ചിന്താക്രാന്തൻ

Showing posts with label ഇടവപ്പാതിയിലെ ഒരു അര്‍ദ്ധരാത്രിയില്‍. Show all posts
Showing posts with label ഇടവപ്പാതിയിലെ ഒരു അര്‍ദ്ധരാത്രിയില്‍. Show all posts

20 January 2014

കഥ ,ഇടവപ്പാതിയിലെ ഒരു അര്‍ദ്ധരാത്രിയില്‍


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
(മഴവില്ല് ഓണ്‍ലൈന്‍ മാഗസിന്‍ പന്ത്രണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച കഥ )

                                  പട്ടണത്തില്‍ നിന്നും ദൂരെയുള്ള മലയോര ഗ്രാമത്തിലേക്ക് പ്രതീക്ഷിക്കാതെയുള്ള സ്ഥലമാറ്റത്തിനുള്ള   അറിയിപ്പ് ലഭിച്ച ,  വൈദ്യുതി കാര്യാലയത്തിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന  തൊഴിലാളി   മുകുന്ദന്‍ വ്യാകുലതയോടെ   നിസഹായനായി മേലുദ്യോഗസ്ഥന്‍റെ മുന്‍പില്‍ നിന്നു .വിഷമത്തോടെയുള്ള മുകുന്ദന്‍റെ മുഖഭാവം കണ്ടപ്പോള്‍   മേലുദ്യോഗസ്ഥന്‍  പറഞ്ഞു .
,, മുകുന്ദന്‍ ഏതാണ്ട് നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇവിടെ എത്തിയിട്ട് ജോലിയില്‍ ഈ കാലം വരെ ഒരു പരാതിയും തനിക്കെതിരെ ഇവിടെ ലഭിച്ചിട്ടില്ല .വൈദ്യുതി തകരാറുകളെ കുറിച്ചുള്ള വിവരം ലഭിച്ചയുടനെ തന്നെ വൈദ്യുതി പുനസ്ഥാപിച്ചു നല്‍കാറുള്ള താന്‍ ഇവിടം വിട്ടു പോകുന്നു എന്നതില്‍ എനിക്ക് വളരെയധികം വിഷമം ഉണ്ട് . മുകളില്‍ നിന്നുള്ള ഉത്തരവ് പാലിക്കതെയിരിക്കുവാന്‍ നമുക്ക് നിര്‍വാഹമില്ലല്ലോ  ,,

മുകുന്ദന് ഇരുപത് വര്‍ഷത്തോളമായി   വൈദ്യുതി കാര്യാലയത്തിലെ   തൊഴില്‍ ലഭിച്ചിട്ട് .ഈ കാലയളവില്‍ ഇത് ഏഴാം തവണയാണ് മുകുന്ദന്  സ്ഥലമാറ്റം ലഭിക്കുന്നത് .ഇപ്പോള്‍ പ്രായം നാല്‍പ്പത്തിനാലു  കഴിഞ്ഞിരിക്കുന്നു  .പോകുന്നിടത്തെല്ലാം വാടക വീട്ടിലാണ് മുകുന്ദനും കുടുംബവും  താമസിച്ചിരുന്നത് .ഇപ്പോള്‍ ഈ പട്ടണത്തില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരത്ത്‌ അഞ്ചു സെന്‍റ
  പുരയിടം സ്വന്തമായി  വാങ്ങിച്ചു .   മുകുന്ദനോടൊപ്പം ഇവിടെ  ഭാര്യ ഗായത്രിയും, പതിനൊന്നാം തരത്തില്‍ പഠിക്കുന്ന മകന്‍ വിഷ്ണുവും, മൂന്നാം തരത്തില്‍ പഠിക്കുന്ന മകള്‍ വിമലയുമാണുള്ളത്‌   . ജന്മദേശത്ത് തറവാട്ടില്‍ അമ്മയും സഹോദരങ്ങളും താമസിക്കുന്നു .പതിനെട്ട്  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന പ്രദേശത്തു നിന്നും അവിചാരിതമായാണ്
  ഗായത്രിയെ മുകുന്ദന്‍ പരിചയപെടുന്നത് .ഒരു  കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ തിമര്‍ത്തു  പെയ്യുന്ന മഴയുള്ള ദിവസ്സം, അന്ന് മുകുന്ദന്  രാത്രി ജോലിയായിരുന്നു,  സമയം ഏതാണ്ട് പതിനൊന്നു മണി  കഴിഞ്ഞു കാണും .  വൈദ്യുതി കാര്യാലയത്തിലെ  വിശ്രമ മുറിയില്‍ അസഹനീയമായ തണുപ്പ് അനുഭവപെട്ടിരുന്നത് കൊണ്ട് തണുപ്പകറ്റാന്‍ ശരീരമാസകലം മൂടി പുതച്ചിരിക്കുകയായിരുന്നു മുകുന്ദന്‍ .മൂടി പുതച്ചുകിടക്കാന്‍  കലശലായി  ആഗ്രഹം തോന്നിയ നേരം അവിടേക്ക്   ഒരു ഫോണ്‍ കോള്‍ വന്നു .ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്ത്‌  വൈദ്യുതി കമ്പി മരം വീണു പൊട്ടികിടക്കുന്നു എന്ന അറിയിപ്പായിരുന്നു അത് .വൈദ്യുതി കാര്യാലയത്തില്‍ അപ്പോള്‍   മുകുന്ദന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു  .താല്‍ക്കാലിക ജീവനക്കാര്‍ പകല്‍ മാത്രമേ ജോലിക്ക് വരികയുള്ളു .ഉടനെതന്നെ മഴക്കോട്ട് ധരിച്ച്    മുകുന്ദന്‍ തന്‍റെ സൈക്കിളില്‍ പോയി കമ്പി പൊട്ടി കിടക്കുന്ന ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ചേദിച്ചു .

