ചിന്താക്രാന്തൻ

19 October 2012

ചെറുകഥ.പൂര്‍വവൃത്താന്തം

ചിത്രം കടപ്പാട് .ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്

             ഉപജീവനത്തിനായി താങ്കളുടെ മുന്‍പില്‍ വേറെ ഒരു വഴിയും ഇല്ലാത്ത , അന്തിയുറങ്ങാന്‍ ഒരു ചെറു കുടില്‍ പോലും ഇല്ലാത്ത  പാവം കുറേ മനുഷ്യര്‍ . ഭിക്ഷാടനം കഴിഞ്ഞ് തമ്പടിച്ചിരുന്ന  പട്ടണത്തിലെ രാത്രി കാവല്‍ക്കാര്‍  ഇല്ലാത്ത , പതിനൊന്ന് മണിക്ക് ശേഷം മാത്രം തിരക്കൊഴിയുന്ന . നീണ്ട വ്യാപാര സമുച്ചയങ്ങള്‍ക്ക് മുന്‍പില്‍  വ്യാപാര ഉടമസ്ഥര്‍ പോയി എന്ന് ഉറപ്പ് വരുത്തി ഏതാനും മണിക്കൂറുകള്‍  മനസ്സിലെ എല്ലാ വിഷമങ്ങളും മറന്ന് കിടന്നുറങ്ങാന്‍ ശ്രമിക്കുന്ന അനേകംപേര്‍ . അവരില്‍ അധികംപേരും തമിഴ്  വംശരായ   വൃദ്ധന്മാരും വൃദ്ധകളുമാണ് . ചിലുടെ കൂടെ പതിനഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങളും ഉണ്ട് .

അവരുടെയിടയില്‍ അറുപതുവയസിനു താഴെ പ്രായം തോന്നിക്കുന്ന , അധികമാരോടും സംസാരിക്കാത്ത , എപ്പോഴും ശോകമൂകമായിരിക്കുന്ന  നീണ്ട ജഡ പിടിച്ച താടിയും മുടിയുമുള്ള  മലയാളിയായ വൃദ്ധന്‍ . തന്‍റെ കൈവശമുള്ള  ഭാണ്ഡകെട്ട് ഓരത്ത് വെച്ച്  കീറിയ പായ തറയില്‍ വിരിച്ച് അതിന്മേല്‍ ഓരം ചേര്‍ന്നിരുന്നു , കുടിക്കാന്‍ കരുതിവെച്ച വെള്ളംകൊണ്ട് കൈ കഴുകി  ഭാണ്ഡ   കെട്ടില്‍ നിന്നും ചോറ്റുപാത്രം  എടുത്ത് ഭിക്ഷാടനത്തിനിടയില്‍  ലഭിച്ച ഭക്ഷണം ആര്‍ത്തിയോടെ ഭക്ഷിച്ചു. .എല്ലാവരും ഉറങ്ങാന്‍ കിടന്നിട്ടും അയാള്‍ ഉറങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ അടുത്ത് ഉറങ്ങാന്‍ കിടന്നിരുന്ന തമിഴന്‍   അറിയാവുന്ന മലയാളത്തില്‍  ചോദിച്ചു .

,, എന്നാ സ്വാമി ഉങ്കള്‍ ഉറങ്ങുന്നില്ലേ ?  ഇങ്കെ ഭിക്ഷ എടുക്കാന്‍ പോകുന്ന  എത്രയോപേര്‍ ഇരുക്ക് അതില്‍ ഉങ്കള്‍ മട്ടും താന്‍ ഒരേയൊരു മലയാളി ഉങ്കള്‍ എപ്പോതും ഇപ്പടി ഉറങ്ങാതെ ഇരിക്കുന്നത് എന്നാസ്വാമി ....എതുവാ പ്രച്ചനം ഇരുന്താല്‍ സൊല്ലുങ്കേ  . ഇന്ത സ്വാമി എന്നാ കേട്ടാലും ഒന്നുമേ  സൊല്ലതും ഇല്ലൈ  ,,

തമിഴന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ തമിഴന്‍റെ സംസാരം ഇഷ്ടപെടാത്തത് പോലെ അയാള്‍ തമിഴനെ നോക്കുന്നത് കണ്ടപ്പോള്‍ തമിഴന്‍ വീണ്ടും തുടര്‍ന്നു .

,, എന്നെ ഇപ്പടി നോക്കാതെ സ്വാമി  ,ഉങ്കള്‍ ഇപ്പടി നോക്കുംപോതെ എനക്ക്   ഭയമാണ് എന്നെ വിട്ടിട് സ്വാമി ,,

അയാള്‍ ചിന്താകുലനായ് ഒരുപാട് നേരം അവിടെയിരുന്നു . പിന്നീട് എപ്പോഴോ  ഉറങ്ങുവാനായി കിടന്നു . പക്ഷെ    ഉറങ്ങുവാന്‍ അയാള്‍ക്കായില്ല നാളിതു വരെ പിന്നിട്ട ജീവിതം മനസ്സില്‍ തിരമാലകള്‍ പോലെ ആഞ്ഞടിച്ചു കൊണ്ടേയിരുന്നു . എത്ര ശ്രമിച്ചിട്ടും ഉറങ്ങുവാനുള്ള അയാളുടെ ശ്രമം പതിവുപോലെ  ഇന്നും  വിജയിച്ചില്ല  . നേരം പുലരുവാനായപ്പോള്‍  പായ മടക്കി ഭാണ്ഡകെട്ടില്‍ വെച്ച് നഗരസഭയുടെ വക പ്രഭാത കൃത്യം നിര്‍വഹിക്കുന്ന ഇടം ലക്ഷ്യംവെച്ച് അയാള്‍ നടന്നു . ലക്ഷ്യസ്ഥാനത്ത് എത്തി നീണ്ട കാത്തിരിപ്പിനൊടുവില്‍ ലക്ഷ്യം നിര്‍വഹിച്ച് പൊതു കുളത്തില്‍ പോയി കുളിയും കഴിഞ്ഞ് പതിവായി ചായ കുടിക്കുന്ന ചായ കടയില്‍ നിന്നും കടുപത്തിലൊരു ചായയും കുടിച്ച് ഭിക്ഷാടനത്തിനായി യാത്ര തിരിച്ചു .

