ചിന്താക്രാന്തൻ

6 September 2014

ചെറുകഥ .അകാരുണ്യം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
ഗ്രാമത്തിലെ പേര് കേട്ട നായര്‍ തറവാട്ടിലെ അംഗമാണ്  ചന്ദ്രമതി .പുരാതനമായ ഓടിട്ട മാളികയുടെ അല്പമകലെയായി അച്ഛന്‍ പണിതു നല്‍കിയ ഇരുനില വാര്‍ക്ക വീട്ടിലാണ് ഇപ്പോള്‍ ചന്ദ്രമതിയും ഒന്‍പതു വയസ്സുള്ള മകന്‍ ഹരിയും താമസിക്കുന്നത്.ഇഷ്ടമില്ലാത്ത വിവാഹത്തിന് രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്ന  അവളുടെ വിവാഹബന്ധത്തിന് നാല് വര്‍ഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ . പരമ്പരാഗതമായി  മരുമക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന അനേകം  നായര്‍ തറവാട്ടുകാര്‍ വസിക്കുന്ന ആ ഗ്രാമത്തില്‍ ചന്ദ്രമതിയുടെ വിവാഹ ശേഷം ഭര്‍ത്താവ് അരവിന്ദന്‍ നായര് ചന്ദ്രമതിയുടെ വീട്ടിലായിരുന്നു താമസം .ഏതുനേരവും മുറുക്കി തുപ്പി യാതൊരു തൊഴിലും ചെയ്യാതെ   നടക്കുന്ന ഈശ്വര ഭക്തനായ  അരവിന്ദന്‍ നായരുടെ ചെയ്തികള്‍ ചന്ദ്രമതിക്ക് ഇഷ്ടമല്ലായിരുന്നു .വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ . ഭൂസ്വത്തിന് ഉടമയായ ചന്ദ്രമതിയുടെ അച്ഛന്‍ പണിതു നല്‍കിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ ചന്ദ്രമതി ഗര്‍ഭിണിയായിരുന്നു.

ചന്ദ്രമതിക്ക് അരവിന്ദന്‍ നായരെ ഇഷ്ടപെടാതെയിരിക്കുവാന്‍ പ്രധാനകാരണം . അവള്‍ പ്രാണനെ പോലെ സ്നേഹിക്കുന്ന  പ്രതാപനായിരുന്നു .പിഴച്ചു പെറ്റ സന്തതിയെന്നു ഗ്രാമവാസികള്‍ ഒന്നടങ്കം പ്രതാപനെ വിളിക്കുമ്പോഴും അവള്‍ക്ക്  അറിയാം പ്രതാപന്‍ തന്‍റെ സ്വന്തം  അമ്മാവന്‍റെ മകനാണ് എന്നത് .അതുകൊണ്ട് തന്നെയാണ് അവള്‍ പ്രാതാപനെ ഇഷ്ടപെടുവാന്‍ തുടങ്ങിയതും .തറവാട്ടില്‍ അടുക്കള പണികള്‍ ചെയ്യുവാന്‍ വന്നിരുന്ന വേലക്കാരിയുടെ മകളെ പ്രണയിച്ച് വിവാഹംകഴിക്കാം എന്ന് മോഹിപ്പിച്ച് നേടേണ്ടത് എല്ലാം നേടി അവസാനം അവള്‍ ഗര്‍ഭിണിയായി എന്ന് അറിഞ്ഞപ്പോള്‍ നാടുവിട്ടുപോയ അമ്മാവനെ അവള്‍ക്ക് എന്നും പുച്ഛമായിരുന്നു .നേരില്‍ കാണാത്ത ആ അമ്മാവനെ കുറിച്ചുള്ള കഥകള്‍ ഗ്രാമത്തില്‍ മുഴുവനും ഇപ്പോഴും പാട്ടാണ് .അമ്മാവന്‍ പ്രതാപന്‍റെ അമ്മയെ രഹസ്യമായി വിവാഹം ചെയ്തിരുന്നുവെന്നും കുടുംബം ഒന്നടങ്കം ആ ബന്ധത്തെ എതിര്‍ത്തപ്പോള്‍ നാട് വിട്ടതാണ് എന്നും .തന്നെ അമ്മാവന്‍ ആ ബന്ധത്തില്‍ നിന്നും പിന്തിരിയാതെ ആയപ്പോള്‍ അമ്മാവനെ അപായപെടുത്തിയതാണ് എന്നൊക്കെ ഗ്രാമത്തില്‍ സംസാരമുണ്ട് .

പ്രതാപന്‍ ഒരിക്കല്‍ പോലും തറവാട്ടില്‍ അവകാശം സ്ഥാപിക്കുവാന്‍ വരികയോ ചന്ദ്രമതിയുടെ സ്നേഹം കണ്ടതായോ നടിച്ചിരുന്നില്ല .എന്നാലും ചന്ദ്രമതി അവളുടെ അയാളോടുള്ള പ്രണയം മനസ്സില്‍ സ്വകാര്യമായി സൂക്ഷിച്ചു . വിവാഹം ഉറപ്പിച്ചപ്പോള്‍ അവളുടെ ഇഷ്ടം വീട്ടില്‍ അറിയിച്ച നേരം  അച്ഛന്‍  പറഞ്ഞ വാക്കുകള്‍ അവളെ നടുക്കി .

,, പ്പെ എരണം കെട്ടവളെ പിഴച്ചു പെറ്റ ആ തോന്നിവാസിയെ മാത്രേ കണ്ടുള്ളൂ പ്രണയിക്കാന്‍ .ഒരുത്തന്‍ തറവാട്ടിന് വരുത്തി വെച്ച അപമാനം ഇപ്പോഴും മാഞ്ഞുപോയിട്ടില്ല .ഒന്നിനും ഒരു കുറവും വരുത്താതെ വളര്‍ത്തി വലുതാക്കിയതിന്‍റെ അഹങ്കാരാ ഈ പറയുന്നതൊക്കെ .ഉറപ്പിച്ച വിവാഹത്തിന് തടസ്സം നിന്നാലുണ്ടല്ലോ കൊന്നു കുഴിച്ചുമൂടും ഞാന്‍ ,,

വീട്ടുകാരുടെ സമ്മതം ലഭിക്കുകയില്ല  എന്നറിഞ്ഞപ്പോള്‍ .  പ്രതാപനെ അയാളുടെ വീട്ടില്‍ പോയി  നേരില്‍ക്കണ്ട് അവള്‍ തന്‍റെ ആഗ്രഹം അറിയിച്ചു  .

,, എനിക്ക് ഇഷ്ടമാണ് പ്രതാപനെ. കുഞ്ഞുനാള്‍ തൊട്ടേ ഞാന്‍ പ്രതാപനെ പ്രണയിക്കുന്നു .എന്‍റെ ഇഷ്ടം അറിയിക്കുവാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ വാക്കുകള്‍ കേള്‍ക്കാതെ എന്നില്‍ നിന്നും പ്രതാപന്‍ അകലാന്‍ ശ്രമിക്കുന്നു .എന്നെ ഉപേക്ഷിക്കരുത്.എന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു .എന്‍റെ മനസ്സ് അറിയാതെ പോകരുത് ,,

പ്രതാപന്‍ ഉമ്മറത്തിണ്ണയില്‍ നിന്നും ഒന്നും ഉരിയാടാതെ ദൂരേയ്ക്ക് നടന്നു നീങ്ങി .പ്രതാപന്‍റെ അമ്മ പുറത്തെ സംസാരം കേട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങിവന്ന് ചന്ദ്രമതിയുടെ ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുടച്ചുനീക്കി പറഞ്ഞു .

,, എന്‍റെ മോള് എന്‍റെ മരുമകളായാല്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും .പക്ഷെ മോളുടെ വീട്ടുകാരുടെ സമ്മതത്തോടെ ഒരിക്കലും നിങ്ങള്‍ക്ക് ഒന്നാവാന്‍ ആവില്ല .പ്രതാപന് എന്‍റെ മോളെ ഇഷ്ടമല്ലാതെയല്ല അവന്‍ ഒന്നും പറയാതെ ഇവിടെ നിന്നും ഇറങ്ങി പോയത് .മോളുടെ കുടുംബം അംഗീകരിക്കാത്ത ബന്ധം കൂട്ടി യോജിപ്പിക്കുവാന്‍ മോള് ശ്രമിക്കരുത് .അങ്ങിനെയുണ്ടായാല്‍ നിങ്ങളുടെ ജീവന്‍ തന്നെ അപായപെടും .ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കുന്നത്‌ തന്നെ എന്‍റെ മോന് വേണ്ടിയ .അവനെ കുരുതി കൊടുക്കരുത് .നിസഹായയായ ഒരു അമ്മയുടെ അപേക്ഷയാണ് ,,

 അവള്‍ പോട്ടികരഞ്ഞുകൊണ്ട് വീട്ടിലേക്കും നടന്നു .വിവാഹ ദിവസ്സം വരെ അവള്‍ പ്രതീക്ഷയോടെ അവനെ കാത്തിരുന്നു .തന്‍റെടത്തോടെ വീട്ടില്‍ വന്ന് തന്‍റെ കൈ പിടിച്ച് ഇറക്കി കൊണ്ട് പോകും എന്നവള്‍ ആശിച്ചു .പക്ഷെ അങ്ങിനെയൊന്ന് ഉണ്ടായില്ല .കരഞ്ഞുകലങ്ങിയ കണ്ണുകളോടെ  കതിര്‍മണ്ഡപത്തില്‍   അരവിന്ദന്‍ നായരുടെ മുന്നില്‍ താലി ചാര്‍ത്തുവാനായി അവള്‍ക്ക് കഴുത്ത് നീട്ടേണ്ടി വന്നു .ഭാര്യയുടെ കര്‍ത്തവ്യങ്ങള്‍   മനസ്സറിഞ്ഞ് പ്രാവര്‍ത്തികമാക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല  .അവളുടെ ശരീരത്തിന്‍റെ ചൂട് അയാള്‍ ആഗ്രഹിക്കുമ്പോള്‍ അവള്‍ ഒഴിഞ്ഞു മാറികൊണ്ടിരിന്നു .അയാളുടെ വികാരങ്ങളെ അയാള്‍ക്ക്‌ നിയന്ത്രിക്കുവാന്‍ കഴിയാതെ ആകുമ്പോള്‍ അയാള്‍ അവളെ ബലംപ്രയോഗിച്ച് കീഴ്പെടുത്തും . പുതിയ വീട്ടിലേക്ക് താമസ്സം മാറിയതില്‍ പിന്നെ അടുക്കള പണികള്‍ക്കായി ഒരു സ്ത്രീ വന്നിരുന്നു .ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപെട്ട അവള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നു .

ചന്ദ്രമതിയുടെ വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞു കാണും. ഒരു ദിവസം രാവിലെ അമ്മയുമായി ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ ചന്ദ്രമതി മകനെ തറവാട്ടില്‍ അമ്മയെ ഏല്പിച്ചു വീട്ടിലേക്ക് നടന്നു .ഉമ്മറത്ത് എത്തിയപ്പോള്‍ പുറകുവശത്തെ പൈപ്പിലെ വെള്ളം ഒഴികി പോകുന്നത് കണ്ടപ്പോള്‍ പൈപ്പ് പൂട്ടുവാനായി പുറകുവശത്തെക്ക് നടന്നു .കിടപ്പ് മുറിയുടെ അരികില്‍ എത്തിയപ്പോള്‍ മുറിയില്‍ നിന്നും അടക്കം പറച്ചില്‍ കേട്ടപ്പോള്‍ ഒരു നിമിഷം അവള്‍ അവിടെ തന്നെ നിന്നു .തുറന്നു കിടക്കുന്ന ജാലകത്തിലൂടെ നോക്കിയ അവളുടെ കണ്ണുകളെ അവള്‍ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല .കിടപ്പ് മുറിയില്‍ ഭര്‍ത്താവും വേലക്കാരിയും അര്‍ദ്ധ നഗ്നരായി ശാരീരിക ബന്ധം പുലര്‍ത്തുന്നു . തന്നെ വഞ്ചിച്ച ഭര്‍ത്താവിനോട് അവള്‍ക്ക് അപ്പോള്‍ തീര്‍ത്താല്‍ തീരാത്ത പകയാണ് തോന്നിയത് .പിന്നെ ഞൊടിയിടയില്‍ അകത്ത് പോയി കതകിന്‍റെ സാക്ഷ പുറത്ത് നിന്നും പൂട്ടി ഒച്ച വെച്ച് ആളെ കൂട്ടി .അയല്‍പക്കക്കാര്‍ ഓടി കൂടിയപ്പോള്‍ അവള്‍ പൂട്ടിയ സാക്ഷ നീക്കി കതക് തുറന്നു .അകത്തെ കാഴ്ച കണ്ട് ഓടി കൂടിയവര്‍ സ്തംഭിച്ചു നിന്നു .വസ്ത്രം ധരിച്ചു പുറത്തിറങ്ങിയ അരവിന്ദന്‍ നായര്‍ ഒന്നും ഉരിയാടാതെ പുറത്തേക്ക് ഇറങ്ങി നടന്നു .അയാള്‍ വിദൂരതയിലേക്ക് നടന്നകന്നു .പിന്നെ അരവിന്ദന്‍ നായരെ ആരും തന്നെ ആ ഗ്രാമത്തില്‍ കണ്ടില്ല .