കനത്ത  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .കനമുള്ള മഴത്തുള്ളികള്‍ മുഖത്ത് പതിക്കുമ്പോള്‍ നേരിയ തോതില്‍   വേദന അനുഭവപെടുന്നുണ്ടായിരുന്നു  അയാള്‍ക്ക്‌ . ടാറിടാത്ത  ച്ചെമ്മണ്‍ പാതയുടെ അരികില്‍  കമ്പി പൊട്ടി കിടന്നിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍  ട്ടോര്‍ച്ച് തെളിയിച്ചു തരുവാന്‍ ആരെയെങ്കിലും കിട്ടുമോ എന്ന് അയാള്‍  പരതി . ചുറ്റുപാടും വീക്ഷിച്ചപ്പോള്‍  അല്‍പമകലെ ഒരു ചെറിയ ഓല പുരയില്‍ നിന്നും മണ്ണെണ്ണ വിളക്കിന്‍റെ വെട്ടം മാത്രമേ കാണുവാന്‍ അയാള്‍ക്ക്‌  കഴിഞ്ഞുള്ളൂ. മുകുന്ദന്‍ ആ ഓല പുര ലക്ഷ്യമാക്കി നടന്നു . വീടിന്‍റെ  കതക്  തുറന്ന നിലയിലയില്‍ കണ്ടപ്പോള്‍  ദൂരെ നിന്നുതന്നെ  അയാള്‍ ഉച്ചത്തില്‍ 
  ,, ഇവിടെ ആരുമില്ലെ ,, എന്ന് ചോദിച്ചു .മറുപടി ലഭിക്കാതെയായപ്പോള്‍ വീടിന്‍റെ അടുത്തു പോയി  അകത്തേക്ക് നോക്കിയ മുകുന്ദന്‍ ഒരു നിമിഷം പകച്ചു നിന്നുപോയി. ഉത്തരത്തില്‍ കെട്ടി തൂങ്ങി മരിക്കുവാന്‍ ഒരു സ്ത്രീ ശ്രമിക്കുന്നു .ഉടനെ അയാള്‍ ,,അരുത് ,,എന്ന് അലറി ക്കൊണ്ട്  അകത്തേക്ക് പാഞ്ഞുകയറി തലയില്‍ കുരിക്കിടുവാന്‍ സ്റ്റൂളില്‍ കയറി നിന്നുരുന്ന സ്ത്രീയെ സ്റ്റൂളില്‍ നിന്നും തള്ളി, താഴേക്കു വിഴുവാന്‍ പോയ അവളെ മുകുന്ദന്‍ പിടിച്ചു .പൊടുന്നനെയുള്ള അവളുടെ വീഴ്ച്ച താങ്ങുവാന്‍ കഴിയാതെ രണ്ടു പേരും നിലംപതിച്ചു .മുകുന്ദന്‍റെ മാറില്‍ നിന്നും അവള്‍ കുതറിയോടി.മുകുന്ദന് ആശ്ചര്യമായിരുന്നു ഒരു ജീവന്‍ രക്ഷിക്കുവാനായി  നിയോഗിതനായ പോലെ ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ സ്ത്രീയുടെ ജീവന്‍ നിശ്ചലമായി പോയേനെ എന്ന ചിന്ത അയാളെ നടുക്കി .  

 ,, എനിക്ക്   ജീവിക്കേണ്ടാ  ,, എന്ന് അലറിക്കൊണ്ട്    തെറിച്ചു വീണ സ്റ്റൂള്‍ നേരയാക്കി വീണ്ടും    സ്റ്റൂളിന് മുകളില്‍ കയറി നിന്ന് കുരുക്ക് കഴുത്തിലിടുവാന്‍ ആ സ്ത്രീ  ശ്രമിച്ചു .പൊടുന്നനെ മുകുന്ദന്‍ തറയില്‍നിന്നും ച്ചാടി എണീറ്റുനിന്ന് അവളെ ബലംപ്രയോഗിച്ച് സ്റ്റൂളില്‍ നിന്നും താഴെയിറക്കി  മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു.

,,ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ളതാണ് പാതിവഴിയില്‍ അവസാനിപ്പിക്കുവാനുള്ളതല്ല . മരണം ഒന്നിനും ഒരു പരിഹാരമല്ല ,,

അവള്‍ തളര്‍ന്ന് ചുമരില്‍ ചാരിയിരുന്ന് മുഖം പൊത്തി പൊട്ടി കരഞ്ഞു .  മുകുന്ദന്‍ വീടിനകം വീക്ഷിച്ചു .മുറിയോട് ചേര്‍ന്നുള്ള അടുക്കളയിലേക്ക് നോക്കിയ മുകുന്ദന്‍ ഒരു നിമിഷം വീണ്ടും  പകച്ചുനിന്നു . നിലത്ത് ഒരാള്‍ ചോര വാര്‍ന്നു കിടക്കുന്നു .അടുത്തായി ഒരു ചിരവ രക്തംപുരണ്ട നിലയില്‍  കിടക്കുന്നു.മുകുന്ദന്‍ അയാളുടെ ശ്വാസോച്ഛ്വാസം   പരിശോധിച്ചു. ജീവനുണ്ട് എന്ന് ബോധ്യമായപ്പോള്‍   മുകുന്ദന്‍ അവളോട്‌ ചോദിച്ചു ?

 ,,ആരാ ഇത് എന്താ ഉണ്ടായെ ,,

അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു

,, എന്‍റെ ഭര്‍ത്താവ് മൂക്കറ്റം മദ്യപിച്ച് വന്ന് എന്നും എന്നെ പൊതിരെ തല്ലും ഇന്ന് സഹിക്കാതെയായപ്പോള്‍ മുന്‍പില്‍ കണ്ട  ചിരവയെടുത്ത് ഞാനൊന്ന് അടിച്ചു  തലയിലാണ് അടി കൊണ്ടത്‌  എനിക്ക് ജീവിക്കേണ്ട ഈ ദുഷ്ടന്‍റെ  കൂടെ എനിക്ക് ഇനിയും ആവില്ല ഇയാളോടൊപ്പം ജീവിക്കാന്‍  ,,

  എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്ന മുകുന്ദന്‍  പൊടുന്നനെ വെളിപാടുണ്ടായത്  പോലെ പറഞ്ഞു  .

