ചിന്താക്രാന്തൻ

26 March 2016

കഥ. മോക്ഷം

കഥ. മോക്ഷം

അബ്ദുള്ളക്കുട്ടി  നീണ്ട രണ്ടരവര്‍ഷത്തിനു ശേഷം മണലാരണ്യത്തില്‍ നിന്നും സ്വദേശത്തെക്ക് യാത്രയാവുകയാണ് .സാമ്പത്തീക ശ്രോതസ്സ് തേടി ഗള്‍ഫില്‍ എത്തപ്പെട്ടിട്ട് മുപ്പതു വര്ഷം കഴിഞ്ഞിരിക്കുന്നു.മുനിസിപ്പാലിറ്റിയിലെ തെരുവോരങ്ങളിലെ ശുചീകരണ തൊഴിലില്‍ നിന്നുമൊരുമോചനം ആഗ്രഹിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇതുവരെ തൊഴിലില്‍നിന്നുമൊരു മാറ്റം അയാള്‍ക്കുണ്ടായില്ല .ഉള്ള തൊഴില്‍ വേണ്ടെന്നു  വെച്ചാല്‍ മറ്റൊരു വിസ തരപ്പെട്ടില്ലെങ്കിലോ എന്ന ആശങ്കയാല്‍ വെയില്‍ കൊണ്ടുള്ള    ശുചീകരണ തൊഴിലില്‍ തുടരുകയാണുണ്ടായത്.വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ കഴിഞ്ഞ് അയാള്‍ വിമാനത്തിലേക്ക് കയറി .യാത്രക്കാര്‍ തിക്കിത്തിരക്കി അവരവരുടെ ഇരിപ്പിടങ്ങള്‍ തിരയുകയാണ് .എല്ലാ യാത്രക്കാരുടേയും മുഖങ്ങളില്‍ സന്തോഷം അലതല്ലുന്നത് വീക്ഷിച്ചുകൊണ്ട് അയാള്‍ അയാളുടെ ഇരിപ്പിടം തേടിപ്പിടിച്ചു.കയ്യിലുള്ള ബാഗേജ് വെക്കേണ്ടുന്ന ഇടത്ത് വെക്കുവാന്‍ എയര്‍ഹോസ്റ്റസ് അയാളെ സഹായിച്ചു .മണലാരണ്യത്തില്‍ നിന്നും സ്വദേശത്തെക്കു പോകുമ്പോള്‍ മനസ്സിന്‍റെ സന്തോഷം നിയന്ത്രിക്കുവാന്‍ എല്ലാ യാത്രയിലും അയാളും നന്നേ പാടുപെടാറുണ്ട് . ജാലകത്തിന് അടുത്തായിരുന്നു അയാള്‍ക്കുള്ള ഇരിപ്പിടം .

ഏതാനും സമയം കഴിഞ്ഞപ്പോള്‍ വിമാനം ലക്ഷ്യസ്ഥാനത്തെത്താന്‍ കുതിച്ചുയര്‍ന്നു.ഇരുപതാം വയസ്സില്‍ ഗള്‍ഫിലേക്ക് യാത്ര തിരിക്കുമ്പോള്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ ഗള്‍ഫില്‍ ജീവിക്കുകയില്ലെന്ന് മനസ്സില്‍ പ്രതിജ്ഞയെടുത്തതാണ് .പക്ഷെ വര്‍ഷം മുപ്പതു കഴിഞ്ഞിട്ടും
ഗള്‍ഫിലെ ജോലിയില്‍ നിന്നും
വിരമിക്കുവാനിതുവരെയായില്ല .ഇരുപത്തൊമ്പതാമത്തെ  വയസ്സില്‍ വിവാഹിതനായി മുപ്പതാമത്തെ വയസ്സില്‍ അയാള്‍ പിതാവുമായി .അല്‍പം ഭൂമി സ്വന്തമായി വാങ്ങി ഒരു വീട് പണിതു.  മാതാവും,ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് ആ വീട്ടിലിപ്പോള്‍ താമസം


.ഇത്തവണ  സ്വദേശത്തെക്കു പോകുന്നത് അയാളുടെ ആദ്യത്തെ കണ്മണിയുടെ വിവാഹം നടത്തുവാനാണ്.ഗള്‍ഫിലെ  ജീവിതത്തില്‍ പ്രാരംഭത്തില്‍ തന്നെ അയാളോടൊപ്പം താമസിക്കുന്ന ഉസ്മാനിക്കയുടെ മകനാണ് വരന്‍.ഉസ്മാനിക്കയുടെ  മകന്‍  ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി സ്വദേശത്ത്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് .മകന്‍റെ വിവാഹം കഴിഞ്ഞാല്‍ ഉസ്മാനിക്ക തൊഴില്‍ ഉപേക്ഷിച്ചു പോകുവാനുള്ള ഒരുക്കത്തിലാണ്.സ്വദേശത്തെക്കു പോകുമ്പോഴെല്ലാം ഉസ്മാനിക്ക അബ്ദുള്ളക്കുട്ടിയുടെ വീട്ടിലേക്ക് പോകാറുണ്ട് .സുന്ദരിയായ അയാളുടെ മകളെ ഉസ്മാനിക്കയുടെ മകനുവേണ്ടി പെണ്ണ് ചോദിച്ചപ്പോള്‍ മറുത്തൊന്നും പറയുവാന്‍ അബ്ദുള്ളക്കുട്ടിക്കായില്ല.ഇപ്പോള്‍ ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന മകളുടെ ബിരുദം കഴിഞ്ഞിട്ട് വിവാഹം നടത്താം എന്ന് പറഞ്ഞപ്പോള്‍ ഉസ്മാനിക്ക പറഞ്ഞത് ഇങ്ങിനെയായിരുന്നു.

