ചിന്താക്രാന്തൻ

Showing posts with label ചെറുകഥ .കങ്കണരേഖ. Show all posts
Showing posts with label ചെറുകഥ .കങ്കണരേഖ. Show all posts

8 August 2014

ചെറുകഥ .കങ്കണരേഖ

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
നേരം പുലരുന്നെ ഉണ്ടായിരുന്നുള്ളൂ .സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക്‌ പ്രകാശിപ്പിക്കാന്‍ സജ്ജമാകുന്നു .മഞ്ഞുകണങ്ങള്‍ സൂര്യതാപം ഏറ്റു ഉരുകിത്തീരാന്‍ ഇനി ഏതാനും സമയം മാത്രം .അന്തരീക്ഷം  മൂടല്‍മഞ്ഞിനാല്‍ ദൂര കാഴ്ചകള്‍ മറയ്ക്കുന്നു .പ്രവാസിയായ ഇസ്മായിലിന്‍റെ മുക്രിയായ  വാപ്പ ഫജര്‍ നിസ്കാരത്തിന് വീട്ടില്‍ നിന്നും ഏതാണ്ട് അരകിലോമീറ്റര്‍ ദൂരമുള്ള മസ്ജിദില്‍ പോയി തിരികെയെത്തി നേരെ   ഇസ്മായിലിന്‍റെ മക്കള്‍ കിടക്കുന്ന മുറിയിലേക്ക് തിടുക്കത്തില്‍  നടന്നു .ഇസ്മായിലിന് ഒന്‍പതും ആറും വയസ്സായ  രണ്ടു പെണ്‍കുട്ടികളും , മൂന്നു വയസ്സുള്ള  ഒരു ആണ്‍കുട്ടിയുമുണ്ട്.പെണ്‍കുട്ടികളെ   പതിവായി മദ്രസ്സയിലേക്ക് പറഞ്ഞയക്കുവാനായി വിളിച്ചുണര്‍ത്തുന്നതും. മദ്രസ്സയില്‍ കൊണ്ടാക്കുന്നതും  ഇസ്മയിലിന്‍റെ വാപ്പയാണ്. ഇസ്മയിലിന്‍റെ ഭാര്യ മുംതാസ് മക്കളെ വിളിച്ചുണര്‍ത്തിയാല്‍ മക്കള്‍ വീണ്ടും മടിപിടിച്ച്  മെത്തയില്‍ തന്നെ കിടക്കും.അതുകൊണ്ടുതന്നെയാണ്  മക്കളെ വിളിച്ചുണര്‍ത്തുന്ന ജോലി മുംതാസ് വാപ്പയെ  ഏല്പിച്ചത് .വാപ്പ വിളിച്ചാല്‍ മക്കള്‍ സടകുടഞ്ഞു എഴുന്നേല്‍ക്കും .വാപ്പ മുറിയില്‍ കടന്നപ്പോള്‍ പെണ്‍കുട്ടികള്‍ പുതപ്പിനുള്ളില്‍ തണുപ്പിനാല്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു .വിളിച്ചപ്പോള്‍ രണ്ടുപേരും   അല്‍പം മടിയോടെ എഴുന്നേല്‍ക്കുവാന്‍ വൈമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു .ഒച്ചവെച്ചു വിളിച്ചപ്പോള്‍ രണ്ടു പേരും മെത്തയില്‍ നിന്നും എഴുന്നേറ്റ് മുറിയില്‍ നിന്നും പുറത്തേക്ക് ഓടി .അപ്പോള്‍ തറയില്‍ വിരിച്ച പായയിലെ റബ്ബര്‍ ഷീറ്റില്‍ സുഖനിദ്രയിലായിരുന്നു ഇസ്മായിലിന്‍റെ മകന്‍ .അയാള്‍ നിലത്ത് കുനിഞ്ഞിരുന്ന്  കുഞ്ഞിന്‍റെ മുടിയിഴകളിലൂടെ വിരലുകളോടിച്ച്  നെറ്റിയില്‍ ചുംബനം നല്‍കി മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി .

നാട്ടില്‍ മഞ്ഞുകാലമാണെങ്കിലും സൌദിഅറേബ്യയിലെ  റിയാദില്‍ താപനില ഉയര്‍ന്നിരുന്നു .ഇസ്മായില്‍ നാട്ടില്‍ പോയിവന്നിട്ട്‌ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു .മുപ്പത്തിയാറ് വയസായ അയാള്‍  ഡ്രൈവര്‍ ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചു കഴിഞ്ഞു .പ്രതീക്ഷകളോടെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടുമായി മണലാരണ്യത്തില്‍ കാലുകുത്തിയ ഇസ്മായിലിന്‍റെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടിലെ പൂവണിയാത്ത സ്വപ്നങ്ങള്‍ ഇപ്പോഴും അതേപടി നില കൊള്ളുന്നു എന്നതാണ് വാസ്തവം .ഈ പതിനഞ്ചു വര്‍ഷക്കാലയളവില്‍ കുടുംബം പട്ടിണിയില്ലാതെ ജീവിച്ചുപോന്നു .രണ്ട് സഹോദരിമാരെ തരക്കേടില്ലാതെ വിവാഹം ചെയ്തയച്ചു.പഴയ വീട് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പൊളിച്ച് മൂന്ന് കിടപ്പ് മുറികളുള്ള വാര്‍ക്ക വീടിന്‍റെ പണികള്‍ തുടങ്ങി വെച്ചു .വീടിന്‍റെ പണികള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല .മേല്‍കൂരയുടെ വാര്‍ക്ക പണി കഴിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ .വീടിന് അകത്തെ ചുമരുകള്‍ തേയ്ക്കുകയും നിലം മുസൈക്ക് ഇടുകയും ചെയ്ത് പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു .നാട്ടില്‍ പോകുമ്പോള്‍ അയാള്‍ ഏതാനും സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട് .കടം വാങ്ങുവാന്‍ ഇഷ്ടമില്ലാത്ത അയാള്‍ എങ്ങിനെയെങ്കിലും വീടിന്‍റെ പണികള്‍ തീര്‍ക്കുവാനായി മാത്രമാണ് പലരില്‍ നിന്നും കടം വാങ്ങിയത് .എന്നിട്ടും രൂപ തികയാതെ വന്നപ്പോള്‍ മുംതാസിന്‍റെ അവശേഷിക്കുന്ന സ്വര്‍ണ്ണ പണ്ടങ്ങള്‍  പണയംവച്ചു .ഈയിടെ അയാള്‍ തന്‍റെ ആരോഗ്യകരമായ കാലങ്ങള്‍ മണലാരണ്യത്തില്‍ മെഴുകുതിരിയുടെ അവസ്ഥയെ പോലെ മറ്റുള്ളവര്‍ക്ക് പ്രകാശമേകികൊണ്ട് സ്വയം  ഉരുകി തീരുന്നതില്‍   അതീവ ദുഖിതനായിരുന്നു .

വാപ്പ മദ്രസ്സയില്‍ നിന്നും അദ്ധ്യാപനം കഴിഞ്ഞ് ഇസ്മയിലിന്‍റെ രണ്ടു മക്കളേയും കൂട്ടി തിടുക്കത്തില്‍ വീട്ടിലേക്ക് നടന്നു .മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത് ഇസ്മായിലിന്‍റെ ഏറ്റവുംവലിയ ആഗ്രഹം മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നതാണ്. അതുകൊണ്ടുതന്നെയാണ് ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ മക്കളെ ചേര്‍ത്തത് .മദ്രസ്സയില്‍ നിന്നും കുഞ്ഞുങ്ങളെയായി ഇസ്മായിലിന്‍റെ  വാപ്പ തിടുക്കത്തില്‍ നടന്നു .കുഞ്ഞുങ്ങള്‍ വാപ്പ  നടക്കുന്നതിനൊപ്പം  നടക്കുവാനാവാതെ  രണ്ടു പേരും വാപ്പയുടെ പുറകെ ഓടുകയായിരുന്നു .വീട്ടിലെത്തി വസ്ത്രം മാറി മക്കള്‍ എന്തെങ്കിലും കഴിക്കുമ്പോഴേക്കും മക്കള്‍ക്ക്‌ പോകുവാനുള്ള വാഹനം എത്തും. വാഹനം എത്തിയാല്‍ ഉടനെ മക്കള്‍ വാഹനത്തില്‍ കയറണം അല്ലെങ്കില്‍ ഡ്രൈവര്‍ ബഹളം വെയ്ക്കും . 
ഡ്രൈവറുടെ ചിന്ത ആദ്യ ബെല്ല് അടിക്കുമ്പോഴേക്കും കുട്ടികളെ സ്കൂളില്‍ എത്തിക്കണം എന്നത് മാത്രമാണ് .കുട്ടികള്‍ വാഹനത്തില്‍ കയറുവാന്‍ വൈകിയാല്‍ അയാള്‍ ശകാരിച്ചു കൊണ്ടിരിക്കും .