ഭിക്ഷ യാചിച്ച് ഒരുപാട് പണം സ്വരൂപിച്ച് വെക്കണം എന്നൊന്നും അയാള്‍ക്കില്ല . അന്നന്നേക്ക്  അന്നത്തിനുള്ള വക കിട്ടിയാല്‍ ഭിക്ഷാടനം അവസാനിപ്പിച്ച് പട്ടണത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ക്ഷേത്രമുറ്റത്തെ ആല്‍ത്തറയില്‍  ചെന്നിരിക്കും , അതാണ്‌ അയാളുടെ പതിവ് , ആ ഇരിപ്പ് രാത്രി പത്തു മണി വരെ തുടരും . അയാള്‍ ഇവിടെ എത്തിയിട്ട് വര്‍ഷം അഞ്ചുകഴിയുന്നു . ഈ അടുത്ത കാലത്തായി പതിവായി  ക്ഷേത്രത്തില്‍ ദീപാരാധനയ്‌ക്ക് വരുന്ന ഇരുപതു വയസിനു താഴെയുള്ള ഒരു പെണ്‍കുട്ടി അയാളുടെ അരികില്‍ വരികയും സുഖവിവരങ്ങള്‍ തിരക്കുകയും ചെയ്യുക പതിവായിരുന്നു .  അവളുടെ ചോദ്യങ്ങള്‍ക്ക് അയാള്‍ മറുപടി പറയാറില്ലാ എങ്കിലും അവളുടെ സാനിദ്ധ്യം അയാള്‍ ആഗ്രഹിച്ചിരുന്നു .

ഇപ്പോള്‍ രാത്രി അയാള്‍ക്ക്‌ കഴിക്കുവാനുള്ള ഭക്ഷണം പതിവായി അവള്‍ കൊണ്ടു വന്നു നല്‍കും .  ക്ഷേത്രത്തിലേക്ക് വരുമ്പോള്‍ തൂക്കുപാത്രത്തില്‍ കൊണ്ടു വരുന്ന ഭക്ഷണം അയാളുടെ തൂക്കു പാത്രത്തിലേക്ക് പകര്‍ന്നുനല്‍കും . ഇന്ന് ഭക്ഷണം അയാളുടെ പാത്രത്തിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍  അയാള്‍ അവളോട്‌ ചോദിച്ചു .

,, എന്താ മോളുടെ പേര് ? എന്തിനാ  എന്നോട് ആരും കാണിക്കാത്ത  ഈ സഹതാപവും ഭക്ഷണം നല്‍കലും   ,,

,, ഈശ്വരാ..... അപ്പൊ ഊമയല്ലാ അല്ലെ ! എത്ര നാളായി ഞാന്‍ ഓരോന്ന് ചോദിക്കുന്നു  .   ഇതുവരെ ഒരക്ഷരം എന്നോട് മിണ്ടിയിട്ടില്ല, അതിശയം തന്നെ.
എന്‍റെ പേര് പ്രിയംവദ, എന്നോട്‌ അടുപ്പമുള്ളവര്‍ എന്നെ പ്രിയാ എന്ന് വിളിക്കും അപ്പൂപ്പന്‍ എന്നെ പ്രിയാ എന്ന് വിളിച്ചാല്‍ മതിട്ടോ വിശക്കുന്നവര്‍ക്ക് വിശപ്പകറ്റാന്‍ ഭക്ഷണം നല്‍കുന്നത് പുണ്യകര്‍മ്മമായി ഞാന്‍ കാണുന്നു  ,,

അവള്‍ക്ക് അയാളെ കുറിച്ച് അറിയുവാന്‍ തിടുക്കമായി. അവള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു .

,, എവിടെയാണ് സ്വദേശം?   മനസ്സില്‍ ഒരുപാട് വിഷമങ്ങള്‍ ഉള്ള ആളാണെന്ന് മുഖഭാവം കണ്ടാല്‍ അറിയാം .,,

