജനത്തിനായി ഇട്ട  ട്ട്യൂബ് നീക്കം ചെയ്യാം എന്ന ഡോക്ടറുടെ വാക്കുകള്‍ അയാള്‍ക്ക്‌ ആശ്വാസമേകി.പതിവായി അയാളുടെ മൊബൈലിലേക്ക് വിളിക്കുന്ന കൂട്ടുകാരനോട് അയാള്‍ പറഞ്ഞു .
,,ഞാന്‍ ഇന്ന് ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിച്ചു .ഒരാഴ്ചയില്‍ കൂടുതല്‍ ഇവിടെ കിടകേണ്ടി വരില്ലാ എന്നാണ് ഡോക്ടര്‍ പറഞ്ഞത്‌.എനിക്ക് ഇപ്പോള്‍ ഒത്തിരി ആശ്വാസം തോന്നുന്നുണ്ട്.,,

ആശുപത്രിയില്‍ എത്തിയതിനുശേഷം അന്ന് അയാള്‍ ജീവന്‍ തിരികെ ലഭിച്ചതില്‍ വളരെയധികം സന്തോഷിച്ചു പക്ഷെ ആസന്തോഷം അടുത്ത ദിവസം പുലര്‍ച്ച വരെ മാത്രമേ നീണ്ടു നിന്നുള്ളൂ.ഹൃദയ സ്തംഭനം മൂലം തലച്ചോറിലേക്ക് അമിതമായി ഉണ്ടായ രക്തസ്രാവം മൂലം അയാള്‍ ബോധരഹിതനായി.പിന്നീട് അയാളുടെ ജീവന്‍റെ നിലനില്‍പ്പ്‌ വെന്റിലേറ്ററിന്‍റെ സഹായത്തോടെ ആയിരുന്നു .ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി മണലാരണ്യത്തിലെ നിധിയുടെ ഉറവിടം തേടിയുള്ള  പ്രയാണത്തിന് ഇനിയും യാത്ര തുടരുവാന്‍ അയാള്‍ക്ക് കഴിയുമോയെന്ന് സര്‍വശക്തന് മാത്രം സുനിശ്ചിതം .

8 August 2012

ചെറു കഥ , ` ഒറി `എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്

               കാല വര്‍ഷത്തിന്‍റെ ആരംഭം കുറിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പെയ്തു  തുടങ്ങിയ മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .     പാടശേഖരങ്ങളുടെ  ഓരം ചേര്‍ന്നായിരുന്നു  അനൂപിന്‍റെ  കൊച്ചു വീട്.  മൂടി പുതച്ചു കിടന്ന്    ഉറങ്ങുകയായിരുന്ന അനൂപ്‌ ടൈം പീസിലെ  അലറാം അടിക്കുന്ന ശബ്ദംകേട്ട്‌ കൊണ്ടാണ് ഉറക്കം ഉണര്‍ന്നത്. സമയം ഏഴുമണി ആയിരിക്കുന്നു  . പുതപ്പിന്‍റെ അറ്റം മുഖത്ത് നിന്നും നീക്കി  തുറന്നിട്ട ജാലകത്തിലൂടെ അയാള്‍ പുറത്തേക്കു നോക്കി .നേരം പുലരേണ്ട സമയം കഴിഞ്ഞിട്ടും പ്രകൃതി മഴക്കാറ് മൂലം  ഇരുണ്ടു തന്നെയിരുന്നു .മഴ ആര്‍ത്തിരമ്പി പെയ്യുന്നതിനോടൊപ്പം നല്ല ഇടിയും മിന്നലും ഉണ്ട് ,  മഴ  പെയ്യുന്നത്  കണ്ടുകൊണ്ട് കിടക്കുവാന്‍ എന്നും അയാള്‍ ഇഷ്ട പെട്ടിരുന്നു .അതു കൊണ്ടു തന്നെ മഴക്കാലത്ത് ജാലക വാതില്‍ തുറന്ന് കിടന്നുറങ്ങുവാന്‍ അമ്മയില്‍ നിന്നും അയാള്‍ക്ക്‌ അനുമതി ഇല്ലാതിരുന്നിട്ടു കൂടി  ജാലക വാതില്‍ തുറന്നിട്ടു കൊണ്ടു തന്നെയാണ് അയാള്‍ ഉറങ്ങുവാന്‍ കിടക്കാറ് പതിവ് .മിന്നല്‍ ഏല്‍ക്കും എന്ന അമ്മയുടെ വാദം അയാള്‍ ചെവികൊണ്ടിരുന്നില്ല .

മകന്‍  പതിവായി ഉറക്കമുണര്‍ന്നു വരാറുള്ള സമയം കഴിഞ്ഞിട്ടും ഉറക്കമുണര്‍ന്നു വരാതെ ആയപ്പോള്‍ അമ്മ അയാളുടെ അരികിലേക്ക് ചെന്നു ചോദിച്ചു ? 

,, എന്തൊരു  ഉറക്കമാ ...എന്‍റെ കുട്ടി ഇത് .നേരം ഒരുപാടായിട്ടോ, ജോലിക്ക് പോവേണ്ടതല്ലേ.ഭക്ഷണം എല്ലാം   തയ്യാറാക്കിവെച്ചിട്ടുണ്ട് എന്‍റെ മോന്‍  വേഗം പോയി കുളിച്ചു വസ്ത്രം മാറി പോന്നോളു  ,,
,, നല്ല മഴയല്ലെ അമ്മേ ,ഇന്ന് ഇത്തിരി  വൈകി പോയാല്‍ മതി എന്തൊരു സുഖമാണെന്നോ  ഈ മഴയും കണ്ടുകൊണ്ടിങ്ങനെ  ചുരുണ്ടുകൂടി  കിടക്കുവാന്‍  ,,
എന്നും ജോലിക്ക് പോകുന്നതില്‍ കൃത്യത കാണിക്കുന്ന മകന്‍റെ സംസാരം കേട്ടപ്പോള്‍ അമ്മ അയാളുടെ കഴുത്തിലും മുഖത്തും തൊട്ട് നോക്കി പനിക്കുന്നില്ലാ എന്ന് ഉറപ്പു വരുത്തി അടുക്കളയിലേക്ക് നടന്നു .
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് അമ്മയും അനിയത്തിയും കിടക്കാറുള്ള മുറിയിലേക്ക് ചെന്നു നോക്കി .അവിടെ  ഡിഗ്രിക്ക് രണ്ടാം വര്‍ഷം  പഠിക്കുന്ന അനിയത്തി  പഠിക്കുന്നത് കണ്ടപ്പോള്‍  അയാളുടെ മുഖത്ത്  സന്തോഷം നിഴലിച്ചിരുന്ന . പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് പ്രഭാത ഭക്ഷണവും കഴിഞ്ഞ് അമ്മയോടും സഹോദരിയോടും യാത്ര പറഞ്ഞ് മഴ ക്കോട്ട് ധരിച്ച് സൈക്കിളില്‍ ജോലി സ്ഥലം   ലക്ഷ്യംവെച്ച് നടവരമ്പിലൂടെ നീങ്ങി .

