ചിന്താക്രാന്തൻ

22 January 2016

കഥ. അഭിതര്‍പ്പണം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

(  വഴുക്കുപക്ഷി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഈ  കഥ എന്‍റെ പ്രിയ   ബ്ലോഗ് വായനക്കാര്‍ക്കായി  സമര്‍പ്പിക്കുന്നു  )

പുരാതനമായ തറവാടിന്‍റെ  പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുകയാണ്  ആദിത്യവര്‍മ്മ .കൈയുള്ള ബനിയനും,ലുങ്കിയുമാണ് അയാളുടെ വേഷം .കട്ടിയുള്ള മീശയും കുറ്റിത്താടിയുമുള്ള അയാളെ കണ്ടാല്‍ ഗൌരവക്കാരനാണെന്ന്   തോന്നും. തൊട്ടടുത്ത് ഓടിട്ട മേല്‍കൂരയ്ക്ക് താങ്ങായ  മരത്തൂണില്‍ ചാരിയിരുന്ന് ആദിത്യ വർമ്മയുടെ കാല്‍പാദങ്ങള്‍  തിരുമ്മുകയാണ് സിദ്ധാര്‍ത്ഥന്‍.മുറ്റത്തിനപ്പുറം ഇടതൂര്‍ന്നുനില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലൂടെ വീശുന്ന  സുഖശീതളമായ കാറ്റ് അവരെ തഴുകിപോകുന്നുണ്ട് .നിലാവുള്ള രാത്രികളില്‍  അത്താഴം കഴിഞ്ഞാല്‍ പൂമുഖത്തെ വൈദ്യുതി പ്രകാശം അണച്ച് നിലാവെട്ടത്തില്‍ രണ്ടുപേരും  വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്ന പതിവിന്  വര്‍ഷങ്ങളുടെ പഴക്കമുണ്ട്.  മേല്‍കൂര ഓടിട്ട പ്രൌഡിയുള്ള ഇരുന്നില വീടിന്‍റെ പൂമുഖത്തിരിക്കുന്ന   സുഖം മറ്റ് എവിടെപ്പോയിരുന്നാലും സിദ്ധാര്‍ത്ഥന് ലഭിക്കാറില്ല.രക്തബന്ധങ്ങളെക്കാള്‍ അതീതമായ ബന്ധമാണ് ആ വീട്ടിലുള്ളവരുമായി സിദ്ധാര്‍ത്ഥനുള്ളത്. ആദിത്യവര്‍മ്മയും സഹധര്‍മ്മിണി ലീലാവതിയും, ഒരു വേലക്കാരിയുമാണ്   ആ ഇരുനില മാളികയില്‍ താമസം.സിദ്ധാര്‍ത്ഥന്‍ മാളികയോട് ചേര്‍ന്നുള്ള കയ്യാലപ്പുരയിലാണ് അന്തിയുറക്കം. ആദിത്യവര്‍മ്മയുടെ  ഒരേയൊരു മകള്‍  ഡോക്ടര്‍  അഞ്ജലി  ഭര്‍ത്താവുമൊത്ത് ആസ്ട്രേലിയയിലാണ് താമസം .മാതാപിതാക്കളെ ആസ്ട്രേലിയയിലേക്ക് സുഖവാസത്തിന്‌ ക്ഷണിച്ചിട്ട് വരാത്തതിന്‍റെ വൈഷമ്യത്തിലാണ് അഞ്ജലി.മൂന്ന് ഏക്കര്‍ പുരയിടം പലതരം കൃഷികളാല്‍ സമ്പന്നമാണ് .
ആദിത്യവര്‍മ്മ നിലത്തിരിക്കുന്ന കോളാമ്പിയെടുത്ത്  മുറുക്കാന്‍ തുപ്പിയതിനു ശേഷം നിവര്‍ന്നിരുന്ന്  സിദ്ധാര്‍ത്ഥനോട് പറഞ്ഞു.

,,അഞ്ജലി ഇന്നും വിളിച്ചിരുന്നു. ഞങ്ങള്‍ക്ക് വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍  ഞങ്ങളുടെ  സമ്മതത്തിനായി.അമ്മയുടെ സമ്മതം നേരത്തെതന്നെ അവള്‍  വാങ്ങിയിട്ടുണ്ട്.എനിക്ക് ഈ ഗ്രാമവും, വീടും പിന്നെ മോനെയും  വിട്ടുപോകാന്‍ മനസ്സുവരുന്നില്ല.മോന്‍ ഇവിടെ വന്നതില്‍പിന്നെ നമ്മള്‍ ഒരുദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ലല്ലോ ? ലീലാവതിയോട്  അഞ്ജലിയുടെ  അരികിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞിട്ട് ഞാനില്ലാതെ അവളെങ്ങോട്ടും പോവുന്നില്ല എന്നാണ്  പറയുന്നത്.നേരം പത്തുമണി കഴിഞ്ഞിരിക്കുന്നു.മോന്  നാളെ നേരത്തെ  കോളേജില്‍ പോകുവാനുള്ളതല്ലെ? മോന്‍  പോയി കിടന്നോളൂ,,

സിദ്ധാര്‍ത്ഥന്‍ അയാളുടെ പാദങ്ങളില്‍ നിന്നും കൈകള്‍ പിന്‍വലിച്ച്  പറഞ്ഞു.

,,അഞ്ജലി ചേച്ചിക്ക് അച്ഛനോടും അമ്മയോടും ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടല്ലേ ആസ്ട്രേലിയയിലേക്ക് ക്ഷണിക്കുന്നത് .എന്നെ തനിച്ചാക്കിയിട്ടു പോകുവാനാവാത്തതുക്കൊണ്ടല്ലെ അച്ഛന്‍ പോകുവാന്‍ വിസ്സമ്മതിക്കുന്നത്.ആസ്ട്രേലിയയിലേക്ക് പോകുവാന്‍ അവസരം ലഭിച്ചിട്ട് പോകാതെയിരിക്കേണ്ട   ,,

ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന്‍റെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു .

,, നേരം ഒരുപാടായി മോന്‍  പോയി കിടക്കുവാന്‍ നോക്ക് ,,

ആദിത്യവര്‍മ്മ എഴുന്നേറ്റ്‌  പോയി.അയാള്‍ വാതിലടച്ചു  സാക്ഷയിടുന്ന ശബ്ദം കേട്ടപ്പോള്‍ സിദ്ധാര്‍ത്ഥന്‍ എഴുന്നേറ്റ്  നടന്നു.നനുത്ത കാറ്റിനാല്‍ അയാളുടെ ശരീരമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു.പൗർണ്ണമി ദിവസമായതിനാല്‍  നല്ല നിലാവുണ്ട്. സൂര്യകിരണങ്ങൾ ചന്ദ്രനില്‍ തട്ടി ഭൂമിയില്‍  പ്രതിഫലിക്കുന്ന നിലാവെളിച്ചത്തെകുറിച്ചയാള്‍ ഓര്‍ത്തു.ഭൂലോകമാകെ എന്തെല്ലാം  അത്ഭുതങ്ങളാണ് അരങ്ങേറുന്നത് . ചില പ്രതിഭാസങ്ങള്‍ അവശ്വസനീയാമായി തോന്നുമെങ്കിലും യാഥാര്‍ത്യങ്ങള്‍  യാഥാര്‍ഥ്യം അല്ലാതെയാവുന്നില്ലല്ലോ.അയാളുടെ  ജീവിതത്തിലുണ്ടായ  സംഭവവികാസങ്ങള്‍  അയാള്‍ക്ക്‌  വിശ്വസിക്കുവാന്‍  ആവുന്നില്ലെങ്കിലും ഉണ്ടായതൊക്കെ യാഥാര്‍ത്ഥ്യം ആണെന്നോര്‍ക്കുമ്പോള്‍       അയാളുടെ മനസിലെ സങ്കടം അസഹനീയമായി തോന്നും.ബാത്രൂമോട് കൂടിയ  രണ്ട് കിടപ്പുമുറികളുള്ള കയ്യാലപ്പുരയുടെ പൂമുഖം തേക്കുമരത്തിനാല്‍ ആവരണം  ചെയ്തിട്ടുണ്ട് .സിദ്ധാര്‍ത്ഥന്‍ കിടപ്പുമുറിയില്‍ കയറി വാതിലടച്ചു സാക്ഷയിട്ട് ബാത്രൂമില്‍ പോയിവന്നതിനുശേഷം ഉറങ്ങുവാനായി  കിടന്നു.

അരമണിക്കൂര്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അയാളെ തേടിയെത്തിയില്ല.കിടപ്പുമുറിയില്‍ ചുവന്ന ബെഡ് ലാമ്പിന്‍റെ  അരണ്ടവെളിച്ചത്തിലയാള്‍ വലതുകൈ നെറ്റിയില്‍ വെച്ച് ഇമകള്‍ ഇറുക്കിയടച്ചു  നീണ്ടുനിവര്‍ന്നു കിടന്നു.അമ്മയെ കുറിച്ചോര്‍ത്താല്‍ എപ്പോഴും ഇങ്ങിനെയാണ്‌ . അസ്വസ്ഥനായ സിദ്ധാര്‍ത്ഥന്‍  എഴുന്നേറ്റിരുന്നു.ഉത്തരത്തില്‍ കെട്ടിതൂങ്ങിയ അമ്മയുടെ മൃതശരീരം കണ്മുന്നില്‍ തൂങ്ങിക്കിടക്കുന്നത്പോലെ.ആ കാഴ്ചകണ്ട്‌ ശരീരവും മനസും ഒരുപോലെ തളര്‍ന്നിരുന്നു. തൊണ്ട വരണ്ടുണങ്ങിയതുപോലെ തോന്നിയപ്പോള്‍    ജെഗ്ഗില്‍ നിന്നും വെള്ളം ഗ്ലാസില്‍ പകര്‍ന്നുകുടിച്ചു. വയറുനിറയെ വെള്ളംകുടിച്ചിട്ടും  ദാഹം ശമിക്കാത്തതുപോലെ   അനുഭവപ്പെട്ടു.മനസില്‍ സങ്കടങ്ങളുടെ വേലിയേറ്റം നടക്കുമ്പോള്‍ ഈയൊരു അവസ്ഥ  പതിവാണ് .    ഒമ്പതാമത്തെ    പിറന്നാള്‍ ദിനംവരെ സന്തോഷപ്രദമായിരുന്നു അയാളുടെ  ജീവിതം .അച്ഛന്  ദുബായിയില്‍ വ്യാപാരസ്ഥാപനങ്ങളുണ്ടായിരുന്നു.പണത്തിനോട് വല്ലാത്തൊരു ആര്‍ത്തിയായിരുന്നു   അച്ഛന് .ആ കാലത്ത്   അച്ഛന്‍  നാട്ടില്‍  ഒരുപാട് വസ്തുവഹകള്‍ വാങ്ങിക്കൂട്ടിയിരുന്നു. അമ്മയുടെ പക്കല്‍ എപ്പോഴും ധാരാളം പണമുണ്ടാകും , സിദ്ധാര്‍ത്ഥന്‍   എന്ത് ആഗ്രഹങ്ങള്‍ പറഞ്ഞാലും അമ്മ  ആഗ്രഹങ്ങളെല്ലാം  നിറവേറ്റി കൊടുക്കുമായിരുന്നു .അച്ഛനെ അവസാമായി സിദ്ധാര്‍ത്ഥന്‍ നേരില്‍ക്കണ്ടത് അയാളുടെ ആറാമത്തെ വയസിലാണ് .അച്ഛന്‍ അങ്ങിനെയാണ് മൂന്നും നാലും വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് നാട്ടില്‍ വരുന്നത്.നാട്ടില്‍ വന്നാല്‍ ഒരുമാസം തികയുന്നതിന് മുമ്പ്തന്നെ തിരികെപോകും . വീട്ടില്‍ സിദ്ധാര്‍ത്ഥനും   അമ്മയും, അച്ഛമ്മയുമാണ്   താമസം .

