ചിന്താക്രാന്തൻ

26 October 2015

കഥ .ചിത്താനുവര്‍ത്തനം

.ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 


തൊടിയിലെ നെന്ത്രവാഴത്തോട്ടത്തില്‍ നിന്നും മൂത്ത  പഴക്കുല വെട്ടുവാന്‍   ഭാസ്കരനെ  സഹായിക്കുകയാണ് ചന്ദ്രശേഖരമേനോന്‍ .മുപ്പത്തിമൂന്നു വര്‍ഷം ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ മലയാളം അദ്ധ്യാപകനായിരുന്ന  ചന്ദ്രശേഖരമേനോന്‍ തൊഴിലില്‍  നിന്നും രണ്ടുവര്‍ഷം മുമ്പാണ് വിരമിച്ചത് .ഇപ്പോള്‍ അയാളൊരു മുഴുനീള കര്‍ഷകനാണ്.പൂര്‍വികരായി പച്ചക്കറി കൃഷി ചെയ്തുപോന്നിരുന്ന  തറവാട്ടില്‍ അയാള്‍ക്ക്‌ വീതംവെച്ചപ്പോള്‍ ലഭിച്ച  മൂന്നര  ഏക്കര്‍ ഭൂമിയുടെ അതിരിനോട് ചേര്‍ന്നാണ്  വീട് പണിതത് .വീട് നില്ക്കുന്ന  സ്ഥലം ഒഴികെ പുരയിടമാകെ പച്ചക്കറികളാല്‍ സമ്പന്നമാണ് .പ്രധാന വിളകള്‍ കമുകും വാഴയുമാണ് .ബുദ്ധിവികാസമില്ലാത്ത  അരോഗദൃഢഗാത്രനായ   ഭാസ്കരന്‍   കുഞ്ഞുനാള്‍ മുതല്‍ വള്ളിനിക്കര്‍ധാരിയാണ് .അടിച്ചുതളിക്കാരിയായിരുന്ന നാണിത്തള്ളയുടെ പേരക്കിടാവാണ് ഭാസ്കരന്‍ . നാണി തള്ളയുടെ അവിവാഹിതയായ മകള്‍ക്ക് ജനിച്ച ഭാസ്കരനെ  സമൂഹം പിഴച്ചു പെറ്റ സന്താനമെന്നു വിളിച്ചു.നാണി തള്ളയുടെ മകള്‍ കൊലചെയ്യപ്പെടുകയായിരുന്നു .കുറ്റിക്കാട്ടില്‍  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയിലായിരുന്നു .കാമഭ്രാന്തന്‍മാരുടെ പാരവശ്യം തീര്‍ക്കുമ്പോള്‍ നിശ്ചലമായതാവാം അവരുടെ ശ്വാസോച്ഛ്വാസമെന്ന് ആ മൃതദേഹം കണ്ടവര്‍ക്കൊക്കെ മനസിലാകും . നാളിതുവരെ ആ കൊലപാതകത്തിന്‍റെ  നിഗൂഢതചുരുളഴിഞ്ഞിട്ടില്ല.അപ്പോള്‍    ഭാസ്കരന്  പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.

ചന്ദ്രശേഖരമേനോന് രണ്ടു മക്കളാണ്. ഒരാണും, ഒരു പെണ്ണും,മകനെ പഠിപ്പിച്ച്‌ അദ്ധ്യാപകനാക്കുവാനായിരുന്നു മോഹം.. പക്ഷെ മകന് എന്ജിനിയറിങ്ങിനു  പഠിക്കുവാനാണ്‌ താത്പര്യം   എന്നറിഞ്ഞപ്പോള്‍ ചന്ദ്രശേഖരമേനോന്‍ മനസ്സില്ലാമനസ്സോടെ മകന്‍റെ ഇഷ്ട്ടത്തിന്    സമ്മതം മൂളുകയായിരുന്നു.വിദേശത്ത്‌  തൊഴില്‍ ലഭിച്ച  മകന്‍ മഹേഷും   കുടുംബവും  വര്‍ഷങ്ങളായി  വിദേശത്താണ്.ആറുമാസം മുമ്പാണ്  ഇളയമകള്‍  മഹിതയുടെ  വിവാഹം കഴിഞ്ഞത്.മകള്‍ക്ക്  പല വിവാഹാലോചനകളും   വന്നെങ്കിലും മകള്‍ക്ക് വരനായി  സര്‍ക്കാര്‍  ഉദ്യോഗസ്ഥന്‍ തന്നെ വേണം എന്ന് ചന്ദ്രശേഖരമേനോന് നിര്‍ബന്ധമായിരുന്നു.മഹിതയുടെ ഭര്‍ത്താവ് രാജീവിന്  തൊഴില്‍   വൈദ്യുതി  കാര്യാലയത്തിലാണ് .ഇന്ന്  ചന്ദ്രശേഖരമേനോനും പത്നിയും പട്ടണത്തില്‍ താമസിക്കുന്ന   മകളുടെ അരികിലേക്ക് പോകുവാനുള്ള  ഒരുക്കത്തിലാണ് . തൊടിയിലെ വിളകളില്‍  നിന്നും മകളുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ഒരുക്കൂട്ടി വെച്ചതിനുശേഷം ചന്ദ്രശേഖരമേനോന്‍ ഭാസ്ക്കരനോട് പറഞ്ഞു .

,, ഭാസ്കരാ  നീ പോരുന്നുണ്ടോടാ  മഹിത മോളുടെ വീട്ടിലേക്ക് ,,

ഭാസ്കരന്‍ തലയില്‍ ചൊറിഞ്ഞുക്കൊണ്ട് പുഞ്ചിരിച്ചു നിന്നു.ഭാസ്കരന്‍റെ  ആ നില്പ്  കൂടെ വരുവാനുള്ള താത്പര്യം   പ്രകടിപ്പിക്കലാണെന്ന് ചന്ദ്രശേഖരമേനോന് അറിയാം .ഭാസ്കരന്‍റെ സംസാരത്തിന് വൈകല്യമുള്ളതുക്കൊണ്ട് അയാള്‍ വളരെകുറച്ച് മാത്രമേ സംസാരിക്കുകയുള്ളൂ .ചന്ദ്രശേഖരമേനോന്‍ തുടര്‍ന്നു .

,,നീ വരുന്നുണ്ടെങ്കില്‍ വേഗം കുളിച്ച് വസ്ത്രം മാറി വാ ,,

ചന്ദ്രശേഖരമേനോന്‍ അകത്തുള്ള  പത്നിയോടായി പറഞ്ഞു .

,,അലമാരയിലുള്ള  ഭാസ്കരന്‍റെ പുതിയ വസ്ത്രം എടുത്തുകൊടുക്കൂ . അരമണിക്കൂര്‍ കഴിഞ്ഞാല്‍ ടാക്സിക്കാരന്‍ വരും. അപ്പോഴേക്കും ഞാനൊന്ന് കുളിക്കട്ടെ ,,

നാണിതള്ള ഭാസ്കരന് പതിനാല് വയസ്സുള്ളപ്പോള്‍ ഇഹലോകവാസം വെടിഞ്ഞതില്‍ പിന്നെ  ഭാസ്കരന്‍  വളര്‍ന്നത്‌ ചന്ദ്രശേഖരമേനോന്‍റെ തറവാട്ടിലായിരുന്നു.തറവാട്ടിലുള്ളവര്‍ പറയുന്ന എല്ലാ തൊഴിലുകളും ഭാസ്കരന്‍ യാതൊരു മടിയും കൂടാതെ ചെയ്യുമായിരുന്നു.  ചന്ദ്രശേഖരമേനോന്‍ തറവാട്ടില്‍ നിന്നും താമസം മാറിയപ്പോള്‍ ഭാസ്കരനേയും ഒപ്പം കൂട്ടുകയായിരുന്നു.ഗ്രാമത്തിലുള്ളവര്‍ ഭാസ്കരനെ പാക്കരന്‍ എന്നാണ് വിളിക്കുന്നത്‌. അങ്ങിനെ വിളിക്കുവാനുള്ള കാരണം ഭാസ്കരനോട് ആരെങ്കിലും പേര്  ചോദിച്ചാല്‍ അയാള്‍ പാക്കരന്‍ എന്നാണ് പറയുക .അങ്ങിനെ ഉച്ചരിക്കാനേ ഭാസ്കരനാവുകയുള്ളൂ.   അയാള്‍ക്ക്‌ സംസാരത്തില്‍  വിക്കലുണ്ട്.  മഹിതയെ ഭാസ്കരന് വലിയകാര്യമാണ് .മഹിത  വിദ്യാലയത്തില്‍ പോയിരുന്ന കാലത്ത്
ഭാസ്കരനായിരുന്നു മഹിതയെ വിദ്യാലയത്തിലേക്ക്‌ ക്കൊണ്ടാക്കുന്നതും തിരികെ കൂട്ടിക്കൊണ്ടു വരുന്നതും .കലാലയത്തില്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ കവല വരെ മഹിതയുടെ കൂടെ ഭാസ്ക്കരന്‍  പോകുമായിരുന്നു.മഹിത  ബസ്സ് കയറിപ്പോകുന്നത്‌ വരെ ഭാസ്കരന്‍ അവിടെത്തന്നെ നില്‍ക്കും .  മഹിത തിരികെ വരുന്ന  ബസ്സ് എത്തുന്നതിനു മുമ്പ്തന്നെ ഭാസ്കരന്‍ കവലയില്‍ സന്നിഹിതനായിരിക്കും.മഹിതയ്ക്ക് ഭാസ്കരന്‍  കൂട്ടുകാരനെ പോലെയായിരുന്നില്ല കൂട്ടുകാരിയെ പോലെയായിരുന്നു.

വാഹനം വന്നപ്പോള്‍ ചന്ദ്രശേഖരമേനോനും പത്നിയും ഭാസ്കരനും കൂടി മഹിതയുടെ അരികിലേക്ക് യാത്രയായി .മഹിതയുടെ വീടിന്‍റെ പടിക്കല്‍ വാഹനം നിറുത്തിയതും   ഭാസ്കരന്‍ വാഹനത്തില്‍ നിന്നും  തിടുക്കത്തില്‍ അകത്തേക്ക് നടന്നു .പാദരക്ഷകള്‍ ഉപയോഗിക്കുന്ന പതിവ്  കുഞ്ഞുനാള്‍ മുതല്‍ക്കേ  ഭാസ്കരനില്ല.രാവിലെ പെയ്ത മഴയാല്‍  മുറ്റം നിറയെ ചെളിയായിരുന്നു .ഭാസ്കരന്‍റെ പാദങ്ങളില്‍  പുരണ്ട ചെളി വെള്ള നിറമുള്ള മാര്‍ബിളില്‍ കാല്‍പ്പാടുകള്‍ തീര്‍ത്തു . മഹിതയുടെ ഭര്‍ത്താവിന്‍റെ അച്ഛന് അതത്ര രസിച്ചില്ല .അയാള്‍  ചാരുകസേരയില്‍ നിന്നും അല്പം നിവര്‍ന്നിരുന്ന് ഭാസ്കരനോടായി പറഞ്ഞു.

,, ഹേയ് എവിടേക്കാ ധൃതിയില്‍ ഈ ഓടിക്കയറി പോകുന്നെ ?  മാര്‍ബിളില്‍ ചെളിക്കൊണ്ട് അഭിഷേകമാക്കിയല്ലോ ,,

മുറ്റത്തിന്‍റെ  അങ്ങേത്തലയ്ക്കലുള്ള  വെള്ളത്തിന്‍റെ  ടാപ്പ്  ചൂണ്ടിക്കാട്ടി അയാള്‍ തുടര്‍ന്നു.