വീട്ടില്‍ നിന്നും നോക്കിയാല്‍ പ്രധാന പാത കാണാം വീടിനു മുന്‍പിലെ  പാടശേഖരങ്ങളുടെ  കുറുകെയുള്ള  നടവരമ്പിലൂടെ പോയി പെരും തോടിനു കുറുകെയുള്ള പാലം കടന്നു വേണം പ്രധാന പാതയിലേക്ക് പ്രവേശിക്കുവാന്‍ . ശ്രദ്ധ  അല്പമൊന്നു തെറ്റിയാല്‍  സൈക്കിള്‍ പാടത്തേക്ക് തെന്നിവിഴും .പതിവിലും നേരം വൈകിയതു കൊണ്ട് അനൂപ്‌  സൈക്കിള്‍ ചവിട്ടുന്നതിനു അല്‍പം വേഗത കൂട്ടി

മഴ കോട്ടിന്‍റെ ആവരണം ഇല്ലാത്ത മുഖത്തും കൈകളിലും ക്കനമുള്ള മഴത്തുള്ളികള്‍ പതിക്കുമ്പോള്‍ നല്ല വേതന  അനുഭവപെടുന്നുണ്ടായിരുന്നു .എന്നാലും  മഴയിലൂടെ യാത്ര ചെയ്യുവാന്‍ എന്നും അയാള്‍ക്ക്‌ ഇഷ്ട മായിരുന്നു .സ്റ്റെഷനറി കടയില്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയിട്ട്  പതിനൊന്നു വര്‍ഷം തികയുവാന്‍ പോകുന്നു .എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍  സര്‍ക്കാര്‍ ഓഫീസില്‍ ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്ന അച്ഛന്‍റെ അപകട  മരണം അയാളുടെ  ജീവിതം മാറ്റി മറിച്ചു.
നഷ്ടപരിഹാരമായി ലഭിച്ച തുകകൊണ്ട് അധികം നാളൊന്നും അമ്മയും പെങ്ങളും അടങ്ങിയ അയാളുടെ കുടുംബത്തിന് ജീവിക്കുവാന്‍ കഴിഞ്ഞില്ല .അടുത്തുള്ള കയര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ജോലിക്ക് പോകുവാന്‍ ഒരുങ്ങിയ അമ്മയെ അതില്‍നിന്നും വിലക്കിയത് അയാള്‍ തന്നെയാണ് .
അതു കൊണ്ട് തന്നെയാണ് പത്താംക്ലാസില്‍  തരക്കേടില്ലാത്ത മാര്‍ക്ക്‌ ലഭിച്ചിട്ടും തുടര്‍ന്ന് പഠിക്കാതെ ജോലി അന്വേഷിച്ചിറങ്ങിയതും .

  പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളിനടുത്തുള്ള  വീട്ടിലാണ് അയാള്‍ ടൂഷ്യന്‍  പഠിക്കുവാന്‍ പോയിരുന്നത് പഠിപ്പിച്ചിരുന്ന ചേച്ചിയുടെ ഭര്‍ത്താവ് മുഴുനീള മദ്യപാനിയായിരുന്നു  .ഒരിക്കല്‍ മദ്യപാന മുക്ത  കേന്ദ്രത്തിലെ ചികിത്സ കഴിഞ്ഞപ്പോള്‍ കുറേ നാള്‍  മദ്യപാനം ചേച്ചിയുടെ ഭര്‍ത്താവ്   ഉപേക്ഷിച്ചിരുന്നു .ജോലിയൊന്നും ഇല്ലാതെ വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന ചേച്ചിയുടെ ഭര്‍ത്താവാണ് ഒരു സ്റ്റെഷനറി  കട തുടങ്ങണം എന്നു പറഞ്ഞത് ,  കുട്ടികള്‍ക്ക് ടൂഷ്യന്‍ എടുത്ത് സ്വരൂപിച്ച രൂപയും താമസിക്കുന്ന പുരയിടത്തില്‍ നിന്നും ആകെയുള്ള പതിനഞ്ചു സെന്‍റ് ഭൂമിയില്‍  നിന്നും എട്ട് സെന്‍റ് ഭൂമി വില്‍ക്കുകയും ചെയ്ത രൂപകൊണ്ടാണ് അടുത്ത പട്ടണത്തില്‍ സ്റ്റെഷനറി  കട ആരഭിച്ചത്. കട ആരഭിക്കുമ്പോള്‍ അനൂപ്‌ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു.ഒരു വര്‍ഷത്തോളം ചേച്ചിയുടെ ഭര്‍ത്താവ് നല്ല രീതിയില്‍  കടയില്‍ വ്യാപാരം ചെയ്തു പിന്നീട് വീണ്ടും മദ്യപാനം തുടങ്ങുകയും സ്റ്റെഷനറി കട പൂട്ടിയിടുകയും  ചെയ്തു.


പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് റിസള്‍ട്ടിനായി കാത്തിരിക്കുമ്പോഴാണ് പൂട്ടി കിടക്കുന്ന കടയിലേക്ക് ജോലിക്ക്‌ ആളെ വേണം എന്ന് അനൂപ്‌ അറിയുന്നത് .വിവരം അറിഞ്ഞ ഉടനെതന്നെ ട്ടൂഷ്യന്‍ ട്ടീച്ചറോട്  അയാള്‍ പറഞ്ഞു .

,, ഞാന്‍  ജോലി അന്യഷിക്കുന്നുണ്ട്  നിങ്ങളുടെ കടയിലേക്ക് ആളെ വേണം എന്നു കേട്ടു കട തുറന്ന് ഞാന്‍ കച്ചവടം ചെയ്തോളാം ,,

,, അനൂപ്‌  പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം അറിയാന്‍ കാത്തിരിക്കുകയല്ലെ കുട്ടി നല്ല മാര്‍ക്കോട് കൂടി ജയിക്കും എന്ന് എനിക്ക് ഉറപ്പാ ഇപ്പോള്‍ത്തന്നെ ജോലിക്ക് പോകുവാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണോ  പഠിച്ച് വലിയ  ഉദ്ദ്യോഗസ്ഥനാവേണ്ടേ  കുട്ടിക്ക് ,,

,, ഞാന്‍ ഇനി പഠിക്കുന്നില്ല ചേച്ചി . വീട്ടില്‍ വല്ല്യ കഷ്ടപാടാ അമ്മ കയറു പിരി കേന്ദ്രത്തില്‍ ജോലിക്ക് പോകും എന്നാ പറയുന്നത് .അമ്മക്ക് ആസ്മ യുടെ സുഖക്കേട്‌ ഉള്ളതാ കയറു പിരി കേന്ദ്രത്തില്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയാല്‍ അമ്മക്ക് തീരെ വയ്യാണ്ടാകും  എനിക്ക് എന്‍റെ അനിയത്തിയെ പഠിപ്പിക്കണം പട്ടിണിയില്ലാതെ എന്‍റെ കുടുംബം    പോറ്റ്ണം         ,,
,,അനൂപ്‌ അമ്മയോട് സമ്മതം ചോദിച്ചിട്ട്  അമ്മക്ക് സമ്മതം  ആണെന്ന്  വെച്ചാല്‍ നാളെ രാവിലെ പോന്നോളു .കടയുടെ താക്കോല്‍ തരാം ,,
പഠിപ്പ് മുടക്കുവാന്‍ അമ്മക്ക് സമ്മതമായിരുന്നില്ല അമ്മയെ ജോലിക്ക് പറഞ്ഞയക്കുവാന്‍ മകനും സമ്മത മായിരുന്നില്ല .
 അടുത്ത ദിവസം  രാവിലെ  ജോലിക്ക് പോകുവാന്‍ തയ്യാറായി  വീട്ടില്‍ നിന്നും  ഇറങ്ങുവാന്‍ നേരം അനൂപ്‌ അമ്മയോട് പറഞ്ഞു .
,, ഞാന്‍ ജോലിക്ക് പോകുന്നു .നമ്മുടെ വീട്ടിലെ ദാരിദ്ര്യം മാറണമെങ്കില്‍ ഇതല്ലാതെ വേറെ ഒരു വഴിയും എന്‍റെ മുന്‍പില്‍ ഇല്ല .അമ്മ എതിര്‍പ്പ് പറയരുത് ,,

അമ്മ ഒന്നും പറഞ്ഞില്ല  അവര്‍  നിസഹായതോടെ  നിന്നു . വീടിന്‍റെ ചവിട്ടു പടി ഇറങ്ങി പോകുന്ന മകന്‍ ആ അമ്മയുടെ കണ്ണുകള്‍  നിറഞ്ഞൊഴുകുന്നത്  കണ്ടില്ല .

വീട്ടില്‍നിന്നും നേരെപോയി കടയുടെ താക്കോല്‍ വാങ്ങി കച്ചവടം ആരംഭിച്ചു. അന്നു മുതല്‍ തുടങ്ങിയതാണ്‌  ദിനേനെയുള്ള ഈ പോക്കുവരവ് . ഇപ്പോള്‍ പതിനൊന്നു വര്‍ഷം പിന്നിട്ടിരിക്കുന്നു.ഈ കാലയളവില്‍ ഒരുമുറി പീടിക രണ്ടു മുറിയായി വിപുലീകരിച്ചു .കടയില്‍ രണ്ടു തൊഴിലാളികളേയും നിയമിച്ചു .കടയിലെ കച്ചവടം ഏറ്റെടുത്തു ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ടൂഷ്യന്‍ റ്റീച്ചറുടെ ഭര്‍ത്താവ്‌ അമിതമായ മദ്യപാനത്താല്‍  കരള്‍സംബന്ധമായ അസുഖംമൂലം മരണ പെട്ടു.അവരുടെ രണ്ടു പെണ്‍മക്കള്‍ക്ക്‌ അപ്പോള്‍ ഒന്‍പതും നാലും വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ .

അനൂപ്‌ ടീച്ചരുടെ വിശ്യസ്തനായി മാറി ഒരു നിശ്ചിത തുക ശമ്പളമായി  അയാള്‍ മാസാമാസം കൈപറ്റി . റ്റീച്ചര്‍ ടുഷ്യന്‍ എടുത്തിരുന്നത് കൊണ്ട് ട്ടീച്ചരുടെ  വീട്ടിലെ ചിലവുകള്‍ക്കുള്ള രൂപ ലഭിച്ചിരുന്നു . കച്ചവടം തുടങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കടയില്‍ വില്‍പ്പനക്കായി കുറേയധികം സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ലാഭമായി ലഭിച്ച രൂപ ട്ടീച്ചറുടെ കൈവശം കൊടുത്തപ്പോള്‍ ട്ടീച്ചര്‍ അനൂപിനോട് പറഞ്ഞു .

