ചിന്താക്രാന്തൻ

23 May 2014

ചെറുകഥ . പ്രതീക്ഷാ നിര്‍ഭരം

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
           ക്ഷുരകന്‍ അലിയുടെ സുന്ദരിയായ മകള്‍ ഫാസിലയ്ക്ക്  ലഭിച്ച വിവാഹബന്ധം അവള്‍ക്ക് അര്‍ഹിക്കാത്തതായിരുന്നു.പത്താംതരത്തില്‍ തോറ്റ ഫാസില  വീണ്ടും പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല .അലി വീണ്ടും മകളെ  പഠിപ്പിക്കുവാന്‍  നിര്‍ബന്ധിച്ചുവെങ്കിലും  അവള്‍ക്ക് തയ്യല്‍ പഠിക്കുവാനായിരുന്നു ആഗ്രഹം .മകളുടെ ആഗ്രഹത്തിന് അലി സമ്മതം നല്‍കി.തയ്യല്‍ പഠിക്കുവാന്‍ പോകുമ്പോഴാണ് വിദേശത്ത് നിന്നും  അവധിക്ക് വന്ന  ഗ്രാമത്തിലെ സമ്പന്ന തറവാട്ടിലെ ഷംസുദ്ദീനുമായി സംസാരിക്കുവാന്‍ ഇടയായത്  .സുന്ദരിയായ  ഫാസിലയോട് പല യുവാക്കളും പ്രണയാഭ്യര്‍ത്ഥനയുമായി  സമീപിച്ചിരുന്നുവെങ്കിലും  അവയെല്ലാം  അവള്‍ നിരസിക്കുകയാണ് പതിവ് .ഒരു ദിവസ്സം  തയ്യല്‍ പഠനം കഴിഞ്ഞ് തനിയെ വീട്ടിലേക്ക്  തിരികെ പോരുമ്പോള്‍ വാഹനം അരികില്‍ നിറുത്തി ഷംസുദ്ദീന്‍ ചോദിച്ചു ?

,,എന്നെ പരിചയപെടുത്തേണ്ടതില്ലല്ലോ   .നമുക്ക് രണ്ടുപേര്‍ക്കും പരസ്പരം അറിയാം .അതുകൊണ്ട് വളച്ചുകെട്ടാതെ കാര്യം പറയാം .   ഞാന്‍ ഫാസിലയെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.മൂന്ന് മാസത്തെ അവധിക്കാണ് ഞാന്‍ വന്നിട്ടുള്ളത് .ഫാസീലയ്ക്ക് എന്നെ ഇഷ്ടമാകുമെങ്കില്‍ നമ്മുടെ വിവാഹം ഉടനെ നടത്തേണം .പണ്ട് ഓത്തുപള്ളിയില്‍ നിന്നും തിരികെ പോരുമ്പോള്‍ നടവരമ്പില്‍ നിന്നും തെന്നി വയലിലെ ചെളിയില്‍  വീണപ്പോള്‍ അവിടെ നിന്നും എഴുന്നേല്‍ക്കാന്‍ സഹായത്തിനായി ആദ്യം കൈനീട്ടിയത്  ഞാനാണ് .അന്ന് ചെളിയില്‍ കിടന്നിരുന്ന ഫാസില എന്‍റെ കൈ പിടിച്ച ആ നിമിഷം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചതാണ് എന്‍റെ പെണ്ണ് ഫാസിലയാണെന്ന്.പലപ്പോഴും ഞാന്‍ എന്‍റെ ആഗ്രഹം അറിയിക്കുവാന്‍ ഫാസിലയെ സമീപിച്ചിരുന്നു .പക്ഷെ എന്‍റെ ആഗ്രഹം പറയാന്‍ ദൈര്യം ഉണ്ടായിരുന്നില്ല എനിക്ക്  .ഇപ്പൊ എനിക്ക് ജോലിയുണ്ട് .ഫാസിലയെ പോറ്റാന്‍ എന്നെകൊണ്ട്‌ ആവും എന്ന വിശ്വാസവും ഉണ്ട്.എന്നെ ഇഷ്ടമാണോ തനിക്ക്   ,,

അപ്രതിക്ഷിതമായ അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആശ്ചര്യത്തോടെ ഫാസീല ചോദിച്ചു .