,, ആ കിടക്കുന്ന  ചെരുപ്പുകള്‍ ഇട്ട് കാല്‍പാദങ്ങള്‍  കഴുകി  വൃത്തിയാക്കി ഈ  തിണ്ണയില്‍   വന്നിരിക്കൂ ,,

ഭാസ്കരന്‍റെ പുഞ്ചിരി  പൊടുന്നനെ എങ്ങോ  പോയ്മറഞ്ഞു.അയാള്‍ ചാറ്റല്‍മഴ ഗൌനിക്കാതെ   മുറ്റത്തേക്കിറങ്ങിനിന്ന് മാര്‍ബിളില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ നോക്കിനിന്നു .പുറത്തെ വര്‍ത്തമാനങ്ങള്‍  കേട്ടുകൊണ്ട്   അടുക്കളയില്‍ നിന്നും   മഹിത പൂമുഖത്തേക്ക് വന്നു .ചന്ദ്രശേഖരമേനോനും പത്നിയും മഹിതയുടെ അരികിലേക്ക് നടന്നു .അമ്മ അരികിലേക്ക് എത്തിയപ്പോള്‍ മഹിത അമ്മയുടെ മാറിലേക്ക്‌  ചാഞ്ഞു .ചന്ദ്രശേഖരമേനോന്‍  മകളെ തലോടി .മഹിത   ക്ഷീണിച്ചിരിക്കുന്നു.കണ്‍ തടങ്ങളിലെ  കരുവാളിപ്പ് അവളുടെ സൌന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നു,എണ്ണ പുരളാത്ത കാര്‍കൂന്തല്‍ പങ്കയുടെ കാറ്റിനാല്‍  പാറിപ്പറന്നു .അമ്മ  മകളുടെ  നെറുകയില്‍ ചുംബിച്ചുക്കൊണ്ട്   ചോദിച്ചു .

,, എന്തൊരു  കോലമാണ്   മോളെ ഇത് ? ന്‍റെ കുട്ടിക്ക് എന്താ പറ്റിയെ ?ന്‍റെ കുട്ടിക്ക് ഇവിടെ സുഖല്ല്യാന്നുണ്ടോ ?,,

മഹിത അമ്മയുടെ കവിളുകളില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .

,, ന്‍റെ അമ്മയ്ക്ക് തോന്നുന്നതാ . നിക്ക് ഇവിടെ ഒന്നിനും ഒരു കുറവൂല്യാ ,,

മഹിതയുടെ വാക്കുകള്‍  അവിശ്വസനീയമായി തോന്നിയതിനാല്‍  അമ്മ തുടര്‍ന്നു .

,,ന്നാലും ന്‍റെ കുട്ടി ....... ഇങ്ങിനെ ക്ഷീണം ഉണ്ടാവാന്‍  എന്താപ്പോ  ഉണ്ടായെ ?,,

മഹിത മറുപടി പറയാതെ മാര്‍ബിളില്‍ പതിഞ്ഞ  കാല്‍പ്പാടുകള്‍ തുടച്ചുനീക്കിയതിനു ശേഷം   അതിഥികള്‍ക്ക് നാരങ്ങ വെള്ളം  കുടിക്കുവാന്‍ കൊടുക്കുവാനായി അടുക്കളയിലേക്ക് നടന്നു, ഒപ്പം അമ്മയും . ചന്ദ്രശേഖരമേനോന്‍ കാറില്‍ നിന്നും പച്ചക്കറികള്‍ നിറച്ച ചാക്കുകള്‍
ഭാസ്ക രനോട് ഇറക്കിവെക്കുവാന്‍ പറഞ്ഞതിനുശേഷം രാജീവിന്‍റെ അച്ഛന്‍റെ  അരികിലായി ഇരുന്നു.അല്പം കഴിഞ്ഞപ്പോള്‍ മഹിത ഭാസ്കരനെ  പുറകുവശത്തേക്ക്  വിളിച്ച് ചോദിച്ചു .

,, എന്താ  ഭാസ്കരേട്ടാ ...കയറിയിരിക്കാതെ മുറ്റത്തുതന്നെ നിന്നത് .അച്ഛന്‍ പറഞ്ഞത് വിഷമമായോ ?,,

എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയുന്ന ഭാസ്കരന്‍റെ മുഖത്ത് പുഞ്ചിരിയുടെ ചെറിയ  അംശം പോലും നിഴലിച്ചിരുന്നില്ല .ഭാസ്കരന്‍ വിക്കിവിക്കി പറഞ്ഞു .

,,ഈ.... ഇവിടത്തെ അച്ഛന്‍  വാ... വാ... വഴക്കു പാ... പാ...  പറഞ്ഞു  ,,

മഹിത ഭാസ്കരന്‍റെ കൈപിടിച്ചു അടുക്കളയിലേക്ക് ക്ഷണിച്ചുക്കൊണ്ട്  പറഞ്ഞു .

,, സാരല്യാട്ടോ.അച്ഛന്‍ പറഞ്ഞത് കാര്യമാക്കേണ്ട  ,,

മഹിത അടുക്കളയിലെ കസേര ഭാസ്കരന് ഇരിക്കാനായി നീക്കിയിട്ടു പറഞ്ഞു

,,ഭാസ്കരേട്ടന്‍ ഇവിടെയിരുന്നോ ,,

ഭാസ്കരന്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ കസേരയിലിരുന്നു . മഹിത തിടുക്കത്തില്‍ ഊണിനുള്ള ജോലികളില്‍ മുഴുകി,  സഹായിക്കുവാന്‍ ഒപ്പം അമ്മയും കൂടി .മഹിതയുടെ ഭര്‍ത്താവ്   ജോലികഴിഞ്ഞ് വരുന്നത് സന്ധ്യ കഴിഞ്ഞാണ് . വൈകിട്ട്  അഞ്ചു മണിക്ക് ജോലി കഴിയുമെങ്കിലും
കൂട്ടുകാരോടൊത്തുക്കൂടി  മൂക്കറ്റം മദ്യപിച്ചിട്ടാണ് പതിവായി  അയാള്‍  വീട്ടിലേക്ക് വരുന്നത് .ഈയിടെയായി മഹിതയെ അയാള്‍ ദേഹോപദ്രവം എല്പ്പിക്കുന്നുണ്ട്. നാളിതുവരെ അച്ഛനോടും അമ്മയോടും ഈ വിവരങ്ങള്‍  ഒന്നും അവള്‍  പറഞ്ഞിട്ടില്ല.രാജീവും,ഇളയ സഹോദരനും  അച്ഛനുമാണ്   വീട്ടിലുള്ളവര്‍ .സഹോദരന്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് .അയാള്‍ ആറുമാസം കൂടുമ്പോഴാണ് വീട്ടിലേക്ക് വരുന്നത് .ഊണ് കഴിഞ്ഞ് രണ്ടുമണിയോടെ ചന്ദ്രശേഖരമേനോനും പത്നിയും ഭാസ്ക്കരനും തിരികെ പോന്നു.അടുത്ത വെള്ളിയാഴ്ച വൈകീട്ട് രാജീവും മഹിതയും വീട്ടിലേക്ക് വരണമെന്ന് ചന്ദ്രശേഖരമേനോന്‍ രാജീവിന് ഫോണ്‍ ചെയ്ത് പറഞ്ഞു .അയാള്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

വൈകീട്ട് അയല്‍വാസിയായ കണാരേട്ടന്‍  റേഷന്‍കടയില്‍ നല്ല ഗോതമ്പ് എത്തിയവിവരം   ചന്ദ്രശേഖരമേനോനോട് പറഞ്ഞു .ചന്ദ്രശേഖരമേനോന്‍ ഭാര്യയോട് സഞ്ചിയും പണവും എടുക്കുവാന്‍ പറഞ്ഞ്  തൊടിയിലേക്ക്‌ നടന്നു .ഭാസ്കരന്‍  മഹിതയുടെ വീട്ടില്‍ നിന്നും  വന്നയുടനെ തൊടിയിലേക്ക്‌ ഇറങ്ങിയതാണ് .ഭാസ്കരന്‍ തൊടിയില്‍ നിന്നും പശുക്കളെയും കൊണ്ട് വരുന്നത് ദൂരെനിന്നും ചന്ദ്രശേഖരമേനോനോന്‍  കണ്ടു .ചന്ദ്രശേഖരമേനോന്‍ ഭാസ്കരനോടായി പറഞ്ഞു.

,, ഭാസ്കരാ നീ വേഗം പശുക്കളെ തൊഴുത്തില്‍ക്കൊണ്ടാക്കി റേഷന്‍കടയിലേക്ക് ചെല്ല്. അവിടെ നല്ല ഗോതമ്പ് വന്നിട്ടുണ്ടെന്ന് കണാരേട്ടന്‍ പറഞ്ഞു.നേരം വൈകിയാല്‍ ഗോതമ്പ് തീര്‍ന്നുപോകും ,,

ഭാസ്കരന്‍ നടത്തത്തിന് വേഗം  കൂട്ടി .അപ്പോള്‍  കാര്‍മേഘങ്ങളില്‍ തുളവീഴ്ത്തിക്കൊണ്ട് മഴ ചാറാന്‍ തുടങ്ങിയിരുന്നു.ഭാസ്കരന്‍ പശുക്കളെ തൊഴുത്തിലാക്കി വീട്ടില്‍ എത്തിയപ്പോഴേക്കും മഹിതയുടെ അമ്മ ഗോതമ്പ് വാങ്ങുവാനുള്ള  പണവും, സഞ്ചിയുമായി കാത്തുനില്ക്കുന്നുണ്ടായിരുന്നു .ചാറ്റല്‍മഴയുംകൊണ്ട് നടന്നുനീങ്ങുന്ന ഭാസ്കരനെ  ചന്ദ്രശേഖരമേനോന്‍ തിരികെവിളിച്ചു .

