ചിന്താക്രാന്തൻ

Showing posts with label ചെറുകഥ:പന്തീരടി. Show all posts
Showing posts with label ചെറുകഥ:പന്തീരടി. Show all posts

12 June 2015

ചെറുകഥ:പന്തീരടി


മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശം. ഹരിതാഭമായ ഗ്രാമം കൃഷിയാല്‍ സമ്പന്നമാണ്.ഗ്രാമത്തിലുള്ളവരില്‍ ഭൂരിഭാഗവും കൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നവരാണ്‌ .ഭൂവുടമകള്‍  തങ്ങളുടെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കുകയും   . തൊഴിലാളികള്‍   കൃഷിയിടങ്ങളില്‍ തൊഴിലെടുത്തും ഹരിത സമൃദ്ധിയായ ഗ്രാമത്തില്‍  സന്തോഷപ്രദമായ ജീവിതമാണ് നയിക്കുന്നത്  . ഗ്രാമത്തിലൊരു ക്ഷേത്രമുണ്ട് .ദീര്‍ഘായുസ്സിനും ,സന്തോഷപ്രദമായ ജീവിതത്തിനും ,ഉദ്ദിഷ്ട കാര്യപ്രാപ്തിക്കും ,ചെയ്തുപോയ അപരാധങ്ങള്‍ക്ക് മാപ്പപേക്ഷയ്ക്കും ,സന്താന പ്രാപ്തിക്കും  അങ്ങിനെ ക്ഷേത്ര ദര്‍ശനത്തിനു വരുന്നവര്‍ക്ക് കാരണങ്ങള്‍ ഏറെയാണ്‌  .അയല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് വരുന്നുണ്ട് .

ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്   കഴിഞ്ഞ മേടമാസം ഇരുപതാം തിയ്യതി അറുപത്‌ വയസ് തികഞ്ഞ   കൃഷ്ണന്‍കുട്ടി . നാല്പതുവര്‍ഷങ്ങള്‍ക്ക് മുന്പ്‌ വരെ  കൃഷ്ണന്‍കുട്ടിയുടെ തറവാടിന്‍റെ അധീനതയിലായിരുന്ന ക്ഷേത്രം അന്നത്തെ ക്ഷേത്ര മേല്‍ശാന്തിയായിരുന്ന    കൃഷ്ണന്‍കുട്ടിയുടെ അച്ഛന്‍ മാധവന്‍കുട്ടി  വര്‍ഷാവര്‍ഷം നടത്തുന്ന ഉത്സവത്തിന്  സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍   ക്ഷേത്രം  ഗ്രാമവാസികള്‍ക്ക്‌ വിട്ടുകൊടുക്കുകയായിരുന്നു  .അങ്ങിനെ ക്ഷേത്രം ഗ്രാമവാസികളുടെതായി . ആ കാലംമുതലേ   ക്ഷേത്ര കമ്മിറ്റി നിലവില്‍വന്നു .കമ്മിറ്റി ഭാരവാഹികള്‍ ചിട്ടി നടത്തിയും ഗ്രാമവാസികളില്‍ നിന്നും പിരിവെടുത്തും ഉത്സവം ഗംഭീരമാക്കി .ഇപ്പോള്‍ അന്‍പതിലേറെ ഗജവീരന്മാര്‍ ഉത്സവത്തിന് ക്ഷേത്രനടയില്‍ അണിനിരക്കും .


ഗ്രാമത്തിലെ ജന്മികളായിരുന്നു മാധവന്‍കുട്ടി യുടെ പൂര്‍വീകര്‍. മാധവന്‍കുട്ടി ക്ഷേത്രത്തിലെ മേല്‍ശാന്തിയായപ്പോഴേക്കും സ്വത്തെല്ലാം അന്യാധീനപ്പെട്ടിരുന്നു  .  കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ നിത്യവൃത്തിക്ക് വകയില്ലാതെ കഷ്ട്ടപ്പെടുന്ന മാധവന്‍കുട്ടിക്ക് കമിറ്റി ഭാരവാഹികള്‍ മാസ ശമ്പളം നിശ്ചയിച്ചു .മാധവന്‍കുട്ടി ക്ഷേത്രം ഗ്രാമവാസികള്‍ക്ക്‌ കൈമാറുമ്പോള്‍  ഉടമ്പടി രേഖയില്‍ ഇനിയുള്ള കാലം  ക്ഷേത്ര മേല്‍ശാന്തി  കാര്‍മികത്വം വഹിക്കുവാന്‍ അര്‍ഹത മാധവന്‍കുട്ടിയുടെ തറവാട്ടുകാര്‍ക്ക്‌ മാത്രമായിരിക്കും അധികാരം എന്ന് രേഖപ്പെടുത്തിയിരുന്നു .മൂന്ന്‍ സന്താനങ്ങളായിരുന്നു മാധവന്‍കുട്ടിക്ക് .രണ്ടു പെണ്മക്കളും ഇളയ മകന്‍ കൃഷ്ണന്‍കുട്ടിയും .ക്ഷേത്ര ഭരണം  കൈമാറി അഞ്ചാം വര്‍ഷം മാധവന്‍കുട്ടി ഇഹലോകവാസം വെടിഞ്ഞു .സന്ധ്യാ പൂജ  കാര്‍മികത്വം   കഴിഞ്ഞ്. വീട്ടില്‍ എത്തി  കുളി കഴിഞ്ഞ് അത്താഴവും കഴിച്ച് പതിവുപോലെ മുറ്റത്ത്  ഉലാത്തി യതിനു ശേഷം ചാരുകസേരയില്‍ കിടന്നതായിരുന്നു  .