 ,,അനൂപ്‌ മിടുക്കനാണ് നഷ്ടത്തിലായിരുന്ന സ്ഥാപനം കുറച്ചു നാളുകള്‍ കൊണ്ട്  ലാഭത്തിലാക്കിയില്ലെ .ഈ രൂപ സ്ഥാപനത്തിന്‍റെ വിപുലീകരണത്തിനായി  എടുത്തോളു ഒരു വര്‍ഷം കഴിഞ്ഞ് എല്ലാ ചിലവുകളും കഴിഞ്ഞ് ലാഭം ലഭിക്കുന്ന രൂപ എനിക്ക് തന്നാല്‍ മതി   ,,

ഒരു   വര്‍ഷം കഴിഞ്ഞ്‌ സ്ഥാപനത്തിലെ കണക്ക്‌ നോക്കി ലാഭം ലഭിച്ച രൂപ അനൂപ്‌ ട്ടീച്ചര്‍ക്ക് നല്‍കിയപ്പോള്‍ ടീച്ചര്‍ക്ക് അത് വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല ടീച്ചര്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാളും ഒരുപാട് അധികമായിരുന്നു ആ തുക .രൂപ ട്ടീച്ചര്‍ക്ക് നല്‍കുമ്പോള്‍ അനൂപ്‌ പറഞ്ഞു .

,,സ്ഥാപനം തുടങ്ങുവാന്‍ വേണ്ടി വില്‍പ്പന ചെയ്ത ഭൂമി നമുക്ക് തിരികെ വാങ്ങണം .ഞാന്‍ ഭൂമി വാങ്ങിയ ആളുമായി സംസാരിച്ചിരുന്നു .ഈ തുക നമുക്ക് കരാര്‍ എഴുതി അദ്ദേഹത്തിനു നാളെ കൊടുക്കാം .ഭാക്കി വരുന്ന തുക ആറു മാസത്തിനുള്ളില്‍ കൊടുക്കുവാന്‍ കഴിയും എന്ന് എനിക്ക് വിശ്യാസമുണ്ട് .,,
അനൂപിന്‍റെ വാക്കുകള്‍ കേട്ട് ട്ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു .വില്പന ചെയ്ത ഭൂമി ഒരിക്കലും തിരികെ വാങ്ങിക്കുവാന്‍ കഴിയുകയില്ലാ എന്ന് കരുതിയിരുന്നതാണ് .എന്നും സ്ഥാപനത്തിലേക്ക് പോകുമ്പോള്‍ വിശേഷങ്ങള്‍ അന്യേഷിച്ചാണ് അനൂപ്‌ പോകുന്നത് പതിവ് .വീടിന് മുന്‍പില്‍ കണ്ടില്ലാ എങ്കില്‍  ടീച്ചറേ... എന്ന് സൈക്കിളില്‍ നിന്നും ഇറങ്ങാതെ വിളിക്കും എന്തെങ്കിലും കഴിച്ചിട്ട് പോകാം എന്നു പറഞ്ഞാല്‍ ഒന്നു കയറി ഇരിക്കുക പോലും ചെയ്യില്ല .അനൂപിന്‍റെ വീട്ടിലേക്ക് ആവശ്യ മുള്ള സാദനങ്ങള്‍ വാങ്ങുന്നതിന്‍റെ കൂടെ അതേ അളവില്‍ ടീച്ചറുടെ വീട്ടിലേക്കും വാങ്ങും രാത്രി എട്ടുമണി കഴിഞ്ഞാണ് അനൂപ്‌ സ്ഥാപനം പൂട്ടുന്നത് അപ്പോഴാണ് വീട്ടിലേക്ക് ആവശ്യമുള്ള സദനങ്ങള്‍ വാങ്ങിക്കുന്നതും ടീച്ചര്‍ക്കുള്ള സാദനങ്ങള്‍ അടുത്ത ദിവസ്സം രാവിലെയാണ് കൊടുക്കുക ഒരിക്കല്‍ പോലും ഇരുട്ട് അയാല്‍ അനൂപ്‌ ടിച്ചറുടെ വീട്ടിലേക്ക് പോകാറില്ല .രണ്ടു പെണ്‍ മക്കളുമായി കഴിയുന്ന ടീച്ചര്‍ക്ക് അനൂപിന്‍റെ സാനിദ്ധ്യം വളരെയധികം ആശ്വാസ മേകി.

സ്ഥാപനത്തിന്‍റെ മുന്‍പില്‍ പതിവിലും വൈകി അയാള്‍ എത്തിയപ്പോള്‍ ജോലിക്കാര്‍ അയാളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.അപ്പോഴും മഴ ശമനമില്ലാതെ പെയ്തുകൊണ്ടേയിരുന്നു .ഷട്ടര്‍ തുറക്കുവാന്‍ ജോലിക്കാരന്‍റെ കയ്യില്‍ താക്കോല്‍  കൊടുത്ത് മഴക്കോട്ട് ഊരി വെക്കുംമ്പോഴാണ്  കടയുടെ രണ്ടാമത്തെ ഷട്ടറിനോട് ചേര്‍ന്നു കണ്ടാല്‍ ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും മൂന്നു വയസ്സ് പ്രായമുള്ള  ബാലികയും ദേഹമാസകലം മഴ നനഞ്ഞു വിറങ്ങലിച്ചു തറയില്‍ ഇരിക്കുന്നത് അനൂപിന്‍റെ കണ്ണില്‍ പെട്ടത് .യുവതി ബാലികയെ തണുപ്പില്‍ നിന്നും ശമനം ലഭിക്കാനായി തന്‍റെ മാറോട് ചേര്‍ത്തു പിടിച്ച് തറയില്‍ ഇരിക്കുകയായിരുന്നു. തോളിലൊരു ഭാണ്ഡ കെട്ടു കണ്ടപ്പോള്‍ അനൂപിന് മനസ്സിലായി ഭിക്ഷാടനത്തിനു ഇറങ്ങിയവരാണെന്ന്. അനൂപ്‌ തന്‍റെ ഇരിപ്പിടത്തില്‍ ഇരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒന്നുരണ്ട്‌ പേര്‍ സാധനങ്ങള്‍ വാങ്ങി പോയതിനു ശേഷം യുവതി കുഞ്ഞിനേയും കൊണ്ട് അനൂപിന്‍റെ മുന്‍പില്‍ വന്നു കൈ നീട്ടി .യുവതിയുടെ വശ്യമനോഹരമായ നയനങ്ങളും വെളുത്തു മെലിഞ്ഞ ശരീരവും എണ്ണ പുരളാത്ത തല മുടിയും വൃത്തി ഹീനമായ വസ്ത്രങ്ങളും കണ്ടപ്പോള്‍ വിധിയുടെ വികൃതിയാണ്  സുന്ദരിയായ യുവതി ഭിക്ഷാടനത്തിന് ഇറങ്ങി തിരിക്കേണ്ടി വന്നിട്ടുണ്ടാവുക  എന്ന് അയാള്‍  ഓര്‍ത്തു .