അച്ഛന്‍ അമ്മയ്ക്ക് വാങ്ങിക്കൊടുത്ത ആഡംബര കാറിന് സ്ഥിരമായി ഡ്രൈവര്‍ ഉണ്ടായിരുന്നില്ല.അയല്പക്കത്തെ അന്യമതസ്ഥനായ ഒരു യുവാവ് ആവശ്യമുള്ളപ്പോള്‍ വാഹനമോടിക്കാന്‍ വരുമായിരുന്നു.സുമുഖനായ  ഡ്രൈവറേയും സിദ്ധാര്‍ത്ഥന്‍റെ അമ്മയേയും ചേര്‍ത്ത് ഗ്രാമവാസികള്‍ പല കഥകളും  പറയുന്നുണ്ടായിരുന്നു.  സിദ്ധാര്‍ത്ഥന്‍റെ ഒന്‍പതാം ജന്മദിനത്തിന്‍റെ   അന്ന് ഉച്ചയൂണിന് കുടുംബാംഗങ്ങളെ ക്ഷണിച്ചിരുന്നു.ഭക്ഷണശേഷം അമ്മയുടെ കുടുംബാംഗങ്ങളുടെ കൂടെ സിദ്ധാര്‍ത്ഥന്‍ അമ്മയുടെ വീട്ടിലേക്ക് വിരുന്നിന് പോയി   .അന്ന്  ഗ്രാമവാസികളില്‍ ചിലര്‍ അവിഹിതബന്ധം കൈയ്യോടെ പിടികൂടുവാനായി    തക്കംപാര്‍ത്തിരുന്നു .കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല . അര്‍ദ്ധരാത്രി ഡ്രൈവര്‍    സിദ്ധാര്‍ത്ഥന്‍റെ അമ്മയുടെ   കിടപ്പുമുറിയിലേക്ക് കയറിയപ്പോള്‍  .ഗ്രാമവാസികള്‍ പുറത്തുനിന്നും  കതകിന്‍റെ സാക്ഷയിട്ടു .  ഗ്രാമവാസികള്‍ എന്ന് പറഞ്ഞാല്‍ സിദ്ധാര്‍ത്ഥന്‍റെ അമ്മയുമായി ചങ്ങാത്തം കൂടാന്‍ അഹോരാത്രം ശ്രമിച്ചിരുന്ന ചില യുവാക്കളായിരുന്നു ആ സദാചാരപ്പോലീസ്  . നേരം പുലര്‍ന്നപ്പോള്‍ സദാചാരപ്പോലീസ് യുവാവിനെ  ബന്ധസ്ഥനാക്കി മര്‍ദ്ദിച്ച് അവശനാക്കി.

 വിവരങ്ങള്‍ കാട്ടുതീപോലെ  ഗ്രാമമാകെ  പരന്നു . വിദേശത്തുള്ള സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ വിവരമറിഞ്ഞപ്പോള്‍ . അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കാന്‍  സഹോദരനോട് ആജ്ഞാപിച്ചു .സഹോദരനും കൂട്ടാളികളും അച്ഛന്‍റെ ആജ്ഞാപനം  പ്രാവര്‍ത്തികമാക്കി.വീട്ടില്‍നിന്നും പുറത്താക്കപ്പെട്ട അമ്മ സ്വന്തം വീട്ടില്‍ അഭയം തേടിയെത്തി .പക്ഷെ അമ്മയുടെ രണ്ടു സഹോദരന്മാര്‍ കുടുംബത്തിന്‍റെ  മാനംകെടുത്തിയ ഒരേയൊരു സഹോദരിക്ക് അഭയം നല്‍കിയില്ല.സിദ്ധാര്‍ത്ഥന്‍റെ കൈപിടിച്ചിറങ്ങിയ അമ്മയുടെ കൂടെ അമ്മാമയുമിറങ്ങി.പിന്നെ ഗത്യന്തരമില്ലാതെ എത്തപ്പെട്ടത് ദൂരെയുള്ള ഈ ഗ്രാമത്തിലാണ്.ഇവിടെ ചെറിയൊരു  വീട് വാടകയ്ക്കെടുത്ത് അവര്‍ പുതിയ ജീവിതത്തിന് നാന്ദികുറിച്ചു .സിദ്ധാര്‍ത്ഥനെ ഗ്രാമത്തിലുള്ള  വിദ്യാലയത്തില്‍ ചേര്‍ത്തു .ഏതാണ്ട് ഒരു വര്‍ഷം  അല്ലലില്ലാതെയവര്‍  ജീവിച്ചു.അമ്മയുടെ  ബാങ്കിലുള്ള പണവും,സ്വര്‍ണാഭരണങ്ങളും തീര്‍ന്നപ്പോള്‍ അമ്മാമ അമ്മാമയുടെ  സ്വര്‍ണാഭരണങ്ങളും അമ്മയ്ക്ക്  വില്‍ക്കുവാന്‍ നല്കി .അച്ഛന്‍ നാട്ടില്‍വന്ന് പുനര്‍വിവാഹിതനായി ഭാര്യയുമായി വിദേശത്തേക്ക്പോയി എന്ന വാര്‍ത്ത ആ കുടുംബത്തെ തേടിയെത്തി .പണത്തിന്‍റെ ദൌര്‍ലഭ്യം നിമിത്തം . പിന്നെപ്പിന്നെ  സിദ്ധാര്‍ത്ഥന്  ആഗ്രഹമുള്ള  സാധനങ്ങള്‍ ഒന്നും തന്നെ ലഭിക്കതെയായി.പലപ്പോഴും  വിദ്യാലയത്തില്‍ നിന്നുള്ള ഉച്ചക്കഞ്ഞിയാല്‍ ആ കുരുന്ന് വിശപ്പടക്കി .

ഏതാനും മാസങ്ങള്‍ കൊഴിഞ്ഞുപോയി. സിദ്ധാര്‍ത്ഥന്‍റെ സഹപാഠികള്‍ വിദ്യാലയത്തിന് അടുത്തുള്ള   കടയില്‍ നിന്നും മിഠായി  വാങ്ങിക്കഴിക്കുമ്പോള്‍ .സിദ്ധാര്‍ത്ഥന്‍ കൊതിയോടെ അത് നോക്കിനിന്നു.ചില സഹപാഠികള്‍  പറങ്കിയണ്ടി  വീടുകളില്‍ നിന്നും ക്കൊണ്ടുവന്ന്‍ കടയില്‍ കൊടുക്കും .കടക്കാരന്‍ പറങ്കിയണ്ടിക്ക്  പകരം സഹപാഠികള്‍ക്ക്   മിഠായി  കൊടുക്കുന്നത്  സിദ്ധാര്‍ത്ഥന്‍റെ ശ്രദ്ധയില്‍പ്പെട്ടു.പക്ഷെ സിദ്ധാര്‍ത്ഥന്‍ താമസിക്കുന്ന പുരയിടത്തില്‍ പറങ്കിമാവുണ്ടായിരുന്നില്ല.വാടകവീടിന് അടുത്തായിരുന്നു ആദിത്യവര്‍മ്മയുടെ പുരയിടം . ആദിത്യവര്‍മ്മയുടെ തൊടിയില്‍ പറങ്കിമാവുണ്ടായിരുന്നു.സിദ്ധാര്‍ത്ഥന്‍ വിദ്യാലയത്തിലേക്ക്‌ പോകുമ്പോള്‍ ആദിത്യവര്‍മ്മയുടെ തൊടിയില്‍ കയറി പറങ്കിയണ്ടി മോഷ്ടിക്കുവാന്‍ തുടങ്ങി.സഹപാഠികള്‍  മിഠായി  വാങ്ങിക്കഴിക്കുമ്പോള്‍ സിദ്ധാര്‍ത്ഥനും പറങ്കിയണ്ടി കൊടുത്ത് പകരം മിഠായി വാങ്ങിക്കഴിച്ചു.സിദ്ധാര്‍ത്ഥന്‍  ആദിത്യവര്‍മ്മയുടെ തൊടിയില്‍  നിന്നും പറങ്കിയണ്ടി എടുക്കുന്നത്  പതിവാക്കി.   ഒരു ദിവസം ആദിത്യവര്‍മ്മ തൊണ്ടിമുതല്‍ സഹിതം  സിദ്ധാര്‍ത്ഥനെ പിടിക്കൂടി.ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനോട് പറഞ്ഞു.

,, ആരുടേയും മുതല്‍ സമ്മതമില്ലാതെ എടുക്കരുത് .സമ്മതമില്ലാതെ എടുത്താല്‍ അത് മോഷണമാണ്  .ഇത്ര ചെറുപ്രായത്തില്‍ മോഷണം തുടങ്ങിയാല്‍ വലുതാവുമ്പോള്‍ കുട്ടി  വലിയ മോഷ്ടാവായി മാറും .രണ്ടുദിവസമായി ഞാന്‍ കുട്ടിയെ  വീക്ഷിക്കുന്നുണ്ടായിരുന്നു . ഈ തൊടിയില്‍ നിന്നും മറ്റൊന്നും എടുക്കാതെ   പറങ്കിയണ്ടികള്‍ മാത്രം  എടുക്കുന്നത് എന്തിനാണ്  ? ,,

സിദ്ധാര്‍ത്ഥന്‍  മറുപടി പറയാതെ കരഞ്ഞുക്കൊണ്ട്  കീശയില്‍ നിന്നും പറങ്കിയണ്ടികള്‍ ആദിത്യവര്‍മ്മയുടെ നേര്‍ക്ക്‌ നീട്ടി. അയാളത് സിദ്ധാര്‍ത്ഥന് തിരികെ നല്കിക്കൊണ്ട് പറഞ്ഞു .

കരയണ്ട എന്ത് ആവശ്യത്തിന് എടുത്തതായാലും ഇത് മോന്‍ തന്നെ കൊണ്ടുപോയ്ക്കോളൂ .പക്ഷെ അനുവാദം ഇല്ലാതെ ഇനിയൊരിക്കലും അന്യന്‍റെ മുതല്‍ എടുക്കരുത്,,

സിദ്ധാര്‍ത്ഥന്‍  നിലത്തുനിന്നും പുസ്തകങ്ങള്‍ വാരിയെടുത്ത് അനുസരണയോടെ  തലയാട്ടി നടന്നകന്നു.അടുത്ത ദിവസം സിദ്ധാര്‍ത്ഥന്‍ വിദ്യാലയത്തിലേക്ക്‌ പോകുമ്പോള്‍ വഴിയരികില്‍ പറങ്കിയണ്ടികളുമായി ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനേയും കാത്തുനിന്നിരുന്നു.  പിന്നീട്  സിദ്ധാര്‍ത്ഥന്‍   ആദിത്യവര്‍മ്മയുടെ വീട്ടില്‍ പതിവ് സന്ദര്‍ശകനായി .അതൊരു പുതിയ ബന്ധത്തിന്‍റെ നാന്ദികുറിക്കലായിരുന്നു. ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന് കൈ നിറയെ പറങ്കിയണ്ടികള്‍ കൊടുത്തുക്കൊണ്ടിരുന്നു.അവധി ദിവസങ്ങളില്‍ സിദ്ധാര്‍ത്ഥന്‍ ആദിത്യവര്‍മ്മയുടെ വീട്ടില്‍ പോയിരിക്കും. ആദിത്യവര്‍മ്മയ്ക്ക് നേരമ്പോക്കിന് അതൊരു ആശ്വാസമായിരുന്നു.അയാളവന് പാഠങ്ങള്‍ പറഞ്ഞുക്കൊടുത്തു.ആയിടയ്ക്ക് അമ്മാമ അസുഖമായി കിടപ്പിലായി .അധികനാള്‍ അമ്മാമ്മ ആ  കിടപ്പ് കിടന്നില്ല. അമ്മാമ്മ ഇഹലോകവാസം വെടിഞ്ഞു .അമ്മാമ്മയുടെ വേര്‍പാട് അമ്മയെ മാനസീകമായി തളര്‍ത്തി.ഒരു ദിവസം ആദിത്യവര്‍മ്മയുടെ വീട്ടില്‍ നിന്നും വാടകവീട്ടില്‍ എത്തിയ സിദ്ധാര്‍ത്ഥന്‍ അമ്മ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയതുകണ്ട് പൊട്ടിക്കരഞ്ഞു .അയല്‍പക്കക്കാര്‍ ഓടിക്കൂടി .വിവരമറിഞ്ഞ്  ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന്‍റെ അരികിലെത്തി.അമ്മയുടെ മൃതദേഹം ഗ്രാമവാസികള്‍ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു .  ശ്മശാനത്തില്‍ നിന്നും ഗ്രാമവാസികള്‍ പിരിഞ്ഞുപോയി .തനിച്ചായ സിദ്ധാര്‍ത്ഥന്‍റെ കരം നുകര്‍ന്ന് ആദിത്യവര്‍മ്മ നടന്നു.അപ്പോള്‍  ആകാശവും ഭൂമിയും തമ്മിൽ തൊടുന്നതായി തോന്നുന്ന ദ്വിഗ്വലയത്തിനാല്‍ പ്രപഞ്ചം ചുവന്നിരുന്നു.

 ,അഗ്നിപര്‍വ്വതങ്ങളില്‍ നിന്നുമുണ്ടാകുന്ന സ്ഫോടനങ്ങളാല്‍ ഉത്ഭവിക്കുന്ന ഉരുകിയ ദ്രാവകമാഗ്മയ ലാവപോലെ മനസില്‍ എപ്പോഴും  പകയുടെ   അഗ്നി ആളിക്കത്തിക്കൊണ്ടിരുന്നു. കാമം ശമിപ്പിക്കാന്‍ അവിഹിതബന്ധം പുലര്‍ത്തിയ പത്തുമാസം നൊന്തുപ്രസവിച്ച അമ്മയോട്, ഒരു തെറ്റും ചെയ്യാത്ത മകനെ കുറിച്ച് അന്വേഷിക്കത്ത അച്ഛനോട്,അഭിസാരികയുടെ മകനെന്ന് മുദ്രകുത്തിയ സമൂഹത്തോട് , ദുരിതപൂര്‍ണ്ണമായ ജീവിതം നല്കിയ സൃഷ്ടാവിനോട് ഒക്കെത്തന്നെ അയാള്‍ക്ക്‌ പകയായിരുന്നു. ഇപ്പോള്‍ സിദ്ധാര്‍ത്ഥന്‍ ജീവനു തുല്യം സ്നേഹുക്കുന്നത് ആദിത്യവര്‍മ്മയേയും കുടുംബത്തേയുമാണ്‌  . ആദിത്യവര്‍മ്മയെ സിദ്ധാര്‍ത്ഥന്‍ അച്ഛനെന്നാണ് വിളിക്കുന്നത്‌.ആദിത്യവര്‍മ്മ യാതൊരുവിധ കുറവുകളും കൂടാതെ സിദ്ധാര്‍ത്ഥനെ പഠിപ്പിക്കുന്നു.സിദ്ധാര്‍ത്ഥന് സമൂഹം വിലകല്‍പ്പിക്കുന്ന  സര്‍ക്കാര്‍ ഉദ്വേഗം കരസ്ഥമാക്കണം എന്നതാണ് ആഗ്രഹം .ആഗ്രഹം സഫലീകരിക്കാന്‍ സിദ്ധാര്‍ത്ഥന്‍ നന്നായി പഠിക്കുന്നുണ്ട്.ഓര്‍മ്മകളുടെ ഭാണ്ഡം ശൂന്യമായപ്പോള്‍ ഉറക്കം സിദ്ധാര്‍ത്ഥനെ തേടിയെത്തി.