 ആറു  വര്‍ഷങ്ങള്‍ക്ക്  ശേഷം. നേരം പുലര്‍ന്ന് സമയം ഏതാണ്ട്  എഴുമണി കഴിഞ്ഞു കാണും. തറവാട്ടില്‍ ഒരു വാഹനം വരുന്നത് കണ്ടപ്പോള്‍ ചന്ദ്രമതിക്ക് രാത്രിയില്‍ കൂട്ട് കിടക്കാന്‍ വന്ന അമ്മ അടുക്കളയിലുള്ള മകളോട് വിളിച്ചു പറഞ്ഞു .

,,മോളെ വീട്ടില്‍ ആരോ വന്നിരിക്കുന്നു അമ്മ പോവുന്നു ,,

,, ആരാ അമ്മേ ഈ പുലര്‍ച്ചെ തന്നെ വിരുന്നുകാര്‍ ,,

,, അറിയില്ല മോളെ അമ്മ പോയി നോക്കട്ടെ ,,

അമ്മ പോയപ്പോള്‍ ചന്ദ്രമതിയും പിറകെ തിടുക്കത്തില്‍ തറവാട്ടിലേക്ക് നടന്നു .വാഹനത്തില്‍ നിന്നും  ഒരു മദ്ധ്യവയസ്കന്‍  ഇറങ്ങി വരാന്തയിലേക്ക്‌ കയറി നിന്നു .ഏതാണ്ട് ആറടിയോളം നീളം തോന്നിപ്പിക്കുന്ന അയാളുടെ വേഷം കാവി ജുബ്ബയും  മുണ്ടുമായിരുന്നു . നീട്ടി വളര്‍ത്തിയ നരച്ച  തലമുടിയും താടിയുമുള്ള അയാളെ കണ്ടാല്‍ സന്യാസിയാണെന്ന് തോന്നിപ്പിക്കും .ചന്ദ്രമതി അവിടേക്ക് എത്തുമ്പോഴേക്കും വന്നയാളും അമ്മയും കെട്ടിപിടിച്ച് നില്‍ക്കുന്ന കാഴ്ചയാണ് അവള്‍ക്ക് കാണുവാന്‍ കഴിഞ്ഞത് .വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഗ്രാമം വിട്ടുപോയ അമ്മയുടെ സഹോദരനാണ് തിരികെയെത്തിയിരിക്കുന്നത് എന്ന് ചന്ദ്രമതി വൈകാതെ അറിഞ്ഞു .  വര്‍ഷങ്ങളായി തുടര്‍ന്നു പോന്ന ദേശാടനം മൂലം അമ്മാവന്‍ ക്ഷീണിതനായിരുന്നു .വിശേഷങ്ങള്‍ അറിയുവാന്‍ എല്ലാവര്‍ക്കും തിടുക്കമായിരുന്നു .പക്ഷെ ചന്ദ്രമതിക്ക് അറിയേണ്ടിയിരുന്നത് .പ്രതാപന്‍റെ പിതൃത്വമായിരുന്നു .അമ്മാവന്‍ ഗ്രാമം വിട്ട് പോയിട്ടും വിവാഹിതയാവാതെ ഈ കാലം വരെ ജീവിച്ച പ്രതാപന്‍റെ അമ്മയുമായുള്ള അമ്മാവന്‍റെ മുന്‍കാല ബന്ധത്തെക്കുറിച്ചും എന്തിന് ഈ ഗ്രാമം വിട്ട് അമ്മാവന്‍  പോയി എന്നതുമൊക്കെയായിരുന്നു .അവള്‍ അവസരത്തിന് വേണ്ടി കാത്തിരുന്നു .

ഗ്രാമവാസികളും ബന്ധുക്കളും അയാളെ സന്ദര്‍ശിക്കുവാന്‍ വന്നുകൊണ്ടിരുന്നു .ഒരിക്കലും കാണുവാന്‍ കഴിയുകയില്ല എന്ന് കരുതിയിരുന്ന ആളെ നേരില്‍ കണ്ടപ്പോഴുള്ള ആശ്ചര്യം വരുന്നവരുടെ മുഖങ്ങളില്‍ പ്രതിഫലിക്കുന്നത് ചന്ദ്രമതി കണ്ടു .അത്താഴം കഴിച്ചു കഴിഞ്ഞപ്പോള്‍ ചന്ദ്രമതിക്ക് കൂട്ടിന് ആരും ഇല്ലാത്തതിനാല്‍ അമ്മാവന്‍ അവിടെ താമസിക്കട്ടെ എന്ന തീരുമാനമാണ് ഉണ്ടായത് .അവളും അതാണ്‌ ആഗ്രഹിച്ചിരുന്നത് .അമ്മാവന്‍ തന്‍റെ കൂടെ താമസിക്കട്ടെ എന്ന് പറയുവാന്‍ തുടങ്ങുമ്പോഴാണ് അമ്മയുടെ മൂത്ത സഹോദരന്‍ ഈ കാര്യം പറഞ്ഞത് .ചന്ദ്രമതിയും അമ്മാവനും അമ്മയും മകനും  കൂടി ചന്ദ്രമതിയുടെ വീട്ടിലേക്ക് പൊന്നു .അമ്മാവന് കിടക്കുവാനുള്ള മെത്തയില്‍ വിരിപ്പ് വിരിച്ച് ഹാളിലേക്ക് പോയപ്പോള്‍ അമ്മാവന്‍  സോഫയില്‍   ചാരിക്കിടന്നു ആലോചനയില്‍ മുഴുകിയിരിക്കുകയായിരുന്നു .  അവള്‍ അടുത്ത് ചെന്നിരുന്നു പറഞ്ഞു .

,, അമ്മാവന് വിരോധം ഇല്ലെങ്കില്‍  എനിക്ക് ചിലതൊക്കെ അറിയാനുണ്ട് ,,

അയാള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ സജ്ജമായി എന്ന വിധത്തില്‍ സോഫയില്‍ നിവര്‍ന്നിരുന്ന് കാതോര്‍ത്തു .

,, അമ്മാവന്‍ ഇവിടം വിട്ടുപോകുവാന്‍ ഉണ്ടായ കാരണം കുറേയൊക്കെ എനിക്ക് അറിയാം .സത്യം പറഞ്ഞാല്‍ ഗര്‍ഭണിയായ കാമുകിയെ ഉപേക്ഷിച്ചു പോയ അമ്മാവനോട് എനിക്ക് വെറുപ്പായിരുന്നു .ആ സ്ത്രീ അനുഭവിച്ച വേദനകള്‍ എന്തുമാത്രമാകും .പട്ടിണി കിടക്കേണ്ടി വന്നാല്‍ അത് സഹിക്കാം. പക്ഷെ പിഴച്ചവള്‍ എന്ന് സമൂഹം ഒന്നടങ്കം പറയുമ്പോള്‍ ആ വാക്കുകള്‍  ഒരു സ്ത്രീക്കും സഹിക്കുവാന്‍ കഴിയില്ല .എന്തിനായിരുന്നു അമ്മാവന്‍ ആ സ്ത്രീയെ വഞ്ചിച്ചത്   .എന്നിട്ട് അമ്മാവന്‍ എന്ത് നേടി ,,

അയാള്‍ അല്പനേരം മൂകനായിരുന്നു .അവളുടെ  ചോദ്യം അയാളില്‍ അസ്വസ്ഥത ഉളവാക്കിയത്  പോലെ   നെടുവീര്‍പ്പിട്ടുക്കൊണ്ട് അയാള്‍ പറഞ്ഞു

,,ഉം വഞ്ചകന്‍   അന്ന്  എല്ലാവരും എന്നെ വഞ്ചകന്‍ എന്ന് വിളിച്ചു. ഇപ്പോള്‍ മോളും എന്നെ അങ്ങിനെ തന്നെ വിളിക്കുന്നു .പക്ഷെ ഞാന്‍ ആരേയും ചതിച്ചിട്ടില്ല .അവളെ എനിക്ക് ജീവനായിരുന്നു .അല്ലെങ്കിലും പ്രണയത്തിന് ജാതിയും ,മതവും,ദരിദ്രരും,പണക്കാരും   എന്ന വേര്‍ തിരിവ് ഉണ്ടോ .ഞാനവളെ പ്രണയിച്ചത് ആത്മാര്‍ത്ഥമായി തന്നെ ആയിരുന്നു .അവളെ വിവാഹം കഴിക്കണം എന്ന് ഞാന്‍ കുടുംബത്തില്‍ അറിയിച്ചപ്പോള്‍ ഞാന്‍ അനുഭവിക്കേണ്ടി വന്ന മാനസീകമായ പീഡനം അത് മോള്‍ക്ക്‌ പറഞ്ഞാല്‍ മനസിലാവില്ല .എല്ലാ എതിര്‍പ്പുകളേയും മറികടന്ന് ഞങ്ങള്‍  രഹസ്യമായി വിവാഹം രജിസ്റ്റര്‍  ചെയ്തു .നാട് വിട്ട് പോകുവാന്‍ ഞങ്ങള്‍ക്ക് മനസുവന്നില്ല .അതിനുള്ള ദൈര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ഉചിതം . അവളും അമ്മയും തനിച്ചു ജീവിക്കുന്ന അവളുടെ വീട്ടില്‍ രഹസ്യമായി രാത്രിയില്‍ ഞാന്‍ പോയി പൊന്നു .രണ്ടു മാസം രണ്ടുമാസമെ ഞങ്ങള്‍ക്ക് ആ ബന്ധം തുടരാനായുള്ളൂ .കുടുംബത്തില്‍ വിവരം അറിഞ്ഞപ്പോള്‍ .ഒരു ദിവസം ഞാന്‍ അവളുടെ വീട്ടില്‍ നിന്നും പുലര്‍ച്ചെ പോരുമ്പോള്‍ .ഞാന്‍ കരുതിയിരുന്ന സ്നേഹസമ്പന്നരും എന്‍റെ പ്രിയപെട്ടവരുമായ എന്‍റെ മിത്രങ്ങള്‍ എന്നെ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലി .അബോധാവസ്ഥയില്‍ ആയ എന്നെ അവര്‍ കായലില്‍ കൊണ്ടിട്ടു .കൊണ്ടിടുന്നത്‌ കണ്ട ആരോ എന്നെ കരയ്ക്കടിപ്പിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് എനിക്ക് മോളുടെ മുന്‍പാകെ സംസാരിക്കുവാന്‍ ആവില്ലായിരുന്നു ,,

ഇത്രയും പറഞ്ഞപ്പോഴേക്കും അയാള്‍ അമിതമായി കിതച്ചുക്കൊണ്ടിരുന്നു .അസ്വസ്ഥതയോടെ അയാള്‍ അയാളുടെ കഴുത്തിന് താഴെ തടവിക്കൊണ്ടിരുന്നു.

,, ഇവിടെ നിന്നും ഒളിച്ചോടി പോകുമ്പോള്‍ അവരെ കൂടെ അമ്മാവന് ഒപ്പം  കൂട്ടാമായിരുന്നില്ലേ,,

,,അയാള്‍ ചോദ്യത്തിന് ഉത്തരം നല്‍കാതെ പറഞ്ഞു .വെള്ളം എനിക്ക് അല്പം വെള്ളം കുടിക്കുവാന്‍ തരൂ മോളെ ,,

ചന്ദ്രമതി അടുക്കളയില്‍ പോയി  ഫ്രിഡ്ജ് തുറന്ന് തണുത്ത ജലം എടുത്ത് അയാള്‍ക്ക്‌ കുടിക്കുവാനായി നല്‍കി .ആര്‍ത്തിയോടെ കുറെയേറെ ജലം കുടിച്ചതിന് ശേഷം അയാള്‍ തുടര്‍ന്നു .

