ചിന്താക്രാന്തൻ

2 December 2016

കഥ.ജനിമൃതികള്‍


                     പുലര്‍കാലെ  ഓലപ്പായയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുന്ന സാദിഖ്അലിയുടെ പാതങ്ങളില്‍ ശക്തിയോടെയുള്ള  ചവിട്ടിനാല്‍  ,,എന്‍റെ ഉമ്മോ....,,എന്ന് അലറിവിളിച്ചുകൊണ്ട് സാദിഖ്അലി ചാടിയെഴുന്നേറ്റു തന്നെ ചവിട്ടിയയാളെ തുറിച്ചുനോക്കി.കൊമ്പന്‍മീശക്കാരന്‍ ഉസ്മാനിക്ക മീശപിരിച്ച് ഗൌരവത്തോടെ തന്നെയും നോക്കി നില്‍പ്പാണ് .ഇരയെപ്പിടിക്കുന്ന സിംഹത്തെപ്പോലെയായിരുന്നു അപ്പോൾ അയാളുടെ ഭാവം . ഉസ്മാനിക്കയെ  സാദിഖ് അലിക്ക് വെറുപ്പാണ്  കാരണം . വാപ്പയുടെ ആക്ക്രി കച്ചവടത്തില്‍  സഹായിയായിരുന്ന  അയാള്‍    ഉമ്മയെ വശീകരിച്ച്  അയാളുടെ കാമുകിയാക്കിയതാണ് .സാദിഖിന്‍റെ വാപ്പ അലി നാൽപ്പതാം  വയസ്സിലാണ്‌ വിവാഹിതനായത്.വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷം സാദിഖ് പിറന്നു.ഇപ്പോള്‍ സാദിഖിന് പ്രായം പതിമൂന്ന് വയസ്സ് കഴിഞ്ഞു .അവരുടെ  സന്തോഷപ്രദമായ ജീവിതത്തിലേക്ക്  രണ്ടുവര്‍ഷം മുമ്പാണ് വാപ്പയുടെ സഹായിയായി ഉസ്മാനിക്ക കടന്നുവരുന്നത്‌.


അലിയുടെ ഓലമേഞ്ഞ പുരയുടെ ചായ്പ്പിലാണ് ഉസ്മാനിക്ക അന്തിയുറങ്ങിയിരുന്നത്.മൂന്ന് നേരം  ഭക്ഷണം കഴിക്കുന്നതും അലിയുടെ വീട്ടിൽനിന്നുമാണ്  .ഉന്തുവണ്ടിയില്‍ വീട് വീടാന്തരം കയറിയിറങ്ങി ആക്ക്രി സാദനങ്ങള്‍ ശേഖരിച്ച് വീട്ടിൽ സ്വരുക്കൂട്ടി പിന്നെ  പട്ടണത്തില്‍ കൊണ്ടുപോയി വില്‍പ്പന ചെയ്യുന്ന തൊഴില്‍ അലി കുഞ്ഞുനാളില്‍ തുടങ്ങിയതാണ്‌.അലിയുടെ മാതാപിതാക്കള്‍ തമിഴ് വംശജരായിരുന്നു.കേരളത്തില്‍ കുടിയേറിപ്പാർത്ത  അലിയുടെ കുടുംബം മതപരിവര്‍ത്തനം ചെയ്തവരാണ് .അലിയുടെ മാതാപിതാക്കള്‍ ഇന്ന് ജീവിച്ചിരിപ്പില്ല.ഒരു സഹോദരിയുണ്ട് അവര്‍ ഇപ്പോള്‍ ഭര്‍ത്താവും കുഞ്ഞുങ്ങളുമൊത്ത്  ദൂരദേശത്താണ് വസിക്കുന്നത്.ഈ ഉസ്മാനിക്ക അലിയുടെ സഹോദരി ഭര്‍ത്താവിന്‍റെ സഹോദരനാണ് .ആരോഗ്യവാനായ ഉസ്മാനിക്ക എല്ലുമുറിയെ പണിയെടുക്കും .എപ്പോഴും കാജാബീഡി വലിക്കുന്ന അയാള്‍ സന്ധ്യയായാല്‍ മൂക്കറ്റം മദ്യപിക്കുകയും ചെയ്യും .

കഴിഞ്ഞ വര്‍ഷം അലി നാടുവിട്ടുപോയി  . ഭാര്യയുടെ വഴിവിട്ട ബന്ധമായിരുന്നു കാരണം.അലിയുടെ മകന്‍ സാദിഖിനെ നാട്ടുകാര്‍ സാദിഖ്‌ അലി എന്നുവിളിച്ചു.വിദ്യാലയത്തില്‍ നല്ലകുട്ടിയായിരുന്ന സാദിഖ്‌ അലി  എട്ടാം തരത്തിൽ   വിജയിച്ചുവെങ്കിലും വാപ്പയുടെ തിരോധാനത്താല്‍ ഉസ്മാനിക്ക അവനെ തുടര്‍ പഠനത്തിന് അനുവദിച്ചില്ല.മദ്രസ്സയില്‍ പോകാതെയായപ്പോള്‍ മഹാല്ലുകാര്‍ ഇടപ്പെട്ട് മദ്രസ്സയിലെ പഠനം തുടര്‍ന്ന് പോന്നു .മദ്രസ്സയില്‍ നിന്നും വന്നാല്‍ ഉന്തുവണ്ടിയുമായി ആക്ക്രി സാദനങ്ങള്‍ ശേഖരിക്കുവാന്‍ ഉസ്മാനിക്കയുടെ കൂടെ പോകണം .വാപ്പ പോയതില്‍പിന്നെ വാപ്പയുടെ സാമ്രാജ്യം ഉസ്മാനിക്കയുടെ അധീനതയിലായി. സാദിഖ്‌ അലിയെ അയാള്‍ എപ്പോഴും ദേഹോപദ്രവം ചെയ്യും .

കിടക്കപ്പായില്‍ തന്നെനിൽക്കുന്ന  സാദിഖ്‌ അലിയുടെ പാദങ്ങളില്‍ വീണ്ടും ചവിട്ടി ഉസ്മാനിക്ക ഗര്‍ജിച്ചു .

,, നായിന്‍റെ മോനേ........ എഴുനേറ്റ് പല്ല് തേച്ച് മദ്രസ്സയില്‍ പോയിട്ട് വെക്കം വാടാ ഹമുക്കേ ....മദ്രസ്സ വിട്ടാല്‍ നേരെ ഇങ്ങോട്ട് വന്നേക്കണം .വല്ലവന്‍റെ വയേം നോക്കി നിന്നിട്ട് നേരം വൈകിയാലുണ്ടല്ലോ ....ന്‍റെ സ്വഭാവം നീയറിയും.മദ്രസ്സയില്‍ വിട്ടില്ലായെങ്കില്‍ മഹാല്ലുകാര് ഇവിടെ ജീവിക്കാന്‍ അനുവദിക്കൂലാ ...  അല്ലെങ്കി അന്നെ മദ്രസ്സയിലേക്കും ഞമ്മള് വിടാന്‍ നിരീച്ചിട്ടില്ല ഹമുക്കേ ,,

സാദിഖ്‌ അലി ഉറക്കച്ചടവോടെ ഇമകള്‍ തിരുമ്മി കിടക്കപ്പായ മടക്കിവെച്ച്  തോര്‍ത്തും ഉമിക്കരിയുമെടുത്ത് നിളയുടെ തീരത്തെ കുറ്റിക്കാട്ടിലേക്ക് നടന്നു .നിളയുടെ തീരത്തെ ഈ  പത്ത്‌ സെന്റ്‌ കിടപ്പാടം വാപ്പയുടെ മാതാപിതാക്കള്‍ മതപരിവര്‍ത്തനം ചെയ്തപ്പോള്‍ മഹല്ല് കമറ്റി ഭാരവാഹികള്‍ വാങ്ങി നല്‍കിയതാണ് .വാപ്പ കൂടുതല്‍ സ്നേഹപ്രകടനങ്ങള്‍ പ്രകടിപ്പിക്കുകയില്ല എങ്കിലും വാപ്പ ഉമ്മയോട് പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്.

