ചിന്താക്രാന്തൻ

16 January 2016

കഥ.കൗമാരവന്ധകി

ചിത്രം  കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 


ഗ്രാമത്തിലെ പ്രമാണിയായ സീതിസാഹിബിന്‍റെ കുടുംബത്തില്‍നിന്നും   കുടികിടപ്പവകാശമായിലഭിച്ച പുരയിടത്തിലാണ് കദീജയും മകള്‍ ഇമ്മുകുല്‍സുവും  ജീവിക്കുന്നത്.അനാഥയായ  കദീജയെ ബാല്യകാലത്ത് സീതിസാഹിബിന്‍റെ പിതാവ് ദൂരദേശത്തുനിന്നും വീട്ടുജോലിക്കായി കൊണ്ടുവന്നതാണ് .അന്ന്  സീതിസാഹിബിന്  പ്രായം ഇരുപത് തികഞ്ഞിട്ടുണ്ടായിരുന്നില്ല.നാലാംതരത്തില്‍ പഠിക്കുമ്പോഴാണ്‌    ഈ ഗ്രാമത്തിലേക്ക് കദീജ വന്നുപെട്ടത്.  അപ്പോള്‍ കദീജയുടെ പ്രായം ഒന്‍പത്‌ വയസായിരുന്നു.പിന്നീട് കദീജയ്ക്ക് പഠിക്കുവാനുള്ള ഭാഗ്യമുണ്ടായില്ല. അടുക്കളജോലികളും ,തൊടിയിലെജോലികളുംചെയ്ത് കദീജവളര്‍ന്നു .ഏതാണ്ട് എട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സീതിസാഹിബ്  വിവാഹിതനായി. ഒരുവര്‍ഷംകഴിഞ്ഞപ്പോള്‍ അയാളൊരു ആണ്‍കുഞ്ഞിന്‍റെ പിതാവുമായി    .അയാളുടെഭാര്യ  പ്രസവത്തിന് സ്വന്തംവീട്ടിലേക്കുപോയഅവസരത്തിലാണ് സീതിസാഹിബിന്‍റെവീട്ടില്‍ ചില അനിഷ്ടസംഭവങ്ങള്‍അരങ്ങേറിയത്. അപ്പോള്‍  പതിനെട്ടുവയസ്കഴിഞ്ഞ  സുന്ദരിയായ കദീജയെ പ്രണയിക്കാന്‍  ഗ്രാമത്തിലെ  പല യുവാക്കളും ശ്രമിച്ചിരുന്നു.  എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട്‌ അവിവാഹിതയായിരിക്കെ കദീജ ഗര്‍ഭണിയായി ആ വാര്‍ത്ത  കാട്ടുതീപോലെ  ഗ്രാമമാകെപടര്‍ന്നു .വയറ് വീര്‍ത്തുവരുന്നത്‌കണ്ട സീതിസാഹിബിന്‍റെ മാതാവാണ് ഭര്‍ത്താവിനോട് സംശയം പ്രകടിപ്പിച്ചത് .വിവരമറിഞ്ഞ  സീതിസാഹിബിന്‍റെ പിതാവ് കദീജയെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി പരിശോദിപ്പിച്ചു .ആശുപത്രിയില്‍ നിന്നും തിരികെയെത്തിയ കദീജയെ അയാള്‍  പൂമുഖത്തേക്ക്‌ വിളിപ്പിച്ച് വിസ്തരിച്ചു.കദീജ ഭയപ്പാടോടെ കുഞ്ഞിനെപ്പോലെ അയാളുടെ മുമ്പില്‍ നിന്നുകൊണ്ട് കരഞ്ഞു.

,, ഡോക്ടര്‍ പറഞ്ഞത് കേട്ടില്ലേ..... നിന്‍റെ പള്ളേല് ബളരുന്ന കുഞ്ഞിന് അഞ്ചുമാസം കൈയ്ഞ്ഞേക്കുന്ന് എന്ന്    .ആ കുഞ്ഞിനെ ഇനി ഇല്ലാണ്ടാക്കാനാവില്ല.അതോണ്ട് നിന്നെ പെയ്പ്പിച്ചവന്‍റെ പേര് ഇജ്ജ് പറയ്‌ .ഓന്  ആരായാലും ഓനെക്കൊണ്ട്‌ ഞമ്മള്  അന്നെ കല്ല്യാണം കൈയ്പ്പിച്ചേക്കാം  ,,

കദീജ  ഒന്നും ഉരിയാടാതെ കരഞ്ഞുകൊണ്ടേയിരുന്നു.

,, ഇജ്ജ് ഇങ്ങനെ നിന്നോണ്ട്‌ മോങ്ങാതെ പെയപ്പിച്ചോന്‍റെ പേര് പറയ് പെണ്ണേ....മനുഷ്യനെ എടങ്ങറാക്കാനായിട്ട് ഓരോ ഗുലുമാലുകള് ഒപ്പിച്ച് ബെച്ചേക്കണ് ......   നാട്ടുകാരോട് ഞമ്മളെന്ത് സമാധാനം പറയും ന്‍റെ റബ്ബേ ,,

