ചിന്താക്രാന്തൻ

Showing posts with label ചെറുകഥ .നിരായുധരുടെ ചെറുത്തുനില്‍പ്പ്‌. Show all posts
Showing posts with label ചെറുകഥ .നിരായുധരുടെ ചെറുത്തുനില്‍പ്പ്‌. Show all posts

4 January 2015

ചെറുകഥ .നിരായുധരുടെ ചെറുത്തുനില്‍പ്പ്‌

 
ചിതം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
ഹൈന്ദവ ജാതിവ്യവസ്ഥ  അനുസരിച്ച് ഒരു വർണവും ഇല്ലാത്തവരാണ് ദലിതർ. ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും ഒഴിച്ചുനിർത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു.കേരളത്തിന്‍റെ  പടിഞ്ഞാറൻ തീരപ്രദേശത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ തീര നിത്യഹരിതവനത്തിലെ ഒരു ഊരില്‍ അനേകം കുടിലുകളുണ്ട് അവിടത്തെ അന്തേവാസികള്‍ മുഴുവനും ദലിതരാണ് .പുറംലോകവുമായി അധികമൊന്നും ബന്ധമില്ലാത്ത ഇവരുടെ ഉപജീവനമാര്‍ഗ്ഗം  കൃഷിയാണ് .അതിപുരാതന കാലം മുതല്‍  പൂര്‍വികരാല്‍ വനം വെട്ടിത്തെളിച്ച് കുടിലുകള്‍ കെട്ടുകയും  കൃഷിടം ഒരുക്കുകയുമാണ് ഉണ്ടായത് .ഊരിലെ ജനപ്പെരുപ്പം അധികരിക്കുന്നതിന് അനുസൃതമായി വനങ്ങള്‍ വെട്ടി തെളിക്കുവാന്‍  തുടങ്ങിയപ്പോള്‍ സര്‍ക്കാരിന്‍റെ ഇടപ്പെടല്‍ ഉണ്ടായി .വനാന്തരത്തില്‍ നിന്നും കുടിയൊഴിഞ്ഞു പോകുവാനുള്ള ഉത്തരവ് വന്നതില്‍ പിന്നെ ഊര് നിവാസികള്‍ ഒന്നടങ്കം ചെറുത്തുനില്‍പ്പ്‌ ആരംഭിച്ചു .

ഊരിലെ ഗോത്രമഹാസഭയുടെ  അധിപനാണ്  വേലു മൂപ്പന്‍.കറുത്ത നിറവും ആരോഗ്യ ദൃഢ ഗാത്രനുമായ മൂപ്പന്‍റെ തലമുടി തോളറ്റം വരെ നീട്ടിവളര്‍ത്തിയിരിക്കുന്നു .  വേലുമൂപ്പന് ഇപ്പോള്‍ പ്രായം അറുപതു കഴിഞ്ഞു.ഊരിലുള്ളവരിലെ  കുറ്റ കൃത്യങ്ങള്‍ക്ക് ശിക്ഷ കല്‍പ്പിക്കുന്നത് മൂപ്പനാണ് .ചെറുത്തുനില്‍പ്പിന്‍റെയും, സമരമുറകളുടെയും സൂത്രധാരനും മൂപ്പനാണ് .അടുത്തടുത്തായി സ്ഥിതിചെയ്യുന്ന അനേകം കുടിലുകള്‍ക്ക്  നടുവിലായി   ഒരു മൈദാനമുണ്ട് .മൈദാനത്തിന്   ഓരം ചേര്‍ന്ന് എതാനും  പടുകൂറ്റന്‍  വൃക്ഷങ്ങളും .ഒരു    വൃക്ഷത്തിനു ചുറ്റും തറ കെട്ടിയിരിക്കുന്നു .അവിടെയാണ് നാട്ടുകൂട്ടം കൂടുന്നത് .തറയോട് അല്പമകലെയായി കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് .

  28 ഓഗസ്റ്റ് 1863 മുതല്‍  18 ജൂൺ 1941 വരെ . സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905-ൽ സാധുജന പരിപാലന യോഗംരൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യനേതാവായിമാറി. ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൌതികമായി തന്നെ എതിര്ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ.അയ്യൻ‌കാളിയുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് ഊരിലെ ജനങ്ങള്‍ .