,, അങ്ങ് ദൂരെ വയനാട്ടിലെ ഒരു  ഗ്രാമ പ്രദേശത്ത്‌ ,,

,, ആരൊക്കെയുണ്ട് വീട്ടില്‍ ,,

,, ഒരു മകനും ഒരു  മകളും ,,

,, മക്കളുള്ള ആളാണോ ഇങ്ങിനെ ഭിക്ഷ യാചിക്കുവാന്‍ നടക്കുന്നത് ,,

,, അവര്‍ക്ക് എന്നെ ഇഷ്ടാവാന്‍ തരമില്ല ,,

,, ഇഷ്ടാവാന്‍ തരമില്ലാന്നോ ഈ ലോകത്ത് അച്ഛനെ ഇഷ്ടാവാത്ത മക്കള്‍ ഉണ്ടാകുമോ ,,

,, അവരുടെ അമ്മയെ കൊന്നവനെ അവര്‍ക്ക് ഇഷ്ടാകുമോ ,,

,, എന്‍റെ ഈശ്വരാ എന്താ പറയുന്നേ !  ,,

,, അതെ മോളെ പതിനെട്ടാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ഞാന്‍ . മുപ്പത്തഞ്ചു വയസില്‍ പട്ടാളത്തില്‍ നിന്നും വിരമിച്ചതിനുശേഷമാണ് വിവാഹിതനായത് . സ്നേഹം മാത്രം കൊതിച്ച് എന്‍റെ ഭാര്യയായ അവള്‍ക്ക് എന്നില്‍ നിന്നും ലഭിച്ചത് പീഡനം മാത്രം . ഒരു മുഴു കുടിയനായിരുന്നു ഞാന്‍..
 എന്നും മൂക്കറ്റം മദ്യപിച്ചു വീട്ടില്‍ ചെല്ലുന്ന എനിക്ക് അവളെ സ്നേഹിക്കുവാന്‍ ഒരിക്കലും  കഴിഞ്ഞിരുന്നില്ല . വീട്ടില്‍  മര്‍ദ്ദനവും ലഹളയും എന്നും പതിവായിരുന്നു .   വിവാഹം കഴിഞ്ഞ് രണ്ടാമത്തെ വര്‍ഷം ഒരു ആണ്‍ കുഞ്ഞു ഞങ്ങള്‍ക്ക് പിറന്നു . പിന്നീട് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു പെണ്‍ കുഞ്ഞും .  ഇപ്പോള്‍ അവള്‍ക്ക് മോളുടെ പ്രായമുണ്ടാകും .

എന്‍റെ മോള്‍ക്ക്‌ രണ്ടു വയസ്സ് കഴിഞ്ഞ സമയം മദ്യപിച്ച്   സ്വയബോധം ഇല്ലാതെ  വീട്ടില്‍ ചെന്ന ഞാന്‍,   വീണ്ടും മദ്യപിക്കാനായി ഗ്ലാസ് ചോദിച്ചപ്പോള്‍  എന്‍റെ കയ്യിലെ മദ്യക്കുപ്പി ബലമായി വാങ്ങി പൊട്ടിക്കുവാന്‍ അവള്‍ ശ്രമിച്ചു, അത് എനിക്ക് ഇഷ്ടായില്ല . മദ്യലഹരിയില്‍ അവളെ ഞാന്‍ ആഞ്ഞു തള്ളിയപ്പോള്‍  . മദ്യകുപ്പിയും അവളും നിലത്തുവീണു  വീഴ്ചയില്‍ മദ്യകുപ്പി പൊട്ടി അവളുടെ ശരീരത്തില്‍ തുളച്ചു കയറി . മദ്യലഹരിയിലായിരുന്ന എനിക്ക് ഇപ്പോഴും ഓര്‍ക്കുവാന്‍ കഴിയുന്നില്ല , അന്ന്  എന്താണ് അവിടെ സംഭവിച്ചതെന്ന്  . ഒന്ന് എനിക്ക് ഓര്‍മയുണ്ട് എന്‍റെ    ....മടിയില്‍ കിടന്ന് മരണ വെപ്രാളത്തിലും എന്നോട് പറഞ്ഞ   വാക്കുകള്‍   , സാരമില്ലാ ഏട്ടാ ,  എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ച വാക്കുകള്‍ .അപ്പോഴത്തെ വേദന സഹിച്ചുകൊണ്ട്  അവളുടെ പുഞ്ചിരി തൂകിയ ആ മുഖഭാവവും  മനസ്സില്‍ നിന്നും പോകുന്നില്ല ,,

അയാള്‍ അപ്പോള്‍ കരയുകയായിരുന്നു കുഞ്ഞുങ്ങളെ പോലെ പരിസരം മറന്ന്  വാവിട്ടു കരഞ്ഞു കൊണ്ടേയിരുന്നു. അയാളുടെ കഥ കേട്ട് പ്രിയംവദ അപ്പോള്‍ പകച്ചു നിന്നുപോയി .അല്‍പനേരം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും പറയുവാന്‍ തുടങ്ങി .

,, പോലീസ് കൊലപാതക കുറ്റത്തിന് കേസ് എടുത്തു . വിലങ്ങു വെച്ച് പോലീസ് കാരുടെ കൂടെ പോലീസ് വാഹനത്തിലേക്ക് കയറുവാന്‍ തുനിഞ്ഞ എന്നെ ഏഴു വയസ്സുള്ള എന്‍റെ മകന്‍ ,,അച്ഛന്‍ ചീത്തയാണ്,, എന്ന് പറഞ്ഞ് കയ്യില്‍ കിട്ടിയ കല്ലെടുത്ത് എന്‍റെ തലയിലേക്ക് എറിഞ്ഞു . അവന്‍റെ ഉന്നം പിഴച്ചില്ല ,ലക്ഷ്യസ്ഥാനത്ത് തന്നെ കല്ല് പതിച്ചു . തലയുടെ പുറകു വശത്ത് ഏറു കൊണ്ടു. പിന്നെ എനിക്ക് ബോധം ലഭിക്കുമ്പോള്‍ ഞാന്‍ ആശുപത്രി കിടക്കയിലായിരുന്നു . ഏതാനും ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞപ്പോഴേക്കും കേസിന്‍റെ വിധി വന്നു .പത്തു വര്‍ഷം കഠിന തടവ്‌
ജയില്‍വാസത്തിനിടയ്ക്ക് ആരും തന്നെ  എന്നെ കാണുവാന്‍ വന്നില്ല .ജയില്‍ വാസം കഴിഞ്ഞപ്പോള്‍ ഞാന്‍ നാട്ടിലേക്ക് പോയില്ല. എന്‍റെ മക്കളുടെ മുഖത്ത് നോക്കുവാന്‍ എനിക്ക് ഭയമായിരുന്നു .  അവര്‍ക്ക് എന്നെ ഒരിക്കലും ഇഷ്ടമാവില്ല എന്ന് എന്‍റെ മനസ് എന്നോട് മന്ത്രിച്ചു .  ലക്ഷ്യ മില്ലാത്ത അലച്ചില്‍ തുടങ്ങിയിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിയുന്നു . മരണ പെടുന്നതിന് മുന്‍പ് ഇനി എനിക്ക് ഒരു ആഗ്രഹമേയുള്ളൂ ..ദൂരെ നിന്നെങ്കിലും എന്‍റെ മക്കളെ ഒരു നോക്ക് കാണണം അതിനു വേണ്ടിയാണ്  താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള നടപ്പ് .,,