തന്‍റെ  ഗര്‍ഭപാത്രത്തില്‍  ജീവന്‍റെ  വിത്തുപാകിയയാളെ കദീജ ആരോടും പറഞ്ഞില്ല.കാരണക്കാരനെ സമൂഹത്തിന് മുമ്പാകെ തുറന്നുകാട്ടിയാല്‍ അവള്‍ക്ക് അവളുടെ ജീവനുതന്നെ ഭീഷണിയാണെന്നവള്‍ ഭയന്നു. തന്നെയുമല്ല അയാളെ കുറിച്ച് പറഞ്ഞാല്‍ അയാളെ ഈ ജന്മത്തില്‍ അവള്‍ക്ക് സ്വന്തമാകില്ല എന്നും അവള്‍ക്ക് അറിയാവുന്നതുകൊണ്ട്‌  ആ രഹസ്യം ആരോടും പറയാതെ തന്‍റെ  മനസില്‍ സൂക്ഷിച്ചു . പാടശേഖരങ്ങളുടെ ഓരത്ത് പൂട്ടിക്കിടക്കുന്ന ഒരു ചെറിയ വീട് സീതിസാഹിബിന്‍റെ പിതാവ് കദീജയ്ക്ക് താമസിക്കുവാനായി  നല്കി .കദീജ ആ വീട്ടിലേക്ക് താമസം മാറി .ജീവിക്കുവാനുള്ള വഹകളൊക്കെ  സീതിസാഹിബിന്‍റെ പിതാവ് അവള്‍ക്ക് കൊടുത്തുക്കൊണ്ടിരുന്നു.   ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കദീജ ഒരു പെണ്‍കുഞ്ഞിനെ  പ്രസവിച്ചു.കദീജ അവള്‍ക്ക് ഇമ്മുകുല്‍സു എന്ന് പേരിട്ടു.പ്രസവിച്ച്   നാല്പത്തഞ്ചാം നാള്‍ കദീജ വീണ്ടും സീതിസാഹിബിന്‍റെ വീട്ടിലെ ജോലികള്‍ ചെയ്യുവാനാരംഭിച്ചു .തൊഴിലിന് വരുമ്പോള്‍ കദീജ   ഇമ്മുകുല്‍സുവിനെ കൂടെ കൊണ്ടുവരും   വര്‍ഷങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ  കടന്നുപോയിക്കൊണ്ടിരുന്നു. ഇമ്മുകുല്‍സുവും വളര്‍ന്ന് സുന്ദരിയായി .  ഇമ്മുകുല്‍സു പത്താം തരത്തില്‍ പഠിക്കുമ്പോള്‍  സീതിസാഹിബിന്‍റെ പിതാവ് അസുഖം മൂലം കിടപ്പിലായി. അയാള്‍ പാടശേഖരങ്ങളുടെ ഓരത്തുള്ള വീടും പത്ത് സെന്റ്‌ ഭൂമിയും കദീജയുടെ പേരിലേക്ക് തീറെഴുതികൊടുത്തു. ഇമ്മുകുല്‍സുവിന്‍റെ പിതൃത്വം ഇപ്പോഴും അജ്ഞാതമാണ്.ഇമ്മുകുല്‍സു പലപ്പോഴും തന്‍റെ പിതാവാരാണെന്ന് ഉമ്മയോട്  ചോദിക്കുമെങ്കിലും കദീജ അതിനുമാത്രം  ഉത്തരം പറഞ്ഞില്ല. സീതിസാഹിബിന്‍റെ പിതാവ് അതികം താമസിയാതെ  ഇഹലോകവാസം വെടിഞ്ഞു.

പത്താംക്ലാസ്  തോറ്റപ്പോള്‍  ഇമ്മുകുല്‍സു പിന്നെ പഠിക്കുവാന്‍പോയില്ല .അവള്‍  സീതിസാഹിബിന്‍റെ തോട്ടത്തില്‍ ജോലിക്ക് പോകുവാനാരംഭിച്ചു.ഗ്രാമത്തിലെ ജുമാമസ്ജിദിന്‍റെ അധീനതയിലുള്ള മദ്രസ്സയിലെ യുവാവായ   അദ്ധ്യാപകനെ  അവള്‍ക്കിഷ്ടമായിരുന്നു.പുഞ്ചിരിയില്‍ തുടങ്ങിയ സൌഹ്യദം വിവാഹാഭ്യര്‍ഥനയില്‍ എത്തുകയായിരുന്നു .സമയമാകുമ്പോള്‍ വിവാഹാലോചനയുമായി അയാള്‍ അവളുടെ  വീട്ടില്‍ വരുമെന്ന് അവള്‍ക്ക്  വാക്കുനല്കിയിട്ടുണ്ട്.    ഒരു ദിവസം കദീജ സീതിസാഹിബിന്‍റെ വീട്ടിലേക്ക് ജോലിക്ക് പോകുവാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മകളോടായി പറഞ്ഞു .

,, മോളെ ഉമ്മ ഇറങ്ങുവാണ്..... മോള് ചോറ് ബെന്താല്‍ ഊറ്റി ബെച്ചേക്കണം .സാഹിബ് ഇന്നലെ പറഞ്ഞേക്കുന്ന് അന്നോട്‌ കവുങ്ങിനുള്ള വളം ഞമ്മളെ പൊരേന്‍റെ അടുത്തൂന്ന് ഇട്ട്  തുടങ്ങിക്കോളാന്‍ ,,

അടുക്കളയില്‍ നിന്നും ഇമ്മുകുല്‍സു മറുപടി പറഞ്ഞു .