അടുത്ത ദിവസം കുളികഴിഞ്ഞപ്പോഴേക്കും വേലക്കാരി അമ്മു പ്രാതലുമായി  വന്നു .കയ്യാലപ്പുരയിലെ പൂമുഖത്ത് സിദ്ധാര്‍ത്ഥന്  ഭക്ഷണം കഴിക്കുവാനായി ചെറിയ തീന്മേശയിട്ടുണ്ട് .ആദിത്യവര്‍മ്മയുടെ കൂടെ വീടിന്‍റെ അകത്തിരുന്ന് ഭക്ഷണം കഴിക്കുവാന്‍ സിദ്ധാര്‍ത്ഥനെ വിളിച്ചാല്‍ സിദ്ധാര്‍ത്ഥന്‍ അത് അനുസരിക്കാറില്ല.ആദ്യകാലങ്ങളില്‍ സിദ്ധാര്‍ത്ഥന്‍റെ വാസം  വീടിനകത്തായിരുന്നു . മുതിര്‍ന്നതില്‍പിന്നെ സിദ്ധാര്‍ത്ഥന്‍റെ നിര്‍ബന്ധം മൂലം  കയ്യാലപ്പുരയില്‍ താമസിക്കുവാന്‍ ആദിത്യവര്‍മ്മ സമ്മതം മൂളുകയായിരുന്നു.അനുവതിച്ചുകിട്ടിയ സ്വാതന്ത്ര്യം മനപൂര്‍വ്വം സിദ്ധാര്‍ത്ഥന്‍ വേണ്ടെന്നു വെയ്ക്കുകയായിരുന്നു.അമ്മു തീന്മേശയില്‍  കൊണ്ടുവന്ന്‌ വെച്ച ചൂടുള്ള  ഇഡലിയും സാംബാറും തിടുക്കത്തില്‍ കഴിക്കുമ്പോള്‍ അമ്മു ചോദിച്ചു.

,, ഭക്ഷണം സാവധാനം ആസ്വദിച്ചു കഴിക്കണം. എന്തിനാ ഭക്ഷണം  ഇത്ര തിടുക്കത്തില്‍ കഴിക്കുന്നത്‌.ആരെങ്കിലും കണ്ടാല്‍ കരുതും നാലുദിവസം പട്ടിണിയായിരുന്നു എന്ന് ,,

സിദ്ധാര്‍ത്ഥനും അമ്മുവും കീരിയു പാമ്പും പോലെയാണ് . നേരില്‍ കണ്ടാല്‍ എപ്പോഴും രണ്ടുപേരും  വഴക്കാണ്. അവളുടെ ചോദ്യം രസിക്കാതെ സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.

,,ശെ ഇതെന്തൊരു ശല്യമാണ് . ഏതുനേരവും ഇങ്ങിനെ ഓരോന്ന് പുലമ്പിക്കൊണ്ടിരിക്കും . ഭക്ഷണം ഇവിടെ കൊണ്ടന്നു വെച്ചാല്‍ ഉടനെ സ്ഥലം കാലിയാക്കണം .നേരം ഒത്തിരി  വൈകി. ബസ്സ് എനിക്കായി അവിടെ കാത്തുനിക്കില്ല. ഈ പെണ്ണിന് എന്തറിയാം,,

അമ്മു വിട്ടുകൊടുത്തില്ല അവള്‍ പറഞ്ഞു.

,, അറിവുകള്‍ പറഞ്ഞു തരുമ്പോള്‍ അത് കേള്‍ക്കുവാനുള്ള മനസുണ്ടാവണം. അല്ലാതെ ഇങ്ങിനെ കടിച്ചുകീറാന്‍  വരരുത്,,

സിദ്ധാര്‍ത്ഥന്‍ അവളെ തുറിച്ചുനോക്കി പറഞ്ഞു .

,,ഹോ ഒരു അറിവുകാരി വന്നിരിക്കുന്നു .എനിക്ക് ആരും  അറിവുകള്‍ പറഞ്ഞുതരേണ്ട .ഇവിടെ നിന്നും പോയിത്തരാമോ  ?,,

അമ്മു തല തിരിച്ച് പുറത്തേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.

അങ്ങിനെ ഞാനിപ്പോള്‍ പോകുന്നില്ല. സിദ്ധു ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷമേ ഞാനിവിടന്ന് പോകുന്നുള്ളൂ ,,

സിദ്ധാര്‍ത്ഥനെ അമ്മു സിദ്ധു എന്നാണ് വിളിക്കുന്നത്‌ .സിദ്ധാര്‍ത്ഥന്‍  പ്രാതല്‍ കഴിച്ച്,തിടുക്കത്തില്‍ വസ്ത്രംധരിച്ച് ആദിത്യവര്‍മ്മയോട് യാത്രപറഞ്ഞു   നടന്നു.അമ്മു ഇവിടേയ്ക്ക്  വന്നിട്ട് മൂന്ന് വര്‍ഷം കഴിയുന്നു.ഇരുനിറമാണെങ്കിലും അവളെ കാണാന്‍ നല്ല ഭംഗിയാണ് .വട്ടമുഖവും , കവിളിലെ നുണക്കുഴിയും, നീണ്ട നാസികയും,ഇടതൂര്‍ന്ന നീണ്ട കാര്‍കൂന്തലും അവളുടെ ഭംഗിക്ക് മാറ്റ് കൂട്ടുന്നുണ്ട്.സിദ്ധാര്‍ത്ഥന് അമ്മുവിനെ ഇഷ്ടമാണ് പക്ഷെ അയാളത് പ്രകടിപ്പിക്കാറില്ല.പാലക്കാട്  ജില്ലയില്‍  തമിഴ്‌നാടിനോടു ചേര്‍ന്നുള്ള ഗ്രാമ  പ്രദേശത്താണ് അമ്മുവിന്‍റെ വീട് .അവള്‍ക്ക് സ്വന്തം വീട്ടിലേക്ക് പോകുവാന്‍ വലിയ താല്പര്യമില്ല രണ്ടാനച്ഛന്‍റെ പീഡനമാണ് അതിനുള്ള കാരണം.രണ്ടാനച്ഛന്‍ കഴിഞ്ഞ വര്‍ഷം വരെ മാസാമാസം അമ്മുവിന്‍റെ ശമ്പളം  വാങ്ങുവാനായി ഇവിടെ വരികയായിരുന്നു പതിവ് .പിന്നെ അമ്മു തന്നെയാണ് രണ്ടാനച്ഛനോട്  പറഞ്ഞത് ശമ്പളം തപാല്‍ വഴി അയക്കാമെന്ന് . 

സിദ്ധാര്‍ത്ഥന്‍ കോളേജില്‍നിന്ന് തിരികെയെത്തിയപ്പോള്‍ ആദിത്യവര്‍മ്മ ചാരുകസേരയില്‍ കിടക്കുന്നുണ്ടായിരുന്നു.സിദ്ധാര്‍ത്ഥന്‍ അയാളുടെ അരികില്‍ തൂണില്‍ ചാരിയിരുന്നു.ഇവിടെ വന്നതില്‍പിന്നെ ഏറ്റവുംകൂടുതല്‍ സമയം ചിലവഴിച്ചത് ഈ തുണില്‍ ചാരിയിരുന്ന് ആദിത്യവര്‍മ്മയോട് വര്‍ത്തമാനങ്ങള്‍  പറഞ്ഞിരുന്നിട്ടാണ്.ആദിത്യവര്‍മ്മ അല്പം നിവര്‍ന്നിരുന്ന് ഉച്ചത്തില്‍ പറഞ്ഞു.

,, അമ്മൂ ....സിദ്ധാര്‍ത്ഥന് ചായ കൊണ്ടുവന്ന്‌ കൊടുക്കൂ  ,,

അകത്തുനിന്നും ലീലാവതിയാണ് മറുപടി പറഞ്ഞത് 

,, അമ്മുവിന്‍റെ കൈ ഒഴിഞ്ഞത് ഇപ്പോഴാണ്.ഇന്ന്  പിടിപ്പതു പണിയുണ്ടായിരുന്നു അവള്‍ക്ക് . അമ്മു കുളിക്കുകയാണ് .ചായ ഞാനിട്ടുതരാം .അവിടെ ചായ വേണോ ആവോ ,,

,,ആയിക്കോട്ടെ .......എനിക്ക് അല്‍പം കടുപ്പത്തില്‍ തന്നെ ആയിക്കോട്ടെ ,,

ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനോടായി പറഞ്ഞു .

,,മോന്‍ പോയി വസ്ത്രം മാറി  പഠിക്കുവാനിരുന്നോളൂ .ഡിഗ്രി അവസാന വര്‍ഷമാണെന്ന ഓര്‍മ്മ വേണം .ചായ അമ്മ കയ്യാലപ്പുരയിലേക്ക് കൊണ്ടുവന്നു തരും,,

സിദ്ധാര്‍ത്ഥന്‍ എഴുന്നേറ്റ് അല്പം നടന്നതിനു ശേഷം തിരിഞ്ഞു നിന്ന് ചോദിച്ചു.

,, ഇന്ന് അഞ്ജലി ചേച്ചി വിളിച്ചിരുന്നോ ?,,

,, ഇല്ല വിളിക്കുമായിരിക്കും,,

സിദ്ധാര്‍ത്ഥന്‍ വസ്ത്രം മാറി പഠിക്കുവാനിരുന്നപ്പോഴേക്കും .ലീലാവതി  ചായയും, കലത്തപ്പവുമായി അയാള്‍ക്കരികിലെത്തി പറഞ്ഞു.

,, അഞ്ജലി ഞങ്ങളോട് കുറച്ചുകാലം അവളുടെ അരികിലേക്ക് ചെല്ലുവാന്‍  പറഞ്ഞിട്ട്   നിര്‍ബന്ധം പിടിക്കുന്നു .അച്ഛന്‍ ഇവിടം വിട്ടുപോകാന്‍ ഒട്ടും സമ്മതിക്കുന്നില്ല .മോനൊന്നു പറഞ്ഞു നോക്കു .മോന്‍ പറഞ്ഞാല്‍ അച്ഛന്‍ കേള്‍ക്കാതെയിരിക്കില്ല ,,

,, ഞാന്‍ പറഞ്ഞു നോക്കാം .അച്ഛന്‍റെ മനസ് മാറും ,,

ലീലാവതി പോയപ്പോള്‍ സിദ്ധാര്‍ത്ഥന്‍ ഓര്‍ത്തു അച്ഛനും, അമ്മയും പോയാല്‍ താന്‍ ഒറ്റപെട്ടുപോകും .മാസങ്ങള്‍ക്ക് ശേഷമാകും അവര്‍  തിരികെ വരിക.എന്തായാലും അഞ്ജലി ചേച്ചിയുടേയും  അമ്മയുടേയും  ആഗ്രഹം നടക്കട്ടെ .സിദ്ധാര്‍ത്ഥന്‍ പഠിപ്പില്‍ മുഴികിയിരുന്നു.കുറേനേരം കഴിഞ്ഞപ്പോള്‍ അമ്മു അയാളുടെ അരികിലേക്ക് വന്നു.രാധാസ് സോപ്പിന്‍റെയും കുട്ടികുറ പൌഡറിന്‍റെയും  നറുമണം മുറിയിലാകെ നിറഞ്ഞു നിന്നു .അമ്മു ചായഗ്ലാസും, കലത്തപ്പം കൊണ്ടുവന്ന പ്ലേറ്റും എടുത്തുക്കൊണ്ട് പറഞ്ഞു.

,, അച്ഛനും ,അമ്മയും അഞ്ജലി ചേച്ചിയുടെ അരികിലേക്ക് പോകും എന്നാണ്  തോന്നുന്നത്.അവര്‍ പോയാല്‍ ഞാന്‍ എന്‍റെ വീട്ടിലേക്ക് പോകേണ്ടി വരും എന്നോര്‍ക്കുമ്പോള്‍.... എന്‍റെ ഈശ്വരാ .... ഒരു എത്തുംപ്പിടിയും കിട്ടുന്നില്ല.,,

സിദ്ധാര്‍ത്ഥന്‍ മറുപടി പറയാതെ അവളുടെ മുഖത്തേക്ക് നോക്കുകമാത്രം ചെയ്തു .അമ്മു പോയപ്പോള്‍ അയാള്‍ ഓര്‍ത്തു. പാവം സ്വന്തം വീട്ടിലേക്ക് പോകുവാന്‍ അവള്‍ എന്തുമാത്രം ഭയക്കുന്നു.മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടപ്പോള്‍ അയാള്‍ ഫോണെടുത്ത് നോക്കി. അഞ്ജലി ചേച്ചിയുടെ ഫോണ്‍ കാള്‍ ..... അയാള്‍ ഫോണ്‍ കാതോടടുപ്പിച്ചു .