  കൈ നീട്ടി നില്‍ക്കുന്ന യുവതിയോട് അയാള്‍ പറഞ്ഞു .

``കുഞ്ഞിന്‍റെയും നിങ്ങളുടേയും തല തോര്‍ത്തു .ഇങ്ങനെ തലയില്‍ വെള്ളം ഇറങ്ങിയാല്‍ പനി പിടിപെടും``
അറിയാവുന്ന മലയാളത്തില്‍ യുവതി തോര്‍ത്തു മുണ്ട് കയ്യില്‍  ഇല്ലാ എന്ന് പറഞ്ഞു, അയാള്‍ അടുത്ത തുണി കടയില്‍ നിന്നും ഒരു തോര്‍ത്തു വാങ്ങി   യുവതിക്ക് കൊടുത്തപ്പോള്‍ യുവതി അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു .അപ്പോള്‍ യുവതിയോടും കുഞ്ഞിനോടും സഹതാപം രൂപാന്തരപെടുന്നത് അയാള്‍ അറിഞ്ഞു .അവളെ കുറിച്ച് അറിയാന്‍ അയാളുടെ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു  കൂടെയുള്ള ജോലിക്കാര്‍ക്ക് എന്തു തോന്നും എന്നത് കൊണ്ട് ആ ഉദ്ധ്യമത്തിനു അയാള്‍ തുനിഞ്ഞില്ല അന്‍പതു രൂപയുടെ നോട്ട് എടുത്ത് യുവതിയുടെ നേര്‍ക്ക്‌ നീട്ടിയപ്പോള്‍ അവളുടെ മുഖത്ത് ആശ്ചര്യം നിഴലിക്കുന്നത് അയാള്‍ കണ്ടു .അവള്‍ രൂപ വാങ്ങി നന്ദി പറഞ്ഞ് കുഞ്ഞിനേയും എടുത്ത്  അയാളെ തന്നെ  തിരിഞ്ഞു നോക്കി കൊണ്ട് നടന്നകന്നു.

യുവതി പോയപ്പോഴാണ് അയാള്‍ ഓര്‍ത്തത് കുറച്ചു ദിവസ്സങ്ങളായി വരുന്ന വഴിയില്‍ പഞ്ചായത്തിന്‍റെ അധീനതയിലുള്ള  വിജനമായ സ്ഥലത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കുടിലുകളില്‍ രാപാര്‍ക്കുന്ന നാടോടികളെ കുറിച്ച്, യുവതിയും കുഞ്ഞും ആ കുടിലുകളിലെ  ഏതെങ്കിലും ഒരു കുടിലിലെ അന്തേവാസി ആവും എന്ന് അയാള്‍ക്ക്‌ മനസ്സിലായി .യുവതിയേയും കുഞ്ഞിനേയും കുറിച്ചറിയുവാന്‍ അയാള്‍ക്ക്‌ ആഗ്രഹം തോന്നി  

രാത്രി എട്ടു മണിക്ക് സ്ഥാപനം പൂട്ടി  വീട്ടിലേക്കും ടീച്ചറുടെ വീട്ടിലേക്കും ആവശ്യമുള്ള പച്ചക്കറികളും ചില്ലാനങ്ങളും വാങ്ങി , പോകുമ്പോള്‍ കുടിലുകളുടെ അരികില്‍ എത്തിയപ്പോള്‍ സൈക്കിള്‍ നിറുത്തി അല്‍പം നേരം അവിടെ നിന്നു .ഇരുപതില്‍ കൂടുതല്‍  താല്‍ക്കാലിക കുടിലുകള്‍ അവിടെ ഉണ്ടായിരുന്നു .എല്ലാ കുടിലുകളിലും റാന്തല്‍ വിളക്കുകള്‍ എരിയുന്നുണ്ട് .കുടിലുകള്‍ക്ക്‌ പുറത്ത്  സ്ത്രീകള്‍ ഭക്ഷണം പാചകം ചെയ്യുന്നുണ്ട് .ഭക്ഷണം പാചകം ചെയ്യാനായി എല്ലാ കുടിലുകള്‍ക്കുമായി വശങ്ങള്‍ മറക്കാത്ത ഒരു കുടിലുമാത്രമാണ്  അവിടെ അയാള്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞത് .ആ കുടിലിനുള്ളില്‍ രാവിലെ സ്ഥാപനത്തില്‍ വന്ന യുവതിയെ കണ്ടു. ഒപ്പം ആ കുഞ്ഞിനേയും .കുറച്ചു മാറി പുരുഷന്മാര്‍ സംസാരിച്ചും  കുഞ്ഞുങ്ങള്‍ കളിക്കുന്നും ഉണ്ടായിരുന്നു .അധികം നേരം അവിടെ നില്‍ക്കുന്നത് പന്തികേട് ആണെന്നത് കൊണ്ട് അയാള്‍ വീട്ടിലേക്ക് യാത്രയായി .

