ചിന്താക്രാന്തൻ

9 March 2014

ചെറുകഥ .കാലയോഗം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

  പേമാരി പൂര്‍വാധികം ശക്തിയോടെ   രണ്ടു ദിവസമായി ശമനമില്ലാതെ   തുടര്‍ന്നുകൊണ്ടേയിരിന്നു.പുഴ കവിഞ്ഞൊഴുകുന്നതിനാല്‍ പ്രളയ ഭീതി ഗ്രാമവാസികളെ ഒന്നടങ്കം  ഭയാകുലരാക്കി.പുഴക്കരയിലെ വീടുകളില്‍ ജലം കയറുമെന്ന ഭീതിയില്‍ പലരും ദൂര ദേശങ്ങളിലെ  ബന്ധുക്കളുടെ വീടുകളിലേക്ക് പലായനം ചെയ്തുകൊണ്ടിരിന്നു.ദൂര ദേശങ്ങളില്‍ ബന്ധുക്കള്‍ ഇല്ലാത്തവര്‍ എങ്ങും പോകുവാന്‍ ഇടമില്ലാത്തത്കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ അവരവരുടെ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടി.    പുഴക്കരയിലെ പുറമ്പോക്ക് ഭൂമിയിലാണ്  കുമാരന്‍റെ വീട്.കുമാരനും അവിവാഹിതരായ   മകളും മകനുമാണ് വീട്ടില്‍ താമസം. കുമാരന്‍ മദ്യപാനിയായത് കൊണ്ടും, ദേഹോപദ്രവം സഹിക്കാതെയായതു  കൊണ്ടും, മക്കള്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ തന്നെ കുമാരന്‍റെ സഹധര്‍മ്മിണി,ആത്മഹത്യ ചെയ്യുകയായിരുന്നു.

കുമാരന്‍ ഇപ്പോഴും കഠിനാധ്വാനിയാണ്. പക്ഷെ തോട്ടം തൊഴില്‍ ചെയ്തു കിട്ടുന്ന വേതനം ഏറെയും മദ്യപിച്ചു തീര്‍ക്കുകയാണ് അയാളുടെ പതിവ്.മകള്‍ സുലോചനയ്ക്ക് ഇരുപത്തഞ്ചു വയസ്സ് കഴിഞ്ഞിട്ടും വിവാഹംകഴിച്ചു കൊടുക്കാത്തതില്‍ ഗ്രാമവാസികള്‍ കുമാരനെ കുറ്റപെടുത്താറുണ്ട്.പക്ഷെ  കുമാരന്‍ അതൊന്നും മുഖവിലയ്ക്ക് എടുക്കാറില്ല .  ഒരു പക്ഷെ  മകളെ വിവാഹം ചെയ്തുകൊടുക്കുവാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ടും ആകാം  .അങ്ങിനെയൊരു നിലപാട് കുമാരന്‍ സ്വീകരിക്കുന്നത്. സുലോചന ,തയ്യല്‍കാരി എന്നാണ്ഗ്രാമത്തില്‍ അറിയപെടുന്നത് .  ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സൗജന്യമായി പഞ്ചായത്ത് വക തയ്യല്‍ യന്ത്രം  ലഭിച്ചപ്പോള്‍ അവള്‍  തയ്യല്‍ക്കാരിയായി പരിണമിക്കുകയായിരുന്നു . അന്നത്തിനായി   സാഹചര്യം സുലോചനയെ തയ്യല്‍ക്കാരിയാക്കി എന്ന് പറയുന്നതാവും  ശെരി .  ഗ്രാമത്തിലുള്ള യു പി വിദ്യാലയത്തില്‍ നിന്നും ഏഴാംതരം വിജയിച്ചുവെങ്കിലും തുടര്‍ന്നു പഠിക്കുവാന്‍ സുലോചനയ്ക്കായില്ല. ബാല്യകാലത്ത്  സഹോദരങ്ങള്‍ ഇല്ലാത്ത വിഷമത്തില്‍ കഴിയുമ്പോഴാണ് തന്‍റെ ഒന്‍പതാം വയസ്സില്‍ സഹോദരന്‍ സുരേഷ് ജനിക്കുന്നത്.ഏഴാം തരം വിജയിച്ച് ഗ്രാമത്തില്‍ നിന്നും ദൂരെയുള്ള ഹൈസ്ക്കൂളില്‍ ചേര്‍ന്ന രണ്ടാം ദിവസമാണ് സുലോചനയ്ക്ക് അമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്.അപ്പോള്‍ മൂന്നു വയസ്സുള്ള തന്‍റെ സഹോദരനെ വീട്ടില്‍ തനിച്ചാക്കി വിദ്യാലയത്തിലേക്ക്‌ പോകുവാന്‍ അവള്‍ക്കു മനസ്സുവന്നില്ല.പിന്നീടുള്ള അവളുടെ ജീവിതം സഹോദരന് വേണ്ടി മാറ്റിവെച്ചു.

പഠിക്കുവാന്‍ മിടുക്കനായ  സുരേഷിപ്പോള്‍ പതിനൊന്നാം തരത്തില്‍ പഠിക്കുന്നു.തയ്യലിനോടൊപ്പം വീട്ടില്‍ താറാവ്,കോഴി,ആട് മുതലായവയെ സുലോചന  വളര്‍ത്തുന്നു.കോഴി,താറാവ്,എന്നിവയുടെ മുട്ടകളും കുഞ്ഞാടുകള്‍ വലുതാവുമ്പോള്‍ ആടുകളെ വില്‍ക്കുകയും ചെയ്യുന്ന വരുമാനമാനം കൊണ്ടാണ് സുരേഷിന്‍റെ പഠിപ്പും നിത്യവൃത്തിയും കഴിഞ്ഞുപോകുന്നത്.പുഴയുടെ അങ്ങേയറ്റം ജനവാസമില്ലാത്ത വനാന്തരങ്ങളാണ്.അവിടെ വന്യജീവികളുടെ ആവാസ കേന്ദ്രമായത് കൊണ്ട് അവിടേയ്ക്ക് ആരുംതന്നെ പോകാറില്ല.പുഴയിലൂടെ വള്ളത്തില്‍ പോകുമ്പോള്‍ ആനകള്‍ , പുലികള്‍ .കാട്ടുപോത്തുകള്‍,മറ്റു ഇതര വന്യജീവികളും ജലം കുടിക്കുന്നത് കാണാം . കുമാരന് ഒരു കൊച്ചു തോണിയുണ്ട്. തോട്ടങ്ങളില്‍ പണിയില്ലാത്ത ദിവസങ്ങളില്‍ .തോണിയില്‍ പോയി  പുഴയില്‍ വല വീശി മത്സ്യങ്ങളെ പിടിച്ച്. കവലയില്‍ കൊണ്ട് പോയി വില്‍ക്കുന്ന പതിവ് അയാള്‍ക്ക്‌ ഉണ്ടായിരുന്നു .മദ്യപാനത്തിനുള്ള രൂപ കണ്ടത്തലാണ് അയാളുടെ പ്രധാന  ലക്ഷ്യം .

അന്ന്  കുമാരന്‍ പണി അന്യേഷിച്ചു, ലഭിക്കാതെ ഉച്ചയോടെ മൂക്കറ്റം മദ്യപിച്ചാണ് വീട്ടില്‍ തിരികെയെത്തിയത് .പേമാരി അപ്പോഴും ശക്തിയോടെ പെയ്യുന്നുണ്ടായിരുന്നു.കാര്‍മേഘം സൂര്യനെ മൂടിയതിനാല്‍ പ്രപഞ്ചം ഇരുട്ട് വീണ പ്രതീതി ഉളവാക്കി.സുരേഷിന് പഠിക്കുവാന്‍ പോകുമ്പോള്‍ ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ടുപോകാനായി   പാചകം ചെയ്യുന്നതിനോട് കൂടി അവള്‍ക്കും അച്ഛനും കഴിക്കുവാനുള്ള ഭക്ഷണം കൂടി ഉണ്ടാക്കുമായിരുന്നു. .സുലോചന  തയ്യല്‍ ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു . മഴയായതുകൊണ്ട് വളര്‍ത്തുജീവികളെ കൂടുകളില്‍ നിന്നും പുറത്തു വിടാത്തത്‌ കൊണ്ട് അവറ്റകള്‍ പുറത്തിറങ്ങാനായി ശബ്ദകോലാഹലങ്ങള്‍ കൂട്ടുന്നുണ്ടായിരുന്നു. സുലോചന കുടയെടുത്ത് ജീവികള്‍ക്ക് തീറ്റ നല്‍കാനായി പുറത്തിറങ്ങിയപ്പോഴാണ്.കുമാരന്‍റെ വരവ്.അയാള്‍ മഴ നനയാതെയിരിക്കുവാന്‍ തൊപ്പികുട കുട ധരിച്ചിരുന്നു.സ്ഥിരമായി കുപ്പായം ധരിക്കാത്ത അയാളുടെ ഉടുമുണ്ട് അഴിഞ്ഞു പോയപ്പോള്‍ വാരിവലിച്ചു കുത്തിയ നിലയിലായിരുന്നു.  സുലോചനയെ ദൂരെ നിന്നും കണ്ടപ്പോള്‍ കുമാരന്‍ ഉച്ചത്തില്‍ പറഞ്ഞു .