,, എടാ സിദ്ധു എന്തൊക്കയാണ്  വിശേഷങ്ങള്‍ ,,

,, സുഖമാണ് ചേച്ചി .എന്താ അവിടത്തെ വിശേഷങ്ങള്‍? .അളിയനും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നോ ?,,

,, ഊം ഇവിടെ എല്ലാവരും സുഖമായിരിക്കുന്നു.പഠിപ്പില്‍ നീ ഉഴപ്പുന്നുണ്ടോടാ നീ  നന്നായി പഠിക്കുന്നില്ലേ ? ,,

,, ഞാന്‍  നന്നായി പഠിക്കുന്നുണ്ട് ചേച്ചി ,,

,, അച്ഛന് എന്താ അവിടം വിട്ടുപോരാന്‍ ഇത്ര മടി .എനിക്കറിയാം നിന്നെ തനിച്ചാക്കി പോരാന്‍ അച്ഛന് പറ്റാണ്ടെ,  ആണെന്ന് നീ.... പഠിക്കുന്നത് കൊണ്ടാണ് അല്ലെങ്കില്‍ നിനക്കുംകൂടി വിസ തരപ്പെടുത്താന്‍ ഞാന്‍ അളിയനോട് പറഞ്ഞേനെ ,,

,, ഞാന്‍ അച്ഛന്‍റെ മനസ് മാറ്റിക്കോളാം .അച്ഛനും അമ്മേം ചേച്ചിയുടെ അരികില്‍ എത്തിയിരിക്കും ഉറപ്പ് ,,

,, എന്നാല്‍ ശെരി ഞാന്‍ പിന്നെവിളിക്കാം ,,

കഴിഞ്ഞ തവണ അഞ്ജലിചേച്ചി  നാട്ടില്‍ വന്നപ്പോള്‍ കൊണ്ടുവന്നതാണ് മൊബൈല്‍ഫോണ്‍. ഫോണ്‍ കോളെജിലേക്ക് കൊണ്ടുപോകുവാനുള്ള അനുവാദം സിദ്ധാര്‍ത്ഥന്  ആദിത്യവര്‍മ്മ നല്കാത്തതിനാല്‍  ഫോണ്‍ കിടപ്പുമുറിയില്‍ വെക്കുകയാണ്   പതിവ്. അത്താഴത്തിനു ശേഷം പതിവ് പോലെ ആദിത്യവര്‍മ്മയും ,സിദ്ധാര്‍ത്ഥനും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിടിയില്‍ സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.

,, മാതാപിതാക്കളുടെ കടമയാണ്  മക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റികൊടുക്കുക എന്നത് .മക്കള്‍ ആഗ്രഹങ്ങള്‍ പറയുമ്പോള്‍ അത് കേള്‍ക്കാത്ത  ഭാവം നടിക്കുകയല്ല വേണ്ടത് ,,

ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന്‍റെ ചെവിയില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .

,, നിനക്ക് ചേച്ചി വിളിച്ചിരുന്നോ ? നീ എന്താ പറഞ്ഞുവരുന്നത് എന്ന് എനിക്ക് മനസിലാവുന്നുണ്ട് .അവിടെ പോയാല്‍ ശെരിയാവില്ലെന്നെയ് .കൂട്ടില്‍ അടയ്ക്കപ്പെട്ട പക്ഷികളെപോലെ അവര്‍ രണ്ടുപേരും ജോലിക്ക് പോയാല്‍ ഞങ്ങള്‍ അവിടെ ഒറ്റപ്പെടും ,,

,,അച്ഛന്‍ ഓരോ മുടന്തന്‍ ന്യായങ്ങള്‍   പറഞ്ഞൊഴിയണ്ട .ആസ്ട്രേലിയയിലേക്ക് പോകുവാന്‍ ഒരവസരം ലഭിച്ചാല്‍ ആരെങ്കിലും പോകാതെയിരിക്കുമോ ? എന്നെക്കുറിച്ച് ഓര്‍ത്തുവിഷമിക്കേണ്ട .ഞാന്‍ പഠിപ്പില്‍ ഉഴപ്പില്ല .അമ്മയ്ക്കും നല്ല ആഗ്രഹമുണ്ട് അഞ്ജലി ചേച്ചിയുടെ അരികിലേക്ക് പോകുവാന്‍ ,,

പറഞ്ഞുപറഞ്ഞ് സിദ്ധാര്‍ത്ഥന്‍ ആദിത്യവര്‍മ്മയെക്കൊണ്ട് സമ്മതം മൂളിപ്പിച്ചു .ഒരുമാസത്തിനകം വിസയും ടിക്കറ്റും എത്തി .പോകുവാന്‍ ഒരാഴ്ച ബാക്കിയുള്ളപ്പോള്‍ പതിവ്പോലെ അത്താഴത്തിനു ശേഷം ആദിത്യവര്‍മ്മയും സിദ്ധാര്‍ത്ഥനും വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ആദിത്യവര്‍മ്മ അമ്മുവിനെ വിളിച്ചു .

,,അമ്മു ഇവിടെ വരൂ ,,

അമ്മു തിടുക്കത്തില്‍ അയാളുടെ അരികിലെത്തി നിന്നു .പതിവില്ലാത്ത ഈ നേരത്തുള്ള വിളി തന്നോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാന്‍ പറയുവാനായിരിക്കുമെന്നവള്‍ ഊഹിച്ചു .

,, ഇവിടെ സിദ്ധാര്‍ത്ഥന്‍റെ കാര്യങ്ങള്‍ നോക്കാന്‍ അമ്മു കൂടി  ഇല്ലാതെയായാല്‍ ഒട്ടും ശെരിയാവില്ല .അതുകൊണ്ട് നാണിത്തള്ള കൂടിയുണ്ടാവും അമ്മുവിന് കൂട്ടിനായി .എന്താ അമ്മുവിന് വിരോധമുണ്ടോ ?,,

ആദിത്യവര്‍മ്മയുടെ ആ   വാക്കുകള്‍ കേട്ടപ്പോഴാണ്  അമ്മുവിന്‍റെ ശ്വാസം നേരെയായത്‌    .അവള്‍ക്ക് ഒന്ന് തുള്ളിച്ചാടാന്‍ തോന്നി .അപ്പോള്‍ സിദ്ധാര്‍ത്ഥന്‍ പറഞ്ഞു .

,,എനിക്കിവടെ തുണയ്ക്ക് ആരും വേണമെന്നില്ല .അമ്മു അമ്മുവിന്‍റെ വീട്ടിലേക്ക് പൊയ്ക്കോട്ടേ ,,

അമ്മു ദേഷ്യത്തോടെ സിദ്ധാര്‍ത്ഥനെ നോക്കി .സിദ്ധാര്‍ത്ഥന്‍ അങ്ങിനെ പറഞ്ഞെങ്കിലും ആദിത്യവര്‍മ്മ  അമ്മുവിനെ പറഞ്ഞുവിടും എന്ന ആശങ്കയുണ്ടായിരുന്നു .പുഞ്ചിരിയോടെ ആദിത്യവര്‍മ്മ പറഞ്ഞു.

,, ഊം ഒരു ചായ ഉണ്ടാക്കുവാന്‍  അറിയാത്ത ആളാ  ഇവിടെ തനിയെ ജീവിക്കുവാന്‍  പോകുന്നത്.ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം  ഞാനിവിടെ ഇല്ലാ എന്ന് കരുതി സ്വഭാവത്തില്‍  യാതൊരുവിധ മാറ്റങ്ങളും ഉണ്ടാവരുത്.കോളേജ്  വിട്ടാല്‍ നേരെ  വീട്ടിലേക്ക് വന്നേക്കണം . പതിവായി  വീട്ടില്‍ എത്തുന്ന സമയത്ത് ഞാന്‍ അമ്മുവിന്  വിളിക്കും .വരാന്‍ വൈകിയെന്ന്  അറിഞ്ഞാല്‍  ആ  നിമിഷം ഞാന്‍ തിരികെപോരും പറഞ്ഞേക്കാം ,,

നാണിത്തള്ള ആദിത്യവര്‍മ്മയുടെ അകന്ന ബന്ധത്തില്‍പ്പെട്ടതാണ് അവിവാഹിതയായ അവര്‍ ഇടയ്ക്കൊക്കെ രാപാര്‍ക്കാന്‍ വരാറുണ്ട്.   യാത്രയാകുവാന്‍ ദിവസങ്ങള്‍ അടുക്കുംതോറും  ആദിത്യവര്‍മ്മയിലും  സിദ്ധാര്‍ത്ഥനിലും ദു:ഖം  ഖനീഭവിച്ചുക്കൊണ്ടിരുന്നു  .അന്ന് ശനിയാഴ്ച രാവിലെയായിരുന്നു യാത്ര . എയര്‍പ്പോര്‍ട്ടിലേക്ക് സിദ്ധാര്‍ത്ഥനും യാത്രയാക്കുവാന്‍ പോയി. അമ്മുവിനും പോകണമെന്നുണ്ടായിരുന്നു .സിദ്ധാര്‍ത്ഥനാണ് അവളുടെ ആഗ്രഹത്തിന് വിലങ്ങുതടിയായത് .നാണിത്തള്ളയെ  വീട്ടില്‍ തനിച്ചാക്കുവാനാവില്ല എന്ന് സിദ്ധാര്‍ത്ഥന്‍ തീര്‍ത്തുപറഞ്ഞു.ആദിത്യവര്‍മ്മയും ലീലാവതിയും എയര്‍പ്പോര്‍ട്ടില്‍ നിന്നും യാത്രപറഞ്ഞു നടന്നു .അല്പം നടന്നതിനു ശേഷം ആദിത്യവര്‍മ്മ തിരികെവന്ന് സിദ്ധാര്‍ത്ഥനെ കെട്ടിപ്പിടിച്ചുക്കൊണ്ട് പറഞ്ഞു.

,,ഞങ്ങള്‍ ഒരാണ്‍കുഞ്ഞിനുവേണ്ടി   എത്രയെത്ര ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരിക്കുന്നു.   എത്രയെത്ര വഴിപാടുകള്‍   നേര്‍ന്നിരിക്കുന്നു.ലീലാവതി  നിന്നെ പ്രസവിച്ചില്ലായെങ്കിലും നീ ഞങ്ങള്‍ക്ക് സ്വന്തം മോന്‍  തന്നെയാണ് .നിന്നെ പിരിഞ്ഞുപോകാന്‍ എന്നെക്കൊണ്ട് ആവാത്തത്ക്കൊണ്ടു  തന്നെയാണ്  ഞാന്‍ പോകുന്നില്ലെന്ന് പറഞ്ഞത്.അച്ഛന്‍ എന്നും വിളിക്കാം .എത്രയും വേഗം തിരികെ വരാനും ശ്രമിക്കാം.,,

സിദ്ധാര്‍ത്ഥന്‍റെ സര്‍വ നിയന്ത്രണവും   കൈവിട്ടുപോയി .ആദിത്യവര്‍മ്മയുടെ  മാറില്‍ തലചായ്ച്ച് അയാള്‍ കുഞ്ഞിനെപ്പോലെ തേങ്ങിക്കരഞ്ഞു.ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനെ ച്ചുംബിച്ചുക്കൊണ്ട് നടന്നകന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു.സിദ്ധാര്‍ത്ഥന്‍ കോളേജ് വിട്ടാല്‍ നേരെ വീട്ടിലേക്ക് പോരും .തൊടിയിലെ  കൃഷികള്‍ അയാള്‍ നല്ലതുപോലെ  പരിപാലിച്ചു. അത്താഴത്തിനുശേഷം അല്പനേരം ആദിത്യവര്‍മ്മയുടെ ചാരുകസേരയുടെ അരികിലെ തൂണില്‍ ചാരിയിരിക്കുന്നത്  സിദ്ധാര്‍ത്ഥന്‍ പതിവാക്കി.    ഒരു ദിവസം അത്താഴവുമായി വന്ന അമ്മുവിന്‍റെ  വേഷം     ബ്ലൗസും പാദംവരെയെത്തുന്ന പാവാടയും മാത്രമായിരുന്നു .ദാവണി പൂര്‍ണമായും ധരിച്ചാണ് ഇതുവരെ  സിദ്ധാര്‍ത്ഥന്‍ അമ്മുവിനെ കണ്ടിട്ടുള്ളൂ .അവളുടെ പെരുമാറ്റത്തിലും ചില പൊരുത്തക്കേട് സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.കസേരയില്‍ ഇരുന്ന്  പഠിക്കുകയായിരുന്ന അയാളുടെ പുറകില്‍ വന്ന് അവള്‍ മേശയിലിരിക്കുന്ന ജഗ്ഗ് എടുക്കുവാന്‍ ശ്രമിച്ചു.അഴിച്ചിട്ട  അവളുടെ കാര്‍കൂന്തല്‍ അയാളുടെ ശിരസിലൂടെ     മുഖത്തേക്ക് ഊര്‍ന്നിറങ്ങി.കാച്ചിയ എണ്ണയുടെ മണം അവിടമാകെ നിറഞ്ഞു നിന്നു .അമ്മുവിന്‍റെ മാറ് അയാളുടെ തോളില്‍  തട്ടിയപ്പോള്‍ എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ച സിദ്ധാര്‍ത്ഥനെ  അവള്‍  വാരിപുണര്‍ന്നു.അവളെ തള്ളിമാറ്റി സിദ്ധാര്‍ത്ഥന്‍ അവളുടെ  കവിളില്‍ ശക്തിയോടെ ആഞ്ഞടിച്ചു.അമ്മു അതൊട്ടും  പ്രതീക്ഷിച്ചിരുന്നില്ല .മറിഞ്ഞുവീഴാന്‍ പോയ അവള്‍ ഭിത്തിയില്‍ കൈയൂന്നി പതുക്കെ നിലത്തിരുന്നു.സിദ്ധാര്‍ത്ഥന്‍ കിതപ്പോടെ പറഞ്ഞു.

