ചിന്താക്രാന്തൻ

Showing posts with label ചെറുകഥ . ശിരോലിഖിതം. Show all posts
Showing posts with label ചെറുകഥ . ശിരോലിഖിതം. Show all posts

20 December 2015

ചെറുകഥ . ശിരോലിഖിതം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

അശ്വതി വിവാഹിതയായിട്ട്   ഏഴുവര്‍ഷം കഴിഞ്ഞിരിക്കുന്നു.ഭര്‍ത്താവ് സുജിത്തിന്    കഴിഞ്ഞമാസം  വരെ ഗ്രാമത്തില്‍  സ്വന്തമായി   പലചരക്കുകട ഉണ്ടായിരുന്നു  .സുജിത്തിന്‍റെ അച്ഛനായി  തുടങ്ങിയ   പലചരക്കുകടയിലെ  അച്ഛന്‍റെ  സഹായിയായിരുന്നു സുജിത് . അച്ഛന്‍റെ  മരണശേഷം    പലചരക്കുകട സുജിത് നടത്തിപ്പോന്നു .കഴിഞ്ഞ വര്‍ഷം  ഗ്രാമത്തിലൊരു  സൂപ്പര്‍മാര്‍ക്കറ്റ് തുറന്നപ്പോള്‍ സുജിത്തിന്‍റെ കടയിലെ വ്യാപാരം ഗണ്യമായി കുറഞ്ഞു .കടയുടെ  വാടക ക്കൊടുക്കുവാനുള്ള രൂപപ്പോലും ലാഭമായി  ലഭിക്കാതെയായപ്പോള്‍   പലചരക്കുകട വില്പന ചെയ്ത് അയാള്‍   ഗള്‍ഫിലേക്ക് പോയി .കഴിഞ്ഞ വര്‍ഷമാണ്‌ സുജിത് സ്വന്തമായി  നിര്‍മിച്ച  വീട്ടിലേക്ക്  അവര്‍  താമസം മാറിയത് .വീടിന്‍റെ പുറം പണികള്‍ ഇനിയും തീര്‍ക്കുവാനായിട്ടില്ല .സുജിത് ഗള്‍ഫിലേക്ക്  പോയതോടെ അശ്വതിയും രണ്ടുകുട്ടികളും  വീട്ടില്‍  തനിച്ചായി .കഴിഞ്ഞ വര്‍ഷംമുതല്‍ മകന്‍ വിദ്യാലയത്തില്‍ പോയിത്തുടങ്ങി രണ്ടാമത്തേത് മകളാണ് അവള്‍ക്ക്  മൂന്ന് വയസ്സ്  തികഞ്ഞിട്ടില്ല.

അശ്വതി എണ്ണയില്‍ വറുക്കുന്ന പലഹാരങ്ങളുണ്ടാക്കി  പട്ടണത്തിലെ ചില  കടകളില്‍  വിതരണംചെയ്യുന്നുണ്ട്.പലഹാരങ്ങള്‍ക്ക്  ആവശ്യക്കാര്‍ കൂടിയപ്പോള്‍ ഒരു സഹായിയെ കൂടി  കൂട്ടി വ്യാപാരം  വിപുലീകരിക്കണം എന്നവള്‍  ആഗ്രഹിച്ചു.സുജിത് എന്നും സന്ധ്യയ്ക്ക് വിളിക്കും .സുജിത്   വിളിച്ചപ്പോള്‍ വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ അശ്വതി പറഞ്ഞു.