,, ഇക്കാനെപോലെയുള്ള ഒരാളെ ഭര്‍ത്താവായി ലഭിക്കുക എന്നത്  എന്‍റെ ഭാഗ്യം .പക്ഷെ ഒസാന്‍റെ മകളെ വിവാഹം ചെയ്യുവാന്‍ ഇക്കയുടെ വാപ്പ സമ്മതിക്കുമോ? .ഇക്കയുടെ വാപ്പ ഗള്‍ഫില്‍ നിന്നും അവധിക്ക് വരുമ്പോള്‍ തലമുടി വെട്ടികൊടുക്കുന്നത് എന്‍റെ വാപ്പയാണ് .ഇക്കയ്ക്ക് തോന്നുന്നുണ്ടോ ഇക്കയുടെ വീട്ടുകാര്‍ നമ്മുടെ വിവാഹത്തിന് സമ്മതിക്കുമെന്ന് ?.,,

,, അതൊക്കെ സമ്മതിക്കും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ സമ്മതിപ്പിക്കും .വിവാഹ ബന്ധം പുലര്‍ത്തുന്നത് പുരുഷനും സ്ത്രീയുമാണ് .ഞാന്‍ പുരുഷനാണ് എന്തുകൊണ്ട് നമ്മുടെ വിവാഹം നടന്നുകൂട .എന്തേ ...ഫാസീല സ്ത്രീ അല്ലാന്നുണ്ടോ ..,,

അയാളുടെ സംസാരം കേട്ട്  ഫാസീല പൊട്ടിച്ചിരിച്ചു .മുല്ലമൊട്ടുകള്‍ പോലെയുള്ള അവളുടെ പല്ലുകള്‍ കാട്ടിയുള്ള ചിരി അയാള്‍ ആസ്വദിച്ചു .ചിരിക്കുമ്പോള്‍ നുണക്കുഴിയോടെയുള്ള അവളുടെ മുഖത്തിന് ആരേയും ത്രസിപ്പിക്കുന്ന അഴകാണ്  .  വിവാഹത്തിന്  സമ്മതമാണെന്നുള്ള ഫാസീലയുടെ മറുപടി ലഭിച്ചപ്പോള്‍ , വാപ്പ  കുഞ്ഞിമോന്‍ ഹാജിയോട് ഷംസുദ്ദീന്‍ തന്‍റെ ആഗ്രഹം അറിയിച്ചു . മകന്‍റെ വിവാഹം നടത്തുവാനായി ഗള്‍ഫില്‍ നിന്നും  നാട്ടിലെത്തിയ വാപ്പയുടെ മറുപടി അയാള്‍ പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു .

,, എന്താ എന്‍റെ ഷംസു നീ ഈ പറയണേ .നിനക്ക് തലയ്ക്ക് വെളിവില്ലാണ്ടായാ  .എടാ ...നമ്മുടെ തറവാടിന് ചേര്‍ന്നതാണോ ഈ ബന്ധം .നിനക്ക് വേറെ ആരേം കണ്ടില്ലേ .......  ഈ ഒസാന്‍ അലിയുടെ മകളെയല്ലാതെ .നീ കഴിഞ്ഞ ദിവസം പോയി കണ്ട ആ പെണ്‍കുട്ടിക്ക് എന്തിന്‍റെ കൊറവാ ഉള്ളെ .നൂറ്റമ്പതു പവന്‍ പൊന്നും ഒരു കാറും അവര് സ്ത്രീധനമായിട്ട് തരും എന്നാ കുട്ടീന്‍റെ  വാപ്പ പറഞ്ഞേക്കണേ .ഞാന്‍ ഈ കാര്യം ഉറപ്പിക്കാന്‍ പോവുകയാണ് . നീ ഈ നടക്കാത്തെ കാര്യം പറഞ്ഞോണ്ട് നിക്കാണ്ടെ മനുഷ്യന്‍റെ സമയം കളയാണ്ടെ  എന്‍റെ മുന്നീന്ന് പോയെ ,,

,, ഇല്ല വാപ്പ എനിക്ക് പൊന്നും പണ്ടോം ഒന്നും വേണ്ട .എനിക്ക് ഫസീലാനെ പണ്ടുമുതലേ ഇഷ്ടാ എനിക്ക് അവളെ കൂടാതെ ജീവിക്കാനാവില്ല വാപ്പാ  .എന്‍റെ സ്വപ്ന ലോകത്തെ റാണി അവളാ ..അവള്‍ക്ക് പകരമായി ഒരു പെണ്ണും ഈ ഭൂലോകത്ത് ഉണ്ടാവില്ല .അത്രയ്ക്ക് ഇഷ്ടാ എനിക്ക് അവളെ ,,