ഭാസ്കരാ ...നീ മഴയും കൊണ്ടാണോ പോകുന്നത് ,,

ചന്ദ്രശേഖരമേനോന്‍ ഭാര്യയോട്  ഭാസ്കരന് കുട എടുത്തുകൊടുക്കാന്‍ പറഞ്ഞു .കുടയും വാങ്ങി ചൂടി ലക്ഷ്യസ്ഥാനത്തേക്ക് എത്തുവാന്‍ ഭാസ്കരന്‍ ധൃതിയില്‍ നടന്നു .ടാറിട്ട  പ്രധാന പാതയിലൂടെ  രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് റേഷന്‍കടയിലേക്ക്.അല്പദൂരം നടന്നാല്‍ പാതയുടെ ഇടതുവശം   കുറ്റിക്കാടുകളാണ്. കുറ്റിക്കാട്ടിലൂടെയുള്ള    ചെമ്മണ്‍ പാതയിലൂടെ  നടന്നാല്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍  നടത്തം ലാഭിക്കാം .പ്രധാന പാതയില്‍ നിന്നും ചെമ്മണ്‍പാത ആരംഭിക്കുന്ന ഇടത്തുനിന്നും   അലപ്ദൂരത്തായിരുന്നു    ഭാസ്കരന്‍റെ അമ്മ  കൊലചെയ്യപ്പെട്ടു കിടന്നിരുന്നത്  .അവിടെ ദുര്‍മരണം നടന്നതില്‍ പിന്നെ സന്ധ്യകഴിഞ്ഞാല്‍  ആ വഴിയെ മനുഷ്യ സഞ്ചാരം കുറവാണ്.മോക്ഷം ലഭിക്കാത്ത ആത്മാവ് ഗതികിട്ടാതെ  രാത്രി കാലങ്ങളില്‍ അവിടമാകെ അലയുന്നുണ്ട് എന്ന് ദുര്‍മരണം നടന്നതില്‍ പിന്നെ  ചിലര്‍ പ്രചരിപ്പിച്ചിരുന്നു. പക്ഷെ ഭാസ്ക്കരന്‍  പാതിരാത്രിയിലും  ആ വഴിയെ  യാത്രചെയ്യാറുണ്ട്.തറവാട്ടിലെ ചന്ദ്രശേഖരമേനോന്‍റെ സഹോദരന്‍റെ മകന്‍ അപ്പു ഭാസ്കരനെ കാരണംകൂടാതെ ദേഹോപദ്രവം എല്പ്പിക്കുന്നത് പതിവാണ് .ദേഹോപദ്രവം ഏറ്റു കഴിഞ്ഞാല്‍  ഭാസ്കരന്‍ നേരെ  അമ്മ മരണപ്പെട്ടു കിടന്നിരുന്ന ഇടത്ത് വന്നിരുന്ന് സങ്കടം പറഞ്ഞ് കരയും.ആ വഴിയെ പോകുമ്പോള്‍ അമ്മയുടെ മൃതദേഹം കിടന്നിരുന്ന ഭാഗത്തേക്ക്  നോക്കി  ഭാസ്കരന്‍ അല്പനേരം  നില്‍ക്കും.അപ്പോള്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ അയാളുടെ  കണ്ണുകള്‍  ഈറനണിയും .

ബുദ്ധിയുറക്കാത്ത     ഭാസ്കരന്‍റെ മനസ്സില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍  അപ്പുവിനെ നേരില്‍ കാണരുതേ എന്ന പ്രാര്‍ത്ഥനയാണ് .കവലയില്‍ എത്തിയപ്പോള്‍ കാലിത്തീറ്റ വില്പന കേന്ദ്രത്തിന് മുന്‍പില്‍ അപ്പു നില്ക്കുന്നത്  ഭാസ്കരന്‍ ദൂരെനിന്നും  കണ്ടു.അപ്പുവിന്‍റെ കണ്ണില്‍പ്പെടാതെയിരിക്കുവാന്‍ ഭാസ്കരന്‍ ശ്രമിച്ചുവെങ്കിലും അപ്പു
ഭാസ്ക രനെ കണ്ടു .അയാള്‍  ഭാസ്കരനെ അയാളുടെ  അരികിലേക്ക് വിളിച്ചു.അപ്പുവിന്‍റെ അല്പമകലെയായി ഭാസ്കരന്‍ നിന്നു.

,, എടാ പാക്കരാ ...നീ ആ വാങ്ങിവെച്ച കാലിത്തീറ്റയുടെ ചാക്ക് തറവാട്ടില്‍ എത്തിക്ക്‌.എനിക്ക് കുറച്ചുകൂടി സാധനങ്ങള്‍ വാങ്ങിക്കാനുണ്ട്.ഭാസ്കരന്‍ അപ്പുവിന്‍റെ സൈക്കിളിലേക്ക് നോക്കി പറഞ്ഞു.

,,ഞാ ....ഞാ  ഞാന്‍ റെ റേഷന്‍കടേക്ക്  പോ .പോ .പോകാ......നേ ....നേ ...നേരം വാ... വാ...വെക്യാ ഗോ...ഗോ...ഗോതമ്പ് തീ ...തീ ..തീരും.ആ ...ആ...അപ്പൂന്‍റെക്കെ സാ ...സാ.സക്കിളുണ്ടല്ലോ ....,,

അപ്പു  ഭാസ്കരനെ  രൂക്ഷമായി നോക്കിക്കൊണ്ട്‌ പറഞ്ഞു .

,, നീ  ഈ ചാക്ക് തറവാട്ടില്‍ എത്തിച്ചിട്ടെ റേഷന്‍കടയിലേക്ക് പോകുകയുള്ളൂ. അല്ലാതെ നീ ഇവിടെ നിന്നും പോകുന്നത് എനിക്കൊന്നു കാണണം  ,,

ഭാസ്കരന്‍  നിസഹായനായി  പറഞ്ഞു.

,, ആ ...ആ ...അപ്പു.... വാ ...വാ  ..വഴീന്ന്മാ മാ ...മാറിക്കാ ..ഈ ...ഈ...ഇക്ക്  പോ...പോ...പോണം ,,

അപ്പു ഭാസ്കരന്‍റെ വള്ളിനിക്കറില്‍ പിടിച്ച് ആകമാനം ഒന്ന് കുടഞ്ഞു.പിന്നെ നാഭിക്ക് നോക്കി തൊഴിച്ചു .തൊഴിയുടെ ആഘാതത്തില്‍ ഭാസ്കരന്‍ നിലത്തുവീണു .ഭാസ്കരന്‍റെ ഇടതു കൈ കല്ലില്‍ തട്ടി ചോരപൊടിഞ്ഞു.ഭാസ്കരന്‍  സങ്കടം സഹിക്കവയ്യാതെ കരഞ്ഞു.അടുത്ത് നിന്നിരുന്ന പരിചയക്കാരന്‍ അപ്പുവിനോടായി പറഞ്ഞു.

,,ഹേയ് ...എന്തിനാ ആ പാവത്തിനെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യുന്നത് .ചോദിക്കാനും പറയാനും ആരും ഇല്ലാന്ന് വെച്ച് എന്തും ആവാമെന്നാണോ .പോരാത്തതിന് ബുദ്ധിവികാസം ഇല്ലാത്ത ആളും .കഷ്ടണ്ട്ട്ടാ....,,

പരിചയക്കാരന്‍റെ സംസാരം ഇഷ്ടമാകാതെ അപ്പു അയാളോട് തട്ടിക്കയറി.

,, തനിക്ക് അത്രയ്ക്ക്  മനക്ലേശമുണ്ടെങ്കില്‍ ഈ മന്ദബുദ്ധിയെ  താന്‍ കൊണ്ടുപോയി സംരക്ഷിക്കടോ.,,

പരിചയക്കാരന്‍ പിന്നെ അപ്പുവിനോട് മറുത്തൊന്നും പറഞ്ഞില്ല.അപ്പു ഭാസ്കരനെ വീണ്ടും പൊതിരെ തല്ലി .ഭാസ്കരന്‍  ഗത്യന്തിരം  ഇല്ലാതെ കാലിത്തീറ്റയുടെ ചാക്ക് തലയിലേറ്റി കരഞ്ഞുക്കൊണ്ട്   തറവാട് ലക്ഷ്യമാക്കി നടന്നുനീങ്ങി .ചന്ദ്രശേഖരമേനോന്‍റെ  പടിപ്പുരയുടെ  മുന്നിലൂടെയാണ്   തറവാട്ടിലേക്ക്  പോകേണ്ടത് .ഭാസ്കരന്‍  ചുമടും താങ്ങി വരുന്നത്   ചന്ദ്രശേഖരമേനോന്‍ ദൂരെ നിന്നും കണ്ടു .അയാള്‍  പടിപ്പുരയിലേക്ക്‌ നടന്നു .ഭാസ്കരന്‍ അടുത്തെത്തിയപ്പോള്‍ ചന്ദ്രശേഖരമേനോന്‍ ചോദിച്ചു .

,, ഗോതമ്പ്  വാങ്ങുവാന്‍  പോയ നീയെന്തിനാ ഈ കാലിത്തീറ്റയുടെ ചാക്കുമായി പോന്നത്.ഗോതമ്പ് വാങ്ങിക്കുവാന്‍  അയച്ചാല്‍ അതല്ലെ വാങ്ങിയിട്ട് വരേണ്ടത് .അതോ നീ പുറത്ത്  കൂലിക്ക് പണിയെടുക്കാനും  തുടങ്ങിയോ ,,

ഭാസ്കരന്‍     ചന്ദ്രശേഖരമേനോന്‍റെ മുഖത്തേക്ക് നോക്കാതെ അല്പനേരം അവിടെ നിന്നു .ഭാസ്കരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ഭാസ്കരന്‍

 ,, താ ...താ ...തറവാട്ടിലേക്കാ ,,

എന്നുമാത്രം  പറഞ്ഞ് നടന്നുനീങ്ങി .വര്‍ഷങ്ങള്‍ക്കുമുമ്പ്  ആദ്യമായി  അപ്പു തന്നെ ദേഹോപദ്രവം ചെയ്തപ്പോള്‍  ഭാസ്കരന്‍ പോയി  ചന്ദ്രശേഖരമേനോനോട് കാര്യംപറഞ്ഞു. അന്ന് ചന്ദ്രശേഖരമേനോന്‍ അപ്പുവിനെ ചൂരല്ക്കൊണ്ട്‌ തല്ലി . അപ്പുവിന്‍റെ അച്ഛന്‍ സന്ധ്യക്ക്‌ വന്നപ്പോള്‍  അപ്പുവിനെ തല്ലിയ  വിവരമറിഞ്ഞ് ചന്ദ്രശേഖരമേനോനുമായി വഴക്കായി .അന്ന് സഹോദരങ്ങള്‍ വഴക്കിടാന്‍ ഹേതുവായ ഭാസ്കരനെ  മഹിതയുടെ അമ്മ വഴക്ക് പറഞ്ഞിരുന്നു.തന്നയുമല്ല അന്നുമുതല്‍ അപ്പു ഭാസ്കരന്‍റെ ശത്രുവായി മാറി.അവസരം കിട്ടിയാല്‍ അപ്പു  ഭാസ്കരനെ മര്‍ദ്ദിക്കുന്നത് പതിവാക്കി .പിന്നീട് അപ്പു ഭാസ്കരനെ മര്‍ദ്ദിക്കുമ്പോള്‍ നിസഹായനായി ഭാസ്ക്കരന്‍ മര്‍ദ്ദനം  ഏറ്റുവാങ്ങും .ജീവിച്ചിരിക്കുന്നവരോട് ആരോടുംതന്നെ ഭാസ്കരന്‍ പരാതി പറഞ്ഞില്ല.വല്ലാതെ സങ്കടം തോന്നുമ്പോള്‍ അയാള്‍ അമ്മ  കൊലചെയ്യപ്പെട്ടു കിടന്നിരുന്നിടത്ത് പോയി  സങ്കടം പറയും .കുറ്റിക്കാട്ടില്‍ എങ്ങോ അമ്മയുണ്ട്‌ എന്നാണ് അയാളുടെ വിശ്വാസം .തറവാട്ടില്‍ ചുമടിറക്കി റേഷന്‍കടയില്‍ പോയി ഗോതമ്പ് വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ എട്ടുമണികഴിഞ്ഞിരുന്നു .

 വെള്ളിയാഴ്ച സന്ധ്യക്ക്‌ മഹിതയും ഭര്‍ത്താവും വീട്ടിലെത്തി .മഹിതയെ വീട്ടിലാക്കി മഹിതയുടെ ഭര്‍ത്താവ് അപ്പോള്‍ തന്നെ   അയാളുടെ ഇരുചക്രവാഹനത്തില്‍ പട്ടണത്തിലേക്ക് പോയി. തിരികെ വന്നത് പത്തുമണിക്ക് ശേഷമാണ് .അയാള്‍ മദ്യപിച്ചിരുന്നു .കൈയില്‍ രണ്ടു മദ്യകുപ്പികളും ഉണ്ടായിരുന്നു.വന്നയുടനെ അയാള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയി.അത്താഴം വിളമ്പി രാജീവിനെ കാത്തിരുന്നവര്‍ നിരാശരായി .രാജീവിന്‍റെ പ്രവര്‍ത്തികള്‍ കണ്ട ചന്ദ്രശേഖരമേനോന്‍ ധര്‍മസങ്കടത്തിലായി .