,,സുജിത്തേട്ടാ ...പുതിയ രണ്ട് കടകളില്‍ നിന്നും   പലഹാരങ്ങള്‍  അവര്‍ക്കും വേണം  എന്ന്   പറഞ്ഞിട്ടുണ്ട് .വെളിച്ചെണ്ണയില്‍  വറുത്തെടുക്കുന്ന പലഹാരങ്ങള്‍  ആയതുകൊണ്ട് പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍  കൂടിയിട്ടുണ്ട്.ദിവസക്കൂലിക്ക് സഹായിയെ വച്ചാല്‍‌ ഏറ്റവുംകുറഞ്ഞത്‌  നാനൂറോളം രൂപ  ദിനേനെ   കൊടുക്കേണ്ടിവരും .തമിഴ്‌ നാട്ടില്‍നിന്നുമുള്ള  ഒരു പെണ്‍കുട്ടിയെ കിട്ടുകയാണെങ്കില്‍  മാസം അയ്യായിരം  രൂപ  കൊടുത്താല്‍മതിയാകും.പലഹാരങ്ങളുമായി ഞാന്‍  പട്ടണത്തിലേക്ക്  പോകുമ്പോള്‍  മോളെ നോക്കുവാന്‍  ഒരാളാവുകയും ചയ്യും ,,

അല്പനേരത്തെ മൌനത്തിന്  ശേഷം സുജിത് പറഞ്ഞു.

വീടിന്‍റെ  പൂര്‍ത്തീകരിക്കുവാനുള്ള  പണികള്‍  കൂടി  പൂര്‍ത്തീകരിച്ചാല്‍  അശ്വതി  ഈ  തൊഴില്‍  അവസാനിപ്പിക്കണം .തല്‍ക്കാലം   ആരെയെങ്കിലും   കിട്ടുമോന്ന്  അന്യേഷിക്കു .,,

താന്‍ തൊഴിലെടുക്കുന്നതിലുള്ള  നീരസം  സുജിത്തിന്‍റെ  വാക്കുകളില്‍ പ്രകടമായപ്പോള്‍  അശ്വതി പറഞ്ഞു.

,, ഇനി മോളും കൂടി പഠിക്കുവാന്‍ പോയിത്തുടങ്ങിയാല്‍ ഞാന്‍  വീട്ടില്‍  തനിച്ചാവില്ലേ .എനിക്ക്  ഇതൊന്നും  ഒരു  പ്രയാസമായി   തോന്നിയിട്ടില്ല.ഇങ്ങിനെയൊരു വരുമാനം ഉണ്ടാകുന്നത് എന്തിനാ  വേണ്ടെന്നു വെക്കുന്നു  ,,

ഗ്രാമത്തില്‍  എന്തിനും ഏതിനും ഔസേപ്പ്  എന്നൊരു    ബ്രോക്കറുണ്ട് അയാള്‍  കേരളത്തിന്‍റെ ഇതര സംസ്ഥാന   തൊഴിലാളികളെ  ആവശ്യക്കാര്‍ക്ക് എത്തിച്ചുക്കൊടുക്കാറുണ്ട് .അടുത്ത ദിവസ്സം പട്ടണത്തില്‍ പോയിവരുമ്പോള്‍  അശ്വതി ഔസേപ്പിന്‍റെ  വീട്ടില്‍ പോയി .അയാള്‍  പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുകയായിരുന്നു .വെള്ള മുണ്ടും കൈയുള്ള  ബനിയനുമാണ്  അയാളുടെ വേഷം .ഷര്‍ട്ട് അഴിച്ച് തിണ്ണയില്‍ വെച്ചിട്ടുണ്ട് .ആരോഗദൃഢഗാത്രനായ അയാളെ  കണ്ടാല്‍ അമ്പതു   വയസ്സ്   പ്രായം തോന്നും .കഷണ്ടി ബാധിക്കാത്ത അയാളുടെ തലമുടിയില്‍ ഇപ്പോഴും നര ബാധിച്ചിട്ടില്ല .ഭാര്യയും ,മക്കളുമായി പിണങ്ങിയ അയാള്‍  വാടകവീട്ടില്‍ തനിച്ചാണ്  താമസം .അയാള്‍     യാത്രകഴിഞ്ഞു വന്നതായിരിക്കുമെന്ന്  അശ്വതി ഊഹിച്ചു.അവള്‍ അയാളുടെ  അരികില്‍ എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു.

,, ഹായ്  എന്താ പതിവില്ലാത്തവര്‍  ഈ വഴിക്ക്,,

അശ്വതി കുഞ്ഞിനെ താഴെ ഇറക്കുന്നതിനോടൊപ്പം   കൈയിലെ സഞ്ചി  തിണ്ണയില്‍ വെച്ചുകൊണ്ട് പറഞ്ഞു.