,,  എത്രയും പെട്ടന്ന് ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോകേണം  അല്ലെങ്കില്‍ ഇയാള്‍ മരിച്ചുപോകും   ,,

അവള്‍ ഒന്നും ഉരിയാടാതെ കരഞ്ഞു കൊണ്ടേയിരുന്നു .
മുകുന്ദന്‍  ഒരു കഷണം തുണി  കീറിയെടുത്ത് അവളുടെ ഭര്‍ത്താവിന്‍റെ പരിക്ക് പറ്റിയ ഭാഗത്ത് കെട്ടിയതിനു ശേഷം  അയാളെ അല്‍പം നീക്കി കിടത്തി. തറയില്‍ പുരണ്ട രക്തം വൃത്തിയാക്കിയതിനു ശേഷം അവളോട്‌  പറഞ്ഞു.

,, എന്താ ഉണ്ടായെ എന്ന് ചോദിക്കുന്നവരോട്  .മദ്യപിച്ചു വരുമ്പോള്‍ ചവിട്ടുപടിയില്‍ തെന്നി വീണ് തല കല്ലില്‍ തട്ടി പരിക്ക് പറ്റിയതാണ് എന്ന് പറഞ്ഞാല്‍ മതി .ഞാന്‍ പോയി ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോകുവാന്‍  വാഹനം കിട്ടുമോ എന്ന് നോക്കട്ടെ ,,

മുകുന്ദന്‍  വൈദ്യുതി കാര്യാലയത്തിനടുത്ത്  പരിചയമുള്ള ഓട്ടോറിക്ഷക്കാരന്‍റെ വീട്ടില്‍ പോയി അയാളെ വിളിച്ചുണര്‍ത്തി പറഞ്ഞു .

,, ഒരാള്‍ വീണു പരിക്കുകളോടെ ബോധരഹിതനായി കിടക്കുന്നുണ്ട് അയാളെ ആശുപത്രിയില്‍ എത്രയുംവേഗം  എത്തിക്കേണം ,,

,, നിങ്ങള്‍ ഈ നാട്ടപാതിരാക്ക് മനുഷ്യനെ മിനക്കെടുത്താതെ പോയെ അയാളെ ആംബുലന്‍സില്‍ ക്കൊണ്ട് പോകൂ ,,

,, അങ്ങിനെ പറയല്ലെ അനിയാ ഈ നേരത്ത് ആംബുലന്‍സ് തേടിപ്പിടിച്ചു വരുമ്പോഴേക്കും അത്യാസന്നനിലയില്‍ ഉള്ള അയാള്‍ മരണപ്പെടും ,,

ഉറക്കച്ചടവോടെ  ഓട്ടോറിക്ഷക്കാരന്‍ മനസ്സില്ലാമനസ്സോടെ മുകുന്ദനെ അനുഗമിച്ചു . വീടിനടുത്തെത്തിയപ്പോള്‍   ഓട്ടോറിക്ഷക്കാരന്‍ പറഞ്ഞു .

,, ആ കാണുന്ന വീട്ടിലെ ആളാണോ ,,

,, അതെ ഞാന്‍  വൈദ്യുതി കമ്പി പൊട്ടിയത് നേരെയാക്കാന്‍ വന്നതാ ആ വീട്ടിലെ സ്ത്രീയുടെ കരച്ചില്‍ കേട്ടപ്പോള്‍ ഞാന്‍ പോയി നോക്കിയതാ. വീണു പരിക്ക് പറ്റിയെന്നാണ് ആ സ്ത്രീ പറഞ്ഞത് ആ സ്ത്രീ മാത്രമേയുള്ളൂ ആ വീട്ടില്‍  ,,

,, എന്തിനാ സാറേ വേണ്ടാത്ത പണിക്ക് പോകുന്നത്.ആ വീട്ടിലെ ആള് അത്ര ശെരിയല്ലാട്ടോ. അറിയ പെടുന്ന തെമ്മാടിയാണ്   ആ വീട്ടിലെ കൊച്ചിനെ ആറേഴുമാസം മുന്നെ ഏതോ അനാഥാലയത്തിലെ   സമൂഹ വിവാഹത്തില്‍ നിന്നും കെട്ടി കൊണ്ട് വന്നതാ  . ,,

,, അപകടം പറ്റിയ ആളെ രക്ഷിക്കുക എന്നത് മനുഷ്യന്‍റെ കടമയാണ് നിങ്ങള്‍ വേഗം വരൂ ,,

വീടിന്‍റെ മുറ്റത്തേക്ക് വാഹനം പോകുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഓട്ടോറിക്ഷക്കാരന്‍റെ സഹായത്തോടെ ഒരു വിധം ആ സ്ത്രീയുടെ ഭര്‍ത്താവിനെ ഓട്ടോറിക്ഷയില്‍ എത്തിച്ച് സീറ്റില്‍ ഒരു വശത്തേക്ക് ചാരിയിരുത്തി. അവള്‍ പുറകെ വരുന്നുണ്ടാവും എന്ന പ്രതീക്ഷയോടെ തിരിഞ്ഞു നോകിയ അയാള്‍ അവളെ കണ്ടില്ല. മുകുന്ദന്‍ തിരികെ വീട്ടിലേക്ക് കയറിയപ്പോള്‍  അവള്‍ അപ്പോഴും കരയുകയായിരുന്നു  .,, വരൂ ,,എന്നയാള്‍ വിളിച്ചപ്പോള്‍   അനുസരണയുള്ള  കുഞ്ഞിനെപോലെ  മുകുന്ദനെഅവള്‍  അനുഗമിച്ചു .
  കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ മഴ പൂര്‍വാധികം ശക്തിയോടെ അപ്പോഴും  തിമര്‍ത്തു പെയ്തുകൊണ്ടിരുന്നു .