ഉറങ്ങുവാനായി കിടപ്പുമുറിയിലേക്ക് പതിവായി വരുന്ന സമയം കഴിഞ്ഞിട്ടും  കാണാതെയായപ്പോള്‍ അമ്മ പോയി അച്ഛനെ തൊട്ടു വിളിച്ചു . ശരീരം തണുത്ത് വിറങ്ങലിച്ചിരിക്കുന്നു ഒരു   അനക്കവുമില്ല .ശ്വാസോച്ഛ്വാസം നടക്കുന്നുണ്ടോ എന്നറിയാന്‍ അമ്മ കൈത്തലം നാസികയില്‍  വെച്ചുനോക്കിയതും  അമ്മയുടെ ആര്‍ത്തനാദം അവിടമാകെ മുഴങ്ങി  .


,, ചതിച്ചൂലോ .... എന്‍റെ ഈശ്വരാ .....മോനേ കൃഷ്ണാ... അച്ഛന്‍ നമ്മേ വിട്ടു പോയീട്ടാ ..


   അദ്ധ്യാപകനാവാന്‍ ആഗ്രഹിച്ചിരുന്ന അവിവാഹിതനായ   എം എ  ബിരുദധാരിയായ  ഇരുപത്തഞ്ചു വയസുകാരന്‍ കൃഷ്ണന്‍കുട്ടി അങ്ങിനെ ഗത്യന്തരമില്ലാതെ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി   .നേരം പുലരുന്നതിന് മുന്പ് തന്നെ ക്ഷേത്രത്തിലെത്തും .ഉഷപൂജ , ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ.എല്ലാ പൂജകളും കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തുമ്പോള്‍ പാതിരാത്രിയാവും .ഉച്ചയ്ക്ക് ലഭിക്കുന്ന ഇടവേളയില്‍ വീട്ടില്‍ വന്ന് പോകും .


ബ്രഹ്മ  മുഹൂർത്തത്തിൽ ശംഖനാദത്തോടും വാദ്യഘോഷത്തോടും കൂടി പള്ളിയുണർത്തുമ്പോൾ ക്ഷേത്രത്തിൽ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേൽശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചു തളിച്ച്, തിരുനടയിൽ വന്ന് അഭിവാദ്യം ചെയ്തും മണിയടിച്ച് നട തുറക്കുന്നു.


അകത്തു കടന്നാൽ മേൽശാന്തി ആദ്യം വിളക്കു തെളിയിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറ്റുന്നു . വിഗ്രഹത്തിൽ നിന്നും ഇവ മാറ്റുന്നതിനു മുമ്പു നടത്തുന്ന ദർശനത്തിന് നിർമ്മാല്യ ദർശനം എന്നാണ് പറയുന്നത്. നിർമ്മാല്യ ദർശനം അതിവിശിഷ്ടമായി ഭക്തജനങ്ങൾ കരുതുന്നു.


നിർമ്മാല്യം മാറ്റിയതിനു ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാൽ ദേവനെ തേച്ചു കുളിപ്പിക്കുന്നു. തീർത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലർനിവേദ്യം കഴിഞ്ഞാൽ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും ഏത്യത്തപൂജയും കഴിഞ്ഞാൽ ശീവേലി എന്ന ചടങ്ങു നടക്കുന്നു. ദേവന്‍റെ  പാർഷദൻമാർക്കും ദ്വാസ്ഥന്മാർക്കും പരിവാരങ്ങൾക്കും ധ്വജശേഖരൻമാർക്കും ബലിതൂവുന്ന ഈ ചടങ്ങോടു കൂടി രാവിലത്തെ പൂജകൾ അവസാനിക്കുന്നു.


പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യനവകവും അഞ്ചു പൂജകളുമുള്ള ക്ഷേത്രങ്ങളിൽ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. നവകമെന്നത് ഒരു മന്ത്രമാണ്. ഒൻപത് സംഖ്യയുടെ കൂട്ടമെന്നാണിതിന്‍റെ   അർഥം.