,, ആ ഉമ്മ ഞാന്‍ ചോറ് ബെന്താല്‍ ഊറ്റി ബെച്ചിട്ട് ഇറങ്ങിക്കോളാം .വളപുരേല് ഇന്നലെ ഇറക്കിയേക്ക്ണ വളം ഞമ്മളെ പോരേന്‍റെ അടുത്തൂന്നും കവുങ്ങുകള്‍ക്ക്  ഇട്ട്  കൊടുക്കാന്‍ ഞമ്മളോടും ഇന്നലെ സാഹിബ്‌ പറഞ്ഞേക്കുന്ന് ,,

കദീജ വീട്ടില്‍ നിന്നും ഇടവഴിയിലൂടെ ഇറങ്ങി നടന്നു. കദീജയുടെ വീടിന് മുന്‍വശം കണ്ണെത്താദൂരം പാടശേഖരങ്ങളും മൂന്ന് വശം സീതിസാഹിബിന്‍റെ കൃഷിടവുമാണ്.അടുത്തൊന്നും വേറെ വീടുകളില്ല. ഇടവഴിയിലൂടെ പോയി സീതിസാഹിബിന്‍റെ വീടിന്‍റെ പടി കടന്നാല്‍ അവിടെ കുറേ വീടുകളുണ്ട്.പാടശേഖരങ്ങളില്‍ വര്‍ഷക്കാലത്ത് നിറയെ വെള്ളമാണ് ചിലര്‍ വര്‍ഷകാലത്ത് പൊക്കാളി കൃഷി ചെയ്യും. വേനലില്‍ പാടങ്ങളില്‍ പുഞ്ചകൃഷിയാല്‍ സമ്പന്നമാണ് .സീതിസാഹിബിന് വേണ്ടുവോളം പാടങ്ങളുണ്ട്. വൃശ്ചികമാസത്തില്‍ പുഞ്ചകൃഷിക്ക് തുടക്കമിട്ടാല്‍ പാടത്ത് തൊഴിലാളികളുടെ തിരക്കായിരിക്കും .മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം തോടുകളുടെ ഇരുവശവും ബണ്ട് കെട്ടി വെള്ളം പാടത്തുനിന്നും തോടിലേക്ക് പമ്പ് ചെയ്താണ് കൃഷിക്ക് നിലമൊരുക്കുന്നത്. നിലം തയ്യാറാക്കാൻ ഉഴവുമാടുകളെക്കൊണ്ട് വലിപ്പിക്കുന്ന കലപ്പകള്‍ ഇവിടെ ഇപ്പോഴുമുണ്ട് .ആധുനികയന്ത്രങ്ങളായ ട്രാക്ടറുകള്‍  ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരമ്പരാഗതമായി  ഈ തൊഴില്‍ ചെയ്യുന്നവര്‍ ഇപ്പോഴും  ഗ്രാമത്തില്‍ സുലഭമായത്കൊണ്ട് ഗ്രാമവാസികള്‍  ട്രാക്ടറുകളെ പാടശേഖരങ്ങളിലേക്ക് പ്രവേശിപ്പിക്കാറില്ല.

ഇമ്മുകുല്‍സു ചോറ് ഊറ്റിയതിനു ശേഷം വാതിലുകള്‍ അടച്ച് സാക്ഷയിട്ട്  പുറത്തേക്കിറങ്ങി  .പാവാടയും, ഫുള്‍കൈ ഷര്‍ട്ടുമാണ് അവളുടെ വേഷം തലയില്‍ തോര്‍ത്തുമുണ്ട് കെട്ടിയിട്ടുണ്ട് . തൊടിയില്‍ കവുങ്ങു കൃഷിയാണ് കൂടുതല്‍, ഇടവിളയായി വാഴയും മറ്റുമുണ്ട് .ഇമ്മുകുല്‍സു വളപുരയിലേക്ക് നടന്നു വളപുരയുടെ കതക് തുറന്ന് അകത്തേക്ക് കടന്ന്  വളചാക്ക്  എടുക്കാനായി  തുനിഞ്ഞപ്പോള്‍ കാല്‍പെരുമാറ്റം കേട്ടവള്‍  തിരിഞ്ഞു നോക്കി  പുറകില്‍ സീതിസാഹിബ്  .ചാക്ക് തലയിലേറ്റി പുറത്തേക്ക് നടക്കുവാന്‍ ശ്രമിച്ച ഇമ്മുകുല്‍സുവിനെ അയാള്‍ തടഞ്ഞു .അയാളുടെ കൈ അവളുടെ മാറിലേക്ക്‌ നീണ്ടപ്പോള്‍ ചുമട് താഴെയിട്ടവള്‍ പുറത്തേക്ക് ഓടാനുള്ള ശ്രമം അയാള്‍ വിഫലമാക്കി.അയാള്‍ അവളെ കടന്നുപിടിച്ചുകൊണ്ട് പറഞ്ഞു.

,,ബഹളം ബെക്കരുത് ഇജ്ജ് ഞമ്മളെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട്  കൊറേ നാളുകളായി .ഇജ്ജ് ഞമ്മളെ ആഗ്രഹം സാധിപ്പിച്ചു തന്നാല്‍ അനക്ക് എന്തുവേണമെങ്കിലും ഞമ്മള് തരും.ഇജ്ജ് ബളര്‍ന്നങ്ങ് മൊഞ്ചത്തി ആയേക്കുന്ന്.എന്‍റെ പൊന്നല്ലേ ...അനുസരണകേട് കാട്ടല്ലേ ....   ,,

 അയാളില്‍നിന്നും ഒരിക്കലും ഇങ്ങനെയൊരു പ്രവര്‍ത്തി   പ്രതീക്ഷിക്കാത്തതാണ് . അവള്‍ കൈകൂപ്പി കരഞ്ഞുക്കൊണ്ട് പറഞ്ഞു.