ഊരിലോ ഊരിനു ചുറ്റുവട്ടത്തോ വിദ്യാലയങ്ങള്‍ ഇല്ലാത്തതിനാല്‍ ഊരിലെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് വനത്തിനു പുറത്തുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ അധീനതയിലുള്ള വിദ്യാലയങ്ങളിലാണ് .ദിനേനെ വിദ്യാലയങ്ങില്‍ പോയിവരുവാന്‍ ആവാത്തതിനാല്‍ ഊരിലെ കുഞ്ഞുങ്ങള്‍  ക്രിസ്ത്യന്‍ മിഷനറിമാരുടെ അധീനതയിലുള്ള താമസസ്ഥലത്ത് താമസിച്ചു പഠിക്കുകയാണ് ചെയ്യുന്നത് .വളരെ കുറച്ചു കുഞ്ഞുങ്ങളെ മാത്രമേ  പഠിക്കുവാനായി ഊര്  നിവാസികള്‍  മിഷനറിമാരുടെ പക്കല്‍ അയക്കുന്നുള്ളൂ .ഈ കാലംവരെ ഊരില്‍ ഉന്നതവിദ്യാഭ്യാസം നേടിയവര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ .   വേലു മൂപ്പന്‍ അവിവാഹിതനാണ് വേലു മൂപ്പന്‍റെ സഹോദരിയുടെ  മകന്‍ കണ്ണന്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട് അയാളിപ്പോള്‍ തൊഴിലിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു .

കണ്ണന് ഉന്നത വിദ്യാഭ്യാസം ലഭിച്ചതിനോടൊപ്പം ഒരുപാട് നല്ല സുഹൃത്തുക്കളേയും ലഭിച്ചു .ക്രിസ്ത്യന്‍ മിഷനറിമാരുടെ അധീനതയിലുള്ള അനാഥാലയത്തിലെ അന്തേവാസിയായ റോബര്‍ട്ട്, കണ്ണന്‍റെ പ്രിയ സുഹൃത്താണ് ഊരിലെ പെണ്‍ക്കുട്ടികള്‍ വിദ്യാഭ്യാസത്തിനായി പുറംലോകത്തേക്ക് പോകാറില്ല പക്ഷെ കണ്ണന്‍ ആ പതിവ് തെറ്റിച്ചു .കണ്ണന് താഴെ രണ്ട് സഹോദരിമാരുണ്ട്‌.മാലയും, ചീരുവും . ആറാം തരത്തില്‍ പഠിക്കുമ്പോള്‍ നേരെ ഇളയ സഹോദരി മാലയെ   കണ്ണന്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രേരണ മൂലം വനത്തിന്‌ പുറത്തേക്ക് പഠനത്തിനായി  കൊണ്ടുപോയി .പിന്നീട് ചീരുവിനേയും,  അവിടെ വിദ്യാഭ്യാസവും ,ഭക്ഷണവും ,താമസ സൗകര്യവും എല്ലാം സൌജ്യന്യമാണ് .കണ്ണന്‍റെ പ്രേരണയാല്‍ ഇപ്പോള്‍ അനേകം ആണ്‍കുട്ടികളും, പെണ്‍ക്കുട്ടികളും വനത്തിനു പുറത്തേക്ക് പഠിക്കുവാനായി  പോകുന്നു .വിദ്യാഭ്യാസത്തിന്‍റെ പുതിയവെളിച്ചം ഊരിലെക്ക് എത്തിക്കുവാന്‍ കണ്ണനോടൊപ്പം ,സഹോദരിമാരും റോബര്‍ട്ടും പ്രയത്നിക്കുന്നു

