ചിന്താക്രാന്തൻ

26 December 2014

ലേഖനം ,മതങ്ങള്‍ വ്യാപാര വല്‍ക്കരിക്കുന്ന കാലം


മതങ്ങള്‍ വ്യാപാര വല്‍ക്കരിക്കുന്നതില്‍ ഒരു മതവും പിന്നിലല്ല .എല്ലാവരും വിശ്വസിക്കുന്ന അദൃശ്യ ശക്തിക്ക് ഒരു നയാപൈസയുടെ ആവശ്യമില്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും അറിയാം .ചില ആരാധനാലയങ്ങളില്‍ മാസവരുമാനം ലക്ഷക്കണക്കിന്‌ രൂപയാണ്. ആരാധനാലയങ്ങളില്‍ സ്വരൂപിക്കുന്ന രൂപ അത്രയും പട്ടിണി പ്പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയാല്‍ ലോകത്തൊരിടത്തും ദാരിദ്ര്യമുണ്ടാവില്ല .സ്വരൂപിക്കുന്ന രൂപ അത്രയും കെട്ടിടങ്ങളും മറ്റും നിര്‍മിക്കുവാനാണ് ഉപയോഗിക്കുന്നത് . 

 പ്രാര്‍ഥനകള്‍ ദൈവത്തോട് നേരിട്ടല്ലാതെ  ബ്രാഞ്ചുകളിലെ മനുഷ്യരാല്‍ നിര്‍മിതമായ പലവക ദൈവങ്ങളെ വിശ്വസിക്കുന്നവരാണ് മനുഷ്യരില്‍ കൂടുതലും .ആരാധന വഴിമാറി പ്പോകുന്ന പ്രവണതയാണ് കൂടുതലും കാണുവാന്‍ കഴിയുന്നത്‌ .മനുഷ്യരുടെ ഇടയില്‍ പലവക മതങ്ങള്‍ ഉണ്ടായതാണ് സ്വസ്ഥമായ ജീവിതം മനുഷ്യര്‍ക്ക്‌ അന്യമായി പോകുന്നത് .മതങ്ങള്‍ ഏതായാലും സാഹോദര്യത്തോടെ ജീവിക്കുവാന്‍ കഴിയാതെ പോകുന്നതാണ് ആപല്‍ക്കരം .എല്ലാമതങ്ങളും നന്മയുടെ സന്ദേശമാണ് നമ്മെ പഠിപ്പിക്കുന്നത്‌ എന്നിട്ടും എന്തിനാണ് മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ പോരടിക്കുന്നത് .

മനുഷ്യരില്‍ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കണം അത് മനുഷ്യരാശിയുടെ നന്മയ്ക്കായിരിക്കണം എന്നുമാത്രം .പക്ഷെ ലോകമാസകലം മതങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്ന കാഴ്ചകളാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്‌ .  എല്ലാ മതങ്ങളിലുമുള്ള മതത്തെ അന്ധമായി വിശ്വസിക്കുന്ന ചിലരില്‍ മറ്റുമതസ്ഥരെ അവരുടെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പ്രവണതകള്‍ കാണുവാനാവുന്നുണ്ട് .എല്ലാ മതങ്ങളും പറയുന്നു ഞങ്ങളുടെ ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്ന് അങ്ങിനെയാണെങ്കില്‍ എല്ലാ മതങ്ങള്‍ക്കുമുണ്ട് ഓരോരോ ദൈവങ്ങള്‍ .ഏതാണ് യാഥാര്‍ഥ്യം എന്ന് സ്ഥിതീകരിക്കുവാന്‍ ഒരു ശാസ്ത്രത്തിനും  കഴിഞ്ഞിട്ടുമില്ല കഴിയുകയുമില്ല . 

 തലമുറകളായി വിശ്വസിച്ചുപോരുന്ന വിശ്വാസങ്ങള്‍ പിന്‍പറ്റി ജീവിക്കുന്നവര്‍ അവരവരുടെ വിശ്വാസങ്ങളുമായി ജീവിക്കുവാന്‍ മറ്റു മതസ്ഥര്‍ അനുവദിച്ചാല്‍ .എല്ലാ മനുഷ്യരുടേയും ജീവിതത്തിലും മനസ്സമാധാനമുണ്ടാവും .എന്തിനീ മതപരിവര്‍ത്തനങ്ങള്‍ .മതപരിവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നവര്‍ എന്ത് നേടുന്നു അവര്‍ക്ക് അവര്‍ വിശ്വസിക്കുന്ന ദൈവം ആയുസ്സ് വര്‍ദ്ധിപ്പിച്ചു നല്‍കുമോ അല്ലെങ്കില്‍ സമ്പത്ത് വര്‍ദ്ധിപ്പിച്ചു നല്‍കുമോ .ശരാശരി മനുഷ്യ ആയുസ്സ് എത്രയാണെന്ന് നമുക്കൊക്കെ അറിയാം ഭൂമിയില്‍ ജീവിക്കുവാനാവുന്ന കാലമത്രയും ജാതിമതഭേദമന്യേ സാഹോദര്യത്തോടെ ജീവിക്കുവാനാണ് നാം ശ്രമിക്കേണ്ടത് .വിശ്വാസമാകാം പക്ഷെ അന്ധവിശ്വാസമാകരുത്.

21 December 2014

ലേഖനം .തെറ്റിദ്ധരിക്കപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ



മനുഷ്യത്വം അല്‍പം പോലും ഇല്ലാത്ത പ്രവണതകള്‍ കൂടുതലായും ഉണ്ടായികൊണ്ടിരിക്കുന്നത് ആരുടെ ഇടയിലാണ് ?  മതം ഗുണകാംക്ഷയാകുന്നു.മതത്തിൽ നിങ്ങൾ കാലുഷ്യം, ഉണ്ടാക്കരുത്.നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്.നന്മ കൽപിക്കണം തിന്മ വിരോധിക്കണം.ഒരുവൻ രോഗിയായാൽ അവനെ സന്ദർശിക്കണം.അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയിൽ നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു.സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായ ഭക്ഷണമില്ല.ഐശ്വര്യം സമ്പൽ സമൃദ്ധി അല്ല മനസിന്റെ ഐശ്വര്യം കൊണ്ടാണ് ഉണ്ടാവുന്നത്.കർമ്മങ്ങൾ അഖിലവും ഉദ്ദേശത്തിലതിഷ്ഠിതമാണ്.സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. 