,, ഒരു തൊഴിലും അറിയാത്ത എനിക്ക് അവളെ കൂടെ കൂട്ടുവാന്‍  ദൈര്യം വന്നില്ല .ഇവിടെനിന്നും പോയതില്‍ പിന്നെ ക്ഷേത്രങ്ങളിലേക്ക് തീര്‍ഥാടനമായിരുന്നു. അവിടെ നിന്നും ലഭിക്കുന്ന ഭക്ഷണം കൊണ്ട് ജീവന്‍ നില നിര്‍ത്തി.ഇപ്പോള്‍ ഈ തിരിച്ചുവരവ്‌ പ്രതികാരം ചെയ്യാനോ കണക്ക് തീര്‍ക്കാനോ അല്ല .അല്ലെങ്കില്‍ തന്നെ ആരോഗ്യം ക്ഷയിച്ച ഈ കിളവനെ കൊണ്ട് ഇനി അതിനൊന്നും ആവില്ല . ഞാന്‍ പോകുമ്പോള്‍ അവള്‍ ഗര്‍ഭണിയായിരുന്നു .എനിക്ക് എന്‍റെ കുഞ്ഞിനെ ഒരു നോക്ക് കാണണം. മാപ്പ് ചോദിക്കണം .അവര്‍ എന്നെ സ്വീകരിക്കുമെങ്കില്‍ ശിഷ്ടകാലം അവരുടെ കൂടെ ജീവിക്കണം .അവര്‍ക്ക് ഈ കിളവനെ സ്വീകരിക്കുവാന്‍ ആവില്ലാ എങ്കില്‍ വീണ്ടും തീര്‍ത്ഥാടനം തന്നെ ശരണം   ,,

,, എന്താ അമ്മാവന്‍ ഈ പറയുന്നെ .അവര്‍ക്ക് ഒരിക്കലും  അമ്മാവനെ വേണ്ടാതെയാവില്ല .അമ്മാവനെ നേരില്‍ കാണുമ്പോള്‍ അവര്‍ ഒരുപാട് സന്തോഷിക്കും . എല്ലാവരും അവരെ പിഴച്ചവള്‍ എന്ന് മുദ്രകുത്തിയെങ്കിലും എല്ലാ അപമാനവും സഹിച്ച് അവര്‍ പ്രസവിച്ചു ഒരാണ്‍ കുഞ്ഞിനെ .പാടത്തും പറമ്പിലും എല്ല് മുറിയെ പണിയെടുത്ത് അവര്‍ ആ കുഞ്ഞിനെ പഠിപ്പിച്ചു വലുതാക്കി .അമ്മാവന്‍റെ മകനിപ്പോള്‍ അദ്ധ്യാപകനായി തൊഴില്‍ ചെയ്ത് അമ്മയെ പോറ്റുന്നു.ആ അമ്മയും മകനും സന്തോഷത്തോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത്  ,,

ചന്ദ്രമതിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ മുഖം സന്തോഷത്താല്‍ പ്രസന്നമായി .ആശ്ചര്യത്തോടെ തന്‍റെ പ്രിയപെട്ടവരുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ അയാള്‍ കാതോര്‍ത്തിരുന്നു .

,, അമ്മാവന്‍ ഇപ്പോള്‍ സ്വസ്ഥമായി ഉറങ്ങിക്കോളൂ .നമുക്ക് നേരം പുലര്‍ന്നാല്‍ അവരുടെ അരികിലേക്ക് പോകാം .ഇനിയിപ്പോ എതിര്‍പ്പുകള്‍ ഒന്നും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല .അന്ന് അമ്മാവനെ അപായ പെടുത്തുവാന്‍ ശ്രമിച്ചവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ എന്തായാലും  അന്നത്തെ ആ ചെയ്തിയെ ഓര്‍ത്ത്‌ ദുഃഖിക്കുന്നുണ്ടാവും .

ഉറങ്ങുവാന്‍ കിടന്ന അയാള്‍ക്ക്‌ ഉറങ്ങുവാനായില്ല .തിരിഞ്ഞും മറിഞ്ഞും അയാള്‍ കിടന്നു .മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപെട്ടു .ഒരു ഭീരുവിനെ പോലെ ഒളിച്ചോടി ഇനിയൊരു തുണയില്ലാതെ തന്‍റെ പ്രയാണം തുടരാനാവില്ല എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ തിരികെ വന്ന തന്‍റെ നിസഹായാതെ ഓര്‍ത്ത്‌ അയാള്‍ വിലപിച്ചു .നാളെ ഒരുപക്ഷെ തന്‍റെ മകന്‍ അച്ഛന്‍ ഇത്രയും കാലം എവിടെയായിരുന്നു .ഇത്രയുംകാലം ഞങ്ങളെ കുറിച്ച് ഓര്‍ക്കാത്ത അച്ഛനെ ഇനി ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന് തന്‍റെ മകന്‍ പറഞ്ഞാല്‍ .എല്ലാം നഷ്ടപെട്ടവനെ പോലെ ഇനിയും ആരും തുണയില്ലാതെ ശിഷ്ടകാലം ജീവിക്കേണ്ടി വരില്ലേ എന്ന ചിന്തകള്‍ അയാളെ ഏറെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു .വൃശ്ചിക മാസത്തിലെ തണുത്ത കാറ്റ് തുറന്നിട്ട ജാലകത്തിലൂടെ അയാളെ തഴുകി കൊണ്ടിരുന്നെങ്കിലും അയാളുടെ ശരീരമാകെ വിയര്‍പ്പുകണങ്ങളാല്‍ വസ്ത്രങ്ങള്‍ നനവാര്‍ന്നു കൊണ്ടിരുന്നു .

അടുത്ത ദിവസ്സം ചന്ദ്രമതി മകനെ അമ്മയുടെ പക്കല്‍ ഏല്പിച്ച് അമ്മാവനേയും കൂട്ടി പ്രതാപന്‍റെ വീട്ടിലേക്ക് യാത്രയായി .പാടശേഖരങ്ങളിലൂടെ നടന്ന് പെരുംതോട് പാലം കടന്ന് തെങ്ങിന്‍ തോപ്പുകളിലെ  ഇടവഴിയിലൂടെ നടന്നാല്‍ എളുപ്പത്തില്‍ പ്രതാപന്‍റെ വീട്ടിലേക്ക് എത്താം .വഴിയിലൂടെ നടക്കുമ്പോള്‍ പലരും ആശ്ചര്യത്തോടെ അയാളെ നോക്കുന്നുണ്ടായിരുന്നു .മുള്ള് വേലിയുടെ വാതില്‍ തുറന്ന് ചന്ദ്രമതി കുടികിടപ്പിലേക്ക് പ്രവേശിച്ചപ്പോള്‍ അമ്മാവന്‍ അല്പം ശങ്കയോടെ വഴിയില്‍ തന്നെ നിന്നു .അപ്പോള്‍ ചന്ദ്രമതി അമ്മാവന്‍റെ കൈ പിടിച്ച് നടന്നു .അപ്പോള്‍ വീടിന്‍റെ ഉമ്മറത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല .ചന്ദ്രമതി അടച്ചിട്ട വാതില്‍ തള്ളി നോക്കിയപ്പോള്‍ സാക്ഷയിടാത്ത വാതില്‍ മലര്‍ക്കെ തുറന്നു .അയാള്‍ വരാന്തയിലേക്ക്‌ കയറാതെ മുറ്റത്ത് തന്നെ നിന്നു .ചന്ദ്രമതി അടുക്കളയിലേക്ക് ചെന്നപ്പോള്‍ പ്രതാപന്‍റെ അമ്മ കളിമണ്ണ്‍ കൊണ്ട് മെഴുകിയ അടുപ്പില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു .അവള്‍ പറഞ്ഞു

,, അമ്മായി അമ്മായിയെ കാണുവാന്‍ ഒരാള്‍ വന്നിട്ടുണ്ട് .ഒന്ന് വേഗം പുറത്തേക്ക് വാ ,,

അമ്മായി എന്ന വിളി അവരെ ആശ്ചര്യപെടുത്തി. അവര്‍ കതകില്‍ തൂക്കിയിട്ടിരുന്ന തോര്‍ത്ത് മുണ്ട് എടുത്ത് തോളിലിട്ട്‌ ചന്ദ്രമതിയുടെ പുറകെ നടന്നു .ഉമ്മറത്ത് എത്തിയ അവര്‍ മുറ്റത്ത്  നില്‍ക്കുന്ന ആളെ തിരിച്ചറിഞ്ഞതും അവര്‍ ഈശ്വരാ എന്ന് പറഞ്ഞ് കതകിന് പുറകിലേക്ക് മറഞ്ഞു .അപ്പോഴൊക്കെയും അവരുടെ  ഹൃദയം പെരുമ്പറ കണക്കെ മുഴങ്ങുന്നുണ്ടായിരുന്നു .ചന്ദ്രമതി അമ്മാവന്‍റെ കൈ പിടിച്ച് അവരുടെ അരികിലേക്ക് ആനയിച്ച ശേഷം പുറത്തേക്ക് ഇറങ്ങി മുള്ള് വേലിക്കരികില്‍ പോയി നിന്നു .അകത്ത് കയറിയ അയാള്‍ ഒന്നും ഉരിയാടാനാവാതെ നിന്നു .പ്രതാപന്‍റെ അമ്മ അയാളുടെ അരികിലേക്ക് ചേര്‍ന്ന് നിന്ന് പറഞ്ഞു .

,, ഈശ്വരാ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കുവാന്‍ ആവുന്നില്ല ,,

അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ സര്‍വ നിയന്ത്രണവും അയാളില്‍ നിന്നും അന്യമായിരുന്നു .അയാള്‍ അവരെ തന്‍റെ മാറോട് ചെര്‍ത്തുവെച്ചൂ കൊണ്ട് പറഞ്ഞു .

,, എന്നോട് ക്ഷമിക്കൂ തന്‍റെ നല്ല ജീവിതം ശിതിലമാക്കിയ ഈ മഹാപാപിയോട് ക്ഷമിക്കൂ ,,

അയാളുടെ വാക്കുകള്‍ മുഴുവിപ്പിക്കുന്നതിന് മുന്പ് അവര്‍ അയാളുടെ വായ്‌ പോത്തിപിടിച്ചു .പ്രതാപന്‍ അപ്പോള്‍ വിദ്യാലയത്തിലേക്ക് പോയിരിക്കുകയായിരുന്നു .പ്രതാപന്‍റെ അമ്മയും ചന്ദ്രമതിയും കൂടി ഉച്ചയ്ക്ക് സദ്യ ഒരുക്കി .വൈകുന്നേരം അഞ്ചു മണിയോട് കൂടി പ്രതാപന്‍ വീട്ടില്‍ തിരികെയെത്തി .പ്രതാപന്‍റെ പ്രതികരണം എന്താകും എന്ന് അറിയുവാന്‍ എല്ലാവരും ആകാംക്ഷയോടെയാണ് അയാളെ കാത്തിരുന്നത് .ഉമ്മറത്ത് ഇരിക്കുന്ന അപരിചിതനെ കണ്ടപ്പോള്‍ അയാള്‍ കൈ കൂപ്പി ഉമ്മറത്തേക്ക് കയറി നിന്നു .ആരും ഒന്നും ഉരിയാടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ചന്ദ്രമതി പറഞ്ഞു .

,, പ്രതാപെട്ടാ ഇത് അച്ഛനാണ് പ്രതപെട്ടന്‍റെ അച്ഛന്‍ ,,

പ്രതാപന്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു .എഴുനേറ്റ് നിന്ന അച്ചനെ അയാള്‍ കെട്ടിപിടിച്ച് ചോദിച്ചു .

,, അച്ചാ എവിടെ ആയിരുന്നു ഈ കാലം വരെ. ഓര്‍മ വെച്ച കാലം തൊട്ട് ഞാന്‍ തിരയുന്നു എന്‍റെ അച്ചനെ ഒരു നോക്ക് കാണുവാന്‍.ഞങ്ങളെ പിരിഞ്ഞു പോകുവാന്‍ അച്ചന് എങ്ങിനെ കഴിഞ്ഞൂ ,,

എല്ലാവരുടേയും ഇമകള്‍ അപ്പോള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.സ്നേഹപ്രകടനങ്ങള്‍ക്കും ഏറെനേരത്തെ സംസാരത്തിനും ഒടുവില്‍   .ചന്ദ്രമതി എല്ലാവരേയും തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു അപ്പോള്‍  പ്രതാപന്‍ പറഞ്ഞു.

,, വേണ്ട ചന്ദ്രൂ തന്‍റെ നല്ല മനസ്സിന് നന്ദി .അച്ഛന്‍ ഇനി എങ്ങും പോകില്ല .അച്ഛന്‍ ഞങ്ങളുടെ കൂടെ ജീവിക്കട്ടെ .എല്ലാവരും അറിയട്ടെ ഞാന്‍ തന്ത ഇല്ലാത്തവനല്ല എന്ന്.തന്‍റെ മകന്‍ തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും .ഞാന്‍ തന്നെ വീട്ടില്‍ കൊണ്ടാക്കാം ,,

 അപ്പോള്‍ നേരം ഇരുട്ടിയിരുന്നു  ചന്ദ്രമതി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ .വൃദ്ധ ദമ്പതികള്‍ അവളെ  യാത്രയാക്കാന്‍ മുള്ള് വെയിലി വരെ വന്നൂ .ഇടവഴിയോലൂടെ പ്രതാപന്‍റെ പുറകെ ചന്ദ്രമതി നടന്നു .അയാള്‍ കൂടുതലൊന്നും സംസാരിച്ചില്ല .ഇടയ്ക്ക് മകന്‍റെ വിശേഷങ്ങള്‍ മാത്രം തിരക്കി .വീട്ടില്‍ എത്തിയപ്പോള്‍ .അമ്മയും മകനും വീട്ടില്‍ ഉണ്ടായിരുന്നു .ഇരുമ്പ് ഗെയിറ്റ് തളളി തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ചന്ദ്രമതിയുടെ മകന്‍ ഗെയിറ്റിന് അരികിലേക്ക് ഓടി വന്ന് ചന്ദ്രമതിയെ കേട്ടിപിടിച്ചു .അപ്പോള്‍ പ്രതാപന്‍ കുഞ്ഞിന്‍റെ ശിരസില്‍ തലോടി .അയാളോട് കയറിയിരിക്കാന്‍ പറഞ്ഞപ്പോള്‍ പിന്നീട് ആവാം എന്ന് പറഞ്ഞ് തിരികെ നടന്നു അപ്പോള്‍ ചന്ദ്രമതിയുടെ അമ്മ അയാളുടെ അരികിലേക്ക് വന്ന് പറഞ്ഞു .