,, ഇങ്ങനെയൊരു അവസ്ഥ  ...അപ്പൂപ്പനില്‍ ഉണ്ട് എന്ന് ഞാന്‍ ഒരിക്കലും നിനച്ചില്ല .തെറ്റ് പറ്റിയാല്‍ തെറ്റ് തിരുത്തുവാന്‍ ആരാ ലോകത്ത് ഒരു അവസരം തരാത്തത് . മക്കളുടെ അരികിലേക്ക് പോകാമായിരുന്നു . അവര്‍ അപ്പൂപ്പനെ സ്വീകരിക്കാതെ ഇരിക്കില്ലാ എന്ന് എന്‍റെ മനസ് പറയുന്നു , ഇപ്പോള്‍ അവര്‍ വലുതായില്ലെ കരുതി കൂട്ടി ചെയ്ത പാതകമാല്ലല്ലോ   കൈയബദ്ധം പറ്റിയതല്ലേ  അത് തിരിച്ചറിയുവാന്‍ അവര്‍ക്ക് കഴിയും ,,

,, എനിക്ക് അങ്ങിനെയൊരു വിശ്വാസം ഇല്ല മോളെ . കാരണം എന്‍റെ മക്കള്‍ക്ക്‌ അവരുടെ അമ്മയെ തിരികെ നല്‍കുവാന്‍ എന്നെക്കൊണ്ട് ആവില്ലല്ലോ ഇങ്ങിനെ മനമുരുകി ജീവിക്കുവാനാവും എന്‍റെ വിധി ,,

അവരുടെ സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു  കാര്‍മേഘങ്ങള്‍ മേഘാവൃത മായത് കൊണ്ട് പ്രപഞ്ചത്തില്‍ നേരത്തെതന്നെ ഇരുട്ട് വീഴുവാന്‍ തുടങ്ങിയിരുന്നു . അയാള്‍ ആകാശത്തേക്ക് നോക്കികൊണ്ട് അവളോടായി പറഞ്ഞു .

,, നല്ല മഴക്കാറുണ്ട് നേരം ഇരുട്ടാവുന്നു മോള് പൊയ്ക്കോളു വീട്ടിലുള്ളവര്‍  കാണാതെ വിഷമിക്കുന്നുണ്ടാവും ,,

,,  വീട്ടില്‍ അധികം പേരൊന്നും ഇല്ല   ഇവിടെ എന്‍റെ അമ്മയുടെ വീടാ അമ്മാമ്മ തനിയെ ആയത് കൊണ്ട് ഞാന്‍ അമ്മാമ്മയുടെ കൂടെ ഇവിടെ താമസിക്കുന്നു എന്നേയുള്ളൂ .ഇവിടെ നിന്നും കോളേജിലേക്ക് പോകുവാനും എളുപ്പമാ എന്‍റെ അമ്മ അമ്മാമ്മയുടെ ഒരേയൊരു മോളാ അമ്മയുടെ അച്ഛന്‍ പട്ടാളക്കാരനായിരുന്നു . അമ്മ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  കാശ്മീരില്‍ ഉണ്ടായ  അപകടത്തില്‍ അച്ചാച്ചന്‍ മരണ പെടുകയായിരുന്നു . പിന്നെ അമ്മാമ്മ വേറെ വിവാഹം കഴിച്ചില്ല അമ്മയെ വളര്‍ത്താനായി ജീവിച്ചു ,,

,,  അപ്പൊ അമ്മാമ്മയെ മോളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പൊയ്ക്കൂടെ എന്തിനാ അമ്മാമ്മയെ ഇവിടെ തനിച്ചാക്കുന്നെ ,,

,, ഊം നല്ല കാര്യായി അമ്മാമ്മ വന്നത് തന്നെ . അമ്മാമ്മ എവിടേക്കും പോകില്ല അഥവാ പകല്‍ എവിടേക്കെങ്കിലും പോയാല്‍ തന്നെ സന്ധ്യ ആവുന്നതിന് മുന്‍പ് തന്നെ തിരികെ പോരും കാരണം എന്താണന്ന് അറിയോ ,,

അയാള്‍ കാരണം അറിയാത്ത ഭാവത്തില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ പ്രിയംവദ വീണ്ടും തുടര്‍ന്നു .

,, അച്ചാച്ചന്‍റെ കുഴിമാടത്തില്‍ ഒരു ദിവസം പോലും വിളക്ക് തെളിയിക്കുന്നത് അമ്മാമ്മ കാലം   വരെ മുടക്കിയിട്ടില്ല , ആദ്യമൊക്കെ ഞങ്ങള്‍ അച്ഛന്‍റെ വീട്ടില്‍ കൂട്ടുകുടുംമ്പമായ താമസിച്ചിരുന്നത് . അപ്പോഴൊക്കെ അമ്മാമ്മ തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത് ഇപ്പൊ ഏഴു വര്‍ഷമായിട്ട് ഞങ്ങള്‍ വേറെ വീട് വെച്ചാ താമസിക്കുന്നത് . പുതിയ വീട്ടിലേക്ക് താമസം മാറിയ അന്ന് മുതല്‍ അമ്മാമ്മയെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോകുവാന്‍ ശ്രമിക്കുന്നു . പക്ഷെ അമ്മാമ്മയുണ്ടോ വരുന്നു. മരണം വരെ അമ്മാമ്മയ്ക്ക് അച്ചാച്ചന്‍റെ കുഴിമാടത്തില്‍ വിളക്ക് തെളിയിക്കണമെത്രേ....ഞാന്‍ പോണു അമ്മാമ്മ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും നാളെ കാണാട്ടോ .. ,, 