 ,,നമ്മുടെ മോനെ പഠിപ്പിക്കണം എന്നിട്ട് ഓന് വലുതായാല്‍ ബല്ല്യ ഉദ്യോഗസ്ഥനായിട്ട് വേണം എനിക്ക് വിശ്രമിക്കാന്‍. ഓനെ ഞമ്മള് എന്തായാലും ഈ ആക്രി കച്ചവടം ചെയ്യാന്‍ വിടൂലാ ....,,

വാപ്പ വീട് വിട്ടുപോയതില്‍പിന്നെ  സാദിഖ്‌ അലി കാത്തിരിക്കുകയാണ് തന്നെ കൊണ്ടുപോകുവാന്‍ വാപ്പ ഒരിക്കല്‍ വരും എന്ന പ്രതീക്ഷയോടെ .ഉമ്മയോട് ഇപ്പോള്‍ അവന് ലവലേശം സ്നേഹം തോന്നാറില്ല.ഉസ്മാനിക്ക അവനെ മർദ്ദിക്കുമ്പോൾ  ഉമ്മ എന്റെമോനെ തല്ലല്ലെയെന്ന് പറയാറില്ല.വിശന്ന്  എന്തെങ്കിലും കഴിക്കാന്‍ ചോദിച്ചാല്‍ അയാള്‍ക്ക് ഭക്ഷണം കൊടുത്തതിനു ശേഷമേ അവന് കൊടുക്കുകയുള്ളൂ .ഉമ്മാക്ക് അയാളോട് മാത്രമേ സ്നേഹമുള്ളൂ .അയാള്‍ അദ്ധ്വാനത്തിൽ  ലഭിക്കുന്ന പണത്തില്‍ നിന്നും മദ്യപാനത്തിനുള്ള പണം മാത്രമേ  എടുക്കുകയുള്ളൂ മിച്ചമുള്ള പണം മുഴുവനും ഉമ്മയുടെ കയ്യില്‍ ഭദ്രമായി  കൊണ്ടുവന്നു കൊടുക്കും.ഉമ്മയിപ്പോള്‍ സ്വര്‍ണ്ണ വളയും,മാലയുമൊക്കെ വാങ്ങിയിട്ടുണ്ട്. പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് സാദിഖ്‌ അലി മതഗ്രന്ഥങ്ങള്‍  എടുത്ത് മദ്രസ്സയിലേക്ക് നടന്നു .

അവന് നല്ല വിശപ്പ്‌ അനുഭവപ്പെടുന്നുണ്ടായിരുന്നു.വപ്പയുള്ളപ്പോള്‍  പ്രഭാതഭക്ഷണം കഴിക്കാതെ മദ്രസ്സയിലേക്ക് പോകുവാന്‍ വാപ്പ അവനെ  അനുവദിക്കുമായിരുന്നില്ല  .അന്നൊന്നും രാവിലെ വിശപ്പും തോന്നാറില്ല .ഇപ്പോഴെന്താ ഇങ്ങിനെ നേരം പുലര്‍ന്നാല്‍ ഒടുക്കത്തെ വിശപ്പാണ് .വിശപ്പടക്കാന്‍ ഉമ്മ ഒന്നും ഉണ്ടാക്കി തരികയുമില്ല .മദ്രസ്സയില്‍ പോകുന്നതാണ് ഇപ്പോൾ അവന് ഏക ആശ്വാസം. മദ്രസ്സയില്‍ നിന്നും തിരികെ വരുമ്പോള്‍ ഒരു സഹപാഠി അവന്‍റെ വീട്ടിലേക്ക്  ക്ഷണിച്ചു. വീട്ടില്‍ ചെന്നാല്‍ പഴുത്ത   പേരയ്ക്ക പോട്ടിച്ചുതരാം എന്ന് പറഞ്ഞപ്പോള്‍   സാദിഖ്‌ അലിയുടെ നാവില്‍  വെള്ളമൂറി .പേരയ്ക്ക പൊട്ടിച്ചപ്പോള്‍ വിശപ്പിനാല്‍ രണ്ടെണ്ണം അവിടെ നിന്ന് തന്നെ കഴിച്ചു  .മിച്ചം വന്നത്  മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകുന്ന സഞ്ചിയിലുമിട്ട് സാദിഖ്‌ അലി വീട്ടിലേക്ക് നടന്നു. വീടിന് അടുത്തെത്തിയപ്പോള്‍  ഉസ്മാനിക്ക ഉന്തുവണ്ടിയുമായി പോകുവാന്‍ തയ്യാറായി  നിൽപ്പുണ്ടായിരുന്നു  . അവനെ കണ്ടതും അയാള്‍ ചോദിച്ചു.

,, അന്നോട്‌ മദ്രസ്സ വിട്ടാല്‍ വെക്കം വരണം എന്ന് പറഞ്ഞിട്ട് ഇയ്യ്‌  എന്താടാ നേരം വൈകിയേ ....,,

സാദിഖ്‌അലി മറുപടി പറയാതെ അയാളെ നോക്കുക മാത്രം ചെയ്തു .അപ്പോഴാണ്‌ മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകുന്ന സഞ്ചി മുഴച്ചുനില്‍ക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത് .

,, എന്താണ്ടാ സഞ്ചിയില്‍ .... ,,

സാദിഖ്‌അലി സഞ്ചിയില്‍ നിന്നും പേരയ്ക്ക എടുത്ത് അയാളുടെ നേര്‍ക്ക്‌ നീട്ടി പേരയ്ക്ക കണ്ടതും അയാള്‍ അവന്‍റെ കഴുത്തിന്  പിടിച്ചുകൊണ്ട് ചോദിച്ചു .

,, ഇജ്ജ് ഇത് എവടന്ന് കട്ടോണ്ട് വരാണ് ഹമുക്കേ ....,,

അയാളുടെ  കരതലം അവന്‍റെ കഴുത്തില്‍ അമര്‍ന്നതിനാല്‍  ശ്വാസോച്ഛ്വാസം എടുക്കാന്‍ നന്നേ പാടുപ്പെട്ടുകൊണ്ടു  പറഞ്ഞു .

,, ഞാനിത് കട്ടതൊന്നുമല്ല .എനിക്ക് എന്‍റെ കൂടെ ഓതാന്‍ വരുന്ന കുട്ടി തന്നതാണ് .ഇങ്ങള് എന്തിനാ എന്നെ എപ്പോഴും  ഇങ്ങിനെ വേദനിപ്പിക്കുന്നത് .ഞാനിങ്ങളോട് എന്ത് തെറ്റാ  ചെയ്യുന്നേ ? ന്‍റെ വാപ്പ   വന്നാല്‍ ഞാന്‍   എല്ലാം   പറഞ്ഞ്  കൊടുക്കുന്നുണ്ട്.,,

അവന്‍റെ വാക്കുകള്‍ക്ക് മറുപടി പറയുന്നതിന് മുന്നെതന്നെ അയാള്‍ അവനെ പൊതിരെ തല്ലിച്ചതച്ചു .അയാളുടെ അവനോടുള്ള കലി അടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു .

,, നായിന്‍റെ  മോനേ .... അന്‍റെ വാപ്പ  ആ പെരട്ട  കെളവന്‍ ഇനി നിന്നെ കാണാന്‍  വരൂല്ലാ.....അയാളെ ഞാന്‍  എത്തിക്കേണ്ടോടുത്ത്  എത്തിച്ചേക്കുന്ന് .മര്യാദയ്ക്ക് ഞമ്മളെ അനുസരിച്ച് ഇവിടെ   കഴിഞ്ഞോ   അല്ലെങ്കി അന്‍റെ വാപ്പാക്ക് ഇണ്ടായ ഗതി തന്ന്യാ   ആനക്കും  ഉണ്ടാകാ  അത്  ഇയ്യ്‌ ഓര്‍ത്തോ . പോയി എന്തെങ്കിലും മോന്തീട്ട് വെക്കം വന്ന് വണ്ടി ഉന്തടാ ഹമുക്കേ.... ,,

അയാളുടെ വാക്കുകള്‍ കേട്ട് അവന്‍റെ കുഞ്ഞ് മനസ്സ് വേദനിച്ചു.താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്‍റെ വാപ്പച്ചി ഇനി ഒരിക്കലും തന്നെ കാണുവാന്‍ വരില്ലാ എന്നോര്‍ത്തപ്പോള്‍ അവന് സങ്കടം ഒതുക്കി വെക്കാനായില്ല .അവന്‍ കരഞ്ഞുകൊണ്ട്‌ അകത്തേക്ക് ചെന്നപ്പോള്‍ ഉമ്മയും അവനെ ശകാരിച്ചു.