രാവിലെ മഹിത തൊടിയിലാകെ ചുറ്റിനടന്നു .ഹരിതാഭമായ കാഴ്ചകള്‍ കാണുന്നത് മനസ്സിനൊരു കുളിരാണ്.മുരിങ്ങാ മരത്തില്‍ നിറയെ മുരിങ്ങ  കായ്ച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ മഹിത ഭാസ്ക്കാരനെ വിളിച്ച് മുരിങ്ങ . പറിക്കുവാന്‍ പറഞ്ഞു .അയാള്‍ മരത്തില്‍ കയറി മുരിങ്ങ പറിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങോനിന്നും വന്ന കടന്നല്‍  മഹിതയുടെ ദേഹത്ത് കുത്തി പറന്നുപോയി   വലിയയിനം കടന്നലായിരുന്നു  കുത്തിയത് . കഠിനമായ വേദനയാല്‍ മഹിത നിന്ന് പുളഞ്ഞു .ഭാസ്കരന്‍ മരത്തില്‍നിന്ന് ചാടിയിറങ്ങി ചോദിച്ചു .

,,എ...എ  എന്താ മാ...മാ..മഹിത കു ....കു ...കുഞ്ഞേ  ഊ  ...ഊ ..ഉണ്ടായെ ,,

കടച്ചില്‍ സഹിക്കവയ്യാതെ മഹിത പറഞ്ഞു.

,,ഭാസ്കരേട്ടാ ...എന്‍റെ പുറത്ത് കടന്നല്‍ കുത്തിയെന്ന്  തോന്നുന്നു .കടന്നലിന്‍റെ കൊമ്പ് മുറിഞ്ഞിരിക്കുന്നുണ്ടാവും അത് എടുക്കൂ ഭാസ്കരേട്ടാ ..,,

മഹിത  മാക്സിയുടെ   മൂന്ന് ഹുക്കുകളും  അഴിച്ച് വസ്ത്രം അല്പം നീക്കിക്കൊടുത്തു.ഭാസ്കരന്‍ മഹിതയുടെ  ദേഹത്ത് കയറിയ കൊമ്പ് കണ്ടുപ്പിടിച്ചു .കൊമ്പ് കുത്തിയ ഭാഗത്ത് ചുവന്ന്  തിണര്‍ത്തിരിക്കുന്നു.അപ്പോള്‍  രാജീവ്  പല്ല് തേച്ചുകൊണ്ട്  കിണറിന് അരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു .അവിടെ നിന്നാല്‍ ഭാസ്കരനേയും മഹിതയേയും രാജീവിന് കാണാം പുറംതിരിഞ്ഞു നില്‍ക്കുന്ന മഹിതയുടെ ശരീരത്തോട് ചേര്‍ന്നുനിക്കുന്ന ഭാസ്കരനെ കണ്ടപ്പോള്‍ രാജീവിന്‍റെ സമനില തെറ്റി .അയാള്‍

,,കഴുവേറിയുടെ മോനേ  ,,

എന്നുപറഞ്ഞുകൊണ്ട് അവരുടെ അരികിലേക്ക് പാഞ്ഞടുത്തു .. മഹിത പറയുന്നത് ചെവിക്കൊള്ളാതെ രാജീവ് ഭാസ്കരനെ പൊതിരെ മര്‍ദ്ദിച്ചു .രാജീവിനെ പിടിച്ചുമാറ്റുവാന്‍ ശ്രമിച്ച മഹിതയുടെ നേര്‍ക്കായി പിന്നീട് അയാളുടെ ആക്രമണം .സമനില തെറ്റിയ രാജീവ് പറഞ്ഞു.

,, ഈ മന്ദബുദ്ധിയില്‍ നിന്നുള്ള സുഖത്തിന് വേണ്ടിയാണ്  നീ ഇവിടേയ്ക്ക് വരുവാന്‍ തിടുക്കം കൂട്ടിയത് അല്ലെ  .എനിക്കിത് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.നീ പതിവ്രതയല്ല ,,

രാജീവ്‌ അലറിക്കൊണ്ട്‌ മഹിതയെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ ഭാസ്കരനത് സഹിച്ചില്ല. ഭാസ്കരന്‍ അയാളെ ശക്തിയായി തള്ളിമാറ്റി. രാജീവ് തള്ളലിന്‍റെ ശക്തിയാല്‍ നിലംപതിച്ചു .തൊടിയിലെ ബഹളം  കേട്ട്   ചന്ദ്രശേഖരമേനോനും പത്നിയും അവരടെ അരികിലേക്ക് ഓടിവന്നു.അപ്പോള്‍ ഭാസ്കരന്‍ രാജീവിനെ മര്‍ദ്ദിക്കുന്നതാണ് ചന്ദ്രശേഖരമേനോനും പത്നിയും കണ്ടത് .ചന്ദ്രശേഖരമേനോന്‍ ഭാസ്കരനെ തള്ളിമാറ്റി കരണത്തടിച്ചു.ഭാസ്കരന്‍ സ്തംഭിച്ചു നിന്നു.ചന്ദ്രശേഖരമേനോന്‍ ഭാസ്കരന്‍റെ മുഖത്ത് നോക്കി പറഞ്ഞു .

,, ആരെയാണ്  നീ ഈ തല്ലുന്നത് .നിനക്ക് എങ്ങിനെ ധൈര്യം  വന്നു മോനെ തല്ലാന്‍.ഉണ്ട ചോറിന് നന്ദിയില്ലാത്ത തെണ്ടി കടന്നുപോടാ ഇവിടെന്ന് .,,

 ചന്ദ്രശേഖരമേനോന്‍ ഭാസ്കരനെ പിടിച്ചുതള്ളി .മഹിത.....

,, അച്ചാ  അരുത്...... ഭാസ്കരേട്ടന്‍ പാവമാണ്,,

 എന്നുപറഞ്ഞുകൊണ്ട്  അലമുറയിട്ട് കരഞ്ഞു.ഭാസ്കരന്‍ കുഞ്ഞുങ്ങളെ പോലെ തേങ്ങിക്കരഞ്ഞുക്കൊണ്ട് ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ ഇരുകൈകള്‍കൊണ്ട് തുടച്ചുനീക്കി  ലക്ഷ്യസ്ഥാനം അറിയാതെ  തിരിഞ്ഞു നടന്നു .അപ്പോള്‍  ഭാസ്കരന്‍ പറിച്ചെടുത്ത മുരിങ്ങക്കായകള്‍ അവിടമാകെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
                                                                    ശുഭം
rasheedthozhiyoor@gmail.com                                                 rasheedthozhiyoor.blogspot.qa
















  

9 October 2015

ചെറുകഥ.അനപത്യത

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 



ഇന്നും മഴ ദിവസമാണ്. ഇന്നലെത്തന്നെ പശുക്കളെ പുല്ലു തീറ്റിക്കുവാന്‍ തൊഴുത്തില്‍ നിന്നും പുറത്തിറക്കുവാനായില്ല.സമയം രാവിലെ പത്തുമണിയായികാണും ,മഴയ്ക്ക്‌ അല്‍പം ശമനമായപ്പോള്‍ നിവേദിത തൊഴുത്തിനടുത്തേക്ക്  നടന്നു . ഇറച്ചിവെട്ടുകാരനും സഹായിയും ഉണ്ണ്യേട്ടന്‍റെ അച്ഛനോട് സംസാരിച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ നിവേദിത തിടുക്കത്തില്‍ കോവണി പടികള്‍ ഓടിക്കയറി മച്ചിന്‍ പുറത്തെ ജാലകത്തിനടുത്ത് കാതോര്‍ത്തുനിന്നു .മച്ചിന്‍പുറത്തെ ഇടനാഴിയിലെ ജാലകത്തിലൂടെ നോക്കിയാല്‍ വീടിന്‍റെ കിഴക്കുവശത്തുള്ള തൊഴുത്തിലെ പശുക്കളെ കാണാം .പടിഞ്ഞാറേക്ക്‌ നില്‍ക്കുന്ന പശുക്കള്‍ വീട്ടിലെ നിലവിളക്ക് കാണാവുന്ന വിധത്തിലാണ് തൊഴുത്ത് പണിതിരിക്കുന്നത്.കഴിഞ്ഞദിവസം അച്ഛന്‍ അമ്മയോട് പറഞ്ഞ വാക്കുകള്‍ കേട്ടതില്‍ പിന്നെ നിവേദിതയുടെ മനസ്സ് അസ്വസ്ഥമാണ്.അച്ഛന്‍ നന്ദിനിപശുവിനെ തൊഴുത്തില്‍ നിന്നും ഇറക്കി ഇറച്ചിവെട്ടുകാരന് കൈമാറി പണം എണ്ണി തിട്ടപ്പെടുത്തുന്നത് കണ്ടപ്പോള്‍ നിവേദിതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .ഇറച്ചിവെട്ടുകാരനും സഹായിയും നന്ദിനിപശുവിനെയും കൊണ്ട് നടന്നുനീങ്ങി . അപരിചിതരുടെ കൂടെ പോകുവാന്‍ വിസമ്മതിക്കുന്ന നന്ദിനിപശുവിനെ ഇറച്ചിവെട്ടുകാരന്‍ വടിക്കൊണ്ട് അടിച്ചുക്കൊണ്ടിരുന്നു.അപ്പോഴൊക്കെയും നന്ദിനി പശു അലറിക്കരയുന്നുണ്ടായിരുന്നു .

നിവേദിത കോവണി പടികള്‍ ഇറങ്ങുമ്പോള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടു .

,, ആ  മച്ചിപശുവിനെ കാലമെത്രയായി തീറ്റിപ്പോറ്റാന്‍ തുടങ്ങിയിട്ട്.അശ്രീകരം ഇവിടെ ഉണ്ടായാല്‍ അത് ഈ കുടുംബത്തിന് നാശമാണ്‌ ,,

അമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു .

,, എന്നാലും അതിനെ ആ ഇറച്ചിവെട്ടുകാരന് കൊല്ലാന്‍ കൊടുക്കേണ്ടിയിരുന്നില്ല.,,

അമ്മയുടെ വാക്കുകള്‍ ഇഷ്ടമാകാതെ അച്ഛന്‍ ഉച്ചത്തില്‍ പറഞ്ഞു.