പിന്നെ ഉച്ചപൂജ. അതിനു ശേഷം ഉച്ചശീവേലിയോടു കൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകൾ സമാപിക്കുന്നു.

വൈകുന്നേരം അഞ്ചു മണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകൾ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളിൽ സന്ധ്യക്ക് ശിവക്ഷേത്രങ്ങളിൽ പ്രദോഷ പൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റു ദിവസങ്ങളിൽ സന്ധ്യയ്ക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കു ശേഷം അത്താഴപൂജയും അതു കഴിഞ്ഞാൽ അത്താഴ ശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരു ദിവസത്തെ പൂജാക്രമം അവസാനിക്കുന്നു.


മേല്‍ശാന്തിയായി ചുമതല ഏറ്റതിനു ശേഷം ആറാം വര്‍ഷം.  അതായത് മുപ്പത്തൊന്നാം വയസില്‍ കൃഷ്ണന്‍കുട്ടി  വിവാഹിതനായി . വിവാഹിതയാവാന്‍ നിരന്തരം ക്ഷേത്രദര്‍ശനം നടത്തിയിരുന്ന ഒരു സാധു പെണ്‍കുട്ടിയായിരുന്നു വധു .രേവതി  എന്നായിയിരുന്നു അവളുടെ നാമം.  വര്‍ഷങ്ങളോളം ക്ഷേത്ര നടയില്‍ വന്നു പ്രാര്‍ഥിച്ചിരുന്ന അവള്‍ക്ക് വിവാഹഭാഗ്യം ലഭിച്ചില്ല .രേവതിയുടെ  പതിവായുള്ള ക്ഷേത്ര ദര്‍ശനം പിന്നീട് ഇല്ലാതെയായി . കൃഷ്ണന്‍കുട്ടി ഒരു ദിവസം ഉച്ചയ്ക്ക് വീട്ടില്‍ പോകുന്ന വഴിയില്‍ രേവതിയെ കണ്ടു. പാടവരമ്പിലൂടെ നടന്നു വരുന്ന കൃഷ്ണന്‍കുട്ടിയെ കണ്ടപ്പോള്‍ ഭയഭക്തിയോടെ അവള്‍ വഴിമാറി കൊടുത്തു .

അടുത്തെത്തിയപ്പോള്‍  കൃഷ്ണന്‍കുട്ടി അവളോട്‌ ചോദിച്ചു .

,, ഈ ഇടെയായി കുട്ടിയെ  ക്ഷേത്രത്തിലേക്ക് കാണുന്നില്ലല്ലോ .ഉദ്ദിഷ്ടകാര്യം ശെരിയായീന്നുണ്ടോ ,,


,, ഹേയ് ..എനിക്ക് ഇപ്പോള്‍ പ്രായം ഇരുപത്തിനാലു കഴിഞ്ഞു. ഈശ്വരന്‍ എനിക്ക് അതിനുള്ള ഭാഗ്യം തരുന്നില്ലാ എന്ന് തോന്നുന്നു ,,


,, ഹേയ് അങ്ങിനെയൊന്നും പറയല്ലേ ....എന്തിനും ഏതിനും ഒരു  സമയമുണ്ടല്ലോ .സമയമാവുമ്പോള്‍ അതങ്ങ് നടക്കും ,,


രേവതി മന്ദഹസിച്ചു  നടന്നു നീങ്ങി .വീട്ടിലേക്ക് നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ഓര്‍ത്തു നല്ല അച്ചടക്കമുള്ള പെണ്‍കുട്ടി അമ്മ തനിക്കായി വിവാഹാലോചന നടത്തുന്നുണ്ട്. അയാള്‍ അമ്മയോട് രേവതിയെ കുറിച്ച് പറയുവാന്‍ തീരുമാനിച്ചു .വീട്ടില്‍ നിന്നും തിരികെ ക്ഷേത്രത്തിലേക്ക് പോരുവാന്‍ നേരം വിവരം അമ്മയെ ധരിപ്പിക്കുകയും ചെയ്തു .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമ്മയും രണ്ടു ബന്ധുക്കളും കൂടി രേവതിയെ പോയികണ്ടു .പിന്നെ പൊടുന്നനെയായിരുന്നു വിവാഹം .വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ ക്ഷേത്ര നടയില്‍ വെച്ച് വിവാഹം നടന്നു .