,, എന്തിനാണ് വിവാഹം നീട്ടി വെക്കുന്നത് .മോള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ വിവാഹം കഴിഞ്ഞാലും  തുടര്‍ന്നു പഠിക്കാം .ഇനി പൊന്നും ,പണ്ടോം വാങ്ങാന്‍ പണമില്ലാതെയാണെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങടെ പൊന്നും പണ്ടമൊന്നും ആവശ്യമില്ല  .ഇനി വിവാഹം നടത്തുവാനുള്ള പണം തന്‍റെ കൈവശം ഇല്ലെങ്കില്‍ നമുക്ക് വിവഹം വളരെ ലളിതായി അങ്ങ് നടത്താം ,,

ഉസ്മാനിക്ക ഒരാഴ്ച മുമ്പ്തന്നെ നാട്ടിലേക്ക് പോയി, വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.മകള്‍ ബിരുദം കഴിഞ്ഞിട്ടുമതി വിവാഹം എന്നു പറഞ്ഞുവെങ്കിലും  അബ്ദുള്ളക്കുട്ടി മകളുടെ വാക്കുകള്‍ ചെവികൊണ്ടില്ല.  ഇന്നേക്ക്  ഇരുപത്തൊന്നാം ദിവസ്സം വിവാഹമാണ് .പെണ്ണുകാണലും നിശ്ചയവും അബ്ദുള്ളക്കുട്ടിയുടെ    അസാനിധ്യത്തില്‍ നാട്ടില്‍  നടന്നിരുന്നു .

  അല്പനേരം കഴിഞ്ഞപ്പോള്‍  വിമാനത്തിലെ പ്രകാശം അണയ്ക്കപ്പെട്ടു .അര്‍ദ്ധരാത്രിയിലെ യാത്രയായത്കൊണ്ടാവാം യാത്രക്കാര്‍ ഏറെകുറെ പേര്‍ ഉറക്കത്തിലാണ്. അബ്ദുള്ളക്കുട്ടി ഉറങ്ങുവാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ക്കുറങ്ങുവാനായില്ല.തൊട്ടടുത്ത ഇരിപ്പിടത്തിലിരിക്കുന്നയാള്‍ ഒരു വശത്തേക്ക് ചെരിഞ്ഞുകിടന്ന്‌  കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. അയാളുടെ കൂര്‍ക്കംവലി അബ്ദുള്ളക്കുട്ട്ടിയെ അലോസരപ്പെടുത്തി .ഉസ്മാനിക്ക സ്വര്‍ണത്തിന്‍റെ കണക്ക് ചോദിക്കില്ല, എന്നാലും മോള്‍ക്ക്‌ കുറഞ്ഞത്‌ നാല്പതു പവന്‍ സ്വര്‍ണമെങ്കിലും കൊടുക്കണം .പലപ്പോഴായി കൊടുത്തയച്ചതും കൊണ്ടുപോയതുമായ പണ്ടങ്ങള്‍  പതിനഞ്ചു പവനോളം കാണണം.ബാക്കിയുള്ള സ്വര്‍ണവും വിവാഹത്തിനുള്ള ചിലവും തന്‍റെ അവശേഷിക്കുന്ന സമ്പാദ്യം തികയില്ലെന്ന് ഓര്‍ത്തപ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ  നെഞ്ചകം ഒന്നു പിടഞ്ഞു.പണം കടം ചോദിച്ചാല്‍ ആരാണ് തരിക.തികയാത്ത പണത്തിനായി  വീടിന്‍റെ  ആധാരം പണയപെടുത്തുവാനാണ് അയാളുടെ തിരുമാനം .

അബ്ദുള്ളക്കുട്ടിയുടെ സന്തോഷങ്ങള്‍ക്ക്‌ മാത്രം പ്രാധാന്യം നല്‍കുന്ന സ്നേഹസമ്പന്നനായ ഭാര്യയെയാണ്  അയാള്‍ക്ക് ലഭ്യമായത്.വിവാഹം കഴിഞ്ഞതില്‍പിന്നെ  ഇരുപത്തിരണ്ടു വര്‍ഷത്തില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍  രണ്ടുമാസം അവധിക്ക് പോയത് കൂട്ടിയാല്‍ ഒരുമിച്ചു ജീവിച്ചത് വെറും ഇരുപത്തിരണ്ടു മാസങ്ങള്‍ മാത്രമാണെന്ന്  ഓര്‍ക്കുമ്പോള്‍ അയാളുടെ ഇമകള്‍ നിറയും.

 ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍  ഏതാനും സമയത്തിനുള്ളില്‍  എയര്‍പോര്‍ട്ടില്‍  വിമാനം ഇറങ്ങുമെന്നും സീറ്റുബല്‍റ്റ് ഇടുവാനുള്ള മുന്നറിയിപ്പും ലഭിച്ചു. അബ്ദുള്ളക്കുട്ടി നീണ്ടുനിവര്‍ന്നു  സീറ്റുബല്‍റ്റ് ഇട്ടിരുന്നു. വിമാനമിറങ്ങി പരിശോധനകള്‍  കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഭാര്യയും ,ഇളയ മകളും ,സഹോദരിയുടെ മകനുമായിരുന്നു കൂട്ടികൊണ്ടുപോകുവാന്‍ വന്നിരുന്നത് .മൂത്തമകളെ കാണാതെയായപ്പോള്‍  അബ്ദുള്ളക്കുട്ടി ചോദിച്ചു .

,, നൂര്‍ജഹാന്‍ എവിടെ മോള് വന്നില്ലെ ?,,

മോള്‍ പിറന്നതില്‍ പിന്നെ ഈ കാലംവരെ അയാളെ കൂട്ടികൊണ്ട് പോകുവാന്‍ മോളും  വരാറുണ്ടായിരുന്നു .ഇത്തവണ മോളെ കാണാതെയായപ്പോള്‍ അയാളുടെ മുഖം വാടിയത് കണ്ടത് കൊണ്ട് ഭാര്യ പറഞ്ഞു .

,, മോള്‍ക്ക്‌ കുറെയേറെ പഠിക്കുവാനുണ്ടെന്നു പറഞ്ഞപ്പോള്‍. ഞാനാണ് പറഞ്ഞത് പഠിച്ചോളാന്‍ അവള് പോരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഉമ്മയും പോന്നില്ല ,,

ഭാര്യയുടെ സംസാര രീതി കണ്ടപ്പോള്‍  അയാള്‍ ഊഹിച്ചു ഇപ്പോള്‍ പറഞ്ഞത് നുണയാണെന്ന് .അബ്ദുള്ളക്കുട്ടിയുടെ മനസ്സ് അസ്വസ്ഥമായി .ഇളയ മകളെ ചേര്‍ത്തുപിടിച്ചു അയാള്‍ പറഞ്ഞു.

,, എന്‍റെ മോള് ഈ രണ്ട് വര്‍ഷംകൊണ്ട് ആകെ മാറിപ്പോയല്ലോ . എന്‍റെ കുട്ടിക്കും ചെറുക്കനെ അന്വേഷിക്കാന്‍ സമയമായല്ലോ   ? ,,

മകള്‍ അയാളുടെ കൈയില്‍  ഒന്ന് നുള്ളി നാണത്താല്‍  ശിരസ്സ്‌ കുനിഞ്ഞുനിന്നു.
 വീടിന്‍റെ പടിക്കല്‍ വാഹനം നിറുത്തിയപ്പോള്‍  ഉമ്മ പൂമുഖത്ത്  കാത്തിരിപ്പുണ്ടായിരുന്നു .അബ്ദുള്ളക്കുട്ടി ഉമ്മയെ മാറോട് ചേര്‍ത്തുപിടിച്ച്  നെറുകയില്‍ ചുംബിച്ചുനിന്നു.ഉമ്മയുടെ ഇമകളില്‍ നിന്നും പൊഴിയുന്ന അശ്രുകണങ്ങള്‍ അയാള്‍ തുടച്ചുനീക്കി .അയാളുടെ കണ്ണുകള്‍ മകളെ തിരയുകയായിരുന്നു.പുറത്തെ  ബഹളം കേട്ടിട്ടും മകളെ കാണാതെയായപ്പോള്‍ അയാള്‍ ഉമ്മയോട് ചോദിച്ചു .

,, ഉമ്മാ മോള് എവിടെ  ? ,,

,, വാതിലടച്ച്  ഏതുനേരവും മുറിയില്‍  ഇരിക്കും .ഇനി പുറത്തേക്ക് ഇറങ്ങിയാല്‍ ഏതുനേരവും മൊബൈല്‍ഫോണില്‍ കുത്തികൊണ്ടിരിക്കും.ഞാന്‍ എന്‍റെ മോനോട് പറഞ്ഞതല്ലെ മക്കള്‍ക്ക്‌ മൊബൈല്‍ഫോണ്‍ കൊടുത്തയക്കരുത് എന്ന് ,,

ഉമ്മയുടെ വാക്കുകള്‍ വിലയ്ക്കെടുക്കാതെയാണ് മോള്‍ക്ക്‌ മൊബൈല്‍ഫോണ്‍ കൊടുത്തയച്ചത്‌ .അയാള്‍ പറഞ്ഞു .