മതങ്ങള്‍ മനുഷ്യ നന്മയ്ക്കായി പിറവിയെടുത്തതല്ലെ .ജിഹാദ് എന്നും പറഞ്ഞ് കണ്ണിനു മുന്‍പില്‍ പെടുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുന്ന ഈ മഹാപാപികള്‍ക്ക് മാപ്പ് കൊടുക്കാന്‍ സര്‍വശക്തനാവുമോ . മനുഷ്യജീവന് യാതൊരുവിധ വിലയും കല്‍പ്പിക്കാത്ത   നിരപരാധികളെ കൊലപെടുത്തുന്നവര്‍ ഭൂമിയിലെ പിശാചുക്കളാണ് .യതാര്‍ത്ഥ  വിശ്വാസികള്‍ക്ക് ആരേയും കൊലപെടുത്തുവാനോ വേദനിപ്പിക്കുവാനോ ആവില്ല   .അന്ധവിശ്വാസികള്‍ ഒരു മതത്തിന്‍റെയും വാക്താക്കളല്ല .അന്ധവിശ്വാസങ്ങളുമായി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ മതങ്ങളുടെ ശത്രുക്കള്‍ .എല്ലാമതവും നമ്മെ പഠിപ്പിക്കുന്നത്‌ പരസ്പര സ്നേഹവും, സാഹോദര്യവും ,കരുണയും, നന്മയും ,സാമ്പത്തീകമായി കഴിവുള്ളവര്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കണം എന്നുമാണ് . മതങ്ങള്‍  ഓരോ വചനങ്ങളും നന്മയുടെ സന്ദേശങ്ങളല്ലെ നമ്മെ പഠിപ്പിക്കുന്നത്‌ . അല്ലാതെ കൊലപാതകങ്ങള്‍ ചെയ്യുവാനാണോ ? .അന്ധവിശ്വാസികള്‍ ചില സ്വാര്‍ത്ഥതല്പരരുടെ,  വാക്കിനാല്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ്  .മാളികകളില്‍ ഒളിഞ്ഞിരുന്ന് തീവ്രവാദങ്ങള്‍ക്ക് ആഹ്വാനങ്ങള്‍ നല്‍കുന്നവരുടെ അന്ത്യം വെടിയുണ്ടകള്‍ ഏറ്റായിരിക്കും എന്ന് നമ്മെ മുന്‍കാലങ്ങളില്‍ ഉണ്ടായ പ്രവണതകളില്‍ നിന്നും പഠിപ്പിക്കുന്നു .

തെറ്റുകള്‍ ചെയ്‌താല്‍ ശിക്ഷ അനുഭവിക്കണം എന്നതിനോട് നാം എല്ലാവരും യോജിക്കുന്നു, . പക്ഷെ യാതൊരുവിധ തെറ്റുകളും ചെയ്യാത്ത നൂറ്റി മുപ്പതില്‍ പരം കുഞ്ഞുങ്ങളെ കൊലപെടുത്തിയ ഭീകരവാദികളുടെ ന്യായീകരണങ്ങള്‍ എന്ത് തന്നെയായാലും ഒരു മനുഷ്യ സ്നേഹിക്കും ഈ മഹാപാപികള്‍ക്ക് മാപ്പു നല്‍കുവാനാവില്ല  .ഈ മനുഷ്യത്വ രഹിതമായ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ  പ്രത്യയശാസ്ത്രങ്ങൾ ഈ ഭൂലോകത്ത് നിന്നും എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യേണ്ടിയിരിക്കുന്നു .മനുഷ്യന്‍ എന്താണെന്നും മനുഷ്യന്‍റെ ആയുസ്സ് എത്രയാണെന്നും. മനുഷ്യന്‍ മണ്ണില്‍ ലയിച്ചുപോകെണ്ടാവരാണെന്നുമുള്ള  തിരിച്ചറിവാണ് മനുഷ്യനില്‍ ആദ്യം ഉണ്ടാവേണ്ടത് അങ്ങിനെയുള്ള തിരിച്ചറിവുകള്‍ ഉണ്ടായാല്‍ പിന്നെ ആരും ഭീകരവാദികളാവുകയില്ല  .

കൊന്നു കൊലവിളി നടത്തുന്ന മഹാപാപികള്‍ ഓര്‍ക്കണം നൊന്തു പ്രസവിച്ച മാതാവിന്‍റെ മനസ്സ് .ഒരു നിമിഷ നേരംകൊണ്ട് ഇല്ലാതെയാക്കുന്നത് അനേകം പേരുടെ പ്രതീക്ഷകളാണ് .മക്കളെ മാതാപിതാക്കള്‍ എത്ര കരുതലോടെയാണ് വളര്‍ത്തുന്നത് .ഇപ്പോള്‍ പൊലിഞ്ഞുപോയ കുരുന്നുകള്‍ പഠിച്ച് ഉന്നതിയില്‍ എത്തേണ്ടാവരായിരുന്നില്ലേ .വിദ്യാലയത്തിലേക്ക്‌ പോയ മക്കളെ കാത്തിരുന്ന രക്ഷിതാക്കള്‍ക്ക് കാണേണ്ടി വന്നത് അവരുടെ പൊന്നോമനകളുടെ മൃതശരീരങ്ങളല്ലെ .മക്കളെ നഷ്ടമായ മാതാപിതാക്കളുടെ ഇനിയുള്ള ജീവിതത്തെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തിരുന്നുവെങ്കില്‍ ഇങ്ങിനെയൊരു നീച പ്രവര്‍ത്തി ചെയ്യുവാന്‍ മനസാക്ഷിയില്ലാത്ത നീചന്മാര്‍ക്ക് പോലും ആവുമായിരുന്നില്ല  .

 ഇങ്ങനെ മനുഷ്യത്വം ഇല്ലാതെ കൊലപാതകങ്ങള്‍ ചെയ്തു കൂട്ടിയിട്ട് ഇക്കൂട്ടര്‍ എന്ത് നേടുന്നു .വാളെടുത്തവന്‍ വാളാലെ എന്ന് പറയുന്നത് പോലെ ഇക്കൂട്ടരെ കാത്തിരിക്കുന്നത് നിയമപാലകരുടെ വെടിയുണ്ടകളോ തൂക്കു കയറോ ആണെന്നുള്ളതാണ് ഇതുവരെ നമുക്ക് കാണുവാന്‍ കഴിഞ്ഞിട്ടുള്ളത് .ഈ നരഹത്യ ചെയ്തവര്‍ വെടിയുണ്ടകള്‍ ഏറ്റു മരണപ്പെട്ടു എന്നതാണ് വസ്തുത . കഴിഞ്ഞ കുറേ കാലങ്ങളായി ഇറാഖില്‍ നിന്നും ,സിറിയയില്‍ നിന്നുമുള്ള ചില വീഡിയോകള്‍ കാണുവാനിടയായി മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു പല വീഡിയോകളിലും ചില വീഡിയോകള്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും മുഴുവനായി കാണുവാന്‍ കഴിയുകയില്ല .അനേകം യുവാക്കളെ കൈകള്‍ പുറകിലേക്ക് വരിഞ്ഞുകെട്ടി .കണ്ണുകള്‍ മൂടിക്കെട്ടി വിജനമായ സ്ഥലത്ത് കൊണ്ടുപോയി മണ്ണില്‍ നിരത്തി ക്കിടത്തി, ശിരസ്സിലേക്ക് തുരുതുരെ വെടിയുതിര്‍ത്തു നിഷ്കരുണം വധിക്കുകയും മരണപെട്ടവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയും ബൂട്ടിട്ട പാദങ്ങളാല്‍ ചവിട്ടുകയും ചെയ്യുന്നു .മരണം മുന്നില്‍ കണ്ടുക്കൊണ്ട് നിരായുധരായ ആ യുവാക്കളുടെ മുഖഭാവങ്ങള്‍ ഇടയ്ക്കിടയ്ക്ക് മനസ്സിനെ നൊമ്പരപെടുത്തി ക്കൊണ്ടേയിരിക്കുന്നു .ആ വീഡിയോകള്‍ കാണേണ്ടിയിരുന്നില്ല കാണുവാന്‍ ഇടയായ ആ നിമിഷങ്ങളെ ഞാന്‍ വെറുക്കുന്നു .കാരണം ഇങ്ങനെയുള്ള രംഗങ്ങള്‍ കാണുവാനുള്ള ത്രാണി എനിക്കില്ല എന്നതാണ് വാസ്തവം .സിറിയയിലെ ആഭ്യന്തര കലാപം നടക്കുമ്പോള്‍ കണ്ട വേറൊരു ദൃശ്യങ്ങള്‍ ഇതിനെക്കാളും ക്രൂരമായതായിരുന്നു . ചരക്കുകള്‍ കൊണ്ട് പോകുന്ന ഒരു വാഹനത്തില്‍ നൂറുകണക്കിന് യുവാക്കളുടെ മൃതദേഹങ്ങള്‍ വാഹനം  ഒരു ബ്രിഡ്ജിനു മുകളില്‍ നിറുത്തി ഒഴുക്കുള്ള പുഴയിലേക്ക് മൃതദേഹങ്ങള്‍ വലിച്ചെറിയുന്നു.ഇത്ര നീചമായ പ്രവര്‍ത്തികള്‍ മനുഷ്യര്‍ക്ക്‌ എങ്ങിനെ ചെയ്യുവാന്‍ കഴിയിന്നു  .മനുഷ്യത്വരഹിതമായ ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ക്ക് പ്രചോദനമാകുന്ന  പ്രത്യയശാസ്ത്രങ്ങൾ, ഈ ഭൂലോകത്ത് നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടേണ്ടതാണ് എന്നാല്‍ മാത്രമേ ലോകജനതയ്ക്ക് മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ ആവുകയുള്ളൂ  . ലോകത്ത് സമാധാനവും ശാന്തിയും ഉണ്ടാവട്ടെ.ഭീകരവാദം ഇല്ലതെയാവട്ടെ .
                                                                              ശുഭം 
rasheedthozhiyoor@gmail.com