 മഴ നനഞ്ഞു എല്ലാവരുടേയും ദേഹമാസകലം നനഞ്ഞിരുന്നു . അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അയാളെ പരിശോധിച്ചതിനു ശേഷം പറഞ്ഞു .

,, തലയ്ക്ക് കാര്യമായ  ക്ഷതം  പറ്റിയിട്ടുണ്ട് നിങ്ങള്‍  ഇയാളെ വേഗം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയ്ക്കോളു.,,

,,ഭയപ്പെട്ടു നില്‍ക്കുന്ന അവളെ അവിടെ തനിച്ചാക്കി പോകുവാന്‍   മുകുന്ദന്‍റെ മനസ്സ്  അനുവദിച്ചില്ല, അല്ലെങ്കില്‍ത്തന്നെ താന്‍ എങ്ങിനെ അവളെ വിട്ടു പോകും ജീവിതം അവസാനിപ്പിക്കുവാന്‍ തുനിഞ്ഞ പെണ്ണിനെ രക്ഷിച്ച    താന്‍                           ഈ അവസ്ഥയില്‍ അവളെ വിട്ടു പോകുന്നത്  എങ്ങിനെ   എന്നായിരുന്നു മുകുന്ദന്‍റെ ചിന്ത ,  ഓട്ടോറിക്ഷക്കാരന് കൊടുക്കുവാനുള്ള തുക കൊടിത്തിട്ട് അയാളെ പറഞ്ഞു വിട്ടതിനുശേഷം   സര്‍ക്കാര്‍ ആശുപത്രിയുടെ അധീനതയിലുള്ള ആംബുലന്‍സില്‍       മെഡിക്കല്‍കോളേജിലേക്ക് അവര്‍ യാത്രയായി .അപ്പോഴും ആര്‍ത്തിരമ്പി പെയ്യുന്ന മഴയ്ക്ക് യാതൊരു ശമനവും ഉണ്ടായിരുന്നില്ല . യാത്രയ്ക്കിടയില്‍ മുകുന്ദന്‍ അവളുടെ പേര് ചോദിച്ചു .അവള്‍ പതുക്കെ മന്ത്രിച്ചു ,, ഗായത്രി ,, മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗായത്രിയുടെ ഭര്‍ത്താവിനെ പ്രവേശിപ്പിച്ചു .മരുന്നുകള്‍ വാങ്ങുവാനുള്ള കുറിപ്പ് ലഭിച്ചപ്പോള്‍ അവയെല്ലാം മുകുന്ദന്‍ വാങ്ങി കൊടുത്ത് സമയം നോക്കിയപ്പോള്‍ മൂന്നുമണി കഴിഞ്ഞിരിക്കുന്നു നേരം പുലരുവാന്‍  ഇനി രണ്ടുമണിക്കൂര്‍ മാത്രം . അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇരുന്നിരുന്ന ഗായത്രിയുടെ അരികില്‍ പോയി കുറച്ച് രൂപ അവളുടെ നേര്‍ക്ക്‌ നീട്ടി കൊണ്ടയാള്‍  പറഞ്ഞു  .

,, എനിയ്ക്ക് രാത്രിയിലാണ് ജോലി .നേരം വെളുക്കുന്നതിനുമുന്പ്  പൊട്ടികിടക്കുന്ന  വൈദ്യുതി കമ്പി  നേരെയാക്കണം. ഞാനൊരു പത്തുമണി ആവുമ്പോഴേക്കും തിരികെയെത്താം ,,

 അയാള്‍ പോകുവാന്‍ തുനിഞ്ഞപ്പോള്‍  ഗായത്രി കരഞ്ഞു കൊണ്ട് പറഞ്ഞു .

,, എന്നെ തനിച്ചാക്കി  പോകരുത് എനിയ്ക്ക് പേടിയാകുന്നു .,,

അവളുടെ ദയനീയമായ മുഖഭാവം കണ്ടപ്പോള്‍ മുകുന്ദന്‍ ധര്‍മ്മസങ്കടത്തിലായി .സിംഹത്തിനു മുന്‍പിലേക്ക് തള്ളി വിടുന്ന മാന്‍പേടയെ പോലെ ആവില്ലെ താന്‍ ഗായത്രിയെ തനിച്ചാക്കി പോയാല്‍ എന്ന് മുകുന്ദന്‍ ചിന്തിച്ചു .അല്‍പനേരം ആലോചിച്ചതിനു ശേഷം മുകുന്ദന്‍ അവളോട്‌ ചോദിച്ചു ?

,, ഗായത്രി പോരുന്നോ എന്‍റെ കൂടെ ,,

അയാളുടെ ചോദ്യം ? ക്ഷീണത്താല്‍ പാതി അടഞ്ഞ അവളുടെ മിഴികള്‍ മുഴുവനായും തുറന്നു . ആശ്ചര്യത്തോടെ അവള്‍ അയാളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു .അയാള്‍ അയാളുടെഹസ്തം അവളുടെ നേര്‍ക്ക്‌ നീട്ടി അവള്‍ ഒന്നും ഉരിയാടാതെ അനുസരണയുള്ള കുഞ്ഞിനെ പോലെ അയാളോടൊപ്പം നടന്നു .സുന്ദരിയായ ഗായത്രി അവള്‍ക്ക് ഒട്ടും ചേരാത്ത ഒരുവന്‍റെ ഭാര്യയായാതില്‍ മുകുന്ദന്  ആശ്ചര്യം തോന്നിയിരുന്നു .