,, എടീ സുലൂ ....നീയാ വലയും പങ്കായവും ഇങ്ങോട്ട് എടുത്തേടീ ... ഈ ഒടുക്കത്തെ മഴയായത് കൊണ്ട് എനിക്കിന്ന്  തോട്ടത്തില്‍ പണിയൊന്നും കിട്ടിയില്ലേടി ....,,

മദ്യലഹരിയില്‍ നല്ലതുപോലെ നടക്കുവാന്‍ കഴിയാത്ത കുമാരനെ  കണ്ടപ്പോള്‍ സുലോചന പറഞ്ഞു .

,, നേരം ഉച്ചയായിട്ടില്ല .അപ്പോഴേക്കും മൂക്കറ്റം കുടിച്ചുകൊണ്ടാണോ ഇന്നത്തെ  വരവ് . ഇത് എന്തൊരു ജന്മമാണെന്‍റെ  ഇശ്വരോ ....,,

,, എന്തോന്നാടി നിന്നു പുലമ്പുന്നേ ഒരുമ്പെട്ടോളെ  പറഞ്ഞതു കേട്ടില്ലേ ...എന്‍റെ വലയും പങ്കായവും ഇങ്ങോട്ടെടുക്കാന്‍  ,,

,, അച്ഛനിത് എന്തിനുള്ള പുറപ്പാടാ .ഇനിയും കള്ളു കുടിക്കുവാനുള്ള രൂപ ഉണ്ടാക്കാന്‍ വേണ്ടിയല്ലെ മത്സ്യം പിടിക്കുവാനയിട്ട് പുഴയിലോട്ടു പോകുന്നേ .കള്ളുകുടിക്കുവാനുള്ള   രൂപ ഞാന്‍ തരാം .അച്ഛന്‍ തലയ്ക്കു വെളിവില്ലാതെ പുഴയിലോട്ടു പോകേണ്ടാ ട്ടോ ...,,

,, ഫാ പുല്ലേ ...എനിക്ക് വേണ്ടടി നിന്‍റെ ഔദാര്യം ഈ കുമാരന്‍ ഇന്നോളം കള്ളുകുടിക്കുവാന്‍  ആരുടേം മുന്നില്‍ കൈ നീട്ടീട്ടില്ല.ഈ ജീവനുള്ള കാലം വരെ കൈ നീട്ടേം ഇല്ല .എനിക്ക് വേണ്ടടീ... നിന്‍റെ  രൂപ . .എന്നെ ഭരിക്കാന്‍ നീ വളര്‍ന്നിട്ടില്ലടീ.അവളുടെയൊരു  രൂപ  ഫൂ ......,,

അയാള്‍ കാര്‍ക്കിച്ചു തുപ്പി . സുലോചന വലയും പങ്കായവും എടുത്തു നല്‍കാതെയായപ്പോള്‍ .അയാള്‍ അസഭ്യ വാക്കുകള്‍ ഉച്ചരിച്ചു കൊണ്ട് പുരയ്ക്ക് അകത്തു വെച്ചിരുന്ന വലയും പങ്കായവും എടുത്തുക്കൊണ്ട് തോണി ലക്ഷ്യമാക്കി നടന്നു .അപ്പോള്‍  സുലോചനയുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകികൊണ്ടിരുന്നു.അവള്‍ അച്ഛന്‍ മദ്യലഹരിയില്‍ നടക്കുവാന്‍ നന്നേ പാടുപെട്ടു പോകുന്നത് നിസഹായയായി നോക്കി നിന്നു .ഇടിമിന്നലോടെ പേമാരി അപ്പോഴും ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. കൂടുകളില്‍ തീറ്റ വെച്ചതിന് ശേഷം സുലോചന വീടിന് അകത്ത് കയറി കതകടച്ച് വീണ്ടും തയ്യല്‍ ജോലികളില്‍ മുഴുകിയിരുന്നു .

ഏറെനേരം കഴിഞ്ഞപ്പോള്‍  വരാന്തയില്‍  ആളനക്കം തോന്നിയപ്പോള്‍ ജാലക പാളികള്‍ തുറന്ന്  പുറത്തേക്ക് നോക്കിയ സുലോചന ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി.   ഭയാകുലയായ അവള്‍ പൊടുന്നനെ  അടുക്കളയിലേക്ക് ഓടി. തിടുക്കത്തില്‍ വാക്കത്തി എടുത്ത് കതകിന് അരികില്‍ വന്നു നിന്നു .ഹൃദയ മിടിപ്പിന്‍റെ  വേഗത ശക്തി പ്രാപിച്ചുകൊണ്ടിരുന്നു .ശരീരമാസകലം  വിറയ്ക്കുവാന്‍ തുടങ്ങി.ജാലക വാതില്‍ തുറക്കുന്നത് വരെ  തണുപ്പിനാല്‍ ശരീരം വിറങ്ങലിച്ചിരുന്ന അവളുടെ ശരീരത്തില്‍നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുവാന്‍ തുടങ്ങി. ഈ ഭൂലോകത്ത് ഏറ്റവും കൂടുതല്‍ ഭയക്കുന്നയാള്‍ .തന്‍റെ ശരീരത്തിലേക്ക് എപ്പോഴും കാമാസക്തതയോടെ മാത്രം  നോക്കുന്നയാള്‍   തന്‍റെ കണ്‍ മുന്നില്‍ നില്‍ക്കുന്ന കാഴ്ച സുലോചനയെ വല്ലാതെ  ഭയപെടുത്തി.  ഒരിക്കല്‍ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് അവളെ മാനഭംഗപെടുത്തുവാന്‍ അയാള്‍ തുനിഞ്ഞതാണ് അന്ന് അകത്തിരുന്ന പങ്കായം കൊണ്ട് അയാളുടെ തലയ്ക്ക്‌ അടിച്ചാണ് അവള്‍ രക്ഷപെട്ടിരുന്നത്‌ .സുബോധമില്ലാതെ നടക്കുന്ന അച്ഛനോട് അവള്‍ക്ക്  ഏല്‍ക്കേണ്ടി വന്ന ദുരാനുഭവത്തെ കുറിച്ചു പറഞ്ഞില്ല .പറഞ്ഞാല്‍ അയാളുമായി അച്ഛന്‍  വഴക്കിനു പോകുമെന്ന ഭയമായിരുന്നു അവള്‍ക്ക് . അന്നുമുതല്‍ മാനം കാക്കുവാനായി  കയ്യെത്താ ദൂരത്ത്‌ കരുതി വെച്ചതാണ് വാക്കത്തി .

കുറേനേരം കഴിഞ്ഞപ്പോള്‍ ,, മോളേ ..... സുലൂ ... ,,എന്ന സ്ത്രീയുടെ സ്വരം കെട്ടപ്പോള്‍ സുലോചാനയ്ക്ക് ആശ്വാസമായി.  അവള്‍ വാക്കത്തി അടുക്കളയില്‍ തന്നെ കൊണ്ട് വെച്ച് കതക്‌ തുറന്നുകൊടുത്തു .  അല്‍പമകലെയുള്ള വീട്ടിലെ കാര്‍ത്ത്യായനി ചേച്ചി.   അവളുടെ പരിഭ്രമത്തോടെയുള്ള മുഖഭാവം കണ്ടപ്പോള്‍ അവര്‍ ചോദിച്ചു .