,, ന്‍റെ ഉമ്മാന്‍റെ ഗതി എനിക്ക് വരുത്തരുത് .ഇങ്ങടെ മോളുടെ പ്രായമല്ലെ നിക്കുള്ളൂ.... എന്നെ നശിപ്പിക്കരുത് ,,

അവളുടെ വാക്കുകളയാള്‍  ചെവിക്കൊണ്ടില്ല. കാമാസക്തയോടെ അയാള്‍ അവളെ വാരിപുണര്‍ന്നു .വളപുരയുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടു.  അവളുടെ ആര്‍ത്തനാദം ആരുംകേട്ടില്ല.അയാളുടെ കരങ്ങള്‍ക്കുള്ളിലവള്‍ കിടന്നു  പുളഞ്ഞു.പൊട്ടിയ  കുപ്പിവളകളില്‍ തട്ടിയവളുടെ കൈതണ്ടയില്‍ നിന്നും രക്തം കിനിഞ്ഞു.അയാളൊരു മനസാക്ഷിയില്ലാത്ത  പിശാചായി  മാറുകയായിരുന്നു. കാര്യസാധ്യതയ്ക്ക്ശേഷം അയാള്‍ തന്‍റെ മൊബൈല്‍ഫോണില്‍ അവളുടെ നഗ്നമായ ശരീരം പകര്‍ത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ അവള്‍ തിടുക്കത്തില്‍ അവളുടെ വസ്ത്രം പരതി. അയാള്‍ അവളുടെ വസ്ത്രം  അയാളുടെ കാല്‍പാദംകൊണ്ട് ദൂരേക്ക്‌ നീക്കിക്കൊണ്ട് പറഞ്ഞു.

,, ഉണ്ടായതൊന്നും ആരോടും പറയരുത്. പറഞ്ഞ് ഇജ്ജ് ഞമ്മളെ മാനംകെടുത്തിയാല്‍ പിന്നെ ഇജ്ജും അന്‍റെ തള്ളേം ഈ ദുനിയാവില് ജീവിച്ചിരിക്കൂലാ ഓര്‍ത്തോ.അനക്ക്‌ അറിയാത്ത ബേറെയൊരു മുഖമുണ്ട് ഞമ്മക്ക് കൊല്ലേണ്ടി ബന്നാല്‍ രണ്ടിനേം കൊല്ലുകതന്നെചെയ്യും   ,,

അവള്‍ തറയില്‍ കിടന്നു കുറേ കരഞ്ഞു. കുറേ കഴിഞ്ഞപ്പോള്‍ അവള്‍ എഴുനേറ്റ് നടന്നു .പാദങ്ങള്‍ നിലത്തുറയ്ക്കുന്നില്ല.ദേഹമാസകലം കുപ്പിവളചില്ലുകള്‍ തട്ടി മുറിഞ്ഞിട്ടുണ്ട്‌ .ഇമ്മുകുല്‍സു പാടത്തിറങ്ങി കഴുത്തൊപ്പം വെള്ളത്തില്‍ കുറേനേരം നിന്നു. മീനുകള്‍ അവളുടെ ശരീരത്തിലെ മുറിവുകളില്‍ കൊത്തുമ്പോള്‍ അവള്‍ക്ക് നോവുന്നുണ്ടായിരുന്നില്ല.മനസും ശരീരവും ഒരുപോലെ മരവിച്ചിരിക്കുന്നു. എത്രനേരം ആ നില്‍പ്പ് നിന്നെന്നവള്‍ക്ക് ഓര്‍മ്മയില്ല .കുറേനേരം കഴിഞ്ഞപ്പോള്‍ വീട്ടില്‍പോയി  കുളിച്ച് വസ്ത്രം മാറി  കിടന്നു.അപ്പോഴൊക്കെയും അവള്‍ കരയുകയായിരുന്നു .എത്ര കരഞ്ഞിട്ടും മനസിലെ സങ്കടത്തിന്‌ യാതൊരു ശമനവുമുണ്ടായില്ല . വൈകീട്ട് കദീജ വീട്ടിലെത്തി കതകിനു മുട്ടി .ഇമ്മുകുല്‍സു വാതില്‍ തുറന്നു കൊടുത്തു  .

,,ഇജ്ജെന്താ ഈ മോന്തിക്ക്‌ വാതിലും അടച്ച് കിടക്കണത് .ആടിനെ അയിച്ചു കൂട്ടിലാക്ക്യാ.അന്നെ സാഹിബിന്‍റെ പൊരേല്‍ക്ക് കണ്ടില്ലല്ലോ ?     ,,

,, ഇല്ല ഉമ്മാ ..... നിക്ക്  തല വേദനിക്കുന്നുണ്ട്‌ ഞാന്‍ കിടക്കട്ടെ,,

കദീജ ആടുകളെ കൂട്ടിലാക്കുവാനായി പുറത്തേക്കിറങ്ങിയപ്പോള്‍ ഇമ്മുകുല്‍സു വീണ്ടും കിടന്നു.  സീതിസാഹിബ്  അയാള്‍ക്ക്‌ ആവശ്യമുള്ളപ്പോഴൊക്കെ അവളെ ഉപയോഗിച്ചു.അതികം താമസിയാതെ  ഇമ്മുകുല്‍സു ഗര്‍ഭണിയായി .വിവരമറിഞ്ഞ കദീജ കുറേ കരഞ്ഞതല്ലാതെ ആളെ തിരക്കിയില്ല . പിഴച്ചുപോയ തനിക്ക്  എന്ത് അര്‍ഹത മകളെ പിഴപ്പിച്ചവനെ ചോദിച്ചറിയുവാന്‍. തന്‍റെ ഗതി മകള്‍ക്കും വന്നതില്‍ ആ മാതാവ് ഒരുപാട് സങ്കടപ്പെട്ടു. ഒരിക്കല്‍ ഇമ്മുകുല്‍സു  പലചരക്കുകടയിലേക്ക് പോകുമ്പോള്‍ മദ്രസ്സ  അദ്ധ്യാപകനെ  അവള്‍ ദൂരെ നിന്നും കണ്ടു അയാള്‍ തന്നെ കാണാതെയിരിക്കുവാനവള്‍ മരത്തിനു പുറകില്‍ ഒളിച്ചുനിന്നു പക്ഷെ അയാള്‍ അവളെ ദൂരെനിന്നും കണ്ടിരുന്നു.അയാള്‍ മരത്തിനരികില്‍ സൈക്കിള്‍ നിറുത്തി അവളെ വിളിച്ചു .