വീട്ടില്‍ എത്തിയീട്ടും, ഉറങ്ങാന്‍ ക്കിടക്കുമ്പോഴും യുവതിയേയും കുഞ്ഞിനേയും കുറിച്ചുള്ള ചിന്തകളായിരുന്നു അയാളുടെ മനസ്സില്‍ . കുഞ്ഞ് ആ യുവതിയുടെത്‌ ആകുമോ? അവള്‍ വിവാഹിതയാകുമോ?..എങ്ങിനേയാണ് അവര്‍ നാടോടികള്‍ ആയത് ? ഇങ്ങിനെയുള്ള ഒരു പാട് ചോദ്യങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു കൊണ്ടേയിരുന്നു.അടുത്ത ദിവസ്സം പതിവിലും നേരത്തെതന്നെ വീട്ടില്‍ നിന്നും ഇറങ്ങി ടീച്ചറുടെ വീട്ടിലേക്കുള്ള സാദനങ്ങള്‍ കൊടുത്ത്  തിടുക്കത്തില്‍ സൈക്കിള്‍ ചവിട്ടി ,കുടിലുകളുടെ അരികില്‍ എത്തിയപ്പോള്‍ യുവതിയും കുഞ്ഞും പുറത്തിറങ്ങുവാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു .റോഡിന്‍റെ ഓരത്ത് സൈക്കിള്‍ നിറുത്തിയ അയാളെ കണ്ടപ്പോള്‍ യുവതി കുഞ്ഞിനേയും എടുത്ത് അയാളുടെ അരികിലേക്ക് വന്നു .പതുക്കെ സൈക്കിള്‍ ചവിട്ടുവാന്‍ തുടങ്ങിയ അയാളുടെ പുറകെ യുവതിയും നടന്നു .കുടിലിലുള്ളവര്‍ കാണില്ലാ എന്ന് ഉറപ്പായപ്പോള്‍ അയാള്‍ സൈക്കിളില്‍ നിന്നും ഇറങ്ങി അവളോടൊപ്പം നടന്നുകൊണ്ടു പറഞ്ഞു.

`` എനിക്ക് നിങ്ങളെ കുറിച്ച് അറിയണം  എന്നുണ്ട് മലയാളികള്‍ അല്ലാത്ത നിങ്ങള്‍ എങ്ങിനേ ഇവിടെ എത്തി പെട്ടു ?``

മലയാളം നന്നായി സംസാരിക്കുവാന്‍ അറിയാത്ത അവള്‍ അറിയാവുന്ന മലയാളത്തില്‍  അവരുടെ കഥ പറഞ്ഞു .

ബീഹാറിലെ   മധേപ്പുര ജില്ലയില്‍പ്പെട്ട മുസ് ലി  ഗാഞ്ചി നടുത്തുള്ള `ഒറി` എന്ന ഗ്രാമത്തിലായിരുന്നു  അവരുടെ വീടുകള്‍ .ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രകൃതിയുടെ താണ്ഡവം മൂലം ഗ്രാമം മുഴുവനും ഗ്രാമീണരില്‍  നല്ലൊരു പങ്കും  ഭൂമിയില്‍ നിന്ന് തുടച്ചു നീക്ക പെട്ടു . ഒറിയില്‍ നിന്നും നോക്കിയാല്‍ ഏറെ ദൂരത്തായി നേപ്പാളിന്‍റെ അതിര്‍ത്തി കാണാം .പരന്നൊഴുകുന്ന കോസി നദിക്കക്കരെ  നേപ്പാള്‍ ആണ് .ജനവാസം തീരെ കുറഞ്ഞ നദിക്കക്കരെയുള്ള  പ്രദേശത്തുനിന്നും വീണ്ടും മൈലുകള്‍ താണ്ടിയാല്‍ മാത്രമേ നേപ്പാളിലെ ജനവാസ കേന്ദ്രങ്ങളില്‍ എത്തു ,
ആര്‍ത്തലച്ച് പെയ്ത ഏതാനും ദിവസത്തെ മഴ കോസി നദിയിലെ ജല വിതാനം ഉയര്‍ത്തി നദി ക്കരയില്‍ അനേകം വര്‍ഷങ്ങളായി കഴിഞ്ഞു വന്നിരുന്ന ആയിരക്കണക്കിന് മനുഷ്യരുടെ വിഭവങ്ങള്‍ക്കു മീതെ കോസിയായിലെ ജലം പരന്നൊഴുകി .ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല . പതിനായിരത്തിലധികം പേരാണ് കോസി നദി കരയിലെ  വിവിധ ഗ്രാമങ്ങളില്‍നിന്നും  തുടച്ചു നീക്ക പെട്ടത് .അനേകായിരം കുടിലുകള്‍  വെള്ളത്തിനടിയില്‍ പെട്ടു  .

ഗ്രാമവാസികളില്‍ ഭൂരിഭാഗം ജനങ്ങളും   ഗോതമ്പും  ചോളവും കൃഷി ചെയ്തു ഉപജീവനം നടത്തുന്നവരായിരുന്നു .മണ്‍ ചുമരുകളാല്‍ നിര്‍മിതമായ കുടിലുകളാണെങ്കിലും ഗ്രാമത്തില്‍ പട്ടിണി ഇല്ലാതെയാണ് ഗ്രാമ വാസികള്‍ ജീവിച്ചിരുന്നത് . ആ വെള്ള പാച്ചിലില്‍ അവള്‍ക്കു നഷ്ടമായത് അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും മുത്തശ്ശനും മുത്തശ്ശിയേയും ആണ് ആ ഗ്രാമത്തില്‍ നിന്നും വെള്ളം ഒഴിഞ്ഞു പോയില്ല അവിടം ഒരു പുതിയ നദി രൂപാന്തരപ്പെട്ടു.കൃഷിയിടവും വീടും നഷ്ടമായ അവര്‍ അങ്ങിനെ നാടോടികളായി മാറി .കഥ പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .അയാള്‍ ആഗ്രഹിച്ചത്‌ പോലെ അവളെ കുറിച്ചു അവള്‍ പറയുവാന്‍ തുടങ്ങി .കൂടെയുള്ള കുഞ്ഞ് അവളുടെ ചേച്ചിയുടെതാണ് .വെള്ള പാച്ചിലില്‍ ചേച്ചിയും രക്ഷ പെട്ടിരുന്നു .ഇവിടെ കേരളത്തില്‍ എത്തിയതിനു ശേഷം കൂടെയുള്ള ഒരാളുമായി ചേച്ചി വിവാഹിതയായി ഈ കുഞ്ഞു പിറന്നതിനു ശേഷം കുഞ്ഞ് ചേച്ചിയുടെ ഭര്‍ത്താവിന്‍റെ അല്ലാ എന്നു പറഞ്ഞ് മദ്യപിച്ചു ചേച്ചിയെ ദേഹോപദ്രവം ചെയ്യല്‍ പതിവായിരുന്നു.ഒരു ദിവസ്സം ആ ദ്രോഹി ചേച്ചിയെ തലക്കടിച്ചു കൊന്നു .അയാളിപ്പോള്‍ ജയിലില്‍ നിന്നും പരോളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.പ്രളയം ഞങ്ങളുടെ നാടിനെ പിടികൂടുന്നതിന്  മുന്‍പ് സ്വര്‍ഗ്ഗ തുല്ല്യമായിരുന്നു  ഞങ്ങളുടെ ജീവിതം ,,