ഇന്ന്  കൃഷ്ണന്‍കുട്ടി അല്പം നേരത്തെ ക്ഷേത്രത്തില്‍നിന്നും ഇറങ്ങി കവലയിലേക്ക് നടന്നു .ഇനിയും വൈകിയാല്‍  വറീത്   മാപ്പിളയുടെ പലചിരക്ക് പീടിക പൂട്ടും . ഉച്ചയ്ക്ക് വീട്ടില്‍ പോയപ്പോള്‍ ഭാര്യ രേവതി അവശ്യസാധനങ്ങള്‍ വാങ്ങിക്കുവാനുള്ള കുറിമാനം  കൊടുത്തിരുന്നു .കവലയിലെ ഏറ്റവും പഴക്കമേറിയ പീടികയാണ്‌ വറീത് മാപ്പിളയുടെത് . കൃഷ്ണന്‍കുട്ടിയുടെ  ബാല്യകാലത്തുള്ള ഈ രണ്ടു മുറി പീടിക ഇപ്പോഴും മേല്‍ക്കൂര ഓലയാല്‍ മേഞ്ഞിരിക്കുന്നു .കവലയില്‍ വാര്‍ക്ക കെട്ടിടങ്ങള്‍ അനവധി ഉണ്ടെങ്കിലും  വറീത് മാപ്പിളയുടെ പീടിക പഴമയുടെ പ്രതീകമാണ് .  വറീത് മാപ്പിളയുടെ സഹായി നിരപ്പലകകള്‍ പൊഴിക്കുള്ളില്‍ നിരത്തിയുറപ്പിക്കുന്നത് തെരുവ് വിളക്കിന്‍റെ വെട്ടത്തില്‍ കൃഷ്ണന്‍കുട്ടി ദൂരെ നിന്നും കണ്ടു.പീടിക അടയ്ക്കല്ലേ എന്ന മുന്നറിയിപ്പുപോലെ കൃഷ്ണന്‍കുട്ടി കയ്യിലെ ടോര്‍ച്ച് പീടികയുടെ അകത്തേക്ക് നീട്ടിയടിച്ചു .ടോര്‍ച്ചിന്‍റെ പ്രകാശം വറീത് മാപ്പിളയുടെ മുഖത്ത് പ്രതിഫലിച്ചപ്പോള്‍  വറീത് മാപ്പിള  സഹായിയോട് പറഞ്ഞു .


,,മ്മടെ മേല്‍ശാന്തി വരുന്നുണ്ട് എന്ന് തോന്നുന്നു. അയാള്‍ക്കുള്ള സാധനങ്ങള്‍ കൊടുത്തിട്ട് അടയ്ക്കാം ,,


രാവിലെമുതല്‍ ജോലിയെടുത്ത് ക്ഷീണിച്ച സഹായി വീണ്ടും പീടിക അടയ്ക്കാന്‍ വൈകുന്നതിന്‍റെ നീരസം മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് ടോര്‍ച്ചിന്‍റെ പ്രകാശം വരുന്ന വഴിയിലേക്ക് നോക്കിനിന്നു .കുട ചൂടാതെ  ചാറ്റല്‍മഴ നനഞ്ഞു പീടികയുടെ വരാന്തയിലേക്ക്‌ കയറിയ  കൃഷ്ണന്‍കുട്ടി യോടായി വറീത് മാപ്പിള പറഞ്ഞു .


,, മേല്‍ശാന്തിക്ക്‌ കുടചൂടിക്കൂടെ എന്തിനാ ഇങ്ങനെ മഴ കൊള്ളുന്നത്‌ ,,


ഉടുക്കുവാന്‍  വെള്ള മുണ്ടും വീതിയുള്ള മേല്‍ മുണ്ടുമാണ്  എപ്പോഴും  കൃഷ്ണന്‍കുട്ടിയുടെ വേഷം. അയാള്‍ മേല്‍മുണ്ടെടുത്ത്   പിഴിഞ്ഞ് തലയും ശരീരവും  തോര്‍ത്തിക്കൊണ്ട് പറഞ്ഞു .


,, ഇപ്പോള്‍ കാലാവസ്ഥ മാറുന്നത് ഒരു മുന്നറിയിപ്പും ഇല്ലാതെയല്ലേ ...ഉച്ചയ്ക്ക് എന്ത് വെയിലായിരുന്നു .ക്ഷേത്രത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു മഴക്കോളും ഉണ്ടായിരുന്നില്ല ,,


 കൃഷ്ണന്‍കുട്ടി  ഉടുമുണ്ടിന്‍റെ ഒരറ്റത്ത് തെറുത്തു വെച്ച രൂപയും കുറിമാനവും പുറത്തെടുത്ത് കുറിമാനം വറീത് മാപ്പിളയുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു .


,,രണ്ടുമൂന്നു തരം സാദനങ്ങളെയുള്ളൂ .അല്പം കൂടി നേരത്തെ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങണം എന്ന് കരുതിയതാ ഭക്തജനങ്ങളുടെ തിരക്ക് ഒഴിയെണ്ടേ .... ,,


വറീത് മാപ്പിള കുറിമാനം സഹായിയെ ഏല്പിച്ചത്തിനു ശേഷം  കൃഷ്ണന്‍കുട്ടിയോട് പറഞ്ഞു .


