ചിന്താക്രാന്തൻ

25 January 2014

ചെറു കഥ ,ആശാഭംഗം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

                  മലബാറിലെ ഒരു ഉള്‍നാടന്‍   കടല്‍ തീരം നേരം ഏതാണ്ട് സന്ധ്യയോടടുക്കുന്നു .സൂര്യന്‍ അങ്ങു ദൂരെ  അസ്തമിക്കുവാന്‍ തിടുക്കത്തോടെ  സമുദ്രത്തിലേക്ക്   ലയിക്കുവാനെന്ന  പോലെ  വിദൂരതയിലേക്ക് മറയുന്നു. ആകാശം സ്വര്‍ണ പ്രഭയാല്‍ നിറഞ്ഞുനിന്നു. സൂര്യ താപം ഏതാനും മണിക്കൂറുകള്‍  ഇല്ലാതെയാകുന്നതിന്‍റെ സന്തോഷം മൂലമാകാം  കടല്‍ ക്ഷോഭിക്കാതെ ശാന്തമായി കാണപെട്ടത്‌ .             ദൂര ദേശങ്ങളില്‍ നിന്നും കടല്‍ കാണുവാന്‍ വന്നവര്‍  സൂര്യാസ്തമയം കണ്‍ കുളിര്‍ക്കെ കാണുന്നു .ചായയും കപ്പലണ്ടിയും വില്‍ക്കുന്ന ഒരു ഉന്തുവണ്ടിക്കാരന്‍ തന്‍റെ വ്യാപാരം അവസാനിപ്പിച്ചുകൊണ്ട് ഉന്തു വണ്ടിയും ഉന്തി പോകുന്നത് കാണാം .  മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങള്‍ കരയില്‍ കയറ്റി  നിരത്തി വെച്ചിരിക്കുന്നതിന് അരികില്‍ കീറിയ വലകള്‍ തുന്നുന്ന തിരക്കിലാണ് പല മുക്കുവരും  .മത്സ്യബന്ധനത്തിന്  പോയി തിരികെ യെത്തിയ മുക്കുവര്‍ പ്രതീക്ഷിച്ച മത്സ്യം ലഭിക്കാത്തതിന്‍റെ പരിഭവം പറച്ചില്‍ അങ്ങിങ്ങായി  കേള്‍ക്കാം .   മുക്കുവ കുട്ടികള്‍ക്ക് വള്ളം കരയ്ക്ക്‌ അടുപ്പിക്കുവാന്‍ സഹായിക്കുമ്പോള്‍ ലഭിക്കുന്ന മത്സ്യങ്ങള്‍ കടല്‍ കാണുവാന്‍ വന്നവര്‍ക്ക് വില്‍ക്കുവാന്‍ ശ്രമിക്കുന്നു .കാക്കകള്‍ കടല്‍ കാണുവാന്‍ വന്നവരിലാരോ എറിഞ്ഞു കൊടുക്കുന്ന കപ്പലണ്ടിക്കായി കൂട്ടത്തോടെ തിരക്ക് കൂട്ടുന്നു .കപ്പലണ്ടി മണികള്‍ ദിശ  മാറി മാറി  എറിഞ്ഞു കൊടുക്കുന്നത് കൊണ്ട് കാക്കകള്‍ കൂട്ടമായി  പല ദിശകളിലേക്കായി  പറക്കുന്നു .കാക്കകളുടെ വിശപ്പടക്കാനുള്ള  െതിരക്കുകൂട്ടല്‍കണ്ടു രസിക്കുകയാണ് കപ്പലണ്ടി മണികള്‍  എറിഞ്ഞു കൊടുക്കുന്നയാള്‍   .

 ആ പ്രദേശത്ത്‌  മത്സ്യബന്ധനത്തിന് പോകുന്നവരില്‍ ഏറ്റവും പ്രായമുള്ള  വ്യക്തിയാണ് മൊയ്തീന്‍ കുഞ്ഞ് . എല്ലാവരും അദ്ദേഹത്തെ സ്നേഹത്തോടെ മൊയ്തുക്കാ എന്നാണ് വിളിക്കുന്നത്‌ .  പ്രായം ഏതാണ്ട് എഴുപത് കഴിഞ്ഞെങ്കിലും   ഇപ്പോഴും യുവാക്കളെ പോലെ വള്ളം കടലിലേക്ക്‌ ഇറക്കി വള്ളത്തിലേക്ക്‌  ചാടിക്കയറി മീന്‍ പിടിക്കുവാന്‍ പോകുന്ന മൊയ്തീന്‍ കുഞ്ഞിനെ അന്നാട്ടുകാര്‍ കൌതകത്തോടെയാണ്  നോക്കുന്നത് . അദ്ദേഹത്തിന്‍റെ ഏറ്റവുംവലിയ ആഗ്രഹം പുണ്ണ്യ ഭൂമിയില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക എന്നതാണ് .  ജീവിതക്ലേശങ്ങളുടെ    കയത്തില്‍ നിന്നും അദ്ദേഹം  ഇപ്പോഴും  മുക്തനാവാത്തത് കൊണ്ട് ജീവിതത്തിലെ  ഏറ്റവുംവലിയ ആഗ്രഹം ഇതുവരെ നിറവേറ്റുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്  വാസ്തവം .വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ  ചുമരുകള്‍  ഇല്ലാത്ത ഓല കുടിലായിരുന്നു  അദ്ദേഹത്തിന്‍റെത്.      രണ്ടു കിടപ്പ് മുറികളുള്ള ഒരു കൊച്ചുവാര്‍ക്ക  വീട് പണിതിട്ട്  ഏതാനും വര്‍ഷങ്ങളേ ആവുന്നുള്ളൂ .  ഇപ്പോഴും വീടിന്‍റെ പുറം ചുമരുകള്‍ തേച്ചിട്ടില്ല  ഇനിയും വീടിന്‍റെ പണികള്‍  അവശേഷിക്കുന്നു .

അഞ്ചു മക്കളാണ് മൊയ്തീന്‍ കുഞ്ഞിന്  നാല് പെണ്ണും ഒരാണും. പെണ്മക്കള്‍ എല്ലാവരും വിവാഹിതരായി . ആകെയുണ്ടായിരുന്ന ആണ്‍ തരി ഒന്‍പതു വര്‍ഷം മുന്‍പ് നാടുവിട്ടു പോയി .മകനെ മത്സ്യ തൊഴിലാളിയാക്കുവാന്‍ മൊയ്തീന്‍ കുഞ്ഞ് ആഗ്രഹിച്ചിരുന്നില്ല .അതുകൊണ്ടുതന്നെ പഠിക്കുവാന്‍ മിടുക്കനായ മകനെ അദ്ദേഹം പഠിപ്പിച്ചു .കലാലയത്തില്‍ പോകുവാന്‍ തുടങ്ങിയതില്‍ പിന്നെ മകന്‍ കമ്മ്യൂണിസ്റ്റ് കാരനായി .ഒപ്പം നിരീശ്വരവാദിയും ,അദ്ധ്യാപകനാവണം  എന്നതായിരുന്നു മകന്‍റെ ആഗ്രഹം.  മൊയ്തീന്‍ കുഞ്ഞ് നേരവും കാലവും നോക്കാതെ എല്ലുമുറിയെ ജോലികള്‍ ചെയ്തും കടം വാങ്ങിയും മകന്‍റെ പഠിപ്പ് പൂര്‍ത്തീകരിപ്പിച്ചു .അധ്യാപക വിദ്യാഭ്യാസത്തിനുശേഷം ബി എഡ് പൂര്‍ത്തീകരിച്ചുവെങ്കിലും ലക്ഷങ്ങള്‍ കൊടുത്താലെ ജോലി ലഭിക്കുകയുള്ളു എന്നത് കൊണ്ടും കൊടുക്കുവാന്‍ ലക്ഷങ്ങള്‍ ഇല്ലാത്തത്കൊണ്ടും    മകന് ജോലി ലഭിച്ചില്ല .പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും  എടുത്ത് ജോലി ലഭിക്കാതെ ജോലിക്കായി അലയുന്ന അനേകായിരം യുവാക്കളുടെ  അവസ്ത മൊയ്തീന്‍ കുഞ്ഞിന്‍റെ  മകനിലും സംജാതമായി .

ജോലിക്കായി  ഒരുപാട് അലഞ്ഞിട്ടും  ജോലി ലഭിക്കാതെയായപ്പോള്‍ മകന്‍ കുലത്തൊഴില്‍ എടുക്കുവാന്‍ തയ്യാറായി .ഒരു ദിവസം മത്സ്യബന്ധനത്തിന് പോകുന്ന മൊയ്തീന്‍ കുഞ്ഞിനോട് മകന്‍ പറഞ്ഞു    .

,, വാപ്പ ഇപ്പോള്‍ വിശ്രമിക്കേണ്ട  സമയമല്ലെ .സ്വകാര്യ വിദ്യാലയത്തില്‍ ജോലി ലഭിക്കണമെങ്കില്‍  ലക്ഷങ്ങള്‍ കൊടുത്താലെ എനിയ്ക്ക് ജോലി തരപെടുകയുള്ളൂ .ആയിരം രൂപ പോലും തികച്ച് എടുക്കുവാനില്ലാത്ത നമ്മള്‍ ഇനിയും കാത്തിരിക്കുന്നത് എന്തിന് .പി എസ്  സി പരീക്ഷ ഞാന്‍ എഴുതിയിട്ടുണ്ട് പക്ഷെ  ഗവണ്‍മെന്‍റെ  ജോലി കിട്ടും എന്ന് കരുതി ജോലിക്കായി കാത്തിരിക്കുവാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍ .കാരണം അവിടേയും ജോലി ലഭിക്കണമെങ്കില്‍ സ്വാധീനവും കൈക്കൂലിയും നല്‍കണം .     ഇന്നു മുതല്‍ ഞാനും വരുന്നു വാപ്പയുടെ കൂടെ  കടലിലേക്ക്‌ ,,

മൊയ്തീന്‍കുഞ്ഞ്  മകനോട്‌   മറുപടി പറയാതെ വീടിനകത്തുള്ള   ഭാര്യയോടായി പറഞ്ഞു .

,,എടീ .... പാത്തു ഇജ്ജ്  കേട്ടാ അന്‍റെ പുന്നാര മോന്‍റെ ബര്‍ത്താനം .ഒന്ക്ക് കടലിലേക്ക്‌ എന്‍റെ കൂടെ പോരണോന്ന്. കടലീ ബന്ന് മീനെ പിടിക്കാനായിട്ടാണോടീ ഇവനെ ഞാന്‍ ഇത്രേം കഷ്ടപ്പെട്ട് പഠിപ്പിച്ചത് .ചങ്കീ കുത്തണ ബര്‍ത്താനം പറയല്ലെന്നു പറയടി അന്‍റെ മോനോട് ,,

മൊയ്തീന്‍ കുഞ്ഞ് പിറുപിറുത്തുകൊണ്ട്‌ വള്ളം ലക്ഷ്യമാക്കി നടന്നു .
വാപ്പ ദേഷ്യപെട്ടു  പോകുന്നത് കണ്ടപ്പോള്‍   പാത്തു മകന്‍റെ അരികില്‍ വന്നു  പറഞ്ഞു .

,, ന്‍റെ മോന്‍ എന്തിനാ വാപ്പാനോട് അങ്ങിനെയൊക്കെ പറഞ്ഞത്. മൂപ്പര്ക്ക് ജീവനുള്ള കാലം വരെ മീന്‍ പിടിക്കാന്‍ അന്നെ കൊണ്ടോകൂന്ന് ഇജ്ജ്  നിരീക്ക്ണാ.ഇജ്ജ്  നല്ലൊരു  ഉദ്യോഗസ്ഥനായി കാണാനാ വാപ്പാന്‍റെ പൂതി  ,,

,,ആര്‍ക്കുംതന്നെ എന്‍റെ വിഷമം മനസ്സിലാകില്ല .വാപ്പയ്ക്ക്‌ വയസ്സായില്ലേ  ഉമ്മാ  ...കുടുംബം പോറ്റേണ്ട കടമ ഇനി എന്‍റെയല്ലെ  , ജോലി ലഭിക്കുമെന്ന് എനിക്ക് യാതൊരുവിധ പ്രതീക്ഷയുമില്ല  .എത്ര കാലോന്നു വെച്ചാ  ജോലിയില്ലാതെ ഇങ്ങനെ  കഴിയുന്നേ ,,

മകന്‍ പാര്‍ട്ടി ഓഫീസിലേക്കും പാത്തു നമസ്കരിക്കാനായി വീടിന് അകത്തേക്കും  നടന്നു .മകന്‍ മത്സ്യബന്ധനത്തിന്  പോകുവാന്‍  തിടുക്കം കൂട്ടുന്നത്‌ ബാല്യകാല സഖിയായ  മൈമൂനയെ വിവാഹം കഴിക്കുവാനുള്ള പണം സ്വരൂപിക്കുവാന്‍ കൂടിയാണ് .