,, പിന്നെ ആ അശ്രീകരത്തിനെ എന്ത് ചെയ്യണമെന്നാ ഈ പറഞ്ഞു വരുന്നേ? .
ഒരു ഉപകാരവും ഇല്ലാത്ത ആ ജന്തുവിന്‍റെ ആയുസ്സ് ഒടുങ്ങും വരെ തീറ്റിപ്പോറ്റണമെന്നാണോ ?,,

ഇനിയും ഈ വിഷയത്തില്‍ അച്ഛനോട് സംസാരിച്ചാല്‍ അച്ഛനുമായി  വഴക്കിടേണ്ടി  വരും എന്നത് കൊണ്ടാവാം അമ്മ മുറ്റത്തുനിന്നും അകത്തേക്കുപോയി .അച്ഛന്‍ പശുവിനെ കുറിച്ചാണ് പറഞ്ഞതെങ്കിലും അച്ഛന്‍റെ വാക്കുകള്‍ തന്നെയും കൂടി ചേര്‍ത്താണെന്ന് നിവേദിതയ്ക്ക് അറിയാം.പ്രസവിക്കേണ്ടുന്ന പ്രായത്തില്‍ പ്രസവിക്കാതെയായാല്‍ മൃഗങ്ങളായാലും മനുഷ്യസ്ത്രീകളായാലും സമൂഹം മച്ചി എന്ന നാമകരണം നല്കി ആദരിക്കുമല്ലോ .നിവേദിത ഉണ്ണികൃഷ്ണന്‍റെ സഹധര്‍മ്മിണിയായിട്ട് വര്‍ഷം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. വിവാഹത്തിനുശേഷം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് പോലെ ഒരു കുഞ്ഞിന്‌ ജന്മംനല്‍കുവാന്‍ നിവേദിതക്കായില്ല.ഉണ്ണ്യേട്ടന്‍റെ കൈപിടിച്ചു ഈ തറവാട്ടിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഈ തറവാട്ടിലെ അംഗമാകുവാനായത് തന്‍റെ ഏറ്റവുംവലിയ സൗഭാഗ്യമായിട്ടാണ് നിവേദിതയ്ക്ക് തോന്നിയത് .ഉണ്ണിയുമായുള്ള വിവാഹാലോചന വന്നപ്പോള്‍ തന്നെക്കാളും പതിനാറു വയസ്സ് കൂടുതല്‍ പ്രായമുള്ള ഉണ്ണിയെ വിവാഹംകഴിക്കുവാന്‍ നിവേദിതയ്ക്കുള്ള നീരസം അമ്മയെ അറിയിച്ചപ്പോള്‍ അച്ഛനില്‍ നിന്നുമുണ്ടായ പ്രതികരണം ഇടയ്ക്കൊക്കെ നിവേദിത ഓര്‍ക്കാറുണ്ട് .

,, ഉണ്ണിയുടെ തറവാടിന്‍റെ പടി ചവിട്ടുവാനുള്ള അര്‍ഹതയില്ലാത്തവരാണ് നമ്മള്‍.അയാള്‍ക്ക്‌ അല്പം പ്രായം കൂടുതല്‍ ഉള്ളതിനാലാണ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നത് . സ്ത്രീധനമായി അവര്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല .ഇവിടെ നിന്നും കൊടുക്കുവാന്‍ കഴിയുന്നത്‌ കൊടുത്താല്‍മതിയെന്നാണ് ഉണ്ണിയുടെ അച്ഛന്‍ പറഞ്ഞിരിക്കുന്നത്.ആ ഗ്രാമത്തിലെ പേരുകേട്ട തറവാടാണ് അവരുടേത് .കണ്ണെത്താദൂരത്തോളം ഭൂമിയുണ്ടവര്‍ക്ക് .നിന്‍റെ ഇളയതുങ്ങളെ ഓര്‍ത്തെങ്കിലും എന്‍റെ മോള് ഈ ബന്ധത്തിന് സമ്മതിക്കണം ,,

വിവാഹപ്രായമായ നാല് പെണ്‍മക്കളുടെ പിതാവിന് ഇങ്ങനെയൊരു തീരുമാനം എടുക്കുവാനെ നിര്‍വാഹമുള്ളൂ .അനിയത്തിമാരുടെ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ പിന്നെ നിവേദിത എതിര്‍പ്പുകള്‍ ഒന്നും പറഞ്ഞില്ല.ഉണ്ണ്യേട്ടന്‍റെ കൈപിടിച്ചു ഈ തറവാട്ടിലേക്ക് കാലെടുത്തുവെക്കുന്നത് വരെ മാത്രമേ ഉണ്ണ്യേട്ടന്‍റെ പ്രായ കൂടുതലിനെ കുറിച്ചുള്ള സങ്കടം നിലനിന്നുള്ളൂ .പട്ടാളക്കാരനാണെങ്കിലും ഉണ്ണ്യേട്ടന്‍ സ്നേഹസമ്പന്നനാണെന്നുള്ള തിരിച്ചറിവ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നതില്‍ സന്തോഷം നല്കി .ഉണ്ണ്യേട്ടന് ഒരു ജേഷ്ടനും ഒരു സഹോദരിയുമുണ്ട് .രണ്ടുപേരുടേയും വിവാഹം നിവേദിതയുടെ വിവാഹത്തിനു മുന്‍പേ കഴിഞ്ഞതാണ്.സഹോദരിയെ വിവാഹംകഴിച്ചയച്ചിരിക്കുന്നത് ദൂരദേശത്തെക്കായതിനാല്‍ അവര്‍ ഇടയ്ക്കൊക്കെയെ തറവാട്ടിലേക്ക് വരികയുള്ളൂ .നിവേദിതയുടെ വിവാഹംകഴിയുമ്പോള്‍ ഏട്ടന് രണ്ടുവയസ്സുകാരി മഞ്ജരിമോള്‍ മാത്രമേയുള്ളൂ. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു മകന്‍ കൂടി പിറന്നു.

ആദ്യകാലങ്ങളില്‍ എല്ലാവര്‍ക്കും നിവേദിതയോട് ഒരുപാട് ഇഷ്ടമായിരുന്നു.വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകുംതോറും ആ ഇഷ്ടത്തിന് മങ്ങലേല്‍ക്കുന്നതവളറിഞ്ഞു .അതിനുള്ള കാരണം അവള്‍ക്ക് അമ്മയാകുവാന്‍ കഴിയുന്നില്ല എന്നത് തന്നെയായിരുന്നു.അമ്മയും ഉണ്ണ്യേട്ടനും തന്നെ ഈ കാലംവരെ ആശ്വസിപ്പിക്കുവാനെ ശ്രമിച്ചിട്ടുള്ളൂ .പക്ഷെ അച്ഛനും ഏട്ടത്തിയും എന്തിനും ഏതിനും അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.ഈയിടെയായി അച്ഛന്‍ അവളില്‍ എന്തെങ്കിലും കുറ്റം കണ്ടെത്തിയാല്‍ അശ്രീകരം എന്ന വാക്ക് എപ്പോഴും പറയും.ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിന് ഏല്‍ക്കുന്ന നോവ്‌ ചെറുതൊന്നുമല്ല.വര്‍ഷത്തില്‍ ഒരുമാസത്തെ അവധിക്ക് ഉണ്ണ്യേട്ടന്‍ വന്നാല്‍ എല്ലാവരും അവളോട്‌ സ്നേഹത്തോടെ മാത്രമേ പെരുമാറുകയുള്ളൂ .വീട്ടിലെ നന്ദിനി പശുവടക്കം ആറു പശുക്കളെ പരിപാലിക്കുന്ന ജോലി നിവേദിതയ്ക്കാണ്.നന്ദിനി പശുവിനെ നേരില്‍ കാണുന്നത് തന്നെ അച്ഛന് വെറുപ്പായിരുന്നു.അച്ഛന്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്തേക്കു പോകുമ്പോള്‍ നന്ദിനി പശുവിനെ അച്ഛന്‍റെ ദൃഷ്ടിയില്‍ പെടാത്ത ഇടത്ത് കൊണ്ടുപോയി കെട്ടിയിടണം .പുറത്തേക്ക് പോകുവാനായി ഒരുങ്ങുമ്പോള്‍ തന്നെ അച്ഛന്‍ വിളിച്ചു പറയും.

,, എനിക്ക് ഒരിടം വരെ പോകണം ആ മച്ചി പശുവിനെ ദൃഷ്ടിയില്‍ പെടാത്ത ഇടത്തേക്ക് മാറ്റി കെട്ടുക  .ആ  അശ്രീകരത്തെ കണ്ടുപോയാല്‍ പോകുന്ന കാര്യം ഒട്ടും ശെരിയാവില്ല.ജന്മംനല്‍കേണ്ട സമയത്ത് അതിന് കഴിയാത്ത ഏതു ജീവനുള്ളവയെ ശകുനം കണ്ടുപോയാലും പോകുന്ന കാര്യം ഒട്ടും ശെരിയാവില്ല.,,

ഒരിക്കല്‍ നിവേദിത പശുക്കളെ പടിപ്പുരയുടെ പുറത്തുള്ള പറമ്പില്‍ കെട്ടിയിട്ടു തിരികെ പോരുമ്പോള്‍ അച്ഛന്‍ കാലന്‍ കുടയും എടുത്ത് പടുപ്പുര കടന്നുവരുന്നത്‌ ദൂരെ നിന്നുതന്നെ നിവേദിത കണ്ടു .അന്ന് ഏതോ ഭൂമിയുടെ കച്ചവടത്തിന് മുന്‍‌കൂര്‍ പണം കൊടുക്കേണ്ടുന്ന ദിവസ്സമായിരുന്നു.നിവേദിത അച്ഛന്‍റെ ദൃഷ്ടിയില്‍ പെടാതെയിരിക്കുവാന്‍ തെങ്ങിനു മറവില്‍ ഒളിക്കുവാനൊരു ശ്രമം നടത്തി പക്ഷെ അത് ഫലിച്ചില്ല.അച്ഛന്‍ അവളെ കണ്ടതും കാര്‍ക്കിച്ചു തുപ്പിയിട്ട് പറഞ്ഞു .

,, പണ്ടാരമടങ്ങാന്‍ അശ്രീകരം മുന്നില്‍ത്തന്നെ വന്നുപെട്ടൂലോ എന്‍റെ ഈശ്വരാ ...... ശകുനപിഴ കണ്ടുപോയാല്‍ ഇനി ഇന്ന് എന്താ ഉണ്ടാകുവാന്‍ പോകുന്നെ എന്ന് ഒരു നിശ്ചയവുമില്ല.കാത്തോളണേ ദേവീ....... മഹാമായേ ,,

നിവേദിതയെ പ്രാകിക്കൊണ്ട്‌ അച്ഛന്‍ നടന്നകന്നു .അച്ഛന്‍റെ വാക്കുകള്‍ കേട്ട്  സങ്കടം ഒതുക്കാന്‍  അവള്‍ക്കായില്ല .അവളുടെ കണ്ണുനീർ അണപൊട്ടിയൊഴുകി.അച്ഛന് എങ്ങിനെ ഇങ്ങനെയൊക്കെ സംസാരിക്കുവാനാവുന്നു !.മകന്‍റെ മക്കളെ താലോലിക്കുവാന്‍ ഏതൊരു മുത്തശ്ശനും ആഗ്രഹമുണ്ടാകും .ഒരു കുഞ്ഞിനുവേണ്ടി താന്‍ എന്തുമാത്രം ആഗ്രഹിക്കുന്നു എന്ന് ആരും ചിന്തിക്കാത്തതില്‍ നിവേദിതയുടെ സങ്കടം അധികരിച്ചു . എത്രയോ ഡോക്ടര്‍മാരുടെ അരികില്‍ പോയി താന്‍ ചികിത്സ തേടിയിരിക്കുന്നു.തനിക്കു ചില ഹോര്‍മോണുകളുടെ തകരാറുകള്‍ ഉണ്ടെങ്കിലും ഗര്‍ഭധാരണം തന്നില്‍ സാധ്യമാണ് എന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.ഉണ്ണ്യേട്ടന്‍ അവധിക്ക് വരുമ്പോള്‍ പലപ്പോഴും പറഞ്ഞതാണ് ഏതെങ്കിലുംമൊരു ഡോക്ടറുടെ അരികില്‍ പോയി പരിശോധന നടത്താന്‍ .ഓരോരെ ഒഴിവുകള്‍ പറഞ്ഞ് ഈകാലം വരെ ഉണ്ണ്യേട്ടന്‍ തന്‍റെ ആവശ്യം അംഗീകരിച്ചിട്ടില്ല.അവള്‍ അന്ന് നന്ദിനി പശുവിന്‍റെ അരികില്‍ പോയിനിന്ന് പശുവിനെ തലോടിക്കൊണ്ട് പറഞ്ഞു.