,, മകനില്ലേ വീട്ടില് അവനെ എല്പിച്ചൂടെ വീട്ടിലേക്ക് വേണ്ടുന്ന  സാദനങ്ങള്‍ വാങ്ങിക്കുന്ന ജോലി ,,


കൃഷ്ണന്‍കുട്ടി നെടുവീര്‍പ്പിട്ടുക്കൊണ്ട് പറഞ്ഞു .


,, പതിവുകള്‍ തെറ്റിക്കുവാന്‍ ആവുന്നില്ല .ഇനിയിപ്പോ അവനെ  എല്പിച്ചേ പറ്റൂ അല്പം നടക്കുമ്പോഴേക്കും കിതയ്ക്കുന്നു.പ്രായം അറുപത് കഴിഞ്ഞേ ..,,


കൃഷ്ണന്‍കുട്ടി സാദനങ്ങള്‍ വാങ്ങി സഞ്ചിയിലാക്കി വീട്ടിലേക്ക് നടന്നു .കൃഷ്ണന്‍കുട്ടിക്ക് രണ്ടുമക്കള്‍ മൂത്തവള്‍ പത്മിനി വിവാഹിതയായി ഭര്‍ത്താവിനോടൊപ്പം ജീവിക്കുന്നു. ഇളയ മകന്‍  വാസുദേവന്‍ എം എ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് .ക്ഷേത്രത്തിലെ അടുത്ത മേല്‍ശാന്തിയാവേണ്ടത് വാസുദേവനാണ്.വാസുദേവന്‍  
വേദ പഠനം കഴിഞ്ഞിട്ടുണ്ട്  .ബുദ്ധിശാലിയായ വാസുദേവന്‍ പഠനത്തിലും മിടുക്കനായിരുന്നു .പത്താംക്ലാസ് കഴിഞ്ഞാല്‍ മതപരമായ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മകനെ ക്ഷേത്ര മേല്‍ശാന്തിയാക്കുവാന്‍ സജ്ജമാക്കുക എന്നതായിരുന്നു കൃഷ്ണന്‍കുട്ടിയുടെ ആഗ്രഹം .പഠിച്ച വിദ്യാലയത്തില്‍ പത്താംക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാസുദേവനായിരുന്നു .വിദ്യാലയ അധികൃതരുടെയും, ഗ്രാമവാസികളുടെയും,വാസുദേവന്‍റെയും  നിര്‍ബന്ധം മൂലം വാസുദേവന്‍റെ  തുടര്‍ പഠനത്തിനു കൃഷ്ണന്‍കുട്ടിക്ക് സമ്മതിക്കേണ്ടി വന്നു .പഠനത്തിനുള്ള സാമ്പത്തിക ശ്രോതസ് കണ്ടെത്തുവാന്‍ കൃഷ്ണന്‍കുട്ടി ഒരുപാട് ബുന്ധിമുട്ട് അനുഭവിക്കേണ്ടി വന്നു .ഇപ്പോള്‍ എം എ അവസാനവര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു വാസുദേവന്‍റെ വിദ്യാഭ്യാസം