,,ഞാന്‍  പലഹാരങ്ങളുണ്ടാക്കി   കടകളില്‍ വിതരണംചെയ്യുന്നുണ്ട് .ഇപ്പോള്‍ പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ധാരാളമുണ്ട് . സഹായത്തിന് ഒരു തമിഴ് പെണ്‍കുട്ടിയെ  കിട്ടിയാല്‍ ഉപകാരമായിരുന്നു ,,

ഔസേപ്പ് അല്പനേരം  ആലോചിച്ച് നിവര്‍ന്നിരുന്നുക്കൊണ്ട് പറഞ്ഞു.

,, കഴിഞ്ഞ ആഴ്ചയില്‍ ഒരു പെണ്‍കുട്ടി അവരുടെ നാട്ടിലേക്ക് പോയിട്ടുണ്ട് .ആ  പെണ്‍കുട്ടി തൊഴില്‍  ചെയ്തിരുന്ന വീട്ടില്‍ എന്തോ  പ്രശ്നം ഉണ്ടായതുക്കൊണ്ടാണ് പോയത് .ഞാന്‍ തന്നെയാണ്  ആ വീട്ടിലേക്ക്  ആ  പെണ്‍കുട്ടിയെ  എത്തിച്ചുക്കൊടുത്തത് .ഞാനൊന്ന് വിളിച്ചുനോക്കട്ടെ .ആ പെണ്‍കുട്ടിക്ക് വേറെ തൊഴില്‍ ലഭിച്ചില്ലെങ്കില്‍  ആ  പെണ്‍കുട്ടിയെ  ഞാന്‍ ഏര്‍പ്പാടാക്കിതരാം,,

ഔസേപ്പ് തിണ്ണയില്‍ കിടക്കുന്ന ഷര്‍ട്ടെടുത്ത്    കീശയിലെ   ഡയറിയില്‍  നോക്കി മൊബൈല്‍ഫോണില്‍ നമ്പര്‍ ഡയല്‍ ചെയ്തു .അയാള്‍ തമിഴ് ഭാഷയില്‍  സംസാരിച്ചുകൊണ്ട് മുറ്റത്തിറങ്ങി ഉലാത്തി .സംസാരത്തിനൊടുവില്‍ അയാള്‍ അശ്വതിയോട്‌ പറഞ്ഞു.

,, ആ പെണ്‍കുട്ടിക്ക്   തൊഴിലൊന്നും ശെരിയായിട്ടില്ല.അതിന് തന്തേം തള്ളേം ഇല്ല .ഇപ്പോള്‍ അമ്മാവന്‍റെ കൂടെയാണ് ഉള്ളത് അയാള്‍  രണ്ടുദിവസം  കഴിഞ്ഞാല്‍   അവളുമായി  ഇവിടെ വരും .ഇവിടെ എത്തിയാല്‍  ഉടനെതന്നെ ഞാന്‍  അശ്വതിയുടെ വീട്ടിലേക്ക്  എത്തിക്കാം ,,

അശ്വതി കുഞ്ഞിനെയെടുത്ത് സഞ്ചിയുമായി നടന്നപ്പോള്‍ ഔസേപ്പ് പറഞ്ഞു.

,, എന്താ  സുജിത്തിന്‍റെ വിശേഷങ്ങള്‍ അയാള്‍ക്ക്‌  തൊഴിലൊക്കെ ശെരിയായില്ലേ ? പിന്നെ അശ്വതിക്ക്  എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി എന്തായാലും  ഞാന്‍  നിറവേറ്റി  തരും ,,