 മൊയ്തീന്‍ കുഞ്ഞിന്‍റെ വീടിന് ഏതാനും വീടുകള്‍ക്കകലെയാണ് .ഉണക്ക മത്സ്യം  വീടുകളില്‍  വില്പനയ്ക്ക് കൊണ്ടു  പോകുന്ന കദീജയുടെ വീട് .കദീജയും സുന്ദരിയായ മകള്‍ മൈമൂനയുമാണ് വീട്ടില്‍ താമസിക്കുന്നത് .വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരുടേയോ പ്രലോഭനങ്ങളില്‍ പെട്ട് വഞ്ചിതയായതിന്‍റെ  അനന്തരഫലമായി ജന്മം കൊണ്ടതാണ് മൈമൂന .കടപ്പുറത്ത് പിഴച്ചു പെറ്റവള്‍ എന്ന വ്യാഖ്യാനം. ജനങ്ങളുടെ ഇടയില്‍ ഇപ്പോഴും കദീജയില്‍  നില നില്‍ക്കുന്നുണ്ട് .കദീജ ഗര്‍ഭിണിയായ കാലത്ത് അടുക്കള പണികള്‍ക്കായി നാട്ടിലെ പ്രമാണിയുടെ വീട്ടില്‍ പോയിരുന്നു .മൈമൂനയെ കണ്ടാല്‍ പ്രമാണിയുടെ മക്കളുടെ മുഖച്ഛായയാണെന്ന് നാട്ടില്‍  എല്ലാവരും പറയും. പക്ഷെ നാളിതുവരെ മൈമൂനയുടെ പിതാവ് ആരെന്ന് കദീജ ആരോടും  വെളിപെടുത്തിയിട്ടില്ല .മൈമൂനയെ പ്രസവിച്ചതിനു ശേഷം  പ്രമാണിയുടെ വീട്ടിലെ അടുക്കള പണി കദീജ  അവസാനിപ്പിച്ചുകൊണ്ട് ഉണക്ക മത്സ്യം  വില്പനക്കാരിയായി . മീന്‍കാരി  എന്ന വിളിപ്പേരും സമൂഹം അവര്‍ക്ക് നല്‍കി .  പഠിക്കുവാന്‍ മിടുക്കിയായ മൈമൂനയും മൊയ്തീന്‍ കുഞ്ഞിന്‍റെ മകനും കുഞ്ഞു നാള്‍ മുതല്‍ക്കേ  അടുപ്പത്തിലാണ് .ഈ വിവരം അറിയാവുന്ന കദീജ  മകളുടെ ഇഷ്ടത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല .വിദ്യാസമ്പന്നനും സല്‍സ്വഭാവിയുമായ മൊയ്തീന്‍ കുഞ്ഞിന്‍റെ മകനില്‍ കദീജ യാതൊരുവിധ കുറവും കണ്ടില്ല .

പക്ഷെ  മകന് മൈമൂനയെ വിവാഹം കഴിക്കണം എന്ന ആഗ്രഹം  ഭാര്യയില്‍ നിന്നും മൊയ്തീന്‍ കുഞ്ഞ്  അറിഞ്ഞപ്പോള്‍ , അയാള്‍ ക്ഷുഭിതനായി  ആക്രോശിച്ചു കൊണ്ട്  മകനോട്‌ പറഞ്ഞു .

,, അനക്ക്‌ പെയച്ചുണ്ടായ   ഓളെ മാത്രേ കണ്ടുള്ളൂ അന്‍റെ മണവാട്ടിയാക്കാന്‍ .ഈ നാട്ടില് വേറെ   എത്ര  മൊഞ്ചുള്ള  പെമ്പുള്ളമാരുണ്ട്  അവരെയൊന്നും അനക്ക്‌ പറ്റീല .കണ്ടു ബെച്ചേക്കണ പെമ്പുള്ള  കൊള്ളാം     
ഇജ്ജ് ഈ കാര്യം മേലാല് ഇവടെ മിണ്ടരുത് എന്‍റെ ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ അയ്‌ന് സമ്മതിക്കൂല ,,

,, മൈമൂന അല്ലല്ലോ വാപ്പ തെറ്റുകാരി. മൈമൂനാന്‍റെ ഉമ്മയല്ലെ  .ഞാന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍  അത് മൈമൂനാനെ മാത്രമായിരിക്കും .എന്‍റെ തീരുമാനത്തില്‍ ഒരു മാറ്റവും ഇല്ല ,,

,,ഇജ്ജ് ചിലക്കാണ്ട്  പോണുണ്ടോ എന്‍റെ മുമ്പീന്ന് .ഇജ്ജ്  ആ പെയച്ചോളെ  നിക്കാഹ് ചെയ്താല് ഞമ്മടെ മോന്‍ മയ്യത്തായി  എന്ന് ഞമ്മള് ബിജാരിക്കും ,,

അടുത്ത ദിവസ്സം മുതല്‍ മൊയ്തീന്‍ കുഞ്ഞിന്‍റെ  മകനെ നാട്ടില്‍  കാണാതെയായി. നാട്ടില്‍ മകന്‍ ആത്മഹ്ത്യാ ചെയ്തിരിക്കും എന്ന വാര്‍ത്ത പരന്നു .കടലില്‍ മൂന്നാം പക്കം മൃതദേഹം അണയും എന്ന ചിന്തയില്‍ നാടു മുഴുവന്‍ ആകാംക്ഷയോടെ മൃതദേഹത്തിനായി  കാത്തിരുന്നു .പക്ഷെ നിരാശയായിരുന്നു ഫലം .മൊയ്തീന്‍ കുഞ്ഞിന്‍റെ മകനെ കുറിച്ച് യാതൊരു വിധ വിവരവും ലഭിച്ചില്ല .മകനെ കാണാതെയായപ്പോള്‍ പാത്തു മൊയ്തീന്‍ കുഞ്ഞിനോട് പറഞ്ഞു .

,, ഇങ്ങള് കാരണാ നിക്ക് ന്‍റെ മോനെ നഷ്ടായത് ഓന് മൈമൂനാനെ ജീവനാര്‍ന്ന് ഓനെ കാണാണ്ടായതിന് തലേന്ന് മോന്തിക്ക്‌ ഓന്‍ എന്നോട് പറഞ്ഞതാ മൈമൂനാനെ കെട്ടാന്‍ ഇങ്ങള് സമ്മതിച്ചില്ലാങ്കി ന്‍റെ മോന്‍ ഈ ദുനിയാവില്  ഉണ്ടാവൂലാന്ന് ,,

മൊയ്തീന്‍ മറുപടി നല്കാതെ വിദൂരതയിലേക്ക് നോക്കിയിരുന്നു .അപ്പോള്‍ അങ്ങ് ദൂരെ കടല്‍ ആര്‍ത്തിരമ്പുന്ന ശബ്ദം പ്രപഞ്ചം മുഴുവന്‍ മാറ്റൊലി കൊണ്ടു .ഇമകളില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ മൊയ്തീന്‍ ഭാര്യ കാണാതെ തുടച്ചുകൊണ്ടെയിരുന്നു .

മാസങ്ങള്‍ കൊഴിഞ്ഞുപോയി മകനെ കുറിച്ചുള്ള യാതൊരു വിവരവും മൊയ്തീന്‍ അറിഞ്ഞില്ല .ചാകരയുടെ കാലത്ത് മത്സ്യബന്ധനത്തിനായി വരുന്ന അന്യ ദേശകാരനുമായി മൈമൂനയുടെ വിവാഹം നടന്നു .പക്ഷെ ഏതാനും മാസത്തെ ദാമ്പത്യജീവിതമേ  മൈമൂനയ്ക്ക് ലഭിച്ചുള്ളൂ. ചാകരയുടെ കാലം കഴിഞ്ഞതോടു കൂടി മൈമൂനയുടെ ഭര്‍ത്താവ് നാട്ടില്‍ പോയി വാരം എന്ന് പറഞ്ഞ് യാത്രയായി .പോകുമ്പോള്‍ നാട്ടില്‍ വീട് വാങ്ങിക്കുവാനാണെന്ന് പറഞ്ഞ് മൈമൂനയുടെ സ്വര്‍ണാഭരണങ്ങളും, കദീജ വര്‍ഷങ്ങളോളം കഷ്ട പെട്ട് സംബാദിച്ച  രൂപയും കൊണ്ടു പോയി .പെരുമാറ്റത്തില്‍ സല്‍സ്വഭാവിയായ അയാള്‍ പിന്നെ തിരികെ വന്നില്ല .കദീജയുടെ ശ്രമഫലമായി മരുമകനെ കണ്ടെത്തി പക്ഷെ കദീജ അയാളെ കുറിച്ചറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി പോയി .നിലവില്‍ രണ്ടു ഭാര്യയും അഞ്ചു മക്കളും ഉണ്ടായിരുന്നു അയാള്‍ക്ക്‌   .ചതിയില്‍ പെട്ടതറിഞ്ഞപ്പോള്‍    കദീജയുടെ ഹൃദയം തകര്‍ന്നു .മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ നടുക്കുന്ന സത്യം എല്ലാവരും അറിഞ്ഞു മൈമൂന ഗര്‍ഭിണിയായിരുന്നു .കദീജ മകളെ ആശ്വസിപ്പിച്ചു .മാസങ്ങള്‍ കൊഴിഞ്ഞുപോയി .മൈമൂന ഒരാണ്‍ കുഞ്ഞിനു ജന്മംനല്‍കി .

മൊയ്തീന്‍ കുഞ്ഞിന്  മകനെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല   .വര്‍ഷങ്ങള്‍ ഓരോന്നും കൊഴിഞ്ഞുപോയി കൊണ്ടിരുന്നു . മൈമൂനയുടെ മകന് എട്ടു വയസ്സ് പ്രായമായി കാണും .കദീജ അസുഖം മൂലം ഉണക്ക മത്സ്യ വില്പന നിറുത്തി. മൈമൂനയും കുഞ്ഞും കദീജയും ആഹാരത്തിനു വേണ്ടി കഷ്ടത അനുഭവിച്ചു .ആ അവസരത്തിലാണ് മൈമൂനയ്ക്ക് ഒരു അറബിയുമായുള്ള വിവാഹാലോചന വരുന്നത് ഗള്‍ഫില്‍ ഭാര്യയും കുഞ്ഞുങ്ങളും ഉള്ള അറബി ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേര്‍ പിരിഞ്ഞു എന്ന് ദല്ലാള്‍ മുഖാന്തിരം മൈമൂന അറിഞ്ഞു  .മൈമൂന എതിര്‍പ്പ് പറഞ്ഞില്ല  .തന്‍റെ മകന് നല്ലൊരു ജീവിതം ലഭിക്കുമല്ലോ അതായിരുന്നു മൈമൂനയുടെ പ്രതീക്ഷ. ദല്ലാളിനോട് മൈമൂന പറഞ്ഞു .

,, ഗള്‍ഫിലേക്ക് പോകുമ്പോ ന്‍റെ മോനെ കൂടി കൊണ്ടോകൂന്നു ബെച്ചാല്‍ നിക്ക് സമ്മതാ അല്ലാച്ചിങ്കി   നിക്ക് ഈ കല്ല്യാണം ബേണ്ട ,, 

 ദല്ലാള്‍ മുറുക്കി ചുമന്ന വായിലെ മോണ പുറത്തു കാട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു  

,, ഇതാപ്പോ നല്ല  കഥ .ഇജ്ജ് ബെജാറാവാണ്ടിരിക്ക് . അറബി നല്ല തങ്ക പെട്ട ആളാ .അന്നെ   രാജകുമാരിയെ പോലെ നോക്കും  ആ കാര്യത്തില് ഞമ്മക്ക് യാതൊരു വിധ സംശയങ്ങളും ഇല്ല .   അന്‍റെ മോനേം  അറബി   നോക്കും   അന്‍റെ ഭാഗ്യം അതാ ഇങ്ങനെയൊരു പുയാപ്ലനെ അനക്ക്‌ ഒത്തു കിട്ടിയത് ,,

മഹല്ല് ഖത്തീബിന്‍റെ കാര്‍മികത്വത്തില്‍ മൈമൂനയുടെ വിവാഹം നടന്നു .അറബി പട്ടണത്തിലെ ആഡംബര ലോഡ്ജില്‍ മുറി വാടകയ്ക്ക് എടുത്ത് മൈമൂനയെ ലോഡ്ജിലേക്ക് കൂട്ടികൊണ്ട് പോയി .മകനെ പുതിയ വസ്ത്രംധരിപ്പിച്ചു കൊടുത്ത് കൂടെ കൊണ്ട് പോകുവാന്‍ തുനിഞ്ഞപ്പോള്‍ .അറബി എന്തൊക്കയോ പറഞ്ഞു .മൈമൂനയ്ക്ക് ഒന്നും മനസ്സിലായില്ല അറബിയുടെ  കൂടെ ഉണ്ടായിരുന്ന മലയാളി പരിഭാഷ ചെയ്തു കൊടുത്തു .

,, മകനെ ഇപ്പോള്‍ കൂടെ കൊണ്ട് പോകേണ്ടാന്നാ അറബി പറയണത് ,,

മൈമൂന നാളിതുവരെ മകനെ വേര്‍പിരിഞ്ഞു ജീവിച്ചിട്ടില്ല .അറബിയുടെ പിറകെ മൈമൂന വാഹനം ലക്ഷ്യമാക്കി നടന്നു ,ഒപ്പം കുഞ്ഞും .കദീജ കുഞ്ഞിന്‍റെ  കൈ ഭലമായി  പിടിച്ചുകൊണ്ട്  അകത്തേക്കുപോയി .ദിവസ്സങ്ങള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു .മൈമൂനയുടെ പാസ്പോര്‍ട്ട്അറബി  ധൃതഗതിയില്‍ തരപെടുത്തി .കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് ലഭിച്ചില്ല എന്ന് അറബി മലയാളിയെകൊണ്ട് മൈമൂനയോട് പറയിപ്പിച്ചു  .അറബിയുടെ കൂടെ പോകുകയല്ലാതെ  വേറെയൊരു മാര്‍ഗ്ഗവും മൈമൂനയില്‍ ഉണ്ടായിരുന്നില്ല .തന്‍റെ അരുമ മകനെ ഉമ്മയെ ഏല്പിച്ചു മൈമൂന ഗള്‍ഫിലേക്ക് യാത്രയായി .മണലാരണ്യത്തിലേക്കുള്ള കന്നി  യാത്ര .