മകന്‍റെ സംസാരം കുഞ്ഞിമോന്‍ ഹാജിയെ ധര്‍മ്മസങ്കടത്തിലാക്കി .കുഞ്ഞിമോന്‍ ഹാജി മകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ക്ക്‌ അതിനായില്ല
പലരെകൊണ്ടും പറഞ്ഞു നോക്കിയിട്ടും മകന്‍ തന്‍റെ ആഗ്രഹത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലാ എന്ന് കണ്ടപ്പോള്‍  കുഞ്ഞുമോന്‍ ഹാജിയും കുടുംബവും മകന്‍റെ ആഗ്രഹത്തിന് എതിര് പറഞ്ഞില്ല .കുഞ്ഞിമോന്‍ ഹാജിയും ഭാര്യയും മകന് പെണ്ണ് ചോദിക്കുവാനായി അലിയുടെ വീട്ടിലേക്ക് യാത്രയായി .മേല്‍കൂര ഓടിട്ട നല്ല ശുചിത്വമുള്ള  ചെറിയ വീടായിരുന്നു ഫാസീലയുടെ വീട് .
കുഞ്ഞുമോന്‍ ഹാജിയുടെ വരവ് നേരത്തെ അറിയിച്ചത് കൊണ്ട് അലി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു .അലി ആഗതരെ   സ്വീകരിച്ചിരുത്തി .കുഞ്ഞുമോന്‍ ഹാജി സംസാരത്തിന് തുടക്കമിട്ടു .

,,എന്‍റെ മോന് ഒരേയൊരു നിര്‍ബന്ധം ഇവടത്തെ കുട്ടീനെ കല്യാണം കഴിക്കണമെന്ന് .ജീവിതകാലം മുഴുവനും ഒരുമിച്ചു കഴിയാനായിട്ട് അവന്‍ അവന്‍റെ ഇണയെ കണ്ടെത്തി. ഇനി ഞങ്ങള് അതിന് എതിര് പറയുന്നില്ല.മക്കടെ ഇഷ്ടമല്ലെ നമ്മുടെ ഇഷ്ടം  ,,

അലിയുടെ ഇമകളില്‍  നിന്നും ആനന്ദ കണ്ണുനീര്‍ പൊഴിഞ്ഞു. അയാള്‍ ദീര്‍ഘ നിശ്വാസം  എടുത്തുക്കൊണ്ടു  പറഞ്ഞു.

,, ഫാസിലയടക്കം നാല് മക്കളാണ് എനിക്ക് .ഒരാണും മൂന്നു പെണ്ണും മൂത്തവളെ നേരത്തെ കെട്ടിച്ചയച്ചു  .രണ്ടാമത്തേത് ആണ്‍കുട്ടിയാണ് അവന്‍ ഇപ്പൊ ഗള്‍ഫിലേക്ക് പോയിട്ട് ഒരു വര്‍ഷമേ ആവുന്നുള്ളൂ .അവനിക്ക് അവിടെ അത്ര നല്ല ജോലിയൊന്നുമല്ല  .മൂന്നാമത്തെയാണ് ഫാസീല. ഫാസീലയുടെ താഴെയുള്ളത് പഠിക്കുന്നു. ഒരു രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവളേം കെട്ടിക്കാനായി .സത്യം പറഞ്ഞാല്‍ എന്‍റെ മോളെ നിങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ ഒരു പത്തു പവന്‍ സ്വര്‍ണം തികച്ചു നല്‍കാന്‍ എന്നെകൊണ്ട്‌ പാകമില്ല .,,

അലിയുടെ വിഷമം കണ്ടപ്പോള്‍ കുഞ്ഞുമോന്‍ ഹാജി മന്ദഹസിച്ചു കൊണ്ട്  പറഞ്ഞു .