,, അത് ....അതുപിന്നെ മോള് ദൂരത്തുള്ള കോളേജിലല്ലേ പഠിക്കുന്നത് .അതുകൊണ്ടല്ലെ ഉമ്മ ഞാന്‍ മൊബൈല്‍ഫോണ്‍ കൊടുത്തയച്ചത്‌ .

അബ്ദുള്ളക്കുട്ടി മകളുടെ കിടപ്പുമുറിയുടെ കതകില്‍ മുട്ടിവിളിച്ചു.നൂര്‍ജഹാന്‍ കതക്‌  തുറന്ന്  പുറത്തേക്കിറങ്ങി പറഞ്ഞു .

,, എനിക്ക് കുറേ പഠിക്കുവാനുണ്ടായിരുന്നു വാപ്പച്ചി അതോണ്ടാ ഞാന്‍ വരാതെയിരുന്നെ ..

അപ്പോഴും മോളുടെ ശ്രദ്ധ  മൊബൈല്‍ഫോണ്‍ സ്ക്രീനിലായിരുന്നു. അയാള്‍ മകളെ ചേര്‍ത്ത് നിറുത്തി പറഞ്ഞു .

,, സാരല്ല്യാ ...എന്‍റെ മോള്  നന്നായി പഠിക്കുന്നുണ്ടല്ലോ ..... വിവാഹം കഴിഞ്ഞാലും എന്‍റെ മോളെ അവര് പഠിപ്പിക്കും. എന്‍റെ കുട്ടിയുടെ ഭാഗ്യമാണ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നത് .അതുകൊണ്ടല്ലെ വാപ്പച്ചി വിവാഹത്തിന് സമ്മതിച്ചത് ,,

,, എനിക്കിപ്പോള്‍ വിവാഹം വേണ്ട വാപ്പച്ചി എനിക്ക് പഠിക്കണം ,,

,, ഹേയ്  എന്താ എന്‍റെ  കുട്ടി ഈ പറയുന്നെ എന്താ ഈ ബന്ധത്തിനൊരു കുറവ് .അവര്‍ വിവാഹം ക്ഷണിക്കല്‍ തുടങ്ങി കഴിഞ്ഞു .വാപ്പച്ചിനെ സങ്കടപ്പെടുത്താതെ ഇങ്ങനെയൊന്നും പറയല്ലെ........  ,, 

പിന്നീട് നൂര്‍ജഹാന്‍ എതിര്‍പ്പുകള്‍ പറഞ്ഞില്ല .ഏതു നേരവും മൊബൈല്‍ഫോണില്‍  ചാറ്റ്‌ ചെയ്യുന്നത് കാണുമെങ്കിലും അബ്ദുള്ളക്കുട്ടി  മകളെ വിലക്കുവാനൊന്നും പോയില്ല കൂടെ പഠിക്കുന്ന കൂട്ടുകാരികളായിരിക്കും ചാറ്റ്‌ ചെയ്യുന്നത്  എന്നയാള്‍ ഊഹിച്ചു.കോളേനു പത്തു ദിവസത്തെ അവധി തുടങ്ങുന്നത്  വിവാഹദിനത്തിന്‍റെ   അന്നുമുതലാണ്‌. അതുകൊണ്ടുതന്നെയാണ് വിവാഹം ആ ദിവസ്സം തീരുമാനിച്ചതും.ദിനരാത്രങ്ങള്‍  ഓരോന്നായി പോയ്‌ മറഞ്ഞുകൊണ്ടിരുന്നു.അബ്ദുള്ളക്കുട്ടി രാവിലെമുതല്‍  വീടുവീടാന്തരം കയറിയിറങ്ങി വിവാഹം ക്ഷണിക്കുവാന്‍ നടന്നു.വീടിന്‍റെ ആധാരം ബാങ്കില്‍ പണയം വെക്കുവാന്‍ മൂന്നു ദിവസ്സം ബാങ്കില്‍ കയറിയിറങ്ങേണ്ടി വന്നു.പണം ലഭ്യമായപ്പോഴാണ് അബ്ദുള്ളക്കുട്ടിക്ക് ആശ്വാസമായത്.വീടിന്‍റെ പുറം ചുമര്  സിമന്റ് തെയ്ക്കുവാന്‍ ബാക്കിയുണ്ടായിരുന്നു.ആ പണി കഴിഞ്ഞപ്പോള്‍ വീടാകെ വെള്ള പൂശി.വിവാഹത്തിന് രണ്ടു ദിവസം മുന്നെതന്നെ ഏതാനും ബന്ധുക്കള്‍ വീട്ടില്‍ എത്തി.വിവാഹത്തിന് തലേദിവസം മൈലാഞ്ചി കല്യാണവും ഗാനമേളയും ഉണ്ടായിരുന്നു .കല്യാണ മണ്ഡപത്തില്‍  നിന്നും രാത്രി  പന്ത്രണ്ടു മണി   കഴിഞ്ഞാണ് വീട്ടില്‍ എല്ലാവരും തിരികെയെത്തിയത്.അബ്ദുള്ളക്കുട്ടി ക്ക് നല്ല ക്ഷീണമുണ്ടായിരുന്നു .അയാള്‍  വേഗംതന്നെ കുളിച്ച്  ഉറങ്ങുവാനായി കിടന്നു.