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കദീജ അസുഖ മായി കിടപ്പിലായി അയല്‍വാസികളും മറ്റും കദീജയെ പരിചരിച്ചു .ഏറെനാള്‍ കഴിയുമ്പോഴേക്കും കദീജ ഇഹലോകവാസം വെടിഞ്ഞു .മൈമൂനയുടെ കുഞ്ഞ് അനാഥമായി .നാട്ടിലുള്ളവര്‍ ഒന്നടങ്കം കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിക്കാം എന്ന് തീരുമാനിച്ചു .കദീജയുടെ ഭൌതീക ശരീരം കബറടക്കിയ ശേഷം  മൊയ്തീന്‍ കുഞ്ഞ് നേരെ കദീജയുടെ വീട്ടില്‍ പോയി മൈമൂനയുടെ കുഞ്ഞിനെ കൂട്ടി തന്‍റെ വീട്ടിലേക്ക് നടന്നു .അയാള്‍ ഓര്‍ത്തുപോയി തന്‍റെ മകന് ഏറെ ഇഷ്ടമുള്ളവളുടെ മകനല്ലെ ഈ കുഞ്ഞ് ,അന്ന് വിവാഹത്തിന് താന്‍ സമ്മതിച്ചിരുന്നെങ്കില്‍ തന്‍റെ പേരകുട്ടിയാകെണ്ടവന്‍  .വീടിന് അടുത്തെത്തിയപ്പോള്‍ മൊയ്തീന്‍ കുഞ്ഞ് ഭാര്യയെ  നീട്ടി വിളിച്ചു 

,, എടീ പാത്തൂ ...ദാ ആരാ ഈ വന്നേക്കുന്നു എന്ന് നോക്കിയേ  ഞമ്മക്ക് ഈ പൈതലിനെ യത്തീംഖാനയിലേക്ക് കൊടുക്കാന്‍ മനസ്സ് ബന്നില്ലടീ ഇബനെ ഞമ്മക്ക് വളര്‍ത്താമെടി ഞമ്മക്ക് നഷ്ടായ ഞമ്മടെ മോനെ പോലെ ,,

,, ഞമ്മള് ഇങ്ങള് അങ്ങോട്ട്‌ പോകുമ്പം പറയാണോന്നു ബിചാരിച്ചിക്കിണ് പക്ഷേങ്കി ഇങ്ങള് വയക്കു പറഞ്ഞെക്കൂന്നു പേടിച്ചോണ്ടാ  ഞമ്മള് പറയാണ്ടിരിന്നത്  ഞമ്മക്ക് സന്തോഷായി പെരുത്ത് സന്തോഷായി ,,

മൈമൂനയുടെ കുഞ്ഞ് മൊയ്തീന്‍ കുഞ്ഞിന്‍റെ വീട്ടില്‍ സസുഖം ജീവിച്ചു .

വള്ളങ്ങള്‍ കരയില്‍ നിരത്തി വെച്ചിരിക്കുന്നതിന് അരികില്‍ കീറിയ വല തുന്നുന്ന മൊയ്തീന്‍ കുഞ്ഞിനെ സഹായിക്കുകയാണ് മൈമൂനയുടെ മകന്‍ .ഉപ്പാപ്പ എന്നാണ് മൊയ്തീന്‍ കുഞ്ഞിനെ മൈമൂനയുടെ മകന്‍ വിളിക്കുന്നത്‌ . 
മൈമൂനയുടെ മകന്‍ ചോദിച്ചു .

,, ന്‍റെ ഉമ്മച്ചി എന്നാ വരിക ഉപ്പാപ്പ ,,

അയാള്‍  പ്രതീക്ഷിക്കാതെയുള്ള ചോദ്യമായിരുന്നു അത് 

,,വരും വരാണ്ടിരിക്കില്ല ഉപ്പാപ്പാന്‍റെ മോന്‍ പോയിട്ടുണ്ട് മോന്‍റെ ഉമ്മച്ചിനെ കൊണ്ടുവരാന്‍ ,ഉപ്പാപ്പന്‍റെ മോനുക്ക് പെരുത്ത് പെരുത്ത്  ഇഷ്ടായിരുന്നു മോന്‍റെ ഉമ്മച്ചീനെ .പക്ഷേങ്കില് ഈ ഉപ്പാപ്പാക്ക് ആ മോഹബ്ബത്ത് മനസ്സിലാക്കാനുകൊണ്ട്  കയിഞ്ഞില്ല .പേര്‍ശേല്‍ന്നു കൊറേ പണവുമായി ന്‍റെ മോന്‍ മോന്‍റെ ഉമ്മച്ചീനേം കൊണ്ട് വന്നിട്ട് ന്‍റെ മോന്‍ എന്നോട് പറയും വാപ്പയ്ക്ക്‌ ഹജ്ജിനു പോവെണ്ടേ ഇതാ ഹജ്ജിനു പോകാനുള്ള പണം ന്നു പറഞ്ഞിട്ട് ഉപ്പാപ്പന്‍റെ നേര്‍ക്ക്‌ ഒരു കെട്ടു  പണം തരും .എന്നിട്ട് ഉപ്പാപ്പ ഹജ്ജിനു പോവും.ഉപ്പാപ്പ ഹജ്ജിനു പോയി വരുംബ്ബം ന്‍റെ കുട്ടിക്ക് എന്താ കൊണ്ട് വരേണ്ടേ   ,,

,, എനിക്ക് ഒന്നും ബേണ്ട ഉപ്പാപ്പ ഹജ്ജിനു പോയിട്ട് വെക്കം ബന്നാമാത്രം മതി ഉപ്പാപ്പ ഇല്ലാണ്ടെ എനിക്ക് ഒരു രസവും ഉണ്ടാവില ഇവിടെ ,,

മൊയ്തീന്‍ കുഞ്ഞ് കുഞ്ഞിന്‍റെ തലയില്‍ തലോടി കവിളിലൊരു മുത്തം നല്കിക്കൊണ്ട് പറഞ്ഞു .

,, ഇനി ഞമ്മക്ക് ബീട്ടിലോട്ടു പോകാം ബാക്കി ബിസായങ്ങള് ഞമ്മക്ക് ബീട്ടില് പോയിട്ട് പറയാട്ടോ ,,

മൊയ്തീന്‍ കുഞ്ഞ് കുഞ്ഞിന്‍റെ കൈ പിടിച്ചു വീട്ടിലേക്ക്  നടന്നു   

മൈമൂനടെ കുഞ്ഞ്സ്കൂളില്‍നിന്നും വന്നാല്‍   ഏതു നേരവും മൊയ്തീന്‍ കുഞ്ഞിന്‍റെ പുറകെ നടക്കും .കടലില്‍ പോയാല്‍ ഉപ്പാപ്പന്‍റെ വരവും നോക്കിയിരിക്കും .മൊയ്തീന്‍ കുഞ്ഞിന് ആ കുരുന്നിന്‍റെ സ്നേഹം കാണുമ്പോള്‍ പലപ്പോഴും ഇമകള്‍ നിറയും .ദിവസങ്ങള്‍ പോയിക്കൊണ്ടിരുന്നു .മകന്‍ ഒരിക്കല്‍ തിരിച്ചു വരും എന്ന പ്രതീക്ഷ മൊയ്തീന്‍ കുഞ്ഞും കൊടുംബവും കൈവെടിഞ്ഞില്ല .മൈമൂനയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആര്‍ക്കുംതന്നെ അറിയുവാന്‍ കഴിഞ്ഞില്ല 
വര്‍ഷകാലം കടപ്പുറത്ത് പട്ടിണിയുടെ കാലമാണ് തിമര്‍ത്തു പെയ്യുന്ന പേമാരിയില്‍ മത്സ്യബന്ധനം അസാദ്യമാണ് വേനല്‍കാല ആരഭം കുറിച്ചുകൊണ്ട് ആകാശം തെളിഞ്ഞു നിന്നു ..അന്നന്നെയ്ക്ക് ഭക്ഷണത്തിനുള്ള വക തേടുന്ന കുറേ പച്ചയായ മനുഷ്യരുടെ മോഹങ്ങള്‍ കടല്ലമ്മയുടെ കനിവ് പോലെയിരിക്കും .കടപ്പുറത്ത് ചാകരയുടെ കാലം വരവായി .എല്ലാവരും സന്തോഷത്തോടെ ചാകരയെ വരവേല്‍ക്കുവാന്‍ ഒരുക്കങ്ങള്‍ തുടങ്ങി . പട്ടിണിയില്ലാതെ ഏതാനും മസ്സങ്ങള്‍ ജീവിക്കുവാന്‍ കഴിയും എന്ന വിശ്വാസം എല്ലാവരുടേയും മുഖത്ത് തെളിഞ്ഞു കാണാം .സൂര്യന്‍ തന്‍റെ  അന്നത്തെ  കര്‍ത്തവ്യം  അവസാനിപ്പിച്ച്  സമുദ്രത്തില്‍ ലയിക്കാനായി  പടിഞ്ഞാറോട്ട് മന്ദം മന്ദം നീങ്ങികൊണ്ടിരുന്നു .അപ്പോള്‍ ആകാശം നിറയെ സ്വര്‍ണ പ്രഭയാല്‍ നിറഞ്ഞുനിന്നു.
                                                                  ശുഭം 




rasheedthozhiyoor@gmail.com      rasheedthozhoiyoor.blogspot.com                                           








    



,,    

  

24 January 2014

ലേഖനം, രാജഭരണവും ജനാധിപത്യഭരണവും പുരോഗമനവാദികളും


ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 



മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന   നാമൊന്നും കാണുവാനോ കേള്‍ക്കുവാനോ ആഗ്രഹിക്കാത്ത   നീചമായ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നാം  കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.മനുഷ്യജന്മങ്ങളില്‍ കരുണയുടെ അംശം നാള്‍ക്കുനാള്‍ ഇല്ലാതെയാകുന്നു എന്നതാണ്  വാസ്‌തവം . മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കും അടിമയാകുന്ന                                            കാമഭ്രാന്തന്‍മാരായ നീചര്‍   അല്‍പനേരത്തെ ശാരീരിക സുഖത്തിനു വേണ്ടി പിച്ചവെച്ചു നടക്കുവാന്‍ ശ്രമിക്കുന്ന പിഞ്ചുകിഞ്ഞുങ്ങളെ പോലും ബലാല്‍സംഗം ചെയ്തു കൊലപെടുത്തുന്നു  .                                                                        വ്യക്തി  സ്വാതന്ത്ര്യത്തെ  ഇല്ലാതെയാക്കിക്കൊണ്ട് യുവതികളും വയോവൃദ്ധകള്‍ പോലും നിഷ്കരുണം പീഡിപ്പിക്കപെട്ട് അവരുടെയൊക്കെ  ജീവന്‍ തന്നെ നഷ്ടമായ എത്രയോ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കുന്നു  .                                                                                                           നാള്‍ക്കുനാള്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള  പീഡനങ്ങള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു .                                                                                      സ്വന്തം രക്തത്തില്‍ പിറന്ന മകളെ പോലും കാമം തീര്‍ക്കുവാന്‍  ചില  മനസാക്ഷി യില്ലാത്ത  മനുഷ്യമൃഗങ്ങള്‍  ഉപയോഗിക്കുന്നുണ്ട്  എന്നത് വളരെയധികം ഖേദകരമാണ് .                                                                                 കുറ്റകൃത്യങ്ങള്‍ക്ക്  അര്‍ഹമായ ശിക്ഷ ലഭിക്കാത്തത് കൊണ്ടല്ലെ  നാള്‍ക്കുനാള്‍ കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് .                                                     നീതിന്യായ വ്യവസ്ഥകള്‍ തന്നെ  മാറേണ്ടിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ചെയ്തികളല്ലെ  നമുക്ക് ചുറ്റും  ഉണ്ടായിക്കൊണ്ടിരിക്കുന്നത്  .   മനുഷ്യരുടേയും നാടിന്‍റെയും പുരോഗതിക്കായി  രൂപാന്തരം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇന്നേയുടെ അവസതകള്‍ എന്താണ് ?                                     ജനങ്ങളുടെ ഉന്നമനത്തിനായി  പ്രവര്‍ത്തിക്കേണ്ടവര്‍  സ്വന്തം  സാമ്പത്തീക നേട്ടങ്ങള്‍ക്ക്  പ്രാധാന്യം നല്‍കുന്ന കാഴ്ചകളല്ലെ  നമുക്ക് കാണുവാന്‍ കഴിയുന്നത്‌ .  തന്നെയുമല്ല   രാഷ്ട്രീയക്കാര്‍ അവരുടെ പ്രസ്ഥാനത്തേയും  നീച ചെയ്തികളേയും ചോദ്യം ചെയ്യുന്നവരെ പോലും  എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യിപ്പിക്കുന്ന  കാഴ്ചകളും  നാം  കാണുന്നു  എന്നതാണ് വാസ്തവം  .                                                                                                                                കാരണവും മനുഷ്യന്‍റെ  അവസ്തയും  മനസ്സിലാക്കാതെ മറ്റുള്ളവരുടെ അധപ്പതനം മാത്രമാകുന്നു ചിലരുടെയൊക്കെ ലക്‌ഷ്യം എന്നതല്ലെ നമുക്ക്  മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ .                                                                                          എന്തിന്‍റെ പേരിലായാലും ജീവന്‍ ഉന്മൂലനം ചെയ്യപെടുന്ന അവസ്തകള്‍  മാറേണ്ടിയിരിക്കുന്നു .                                                                                             കൊലപാതകങ്ങളില്‍  കൂടുതലും രാഷ്ട്രീയ വൈരാഗ്യം മൂലം ഉത്ഭവിക്കുന്നതാണ് എന്നത്  പരമസത്യം .                                                                             മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി കാണുകയാണെങ്കില്‍ സ്നേഹവും സാഹോദര്യവും എങ്ങും നിറഞ്ഞു നില്‍ക്കും.                                                                       മതം മനുഷ്യനില്‍  നന്മയാണ്  ലക്ഷ്യം കാണുന്നത് പക്ഷെ മതത്തിന്‍റെ പേരില്‍ കൊല്ലും കൊലവിളിയുമാണ്‌ ഇന്നേയുടെ അവസ്ത 