മാതാപിതാക്കള്‍ ആരാണെന്നൊ  സ്വദേശം എവിടെയാണെന്നൊ ഒന്നുംതന്നെ റോബര്‍ട്ടിന് അറിയുകയില്ല .ഓര്‍മ്മവെച്ച നാള്‍മുതല്‍ അനാഥാലയമായിരുന്നു അയാളുടെ വീട് .അനാഥാലയത്തിന്‍റെ സാരഥി ഫാദര്‍  ഗ്രബിയേലിനെ അയാള്‍ അച്ഛന്‍ എന്ന് വിളിച്ചു .ഫാദറിലൂടെ അയാള്‍ പിതാവിന്‍റെ സ്നേഹലാളനകള്‍ അറിഞ്ഞു .അനേകം അനാഥരായ കുഞ്ഞുങ്ങളില്‍ ഒരുവനായി വളര്‍ന്ന റോബര്‍ട്ട് ഇന്ന് ടെപ്പ്യുട്ടി തഹസില്‍ ദാറായി ജോലി നോക്കുന്നു .കണ്ണനും,റോബര്‍ട്ടും സമപ്രായക്കാരാണ് ഒന്നാം ക്ലാസ്സുമുതല്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു പഠനം .വിദ്യാലയത്തിന് നീണ്ട അവധി ദിവസ്സങ്ങളില്‍ കണ്ണന്‍ ഊരിലേക്ക് പോകുമ്പോള്‍ റോബര്‍ട്ടും കൂടെപോകുമായിരുന്നു.റോബര്‍ട്ട് ഗ്രാമത്തെക്കാള്‍ കൂടുതല്‍ വനാന്തരത്തിലെ ഊരിനെ സ്നേഹിച്ചു .സ്നേഹസമ്പന്നരായ  ഊര് നിവാസികള്‍ പണത്തെക്കാള്‍ കൂടുതല്‍ അന്നം നല്കുന്ന മണ്ണിനെയാണ്‌ സ്നേഹിച്ചിരുന്നത് .ഏതാനും  നാളുകള്‍ക്കു മുന്‍പ് വരെ  വരുംവരായ്കകളെപ്പറ്റി ആകുലത പെടാതിരുന്ന ദലിതര്‍ ഇന്ന്‍ ഊരില്‍ നിന്നും പുറത്താക്കല്‍ ഭീഷണിയോടെയാണ് ജീവിക്കുന്നത്

കണ്ണന്‍റെ സഹോദരി മാലയും റോബര്‍ട്ടും പ്രണയബന്ധിതരാണ്.കൂട്ടുപുരികമുള്ള മാലയുടെ ഇമകള്‍ വശ്യ മനോഹരമാണ്.ശരീരം  കറുപ്പുനിറമാണെങ്കിലും മുട്ടുകാലിലേക്ക് എത്തി നില്‍ക്കുന്ന  ഇടതൂര്‍ന്ന  കാര്‍കൂന്തല്‍  അവളുടെ സൌന്ദര്യത്തിന് മാറ്റുക്കൂട്ടുന്നു.റോബര്‍ട്ടിന്‍റെ ശരീരം  സാമാന്യം വെളുപ്പു നിറമായിരുന്നു.വര്‍ണ്ണത്തിനായിരുന്നില്ല റോബര്‍ട്ട് പ്രാധാന്യം നല്കിയത് മാലയുടെ നിഷ്കളങ്കമായ മനസ്സാണ് അവളിലേക്ക്‌ അയാളെ അടുപ്പിച്ചത് .റോബര്‍ട്ട് മാലയോടുള്ള തന്‍റെ ഇഷ്ടത്തെ കുറിച്ച് കണ്ണനോട് പറഞ്ഞപ്പോള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ ദിവസ്സമായിരുന്നു അന്ന് കണ്ണന്.ഊരിലെ തന്‍റെ  ബന്ധം അറ്റുപോകാതെയിരിക്കണം എന്നതും റോബര്‍ട്ടിന്‍റെ ആഗ്രഹമാണ് .ഊരിലെ നാട്ടുകൂട്ടത്തിന്‍റെ പൂര്‍ണ സമ്മതത്തോടെ മാലയുടെ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം വിവാഹം എന്ന തീരുമാനമുണ്ടായി .