,, എന്താ മോള് വല്ലാതെയിരിക്കുന്നത് .സുഖമില്ലേ നിനക്ക് ,,

,, ഒന്നുമില്ല ചേച്ചി പനിക്കുവാനുള്ള ലക്ഷണം കാണുന്നു .,,

,, മഴക്കാലത്ത്  സൂക്ഷിക്കണം, പകര്‍ച്ചവ്യാധികള്‍ നാടൊട്ടുക്കുമുണ്ട്, മോളെ വറ്റല്‍മുളക് ഇരിപ്പുണ്ടോ ഇവിടെ .ഇന്ന് കറി വെയ്ക്കാന്‍ ഒന്നും കിട്ടിയില്ല .പിള്ളേര് സ്കൂളില്‍നിന്നും ഉച്ചയൂണിന് വരാറായി. അവറ്റകള്‍ക്ക് ഇത്തിരി ചമ്മന്തി പൊടിക്കാനാ  ,,

സുലോചന വറ്റല്‍ മുളക് നല്‍കിയപ്പോള്‍    കാര്‍ത്ത്യായനി യാത്ര പറഞ്ഞിറങ്ങി . സുലോചന കതകടച്ച് സാക്ഷയിട്ട് തയ്യല്‍ ജോലിക്കായി ഇരുന്നു .പക്ഷെ ഭയം അപ്പോഴും വിട്ടകന്നു പോകാത്തത് കൊണ്ട് തയ്ക്കുവാനായി  കാലുകള്‍ ചലിപ്പിക്കുവാന്‍  നന്നേ പാടു പെട്ടു . കിടക്കുവാന്‍ കലശലായ മോഹം തോന്നിയപ്പോള്‍ തറയില്‍ പായ വിരിച്ച് അവള്‍ കിടന്നു .പിന്നീട് എപ്പോഴോ ഉച്ചമയക്കത്തിലേക്ക് അവള്‍ വഴുതി വീണു .വിദ്യാലയത്തില്‍ നിന്നും തിരികെയെത്തിയ സുരേഷിന്‍റെ വിളി കേട്ടാണ് നിദ്രയില്‍ നിന്നും സുലോചന  ഉണര്‍ന്നത് .കതക് തുറന്നുകൊടുത്തപ്പോള്‍ സുരേഷ് ചോദിച്ചു ?.

,, എത്ര നേരമായി ഞാന്‍ വിളിക്കുന്നു .എന്ത് ഉറക്കമാ ചേച്ചി  ഇത് ,,

സുരേഷിന്‍റെ വസ്ത്രങ്ങള്‍ നനഞ്ഞതു കണ്ടപ്പോള്‍ സുലോചന പറഞ്ഞു .

,, ഈ മഴയത്ത് ഇന്ന് പഠിക്കുവാന്‍ പോകേണ്ടാ എന്ന് പറഞ്ഞതല്ലേ വേഗം കുളിച്ചിട്ടു വാ.... ഞാന്‍ ചായ ഉണ്ടാക്കി വെയ്ക്കാം ,,
  
സുരേഷ് വസ്ത്രം മാറി തോര്‍ത്തുമുണ്ട് എടുത്ത്  സോപ്പുപെട്ടിയുമായി   കുളിക്കുവാനായി പുഴക്കരയിലേക്ക് നടന്നു .ഒപ്പം സുലോചന അടുക്കളയിലേക്കും .നേരം സന്ധ്യയോടടുത്തിട്ടും മത്സ്യബന്ധനത്തിന് പോയ അച്ഛനെ കാണാതെയായപ്പോള്‍ സുരേഷിനേം കൂട്ടി അവള്‍ പുഴക്കരയിലേക്ക് നടന്നു .കുട ചൂടീട്ടും ശീത കാറ്റിനാല്‍ രണ്ടു പേരുടേയും  ശരീരമാസകലം ന്നനഞ്ഞു കൊണ്ടിരുന്നു.ആകാശം    മേഘാവൃതമായാത് കൊണ്ട് പ്രപഞ്ചമാകെ ഇരുട്ട് പരന്നിരുന്നു .പറവകള്‍ അന്നത്തെ അന്നം തേടിയുള്ള യാത്ര മതിയാക്കി അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി കൂട്ടത്തോടെ പറന്നു പോകുന്നുണ്ടായിരുന്നു .കലശലായ കുളിര് അനുഭവപെട്ടപ്പോള്‍ സുരേഷ് പറഞ്ഞു .

,,എനിക്ക്  കുളിരുന്നു ചേച്ചി ,നമുക്ക് വീട്ടിലേക്ക് പോകാം .അച്ഛന്‍ തോണി ദൂരെയെവിടെയെങ്കിലും കരയ്ക്കടുപ്പിച്ച് കള്ളു കുടിക്കാനായി  കവലയിലേക്ക് പോയിട്ടുണ്ടാവും ,,

,, അച്ഛന്‍ തോണി വേറെ എവിടേയ്ക്കും കൊണ്ടുപോയി കരയ്ക്ക്‌ അടുപ്പിക്കില്ല .ഇവിടേയ്ക്ക് തന്നെ വരികയുള്ളു .എനിക്ക് പേടിയാവുന്നു.അച്ഛന് എന്തെങ്കിലും അപകടം പിണഞ്ഞോ ആവോ ,,

,, എന്തിനാ ചേച്ചി ഇങ്ങിനെ സങ്കടപെടുന്നത് .എന്നും മദ്യപിച്ചു നടക്കുന്ന അച്ഛന്‍ നമ്മുടെ കാര്യങ്ങള്‍ നോക്കുന്നുണ്ടോ .സ്നേഹത്തോടെ എന്തെങ്കിലും ഒരു വാക്ക് ഈ കാലം വരെ നമ്മളോട് പറഞ്ഞിട്ടുണ്ടോ.എന്നേം ചെച്ചിനേം തല്ലാനല്ലേ അച്ഛന് ആകെ കൂടെ അറിയൂ .അച്ഛന്‍  എവിടെയെങ്കിലും പോയി തുലയട്ടെ.നമുക്ക് സമാധാമായി ജീവിക്കാമല്ലോ , ചേച്ചി വാ നമുക്ക് വീട്ടിലേക്ക്   പോകാം  ,,

,, ഇങ്ങനെയൊന്നും പറയരുത് .കുരുത്തക്കേടു ലഭിക്കും . എന്തുതന്നെയായാലും അച്ഛന്‍ അച്ചനാവാതെയിരിക്കില്ലല്ലോ.കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില ആര്‍ക്കുംതന്നെ അറിയില്ല .കാഴ്ച ഇല്ലാണ്ടായാലെ അത് അറിയൂ  ,,

സുരേഷ് നടന്നപ്പോള്‍ അവള്‍ മനസ്സില്ലാ മനസ്സോടെ അവനു പുറകെ നടന്നു .
വീട്ടില്‍ കയറിയ സുരേഷ് അകത്ത്  റാന്തല്‍ വിളക്കിന്‍റെ വെട്ടത്തില്‍ പഠിക്കുവാനായി ഇരുന്നു.   സുലോചന ഉമ്മറത്ത് എത്തി  അച്ഛനേയും നോക്കിയിരുന്നു .രാത്രി ഒന്‍പതു മണി കഴിഞ്ഞിട്ടും കുമാരനെ കാണാതെയായപ്പോള്‍ .സുലോചന  പരിഭ്രമിച്ചു ,അവള്‍  പരിസരവാസികളെ  വിവരമറിയിച്ചു .അപ്പോഴൊക്കെ അവളുടെ ഇമകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു .പേമാരി അപ്പോഴും തിമര്‍ത്തു പെയ്തുകൊണ്ടിരുന്നു .പരിസരവാസികളില്‍ ചിലര്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കുമാരനെ തിരയുവാനായി തോണിയുമായി പോയി .കുമാരനെ കാണാതെ  തിരച്ചിലുകള്‍ക്ക് വിരാമമിട്ട് അര്‍ദ്ധരാത്രിയോട് കൂടി എല്ലാവരും തിരികെയെത്തി .എല്ലാവരും പിരിഞ്ഞുപോയപ്പോള്‍ സുരേഷും സുലോചനയും കതകടച്ച് അകത്തിരുന്നു .പിന്നീട് എപ്പോഴോ സുരേഷ് നിദ്രയിലാണ്ടൂ .നേരം പുലരാനായപ്പോള്‍ സുലോചനയും അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു . മഴയുടെ ആരവത്തിനോടൊപ്പം ചിവിടുകളുടെ ശബ്ദവും പ്രപഞ്ചത്തില്‍ മാറ്റൊലി കൊണ്ടിരുന്നു.

പുലര്‍ച്ചെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടുകുണ്ടാണ് സുലോചനയും സുരേഷും ഉറക്കമുണര്‍ന്നത് .സുലോചന ജാലക പാളികള്‍ തുറന്ന് നോക്കിയപ്പോള്‍ .അയല്‍വാസി അശോകേട്ടനെ കണ്ടു. അവള്‍ കതക് തുറന്നു.പരിഭ്രമം നിറഞ്ഞ അയാളെ കണ്ടപ്പോള്‍ സുലോചന  ചോദിച്ചു ?.