അല്‍പം നടന്നതിനു ശേഷം തിരിഞ്ഞു നിന്ന്  പ്രിയംവദ പറഞ്ഞു .
,,  നോക്കിക്കോ ഏതാനും ദിവസ്സങ്ങള്‍ക്കുള്ളില്‍  അപ്പൂപ്പന്‍റെ മക്കളെ അപ്പൂപ്പന്‍റെ മുന്‍പില്‍ ഞാന്‍ എത്തിച്ചു തരും അതിനുള്ള വഴി ഞാന്‍ കണ്ടിട്ടുണ്ട് ,,

അവള്‍ അയാളുടെ കണ്‍ മുന്നില്‍ നിന്നും മറയുന്നത് വരെ അയാള്‍ അവളെ തന്നെ നോക്കിയിരുന്നു . അയാള്‍ക്ക്‌ അവളുമായി സംസാരിച്ചതിന് ശേഷം മനസിന്‌ വളരെയധികം ആശ്വാസം ലഭിച്ചു .  ലഭിക്കാതെ പോയ മകളുടെ സ്നേഹം പ്രിയംവദയിലൂടെ അയാള്‍ക്ക്‌ ലഭിക്കുന്നത് പോലെ തോന്നല്‍ അയാള്‍ക്ക് തെല്ലൊന്നുമല്ല സന്തോഷം നല്‍കിയത് . അന്ന് ഒരു പാട് സന്തോഷത്തോടെയാണ് അയാള്‍ വാസസ്ഥലത്തേക്ക് മടങ്ങിയത് . അവരുടെ കൂടികാഴ്ച വീണ്ടും തുടര്‍ന്നു . പ്രിയംവദ അയാളുടെ നാട്ടിലെ വിലാസവും മകന്‍റെ പേരും അയാളില്‍ നിന്നും ചോദിച്ചറിഞ്ഞ് തപാല്‍ വഴി  വിശദമായി  കത്ത്‌ അയച്ചു . വിവരം പ്രിയംവദ മനപൂര്‍വ്വം അയാളില്‍ നിന്നും മറച്ചു വെച്ചു .

അവള്‍ അമ്മാമ്മയുടെ സമ്മതത്തോടെ  അയാളെ വീട്ടിലേക്ക് ക്ഷണിച്ചു ആദ്യമൊക്കെ അയാള്‍ വീട്ടിലേക്ക് ചെല്ലാന്‍ വിസമ്മതിച്ചു  പിന്നെപിന്നെ അയാള്‍ക്ക്‌ ഒരു കുഞ്ഞിനെപ്പോലെ അവളുടെ വാക്കുകള്‍ അനുസരിക്കേണ്ടി വന്നു . അവള്‍ അയാള്‍ക്ക്‌ ഭക്ഷണവും ധരിക്കാന്‍ വസ്ത്രങ്ങളും നല്‍കി ,അവള്‍ അയാളുടെ  ജട പിടിച്ച താടിയും മുടിയും നിര്‍ബന്തിച്ചു മുറിപ്പിച്ചു .പിന്നെ അവള്‍ക്ക് കാത്തിരിപ്പിന്‍റെ ദിനങ്ങളായിരുന്നു അയാളുടെ മക്കള്‍ വന്ന് സ്നേഹത്തോടെ അയാളെ അവര്‍ കൂട്ടി കൊണ്ട് പോകും എന്ന് അവളുടെ മനസ് മന്ത്രിച്ചു , ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അവള്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ സംഭവിച്ചു. അവളുടെ വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു അത് അയാളുടെ മകനായിരുന്നു .

ചെയ്തു പോയ തെറ്റിന്‍റെ വിഷമവും പേറി ഇതുവരെ ജീവിച്ച അയാളുടെ ജീവിതത്തെ കുറിച്ച് വളരെ വിശദമായി  അവള്‍   അയാളുടെ മകനോട്‌ സംസാരിച്ചു . ഇനിയും ആ മനുഷ്യനെ ശിക്ഷിക്കരുത് എന്ന് അവള്‍ അപേക്ഷിച്ചു . പക്ഷെ അച്ഛനെ അവര്‍ അന്യഷിക്കുവാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി എന്ന അയാളുടെ മകന്‍റെ  വാക്കുകള്‍  കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു .അവളോട്‌ നന്ദി പറയുവാന്‍ അയാളുടെ മകന് വാക്കുകള്‍ ഇല്ലായിരുന്നു , അന്ന് യാത്ര തിരിച്ചാല്‍ സന്ധ്യ കഴിഞ്ഞേ ഇവിടെ എത്തുകയുള്ളൂ എന്നത് കൊണ്ട് അടുത്ത ദിവസം പുലര്‍ച്ചെ തന്നെ അച്ഛനെ കൂട്ടി കൊണ്ട് പോകുവാന്‍ അവര്‍ എത്തും എന്ന അയാളുടെ മകന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍  അവള്‍ക്ക് സന്തോഷം നിയന്ത്രിക്കുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല , ഒരു കര്‍ത്തവ്യം നിറവേറാന്‍ പോകുന്ന ആത്മ സംതൃപ്തിയോടെ  അമ്മാമ്മയോട് വിവരങ്ങള്‍ ധരിപ്പിച്ച് ക്ഷേത്ര പരിസരത്തെ ആല്‍ത്തറ ലക്ഷ്യമാക്കി പ്രിയംവദ നടന്നു.