അന്ന് ഗായത്രിക്കായി  പട്ടണത്തിലെ ഒരു ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്ത ശേഷം  .  ഉടനെ തന്നെ തിരികെ പോയി ജോലികള്‍ എല്ലാം തീര്‍ത്തു  ഗായത്രിയുടെ അരികിലേക്ക് തന്നെ തിരികെ  എത്തി .അയാള്‍ ഗായത്രിക്കായി സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കിടക്കുവാനുള്ള ഇടം കണ്ടെത്തിയിരുന്നു .അവിടെ ഭക്ഷണവും ഏര്‍പ്പാടാക്കി .ഒരു പുതിയ ബന്ധത്തിന്‍റെ നാന്ദികുറിക്കലിന്‍റെ തുടക്കമായിരുന്നു അത്  ഇടയ്ക്കൊക്കെ മുകുന്ദന്‍ ഗായത്രിയുടെ അരികില്‍ പോയി അവളെ കാണുകയും  അവശ്യസാധനങ്ങള്‍ വാങ്ങിച്ചു നല്‍കുകയും ചെയ്തുപോന്നു .  ജോലി നോക്കുന്ന സ്ഥലത്ത് ഗായത്രി ആരുടേയോ കൂടെ ഒളിച്ചോടി എന്ന കിംവദന്തി പരന്നിരുന്നു .മാസങ്ങള്‍ കൊഴിഞ്ഞു പോയി ഗായത്രി സുരക്ഷിതമായി ഹോസ്റ്റലില്‍ ജീവിച്ചു .മുകുന്ദന്‍ സ്ഥലമാറ്റത്തിനായി ആഗോത്രം പരിശ്രമിച്ചുകൊണ്ടിരിന്നു .ഒരു ദിവസ്സം വൈദ്യുതി തകരാറ് നേരെയാക്കാന്‍  വൈദ്യുതികാലിനു മുകളില്‍ ഇരിക്കുമ്പോള്‍ പാതയിലൂടെ നടന്നു പോകുന്ന ആളെ കണ്ടപ്പോള്‍ അയാള്‍ തെല്ലൊന്നു പകച്ചു .അതെ ഊഹം ശെരിയായിരുന്നു  ഗായത്രിയുടെ ഭര്‍ത്താവ് .ആകപ്പാടെ ഭയപെടുത്തുന്ന മുഖഭാവമായിരുന്നു അയാളുടേത്  .താന്‍ എന്തിനു വെറുതെ അയാളെ ഭയപെടണം അയാള്‍ക്ക്‌ തന്നെ അറിയില്ലല്ലോ മുകുന്ദന്‍ മനസ്സില്‍ പറഞ്ഞു .

അടുത്ത തവണ മുകുന്ദന്‍ ഗായത്രിയെ കാണുവാന്‍ പോയപ്പോള്‍ അവളുടെ ഭര്‍ത്താവിനെ നേരില്‍ കണ്ട  വിവരം ധരിപ്പിച്ചു. അപ്പോള്‍ അവള്‍ ഭയത്തോടെ അയാളെ നോക്കി ദയനീയമായ അവളുടെ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ മൊഴിഞ്ഞു .

,, പേടിക്കേണ്ടതില്ല ഞാന്‍ ഗായത്രിയെ ഇഷ്ടമില്ലാത്തവന്‍റെ കൂടെ പറഞ്ഞയക്കില്ല .കുറച്ചുദിവസം കൂടി ക്ഷമിക്കു ഞാന്‍ സ്ഥല മാറ്റത്തിന് ശ്രമിക്കുന്നുണ്ട് നമുക്ക് ഇവിടം വിട്ടു പോകാം അയാളുടെ കണ്ണെത്താ ദൂരത്തേക്ക് ,,

യാത്ര പറഞ്ഞ്  നടക്കുവാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നും ഗായത്രി വിളിച്ചു .

,, ഒന്നു നില്‍ക്കു എനിക്ക് അല്‍പം സംസാരിക്കുവാനുണ്ട് ,,

മുകുന്ദന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു
 ,, അപ്പൊ ഗായത്രിക്ക്  സംസാരിക്കുവാന്‍ അറിയാം അല്ലെ, ഈ കാലം വരെ എന്തെങ്കിലും ഒന്നു പറഞ്ഞിട്ടുണ്ടോ എന്നോട്. ഞാന്‍ പറയുന്നത് മൂളി കേള്‍ക്കും അത്ര തന്നെ ,,