,, ഇജ്ജ് എന്തിനാണ്ടാ  ഇങ്ങനെ വായ പൊളിക്കുന്നത് ഇവടെ ആരെങ്കിലും മരിച്ചിരിക്കുന്നാ  ഇങ്ങനെ മോങ്ങാനായിട്ട് .വിശക്കുന്നുണ്ടെങ്കീ  അടുക്കളേല്  കഞ്ഞി എടുത്ത് വെച്ചേക്കുന്ന് അത് എടുത്ത് മോന്തീട്ട് മൂപ്പരെ കൂടെ ചെല്ല് .എത്ര നെരായീന്ന് അറിയോ അന്നേം നോക്ക്യോണ്ട് മൂപ്പര് നിക്കാന്‍  തൊടങ്ങീട്ട് ,,

 ഉമ്മ മുന്‍വശത്തേക്ക് പോയപ്പോള്‍  കഞ്ഞി കുടിക്കാനായി സാദിഖ്‌അലി  ചമ്രം പടിഞ്ഞിരുന്നെങ്കിലും .കഞ്ഞി കുടിക്കുവാന്‍ അവന് തോന്നിയില്ല .അവനൊരു ഉറച്ചതീരുമാനത്തോടെ അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയോടി.നടവഴി താണ്ടി പ്രധാനപാതയിലൂടെ അവന്‍ എവിടെയും നില്‍ക്കാതെ ഓടുകയായിരുന്നു .  ഒട്ടത്തിനോടുവില്‍ അവന്‍ ചെന്നുനിന്നത് ജുമാമസ്ജിദിലാണ് അവിടത്തെ ഇമാമിനോടവൻ  പറഞ്ഞു .

,, എന്നെ കാരണം കൂടാണ്ടേ അയാള് തല്ലുന്നു,  എന്‍റെ വാപ്പച്ചി എന്‍റെ അടുത്തേക്ക്‌ ഇനി ഒരിക്കലും വരൂലാന്നാ  അയാള് പറയുന്നേ....  എനിക്ക് പേടിയാവുന്നു  എനിക്ക് ഇനി ആ  വീട്ടിലേ ക്ക് പോകേണ്ടാ  എന്നെ ഉസ്താദ് രക്ഷിക്കണം ,,

ഉസ്താദ് അവനോട് ദേഹം ശുദ്ധിയാക്കിയതിനു ശേഷം മസ്ജിദില്‍ കയറിയിരിക്കുവാന്‍ പറഞ്ഞു .ഉസ്താദ് ഉടനെതന്നെ ഏതാനും കമ്മിറ്റി ഭാരവാഹികളെ വിളിച്ചുവരുത്തി കാര്യം പറഞ്ഞു.അവിടെ കൂടിയിരുന്നവര്‍ ആളെ വിട്ട് സാദിഖ്‌ അലിയുടെ ഉമ്മയെ മസ്ജിദിലേക്ക് വിളിപ്പിച്ചു .ഉമ്മ വന്നപ്പോള്‍ ഉസ്താദ് അവരോട് പറഞ്ഞു .

.. നിങ്ങടെ മോന്‍ ഇവിടെ വന്നിട്ടുണ്ട് ചെറുക്കാന് ഇനി നിങ്ങടെ കൂടെ കഴിയെണ്ടാന്നാണ് പറയുന്നെ .ഓന്‍റെ വാപ്പ ദീനിയായിരുന്ന് പക്ഷേങ്കി ഇപ്പൊ നിങ്ങടെ കൂടെ കൂടിയിട്ടുള്ള ആ  കള്ളുകുടിയന്‍ നിങ്ങടെ ചെക്കനെ തല്ലികൊല്ലും .അതോണ്ട് ഞങ്ങള് ഒരു തീരുമാനത്തില്‍   എത്തിയിട്ടുണ്ട് .ചെക്കനെ ഏതെങ്കിലും യത്തീംഖാനയിലേക്ക് കൊണ്ടാക്കാം .അവിടെയാവുമ്പോള്‍ ഓത്തും പഠിപ്പും ഒക്കെ കിട്ടും ,,

ആ സ്ത്രീ അല്‍പനേരം ആലോചിച്ചതിനു ശേഷം പറഞ്ഞു .

,,എനിക്ക്  ഒരോട് ചോദിക്കാണായിരുന്ന് ഒരാണ് എനിക്കും ചെക്കനും ചെലവിന് തരണത് ,,

ഉസ്താദ് കാര്‍ക്കിച്ചു തുപ്പിയിട്ട് പറഞ്ഞു .

,, ഇങ്ങളെ രണ്ടിനേം പോലീസില്‍ ഏല്‍പ്പിക്കാണ് വേണ്ടത് .ഓന് ഇങ്ങടെ ആരാ അന്നെ ഓന് നിക്കാഹ് ചെയ്തേക്കുന്നാ ഇങ്ങടെ അവിഹിതം നാട്ടിലാകെ പാട്ടാണ് ,,

പിന്നെ ഒന്നും ഉരിയാടാതെ ആ  സ്ത്രീ  നടന്നകന്നു .  സാദിഖ്‌ അലി മസ്ജിദിന്‍റെ അകത്ത് നിന്നും ഉമ്മ നടന്നകലുന്നത് നോക്കി നിന്നു. അവര്‍ ഒന്ന്  തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല .ആ കുരുന്നു മനസ്സില്‍ ആരോ മന്ത്രിക്കുന്നത് പോലെ അവന് അനുഭവപ്പെട്ടു ആ നടന്നകലുന്ന സ്ത്രീ നിന്‍റെ സ്വന്തം മാതാവ് തന്നെയാണോ ? ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ രണ്ടുപേരുടെ കൂടെ  സാദിഖ്‌ അലി യാത്രയായി .രണ്ട് ബസ്സുകള്‍ മറികയറി പോന്നാനിയിലുള്ള ഒരു യത്തീംഖാനയില്‍  സാദിഖ്‌ അലി എത്തിച്ചേര്‍ന്നു .അവനെ കൊണ്ടുപോയവര്‍ തിരികെ പോയപ്പോള്‍ അവിടെയുള്ള ഉസ്താദ്  അവന് രണ്ടു ജോഡി വസ്ത്രം കൊടുത്ത് പറഞ്ഞു .

 .. വെക്കം കുളിച്ചിട്ട് വസ്ത്രം മാറിക്കോ .എല്ലാ വകത്ത് നിസ്ക്കാരത്തിനും മസ്ജിദില്‍ എത്തണം .ഇപ്പോ തല്‍ക്കാലം അനക്ക് മദ്രസ്സയില്‍ ഒതാം .പള്ളിക്കൂടത്തില്‍ പോകണമെങ്കില്‍ ഇയ്യ്‌ പഠിച്ചിരുന്ന പള്ളിക്കൂടത്തില്‍ നിന്നും റ്റി സി  ആരെങ്കിം ഇവിടെ എത്തിക്കണം ,,

ഉസ്താദിന്‍റെ സഹായിയുടെ പുറകെ  സാദിഖ്‌അലി നടന്നു .അൽപം നടന്നപ്പോള്‍ ആരുമില്ലാത്ത ഒരു മുറിയിലേക്ക് അവനെ അയാള്‍ ആനയിച്ചു .അവന്‍റെ കയ്യിലെ വസ്ത്രങ്ങള്‍ മേശയില്‍ വാങ്ങിവെച്ച് അയാള്‍ അവനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .

,, ഇയ്യെന്താ ഒന്നും തിന്നലും കുടിക്കലും ഒന്നുമില്ലേ ...അന്‍റെ മേലാകെ എല്ല് പോന്തിയിരിക്കുന്നല്ലാ ,,

അല്പനേരം അയാള്‍ അവന്‍റെ ശരീരത്തില്‍ തടവിക്കൊണ്ട് പറഞ്ഞു.

,, അന്നെ കെട്ടിപിടിച്ച് ഉമ്മ വെച്ചതൊന്നും ആരോടും പറയരുത് .പറഞ്ഞാല്‍ എന്‍റെ ജോലി പോകും ,,

അയാള്‍ പറഞ്ഞതിന്‍റെ പൊരുളെന്താണെന്ന്  സാദിഖ്‌അലിക്ക് മനസ്സിലായില്ല .അയാളുടെ കരതലം അവന്‍റെ ശരീരത്തിലൂടെ ഇഴഞ്ഞപ്പോള്‍  അവന്  ഇക്കിളിപ്പെട്ടൂ .അയാളെ കണ്ടാല്‍ തന്‍റെ വാപ്പയുടെ അത്രേം പ്രായം തോന്നും കോയാക്ക എന്നാണ് അയാളുടെ പേര് .  സാദിഖ്‌ അലി യത്തീംഖാനയിലെ അന്തേവാസിയായി ജീവിതം ആരംഭിച്ചു .പുലര്‍ച്ചെ നമസ്ക്കാരത്തിന് എഴുന്നേല്‍ക്കുക എന്നതാണ് അവിടെ ഏറ്റവും ദുഷ്കരമായി അവന് അനുഭവപ്പെട്ടത് .നൂറുകണക്കിന് കുട്ടികളുണ്ട് യത്തീംഖാനയില്‍ അവരിൽ മാതാവോ,  പിതാവോ ഇല്ലാത്തവരും ചിലര്‍ മാതാപിതാക്കള്‍ തന്നെ ഇല്ലാത്തവരുമാണ്   .    കോയാക്ക അവിവാഹിതനാണ് ബാല്യകാലത്ത് യത്തീംഖാനയില്‍ വന്നുപെട്ട അയാള്‍   യത്തീംഖാനയിലെ സഹായിയായി കൂടിയതാണ്. സാദിഖ്‌ അലിക്ക് നാള്‍ക്കുനാള്‍  കോയാക്കയുടെ ശല്യം കൂടിക്കൂടി വന്നു.അയാള്‍ തന്നോടു ചെയ്യുന്നത്  പ്രകൃതി വിരുദ്ധമായ കാര്യങ്ങളാണ് എന്നുള്ള തിരിച്ചറിവുകള്‍ സാദിഖ്‌ അലിയുടെ മനസ്സില്‍ കുറ്റബോധം ഉളവാക്കി.അയാള്‍ അവനെ അസഹ്യമായി വേദനിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ മറ്റൊരു ഇരയെ സാദിഖ്‌ അലി കണ്ടെത്തി കണ്ടാല്‍  പതിനൊന്നു വയസ്സ് തോന്നിപ്പിക്കുന്ന അവനെ തനിയെ കിട്ടിയപ്പോള്‍ സാദിഖ്‌ അലി പറഞ്ഞു.

,, ആ  കോയാക്ക എന്നെ വേദനിപ്പിക്കുന്നത് പോലെ നിന്നെയും വേദനിപ്പിക്കുന്നുണ്ട് എന്ന്  എനിക്കറിയാം. നീ എന്‍റെ ഒപ്പം ഉണ്ടാകുമോ ? നമുക്ക് അയാളെ ഒരുപാഠം പഠിപ്പിക്കണം ,,

അവന്‍ കുറ്റവാളിയെ പോലെ  സാദിഖ്‌ അലിയുടെ മുഖത്തേക്ക്  അല്‍പനേരം നോക്കിനിന്നതിനു ശേഷം പറഞ്ഞു.

,, നമ്മുടെ ജന്മം ശാപ ജന്മമാണ് .അയാളെ പിണക്കിയാല്‍ പിന്നെ നമുക്ക് ഇവിടെ ജീവിക്കുവാനാവില്ല എന്‍റെ വാപ്പച്ചി എന്‍റെ ഉമ്മ മരിച്ചപ്പോള്‍ വേറെ കെട്ടിയതാണ്‌ ഇവിടെ നിന്നും പോയാല്‍ അവരുടെ അടുത്തേക്ക്‌ പോകേണ്ടി വരും എന്‍റെ റബ്ബേ ....ആ കാര്യം എനിക്ക് ഓര്‍ക്കാനും കൂടി വയ്യാ ...,,

സാദിഖ്‌ അലി അസ്വസ്ഥനായി .രണ്ടാംദിവസം അടുക്കളയില്‍ സഹായിക്കുവാന്‍ പോയപ്പോള്‍ പച്ചമുളക് അമ്മിയില്‍ അരയ്ക്കുമ്പോള്‍ ഉള്ളംകൈ എരുവിനാല്‍  വല്ലാതെ നീറുവാന്‍ തുടങ്ങി .അസഹ്യമായ നീറ്റല്‍ സഹിച്ചുകൊണ്ട് അവനെ ഏൽപിച്ച  ച കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ അവന്‍റെ  കുഞ്ഞ് മനസ്സില്‍ ഒരു ബുദ്ധിയുദിച്ചു.അമ്മിയിലെ അരപ്പില്‍ നിന്നും അല്‍പം എടുത്ത് വാഴയിലയില്‍  പൊതിഞ്ഞുകെട്ടി സൂക്ഷിച്ചു .ഭക്ഷണം കഴിഞ്ഞ് കിടക്കുവാന്‍  നേരം പൊതിയെടുത്ത് ഉടുമുണ്ടിന്‍റെ അറ്റത് കെട്ടിയിട്ടു.വൈദ്യുതി വെട്ടം അണഞ്ഞു സാദിഖ്‌അലി നിദ്രയിലേക്ക് വഴുതിവീണൂ . അല്‍പം കഴിഞ്ഞപ്പോള്‍ കോയാക്കയുടെ പതിഞ്ഞ സ്വരം കേട്ട് സാദിഖ്‌ അലി  ഉറക്കമുണര്‍ന്നു .

,, എടാ എഴുനേറ്റ് വായോ ,,

 സാദിഖ്‌ അലി അനുസരണയോടെ അയാളുടെ പുറകെ നടന്നു.മതില്‍കെട്ടിനോട് ചേര്‍ന്നുള്ള   വിറകുപുരയിലേക്കാണ് അയാള്‍ അവനെ ആനയിച്ചത്.അയാള്‍ ആര്‍ത്തിയോടെ അവനെ കെട്ടിപ്പിടിച്ചു .അയാള്‍ വിവസ്ത്രനായപ്പോള്‍ കരുതിയിരുന്ന പച്ചമുളകിന്‍റെ  അരപ്പ് പ്രയോഗിച്ചു .കോയാക്ക അവന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് പറഞ്ഞു.