സുബഹി ബാങ്കുവിളി കേട്ടപ്പോള്‍  അബ്ദുള്ളക്കുട്ടി ശരീരം ശുദ്ധിവരുത്തി മസ്ജിദില്‍ പോയി നമസ്കരിച്ചു .അയാള്‍ ഏറെ നേരം മകളുടെ നല്ല ഭാവിക്കുവേണ്ടി പ്രാര്‍ഥിച്ചു.മകള്‍ ഇന്നുമുതല്‍ വേറെയൊരു വീട്ടിലെ അംഗമാകുകയാണ് .ഉസ്മാനിക്കയുടെ കുടുംബം സ്നേഹമുള്ളവരാണ് .ആ വീട്ടില്‍ അവള്‍ക്കൊരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല എന്നത് അയാള്‍  ഏറെ ആശ്വാസംകൊണ്ടു. വീട്ടില്‍ തിരികെയെത്തിയപ്പോള്‍  വീട്ടിലാകെ ബഹളം ദൂരെ നിന്നുമയാള്‍ കേട്ടു .എന്തോ അപായം പിണഞ്ഞിട്ടുണ്ടെന്നു അയാളുടെ മനസ്സ് മന്ത്രിച്ചു  ഉമ്മയുടേയും,ഭാര്യയുടേയും നിലവിളി കേള്‍ക്കാം. അബ്ദുള്ളക്കുട്ടിയുടെ ഹൃദയം പെരുമ്പറ മുഴങ്ങുന്നതുപോലെയായി. ശരീരമാകെ  വിറക്കുന്നു.അയാള്‍  വേഗത്തില്‍ നടന്നു.വീടിന്‍റെ പടിക്കല്‍  എത്തിയപ്പോള്‍ ഭാര്യ ഒരു എഴുത്ത് ഉയര്‍ത്തിപിടിച്ച്‌  അയാളുടെ അരികിലേക്ക് ഓടിയെത്തി പറഞ്ഞു.

,,ഇക്കാ ചതിച്ചു നൂര്‍ജഹാന്‍ ഒളിച്ചോടിപ്പോയി   ഈ എഴുത്ത് വായിച്ചു നോക്ക്യേ ,,

വിറയാര്‍ന്ന കരങ്ങളാല്‍ അയാള്‍ എഴുത്ത് വാങ്ങി വായിച്ചു.

,, സ്നേഹമുള്ള എന്‍റെ പ്രിയപ്പെട്ടവര്‍ക്ക്.കുടുംബത്തിലുള്ളവരുടെ വെറുപ്പ്‌ സമ്പാദിക്കുവാനാണ് എന്‍റെ വിധി .എന്‍റെ കോളേജില്‍ അവസാന വര്‍ഷം ബിരുദത്തിനു പഠിക്കുന്ന അന്യ മതസ്ഥനായ ചെറുപ്പക്കാരനുമായി ഒരു വര്‍ഷത്തോളമായി ഞാന്‍ പ്രണയത്തിലാണ്.ഞങ്ങള്‍ വിവാഹംകഴിച്ചു ജീവിക്കുവാന്‍ തീരുമാനിച്ചു.ഞങ്ങളെ തിരഞ്ഞു വരരുത് .ഞാന്‍ പ്രണയിക്കുന്നയാള്‍ സാമ്പത്തീകമായി വളരെ പിന്നോക്കമാണ് .അതുകൊണ്ട്  വാപ്പച്ചിഎനിക്കായി ഒരുക്കിവെച്ച  സ്വര്‍ണാഭരണങ്ങള്‍  ഞങ്ങള്‍ കൊണ്ടുപോകുന്നു. ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു ഞങ്ങളെ തിരഞ്ഞുപിടിക്കുവാന്‍  മുതിര്‍ന്നാല്‍  ഞങ്ങളെ നിങ്ങള്‍ക്ക് ജീവനോടെ കാണുവാനാവില്ല .ജീവിതം കുത്തിയൊഴുകുന്ന പുഴപോലെയാണ്  ആ ഒഴുക്കില്‍പ്പെട്ട്  മുങ്ങിപോകാതെ കുത്തൊഴുക്കിനു എതിരെ നീന്തുവാനാണ് ഞങ്ങള്‍ക്കിഷ്ടം.പ്രണയം  അതൊരു മോഹവലയമാണ് .പ്രണയലോകത്ത്  ജാതിയും,മതവുമില്ല .ആ മോഹവലയത്തില്‍ പ്രണയം,പ്രണയം മാത്രം  എല്ലാവരിലും നന്മയുണ്ടാവും എന്ന പ്രതീക്ഷയോടെ നൂര്‍ജഹാന്‍ ,,