ഒരു മതവും അന്യമതസ്ഥരെ ശത്രുവായി കാണുവാന്‍ ആഹ്വാനം ചെയ്യുന്നില്ല മറിച്ച്    സ്നേഹവും  സാഹോദര്യവും അധികരിപ്പിക്കുവാനാണ് ആഹ്വാനം ചെയ്യുന്നത് .                                                                                                                                     ഭൂമിയില്‍  പിറവിയെടുത്ത എല്ലാ ജീവജാലങ്ങളും  ഒരിക്കല്‍ ഇഹലോകവാസം വെടിയെണ്ടിവരും എന്ന നഗ്നമായ സത്യം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ .മരണം ഒരു നാള്‍ നമ്മേ  തേടിയെത്തും എന്ന പരമസത്യം  ഓര്‍ക്കുവാന്‍ പോലും മനുഷ്യന്  നേരമില്ല .                                                                  അകത്തേക്ക് എടുക്കുന്ന ശ്വാസം   പുറത്തേക്ക് വിടുവാന്‍  കഴിയാതെയായാല്‍   നിശ്ചലമാകുന്നതാണ് ഹൃദയം എന്നു ചിന്തിക്കുന്നവര്‍ ഉണ്ടോ ഈ ഭൂലോകത്ത് ?                                                                                                             എങ്ങിനെയൊക്കെ സമ്പത്ത് അധികരിപ്പിക്കുവാനും ,മണിമാളികകള്‍ പടുത്തുയര്‍ത്തുവാനും, സുഖലോലുപരായി   കഴിയാം  എന്നതാണ് മനുഷ്യന്‍റെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് .                                                           വൃദ്ധസദനങ്ങളില്‍ അന്തേവാസികള്‍ നാള്‍ക്കുനാള്‍ അധികരിക്കുന്നു . മനുഷ്യര്‍  പത്തുമാസം ഉദരത്തില്‍പേറി   നൊന്തു   പ്രസവിച്ച   മാതാവിനെ മറക്കുന്നു .പൊരിവെയിലില്‍ ജോലി ചെയ്ത് പഠിപ്പിച്ചു  വലിയവനാക്കിയ പിതാവിനെ മറക്കുന്നു .സ്നേഹത്തിന് യാതൊരുവിധ വിലയും കല്പിക്കാതെയായിരിക്കുന്നു .
ജനാധിപത്യരാഷ്ട്രം ,ജനാധിപത്യ വ്യവസ്തകള്‍ ,എല്ലാം നല്ലത് തന്നെ .പക്ഷെ ഭരണകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍  . ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണകര്‍ത്താക്കളുടെ ഭരണം  മുന്‍പത്തെ രാജഭരണവും തമ്മിലുള്ള അന്തരം അധികമൊന്നും മാറ്റമില്ലതെയായിരിക്കുന്നു .ആര്‍ഭാടം നിറഞ്ഞ ജീവിതം നയിക്കാത്ത ഒരു ഭരണകര്‍ത്താവിനെ ചൂണ്ടി കാണിക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല .രാജഭരണ കാലത്ത് പ്രജകള്‍ അദ്വാനിച്ചു തന്നെയാണ് ജീവിച്ചു പോന്നിരുന്നത്. അന്ന് പക്ഷെ സ്വന്തം രാജ്യത്ത് പണിയെടുത്തു ജീവിക്കുവാന്‍ പ്രജകള്‍ക്ക്  കഴിഞ്ഞിരുന്നു ,ഇന്നേയുടെ അവസ്ഥ എന്താണ്?                                                                                                                       സ്വന്തം രാജ്യത്ത് ജീവിക്കുവാന്‍ നിര്‍വാഹമില്ലാത്ത അനേകലക്ഷം ഇന്ത്യന്‍ പൌരന്മാര്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുത്ത്  ലഭിക്കുന്ന വേതനം കൊണ്ട് തന്‍റെ കുടുംബാങ്കങ്ങളെ പോറ്റുന്നു .അങ്ങിനെയുള്ളവരെ സമൂഹം പ്രവാസിയെന്ന പേരുനല്‍കി ആദരിക്കുന്നു .എന്താണ് ഒറ്റപെട്ടു ജീവിക്കുന്ന പ്രവാസിയുടെ അവസ്ത ?
 പ്രവാസി സത്യത്തില്‍ ജീവിക്കുന്നുണ്ടോ? 
ഏതാണ്ട് എല്ലാ പ്രവാസികളും ഇരുപതോ ഇരുപത്തിരണ്ടോ വയസ്സില്‍ പ്രവാസിയാകുന്നു .പ്രാരാപ്തങ്ങളുടെ കയത്തില്‍ അകപെടുന്ന പ്രവാസി വിവാഹിതനാകുന്നത് ഇരുപത്തെട്ടോ മുപ്പത്തിരണ്ടോ വയസിനിടയിലാണ്. വിവാഹശേഷം ഒന്നോരണ്ടോ മാസത്തെ ദാമ്പത്യ ജീവിതം   ലഭിക്കുന്ന പ്രവാസി പ്രാരാപ്തങ്ങളുടെ ഭാണ്ഡവും പേറി വീണ്ടും   പ്രവാസത്തിന്‍റെ ഊഷരതയില്‍ എത്തിപെടുന്നു .പിന്നീട് രണ്ടോമൂന്നോ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തന്‍റെ പ്രിയപെട്ടവരുടെ അരികിലേക്ക് ഒന്നോരണ്ടോ മാസത്തെ അവധിക്ക് നാട്ടില്‍ പോകുന്നു .ഈ അവസ്ത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .
ഇതിനിടയില്‍ മക്കള്‍ ഉണ്ടാകുന്നു ,പിന്നീട് മക്കളെ വലിയ നിലയില്‍ പടിപ്പിക്കുവാനായി എന്ത് ത്യാഗവും സഹിച്ച് പ്രവാസികള്‍ ജോലിയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .ഇതിനിടയില്‍ അസുഖങ്ങള്‍ പ്രവാസിയെ കാര്‍ന്നുതിന്നുവാന്‍ തുടങ്ങിയിട്ടുണ്ടാവും .പ്രമേഹം ,കൊളസ്ട്രോള്‍ .രക്തസമ്മര്‍ദ്ദം ,മൂത്രത്തില്‍ കല്ല്‌ അങ്ങിനെ നീണ്ടു പോകുന്നു അസുഖങ്ങളുടെ നീണ്ട പട്ടിക .വര്‍ഷങ്ങള്‍ പോയതറിയാതെ ചര്‍മ്മം ചുളിഞ്ഞ് മുടിയെല്ലാം നരച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് കഷ്ടത അനുഭവിച്ച് പ്രവാസി ജീവിക്കുന്നു .അങ്ങിനെയിരിക്കെ  പ്രായാതിക്യം മൂലം മുന്‍പ് തൊഴില്‍ ചെയ്തിരുന്നത് പോലെ ചെയ്യുവാന്‍ കഴിയുന്നില്ല എന്ന് തൊഴിലുടമയോ ബന്ധപ്പെട്ടവരോ മനസ്സിലാക്കുന്നതോടെ പ്രവാസിക്ക് തൊഴില്‍ നഷ്ടമാകുന്നു .
പ്രവാസി സ്വദേശത്തെക്കു മടങ്ങുവാന്‍ നിര്‍ബന്ധിതനാവുന്നു .  യവ്വനം നഷ്ടമായി വാര്‍ധക്യ സഹജമായ അസുഖവും പേറി     പ്രവാസികള്‍  തന്‍റെ സ്വദേശത്തെക്കു മടങ്ങുന്നു .സാമ്പത്തീകമായി പരാധീനതകള്‍ അനുഭവിക്കുന്ന പ്രവാസിയാണെങ്കില്‍ പിന്നെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ രാജ്യത്തിനോ ആ പ്രവാസിയെ ആവശ്യമില്ല എന്നതാണ് വാസ്തവം .ഇങ്ങനെ പ്രവാസികള്‍ ആയി തീരേണ്ടിവന്നത് എന്തുകൊണ്ടാണ് ?
ഏതൊരു പൌരന്മാരുടെയും ആഗ്രഹം സ്വന്തം രാജ്യത്ത് നല്ല വേദനം ലഭിക്കുന്ന തൊഴിലെടുത്ത് തന്‍റെ പ്രിയപെട്ടവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കണം എന്നത്  തന്നെയാണ് .ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യയില്‍ത്തന്നെ തൊഴിലെടുത്ത് കുടുംബാങ്കങ്ങളുടെ കൂടെ ജീവിക്കുവാന്‍ കഴിയുന്ന കാലം ഉണ്ടാകുമോ ?
അല്ലലില്ലാതെ ഇന്ത്യയില്‍ത്തന്നെ ജീവിക്കുവാന്‍ രാഷ്ട്രീയക്കാരന്‍ ആവുക എന്നതാണ് .എന്നാല്‍ പിന്നെ സസുഖം സുഖലോലുപനായി ജീവിതാവസാനംവരെ ജീവിക്കാം .പക്ഷെ അതിന് എല്ലാവര്‍ക്കും തൊലിക്കട്ടിയും ഉളുപ്പ്  ഇല്ലായ്മയും ഇല്ലല്ലോ  . 
മദ്യപാനം നമ്മുടെ രാജ്യത്തിന്‍റെ മറ്റൊരു വിപത്താണ് .മദ്യപാനം മൂലം  രാജ്യത്ത്  കുറ്റകൃത്യങ്ങള്‍ കൂടുന്നു  എന്നത് അധികാര വര്‍ഗ്ഗങ്ങള്‍ക്ക് നല്ലപോലെ അറിയാം .അധികാരത്തിലിരിക്കുന്ന ആരെങ്കിലും രാജ്യത്തെ മദ്യമുക്തമാക്കുവാന്‍ ശ്രമിക്കുന്നുണ്ടോ ?
പൌരന്മാരുടെ അല്ലലില്ലതെയുള്ള ജീവിതം സ്വപ്നമായി അവശേഷിക്കുമ്പോഴും നാടിന്‍റെ മറ്റൊരു വിപത്താണ് മനുഷ്യരാല്‍ പ്രകൃതിയോട് യാതൊരുവിധ ദാക്ഷിണ്യം ഇല്ലാതെയുള്ള പ്രവര്‍ത്തികള്‍ മൂലം പ്രകൃതിയുടെ അവസ്തകള്‍ തന്നെ മാറിയിരിക്കുന്നു .രമ്മ്യ സൌദങ്ങള്‍ പണിതുയര്‍ത്താന്‍ വേണ്ടി    പ്രകൃതിയുടെ സമ്പത്ത് , പുഴയില്‍ നിന്നും മണല്‍  ഊറ്റുന്നതിനാല്‍ വരള്‍ച്ച നാള്‍ക്കുനാള്‍ അധികരിക്കുന്നു .മരങ്ങള്‍ വെട്ടി നിരത്തുന്നതിനാല്‍പ്രകൃതിക്ക് ആവശ്യമുള്ള   മഴ ലഭിക്കാതെ പോകുന്നു .വയലുകളില്‍ നെല്‍ കൃഷി ഇല്ലാതെയായിരിക്കുന്നു .പകരം മലകളും കുന്നുകളും നിരത്തി വയലുകള്‍ നികത്തുന്നു .എല്ലാംതന്നെ പ്രകൃതിയെ സ്നേഹിക്കാത്ത നീച മനസ്സുകളുടെ സാമ്പത്തീക നേട്ടത്തിന് വേണ്ടിയാണ് .
ഒരുപാട് തലമുറകള്‍ ജീവിച്ചു മണ്മറഞ്ഞു പോയ നമ്മുടെ നാട് നാള്‍ക്കുനാള്‍ വികൃതമാക്കി കൊണ്ടേയിരിക്കുന്നു .ഇനിയും ഈ അവസ്തകള്‍ മാറിയില്ലാ എങ്കില്‍ .ഇനി വരും തലമുറകള്‍ക്ക് കൈമാറുവാന്‍    മോട്ടകുന്നുകളും വറ്റിവരണ്ട പുഴയും തരിശായ വനങ്ങളും   മണ്ണിട്ടുമൂടിയ പാടശേഖരങ്ങളും ആവശ്യാനുസരണം മഴ ലഭിക്കാത്ത ഭൂമിയുമാകും ബാക്കി .മാറേണ്ടിയിരിക്കുന്നു ജീവിത രീതികളും ഭരണ വ്യവസ്ഥകളും    നീതിന്യായ വ്യവസ്ഥകളും   
                                                        ശുഭം 
rasheedthozhiyoor@gmail.com                         rasheedthozhiyoor.blogspot.com

20 January 2014

കഥ ,ഇടവപ്പാതിയിലെ ഒരു അര്‍ദ്ധരാത്രിയില്‍


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
(മഴവില്ല് ഓണ്‍ലൈന്‍ മാഗസിന്‍ പന്ത്രണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച കഥ )

                                  പട്ടണത്തില്‍ നിന്നും ദൂരെയുള്ള മലയോര ഗ്രാമത്തിലേക്ക് പ്രതീക്ഷിക്കാതെയുള്ള സ്ഥലമാറ്റത്തിനുള്ള   അറിയിപ്പ് ലഭിച്ച ,  വൈദ്യുതി കാര്യാലയത്തിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന  തൊഴിലാളി   മുകുന്ദന്‍ വ്യാകുലതയോടെ   നിസഹായനായി മേലുദ്യോഗസ്ഥന്‍റെ മുന്‍പില്‍ നിന്നു .വിഷമത്തോടെയുള്ള മുകുന്ദന്‍റെ മുഖഭാവം കണ്ടപ്പോള്‍   മേലുദ്യോഗസ്ഥന്‍  പറഞ്ഞു .
,, മുകുന്ദന്‍ ഏതാണ്ട് നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇവിടെ എത്തിയിട്ട് ജോലിയില്‍ ഈ കാലം വരെ ഒരു പരാതിയും തനിക്കെതിരെ ഇവിടെ ലഭിച്ചിട്ടില്ല .വൈദ്യുതി തകരാറുകളെ കുറിച്ചുള്ള വിവരം ലഭിച്ചയുടനെ തന്നെ വൈദ്യുതി പുനസ്ഥാപിച്ചു നല്‍കാറുള്ള താന്‍ ഇവിടം വിട്ടു പോകുന്നു എന്നതില്‍ എനിക്ക് വളരെയധികം വിഷമം ഉണ്ട് . മുകളില്‍ നിന്നുള്ള ഉത്തരവ് പാലിക്കതെയിരിക്കുവാന്‍ നമുക്ക് നിര്‍വാഹമില്ലല്ലോ  ,,