.. എടാ  ഹമുക്കേ......  ഇയ്യ്‌ എന്ത് പണിയാടാ   ഈ  ഒപ്പിച്ചേ ....,,

അയാളുടെ പിടുത്തം അയഞ്ഞപ്പോള്‍  സാദിഖ്‌ അലി ഓടി മതില്‍കെട്ടിനു പുറത്ത് കടന്ന് വീണ്ടും ഓടി .ആ യത്തീംഖാനയില്‍ നിന്നും എന്നെന്നേക്കുമായി അവന്‍ വിടപറയുകയായിരുന്നു.അടുത്ത ദിവസ്സം രാവിലെ അവനൊരു   കടപ്പുറത്ത്  എത്തിപ്പെട്ടു .നല്ല വിശപ്പും ,ദാഹവും തോന്നി കൈയില്‍ നയാപൈസയില്ല .പൊതു കുടിവെള്ള  പൈപ്പില്‍ നിന്നും ദാഹം തീരും വരെ വെള്ളം കുടിച്ചപ്പോള്‍ അല്‍പം ഉന്മേഷം തോന്നി.ദൂരെ ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ അവനവിടെക്ക്   നടന്നു .മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ കുറേപേര്‍ ചേര്‍ന്ന് കരയിലേക്ക് അടുപ്പിക്കുന്നു.നിക്കര്‍ ധാരികളായ കുറേ കുട്ടികളുമുണ്ട് കൂട്ടത്തില്‍ .വള്ളങ്ങള്‍ കരയിലേക്ക് എത്തിയാല്‍ വള്ളത്തിലുള്ളവര്‍ കുട്ടികളുടെ കുട്ടകളിലേക്കും സഞ്ചികളിലേക്കും   മത്സ്യങ്ങള്‍ സൗജന്യമായി നല്‍കുന്നത്   സാദിഖ്‌അലി നോക്കിയിരുന്നു.ആ മത്സ്യങ്ങള്‍ കുട്ടികള്‍ അവിടെ തന്നെ വില്‍പ്പ ചെയ്യുന്നതും  അവന്‍റെ ശ്രദ്ദയില്‍പെട്ടു കുറേനേരം ആ ഇരിപ്പിരുന്നപ്പോള്‍ വിശപ്പിന്‍റെ കാഠിന്യം അവനെ വല്ലാതെ  അലോസരപ്പെടുത്തി . അവനും മറ്റുള്ളവരോടൊപ്പം  വള്ളങ്ങള്‍ കരയിലേക്ക് അടുപ്പിക്കുവാന്‍ സഹായിച്ചു.സാദിഖ്‌ അലിയെ അവിടെ ആദ്യമായി കണ്ടതുകൊണ്ടാവണം വള്ളത്തിലുള്ള മലയാളവും തമിഴും ഇടകലര്‍ന്ന ഭാഷയില്‍ സംസാരിക്കുന്ന യുവാവ് അവനോട് ചോദിച്ചു.

,, ഉന്നെ  മുന്നാടി ഇവിടെ കണ്ടിട്ടില്ലല്ലോ ...? എങ്കയാ വീട് ,,

ആര്‍ത്തിരമ്പുന്ന തിരമാലകളുടെ  ഇരമ്പലില്‍ വള്ളത്തിന്‍റെ അങ്ങേയറ്റത്തുള്ള  അയാളുടെ ചോദ്യം  സാദിഖ്‌അലിക്ക് മനസ്സിലായില്ല അവന്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തന്‍റെ തൊഴിലില്‍ മുഴുകി .തൊഴില്‍ കുറെനേരത്തെ അധ്വാനത്തിന്റെ ഫലമായി   കുറേ മത്സ്യം   സാദിഖ്‌ അലിക്കും ലഭിച്ചു. ആ മത്സ്യങ്ങള്‍ വില്‍പ്പന ചെയ്‌തപ്പോള്‍ അവന്‍റെ കൈയിലും പണം വന്നുചേര്‍ന്നു.വിശപ്പിനാൽ വയറൊട്ടിയിരിക്കുന്നു.കടപ്പുറത്തുള്ള  ഹോട്ടലില്‍നിന്നും  ഭക്ഷണം കഴിച്ച് കാറ്റാടിമരങ്ങളുടെ താഴെയവൻ വിശ്രമിച്ചു .സൂര്യൻ അന്നത്തെ കർത്തവ്യം അവസാനിപ്പിച്ച് അസ്തമിച്ചപ്പോൾ അവിടമാകെ ഇരുട്ടായി .ഭയത്താൽ അവന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി.  ബീച്ചില്‍ വരുന്നവര്‍ക്ക് ഇരിക്കുവാനായുള്ള ഇരിപ്പിടത്തില്‍ അവന്‍ അന്തിയുറങ്ങി.

അവിടത്തെ ജീവിതത്തിൽ ജീവിതത്തിന്‍റെ പുതിയൊരു ആസ്വാദനം  അവന്‍ കണ്ടെത്തി.   പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പതിവായികടപ്പുറത്തുള്ള മസ്ജിദിലെ ശൗചാലയത്തിലാണ്
സാദിഖ്‌അലിപോയിരുന്നത്. അവിടത്തെ ഇമാം ഒരുദിവസം അവനെ  തടഞ്ഞുനിറുത്തി അവനെക്കുറിച്ച് ചോദിച്ചറിഞ്ഞു. സാദിഖ്അലിയുടെ ജീവിതത്തെ  കൂടുതല്‍ അറിഞ്ഞപ്പോള്‍ ഇമാമിന് മനസ്സലിവുണ്ടായി അദ്ദേഹം സാദിഖ്‌ അലിയോട് അദ്ദേഹത്തോടൊപ്പം തമിസ്സിക്കുവാന്‍ പറഞ്ഞു.നമസ്കാര സമയത്ത് മസ്ജിദില്‍ വന്ന് നമസ്ക്കരിക്കണം എന്നത് മാത്രമായിരുന്നു .അദ്ദേഹത്തിന് അവനോട് വെക്കാനുണ്ടായിരുന്ന നിബന്ധന.കോയാക്കയുടെ സമാനസ്വഭാവമുള്ളവര്‍ കടപ്പുറത്തും ഉണ്ടായിരുന്നു.പലർക്കും അവന് വഴങ്ങി കൊടുക്കേണ്ടിവന്നു അവരില്‍ നിന്നുമുള്ള രക്ഷയായിരുന്നു   മസ്ജിദിലേക്കുള്ള പുനരിധിവാസം.

ഏതാണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍  മസ്ജിദില്‍ സ്ഥിരമായി നമസ്ക്കരിക്കാന്‍ വന്നിരുന്ന ഒരു മധ്യവയസ്കന്‍ സാദിഖ്‌ അലിയെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു അയാള്‍ അവനോട് പറഞ്ഞു.

,, ഞമ്മള് വീരാന്‍കുട്ടി . അന്നെ കുറിച്ച് ഞമ്മള് ഇമാമിനോട്‌ ചോദിച്ചറിഞ്ഞേക്കുന്ന്.ഇജ്ജ് ഈ ചെറുപ്രായത്തില് ഈ കടാപ്പുറത്ത് വെയിലും കൊണ്ട് നടക്കണ്ടാ ..ഇജ്ജ് ഞമ്മന്‍റെ പോരേല്‍ക്ക് പോരെ .ഞാനും ന്‍റെ കെട്ട്യോളും മാത്രേ ന്‍റെ പൊരേലൊള്ളൂ .ഞങ്ങക്ക് ഒരേയൊരു മോളേയുള്ളൂ .ഓളും,കെട്ട്യോനും, കുട്ട്യോളും,അങ്ങ്  സൌദിഅറേബ്യയിലാ .അന്നെ ഞമ്മള് പള്ളിക്കൂടത്തില് വിടാം .ഞങ്ങടെ സ്വന്തം മോനെപോലെ അന്നെ ഞമ്മള് നോക്കിക്കോളാം. പള്ളികൂടത്തീന്ന് ബന്നാല് ചില്ലറ സാമാനങ്ങള്‍ വാങ്ങാന്‍ കടേല്  പോകാനുണ്ടെന്നു ബച്ചാല്‍ പോണം അതായിരിക്കും അനക്ക്  ആകപ്പാടെ ഞമ്മളെ  വീട്ടില് ഉണ്ടാകണ ജോലി,,