അബ്ദുള്ളക്കുട്ടി എഴുത്ത് വായിച്ച്  തളര്‍ന്നിരുന്നു.പത്തൊന്‍പതു വയസ്സുവരെ സ്നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച്  ഏതാനും മാസം മാത്രം പരിചയമുള്ളയാളില്‍  എന്താണ് മോള് കണ്ടെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും അബ്ദുള്ളക്കുട്ടിക്ക് മനസ്സിലായില്ല .  ആരൊക്കയോ പോലീസില്‍ വിവരമറിയിക്കുവാന്‍ പറയുന്നുണ്ടായിരുന്നു.വിവരമറിഞ്ഞ് ഗ്രാമവാസികള്‍ അബ്ദുള്ളക്കുട്ടിയുടെ വീട്ടിലേക്ക് എത്തികൊണ്ടിരുന്നു.മരവിച്ച മനസ്സുമായി അഭിമാന ക്ഷതമേറ്റവനായ അയാള്‍ക്ക്‌ ആരുടേയും മുഖത്ത്‌ നോക്കുവാന്‍  കഴിയുന്നുണ്ടായിരുന്നില്ല. മക്കള്‍ അതായിരുന്നു അയാളുടെ പ്രതീക്ഷ....... ചുട്ടുപൊള്ളുന്ന വെയിലിലും മണലാരണ്യത്തിലെ തെരുവോരങ്ങളില്‍ തൊഴിലെടുക്കുമ്പോള്‍ അയാള്‍ തളര്‍ന്നിരുന്നില്ല.മക്കളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകളാല്‍  എത്ര വലിയ ഉഷ്ണവും അയാള്‍ക്ക്‌ തരണംചെയ്യുവാന്‍ കഴിയുമായിരുന്നു.ഇപ്പോള്‍  ശരീരവും മനസ്സും തളരുന്നത് അയാളറിഞ്ഞു  .പോലീസില്‍ പരാതി കൊടുക്കുവാന്‍ അയാള്‍  പോയില്ല .മക്കളുടെ സന്തോഷത്തിനായായിരുന്നു ഇതുവരെയുള്ള   അയാളുടെ ജീവിതം .മകള്‍ അവളുടെ സന്തോഷം തിരഞ്ഞെടുത്തിരിക്കുന്നു.എന്തിന്‍റെ പേരിലായാലും അരുതാത്ത ബന്ധത്തിന് പോകുന്ന പെണ്മക്കളെ ഏതു മതാപിതാക്കള്‍ക്കാണ് അംഗീകരിക്കുവാനാവുക . അയാള്‍ മനസ്സില്‍ പിറുപിറുത്തു .

,, ജീവിക്കട്ടെ അവളുടെ ഇഷ്ടംപോലെ ജീവിക്കട്ടെ.........എന്‍റെ പൊന്നുമോള്‍ മരണപ്പെട്ടിരിക്കുന്നു .എനിക്കിനി ഒരു മകളെയുള്ളൂ ഒരേയൊരു മകള്‍   ,,

                                                            ശുഭം
rasheedthozhiyoor.blogspot.qa                                    rasheedthozhiyoor@gmail.com

4 March 2016

ലേഖനം .തിരിച്ചറിവുകൾ ഇല്ലാത്ത മനുഷ്യർ

ലേഖനം .തിരിച്ചറിവുകൾ ഇല്ലാത്ത മനുഷ്യർ 

ചിലരുടെ ചെയ്തികൾ കാണുമ്പോൾ അവർക്കൊന്നും മരണമില്ല,
യാതൊരുവിധ    അസുഖങ്ങളും അവർക്കുണ്ടാവുകയില്ല എന്ന് തോന്നിപോകുന്നു.രാഷ്ട്രീയത്തിന്റെ പേരിൽ,മതങ്ങളുടെ പേരിൽ,വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ,എത്രയെത്ര ജീവനുകളാണ് പൊലിഞ്ഞു പോകുന്നത് .മനുഷ്യൻ എന്താണെന്നുളള തിരിച്ചറിവുകൾ ഇല്ലാത്തവരിൽ നിന്നുമാണ് കൊടും പാതകങ്ങൾ പിറവിയെടുക്കുന്നത്.മതം..... മനുഷ്യർ എങ്ങിനെയാണ് മതവിശ്വാസിയായിതീരുന്നത്?.നമ്മുടെ മാതാപിതാക്കൾ ഏതു മതത്തിൽ വിശ്വസിക്കുന്നുവോ ആ മതത്തെ പിൻപറ്റി നമ്മളും ജീവിക്കുന്നു.മനുഷ്യർക്ക്‌ മാത്രമേ മതമുള്ളൂ. മൃഗങ്ങൾക്ക് എന്തുകൊണ്ടാണ് മതം ഇല്ലാതെപോയത് .മൃഗങ്ങളും ദൈവത്തിന്റെ സൃഷ്ടിയല്ലെ ?.അംഗവൈകല്യങ്ങൾ ഇല്ലാതെ ,അസുഖങ്ങൾ ഇല്ലാതെ നമുക്ക് ജീവിക്കുവാനാവുന്നുണ്ടെകിൽ എന്തിനാണ് നാം മറ്റുള്ളവരെ ആക്രമിക്കുവാൻ മുതിരുന്നത് ? എന്തിനാണ് മറ്റുള്ളവരുടെ ജീവനെടുക്കാൻ പോകുന്നത് ? എന്തിനാണ് മറ്റുള്ളവരുടെ നാശം കാണുവാൻ നാം ആഗ്രഹിക്കുന്നത് .