,, ദൈവ നിശ്ചയമായിരിക്കാം അന്ന് അങ്ങ്  എന്‍റെ മുന്നില്‍ വന്നു പെട്ടത് അല്ലെങ്കില്‍ ഞാന്‍ ഈ ഭൂലോകത്ത് ഇന്ന് ഉണ്ടാകുമായിരുന്നില്ല .ഓര്‍മ്മയുള്ള കാലം മുതല്‍ അനാഥാലയത്തിലാണ് ഞാന്‍ വളര്‍ന്നത്‌ .സ്വന്തമെന്ന് പറയുവാന്‍ അനാഥാലയത്തിലെ അന്തേവാസികള്‍ മാത്രം. വിവാഹിതയാകുന്നത് വരെ ജീവിതം ഞാന്‍ വേണ്ടുവോളം ആസ്വദിച്ചിരുന്നു .സമൂഹ വിവാഹത്തില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞ  ദിവസം  കരഞ്ഞു കേണപെക്ഷിച്ചതാണ് ഞാന്‍  അധികൃതരോട്  .ആരും എന്‍റെ വാക്കുകള്‍ ചെവികൊണ്ടില്ല .വിവാഹപ്രായമായാല്‍ വിവാഹം കഴിപ്പിച്ചയക്കുക എന്നതാണ് അവിടെത്തെ രീതി എന്നായിരുന്നു മറുപടി .അവിടെ നിന്നും വിവാഹിതരായി പോയ പല ചേച്ചിമാരും അവരുടെ കദനകഥകള്‍ അവിടെ വന്നു പറയുമായിരുന്നു .നല്ലൊരു കുടുംബ ജീവിതം ലഭിച്ചവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം . ആദ്യരാത്രിയില്‍ മദ്യപിച്ചു ലക്കുക്കെട്ട നിലയില്‍ മുറിയില്‍ എത്തിയ അയാള്‍ പാലിനു പകരം എനിക്ക്  തന്നത് മദ്യം അയാളുടെ കൂടെ ജീവിക്കണമെങ്കില്‍ മദ്യപിക്കണം എന്ന് അയാള്‍ പറഞ്ഞു .മുറിയില്‍ മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും മണം മൂലം എനിക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപെട്ടിരുന്നു അപ്പോള്‍ .അന്ന് ആദ്യരാത്രിയില്‍ തന്നെ എനിക്ക്   ഭോദ്യമായി    അയാളുടെ കൂടെ ജീവിക്കുവാന്‍ കൊള്ളില്ലാ എന്ന് .അന്ന് അയാള്‍ എന്നെ  പൊതിരെ മര്‍ദ്ദിച്ചു അവശയാക്കി പിന്നെ പിന്നെ കാരണ മില്ലാതെയായി മര്‍ദ്ദനം .എട്ടു മാസത്തോളം ഞാന്‍ അയാളുടെ കൂടെ ജീവിച്ചുപോന്നു എങ്കിലും എന്‍റെ ശരീരം ഞാന്‍ അയാള്‍ക്ക്‌ നല്‍കിയിട്ടില്ല അയാള്‍ എന്‍റെ അരികിലേക്ക് വരുമ്പോള്‍ ഉഗ്ര വിഷമുള്ള സര്‍പ്പം വരുന്നത് പോലെയാണ് എനിക്ക്  അനുഭവ പെട്ടിരുന്നത് .,,

അന്ന് ആദ്യമായി ഗായത്രി മനസ്സ് തുറന്നു മുകുന്ദനോട് സംസാരിച്ചു .തിരികെ പോരുമ്പോള്‍ അയാള്‍ ചിന്തിച്ചു .വെളുത്തു മെലിഞ്ഞ സുന്ദരിയായ ഗായത്രിയെ എന്ത് കൊണ്ട് തന്‍റെ ജീവിത പങ്കാളിയാക്കിക്കൂട .അവള്‍ക്ക് തന്നെ ഇഷ്ടാവാതെയിരിക്കില്ല .തന്നെയുമല്ല ഗായത്രി അവളുടെ ഭര്‍ത്താവുമായി ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുമില്ല .

ഏതാനും ദിവസങ്ങള്‍ക്കകം മുകുന്ദന് സ്ഥല മാറ്റം ലഭിച്ചു .പുതുതായി ലഭിച്ച സ്ഥലത്തേക്ക് പോകുന്നതിനു മുന്‍പ് രണ്ടാഴ്ചയോളം മുകുന്ദന്‍ അവധിയെടുത്തു .ജന്മദേശത്തേക്ക് ഗായത്രിയുമായി മുകുന്ദന്‍ യാത്ര തിരിച്ചു .ഗായത്രി വിവാഹിതയായിരുന്നു എന്ന് മുകുന്ദന്‍ ആരോടും പറഞ്ഞില്ല .അനാഥാലയത്തില്‍ നിന്നും കൂട്ടി കൊണ്ട് വന്നു എന്ന് മാത്രം പറഞ്ഞു .അടുത്ത ദിവസ്സം തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി മുകുന്ദന്‍ ഗായത്രിയുടെ കഴുത്തില്‍  താലി ചാര്‍ത്തി .തിരികെ പോരും നേരം  രജിസ്റ്റര്‍ ഓഫീസില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു .കൂടെ അടുത്ത ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു .അവധി കഴിയുന്നതിനു മുന്‍പ് തന്നെ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്ഥലത്ത് പോയി ഒരു ചെറിയ വീട് വാടകയ്ക്ക് തരപെടുത്തി .മുകുന്ദനും  ഗായത്രിയും അവിടേക്ക് താമസം മാറ്റി .അപ്രതിക്ഷിതമായി ലഭിച്ച പുതിയ ജീവിതം ഗായത്രിയെ ഉന്മത്തയാക്കി  ഗായത്രിക്ക് കാണപെട്ട ദൈവമായിരുന്നു മുകുന്ദന്‍ .

