ചിന്താക്രാന്തൻ

27 September 2012

ചെറുകഥ : പ്രതീക്ഷയുടെ അസ്തമയം


ജീവിതം നൊമ്പരങ്ങളുടെ പ്രവാഹം ഏറ്റുവാങ്ങുവാനുള്ളതാണ് എന്ന യാഥാര്‍ത്ഥ്യം അയാള്‍  തിരിച്ചറിയുവാന്‍ തുടങ്ങിയിട്ട് കാലം ഏറെ കഴിഞ്ഞിരിക്കുന്നു.ജന്മം നല്‍കിയവരോടോ ജീവന്‍ നല്‍കിയ സര്‍വശക്തനോടോ പരാതിയും പരിഭവങ്ങളും പറയാതെ ജീവിതത്തിലേക്ക് പ്രവഹിക്കുന്ന നൊമ്പരങ്ങളുടെ പ്രളയത്തിലൂടെ നീന്തിക്കയറുവാനാണ് അയാള്‍ ആത്മാര്‍ഥമായി ശ്രമിച്ചുകൊണ്ടിരുന്നത്.സന്തോഷം നിറഞ്ഞ നല്ലൊരു ജീവിതത്തിനായി തന്നെ പ്രണയിക്കുന്നവളെ സ്വന്തമാക്കുവാനും വേണ്ടിയുള്ള സാമ്പത്തീക ശ്രോതസ്സിനും വേണ്ടിയാണ് പ്രതീക്ഷയോടെ എണ്ണ വിളയുന്ന അറബികളുടെ നാട്ടിലേക്ക് അയാള്‍ വീമാനം കയറിയെത്തിയത്.പക്ഷെ നാട്ടിലേക്ക് അവധിക്ക്‌ വരുന്ന പ്രവാസിയുടെ സുഗന്ധം നിറഞ്ഞ അത്തറിന്‍റെ പരിമളം മണലാരണ്യത്തിലെ  ജീവിതത്തില്‍ അയാള്‍ക്ക്‌ ആരിലും കാണുവാന്‍ കഴിഞ്ഞില്ല .

വിസ നല്‍കിയ പ്രിയ സുഹൃത്തിന്‍റെ കൂടെ ഇടുങ്ങിയ മുറിയില്‍ രണ്ടു ദിവസത്തെ താമസത്തിനിടയ്ക്ക് ചില സുഹൃത്തുക്കളുടെ അരികിലേക്ക് പോകുവാന്‍ ഇടയായിണലാരണ്യത്തിലെക്ക് വരുവാന്‍ പ്രചോദനമായ നാട്ടില്‍ ഇരുനില മാളികയില്‍ കഴിയുന്ന പല സുഹൃത്തുക്കളുടെയും മണലാരണ്യത്തിലെ ഇടുങ്ങിയ മുറിയിലെ കൂട്ടംകൂടിയുള്ള  ജീവിതം കണ്ടപ്പോള്‍ തന്നെ അയാളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു .മൂന്നാം ദിവസം മുതല്‍ ഒരു സ്വകാര്യ സ്ഥാപത്തിലെ ചുമട്ടുതൊഴിലാളിയാകുവാനായിരുന്നു  അയാളുടെ വിധി .കഠിനമായ വെയിലില്‍ ജോലി ചെയ്യുമ്പോള്‍ വിയര്‍പ്പിനാല്‍  വസ്ത്രങ്ങള്‍ മുഴുവനും നനഞ്ഞിരുന്നു.എത്ര പ്രയാസ പെട്ടാലും രണ്ടു വര്‍ഷം ആ ജോലിയില്‍ തുടരുവാനായിരുന്നു അയാളുടെ തീരുമാനം .ആ തീരുമാനം കൈക്കൊള്ളുവാനുള്ള കാരണം അപ്രത്യക്ഷമായി അയാളുടെ പ്രണയിനിയായി മാറിയ പെണ്‍കുട്ടിയെ സ്വന്തമാക്കുവാന്‍ വേണ്ടി തന്നെയാണ് .