,, ഇമ്മുകുല്‍സു ......എന്താ അനക്ക്‌ പറ്റിയത് ആളോള് ഓരോന്നും പറയണുണ്ട് കേക്കണതൊക്കെ നേരാണാ.അന്നെ  നിക്കാഹ് കൈച്ചോളാന്ന് ഞമ്മള് ബെറുതെ പറഞ്ഞതല്ല അന്നെ ഞമ്മക്ക് ഇഷ്ടമാണ് പെരുത്ത് പെരുത്ത് ഇഷ്ടമാണ്  ...,,

അവള്‍ പൊട്ടികരഞ്ഞുകൊണ്ട് അയാളുടെ മുമ്പില്‍ നിന്നും ഓടിമറഞ്ഞു.       മാസങ്ങള്‍ കൊഴിഞ്ഞുപോയികൊണ്ടിരുന്നു . ഇമ്മുകുല്‍സു ഒരാണ്‍കുട്ടിക്ക്  ജന്മം നല്കി .ഒരു ദിവസം  കദീജ   സീതിസാഹിബിന്‍റെ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ നേരം ഇരുട്ടിയിരുന്നു.ഇടവഴിയിലൂടെ നടന്നു വരുമ്പോള്‍ കദീജയ്ക്ക് വിഷംതീണ്ടി .നേരം ഇരുട്ടിയിട്ടും  ഉമ്മയെ കാണാതെയായപ്പോള്‍ ഇമ്മുകുല്‍സു മകനേയും എടുത്ത് ഉമ്മയെ അന്വേഷിച്ചിറങ്ങി.ഇടവഴിയിലൂടെ  ട്ടോര്‍ച്ചിന്‍റെ വെട്ടത്തിലവള്‍  നിലത്തുകിടക്കുന്ന   ഉമ്മയെകണ്ട് പൊട്ടികരഞ്ഞു .വായില്‍നിന്നും നുരവന്ന്‍ ശരീരമാസകലം നീല നിറമായി കിടക്കുന്ന ഉമ്മയുടെ അരികിലിരുന്ന് എന്തുചെയ്യണമെന്നറിയാതെ നിസഹായയായി അവള്‍ പൊട്ടികരഞ്ഞു.

ഇമ്മുകുല്‍സുവും മകനും വീട്ടില്‍ തനിച്ചായി .സീതിസാഹിബ് ആ വീട്ടിലെ നിത്യ സന്ദര്‍ശകനായി അയാള്‍ അവള്‍ക്ക് വീണ്ടും ഒരു ആണ്‍കുഞ്ഞിനെകൂടി സമ്മാനിച്ചു. ജീവിക്കുവാനുള്ള വഹകളൊക്കെ  അയാള്‍ അവള്‍ക്ക് നല്കിക്കൊണ്ടിരുന്നു .സീതിസാഹിബിന്‍റെയും ഇമ്മുകുല്‍സുവിന്‍റെയും ബന്ധം ഗ്രാമത്തിലുള്ളവര്‍ക്കൊക്കെ അറിയാമെങ്കിലും എല്ലാവരും അറിയാത്തഭാവം നടിച്ചു.മൂന്നാമതും ഇമ്മുകുല്‍സു ഗര്‍ഭണിയായി .പിന്നീട് സീതിസാഹിബ് അവളെത്തേടി എത്താതെയായി  മക്കള്‍ വിശന്നു കരയാന്‍ തുടങ്ങിയപ്പോള്‍ നിറവയറുമായി  ഇമ്മുകുല്‍സു തോട്ടങ്ങളില്‍ തൊഴില്‍ അന്വേഷിച്ചിറങ്ങി .അവള്‍ക്ക് ആരും തൊഴില്‍ നല്കിയില്ല .പക്ഷെ   ഗ്രാമത്തിലെ പല മാന്യന്മാരും പാതിരാത്രിയില്‍ ഗര്‍ഭണിയായ   അവളെ തേടിയെത്തി . മക്കളുടെ വിശപ്പകറ്റാന്‍ വരുന്നവരെ സ്വീകരിക്കയല്ലാതെ  അവളുടെ മുമ്പില്‍ വേറെയൊരു മാര്‍ഗവും  ഉണ്ടായിരുന്നില്ല.ഇമ്മുകുല്‍സു മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്കി അതൊരു പെണ്‍കുഞ്ഞായിരുന്നു.

ദിനരാത്രങ്ങള്‍ വിടവാങ്ങിക്കൊണ്ടിരുന്നു.ഇമ്മുകുല്‍സു ഇന്ന് അറിയപ്പെടുന്നു
വ്യഭിചാരിണിയാണ് .സമൂഹം അവളെ തെവിടിശ്ശിയെന്നു മുദ്രകുത്തി.ഒരു ദിവസം സീതിസാഹിബിനെ വഴിയില്‍ വെച്ചവള്‍ കണ്ടു.അയാളെ കണ്ടതും അവളുടെ  നിയന്ത്രണം അവളില്‍ നിന്നും അന്യമായി .സങ്കടം സഹിക്കവയ്യാതെ അവള്‍ ചോദിച്ചു.