,, ഇവിടത്തെ അവസ്ത അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അലിയുടെ മകളെ പെണ്ണ് ചോദിക്കാന്‍ വന്നിട്ടുള്ളത് .സര്‍വശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പണവും പൊന്നും വേണ്ടുവോളം എന്‍റെ പക്കലുണ്ട്.കല്യാണ ദിവസം  .ഫാസിലയ്ക്ക് വേണ്ടുന്നതൊക്കെ  ഞങ്ങള്‍ ഇവിടെ എത്തിക്കും പോരെ. അലി സന്തോഷത്തോടെയിരിക്കു .ഞങ്ങള്‍ക്ക് നിങ്ങടെ മോളെ മാത്രം നല്‍കിയാല്‍ മതി .ചായ സല്‍ക്കാരം കഴിഞ്ഞപ്പോള്‍  കുഞ്ഞുമോന്‍ ഹാജിയും ഭാര്യയും യാത്ര പറഞ്ഞിറങ്ങി .ഫാസിലയ്ക്ക് താന്‍ സ്വപ്നം കാണുകയാണോ ഇതൊക്കെ എന്നായിരുന്നു ചിന്ത .

ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷംസുദ്ദീനും ഫാസീലയും വിവാഹിതരായി .ഷംസുദ്ദീന്‍റെ വീട്ടുകാര്‍ വളരെ സൌമ്യമായി തന്നെ ഫാസിലയോട് പെരുമാറി .  മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫാസീലയെ ഷംസുദ്ദീന്‍ ഗള്‍ഫിലേക്കും  കൊണ്ടു പോയി .സ്നേഹസമ്പന്നനായ ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതം ഫാസീലയ്ക്ക് സ്വര്‍ഗ്ഗ തുല്ല്യമായിരുന്നു . വര്‍ഷങ്ങള്‍ വിടവാങ്ങികൊണ്ടിരുന്നു . വര്‍ഷം ആറു കഴിഞ്ഞിട്ടും മാതാവാകാനുള്ള ഭാഗ്യം ഫാസീലയ്ക്ക് ലഭിച്ചില്ല .ഫാസീലയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഷംസുദ്ദീന്‍ വന്ധ്യതാ ചികിത്സയ്ക്ക് വിധേയനായി .പക്ഷെ അയാള്‍ക്ക്‌ പിതാവാകാന്‍  യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല .തന്‍റെ കുഴപ്പം കൊണ്ടാണ് തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് എന്ന തിരിച്ചറിവ് ഫാസീലയെ മാനസീകമായി തളര്‍ത്തി .ചികിത്സാര്‍ത്ഥം ഫാസില തനിയെ നാട്ടിലേക്ക് യാത്രയായി .

വന്ധ്യതാ ചികിത്സയ്ക്ക് പേരുകേട്ട  കേരളത്തിലെ ആശുപത്രിയില്‍ ഫാസീലയെ പ്രവേശിപ്പിച്ചു .മാസങ്ങളുടെ ചികിത്സയ്ക്കും  ശാസ്ത്രക്രിയയ്ക്കും ഒടുവില്‍ ഫാസീലയുടെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിന് സജ്ജമാണ് എന്ന ഡോക്ടറുടെ അറിയിപ്പ് ലഭിച്ചപ്പോള്‍, ഷംസുദ്ദീന്‍ ആറു മാസത്തേക്ക് അവധിയെടുത്ത് നാട്ടിലേക്ക് പോന്നു .രണ്ടു മാസങ്ങള്‍ക്കകം ഫാസീല ഗര്‍ഭണിയായി .ഗര്‍ഭധാരണത്തിന് ശേഷം ശരീരം ഇളകുവാന്‍ പാടില്ല എന്ന ഡോക്ടറുടെ ആജ്ഞ പ്രകാരം   പത്തുമാസം ഫാസീല ആശുപത്രിയില്‍ തന്നെയായിരുന്നു. ഷംസുദ്ദീന്‍ ആറു മാസത്തെ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് പോയിരുന്നു . പ്രസവ ദിവസത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷംസുദ്ദീന്‍ വീണ്ടും ഭാര്യയുടെ അരികിലേക്ക് തിരികെയെത്തി .ഫാസീല ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി .ആഗ്രഹ സഫലീകരണത്തിന്‍റെ നിര്‍വൃതിയില്‍ ഫാസിലയുടെ മനസ്സ് ആനന്ദ നടനമാടി . അരുമ   മകന് അവര്‍ ഷഹീര്‍ എന്ന് പേരിട്ടു . ഷംസുദ്ദീന്‍ ഭാര്യയുടെ പ്രസവാനന്തരം ഗള്‍ഫിലേക്ക് തിരികെ പോയി . ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍    ഫാസീലയും കുഞ്ഞും   ഗള്‍ഫിലേക്ക്  വീണ്ടും  യാത്രയായി .