,, എന്താ അശോകേട്ടാ ...അച്ഛനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചുവോ ,,

,, ആ മോളേ ..അച്ഛന്‍ .....അച്ഛന്‍റെ തോണി മറിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട് പക്ഷെ അച്ഛനെ കുറിച്ച് ഒരു വിവരവും ഇല്ല .അച്ഛന് അപകടം പറ്റിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ് ,,

അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍  സുലോചന ,നിയന്ത്രണം വെടിഞ്ഞ്  തോണി മറിഞ്ഞു കിടക്കുന്ന ഇടത്തേക്ക് ലക്ഷ്യമാക്കി ഓടി..... ഒപ്പം സുരേഷും .കരയോട് അടുത്ത് തോണി മറിഞ്ഞ നിലയില്‍  കിടക്കുന്നു.അടുത്തായി പങ്കായവും അച്ഛന്‍റെ തൊപ്പി കുടയും .പോലീസും ഗ്രാമവാസികളും കുമാരന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചു .സുലോച ഓര്‍ത്തുപോയി . സ്നേഹം വാരിക്കോരി നല്‍കിയില്ലെങ്കിലും അച്ഛന്‍ സുലോചനയ്ക്ക് തുണയായിരുന്നു. എത്ര മദ്യപിച്ചാലും .സന്ധ്യയാകുന്നതിനു മുന്‍പ് തന്നെ കുമാരന്‍  വീട്ടില്‍ എത്തുന്ന പതിവ്  ഉണ്ടായിരുന്നു .മദ്യം അകത്തു ചെന്നാല്‍ പിന്നെ അച്ഛന്‍ നാടന്‍ പാട്ടുകള്‍ ഈണത്തില്‍ പാടിക്കൊണ്ടിരിക്കും .മദ്യപിക്കാത്ത സമയത്ത് അച്ഛന്‍ ആരോടും അധികമൊന്നും സംസാരിക്കാറില്ല .പക്ഷെ അച്ഛനെ മദ്യപിക്കാതെ കാണുവാന്‍ കഴിയുന്നത്‌ രാവിലെയാണെന്നുമാത്രം . സ്നേഹം പ്രകടിപ്പിക്കുവാന്‍ അച്ഛന് കഴിഞ്ഞിരുന്നില്ലെങ്കിലും സുലോചാനയ്ക്ക് അറിയാമായിരുന്നു .തന്നെയും സഹോദരനേയും അച്ഛന് ജീവനാണെന്ന് . ഗ്രാമവാസികളും പോലീസും ഒന്നടങ്കം തിരഞ്ഞിട്ടും. കുമാരനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല . . ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന പേമാരി ശമാനമായതോടെ  സുലോചന പ്രത്യാശയോടെ അച്ഛന്‍റെ തിരിച്ചുവരവും പ്രതീക്ഷിച്ചിരുന്നു.................
                                                           ശുഭം
rasheedthozhiyoor@gmail.com     

3 March 2014

കഥ .അത്യന്തസംയോഗം

ചിത്രം കടപ്പാട് ആര്‍ട്ടിസ്റ്റ് ishaq.v.p 

വേണുഗോപാലിന്‍റെ തൊടിയിലെ നാളികേരം ശേഖരിക്കാനായുള്ള ഒറ്റ മുറി പുരയുടെ വരാന്തയില്‍ ഇരിക്കുകയായിരുന്നുരാമനാഥനും വേണുഗോപാലും.വേണുഗോപാല്‍ ഗ്രാമത്തിലെ ജന്മിയുടെ മകനും,  രാമനാഥന്‍ വേണുഗോപാലിന്‍റെ കുടികിടപ്പവകാശ ഭൂമിയില്‍  താമസിക്കുന്നവനുമാണ് , രണ്ടുപേരും കുഞ്ഞുനാള്‍ മുതലുള്ള സുഹൃത്തുക്കളാണ്,  ഇപ്പോള്‍ പ്രായം അറുപത് പിന്നിട്ടിരിക്കുന്നു. രാമനാഥന് മൂന്നു പെണ്മക്കളും,  വേണുഗോപാലിന് ഒരു മകനും ഒരു മകളും. രണ്ടുപേരുടെയും മക്കള്‍ വിവാഹിതര്‍ .രണ്ടു പേരും ഒരുമിച്ചു പഠിച്ച് ഉന്നതവിദ്യാഭ്യാസം നേടിയവര്‍ .രാമനാഥന്‍ എട്ടാംക്ലാസ് വിജയിച്ചപ്പോള്‍ കുടുംബ പ്രാരാബ്ദങ്ങളാല്‍ പഠിപ്പ് അവസാനിപ്പിച്ചുകൊണ്ട് അച്ഛന്‍റെ കൂടെ തോട്ടം തൊഴിലാളിയായി  പോകുവാന്‍ തുനിഞ്ഞതാണ്  .പക്ഷെ വേണുഗോപാല്‍ രാമനാഥന്‍റെ പഠിപ്പ് മുടക്കുവാന്‍ സമ്മതിച്ചില്ല.അയാള്‍ തന്‍റെ പിതാവിനെ നിർബ്ബദ്ധിപ്പിച്ച്  കൊണ്ട്, രാമനാഥനെപഠിപ്പിച്ചു.          പിന്നിട്ട ജീവിതംആത്മ സംതൃപ്തിയേകിക്കൊണ്ട്   രണ്ടുപേരും ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ച് ഗൃഹഭരണം നടത്തുന്നു . രാമനാഥന്‍റെ വീട്ടില്‍ ഇപ്പോള്‍ അയാളുടെ ഭാര്യ മാത്രമേ കൂട്ടിനുള്ളൂ .മക്കള്‍ പേരിന്  എപ്പോഴെങ്കിലും ഒക്കെ വന്നു പോകും അത്രതന്നെ .വേണുഗോപാലിന്‍റെ ഭാര്യ ഇഹലോകവാസം വെടിഞ്ഞിട്ട്‌ രണ്ടു വര്‍ഷം കഴിയുന്നു .മകനും,മകളും  കുടുംബവും,   അമേരിക്കയിലാണ് . മകനാണ് ആദ്യം അമേരിക്കയിലേക്ക് പോയത് അവിടെനിന്നും പരിചയപെട്ട മകന്‍റെ  സുഹൃത്ത് മകളുമായുള്ള വിവാഹാലോചന വന്നപ്പോള്‍ വേണുഗോപാല്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു .രണ്ടു വാല്യകാരികളും ഒരു വാല്യകാരനുമാണ് വേണുഗോപാലിനോടൊപ്പം  അയാളുടെ ബംഗ്ലാവില്‍ ഇപ്പോള്‍  താമസിക്കുന്നത് .

രണ്ടുപേരും ഈ കാലം വരെ  ഒരു ദിവസം  പോലും നേരില്‍ കാണാതെയിരുന്നിട്ടില്ല  കൂടപ്പിറപ്പുകളെക്കാളും കൂടുതല്‍ രണ്ടുപേരും പരസ്പരം സ്നേഹിച്ചു .വേണുഗോപാലിനെ കുറച്ചു നാളത്തേക്ക് അമേരിക്കയിലേക്ക് കൊണ്ട് പോകുവാന്‍ മക്കള്‍  ശ്രമിച്ചെങ്കിലും,വേണുഗോപാല്‍ അതിന് വിസമ്മതിച്ചു .രാമനെ പിരിഞ്ഞ് ഞാന്‍ എങ്ങോട്ടുമില്ല എന്നായിരുന്നു വേണുഗോപാലിന്‍റെ ഭാഷ്യം .പണക്കാരുടെ മക്കളില്‍ കാണുന്ന ചില ദുശീലങ്ങള്‍ കുഞ്ഞുനാള്‍ തൊട്ടേ വേണുഗോപാലിലുമുണ്ട് .പരസ്ത്രീ ബന്ധങ്ങള്‍, മദ്യപാനം മുതലായവയില്‍ നിന്നും സുഹൃത്തിനെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ആ ഉദ്യമത്തില്‍  രാമനാഥന് വിജയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല .രാമനാഥന് വ്യക്തമായ ജീവിത കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ഒപ്പം ഈശ്വരവിശ്വാസവും .തെറ്റുകള്‍ അയാള്‍ ചെയ്തിട്ടില്ലെങ്കിലും   സുഹൃത്തിന്‍റെ ചെയ്തികള്‍ക്ക് പലപ്പോഴും  അയാള്‍ക്ക്‌ കൂട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട് .                                                 ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്  ഒരു ദിവസ്സം വേണുഗോപാല്‍ നൂറു രൂപയുടെ ഒരു നോട്ട് രാമനാഥന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ടു പറഞ്ഞു .