,, എന്‍റെ ജീവിതം നശിപ്പിച്ചപ്പോള്‍ ഇങ്ങക്ക്  സമാധാമയല്ലോ .എന്നെക്കുറിച്ച് ഇങ്ങള്  ഓര്‍ക്കേണ്ട ഇങ്ങളുടെ  രക്തത്തില്‍ പിറന്ന മൂന്ന് പൈതങ്ങളെകുറിച്ച് ഇങ്ങള്  മറക്കരുതായിരുന്നു.അവര്‍ ഇപ്പോള്‍ എങ്ങിനെയാണ് ജീവിക്കുന്നത് എന്ന് ഇങ്ങള്  ഓര്‍ത്തോ ?,,

അയാളുടെ മുഖത്ത് യാതൊരുവിധ സഹതാപവും നിഴലിച്ചില്ല.അയാള്‍ പറഞ്ഞു 

,, അന്നെ  ഇനി ആര്‍ക്ക് ബേണം  അന്‍റെ  ഇപ്പോയത്തെ ജീവിതം ഞമ്മള്  അറിയില്ലാന്നു  ഇജ്ജ്  നിരീച്ചാ  ? ,,  

,, ഞമ്മള്  പിന്നെ എന്ത് ചെയ്യണം മക്കളുടെ വിശപ്പുമാറ്റാന്‍ നിക്ക് തുണിയുരിയാതെ ബേറെയെന്തു ബയീ....ഇങ്ങള് കാരണമാണ് ഞാന്‍ നശിച്ചുപോയത്  ഇങ്ങള് പുയ്ത്ത് മരിക്കും നോക്കിക്കോ  ,,

അയാള്‍ ആര്‍ത്തട്ടഹസിച്ചു  ഇതുവരെ കാണാത്ത അയാളുടെ ഭാവം ഇമ്മുകുല്‍സുവിനെ ഭയപ്പെടുത്തി . അയാള്‍ അവളുടെ മുഖത്തേക്ക് തുറിച്ചുനോക്കി പറഞ്ഞു  .

,, ഞമ്മള് ഇങ്ങനെയാ.... പെണ്ണെന്നു ബെച്ചാല് ഞമ്മക്ക് ബല്യ വീക്കന്‍സാ.... എന്നാലും അന്‍റെ ഉമ്മാന്‍റെ അടുത്തൂന്നും കിട്ടിയ സുഖം ഞമ്മക്ക് ബേറെ ഒരു പെണ്ണിന്‍റെ അടുത്തൂന്നും കിട്ടിയിട്ടില്ല ഒളാണ് പെണ്ണ്.ഓളെ കുറിച്ചോര്‍ത്താല്‍ ഇപ്പയും ഞമ്മടെ രോമം എയുന്നേറ്റു ന്നിക്കും  ,,

അയാളുടെ വാക്കുകള്‍ കേട്ട് ഇമ്മുകുല്‍സുവിന് ഭൂമി കീഴ്മേല്‍ മറിയുന്നതുപോലെ തോന്നി .പവിത്രമായ പിതൃത്വത്തിന് യാതൊരു വിലയും കല്പിക്കാത്ത അയാളുളെ കാണുന്നത് തന്നെ അവള്‍ വെറുത്തു.സ്വന്തം രക്തത്തില്‍ പിറന്ന മകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മൂന്ന് മക്കളെ സമ്മാനിച്ച അയാളെ ഇനിയൊരിക്കലും നേരില്‍  കാണുവാന്‍ ഇടവരുത്തല്ലെ എന്നതായിരുന്നു അവളുടെ ആഗ്രഹം . അവള്‍ പിന്നെ അവിടെ നിന്നില്ല വീട്ടിലേക്ക് കരഞ്ഞുകൊണ്ട്‌ ഓടുകയായിരുന്നു  .ഒക്കത്തിരിക്കുന്ന കുഞ്ഞിനെ സഹോദരങ്ങളുടെ അരികിലിരുത്തിയവള്‍ കട്ടിലില്‍ കിടന്നുകരഞ്ഞു. ജീവിതത്തിലാദ്യമായി അവള്‍  സ്വന്തം ശരീരത്തെ വെറുത്തു.കുറേ നാളുകളായി ഇമ്മുകുല്‍സുവിന് ഈ ജീവിതം മടുത്തിരിക്കുന്നു .തന്നെ അറിയാവുന്നവരൊക്കെ മക്കളെ തേവിടിശ്ശിയുടെ മക്കളെന്നു വിളിക്കും .ആ വാക്കുകളുടെ അര്‍ഥം മക്കള്‍ മനസിലാക്കുവാനുള്ള പ്രായമായാല്‍ മക്കള്‍ തന്നെ വെറുക്കും .പിഴച്ച പെണ്ണിന് സമൂഹത്തിലെന്തുവില പിഴപ്പിച്ചവന്‍ സമൂഹത്തിലെ മാന്യനായി ജീവിക്കുന്നു.   ജീവിതം അവസാനിപ്പിക്കുവാന്‍ ഒരു ശ്രമം നടത്തിയതുമാണ് .കുഞ്ഞുങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അന്ന് രാത്രി ഉമ്മുകുല്‍സു ഒരു ഉറച്ചതീരുമാനത്തിലെത്തി.