സൌദിഅറേബ്യയില്‍ സമയം പന്ത്രണ്ടു കഴിഞ്ഞു കാണും. ഇസ്മായില്‍ എണ്‍പത്  കിലോമീറ്റര്‍ ദൂരത്തുള്ള സൈറ്റിലേക്ക് തൊഴിലാളികള്‍ക്കുള്ള ഭക്ഷണം വാഹനത്തിലേക്ക് എടുത്തു വെയ്ക്കുവാന്‍ തിടുക്കം കൂട്ടി .പൊരിവെയിലില്‍  പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു മണിക്ക് മുന്‍പ്‌ ഭക്ഷണം എത്തിക്കുവാനാണ് അയാളുടെ തിടുക്കം കൂട്ടല്‍ .ഭക്ഷണ  പാത്രങ്ങള്‍ എല്ലാം വാഹനത്തില്‍ കയറ്റിയപ്പോള്‍ അയാള്‍ തിടുക്കത്തില്‍ വാഹനം ഓടിച്ചു പോയി .പട്ടണം കഴിഞ്ഞ് വിജനമായ മൂന്നുവരി  പാതയിലൂടെ അമിത വേഗതയില്‍ അയാള്‍ വാഹനം ഓടിച്ചുകൊണ്ടിരുന്നു . പാതിവഴി പിന്നിട്ടപ്പോള്‍ ഒന്നാം പാതയിലൂടെ പോകുന്ന വാഹനത്തില്‍ നിന്നും യുവാക്കളായ അറബികള്‍ ഇസ്മായിലിന് നേരെ കളിയാക്കുന്ന തരത്തില്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയും അയാളുടെ വാഹനത്തിന് മുന്‍പിലേക്ക് വാഹനം ഓടിക്കുകയും ചെയ്തു കൊണ്ടിരുന്നു .കുറേ നേരം ആ നില തുടര്‍ന്നു .അയാള്‍ വേഗത കുറയ്ക്കുമ്പോള്‍ അറബിയും വേഗത കുറയ്ക്കും .അറബികളുടെ വാഹനത്തെ മറികടക്കാന്‍ അയാള്‍ ശ്രമിച്ചു പൊടുന്നനെ അറബികളുടെ വാഹനം അയാളുടെ വാഹനാം പോകുന്ന പാതയിലേക്ക് കയറി ബ്രൈക്ക് ചവിട്ടി ഒപ്പം അയാളും .അയാളുടെ വാഹനം നിയന്ത്രണം വിട്ട് മൂന്നാമത്തെ പാതയിലൂടെ പോകുന്ന ട്രെയിലറില്‍ ഇടിച്ചു പല തവണ മറിഞ്ഞു .

അസര്‍ ബാങ്കിനുള്ള സമയമാകാറായപ്പോള്‍  വാപ്പ വീട്ടില്‍ നിന്നും ഇറങ്ങി അല്‍പം നടന്നപ്പോള്‍ അയാളുടെ ഭാര്യ അയാളെ പുറകില്‍ നിന്നും വിളിച്ചു .അവര്‍ മുംതാസിന്‍റെ മൊബൈല്‍ഫോണ്‍ അയാളുടെ നേരെ നീട്ടി പറഞ്ഞു .

,, മോന്‍റെ സ്നേഹിതനാണ് വാപ്പാനെ ചോദിക്കുന്നു ,,

,, ഇങ്ങനെയൊരു പതിവില്ലല്ലാ ഇത്‌പ്പോ എന്താണാവോ ,,

,, ഇങ്ങള് സംസാരിച്ച് നോക്കീം മനുഷ്യാ ..,,

അയാള്‍ മൊബൈല്‍ഫോണ്‍ വാങ്ങി ചെവിയോടടുപ്പിച്ചു .