അര്‍ത്ഥംവെച്ചുള്ള അയാളുടെ  വാക്കുകള്‍  അശ്വതിക്ക് ഇഷ്ടമായില്ല .അവള്‍ മറുപടി പറയാതെ നടന്നകന്നു.വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ ചിലരുടെ അര്‍ത്ഥംവെച്ചുള്ള നോട്ടവും സംസാരവും വല്ലാതെയങ്ങ് മനസിനെ വേദനിപ്പിക്കുന്നുണ്ട്‌ .ഭര്‍ത്താക്കന്മാര്‍ വിദേശങ്ങളിലുള്ള ഭാര്യമാരെ വശീകരിച്ച് കാര്യം നേടാന്‍ ശ്രമിക്കുന്ന പുരുഷവര്‍ഗ്ഗത്തോട് അശ്വതിക്ക് വെറുപ്പാണ് .  സ്ത്രീ സമൂഹത്തിന് ആകമാനം പേരുദോഷം വരുത്തുവാനായി ചൂണ്ടയില്‍ കൊത്തുന്ന ചില സ്ത്രീകളുണ്ടല്ലോ സമൂഹത്തില്‍ .സുജിത്തേട്ടന്‍ നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഇങ്ങനെയുള്ള വേവലാതികള്‍ അശേഷം  ഉണ്ടായിരുന്നില്ല.സുജിത്തേട്ടന്‍ വിദേശത്തേക്ക്  പോയതില്‍പ്പിന്നെ ഭയം മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.കുളിക്കുമ്പോള്‍ ബാത്രൂമിലെ ചെറിയ ജാലകത്തിലൂടെ കണ്ട  ആ  രണ്ട് കണ്ണുകളുടെ ഉടമസ്ഥനെ തിരിച്ചറിയുവാനായില്ല .വായുസഞ്ചാരത്തിനായി നിര്‍മിക്കപ്പെട്ട ആ ജാലകവാതില്‍ ആ  സംഭവത്തിനുശേഷം  ഇതുവരെ  തുറക്കപ്പെട്ടിട്ടില്ല.

മൂന്നാംപക്കം പട്ടണത്തില്‍ പോയിവന്നപ്പോള്‍ വീടിന്‍റെ  പൂമുഖത്ത് ആരൊക്കെയോ ഇരിക്കുന്നത് ദൂരെനിന്നും അശ്വതി കണ്ടു .വീടിന് അടുത്തെത്തിയപ്പോള്‍ ഒരാളെ വ്യക്തമായി .ഔസേപ്പ്, അടുത്തുതന്നെ കറുത്ത   ശരീരം മെലിഞ്ഞ  ഒരു കൊമ്പന്‍മീശക്കാരനും .പെണ്‍കുട്ടി കൃഷിയിടത്തില്‍ ചീരകൃഷിയിലെ  കള പറിക്കുകയായിരുന്നു.അശ്വതിയെ കണ്ടപ്പോള്‍ പെണ്‍കുട്ടി എഴുന്നേറ്റ്‌ നിന്നു.ദാവണിയാണ് അവളുടെ വേഷം സാരിയോടൊപ്പം ധരിക്കുന്നതരം ബ്ലൗസും പാദംവരെയെത്തുന്ന പാവാടയും നിറം മങ്ങിയിട്ടുണ്ട് .ഒരറ്റം അരയിൽ മുൻവശത്ത് വലതുഭാഗത്ത് കുത്തിയശേഷം പിന്നിലൂടെ ചുറ്റി മുന്നിലേക്കെടുത്ത സാരി പുതിയതാണ്.നീണ്ടുമെലിഞ്ഞ വട്ടമുഖമുള്ള അവളുടെ മൂക്കിലെ മൂക്കുത്തിഇടാനായി ഉണ്ടാക്കിയ ദ്വാരം  അടഞ്ഞുപോകതെയിരിക്കുവാന്‍ ഈര്‍ക്കിലിതുണ്ട് വെച്ചിട്ടുണ്ട് .എണ്ണ പുരളാത്ത ചെമ്പന്‍ മുടി പാറിപറക്കുന്നു . കറുപ്പിന് ഏഴഴകാണെന്നു   പറയുന്നത്  ശെരിയാണെന്ന് അശ്വതിക്ക് ബോധ്യമായി.

ഔസേപ്പ് അശ്വതിയെ മാറ്റിനിര്‍ത്തി പറഞ്ഞു.