,, എന്‍റെ  അമ്മയുടെ വികാരത്തിന്‍റെ കടിഞ്ഞാണ്‍ പൊട്ടിയതിന്‍റെ അനന്തരഫലമായി ഞാന്‍ അനുഭവിച്ച മാനസീകസങ്കര്‍ഷങ്ങള്‍ക്ക് കണക്കില്ല.സുഖം തേടി അന്യപുരുഷനെ കാമിക്കാന്‍ പോയ അമ്മയെ അച്ഛന്‍ വീട്ടില്‍ നിന്നും പുറത്താക്കി.അമ്മയില്‍ നിന്നും സുഖം തേടിയെത്തിയവന്‍ ഇപ്പോള്‍ വിവാഹിതനായി സുഖമായി ജീവിക്കുന്നു. എന്‍റെ അച്ഛന്‍ മാത്രമല്ല  ഭാര്യ പിഴച്ചുപോയാല്‍ ഏതൊരു ഭര്‍ത്താവും  എന്‍റെ അച്ഛന്‍ ചെയ്തതുപോലെ തന്നെ ചെയ്യുകയുള്ളൂ.അമ്മ ചെയ്ത തെറ്റിന് ഒരു തെറ്റും ചെയ്യാത്ത ഞാനും ബലിയാടായി .അവസാനം ജീവിക്കാന്‍ വകയില്ലാതെയായപ്പോള്‍ അമ്മ ഉത്തരത്തില്‍ കെട്ടിതൂങ്ങി ജീവന്‍ അവസാനിപ്പിച്ചു.ഈ ലോകത്ത് ഒരു പെണ്ണും പിഴക്കാന്‍  പാടില്ല ,,

അമ്മു കരയുകയായിരുന്നു.സങ്കടം സഹിക്കവയ്യാതെ ആയപ്പോള്‍ അവള്‍ പറഞ്ഞു .

,, ഞാന്‍ ....ഞാന്‍  അങ്ങിനെയൊന്നും ഉദ്ദേശിച്ചിരുന്നില്ല,,

സിദ്ധാര്‍ത്ഥന്‍ അപ്പോഴും  കിതയ്ക്കുന്നുണ്ടായിരുന്നു.അയാള്‍ കോപത്തോടെ ചോദിച്ചു .

,,പിന്നെ ...പിന്നെ  നീ എന്താണ്  ഉദ്ദേശിച്ചത്?.,,

,, എനിക്ക് സിദ്ധുനെ ഇഷ്ടമാണ്. ഒരുപാട് നാളായി സിദ്ധുവിനോടുള്ള ഇഷ്ടവും പേറി ഞാന്‍ നടക്കുന്നു,,

സിദ്ധാര്‍ത്ഥന്‍ പുച്ഛത്തോടെ പറഞ്ഞു .

,, ഹും ഇഷ്ടം....... എനിക്ക് ഇഷ്ടമല്ല. എനിക്ക് പഠിക്കണം. പഠിച്ച് എന്‍റെ ലക്ഷ്യസ്ഥാനത്ത് എനിക്ക് എത്തണം .അമ്മയുടെ ശവസംസ്കാരം  കഴിഞ്ഞ്  ശ്മശാനത്തില്‍  തനിച്ചായ എനിക്ക് ഒരു പുതിയ ജീവിതം തന്ന ഇവിടത്തെ അച്ഛനേയും അമ്മയേയും വേദനിപ്പിക്കാന്‍ എന്നെക്കൊണ്ടാവില്ല .വിവാഹിതനാവാനാവുമ്പോള്‍ അമ്മയും അച്ഛനും കണ്ടെത്തുന്ന പെണ്ണിന്‍റെ കഴുത്തിലെ ഞാന്‍ മിന്നുകെട്ടുകയുള്ളൂ . സംഭവിച്ചത് സംഭവിച്ചു  ഇനി മേലാല്‍ ഇങ്ങിനെയൊന്നും   ആവര്‍ത്തിക്കരുത് ,,

അമ്മു കരഞ്ഞുകൊണ്ട്‌ മുറിയില്‍ നിന്നും ഇറങ്ങിനടന്നു .അവള്‍ കരയുന്നുണ്ടായിരുന്നെകിലും  അയാളോടുള്ള അവളുടെ ഇഷ്ടം കൂടുകയാണുണ്ടായത് .അടുത്ത പ്രഭാതത്തില്‍ പ്രാതലുമായി സിദ്ധാര്‍ത്ഥന്‍റെ അരികിലേക്ക് വന്ന അമ്മുവിന്‍റെ മുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളുടെ യാതൊരുവിധ ജാള്യതയും, കുറ്റബോധവും   നിഴലിച്ചിരുന്നില്ല.ഏതാണ്ട്  അഞ്ചു മാസം  കഴിഞ്ഞപ്പോള്‍ പതിവായി ഫോണ്‍  വിളിക്കുന്ന സമയത്ത് ആദിത്യവര്‍മ്മ  വിളിച്ചു .

,, മോനെ ഞങ്ങള്‍ അടുത്തയാഴ്ച നാട്ടിലേക്ക് വരികയാണ് .അഞ്ജലിയും ,അളിയനും ,മക്കളും  ഞങ്ങളോടൊപ്പം നാട്ടിലേക്ക്  വരുന്നുണ്ട്.വീട്ടാവശ്യത്തിനുള്ള സാദനങ്ങള്‍ എല്ലാംതന്നെ മോന്‍ വാങ്ങിവെക്കണം.പിന്നെ ആ വേലായുധനോട് ഞങ്ങള്‍ വരുന്ന ദിവസത്തേക്ക് വരാല്‍ മത്സ്യം   വേണമെന്ന് പറയണം .അളിയന് വരാല്‍ വല്യ ഇഷ്ടമാണെന്ന് അറിയാലോ ,,

സിദ്ധാര്‍ത്ഥന്‍ സന്തോഷത്താല്‍ കുശിനിയുടെ അടുത്ത്‌പോയി അമ്മുവിനോടും നാണിത്തള്ളയോടും കാര്യം പറഞ്ഞു.സിദ്ധാര്‍ത്ഥന്‍റെ സന്തോഷം കണ്ടപ്പോള്‍ അമ്മു മനസില്‍ പ്രാര്‍ഥിച്ചു .

,, ഈശ്വരാ  ഈ  വീട്ടിലുള്ളവരുടെ സ്നേഹം  ആരോരുമില്ലാത്ത  സിദ്ധുന് .എന്നും നല്‍കേണമേ ,,

അങ്ങിനെ ആ ദിവസം വന്നണഞ്ഞു .എയര്‍പ്പോര്‍ട്ടിലേക്ക് പോകുവാന്‍ വലിയ വാഹനമാണ് സിദ്ധാര്‍ത്ഥന്‍ ഏര്‍പ്പാടാക്കിയത് അതുക്കൊണ്ടുതന്നെ അമ്മുവിനേം നാണിത്തള്ളയേയും ഒപ്പം കൂട്ടി .ആദിത്യവര്‍മ്മയും ലീലാവതിയും പോയതിനിശേഷം സിദ്ധാര്‍ത്ഥന് വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടിരുന്നു.സ്നേഹസമ്പന്നരായവരെ വരവേല്‍ക്കാന്‍ വാഹനം വളവുകളും നേര്‍വഴികളും താണ്ടി എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു . അപ്പോള്‍  പടിഞ്ഞാറേ ചക്രവാളം കറുത്ത് ചുവന്നു മേഘാവൃതമായിരുന്നു .
                                                       ശുഭം

rasheedthozhiyoor.blogspot.qa                             rasheedthozhiyoor@gmail.com

16 January 2016

കഥ.കൗമാരവന്ധകി

ചിത്രം  കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 


ഗ്രാമത്തിലെ പ്രമാണിയായ സീതിസാഹിബിന്‍റെ കുടുംബത്തില്‍നിന്നും   കുടികിടപ്പവകാശമായിലഭിച്ച പുരയിടത്തിലാണ് കദീജയും മകള്‍ ഇമ്മുകുല്‍സുവും  ജീവിക്കുന്നത്.അനാഥയായ  കദീജയെ ബാല്യകാലത്ത് സീതിസാഹിബിന്‍റെ പിതാവ് ദൂരദേശത്തുനിന്നും വീട്ടുജോലിക്കായി കൊണ്ടുവന്നതാണ് .അന്ന്  സീതിസാഹിബിന്  പ്രായം ഇരുപത് തികഞ്ഞിട്ടുണ്ടായിരുന്നില്ല.നാലാംതരത്തില്‍ പഠിക്കുമ്പോഴാണ്‌    ഈ ഗ്രാമത്തിലേക്ക് കദീജ വന്നുപെട്ടത്.  അപ്പോള്‍ കദീജയുടെ പ്രായം ഒന്‍പത്‌ വയസായിരുന്നു.പിന്നീട് കദീജയ്ക്ക് പഠിക്കുവാനുള്ള ഭാഗ്യമുണ്ടായില്ല. അടുക്കളജോലികളും ,തൊടിയിലെജോലികളുംചെയ്ത് കദീജവളര്‍ന്നു .ഏതാണ്ട് എട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സീതിസാഹിബ്  വിവാഹിതനായി. ഒരുവര്‍ഷംകഴിഞ്ഞപ്പോള്‍ അയാളൊരു ആണ്‍കുഞ്ഞിന്‍റെ പിതാവുമായി    .അയാളുടെഭാര്യ  പ്രസവത്തിന് സ്വന്തംവീട്ടിലേക്കുപോയഅവസരത്തിലാണ് സീതിസാഹിബിന്‍റെവീട്ടില്‍ ചില അനിഷ്ടസംഭവങ്ങള്‍അരങ്ങേറിയത്. അപ്പോള്‍  പതിനെട്ടുവയസ്കഴിഞ്ഞ  സുന്ദരിയായ കദീജയെ പ്രണയിക്കാന്‍  ഗ്രാമത്തിലെ  പല യുവാക്കളും ശ്രമിച്ചിരുന്നു.  എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട്‌ അവിവാഹിതയായിരിക്കെ കദീജ ഗര്‍ഭണിയായി ആ വാര്‍ത്ത  കാട്ടുതീപോലെ  ഗ്രാമമാകെപടര്‍ന്നു .വയറ് വീര്‍ത്തുവരുന്നത്‌കണ്ട സീതിസാഹിബിന്‍റെ മാതാവാണ് ഭര്‍ത്താവിനോട് സംശയം പ്രകടിപ്പിച്ചത് .വിവരമറിഞ്ഞ  സീതിസാഹിബിന്‍റെ പിതാവ് കദീജയെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി പരിശോദിപ്പിച്ചു .ആശുപത്രിയില്‍ നിന്നും തിരികെയെത്തിയ കദീജയെ അയാള്‍  പൂമുഖത്തേക്ക്‌ വിളിപ്പിച്ച് വിസ്തരിച്ചു.കദീജ ഭയപ്പാടോടെ കുഞ്ഞിനെപ്പോലെ അയാളുടെ മുമ്പില്‍ നിന്നുകൊണ്ട് കരഞ്ഞു.

,, ഡോക്ടര്‍ പറഞ്ഞത് കേട്ടില്ലേ..... നിന്‍റെ പള്ളേല് ബളരുന്ന കുഞ്ഞിന് അഞ്ചുമാസം കൈയ്ഞ്ഞേക്കുന്ന് എന്ന്    .ആ കുഞ്ഞിനെ ഇനി ഇല്ലാണ്ടാക്കാനാവില്ല.അതോണ്ട് നിന്നെ പെയ്പ്പിച്ചവന്‍റെ പേര് ഇജ്ജ് പറയ്‌ .ഓന്  ആരായാലും ഓനെക്കൊണ്ട്‌ ഞമ്മള്  അന്നെ കല്ല്യാണം കൈയ്പ്പിച്ചേക്കാം  ,,

കദീജ  ഒന്നും ഉരിയാടാതെ കരഞ്ഞുകൊണ്ടേയിരുന്നു.