18 December 2014

ചെറുകഥ . ധനാര്‍ജനം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

തൃശിവപേരൂര്‍ പട്ടണത്തിലെ തിരക്കേറിയ നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ഇടയിലൂടെ ഷാജഹാന്‍ തന്‍റെ  ആഡംബര വാഹനത്തില്‍  ജൌളിക്കട ലക്ഷ്യമാക്കി നീങ്ങി .ജീവിതത്തില്‍ നിനയ്ക്കാത്തതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അയാള്‍ക്കാവുന്നുണ്ടായിരുന്നില്ല .സ്വപ്നങ്ങളില്‍ പോലും  കാണാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് അയാള്‍ എത്തിപ്പെട്ടത് ഒരു നിമിത്തം മാത്രം .മനുഷ്യരുടെ   ജീവിതോപാധിക്കായി നെട്ടോട്ടമോടുന്ന അനേകായിരങ്ങളുടെ  പാദസ്പര്‍ശം ഏല്ക്കുന്ന  തൃശിവപേരൂര്‍ പട്ടണത്തിന്‍റെ ഏറ്റവും തിരേക്കേറിയ ഇടമാണ് സ്വരാജ് റൌണ്ട്. പട്ടണത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്വരാജ് റൌണ്ടിന്‍റെ      ഒരുവശം തേക്കിൻ കാട് മൈതാനമാണ്.മറുവശത്ത്‌ വ്യാപാര സമുച്ചയങ്ങളും . വ്യാപാര സമുച്ചയങ്ങളുടെ മുന്‍വശത്തായി നടപ്പാതയാണ് .നടപ്പാത വഴിയോര വാണിഭക്കാര്‍  കയ്യേറിയത് മൂലം കാല്‍നടക്കാര്‍ നടക്കുവാന്‍ നന്നെ പാടുപെടുന്നുണ്ട്  . വഴിയോര വാണിഭക്കാര്‍ കൂടുതലും വസ്ത്രവ്യാപാരം ചെയ്യുന്നവരാണ്. കൂട്ടത്തില്‍ മലക്കറികളും,പഴവര്‍‍ഗങ്ങളും പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും,മലക്കറി വിത്തുകളും,ചെടികളും,മണ്‍ ചട്ടികളും,അങ്ങിനെ നീണ്ടു പോകുന്നു പട്ടിക .തേക്കിന്‍കാട്‌ മൈതാനത്തിന്‍റെ പേരിപ്പോള്‍  വടക്കും നാഥന്‍ ക്ഷേത്രമൈതാനം എന്നാക്കി മാറ്റിയിട്ടുണ്ടെങ്കിലും തൃശിവപേരൂര്‍ക്കാര്‍ക്ക് മൈതാനം തേക്കിന്‍കാട്‌ മൈതാനം തന്നെയാണ്.പൂര്‍വികര്‍ നട്ടുപിടിപ്പിച്ച തേക്കിന്‍ തയ്യുകള്‍ ഇപ്പോള്‍ വളര്‍ന്നു വലിയ മരങ്ങളായിരിക്കുന്നു.ഉച്ചവെയിലടങ്ങിയതിനാല്‍ കാറ്റുകൊള്ളാനെത്തുന്നവരുടെ തിരക്കായിത്തുടങ്ങിയിരിക്കുന്നു .

ഷാജഹാന്‍ ഇരുനിലയില്‍ സ്ഥിതിചെയ്യുന്ന ജൌളിക്കടയുടെ സമീപം അയാളുടെ വാഹനം   പാര്‍ക്ക് ചെയ്യുവാനുള്ള ഇടത്ത് വാഹനം നിറുത്തിയപ്പോള്‍ ,പാറാവുകാരന്‍ അവറാച്ചന്‍ വാഹനം പാര്‍ക്കുചെയ്യുവാനായി താഴിനാല്‍ ബന്ധിപ്പിച്ച ചങ്ങലകള്‍ നീക്കം ചെയ്ത ശേഷം കൃതജ്ഞതയോടെ ശിരസ്സ്‌ നമിച്ചു നിന്നു . അവറാച്ചന് ഭൂമിയിലെ കാണപെട്ട ദൈവമാണ് ഷാജഹാന്‍ .വാടകവീട്ടില്‍ താമസിച്ചിരുന്ന അവറാച്ചന് പട്ടണത്തില്‍ നിന്നും ദൂരെയാണെങ്കിലും സ്വന്തമായി വസ്തു വാങ്ങുവാനും മകളെ വിവാഹം ചെയ്തയക്കാനും ഷാജഹാന്‍ അകമഴിഞ്ഞ്  സഹായിച്ചിട്ടുണ്ട്.ഷാജഹാന്‍ ജൌളിക്കടയിലേക്ക് കയറിപ്പോയപ്പോള്‍ അവറാച്ചന്‍ ഓര്‍ക്കുകയായിരുന്നു.ഈ ജൌളികടയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പഴകിയ വസ്ത്രംധരിച്ചു  നിരാശനായി വന്ന  ഷാജഹാനെ .അന്ന് കോരിച്ചൊരിയുന്ന മഴയുള്ള ദിവസമായിരുന്നു .കുടചൂടിയിരുന്നുവെങ്കിലും  അയാളുടെ വസ്ത്രാമാകെ കാറ്റിനാല്‍ ന്നനഞ്ഞിരുന്നു  .സുമുഖനായ അയാളുടെ മുഖഭാവവും വസ്ത്രധാരണവും കണ്ടപ്പോള്‍ അവറാച്ചന്‍ ഊഹിച്ചു . ജീവിക്കുവാന്‍ കഷ്ടത അനുഭവിക്കുന്ന ആളാണെന്ന്  .
കുറെയേറെ നേരം മഴയുടെ  ശമനത്തിനായി അയാള്‍ അവിടെ തന്നെ നിന്നു.  പെയ്തൊഴിയുന്ന മഴയെ നോക്കി നില്‍ക്കുന്ന  അയാളുടെ അരികില്‍ പോയി  അവറാച്ചന്‍  ചോദിച്ചു .