,, മോന്‍ ഇനി ഇടയ്ക്കൊക്കെ വരണം ,,

അയാള്‍ ഒന്ന് മൂളുക മാത്രം ചെയ്ത് തിരികെ നടന്നു .അല്പം നടന്ന് അയാള്‍ തിരിഞ്ഞ് നിന്ന് ചന്ദ്രമതിയെ വിളിച്ചു .

,, ചന്ദ്രൂ ഒന്ന് ഇവിടം വരെ വരൂ ,,

അവള്‍ അനുസരണയുള്ള കുഞ്ഞിനെപോലെ അയാളുടെ അരികില്‍ വന്നു നിന്നു അയാള്‍ സ്വരം താഴ്ത്തി പറഞ്ഞു .

,,ഞാന്‍ വരുന്നുണ്ട് തറവാട്ടിലേക്ക് അച്ഛന്‍റെ അവകാശം ചോദിക്കാന്‍.  അത് സ്വത്തിനോടുള്ള ആര്‍ത്തി കൊണ്ടല്ല .എനിക്ക് നഷ്ട്ടപ്പെട്ട രക്തബന്ധങ്ങളുടെ സ്നേഹം പലിശ സഹിതം തിരികെ ലഭിക്കാന്‍ മാത്രം .അന്ന് താന്‍ തന്നെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ് കരഞ്ഞ ദിവസ്സം എനിക്ക് മറക്കുവാനാവില്ല .എനിക്ക് അന്ന് തന്‍റെ വാക്കുകള്‍ അംഗീകരിക്കുവാന്‍ ആവില്ലായിരുന്നു കാരണം അന്ന് ഞാന്‍ പിഴച്ചു പെറ്റവനായിരുന്നു .എനിക്ക് തന്നെ ഇഷ്ടമായിരുന്നു  ആ ഇഷ്ടം ഇന്നും ഞാന്‍ എന്‍റെ മനസ്സില്‍ സൂക്ഷിക്കുന്നു .ചന്ദ്രമതിയുടെ ഇമകള്‍ നിറഞ്ഞു അവള്‍ അയാളെ തന്നെ നോക്കി നിന്നു .അയാള്‍ യാത്ര പറഞ്ഞ് നടന്നു നീങ്ങി അയാള്‍ ഇരുളില്‍ മറയുന്നത് വരെ ചന്ദ്രമതി അയാളെ തന്നെ നോക്കി നിന്നു .അപ്പോള്‍    വൃശ്ചിക മാസത്തിലെ തണുത്ത കാറ്റ് അവളെ തഴുകിയത് മൂലം അവളുടെ ശരീരമാകെ കുളിരണിഞ്ഞു .
                                               ശുഭം
rasheedthozhiyoor@gmail.com



8 August 2014

ചെറുകഥ .കങ്കണരേഖ

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
നേരം പുലരുന്നെ ഉണ്ടായിരുന്നുള്ളൂ .സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക്‌ പ്രകാശിപ്പിക്കാന്‍ സജ്ജമാകുന്നു .മഞ്ഞുകണങ്ങള്‍ സൂര്യതാപം ഏറ്റു ഉരുകിത്തീരാന്‍ ഇനി ഏതാനും സമയം മാത്രം .അന്തരീക്ഷം  മൂടല്‍മഞ്ഞിനാല്‍ ദൂര കാഴ്ചകള്‍ മറയ്ക്കുന്നു .പ്രവാസിയായ ഇസ്മായിലിന്‍റെ മുക്രിയായ  വാപ്പ ഫജര്‍ നിസ്കാരത്തിന് വീട്ടില്‍ നിന്നും ഏതാണ്ട് അരകിലോമീറ്റര്‍ ദൂരമുള്ള മസ്ജിദില്‍ പോയി തിരികെയെത്തി നേരെ   ഇസ്മായിലിന്‍റെ മക്കള്‍ കിടക്കുന്ന മുറിയിലേക്ക് തിടുക്കത്തില്‍  നടന്നു .ഇസ്മായിലിന് ഒന്‍പതും ആറും വയസ്സായ  രണ്ടു പെണ്‍കുട്ടികളും , മൂന്നു വയസ്സുള്ള  ഒരു ആണ്‍കുട്ടിയുമുണ്ട്.പെണ്‍കുട്ടികളെ   പതിവായി മദ്രസ്സയിലേക്ക് പറഞ്ഞയക്കുവാനായി വിളിച്ചുണര്‍ത്തുന്നതും. മദ്രസ്സയില്‍ കൊണ്ടാക്കുന്നതും  ഇസ്മയിലിന്‍റെ വാപ്പയാണ്. ഇസ്മയിലിന്‍റെ ഭാര്യ മുംതാസ് മക്കളെ വിളിച്ചുണര്‍ത്തിയാല്‍ മക്കള്‍ വീണ്ടും മടിപിടിച്ച്  മെത്തയില്‍ തന്നെ കിടക്കും.അതുകൊണ്ടുതന്നെയാണ്  മക്കളെ വിളിച്ചുണര്‍ത്തുന്ന ജോലി മുംതാസ് വാപ്പയെ  ഏല്പിച്ചത് .വാപ്പ വിളിച്ചാല്‍ മക്കള്‍ സടകുടഞ്ഞു എഴുന്നേല്‍ക്കും .വാപ്പ മുറിയില്‍ കടന്നപ്പോള്‍ പെണ്‍കുട്ടികള്‍ പുതപ്പിനുള്ളില്‍ തണുപ്പിനാല്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു .വിളിച്ചപ്പോള്‍ രണ്ടുപേരും   അല്‍പം മടിയോടെ എഴുന്നേല്‍ക്കുവാന്‍ വൈമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു .ഒച്ചവെച്ചു വിളിച്ചപ്പോള്‍ രണ്ടു പേരും മെത്തയില്‍ നിന്നും എഴുന്നേറ്റ് മുറിയില്‍ നിന്നും പുറത്തേക്ക് ഓടി .അപ്പോള്‍ തറയില്‍ വിരിച്ച പായയിലെ റബ്ബര്‍ ഷീറ്റില്‍ സുഖനിദ്രയിലായിരുന്നു ഇസ്മായിലിന്‍റെ മകന്‍ .അയാള്‍ നിലത്ത് കുനിഞ്ഞിരുന്ന്  കുഞ്ഞിന്‍റെ മുടിയിഴകളിലൂടെ വിരലുകളോടിച്ച്  നെറ്റിയില്‍ ചുംബനം നല്‍കി മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി .

നാട്ടില്‍ മഞ്ഞുകാലമാണെങ്കിലും സൌദിഅറേബ്യയിലെ  റിയാദില്‍ താപനില ഉയര്‍ന്നിരുന്നു .ഇസ്മായില്‍ നാട്ടില്‍ പോയിവന്നിട്ട്‌ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു .മുപ്പത്തിയാറ് വയസായ അയാള്‍  ഡ്രൈവര്‍ ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചു കഴിഞ്ഞു .പ്രതീക്ഷകളോടെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടുമായി മണലാരണ്യത്തില്‍ കാലുകുത്തിയ ഇസ്മായിലിന്‍റെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടിലെ പൂവണിയാത്ത സ്വപ്നങ്ങള്‍ ഇപ്പോഴും അതേപടി നില കൊള്ളുന്നു എന്നതാണ് വാസ്തവം .ഈ പതിനഞ്ചു വര്‍ഷക്കാലയളവില്‍ കുടുംബം പട്ടിണിയില്ലാതെ ജീവിച്ചുപോന്നു .രണ്ട് സഹോദരിമാരെ തരക്കേടില്ലാതെ വിവാഹം ചെയ്തയച്ചു.പഴയ വീട് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പൊളിച്ച് മൂന്ന് കിടപ്പ് മുറികളുള്ള വാര്‍ക്ക വീടിന്‍റെ പണികള്‍ തുടങ്ങി വെച്ചു .വീടിന്‍റെ പണികള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല .മേല്‍കൂരയുടെ വാര്‍ക്ക പണി കഴിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ .വീടിന് അകത്തെ ചുമരുകള്‍ തേയ്ക്കുകയും നിലം മുസൈക്ക് ഇടുകയും ചെയ്ത് പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു .നാട്ടില്‍ പോകുമ്പോള്‍ അയാള്‍ ഏതാനും സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട് .കടം വാങ്ങുവാന്‍ ഇഷ്ടമില്ലാത്ത അയാള്‍ എങ്ങിനെയെങ്കിലും വീടിന്‍റെ പണികള്‍ തീര്‍ക്കുവാനായി മാത്രമാണ് പലരില്‍ നിന്നും കടം വാങ്ങിയത് .എന്നിട്ടും രൂപ തികയാതെ വന്നപ്പോള്‍ മുംതാസിന്‍റെ അവശേഷിക്കുന്ന സ്വര്‍ണ്ണ പണ്ടങ്ങള്‍  പണയംവച്ചു .ഈയിടെ അയാള്‍ തന്‍റെ ആരോഗ്യകരമായ കാലങ്ങള്‍ മണലാരണ്യത്തില്‍ മെഴുകുതിരിയുടെ അവസ്ഥയെ പോലെ മറ്റുള്ളവര്‍ക്ക് പ്രകാശമേകികൊണ്ട് സ്വയം  ഉരുകി തീരുന്നതില്‍   അതീവ ദുഖിതനായിരുന്നു .

വാപ്പ മദ്രസ്സയില്‍ നിന്നും അദ്ധ്യാപനം കഴിഞ്ഞ് ഇസ്മയിലിന്‍റെ രണ്ടു മക്കളേയും കൂട്ടി തിടുക്കത്തില്‍ വീട്ടിലേക്ക് നടന്നു .മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത് ഇസ്മായിലിന്‍റെ ഏറ്റവുംവലിയ ആഗ്രഹം മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നതാണ്. അതുകൊണ്ടുതന്നെയാണ് ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ മക്കളെ ചേര്‍ത്തത് .മദ്രസ്സയില്‍ നിന്നും കുഞ്ഞുങ്ങളെയായി ഇസ്മായിലിന്‍റെ  വാപ്പ തിടുക്കത്തില്‍ നടന്നു .കുഞ്ഞുങ്ങള്‍ വാപ്പ  നടക്കുന്നതിനൊപ്പം  നടക്കുവാനാവാതെ  രണ്ടു പേരും വാപ്പയുടെ പുറകെ ഓടുകയായിരുന്നു .വീട്ടിലെത്തി വസ്ത്രം മാറി മക്കള്‍ എന്തെങ്കിലും കഴിക്കുമ്പോഴേക്കും മക്കള്‍ക്ക്‌ പോകുവാനുള്ള വാഹനം എത്തും. വാഹനം എത്തിയാല്‍ ഉടനെ മക്കള്‍ വാഹനത്തില്‍ കയറണം അല്ലെങ്കില്‍ ഡ്രൈവര്‍ ബഹളം വെയ്ക്കും . 
ഡ്രൈവറുടെ ചിന്ത ആദ്യ ബെല്ല് അടിക്കുമ്പോഴേക്കും കുട്ടികളെ സ്കൂളില്‍ എത്തിക്കണം എന്നത് മാത്രമാണ് .കുട്ടികള്‍ വാഹനത്തില്‍ കയറുവാന്‍ വൈകിയാല്‍ അയാള്‍ ശകാരിച്ചു കൊണ്ടിരിക്കും .

സൌദിഅറേബ്യയില്‍ സമയം പന്ത്രണ്ടു കഴിഞ്ഞു കാണും. ഇസ്മായില്‍ എണ്‍പത്  കിലോമീറ്റര്‍ ദൂരത്തുള്ള സൈറ്റിലേക്ക് തൊഴിലാളികള്‍ക്കുള്ള ഭക്ഷണം വാഹനത്തിലേക്ക് എടുത്തു വെയ്ക്കുവാന്‍ തിടുക്കം കൂട്ടി .പൊരിവെയിലില്‍  പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു മണിക്ക് മുന്‍പ്‌ ഭക്ഷണം എത്തിക്കുവാനാണ് അയാളുടെ തിടുക്കം കൂട്ടല്‍ .ഭക്ഷണ  പാത്രങ്ങള്‍ എല്ലാം വാഹനത്തില്‍ കയറ്റിയപ്പോള്‍ അയാള്‍ തിടുക്കത്തില്‍ വാഹനം ഓടിച്ചു പോയി .പട്ടണം കഴിഞ്ഞ് വിജനമായ മൂന്നുവരി  പാതയിലൂടെ അമിത വേഗതയില്‍ അയാള്‍ വാഹനം ഓടിച്ചുകൊണ്ടിരുന്നു . പാതിവഴി പിന്നിട്ടപ്പോള്‍ ഒന്നാം പാതയിലൂടെ പോകുന്ന വാഹനത്തില്‍ നിന്നും യുവാക്കളായ അറബികള്‍ ഇസ്മായിലിന് നേരെ കളിയാക്കുന്ന തരത്തില്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയും അയാളുടെ വാഹനത്തിന് മുന്‍പിലേക്ക് വാഹനം ഓടിക്കുകയും ചെയ്തു കൊണ്ടിരുന്നു .കുറേ നേരം ആ നില തുടര്‍ന്നു .അയാള്‍ വേഗത കുറയ്ക്കുമ്പോള്‍ അറബിയും വേഗത കുറയ്ക്കും .അറബികളുടെ വാഹനത്തെ മറികടക്കാന്‍ അയാള്‍ ശ്രമിച്ചു പൊടുന്നനെ അറബികളുടെ വാഹനം അയാളുടെ വാഹനാം പോകുന്ന പാതയിലേക്ക് കയറി ബ്രൈക്ക് ചവിട്ടി ഒപ്പം അയാളും .അയാളുടെ വാഹനം നിയന്ത്രണം വിട്ട് മൂന്നാമത്തെ പാതയിലൂടെ പോകുന്ന ട്രെയിലറില്‍ ഇടിച്ചു പല തവണ മറിഞ്ഞു .