,,വിശ്വസിച്ച് വീട്ടില്‍ നിറുത്താന്‍ പറ്റാവുന്ന കൊച്ചാണ് .നന്നായി അദ്വാനിക്കുകയും ചെയ്യും.ഒരു മാസത്തെ ശമ്പളം കൂടെവന്നയാള്‍ക്ക്  ഇപ്പോള്‍ കൊടുക്കണം .പിന്നെ മാസാമാസം ശമ്പളം  അവളുടെ  പേരില്‍  ബാങ്കില്‍ നിക്ഷേപിച്ചാല്‍  മതിയാകും .ഒരു മാസത്തെ ശമ്പളത്തിന്‍റെ   പകുതി എനിക്ക്  കമ്മീഷന്‍ തരണം ,,

അശ്വതിക്ക് എതിര്‍  അഭിപ്രായം  ഉണ്ടായിരുന്നില്ല.അവള്‍ അലമാരയില്‍  നിന്നും പണമെടുത്ത് കൊടുത്തു.ഔസേപ്പും കൂടെവന്നയാളും പോയപ്പോള്‍ അശ്വതി ചോദിച്ചു .

,,  കുട്ടിയുടെ പേരെന്താണ് ?,,

,, ദുര്‍ഗ്ഗ ,,

,,വീട്ടില്‍ ആരൊക്കെയുണ്ട് ,,

ദുര്‍ഗ്ഗ അല്പനേരം മൌനിയായി നിന്നതിനു ശേഷം പറഞ്ഞു .

,, ഏന്‍ കൂടെ വന്ത ആള് മട്ടുംതാന്‍ ഇരിക്ക് .അവര് വന്ത് എന്നുടെ മച്ചാന്‍ .അപ്പാവെ നാന്‍  പാക്കവേ ഇല്ലെയ്.അമ്മാവെ എമ്മാത്തി  പുറന്ത പെണ്ണ്  താന്‍ നാന്‍ .നാന്‍ പുറന്തതുക്ക് അപ്പറം അമ്മ  ഓടിപ്പോയിട്ടാങ്കെ.പാട്ടി  ഇരുന്ത് പാട്ടി താന്‍  എന്നെയ് കാപ്പാത്തിയത്.നാന്‍ നാലാം ക്ലാസ് വരേക്കും പഠിച്ചിരുക്ക് അന്ത കാലത്ത് താന്‍ പാട്ടി  എരന്ത്‌ പോയത് ..

ദുര്‍ഗ്ഗ  പറയുന്ന മലയാളം കലര്‍ന്ന തമിഴ് ഭാഷ  ഏറെക്കുറെ
ഗ്രഹിച്ചുവെങ്കിലും എരന്ത്‌ പോയി എന്നവള്‍ പറഞ്ഞത് അശ്വതിക്ക് മനസിലായില്ല അശ്വതി ചോദിച്ചു .

,, എരന്തുപോയി  എന്ന് പറഞ്ഞാല്‍  എന്താ ?,,

,, അപ്പടി സൊന്നാല്‍ മരിച്ചുപോയി എന്നാ .പാട്ടി എരന്തതുക്ക്  അപ്പറം  നാന്‍ ഈ  കാലം വരെയ്ക്കും വെല പാത്തിട്ടേ ഇരുക്കത് ,,