 അനൂപ്‌  യുവതിയുടെ കഥ കേട്ട് യുവതിയെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ വിഷമിച്ചു.പിന്നീടുള്ള  ദിവസങ്ങളില്‍  യുവതിയും അയാളും എന്നും കാണുകയും സംസാരിക്കുകയും പതിവായി .ഒരു ദിവസ്സം യുവതിക്കും കുഞ്ഞിനും ഒരേ ജോഡി വസ്ത്രങ്ങളും നല്ലെണ്ണയും സോപ്പും     നല്‍കി കൊണ്ടു പറഞ്ഞു .

``ഈ  വസ്ത്രം ധരിച്ച് നല്ല വൃത്തിയായി നടക്കണം .ഇനി മുതല്‍ ഭിക്ഷാടനത്തിനു പോകരുത് ചിലവിനുള്ള രൂപ ഞാന്‍ തരാം ``
യുവതിക്കതിനു ആവില്ലാ എന്നു പറഞ്ഞ് കാരണം വിശദീകരിച്ചു.
``നല്ല വസ്ത്രങ്ങളും ധരിച്ച്  വൃത്തിയായി നടന്നാല്‍ കഴുകന്മാരെ പോലെ ശരീരം കൊത്തി തിന്നുവാന്‍ നൂറാള്‍ക്കാര്‍ ഉണ്ടാവും .എല്ലാവര്‍ക്കും എന്‍റെ ശരീരമാണ് വേണ്ടത് സാറിനെ പോലെ നല്ല മനസ്സുള്ള വരെ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല .കുടിലുകളില്‍ നിന്നും എല്ലാവരും ഇറങ്ങുന്നതിനോടൊപ്പം ഞാനും ഇറങ്ങുന്നത് ഈ കുഞ്ഞിന്‍റെ അച്ഛനെ പേടിച്ചിട്ടാണ് അയാള്‍ക്ക്‌ എന്നെ വിവാഹം കഴിക്കണം എന്നു പറഞ്ഞ് എന്‍റെ പുറകെ നടക്കുകയാണ് .അയാള്‍ തക്കം നോക്കി നടക്കുകയാണ് എന്നെ നശിപ്പിക്കുവാന്‍ .എന്നെ ആര്‍ക്കും നശിപ്പിക്കുവാന്‍  ജീവനോടെ ആവില്ല``
കരയുന്ന യുവതിയെ അയാള്‍ ആശ്വസിപ്പിച്ചു. അടുത്ത ദിവസ്സം അയാള്‍ക്ക്‌ കാണുവാനായി മാത്രം കുറച്ചു നേരത്തേക്ക് കുളിച്ച് പുതിയ വസ്ത്രം ധരിച്ചു വരാം എന്നു പറഞ്ഞുകൊണ്ട് അന്ന് അവര്‍ പിരിഞ്ഞു .

അടുത്ത ദിവസ്സം പതിവിലും നേരത്തെ യുവതിയേയും കുഞ്ഞിനേയും കാണുവാനുള്ള ആകാംക്ഷയോടെ  വീട്ടില്‍ നിന്നും ഇറങ്ങി .ടീച്ചറുടെ വീട്ടിലേക്കുള്ള സാധനങ്ങള്‍ കൊടുത്ത് തിടുക്കത്തില്‍ പോരുവാന്‍ നേരം ടീച്ചര്‍ പറഞ്ഞു .
``ഞാന്‍ അനൂപിന്‍റെ വീട്ടിലേക്ക് അമ്മയു മായി സംസാരിക്കുവാന്‍ അടുത്ത ദിവസ്സം  വരുന്നുണ്ട് അനൂപുമായുള്ള എന്‍റെ മകളുടെ വിവാഹ കാര്യം സംസാരിക്കുവാന്‍ ``
അയാള്‍ ചിരിക്കുക മാത്രം ചെയ്തു കൊണ്ട് തിരികെ പോന്നു ,സൈക്കിള്‍ ചവിട്ടുമ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു , എന്ത് അര്‍ഹതയാണ് ഉന്നത വിദ്യാഭ്യാസമുള്ള ടീച്ചറുടെ മകളെ വിവാഹം ചെയ്യുവാന്‍ തനിക്കുള്ളത് തന്നയുമല്ല സഹോദരിയുടെ വിവാഹം കഴിയാതെ വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുക പോലും അരുത് .