പ്രധാന പാതയില്‍ നിന്നും പാടവരമ്പിലൂടെ നടന്നാല്‍ എളുപ്പം വീട്ടിലെത്താം .ഈ വഴിയിലൂടെയാണ് എന്നും ക്ഷേത്രത്തിലേക്ക് പോകുന്നതും വരുന്നതും . തന്‍റെ കാല്‍പാദങ്ങള്‍  ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചത്  ഈ നടപ്പാതയിലാണെന്ന് കൃഷ്ണന്‍കുട്ടി ഓര്‍ത്തുപോയി .ഈ ഗ്രാമത്തില്‍നിന്ന് പുറത്തേക്ക് പോകുന്നത് തന്നെ വളരെ വിരളമാണ് .തന്‍റെ ലോകം ക്ഷേത്രവും ഈ ഗ്രാമവുമാണ്‌ .  ചാറ്റല്‍മഴ ശക്തിപ്രാപിച്ചപ്പോള്‍ അയാള്‍ സഞ്ചി തന്‍റെ മാറോടു ചേര്‍ത്തുപിടിച്ച് അല്പം കുനിഞ്ഞു നടന്ന് സഞ്ചി മഴ നനയാതെയിരിക്കുവാന്‍ നന്നേ പാടുപ്പെട്ടു .അയാളുടെ  മനസ്സ് ഈ ഇടെയായി  വല്ലാതെ അസ്വസ്ഥമാണ് നടക്കുമ്പോള്‍ വല്ലാതെ കിതയ്ക്കുന്നു .തന്നെ തളര്‍ത്തിയേക്കാവുന്ന ഒരു അസുഖം തന്നില്‍ നിക്ഷിപ്തമാണെന്ന തോന്നല്‍ അയാളെ   വല്ലാതെ ആകുലതപ്പെടുത്തി  .താന്‍  കിടപ്പിലായാല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയാവേണ്ടത് വാസുദേവനാണ് .സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവാന്‍ കൊതിച്ചു നടക്കുന്ന അവന്‍റെ മനസ്സ് തനിക്ക് അറിയാവുന്നത് പോലെ മറ്റാര്‍ക്കും അറിയില്ല .ഒരിക്കല്‍ താനും ആഗ്രഹിച്ചിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുവാന്‍  .പക്ഷെ തനിക്ക് അതിനുള്ള ഭാഗ്യം സിദ്ധിച്ചില്ല .ഇപ്പോള്‍ തന്‍റെ മകനിലും  അവന്‍റെ ആഗ്രഹം സഫലീകരിക്കാനാവാതെ പോകും .കഴിഞ്ഞ ദിവസം ചെറിയച്ഛന്‍റെ ഇളയമകന്‍ ഉണ്ണികൃഷ്ണനെ  പോയി കണ്ടിരുന്നു. അയാള്‍ വേദ മന്ത്രങ്ങള്‍ പഠിച്ചിട്ടുണ്ട് .ഇപ്പോള്‍ പട്ടണത്തില്‍ വസ്ത്ര വ്യാപാരം നടത്തുന്നു .  ഉണ്ണി വളരെ ലാഘവത്തോടെ മേല്‍ശാന്തിയാവുക എന്നതില്‍ നിന്നും ഒഴിഞ്ഞുമാറി .ആകപ്പാടെ ഉണ്ടായിരുന്ന പ്രതീക്ഷ അയാള്‍ മാത്രമായിരുന്നു .വിശ്വാസികളെക്കാള്‍ കൂടുതല്‍  ഇപ്പോള്‍ അവിശ്വാസികളാണ് ഭൂലോകത്ത് കൂടുതല്‍ എന്ന് അയാള്‍ക്ക്‌ ആദ്യമായി തോന്നിപ്പോയി  .  പാടവരമ്പിലൂടെ ദൂരെ നിന്നും ടോര്‍ച്ചിന്‍റെ  വെട്ടം കണ്ടപ്പോള്‍ അയാള്‍ ഊഹിച്ചു അത് വാസുദേവനായിരിക്കും .അയാളുടെ ഊഹം തെറ്റിയില്ല .വാസുദേവന്‍ കൃഷ്ണന്‍കുട്ടിയുടെ അടുത്തെത്തിയപ്പോള്‍    കുട കൃഷ്ണന്‍കുട്ടിയുടെ   നേര്‍ക്ക് നീട്ടിക്കൊണ്ടു പറഞ്ഞു .


,, അച്ചന് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ കുട എടുത്തൂടെ .ഇങ്ങനെ മഴ നനഞ്ഞു നടന്നാല്‍ അസുഖം പിടിപ്പെടും ,,


കൃഷ്ണന്‍കുട്ടി സഞ്ചി വാസുദേവന്‍റെ കൈവശം കൊടുത്തിട്ട് മേല്‍ മുണ്ടെടുത്ത് പിഴിഞ്ഞ് തല തോര്‍ത്തിക്കൊണ്ട് പറഞ്ഞു .


,, വീട്ടില്‍ നിന്നും ഇറങ്ങും നേരം അല്പം പോലും മഴയുടെ ലക്ഷണം കണ്ടില്ല .പിന്നെ ഈ മഴ നഞ്ഞു നടക്കുവാനും ഒരു സുഖമല്ലേ ,,


വാസുദേവന്‍ സഞ്ചി കൃഷ്ണന്‍കുട്ടിയുടെ കയ്യില്‍ കൊടുത്ത് കുട മടക്കി കക്ഷത്ത്‌ വെച്ച് മഴ നനഞ്ഞു കൃഷ്ണന്‍കുട്ടിയുടെ മുന്‍പില്‍ നടന്നുകൊണ്ട് പറഞ്ഞു .


,, എന്നാല്‍ ഞാനും അനുഭവിക്കട്ടെ ഈ മഴയുടെ സുഖം ,,


കൃഷ്ണന്‍കുട്ടി വാസുദേവന്‍റെ കക്ഷത്തു നിന്നും കുട എടുത്ത് നിവര്‍ത്തി കൊടുത്തുക്കൊണ്ട് പറഞ്ഞു .