സന്തോഷപ്രദമായ ജീവിതം തുടര്‍ന്നുകൊണ്ടേയിരിന്നു .ഷംസുദ്ദീന്‍റെ വാപ്പ  പൊടുന്നനെ നിര്യാതനായി  .അധികംതാമാസിക്കാതെ കുടുംബ സ്വത്തുക്കള്‍  സ്വത്തുക്കള്‍ വീതംവച്ചു .ഷംസുദ്ദീന് ആറു ഏക്കറില്‍ കൂടുതല്‍ ഭൂമി ലഭിച്ചു .ലഭിച്ച ഭൂമിയില്‍ ഒരു ഇരുനില മാളിക പണിതു .വീടുപണി കഴിഞ്ഞ് ഷഹീര്‍ പത്താംതരം വിജയിച്ചപ്പോള്‍ ഫാസീലയും ഷഹീറും  ഗള്‍ഫിനോട് വിടപറഞ്ഞു .ഷഹീറിനെ പതിനൊന്നാം തരത്തില്‍ നാട്ടിലെ വിദ്യാലയത്തില്‍ ചേര്‍ത്തു .ലാളനയോടെ വളര്‍ത്തുന്ന മകന്‍റെ ജീവിതത്തിന്‍റെ താളം തെറ്റുന്നതിന്‍റെ തുടക്കമായിരുന്നു പിറന്ന മണ്ണിലേക്കുള്ള ആ മാതാവിന്‍റെയും മകന്‍റെയും യാത്ര .ഗള്‍ഫിലെ വിദ്യാലയത്തില്‍ നിന്നും എപ്പോഴും മകന്‍റെ ക്രൂരമായ വിനോദങ്ങളെ കുറിച്ച് അധികൃതരില്‍ നിന്നും പരാതികള്‍ പതിവായിരുന്നു .പക്ഷെ അതൊന്നും ഷംസുദ്ദീനും ഫാസീലയും കാര്യമായെടുത്തില്ല . പഠിക്കുവാന്‍ മകന്‍ മിടുക്കനായിരുന്നു . ഇപ്പോള്‍ നാട്ടിലെ വിദ്യാലയത്തിലെ അധികൃതരില്‍ നിന്നും പരാതികള്‍ പതിവായി ഫാസീലയെ തേടിയെത്തി . മറ്റുള്ളവരെ ഉപദ്രവിച്ച് അവരുടെ വേദന കാണുമ്പോള്‍ സന്തോഷിക്കുന്ന പ്രകൃതമായിരുന്നു ഷഹീറിന്‍റെ .

കലാലയ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ ഫാസീലയുടെ മുന്‍പാകെ ഷഹീര്‍ പുകവലി തുടങ്ങിയിരുന്നു .ഇരുചക്ര വാഹനത്തിനായി മുറവിളികൂട്ടിയപ്പോള്‍ ഫാസീല ഭര്‍ത്താവിന്‍റെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാതെ പുതിയ വാഹനം  വാങ്ങിച്ചു നല്‍കി .ചോദിക്കുന്ന രൂപ നല്‍കിയില്ലെങ്കില്‍  വീട്ടിലെ സാദനങ്ങള്‍ മുഴുവനും മകന്‍ നശിപ്പിക്കുവാന്‍  തുടങ്ങിയപ്പോള്‍ ഫാസീല മകനെയോര്‍ത്ത് സങ്കടപെട്ടു .മകന്‍ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയത് ആ പാവം സ്ത്രീ അറിയുന്നുണ്ടായിരുന്നില്ല .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷഹീര്‍  മദ്യപാനവും ആരംഭിച്ചു .കൂട്ടുകാരുമായി വീട്ടില്‍ വരികയും  മുകള്‍ നിലയിലെ മകന്‍റെ മുറിയില്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും മറ്റുമാണ് ഇപ്പോഴത്തെ മകന്‍റെ വിനോദം .ഫാസീല മകനെ നേര്‍വഴിക്കു ജീവിപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ മകനില്‍ നിന്നും അവര്‍ക്ക്  ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നു .ഫാസീല മകന്‍റെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് ഭര്‍ത്താവിനെ ധരിപ്പിച്ചു . ഷംസുദ്ദീന്‍ മകനെ നേര്‍വഴിക്ക് നയിക്കാന്‍ ഗള്‍ഫിലെ ജോലി അവസാനിപ്പിച്ചുകൊണ്ട് നാട്ടിലേക്ക് പോന്നു .