,, ഹലോ ഇസ്മായില്‍ ഇക്കാടെ വാപ്പയല്ലെ ,,

,, അതെ നിങ്ങള് ആരാ ഓന് എവിടെ ഇസ്മായില്‍ ,,

,, ഞാന്‍ ഇസ്മായില്‍ ഇക്കാടെ റൂമില്‍ താമസിക്കുന്നയാളാ. ഇസ്മയില്‍ ഇക്ക ഓടിക്കുന്ന  വണ്ടി മറിഞ്ഞു.ഇസ്മയ്ല്‍ ഇക്ക ഇപ്പോള്‍ അബോധാവസ്ഥയില്‍  ആശുപത്രിയിലാണ് നില അല്‍പം സീരിയസ്സാണ് .,,

വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്പ് തന്നെ മൊബൈല്‍ഫോണ്‍ അയാളുടെ   കയ്യില്‍നിന്നും താഴെ വീണു .

അയാളുടെ ഭാര്യ താഴെ വീണ  മൊബൈല്‍ഫോണ്‍ എടുക്കുവാനായി തുനിഞ്ഞു കൊണ്ട് ചോദിച്ചു .

,, എന്താ .. എന്താ ഉണ്ടായെ ,,

,, നമ്മുടെ മോന്‍ ,,

,, നിങ്ങള് കാര്യം പറ നമ്മുടെ മോന് എന്താ ഉണ്ടായെ ,,

,, മോന് ഓടിക്കുന്ന  വണ്ടി മറിഞ്ഞൂന്ന്‍,,

,, ഞാനെന്താണ് ഈ കേക്കണത്    എന്‍റെ റബ്ബേ ,,

ഉമ്മ വാവിട്ടുകരയുന്നത്‌ കേട്ടപ്പോള്‍ മുംതാസ് അടുക്കളയില്‍ നിന്നും പുറത്ത് വന്ന് ക്കാര്യം തിരക്കി .വിവരമറിഞ്ഞ മുംതാസും കരയുവാന്‍ തുടങ്ങി .വാപ്പ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായനായി നിന്നു .പരിസരവാസികള്‍ ഓടിക്കൂടി വിവരമറിഞ്ഞവര്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടി .ദിവസങ്ങള്‍  കൊഴിഞ്ഞു പോയികൊണ്ടിരുന്നു .ഒരു  ദിവസം ഇസ്മയിലിന്‍റെ വാപ്പയെ തേടി സൌദിഅറേബ്യയില്‍ നിന്നും  മുംതാസിന്‍റെ മൊബൈല്‍ഫോണിലേക്ക് ഒരു   ഒരു കോള്‍ വന്നു .മുംതാസ്  ഫോണ്‍ വാപ്പയ്ക്ക്‌ കൈമാറി .മറുതലയ്ക്കല്‍ നിന്നും മുന്‍പ്‌ വിളിക്കാറുള്ള ആളുടെ ശബ്ദം .വാപ്പ  മകന്‍റെ അസുഖ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയോടെ കാതോര്‍ത്തുനിന്നു .


,, ഞാന്‍  ഇസ്മായില്‍ ഇക്കയുടെ അരികില്‍ നിന്നും  വിളിക്കുന്നു .ഇപ്പോഴും ഇസ്മായില്‍ ഇക്ക അബോധാവസ്ഥയില്‍ തന്നെയാണ് .ഡോക്ടര്‍മാര്‍ പറയുന്നത് .മസ്തിഷ്കത്തിന് തകരാറ് പറ്റിയെന്നാണ് അപകടം ഉണ്ടായ ഉടനെ ഹാര്‍ട്ട്‌ അറ്റാക്കും  ഉണ്ടായി എന്ന് പറയുന്നു ,,

,, എന്‍റെ മോനെ നിങ്ങള് എങ്ങിനെയെങ്കിലും ഇവിടേക്ക് എത്തിക്കുമോ .ഞങ്ങള്‍ ഇവിടെ ചികിത്സിച്ചു അസുഖം ഭേദമാക്കിക്കോളാം ,,

,, നാട്ടിലേക്ക് ഇസ്മയില്‍ ഇക്കയെ ഈ അവസ്ഥയില്‍  കൊണ്ടു വരാന്‍ കഴിയില്ല .യന്ത്രങ്ങളുടെ സഹായത്താലാണ് ഇപ്പോള്‍  ജീവന്‍ നില നിര്‍ത്തുന്നത് .ഇവിടെയാവുമ്പോള്‍ സര്‍ക്കാരിന്‍റെ ചിലവില്‍ ചികിത്സ നടക്കും .നാട്ടില്‍ ചികിത്സിക്കുവാന്‍ ഭീമമായ തുക നമ്മള്‍ കാണേണ്ടിവരും ,,