,, ഇജ്ജ് ഇങ്ങനെ നിന്നോണ്ട്‌ മോങ്ങാതെ പെയപ്പിച്ചോന്‍റെ പേര് പറയ് പെണ്ണേ....മനുഷ്യനെ എടങ്ങറാക്കാനായിട്ട് ഓരോ ഗുലുമാലുകള് ഒപ്പിച്ച് ബെച്ചേക്കണ് ......   നാട്ടുകാരോട് ഞമ്മളെന്ത് സമാധാനം പറയും ന്‍റെ റബ്ബേ ,,

തന്‍റെ  ഗര്‍ഭപാത്രത്തില്‍  ജീവന്‍റെ  വിത്തുപാകിയയാളെ കദീജ ആരോടും പറഞ്ഞില്ല.കാരണക്കാരനെ സമൂഹത്തിന് മുമ്പാകെ തുറന്നുകാട്ടിയാല്‍ അവള്‍ക്ക് അവളുടെ ജീവനുതന്നെ ഭീഷണിയാണെന്നവള്‍ ഭയന്നു. തന്നെയുമല്ല അയാളെ കുറിച്ച് പറഞ്ഞാല്‍ അയാളെ ഈ ജന്മത്തില്‍ അവള്‍ക്ക് സ്വന്തമാകില്ല എന്നും അവള്‍ക്ക് അറിയാവുന്നതുകൊണ്ട്‌  ആ രഹസ്യം ആരോടും പറയാതെ തന്‍റെ  മനസില്‍ സൂക്ഷിച്ചു . പാടശേഖരങ്ങളുടെ ഓരത്ത് പൂട്ടിക്കിടക്കുന്ന ഒരു ചെറിയ വീട് സീതിസാഹിബിന്‍റെ പിതാവ് കദീജയ്ക്ക് താമസിക്കുവാനായി  നല്കി .കദീജ ആ വീട്ടിലേക്ക് താമസം മാറി .ജീവിക്കുവാനുള്ള വഹകളൊക്കെ  സീതിസാഹിബിന്‍റെ പിതാവ് അവള്‍ക്ക് കൊടുത്തുക്കൊണ്ടിരുന്നു.   ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കദീജ ഒരു പെണ്‍കുഞ്ഞിനെ  പ്രസവിച്ചു.കദീജ അവള്‍ക്ക് ഇമ്മുകുല്‍സു എന്ന് പേരിട്ടു.പ്രസവിച്ച്   നാല്പത്തഞ്ചാം നാള്‍ കദീജ വീണ്ടും സീതിസാഹിബിന്‍റെ വീട്ടിലെ ജോലികള്‍ ചെയ്യുവാനാരംഭിച്ചു .തൊഴിലിന് വരുമ്പോള്‍ കദീജ   ഇമ്മുകുല്‍സുവിനെ കൂടെ കൊണ്ടുവരും   വര്‍ഷങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ  കടന്നുപോയിക്കൊണ്ടിരുന്നു. ഇമ്മുകുല്‍സുവും വളര്‍ന്ന് സുന്ദരിയായി .  ഇമ്മുകുല്‍സു പത്താം തരത്തില്‍ പഠിക്കുമ്പോള്‍  സീതിസാഹിബിന്‍റെ പിതാവ് അസുഖം മൂലം കിടപ്പിലായി. അയാള്‍ പാടശേഖരങ്ങളുടെ ഓരത്തുള്ള വീടും പത്ത് സെന്റ്‌ ഭൂമിയും കദീജയുടെ പേരിലേക്ക് തീറെഴുതികൊടുത്തു. ഇമ്മുകുല്‍സുവിന്‍റെ പിതൃത്വം ഇപ്പോഴും അജ്ഞാതമാണ്.ഇമ്മുകുല്‍സു പലപ്പോഴും തന്‍റെ പിതാവാരാണെന്ന് ഉമ്മയോട്  ചോദിക്കുമെങ്കിലും കദീജ അതിനുമാത്രം  ഉത്തരം പറഞ്ഞില്ല. സീതിസാഹിബിന്‍റെ പിതാവ് അതികം താമസിയാതെ  ഇഹലോകവാസം വെടിഞ്ഞു.

പത്താംക്ലാസ്  തോറ്റപ്പോള്‍  ഇമ്മുകുല്‍സു പിന്നെ പഠിക്കുവാന്‍പോയില്ല .അവള്‍  സീതിസാഹിബിന്‍റെ തോട്ടത്തില്‍ ജോലിക്ക് പോകുവാനാരംഭിച്ചു.ഗ്രാമത്തിലെ ജുമാമസ്ജിദിന്‍റെ അധീനതയിലുള്ള മദ്രസ്സയിലെ യുവാവായ   അദ്ധ്യാപകനെ  അവള്‍ക്കിഷ്ടമായിരുന്നു.പുഞ്ചിരിയില്‍ തുടങ്ങിയ സൌഹ്യദം വിവാഹാഭ്യര്‍ഥനയില്‍ എത്തുകയായിരുന്നു .സമയമാകുമ്പോള്‍ വിവാഹാലോചനയുമായി അയാള്‍ അവളുടെ  വീട്ടില്‍ വരുമെന്ന് അവള്‍ക്ക്  വാക്കുനല്കിയിട്ടുണ്ട്.    ഒരു ദിവസം കദീജ സീതിസാഹിബിന്‍റെ വീട്ടിലേക്ക് ജോലിക്ക് പോകുവാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മകളോടായി പറഞ്ഞു .

,, മോളെ ഉമ്മ ഇറങ്ങുവാണ്..... മോള് ചോറ് ബെന്താല്‍ ഊറ്റി ബെച്ചേക്കണം .സാഹിബ് ഇന്നലെ പറഞ്ഞേക്കുന്ന് അന്നോട്‌ കവുങ്ങിനുള്ള വളം ഞമ്മളെ പൊരേന്‍റെ അടുത്തൂന്ന് ഇട്ട്  തുടങ്ങിക്കോളാന്‍ ,,

അടുക്കളയില്‍ നിന്നും ഇമ്മുകുല്‍സു മറുപടി പറഞ്ഞു .

,, ആ ഉമ്മ ഞാന്‍ ചോറ് ബെന്താല്‍ ഊറ്റി ബെച്ചിട്ട് ഇറങ്ങിക്കോളാം .വളപുരേല് ഇന്നലെ ഇറക്കിയേക്ക്ണ വളം ഞമ്മളെ പോരേന്‍റെ അടുത്തൂന്നും കവുങ്ങുകള്‍ക്ക്  ഇട്ട്  കൊടുക്കാന്‍ ഞമ്മളോടും ഇന്നലെ സാഹിബ്‌ പറഞ്ഞേക്കുന്ന് ,,

കദീജ വീട്ടില്‍ നിന്നും ഇടവഴിയിലൂടെ ഇറങ്ങി നടന്നു. കദീജയുടെ വീടിന് മുന്‍വശം കണ്ണെത്താദൂരം പാടശേഖരങ്ങളും മൂന്ന് വശം സീതിസാഹിബിന്‍റെ കൃഷിടവുമാണ്.അടുത്തൊന്നും വേറെ വീടുകളില്ല. ഇടവഴിയിലൂടെ പോയി സീതിസാഹിബിന്‍റെ വീടിന്‍റെ പടി കടന്നാല്‍ അവിടെ കുറേ വീടുകളുണ്ട്.പാടശേഖരങ്ങളില്‍ വര്‍ഷക്കാലത്ത് നിറയെ വെള്ളമാണ് ചിലര്‍ വര്‍ഷകാലത്ത് പൊക്കാളി കൃഷി ചെയ്യും. വേനലില്‍ പാടങ്ങളില്‍ പുഞ്ചകൃഷിയാല്‍ സമ്പന്നമാണ് .സീതിസാഹിബിന് വേണ്ടുവോളം പാടങ്ങളുണ്ട്. വൃശ്ചികമാസത്തില്‍ പുഞ്ചകൃഷിക്ക് തുടക്കമിട്ടാല്‍ പാടത്ത് തൊഴിലാളികളുടെ തിരക്കായിരിക്കും .മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം തോടുകളുടെ ഇരുവശവും ബണ്ട് കെട്ടി വെള്ളം പാടത്തുനിന്നും തോടിലേക്ക് പമ്പ് ചെയ്താണ് കൃഷിക്ക് നിലമൊരുക്കുന്നത്. നിലം തയ്യാറാക്കാൻ ഉഴവുമാടുകളെക്കൊണ്ട് വലിപ്പിക്കുന്ന കലപ്പകള്‍ ഇവിടെ ഇപ്പോഴുമുണ്ട് .ആധുനികയന്ത്രങ്ങളായ ട്രാക്ടറുകള്‍  ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരമ്പരാഗതമായി  ഈ തൊഴില്‍ ചെയ്യുന്നവര്‍ ഇപ്പോഴും  ഗ്രാമത്തില്‍ സുലഭമായത്കൊണ്ട് ഗ്രാമവാസികള്‍  ട്രാക്ടറുകളെ പാടശേഖരങ്ങളിലേക്ക് പ്രവേശിപ്പിക്കാറില്ല.

ഇമ്മുകുല്‍സു ചോറ് ഊറ്റിയതിനു ശേഷം വാതിലുകള്‍ അടച്ച് സാക്ഷയിട്ട്  പുറത്തേക്കിറങ്ങി  .പാവാടയും, ഫുള്‍കൈ ഷര്‍ട്ടുമാണ് അവളുടെ വേഷം തലയില്‍ തോര്‍ത്തുമുണ്ട് കെട്ടിയിട്ടുണ്ട് . തൊടിയില്‍ കവുങ്ങു കൃഷിയാണ് കൂടുതല്‍, ഇടവിളയായി വാഴയും മറ്റുമുണ്ട് .ഇമ്മുകുല്‍സു വളപുരയിലേക്ക് നടന്നു വളപുരയുടെ കതക് തുറന്ന് അകത്തേക്ക് കടന്ന്  വളചാക്ക്  എടുക്കാനായി  തുനിഞ്ഞപ്പോള്‍ കാല്‍പെരുമാറ്റം കേട്ടവള്‍  തിരിഞ്ഞു നോക്കി  പുറകില്‍ സീതിസാഹിബ്  .ചാക്ക് തലയിലേറ്റി പുറത്തേക്ക് നടക്കുവാന്‍ ശ്രമിച്ച ഇമ്മുകുല്‍സുവിനെ അയാള്‍ തടഞ്ഞു .അയാളുടെ കൈ അവളുടെ മാറിലേക്ക്‌ നീണ്ടപ്പോള്‍ ചുമട് താഴെയിട്ടവള്‍ പുറത്തേക്ക് ഓടാനുള്ള ശ്രമം അയാള്‍ വിഫലമാക്കി.അയാള്‍ അവളെ കടന്നുപിടിച്ചുകൊണ്ട് പറഞ്ഞു.

,,ബഹളം ബെക്കരുത് ഇജ്ജ് ഞമ്മളെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട്  കൊറേ നാളുകളായി .ഇജ്ജ് ഞമ്മളെ ആഗ്രഹം സാധിപ്പിച്ചു തന്നാല്‍ അനക്ക് എന്തുവേണമെങ്കിലും ഞമ്മള് തരും.ഇജ്ജ് ബളര്‍ന്നങ്ങ് മൊഞ്ചത്തി ആയേക്കുന്ന്.എന്‍റെ പൊന്നല്ലേ ...അനുസരണകേട് കാട്ടല്ലേ ....   ,,

 അയാളില്‍നിന്നും ഒരിക്കലും ഇങ്ങനെയൊരു പ്രവര്‍ത്തി   പ്രതീക്ഷിക്കാത്തതാണ് . അവള്‍ കൈകൂപ്പി കരഞ്ഞുക്കൊണ്ട് പറഞ്ഞു.

,, ന്‍റെ ഉമ്മാന്‍റെ ഗതി എനിക്ക് വരുത്തരുത് .ഇങ്ങടെ മോളുടെ പ്രായമല്ലെ നിക്കുള്ളൂ.... എന്നെ നശിപ്പിക്കരുത് ,,

അവളുടെ വാക്കുകളയാള്‍  ചെവിക്കൊണ്ടില്ല. കാമാസക്തയോടെ അയാള്‍ അവളെ വാരിപുണര്‍ന്നു .വളപുരയുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടു.  അവളുടെ ആര്‍ത്തനാദം ആരുംകേട്ടില്ല.അയാളുടെ കരങ്ങള്‍ക്കുള്ളിലവള്‍ കിടന്നു  പുളഞ്ഞു.പൊട്ടിയ  കുപ്പിവളകളില്‍ തട്ടിയവളുടെ കൈതണ്ടയില്‍ നിന്നും രക്തം കിനിഞ്ഞു.അയാളൊരു മനസാക്ഷിയില്ലാത്ത  പിശാചായി  മാറുകയായിരുന്നു. കാര്യസാധ്യതയ്ക്ക്ശേഷം അയാള്‍ തന്‍റെ മൊബൈല്‍ഫോണില്‍ അവളുടെ നഗ്നമായ ശരീരം പകര്‍ത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ അവള്‍ തിടുക്കത്തില്‍ അവളുടെ വസ്ത്രം പരതി. അയാള്‍ അവളുടെ വസ്ത്രം  അയാളുടെ കാല്‍പാദംകൊണ്ട് ദൂരേക്ക്‌ നീക്കിക്കൊണ്ട് പറഞ്ഞു.