സ്ഥല മാറ്റം ലഭിച്ച ഗ്രാമം മുകുന്ദനും കുടുംബത്തിനും വളരെയധികം ബോധിച്ചു .വിഷ്ണുവിനെ പതിനാലു കിലോമീറ്റര്‍ ദൂരെയുള്ള പട്ടണത്തിലെ   സ്കൂളില്‍ ചേര്‍ത്തു  .വിമല മോളെ ഗ്രാമത്തില്‍ തന്നെയുള്ള  യു പി സ്കൂളിലും ചേര്‍ത്തു .വിഷ്ണുവിന് സ്കൂളില്‍ പോകുവാന്‍ ദൂരം കൂടുതല്‍ ഉണ്ട് എന്നതൊഴിച്ചാല്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ  നേരിടേണ്ടി വന്നില്ല അവര്‍ക്ക് .മുകുന്ദന്‍ സ്വന്തമായി വാങ്ങിയ പുരയിടം വാടകയ്ക്ക് കൊടുത്തു .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വൈദ്യുതി കാര്യാലയത്തിനടുത്ത് പുതിയ കണക്ഷന്‍ നല്‍കുവാനായി താല്‍ക്കാലിക ജീവനക്കാരേയുമായി പോയ മുകുന്ദന് മൊബൈല്‍ഫോണില്‍   വൈദ്യുതി കാര്യാലയത്തിലെ സഹപ്രവര്‍ത്തകന്‍ വിളിച്ചു .
,, ഹലോ മുകുന്ദന്‍ ,,
,, സാര്‍ പറയു ,,
,, എടോ തന്നെ  ദൂരെ നിന്നും ഒരാള്‍ കാണുവാന്‍ വന്നിരിക്കുന്നു.,,
,, ആരാ സാര്‍ ,,
,, ആരാണെന്ന് പറഞ്ഞില്ല താന്‍ വേഗംതന്നെ ഇവിടേയ്ക്ക്  .വരൂ ,,
,,ഓക്കെ ഞാന്‍ ഉടനെയെത്താം സാര്‍ ,,
ആരായിരിക്കും തന്നെ കാണുവാന്‍ വന്നിരിക്കുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ തിടുക്കത്തില്‍  മുകുന്ദന്‍  വൈദ്യുതി കാര്യാലയത്തിലേക്ക് ചെന്നു .ഒഴിവു സമയങ്ങളില്‍ ജീവനക്കാര്‍ ഇരിക്കുന്ന മുറിയുടെ പാതി അടഞ്ഞ  വാതില്‍ പഴുതിലൂടെ ദൂരെനിന്നു തന്നെ മുറിയിലേക്ക് മുകുന്ദന്‍ നോക്കി അവിടെ ബെഞ്ചില്‍ കാവിമുണ്ടും ജുബ്ബയും ധരിച്ച്  പുറം തിരിഞ്ഞ് പത്രം വായിക്കുന്ന  ആളെ മുകുന്ദന് മനസിലായില്ല .ഒരു തുണി സഞ്ചി ടെസ്ക്കില്‍ വെച്ചിരിക്കുന്നു .മുകുന്ദന്‍ വാതില്‍ പടിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അതിഥിയായി വന്നയാള്‍ തിരിഞ്ഞു നോക്കി .അയാളുടെ മുഖം കണ്ടതും അകത്തേക്ക് വെച്ച കാല്‍ പിന്നോട്ട്  വലിച്ച് മുകുന്ദന്‍ സ്തംഭിച്ചുനിന്നു .ഗായത്രിയുടെ മുന്‍ ഭര്‍ത്താവ് അയാള്‍ തന്‍റെ കുടുംബം തകര്‍ക്കുവാന്‍ വന്നതായിരിക്കുമോ എന്ന ചിന്തയില്‍ ഒന്നും ഉരിയാടാതെ മുകുന്ദന്‍ നിന്നു. തൊണ്ട വരണ്ടുണങ്ങിയ പ്രതീതി അയാള്‍ക്ക്‌ അനുഭപെട്ടു  . മുകുന്ദന്‍റെ ആ നില്‍പ്പു കണ്ടപ്പോള്‍ അയാള്‍ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു .
,, താങ്കളാണോ  മുകുന്ദന്‍ ,,
,, അതെ ഞാന്‍ തന്നെയാണ് മുകുന്ദന്‍ താങ്കള്‍ക്ക് ഇപ്പോള്‍ എന്ത് വേണം ,,
,, ഞാന്‍ വഴക്കിന് വന്നതല്ല ,,
,, പിന്നെ എന്തിന് ഇപ്പോള്‍ എന്നെ തേടി വന്നു .,,
,, ഗായത്രിയെ കാണാന്‍  ചെയ്തു പോയ അപരാധങ്ങള്‍ക്ക് ആ കാല്‍പാദങ്ങളില്‍ വീണ് മാപ്പ് ചോദിക്കുവാന്‍ ,ഒപ്പം മുകുന്ദനോട് എന്നേയും ഗായത്രിയേയും രക്ഷിച്ചതിന് നന്ദി പറയുവാനും ,,
മുകുന്ദന്‍ ഉരിയാടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ തുടര്‍ന്നു .
,, അബോധാവസ്ഥയില്‍ നിന്നും ഞാന്‍ ഉണര്‍ന്നപ്പോള്‍ ഗായത്രി എന്‍റെ അരികില്‍ ഉണ്ടാകും എന്ന്  പ്രതീക്ഷിച്ചു .മാസങ്ങളുടെ ചികിത്സക്കൊടുവില്‍ വീട്ടില്‍ വന്നുകയറിയ എനിക്ക് ഉത്തരത്തില്‍ കെട്ടിയ സാരി കണ്ടപ്പോള്‍  ഒരു കാര്യം മനസ്സിലായി  .ആത്മഹ്ഹത്യയ്ക്ക് ഒരുങ്ങിയ ഗായത്രിയെ ആരോ രക്ഷിച്ചതാണ് എന്ന് .പിന്നീട് ഗായത്രിയെ തേടി ഞാന്‍ അലഞ്ഞു .ആശുപത്രിയില്‍ നിന്നും വന്ന ഞാന്‍ മദ്യപാനം പാടെ ഉപേക്ഷിച്ചു .ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് താങ്കളെ  കുറിച്ച് ഞാന്‍ അറിയുന്നത് . അന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാന്‍ വിളിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പതിനെട്ടു  വര്‍ഷങ്ങള്‍ക്കുശേഷം  എന്നോട് എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് താങ്കളാണെന്ന് പറഞ്ഞു .ഒരാഴ്ചയായി താങ്കളെ തേടിയുള്ള യാത്രയ്ക്കൊടുവില്‍ ഞാന്‍ താങ്കളെ കണ്ടെത്തിയിരിക്കുന്നു . ഗായത്രി നിങ്ങളുടെ കൂടെയുണ്ടാകും എന്ന എന്‍റെ ഊഹം തെറ്റിയില്ല.വരൂ നമുക്ക് ഗായത്രിയുടെ അരികിലേക്ക് പോകാം .,,

മുകുന്ദന്‍ അയാളോട് എന്ത് പറയണം എന്നറിയാതെ ധര്‍മസങ്കടത്തിലായി ഇയാളെ ഇപ്പോള്‍ ഗായത്രി കണ്ടാല്‍ എങ്ങിനെ പ്രതികരിക്കും .മക്കള്‍ അറിയാത്ത പൂര്‍വ്വ ചരിത്രങ്ങള്‍ എല്ലാം മക്കള്‍ അറിയില്ലെ എന്ന ചിന്തകള്‍ മുകുന്ദനെ അസ്വസ്ഥനാക്കി .രണ്ടും കല്‍പിച്ചു മുകുന്ദന്‍ അയാളോട് പറഞ്ഞു .