അയാളുടെ വിദ്യാഭ്യാസം പ്രീഡിഗ്രിയില്‍ അവസാനിച്ചിരുന്നു .പിന്നീട് ഉപജീവനത്തിനായി പല സംസ്ഥാനങ്ങളില്‍ മാറി മാറി പല തൊഴിലുകള്‍ എടുത്ത്‌ ജീവിതം മുന്‍പോട്ടു നീങ്ങി .നീണ്ട എട്ടു വര്‍ഷത്തിനോടുവില്‍ അയാളുടെ ഇരുപത്താറാം വയസ്സില്‍  ഇനിമുതല്‍ നാട്ടില്‍ ജോലി ചെയ്തു ജീവിക്കാം എന്ന് തീരുമാനിച്ച് ബസ്സില്‍ ഡ്രൈവറായി ജോലി നോക്കുമ്പോഴാണ് ബസ്സില്‍  പതിവായി കോളേജിലേക്ക് പോയികൊണ്ടിരുന്ന യുവതിയുമായി  പരിചയപെടുന്നതും പിന്നീട് പരിചയ പെടല്‍ പ്രണയത്തിലേക്ക് വഴി മാറിയതും .അവള്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ രണ്ടു മക്കളില്‍ മൂത്തവളായിരുന്നു .വീണ്ടും വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി    അയാള്‍ക്ക്‌ മുപ്പത്തിമൂന്ന്‌ വയസ്സ് കഴിഞ്ഞിരുന്നു. ഒരിക്കല്‍ അവളാണ് അയാളോട് പറഞ്ഞത് .വീട്ടില്‍ അവള്‍ക്കായി വിവാഹാലോചനകള്‍ നടക്കുന്നുണ്ട് എന്ന വിവരം .അപ്പോള്‍ അവള്‍ ഡിഗ്രി കഴിഞ്ഞു ഫലം കാത്തിരിക്കുന്ന സമയമായിരുന്നു .

സ്വന്തമായി വീടില്ലാത്ത അയാളും കുടുംബവും അമ്മയുടെ വീട്ടിലായിരുന്നു താമസം അയാള്‍ അവളുടെ അച്ഛനുമായി സംസാരിച്ചു മകളെ അയാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുക്കാതെ ഇരിക്കാന്‍ കണ്ട ഒരേയൊരു കുറവ് അയാള്‍ക്ക് സ്വന്തമായി വീടില്ലാ എന്നത് മാത്ര മായിരുന്നു .ഒരിക്കല്‍ അവളുമായി സംസാരിച്ചു നടക്കുമ്പോള്‍ അവള്‍ പറഞ്ഞു .

,, എനിക്ക് ഉറപ്പാ ഡിഗ്രി നല്ല മാര്‍ക്കോട് കൂടി തന്നെ ഞാന്‍ പാസ്സാവും എന്ന് ,റിസള്‍ട്ട് വന്നാല്‍ ഞാന്‍ ബി എഡിന് ചേരും രണ്ടു വര്ഷം കഴിഞ്ഞാല്‍ എനിക്ക് അദ്ധ്യാപികയാവാം അതിനു ശേഷം മതി നമ്മുടെ വിവാഹം അതു വരെ ഏട്ടന്‍ വിദേശത്ത്‌ എവിടെയെങ്കിലും ജോലി നോക്കിയാല്‍ സ്വന്തമായി ഒരു വീട് എന്ന  സ്വപ്നം നമുക്ക് യാഥാര്‍ത്യമാക്കാം എനിക്ക് ജോലി ആയാല്‍ പിന്നെ ചേട്ടന് നാട്ടില്‍ എന്തെങ്കിലും തൊഴിലുനോക്കി നമുക്ക് സുഖമായി ജീവിക്കാം ,,