,, എവിടെക്കാണാവോ  യാത്ര .ഈ കടയിലേക്ക് വന്നതല്ല എന്ന് മനസ്സിലായി . ഈ മഴയ്ക്ക്‌ ഇപ്പോഴൊന്നും ശമനം ഉണ്ടാകുമെന്ന് തോന്നുന്നില്ല . എവിടെയാ സ്വദേശം? .ഇവിടെയെങ്ങും മുന്പ് ഞാന്‍ കണ്ടിട്ടില്ല അതോണ്ട് ചോദിച്ചതാ  ,,

പ്രതീക്ഷിക്കാതെയുള്ള അവറാച്ചന്‍റെ ചോദ്യം കേട്ടപ്പോള്‍ നിരത്തിലേക്ക് നോക്കി നിന്നിരുന്ന ഷാജഹാന്‍ തിരിഞ്ഞു കൊണ്ട് പറഞ്ഞു .

,, ആലത്തൂരാണ് എന്‍റെ സ്വദേശം .ഇവിടെ ഞാന്‍ ആദ്യമായാണ് വരുന്നത്.ജോലി തിരക്കി ഇറങ്ങിയതാ .ഡിഗ്രി പാസായിട്ടുണ്ട്‌ കുറെയേറെ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി എവിടേം ജോലി തരപെട്ടില്ല . ഇവിടെ ജോലിക്കാരെ ആവശ്യമുണ്ടോ ആവോ  ,,

  അവറാച്ചന്‍ മീശയില്‍ തടവി കൊണ്ട് അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം  പറഞ്ഞു .

,, മുതലാളി അകത്തുണ്ട് ഞാന്‍ പോയി  ചോദിച്ചു നോക്കട്ടെ ,,

എല്ലാ ഇടത്തുനിന്നും കേട്ടത് പോലെ ഇവിടേയും ഇപ്പോള്‍ ആളെ ആവശ്യമില്ല എന്നുതന്നെയാവും കേള്‍ക്കേണ്ടി വരിക എന്ന തോന്നലോടെ അയാള്‍ പാറാവുകാരനെ കാത്തുനിന്നു .

അവറാച്ചന്‍ അല്പസമയം കഴിഞ്ഞപ്പോള്‍ തിരികെ വന്നു പറഞ്ഞു .

,, അകത്തേക്ക് ചെല്ലുവാന്‍ പറഞ്ഞു . മുതലാളി നല്ലവനാ കരുണയുള്ളവനാ .കഷ്ടപെടുന്നവരെ അദ്ദേഹം കയ്യൊഴിയുകയില്ല .കുഞ്ഞ്  ധൈര്യമായി  ചെല്ലൂ ,,

നനഞ്ഞ വസ്ത്രങ്ങളിലേക്ക് നോക്കി അകത്തേക്ക് പോകുവാന്‍ വിമുഖതയോടെ നില്‍ക്കുന്ന ഷാജഹാനോട്  അവറാച്ചന്‍  പറഞ്ഞു .

,, അതൊന്നും സാരല്ല്യാ... കുഞ്ഞ് അകത്തേക്ക്  ചെല്ലൂ ...,,

മുകള്‍ നിലയിലെ മുതലാളിയുടെ ചില്ലുകളാല്‍ വേര്‍തിരിച്ച  മുറിയുടെ അരികില്‍ എത്തിയപ്പോള്‍, വെളുത്ത നിറത്തിലുള്ള ബോര്‍ഡില്‍ കറുത്ത ലിപികളില്‍  പേര്  എഴുതി വെച്ചത്  അയാളുടെ  ശ്രദ്ധയില്‍പ്പെട്ടു .മാനേജിംഗ് ഡയറക്ടര്‍  സീതിഹാജി .ഷാജഹാന്‍ അല്പനേരം പരിസരമാകെ വീക്ഷിച്ചു നിന്നു . കണക്കുകള്‍ പരിശോദിച്ചു കൊണ്ടിരുന്ന ഹാജിയുടെ ദൃശ്ടിയില്‍ പെട്ടപ്പോള്‍  ഷാജഹാനെ ഹാജി  അകത്തേക്ക് ക്ഷണിച്ചു . നെറ്റിയുടെ മുകളിലായി മുടി  അല്പം നര കയറിയിട്ടുണ്ടെങ്കിലും ഇടതൂര്‍ന്ന താടി രോമങ്ങള്‍ക്ക് നല്ല കറുപ്പ് നിറമായിരുന്നു .തൂവെള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഹാജി നല്ല പ്രസന്നവാനായിരുന്നു . നിറ പുഞ്ചിരിയോടെ അയാളെ വരവേറ്റ ഹാജിയുടെ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ക്ക്‌ തോന്നി ഹാജി  സന്മനസ്സിന് ഉടമയാണെന്ന് .  കൂടിക്കാഴ്ചയ്ക്കൊടുവില്‍ ഷാജഹാന്  അവിടെ വസ്ത്ര വില്പനക്കാരനായി   ജോലി ലഭിച്ചു .ഹാജിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു യുവാവ് അയാള്‍ക്ക്‌ പുതിയ വസ്ത്രങ്ങള്‍ കൊണ്ടുവന്നു  നല്‍കി  .അപ്പോള്‍ ത്തന്നെ  നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി വില്പനക്കാര്‍ ധരിക്കുന്ന  പുതിയവസ്ത്രം ധരിച്ചയുടനെ ഷാജഹാന്‍ നേരെ അവറാച്ചന്‍റെ അരികിലേക്കാണ് പോയത്.

,, എല്ലാ ഇടങ്ങളിലും അന്വേഷിച്ചത് പോലെ ഇവിടെയും അന്വേഷിച്ചപ്പോള്‍ ഒട്ടും നിനച്ചിരുന്നില്ല ഇവിടെ എനിക്ക് തൊഴില്‍ ലഭിക്കുമെന്ന് .ചേട്ടായിയെ ഞാന്‍ മറക്കില്ല ഒരിക്കലും ,,

  .അവറാച്ചനോട്  നന്ദി പറഞ്ഞ് ഷാജഹാന്‍ ജോലിയില്‍ പ്രവേശിച്ചു .വരുംവരായ്കകളെപ്പറ്റി അയാള്‍ ആകുലതപ്പെട്ടില്ല . മുന്‍പില്‍ ഒരേയൊരു ലക്‌ഷ്യം മാത്രം മാതാപിതാക്കളെ പട്ടിണി കൂടാതെ സംരക്ഷിക്കണം .ഇനിയും പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .അദ്ധ്യാപകനാവണം  എന്നതായിരുന്ന മോഹം . വാപ്പ കിടപ്പിലായിരുന്നില്ലായെങ്കില്‍ ഇനിയും പഠിക്കാമായിരുന്നു .

ദിവസങ്ങള്‍ക്കകം തന്നെ  ഷാജഹാന്‍ സ്ഥാപനത്തിലെ മറ്റുതൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും പ്രിയങ്കരനായി മാറി   .ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഷാജഹാന്‍ സ്ഥാപനത്തിലെ മാനേജറായി  അവരോധിക്കപ്പെട്ടു .അയാളുടെ പ്രയത്നം കൊണ്ട് വ്യാപാരം പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു ക്കൊണ്ടിരുന്നു .ജൌളിക്കടയുടെ ബ്രാഞ്ചുകള്‍ പട്ടണത്തിലും ഇതര ജില്ലകളിലും തുറക്കപ്പെട്ടു .വ്യാപാര സമുച്ചയങ്ങളുടെ നിര്‍മ്മാണ മേഖലയിലെ പരീക്ഷണം കൂടി  വിജയം കണ്ടതോട്‌ കൂടി സീതിഹാജി എല്ലാ  സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വങ്ങള്‍   ഷാജഹാന് നല്‍കി .സീതിഹാജിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല .ഷാജഹാന്‍ പുതിയ പല വ്യാപാരങ്ങളും തുടങ്ങി .കൂടുതലും പ്രാധാന്യം നല്കിയത് വസ്ത്ര വ്യാപാരത്തിനായിരുന്നു . തുടങ്ങിയ എല്ലാ വ്യാപാരങ്ങളും  വിജയത്തിലെത്തിക്കുവാനും അയാള്‍ക്കായി .