ദുര്‍ഗ്ഗ തൊഴിലിനായി വന്നതില്‍ പിന്നെ അശ്വതിക്ക് തെല്ലൊന്നുമല്ല  ആശ്വാസമായത് .ചില പലഹാരങ്ങള്‍  ഉണ്ടാക്കുവാന്‍  അവള്‍ക്കും  അറിയാമായിരുന്നു.കുഞ്ഞിനെ കളിപ്പിക്കുകയും  സ്നേഹിക്കുകയും  ചെയ്യുന്നത്  കണ്ടപ്പോള്‍ കുഞ്ഞിനെ  അവളുടെ  കൈകളില്‍ ഏല്‍പ്പിച്ചു
പോകുവാന്‍ അശ്വതിക്ക് യാതൊരുവിധ സങ്കോചവും  ഉണ്ടായില്ല.ഏതാനും  മാസങ്ങള്‍  കഴിഞ്ഞപ്പോള്‍ ദുര്‍ഗ്ഗ ഒരു മൂക്കുത്തി വേണമെന്ന് ആവശ്യപ്പെട്ടു .അവളുടെ ശമ്പളത്തില്‍ നിന്നും  വാങ്ങിക്കൊടുക്കുവാന്‍  പറഞ്ഞെതെങ്കിലും .അശ്വതി ഒരു ഗ്രാമിന്‍റെ സ്വര്‍ണ്ണത്തിന്‍റെ മൂക്കുത്തി  സ്വന്തമായി  വാങ്ങി നല്‍കി .ദുര്‍ഗ്ഗ  ആ വീട്ടിലെ  ഒരംഗത്തെപോലെയായി.അശ്വതിയുടെ വ്യാപാരം  നാള്‍ക്കുനാള്‍  പുരോഗമിച്ചുകൊണ്ടിരുന്നു.പലഹാരങ്ങള്‍ നിര്‍മിക്കുവാനായി പുരയിടത്തില്‍  ഒരു മുറി വാര്‍ക്കകെട്ടിടം  പണിതീര്‍ത്തു .ഒരു ദിവസം അശ്വതി  ദുര്‍ഗ്ഗയെ കുറിച്ച്  കൂടുതല്‍ ചോദിച്ചറിഞ്ഞു.ദുര്‍ഗ്ഗയുടെ വാക്കുകള്‍ കേട്ട്  അശ്വതി അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചിരുന്നു.

പതിമൂന്നാം  വയസില്‍ ആദ്യമായി     ഋതുമതിയായപ്പോള്‍ കേരളത്തില്‍  തൊഴിലിന് നിന്നിരുന്ന  വീട്ടിളില്‍ നിന്നും മച്ചാനെ വിളിച്ചുവരുത്തി സ്വദേശത്തേക്ക് പറഞ്ഞയച്ചു.ഒരുമാസകാലം  മച്ചാന്‍റെ  വീട്ടില്‍  താമസിച്ചു.മച്ചാന്‍റെ  ഭാര്യ വേണ്ട  ശ്രുശൂഷകള്‍  അവള്‍ക്ക്  നല്കിയിരുന്നു.ഒരു ദിവസം മച്ചാന്‍  ഭാര്യയെയും കുഞ്ഞുങ്ങളേയും ഭാര്യ വീട്ടില്‍  കൊണ്ടാക്കി അന്ന് രാത്രി  ദുര്‍ഗ്ഗയും മച്ചാനും  മാത്രമായിരുന്നു  ആ വീട്ടില്‍ . സമയം രാത്രി ഒന്‍പതു  മണി കഴിഞ്ഞപ്പോള്‍ മച്ചാന്‍ കരുതി വെച്ചിരുന്ന മദ്യകുപ്പി  പുറത്തെടുത്ത് മദ്യപിക്കുവാന്‍  തുടങ്ങി.ദുര്‍ഗ്ഗയെ  അയാള്‍  നിര്‍ബന്ധിച്ചു മദ്യപിപ്പിച്ചു . വേണ്ട  എന്നവള്‍  ആണയിട്ടുപറഞ്ഞുവെങ്കിലും അയാള്‍ അവളുടെ  മുടിക്കുത്തിന്   പിടിച്ച്   മദ്യപിപ്പിച്ചു.രണ്ടു ഗ്ലാസ് മദ്യം അകത്തായപ്പോഴേക്കും  ദുര്‍ഗ്ഗ അര്‍ദ്ധ  ബോധാവസ്ഥയിലായിരുന്നു.അന്നവള്‍ക്ക് അവളുടെ   കന്യകാത്വം നഷ്ടമായി ബലിഷ്ടമായ അയാളുടെ  കരങ്ങളില്‍ പലവട്ടം അവര്‍ ഞെരിഞ്ഞമര്‍ന്നു. അയാള്‍ക്ക്‌ മതിയായപ്പോള്‍ അയാള്‍   അയാളുടെ  ഒരു  കൂട്ടുക്കാരനെ വിളിച്ചുവരുത്തി .അയാളുടെ  പരാക്രമത്തില്‍  ദുര്‍ഗ്ഗ അബോധാവസ്ഥയിലായി.

അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ ശരീരമാസകലം വേദനായാല്‍ അവള്‍  പുളഞ്ഞു.ഒരാഴ്ചയോളം അവള്‍  പലരുടേയും  പീഡനങ്ങള്‍ക്ക്  ഇരയായി.ഒരാഴ്ച കഴിഞ്ഞപ്പോള്‍  മച്ചാന്‍റെ  ഭാര്യയും കുട്ടികളും  തിരികെയെത്തി.ദുര്‍ഗ്ഗയെ  കണ്ട  മച്ചാന്‍റെ  ഭാര്യ അലമുറയിട്ട് കരഞ്ഞുക്കൊണ്ട് പറഞ്ഞു.

,,ഇന്ത  പെണ്ണ്  എപ്പടി  ഇപ്പടിയായി  പോയിട്ടേ .എന്നമ്മാ  ഇങ്കെ  നടന്തത് .എനക്ക്  ഒന്നുമേ  പുരിയില്ലയേ .സൊല്ലമ്മാ  നീ  എപ്പടി  ഇന്ത  കോലമായി  പോയിട്ടേ ?,,

ദുര്‍ഗ്ഗ  ഒന്നും  പറഞ്ഞില്ല .അവള്‍  മൌനിയായിരുന്നു  അവളുടെ  കണ്ണുനീര്‍  കരഞ്ഞു കരഞ്ഞ്‌ വറ്റിപോയിരുന്നു.മച്ചാന്‍റെ  ഭാര്യ കാര്യങ്ങള്‍  ഊഹിച്ചു അവരുടെ നിര്‍ബന്ധത്തിന്  വഴങ്ങി ദുര്‍ഗ്ഗ  കേരളത്തില്‍ നിന്നും പോയ വീട്ടിലേക്ക് തന്നെ  തിരികെയെത്തി. അവിടേയും  യജമാനന്‍റെ    ബലിഷ്ടമായ കരങ്ങളില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു.പിന്നീട് പല  വീടുകള്‍  പല  യജമാനന്മാര്‍ എത്രയെത്ര കരങ്ങളില്‍  അവള്‍  ബന്ധസ്തയാക്കപ്പെട്ടു എന്ന്  അവള്‍ക്കുതന്നെ ഓര്‍മയില്ലാതെയായി .ഇന്നവള്‍ക്ക്‌ ഗര്‍ഭധാരണം നടക്കാതെയിരിക്കുവാനുള്ള  വിദ്യ  അറിയാം യജമാനന്മാര്‍ അതിനവളെ  പ്രാപ്തയാക്കിയിരുന്നു.

അശ്വതി ദുര്‍ഗ്ഗയുടെ    വാക്കുകള്‍  വിശ്വാസിക്കുവാനാവാതെ  മിഴിച്ചിരുന്നു.ദുര്‍ഗ്ഗ അശ്വതിയുടെ കൈത്തലം നുകര്‍ന്ന്  കരഞ്ഞുക്കൊണ്ട് പറഞ്ഞു.

,, ഇങ്കെ  നാന്‍   നിമ്മിതിയായിരുക്ക് .അമ്മ എന്നെ  ഇങ്കെ നിന്നും അണപ്പാതെങ്കെ.ഉങ്കള്‍  എനക്ക്  കടവുള്‍  മാതിരി ,,

ദുര്‍ഗ്ഗ  കരയുകയായിരുന്നു.അശ്വതി  അവളുടെ  മുടിയിഴകളിലൂടെ  തലോടിക്കൊണ്ട് പറഞ്ഞു.