,, രാമാ എനിയ്ക്ക് ഇത്തിരി പനംകള്ള് കുടിക്കണം . തൊടിയില്‍ ചെത്താന്‍ വരുന്നയാളോട് നീ വേണം കള്ള് മേടിക്കുവാന്‍. രാമന്‍റെ അയല്‍വാസി സ്ഥിരമായി ഷാപ്പില്‍ പോയി കള്ള് കുടിക്കുന്നയാളല്ലേ ,
അയാള്‍ക്കാണെന്ന് പറഞ്ഞാല്‍ മതി ,,

,, ഈശ്വരാ... എന്താ വേണു ഈ പറയുന്നേ..... ഇത്ര ചെറു പ്രായത്തില്‍ മദ്യപാനം പാടില്ലാട്ടോ ...വീട്ടിലെങ്ങാനും അറിഞ്ഞാല്‍ നമ്മളെ രണ്ടാളേം തല്ലികൊല്ലും ,,

,, എന്‍റെ രാമനല്ലേ നീ ....എന്‍റെ ആഗ്രഹം നീ  നിറവേറ്റി തരില്ലേ..... ,,

മനസ്സില്ലാമനസ്സോടെ രാമനാഥന്‍ ചെറിയ  മണ്‍കുടവുമായി   വൈകീട്ട് ചെത്തുകാരന്‍റെ അരികില്‍ പോയി നിന്നു.  വേണുഗോപാല്‍ ദൂരെ ചെത്തുകാരന്‍റെ ദൃഷ്ടിയില്‍ പെടാതെ ഒളിച്ചു നിന്നു .ചെത്തുകാരന്‍  പനയില്‍ നിന്നും ഇറങ്ങിയപ്പോള്‍ രാമനാഥന്‍ അയാളുടെ നേര്‍ക്ക്‌ രൂപ നീട്ടികൊണ്ടു പറഞ്ഞു .

,, കള്ള് വേണം ,,

,,  ഒന്നു പോട ചെറുക്കാ ...മുട്ടയില്‍ നിന്നും വിരിഞ്ഞിട്ടില്ല, അപ്പോഴേക്കും കുടിയും തുടങ്ങിയോ? ഞാന്‍ നിന്‍റെ അച്ഛനെ കാണുമ്പോള്‍ പറയുന്നുണ്ട് ,,

,,അയ്യോ  എനിയ്ക്കല്ല ചേട്ടാ  ... എന്‍റെ അയല്‍വാസിക്കാ ,,

ചെത്തുകാരന്‍ നൂറിന്‍റെ നോട്ട് കണ്ടപ്പോള്‍  രൂപ വാങ്ങി കീശയിലിട്ട്‌ മദ്യം കുടത്തിലേക്ക് പകര്‍ന്നുനല്‍കി. .ദൃഷ്ടിയില്‍ നിന്നും ചെത്തുകാരന്‍ മറഞ്ഞപ്പോള്‍, വേണുഗോപാല്‍ ഓടി രാമനാഥന്‍റെ അരികില്‍ എത്തി .കുടം വാങ്ങി നാളികേര ശേഖരണ പുര ലക്ഷ്യമാക്കി നടന്നു ,ഒപ്പം രാമനാഥനും .
കയ്യില്‍  കരുതിയിരുന്ന കോഴി വറുത്തതും കൂട്ടി ഒരു ചെറുകുടം കള്ള് മുഴുവനും ആര്‍ത്തിയോടെ  വേണുഗോപാല്‍ ഒറ്റയ്ക്ക്  അകത്താക്കി .രാമനാഥന് വേണോ എന്ന ചോദ്യം വേണുഗോപാലില്‍ നിന്നും ഉണ്ടായില്ല .ഒരിക്കല്‍ മദ്യം അകത്താക്കുമ്പോള്‍ അയാള്‍ രാമനാഥനോട് പറയുകയും ചെയ്തിരുന്നു  .

,, രാമാ .... നീ കുടിയ്ക്കണ്ടാട്ടോ. നീ നല്ല കുട്ടിയായി വളരണം .പക്ഷെ ഞാന്‍ എന്‍റെ ഈ ചങ്ങാതിയില്ലാതെ കുടിക്കില്ല. നിന്നെ കണ്ടുകൊണ്ടു വേണം എനിയ്ക്ക് മദ്യപിക്കുവാന്‍,,

  അന്ന് തുടങ്ങിയ മദ്യപാനം വേണുഗോപാല്‍ തുടര്‍ന്നുകൊണ്ടേയിരിന്നു  .മദ്യം പതിവായി പകര്‍ന്നുനല്‍കുന്നത് രാമനാഥനാണ് .എന്നുവെച്ച് ഈ കാലംവരെ മദ്യത്തിന്‍റെ രുചിയെന്താണെന്ന് രാമനാഥന്‍ അറിഞ്ഞിട്ടുപോലുമില്ല  .രാമനാഥന്‍ പതിവായി  ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഒപ്പം വേണുഗോപാല്‍ പോകുമായിരുന്നുവെങ്കിലും ക്ഷേത്രത്തിനകത്തേക്ക് വേണുഗോപാല്‍ പോകുമായിരുന്നില്ല .രാമനാഥന്‍ കൂടുതലും ചങ്ങാതിയുടെ സ്വഭാവം നന്നാകുവാനും ദീര്‍ഘായൂസിനും വേണ്ടിയായിരുന്നു പ്രാര്‍ഥിച്ചിരുന്നത്.പക്ഷെ നാളിതുവരെ ചങ്ങാതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല .നാളികേര പുരയ്ക്ക് കഥകള്‍ ഒരുപാടുണ്ട് പറയുവാന്‍ .വിവാഹിതനായിട്ടും   പരസ്ത്രീ ബന്ധങ്ങള്‍  വേണുഗോപാല്‍ തുടര്‍ന്നു പോന്നു .പല സ്ത്രീകളുമായി ലൈംഗിക വേഴ്ചയില്‍ഏര്‍പ്പെടുന്നത് നാളികേര പുരയ്ക്ക് അകത്തു വെച്ചാണ്  .  നാളികേര പുരയ്ക്ക് അടുത്തൊന്നും ജനവാസം ഉണ്ടായിരുന്നില്ല . പിന്നീട് അതില്‍ നിന്നും മാറ്റമുണ്ടായത് സഹപ്രവര്‍ത്തകയായ   ലക്ഷ്മിയെ പരിജയപെട്ടതിനു ശേഷമാണ് .ഒരു പെണ്ണിനെ കണ്ട് ഇഷ്ടമായാല്‍പിന്നെ അവളെ തന്‍റെ ആഗ്രഹസാഫല്യത്തിന് ലഭിക്കും വരെ അയാള്‍ അതിനായി പ്രയത്നിച്ചുകൊണ്ടിരിക്കും .പക്ഷെ ലക്ഷ്മി വേണുഗോപാലിന്‍റെ ഇംഗിതത്തിന് വഴങ്ങിയിരുന്നില്ല .നിരന്തരമായ അയാളുടെ ആവശ്യപെടല്‍ കേട്ടു  സഹികെട്ടപ്പോള്‍  ഒരു ദിവസ്സം ലക്ഷ്മി പറഞ്ഞു .

,, പ്രാരാബ്ദങ്ങളുടെ കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നവളാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്‍റെ വിവാഹം ഞാന്‍ മറന്നു .ഞാനും എന്‍റെ കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത് .എന്‍റെ പിതാവ് മരണപെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി . എനിയ്ക്ക് താഴെ നാല് സഹോദരിമാരും, രണ്ടു സഹോദരന്മാരുമുണ്ട്. . ഒരു സഹോദരിയുടെ വിവാഹമേ നടന്നിട്ടുള്ളൂ . നിങ്ങള്‍ വിവാഹിതനാണെന്ന് എനിയ്ക്ക് അറിയാം .നിങ്ങള്‍ക്ക് വേണ്ടുവോളം പണമുണ്ട്. എനിയ്ക്ക് വേണ്ടത് പണമാണ്. എന്നെ നിങ്ങള്‍ക്ക് വിവാഹം ചെയ്യുവാന്‍ കഴിയുമോ ? .അവകാശം ചോദിച്ചുകൊണ്ട് ഒരിക്കലും നിങ്ങളുടെ വീട്ടിലേക്കോ ഭാര്യയുടെ അരികിലേക്കോ ഞാന്‍ വരില്ല .എന്‍റെ പേരില്‍ അല്‍പം വസ്തുവും ഒരു വീടും വാങ്ങിച്ചു നല്‍കണം .ഏതെങ്കിലുമൊരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി എന്‍റെ കഴുത്തില്‍ ഒരു താലി ചാര്‍ത്തണം .മറ്റാരേയും ബോധ്യപെടുത്തുവാനല്ല ,
എനിയ്ക്ക് എന്‍റെ മനസ്സിനെ തൃപ്തിപെടുത്തുവാനാണ് . രജിസ്റ്റര്‍ വിവാഹം വേണമെന്നൊന്നും ഞാന്‍ പറയില്ല  .പക്ഷെ എനിയ്ക്ക് ഒരു നിബന്ധനയുണ്ട് എന്നെ വിവാഹം ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഞാനും നിങ്ങളുടെ ഭാര്യയും മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുവാന്‍ പാടുള്ളൂ ,,

വേണുഗോപാല്‍ ലക്ഷ്മി ഗര്‍ഭം ധരിക്കുവാന്‍ പാടില്ല എന്ന   നിബന്ധനയോടെ ലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തി .വിവാഹത്തിനു മുന്‍പ് തന്നെ ലക്ഷ്മിയുടെ നിബന്ധനകള്‍ വേണുഗോപാല്‍ അംഗീകരിച്ചു .ലക്ഷ്മിയും കുടുംബാംഗങ്ങള്‍  പുതിയ വീട്ടിലേക്ക് താമസം മാറ്റി . പിന്നീട് ഇടയ്ക്കൊക്കെ വേണുഗോപാല്‍ ലക്ഷ്മിയുടെ അരികില്‍ പോയികൊണ്ടിരുന്നു .ഈ വിവരങ്ങള്‍ രാമനാഥന് മാത്രമേ അറിയുകയുള്ളൂ ..ലക്ഷ്മിയുമായുള്ള  വിവാഹത്തില്‍ നിന്നും വേണുഗോപാലിനെ  പിന്തിരിപ്പിക്കുവാന്‍ രാമനാഥന്‍ ശ്രമിച്ചതാണ്. പക്ഷെ രാമനാഥന്‍റെ വാക്കുകള്‍ വേണുഗോപാല്‍ കേട്ടില്ല.