ആല്‍ത്തറയില്‍ ഇരുന്നിരുന്ന അയാള്‍ പ്രിയംവദയുടെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു . അവള്‍ അരികില്‍ എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു ? .
,, ഇന്ന് മോള് അല്‍പം വൈകിയല്ലോ കാണാതെ ആയപ്പോ ഞാന്‍ വീട്ടിലേക്ക് വന്നാലോ എന്ന ആലോചനയിലായിരുന്നു ,,

,, എന്നെ കാണാതെ ഇരിക്കാന്‍ പറ്റാണ്ടായോ അപ്പൂപ്പന് ,,

,, സത്യം പറഞ്ഞാല്‍ അതാണ്‌ ശെരി എന്‍റെ അരികില്‍ എപ്പോഴും മോള് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ അധിയായി ആഗ്രഹിക്കുന്നു ,,

,, എന്നെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍  ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍  അപ്പൂപ്പന്‍ അനുസരിക്കുമോ ,,

,, എന്താ സംശയമുണ്ടോ ...അല്ലെങ്കില്‍ത്തന്നെ മോള് പറഞ്ഞത് എന്തെങ്കിലും ഞാന്‍ ഇതുവരെ  അനുസരിക്കാതെ ഇരുന്നിട്ടുണ്ടോ ,,

,, എന്നാല്‍  നല്ല വസ്ത്രം ധരിച്ച് സുന്ധരകുട്ടാപ്പനായിട്ട് നാളെ വീട്ടിലേക്ക് വരുമോ നാളെ എനിക്ക് അവധിയാണ് ഞാന്‍ വീട്ടില്‍ തന്നെയുണ്ടാകും  നമുക്ക് ഒരുപാട് നേരം സംസാരിച്ചിരിക്കാം ,,

അയാള്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ തലയാട്ടി  , അവള്‍ മനപൂര്‍വ്വം അയാളുടെ മക്കള്‍ അയാളെ തേടി വരുന്ന വിവരം അയാളില്‍ നിന്നും മറച്ചു , പ്രതീക്ഷിക്കാതെ മുന്‍പില്‍ മക്കളെ കാണുമ്പോള്‍ഉണ്ടാകുന്ന അയാളുടെ സന്തോഷം നേരില്‍ കാണാന്‍ വേണ്ടിയായിരുന്നു അങ്ങിനെയൊരു തീരുമാനം  എടുത്തത് .  തന്നെയുമല്ല വിവരം അദ്ദേഹം അറിഞ്ഞാല്‍ അവരെ കാണുന്നത് വരെ സമയത്തിന്‍റെ വേഗതയ്ക്ക് ഒച്ചിന്‍റെ വേഗതയെ ഉണ്ടാകുകയുള്ളൂ എന്ന് അവള്‍ക്ക്‌ അറിയാമായിരുന്നു .

അടുത്ത ദിവസ്സം അവള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ തന്നെ അയാള്‍ വീട്ടിലേക്ക് എത്തി .തൂവെള്ള വസ്ത്രം ധരിച്ചായിരുന്നു അയാളുടെ വരവ് അപ്പോള്‍ അയാളെ കണ്ടാല്‍ ഏതോ നാട്ടുപ്രമാണിയാണെന്ന് തോന്നിപ്പിച്ചു ഉമ്മറത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ചവിട്ടു പടിയിലാണ്  ഇരുന്നത് അത് കണ്ടതും അവള്‍ വേഗംതന്നെ അയാളുടെ കൈപിടിച്ച് അവിടെനിന്നും എഴുന്നേല്‍പ്പിച്ച് ഉമ്മറത്തെ കസേരയില്‍ ഇരുത്തികൊണ്ട് പറഞ്ഞു .

,, അപ്പൂപ്പന്‍ ഇന്ന് ഞങ്ങളുടെ വിരുന്നുകാരനാണ് വിരുന്നു കാരന്‍ ചവിട്ടു പടിയിലാണോ ഇരിക്ക്യാ..... ,,

അയാളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ അവള്‍ ചായ എടുക്കാം എന്ന് പറഞ്ഞ് അടുക്കളയിലേക്ക് നടന്നു , ചായയുമായി തിരികെ വന്ന അവള്‍ ഒരുപാട് നേരം അയാളുമായി  സംസാരിച്ചിരുന്നു . സംസാരത്തിനിടയില്‍ അവള്‍ പറഞ്ഞു
.
,, ഇന്ന് ഇവിടെ ചിലര്‍ വരുന്നുണ്ട് അവര്‍ വന്നതിന് ശേഷം അപ്പൂപ്പന്‍ പോയാല്‍ മതി കുറച്ചു നേരം അമ്മാമ്മയുമായി സംസാരിച്ചിരിക്കു ഞാന്‍ ഊണ് തയ്യാറാക്കട്ടെ ,,

അല്‍പനേരം കഴിഞ്ഞപ്പോള്‍ വീട്ടു മുറ്റത്ത് ഒരു വാഹനം വന്നു നിന്നു .  വാഹനത്തിന്‍റെ ശബ്ദം കേട്ടപ്പോള്‍ പ്രിയംവദ അടുക്കളയില്‍ നിന്നും ഉമ്മറത്തേക്ക് വന്നു , വാഹനത്തിന്‍റെ മുന്‍പില്‍ അസിസ്റ്റന്‍റ് ഡപ്യൂട്ടി കലക്ടര്‍ എന്ന് എഴുതിയത് പ്രിയംവദ ശ്രദ്ധിച്ചു , ആദ്യം വാഹനത്തില്‍ നിന്നും സുമുഖനായ ചെറുപ്പക്കാരന്‍ പുറത്തിറങ്ങി ഒപ്പം ഒരു പെണ്‍കുട്ടിയും പ്രിയംവദയ്ക്ക് അവളുടെ കണ്ണുകളെ വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല .വന്നവര്‍ ചവിട്ടു പടി കയറുവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കസേരയില്‍ നിന്നും എഴുന്നേറ്റു .  
വന്നവര്‍ ഉമ്മറത്തേക്ക് കയറിയ ഉടനെ അവരോടായി അയാളെ ചൂണ്ടി കൊണ്ടു പ്രിയംവദ പറഞ്ഞു ,, അച്ഛന്‍ ,, ഉടനെ ചെറുപ്പക്കാരന്‍ അയാളുടെ കാല്‍ തൊട്ടു വന്ദിച്ചു , ഒപ്പം പെണ്‍കുട്ടിയും അയാള്‍ ഒരു നിമിഷം എന്ത് ചെയ്യണമെന്നു അറിയാതെ പകച്ചു നിന്നു , തന്‍റെ മക്കള്‍ക്ക്‌ അമ്മയെ നഷ്ടപെടുത്തിയതിന്‍റെ കുറ്റബോധമായിരുന്നു അപ്പോള്‍ അയാളുടെ മനസുനിറയെ  , മക്കളുടെ സ്നേഹപ്രകടനങ്ങള്‍ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി. വാത്സല്യത്തോടെയുള്ള അച്ഛന്‍റെയും മക്കളുടേയും സ്നേഹപ്രകടനങ്ങള്‍ കണ്ടപ്പോള്‍ പ്രിയംവദയുടെ കണ്ണുകളും ഈറനണിഞ്ഞു.