നല്ലൊരു ജീവിതം സ്വപ്നം കാണുന്ന അവളുടെ വാക്കുകള്‍ ശെരിയാണ് എന്ന് അയാള്‍ക്ക് തോന്നി. പിന്നെ താമസിച്ചില്ല വിദേശത്തു ജോലി നോക്കുന്ന പ്രിയ സുഹൃത്തിനോട് വിസ തര പെടുത്തുവാന്‍ പറഞ്ഞു .ആദ്യം നിരുത്സാഹപ്പെടുത്തുകയാണ് സുഹൃത്ത് ചെയ്തത്.പിന്നീട് നിരന്തരമായി ആവശ്യപെട്ടത്‌കൊണ്ട് കാലതാമസം ഇല്ലാതെ വിസ ലഭിച്ചു.പതിനഞ്ചു കൊല്ലത്തോളം സ്വദേശത്തു ജോലി നോക്കിയിട്ട് മിച്ചം വന്നത് ഒന്നരലക്ഷം രൂപ മാത്രം . രൂപ ഉള്ളത് കൊണ്ട് വിസയുടെ രൂപ കൊടുക്കുവാന്‍ കടം വാങ്ങിക്കേണ്ടി വന്നില്ല. ചുമട്ടുതൊഴിലാണെങ്കിലും ജോലി ചെയ്താല്‍ നല്ല വേതനം ലഭിക്കുന്നത് കൊണ്ട് രാപ്പകല്‍ എന്നില്ലാതെ അയാള്‍ ജോലി ചെയ്തുകൊണ്ടേയിരുന്നു.അയാളുടെ പ്രിയപെട്ടവളുടെ സ്വരം ഫോണിലൂടെ കേള്‍ക്കുമ്പോള്‍ മാത്രമാണ് അയാളുടെ  മനസ്സിന് അല്പമെങ്കിലും ആശ്വാസം ലഭിച്ചിരുന്നത് .

ഏതാണ്ട്‌ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ജോലി ചെയ്തു കൊണ്ടിരുന്ന നേരം അസഹിനിയമായ വയറു വേദന അയാള്‍ക്ക്‌ അനുഭവപെട്ടു .ഒന്നും ചെയ്യുവാന്‍ കഴിയാത്ത അവസ്ഥ. മാറി മാറി പല ആശുപത്രികളിലും പോയി വേദനയ്ക്കുള്ള കുത്തി വെപ്പ് എടുത്തിട്ടും വേദനയ്ക്ക് ആശ്വാസം ലഭിച്ചില്ല .അവസാനം മണലാരണ്യത്തിലെ ഭരണ കര്‍ത്താക്കളുടെ കീഴില്‍  സൌജന്യമായി  ചികിത്സ നല്‍കുന്ന ആശുപത്രിയില്‍ അയാള്‍ എത്തി പെട്ടു.
പരിശോധനയുടെ ഫലംഅക്ഷരാര്‍ത്ഥത്തില്‍   അയാളുടെ മനസ്സിനെ തളര്‍ത്തി കളഞ്ഞു .വയറിലെ അള്‍സര്‍ പൊട്ടി രക്തം രണ്ടു വൃക്കകളിലും കയറി വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നു .പിന്നീട് അയാളുടെ സമ്മതം പോലും ചോദിക്കാതെ ഭക്ഷണം നല്‍കുവാനായി മൂക്കിലൂടെയും മൂത്ര വിസര്‍ജ്ജനത്തിനായി വയറിലൂടെയും ട്ട്യൂബുകള്‍ നിക്ഷിപ്തമായി .രക്തം ശുദ്ധീകരണത്തിനായി ഉപകരണത്തിന്‍റെ സൂചികള്‍ കഴുത്തിലൂടെ കുത്തിയിറക്കിയിരിക്കുന്നു .പിന്നീട് ഉറക്കത്തിന്‍റെ ദിവസങ്ങളാണ് അയാളെ എതിരേറ്റത്.

ഉറക്കമുണരുമ്പോള്‍ വേദന അയാള്‍ക്ക്‌ സഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല .അയാള്‍ കുഞ്ഞുങ്ങളെ പോലെ അലറി കരയുവാന്‍ തുടങ്ങുമ്പോള്‍ വീണ്ടും മയക്കത്തിനായി മരുന്ന് നല്‍കും .കൂടെ താമസിച്ചിരുന്നവരില്‍ ചിലര്‍ അയാള്‍ക്കായി കൂട്ടിനിരുന്നു .കൂട്ടിനിരുന്നവരോട് അയാളെ പരിശോതിക്കുവാന്‍ വരുന്ന പല രാജ്യങ്ങളില്‍നിന്നുള്ള  അനേകം ഡോക്ടര്‍ മാരില്‍ ഒരേയൊരു മലയാളി  ഡോക്ടര്‍ പറഞ്ഞു .