ഷഹീറിനെ നല്ല നടപ്പ് നടത്താന്‍ അഹോരാത്രം ഷംസുദ്ദീന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ  അയാളെകൊണ്ട് അതിന്   കഴിഞ്ഞില്ല .പാതിവഴിയില്‍ ഷഹീറിന്‍റെ  കലാലയ വിദ്യാഭ്യാസം മുടങ്ങി .പുതിയ കാറ് വാങ്ങാനായി വീട്ടില്‍ വഴക്ക് പതിവായപ്പോള്‍ ഗത്യന്തരമില്ലാതെ  ഷംസുദ്ദീന്‍ മകന് പുതിയ  കാറ് വാങ്ങി നല്‍കി .മകന് വാഹനങ്ങളോടായിരുന്നു ഭ്രമം . ഷഹീര്‍ പുതിയ ബിസിനസ് ആരംഭിച്ചു . റൂട്ട് ബസുകള്‍ വാങ്ങിക്കുവാന്‍ വേണ്ടി അയാള്‍  ഏറെക്കുറെ ഭൂമി ഷംസുദ്ദീനെ കൊണ്ട്  വില്പന ചെയ്യിപ്പിച്ചു . .മകന്‍ എന്ത് പറഞ്ഞാലും അത് അനുസരിക്കുവാനെ ഷംസുദ്ദീന് നിര്‍വാഹ മുണ്ടായിരുന്നുള്ളൂ .എതിര്‍പ്പ് പറഞ്ഞാല്‍ മദ്യപിച്ച് ലക്കുകെട്ട്  ഭ്രാന്തനെ പോലെ അയാള്‍  അലറും .

ഏതാനും വര്‍ഷങ്ങള്‍ കൂടി വിടവാങ്ങി .മകന്‍റെ വഴിവിട്ട ജീവിതം മൂലം ഷംസുദ്ദീന്‍ മാനസീകമായി ആകപ്പാടെ  തകര്‍ന്നിരുന്നു . അവശേഷിച്ച ഭൂമി മകന്‍റെ പേരിലേക്ക് എഴുതി നല്‍കണം എന്ന ആവശ്യം ഷംസുദ്ദീന്‍ നിരസിച്ചപ്പോള്‍ ,വാപ്പയും മകനും കൂടി മല്‍പിടുത്തമായി .ഷംസുദ്ദീന്‍ ദേഹാസ്വാസ്ഥ്യം മൂലം നിലത്ത്  തളര്‍ന്നിരുന്നു .ആശുപത്രിയില്‍ എത്തിയ നാലാം ദിവസം അയാള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു .വാപ്പയുടെ മരണം മകനില്‍ യാതൊരുവിധ കുറ്റബോധവും ഉളവാക്കിയില്ല .അവന്‍  മയക്കുമരുന്ന് കൂടാതെ ജീവിക്കുവാന്‍ കഴിയാത്ത അവസ്തയിലേക്ക് പരിണമിച്ചു .ഷംസുദ്ദീന്‍ മരണപെട്ട് നാല്പതാം നാള്‍ മകന്‍ നീട്ടിയ മുദ്രപ്പത്രത്തില്‍ ഒപ്പിട്ട്‌ ഫാസീല  വീടിന്‍റെ പടികളിറങ്ങി  ഒസാന്‍ അലിയുടെ വീട് ലക്ഷ്യമാക്കി നടന്നു നീങ്ങി .പത്തുമാസം നൊന്തു പ്രസവിച്ച മകന്‍റെ ഇപ്പോഴത്തെ അവസ്തയെ കുറിച്ചോര്‍ത്ത് ആ മാതൃഹൃദയം വളരെയധികം  നോവുന്നുണ്ടായിരുന്നു .

വീടിന്‍റെ പടി കയറുമ്പോള്‍ വാര്‍ധക്യ സഹജമായ അസുഖം മൂലം വീട്ടില്‍ ഇരുപ്പായ അലി മകളെ കെട്ടിപിടിച്ചു തേങ്ങി .എല്ലാവരും ഫാസീലയെയാണ് കുറ്റപെടുത്തിയത് .അലി മകളോട് പറഞ്ഞു .