സീതിഹാജിയുടെ ഇളയ സഹോദരന്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ ഷാജഹാന്‍ സീതിഹാജിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ .സഹോദരനെ  സീതിഹാജി സാമ്പത്തിക ഇടപാടുകളില്‍ നിന്നും വിലക്കി .സീതിഹാജിയുടെ സഹോദരന്‍ ഷാജഹാന്‍റെ ശത്രുവായി മാറി . സീതിഹാജിയ്ക്ക് വേണ്ടുവോളം സമ്പത്ത് ഉണ്ടെങ്കിലും കുടുംബജീവിതം പരാജയമാണെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല .ഷാജഹാന്‍ ജോലിക്ക് വരുന്നതിന് മുന്‍പാണ് ഹാജിയുടെ മുത്ത മകന്‍ മരണപ്പെടുന്നത്. ഡോക്ടര്‍ ഭാഗം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് മകന്‍റെ വിയോഗം. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രയ്ക്ക് പോയ മകന്‍ ഒഴുക്കില്‍പ്പെട്ട് മരണപെടുകയായിരുന്നു .മകന്‍റെ മരണത്തോടെ സീതിഹാജി വ്യാപാരത്തില്‍ അശ്രദ്ധനായിക്കൊണ്ടിരുന്നു .സഹോദരന്‍റെ മേല്‍നോട്ടത്തിലായിരുന്നു വ്യാപാരം തുടര്‍ന്നുപോന്നിരുന്നത് . ആതുരസേവനത്തില്‍ തല്പരനായ മകന്‍റെ ആഗ്രഹമായിരുന്നു, പഠനശേഷം ആശുപത്രി പണിയുക എന്നത്.ഈ അടുത്തകാലത്താണ് മകന്‍റെ പൂവണിയാത്ത മോഹം ഷാജഹാന്‍ കേട്ടറിയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തത്  .രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞു വെങ്കിലും പതിനാലു ദിവസത്തെ ദാമ്പത്യ ജീവിതമേ മകള്‍ക്ക് ലഭിച്ചുള്ളൂ .മയക്കുമരുന്നിന് അടിമയും ദേഹോപദ്രവ കാരനുമായ മരുമകനെ കുറിച്ച്  മകളില്‍ നിന്നും അറിഞ്ഞപ്പോള്‍ ഹാജി രണ്ടാമതൊന്ന് ആലോചിച്ചില്ല. മകളെ അന്ന് തന്നെ തിരികെ കൂട്ടികൊണ്ടുവന്നു .   വിവാഹമോചിതയായ മകള്‍ രണ്ടാമതൊരു വിവാഹത്തിന് സമ്മതിക്കാത്തത് ഹാജിയെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത് .ബുദ്ധിസ്ഥിരതയില്ലാത്ത മൂന്നാമത്തെ മകന്‍റെ ശരീരവും തളര്‍ന്ന നിലയിലാണ് .

പുറകില്‍ നിന്നും ,, ചേട്ടായി എന്താണ് കാര്യമായി ഓര്‍ക്കുന്നത് ,,എന്ന ചോദ്യം കേട്ടപ്പോള്‍ അവറാച്ചന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു .

,, ഒന്നുമില്ല കുഞ്ഞേ ഞാന്‍ ഓര്‍ക്കുകയായിരുന്നു അന്ന് മഴ നനഞ്ഞു വന്ന കുഞ്ഞിനെ . ഈ സ്ഥാപനം ഏതാണ്ട് അടച്ചുപൂട്ടേണ്ട അവസ്ഥയായിരുന്നു അന്ന് .ഞങ്ങളുടെ പ്രാര്‍ഥനയുടെ ഫലമായിട്ടാവും ഉടയതമ്പുരാന്‍ മോനെ ഇവിടെ എത്തിച്ചത് .വിശ്വസിച്ച് ഏല്‍പ്പിച്ച കൂടപ്പിറപ്പ് തന്നെ മോഷ്ട്ടിക്കുവാന്‍ തുടങ്ങിയാല്‍ പിന്നെ എന്താ ചെയ്യുക .മുതലാളിയുടെ പ്രതീക്ഷയായിരുന്നു മരണപ്പെട്ടുപോയ മോന്‍ .പ്രതീക്ഷ അസ്തമിച്ചപ്പോള്‍ അദ്ദേഹം മാനസീകമായി ആകെ തളര്‍ന്നിരുന്നു . ,,

,, ഞാന്‍ ഒന്നും മറന്നിട്ടില്ല .മറക്കുകയുമില്ല. ഈ നിലയില്‍ ആവുമെന്നോ  ആവണമെന്നോ നിനച്ചതല്ല .വീടുവീടാന്തരം ചുമടും താങ്ങി വസ്ത്രങ്ങള്‍ വില്പന ചെയ്തിരുന്ന വാപ്പയുടെ മേല്‍ വാഹനം ഇടിച്ചു വാപ്പ കിടപ്പിലായപ്പോള്‍ പിന്നെ എനിക്ക് ജോലി  അന്വേഷിക്കാതെയിരിക്കുവാന്‍  നിര്‍വാഹമില്ലായിരുന്നു .ഇന്ന് നാട്ടിലേക്കൊന്നു പോകണം ,,

,, ഈ തിരക്കിനിടയില്‍ ആഴ്ചയില്‍ അവിടെ പോയി വരുന്നതിനെക്കാളും നല്ലതല്ലെ കുഞ്ഞേ  വാപ്പാനേം ഉമ്മാനേം ഇവിടെ കൊണ്ട് വന്നു താമസിപ്പിക്കുന്നത്  ,,

,, ആ ഗ്രാമം വിട്ട് അവര്‍ എങ്ങും വരില്ല. ഗ്രാമത്തില്‍ എനിക്കായി ഹാജി പണിതു നല്‍കിയ പുതിയ  വീട്ടിലേക്ക് പോലും അവര്‍ വരില്ല  . അവിടെ വന്നാല്‍ ഉമ്മയ്ക്ക് വിമ്മിട്ടമാണത്രേ  .എന്തായി ചേട്ടായിയുടെ ഇളയ മകളുടെ വിവാഹാലോചന ,,