,, എന്‍റെ നന്ദിനീ..... നിനക്കും എനിക്കും ഒരേവിധിയാണല്ലോ .പ്രസവിക്കാത്തതുക്കൊണ്ട് എല്ലാവര്‍ക്കും എന്നോടും നിന്നോടും വെറുപ്പാണ് .ശാപജന്മമാണ് നമ്മുടേത്‌ .എന്‍റെ നന്ദിനി വിഷമിക്കേണ്ട ട്ടോ ...എന്‍റെ നന്ദിനിയെ ഞാന്‍ ഒരിക്കലും ശപിക്കില്ലാട്ടോ ..എനിക്ക് ജീവനുള്ള കാലം വരെ ഞാന്‍ നിന്നെ ഒരു കുറവും കൂടാതെ നോക്കിക്കോളാം ,,

നന്ദിനി പശു നിവേദിതയുടെ കൈകളില്‍ നക്കിക്കൊണ്ട്‌ അതിന്‍റെ സ്നേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.മിണ്ടാപ്രാണിയാണെങ്കിലും നിവേദിതയുടെ സങ്കടങ്ങള്‍ അവള്‍ പങ്കുവെയ്ക്കുന്നത് നന്ദിനി പശുവിനോടാണ്.അവള്‍ക്കു അത്രയ്ക്ക് ഇഷ്ടമാണ് നന്ദിനി പശുവിനെ.ഉണ്ണ്യേട്ടന്‍റെ അച്ഛന്‍ പോയ കാര്യം തന്‍റെ കഷ്ടകാലത്തിന് അന്ന് ശെരിയായില്ല .തിരികെ വന്ന അച്ഛനില്‍ നിന്നും അന്നവള്‍ക്ക് ഒരുപാട് ശകാരം കേള്‍ക്കേണ്ടി വന്നു.അന്ന് കിടപ്പുമുറിയില്‍ പോയി ഒരുപാട് കരഞ്ഞു. ഇന്ന് നന്ദിനി പശു നിവേദിതയ്ക്ക് അന്യമായിരിക്കുന്നു.നന്ദിനി പശുവിനെ വില്‍ക്കുവാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍  അമ്മയോട്  അവള്‍  അതിനെ വില്‍ക്കരുതേ എന്ന് അച്ഛനോ പറയുവാന്‍   പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ അവളെ കൂടുതല്‍ വിഷമിപ്പിച്ചു.

,, എന്‍റെ കുട്ടീ..... അച്ഛന്‍ ഒരു തീരുമാനം എടുത്താല്‍ ഞാന്‍ പറഞ്ഞാലൊന്നും ആ തീരുമാനത്തില്‍ നിന്നും പിന്തിരിയില്ല.തന്നെയുമല്ല ആ പശു പ്രസവിക്കില്ല എന്ന് മൃഗ ഡോക്ടര്‍ തീര്‍ത്തും പറഞ്ഞതല്ലെ .അതിനെ തീറ്റിപ്പോറ്റിയിട്ട് എന്താ ഗുണം? .ഈ കാലത്ത് ഒരു പശുവിനെ തീറ്റിപ്പോറ്റാന്‍ എന്തോരം പണം ചിലവഴിക്കണം .എനിക്ക് വയ്യ കുട്ടി........ അച്ഛന്‍റെ വഴക്ക് കേള്‍ക്കുവാന്‍.,,

അച്ഛനോട് നേരിട്ട് പറയുവാന്‍ അവള്‍ക്ക് ഭയമായിരുന്നു.വിവാഹം കഴിഞ്ഞു വന്ന കാലത്ത് അച്ഛന് ഭക്ഷണം വിളമ്പി കൊടുക്കുന്നതും മറ്റും നിവേദിതയായിരുന്നു.വെള്ളംകുടിക്കണമെങ്കില്‍ പോലും,, മോളേ ,,എന്ന് നീട്ടി വിളിക്കുമായിരുന്നു.ആ വിളി കേള്‍ക്കുമ്പോള്‍ മനസ്സിന് എന്തൊരു ആശ്വാസമായിരുന്നു.ഇപ്പോള്‍‌  തന്നെ കണ്മുന്നില്‍ കാണുന്നതുപോലും അച്ഛന് ഇഷ്ടമല്ല.ആ വീട്ടിലെ ജീവിതം അവള്‍ക്ക് ശെരിക്കും മടുത്തു തുടങ്ങിയിരുന്നു.ഉണ്ണ്യേട്ടനെ ഓര്‍ക്കുമ്പോള്‍ എല്ലാ സങ്കടങ്ങളും അവളില്‍ നിന്നും പമ്പകടക്കും. ഏട്ടന്‍റെ മകള്‍ മഞ്ജരിക്ക് ആ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം നിവേദിതയോടാണ്.താന്‍ ഈ വീടിന്‍റെ പടി കയറിയതില്‍ പിന്നെ  മഞ്ജരി  നിവേദിതയെ അമ്മയെന്നാണ് വിളിക്കുന്നത്‌.ഏട്ടത്തിയെ വല്യമ്മയെന്നും . ഏട്ടത്തി കുഞ്ഞുനാള്‍ മുതലെ നിവേദിതയെ അമ്മയെന്ന് വിളിക്കുന്നത്‌ തിരുത്തുവാന്‍ ശ്രമിച്ചതാണ് പക്ഷെ ആ ശ്രമം വിഫലമായി .മഞ്ജരി ഉറങ്ങുവാന്‍ കിടക്കുന്നതും നിവേദിതയുടെ കൂടെയാണ്. ഏട്ടന്‍ ഗള്‍ഫിലായത് കൊണ്ട് ഏട്ടത്തി കുഞ്ഞുങ്ങളുടെ വിദ്യാലയങ്ങള്‍ക്ക് അവധിയുള്ളപ്പോഴൊക്കെ ഏട്ടത്തിയുടെ വീട്ടിലേക്ക് പോകും. കുഞ്ഞായിരിക്കുമ്പോള്‍ മഞ്ജരി ഏട്ടത്തിയുടെ കൂടെ പോകുവാന്‍ വിസമ്മതിച്ച് നിവേദിതയുടെ പുറകില്‍ വന്നു നില്‍ക്കും . ഏട്ടത്തി ദേഷ്യത്തോടെ അപ്പോഴൊക്കെയും മോളെ എടുത്തുക്കൊണ്ട് പോകുകയാണ് പതിവ്. പക്ഷെ ഇപ്പോള്‍ മഞ്ജരി ഏട്ടത്തിയുടെ കൂടെ പോകാറില്ല അവളിപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു .

ഇന്ന് പുലര്‍ച്ചെ മുതല്‍ തുടങ്ങിയതാണ്‌ മഴ. ഇടയ്ക്കൊക്കെ മഴയ്ക്ക്‌ ശമനം ഉണ്ടാകുമെങ്കിലും അല്‍പസമയം കഴിയുമ്പോഴേക്കും പൂര്‍വാധികം ശക്തിയോടെ മഴ വീണ്ടും പെയ്തുകൊണ്ടിരുന്നു .രാവിലെ മഴയുള്ളതുകൊണ്ടാണ് നന്ദിനി പശുവിനെ തൊഴുത്തില്‍ നിന്നും ഇറക്കിക്കെട്ടാതെയിരുന്നത്.രാവിലെ മഴയ്ക്ക്‌ അല്‍പം ശമനം കണ്ടപ്പോഴാണ്  തൊഴുത്ത്  വൃത്തിയാക്കി പശുക്കളെ തൊഴുത്തില്‍ നിന്നും അഴിച്ചുക്കെട്ടാം എന്ന് കരുതി തൊഴുത്തിന് അരികിലേക്ക് പോയത്. അപ്പോഴാണ്‌ ഇറച്ചിവെട്ടുകാരനും സഹായിയും വന്നത് .അവരെ കണ്ടപ്പോള്‍തന്നെ നിവേദിതയുടെ ഹൃദയമിടിപ്പിന്‍റെ വേഗം അധികരിച്ചിരുന്നു.ശരീരമാകെ തളരുന്നതുപോലെ തോന്നിയവള്‍ക്ക്‌.രാത്രി ഉറങ്ങുവാന്‍ കിടന്നിട്ട് അവള്‍ക്ക് ഉറങ്ങുവാനായില്ല.മഞ്ജരി മോളുടെ മുടിയിഴകളില്‍ നിന്നും ഈര് വലിച്ചെടുക്കുമ്പോള്‍ മോള് പറഞ്ഞു.

,, അമ്മേ തലവേദനിക്കുന്നു. അമ്മയുടെ മനസ്സ് എവിടെയാ എനിക്ക് അറിയാം അമ്മ നന്ദിനി പശുവിനെ ഓര്‍ക്കുകയല്ലേ ,,

നിവേദിത മഞ്ജരിയുടെ ശിരസ്സ്‌ തലയണയിലേക്ക് ചായ്ച്ചു നീണ്ടുനിവര്‍ന്നി കിടന്നുക്കൊണ്ട് പറഞ്ഞു.

,, അതെ മോളെ....... ഞാന്‍ നന്ദിനിയെ തന്നെയാണ് ഓര്‍ക്കുന്നത് .അതിന്‍റെ ആയുസ്സ് ഒരു പക്ഷെ നാളെ തന്നെ അവസാനിക്കും .ഒരു ദാക്ഷിണ്യം ഇല്ലാതെ ആ ഇറച്ചിവെട്ടുകാരന്‍ നന്ദിനിയുടെ കഴുത്തില്‍ കത്തി വെയ്ക്കും. ആ മിണ്ടാപ്രാണി നിലംപതിച്ചു പിടഞ്ഞുപിടഞ്ഞു ഇല്ലാതെയാവും .ഈ ലോകത്ത് ജീവനുള്ളവയെ ഒന്നിനേയും കൊല്ലാതെയിരുന്നെങ്കില്‍...,,

മഞ്ജരി നിവേദിതയുടെ കണ്ണുകളില്‍നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുടച്ചുക്കൊണ്ട് പറഞ്ഞു .