,, ലാളന കൂടുതല്‍ നല്‍കിയതിന്‍റെ ഫലമാണ് ഇന്ന് എന്‍റെ മോള് ഈ അനുഭവിക്കുന്നത്.എന്‍റെ മോള് മകനെ നല്ല രീതിയില്‍ വളര്‍ത്തുന്നതില്‍ തീര്‍ത്തും പരാജയപെട്ടു  ,,

വാപ്പയും തന്നെ കുറ്റപെടുത്തി സംസാരിച്ചപ്പോള്‍ ഫാസീല പറഞ്ഞു .

,, ഏതൊരു മാതാവും മകനെ വളര്‍ത്തുന്നത് പോലെയാണ് ഞാനും എന്‍റെ മോനെ വളര്‍ത്തിയിട്ടുള്ളൂ .ഒരു പാട് ആഗ്രഹിച്ച് ലഭിച്ച മകനായത്‌ കൊണ്ട് അല്പം ലാളിച്ചു വളര്‍ത്തി എന്നത് സത്യം തന്നെ .പക്ഷെ എന്‍റെ മോന്‍ ഇങ്ങനെയൊക്കെ ആവും എന്ന് ഞാന്‍ എന്‍റെ സ്വപനത്തില്‍ പോലും കരുതിയില്ല . ഗള്‍ഫില്‍ സുഖമായി ജീവിച്ചിരുന്ന അവന്‍റെ വാപ്പാനെ വിളിച്ചുവരുത്തി കൊലയ്ക്കു കൊടുത്തതിലാണ് എന്‍റെ ദുഃഖം . ഞാനിതെങ്ങിനെ സഹിക്കും  വാപ്പാ  ,,

അത് പറയുമ്പോള്‍ കുഞ്ഞുങ്ങളെ പോലെ  ഫാസീല കരയുകയായിരുന്നു  .മകളെ ആശ്വസിപ്പിച്ചു കൊണ്ട് അലി പറഞ്ഞു .

,, ഓന് പോകാനുള്ള സമയമായിട്ടുണ്ടാകും അല്ലാണ്ടെ ഞാനിപ്പോ എന്താ പറയാ .സമയമായാല്‍ പോകാണ്ടിരിക്കാനാവില്ലല്ലോ .ഈ ദുനിയാവില്‍ നിന്നും എല്ലാരും പോകും ഓന് കുറച്ച് നേരത്തെ പോയീന്നേയുള്ളൂ . ഒരു പെണ്ണ് അവന്‍റെ ജീവിതത്തിലേക്ക് വന്നാല്‍ ഒരു പക്ഷെ അവന്‍റെ സ്വഭാവം മാറിയേനെ .നമുക്ക് അങ്ങിനെയൊന്ന് പരീക്ഷിച്ചാലോ .ഷഹീറിനെകൊണ്ട് നമുക്ക് ഉടനെ ഒരു വിവാഹം കഴിപ്പിക്കാം   ,,

,, വാപ്പയ്ക്ക്‌ തോന്നുന്നുണ്ടോ എന്‍റെ മോന് ഈ ഭൂലോകത്ത് നിന്നും   ആരെങ്കിലും പെണ്ണ് കൊടുക്കുമെന്ന്.ഓന്‍റെ  കള്ളുകുടിയും മയക്കുമരുന്ന് ഉപയോഗവും  .നമ്മുടെ നാട്ടില്‍ ആര്‍ക്കാ അറിയാത്തത് . അവനൊരു മനുഷ്യനായി ജീവിക്കുന്നത് കണ്ടാല്‍ മാത്രം  മതി എനിക്ക് . എന്ത് സ്നേഹമുണ്ടായിരുന്ന മോനാ ....അവന്‍റെ കൂട്ടുകെട്ടാണ് അവനെ ഇന്ന് ഈ നിലയിലേക്ക് എത്തിച്ചത് ,,