മുകുന്ദന് ഇരുപത് വര്‍ഷത്തോളമായി   വൈദ്യുതി കാര്യാലയത്തിലെ   തൊഴില്‍ ലഭിച്ചിട്ട് .ഈ കാലയളവില്‍ ഇത് ഏഴാം തവണയാണ് മുകുന്ദന്  സ്ഥലമാറ്റം ലഭിക്കുന്നത് .ഇപ്പോള്‍ പ്രായം നാല്‍പ്പത്തിനാലു  കഴിഞ്ഞിരിക്കുന്നു  .പോകുന്നിടത്തെല്ലാം വാടക വീട്ടിലാണ് മുകുന്ദനും കുടുംബവും  താമസിച്ചിരുന്നത് .ഇപ്പോള്‍ ഈ പട്ടണത്തില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരത്ത്‌ അഞ്ചു സെന്‍റ
  പുരയിടം സ്വന്തമായി  വാങ്ങിച്ചു .   മുകുന്ദനോടൊപ്പം ഇവിടെ  ഭാര്യ ഗായത്രിയും, പതിനൊന്നാം തരത്തില്‍ പഠിക്കുന്ന മകന്‍ വിഷ്ണുവും, മൂന്നാം തരത്തില്‍ പഠിക്കുന്ന മകള്‍ വിമലയുമാണുള്ളത്‌   . ജന്മദേശത്ത് തറവാട്ടില്‍ അമ്മയും സഹോദരങ്ങളും താമസിക്കുന്നു .പതിനെട്ട്  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന പ്രദേശത്തു നിന്നും അവിചാരിതമായാണ്
  ഗായത്രിയെ മുകുന്ദന്‍ പരിചയപെടുന്നത് .ഒരു  കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ തിമര്‍ത്തു  പെയ്യുന്ന മഴയുള്ള ദിവസ്സം, അന്ന് മുകുന്ദന്  രാത്രി ജോലിയായിരുന്നു,  സമയം ഏതാണ്ട് പതിനൊന്നു മണി  കഴിഞ്ഞു കാണും .  വൈദ്യുതി കാര്യാലയത്തിലെ  വിശ്രമ മുറിയില്‍ അസഹനീയമായ തണുപ്പ് അനുഭവപെട്ടിരുന്നത് കൊണ്ട് തണുപ്പകറ്റാന്‍ ശരീരമാസകലം മൂടി പുതച്ചിരിക്കുകയായിരുന്നു മുകുന്ദന്‍ .മൂടി പുതച്ചുകിടക്കാന്‍  കലശലായി  ആഗ്രഹം തോന്നിയ നേരം അവിടേക്ക്   ഒരു ഫോണ്‍ കോള്‍ വന്നു .ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്ത്‌  വൈദ്യുതി കമ്പി മരം വീണു പൊട്ടികിടക്കുന്നു എന്ന അറിയിപ്പായിരുന്നു അത് .വൈദ്യുതി കാര്യാലയത്തില്‍ അപ്പോള്‍   മുകുന്ദന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു  .താല്‍ക്കാലിക ജീവനക്കാര്‍ പകല്‍ മാത്രമേ ജോലിക്ക് വരികയുള്ളു .ഉടനെതന്നെ മഴക്കോട്ട് ധരിച്ച്    മുകുന്ദന്‍ തന്‍റെ സൈക്കിളില്‍ പോയി കമ്പി പൊട്ടി കിടക്കുന്ന ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ചേദിച്ചു .

കനത്ത  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .കനമുള്ള മഴത്തുള്ളികള്‍ മുഖത്ത് പതിക്കുമ്പോള്‍ നേരിയ തോതില്‍   വേദന അനുഭവപെടുന്നുണ്ടായിരുന്നു  അയാള്‍ക്ക്‌ . ടാറിടാത്ത  ച്ചെമ്മണ്‍ പാതയുടെ അരികില്‍  കമ്പി പൊട്ടി കിടന്നിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍  ട്ടോര്‍ച്ച് തെളിയിച്ചു തരുവാന്‍ ആരെയെങ്കിലും കിട്ടുമോ എന്ന് അയാള്‍  പരതി . ചുറ്റുപാടും വീക്ഷിച്ചപ്പോള്‍  അല്‍പമകലെ ഒരു ചെറിയ ഓല പുരയില്‍ നിന്നും മണ്ണെണ്ണ വിളക്കിന്‍റെ വെട്ടം മാത്രമേ കാണുവാന്‍ അയാള്‍ക്ക്‌  കഴിഞ്ഞുള്ളൂ. മുകുന്ദന്‍ ആ ഓല പുര ലക്ഷ്യമാക്കി നടന്നു . വീടിന്‍റെ  കതക്  തുറന്ന നിലയിലയില്‍ കണ്ടപ്പോള്‍  ദൂരെ നിന്നുതന്നെ  അയാള്‍ ഉച്ചത്തില്‍ 
  ,, ഇവിടെ ആരുമില്ലെ ,, എന്ന് ചോദിച്ചു .മറുപടി ലഭിക്കാതെയായപ്പോള്‍ വീടിന്‍റെ അടുത്തു പോയി  അകത്തേക്ക് നോക്കിയ മുകുന്ദന്‍ ഒരു നിമിഷം പകച്ചു നിന്നുപോയി. ഉത്തരത്തില്‍ കെട്ടി തൂങ്ങി മരിക്കുവാന്‍ ഒരു സ്ത്രീ ശ്രമിക്കുന്നു .ഉടനെ അയാള്‍ ,,അരുത് ,,എന്ന് അലറി ക്കൊണ്ട്  അകത്തേക്ക് പാഞ്ഞുകയറി തലയില്‍ കുരിക്കിടുവാന്‍ സ്റ്റൂളില്‍ കയറി നിന്നുരുന്ന സ്ത്രീയെ സ്റ്റൂളില്‍ നിന്നും തള്ളി, താഴേക്കു വിഴുവാന്‍ പോയ അവളെ മുകുന്ദന്‍ പിടിച്ചു .പൊടുന്നനെയുള്ള അവളുടെ വീഴ്ച്ച താങ്ങുവാന്‍ കഴിയാതെ രണ്ടു പേരും നിലംപതിച്ചു .മുകുന്ദന്‍റെ മാറില്‍ നിന്നും അവള്‍ കുതറിയോടി.മുകുന്ദന് ആശ്ചര്യമായിരുന്നു ഒരു ജീവന്‍ രക്ഷിക്കുവാനായി  നിയോഗിതനായ പോലെ ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ സ്ത്രീയുടെ ജീവന്‍ നിശ്ചലമായി പോയേനെ എന്ന ചിന്ത അയാളെ നടുക്കി .  

 ,, എനിക്ക്   ജീവിക്കേണ്ടാ  ,, എന്ന് അലറിക്കൊണ്ട്    തെറിച്ചു വീണ സ്റ്റൂള്‍ നേരയാക്കി വീണ്ടും    സ്റ്റൂളിന് മുകളില്‍ കയറി നിന്ന് കുരുക്ക് കഴുത്തിലിടുവാന്‍ ആ സ്ത്രീ  ശ്രമിച്ചു .പൊടുന്നനെ മുകുന്ദന്‍ തറയില്‍നിന്നും ച്ചാടി എണീറ്റുനിന്ന് അവളെ ബലംപ്രയോഗിച്ച് സ്റ്റൂളില്‍ നിന്നും താഴെയിറക്കി  മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു.

,,ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ളതാണ് പാതിവഴിയില്‍ അവസാനിപ്പിക്കുവാനുള്ളതല്ല . മരണം ഒന്നിനും ഒരു പരിഹാരമല്ല ,,

അവള്‍ തളര്‍ന്ന് ചുമരില്‍ ചാരിയിരുന്ന് മുഖം പൊത്തി പൊട്ടി കരഞ്ഞു .  മുകുന്ദന്‍ വീടിനകം വീക്ഷിച്ചു .മുറിയോട് ചേര്‍ന്നുള്ള അടുക്കളയിലേക്ക് നോക്കിയ മുകുന്ദന്‍ ഒരു നിമിഷം വീണ്ടും  പകച്ചുനിന്നു . നിലത്ത് ഒരാള്‍ ചോര വാര്‍ന്നു കിടക്കുന്നു .അടുത്തായി ഒരു ചിരവ രക്തംപുരണ്ട നിലയില്‍  കിടക്കുന്നു.മുകുന്ദന്‍ അയാളുടെ ശ്വാസോച്ഛ്വാസം   പരിശോധിച്ചു. ജീവനുണ്ട് എന്ന് ബോധ്യമായപ്പോള്‍   മുകുന്ദന്‍ അവളോട്‌ ചോദിച്ചു ?

 ,,ആരാ ഇത് എന്താ ഉണ്ടായെ ,,

അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു

,, എന്‍റെ ഭര്‍ത്താവ് മൂക്കറ്റം മദ്യപിച്ച് വന്ന് എന്നും എന്നെ പൊതിരെ തല്ലും ഇന്ന് സഹിക്കാതെയായപ്പോള്‍ മുന്‍പില്‍ കണ്ട  ചിരവയെടുത്ത് ഞാനൊന്ന് അടിച്ചു  തലയിലാണ് അടി കൊണ്ടത്‌  എനിക്ക് ജീവിക്കേണ്ട ഈ ദുഷ്ടന്‍റെ  കൂടെ എനിക്ക് ഇനിയും ആവില്ല ഇയാളോടൊപ്പം ജീവിക്കാന്‍  ,,

  എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്ന മുകുന്ദന്‍  പൊടുന്നനെ വെളിപാടുണ്ടായത്  പോലെ പറഞ്ഞു  .

,,  എത്രയും പെട്ടന്ന് ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോകേണം  അല്ലെങ്കില്‍ ഇയാള്‍ മരിച്ചുപോകും   ,,

അവള്‍ ഒന്നും ഉരിയാടാതെ കരഞ്ഞു കൊണ്ടേയിരുന്നു .
മുകുന്ദന്‍  ഒരു കഷണം തുണി  കീറിയെടുത്ത് അവളുടെ ഭര്‍ത്താവിന്‍റെ പരിക്ക് പറ്റിയ ഭാഗത്ത് കെട്ടിയതിനു ശേഷം  അയാളെ അല്‍പം നീക്കി കിടത്തി. തറയില്‍ പുരണ്ട രക്തം വൃത്തിയാക്കിയതിനു ശേഷം അവളോട്‌  പറഞ്ഞു.

,, എന്താ ഉണ്ടായെ എന്ന് ചോദിക്കുന്നവരോട്  .മദ്യപിച്ചു വരുമ്പോള്‍ ചവിട്ടുപടിയില്‍ തെന്നി വീണ് തല കല്ലില്‍ തട്ടി പരിക്ക് പറ്റിയതാണ് എന്ന് പറഞ്ഞാല്‍ മതി .ഞാന്‍ പോയി ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോകുവാന്‍  വാഹനം കിട്ടുമോ എന്ന് നോക്കട്ടെ ,,

മുകുന്ദന്‍  വൈദ്യുതി കാര്യാലയത്തിനടുത്ത്  പരിചയമുള്ള ഓട്ടോറിക്ഷക്കാരന്‍റെ വീട്ടില്‍ പോയി അയാളെ വിളിച്ചുണര്‍ത്തി പറഞ്ഞു .

,, ഒരാള്‍ വീണു പരിക്കുകളോടെ ബോധരഹിതനായി കിടക്കുന്നുണ്ട് അയാളെ ആശുപത്രിയില്‍ എത്രയുംവേഗം  എത്തിക്കേണം ,,

,, നിങ്ങള്‍ ഈ നാട്ടപാതിരാക്ക് മനുഷ്യനെ മിനക്കെടുത്താതെ പോയെ അയാളെ ആംബുലന്‍സില്‍ ക്കൊണ്ട് പോകൂ ,,

,, അങ്ങിനെ പറയല്ലെ അനിയാ ഈ നേരത്ത് ആംബുലന്‍സ് തേടിപ്പിടിച്ചു വരുമ്പോഴേക്കും അത്യാസന്നനിലയില്‍ ഉള്ള അയാള്‍ മരണപ്പെടും ,,

ഉറക്കച്ചടവോടെ  ഓട്ടോറിക്ഷക്കാരന്‍ മനസ്സില്ലാമനസ്സോടെ മുകുന്ദനെ അനുഗമിച്ചു . വീടിനടുത്തെത്തിയപ്പോള്‍   ഓട്ടോറിക്ഷക്കാരന്‍ പറഞ്ഞു .

,, ആ കാണുന്ന വീട്ടിലെ ആളാണോ ,,

,, അതെ ഞാന്‍  വൈദ്യുതി കമ്പി പൊട്ടിയത് നേരെയാക്കാന്‍ വന്നതാ ആ വീട്ടിലെ സ്ത്രീയുടെ കരച്ചില്‍ കേട്ടപ്പോള്‍ ഞാന്‍ പോയി നോക്കിയതാ. വീണു പരിക്ക് പറ്റിയെന്നാണ് ആ സ്ത്രീ പറഞ്ഞത് ആ സ്ത്രീ മാത്രമേയുള്ളൂ ആ വീട്ടില്‍  ,,

,, എന്തിനാ സാറേ വേണ്ടാത്ത പണിക്ക് പോകുന്നത്.ആ വീട്ടിലെ ആള് അത്ര ശെരിയല്ലാട്ടോ. അറിയ പെടുന്ന തെമ്മാടിയാണ്   ആ വീട്ടിലെ കൊച്ചിനെ ആറേഴുമാസം മുന്നെ ഏതോ അനാഥാലയത്തിലെ   സമൂഹ വിവാഹത്തില്‍ നിന്നും കെട്ടി കൊണ്ട് വന്നതാ  . ,,

,, അപകടം പറ്റിയ ആളെ രക്ഷിക്കുക എന്നത് മനുഷ്യന്‍റെ കടമയാണ് നിങ്ങള്‍ വേഗം വരൂ ,,

വീടിന്‍റെ മുറ്റത്തേക്ക് വാഹനം പോകുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഓട്ടോറിക്ഷക്കാരന്‍റെ സഹായത്തോടെ ഒരു വിധം ആ സ്ത്രീയുടെ ഭര്‍ത്താവിനെ ഓട്ടോറിക്ഷയില്‍ എത്തിച്ച് സീറ്റില്‍ ഒരു വശത്തേക്ക് ചാരിയിരുത്തി. അവള്‍ പുറകെ വരുന്നുണ്ടാവും എന്ന പ്രതീക്ഷയോടെ തിരിഞ്ഞു നോകിയ അയാള്‍ അവളെ കണ്ടില്ല. മുകുന്ദന്‍ തിരികെ വീട്ടിലേക്ക് കയറിയപ്പോള്‍  അവള്‍ അപ്പോഴും കരയുകയായിരുന്നു  .,, വരൂ ,,എന്നയാള്‍ വിളിച്ചപ്പോള്‍   അനുസരണയുള്ള  കുഞ്ഞിനെപോലെ  മുകുന്ദനെഅവള്‍  അനുഗമിച്ചു .
  കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ മഴ പൂര്‍വാധികം ശക്തിയോടെ അപ്പോഴും  തിമര്‍ത്തു പെയ്തുകൊണ്ടിരുന്നു .