 ഇമാമും നിര്‍ബന്ധം പറഞ്ഞപ്പോള്‍ സാദിഖ്‌ അലി സമ്മതം മൂളി.അനുസരണയോടെ സാദിഖ്‌ അലി വീരാന്‍കുട്ടിക്കയുടെ കൂടെ അയാളുടെ വീട്ടിലേക്ക് യാത്രയായി.വീരാന്‍കുട്ടിക്കയുടെ പത്നി സ്നേഹസമ്പന്നയും സല്‍സ്വഭാവിയുമായിരുന്നു.അവര്‍ അവനെ മകനെപോലെ സ്നേഹിച്ചു.വീരാന്‍കുട്ടി  സാദിഖ്‌അലിയുമായി സാദിഖ്‌ അലിയുടെ  നാട്ടില്‍പോയി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിവന്ന് അവനെ കടപ്പുറത്തുള്ള വിദ്യാലയത്തില്‍ ചേര്‍ത്തു.അപ്രതീക്ഷിതമായി വന്നുചേര്‍ന്ന സൗഭാഗ്യം സാദിഖ്‌ അലി ആസ്വദിച്ചു ജീവിച്ചുപോന്നു.പക്ഷെ ഒന്നരവര്‍ഷത്തെ ആയുസ്സേ  ആ സൗഭാഗ്യത്തിനുണ്ടായിരുന്നുള്ളൂ .വീരാന്‍കുട്ടിയുടെ മകളും കുടുംബവും  സൌദിഅറേബ്യയില്‍ നിന്നും രണ്ടുമാസത്തെ അവധിക്കാലം ചിലവിടാന്‍ നാട്ടിലേക്ക് വന്നു.മക്കളിൽ മൂത്തവൾ ഫർസാനയ്ക്ക് പ്രായം  ഒൻപതു വയസ്സ് കഴിഞ്ഞു.അവളുടെ ഇളയതുങ്ങൾ ആൺകുട്ടികളാണ്. സാദിഖ്‌ അലി വിദ്യാലത്തിൽ നിന്നും വന്നാൽ ഫർസാന സാദിഖ്‌ അലിയുടെ കൂടെയാണ് എപ്പോഴും ഉണ്ടാവുക.തെങ്ങിൻ തോപ്പിലും,കടപ്പുറത്തുമൊക്കെ കളിക്കലാണ് അവളുടെ പ്രധാന വിനോദം.

ദിവസങ്ങളും,ആഴ്ചകളും പോയ്മറഞ്ഞു.ഫർസാന അവധിക്കാലം കഴിഞ്ഞു തിരിച്ചു പോകുന്നു എന്നറിഞ്ഞതിൽ പിന്നെ  സാദിഖ്‌അലി ദുഃഖിതനായി.അവളുമൊത്ത് കൂടുതൽ ഇടപഴുകിയപ്പോൾ അവൾ തനിക്കായി ജനിച്ചവളാണെന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നത് പോലെഅവനു തോന്നി  .ഫർസാനയും കുടുംബവും തിരികെ പോകുന്നതിന്‍റെ തലേന്നാൾ മാതാപിതാക്കളും സഹോദരങ്ങളും പുറത്തുപോയ സമയത്ത്  ഫർസാനയാണ് പറഞ്ഞത് അവൾക്ക് കടപ്പുറത്തുള്ള കാറ്റാടിമരങ്ങൾക്കിടയിലൂടെ നടക്കണമെന്ന്.കുറേ ദൂരം നടന്നാലേ കാറ്റാടിമരങ്ങളുള്ള ഇടത്തേക്ക് എത്തുവാൻ കഴിയുകയുള്ളൂ അവിടേക്ക് അവളുടെ മാതാപിതാക്കളുടെ കൂടെ മാത്രമേ പോകാവൂ എന്ന് അവളുടെ ഉമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്.സന്ധ്യയായാൽ അവിടെ  മദ്യപാനികൾ പലയിടത്തും കൂട്ടമായിരിക്കുന്നത് കാണാം .ഇടതൂർന്നു നിൽക്കുന്ന കാറ്റാടിമരങ്ങൾക്കിടയിലൂടെ നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം അകത്തേക്ക് പ്രവേശിക്കുകയില്ല.എപ്പോഴും അരണ്ടവെളിച്ചമുള്ള അവിടേക്ക് പോകുവാൻ സാദിഖ്‌ അലിക്ക് ഭയം തോന്നാറുണ്ട്.ആരോടും പറയാതെ അവർ കാറ്റാടി മരങ്ങളുള്ള ഇടത്തെത്തി.കടപ്പുറത്തെ നനുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നു  ഫർസാനയുടെ പുറകെ നടക്കുമ്പോൾ സാദിഖ്അലി ഫർസാനയോട് ചോദിച്ചു .

,, എന്താ ഫർസാന വാപ്പയും,ഉമ്മയും പോകുമ്പോൾ അവരുടെ കൂടെ പോകാതെയിരുന്നത് ?,,

 അവൾ അവൻറെ കൈയിൽ നുള്ളികൊണ്ട് പറഞ്ഞു

,,അവരുടെ കൂടെ പോയാല് എനിക്ക് സാദിഖ് ഇക്കാനോടൊപ്പം ഇങ്ങനെ കാറ്റും കൊണ്ട് നടക്കാൻ പറ്റോ ?,,

അവൾ അവനെ നോക്കി പൊട്ടിപ്പൊട്ടി ചിരിച്ചു

,,എൻറെ കൂടെ എപ്പോഴും നടക്കാൻ ഇഷ്ടമാണോ ?,,

അവൻറെ ചോദ്യത്തിന് കാറ്റാടി മരത്തിന് വലയം വെച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്

,, ഇഷ്ടമാണ് പെരുത്ത് പെരുത്ത് ഇഷ്ടമാണ് ,

അവൻറെ മനസ്സിൽ എന്തിനോവേണ്ടിയുള്ള ദാഹം അനുഭവപ്പെട്ടു.കോയാക്ക ആദ്യമായി അവനെ ആലിംഗനം ചെയ്തപ്പോൾ അനുഭവപ്പെട്ടതുപോലുള്ള സുഖത്തിനായി മനസ്സ് വല്ലാതെ കൊതിച്ചു .പിന്നെ അവിടെ അരങ്ങേറിയത് എല്ലാം യാന്ത്രീകമായിരുന്നു ആരോ ആ കുഞ്ഞുമനസ്സിൽ മന്ത്രിക്കുന്നത് പ്രാവർത്തികമാക്കുകയായിരുന്നു സാദിഖ്അലി    അവനൊരു മനസാക്ഷിയില്ലാത്തവനായിമാറി .അവൻ പരിസരമാകെ വീക്ഷിച്ചു അവരല്ലാതെ മാറ്റ് ആരേയും അവിടെ അവന് കാണുവാനായില്ല അവനവളെ കടന്നുപിടിച്ചു.അപ്രതീക്ഷിതമായുള്ള സാദിഖ്അലിയുടെ പെരുമാറ്റം അവളെ ഭയപ്പെടുത്തി .അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു .

,, എന്താ ഈ ചെയ്യുന്നേ ഇങ്ങനെയൊന്നും കുട്ട്യോള് ചെയ്യാൻ പാടില്ല .ഞാൻ എല്ലാം  ഉമ്മാനോട് പറയും ,,

അവൾ കരഞ്ഞുകൊണ്ടോടി പുറകെയോടിയ അവൻ അവളുടെ വായ്  പൊത്തിപ്പിടിച്ചു.കരതലം എടുക്കുമ്പോൾ അവൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ടിരുന്നു അവൻ അവളുടെ വായ് സർവ ശക്തിയുമെടുത്ത് പൊത്തിപിടിച്ചു .ഏതാനും നിമിഷങ്ങൾ അവളുടെ കാൽപാദങ്ങൾ പൂഴിയിൽ അൽപം താന്നു.സാദിഖ്അലി വിഭ്രാന്തനായി അവളുടെ ശ്വാസോച്ഛാസ്വം പതിയെ നിലച്ചു.അവനവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവളുടെ ശിരസ്സ് അവനവന്റെ മടിയിലേക്ക് എടുത്തുവെച്ചപ്പോൾ ഒരു വശത്തേക്ക് ഊർന്നുപോയി.ഫർസാനയുടെ ശരീരം നിശ്ചലമായിരിക്കുന്നു ഫർസാനയുടെ മൃദദേഹം അവിടെ ഉപേക്ഷിച്ച് സാദിഖ്അലി അവിടെ നിന്നും ലക്ഷ്യമില്ലാത്ത ദിക്കിലേക്ക് യാത്രയായി.അപ്പോൾ അസ്തമയസൂര്യന്റെ സ്വർണ്ണനിറമുള്ള പ്രഭയും പോയ്മറഞ്ഞിരുന്നു.ഇരുട്ടിലൂടെയുള്ള യാത്രയിൽ അവൻ വല്ലാതെ ഭയപ്പെട്ടു.തൊണ്ട വറ്റിവരണ്ടുണങ്ങിക്കൊണ്ടിരുന്നു.