മാതാപിതാക്കൾക്ക് അവരുടെ മക്കളെ കുറിച്ച് സങ്കൽപ്പങ്ങൾ ഉണ്ടാകും .അവരാണ് മക്കളെ വളർത്തി വലുതാക്കുന്നത്. വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കേണ്ടുന്ന ബാദ്ധ്യത നിങ്ങൾക്കുണ്ടെന്നുള്ളത് മറ്റുള്ളവരുടെ ജീവനെടുക്കാൻ പോകുമ്പോൾ നിങ്ങൾ എന്തുകൊണ്ടാണ് മറന്നുപോകുന്നത് .നിങ്ങൾ ഇടയ്ക്കൊക്കെ സർക്കാർ ആശുപത്രികൾ സന്ദർശിക്കുക .അവിടെ അസുഖം മൂലം കഷ്ടത അനുഭവിക്കുന്നവരെ ,  മരുന്നുകൾ കഴിച്ചാലും ശാസ്ത്രക്രിയ ചെയ്താലും ജീവൻ തിരികെ ലഭിക്കുവാൻ സാധ്യതയില്ലാത്തവരെ    നിങ്ങൾക്കവിടെ   കാണുവാനാവും .അസുഖം മൂലം ജീവൻ തിരികെ ലഭിക്കുകയില്ല എന്ന് തിരിച്ചറിഞ്ഞവരുടെ ദയനീയ മുഖഭാവം നിങ്ങൾ ഒരിക്കൽ കണ്ടാൽ നിങ്ങളിലെ വർഗീയത നിങ്ങളിൽ നിന്നും എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമാകും.ഇവിടെ ഖത്തറിൽ എന്റെയൊരു ബന്ധു മരണപെട്ടപ്പോൾ ആശുപത്രിയിലെ മോർച്ചറിയുടെ മുമ്പിൽ ഏതാനും മണിക്കൂറുകൾ എനിക്ക്‌ ചിലവഴിക്കേണ്ടി വന്നു ആ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏതാണ്ട് അഞ്ചിൽ കൂടുതൽ മൃതദേഹങ്ങൾ പെട്ടികളിൽ അടക്കംചെയ്ത് മരണപെട്ടവരുടെ സ്വദേശത്തെക്കു കയറ്റിവിടാനായി കൊണ്ടു പോകുന്നത് കാണുവാൻ ഇടയായി .എന്തെല്ലാം പ്രതീക്ഷകളുമായി പ്രവാസ ജീവിതം തുടങ്ങിയവരായിരിക്കും ആ മരണപെട്ട സഹോദരങ്ങൾ .

മനുഷ്യരുടെ ശരാശരി ആയുസ്സ് എത്രയാണെന്ന് ഇടയ്ക്കൊക്കെ ചിന്തിക്കണം . എന്തിനാണിത്ര  പ്രകോപനങ്ങള്‍,എന്തിനാണിത്ര പരാക്രമങ്ങള്‍ എന്തിനാണീ കൊലപാതകങ്ങള്‍,എന്തിനാണീ അടിച്ചമര്‍ത്തലുകള്‍ ഗര്‍ഭാവസ്ഥയില്‍ കരുതലോടെ  ജീവിച്ചുപോന്ന മാതാവിന്‍റെ പ്രസവവേദനയുടെ കാഠിന്യം മനുഷ്യരുടെ ജീവനെടുക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കാതെയിരിക്കുന്നത് എന്തുക്കൊണ്ടാണ്?
ജീവനെടുക്കാന്‍ നിങ്ങള്‍ക്കെന്ത്  അവകാശം ജീവന്‍ നല്‍കിയത് നിങ്ങളാണോ ? മതം മനുഷ്യരുടെ  നന്മയ്ക്കു വേണ്ടി പിറവിയെടുത്തതാണ്
അല്ലാതെ  തമ്മില്‍ പോരാടി ജീവനെടുക്കുവാനുള്ളതല്ല. മാതാപിതാക്കളുടെ ,കുടുംബത്തിന്‍റെ പ്രതീക്ഷയാണ് ഒരു നിമിഷം കൊണ്ട്
നിങ്ങള്‍ ഇല്ലാതെയാക്കുന്നത്. ജീവന്‍ ഉന്മൂലനം ചെയ്തിട്ട് മനുഷ്യാ നിങ്ങള്‍ എന്ത് നേടുന്നു .മനുഷ്യര്‍ ഈ  ഭൂലോകത്ത് ആയുസ്സ് ഒടുങ്ങും വരെ   ജീവിക്കട്ടെ .  വ്യത്യസ്ത മതങ്ങളുടെ സഹവര്‍ത്തിത്വത്തെ അംഗീകരിക്കുവാനുള്ള സന്നദ്ധത എല്ലാവരിലും ഉണ്ടാവണം  .നിങ്ങള്‍
ഓര്‍ത്തുനോക്കൂ നിങ്ങള്‍ ജീവിച്ചുപോന്ന നാളുകള്‍. വര്‍ഷങ്ങള്‍ നിങ്ങളില്‍ നിന്നും അന്യമാകുന്നത്‌ എത്ര വേഗതയിലാണ് .ആരോഗ്യം                                  നിങ്ങളിലുള്ളപ്പോള്‍  ചെയ്തു കൂട്ടുന്ന പാപങ്ങള്‍ വാര്ദ്ധക്യകാലത്ത് നിങ്ങളെ
ഒരുപാട്  വേദനിപ്പിക്കും അന്ന് നിങ്ങള്‍ ചെയ്തുപോയ തെറ്റുകളെ ഓര്‍ത്ത്‌
പശ്ചാത്തപിക്കുക തന്നെചെയ്യും .സല്‍കര്‍മ്മങ്ങള്‍ ചെയ്ത്  നന്മയുള്ള മനസ്സിന്‍റെ ഉടമകളായി ഭാരതത്തിന്‍റെ ഉന്നമനത്തിനായി തന്നാല്‍ കഴിയും  വിധം പ്രവര്‍ത്തിക്കുക നിങ്ങളോടൊപ്പം നന്മ ആഗ്രഹിക്കുന്നവര്‍      എല്ലാവരുമുണ്ടാകും