,, എന്ത് അവിവേകമാണ് ഈ കാണിക്കുന്നേ ... അസുഖം പിടിപ്പെടും ഞാന്‍ ഇനിമുതല്‍ കുട എടുക്കാതെ പോകില്ല പോരേ ...,,


വീട്ടില്‍ എത്തിയപ്പോള്‍ രേവതി ചാരുപടിയില്‍ കണ്ണുംനട്ട് ഇരിപ്പായിരുന്നു അവര്‍ കൃഷ്ണന്‍കുട്ടിയോടായി   പറഞ്ഞു .


,, മഴ നനഞ്ഞു ഒത്തിരി നടന്നിട്ടുണ്ടാവും വേഗം പോയി കുളിച്ചു പോന്നോളൂ  ചൂടുള്ള വെള്ളം കുളിപ്പുരയില്‍ എടുത്തു വെച്ചിട്ടുണ്ട്. കുളി കഴിഞ്ഞു വരുമ്പോഴേക്കും ഞാന്‍  അത്താഴം എടുത്തു വെയ്ക്കാം ,,


കൃഷ്ണന്‍കുട്ടി  കുളിച്ചു വന്നപ്പോഴേക്കും അത്താഴം രേവതി എടുത്തു വെച്ചിരുന്നു .അത്താഴം കഴിഞ്ഞാല്‍ മിറ്റത്ത് അല്പം നേരം ഉലാത്തുന്ന പതിവുണ്ട് .മഴയായത് കൊണ്ട് ഉമ്മറത്ത് അല്പം നേരം ഉലാത്തിയതിനു ശേഷം അയാള്‍ ചാരുകസേരയില്‍ അല്പനേരം ഇരുന്നു .ഹൃദയമിടിപ്പിന്‍റെ വേഗത കൂടുന്നതുപോലെ ആകപ്പാടെ വല്ലാത്ത അസ്വസ്ഥത അയാളില്‍ അനുഭവപ്പെട്ടു .വലതു കൈകാലുകള്‍ മരവിച്ചിരിക്കുന്നു .രക്തയോട്ടം നിലച്ചുപോയ പോലെ വല്ലാത്ത മരവിപ്പ് .അയാള്‍ ഉച്ചത്തില്‍ അമ്മേ എന്ന് നിലവിളിച്ചു .രേവതിയും വാസുദേവനും അയാളുടെ നിലവിളികേട്ട് അയാളുടെ അരികിലേക്ക് ഓടിയെത്തി .മഴ ആര്‍ത്തിരമ്പി പെയ്യുമ്പോഴും അയാളുടെ ശരീരമാസകലം വിയര്‍പ്പുകണങ്ങളാല്‍ നനഞ്ഞിരിക്കുന്നു .വാസുദേവന്‍ ഉടനെ കുടയെടുത്ത് മഴയിലൂടെ അല്പമകലെയുള്ള ഓട്ടോറിക്ഷക്കാരന്‍റെ വീട് ലക്ഷ്യമാക്കി ഓടി .


ഓട്ടോറിക്ഷയിലേക്ക് ഡ്രൈവറുടെ സഹായത്താല്‍ കൃഷ്ണന്‍കുട്ടിയെ കയറ്റുമ്പോള്‍  കൃഷ്ണന്‍കുട്ടി അസഹ്യമായ വേദനയാല്‍ പുളയുകയായിരുന്നു .രേവതിയുടെ ശരീരത്തിലേക്ക് കൃഷ്ണന്‍കുട്ടി ചാഞ്ഞിരുന്നു .ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്  കൃഷ്ണന്‍കുട്ടിയെ  കൊണ്ടുപോകുമ്പോള്‍ വാസുദേവന്‍റെ കൈയ്യില്‍ പിടിച്ചുക്കൊണ്ട് അയാള്‍ പറഞ്ഞു.


,, എന്തുതന്നെയായാലും നാളത്തെ ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ മുടങ്ങരുത്‌ .എന്‍റെ മോന്‍ പള്ളിയുണര്‍ത്തിനു മുന്‍പ്തന്നെ ക്ഷേത്രത്തില്‍ എത്തണം ,,


വാസുദേവന്‍ അച്ഛന്‍റെ മുഖത്ത് നോക്കി തലയാട്ടുകമാത്രം ചെയ്തു വാസുദേവന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നത്  ഉടുമുണ്ടിന്‍റെ തലപ്പുക്കൊണ്ട് അയാള്‍ തുടച്ചുനീക്കിക്കൊണ്ടിരുന്നു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ അത്യാഹിത വിഭാഗത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെട്ടു .ഡോക്ടര്‍ പുറത്തേക്ക് നോക്കി ചോദിച്ചു  .


,, കൃഷ്ണന്‍കുട്ടിയുടെ കൂടെ വന്നവര്‍  ആരാണ് ?,,


വാസുദേവനും അമ്മയും ഡോക്ടറുടെ അരികിലേക്ക് ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു .


,, ശ്രീമാന്‍ കൃഷ്ണന്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കുന്നു .തക്ക സമയത്ത് അദ്ദേഹത്തെ ഇവിടെ എത്തിച്ചത് ക്കൊണ്ട് ജീവന്‍ രക്ഷിക്കുവാന്‍  ഞങ്ങള്‍ക്കായി  .ബ്ലോക്കുണ്ട് അത് ഉടനെ തന്നെ നീക്കം ചെയ്യണം ,,


വാസുദേവനും രേവതിയും തളര്‍ന്നിരുന്നു .മണിക്കൂറുകള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു .അച്ഛനെ നാളെ മാത്രമേ അത്യാഹിത വിഭാഗത്തില്‍ നിന്നും നീക്കം ചെയ്യുകയുള്ളൂ എന്നും ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ആൻജിയോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയ ഉടനെ നടത്തണം എന്നും അറിഞ്ഞപ്പോള്‍ വാസുദേവന്‍ ശാസ്തക്രിയയുടെ സാമ്പത്തിക ചിലവിനു വേണ്ടുന്ന രൂപ എങ്ങിനെ സ്വരൂപിക്കും എന്നറിയാതെ വിഷമിച്ചു .സമയം ഏതാണ്ട് പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞപ്പോള്‍ അച്ഛന്‍റെ വാക്കുകള്‍ അയാളുടെ കാതുകളില്‍ മുഴങ്ങുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .


,,എന്തുതന്നെയായാലും നാളത്തെ ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ മുടങ്ങരുത്‌ .എന്‍റെ മോന്‍ പള്ളിയുണര്‍ത്തിനു മുന്‍പ്തന്നെ ക്ഷേത്രത്തില്‍ എത്തണം ,,


വാസുദേവന്‍ വീടിന്‍റെ താക്കോല്‍ വാങ്ങി  അമ്മയോട് യാത്രപറഞ്ഞിറങ്ങി പട്ടണത്തിലെ ഓട്ടോറിക്ഷ സ്റ്റാണ്ട് ലക്ഷ്യ മാക്കി നടന്നു .പട്ടണത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ അയാള്‍ക്ക്‌ ഓട്ടോറിക്ഷ ലഭിച്ചു .വീട്ടില്‍ എത്തിയ ഉടനെ ശരീരം ശുദ്ധിവരുത്തി അച്ഛന്‍റെ മുണ്ടും മേല്‍മുണ്ടും എടുത്ത് ധരിച്ചു .അപ്പോഴേക്കും സമയം മൂന്നര കഴിഞ്ഞിരുന്നു .ടോര്‍ച്ചെടുത്ത് വീടിന്‍റെ കതക് പൂട്ടി പ്രതാന പാതയില്‍ നിന്നും പാടവരമ്പിലെക്കിറങ്ങി നടന്നു .ഞാറ്റു കണ്ടങ്ങളില്‍ പെയ്തൊഴിഞ്ഞ മഴയാല്‍ വെള്ളം നിറഞ്ഞുകവിഞ്ഞിരിക്കുന്നു .വേദ മന്ത്രങ്ങള്‍ പഠിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു . സ്വായത്തമാക്കിയ വേദ മന്ത്രങ്ങള്‍ അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു .വിജനമായ പാടശേഖരങ്ങളില്‍നിന്നും ചിവിടുകളുടെ ശബ്ദം മാത്രം കേള്‍ക്കാം .ഇതുവരെയും അനുഭവിക്കാത്ത വല്ലാത്തൊരു ഭയം അയാളില്‍ അലയടിച്ചുയരുന്നതയാള്‍ അറിഞ്ഞു .പാദങ്ങളില്‍ നിന്നും വിറയല്‍ അനുഭവപെട്ടപ്പോള്‍ അയാള്‍ നടത്തത്തിന് വേഗത കൂട്ടിക്കൊണ്ടു ഭയം വിട്ടുമാറാന്‍ അഥര്‍വ വേദത്തിലെ മന്ത്രം ഉരുവിട്ടുകൊണ്ട്  ക്ഷേത്രം ലക്ഷ്യമാക്കി നടന്നു .


                                                 ,, ഓം അഭയം മിത്രാദഭയമമമിത്രാദ്‌

                                                    അഭയം ജ്ഞതാദഭയം പരോക്ഷാത്‌.
                                                    അഭയം നക്തമഭയം ദിവാ ന:
                                                     സര്‍വാ ആശാ മമ മിത്രം ഭവന്തു ,,

                                                     


                                                                            ശുഭം


rasheedthozhiyoor@gmail.com                                                     rasheedthozhiyoor.blogspot.com