 അടുത്തദിവസം പുലർച്ചെ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള പാർക്കിലെ കോൺഗ്രീറ്റ് ബഞ്ചിൽ തളർന്നുറങ്ങുകയായിരുന്ന സാദിഖ്അലിയുടെ കാൽപാദങ്ങളിൽ ഏറ്റ സ്പർശനത്താൽ അവൻ ഉറക്കമുണർന്നു .കാൽപാദങ്ങളിൽ മണംപിടിക്കുന്ന  രൂപത്തെ കണ്ടവൻ ഭയന്ന്  അലറിയെഴുനേറ്റു തന്റെ ചുറ്റിനും കുറേ പോലീസുകാരും പൊതുജനങ്ങളും  ഒരു  പോലീസ് നായയും ..പിടിക്കപ്പെട്ട സാദിഖ് അലി കരഞ്ഞുകൊണ്ടേയിരുന്നു.വാഹനത്തിൽ ഇരുന്നും കരയുന്ന സാദിഖ് അലിയുടെ കരണത്ത് ഒരു പോലീസ് കാരൻ അടിച്ചുകൊണ്ട് പറഞ്ഞു.

,, ,,കഴുവേറിടെ മോനെ ....ഒരു പാവം പെൺകൊച്ചിനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് ഇരുന്ന് മോങ്ങുന്നോ ? . മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ലല്ലോടാ നിനക്കൊക്കെ എങ്ങിനെ പറ്റുന്നടാ ഇങ്ങിനെയൊക്കെ ചെയ്യാൻ ,,

 മറ്റൊരു പോലീസുകാരൻ പറഞ്ഞു .

,,സാറെ ഇപ്പോൾ പ്രായപൂർത്തിയാകാത്തവരാണ് ബലാൽസംഘ കേസുകളിൽ കൂടുതലും ഉൾപ്പെടുന്നത്.രണ്ടായിരത്തി പന്ത്രണ്ട് ഡിസംബർ പതിനാറിനു രാത്രിയിൽ ഡെൽഹിയിൽ  സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ  എന്ന വൈദ്യവിദ്യാർത്ഥിനിയെ ഒരുകൂട്ടം നീചന്മാർ അതിക്രൂരമായി ബലാൽസംഘത്തിന് ഇരയാക്കിയതറിയാമല്ലോ ?  കേസിലെ ആറ് പേരിൽ ഒരുത്തൻ  പ്രായപൂർത്തിയാകാത്തവനായിരുന്നു.അവനാണ്  പീഡനത്തിനിടയിൽ ഇരയായ പെൺകുട്ടിയുടെ  ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളികയറ്റിയെതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്,,

  കരഞ്ഞുകൊണ്ടിരിക്കുന്ന  സാദിഖ് അലിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ട് ആ പോലീസുകാരൻ തുടർന്നു.

,, ഇനിയും നീ കരഞ്ഞാൽ അടിച്ചുനിന്റെ പരിപ്പ് ഞാൻ ഇളക്കും കഴുവേറിടെ മോനെ,,

  സാദിഖ്അലി സ്വയം  വായപൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ ചോദ്യങ്ങൾക്ക് സാദിഖ്അലി സത്യസന്ധമായി ഉത്തരം നൽകി .പൊലീസിനു മുമ്പില്‍ സാദിഖ്അലി കുറ്റസമ്മതം നടത്തി .അടുത്ത ദിവസ്സം അവനെ  തെളിവെടുപ്പിനായി കടപ്പുറത്തേക്ക് കൊണ്ടുപോയി അപ്പോഴൊക്കെയും സാദിഖ് അലി മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു വീരാന്‍കുട്ടിക്കാനെ  നേരിൽ കാണരുതേയെന്ന് ആ മുഖത്തേക്ക് നോക്കുവാൻ അവനാകുമായിരുന്നില്ല..ഫർസാന മരണപ്പെട്ടിരിക്കുന്നു ഇന്നലെ എന്തൊക്കെയാണ് ഉണ്ടായത്.അവൾ ഉച്ചത്തിൽ കരഞ്ഞപ്പോൾ ആരെങ്കിലും കേൾക്കുമെന്ന് കരുതി അവളുടെ വായപൊത്തിപ്പിടിക്കുകയല്ലേ താൻ ചെയ്തുള്ളൂ. എങ്ങിനെയാണ് അവൾ മരണപ്പെട്ടത്. മരണപ്പെടുവാനായിട്ട് താൻ അവളെ പരിക്കേൽപ്പിച്ചിട്ടില്ലല്ലോ ? .സാദിഖ് അലിക്ക് സംഭവിച്ചതൊന്നും വിശ്വസിക്കുവാനാവുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസ്സത്തെ ആ നിമിഷങ്ങളെ അവൻ വല്ലാതെ വെറുത്തു.കുറ്റബോധത്താൽ അവന് ആരുടേയും മുഖത്തേക്ക് നോക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല.

കാണുന്നവരൊക്കെയും അവനെ  ഏറ്റവും അശ്ലീലമായ ഭാഷയിൽ വഴക്കുപറഞ്ഞുകൊണ്ടിരുന്നു.ചിലർ അവന്റെ മുഖത്തേക്ക് കാർക്കിച്ചുതുപ്പി.
 തന്റെ ഹൃദയത്തിൻ്റെ പ്രവർത്തനം എന്നന്നേയ്ക്കുമായി നിശ്ചലമായെങ്കിൽ,അല്ലെങ്കിൽ ഏതെങ്കിലും മാന്ത്രികൻ അയാളുടെ ജാലവിദ്യയാൽ  തന്നെ ഈ ഭൂലോകത്ത് നിന്നും അപ്രത്യക്ഷ്യമാക്കിയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു.

ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ ലോക്കപ്പിലോ കഴിയാനിടയാകരുതെന്ന് നിയമം ആഗ്രഹിക്കുന്നുണ്ടെങ്കിലും പതിനെട്ട്  വയസ്സു തികയാത്തവർക്കുള്ള  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ബാലനീതി നിയമപ്രകാരം കേസ് പരിഗണിച്ച് നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്നുകൊല്ലത്തെ സ്പെഷ്യല്‍ ജുവനൈൽ ഹോം വാസം സാദിഖ്അലിക്ക് ലഭിച്ചു. ഏഴിനും പതിനെട്ടിനും മധ്യേപ്രായമുള്ള കൗമരപ്രായക്കരിൽ കണ്ടു വരുന്നതും സാമൂഹിക വിരുദ്ധവും ശിക്ഷയ്ക്കോ തിരുത്തലുകൾക്കോ അർഹവുമായ കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ളതുമായ സ്വഭാവ പ്രവണതയുള്ളവരെ പാർപ്പിക്കുന്ന  ജുവനൈൽ ഹോമിലേക്ക് സാദിഖ്അലി എത്തപ്പെട്ടു .  ജുവനൈൽ ഹോമിൽ അച്ചടക്കമുള്ളവാനായിരുന്നു സാദിഖ് അലി.വീരൻകുട്ടിക്ക അവനെ കാണുവാൻ വന്നെങ്കിലും അയാളെ നേരിൽ കാണുവാൻ സാദിഖ്അലി വിസ്സമ്മതിച്ചു. ജുവനൈൽ ഹോമിലെ ജീവിതം ജീവിച്ചു തീർക്കുമ്പോഴും ഫർസാനയുടെ ഓർമ്മകൾ അവനെ വല്ലാതെ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു.

 ജുവനൈൽ ഹോമിൽ അനവധി കുട്ടികളുണ്ടായിരുന്നു.ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ ചെയ്തവർ,ഭിക്ഷാടനം,ബാലവേല,തെരുവ് കുട്ടികള്‍,എച്ച് ഐ വി ബാധിതർ അങ്ങിനെ നീളുന്നു പട്ടിക.മാതാപിതാക്കളുടെ വഴിവിട്ട ജീവിതം നിമിത്തം  എച്ച് ഐ വി ബാധിതരായകുട്ടികളുടെ ജീവിതമാണ് ഏറ്റവും ദുരിതം .അവർക്കായുള്ള മുറിയിലേക്ക് മറ്റുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.സാദിഖ് അലി ഒഴിവുസമയങ്ങളിൽ പുസ്തകങ്ങൾ വായിക്കുവാനും,ചിത്രങ്ങൾ വരയ്ക്കുവാനും സമയം കണ്ടെത്തി.ജുവനൈൽ ഹോം അതികൃതർ കൂടുതൽ ചിത്രങ്ങൾ വരയ്ക്കുവാൻ  വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. 