,, നാളെ ഒരൂട്ടര്‍ വരും എന്ന് പറഞ്ഞിട്ടുണ്ട് ,,

,, വിവാഹം ഉറപ്പിച്ചാല്‍ വിവരം അറിയിക്കൂ നമുക്ക് വേണ്ടത് ചെയ്യാം ,,

 അവറാച്ചനോട്  യാത്ര പറഞ്ഞു അയാള്‍ ഗ്രാമത്തിലേക്ക്  തിരിച്ചു .പട്ടണത്തിലെ തിക്കും തിരക്കുകളില്‍ നിന്നും ആലത്തൂരില്‍ എത്തിയാല്‍ മനസിന്‌ എന്തെന്നില്ലാത്ത ആശ്വാസമാണ് .കുന്നുകളും മലകളും ഹരിതാഭമായ കാഴ്ചകളും തന്നെയാണ് അയാള്‍ക്ക്‌ എക്കാലവും ഇഷ്ടം .ഗ്രാമത്തില്‍ ജീവിക്കണം എന്ന് തന്നെയായിരുന്നു അയാളുടെ ആഗ്രഹവും .തന്നിലേക്ക് വന്നുചേര്‍ന്ന പുതിയ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ അയാള്‍ക്ക്‌ ആവുമായിരുന്നില്ല .ഒരുപാടുപേരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതെയാക്കാന്‍ എങ്ങിനെയാവും .ഇപ്പോള്‍ സീതിഹാജി മകന്‍റെ സ്ഥാനമാണ് അയാള്‍ക്ക്‌ നല്‍കുന്നത് . വാഹനം ഗ്രാമത്തിലെത്തിയപ്പോള്‍ സന്ധ്യമയങ്ങാനായി ഉദയസൂര്യന്‍ ചക്രവാളങ്ങളിലേക്ക് മറയുകയായിരുന്നു .ചാറ്റല്‍മഴയാല്‍ പ്രതലത്തില്‍ തണുപ്പ് നിറഞ്ഞിരുന്നു .തണുപ്പിനാല്‍ അയാളുടെ രോമകൂപങ്ങള്‍ എഴുന്നേറ്റ് നിന്നിരുന്നു . വീടെത്തുന്നതിനു മുന്പായി കേശു ചേട്ടന്‍റെ ചായക്കടയുടെ മുന്‍പില്‍ അയാള്‍ വാഹനം നിറുത്തി ചായകടയിലേക്ക്‌  കടന്നുചെന്നു .കടുപ്പത്തില്‍ ഒരു ചൂടുള്ള ചായ അകത്ത് ചെന്നാല്‍  തണുപ്പിന് അല്പം ആശ്വാസം ലഭിക്കും .ഗ്രാമത്തില്‍ എത്തിയാല്‍  അതൊരു പതിവായി മാറി അയാളില്‍ .കുഞ്ഞുനാളുകളില്‍  കേശു ചേട്ടന്‍ നല്‍കുന്ന ഭക്ഷണം പലപ്പോഴും  അയാളുടെ വിശപ്പിന് ആശ്വാസമായിട്ടുണ്ട് .

,, കേശു ചേട്ടാ കടുപ്പത്തിലൊരു ചായ എടുത്തോളൂ. അവിടെ കേശു ചേട്ടന്‍റെ ചായയ്ക്ക് കിടപ്പിടിക്കുന്ന ചായ എങ്ങും ലഭിക്കില്ലാട്ടോ .. ,,

കേശു തലയില്‍ കെട്ടിയ തോര്‍ത്ത് മുണ്ട് അഴിച്ച് തോളില്‍ ഇട്ടുകൊണ്ട്‌ പറഞ്ഞു

,, ഹായ് ആരാ ഈ വന്നിരിക്കുന്നെ കൊച്ചുമുതലാളിയോ! .ചായയുടെ മേന്മ പറഞ്ഞ് നീ എന്നെ സുഖിപ്പിക്കല്ലേ .... ആഴ്ചയില്‍ ഒരു ദിവസം വരും.... പുലരും മുന്‍പ് പോകുവേം ചെയ്യും .മനസ്സ് തുറന്നൊന്ന് സംസാരിക്കുവാന്‍ പോലും ആളെ കിട്ടില്ല.പട്ടണത്തിലേക്ക് പോകുന്നതിനു മുന്പ് പഠിപ്പ് കഴിഞ്ഞു വന്നാല്‍ പിന്നെ നിന്‍റെ ലോകം എന്‍റെ ഈ കുടുസ്സു ചായക്കട അല്ലായിരുന്നോ  ,,

,, തിരക്കല്ലെ കേശു ചേട്ടാ ഓരോ ദിവസ്സവും ഉത്തരവാദിത്വങ്ങള്‍  കൂടിക്കൂടി വരുന്നു. കേശു ചേട്ടന്‍ അങ്ങ് പട്ടണത്തിലേക്ക് പോരെ നമുക്ക് അവിടെ വലിയ ഒരു ഹോട്ടല്‍ തുടങ്ങാം  ,,

,, അതൊന്നും ശെരിയാവില്ല കുട്ട്യേ ... എന്‍റെ ലോകം ഈ ചായകട തന്ന്യാ ..ഈ ചായകട വിട്ട് ഞാന്‍ എങ്ങടും വരണില്ല്യാ .നിന്‍റെ വാപ്പയും ഉമ്മയും എന്താ പട്ടണത്തിലെ വീട്ടിലേക്ക് വരാത്തത് .അവര്‍ക്കും ഇവിടം വിട്ട് എങ്ങോട്ടും വരാനാവില്ലടോ ...,,

തിടുക്കത്തില്‍ ചായ കുടിച്ച് അയാള്‍ യാത്ര പറഞ്ഞിറങ്ങി .വീട്ടില്‍ എത്തുമ്പോള്‍ ഇരുട്ട് വീണിരുന്നു .പുതുതായി പണിത ഇരുനില മാളിക പൂട്ടി ക്കിടക്കുന്നു .വേണ്ടിയിരുന്നില്ല ഈ വീട് പണിയെണ്ടിയിരുന്നില്ല .വാപ്പയും ഉമ്മയും പട്ടണത്തിലെ വീട്ടിലേക്ക് വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ടാണ്  ഹാജിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗ്രാമത്തില്‍ വീട് വെച്ചത് .താനീ കാലം വരെ ഹജിയോട് ഒന്നും ആവശ്യപെട്ടിട്ടില്ല എല്ലാം അദ്ദേഹം കണ്ടറിഞ്ഞു ചെയ്യുന്നു   .പട്ടണത്തില്‍ തനിക്കായി പണിത വീടിന് പുറമെ ഈ വീട് പണിയെണ്ടായിരുന്നു .വാപ്പയും ഉമ്മയും രണ്ടു ദിവസം പോലും പുതിയ വീട്ടില്‍ താമസിച്ചിട്ടില്ല .ഒരു കിടപ്പ് മുറിയുള്ള ആദ്യ വീട്ടില്‍ ഇപ്പോഴും അയാള്‍ ഉമ്മറത്താണ് രാത്രിയില്‍ കിടന്നുറങ്ങുന്നത് .വാപ്പ  അയാളെ കണ്ടപ്പോള്‍  ചാരുകസേരയില്‍ നിന്നും   അല്പം നിവര്‍ന്നിരുന്നു .ഇപ്പോഴും ഊന്നുവടിയുടെ സഹായത്താലാണ് വാപ്പയുടെ നടപ്പ് .ഉമ്മ നമസ്കാര പായയില്‍ നിന്നും എഴുന്നേറ്റ്  അയാളുടെ അരികില്‍  വന്ന് മാറോട്  ചേര്‍ത്ത് നെറുകയില്‍ ചുംബനം നല്‍കി .ഉമ്മയ്ക്ക് അയാളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്, മച്ചി എന്ന് ഗ്രാമം മുഴുവനും ഉമ്മയെ വിളിച്ചപ്പോള്‍ പ്രതീക്ഷിക്കാതെ ഉണ്ടായ മകനായിരുന്നു അയാള്‍ .