വിളിച്ചയാള്‍ പിന്നീട് കുറെയേറെ സംസാരിച്ചു .മസ്തിഷ്കം നിര്‍ജീവമായ  ഇസ്മായില്‍ ഇനി ജീവിതത്തിലേക്ക് തിരികെ വരില്ല എന്നും യന്ത്രം പ്രവര്‍ത്തിക്കാതെയിരുന്നാല്‍ ജീവന്‍ നിശ്ചലമാകുമെന്നും  ഡോക്ടര്‍ പറഞ്ഞ വിവരം  അയാള്‍ വാപ്പയോട് മനപ്പൂര്‍വം പറഞ്ഞില്ല .ഇസ്മയിലിന്‍റെ കുടുംബം അസുഖങ്ങള്‍ ഭേദമായി  ഇസ്മായില്‍ വരുന്നതും കാത്തിരുന്നു .ഇസ്മായില്‍ ഇപ്പോള്‍ ഒന്നും അറിയുന്നില്ല .പ്രവര്‍ത്തനരഹിതമായ മസ്തിഷ്കവുമായി യന്ത്രങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലകൊള്ളുന്ന   അയാളുടെ സ്വപ്നങ്ങള്‍ക്ക് ഇനി ഈ ജന്മത്തില്‍ സാക്ഷാത്കാരമില്ല .മനുഷ്യര്‍ ജീവിതം ആസ്വദിച്ചു ജീവിക്കുവാന്‍ തന്നെയാണ് ശ്രമിക്കുക .സ്വപ്നങ്ങളാല്‍ ജീവിതത്തില്‍ നേടാവുന്ന അത്രയും സമ്പത്ത് നേടുവാനായി മനുഷ്യര്‍ രാപകല്‍ അദ്ധ്വാനിക്കുന്നു .അപ്പോഴൊന്നും കൂടുതല്‍ പേരും മരണത്തെക്കുറിച്ച് ചിന്തിക്കുകപോലുമില്ല .അത് മനുഷ്യസഹജമാണ് .അല്ലെങ്കിലും മരണമെന്ന ഭയാനകമായ നിമിഷത്തെ ഓര്‍ത്തുകൊണ്ടിരുന്നാല്‍  ജീവിക്കുവാനുള്ള പ്രേരണ തന്നെ മനുഷ്യനില്‍ അന്യമാകും .

ഇസ്മായിലിന്‍റെ പണം വീട്ടിലേക്ക് എത്തുന്നത് നിലച്ചപ്പോള്‍ കുടുംബം ജീവിക്കുവാന്‍ നന്നേ കഷ്ടത അനുഭവിക്കുവാന്‍ തുടങ്ങി. ആ വീട്ടില്‍ എല്ലാവരും കുഞ്ഞുങ്ങളെ എങ്ങിനെയെങ്കിലും ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ പഠിപ്പിക്കണം എന്ന് തീരുമാനിച്ചു .മദ്രസ്സ അദ്ധ്യാപനത്തില്‍ നിന്നും മസ്ജിദിലെ മുക്രി തൊഴിലില്‍ നിന്നും ലഭിക്കുന്ന വേതനം കൊണ്ട് ആ കുടുംബത്തെ ചിലവുകള്‍ വഹിക്കുവാന്‍ വാപ്പ നന്നെ പാടുപെട്ടു.ഗ്രാമത്തിലെ നല്ലവരായ ചിലര്‍ സഹായ ഹസ്തം നീട്ടിയപ്പോള്‍ വാപ്പ ആ സഹായങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു .എങ്ങിനെ ആയാലും കുഞ്ഞുങ്ങളെ നല്ലത് പോലെ പഠിപ്പിക്കുക എന്നത് മാത്ര മായിരുന്നു വാപ്പയുടെ ചിന്ത .