  മൂന്നുവർഷത്തെ ശിക്ഷ കഴിഞ്ഞ സാദിഖ് അലിയെ നാളിതുവരെ അവനെക്കാണാൻ  ബന്ധുക്കൾ വരാത്തതിനാൽ പതിനെട്ട് വയസ്സ് തികയും വരെ അവിടെ തന്നെ ജീവിക്കുവാൻ അധികൃതർ പറഞ്ഞുവെങ്കിലും രാവിലെ പതിനൊന്ന് മണിയോടെ അവനെ കൊണ്ടുപോകുവാൻ ഒരാൾ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ  വന്നത് ആരാണെന്നറിയാൻ ആകാംക്ഷയോടെ അവൻ അഥിതികാൾ വന്നാൽ സന്ധിക്കുന്ന ഇടത്തേക്ക് ഓടുകയായിരുന്നു.അവനെ തേടിയെത്തിയ ആളെക്കണ്ട് അവൻ സ്തംഭിച്ചുനിന്നു.വീരൻകുട്ടിക്ക മൂന്ന് വർഷങ്ങൾകൊണ്ട് അയാൾ ആളാകെ മാറിയിരിക്കുന്നു.കാൽമുട്ടുകളുടെ വേദനയാൽ നടക്കുവാൻ നന്നായി പാടുപെടുന്നുണ്ട്.അയാൾ അവനെ അരികിലേക്ക് വിളിച്ച്‌ ശരീരത്തോട് ചേർത്ത് നിറുത്തി പറഞ്ഞു.

,,മോൻ  പേടിക്കേണ്ട എനിക്ക് നിന്നെ അറിയാം അനക്ക് ഓളെ കൊല്ലാൻ ഒക്കൂലാ  കാരണം ഓൾക്ക് അന്നെ പെരുത്തിഷ്ടമായിരുന്നു .ഓള്  ഇത്തവണ നാട്ടിൽ വന്നപ്പോ അന്റെ പുറകെ നടക്കാനേ  ഓൾക്ക് സമയം ഉണ്ടായിരുന്നുളളൂ.മോൻ എന്റെ കൂടെ പോര് നാട്ടുകാരും,വീട്ടുകാരും  പലതും പറയും ഞാനതൊന്നും കാര്യമാക്കുന്നില്ല,,

നടപടി ക്രമങ്ങൾ പൂർത്തിയാക്കി സാദിഖ് അലി വീരാൻകുട്ടിക്കയുടെ കൂടെ യാത്രയായി.കുറ്റബോധത്താൽ എത്ര ശ്രമിച്ചിട്ടും സാദിഖ് അലിക്ക് അയാളുടെ മുഖത്തേക്ക് നോക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല.ബസ്‌സ്റ്റാൻഡിൽ നിന്നും     വീരാൻകുട്ടിക്ക അറിയാതെ  സാദിഖ് അലി പിൻവലിഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തുവാനായിവീരൻകുട്ടിക്കയുടെ കണ്മുന്നിൽ പെടാതെ നടന്നു . ജുവനൈൽ ഹോമിൽ നിന്നും പോരുമ്പോൾ  അവിടെ നിന്നും കുറച്ച് രൂപ അവന് ലഭിച്ചിരുന്നു ആ രൂപയിൽ നിന്നും വയറുനിറയെ അവൻ ആഹാരം കഴിച്ചു.സന്ധ്യയായപ്പോൾ മിച്ചം വന്ന രൂപ ഭിക്ഷ കൊടുത്തു തീർത്തു  .റയിൽവേസ്റ്റേഷൻ എവിടെയാണെന്ന് തിരക്കി മനസ്സിൽ ഉറച്ച തീരുമാനവുമായി അവൻ റയിൽവേസ്റ്റേഷനിൽ എത്തിച്ചേർന്നു.

റെയിൽപ്പാതയിലൂടെ നടക്കുമ്പോൾ ഇതുവരെ കാണാത്ത പ്രാകൃതിയുടെ ഭംഗിയെ അവൻ ആസ്വദിച്ചു.നിലാവെളിച്ചത്തിൽ ആകാശത്ത് നക്ഷത്രങ്ങൾക്ക് തിളക്കം കൂടിയിരിക്കുന്നു . ഒരു വലിയ നക്ഷത്രം അവനെ പിന്തുടരുന്നതുപോലെ .ആ നക്ഷത്രത്തെ ഇമചിമ്മാതെ നോക്കി നടക്കുമ്പോൾ ആകാശത്ത് ഫർസാനയുടെ  ഉടൽ  തെളിഞ്ഞുവന്നു. അതെ അവൾ തന്നെ വിളിക്കുകയാണ് ക്ഷമയില്ലാത്ത കാമുകിയെപ്പോലെ അവൾ തന്നെ മാടി വിളിക്കുകയാണ്.തൂവെള്ള വസ്ത്ര ധാരണിയായ അവൾ മാലാഖയായി പരിണമിച്ചിരിക്കുന്നു. ദൂരെനിന്നും തീവണ്ടിയുടെ ചൂളം വിളി  മുഴങ്ങി.റെയിൽപ്പാതയിലൂടെ  ഇമകൾ ഇറുക്കിയടച്ചവൻ നടന്നു. അപ്പോൾ പൊടുന്നനെ എങ്ങോ നിന്നും  പറന്നുവന്ന  ഒരുകൂട്ടം ശവംതീനി പക്ഷികൾ  ആകാശത്ത് വട്ടമിട്ടുപറന്നു.

                                                           ശുഭം  


rasheedthozhiyoor@gmail.com                        rasheedthozhiyoor.blogspot.com




















         

11 comments:

  1. ഞാൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങിനെയൊക്കെ സംഭവിക്കുന്നു എന്നതിൽ വളരെയധികം വിഷമിക്കുന്നു.കേട്ടറിഞ്ഞതൊക്കെ അസത്യമാകണേ എന്നതാണ് എന്റെ പ്രാർത്ഥന ഈ സമൂഹത്തിൽ നിന്നും ലഭിച്ച ഒരു കഥാബീജത്തെ പൂർണ്ണമാകുന്നു ഈ കഥ വായിക്കുന്ന എന്റെ പ്രിയ വായനക്കാർ പോരായ്മകൾ ചൂണ്ടി കാണിക്കുവാൻ മറക്കില്ലല്ലോ എല്ലാവരിലും നന്മയുണ്ടാവട്ടെ

    ReplyDelete
  2. കഥ അല്പം നീണ്ടുപോയതൊഴിച്ചാൽ മുഷിപ്പില്ലാതെ വായിക്കാം.. നല്ല എഴുത്തും ഭാവനയും .. ഇഷ്ടമായി ആശംസകൾ

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും .ഒന്ന് ചുരുക്കി എഴുതാമായിരുന്നു എന്ന് തോന്നാതെയിരുന്നില്ല

      Delete
  3. മുഷിപ്പില്ലാതെ വായിക്കാം....

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  4. ഒഴുക്കോടെപറഞ്ഞുപോയിട്ടുണ്ട്....
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  5. ദില്ലിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെപ്പറ്റി പറഞ്ഞത്‌ അരോചകമായി.വെറും വിവരണം പോലെ.ബാക്കിയൊക്കെ നന്നായി.

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  6. പുതിയ കഥയൊന്നും ഇല്ലേ????

    ReplyDelete
  7. എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ‌ ഇൻറർ‌നെറ്റിൽ‌ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. ​​സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
    1 ലവ് സ്പെൽ
    2 വിൻ എക്സ് ബാക്ക്
    3 ഗർഭത്തിൻറെ ഫലം
    4 പ്രൊമോഷൻ സ്പെൽ
    5 സംരക്ഷണ സ്പെൽ
    6 ബിസിനസ്സ് സ്പെൽ
    7 നല്ല ജോലി സ്പെൽ
    8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