നാളികേര പുരയുടെ വരാന്തയില്‍ കിടക്കുകയായിരുന്ന വേണുഗോപാലിനോടായി രാമനാഥന്‍ പറഞ്ഞു .

,, വേണു താന്‍ മക്കളുടെ അരികിലേക്ക് കുറച്ചുനാളത്തേക്ക് പൊയ്ക്കോളൂ .തന്‍റെ  മോന്‍ ഇന്നലെ എന്നെ വിളിച്ചിരുന്നു .ഞാന്‍ പറഞ്ഞാല്‍ താന്‍ കേള്‍ക്കുമെന്നാ മോന്‍ പറയുന്നേ

,, എനിയ്ക്ക് ഈ നാടും, തന്നേം വിട്ടുപോകുവാന്‍ ഒട്ടും താല്‍പര്യമില്ലാ ..അത് എന്‍റെ മക്കള്‍ക്ക്‌ അറിയുകയും ചെയ്യാം. പിന്നെ എന്തിനാണാവോ മക്കള്‍ ഇങ്ങിനെ നിര്‍ബന്ധിക്കുന്നത് .ഇനി എന്നെ അവര്‍ക്ക് അമേരിക്കയിലേക്ക് കൊണ്ടുപോകണം എന്നുണ്ടെങ്കില്‍ താനും എന്‍റെ കൂടെ പോരോ ...അങ്ങിനെയാണെങ്കില്‍ ആലോചിക്കാം ,,

രാമനാഥന്‍ അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു

,,  എന്താടോ  താനീ പറയുന്നേ..... എന്‍റെ കെട്ട്യോള് തനിച്ചാവില്ലേ ? തന്നെ പിരിഞ്ഞിരിക്കുവാന്‍ ആഗ്രഹം ഉണ്ടായിട്ടല്ലാ ഞാന്‍ പറയുന്നേ .മക്കളുടെ ആഗ്രഹാങ്ങള്‍ക്കല്ലേ നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് .,,

,, എന്നാല്‍ ഇനി അമേരിക്കയിലേക്ക് പോകുന്നതിനെ കുറിച്ച് ഒരക്ഷരം താന്‍ എന്നോട് പറയരുത്..... .രാമാ താന്‍ ഒരു പെഗ്ഗ് കൂടി ഒഴിച്ചേ ..,,

പതിവില്‍ കൂടുതല്‍ വേണുഗോപാല്‍ മദ്യപിച്ചത് കൊണ്ട് അയാളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു  .രാമനാഥന്‍ പറഞ്ഞു .

,, മദ്യപിച്ചത്   മതി .ഇന്ന് താന്‍ കണക്കൊക്കെ തെറ്റിച്ചിരിക്കുന്നു. സന്ധ്യയായി ഇനി നമുക്ക് പോകാം ,,

ബാക്കിയായ  വിദേശ മദ്യക്കുപ്പി നാളികേര പുരയുടെ അകത്ത് വെച്ച് ,കതക് താഴിട്ടു പൂട്ടി രാമനാഥന്‍ വേണുഗോപാലിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു .നടക്കുവാന്‍ നന്നേ പാടുപെടുന്ന വേണുഗോപാലിനെ രാമനാഥന്‍ താങ്ങി നടന്നു  .നടത്തത്തിനിടയില്‍  വേണുഗോപാല്‍ പുലമ്പിക്കൊണ്ടിരുന്നു .

,,എന്‍റെ ഈ ചങ്ങാതിയുടെ സ്നേഹമാണ് എനിയ്ക്ക് ജീവിക്കുവാനുള്ള പ്രേരണ .അവള് എന്നെ വിട്ടു പോയില്ലേ ......എന്‍റെ മക്കളും എന്നെ തനിച്ചാക്കി അമേരിക്കയിലേക്ക് പോയില്ലേ..... .എനിയ്ക്ക് നീ മാത്രമേയുള്ളൂ...... നീ മാത്രം. നിന്നെ വിട്ട് ഞാന്‍ എങ്ങും പോകില്ല ,,  

രാമനാഥന്‍ വേണുഗോപാലിനെ ബംഗ്ലാവിലാക്കി അയാളുടെ വീട്ടിലേക്കു നടന്നു.പടിപ്പുര കടന്നപ്പോള്‍ പൂമുഖത്തിരുന്ന്  ഭാര്യ നാമം ജപിക്കുന്നത് അയാള്‍ കണ്ടു .രാമനാഥന്‍ ചവിട്ടുപടിയില്‍ ഇരുന്നിരുന്ന കിണ്ടിയിലെ ജലം കൊണ്ട് പാദങ്ങള്‍ കഴുകി വൃത്തിയാക്കി  .  പൂമുഖത്തെ ചാരുകസേരയില്‍ കിടന്നു .വേണുഗോപാലിനെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു അയാളുടെ മനസ്സ് നിറയെ .ഒരു സുഹൃത്തിന് ചെയ്യാവുന്നതില്‍ എത്രയോ മടങ്ങ്‌ കൂടുതല്‍  തനിക്കായി  വേണു ചെയ്തിരിക്കുന്നു .ആകെയുള്ള പത്തു സെന്‍റെ് പുരയിടത്തിനു ചുറ്റുമുള്ള അര ഏക്കര്‍ ഭൂമി തനിക്കായി സൗജന്യമായി നല്‍കി, തരക്കേടില്ലാത്ത ഒരു വീട് പണിതു നല്‍കി,മൂന്ന് പെണ്മക്കളേയും വിവാഹംകഴിച്ചയക്കുവാന്‍ സഹായിച്ചു .അയാള്‍ ജീവിതത്തില്‍  പിന്നിട്ട നാള്‍വഴികളെ കുറിച്ചു ചിന്തിച്ചു കിടന്നു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഭാര്യ നാമജപം കഴിഞ്ഞു  അയാളുടെ അരികില്‍ വന്നിരുന്നു പറഞ്ഞു .

,, ചായ എടുക്കട്ടെ ?,എന്താ ഇന്ന് ദുഖിതനായിരിക്കുന്നത്? .സുഹൃത്തിനെയായി വഴക്കിട്ടോ ?,,

,,വഴക്കൊന്നും കൂടിയില്ല . വേണുവിനോട് മക്കളുടെ അരികിലേക്ക് പോകുവാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല .അയാള്‍ എന്നെ വിട്ടു പോകില്ലാന്നു പറയുന്നു.  താനൊരു ചായ എടുത്തിട്ടു വരൂ ...ഇത്തിരി കടുപ്പം ഉണ്ടായിക്കോട്ടെ ,,

ഭാര്യ അടുക്കളയിലേക്കു പോയപ്പോള്‍ രാമനാഥന്‍റെ മനസ്സ്  വീണ്ടും പിന്നിട്ട നാള്‍വഴിയിലേക്ക് സഞ്ചരിച്ചു .

അടുത്തദിവസം ഒരു ഉറച്ച തീരുമാനം രാമനാഥന്‍ എടുത്തിരുന്നു .നാളികേര ശേഖരണ പുരയുടെ വരാന്തയിലിരുന്ന് ഗ്ലാസിലേക്കു  മദ്യം പകര്‍ന്നു നല്‍കുമ്പോള്‍ രാമനാഥന്‍ വേണുഗോപാലിനോട് പറഞ്ഞു .