,, ഞാന്‍ ഗായത്രിയെ വിവാഹം ചെയ്തത് തെറ്റായി പോയി എന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കു ,ഈ ലോകത്ത് ഗായത്രി ഏറ്റവും വെറുക്കുന്നത് താങ്കളെയാണ്‌ ദയവായി താങ്കള്‍ ഗായത്രിയെ കാണുവാന്‍ ശ്രമിക്കരുത് ,ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ട് അവരോട് ഞാന്‍ താങ്കളെ ആരാണ് എന്ന് പറഞ്ഞു  പരിചയ പെടുത്തും .ദയവുചെയ്ത്  ഞങ്ങളുടെ കുടുംബം തകര്‍ക്കരുത്  ,,

മുകുന്ദന്‍റെ വാക്കുകള്‍ അയാളെ അസ്വസ്ഥനാക്കി പ്രതീക്ഷ നിഴലിച്ചിരുന്ന മുഖഭാവം പെടുന്നനെ അയാളില്‍ നിന്നും അപ്രത്യക്ഷമായി . അയാള്‍ ബഞ്ചില്‍ മൌനിയായി  ഇരുന്നു .അല്‍പനേരം  കഴിഞ്ഞപ്പോള്‍ കുടിക്കുവാന്‍ വെള്ളം ചോദിച്ചു ? മുകുന്ദന്‍ കൂജയില്‍ നിന്നും അയാള്‍ക്ക്‌ കുടിക്കുവാന്‍ വെള്ളം പകര്‍ന്നു നല്‍കി .ആര്‍ത്തിയോടെ വെള്ളം കുടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .
,, ബാല്യകാലം മുതല്‍ തുടങ്ങിയ എന്‍റെ  മദ്യപാനം  എന്നെ ക്രൂരമായ മനസ്സിനുടമയാക്കി  .എന്‍റെ അച്ഛനും മുഴുകുടിയനായിരുന്നു .മദ്യപിച്ചു ലെക്കുക്കെട്ടുറങ്ങുന്ന അച്ഛന്‍റെ അരികില്‍ നിന്നും അമ്മ അന്യ പുരുഷന്‍റെ സുഖം തേടി പോകുന്നത് പലപ്പോഴും കുഞ്ഞു നാളില്‍ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട് അന്ന് തുടങ്ങിയതാണ്‌ എനിക്ക് സ്ത്രീകളോടുള്ള വെറുപ്പ്‌ .ഗായത്രി പാവമായിരുന്നു .ഞാന്‍ അവളെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസ്സം വരെ  ഗായത്രി എവിടെയെങ്കിലും തനിച്ചു ജീവിക്കുന്നുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത് .എന്‍റെ പ്രാര്‍ത്ഥനകളും അങ്ങിനെ ആവണേ എന്നായിരുന്നു .എന്‍റെ എല്ലാ ദുശീലങ്ങളും ഞാന്‍ മാറ്റിയത് ഒരു നല്ല ജീവിതം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് മാസങ്ങളോളം പരസഹായമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ ശെരിക്കും  ഗായത്രി എന്‍റെ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു .എന്‍റെ ജീവിതം ശിഥിലമാക്കിയ മദ്യം ഇനി എന്‍റെ ജീവിതത്തില്‍   ഉപയോഗിക്കില്ലാ എന്ന് അന്നുഞാന്‍ പ്രതിജ്ഞ ചെയ്തതാണ് .ആ പ്രതിജ്ഞ ഇന്നു വരെ ഞാന്‍ തെറ്റിച്ചിട്ടില്ല .താങ്കള്‍ പേടിക്കേണ്ടതില്ല ഞാന്‍ നിങ്ങളുടെ കുടുംബം തകര്‍ക്കില്ല .പക്ഷെ ഒരിക്കല്‍ താങ്കള്‍ ഗായത്രിയോട് എന്നെ കുറിച്ച്  പറയണം .ഒപ്പം എന്നോട് ക്ഷമിക്കുവാനും .ഞാന്‍ പോകുന്നു ഇപ്പോള്‍ യാത്ര തിരിച്ചാല്‍ സന്ധ്യ ആവുമ്പോഴേക്കും മൂകാംബിക ക്ഷേത്രത്തില്‍ എത്താം .,,

അയാള്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍   കാലവര്‍ഷത്തിലെ ഇടവപ്പാതി  ആരംഭം കുറിച്ചു കൊണ്ട് മഴ തിമര്‍ത്തു പെയ്യുവാന്‍ തുടങ്ങി .തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അയാള്‍ മഴയെ ഗൌനിക്കാതെ മഴ ന്നനഞ്ഞുകൊണ്ട് പാതയിലൂടെ നടന്നു നീങ്ങി .മഴ ന്നനഞ്ഞു പോകുന്ന അയാളെ തിരികെ വിളിക്കുവാന്‍ മുകുന്ദന്‍ തുനിഞ്ഞെങ്കിലും ശബ്ദം പുറത്തു വരാതെ തൊണ്ടയില്‍ തന്നെ കുരുങ്ങി നിന്നു .അപ്പോള്‍ മുകുന്ദന്‍റെ മനസ്സില്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്  കാലവര്‍ഷത്തിലെ ഇടവപ്പാതിയില്‍ തിമര്‍ത്തു പെയ്തിരുന്ന ആ മഴ ദിവസ്സം ഓര്‍മ്മയില്‍‌ തെളിഞ്ഞു വന്നു   ഗായത്രിയെ ആദ്യമായി കണ്ട  ആ ദിവസ്സം .

                                                                      ശുഭം
rasheedthozhiyoor@gmail.com