 മഴ നനഞ്ഞു എല്ലാവരുടേയും ദേഹമാസകലം നനഞ്ഞിരുന്നു . അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അയാളെ പരിശോധിച്ചതിനു ശേഷം പറഞ്ഞു .

,, തലയ്ക്ക് കാര്യമായ  ക്ഷതം  പറ്റിയിട്ടുണ്ട് നിങ്ങള്‍  ഇയാളെ വേഗം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയ്ക്കോളു.,,

,,ഭയപ്പെട്ടു നില്‍ക്കുന്ന അവളെ അവിടെ തനിച്ചാക്കി പോകുവാന്‍   മുകുന്ദന്‍റെ മനസ്സ്  അനുവദിച്ചില്ല, അല്ലെങ്കില്‍ത്തന്നെ താന്‍ എങ്ങിനെ അവളെ വിട്ടു പോകും ജീവിതം അവസാനിപ്പിക്കുവാന്‍ തുനിഞ്ഞ പെണ്ണിനെ രക്ഷിച്ച    താന്‍                           ഈ അവസ്ഥയില്‍ അവളെ വിട്ടു പോകുന്നത്  എങ്ങിനെ   എന്നായിരുന്നു മുകുന്ദന്‍റെ ചിന്ത ,  ഓട്ടോറിക്ഷക്കാരന് കൊടുക്കുവാനുള്ള തുക കൊടിത്തിട്ട് അയാളെ പറഞ്ഞു വിട്ടതിനുശേഷം   സര്‍ക്കാര്‍ ആശുപത്രിയുടെ അധീനതയിലുള്ള ആംബുലന്‍സില്‍       മെഡിക്കല്‍കോളേജിലേക്ക് അവര്‍ യാത്രയായി .അപ്പോഴും ആര്‍ത്തിരമ്പി പെയ്യുന്ന മഴയ്ക്ക് യാതൊരു ശമനവും ഉണ്ടായിരുന്നില്ല . യാത്രയ്ക്കിടയില്‍ മുകുന്ദന്‍ അവളുടെ പേര് ചോദിച്ചു .അവള്‍ പതുക്കെ മന്ത്രിച്ചു ,, ഗായത്രി ,, മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗായത്രിയുടെ ഭര്‍ത്താവിനെ പ്രവേശിപ്പിച്ചു .മരുന്നുകള്‍ വാങ്ങുവാനുള്ള കുറിപ്പ് ലഭിച്ചപ്പോള്‍ അവയെല്ലാം മുകുന്ദന്‍ വാങ്ങി കൊടുത്ത് സമയം നോക്കിയപ്പോള്‍ മൂന്നുമണി കഴിഞ്ഞിരിക്കുന്നു നേരം പുലരുവാന്‍  ഇനി രണ്ടുമണിക്കൂര്‍ മാത്രം . അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇരുന്നിരുന്ന ഗായത്രിയുടെ അരികില്‍ പോയി കുറച്ച് രൂപ അവളുടെ നേര്‍ക്ക്‌ നീട്ടി കൊണ്ടയാള്‍  പറഞ്ഞു  .

,, എനിയ്ക്ക് രാത്രിയിലാണ് ജോലി .നേരം വെളുക്കുന്നതിനുമുന്പ്  പൊട്ടികിടക്കുന്ന  വൈദ്യുതി കമ്പി  നേരെയാക്കണം. ഞാനൊരു പത്തുമണി ആവുമ്പോഴേക്കും തിരികെയെത്താം ,,

 അയാള്‍ പോകുവാന്‍ തുനിഞ്ഞപ്പോള്‍  ഗായത്രി കരഞ്ഞു കൊണ്ട് പറഞ്ഞു .

,, എന്നെ തനിച്ചാക്കി  പോകരുത് എനിയ്ക്ക് പേടിയാകുന്നു .,,

അവളുടെ ദയനീയമായ മുഖഭാവം കണ്ടപ്പോള്‍ മുകുന്ദന്‍ ധര്‍മ്മസങ്കടത്തിലായി .സിംഹത്തിനു മുന്‍പിലേക്ക് തള്ളി വിടുന്ന മാന്‍പേടയെ പോലെ ആവില്ലെ താന്‍ ഗായത്രിയെ തനിച്ചാക്കി പോയാല്‍ എന്ന് മുകുന്ദന്‍ ചിന്തിച്ചു .അല്‍പനേരം ആലോചിച്ചതിനു ശേഷം മുകുന്ദന്‍ അവളോട്‌ ചോദിച്ചു ?

,, ഗായത്രി പോരുന്നോ എന്‍റെ കൂടെ ,,

അയാളുടെ ചോദ്യം ? ക്ഷീണത്താല്‍ പാതി അടഞ്ഞ അവളുടെ മിഴികള്‍ മുഴുവനായും തുറന്നു . ആശ്ചര്യത്തോടെ അവള്‍ അയാളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു .അയാള്‍ അയാളുടെഹസ്തം അവളുടെ നേര്‍ക്ക്‌ നീട്ടി അവള്‍ ഒന്നും ഉരിയാടാതെ അനുസരണയുള്ള കുഞ്ഞിനെ പോലെ അയാളോടൊപ്പം നടന്നു .സുന്ദരിയായ ഗായത്രി അവള്‍ക്ക് ഒട്ടും ചേരാത്ത ഒരുവന്‍റെ ഭാര്യയായാതില്‍ മുകുന്ദന്  ആശ്ചര്യം തോന്നിയിരുന്നു .

അന്ന് ഗായത്രിക്കായി  പട്ടണത്തിലെ ഒരു ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്ത ശേഷം  .  ഉടനെ തന്നെ തിരികെ പോയി ജോലികള്‍ എല്ലാം തീര്‍ത്തു  ഗായത്രിയുടെ അരികിലേക്ക് തന്നെ തിരികെ  എത്തി .അയാള്‍ ഗായത്രിക്കായി സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കിടക്കുവാനുള്ള ഇടം കണ്ടെത്തിയിരുന്നു .അവിടെ ഭക്ഷണവും ഏര്‍പ്പാടാക്കി .ഒരു പുതിയ ബന്ധത്തിന്‍റെ നാന്ദികുറിക്കലിന്‍റെ തുടക്കമായിരുന്നു അത്  ഇടയ്ക്കൊക്കെ മുകുന്ദന്‍ ഗായത്രിയുടെ അരികില്‍ പോയി അവളെ കാണുകയും  അവശ്യസാധനങ്ങള്‍ വാങ്ങിച്ചു നല്‍കുകയും ചെയ്തുപോന്നു .  ജോലി നോക്കുന്ന സ്ഥലത്ത് ഗായത്രി ആരുടേയോ കൂടെ ഒളിച്ചോടി എന്ന കിംവദന്തി പരന്നിരുന്നു .മാസങ്ങള്‍ കൊഴിഞ്ഞു പോയി ഗായത്രി സുരക്ഷിതമായി ഹോസ്റ്റലില്‍ ജീവിച്ചു .മുകുന്ദന്‍ സ്ഥലമാറ്റത്തിനായി ആഗോത്രം പരിശ്രമിച്ചുകൊണ്ടിരിന്നു .ഒരു ദിവസ്സം വൈദ്യുതി തകരാറ് നേരെയാക്കാന്‍  വൈദ്യുതികാലിനു മുകളില്‍ ഇരിക്കുമ്പോള്‍ പാതയിലൂടെ നടന്നു പോകുന്ന ആളെ കണ്ടപ്പോള്‍ അയാള്‍ തെല്ലൊന്നു പകച്ചു .അതെ ഊഹം ശെരിയായിരുന്നു  ഗായത്രിയുടെ ഭര്‍ത്താവ് .ആകപ്പാടെ ഭയപെടുത്തുന്ന മുഖഭാവമായിരുന്നു അയാളുടേത്  .താന്‍ എന്തിനു വെറുതെ അയാളെ ഭയപെടണം അയാള്‍ക്ക്‌ തന്നെ അറിയില്ലല്ലോ മുകുന്ദന്‍ മനസ്സില്‍ പറഞ്ഞു .

അടുത്ത തവണ മുകുന്ദന്‍ ഗായത്രിയെ കാണുവാന്‍ പോയപ്പോള്‍ അവളുടെ ഭര്‍ത്താവിനെ നേരില്‍ കണ്ട  വിവരം ധരിപ്പിച്ചു. അപ്പോള്‍ അവള്‍ ഭയത്തോടെ അയാളെ നോക്കി ദയനീയമായ അവളുടെ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ മൊഴിഞ്ഞു .

,, പേടിക്കേണ്ടതില്ല ഞാന്‍ ഗായത്രിയെ ഇഷ്ടമില്ലാത്തവന്‍റെ കൂടെ പറഞ്ഞയക്കില്ല .കുറച്ചുദിവസം കൂടി ക്ഷമിക്കു ഞാന്‍ സ്ഥല മാറ്റത്തിന് ശ്രമിക്കുന്നുണ്ട് നമുക്ക് ഇവിടം വിട്ടു പോകാം അയാളുടെ കണ്ണെത്താ ദൂരത്തേക്ക് ,,

യാത്ര പറഞ്ഞ്  നടക്കുവാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നും ഗായത്രി വിളിച്ചു .

,, ഒന്നു നില്‍ക്കു എനിക്ക് അല്‍പം സംസാരിക്കുവാനുണ്ട് ,,

മുകുന്ദന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു
 ,, അപ്പൊ ഗായത്രിക്ക്  സംസാരിക്കുവാന്‍ അറിയാം അല്ലെ, ഈ കാലം വരെ എന്തെങ്കിലും ഒന്നു പറഞ്ഞിട്ടുണ്ടോ എന്നോട്. ഞാന്‍ പറയുന്നത് മൂളി കേള്‍ക്കും അത്ര തന്നെ ,,

,, ദൈവ നിശ്ചയമായിരിക്കാം അന്ന് അങ്ങ്  എന്‍റെ മുന്നില്‍ വന്നു പെട്ടത് അല്ലെങ്കില്‍ ഞാന്‍ ഈ ഭൂലോകത്ത് ഇന്ന് ഉണ്ടാകുമായിരുന്നില്ല .ഓര്‍മ്മയുള്ള കാലം മുതല്‍ അനാഥാലയത്തിലാണ് ഞാന്‍ വളര്‍ന്നത്‌ .സ്വന്തമെന്ന് പറയുവാന്‍ അനാഥാലയത്തിലെ അന്തേവാസികള്‍ മാത്രം. വിവാഹിതയാകുന്നത് വരെ ജീവിതം ഞാന്‍ വേണ്ടുവോളം ആസ്വദിച്ചിരുന്നു .സമൂഹ വിവാഹത്തില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞ  ദിവസം  കരഞ്ഞു കേണപെക്ഷിച്ചതാണ് ഞാന്‍  അധികൃതരോട്  .ആരും എന്‍റെ വാക്കുകള്‍ ചെവികൊണ്ടില്ല .വിവാഹപ്രായമായാല്‍ വിവാഹം കഴിപ്പിച്ചയക്കുക എന്നതാണ് അവിടെത്തെ രീതി എന്നായിരുന്നു മറുപടി .അവിടെ നിന്നും വിവാഹിതരായി പോയ പല ചേച്ചിമാരും അവരുടെ കദനകഥകള്‍ അവിടെ വന്നു പറയുമായിരുന്നു .നല്ലൊരു കുടുംബ ജീവിതം ലഭിച്ചവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം . ആദ്യരാത്രിയില്‍ മദ്യപിച്ചു ലക്കുക്കെട്ട നിലയില്‍ മുറിയില്‍ എത്തിയ അയാള്‍ പാലിനു പകരം എനിക്ക്  തന്നത് മദ്യം അയാളുടെ കൂടെ ജീവിക്കണമെങ്കില്‍ മദ്യപിക്കണം എന്ന് അയാള്‍ പറഞ്ഞു .മുറിയില്‍ മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും മണം മൂലം എനിക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപെട്ടിരുന്നു അപ്പോള്‍ .അന്ന് ആദ്യരാത്രിയില്‍ തന്നെ എനിക്ക്   ഭോദ്യമായി    അയാളുടെ കൂടെ ജീവിക്കുവാന്‍ കൊള്ളില്ലാ എന്ന് .അന്ന് അയാള്‍ എന്നെ  പൊതിരെ മര്‍ദ്ദിച്ചു അവശയാക്കി പിന്നെ പിന്നെ കാരണ മില്ലാതെയായി മര്‍ദ്ദനം .എട്ടു മാസത്തോളം ഞാന്‍ അയാളുടെ കൂടെ ജീവിച്ചുപോന്നു എങ്കിലും എന്‍റെ ശരീരം ഞാന്‍ അയാള്‍ക്ക്‌ നല്‍കിയിട്ടില്ല അയാള്‍ എന്‍റെ അരികിലേക്ക് വരുമ്പോള്‍ ഉഗ്ര വിഷമുള്ള സര്‍പ്പം വരുന്നത് പോലെയാണ് എനിക്ക്  അനുഭവ പെട്ടിരുന്നത് .,,

അന്ന് ആദ്യമായി ഗായത്രി മനസ്സ് തുറന്നു മുകുന്ദനോട് സംസാരിച്ചു .തിരികെ പോരുമ്പോള്‍ അയാള്‍ ചിന്തിച്ചു .വെളുത്തു മെലിഞ്ഞ സുന്ദരിയായ ഗായത്രിയെ എന്ത് കൊണ്ട് തന്‍റെ ജീവിത പങ്കാളിയാക്കിക്കൂട .അവള്‍ക്ക് തന്നെ ഇഷ്ടാവാതെയിരിക്കില്ല .തന്നെയുമല്ല ഗായത്രി അവളുടെ ഭര്‍ത്താവുമായി ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുമില്ല .