മകന്‍ പഠിച്ച് ഉന്നതവിദ്യാഭ്യാസം നേടി അസിസ്റ്റന്‍റ് ഡപ്യൂട്ടി കലക്ടറായി ജോലി നോക്കുന്നു എന്നും  മകള്‍ ഡിഗ്രി അവസാന വര്‍ഷ വിദ്ധ്യാര്‍ത്ഥിനിയും ആണെന്ന് അറിഞ്ഞപ്പോള്‍ അയാള്‍ തെല്ലൊന്നുമല്ല അഹ്ലാദിച്ചത് , അച്ഛന്‍റെയും അമ്മയുടേയും സ്നേഹം ലഭിക്കാതെ ഭാര്യവീട്ടില്‍  വളര്‍ന്ന മക്കള്‍ ഇങ്ങിനെയൊക്കെ ആയി തീരും എന്ന് അയാള്‍ ഒരിക്കലും നിനച്ചിരുന്നില്ല . അല്‍പനേരം കഴിഞ്ഞപ്പോള്‍ അച്ഛനേയും കൂട്ടി മക്കള്‍ പോകുവാന്‍ തിടുക്കം കൂട്ടിയപ്പോള്‍ ഊണ് കഴിക്കാതെ പോകുവാന്‍ പറ്റില്ലാ എന്ന് പ്രിയംവദ ശാട്യം   പിടിച്ചു പ്രിയംവദയുടെ സ്നേഹത്തോടെയുള്ള വാക്കുകളെ അവര്‍ക്ക് അനുസരിക്കാതെ ഇരിക്കാന്‍ നിര്‍വാഹ മില്ലായിരുന്നു ,

 പ്രിയംവദ അടുക്കളയിലേക്ക് പോയപ്പോള്‍ പെണ്‍കുട്ടിയും പ്രിയംവദയുടെ  ഒപ്പം അടുക്കളയിലേക്ക്  ചെന്ന്‍  അടുക്കളയിലെ ജോലികള്‍ ചെയ്യുവാന്‍  പ്രിയംവദ യെ  സഹായിച്ചു.വേണ്ടാ എന്ന് പ്രിയംവദ പറഞ്ഞങ്കിലും പെണ്‍കുട്ടി അനുസരിച്ചില്ല .ജോലികള്‍ ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടി പറഞ്ഞു .

,, ചേച്ചിയോട് എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല . എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അരുതാത്തതൊക്കെ സംഭവിച്ചത് അച്ഛനേയും അമ്മയേയും കണ്ട ഓര്‍മ്മകള്‍ പോലും എനിക്ക് ഇല്ല . അച്ഛനെ പോലീസ് കൊണ്ട് പോകുമ്പോള്‍ എറിഞ്ഞു പരിക്കേല്‍പ്പിച്ചതില്‍ ഏട്ടന് നല്ല കുറ്റബോധം ഉണ്ട് . ഇടക്കൊക്കെ ഏട്ടന്‍ അത് പറയാറുമുണ്ട് ഒരച്ചനില്‍ നിന്നും മക്കള്‍ ആഗ്രഹിക്കുന്നതിനെക്കാളും കൂടുതല്‍ സ്നേഹം ലഭിക്കുമെന്ന്  അച്ഛനെ നേരില്‍ കണ്ടപ്പോള്‍ എനിക്ക് ഉറപ്പായി . അന്ന് അങ്ങിനെയൊക്കെ ഉണ്ടായത് അച്ഛന്‍റെ മദ്യപാനം മൂലമാണ്, സ്വയബോധം ഇല്ലാതെ ചെയ്തു പോയ തെറ്റ്  അങ്ങിനെയെ   ഞാന്‍ ആ തെറ്റിനെ കാണുന്നുള്ളൂ .... അല്ലെങ്കിലും നഷ്ടപെട്ടത് തിരികെ ലഭിക്കുകയില്ലല്ലോ ,,

 ,, നിങ്ങളെ നേരില്‍ കാണുമ്പോള്‍ നിങ്ങളുടെ പ്രതികരണം എന്താകും എന്നറിയാതെ , ഏട്ടന്‍ അന്ന് പരിക്കേല്‍പ്പിച്ചത് പോലെ വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം അതാണ് അദ്ദേഹം ഒളിഞ്ഞു ജീവിക്കുവാനുണ്ടായ കാരണം ,   ഇപ്പോള്‍ ഒരേയൊരു ആഗ്രഹമേ അദ്ദേഹത്തിന് ഉള്ളൂ ...നിങ്ങളെ അകലെ നിന്നാണെങ്കിലും ഒരു നോക്ക് കാണുക എന്ന ആഗ്രഹം മാത്രം , എനിക്ക് നിങ്ങളോട് ഒരു അപേക്ഷയുണ്ട് .  അദ്ദേഹത്തിന് നിങ്ങളില്‍നിന്നും ലഭിക്കാതെ പോയ സ്നേഹം അനേകം മടങ്ങായി തിരികെ നല്‍കുക   ,, 