    ഊര് നിവാസികളുടെ  സ്വൈര്യജീവിതം  തകര്‍ത്തുക്കൊണ്ട്  ഊര് നിവാസികളെ കുടിയൊഴിപ്പിക്കുവാനായി ഊരില്‍   പോലിസ് ബറ്റാലിയന്‍  വന്നിറങ്ങി .ഊര് നിവാസികള്‍ ഒന്നടങ്കം  ഭയാകുലരായി .അധികാരികള്‍ വനാതിര്‍ത്തിയില്‍  കുടിലുകള്‍ കെട്ടുവാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട് എന്ന് പറഞ്ഞുവെങ്കിലും ഊര് വിട്ടുപോകുവാന്‍ ഊര് നിവാസികള്‍ തയ്യാറായില്ല .വനാന്തരത്തില്‍ ജീവിക്കുവാന്‍ ആരേയും അനുവദിക്കുകയില്ല എന്നതായിരുന്നു സര്‍ക്കാര്‍ ഭാഷണം .ജാതിവ്യവസ്ഥയില്‍ വേരൂന്നി നില്‍ക്കുന്ന ജീര്‍ണ്ണമുതലാളിത്ത ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ ഊര് നിവാസികള്‍ ഒന്നടങ്കം നിരാഹാരസമരം ആരംഭിച്ചുകഴിഞ്ഞു .ഇന്ത്യയിലെ ദലിതർ ഇന്നും ഭൂരഹിതരായി തുടരുന്നു.  വിദ്യാഭ്യാസത്തിലോ, സാഹിത്യത്തിലോ , വ്യാപാരത്തിലോ, രാഷ്ട്രീയത്തിലോ  ശാസ്ത്രത്തിലോ സാങ്കേതികവിദ്യയിലോ വ്യവസായത്തിലോ സംവരണമില്ലാത്ത ഉന്നത ഉദ്യോഗങ്ങളിലോ മറ്റേതെങ്കിലും രംഗത്തോ മറ്റു സമുദായങ്ങളോടൊപ്പം മുന്നേറാൻ ഊരുകളിലെ  ദലിതർക്കു കഴിഞ്ഞിട്ടില്ല .

രണ്ടാം ദിവസ്സം ഊരില്‍ അരങ്ങേറിത്  നിയമപാലകരുടെ  മനുഷ്യത്വരഹിതമായ  ഇടപെടലുകളാണ് . നിരായുധരായ ഊര് നിവാസികളെ ഒന്നടങ്കം ലാത്തിച്ചാര്‍ജ് ചെയ്തു  .ഊരിലെ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളേയും കുഞ്ഞുങ്ങളെയും മര്‍ദ്ദിച്ചു അവശരാക്കി . ഭക്ഷണം, വസ്ത്രം, പാർപ്പിടം,തൊഴിൽ, വിദ്യാഭ്യാസം, വിജ്ഞാനം,സാമൂഹ്യമായ അന്തസ്സ്, രാഷ്ട്രീയാധികാരം, വൈദ്യസഹായം ഇതിനോന്നുമായിരുന്നില്ല ഊര് നിവാസികള്‍ നിരാഹാരസമരത്തിനിരുന്നത് .വനാന്തരത്തില്‍ പൂര്‍വികരാല്‍ തങ്ങളിലേക്ക് വന്നുചേര്‍ന്ന കൃഷി ഭൂമിയില്‍ നിന്നും തങ്ങളെ  ഇറക്കിവിടെരുത് എന്ന യാചന  ആരുംതന്നെ മുഖവിലയ്ക്കെടുത്തില്ല .വേലു മൂപ്പനേയും ,കണ്ണനേയും, സമരത്തിന് നേതൃത്വം നല്‍കിയ ഏതാനും പേരേയും പോലിസ് അറസ്റ്റ്ചെയ്തു കൊണ്ടുപോയി .അറസ്റ്റ്ചെയ്തു കൊണ്ടുപോയവരോക്കെയും നിഷ്ഠൂരമായ  മര്‍ദനം എല്ക്കേണ്ടിവന്നു .മറ്റുള്ള ഊര് നിവാസികള്‍ക്ക് ഊരില്‍ നിന്നും ഒഴിഞ്ഞുപോകുവാന്‍  ഒരമാസത്തെ അവധി നല്‍കി .