,, ഉമ്മ സാമ്പത്തികമായി നല്ല നിലയിലുള്ള വീട്ടിലായിരുന്നു ജനിച്ചത്‌ .വാപ്പ ഉമ്മയുടെ രണ്ടാം ഭര്‍ത്താവാണ് .എട്ടു വര്‍ഷകാലം ഉമ്മ മറ്റൊരാളുടെ ഭാര്യയായിരുന്നു .ഉമ്മയ്ക്ക് മക്കളുണ്ടാവില്ല എന്ന് പറഞ്ഞ് ആദ്യ ഭര്‍ത്താവ് ഉമ്മയെ ഉപേക്ഷിക്കുകയായിരുന്നു .അദ്ദേഹം വേറെ വിവഹം കഴിച്ചുവെങ്കിലും ഈ കാലം വരെ അദ്ദേഹത്തിന് മക്കള്‍ ഉണ്ടായില്ല, തന്നയുമല്ല രണ്ടാം ഭാര്യ അദ്ദേഹത്തെ ഉപേക്ഷിക്കുകയും ചെയ്തു .വസ്ത്ര വ്യാപാരത്തിന് ഉമ്മയുടെ വീട്ടില്‍ പതിവായി വന്നിരുന്നയാളായിരുന്നു വാപ്പ .വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം ഉമ്മ തന്നെ പ്രസവിക്കുകയും ചെയ്തു .ആരോരുമില്ലാതെ ജീവിക്കുന്ന ഉമ്മയുടെ ആദ്യ ഭര്‍ത്താവിനെ  ഉമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു .ഇപ്പോള്‍ അദ്ദേഹത്തെ സാമ്പത്തികമായി  ഉമ്മ സഹായിക്കുന്നുണ്ട് .ഉമ്മ പണം ആവശ്യപെടുമ്പോള്‍ ഷാജഹാന്‍ ഊഹിക്കും, ആ പണം ആദ്യ ഭര്‍ത്താവിന് കൊടുത്തയക്കുവാനുള്ളതാണ് എന്ന് .ഈ കാലം വരെ ഷാജഹാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല .കാണുവാന്‍ ശ്രമിച്ചിട്ടുമില്ല . നേരം പുലരുന്നതിന് മുന്പ് തന്നെ ഷാജഹാന്‍ വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി .

സീതിഹാജിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ് ഇപ്പോള്‍  ഷാജഹാന്‍ .പട്ടണത്തിലുള്ളപ്പോള്‍ പതിവായി  ഭക്ഷണം കഴിക്കുന്നത്‌ അവിടെനിന്നുമാണ്‌. കാലം ഷാജഹാനെ  ആ വീട്ടിലെ ഒരംഗത്തെ  പോലെയാക്കി മാറ്റി  .ഇടയ്ക്കൊക്കെ ഹാജിയുടെ  മൂന്നാമത്തെ മകനെ വാഹനത്തിലിരുത്തി  പട്ടണം ചുറ്റുവാന്‍ പോകും . കാണാകാഴ്ചകള്‍ കാണുമ്പോള്‍ ഹാജിയുടെ മകന്‍റെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ നിഴലാട്ടം ഷാജഹാന്‍ കണ്ടു .പിന്നെപ്പിന്നെ ഷാജഹാനെ കാണുമ്പോള്‍ ഹാജിയുടെ മകന്‍ ഷാജഹാന്‍റെ ശ്രദ്ധപിടിച്ചു പറ്റാന്‍ പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടിക്കുവാന്‍ തുടങ്ങി .

ഒരു ദിവസം ഭക്ഷണശേഷം പതിവുപോലെ അല്പ നേരം സംസാരിക്കുവാന്‍ ഇരുന്നതായിരുന്നു സീതിഹാജിയും ഷാജഹാനും .ഭക്ഷണശേഷം പതിവായി കട്ടന്‍ചായ കുടിക്കുന്ന പതിവ് സീതിഹാജിയ്ക്ക് ഉണ്ടായിരുന്നു .ഹാജിയുടെ ഭാര്യ രണ്ടുപേര്‍ക്കും കട്ടന്‍ചായ കൊണ്ടുവന്നു കൊടുത്തു .സീതിഹാജി രണ്ടു കവിള്‍ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും, അദ്ദേഹം അമിതമായി വിയര്‍ക്കുവാന്‍ തുടങ്ങി .കയ്യിലുള്ള ചായ ഗ്ലാസ് സീതിഹാജിയുടെ കയ്യില്‍ നിന്നും താഴെ വീണ് ചിന്നിച്ചിതറി .പൊടുന്നനെ ഉണ്ടായ നെഞ്ചുവേദന മൂലം അദ്ദേഹം കസേരയില്‍ നിന്നും തറയില്‍ മുട്ടുകുത്തി നിന്നു .ഷാജഹാന്‍ ഹാജിയെ താങ്ങിയെടുത്ത് വാഹനത്തില്‍ കയറ്റി ഇരുത്തി .പുറത്തെ ബഹളം കേട്ട് ഹാജിയുടെ ഭാര്യയും മകളും വാഹനത്തിന് അരികിലേക്ക് ഓടിയെത്തി .വേലക്കാരിയോട് ഹാജിയുടെ മകനെ ശ്രദ്ധിക്കുവാന്‍ പറഞ്ഞ് മൂന്നുപേരും ഹാജിയേയും കൊണ്ട് അവരുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് യാത്ര തിരിച്ചു .അന്ന് ആദ്യമായി ഏറ്റവും കൂടിയ വേഗതയില്‍ ഷാജഹാന്‍ വാഹനം ഓടിച്ചു .

ആശുപത്രിയില്‍ എത്തി വിശദമായ പരിശോദനയ്ക്ക് ശേഷം ഹാജിയുടെ അസുഖം  ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു . ആദ്യ  ഹൃദയാഘാതം  സംഭവിച്ചിരിക്കുന്നു .അബോധാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കുന്ന ഹാജിയുടെ ജീവന്‍ നില നിര്‍ത്തുവാനായി യന്ത്രങ്ങളുടെ സഹായം വേണ്ടിവന്നു .ഷാജഹാനും ഹാജിയുടെ കുടുംബവും മാനസീകമായി വല്ലാതെ തകര്‍ന്നു .സന്ധ്യയായപ്പോള്‍ ഹാജിയുടെ ഡ്രൈവറെ വിളിച്ചുവരുത്തി ഹാജിയുടെ മകളെ വീട്ടിലേക്കയച്ചു .വീട്ടില്‍ ഹാജിയുടെ മകന്‍ ബഹളം കൂട്ടുവാന്‍ തുടങ്ങിയ വിവരം ഷാജഹാന്‍ അറിഞ്ഞിരുന്നു .ഹാജിയുടെ ഭാര്യയോടൊപ്പം ഷാജഹാന്‍ ആശുപത്രിയില്‍ ഹാജിയെ പരിപാലിക്കുവാനായി നിന്നു .ക്രമേണ ഹാജി സുഖം പ്രാപിച്ചുകൊണ്ടിരുന്നു .രണ്ടാം ദിവസം യന്ത്രങ്ങള്‍ നീക്കം ചെയ്തു .

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹാജിയെ വീട്ടിലേക്ക് കൊണ്ട് പോയ്ക്കോളാന്‍ ഷാജഹാനോട് ഡോക്ടര്‍ പറഞ്ഞു .

,, ഹാജി പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്താല്‍ എത്രയുംവേഗം ശാസ്ത്രക്രിയ ചെയ്യേണം .നല്ല വിശ്രമം അദ്ദേഹത്തിന് ആവശ്യമാണ്‌ ഞാന്‍ എന്നും വീട്ടില്‍ വന്ന് ഹാജിയെ പരിശോധിക്കാം  ,,

സീതിഹാജി പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി .ഒരുദിവസം ഹാജി ഷാജഹാനോട് പറഞ്ഞു .