അടുത്ത ദിവസം  ഉറക്കമുണര്‍ന്നയുടനെ അവള്‍ അടുക്കളയില്‍ എടുത്തുവെച്ചിരുന്ന പത്രം തിരഞ്ഞു. പെണ്‍കുഞ്ഞിനെ ദാത്തെടുക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച്  കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെ പത്ര പരസ്യം കണ്ടപ്പോള്‍ സൂക്ഷിച്ച് വെച്ചതാണ് . മൊബൈല്‍ഫോണെടുത്ത് പരസ്യത്തില്‍ കണ്ട നമ്പറിലേക്കവള്‍ വിളിച്ചു.കോട്ടയം ജില്ലയിലെ ഒരു ക്രിസ്തീയ കുടുംബത്തിലുള്ളവരായിരുന്നു പരസ്യം നല്കിയിരുന്നത്.അവര്‍ ഇവിടെ വന്ന് കുഞ്ഞിനെ കൊണ്ടുപോകാമെന്ന് പറഞ്ഞുവെങ്കിലും കുഞ്ഞിനെയായി ഇമ്മുകുല്‍സു അവരുടെയരികിലെത്താമെന്നു പറഞ്ഞ് അഡ്രസ്സ് വാങ്ങി.ഉറക്കത്തിലായിരുന്ന കുഞ്ഞുങ്ങളെ വിളിച്ചുണര്‍ത്തി കുളിപ്പിച്ച്  പുതിയ വസ്ത്രങ്ങള്‍ അണിയിക്കുമ്പോള്‍ മൂത്ത മകന്‍ അവളോട്‌ ചോദിച്ചു.

,, ഉമ്മച്ചി  ഞമ്മള്  എവിടേക്കാണ്‌ പോകണത്.ഉമ്മച്ചിയെന്തിനാ കരയുന്നേ ? ,,

അവള്‍ കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.

,, ന്‍റെ മോന്‍ പറയാറില്ലേ... ഞമ്മക്ക് ദൂരെയുള്ള സ്ഥലങ്ങളൊക്കെ കാണണമെന്ന്.ന്‍റെ മക്കളെ ഉമ്മച്ചി ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയിട്ടില്ലല്ലോ . ഇന്ന്   ഉമ്മച്ചി മക്കളെ  ദൂരെയുള്ള സ്ഥലങ്ങളൊക്കെ കാണിക്കാം.പള്ള നെറച്ചും ബിരിയാണിയും ബാങ്ങിതരാം   ,,

ആ വീട്ടില്‍ നിന്നുള്ള അവസാനത്തെ ഭക്ഷണം മക്കള്‍ക്ക്‌ വാരിക്കൊടുക്കുമ്പോള്‍ അവളുടെ  ഇമകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ബസ്സ് കയറവുവാന്‍ കവലയിലേക്ക് നടക്കുമ്പോള്‍ ഗ്രാമവാസികളുടെ എവിടേക്കാണ് യാത്രയെന്ന ചോദ്യത്തിനവള്‍ ഉത്തരം നല്കിയില്ല .നടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ ഒരാളെ പരതുന്നുണ്ടായിരുന്നു അവസാനമായി  അയാളെ ഒരുനോക്കു കാണാന്‍ അവളുടെ മനസ് വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.തൂവെള്ള വസ്ത്രധാരണിയനായ അയാളുടെ കാല്‍പാദങ്ങളില്‍ വീണ് അയാളോട് മാപ്പ് പറയണമെന്ന അവളുടെ ആഗ്രഹം സഫലമായില്ല. പല ബസ്സുകളും മാറികയറിയവര്‍ കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു .ഉച്ചയോടെ അവര്‍ ഉദ്ദേശിച്ച വീട്ടിലെത്തി .ദമ്പതികളെ കണ്ടപ്പോള്‍  ഇമ്മുകുല്‍സുവിന്  ആശ്വാസമായി തന്‍റെ മകള്‍ അവരുടെ കൈകളില്‍ സുരക്ഷിതയായിരിക്കുമെന്നവളുടെ മനസ് മന്ത്രിച്ചു.കുറഞ്ഞ സമയത്തിനുള്ളില്‍ ആ വീട്ടിലെ സ്ത്രീയുമായി മകള്‍ ചങ്ങാത്തത്തിലായി.തിരികെ പോരാന്‍ നേരം കുടുംബനാഥന്‍ ഒരു കെട്ടുനോട്ട് അവളുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു.

,, മോള് ഇവിടെ രാജ്ഞിയെപോലെ ജീവിക്കും. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്ന് മകളെ കാണാം ഈ രൂപ വാങ്ങിക്കു .പണത്തിന് ആവശ്യമുള്ളപ്പോള്‍ ഒന്ന് വിളിച്ചറിയിച്ചാല്‍ ഞാന്‍ പണം അയച്ചുതരാം ,,

എത്ര ശ്രമിച്ചിട്ടും സങ്കടം  ഒതുക്കിവെക്കാനവള്‍ക്കായില്ല .കരഞ്ഞുകൊണ്ടാവള്‍ പറഞ്ഞു .

,, ഇപ്പോ ഞമ്മക്ക്  പണത്തിന് ആവശ്യമില്ല .മോളെ പുറകുവശത്തെക്ക് കൊണ്ടുപോകു ഞങ്ങള്‍ പോകുന്നതുകണ്ടാല്‍ മോള് കരയും ,,

      രണ്ടുവയസ്സ് തികയാത്ത മകളെ യുമായി അവര്‍ അകത്തേക്ക് നടന്നപ്പോള്‍ ഇമ്മുകുല്‍സു തന്‍റെ രണ്ട് ആണ്‍മക്കളുമായി  നടന്നുനീങ്ങി.അപ്പോള്‍ ഇളയ മകന്‍ ചോദിച്ചു .