  നിയമപാലകരുടെ കടന്നാക്രമണം മുന്‍കൂട്ടി  അറിഞ്ഞ ഏതാനും ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ നിയമപാലകരുടെ അഴിഞ്ഞാട്ടം കേരളജനതയുടെ മുന്‍പിലേക്ക് എത്തിച്ചു .മനുഷ്യ സ്നേഹികകളുടെ ഇടപെടലുകള്‍ ഉണ്ടായി . സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ റോബര്‍ട്ടിന് നേരിട്ട് ഊര് നിവാസികള്‍ക്ക് വേണ്ടി ഹരജി നല്‍കിയാല്‍ അയാളുടെ ജോലി നഷ്ടമാകും എന്ന വക്കീലിന്‍റെ നിയമോപദേശം മൂലം ടെപ്പ്യുട്ടി തഹസില്‍ ദാറായ റോബര്‍ട്ട് മാലയുടെ പേരില്‍  നീതിന്യായവ്യവസ്ഥയുടെ മുന്‍പാകെ ഊര് നിവാസികള്‍ക്ക്  വേണ്ടി  ഹരജി  സമര്‍പ്പിച്ചു .കേരളസമൂഹം ദലിതര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി .കോടതിയുടെ ഉത്തരവ് പ്രകാരം കണ്ണനേയും കലാലയത്തില്‍ പഠിച്ച മറ്റു മൂന്നു പേരെയും ഒഴികെ  അറസ്റ്റ്ചെയ്തു കൊണ്ടുപോയ മറ്റുള്ളവരെ   നിയമപാലകര്‍ക്ക് മോചിപ്പിക്കേണ്ടി വന്നു .തടങ്കലിലുള്ളവര്‍ക്കെതിരെ ചുമത്തിയ കുറ്റം അവര്‍ നക്‌സലൈറ്റ് പ്രവര്‍ത്തകരാണ് എന്നതായിരുന്നു .ഊരിന്‍റെ മരുമകനാകേണ്ടുന്ന റോബര്‍ട്ട് അവരുടെ മോചനത്തിനായി കരുക്കള്‍ നീക്കിക്കൊണ്ടിരുന്നു .

ഊര് നിവാസികള്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് വ്യാകുലതപ്പെട്ടു  .എന്തുതന്നെയായാലും ഊരില്‍ നിന്നും ഒഴിഞ്ഞു പോകില്ലെന്ന് മൂപ്പന്‍റെ അധീനതയില്‍ ചേര്‍ന്ന   നാട്ടുകൂട്ടം  തീരുമാനമെടുത്തു .കുടിയൊഴിപ്പിക്കുവാന്‍ ശ്രമിക്കുന്ന  ശക്തികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സമരം സംഘടിപ്പിക്കുവാന്‍ ആഹ്വാനം ഉണ്ടായി .കണ്ണന്‍റെയും കൂട്ടാളികളുടെയും മോചനത്തിനായി വേലുമൂപ്പന്‍  സെക്രട്ടേറിയറ്റ് പടിക്കല്‍  അനിശ്ചിതകാല  സത്യാഗ്രഹം ഇരിക്കുവാനും    നാട്ടുകൂട്ടത്തില്‍ തീരുമാനമായി .  .കോടതിയില്‍ കേസ് നിലനില്‍ക്കുന്നത് ക്കൊണ്ട് നീതിന്യായവ്യവസ്ഥയില്‍ ഊര് നിവാസികള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു .തന്നയുമല്ല കേസ് കോടതിയുടെ മുന്‍പാകെ എത്തിയതിനാല്‍ തത്ക്കാലം പോലീസിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുകയില്ല എന്ന തിരിച്ചറിവ് ഊര് നിവാസികള്‍ക്ക് ആശ്വാസമായി .ഊരിനും ഊരിലെ ജങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന റോബര്‍ട്ട് ഊരുനിവാസികളുടെ കണ്ണിലുണ്ണിയായി മാറി .അയാളുടെ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലാ എങ്കില്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവാണ് അതിനുള്ള കാരണം .കണ്ണന്‍ പഠിക്കുവാനായി പോയതില്‍ ഊര് നിവാസികള്‍ സന്തോഷിച്ചു . ഏതൊരു മനുഷ്യനും പിറന്ന മണ്ണ് എന്നും പ്രിയങ്കരമാണ് .ആര്‍ഭാട ജീവിതം ഇഷ്ടപ്പെടാത്ത മണ്ണിന്‍റെ മക്കള്‍ക്ക്‌ പിന്നീടുള്ള ദിനരാത്രങ്ങള്‍  കാത്തിറിപ്പിന്‍റെതായിരുന്നു .പിറന്ന മണ്ണില്‍ ഹരിതാഭമായ  വനാന്തരത്തിലെ സ്വൈര്യ ജീവിതത്തിനുള്ള അധികാരികളുടെ അനുമതിക്കായി .  
                                                              ശുഭം

കുറിപ്പ് .ഈ കഥ തികച്ചും സാങ്കല്‍പ്പികം മാത്രം ശ്രീ അയ്യൻ‌കാളിയെ കുറിച്ചുള്ള വിവരണം കടപ്പാട് .വിക്കിപീഡിയ, വിജ്ഞാനകോശം.
rasheedthozhiyoor@gmail.com