,, നമ്മുക്കൊരു കാര്യം ചെയ്താലോ? .അമ്മേടെ വീട്ടില്‍ തൊഴുത്തുണ്ടല്ലോ .അമ്മയുടെ അച്ഛനോട് പറഞ്ഞ് നമുക്ക് ആ ഇറച്ചിവെട്ടുകാരനില്‍ നിന്നും നമ്മുടെ നന്ദിനി പശുവിനെ തിരികെ വാങ്ങിയാലോ ? .തിരികെ വാങ്ങുന്നത് ഇവിടത്തെ മുത്തശ്ശന്‍ അറിയാതെയിരുന്നാല്‍ മതിയല്ലോ ,,

മോള് പറഞ്ഞ ബുദ്ധി തനിക്കു തോന്നാതെയിരുന്നതിലുള്ള കുറ്റബോധം മൂലം നിവേദിതയുടെ മനസ്സുനൊന്തു .അവള്‍ ഉടനെതന്നെ മൊബൈല്‍ഫോണ്‍ എടുത്ത് അച്ഛനെ വിളിച്ച് കാര്യം ധരിപ്പിച്ചു .അച്ഛന്‍ രാവിലെ തന്നെ ഇറച്ചിവെട്ടുകാരന്‍റെ അരികില്‍ പോയി അയാള്‍ പറയുന്ന തുകയ്ക്ക് തന്നെ പശുവിനെ തിരികെ വാങ്ങിക്കാം എന്ന് ഉറപ്പ് പറഞ്ഞപ്പോള്‍ അവളുടെ അസ്വസ്ഥമായ മനസ്സ് അല്പം ശാന്തമായി .തിരികെ മെത്തയില്‍ വന്നുകിടന്നപ്പോള്‍ ബുദ്ധി പറഞ്ഞു തന്ന മോള്‍ക്ക്‌ കവിളിലൊരു ചുംബനം നല്കുവാന്‍ നിവേദിത മറന്നില്ല.നന്ദിനി പശുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവളുടെ മനസ്സിനെ അസ്വസ്ഥമാക്കിയതിനാല്‍ നിദ്രാ ദേവി വളരെ വൈകിയാണ് അവളെ കടാക്ഷിച്ചത്.   നേരം പുലരുന്നതിനു മുന്‍പ്തന്നെ മൊബൈല്‍ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് നിവേദിത ഉറക്കമുണര്‍ന്നത്‌.അങ്ങേത്തലയ്ക്കല്‍ അച്ഛന്‍റെ ശബ്ദമാണ് .

,, മോളെ....... ഈ കശാപ്പുകാര്‍ മാടുകളെ നേരംപുലരുന്നതിനു മുന്‍പ്തന്നെ കശാപ്പുചെയ്യുന്നതിനാല്‍ അച്ഛന്‍ പുലര്‍ച്ചെ നാലുമണിയോടെ മോള് പറഞ്ഞ കശാപ്പുക്കാരനെ ചെന്ന് ക്കണ്ടു. അയാള്‍ നമ്മുടെ പശുവിനെ ഇന്നലെത്തന്നെ കശാപ്പുചെയ്ത് ഇന്ന് നടക്കുവാന്‍ പോകുന്ന വിവാഹ സല്ക്കാരത്തിനായി വിതരണം ചെയ്തുവത്രേ .ഇനിയിപ്പോ എന്താ ചെയ്യാ. മോള് വെറുതെ മനസ്സ് വിഷമിപ്പിക്കാതെ, അച്ഛന്‍ നാളെയങ്ങാനും മോളുടെ അരികിലേക്ക് വരാം ,,

അച്ഛന്‍ ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍ നിവേദിത വീണ്ടും മെത്തയിലേക്ക് ചാഞ്ഞുകൊണ്ട് മഞ്ജരിയെ കെട്ടിപ്പിടിച്ചു കിടന്നു.നല്ല തണുപ്പുണ്ടെങ്കിലും വല്ലാത്തൊരു വിമ്മിഷ്ടം നിവേദിത അനുഭവിക്കുന്നുണ്ടായിരുന്നു.ഈയിടെയായി ഉണ്ണ്യേട്ടന്‍റെ അച്ഛന്‍ തന്നെ മാനസീകമായി വല്ലാതെ പീഡിപ്പിക്കുന്നുണ്ട്.സഹിക്കാവുന്നതിലുമപ്പുറമാണ് അച്ഛന്‍റെ കുറ്റപ്പെടുത്തലുകളും തന്നോടുള്ള പെരുമാറ്റങ്ങളും .ഉണ്ണ്യേട്ടന്‍ വരുന്നതുവരെ വീട്ടില്‍ പോയി നിന്നാലോ എന്ന് പോലും തോന്നുന്നുണ്ട് .പക്ഷെ മഞ്ജരി മോളെ പിരിഞ്ഞിരിക്കുവാന്‍ തനിക്കോ തന്നെ പിരിഞ്ഞിരിക്കുവാന്‍ മഞ്ജരി മോള്‍ക്കോ കഴിയാത്ത അത്രയ്ക്കുമൊരു ആത്മബന്ധം തങ്ങളില്‍ ഉടലെടുത്തിരിക്കുന്നു.ജന്മം നല്‍കിയില്ലെങ്കിലും  പെറ്റമ്മയെക്കാളും കൂടുതല്‍ മോള് തന്നെ സ്നേഹിക്കുന്നുണ്ട് .ഭക്ഷണം നല്കുവാനും നല്ലെണ്ണ തേച്ചു കുളിപ്പിക്കുവാനും,ഒരുക്കിക്കൊടുക്കുവാനുമൊക്കെ മോള്‍ക്ക്‌ താന്‍ ത്തന്നെ വേണം . മച്ചി എന്ന് തന്നെ സമൂഹവും, കുടുംബവും മുദ്രകുത്തി പ്രസവിക്കാത്തതിന്‍റെ പേരില്‍ പരിഹസിക്കുമ്പോഴും ഈ ലോകത്ത് ജീവിക്കുവാനുള്ള പ്രേരണ മഞ്ജരി മോളും ഉണ്ണ്യേട്ടനുമാണ് .

അച്ഛന്‍റെ കുത്തുവാക്കുകളും ശകാരവും നാള്‍ക്കുനാള്‍ അധികരിച്ചുക്കൊണ്ടിരുന്നു.ഉണ്ണ്യേട്ടന്‍ അടുത്തമാസം ഒന്നാം തിയ്യതി അവധിക്ക് വരും. ഇത്തവണ വന്നാല്‍ എന്തായാലുമൊരു വന്ധ്യതയ്ക്കുള്ള ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകണം .പ്രായം രണ്ടുപേര്‍ക്കും അധികരിച്ചുക്കൊണ്ടിരിക്കുന്നു.സ്ത്രീകള്‍ക്ക് മുപ്പത്തിയാറ് വയസ്സില്‍ കൂടുതലായാല്‍ പിന്നെ ഗര്‍ഭധാരണം പ്രയാസകരമാണെന്ന് വായിച്ചറിഞ്ഞിട്ടുണ്ട് .ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നതുപോലെ..... ഉണ്ണ്യേട്ടന്‍റെ വരവിനായി നിവേദിത പ്രതീക്ഷയോടെ കാത്തിരുന്നു.

കാത്തിരിപ്പിനൊടുവില്‍ ഉണ്ണ്യേട്ടന്‍ ഒന്നാംതിയ്യതി വൈകുംനേരം വീട്ടിലെത്തി .എല്ലാവരോടും കുശലാന്വേഷണം കഴിഞ്ഞ് മച്ചിന്‍ പുറത്തെ കിടപ്പുമുറിയില്‍ എത്തിയപ്പോള്‍ മഞ്ജരി മോളും ഒപ്പം ഉണ്ടായിരുന്നു.തനിയെ കിട്ടിയാല്‍ ആ മാറില്‍ തലചായ്ച്ച് എല്ലാ സങ്കടങ്ങളും പറഞ്ഞ് ഒന്ന് പൊട്ടിക്കരഞ്ഞാലെ മനസ്സിലെ വിമ്മിഷ്ടത്തിന് ശമനം ലഭിക്കുകയുള്ളൂ .ഉണ്ണിയേട്ടന്‍ കുളിക്കുവാനായി പോയപ്പോള്‍ ഏട്ടത്തി വന്ന് മഞ്ജരി മോളെ കൂട്ടിക്കൊണ്ടുപോയി .ഉണ്ണ്യേട്ടന്‍ കുളിമുറിയില്‍ നിന്നും പുറത്തുവരുവാനായി അക്ഷമയോടെ നിവേദിത കാത്തിരുന്നു. പന്ത്രണ്ടു വര്‍ഷം പോയതറിഞ്ഞില്ല .ഉണ്ണ്യേട്ടന്‍ വര്‍ഷാവര്‍ഷം അവധിക്ക് വന്നത് കൂട്ടിയാല്‍ തങ്ങള്‍ക്ക് ഒരിമിച്ചു ജീവിക്കുവാനായത് പന്ത്രണ്ടു മാസങ്ങള്‍ മാത്രമാണ്.ജീവിതം ഏറ്റവും പ്രിയങ്കരമായതും ഈ കാലയളവിലാണ്.നിവേദിത അലമാരയുടെ കണ്ണാടിയില്‍ തന്‍റെ പ്രതിബിംബം നോക്കിനിന്നു.മുടിയിഴകളില്‍ വെള്ളിനൂല്‍ പോലെ നര ബാധിച്ചു തുടങ്ങിയിരിക്കുന്നു .മനസ്സില്‍ എപ്പോഴും സങ്കടമുള്ളവരുടെ മുടി യവ്വനം  കാലത്തുതന്നെ നരയ്ക്കും എന്ന് പറയുന്നത് എത്ര ശെരിയാണ്. മുഖത്തെ പ്രസരിപ്പിനും മങ്ങലേറ്റിരിക്കുന്നു.

കുളിമുറിയില്‍ നിന്നും ഉണ്ണ്യേട്ടന്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ നിവേദിത ഓടിച്ചെന്നു അയാളുടെ മാറിലേക്ക്‌ ചാഞ്ഞു .അവള്‍ എല്ലാ നിയന്ത്രണവും വെടിഞ്ഞ് പൊട്ടിക്കരഞ്ഞു.അയാള്‍ അവളെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ചുക്കൊണ്ട് പറഞ്ഞു.

,, എന്താടോ പതിവില്ലാത്തവിധം ഇത്രയും സങ്കടം എന്താ ഉണ്ടായെ ?,,

അവളുടെ ആര്‍ത്തനാദം പുറത്തേക്ക് കേള്‍ക്കുമെന്ന് തോന്നിയപ്പോള്‍ അയാള്‍ അവളുടെ വായ പൊത്തിപിടിച്ച്‌ വീണ്ടും ചോദിച്ചു .

,, എന്താ ?... എന്താ ഉണ്ടായെ എന്തായാലും ഉണ്ണ്യേട്ടനോട് പറയു,,

അവള്‍ അയാളെ ഒന്നുകൂടി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു പറഞ്ഞു.

,,ഉണ്ണ്യേട്ടാ.....എനിക്ക് അമ്മയാകണം എനിക്കൊരു കുഞ്ഞിനെ വേണം .ഞാന്‍ എന്തുമാത്രം ചികിത്സകള്‍ നടത്തി........ പരിശോധിച്ച എല്ലാ ഡോക്ടര്‍മാരും പറയുന്നത് എനിക്ക് ഗര്‍ഭധാരണത്തിന് യാതൊരുവിധ തടസ്സങ്ങളുമില്ലാ എന്നാണ്. എന്നിട്ടും എന്നെ എല്ലാവരും മച്ചിയെന്നു വിളിക്കുന്നു.എനിക്ക് ഇനിയും വയ്യ സമൂഹത്തിന്‍റെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ ,,

ഉണ്ണി അവളെ തന്‍റെ മാറില്‍ നിന്നും അകറ്റി ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കിനിന്നു .അയാളുടെ ആ പ്രവര്‍ത്തി അവളെ അങ്കലാപ്പിലാക്കി.അവള്‍ അയാളുടെ പുറകില്‍ പോയിനിന്നു വിളിച്ചു .

,,ഉണ്ണ്യേട്ടാ ....എന്താ ഒന്നും പറയാത്തെ ?,,

ഉണ്ണി വിദൂരതയില്‍ നിന്നും നോട്ടം പിന്‍വലിക്കാതെതന്നെ പറഞ്ഞു .