,, ചേച്ചി സംശയിക്കേണ്ട ചേച്ചി ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്നേഹം ഞങ്ങള്‍ അച്ഛന് നല്‍കും ,,

  ഊണ്  കഴിഞ്ഞ് അച്ഛനും മക്കളും യാത്രപറഞ്ഞ് വാഹനത്തില്‍ കയറി യാത്ര തിരിച്ചു , വാഹനം കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പ്രിയംവദ ചാരുപടിയില്‍ വന്നിരുന്നു . ഒരു നഷ്ടപെടലിന്‍റെ വേദന അനുഭവപെടുന്നത് പോലെ അവള്‍ക്ക് തോന്നി , ഏതാനും മാസത്തെ പരിചയം മാത്രമുള്ള മനുഷ്യന്‍ തന്‍റെ ആരെല്ലാമോ ആയിരുന്നുവെന്ന് അവളുടെ മനസ് മന്ത്രിച്ചു  ,

അല്‍പനേരം കഴിഞ്ഞപ്പോള്‍ പോയ വാഹനം തിരികെയെത്തി വീടിനു മുന്‍പില്‍  തന്നെ വന്നു നിന്നു .വാഹനത്തില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങി പ്രിയംവദയുടെ അരികിലേക്ക് വന്നു പറഞ്ഞു .

,, അച്ചന്‍ പറയുകയാണ് ചേച്ചിയെ പിരിഞ്ഞു പോന്നപ്പോള്‍ അച്ചന്‍റെ മനസ് വല്ലാതെയായി എന്ന് , അത് കേട്ടപ്പോള്‍ ഞാനും ചേട്ടനും ഒരു തീരുമാനത്തില്‍ എത്തി . ചേച്ചിയെ ഞങ്ങളുടെ വീട്ടിലേക്ക്‌ എന്‍റെ ഏട്ടത്തിയമ്മയായി  അടുത്ത ദിവസം തന്നെ  കൂട്ടി കൊണ്ട് പോകാം എന്ന് ,,

തീരെ പ്രതീക്ഷിക്കാതെയുള്ള   ആ വാക്കുകള്‍  പ്രിയംവദയെ അങ്കലാപ്പിലായിക്കി.   അപ്പോള്‍ നാണത്താല്‍ തല താഴ്ത്തി പ്രിയംവദ നില്‍ക്കുന്നത് കണ്ടപ്പോള്‍ പെണ്‍കുട്ടി തുടര്‍ന്നു.

 ,, ഞങ്ങള്‍ അടുത്ത ദിവസ്സം തന്നെ എന്‍റെ ഏട്ടന് പെണ്ണ് ചോദിക്കുവാന്‍ ചേച്ചിയുടെ വീട്ടിലേക്ക് വരും ,,

പെണ്‍കുട്ടി ഓടി വാഹനത്തില്‍ കയറി അപ്പോള്‍ ചെറുപ്പക്കാരന്‍ പ്രപ്രിയംവദയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു .നല്ല ഉദ്ദ്യോഗവും കാണാന്‍ സുമുഖനുമായ ചെറുപ്പക്കാരനില്‍ ഒരു കുറവും പ്രിയംവദ കണ്ടില്ല .വാഹനം പോയപ്പോള്‍ പൂമുഖത്തിരുന്നിരുന്ന അമ്മാമ്മ ഉമ്മറത്തേക്ക് വന്ന്‌ പറഞ്ഞു .

,, എനിക്ക് ഇഷ്ടാടായി നല്ല സല്‍സ്വഭാവമുള്ള കുട്ടിയാ അവന്‍ എന്‍റെ മോളുടെ ഭാഗ്യമാണ് ഈശ്വരന്‍ കൊണ്ടന്നു തന്നതാ.... ഞാന്‍ വിവരം നിന്‍റെ അമ്മയെ അറിയിക്കട്ടെ ,,

അമ്മാമ്മ ഫോണ്‍ ഇരിക്കുന്ന ഇടം ലക്ഷ്യമാക്കി അകത്തേക്ക്‌ നടന്നു . ക്ഷേത്രത്തില്‍ പോയി വരാം എന്ന് പറഞ്ഞ് പ്രിയംവദ വീട്ടില്‍ നിന്നും ക്ഷേത്രം ലക്ഷ്യമാക്കി നടന്നു .അപ്പൂപ്പന്‍റെ മക്കള്‍ വന്ന് സ്നേഹത്തോടെ അദ്ദേഹത്തെ കൂട്ടികൊണ്ടു പോയാല്‍ നല്‍കാം എന്ന് നേര്‍ന്നിരുന്ന നേര്‍ച്ച സമര്‍പ്പിക്കലായിരുന്നു   അവളുടെ ലക്‌ഷ്യം , നേര്‍ച്ച സമര്‍പ്പണം കഴിഞ്ഞ് വരാന്‍ പോകുന്ന ജീവിതം ധന്യമാക്കി തരണേ എന്ന് ഇരു കൈകളും കൂപ്പി   വിഗ്രഹത്തിനു മുന്‍പില്‍ നിന്ന്  പ്രിയംവദ  പ്രാര്‍ഥിച്ചു ,അപ്പോള്‍ ശുഭ സൂചകമായി ആകാശത്ത്‌ നിന്നും ചാറ്റല്‍മഴ പൊഴിയുവാന്‍ തുടങ്ങി .    
                        ശുഭം
rasheedthozhiyoor@gmail.com