അസര്‍ ബാങ്കിനുള്ള സമയമാകാറായപ്പോള്‍  വാപ്പ വീട്ടില്‍ നിന്നും ഇറങ്ങി അല്‍പം നടന്നപ്പോള്‍ അയാളുടെ ഭാര്യ അയാളെ പുറകില്‍ നിന്നും വിളിച്ചു .അവര്‍ മുംതാസിന്‍റെ മൊബൈല്‍ഫോണ്‍ അയാളുടെ നേരെ നീട്ടി പറഞ്ഞു .

,, മോന്‍റെ സ്നേഹിതനാണ് വാപ്പാനെ ചോദിക്കുന്നു ,,

,, ഇങ്ങനെയൊരു പതിവില്ലല്ലാ ഇത്‌പ്പോ എന്താണാവോ ,,

,, ഇങ്ങള് സംസാരിച്ച് നോക്കീം മനുഷ്യാ ..,,

അയാള്‍ മൊബൈല്‍ഫോണ്‍ വാങ്ങി ചെവിയോടടുപ്പിച്ചു .

,, ഹലോ ഇസ്മായില്‍ ഇക്കാടെ വാപ്പയല്ലെ ,,

,, അതെ നിങ്ങള് ആരാ ഓന് എവിടെ ഇസ്മായില്‍ ,,

,, ഞാന്‍ ഇസ്മായില്‍ ഇക്കാടെ റൂമില്‍ താമസിക്കുന്നയാളാ. ഇസ്മയില്‍ ഇക്ക ഓടിക്കുന്ന  വണ്ടി മറിഞ്ഞു.ഇസ്മയ്ല്‍ ഇക്ക ഇപ്പോള്‍ അബോധാവസ്ഥയില്‍  ആശുപത്രിയിലാണ് നില അല്‍പം സീരിയസ്സാണ് .,,

വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്പ് തന്നെ മൊബൈല്‍ഫോണ്‍ അയാളുടെ   കയ്യില്‍നിന്നും താഴെ വീണു .

അയാളുടെ ഭാര്യ താഴെ വീണ  മൊബൈല്‍ഫോണ്‍ എടുക്കുവാനായി തുനിഞ്ഞു കൊണ്ട് ചോദിച്ചു .

,, എന്താ .. എന്താ ഉണ്ടായെ ,,

,, നമ്മുടെ മോന്‍ ,,

,, നിങ്ങള് കാര്യം പറ നമ്മുടെ മോന് എന്താ ഉണ്ടായെ ,,

,, മോന് ഓടിക്കുന്ന  വണ്ടി മറിഞ്ഞൂന്ന്‍,,

,, ഞാനെന്താണ് ഈ കേക്കണത്    എന്‍റെ റബ്ബേ ,,

ഉമ്മ വാവിട്ടുകരയുന്നത്‌ കേട്ടപ്പോള്‍ മുംതാസ് അടുക്കളയില്‍ നിന്നും പുറത്ത് വന്ന് ക്കാര്യം തിരക്കി .വിവരമറിഞ്ഞ മുംതാസും കരയുവാന്‍ തുടങ്ങി .വാപ്പ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായനായി നിന്നു .പരിസരവാസികള്‍ ഓടിക്കൂടി വിവരമറിഞ്ഞവര്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടി .ദിവസങ്ങള്‍  കൊഴിഞ്ഞു പോയികൊണ്ടിരുന്നു .ഒരു  ദിവസം ഇസ്മയിലിന്‍റെ വാപ്പയെ തേടി സൌദിഅറേബ്യയില്‍ നിന്നും  മുംതാസിന്‍റെ മൊബൈല്‍ഫോണിലേക്ക് ഒരു   ഒരു കോള്‍ വന്നു .മുംതാസ്  ഫോണ്‍ വാപ്പയ്ക്ക്‌ കൈമാറി .മറുതലയ്ക്കല്‍ നിന്നും മുന്‍പ്‌ വിളിക്കാറുള്ള ആളുടെ ശബ്ദം .വാപ്പ  മകന്‍റെ അസുഖ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയോടെ കാതോര്‍ത്തുനിന്നു .


,, ഞാന്‍  ഇസ്മായില്‍ ഇക്കയുടെ അരികില്‍ നിന്നും  വിളിക്കുന്നു .ഇപ്പോഴും ഇസ്മായില്‍ ഇക്ക അബോധാവസ്ഥയില്‍ തന്നെയാണ് .ഡോക്ടര്‍മാര്‍ പറയുന്നത് .മസ്തിഷ്കത്തിന് തകരാറ് പറ്റിയെന്നാണ് അപകടം ഉണ്ടായ ഉടനെ ഹാര്‍ട്ട്‌ അറ്റാക്കും  ഉണ്ടായി എന്ന് പറയുന്നു ,,

,, എന്‍റെ മോനെ നിങ്ങള് എങ്ങിനെയെങ്കിലും ഇവിടേക്ക് എത്തിക്കുമോ .ഞങ്ങള്‍ ഇവിടെ ചികിത്സിച്ചു അസുഖം ഭേദമാക്കിക്കോളാം ,,

,, നാട്ടിലേക്ക് ഇസ്മയില്‍ ഇക്കയെ ഈ അവസ്ഥയില്‍  കൊണ്ടു വരാന്‍ കഴിയില്ല .യന്ത്രങ്ങളുടെ സഹായത്താലാണ് ഇപ്പോള്‍  ജീവന്‍ നില നിര്‍ത്തുന്നത് .ഇവിടെയാവുമ്പോള്‍ സര്‍ക്കാരിന്‍റെ ചിലവില്‍ ചികിത്സ നടക്കും .നാട്ടില്‍ ചികിത്സിക്കുവാന്‍ ഭീമമായ തുക നമ്മള്‍ കാണേണ്ടിവരും ,,

വിളിച്ചയാള്‍ പിന്നീട് കുറെയേറെ സംസാരിച്ചു .മസ്തിഷ്കം നിര്‍ജീവമായ  ഇസ്മായില്‍ ഇനി ജീവിതത്തിലേക്ക് തിരികെ വരില്ല എന്നും യന്ത്രം പ്രവര്‍ത്തിക്കാതെയിരുന്നാല്‍ ജീവന്‍ നിശ്ചലമാകുമെന്നും  ഡോക്ടര്‍ പറഞ്ഞ വിവരം  അയാള്‍ വാപ്പയോട് മനപ്പൂര്‍വം പറഞ്ഞില്ല .ഇസ്മയിലിന്‍റെ കുടുംബം അസുഖങ്ങള്‍ ഭേദമായി  ഇസ്മായില്‍ വരുന്നതും കാത്തിരുന്നു .ഇസ്മായില്‍ ഇപ്പോള്‍ ഒന്നും അറിയുന്നില്ല .പ്രവര്‍ത്തനരഹിതമായ മസ്തിഷ്കവുമായി യന്ത്രങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലകൊള്ളുന്ന   അയാളുടെ സ്വപ്നങ്ങള്‍ക്ക് ഇനി ഈ ജന്മത്തില്‍ സാക്ഷാത്കാരമില്ല .മനുഷ്യര്‍ ജീവിതം ആസ്വദിച്ചു ജീവിക്കുവാന്‍ തന്നെയാണ് ശ്രമിക്കുക .സ്വപ്നങ്ങളാല്‍ ജീവിതത്തില്‍ നേടാവുന്ന അത്രയും സമ്പത്ത് നേടുവാനായി മനുഷ്യര്‍ രാപകല്‍ അദ്ധ്വാനിക്കുന്നു .അപ്പോഴൊന്നും കൂടുതല്‍ പേരും മരണത്തെക്കുറിച്ച് ചിന്തിക്കുകപോലുമില്ല .അത് മനുഷ്യസഹജമാണ് .അല്ലെങ്കിലും മരണമെന്ന ഭയാനകമായ നിമിഷത്തെ ഓര്‍ത്തുകൊണ്ടിരുന്നാല്‍  ജീവിക്കുവാനുള്ള പ്രേരണ തന്നെ മനുഷ്യനില്‍ അന്യമാകും .

ഇസ്മായിലിന്‍റെ പണം വീട്ടിലേക്ക് എത്തുന്നത് നിലച്ചപ്പോള്‍ കുടുംബം ജീവിക്കുവാന്‍ നന്നേ കഷ്ടത അനുഭവിക്കുവാന്‍ തുടങ്ങി. ആ വീട്ടില്‍ എല്ലാവരും കുഞ്ഞുങ്ങളെ എങ്ങിനെയെങ്കിലും ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ പഠിപ്പിക്കണം എന്ന് തീരുമാനിച്ചു .മദ്രസ്സ അദ്ധ്യാപനത്തില്‍ നിന്നും മസ്ജിദിലെ മുക്രി തൊഴിലില്‍ നിന്നും ലഭിക്കുന്ന വേതനം കൊണ്ട് ആ കുടുംബത്തെ ചിലവുകള്‍ വഹിക്കുവാന്‍ വാപ്പ നന്നെ പാടുപെട്ടു.ഗ്രാമത്തിലെ നല്ലവരായ ചിലര്‍ സഹായ ഹസ്തം നീട്ടിയപ്പോള്‍ വാപ്പ ആ സഹായങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു .എങ്ങിനെ ആയാലും കുഞ്ഞുങ്ങളെ നല്ലത് പോലെ പഠിപ്പിക്കുക എന്നത് മാത്ര മായിരുന്നു വാപ്പയുടെ ചിന്ത .

ഇസ്മായിലിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികള്‍ക്കും ഏറെക്കുറെ വാപ്പയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിയാം .കണ്ണുനീര്‍ തോരാത്ത അവരുടെ ഉമ്മയുടെ മുഖം ആ കുഞ്ഞുങ്ങളെ വിഷമിപ്പിച്ചു .അതുകൊണ്ട് തന്നെ കുട്ടികള്‍ വാപ്പയെ കുറിച്ച് വീട്ടില്‍ ഒന്നും സംസാരിക്കാറില്ല .പക്ഷെ മൂന്ന് വയസ്സ് കഴിഞ്ഞ മകന്‍ അങ്ങിനെ ആയിരുന്നില്ല .ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ അവന്‍റെ അരികില്‍ വന്ന് കുന്നോളം സ്നേഹിച്ച വാപ്പയുടെ ഓര്‍മകളായിരുന്നു ആ പൈതലിന്‍റെ മനസ്സ് നിറയെ  .ഒരു ദിവസ്സം മകന് ഉച്ച ഭക്ഷണം നല്‍കി അവനെ ഉറക്കാനായി കിടപ്പ് മുറിയില്‍ തറയില്‍ വിരിച്ച പായയില്‍ കിടക്കുകയായിരുന്നു .ഏറെനേരം കഴിഞ്ഞിട്ടും മകന്‍ ഉറങ്ങാതെ ആയപ്പോള്‍ മുംതാസ് പറഞ്ഞു .

,, ഉമ്മച്ചീടെ പൊന്നു മോനെന്താ ഉറങ്ങാതെ കിടക്കുന്നെ ,,

,, വാപ്പച്ചി ഇനി എന്ന വരിക ഉമ്മച്ചീ .വാപ്പച്ചി ഇപ്പൊ എന്താ വിളിക്കാത്തെ .എനിക്ക് വാപ്പച്ചീടെ ശബ്ദം കേള്‍ക്കണം ,,

മേശപ്പുറത്തു നിന്നും  മൊബൈല്‍ഫോണ്‍ എടുത്ത് മുംതാസിന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് ആ കുരുന്ന് പറഞ്ഞു .

,, ഉമ്മച്ചി വാപ്പച്ചിക്ക് വിളിച്ചു തായോ .എനിക്ക് വാപ്പച്ചീനെ കാണണം .എനിക്ക് വാപ്പച്ചീനെ ആയി ആന കളിക്കണം ,,

കുഞ്ഞിനോട് എന്തു  മറുപടി  പറയണം എന്നറിയാതെ  മുംതാസ് എഴുന്നേറ്റുനിന്നു .അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ ബാത്ത്‌റൂമില്‍  കയറി പൈപ്പിലെ വെള്ളം തുറന്നിട്ട്‌ പൊട്ടിക്കരഞ്ഞു .അല്പനേരം കഴിഞ്ഞപ്പോള്‍ മുംതാസിനെ കാണാതെയായപ്പോള്‍ കുഞ്ഞ് വാതിലില്‍ ഉച്ചത്തില്‍ തട്ടുവാന്‍ തുടങ്ങി അവള്‍ മുഖം കഴുകി പുറത്തിറങ്ങി .കുഞ്ഞിനെ എടുത്തുകൊണ്ട് ചുംബനം നല്‍കി കൊണ്ട് പറഞ്ഞു .