,,  ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ താന്‍ ദേശ്യ പെടുമോ ?,,
വേണുഗോപാല്‍ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, രാമനാഥന്‍ തുടര്‍ന്നു .
,, ഇനി ലക്ഷ്മിയെ ബംഗ്ലാവിലേക്ക് കൂട്ടി കൊണ്ട് വന്നൂടെ .അവളുടെ ജീവിതം തനിക്കായി നീക്കി വെച്ചവളാണ് 
വേണുഗോപാല്‍ അല്‍പനേരം മൌനിയായിരുന്നത്തിനു ശേഷം ഗ്ലാസ്സിലെ അവശേഷിച്ച മദ്യം അകത്താക്കിയത്തിനു ശേഷം  പറഞ്ഞു.

,, താന്‍ ഒരു പെഗ്ഗ്  ഒഴിച്ചേ .ഇനി അതൊന്നും ശെരിയാവില്ലടോ മക്കള്‍ അതൊന്നും അംഗീകരിക്കില്ല ,,

വേണുഗോപാല്‍  പകര്‍ന്നുനല്‍കിയ മദ്യം അതേ പടി അകത്താകിയത്തിനു ശേഷം ഗ്ലാസ്സ്‌ വീണ്ടും മദ്യം പകരാനായി രാമനാഥന്‍റെ മുന്‍പിലേക്ക്  നീക്കി വെച്ചു .രാമനാഥന്‍ തുടര്‍ന്നു .

,, ജീവിതം നമ്മള്‍ തരണം ചെയ്യുക തന്നെ വേണം. ശേഷിക്കുന്ന തന്‍റെ ജീവിതത്തില്‍ തനിക്കൊരു തുണ ഉണ്ടായേ പറ്റൂ. ഞാന്‍ തന്‍റെ മക്കളോട് സംസാരിക്കുവാന്‍ പോകുകയാണ്. ഇന്ന് രാത്രി ഞാന്‍ അവരുമായി ഫോണില്‍ സംസാരിക്കും .അവര്‍ക്കു ഇഷ്ടമല്ലാ എന്ന് പറയുകയാണെങ്കില്‍ നമുക്ക് വേണ്ടായെന്നു വെയ്ക്കാം ,,

അന്നും  പതിവില്‍ കൂടുതല്‍ വേണുഗോപാല്‍  മദ്യപിച്ചു .രാമനാഥന്‍ താങ്ങിയാണ്  വേണുഗോപാലിനെ വീട്ടിലേക്ക് എത്തിച്ചത് .രാത്രി രാമനാഥന്‍ വേണുഗോപാലിന്‍റെ മക്കളുമായി സംസാരിച്ചു .മകന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല പക്ഷെ മകള്‍ നീരസം അറിയിച്ചു .ഒരു വിധം മകളുടേയും സമ്മതം രാമനാഥന്‍ വാങ്ങി .അടുത്ത ദിവസ്സം ലക്ഷ്മിയെ ബംഗ്ലാവിലേക്ക് വേണുഗോപാലും രാമനാഥനും കൂട്ടി കൊണ്ടു പോന്നു .സായാഹ്നത്തില്‍ നാളികേര പുരയിലേക്ക്‌ പോകണം എന്ന് വേണുഗോപാല്‍ പറഞ്ഞെങ്കിലും രാമനാഥന്‍ അതിന് വിസമ്മതിച്ചു .രാമനാഥന്‍ നേരത്തെതന്നെ തന്‍റെ വീട്ടിലേക്ക് തിരികെ പോന്നു .അന്നു രാത്രി ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വേണുഗോപാല്‍ ലക്ഷ്മിയെ ആദ്യമേ വിവാഹം ചെയ്തിരുന്നു എന്ന വിവരം രാമനാഥന്‍ ഭാര്യയോടു പറഞ്ഞപ്പോള്‍ അവര്‍ക്കു അത്ഭുതം തോന്നി. ഭാര്യ പറഞ്ഞു .

,,  ഭഗവാനേ എന്താ ഈ കേള്‍ക്കുന്നേ!!!!! .ഇതൊക്കെ അറിഞ്ഞിട്ടും.... എല്ലാം എന്നോട് പറയുന്ന അങ്ങ് ഇതുമാത്രം എന്തേ എന്നോട് പറയാതെയിരുന്നത്? ,,

രാമനാഥന്‍ മറുപടി പറഞ്ഞില്ല .അയാള്‍ക്ക്‌ ഇന്ന് സന്തോഷത്തിന്‍റെ ദിവസ്സമായിരുന്നു . സുഹൃത്ത് ഇനി തനിച്ചാകില്ലല്ലോ എന്ന ആത്മസംതൃപതിയോടെ അയാള്‍ നിദ്രയിലേക്ക് വഴുതി വീണു . ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസ്സം നാളികേര ശേഖരണ പുരയുടെ വരാന്തയില്‍ പതിവുപോലെ രാമനാഥന്‍ വേണുഗോപാലിന്  മദ്യം പകര്‍ന്നു നല്‍കുമ്പോള്‍ ,വേണുഗോപാലിന് കലശലായ ചുമ അനുഭവപെട്ടു .എത്ര ശ്രമിച്ചിട്ടും ചുമയെ നിയന്ത്രിക്കുവാന്‍ അയാള്‍ക്കായില്ല .ചുമ കൂടിക്കൂടി അയാള്‍ രക്തം ചര്‍ദ്ദിച്ചു .രാമാ.. എന്ന വിളിയോടെ അയാള്‍ രാമനാഥനുമേല്‍ ചാഞ്ഞു .രാമനാഥന്‍ അയാളെ ആശ്വസിപ്പിച്ചുകൊണ്ട് വരാന്തയില്‍ കിടത്തിയതിനു ശേഷം  ബംഗ്ലാവിലേക്ക് പാഞ്ഞു .ബംഗ്ലാവില്‍ എത്തിയ രാമനാഥന്‍   ഡ്രൈവറേയും വല്യകാരനേയും കൂട്ടി വാഹനത്തില്‍ തിരികെയെത്തി .പക്ഷെ വാഹനം  നാളികേര പുരയുടെ അരികിലേക്ക് എത്തുവാനാവില്ലായിരുന്നു .ദൂരെ റോഡില്‍ നിറുത്തിയ വാഹനത്തിലേക്ക് .രാമനാഥനും , ഡ്രൈവറും ,വാല്യകാരനും കൂടി  വേണുഗോപാലിനെ എടുത്തുക്കൊണ്ടു പോയികിടത്തി .ഉടനെ തന്നെ   ആശുപത്രിയിലേക്ക് കൊണ്ടു പോയി .
വേണുഗോപാല്‍ ശ്വാസം എടുക്കാന്‍ നന്നേ പാടുപെടുന്നത് കണ്ടപ്പോള്‍ രാമനാഥന്‍റെ ഇമകള്‍ നിറഞ്ഞൊഴുകി .രാമനാഥന്‍ വേണുഗോപാലിനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു .

,, സമാധാമായി കിടന്നോളൂ നിനക്ക് ഒന്നും സംഭവിക്കില്ല .ഞാനില്ലേ നിന്‍റെ കൂടെ ,,

ഇടയ്ക്കൊക്കെ വേണുഗോപാലിന്‍റെ വായില്‍നിന്നും വരുന്ന രക്തം രാമനാഥന്‍ തന്‍റെ  തുവാല കൊണ്ട് തുടച്ചുനീക്കി കൊണ്ടിരുന്നു .അയാള്‍ വാഹനത്തിന്‍റെ വേഗത കൂട്ടുവാന്‍ നിരന്തരം ഡ്രൈവറോട് പറഞ്ഞു .രാമനാഥന്‍ അന്നേവരെ അനുഭവിക്കാത്ത മാനസീക സങ്കര്‍ഷമായിരുന്നു അപ്പോള്‍ അനുഭവിച്ചു കൊണ്ടിരുന്നത് .

അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപെട്ട വേണുഗോപാലിനെകുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ രാമനാഥന്‍ വ്യാകുലപ്പെട്ടൂ ,മണിക്കൂറുകള്‍ക്കു ശേഷം  പരിശോധിച്ച ഡോക്ടര്‍മാരില്‍ പ്രധാന ഡോക്ടര്‍  രാമനാഥനോട് പറഞ്ഞു .