,, എന്നോട് ക്ഷമിക്കണം. കഴിഞ്ഞ തവണ അവധിക്ക് വന്നുപോയപ്പോള്‍ മിലിട്ടറിയുടെ അധീനതയിലുള്ള ആശുപത്രിയില്‍ പോയി ഞാന്‍ വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു.നമുക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന്‍റെ കാരണക്കാരന്‍ ഞാനാണ് .ഞാന്‍ മിലിട്ടറിയില്‍ ചേര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ്‌ പാകിസ്ഥാന്‍ അതിര്‍ത്തി കാവലിനുള്ള ബറ്റാലിയനില്‍ ഞാനും അംഗമായി ചേര്‍ന്നു .തീവ്രവാദികളുടെ ആക്രമണത്തില്‍ എനിക്ക് ഗുരുതരമായ പരിക്കേറ്റു . സാരമായി പരിക്കുകള്‍ പറ്റിയ എന്‍റെ വൃഷണങ്ങള്‍ അന്ന് ശാസ്ത്രക്രിയ ചെയ്തിരുന്നു .പക്ഷെ പിതാവാകുവാന്‍ ആവില്ലായെന്ന് കഴിഞ്ഞ തവണ അവധിക്ക് വന്നു തിരികെ പോകുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു.ഞാന്‍ കാരണം എല്ലാ അപഹാസ്യങ്ങളും സഹിക്കുന്നത് ഇയാളല്ലെ ,,

ഉണ്ണിയുടെ വാക്കുകള്‍ കേട്ട നിവേദിത തളര്‍ന്നിരുന്നു.മാതാവാകുക എന്ന തന്‍റെ ആഗ്രഹം ചിന്നഭിന്നമായിരിക്കുന്നു.തന്നിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു. വ്യസനത്തോടെയിരിക്കുന്ന നിവേദിതയുടെ നിര്‍മലമായ കൈത്തലം നുകര്‍ന്നുക്കൊണ്ട് ഉണ്ണി പറഞ്ഞു.

,, എന്‍റെ ജന്മം പാപ ജന്മമാണ് .മക്കളില്ലാത്ത ജീവിതം അര്‍ത്ഥമില്ലാത്തതാണ് .ചികിത്സിച്ചാല്‍ പോലും എനിക്ക് ഈ ജന്മത്തില്‍ പിതാവാകുവാന്‍ കഴിയില്ല.നമുക്ക് പിരിയാം ......തനിക്ക് ഇനിയുമൊരു ജീവിതം ലഭിക്കും ,,

ഉണ്ണിയുടെ വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്‍പ് നിവേദിത ഉണ്ണിയുടെ വായ പൊത്തിക്കൊണ്ട് പറഞ്ഞു .

,, അരുത് ഇങ്ങനെയൊന്നും പറയരുത്. എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുമായിരുന്നില്ലായെങ്കില്‍ എന്നെ ഉണ്ണ്യേട്ടന്‍ ഉപേക്ഷിക്കുമായിരുന്നോ ?ഞാന്‍ പ്രസവിച്ചില്ലായെങ്കിലും സ്വന്തം അമ്മയേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന ഒരു മകളില്ലെ നമുക്ക്. നമുക്ക് അതുമതി .ഉണ്ണ്യേട്ടന്‍ എന്നോട് പറഞ്ഞത് ഞാനല്ലാതെ മറ്റാരും ഒരിക്കലും അറിയരുത് .ഇനിമുതല്‍ സമൂഹം എന്നെ മച്ചിയെന്നു വിളിക്കുമ്പോള്‍ ആ വാക്കുകള്‍ എന്നെ ഒരിക്കലും വ്യസനിപ്പിക്കില്ല .ഇപ്പോള്‍ എനിക്ക് ഒരു ആഗ്രഹം മാത്രമേയുള്ളൂ ഉണ്ണ്യേട്ടന്‍റെ മാറില്‍ എന്നും തലചായ്ച്ചുറങ്ങാന്‍ കഴിഞ്ഞാല്‍ മാത്രം മതിയെന്ന്‍ ,,

ഉണ്ണി നിവേദിതയെ തന്‍റെ മാറോടു ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബനം നല്കി അപ്പോള്‍ രണ്ടുപേരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഉണ്ണി പട്ടാളത്തില്‍ നിന്നും വിരമിക്കും .ഒരു മാസത്തെ അവധിക്ക് ശേഷം ഉണ്ണി അടുത്ത വര്‍ഷം എന്നേക്കുമായി തിരികെ വരുവാനായി യാത്രപറഞ്ഞിറങ്ങി .അപ്പോള്‍ പുലര്‍കാലത്തണുപ്പില്‍ സൂര്യന്‍റെ ആദ്യകിരണങ്ങളേറ്റുവാങ്ങി പ്രകൃതി ശോഭിച്ചു തുടങ്ങിയിരുന്നു .

                                                                             ശുഭം

rasheedthozhiyoor@gmail.com                                                     rasheedthozhiyoot.blogspot.qa





     



     
,,  

2 October 2015

അനുഭവക്കുറിപ്പ്. ദുരിതപൂര്‍ണ്ണമീജീവിതം


നേരം നട്ടുച്ചയായി ക്കാണും വാഹനത്തിലെ ഏസി പരമാവധി വേഗത്തിലാക്കിയിട്ടും നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.വാഹനത്തിന്‍റെ ചില്ലുകളില്‍ സ്പര്‍ശിച്ചാല്‍ കൈ പൊള്ളും . തൊഴിലിന്‍റെ ഭാഗമായി എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതുണ്ട് .ഇന്ന് യാദൃശ്ചികമായാണ് ഇറാന്‍ സ്വദേശി വയോവൃദ്ധനായ അലിയെ പരിചയപ്പെട്ടത്‌ .അദ്ദേഹത്തിന്‍റെ ശരീരമാസകലം ചുളിവുകള്‍ വീണിട്ടുണ്ട് .വെളുത്ത ശരീരം വെയില്‍ കൊണ്ട് ചുമന്നിരിക്കുന്നു.രോമങ്ങള്‍ക്ക് തൂവെള്ള നിറം . ദൂരെ നിന്നും ചുമട് താങ്ങി വരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി . ഞാന്‍ വാഹനം ഓരം ചേര്‍ത്ത് നിറുത്തി അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരുന്നു .

കഠിനമായ സൂര്യതാപമേറ്റ് അദ്ദേഹത്തിന്‍റെ ശരീരമാസകലം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.നടക്കുവാനും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് .കണ്ടാല്‍ ഏതാണ്ട് എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കും.ഇത്രയും പ്രായമായിട്ടും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ സ്വദേശത്ത്‌ ഇവിടെ അദ്ദേഹം തൊഴില്‍ ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ട് ജീവിക്കുന്നവരുണ്ടാകും.അദ്ദേഹത്തിന് വേണ്ടിയായിരിക്കില്ല ഈ  വാര്‍ദ്ധക്യ കാലത്ത്  തൊഴിലെടുക്കുന്നത്‌ എന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു.വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഈ ഭൂലോകത്തുണ്ടാവുകയില്ല.ജീവിത പ്രാരാബ്ധങ്ങളുള്ളവർ   വാര്‍ദ്ധക്യത്തിലും തൊഴിലെടുക്കാതെ പിന്നെ എന്തുചെയ്യും? .

 എനിക്ക് അദ്ദേഹത്തെ കുറിച്ചറിയുവാന്‍ ജിജ്ഞാസയുണ്ടായി . അല്പദൂരം പിന്നിട്ടപ്പോള്‍ . ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ച കുടിവെള്ളം കുടിക്കുവാനായി അദ്ദേഹം ചുമട് ഇറക്കിവെച്ചു .ച്ചുമെടെന്നു പറഞ്ഞാല്‍ ഗള്‍ഫുനാടുകളില്‍ തക്കാളിയും മറ്റു ചില മലക്കറികളും പേക്ക്‌ ചെയ്തുവരുന്ന പെട്ടികള്‍ .അദ്ദേഹം ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിനിന്നു.തൊണ്ട വരണ്ടുണങ്ങിയാല്‍ വെള്ളം കുടിക്കുവാന്‍ ലഭിച്ചാല്‍ ആ വെള്ളത്തിനുള്ള സ്വാദ് വേറെ ഒന്നില്‍ നിന്നും ലഭിക്കുകയില്ല . വെള്ളംകുടിച്ചു തിരിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നത് . പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് സലാം പറഞ്ഞു.ഞാന്‍ സലാം പറഞ്ഞതിനു ശേഷം എനിക്ക് അറിയുവാനുള്ളതൊക്കെ ചോദിച്ചുകൊണ്ടിരുന്നു .വളരെ സൌമ്യനായി അദ്ദേഹം എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

അദ്ദേഹം ഹിന്ദി ഭാഷയിലാണ് എന്നോട് സംസാരിച്ചത് .അഫ്ഘാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വസതി .ആ ഗ്രാമത്തില്‍ വസിക്കുന്നവരില്‍ ഇറാനില്‍ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം മാത്രമുള്ള സുന്നി ഇസ്ലാമില്‍ പെട്ടവരാണ് . എണ്‍പത്തി ഒന്‍പതു ശതമാനമുള്ള ഷിയാ ഇസ്ലാമില്‍ പെട്ടവര്‍ക്കാണ് ഇറാനില്‍ മേല്‍ക്കോയ്മ .അതുകൊണ്ടുതന്നെ സുന്നി ഇസ്ലാമില്‍ പ്പെട്ടവര്‍ക്ക് ഇറാനില്‍ ജീവിതം ദുസ്സഹമാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയോ ജലവിതരണമോ ഇല്ല .മഴവെള്ളം സംഭരിച്ചാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍ നിലനിറുത്തുന്നത്.അദ്ദേഹത്തിന് ആറു മക്കളാണ് അഞ്ചു പെണ്‍മക്കളും ഏറ്റവും ഇളയത് ഒരു ആണ്‍കുട്ടിയും .മകന് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞു.അദ്ദേഹം ആദ്യകാലങ്ങളില്‍ കെട്ടിടനിര്‍മാണ തൊഴിലുകള്‍ ചെയ്തിരുന്നു .ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ടതിനാല്‍ ആ തൊഴിലിന് പോകുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഈ പെട്ടികള്‍ പെറുക്കി വിറ്റാല്‍ മാസം ആയിരം റിയാല്‍ പോലും തികയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരാശ നിഴലിക്കുന്നത് ഞാനറിഞ്ഞു.

ഊണിനുള്ള സമയമായതിനാല്‍ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നുതരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു .അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചോട്ടെ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.അദ്ദേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു.താങ്കളും എന്നെപ്പോലെയൊരു  പ്രവാസിയാണ് നിങ്ങളുടെ കുടുംബത്തെ വേര്‍പിരിഞ്ഞു ജീവിക്കുന്ന നിങ്ങളുടെ കുടുംബം യാതൊരുവിധ സാമ്പത്തീക പരാധീനതകളും കൂടാതെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സഹായം ഞാന്‍ സ്വീകരിക്കാം അല്ലാത്തപക്ഷം നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിക്കരുത്.എന്‍റെ ജീവിതം സര്‍വശക്തന്‍ നിശ്ചയിച്ചിരിക്കുന്നു ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു തന്‍റെ ചുമട് തോളിലേറ്റി നടന്നകന്നു.വളരെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന അദ്ദേഹം എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു.ഏതാനും സമയം വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നിന്ന എന്‍റെ നെറ്റിയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിയര്‍പ്പുകണങ്ങളോടൊപ്പം എന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ ലയിക്കുന്നത് ഞാനറിഞ്ഞു.

                                                                                           ശുഭം
rasheedthozhiyoor@gmail.com                                                                                               rasheedthozhiyoor.blospot.qa