ഫാസീലയുടെ സഹോദരന്‍റെ മകള്‍  മുഹസിനയെ  വലുതായാല്‍ ഷഹീറിനെ കൊണ്ട് വിവാഹം കഴിപ്പിക്കേണം എന്ന് ഇപ്പോള്‍ ഗള്‍ഫില്‍ ജോലി നോക്കുന്ന സഹോദരന്‍ ഫാസീലയോട് പറയുമായിരുന്നു .ഫാസീലയ്ക്കും അത് തന്നെയായിരുന്നു ആഗ്രഹവും .പക്ഷെ മകന്‍ ദുസ്വഭാവിയായത് കൊണ്ട് ഫാസീല ആ തീരുമാനം മാറ്റുകയായിരുന്നു .മുഹസിന  എന്തെങ്കിലും വാപ്പയോട് ആവശ്യപെടുമ്പോള്‍ അവളെ ദേഷ്യം പിടിപ്പിക്കാനായി  അയാള്‍ പറയും,, നീ നിന്‍റെ കെട്ടാന്‍ പോകുന്ന ഷഹീറിനോട് പറയു അവന്‍ നിനക്ക് വേണ്ടതൊക്കെ വാങ്ങിച്ചു തരും  എന്ന്. സത്യത്തില്‍ മുഹസിന ഷഹീറിനെ മനസില്‍ കുടിയിരുത്തിയിട്ട് വര്‍ഷങ്ങള്‍ കുറെയായി .മുഹസിന ഇപ്പോള്‍ വക്കീലാണ് പഠനം കഴിഞ്ഞ് കോടതിയിലേക്ക് പോകുവാന്‍ തുടങ്ങിയിട്ട് മാസങ്ങളെ ആവുന്നുള്ളൂ .ആരേയും ഭയപെടാത്ത പ്രകൃതമായിരുന്നു മുഹസിനയുടേത്. മുഹസിന ഫാസീലയുടെ അരികില്‍ വന്നു പറഞ്ഞു .

,, അമ്മായി ആര്‍ക്കാ പെണ്ണ് അന്യഷിക്കുന്നത് .അമ്മായി എന്നെ മറന്നോ .ഷഹീര്‍ ഇക്ക എനിക്ക് ഉള്ളതാണെന്ന്  പറഞ്ഞിട്ട് ഇപ്പൊ വാക്ക് മാറുകയാണോ ,,

ആശ്ചര്യത്തോടെ ഫാസീല മുഹസിനയെ നോക്കിക്കൊണ്ട് പറഞ്ഞു .

,, എന്‍റെ മോളുടെ ജീവിതം കുരുതി കൊടുക്കാന്‍ അമ്മായിയെകൊണ്ട്  ആവില്ല മോളെ  .അവനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ എങ്ങിനെ നിനക്ക് മനസ്സ് വന്നു  ,,

,,കുഞ്ഞുനാള്‍ മുതല്‍ എല്ലാവരുംകൂടി പറഞ്ഞു മോഹിപ്പിച്ചതല്ലേ എന്നെ. എനിക്ക്   വേണം ഷഹീര്‍ ഇക്കയെ . ഈ നിലയില്‍ ഷഹീര്‍ ഇക്കയെ വിട്ടാല്‍ നമുക്ക് പിന്നീട് ഒരിക്കലും ഇക്കയെ തിരികെ ലഭിക്കില്ല. അതിനുമാത്രം  മയക്കുമരുന്ന് ഷഹീര്‍ ഇക്ക ഉപയോഗിക്കുന്നുണ്ട് .എനിക്ക് ഉറപ്പുണ്ട് ഈ ദുശീലങ്ങള്‍ എല്ലാം ഇക്ക ഉപേക്ഷിക്കുമെന്ന്  .സ്നേഹത്തിന് മുന്‍പില്‍ ഇക്കയ്ക്ക് അതൊക്കെ ഉപേക്ഷിക്കേണ്ടി വരും തീര്‍ച്ച .,,

ഫാസീല മുഹസിനയെ കെട്ടി പിടിച്ച് നെറുകയില്‍ ചുംബനം നല്‍കി  .മുഹസിന ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ തന്‍റെ ഷാള് കൊണ്ട് തുടച്ചുനീക്കി . മുഹസിന  തന്‍റെ കിടപ്പറയില്‍ പോയി കതകടച്ച്  മെത്തയില്‍ ചാഞ്ഞ് പൊട്ടി കരഞ്ഞു .ബലിയര്‍പ്പണത്തിന്‍റെ  വരും നാളുകളിലെ ഭീമാകാരമായ കാഴ്ചകള്‍ അവളുടെ മനസ്സില്‍ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു .ഒരു കുടുംബത്തെ രക്ഷിക്കാന്‍ തന്‍റെ  ജീവിതം പരീക്ഷണത്തിനായി സമര്‍പിച്ചു കൊണ്ട് മനസ്സില്‍ അവള്‍ പ്രതിജ്ഞയെടുത്തു .വരും നല്ല നാളുകള്‍ക്കായുള്ള  ശുഭാപ്തിവിശ്വാസത്തോടെ .
                                                             
                                                              ശുഭം
rasheedthozhiyoor@gmail.com                                             rasheedthozhiyoor.blogspot.com