,, ആരോഗ്യനില വളരെ ഗുരുതരമായിരിക്കുന്നു .ജീവന്‍ നില നിര്‍ത്തുവാന്‍ ഞങ്ങളാല്‍ കഴിയും വിതം പരിശ്രമിക്കുന്നുണ്ട് .വൃക്കകള്‍ മരുന്നിനോട് ചെറുതായി പ്രതികരിക്കുന്നുണ്ട് .ആശ്വസിക്കുവാന്‍ വകയുണ്ട് .ഇങ്ങനെയുള്ള അസുഖങ്ങള്‍ നാട്ടിലുള്ളവര്‍ക്ക് വന്നാല്‍ ലക്ഷങ്ങള്‍ ചിലവഴികേണ്ടി വരും .ഇവിടെ ആയത് കൊണ്ട് ചികിത്സ സൌജന്യമായി നടക്കും .,,

ദിവസങ്ങളുടെ ചികിത്സയില്‍ അയാളുടെ രക്തം ശുദ്ധീകരിക്കുന്നത് ആഴ്ചയില്‍ ഒരു ദിവസമാക്കപെട്ടു .അയാള്‍ക്ക്‌ ജീവിക്കുവാനുള്ള കൊതി കൂടി കൊണ്ടേയിരുന്നു .പ്രിയപെട്ടവളെ ഒരു നോക്ക് കാണുവാന്‍ .അവളുടെ കഴുത്തില്‍ മിന്ന് കെട്ടുന്ന ആ സുന്ദര നിമിഷത്തിനായി .ആശുപത്രി കട്ടിലിലെ മെത്തയില്‍ ഇനിയും എത്ര കാലം കിടകണം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ അയാള്‍ നിസഹയനായി കിടന്നു .

ഏതാനും ദിവസങ്ങള്‍കൊടുവില്‍ ഭക്ഷണം നല്‍കുവാനായി മൂക്കിലൂടെ ഇട്ടിരുന്ന ട്ട്യൂബ് നീക്കം ചെയ്തു.രണ്ടു ദിവസം കഴിഞ്ഞാല്‍   മൂത്ര വിസര്‍ജ്ജനത്തിനായി ഇട്ട  ട്ട്യൂബ് നീക്കം ചെയ്യാം എന്ന ഡോക്ടറുടെ വാക്കുകള്‍ അയാള്‍ക്ക്‌ ആശ്വാസമേകി.പതിവായി അയാളുടെ മൊബൈലിലേക്ക് വിളിക്കുന്ന കൂട്ടുകാരനോട് അയാള്‍ പറഞ്ഞു .
,,ഞാന്‍ ഇന്ന് ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിച്ചു .ഒരാഴ്ചയില്‍ കൂടുതല്‍ ഇവിടെ കിടകേണ്ടി വരില്ലാ എന്നാണ് ഡോക്ടര്‍ പറഞ്ഞത്‌.എനിക്ക് ഇപ്പോള്‍ ഒത്തിരി ആശ്വാസം തോന്നുന്നുണ്ട്.,,

ആശുപത്രിയില്‍ എത്തിയതിനുശേഷം അന്ന് അയാള്‍ ജീവന്‍ തിരികെ ലഭിച്ചതില്‍ വളരെയധികം സന്തോഷിച്ചു പക്ഷെ ആസന്തോഷം അടുത്ത ദിവസം പുലര്‍ച്ച വരെ മാത്രമേ നീണ്ടു നിന്നുള്ളൂ.ഹൃദയ സ്തംഭനം മൂലം തലച്ചോറിലേക്ക് അമിതമായി ഉണ്ടായ രക്തസ്രാവം മൂലം അയാള്‍ ബോധരഹിതനായി.പിന്നീട് അയാളുടെ ജീവന്‍റെ നിലനില്‍പ്പ്‌ വെന്റിലേറ്ററിന്‍റെ സഹായത്തോടെ ആയിരുന്നു .ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി മണലാരണ്യത്തിലെ നിധിയുടെ ഉറവിടം തേടിയുള്ള  പ്രയാണത്തിന് ഇനിയും യാത്ര തുടരുവാന്‍ അയാള്‍ക്ക് കഴിയുമോയെന്ന് സര്‍വശക്തന് മാത്രം സുനിശ്ചിതം .