,, മോന്‍റെ വാപ്പച്ചി വരും  ആന കളിക്കാന്‍ മോന്‍റെ വാപ്പച്ചി ഒരു ദിവസ്സം വരും എന്നിട്ട് ഈ വീടിന് അകത്ത് മുഴുവന്‍ മോന്‍റെ വാപ്പച്ചി മോനേയും പുറത്തിരുത്തി ആനയെ പോലെ നടക്കും. ഇപ്പൊ ഉമ്മച്ചീടെ പൊന്നു മോന്‍ നല്ല കുട്ടിയായി കിടന്ന് ഉറങ്ങിയെ .കുഞ്ഞ് അനുസരണയോടെ  വീണ്ടും പായയില്‍ പോയി കിടന്നു .മുംതാസ് കുഞ്ഞിന്‍റെ അരികില്‍ കിടന്ന് താരാട്ട്  പാടി കുഞ്ഞിനെ ഉറക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ,,

ലാഇലാഹ  ഇല്ലള്ളാഹു     ലാഇലാഹ  ഇല്ലള്ളാ
ലാഇലാഹ  ഇല്ലള്ളാ മുഹമ്മദു റസൂലുള്ളാ
താലോലം താലോലം താലൊലം കുഞ്ഞേ
താലോലം കേട്ടു നീ ഉറങ്ങണം കുഞ്ഞേ ...
താലോലം കേട്ടു നീ ഉറങ്ങണം മോനെ  ...
                                                     
                                                                          ശുഭം
rasheedthozhiyoor@gmail.com             rasheedthozhiyoor.blogspot.com
    

29 July 2014

ചെറുകഥ .പന്ത്രണ്ടാം നാള്‍

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്  
          താന്‍ രക്ഷപെടും ഈ ഇരുണ്ട  കാരാഗ്രഹത്തില്‍ നിന്നും താന്‍
 രക്ഷപെടുകതന്നെ ചെയ്യും .ഈ മരുഭൂമിയിലെ തടവറയില്‍ നിന്നും  പൊന്നു  മകന്‍റെ അരികില്‍ തിരികെയെത്തി അവനെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ച് സ്നേഹത്തിന്‍റെ  ഒരായിരം ചുംബനങ്ങള്‍  നല്‍കുക തന്നെ ചെയ്യും .ഹസ്മയുടെ സങ്കടങ്ങള്‍ എല്ലാംതന്നെ തന്‍റെ സാനിധ്യത്തില്‍ ഇല്ലാതെയാവും .തന്‍റെ കുടുംബത്തില്‍ ഇനിയും സന്തോഷങ്ങള്‍ വേണ്ടുവോളം ഉണ്ടാകും .   സൌദിഅറേബ്യയിലെ റിയാദിലുള്ള ജയിലില്‍ വെളിച്ചം  കടന്നു വരാത്ത അര്‍ദ്ധ ഇരുട്ടറയുടെ ചുമരിനോട് ചേര്‍ന്ന് കിടന്ന് തണുപ്പകറ്റാന്‍ അധികൃതരുടെ ദാക്ഷിണ്യം കൊണ്ട് ലഭിച്ച കമ്പിളി പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടന്നുകൊണ്ട് സാദിഖ് ഉരുവിട്ടുകൊണ്ടിരുന്നു .തടവില്‍ നിസ്സഹായനായി ജീവിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി .തനിക്ക് നേരിടേണ്ടി വന്ന ദുരാനുഭവം മറ്റാര്‍ക്കും നല്കല്ലെയെന്ന പ്രാര്‍ഥനയാണ് അയാള്‍ക്കെപ്പോഴും .അനന്തതയില്‍ നീണ്ടു കിടക്കുന്ന ഏതോ  തരിശുഭൂമിയില്‍ കരിങ്കല്‍ കോട്ടയുടെ അകത്തെ കാരാഗ്രഹത്തില്‍ അകപെട്ട പ്രതീതിയാണ് അയാള്‍ക്ക്‌ എപ്പോഴും അനുഭവപെട്ടുകൊണ്ടിരുന്നത് .ജീവിതത്തില്‍ തന്നില്‍ അര്‍പ്പിതമായിരിക്കുന്ന വിധിയെ അയാള്‍ ശപിച്ചുകൊണ്ടിരുന്നു .

  മണലാരണ്യത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു അയാള്‍ക്ക്‌ .അന്യന്‍റെ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്ന വാപ്പയ്ക്ക്‌ സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങി നല്‍കണം .  വാര്‍ക്ക പണി കഴിഞ്ഞ വീടിന്‍റെ ബാക്കി പണികള്‍ ധൃതഗതിയില്‍ തീര്‍ക്കണം. വീടിന്‍റെ പണികള്‍ കഴിഞ്ഞാല്‍ ഉടനെ പത്തൊന്‍പതു വയസ്സ് കഴിഞ്ഞ സഹോദരിക്ക്   അനുയോജ്യമായ വരനെ കണ്ടെത്തി  അവളെ നിക്കാഹ് ചെയ്തുകൊടുക്കണം .പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്ന  പഠിക്കാന്‍ മിടുക്കനായ സഹോദരനെ നല്ല നിലയില്‍ പഠിപ്പിക്കണം . നല്ല ജീവിതം സ്വപ്നം കാണുന്ന ഏതൊരാളും ആഗ്രഹിക്കുന്ന ആഗ്രങ്ങളെ അയാള്‍ക്കും ഉണ്ടായിരുന്നുള്ളൂ  .അരി മാര്‍ക്കറ്റില്‍ ചുമട് തൊഴിലാളിയായ അയാള്‍ക്ക്‌ പിറന്ന മണ്ണിലെ തൊഴില്‍ കൊണ്ട് തന്‍റെ ആഗ്രഹങ്ങള്‍ ഈ ജന്മത്തില്‍ സഫലീകരിക്കാന്‍ കഴിയുകയില്ലാ എന്നത് കൊണ്ടാണ് പൊന്നു വിളയുന്ന മണലാരണ്യത്തിലേക്ക് പോരുവാന്‍ അയാള്‍ ശ്രമം ആരംഭിച്ചത് .

 അനേകം യുവാക്കളെ ഗള്‍ഫിലേക്ക് കൊണ്ടുപോയി   ജോലി തരപെടുത്തി കൊടുക്കുന്ന മൂന്ന് സഹോദരങ്ങള്‍ ഉണ്ടായിരുന്നു അയാളുടെ  ഗ്രാമത്തില്‍  . സഹോദരങ്ങളില്‍ മുതിര്‍ന്ന രണ്ടുപേരും ഗള്‍ഫിലെ അവരുടെ വ്യാപാരം നിയന്ത്രിക്കുന്നു .ഇളയ സഹോദരന്‍ നാട്ടിലെ വ്യാപാരങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു .ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മത്സ്യ മാര്‍ക്കറ്റിലെ വില്പനക്കാരായിരുന്നു മൂന്ന് സഹോദരങ്ങളും അവരുടെ വാപ്പയും. മൂത്ത സഹോദരന്‍ ഗള്‍ഫിലേക്ക് പോയതില്‍ പിന്നെയാണ് ആ കുടുംബം രക്ഷപെട്ടത് ഇപ്പോള്‍ അവര്‍ക്ക് നാട്ടില്‍ തന്നെ  അനവധി വ്യാപാര സമുച്ചയങ്ങള്‍ തന്നെയുണ്ട്‌ . ഇപ്പോള്‍  അവരുടെ വാപ്പ മത്സ്യ വില്പനക്കാരന്‍ ഹസ്സനായിട്ടല്ല നാട്ടില്‍ അറിയപെടുന്നത്. അയാള്‍ ഇപ്പോള്‍ ഹസ്സനാജി മുതലാളിയാണ് .പൊടുന്നനെ പണക്കാരായ ഹസ്സനാജിയുടെ കുടുംബത്തോട് നാട്ടിലെ ചിലര്‍ക്കൊക്കെ അസൂയയുണ്ട് എന്നതാണ് വാസ്തവം .

ഹസ്സനാജിയുടെ മകന്‍റെ അരികില്‍ പോയി സാദിഖ് തനിക് ഒരു വിസ തരപെടുത്തി തരുമോ  എന്ന്  ആരാഞ്ഞു .ശ്രമിക്കാം എന്ന് അയാള്‍ മറുപടി നല്‍കി. ഒപ്പം പാസ്പോര്‍ട്ട് കോപ്പി അയാള്‍ക്ക്‌ എത്തിക്കുവാന്‍ പറഞ്ഞപ്പോള്‍ സാദിഖിന് തന്‍റെ ആഗ്രഹ സഫലീകരണത്തിന്‍റെ യാത്രയുടെ ആദ്യ കടമ്പ മറികടന്ന പ്രതീതി ഉളവാക്കി   . അടുത്ത ദിവസ്സം തന്നെ സാദിഖ് പാസ്പോര്‍ട്ട് കോപ്പിയും, മൊബൈല്‍ നമ്പരും നല്‍കി തിരികെ പോന്നു .പിന്നെ പ്രതീക്ഷയോടെ  കാത്തിരിപ്പിന്‍റെ ദിനരാത്രങ്ങളായിരുന്നു സാദിഖിന്. ഏതാണ്ട് ഇരുപത് ദിനരാത്രങ്ങള്‍ക്ക് ശേഷം അയാള്‍ക്ക്‌ വിസ തരപെട്ടു. പൊടുന്നനെ യാത്ര തിരിക്കണം എന്ന വിസ ദാതാവിന്‍റെ ആജ്ഞ പ്രകാരം സാദിഖ് അവര്‍ക്ക് വിസയ്ക്ക് നല്‍കേണ്ടുന്ന ഒന്നര ലക്ഷം രൂപ കുടികിടപ്പ് പണയം വെച്ചും ഭാര്യയുടെ രണ്ടു പവന്‍ താലി മാല പണയം വെച്ചും രൂപ സ്വരുക്കൂട്ടി നല്‍കി  .പണം നല്‍കി പന്ത്രണ്ടാം നാള്‍ സാദിഖിന് വിസ ലഭിച്ചു .പിന്നെ തിടുക്കത്തിലുള്ള യാത്ര പറച്ചിലുകളായിരുന്നു .ഭാര്യ ഹസ്മ യാത്ര പറയേണ്ടുന്നവരുടെ നീണ്ട പട്ടിക തന്നെ തയ്യാറാക്കി .അകന്ന ബന്ധുക്കളുടെ വീടുകളില്‍ പോലും യാത്ര പറയുവാന്‍ സാദിഖിനു പോകേണ്ടി വന്നു .ഒപ്പം അയാളുടെ ഭാര്യയും അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു .അകന്ന ബന്ധുക്കളുടെ വീടുകളിലേക്ക് യാത്ര പറയുവാന്‍ പോകണം എന്ന് ഹസ്മ പറയുമ്പോള്‍ അയാള്‍ പറയും .

,, എന്‍റെ ഹസ്മ എത്രയോ കാലമായി നമ്മുടെ വീട്ടിലേക്ക് വരാത്ത നമ്മുടെ വിശേഷങ്ങള്‍ അറിയാത്ത അകന്ന ബന്ധുക്കളുടെ വീടുകളിലേക്ക് എന്തിനാ ഈ സമയം ഇല്ലാത്തോടുത്ത് ഇങ്ങിനെ യാത്ര പറയുവാന്‍ പോകുന്നത് ,,

,, ഇങ്ങിനെയൊന്നും പറയല്ലെ എന്‍റെ ഇക്ക. നമുക്ക് നല്ല കാലം വരുവാന്‍ പോകുമ്പോള്‍ നമ്മള്‍ അവരെയൊക്കെ മറന്നൂ എന്ന് പിന്നീട് അവരൊന്നും പറയുവാന്‍ ഇടവരരുത് .ബന്ധുക്കളായ ബന്ധുക്കളുടെ വീടുകളില്‍ എല്ലായിടത്തും നമുക്ക് പോകണം. ആരുടേയും വെറുപ്പ്‌ നമുക്ക് വേണ്ട ,,

യാത്ര പറച്ചിലുകള്‍ക്കൊടുവില്‍ അയാള്‍ക്ക്‌ മണലാരണ്യത്തിലേക്ക് യാത്രയാകേണ്ടുന്ന ദിവസ്സം വന്നു ചേര്‍ന്നു .രാവിലെ അഞ്ചു മണിക്കാണ് വീട്ടില്‍ നിന്നും യാത്ര തിരിക്കേണ്ടത്‌. തലേദിവസം അനവധി പേര്‍ റിയാദില്‍ ജോലി ചെയ്യുന്ന മിത്രങ്ങള്‍ക്ക് കൊടുക്കേണ്ടുന്ന ഭക്ഷണ സാദനങ്ങള്‍  സാദിഖിന്‍റെ വീട്ടില്‍ കൊണ്ടു വന്നു  കൊടുത്തു .കൂട്ടത്തില്‍ വിസ നല്‍കിയ ആളും ഒരു പൊതി കൊടുത്തിരുന്നു .പക്ഷെ ആ പൊതിയില്‍ മാത്രം മൊബൈല്‍ നമ്പറോ പേരോ ഉണ്ടായിരുന്നില്ല എന്നത് സാദിഖ് ശ്രദ്ധിച്ചു .ബന്ധുക്കള്‍ക്ക്  കൊടുക്കാന്‍ കൊണ്ടു വന്ന സാദനങ്ങള്‍ കുറെയേറെ ഉള്ളത് കൊണ്ടും, അനുവദനീയമായ തൂക്കം ആയതുകൊണ്ടും, ഹസ്മയുടെ വീട്ടില്‍ നിന്നും സാദിഖിന് കൊണ്ടു പോകുവാന്‍ കൊണ്ടു വന്ന സാദനങ്ങള്‍ അയാള്‍ മാറ്റി വെച്ചതില്‍ ഹസ്മ പരിഭവം പറഞ്ഞു .