,, ഉണ്ടായതൊന്നും ആരോടും പറയരുത്. പറഞ്ഞ് ഇജ്ജ് ഞമ്മളെ മാനംകെടുത്തിയാല്‍ പിന്നെ ഇജ്ജും അന്‍റെ തള്ളേം ഈ ദുനിയാവില് ജീവിച്ചിരിക്കൂലാ ഓര്‍ത്തോ.അനക്ക്‌ അറിയാത്ത ബേറെയൊരു മുഖമുണ്ട് ഞമ്മക്ക് കൊല്ലേണ്ടി ബന്നാല്‍ രണ്ടിനേം കൊല്ലുകതന്നെചെയ്യും   ,,

അവള്‍ തറയില്‍ കിടന്നു കുറേ കരഞ്ഞു. കുറേ കഴിഞ്ഞപ്പോള്‍ അവള്‍ എഴുനേറ്റ് നടന്നു .പാദങ്ങള്‍ നിലത്തുറയ്ക്കുന്നില്ല.ദേഹമാസകലം കുപ്പിവളചില്ലുകള്‍ തട്ടി മുറിഞ്ഞിട്ടുണ്ട്‌ .ഇമ്മുകുല്‍സു പാടത്തിറങ്ങി കഴുത്തൊപ്പം വെള്ളത്തില്‍ കുറേനേരം നിന്നു. മീനുകള്‍ അവളുടെ ശരീരത്തിലെ മുറിവുകളില്‍ കൊത്തുമ്പോള്‍ അവള്‍ക്ക് നോവുന്നുണ്ടായിരുന്നില്ല.മനസും ശരീരവും ഒരുപോലെ മരവിച്ചിരിക്കുന്നു. എത്രനേരം ആ നില്‍പ്പ് നിന്നെന്നവള്‍ക്ക് ഓര്‍മ്മയില്ല .കുറേനേരം കഴിഞ്ഞപ്പോള്‍ വീട്ടില്‍പോയി  കുളിച്ച് വസ്ത്രം മാറി  കിടന്നു.അപ്പോഴൊക്കെയും അവള്‍ കരയുകയായിരുന്നു .എത്ര കരഞ്ഞിട്ടും മനസിലെ സങ്കടത്തിന്‌ യാതൊരു ശമനവുമുണ്ടായില്ല . വൈകീട്ട് കദീജ വീട്ടിലെത്തി കതകിനു മുട്ടി .ഇമ്മുകുല്‍സു വാതില്‍ തുറന്നു കൊടുത്തു  .

,,ഇജ്ജെന്താ ഈ മോന്തിക്ക്‌ വാതിലും അടച്ച് കിടക്കണത് .ആടിനെ അയിച്ചു കൂട്ടിലാക്ക്യാ.അന്നെ സാഹിബിന്‍റെ പൊരേല്‍ക്ക് കണ്ടില്ലല്ലോ ?     ,,

,, ഇല്ല ഉമ്മാ ..... നിക്ക്  തല വേദനിക്കുന്നുണ്ട്‌ ഞാന്‍ കിടക്കട്ടെ,,

കദീജ ആടുകളെ കൂട്ടിലാക്കുവാനായി പുറത്തേക്കിറങ്ങിയപ്പോള്‍ ഇമ്മുകുല്‍സു വീണ്ടും കിടന്നു.  സീതിസാഹിബ്  അയാള്‍ക്ക്‌ ആവശ്യമുള്ളപ്പോഴൊക്കെ അവളെ ഉപയോഗിച്ചു.അതികം താമസിയാതെ  ഇമ്മുകുല്‍സു ഗര്‍ഭണിയായി .വിവരമറിഞ്ഞ കദീജ കുറേ കരഞ്ഞതല്ലാതെ ആളെ തിരക്കിയില്ല . പിഴച്ചുപോയ തനിക്ക്  എന്ത് അര്‍ഹത മകളെ പിഴപ്പിച്ചവനെ ചോദിച്ചറിയുവാന്‍. തന്‍റെ ഗതി മകള്‍ക്കും വന്നതില്‍ ആ മാതാവ് ഒരുപാട് സങ്കടപ്പെട്ടു. ഒരിക്കല്‍ ഇമ്മുകുല്‍സു  പലചരക്കുകടയിലേക്ക് പോകുമ്പോള്‍ മദ്രസ്സ  അദ്ധ്യാപകനെ  അവള്‍ ദൂരെ നിന്നും കണ്ടു അയാള്‍ തന്നെ കാണാതെയിരിക്കുവാനവള്‍ മരത്തിനു പുറകില്‍ ഒളിച്ചുനിന്നു പക്ഷെ അയാള്‍ അവളെ ദൂരെനിന്നും കണ്ടിരുന്നു.അയാള്‍ മരത്തിനരികില്‍ സൈക്കിള്‍ നിറുത്തി അവളെ വിളിച്ചു .

,, ഇമ്മുകുല്‍സു ......എന്താ അനക്ക്‌ പറ്റിയത് ആളോള് ഓരോന്നും പറയണുണ്ട് കേക്കണതൊക്കെ നേരാണാ.അന്നെ  നിക്കാഹ് കൈച്ചോളാന്ന് ഞമ്മള് ബെറുതെ പറഞ്ഞതല്ല അന്നെ ഞമ്മക്ക് ഇഷ്ടമാണ് പെരുത്ത് പെരുത്ത് ഇഷ്ടമാണ്  ...,,

അവള്‍ പൊട്ടികരഞ്ഞുകൊണ്ട് അയാളുടെ മുമ്പില്‍ നിന്നും ഓടിമറഞ്ഞു.       മാസങ്ങള്‍ കൊഴിഞ്ഞുപോയികൊണ്ടിരുന്നു . ഇമ്മുകുല്‍സു ഒരാണ്‍കുട്ടിക്ക്  ജന്മം നല്കി .ഒരു ദിവസം  കദീജ   സീതിസാഹിബിന്‍റെ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ നേരം ഇരുട്ടിയിരുന്നു.ഇടവഴിയിലൂടെ നടന്നു വരുമ്പോള്‍ കദീജയ്ക്ക് വിഷംതീണ്ടി .നേരം ഇരുട്ടിയിട്ടും  ഉമ്മയെ കാണാതെയായപ്പോള്‍ ഇമ്മുകുല്‍സു മകനേയും എടുത്ത് ഉമ്മയെ അന്വേഷിച്ചിറങ്ങി.ഇടവഴിയിലൂടെ  ട്ടോര്‍ച്ചിന്‍റെ വെട്ടത്തിലവള്‍  നിലത്തുകിടക്കുന്ന   ഉമ്മയെകണ്ട് പൊട്ടികരഞ്ഞു .വായില്‍നിന്നും നുരവന്ന്‍ ശരീരമാസകലം നീല നിറമായി കിടക്കുന്ന ഉമ്മയുടെ അരികിലിരുന്ന് എന്തുചെയ്യണമെന്നറിയാതെ നിസഹായയായി അവള്‍ പൊട്ടികരഞ്ഞു.

ഇമ്മുകുല്‍സുവും മകനും വീട്ടില്‍ തനിച്ചായി .സീതിസാഹിബ് ആ വീട്ടിലെ നിത്യ സന്ദര്‍ശകനായി അയാള്‍ അവള്‍ക്ക് വീണ്ടും ഒരു ആണ്‍കുഞ്ഞിനെകൂടി സമ്മാനിച്ചു. ജീവിക്കുവാനുള്ള വഹകളൊക്കെ  അയാള്‍ അവള്‍ക്ക് നല്കിക്കൊണ്ടിരുന്നു .സീതിസാഹിബിന്‍റെയും ഇമ്മുകുല്‍സുവിന്‍റെയും ബന്ധം ഗ്രാമത്തിലുള്ളവര്‍ക്കൊക്കെ അറിയാമെങ്കിലും എല്ലാവരും അറിയാത്തഭാവം നടിച്ചു.മൂന്നാമതും ഇമ്മുകുല്‍സു ഗര്‍ഭണിയായി .പിന്നീട് സീതിസാഹിബ് അവളെത്തേടി എത്താതെയായി  മക്കള്‍ വിശന്നു കരയാന്‍ തുടങ്ങിയപ്പോള്‍ നിറവയറുമായി  ഇമ്മുകുല്‍സു തോട്ടങ്ങളില്‍ തൊഴില്‍ അന്വേഷിച്ചിറങ്ങി .അവള്‍ക്ക് ആരും തൊഴില്‍ നല്കിയില്ല .പക്ഷെ   ഗ്രാമത്തിലെ പല മാന്യന്മാരും പാതിരാത്രിയില്‍ ഗര്‍ഭണിയായ   അവളെ തേടിയെത്തി . മക്കളുടെ വിശപ്പകറ്റാന്‍ വരുന്നവരെ സ്വീകരിക്കയല്ലാതെ  അവളുടെ മുമ്പില്‍ വേറെയൊരു മാര്‍ഗവും  ഉണ്ടായിരുന്നില്ല.ഇമ്മുകുല്‍സു മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്കി അതൊരു പെണ്‍കുഞ്ഞായിരുന്നു.

ദിനരാത്രങ്ങള്‍ വിടവാങ്ങിക്കൊണ്ടിരുന്നു.ഇമ്മുകുല്‍സു ഇന്ന് അറിയപ്പെടുന്നു
വ്യഭിചാരിണിയാണ് .സമൂഹം അവളെ തെവിടിശ്ശിയെന്നു മുദ്രകുത്തി.ഒരു ദിവസം സീതിസാഹിബിനെ വഴിയില്‍ വെച്ചവള്‍ കണ്ടു.അയാളെ കണ്ടതും അവളുടെ  നിയന്ത്രണം അവളില്‍ നിന്നും അന്യമായി .സങ്കടം സഹിക്കവയ്യാതെ അവള്‍ ചോദിച്ചു.

,, എന്‍റെ ജീവിതം നശിപ്പിച്ചപ്പോള്‍ ഇങ്ങക്ക്  സമാധാമയല്ലോ .എന്നെക്കുറിച്ച് ഇങ്ങള്  ഓര്‍ക്കേണ്ട ഇങ്ങളുടെ  രക്തത്തില്‍ പിറന്ന മൂന്ന് പൈതങ്ങളെകുറിച്ച് ഇങ്ങള്  മറക്കരുതായിരുന്നു.അവര്‍ ഇപ്പോള്‍ എങ്ങിനെയാണ് ജീവിക്കുന്നത് എന്ന് ഇങ്ങള്  ഓര്‍ത്തോ ?,,

അയാളുടെ മുഖത്ത് യാതൊരുവിധ സഹതാപവും നിഴലിച്ചില്ല.അയാള്‍ പറഞ്ഞു 

,, അന്നെ  ഇനി ആര്‍ക്ക് ബേണം  അന്‍റെ  ഇപ്പോയത്തെ ജീവിതം ഞമ്മള്  അറിയില്ലാന്നു  ഇജ്ജ്  നിരീച്ചാ  ? ,,  

,, ഞമ്മള്  പിന്നെ എന്ത് ചെയ്യണം മക്കളുടെ വിശപ്പുമാറ്റാന്‍ നിക്ക് തുണിയുരിയാതെ ബേറെയെന്തു ബയീ....ഇങ്ങള് കാരണമാണ് ഞാന്‍ നശിച്ചുപോയത്  ഇങ്ങള് പുയ്ത്ത് മരിക്കും നോക്കിക്കോ  ,,

അയാള്‍ ആര്‍ത്തട്ടഹസിച്ചു  ഇതുവരെ കാണാത്ത അയാളുടെ ഭാവം ഇമ്മുകുല്‍സുവിനെ ഭയപ്പെടുത്തി . അയാള്‍ അവളുടെ മുഖത്തേക്ക് തുറിച്ചുനോക്കി പറഞ്ഞു  .