ഏതാനും ദിവസങ്ങള്‍ക്കകം മുകുന്ദന് സ്ഥല മാറ്റം ലഭിച്ചു .പുതുതായി ലഭിച്ച സ്ഥലത്തേക്ക് പോകുന്നതിനു മുന്‍പ് രണ്ടാഴ്ചയോളം മുകുന്ദന്‍ അവധിയെടുത്തു .ജന്മദേശത്തേക്ക് ഗായത്രിയുമായി മുകുന്ദന്‍ യാത്ര തിരിച്ചു .ഗായത്രി വിവാഹിതയായിരുന്നു എന്ന് മുകുന്ദന്‍ ആരോടും പറഞ്ഞില്ല .അനാഥാലയത്തില്‍ നിന്നും കൂട്ടി കൊണ്ട് വന്നു എന്ന് മാത്രം പറഞ്ഞു .അടുത്ത ദിവസ്സം തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി മുകുന്ദന്‍ ഗായത്രിയുടെ കഴുത്തില്‍  താലി ചാര്‍ത്തി .തിരികെ പോരും നേരം  രജിസ്റ്റര്‍ ഓഫീസില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു .കൂടെ അടുത്ത ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു .അവധി കഴിയുന്നതിനു മുന്‍പ് തന്നെ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്ഥലത്ത് പോയി ഒരു ചെറിയ വീട് വാടകയ്ക്ക് തരപെടുത്തി .മുകുന്ദനും  ഗായത്രിയും അവിടേക്ക് താമസം മാറ്റി .അപ്രതിക്ഷിതമായി ലഭിച്ച പുതിയ ജീവിതം ഗായത്രിയെ ഉന്മത്തയാക്കി  ഗായത്രിക്ക് കാണപെട്ട ദൈവമായിരുന്നു മുകുന്ദന്‍ .

സ്ഥല മാറ്റം ലഭിച്ച ഗ്രാമം മുകുന്ദനും കുടുംബത്തിനും വളരെയധികം ബോധിച്ചു .വിഷ്ണുവിനെ പതിനാലു കിലോമീറ്റര്‍ ദൂരെയുള്ള പട്ടണത്തിലെ   സ്കൂളില്‍ ചേര്‍ത്തു  .വിമല മോളെ ഗ്രാമത്തില്‍ തന്നെയുള്ള  യു പി സ്കൂളിലും ചേര്‍ത്തു .വിഷ്ണുവിന് സ്കൂളില്‍ പോകുവാന്‍ ദൂരം കൂടുതല്‍ ഉണ്ട് എന്നതൊഴിച്ചാല്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ  നേരിടേണ്ടി വന്നില്ല അവര്‍ക്ക് .മുകുന്ദന്‍ സ്വന്തമായി വാങ്ങിയ പുരയിടം വാടകയ്ക്ക് കൊടുത്തു .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വൈദ്യുതി കാര്യാലയത്തിനടുത്ത് പുതിയ കണക്ഷന്‍ നല്‍കുവാനായി താല്‍ക്കാലിക ജീവനക്കാരേയുമായി പോയ മുകുന്ദന് മൊബൈല്‍ഫോണില്‍   വൈദ്യുതി കാര്യാലയത്തിലെ സഹപ്രവര്‍ത്തകന്‍ വിളിച്ചു .
,, ഹലോ മുകുന്ദന്‍ ,,
,, സാര്‍ പറയു ,,
,, എടോ തന്നെ  ദൂരെ നിന്നും ഒരാള്‍ കാണുവാന്‍ വന്നിരിക്കുന്നു.,,
,, ആരാ സാര്‍ ,,
,, ആരാണെന്ന് പറഞ്ഞില്ല താന്‍ വേഗംതന്നെ ഇവിടേയ്ക്ക്  .വരൂ ,,
,,ഓക്കെ ഞാന്‍ ഉടനെയെത്താം സാര്‍ ,,
ആരായിരിക്കും തന്നെ കാണുവാന്‍ വന്നിരിക്കുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ തിടുക്കത്തില്‍  മുകുന്ദന്‍  വൈദ്യുതി കാര്യാലയത്തിലേക്ക് ചെന്നു .ഒഴിവു സമയങ്ങളില്‍ ജീവനക്കാര്‍ ഇരിക്കുന്ന മുറിയുടെ പാതി അടഞ്ഞ  വാതില്‍ പഴുതിലൂടെ ദൂരെനിന്നു തന്നെ മുറിയിലേക്ക് മുകുന്ദന്‍ നോക്കി അവിടെ ബെഞ്ചില്‍ കാവിമുണ്ടും ജുബ്ബയും ധരിച്ച്  പുറം തിരിഞ്ഞ് പത്രം വായിക്കുന്ന  ആളെ മുകുന്ദന് മനസിലായില്ല .ഒരു തുണി സഞ്ചി ടെസ്ക്കില്‍ വെച്ചിരിക്കുന്നു .മുകുന്ദന്‍ വാതില്‍ പടിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അതിഥിയായി വന്നയാള്‍ തിരിഞ്ഞു നോക്കി .അയാളുടെ മുഖം കണ്ടതും അകത്തേക്ക് വെച്ച കാല്‍ പിന്നോട്ട്  വലിച്ച് മുകുന്ദന്‍ സ്തംഭിച്ചുനിന്നു .ഗായത്രിയുടെ മുന്‍ ഭര്‍ത്താവ് അയാള്‍ തന്‍റെ കുടുംബം തകര്‍ക്കുവാന്‍ വന്നതായിരിക്കുമോ എന്ന ചിന്തയില്‍ ഒന്നും ഉരിയാടാതെ മുകുന്ദന്‍ നിന്നു. തൊണ്ട വരണ്ടുണങ്ങിയ പ്രതീതി അയാള്‍ക്ക്‌ അനുഭപെട്ടു  . മുകുന്ദന്‍റെ ആ നില്‍പ്പു കണ്ടപ്പോള്‍ അയാള്‍ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു .
,, താങ്കളാണോ  മുകുന്ദന്‍ ,,
,, അതെ ഞാന്‍ തന്നെയാണ് മുകുന്ദന്‍ താങ്കള്‍ക്ക് ഇപ്പോള്‍ എന്ത് വേണം ,,
,, ഞാന്‍ വഴക്കിന് വന്നതല്ല ,,
,, പിന്നെ എന്തിന് ഇപ്പോള്‍ എന്നെ തേടി വന്നു .,,
,, ഗായത്രിയെ കാണാന്‍  ചെയ്തു പോയ അപരാധങ്ങള്‍ക്ക് ആ കാല്‍പാദങ്ങളില്‍ വീണ് മാപ്പ് ചോദിക്കുവാന്‍ ,ഒപ്പം മുകുന്ദനോട് എന്നേയും ഗായത്രിയേയും രക്ഷിച്ചതിന് നന്ദി പറയുവാനും ,,
മുകുന്ദന്‍ ഉരിയാടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ തുടര്‍ന്നു .
,, അബോധാവസ്ഥയില്‍ നിന്നും ഞാന്‍ ഉണര്‍ന്നപ്പോള്‍ ഗായത്രി എന്‍റെ അരികില്‍ ഉണ്ടാകും എന്ന്  പ്രതീക്ഷിച്ചു .മാസങ്ങളുടെ ചികിത്സക്കൊടുവില്‍ വീട്ടില്‍ വന്നുകയറിയ എനിക്ക് ഉത്തരത്തില്‍ കെട്ടിയ സാരി കണ്ടപ്പോള്‍  ഒരു കാര്യം മനസ്സിലായി  .ആത്മഹ്ഹത്യയ്ക്ക് ഒരുങ്ങിയ ഗായത്രിയെ ആരോ രക്ഷിച്ചതാണ് എന്ന് .പിന്നീട് ഗായത്രിയെ തേടി ഞാന്‍ അലഞ്ഞു .ആശുപത്രിയില്‍ നിന്നും വന്ന ഞാന്‍ മദ്യപാനം പാടെ ഉപേക്ഷിച്ചു .ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് താങ്കളെ  കുറിച്ച് ഞാന്‍ അറിയുന്നത് . അന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാന്‍ വിളിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പതിനെട്ടു  വര്‍ഷങ്ങള്‍ക്കുശേഷം  എന്നോട് എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് താങ്കളാണെന്ന് പറഞ്ഞു .ഒരാഴ്ചയായി താങ്കളെ തേടിയുള്ള യാത്രയ്ക്കൊടുവില്‍ ഞാന്‍ താങ്കളെ കണ്ടെത്തിയിരിക്കുന്നു . ഗായത്രി നിങ്ങളുടെ കൂടെയുണ്ടാകും എന്ന എന്‍റെ ഊഹം തെറ്റിയില്ല.വരൂ നമുക്ക് ഗായത്രിയുടെ അരികിലേക്ക് പോകാം .,,

മുകുന്ദന്‍ അയാളോട് എന്ത് പറയണം എന്നറിയാതെ ധര്‍മസങ്കടത്തിലായി ഇയാളെ ഇപ്പോള്‍ ഗായത്രി കണ്ടാല്‍ എങ്ങിനെ പ്രതികരിക്കും .മക്കള്‍ അറിയാത്ത പൂര്‍വ്വ ചരിത്രങ്ങള്‍ എല്ലാം മക്കള്‍ അറിയില്ലെ എന്ന ചിന്തകള്‍ മുകുന്ദനെ അസ്വസ്ഥനാക്കി .രണ്ടും കല്‍പിച്ചു മുകുന്ദന്‍ അയാളോട് പറഞ്ഞു .

,, ഞാന്‍ ഗായത്രിയെ വിവാഹം ചെയ്തത് തെറ്റായി പോയി എന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കു ,ഈ ലോകത്ത് ഗായത്രി ഏറ്റവും വെറുക്കുന്നത് താങ്കളെയാണ്‌ ദയവായി താങ്കള്‍ ഗായത്രിയെ കാണുവാന്‍ ശ്രമിക്കരുത് ,ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ട് അവരോട് ഞാന്‍ താങ്കളെ ആരാണ് എന്ന് പറഞ്ഞു  പരിചയ പെടുത്തും .ദയവുചെയ്ത്  ഞങ്ങളുടെ കുടുംബം തകര്‍ക്കരുത്  ,,

മുകുന്ദന്‍റെ വാക്കുകള്‍ അയാളെ അസ്വസ്ഥനാക്കി പ്രതീക്ഷ നിഴലിച്ചിരുന്ന മുഖഭാവം പെടുന്നനെ അയാളില്‍ നിന്നും അപ്രത്യക്ഷമായി . അയാള്‍ ബഞ്ചില്‍ മൌനിയായി  ഇരുന്നു .അല്‍പനേരം  കഴിഞ്ഞപ്പോള്‍ കുടിക്കുവാന്‍ വെള്ളം ചോദിച്ചു ? മുകുന്ദന്‍ കൂജയില്‍ നിന്നും അയാള്‍ക്ക്‌ കുടിക്കുവാന്‍ വെള്ളം പകര്‍ന്നു നല്‍കി .ആര്‍ത്തിയോടെ വെള്ളം കുടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .
,, ബാല്യകാലം മുതല്‍ തുടങ്ങിയ എന്‍റെ  മദ്യപാനം  എന്നെ ക്രൂരമായ മനസ്സിനുടമയാക്കി  .എന്‍റെ അച്ഛനും മുഴുകുടിയനായിരുന്നു .മദ്യപിച്ചു ലെക്കുക്കെട്ടുറങ്ങുന്ന അച്ഛന്‍റെ അരികില്‍ നിന്നും അമ്മ അന്യ പുരുഷന്‍റെ സുഖം തേടി പോകുന്നത് പലപ്പോഴും കുഞ്ഞു നാളില്‍ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട് അന്ന് തുടങ്ങിയതാണ്‌ എനിക്ക് സ്ത്രീകളോടുള്ള വെറുപ്പ്‌ .ഗായത്രി പാവമായിരുന്നു .ഞാന്‍ അവളെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസ്സം വരെ  ഗായത്രി എവിടെയെങ്കിലും തനിച്ചു ജീവിക്കുന്നുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത് .എന്‍റെ പ്രാര്‍ത്ഥനകളും അങ്ങിനെ ആവണേ എന്നായിരുന്നു .എന്‍റെ എല്ലാ ദുശീലങ്ങളും ഞാന്‍ മാറ്റിയത് ഒരു നല്ല ജീവിതം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് മാസങ്ങളോളം പരസഹായമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ ശെരിക്കും  ഗായത്രി എന്‍റെ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു .എന്‍റെ ജീവിതം ശിഥിലമാക്കിയ മദ്യം ഇനി എന്‍റെ ജീവിതത്തില്‍   ഉപയോഗിക്കില്ലാ എന്ന് അന്നുഞാന്‍ പ്രതിജ്ഞ ചെയ്തതാണ് .ആ പ്രതിജ്ഞ ഇന്നു വരെ ഞാന്‍ തെറ്റിച്ചിട്ടില്ല .താങ്കള്‍ പേടിക്കേണ്ടതില്ല ഞാന്‍ നിങ്ങളുടെ കുടുംബം തകര്‍ക്കില്ല .പക്ഷെ ഒരിക്കല്‍ താങ്കള്‍ ഗായത്രിയോട് എന്നെ കുറിച്ച്  പറയണം .ഒപ്പം എന്നോട് ക്ഷമിക്കുവാനും .ഞാന്‍ പോകുന്നു ഇപ്പോള്‍ യാത്ര തിരിച്ചാല്‍ സന്ധ്യ ആവുമ്പോഴേക്കും മൂകാംബിക ക്ഷേത്രത്തില്‍ എത്താം .,,

അയാള്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍   കാലവര്‍ഷത്തിലെ ഇടവപ്പാതി  ആരംഭം കുറിച്ചു കൊണ്ട് മഴ തിമര്‍ത്തു പെയ്യുവാന്‍ തുടങ്ങി .തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അയാള്‍ മഴയെ ഗൌനിക്കാതെ മഴ ന്നനഞ്ഞുകൊണ്ട് പാതയിലൂടെ നടന്നു നീങ്ങി .മഴ ന്നനഞ്ഞു പോകുന്ന അയാളെ തിരികെ വിളിക്കുവാന്‍ മുകുന്ദന്‍ തുനിഞ്ഞെങ്കിലും ശബ്ദം പുറത്തു വരാതെ തൊണ്ടയില്‍ തന്നെ കുരുങ്ങി നിന്നു .അപ്പോള്‍ മുകുന്ദന്‍റെ മനസ്സില്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്  കാലവര്‍ഷത്തിലെ ഇടവപ്പാതിയില്‍ തിമര്‍ത്തു പെയ്തിരുന്ന ആ മഴ ദിവസ്സം ഓര്‍മ്മയില്‍‌ തെളിഞ്ഞു വന്നു   ഗായത്രിയെ ആദ്യമായി കണ്ട  ആ ദിവസ്സം .