,,നിരന്തരമായ മദ്യപാനം മൂലം അദ്ദേഹത്തിന്‍റെ കരളിന് കാര്യമായ കേട് പറ്റിയിട്ടുണ്ട് ഉടനെതന്നെ കരളിന്‍റെ ഒരു ഭാഗം മുറിച്ചുമാറ്റി വെയ്ക്കണം .ചേരുന്ന ദാതാവിനെ കണ്ടെത്തേണം ദാതാവിന് മുറിച്ചു മാറ്റുന്ന കരള്‍ ക്രമേണ വളര്‍ന്നു വരും  .പക്ഷെ കരള്‍ മുറിച്ചു മാറ്റിവെയ്ക്കുന്ന സര്‍ജ്ജറി ഈ ആശുപത്രിയിലില്ല. അതിന് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് രോഗിയെ എത്രയുംവേഗം കൊണ്ടുപോകണം .അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെയധികം ഗുരുതരമാണ് ഇപ്പോള്‍  ,,

,, എന്‍റെ കരള്‍ മുറിച്ചു മാറ്റി വച്ചോളൂ   എന്‍റെ വേണുഗോപാലിനെ രക്ഷിക്കണം ഡോക്ടര്‍ ,,

,,സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ട് പോകു .അവിടെ താങ്കളെ  പരിശോധിച്ച് അവര്‍ തീരുമാനിക്കും അദ്ദേഹത്തിന് ചേരുന്നതാണോ താങ്കളുടെ കരള്‍ എന്ന് ,,

അമേരിക്കയിലേക്ക് വിളിച്ച്  മക്കളെ അച്ഛന്‍റെ  അസുഖവിവരം അറിയിച്ചപ്പോള്‍ അവര്‍ ഉടനെ നാട്ടിലേക്ക് എത്താം എന്ന് രാമനാഥനോട് പറഞ്ഞു .രാമനാഥന്‍ ബാങ്കില്‍ പോയി ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച രൂപയില്‍ നിന്നും കുറെയേറെ രൂപ പിന്‍വലിച്ചു .സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വേണുഗോപാലിനെയായി യാത്രയായി.  അയാളുടെ ഭാര്യയേയും ,ലക്ഷ്മിയേയും ഒപ്പം കൂട്ടി .ആംബുലന്‍സില്‍ രാമനാഥന്‍റെ മടിയില്‍ തലചായ്ച്ച് വേണുഗോപാല്‍ കിടന്നു .  വേണുഗോപാലിന്‍റെ  മുഖത്ത് തെല്ലും ഭയം നിഴലിച്ചിരുന്നില്ല  ,ജീവിതം ആസ്വദിച്ചു ജീവിച്ചു എന്ന മുഖഭാവമായിരുന്നു അപ്പോള്‍ അയാളുടേത് .  കൂട്ടുകാരന്‍റെ അവസ്തയെ കുറിച്ച് ഓര്‍ത്ത് രാമനാഥന്‍ വല്ലാതെ സങ്കടപെട്ടു.  .സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ പരിശോധനയില്‍ രാമനാഥന്‍റെ കരള്‍ വേണുഗോപാലിന് ചേരുന്നതാണെന്നുള്ള അറിയിപ്പ് വന്നു .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍ജ്ജറിക്കായി രണ്ടു പേരേയും ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റി .രണ്ടുപേരെയും അടുത്തടുത്ത് കിടത്തിയപ്പോള്‍ വേണുഗോപാല്‍ രാമനാഥന്‍റെ കൈത്തലം നുകര്‍ന്ന് തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു. അപ്പോള്‍ വേണുഗോപാലിന്‍റെ  ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു .രാമനാഥന്‍ ആദ്യമായി അയാള്‍ കരയുന്നത്  കാണുകയായിരുന്നു .

ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായി .ആദ്യം അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നത് .രാമനാഥനായിരുന്നു .അയാള്‍ പ്രിയ സുഹൃത്ത് ഉണരുന്നതും കാത്തു വേദന സഹിച്ചുകിടന്നു . ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ അവര്‍ ഗ്രാമത്തില്‍ തിരികെയെത്തി . മാസങ്ങളുടെ വിശ്രമവും മരുന്ന് കഴിക്കലുകള്‍ക്കും ഒടുവില്‍. രണ്ടു പേരും പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു .വേണുഗോപാലിന്‍റെ മക്കള്‍ അമേരിക്കയിലേക്ക് തിരികെ പോയി . ഒരു ദിവസ്സം വേണുഗോപാല്‍ പറഞ്ഞു.

,, നമുക്ക് ഇന്ന് സായാഹ്നത്തില്‍ നാളികേര ശേഖരണ പുരയിലേക്ക്‌ പോയാലോ ,,

,, ഞാന്‍ പറയുവാനിരിക്കുകയായിരുന്നു. ഒരു പാട് കാലമായില്ലേ ... നമ്മള്‍ അവിടേക്ക് പോയിട്ട് ,,

സായാഹ്നത്തില്‍ രണ്ടു പേരും നാളികേര ശേഖരണ പുരയില്‍ എത്തി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വാല്യകാരന്‍ അവിടെ വന്ന് ഒരു സഞ്ചി വേണുഗോപാലിന് നല്‍കി തിരികെ പോയി .വേണുഗോപാല്‍ സഞ്ചിയില്‍ നിന്നും വിദേശ മദ്യ കുപ്പിയും ഗ്ലാസ്സും വെള്ളകുപ്പിയും പുറത്തെടുക്കുന്നത് കണ്ടപ്പോള്‍ രാമനാഥന്‍ ആക്രോശിച്ചു കൊണ്ടു പറഞ്ഞു .

,,മതിയായില്ലേ നിനക്ക്, ഈ കാലമത്രയും കുടിച്ച് കരള്‍ നശിപ്പിച്ചിട്ടും ഇനി ഞാന്‍ നല്‍കിയ കരള്‍ കൂടി നശിപ്പിക്കണോ നിനക്ക്  ,,

രാമനാഥന്‍ ബലംപ്രയോഗിച്ച് മദ്യക്കുപ്പി വാങ്ങി അടപ്പ് തുറന്ന് മദ്യം പുറത്തേക്ക് ഒഴുക്കി കളഞ്ഞു .വേണുഗോപാല്‍ അയാളുടെ പ്രവര്‍ത്തി കണ്ട് നിശ്ചലമായി നില്‍ക്കുന്നത് കണ്ടപ്പോള്‍ രാമനാഥന്‍  വീണ്ടും തുടര്‍ന്നു .

,,ഇനി ഒരു തുള്ളി മദ്യം നിന്‍റെ ശരീരത്തില്‍ പ്രവേശിക്കപെട്ടു എന്ന് ഞാന്‍ അറിഞ്ഞാല്‍. അന്ന് അവസാനിക്കും നമ്മള്‍ തമ്മിലുള്ള ബന്ധം .എനിക്ക് വേണം നിന്നെ .എന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടയുന്നത് വരെ എനിക്ക് കാണണം നിന്നെ ആരോഗ്യത്തോടെ തന്നെ ,,

ആദ്യമായാണ് രാമനാഥന്‍ വേണുഗോപാലിനോട് അത്രയും   ദേഷ്യത്തില്‍  . സംസാരിക്കുന്നത്. അയാള്‍ ഇരുന്നിടത്തു നിന്നും എഴുന്നേറ്റുനിന്ന് ചുമരില്‍ തല ചേര്‍ത്തുപിടിച്ചു കുഞ്ഞുങ്ങളെ പോലെ തേങ്ങി കരയുവാന്‍ തുടങ്ങി .അല്‍പ നേരം കഴിഞ്ഞപ്പോള്‍ രാമനാഥന്‍ അയാളുടെ തോളില്‍ കൈത്തലം വെച്ചു .അപ്പോള്‍ വേണുഗോപാല്‍ നിയന്ത്രണം വിട്ട് അയാളെ കെട്ടിപിടിച്ച്  കരഞ്ഞു  കൊണ്ടു പറഞ്ഞു .

 ,,ഞാന്‍ എന്ത് സുകൃതം ചെയ്തിട്ടാണ് നിന്നെ എനിയ്ക്ക് സുഹൃത്തായി ലഭിച്ചത് .എനിയ്ക്ക് ഒന്നും വേണ്ട. നിനക്ക് ഇഷ്ടമില്ലാത്തത് ഒന്നും തന്നെ എനിയ്ക്ക് വേണ്ട .എന്നോട് ക്ഷമിക്കൂ രാമാ ...... ,,

രണ്ടു പേരും പരസ്പരം കരഞ്ഞുകൊണ്ട്‌ ആ നില്‍പ്പ്ഏറെനേരം  നിന്നു .അപ്പോള്‍  സായാഹ്നം വിടവാങ്ങിയ അറിയിപ്പെന്നോണം സൂര്യന്‍ പാതി അസ്തമിച്ചിരുന്നു .ആകാശമാകെ സ്വര്‍ണ്ണനിറം വാരി വിതറിയ പ്രതീതി പ്രപഞ്ചമാകെ ഉളവാക്കി . ആകാശത്ത്‌ പറവകള്‍ അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി ശബ്ദ കോലാഹലങ്ങളോടെ  പറന്നുപോയികൊണ്ടിരുന്നു .  നാളത്തെ പുതുപുലരിയെ പ്രതീക്ഷിച്ചുകൊണ്ട്  .
                                                                      ശുഭം
rasheedthozhiyoor@gmail.com