ഇസ്മായിലിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികള്‍ക്കും ഏറെക്കുറെ വാപ്പയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിയാം .കണ്ണുനീര്‍ തോരാത്ത അവരുടെ ഉമ്മയുടെ മുഖം ആ കുഞ്ഞുങ്ങളെ വിഷമിപ്പിച്ചു .അതുകൊണ്ട് തന്നെ കുട്ടികള്‍ വാപ്പയെ കുറിച്ച് വീട്ടില്‍ ഒന്നും സംസാരിക്കാറില്ല .പക്ഷെ മൂന്ന് വയസ്സ് കഴിഞ്ഞ മകന്‍ അങ്ങിനെ ആയിരുന്നില്ല .ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ അവന്‍റെ അരികില്‍ വന്ന് കുന്നോളം സ്നേഹിച്ച വാപ്പയുടെ ഓര്‍മകളായിരുന്നു ആ പൈതലിന്‍റെ മനസ്സ് നിറയെ  .ഒരു ദിവസ്സം മകന് ഉച്ച ഭക്ഷണം നല്‍കി അവനെ ഉറക്കാനായി കിടപ്പ് മുറിയില്‍ തറയില്‍ വിരിച്ച പായയില്‍ കിടക്കുകയായിരുന്നു .ഏറെനേരം കഴിഞ്ഞിട്ടും മകന്‍ ഉറങ്ങാതെ ആയപ്പോള്‍ മുംതാസ് പറഞ്ഞു .

,, ഉമ്മച്ചീടെ പൊന്നു മോനെന്താ ഉറങ്ങാതെ കിടക്കുന്നെ ,,

,, വാപ്പച്ചി ഇനി എന്ന വരിക ഉമ്മച്ചീ .വാപ്പച്ചി ഇപ്പൊ എന്താ വിളിക്കാത്തെ .എനിക്ക് വാപ്പച്ചീടെ ശബ്ദം കേള്‍ക്കണം ,,

മേശപ്പുറത്തു നിന്നും  മൊബൈല്‍ഫോണ്‍ എടുത്ത് മുംതാസിന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് ആ കുരുന്ന് പറഞ്ഞു .

,, ഉമ്മച്ചി വാപ്പച്ചിക്ക് വിളിച്ചു തായോ .എനിക്ക് വാപ്പച്ചീനെ കാണണം .എനിക്ക് വാപ്പച്ചീനെ ആയി ആന കളിക്കണം ,,

കുഞ്ഞിനോട് എന്തു  മറുപടി  പറയണം എന്നറിയാതെ  മുംതാസ് എഴുന്നേറ്റുനിന്നു .അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ ബാത്ത്‌റൂമില്‍  കയറി പൈപ്പിലെ വെള്ളം തുറന്നിട്ട്‌ പൊട്ടിക്കരഞ്ഞു .അല്പനേരം കഴിഞ്ഞപ്പോള്‍ മുംതാസിനെ കാണാതെയായപ്പോള്‍ കുഞ്ഞ് വാതിലില്‍ ഉച്ചത്തില്‍ തട്ടുവാന്‍ തുടങ്ങി അവള്‍ മുഖം കഴുകി പുറത്തിറങ്ങി .കുഞ്ഞിനെ എടുത്തുകൊണ്ട് ചുംബനം നല്‍കി കൊണ്ട് പറഞ്ഞു .

,, മോന്‍റെ വാപ്പച്ചി വരും  ആന കളിക്കാന്‍ മോന്‍റെ വാപ്പച്ചി ഒരു ദിവസ്സം വരും എന്നിട്ട് ഈ വീടിന് അകത്ത് മുഴുവന്‍ മോന്‍റെ വാപ്പച്ചി മോനേയും പുറത്തിരുത്തി ആനയെ പോലെ നടക്കും. ഇപ്പൊ ഉമ്മച്ചീടെ പൊന്നു മോന്‍ നല്ല കുട്ടിയായി കിടന്ന് ഉറങ്ങിയെ .കുഞ്ഞ് അനുസരണയോടെ  വീണ്ടും പായയില്‍ പോയി കിടന്നു .മുംതാസ് കുഞ്ഞിന്‍റെ അരികില്‍ കിടന്ന് താരാട്ട്  പാടി കുഞ്ഞിനെ ഉറക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ,,

ലാഇലാഹ  ഇല്ലള്ളാഹു     ലാഇലാഹ  ഇല്ലള്ളാ
ലാഇലാഹ  ഇല്ലള്ളാ മുഹമ്മദു റസൂലുള്ളാ
താലോലം താലോലം താലൊലം കുഞ്ഞേ
താലോലം കേട്ടു നീ ഉറങ്ങണം കുഞ്ഞേ ...
താലോലം കേട്ടു നീ ഉറങ്ങണം മോനെ  ...
                                                     
                                                                          ശുഭം
rasheedthozhiyoor@gmail.com             rasheedthozhiyoor.blogspot.com