                                                                      ശുഭം
rasheedthozhiyoor@gmail.com







   

17 January 2014

കവിത ,പ്രകൃതിയുടെ വിലാപം

ചിത്രം ,കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 


  വ്യതിയാനം അവസ്ഥകള്‍  മാറുന്നു നാള്‍ക്കുനാള്‍ 
മനുഷ്യരാല്‍ പ്രകൃതിക്ക് ഹാനീ -
ചെയ്തികള്‍ ചെയ്തീടിനാല്‍   
മാനവരൊക്കെയും ഉയര്‍ത്തുന്നു ഭൂമിയില്‍ 
രംമ്യ സൗധങ്ങള്‍  മത്സര ബുദ്ധിയാല്‍ 
മാനവരൊക്കെയും ഭൂമിയില്‍  വാഴുന്നീടുന്നത്- 
  സുഖലോലുപതാലല്ലയോ 

പ്രകൃതിയുടെ വരദാനങ്ങളില്‍ ഏറിയ പങ്കും 
 ഉന്മൂലനം ചെയ്തീടുന്നു മാനവര്‍
 കാരണങ്ങള്‍ പലതും പറഞ്ഞുകൊണ്ടേ  
മലകള്‍ നിരത്തുന്നു ,മരങ്ങള്‍ മുറിക്കുന്നു 
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍  നിറവേറ്റിടാനായ് 
ഹരിതാഭമായൊരു മല പോലും കാണുന്നില്ലതെങ്ങുമീ  
മണ്ണെടുത്ത് വികൃതമായ മലകള്‍ അല്ലാതെയെങ്ങുമേ    
 ഹരിതാഭമായൊരു വനം കണ്‍ കുളിര്‍ക്കെ 
 കാണുവാന്‍ കഴിയുന്നില്ലതെങ്ങുമീ  
വരണ്ടുണങ്ങിയ വനാന്തരങ്ങളല്ലാതെയെങ്ങുമേ  

മനുഷ്യനാല്‍ ഊറ്റുന്ന മണലിനാല്‍ പുഴയുടെ-
 വിരിമാറില്‍ ഗര്‍ത്തങ്ങള്‍ രൂപന്തരപെടുന്നു  
പുഴയുടെ തനതായ ഭംഗിയെ അഭംഗിയാക്കുവാന്‍ -
ഹേതുവാകുന്നവരൊക്കെയും മാനവരല്ലയോ      
പുഴയില്‍ തിളങ്ങുന്ന മണല്‍ത്തരികളൊക്കെയും 
മാനവരുടെ സൗദങ്ങളില്‍ ബന്ധസ്ഥരായിടുന്നിതേ   
പുഴയുടെ ഒഴുക്കിന് വിഗ്നങ്ങള്‍ തീര്‍ക്കുന്നതോ  
മാനവരാശിയില്‍ പെട്ടവരൊക്കെയുമല്ലയോ
നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴകളെ  
കാണുന്നില്ലതെങ്ങുമീ - 
വറ്റിവരണ്ടുണങ്ങിയ പുഴകളല്ലാതെ     

മര്‍ത്ത്യ  സുഖ സൗകര്യങ്ങള്‍ -
അധികരിപ്പിച്ചു കൊണ്ടിരിക്കുംമ്പോഴൊക്കയും 
വിണ്ണിന്‍റെ സൗന്ദര്യം വികൃതമായികൊണ്ടേയിരിക്കുന്നു    
ഹരിതഭംഗി കാണുന്നില്ലതീ കാഴചയില്‍ എങ്ങുമീ 
വരണ്ടുണങ്ങിയ കാഴ്ചകള്‍ അല്ലാതെയെങ്ങുമേ 

 വേനലില്‍ ജലക്ഷാമം ഇല്ലാതെയിരിക്കുവാന്‍ 
ഭൂമിയുടെ കരുതല്‍ ജല ശ്രോതസ്  മാനവര്‍  ഊറ്റിടുന്നതോ 
  ഭൂമിയുടെ  അടിത്തട്ടില്‍ നിന്നുമാകയാല്‍  
വരള്‍ച്ചയേറിടുന്നു  ഭൂലോകമൊക്കെയും നാള്‍ക്കുനാള്‍

വയലുകള്‍ വരണ്ടുണങ്ങിക്കിടക്കുന്ന കാഴ്ചകളല്ലാതെ 
കാണുന്നില്ലതീ ജലാംശം ഉള്ള വയലുകള്‍ എങ്ങുമേ 
വേഴാമ്പലുകള്‍ കൂട്ടമായ് പാറി  പറന്നിടുന്നു എങ്ങുമീ-  
ദാഹ  ജലത്തിനായ്‌   അങ്ങോളമിങ്ങോളം വാനിതില്‍ 

പ്രകൃതിക്ക്  അനുയോജ്യമാം വിധം 
 ജീവിതം നയിച്ചിരുന്നൊരു മുന്‍ഗാമികള്‍
 ജീവിച്ചു തീര്‍ത്ത  ജീവിത  രീതികള്‍ 
 ഓര്‍ക്കാതെയുള്ളൊരു ജീവിതം നയിക്കുന്ന മാനവര്‍
ഓര്‍ക്കുന്നില്ലതീ  വരും തലമുറയ്ക്കായ് കരുതി വെയ്ക്കുവാന്‍
 ജലസ്രോതസുകളോ ഹരിത ഭംഗിയോ 
തിരികെവരുവാന്‍  ഇടയില്ലാ എന്ന നഗ്നമായ സത്യങ്ങളും  

 പ്രകൃതി കനിഞ്ഞുനല്‍കിയ വരദാനമാം ഭൂമിയിലേക്ക്
  വിരുന്നുകാരനാം  യാത്രികരായ  മാനവര്‍ ഓര്‍ത്തീടുക 
ശാശ്വതമായൊരു ജീവിതം ലഭിക്കില്ലയീ ഭൂമിയിലെന്നത് 
മാനവരാശിയുടെ ഉന്മൂലനത്തിന് ഹേതുവാകാതെ 
ജീവിക്കുക മാനവാ ..പ്രകൃതിക്ക് ഹാനീകരമാം 
ചെയ്തീകള്‍ ചെയ്തീടാതെ എന്നുമേ 

പാകുക  വിത്തുകള്‍ മണ്ണിന്‍റെ വിരിമാറില്‍  
നടുക നട്ടു നനച്ചു വളര്‍ത്തുക  തൈകളെ 
ഭൂമിയുടെ മനം കുളിര്‍ക്കെ 
 ഭൂമിയ്ക്ക്  തണലെകുവാനായി  
കുറയട്ടെ താപതയുടെ 
  അസ്വസ്ഥതകള്‍ വാനിതില്‍ 
പൊഴിയട്ടെ മഴ ഭൂമിയിലേക്ക്‌ 
 മണ്ണിന്‍റെ ദാഹം തീരുവാനായി 
ഭൂമിയെ സ്നേഹിച്ചീടുവിന്‍
 പ്രകൃതിയെ സ്നേഹിച്ചീടുവിന്‍ 
ജീവജാലങ്ങളെ സ്നേഹിച്ചീടുവിന്‍ 
 സ്വന്തം ജീവനു തുല്ല്യമാം  

                             ശുഭം 

rasheedthozhiyoor@gmail.com       rasheedthozhiyoor.blogspot.com
          

   






11 January 2014

ഗദ്യ കവിത . മോക്ഷം

മോക്ഷം
   
പൂജാമുറിയില്‍  മന്ത്രങ്ങള്‍ മാറ്റൊലികൊണ്ടിരുന്നു . 
ഭക്തിസാന്ദ്രമായ അന്തരീക്ഷം  
പൂജാമുറിയില്‍  ആകമാനം  നിറഞ്ഞുനിന്നു  
ആത്മാവ്  പ്രപഞ്ചത്തില്‍  ആര്‍ത്തട്ടഹസിച്ചു 
മോക്ഷം ലഭിക്കാതെ അലയുന്ന ആത്മാവിനെ
വരുതിയിലാക്കുവാന്‍ മന്ത്രവാദി
ഹോമകുണ്ഡത്തിലെ    അഗ്നിയെ
 അധികരിപ്പിച്ചു  കൊണ്ടിരിക്കുന്നു 

നീചനായിരുന്ന  കുടുംബനാഥന്‍റെ 
നീച കര്‍മ്മങ്ങള്‍ നിമിത്തം
ആത്മാവ് ഗതികിട്ടാതെ പ്രപഞ്ചമാകെ 
അലഞ്ഞുതിരിയുകയാണ്

മന്ത്രവാദി  തന്‍റെ കര്‍മ്മം തുടര്‍ന്നുകൊണ്ടിരുന്നു  
 ആത്മാവ്  പ്രപഞ്ചത്തില്‍  രൌദ്രഭാവത്താല്‍ 
നടനമാടി  തിമര്‍ത്തുകൊണ്ടുമിരുന്നു 
ഗതിക്കിട്ടാതെ അലയുന്ന ആത്മാവിനെ പാലമരത്തിൽ
ആവാഹിപ്പിക്കുവാനുള്ള മന്ത്രവാദിയുടെ ശ്രമം
പതിവു പോലെ  വിഫലമായി കൊണ്ടേയിരുന്നു.
നീച പ്രവര്‍ത്തികളുടെ പരിണിതഫലം
 ആത്മാവിന്  നിത്യശാന്തി ലഭിക്കാതെ പോയി 
ആത്മാവിന്  മോക്ഷം ലഭിക്കാതെ  അലയാനുള്ള 
 പ്രപഞ്ച സൃഷ്ടാവിന്‍റെ  വിധിയെ തിരുത്തുവാന്‍ 
മന്ത്രവാദി ആഹോരാത്രം ശ്രമിച്ചുകൊണ്ടിരിന്നു .

ആത്മാവിന്‍റെ അട്ടഹാസം ആര്‍ത്തനാദമാകുകയും  
ഞൊടിയിടയില്‍  അട്ടഹാസമായി  പരിണമിച്ചും  കൊണ്ടിരുന്നു
ആത്മാവിന്‍റെ  മോക്ഷത്തിനായുള്ള 
മന്ത്രവാദി യുടെ   ശ്രമം 
ആത്മാവിന്‍റെ ശക്തി കൂട്ടി കൊണ്ടേയിരുന്നു .
ശ്രമം പരാജയ പെടുന്നു എന്ന തിരിച്ചറിവ്
ആത്മാവിനെ ഗൃഹപ്രവേശനമെങ്കിലും  നിഷിദ്ധമാക്കുവാന്‍
മന്ത്രവാദിയുടെ കല്പനകള്‍ പ്രാവര്‍ത്തികമാക്കാന്‍
ചെറുനാരങ്ങകള്‍ ഇരുമ്പാണികള്‍ തറച്ച് ഇറയത്ത്‌ കെട്ടി തൂക്കി
ചെമ്പ് തകിടുകളില്‍  മന്ത്രങ്ങള്‍ എഴുതി കുപ്പികളില്‍
ആവാഹിപ്പിച്ച് ചവിട്ടുപടിയുടെ താഴെ കുഴിച്ചുമൂടി

മന്ത്രോച്ചാരണത്താല്‍  പൂജാരി തന്‍റെ കര്‍മ്മം 
വീണ്ടും വീണ്ടും  തുടര്‍ന്നുകൊണ്ടിരുന്നു . 
വലിയൊരു ഇരുമ്പാണി മന്ത്രോച്ചാരണത്താല്‍
 പ്രാര്‍ഥനയോടെ തെക്ക് ഭാഗത്തുള്ളപാലമരത്തിൽ
  മന്ത്രവാദി ശക്തിയോടെ   തറയ്ക്കുവാന്‍ ആരംഭിച്ചു  
മരം ശക്തമായ കാറ്റിനാല്‍ ആടിയുലഞ്ഞു
പ്രപഞ്ചം മുഴുവന്‍ ഭീതി നിഴലിച്ചിരുന്നു
 മന്ത്രവാദി    ഇരുമ്പാണി പൂര്‍വ്വാധികം  ശക്തിയോടെ
പാല മരത്തില്‍ തറച്ചു കൊണ്ടേയിരുന്നു

ഇരുമ്പാണി തറയ്ക്കുന്ന ദ്വാരത്തില്‍ നിന്നും പൊടുന്നനെ 
രക്തം പുറത്തേക്ക് പ്രഹരിക്കുവാന്‍ തുടങ്ങി 
അവിടമാകെ രക്തത്തിനാല്‍ തളംകെട്ടി   
 മന്ത്രവാദിയുടെ  കാല്‍പ്പാദങ്ങള്‍ നനഞ്ഞു കൊണ്ടിരുന്നു
മരത്തിന്‍റെ രോദനം പ്രപഞ്ചമാകെ മാറ്റൊലികൊണ്ട് 
കാര്‍മേഘങ്ങള്‍ കണ്ണുനീര്‍ പൊഴിച്ചു
മന്ത്രവാദി ശക്തിയോടെ ഇരുമ്പാണി  പാലമരത്തിന്‍റെ
 ഹൃദയത്തില്‍  നിഷ്കരുണം  തറച്ചു കൊണ്ടിരുന്നു 
രക്ത പ്രളയം ഉണ്ടായതറിഞ്ഞിട്ടും 

മോക്ഷം ലഭിക്കാത്ത ആത്മാവിന്‍റെ  രോദനം 
മഴയിലും പ്രധിദ്വനിച്ചു കൊണ്ടേയിരുന്നു 
പൂര്‍വാധികം ശക്തിയോടെ 





                                                           ശുഭം                                                               



rasheedthozhiyoor@gmail.com                         rasheedthozhiyoor.blogspot.com