,, ഞമ്മള് ഇങ്ങനെയാ.... പെണ്ണെന്നു ബെച്ചാല് ഞമ്മക്ക് ബല്യ വീക്കന്‍സാ.... എന്നാലും അന്‍റെ ഉമ്മാന്‍റെ അടുത്തൂന്നും കിട്ടിയ സുഖം ഞമ്മക്ക് ബേറെ ഒരു പെണ്ണിന്‍റെ അടുത്തൂന്നും കിട്ടിയിട്ടില്ല ഒളാണ് പെണ്ണ്.ഓളെ കുറിച്ചോര്‍ത്താല്‍ ഇപ്പയും ഞമ്മടെ രോമം എയുന്നേറ്റു ന്നിക്കും  ,,

അയാളുടെ വാക്കുകള്‍ കേട്ട് ഇമ്മുകുല്‍സുവിന് ഭൂമി കീഴ്മേല്‍ മറിയുന്നതുപോലെ തോന്നി .പവിത്രമായ പിതൃത്വത്തിന് യാതൊരു വിലയും കല്പിക്കാത്ത അയാളുളെ കാണുന്നത് തന്നെ അവള്‍ വെറുത്തു.സ്വന്തം രക്തത്തില്‍ പിറന്ന മകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മൂന്ന് മക്കളെ സമ്മാനിച്ച അയാളെ ഇനിയൊരിക്കലും നേരില്‍  കാണുവാന്‍ ഇടവരുത്തല്ലെ എന്നതായിരുന്നു അവളുടെ ആഗ്രഹം . അവള്‍ പിന്നെ അവിടെ നിന്നില്ല വീട്ടിലേക്ക് കരഞ്ഞുകൊണ്ട്‌ ഓടുകയായിരുന്നു  .ഒക്കത്തിരിക്കുന്ന കുഞ്ഞിനെ സഹോദരങ്ങളുടെ അരികിലിരുത്തിയവള്‍ കട്ടിലില്‍ കിടന്നുകരഞ്ഞു. ജീവിതത്തിലാദ്യമായി അവള്‍  സ്വന്തം ശരീരത്തെ വെറുത്തു.കുറേ നാളുകളായി ഇമ്മുകുല്‍സുവിന് ഈ ജീവിതം മടുത്തിരിക്കുന്നു .തന്നെ അറിയാവുന്നവരൊക്കെ മക്കളെ തേവിടിശ്ശിയുടെ മക്കളെന്നു വിളിക്കും .ആ വാക്കുകളുടെ അര്‍ഥം മക്കള്‍ മനസിലാക്കുവാനുള്ള പ്രായമായാല്‍ മക്കള്‍ തന്നെ വെറുക്കും .പിഴച്ച പെണ്ണിന് സമൂഹത്തിലെന്തുവില പിഴപ്പിച്ചവന്‍ സമൂഹത്തിലെ മാന്യനായി ജീവിക്കുന്നു.   ജീവിതം അവസാനിപ്പിക്കുവാന്‍ ഒരു ശ്രമം നടത്തിയതുമാണ് .കുഞ്ഞുങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അന്ന് രാത്രി ഉമ്മുകുല്‍സു ഒരു ഉറച്ചതീരുമാനത്തിലെത്തി.

അടുത്ത ദിവസം  ഉറക്കമുണര്‍ന്നയുടനെ അവള്‍ അടുക്കളയില്‍ എടുത്തുവെച്ചിരുന്ന പത്രം തിരഞ്ഞു. പെണ്‍കുഞ്ഞിനെ ദാത്തെടുക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച്  കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെ പത്ര പരസ്യം കണ്ടപ്പോള്‍ സൂക്ഷിച്ച് വെച്ചതാണ് . മൊബൈല്‍ഫോണെടുത്ത് പരസ്യത്തില്‍ കണ്ട നമ്പറിലേക്കവള്‍ വിളിച്ചു.കോട്ടയം ജില്ലയിലെ ഒരു ക്രിസ്തീയ കുടുംബത്തിലുള്ളവരായിരുന്നു പരസ്യം നല്കിയിരുന്നത്.അവര്‍ ഇവിടെ വന്ന് കുഞ്ഞിനെ കൊണ്ടുപോകാമെന്ന് പറഞ്ഞുവെങ്കിലും കുഞ്ഞിനെയായി ഇമ്മുകുല്‍സു അവരുടെയരികിലെത്താമെന്നു പറഞ്ഞ് അഡ്രസ്സ് വാങ്ങി.ഉറക്കത്തിലായിരുന്ന കുഞ്ഞുങ്ങളെ വിളിച്ചുണര്‍ത്തി കുളിപ്പിച്ച്  പുതിയ വസ്ത്രങ്ങള്‍ അണിയിക്കുമ്പോള്‍ മൂത്ത മകന്‍ അവളോട്‌ ചോദിച്ചു.

,, ഉമ്മച്ചി  ഞമ്മള്  എവിടേക്കാണ്‌ പോകണത്.ഉമ്മച്ചിയെന്തിനാ കരയുന്നേ ? ,,

അവള്‍ കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.

,, ന്‍റെ മോന്‍ പറയാറില്ലേ... ഞമ്മക്ക് ദൂരെയുള്ള സ്ഥലങ്ങളൊക്കെ കാണണമെന്ന്.ന്‍റെ മക്കളെ ഉമ്മച്ചി ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയിട്ടില്ലല്ലോ . ഇന്ന്   ഉമ്മച്ചി മക്കളെ  ദൂരെയുള്ള സ്ഥലങ്ങളൊക്കെ കാണിക്കാം.പള്ള നെറച്ചും ബിരിയാണിയും ബാങ്ങിതരാം   ,,

ആ വീട്ടില്‍ നിന്നുള്ള അവസാനത്തെ ഭക്ഷണം മക്കള്‍ക്ക്‌ വാരിക്കൊടുക്കുമ്പോള്‍ അവളുടെ  ഇമകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ബസ്സ് കയറവുവാന്‍ കവലയിലേക്ക് നടക്കുമ്പോള്‍ ഗ്രാമവാസികളുടെ എവിടേക്കാണ് യാത്രയെന്ന ചോദ്യത്തിനവള്‍ ഉത്തരം നല്കിയില്ല .നടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ ഒരാളെ പരതുന്നുണ്ടായിരുന്നു അവസാനമായി  അയാളെ ഒരുനോക്കു കാണാന്‍ അവളുടെ മനസ് വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.തൂവെള്ള വസ്ത്രധാരണിയനായ അയാളുടെ കാല്‍പാദങ്ങളില്‍ വീണ് അയാളോട് മാപ്പ് പറയണമെന്ന അവളുടെ ആഗ്രഹം സഫലമായില്ല. പല ബസ്സുകളും മാറികയറിയവര്‍ കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു .ഉച്ചയോടെ അവര്‍ ഉദ്ദേശിച്ച വീട്ടിലെത്തി .ദമ്പതികളെ കണ്ടപ്പോള്‍  ഇമ്മുകുല്‍സുവിന്  ആശ്വാസമായി തന്‍റെ മകള്‍ അവരുടെ കൈകളില്‍ സുരക്ഷിതയായിരിക്കുമെന്നവളുടെ മനസ് മന്ത്രിച്ചു.കുറഞ്ഞ സമയത്തിനുള്ളില്‍ ആ വീട്ടിലെ സ്ത്രീയുമായി മകള്‍ ചങ്ങാത്തത്തിലായി.തിരികെ പോരാന്‍ നേരം കുടുംബനാഥന്‍ ഒരു കെട്ടുനോട്ട് അവളുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു.

,, മോള് ഇവിടെ രാജ്ഞിയെപോലെ ജീവിക്കും. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്ന് മകളെ കാണാം ഈ രൂപ വാങ്ങിക്കു .പണത്തിന് ആവശ്യമുള്ളപ്പോള്‍ ഒന്ന് വിളിച്ചറിയിച്ചാല്‍ ഞാന്‍ പണം അയച്ചുതരാം ,,

എത്ര ശ്രമിച്ചിട്ടും സങ്കടം  ഒതുക്കിവെക്കാനവള്‍ക്കായില്ല .കരഞ്ഞുകൊണ്ടാവള്‍ പറഞ്ഞു .

,, ഇപ്പോ ഞമ്മക്ക്  പണത്തിന് ആവശ്യമില്ല .മോളെ പുറകുവശത്തെക്ക് കൊണ്ടുപോകു ഞങ്ങള്‍ പോകുന്നതുകണ്ടാല്‍ മോള് കരയും ,,

      രണ്ടുവയസ്സ് തികയാത്ത മകളെ യുമായി അവര്‍ അകത്തേക്ക് നടന്നപ്പോള്‍ ഇമ്മുകുല്‍സു തന്‍റെ രണ്ട് ആണ്‍മക്കളുമായി  നടന്നുനീങ്ങി.അപ്പോള്‍ ഇളയ മകന്‍ ചോദിച്ചു .

,,ഉമ്മച്ചി ഉണ്ണിയെ വിളിക്ക് എന്തിനാ ഉണ്ണിയെ അവര്‍ക്ക് കൊടുത്തത് ,,

,,മക്കള് വായോ ഞമ്മള് കൊറച്ച് നേരം കൈഞ്ഞാല് തിരിച്ചുവരും അപ്പോ ഞമ്മക്ക് ഉണ്ണിയെ കൊണ്ടോകാം ഇപ്പൊ മക്കള് നടക്ക്,,

മക്കള്‍ രണ്ടുപേരും ആ വീട് കണ്ണില്‍നിന്നും മറയുന്നതുവരെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .അല്പം നടന്നപ്പോള്‍ എതിര്‍വശത്തുനിന്നും വരുന്ന ഓട്ടോറിക്ഷയ്ക്കവള്‍ കൈകാട്ടി ഓട്ടോ ഡ്രൈവര്‍ അവരുടെ അരികില്‍ ഓട്ടോറിക്ഷ നിറുത്തി ചോദിച്ചു.

,,എവിടേക്കാ  പോകേണ്ടത് ,,

ഇവിടെ അടുത്തുള്ള  അനാഥാലയത്തിലേക്ക് ,,

ഡ്രൈവര്‍ അവളേയും  കുഞ്ഞുങ്ങളേയും മാറിമാറി നോക്കി .ഏതാണ്ട് അരമണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ ഓട്ടോറിക്ഷ വലിയൊരു ചര്‍ച്ചിന് മുന്നില്‍ നിന്നുപ്പോള്‍  ഡ്രൈവര്‍ പറഞ്ഞു .

,, ഈ  മതില്‍കെട്ടിനുള്ളിലൂടെ നടന്നാല്‍  മതി അവിടെ അനാഥാലയത്തിന്‍റെ ബോര്‍ഡ് കാണാം ,,

ഓട്ടോറിക്ഷയുടെ കൂലി കൊടുത്തിട്ട് ഇമ്മുകുലസുവും മക്കളും അനാഥാലയം ലക്ഷ്യമാക്കി നടന്നു.മക്കളെ അനാഥാലയത്തിന്‍റെ  കവാടത്തിനരികില്‍ നിറുത്തിയിട്ട്‌ ഇമ്മുകുല്‍സു ഓഫിസിലേക്ക് കയറിച്ചെന്നു.ഒരു മധ്യവയസ്കനായ വികാരിയായിരുന്നു അവിടത്തെ മേലധികാരി അയാള്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി .

,, ഞമ്മള്  കുറേ ദൂരെനിന്നും ബരികയാണ് എന്‍റെ രണ്ടു മക്കള്‍ പുറത്ത് നില്പുണ്ട് അവരെ ഇബടെയക്കാന്‍ വന്നതാണ് .മക്കളെ പോറ്റാനുള്ള കൈവെനിക്കില്ല  ,,

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവള്‍ മക്കളോട് പറഞ്ഞു .

,,ന്‍റെ മക്കള്‍ നന്നായി പഠിക്കണം ,മക്കള്‍ ഇനി ഇവിടെയാണ്‌ താമസിക്കുക ഉമ്മച്ചിക്ക് താമസിക്കുവാനുള്ള സ്ഥലം അപ്പുറത്താണ് ,,

മക്കളെ ചേര്‍ത്തുപിടിച്ച് ചുംബനങ്ങള്‍ നല്കിയവള്‍ തിരിഞ്ഞു നടന്നു .അപ്പോള്‍ മക്കള്‍ കരയുന്നുണ്ടായിരുന്നു.അവള്‍ തിരിഞ്ഞു നോക്കാതെ തിടുക്കത്തില്‍ നടന്നകന്നു .പ്രദാന പാതയില്‍ എത്തിയപ്പോള്‍ ഓട്ടോറിക്ഷയ്ക്ക് കൈകാട്ടി ,ഓട്ടോറിക്ഷ അവളുടെ അരികില്‍ നിറുത്തിയപ്പോള്‍ ഇമ്മുകുല്‍സു  ഓട്ടോറിക്ഷയില്‍ കയറിയിരുന്ന് പറഞ്ഞു .

,, റയില്‍വേസ്റ്റേഷന്‍ ,,

ഡ്രൈവര്‍ ഓട്ടം കിട്ടിയ സന്തോഷത്താല്‍ ഓട്ടോറിക്ഷ വേഗത്തില്‍ ഓടിച്ചു.  റയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ അവള്‍ക്ക് ദാഹിക്കുന്നുണ്ടായിരുന്നു.കുടിവെള്ള പൈപ്പില്‍ നിന്നും ദാഹം തീരുംവരെ വെള്ളം കുടിച്ചവള്‍ ഫ്ലാറ്റ് ഫോം ടിക്കറ്റെടുത്ത് റയില്‍വേസ്റ്റേഷന്‍റെ അകത്തേക്ക് പ്രവേശിച്ച് റയില്‍വേ പാളത്തിന്‍റെ ഓരം ചേര്‍ന്ന്  ദൂരേയ്ക്ക് നടന്നുനീങ്ങി .അപ്പോള്‍ സൂര്യന്‍ ചക്രവാളത്തില്‍ നിന്നും മറയാന്‍ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. അസ്തമയസൂര്യന്‍റെ അവശേഷിച്ച പ്രഭ മറഞ്ഞപ്പോള്‍ അവിടമാകെ ഇരുട്ട് പ്രാപിച്ചു .ഇമ്മുകുല്‍സു ലക്ഷ്യത്തിലെത്താന്‍ ധൃതഗതിയില്‍ നടന്നുനീങ്ങി.
                                                                    ശുഭം

rasheedthozhiyoor@gmail.com                                            rasheedthozhiyoor.blogspot.qa