,,ഉമ്മച്ചി ഉണ്ണിയെ വിളിക്ക് എന്തിനാ ഉണ്ണിയെ അവര്‍ക്ക് കൊടുത്തത് ,,

,,മക്കള് വായോ ഞമ്മള് കൊറച്ച് നേരം കൈഞ്ഞാല് തിരിച്ചുവരും അപ്പോ ഞമ്മക്ക് ഉണ്ണിയെ കൊണ്ടോകാം ഇപ്പൊ മക്കള് നടക്ക്,,

മക്കള്‍ രണ്ടുപേരും ആ വീട് കണ്ണില്‍നിന്നും മറയുന്നതുവരെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .അല്പം നടന്നപ്പോള്‍ എതിര്‍വശത്തുനിന്നും വരുന്ന ഓട്ടോറിക്ഷയ്ക്കവള്‍ കൈകാട്ടി ഓട്ടോ ഡ്രൈവര്‍ അവരുടെ അരികില്‍ ഓട്ടോറിക്ഷ നിറുത്തി ചോദിച്ചു.

,,എവിടേക്കാ  പോകേണ്ടത് ,,

ഇവിടെ അടുത്തുള്ള  അനാഥാലയത്തിലേക്ക് ,,

ഡ്രൈവര്‍ അവളേയും  കുഞ്ഞുങ്ങളേയും മാറിമാറി നോക്കി .ഏതാണ്ട് അരമണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ ഓട്ടോറിക്ഷ വലിയൊരു ചര്‍ച്ചിന് മുന്നില്‍ നിന്നുപ്പോള്‍  ഡ്രൈവര്‍ പറഞ്ഞു .

,, ഈ  മതില്‍കെട്ടിനുള്ളിലൂടെ നടന്നാല്‍  മതി അവിടെ അനാഥാലയത്തിന്‍റെ ബോര്‍ഡ് കാണാം ,,

ഓട്ടോറിക്ഷയുടെ കൂലി കൊടുത്തിട്ട് ഇമ്മുകുലസുവും മക്കളും അനാഥാലയം ലക്ഷ്യമാക്കി നടന്നു.മക്കളെ അനാഥാലയത്തിന്‍റെ  കവാടത്തിനരികില്‍ നിറുത്തിയിട്ട്‌ ഇമ്മുകുല്‍സു ഓഫിസിലേക്ക് കയറിച്ചെന്നു.ഒരു മധ്യവയസ്കനായ വികാരിയായിരുന്നു അവിടത്തെ മേലധികാരി അയാള്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി .

,, ഞമ്മള്  കുറേ ദൂരെനിന്നും ബരികയാണ് എന്‍റെ രണ്ടു മക്കള്‍ പുറത്ത് നില്പുണ്ട് അവരെ ഇബടെയക്കാന്‍ വന്നതാണ് .മക്കളെ പോറ്റാനുള്ള കൈവെനിക്കില്ല  ,,

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവള്‍ മക്കളോട് പറഞ്ഞു .

,,ന്‍റെ മക്കള്‍ നന്നായി പഠിക്കണം ,മക്കള്‍ ഇനി ഇവിടെയാണ്‌ താമസിക്കുക ഉമ്മച്ചിക്ക് താമസിക്കുവാനുള്ള സ്ഥലം അപ്പുറത്താണ് ,,

മക്കളെ ചേര്‍ത്തുപിടിച്ച് ചുംബനങ്ങള്‍ നല്കിയവള്‍ തിരിഞ്ഞു നടന്നു .അപ്പോള്‍ മക്കള്‍ കരയുന്നുണ്ടായിരുന്നു.അവള്‍ തിരിഞ്ഞു നോക്കാതെ തിടുക്കത്തില്‍ നടന്നകന്നു .പ്രദാന പാതയില്‍ എത്തിയപ്പോള്‍ ഓട്ടോറിക്ഷയ്ക്ക് കൈകാട്ടി ,ഓട്ടോറിക്ഷ അവളുടെ അരികില്‍ നിറുത്തിയപ്പോള്‍ ഇമ്മുകുല്‍സു  ഓട്ടോറിക്ഷയില്‍ കയറിയിരുന്ന് പറഞ്ഞു .

,, റയില്‍വേസ്റ്റേഷന്‍ ,,

ഡ്രൈവര്‍ ഓട്ടം കിട്ടിയ സന്തോഷത്താല്‍ ഓട്ടോറിക്ഷ വേഗത്തില്‍ ഓടിച്ചു.  റയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ അവള്‍ക്ക് ദാഹിക്കുന്നുണ്ടായിരുന്നു.കുടിവെള്ള പൈപ്പില്‍ നിന്നും ദാഹം തീരുംവരെ വെള്ളം കുടിച്ചവള്‍ ഫ്ലാറ്റ് ഫോം ടിക്കറ്റെടുത്ത് റയില്‍വേസ്റ്റേഷന്‍റെ അകത്തേക്ക് പ്രവേശിച്ച് റയില്‍വേ പാളത്തിന്‍റെ ഓരം ചേര്‍ന്ന്  ദൂരേയ്ക്ക് നടന്നുനീങ്ങി .അപ്പോള്‍ സൂര്യന്‍ ചക്രവാളത്തില്‍ നിന്നും മറയാന്‍ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. അസ്തമയസൂര്യന്‍റെ അവശേഷിച്ച പ്രഭ മറഞ്ഞപ്പോള്‍ അവിടമാകെ ഇരുട്ട് പ്രാപിച്ചു .ഇമ്മുകുല്‍സു ലക്ഷ്യത്തിലെത്താന്‍ ധൃതഗതിയില്‍ നടന്നുനീങ്ങി.
                                                                    ശുഭം

rasheedthozhiyoor@gmail.com                                            rasheedthozhiyoor.blogspot.qa