,, ഇല്ല  കുട്ടി  ഇനി  മോളെ ഞാന്‍  എവിടേക്കും  വിടില്ല ,,

അടുത്ത ദിവസം മുതല്‍  പട്ടണത്തിലേക്ക്  പോകുമ്പോള്‍ അശ്വതി ദുര്‍ഗ്ഗയേയും  കുഞ്ഞിനേയും  കൂടെ കൂട്ടി .ദുര്‍ഗ്ഗയേയും  കുഞ്ഞിനേയും  വീട്ടില്‍  തനിച്ചാക്കി  പോകുവാന്‍  എന്തോ ഒരു  ഭയം  അവള്‍ക്ക്  അനുഭവപ്പെട്ടു.ചുറ്റിലും  കാമവെറിയുള്ള കഴുകന്മാര്‍  ഇരയെ റാഞ്ചിക്കൊണ്ട്  പോകുവാന്‍ വട്ടമിട്ടു പറക്കുന്നുണ്ട്‌ .  ഒരു ദിവസം  ദുര്‍ഗ്ഗയുടെ മച്ചാന്‍ വന്നപ്പോള്‍ അശ്വതിയുടെ  കോപം പിടിച്ചുവെക്കാന്‍  അവള്‍ക്കായില്ല . അശ്വതി  ആക്രോശിച്ചു .

,, അമ്മേനേം  പെങ്ങളേം  തിരിച്ചറിയാത്ത കഴുവേറിയുടെ മോനെ ഇവിടെ നിന്നും  കടന്നുപോടാ   .പോയില്ലായെങ്കില്‍  ഞാന്‍  പോലീസിനെ  വിളിച്ചു  വരുത്തും .അവര്‍  വന്നാലുണ്ടല്ലോ  പിന്നെ നീ  പുറം ലോകം  കാണില്ല.ജീവിതാവസാനംവരെ ജയിലില്‍ കിടക്കേണ്ടിവരും  .നിന്നേയും പ്രതീക്ഷിച്ചുകൊണ്ട് നിന്‍റെ  കുടുംബം കാത്തിരിക്കുന്നതുക്കൊണ്ട് ഞാനത് ചെയ്യുന്നില്ല. ദുര്‍ഗ്ഗയെ  അന്വേഷിച്ചു ഇനി  ഇയാള്‍  ഇവിടേയ്ക്ക്  വരികയേ  വേണ്ട  ,,

അശ്വതിയുടെ  ശരീരമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു .വെളിച്ചപ്പാടിനെ  പ്പോലെ ഉറഞ്ഞുതുള്ളുന്ന അശ്വതിയുടെ ഇങ്ങനെയുള്ള  പെരുമാറ്റം  അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.  അയാള്‍ ധൃതഗതിയില്‍ നടന്നകന്നു.കതകിനു മറവില്‍ നിന്നിരുന്ന ദുര്‍ഗ്ഗയുടെ  സര്‍വ  നിയന്ത്രണവും അവളില്‍ നിന്നും  കൈവിട്ടുപ്പോയി .അവള്‍ ഓടിച്ചെന്ന്  അശ്വതിയെ  വാരിപുണര്‍ന്നു . അശ്വതി സംരക്ഷണ കവചം അവള്‍ക്ക്  ചുറ്റിലും തീര്‍ത്തത്    പോലെ ദുര്‍ഗ്ഗയ്ക്ക്   അനുഭവപ്പെട്ടു .  ജീവിതത്തിലാദ്യമായി സുരക്ഷിതത്വം എന്താണെന്നവള്‍ തിരിച്ചറിഞ്ഞു.  മാസങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു.സുജിത് ഗള്‍ഫിലേക്ക് പോയിട്ട് രണ്ടുവര്‍ഷം തികഞ്ഞപ്പോള്‍ അയാള്‍  അവധിക്ക് വരുന്നു എന്ന് പറഞ്ഞു.അശ്വതി  മതിമറന്ന്   സന്തോഷിച്ചു.സുജിത്തിന്‍റെ   പിറന്ന മണ്ണിലേക്കുള്ള  വരവ് പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങളുടെ  തുടക്കം കുറിക്കലായിരുന്നു.
                                                               ശുഭം

rasheedthozhiyoor@gmail.com                             rasheedthozhiyoor.blogspot.qa