.നാം ഈ  ഭൂലോകത്തേക്ക്  വിരുന്നു വന്ന വിരുന്നുകാര്‍ മാത്രമാണ് . കാലാവധി തീരുമ്പോള്‍ നാം ഈ ഭൂലോകത്ത് നിന്നും വിടവാങ്ങുക തന്നെവേണം .  ഈയൊരു സത്യത്തെ എപ്പൊഴും നിങ്ങള്‍ ഓര്‍ത്താല്‍ നിങ്ങളില്‍ എപ്പൊഴും നന്മയുണ്ടാവും എന്നത്  തീര്‍ച്ച.കഴിഞ്ഞ ദിവസം പിതാവ് സ്വന്തം മകളെ ശ്വാസംമുട്ടിച്ചു കൊലപെടുത്തി എന്ന വാര്‍ത്ത ആരേയും വേദനിപ്പിക്കും. കൊലപാതകത്തിനുള്ള കാരണം പിതാവിന്‍റെ അനാശാസ്യത്തിന് മകള്‍ എതിര് നിന്നു എന്നതാണ് .ആ പിതാവിന് സ്വന്തം സുഖം മാത്രമായിരുന്നു പ്രദാനം .ആ മകളുടെ ജീവന് പിതാവ് ഒരു വിലയും കല്പിച്ചില്ല പത്രങ്ങളില്‍ ദിനംപ്രതി ഇതുപോല മനസ്സിനെ നോവിക്കുന്ന എത്രയെത്ര വാര്‍ത്തകളാണ്  ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത് .ജീവിതം  എന്താണെന്നുള്ള  തിരിച്ചറിവ്  മനുഷ്യര്‍ക്കുണ്ടെങ്കില്‍  ആ  മനുഷ്യരില്‍  നന്മയുണ്ടാകും .ഭൂമിയില്‍ ജീവിക്കുവാനുള്ള  അവകാശത്തെ ഉന്മൂലനം ചെയ്യുന്ന  പ്രവണത മാറേണ്ടിയിരിക്കുന്നു.ഇന്ന്  നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍  പീഡിപ്പിക്കപ്പെടുന്നത്  സ്ത്രീകളാണ് . എത്രയെത്ര സഹോദരിമാര്‍ ബലാല്‍സംഗം  ചെയ്യപ്പെട്ടിരിക്കുന്നു.

മദ്യവും,മയക്കുമരുന്നും നമ്മുടെ രാജ്യത്ത് സുലഭമായി  ലഭിക്കുന്നതാണ്  നമ്മുടെ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ  പ്രഥാന  ഹേതു എന്നതാണ്  വാസ്തവം .തീവ്രവാദം  നമ്മുടെ രാജ്യത്തെ മാത്രം ശാപമല്ല  അത് ഈ  ഭൂലോകത്തിന്‍റെ  തന്നെ തീരാശാപമാണ് .നമുക്ക് നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റി മാതാപിതാക്കളുടെ ആഗ്രഹം പോലെ നന്മയുള്ള മനുഷ്യരായി മതങ്ങളുടെ വേർതിരിവുകൾ ഇല്ലാതെ എല്ലാവരും മനുഷ്യരാണെന്നുള്ള തിരിച്ചറിവുകളോടെ സാഹോദര്യത്തോടെ സമൂഹ നന്മയ്ക്കായി നമുക്കാവുംവിധം പരിശ്രമിച്ചു ജീവിക്കാം എല്ലാവരിലും നന്മയുണ്ടാവട്ടെ
                                                              ശുഭം
rasheedthozhozhiyoor@gmail.com                           rasheedthozhiyoor.blogspot.com