അടുത്ത ദിവസ്സം  ഫജര്‍ നമസ്കാരം കഴിഞ്ഞ്    അഞ്ചു മണിയോട് കൂടി  വാപ്പയും,ഉമ്മയും,സഹോദരിയും,ഭാര്യയും ആറു മാസം പ്രായമായ അരുമ മകനും കൂടി  വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു .സഹോദരന്‍ പോരുവാന്‍ തയ്യാറായെങ്കിലും പഠിപ്പ് ഉള്ളതുകൊണ്ട് സാദിഖ്‌ അനിയന്‍ വരുന്നത് മുടക്കി .വീമാനത്താവളത്തില്‍ അന്ന് പതിവില്‍ കൂടുതല്‍ തിരക്കുണ്ടായിരുന്നു .തന്‍റെ മിത്രങ്ങള്‍ക്ക് സ്നേഹത്തിന്‍റെ ചുംബനങ്ങള്‍ ശിരസില്‍ അര്‍പ്പിച്ചുകൊണ്ട്. യാത്രയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനായി പ്രധാന  കവാട ത്തിലേക്ക് ട്രോളിയുമായി നടക്കുമ്പോള്‍ ഒന്നു കൂടി മകനെ കാണണം എന്ന് സാദിഖിനു തോന്നി. തിരികെ നടക്കുവാന്‍ തുനിഞ്ഞപ്പോഴേക്കും കവാടത്തില്‍ നിന്നിരുന്ന സിഖു കാരനായ പോലീസ്‌ ഉദ്ധ്യോഗസ്ഥന്‍ പാസ്പോര്‍ട്ടും ടിക്കറ്റും വാങ്ങിയിരുന്നു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.ഹിന്ദി ഭാഷ അറിയാത്തതുകൊണ്ട്  സാദിഖിന് അയാള്‍ പറയുന്നത്  ഒന്നും മനസ്സിലായില്ല പോലീസുകാരന്‍ അകത്തേക്ക് പോകുവാന്‍ ആംഗ്യം കാട്ടിയപ്പോള്‍ സാദിഖ്‌ മിത്രങ്ങളെ തിരിഞ്ഞു നോക്കികൊണ്ട്‌ അവര്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ ആ നടപ്പ് തുടര്‍ന്നു .അപ്പോഴൊക്കെയും .അതുവരെ അനുഭവിക്കാത്ത ഹൃദയ മിടിപ്പിന്‍റെ താളം അധികരിക്കുന്നത് അയാള്‍ അറിഞ്ഞു .അല്പം വെള്ളം കുടിച്ചാല്‍ കൊള്ളാം എന്ന് തോന്നിയെങ്കിലും പരിസരത്തൊന്നും  കുടിവെള്ളം അയാള്‍ക്ക്‌ ലഭ്യമായില്ല .

വിമാനത്തില്‍  കയറുന്നതിനു വേണ്ടുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറുവാന്‍ കാത്തിരിക്കുന്ന ഇടത്ത് എത്തിയപ്പോള്‍ കുടിവെള്ളം അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ഡിസ്പോസിബിള്‍ കപ്പില്‍ തണുത്ത  വെള്ളം ആര്‍ത്തിയോടെ അനവധി കപ്പ് വെള്ളം കുടിച്ചിട്ടും അയാളുടെ ദാഹം ശമിച്ചില്ല . അപ്പോഴൊക്കെയും തന്‍റെ മിത്രങ്ങളുടെ മുഖമായിരുന്നു അയാളുടെ മനസ്സ് നിറയെ .മണിക്കൂറുകളുടെ യാത്രയ്ക്കൊടുവില്‍ റിയാദ് വിമാനത്താവളത്തില്‍ അയാള്‍ വിമാനമിറങ്ങി .വിമാനത്താവളത്തില്‍ നിന്നും സാദിഖിനെ കൊണ്ടു പോകുവാന്‍ വിസ നല്‍കിയ ആളുടെ സഹോദരന്‍ വരും എന്നാണ് പറഞ്ഞിരുന്നത് .ലഗ്ഗേജ് എടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ അരികില്‍ എത്തുവാനായി അയാള്‍ നീണ്ട നിരയില്‍കാത്തു  നിന്നു .അയാളുടെ ഊഴം എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ അറബ് ഭാഷയില്‍ പറഞ്ഞത് അയാള്‍ക്ക്‌ മനസ്സിലായില്ല ആംഗ്യം കാട്ടിയതില്‍ നിന്നും കൊണ്ടുവന്ന കാര്‍ട്ടൂണ്‍ ബോക്സ്‌ കെട്ടിയ കയര്‍ അഴിച്ചു നല്‍കുവാനാണ് പറയുന്നത് എന്ന് സാദിഖിന് മനസ്സിലായി .അയാള്‍ തിടുക്കത്തില്‍ കെട്ടഴിച്ചു മാറ്റി പരിശോധിക്കുവാനായി ലഗ്ഗേജ് നീക്കി വെച്ചു ഉദ്യോഗസ്ഥന്‍ ഓരോ പൊതികളും പരിശോധിച്ചു് കൊണ്ടിരുന്നു .ഒരു പൊതി തുറന്നു നോക്കിയപ്പോള്‍ ആ പൊതി ഉദ്യോഗസ്ഥന്‍ സസൂക്ഷ്മം പരിശോധിച്ചു കൊണ്ടിരുന്നു .പിന്നെ അയാള്‍ അറബിയില്‍ എന്തൊക്കയോ ഉറക്കെ പറയുന്നത് കേട്ടു. കുറെയേറെ ഉദ്യോഗസ്ഥര്‍ അവിടേക്ക് ഓടി കൂടുന്ന കാഴ്ചയാണ്  സാദിഖിന് പിന്നീട് കാണുവാന്‍ കഴിഞ്ഞത് .

നിമിഷങ്ങള്‍  ഒച്ചിന്‍റെ  വേഗതയിലാണ് ഇഴഞ്ഞു നീങ്ങുന്നതെന്ന് അയാള്‍ക്ക്‌ അനുഭവപെട്ടു .സംശയം തോന്നിയ പൊതിയുമായി ഏതാനും പോലീസ്‌ ഉദ്യോഗസ്ഥര്‍ അവിടെ നിന്നും പോയി .സാദിഖ് ആ പൊതി സൂക്ഷിച്ചു നോക്കി പേരെഴുതാത്ത   പൊതിയാണ് പോലീസ്‌ എടുത്ത് കൊണ്ട് പോകുന്നത് എന്ന് അയാള്‍ തിരിച്ചറിഞ്ഞു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ കുറെയേറെ പോലീസ്‌ ഉദ്യോഗസ്ഥര്‍ അയാളുടെ അരികിലേക്ക് പാഞ്ഞടുത്തു .ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ സാദിഖിന്‍റെ രണ്ടു കൈകളും പുറകിലാക്കി വിലങ്ങണിയിച്ചു  .എന്തിനാണ് ഇങ്ങിനെ ക്രൂരത തന്നോട് പോലീസ്‌ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് എന്ന് സാദിഖിന് മനസ്സിലായില്ല .നടക്കുവാന്‍ കൂട്ടാക്കാത്ത സാദിഖിനെ .പോലീസ്‌ ഉദ്യോഗസ്ഥര്‍ യാ അള്ളാ എമ്ശി യാ അള്ളാ എമ്ശി എന്ന് പറഞ്ഞ് തള്ളികൊണ്ടിരുന്നു .സാദിഖ് ഭ്രാന്തനെ പോലെ  അലമുറയിട്ട് കരഞ്ഞുകൊണ്ട്‌ പറഞ്ഞു കൊണ്ടിരുന്നു .

,, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നെ എന്തിനാണ് നിങ്ങള്‍ തടവിലാക്കിയിരിക്കുന്നത് എന്നെ മോചിപ്പിക്കു.ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല. ദയവായി എന്നെ മോചിപ്പിക്കു എന്നെ കൊണ്ടു പോകുവാന്‍ വന്നയാള്‍ എന്നെ കാണാതെ പുറത്ത് വിഷമിക്കുന്നുണ്ടാകും ,,

പോലീസ്‌ ഉദ്യോഗസ്ഥര്‍ ,, ഇസ്ക്കൂത്ത് എമ്ശി എമ്ശി ,,എന്ന് പറഞ്ഞ് സാദിഖിനെ  വലിച്ചിഴച്ച് കൊണ്ടുപോയി പോലീസ്‌ വാഹനത്തില്‍ കയറ്റി .യാത്രയില്‍ ഉടനീളം സാദിഖ് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു .യാത്രയ്ക്കൊടുവില്‍ വാഹനം ചെന്നുനിന്നത് വലിയൊരു പോലീസ്‌ സ്റ്റേഷന് മുന്‍പിലായിരുന്നു .പോലീസ്‌ ഉദ്യോഗസ്ഥര്‍ സാദിഖിനെ മേലുദ്യോഗസ്ഥന്‍റെ മുന്‍പില്‍ ഹാജരാക്കി. ഇംഗ്ലീഷിലും അറബിയിലും കുറെയേറെ ചോദ്യങ്ങള്‍ ഉദ്യോഗസ്ഥന്‍ ചോദിച്ചുവെങ്കിലും   സാദിഖിന് ഒന്നും മനസ്സിലായില്ല . അയാള്‍ മലയാള ഭാഷയില്‍ രക്ഷക്കായി വിലപിച്ചുകൊണ്ടിരുന്നു .പക്ഷെ അയാളുടെ വിലാപം ആരുംതന്നെ ചെവികൊണ്ടില്ല . അല്പനേരം കഴിഞ്ഞപ്പോള്‍ ഒരു മലയാളി അവിടെ പ്രത്യക്ഷപെട്ടു. അയാള്‍ സാദിഖിനോട് ചോദിച്ചു .

,, നിങ്ങളെ എന്തിനാണ് അറസ്റ്റുചെയ്തു കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലായോ  ,,

,, അറിയില്ല സാറെ. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഇവരോട് പറയു. എന്നെ മോചിപ്പിക്കുവാന്‍ ഇവരോട് പറയു .കുടുംബം പോറ്റാന്‍ വന്ന എന്നെ ഇങ്ങിനെ തടഞ്ഞു വെയ്ക്കല്ലേ എന്ന് പറയു സാറെ ,,

,, നിങ്ങളില്‍ നിന്നും കോടികള്‍ വില മതിക്കുന്ന മയക്കുമരുന്ന് പിടിക്കപെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ഇനി രക്ഷ പെടുക എന്നത് അസാധ്യമാണ്,,

,, എന്‍റെ റബ്ബേ .... എന്താ സാറ് ഈ പറയുന്നെ  എനിക്ക് ഒന്നും അറിയില്ല സാറെ. പലരും തന്നു വിട്ട സാദങ്ങള്‍ ഞാന്‍ കൊണ്ടു വന്നതാണ്. ഞാന്‍ എന്‍റെ ജീവിതത്തില്‍ മയക്കുമരുന്ന് കണ്ടിട്ടുപോലുമില്ല.ഞാന്‍ നിരപരാധിയാണ് .സത്യമായിട്ടും ഞാന്‍ നിരപരാധിയാണ്  ,,

കുറെയേറെ  ചോദ്യങ്ങള്‍ വീണ്ടും ചോദിക്കപെട്ടു .സത്യസന്ധമായ മറുപടി അയാള്‍ മൊഴിഞ്ഞുകൊണ്ടിരുന്നു .അടുത്ത ദിവസ്സം സാദിഖിനെ പ്രധാന ജെയിലിലേക്ക് മാറ്റപെട്ടു .ജയിലില്‍ ചെയ്ത തെറ്റുകളുടെ കാഠിന്യം പോലെയാണ് ശിക്ഷ നടപ്പാക്കുന്നത് .ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിക്കുന്നത് കൊലപാതകത്തിനും .വ്യഭിചാരത്തിനും  ,മയക്കുമരുന്ന്‌ കേസിനുമാണ്  .സാദിഖിന് ലഭിച്ചത് കഠിനമായ ശിക്ഷകളായിരുന്നു. ഇരുണ്ട  ജിയില്‍ മുറിയില്‍ അയാളെ തനിയെ തടങ്കലിലാക്കി .മനസ്സില്‍ വിഷമങ്ങള്‍ കുമിഞ്ഞുകൂടുന്നു മനസ്സിലെ നൊമ്പരങ്ങള്‍ ആരോടെങ്കിലുമൊക്കെ പറഞ്ഞാല്‍ മനസിന്‌ അല്പം ആശ്വാസം ലഭിക്കും പക്ഷെ ഇരുണ്ട കാരാഗ്രഹത്തില്‍ ഒന്ന് മിണ്ടാനും കൂടി ആരുമില്ലാതെ അയാള്‍ അയാളുടെ വിഷമങ്ങള്‍ സ്വയം ഉരുവിട്ടുകൊണ്ട് ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു .

വിസ  നല്കിയവര്‍ തന്നെയാകുമോ അറിഞ്ഞുകൊണ്ട്   തന്നെ വഞ്ചിച്ചിരിക്കുന്നത്‌ .അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനത്തിലൂടെയാവുമോ ഹസ്സന്‍ ഹാജിയുടെ മക്കള്‍ കുറഞ്ഞ കാലയളവില്‍ പണക്കാരായത്‌ .അവര്‍ തന്നോട് എന്തിന് ഈ ക്രൂരത ചെയ്തു ചിലര്‍ അങ്ങിനെയാണ് അവര്‍ക്ക് പണമാണ് വേണ്ടത് അവിടെ മറ്റുള്ളവരുടെ ജീവിതവും മനസ്സും അവര്‍ കാണില്ല .എങ്ങിനേയും പണം സമ്പാദിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയ മൃഗ തുല്ല്യര്‍ അങ്ങിനെയുള്ളവരല്ലെ ഈ ഭൂലോകത്ത് കൂടുതലും വസിക്കുന്നത് .എല്ലാവര്‍ക്കും സ്വര്‍ഗ്ഗ തുല്ല്യമായ ജീവിതമാണ് വേണ്ടത് .അതിന്‌ അവര്‍ എന്ത് ഹീനമായ പ്രവര്‍ത്തികളും ചെയ്യും . പട്ടിണി കൂടാതെ ജീവിച്ചിരുന്ന താനും പണത്തിനു വേണ്ടിയല്ലെ തന്‍റെ ഉറ്റവരെ പിരിഞ്ഞ് ഈ മണലാരണ്യത്തിലേക്ക് പോന്നത് .അതെ പണമാണ് എല്ലാവര്‍ക്കും വേണ്ടത് പണം മാത്രം .ചിന്തകളില്‍ മുഴുകി സാദിഖ് മൂകനായിരുന്നു.

   ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോയികൊണ്ടിരുന്നു .മയക്കുമരുന്ന് കടത്തില്‍ സൌദിഅറേബ്യയിലെ ഏറ്റവും വലിയ ശിക്ഷ തല വെട്ടലാണ് എന്നത് സാദിഖിനെ ഭയാകുലനാക്കി .പിറന്ന നാടും മിത്രങ്ങളും തനിക്ക് അന്യമാകുമോ എന്ന ചിന്ത അയാളെ വല്ലാതെ ദുഖത്തിലാഴ്ത്തി .റിയാദിലെ സന്നദ്ധപ്രവര്‍ത്തകര്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ്   സാദിഖിനെ സന്ദര്‍ശിച്ചു .അവര്‍ക്കൊക്കെ സാദിഖിന്‍റെ നിരപരാധിത്വം ബോധ്യമായി  അവര്‍ അറിയപെടുന്ന അഭിഭാഷകനെ കൊണ്ട് കേസ്  വാദിക്കുമെന്ന് ഉറപ്പ് നല്‍കി .കോടതിക്ക് തന്‍റെ നിരപരാധിത്വം തെളിഞ്ഞില്ലാ എങ്കില്‍ തന്‍റെ ജീവന്‍ മണലാരണ്യത്തില്‍ അവസാനിക്കും എന്നും മുന്പ് ടെലിവിഷനില്‍ സൌദിഅറേബ്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് കണ്ടതുപോലെ തന്നെയും വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നും. ജനമധ്യത്തില്‍ ശിരസ്സ് ആരാച്ചാരുടെ വാളാല്‍ വെട്ടി മാറ്റപെട്ട് ഉടല്‍ നിലത്ത് കിടന്ന് പിടയ്ക്കുമെന്നും      ചിന്തിക്കുമ്പോള്‍ അയാള്‍ പോട്ടികരയും . സമനില നഷ്ടപെട്ടവനെ പോലെ തറയില്‍ കിടന്ന് ഭയാകുലനായി കരയും .തെറ്റുകള്‍ ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നവന്‍റെ വേദനാജനകമായ അവസ്തയില്‍ നിന്നും മനസ്സില്‍ നിന്നും ഉത്ഭവിച്ച  അയാളുടെ രോദനം കേള്‍ക്കുവാന്‍ അര്‍ദ്ധ വെളിച്ചം മാത്രമുള്ള ഇടുങ്ങിയ ജയിലറയില്‍ ആരും തന്നെ എത്തിയില്ല .എല്ലാം പരീക്ഷണമാണ് സര്‍വശക്തനായ അല്ലാഹുവിന്‍റെ പരീക്ഷണങ്ങള്‍ നേരിടാന്‍  മനുഷ്യന്‍ പ്രതിജ്ഞാബദ്ധമാവേണ്ടതുണ്ട് .അയാള്‍ സ്വയം എല്ലാ പരീക്ഷണങ്ങളും    ഇരു കൈകളും നീട്ടി സ്വീകരിക്കുവാന്‍ പ്രതിജ്ഞയെടുത്തു .
 
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു  പുണ്ണ്യ റംസാന്‍ മാസം  കൂടി വന്നണഞ്ഞു .റംസാന്‍ മാസത്തില്‍ രാജാവിന്‍റെ ആജ്ഞയാല്‍ ജയില്‍ പുള്ളികളെ മോചിപ്പിക്കാറുണ്ട് .ജയില്‍ മോചനത്തിനായി ജയില്‍ അധികൃതര്‍ നല്‍കുന്ന സല്‍സ്വഭാവികളായ ജയില്‍ പുള്ളികളുടെ ലീസ്റ്റില്‍ ഇത്തവണ തന്‍റെ പേരും എഴുതി ചെര്‍
ചേര്‍ക്കപെട്ടിട്ടുണ്ട് എന്ന വാര്‍ത്ത സാദിഖിനെ സന്തോഷിപ്പിച്ചു .വാര്‍ത്ത അറിഞ്ഞയുടനെ സാദിഖ് സ്വയം പറഞ്ഞു.

 ,, ഞാന്‍ മോചിതനാവും സര്‍വശക്തനായ അല്ലാഹുവിന്‍റെ കൃപയാല്‍ ഞാന്‍ മോചിതനാവുക തന്നെ ചെയ്യും.എന്‍റെ പൊന്നു  മകന്‍റെ അരികിലെത്തി അവനെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ച് സ്നേഹത്തിന്‍റെ ഒരായിരം ചുംബനങ്ങള്‍ അവന് ഞാന്‍ നല്‍കുക തെന്നെ ചെയ്യും .ഹരിതാഭമായ പിറന്ന മണ്ണിന്‍റെ കാഴ്ചകള്‍ വീണ്ടും താന്‍ കാണും .നാഥാ ദരിദ്രനും നിസ്സഹായനുമായ എന്നെ  എന്തിന്  ഇങ്ങിനെ പരീക്ഷിക്കുന്നു .ആശ്വാസവാക്കുകള്‍ പോലും കേള്‍ക്കുവാന്‍ കഴിയാതെ ഈ ഇരുണ്ട തടവറയിലാക്കി എന്നെ പരീക്ഷിക്കുവാന്‍ മാത്രം അറിഞ്ഞും അറിയാതേയും ഞാന്‍ ഒരു തെറ്റും നാളിതിതുവരെ ചെയ്തിട്ടില്ലല്ലോ നാഥാ .എന്‍റെ കുടുംബത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി എന്‍റെ മിത്രങ്ങളെ പിരിഞ്ഞു പോന്ന എന്നോട് എന്തിനീ ക്രൂരത ചെയ്തു .അങ്ങ് വലിയവനാണ്‌ അങ്ങാണ് ഈ പ്രപഞ്ചത്തിന്‍റെ  സൃഷ്ടാവ് .തെറ്റ് ചെയ്യാത്തവര്‍ക്ക് ഒരിക്കലും നീ ശിക്ഷ നല്‍കല്ലേ നാഥാ .എന്നെ ഈ തടങ്കലില്‍ നിന്നും രക്ഷിക്കൂ നാഥാ .,,

 അയാള്‍ പ്രാര്‍ഥനയോടെ നിമിഷങ്ങള്‍ എണ്ണി ആ ശുഭകരമായ വാര്‍ത്ത കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നു  .

                                                                   ശുഭം

18 July 2014

കവിത .പെണ്മണിവദനം


മനുഷ്യ ചിന്തയാല്‍ ഹൃദയം പിളര്‍ക്കുന്ന  ‏

സ്ത്രീയുടെ  നോവാണോ‏ ജീവിതം

നാരിതന്‍ ചായമിട്ട ചുണ്ടില്‍ വിരിയുന്നത്‏

ഗദ്ഗദത്തിന്‍ നിറവാണോ‏

മണ്ണിന്‍റെ മണമുള്ള പെണ്ണിന്‍റെ കണ്‍കോണില്‍‏

നിറയുന്നത് കണ്ണുനീര്‍ തുള്ളിയാണോ‏

ചെന്താമര വിരിയും ചേലൊത്ത കവിളിണയില്‍‏

അഞ്ചു വിരല്‍ പ്പാടിന്‍വേദനയോ‏

കനലെരിയും നെഞ്ചില്‍കുളിര്‍ മഴയായ്‌ വീണതു‏

കുഞ്ഞു പൈതലിന്‍ കിളി കൊഞ്ചലോ‏

രാത്രി തന്‍ യാമത്തില്‍ ചിന്തതന്‍ ഭാരത്താല്‍‏

പെരുമ്പറ  കൊട്ടുന്നതെന്‍ ഹൃദയമോ‏

കാണുന്ന കണ്ണും അറിയുന്ന മനസ്സും‏

നശ്വരമായ ജീവിതത്തെ അനശ്വരമായ്‌ മാറ്റിടട്ടെ‏



rasheedthozhiyoor@gmail.com    rasheedthozhiyoor.blogspot.com

10 July 2014

കവിത .തിന്മതന്‍ ലോകം

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്







































തിരിയുന്ന ചക്ര വ്യൂഹങ്ങള്‍ക്കിടയിലായ്    
ഞെരിഞ്ഞമര്‍ന്നീടുന്നെന്‍  വിങ്ങുന്ന ഹൃദയം
വിധിയുടെ കരങ്ങളില്‍ പകച്ചുഞാന്‍  നിന്നു
ദിക്കറിയാത്തൊരു  കൊച്ചുകുഞ്ഞിനെയെന്നപോല്‍
അറിയുന്നു ഞാനെന്‍റെ മനസ്സിലെ നോവുകള്‍
പരിഹാരമാണതെന്തെന്നറിയാത്തത്
തെറ്റിനെ തെറ്റുകൊണ്ട് നേരിടാനൊരുങ്ങിയ
ഞാനറിഞ്ഞു  പിന്നീടതല്ല ശെരിയെന്ന്
തിമര്‍ത്തു പെയ്യുന്ന മഴത്തുള്ളികള്‍ വീണിടുമ്പോഴും  
ചുട്ടു പഴുത്തെന്‍റെ ഹൃദയകവാടം
ആവില്ലയവിടമൊന്നു കുളിര്‍പ്പിക്കുവാന്‍
സ്നേഹ സാന്ത്വന  വാക്കുകള്‍ക്കൊന്നുമിപ്പോള്‍
നിദ്രതന്‍ ദേവി കൈകളാല്‍ ഞാനെന്‍റെ
കണ്ണുകള്‍  മെല്ലെ അടച്ചിടുമ്പോള്‍
ലോക തിന്മതന്‍ നിലവിളി കേട്ടപ്പോള്‍
ഞെട്ടലോടെഞാന്‍  കണ്ണിമ  തുറന്നുപോയ്
അച്ഛന്‍റെ കൈകളാല്‍ പിടയുന്ന മകളുടെ
അരുതേ ....എന്ന തേങ്ങലായിരുന്നോ   അത് ?
അതോ ...ലഹരി കണ്ണുകളാല്‍ അച്ഛനെ വെട്ടുന്ന മകന്‍റെ
അട്ടഹാസമായിരുന്നോ അത് ?
മക്കളെ മറക്കുന്ന അമ്മതന്‍ പ്രവര്‍ത്തികള്‍
പൊട്ടികരയുന്ന ഭൂമിയുടെ നിലവിളി
വയ്യ എനിക്കീ ..... നന്മയെ മറക്കുന്ന
തിന്മ നിറഞ്ഞൊരു ലോകത്ത് പൊറുക്കുവാന്‍ 
ചങ്കു തകര്‍ന്നു ഞാന്‍ ഭൂമിയുടെ വിരിമാറില്‍
ആറടി മണ്ണിനായ് ഇടം തേടി അലഞ്ഞിടുന്നു .  
                                  ശുഭം 
rasheedthozhiyoor@gmail.com