നാടോടികളുടെ കുടിലുകള്‍ക്ക്  മുന്‍പില്‍ എത്തിയപ്പോള്‍  അനൂപ്‌ റോഡിന്‍റെ അരികില്‍ സൈക്കിള്‍ നിറുത്തി .യുവതിയേയും കുഞ്ഞിനേയും പ്രതീക്ഷിച്ചു നിന്നു.അല്‍പം സമയം കഴിഞ്ഞപ്പോള്‍ യുവതി കുഞ്ഞിനേയും എടുത്ത് കുടിലില്‍ നിന്നും പുറത്തിറങ്ങി അയാളുടെ അരികിലേക്ക് നടന്നു വന്നു.യുവതിയേയും കുഞ്ഞിനേയും കണ്ട അനൂപ്‌ അക്ഷരാര്‍ത്ഥത്തില്‍ തന്‍റെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല .എണ്ണതേച്ചുകുളിച്ച് പുതിയ വസ്ത്രം ധരിച്ച് കണ്ണുകളില്‍ കണ്മഷിയും മുഖത്ത് പൌഡറും നെറ്റിയില്‍ പൊട്ടും ഇട്ടു വന്ന യുവതി അതീവ സുന്ദരിയായിരിക്കുന്നു .ഇങ്ങിനെ യുവതിയേയും കുഞ്ഞിനേയും  ആരുകണ്ടാലും പറയുക സമ്പന്നമായ തറവാട്ടില്‍ പിറന്നവരാണ് എന്നാകും .ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം യുവതി പറഞ്ഞു .
``എല്ലാവരും കുടിലുകളില്‍ നിന്നും പുറത്തു പോയി കാണും ആ നീചന്‍ തക്കം പാര്‍ത്തു നടക്കുന്നുണ്ട് എന്നെ നശിപ്പിക്കുവാന്‍  ഞാന്‍ പൊയ്കോട്ടേ . എത്രയും പെട്ടന്ന് ഈ വസ്ത്രങ്ങള്‍ മാറി അഴുക്ക് പുരണ്ട വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങണം .``

അവളെ  പറഞ്ഞു വിടുവാന്‍ അയാള്‍ക്ക്‌ ഇഷ്ട മായിരുന്നില്ല അവളുടെ ഭയത്തോടെയുള്ള മുഖം കണ്ടപ്പോള്‍ ``പോയ്ക്കോളു`` എന്ന് പറഞ്ഞ് അയാള്‍ സ്ഥാപനത്തിലേക്ക് പോന്നു .ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും .സ്ഥാപനത്തില്‍ നല്ല തിരക്കുള്ള സമയം ഒരു പോലിസ്‌ ജീപ്പ്  ചീറിപാഞ്ഞു  റോഡിലൂടെ പോകുന്നത് കണ്ടു  .അല്‍പംകൂടി കഴിഞ്ഞപ്പോള്‍ ഒരു ആമ്പുലന്‍സും.അടുത്ത സ്ഥാപനത്തിലെ ദിനേശേട്ടനാണ് അയാളോട് വിവരം വന്നു പറഞ്ഞത് .

``അറിഞ്ഞില്ലെ ആ നാടോടികളുടെ കുടിലില്‍ ഒരു വെട്ട് നടന്നിട്ടുണ്ട് .ഇവിടെ ഭിക്ഷാടനത്തിനു  വരാറില്ലേ   കുഞ്ഞിനേയും കൊണ്ട്  ഒരു പെണ്ണ് അവള് ഒരുത്തനെ വെട്ടീന്ന്``
അയാളുടെ  വാക്കുകള്‍ കേട്ടതും ``ഈശ്വരാ  ചതിച്ചൂലോ `` എന്ന് പറഞ്ഞ് അനൂപ്‌ തലയില്‍ കൈവെച്ചു .അത് കേട്ടപ്പോള്‍ ദിനേശേട്ടന്‍ പറഞ്ഞു.
``ഇതാപ്പോ നന്നായെ ആ പെണ്ണ് ഒരുത്തനെ  വെട്ടിയതിനു നിനക്കെന്താടാ ഇത്ര  വിഷമിക്കാന്‍ ``
ദിനേശേട്ടന്‍റെ വാക്കുകള്‍ അനൂപ്‌ ചെവി കൊണ്ടില്ല അയാള്‍ ഇപ്പോള്‍ വരാം എന്ന് ജോലിക്കാരനോട് പറഞ്ഞ് സൈക്കിളും എടുത്ത് തിടുക്കത്തില്‍ നാടോടികളുടെ കുടിലിനെ ലക്ഷ്യമാക്കി പാഞ്ഞു .

അവിടെ എത്തുന്നതിനു മുന്‍പ് തന്നെ ആംബുലന്‍സ്‌ തിരികെ ചീറി പാഞ്ഞു പോയി .കുടിലിനു മുന്‍പില്‍ എത്തിയ അയാള്‍ അവിടത്തെ രംഗം കണ്ട് നടുങ്ങി ഏതാനും ദിവസ്സങ്ങള്‍ കൊണ്ട് തന്‍റെ പ്രിയങ്കരിയായി മാറിയ   നാടോടി യുവതിയുടെ കൈകളില്‍ കൈ വിലങ്ങുകള്‍ ഇട്ട് ജീപ്പില്‍ ഇരുത്തിയിരിക്കുന്നു .
ഒപ്പം കുഞ്ഞ് അരികില്‍ ഇരുന്ന് എടുക്കുവാന്‍ വേണ്ടി വാവിട്ടു കരയുന്നു .യുവതിക്ക് അയാള്‍ നല്‍കിയ പുതിയ വസ്ത്രത്തില്‍ നിറയെ രക്തക്കറ.യുവതി അയാളെ കണ്ടതും സങ്കടം സഹിക്കുവാന്‍ കഴിയാതെ തേങ്ങുന്നുണ്ടായിരുന്നു .താന്‍ കാരണ മല്ലെ അവള്‍ക്ക് ഈ അവസ്ഥ വന്നത് എന്ന ചിന്ത അയാളെ വല്ലാതെ സങ്കട പെടുത്തി .പോലീസ്‌ യുവതിയേയും കുഞ്ഞിനേയും കൊണ്ടു പോയപ്പോള്‍ അയാള്‍ പ്രതീക്ഷ കൈ വിടാതെ യുവതിയേയും കുഞ്ഞിനേയും രക്ഷിക്കാനായി  പട്ടണത്തിലെ അറിയ പെടുന്ന വക്കീലിന്‍റെ  ഓഫീസ് ലക്ഷ്യമാക്കി തിടുക്കത്തില്‍  സൈക്കിളില്‍  യാത്രയായി. അപ്പോള്‍ രണ്ടു ദിവസമായി  ശമനമുണ്ടായിരുന്ന മഴ  പൂര്‍വാധികം ശക്തിയോടെ  ഇടിയോടുകൂടി ആര്‍ത്തിരമ്പി പെയ്യുവാന്‍ തുടങ്ങി . 
                                                                                     ശുഭം         
rasheedthozhiyoor@gmail.com