,, സര്‍വശക്തന്‍ എനിക്ക് നല്‍കിയ ഏറ്റവുംവലിയ സമ്പത്താണ്‌ മോന്‍ .ഇപ്പോഴത്തെ എന്‍റെ വ്യാപാര സാമ്രാജ്യം എനിക്ക് നല്‍കിയത് മോനാണ് .സര്‍വശക്തന്‍ തിരികെ വിളിച്ച മോന്‍റെ അരികിലേക്ക് എനിക്കും പോകുവാന്‍ സമയമായി എന്നൊരു തോന്നല്‍ .പോകുന്നതിനു മുന്പ് എനിക്ക് ചിലതും കൂടി ചെയ്തു തീര്‍ക്കുവാനുണ്ട് .എന്‍റെ മോളെ മോന് വിവാഹംകഴിച്ചുകൂടെ ?.അവളുടെ വിവാഹം കൂടി കഴിഞ്ഞാല്‍ എനിക്ക് സമാധാനമായി കണ്ണടയ്ക്കാം എന്‍റെ കണ്ണടഞ്ഞാലും എന്‍റെ കുടുംബം മോന്‍ നോക്കുമെന്ന് എനിക്ക് അറിയാം എന്നാലും..... ,,

ഒട്ടും പ്രതീക്ഷിക്കാത്ത ഹാജിയുടെ വാക്കുകള്‍ കേട്ട് ഷാജഹാന്‍ മറുപടി പറയുവാന്‍ ആവാതെ അന്ധാളിച്ചു നിന്നു പോയി .പൂമുഖത്തെ വാതിലുകളുടെ മറവില്‍ നിന്നും പ്രതീക്ഷയോടെ രണ്ട് കണ്ണുകള്‍ ഷാജഹാനെ വീക്ഷിക്കുന്നുണ്ടായിരുന്നു .ഷാജഹാന്‍റെ കണ്ണുകള്‍ ഹാജിയുടെ മകളുടെ കണ്ണുകളുമായി ഉടക്കിയപ്പോള്‍ അവളുടെ കണ്ണുകള്‍ വാതില്‍ പാളിയുടെ പുറകിലേക്ക് പിന്‍വലിഞ്ഞു .ഹാജിയുടെ മകളെ ആരാണ് ഇഷ്ടപ്പെടാതെയിരിക്കുക, വെളുത്ത് സുന്ദരിയായ അറബ് വംശജയെ പോലെയാണ് നൂറ. അവളെ വിവാഹം കഴിക്കുവാന്‍ താന്‍ അര്‍ഹനാണോ എന്നതായിരുന്നു ഷാജഹാന്‍റെ ശങ്ക .ഹാജി തുടര്‍ന്നു .

,, അറിയാത്ത ഒരാള്‍ക്ക്‌ എന്‍റെ മോളെ വിവാഹംകഴിച്ചു കൊടുത്ത് ഇനിയും ഒരു പരീക്ഷണത്തിന് എനിക്ക് ആവില്ല ,,

,, എനിക്ക് ഒരു ഇഷ്ടക്കുറവുമില്ല അങ്ങയുടെ മകളെ വിവാഹം കഴിക്കുവാന്‍  ഞാന്‍ അര്‍ഹനല്ല എന്നത് മാത്രമാണ് എന്‍റെ വിഷമം .ഒരു നൂറു രൂപ പോലും സമ്പാദ്യം ഇല്ലാതിരുന്ന എനിക്ക് അങ്ങ് സമ്പാദ്യം വേണ്ടു വോളം തന്നു .എനിക്ക് എന്നും നന്ദിയും കടപ്പാടുമേ അങ്ങയോടുള്ളൂ .എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കും .എന്‍റെ ജീവന്‍ വേണമെന്ന് പറഞ്ഞാല്‍ ഞാന്‍ അതും തരും ,,

   സീതിഹാജി ഷാജഹാനെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബനം നല്‍കി. അപ്പോള്‍ അയാളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു.  ഹാജിയുടെ മകളുമായുള്ള ഷാജഹാന്‍റെ വിവാഹം നിശ്ചയിക്കപെട്ടു .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹവും നടന്നു  .നിക്കാഹ് കഴിഞ്ഞയുടനെ ഹാജിയും കുടുംബവും താമസിക്കുന്ന വീട് ഒഴികെ ഹാജിയുടെ സര്‍വ സ്വത്തുക്കളും ഷാജഹാന്‍റെയും ഹാജിയുടെ മകളുടേയും പേരിലേക്ക് എഴുതി തയ്യാറാക്കിയ പ്രമാണങ്ങള്‍ ഹജിയില്‍ നിന്നും  ഏറ്റുവാങ്ങുമ്പോള്‍ ഷാജഹാന്‍റെ കൈത്തലങ്ങള്‍ വിറയ്ക്കുന്നുണ്ടായിരുന്നു .സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന ഹാജിയുടെ മകളില്‍ ധാരാളിത്തം ഒട്ടും തന്നെയുണ്ടായിരുന്നില്ല .വിവാഹശേഷം ഷാജഹാന്‍റെ മാതാപിതാക്കളുടെ കൂടെ ജീവിക്കുവാനാണ് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചത് .ഒരു കിടപ്പ് മുറിയുള്ള വീട്ടിലെ ഇടനാഴിയില്‍ വീതിയില്ലാത്ത കട്ടിലില്‍ അവള്‍ അന്തിയുറങ്ങി .ഷാജഹാന്‍ ഗ്രാമത്തിലേക്ക് ചെല്ലുമ്പോള്‍ മാത്രം അയാളും അവളും ഗ്രാമത്തിലെ പുതിയ വീട്ടില്‍ പോയി  താമസിക്കും .ഏതാനും മാസങ്ങള്‍ക്കകം തൃശിവപേരൂരിലെ വീട്ടിലേക്ക് ഷാജഹാന്‍റെ മാതാപിതാക്കളെ സ്ഥിരതാമസത്തിനായി കൊണ്ടുവരും എന്ന ഷാജഹാനോടുള്ള വാതുവെപ്പില്‍ വിജയം  അവള്‍ക്കായിരുന്നു .

അപ്രതീക്ഷിതമായി അയാളിലേക്ക് വന്നു ഭവിച്ച സമ്പത്തും ഭാര്യയും അയാളുടെ ജീവിതത്തെ മാറ്റി മറിച്ചു .തൃശിവപേരൂര്‍ ജില്ല ഭരണകൂടത്തിന്‍റെ, ജില്ലയിലെ ഏറ്റവും നല്ല വ്യാപാരിക്കുള്ള ഉപഹാരം ഷാജഹാന്‍ ഏറ്റുവാങ്ങുമ്പോള്‍ വേദിയില്‍ മുന്‍ നിരയിലെ ഇരിപ്പിടത്തില്‍ ഇരുന്ന് സീതിഹാജി കയ്യടിക്കുന്നുണ്ടായിരുന്നു .അപ്പോള്‍ ഹാജിയുടെ ഇമകളില്‍ നിന്നും ആനന്ദ കണ്ണുനീര്‍  പൊടിയുന്നുണ്ടായിരുന്നു . പുതിയ വ്യാപാര പ്രയാണങ്ങളുടെ കുതിപ്പ് ഷാജഹാനില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു .
                                                         ശുഭം
rasheedthozhiyoor@gmail.com

7 November 2014

ചെറുകഥ . ആഗ്നേയോദ്ഗാരം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

പ്രപഞ്ചം മൂടിക്കെട്ടിയിരിക്കുന്നു രാവിലെ മുതല്ക്ക് ആകാശത്തില്‍ കാറും കറുപ്പുമുണ്ട് പെരുമഴയുടെ ലക്ഷണമുണ്ടെങ്കിലും പെയ്യാന്‍ വെമ്പുന്ന മഴക്കാറുകളെ പെയ്യാന്‍ അനുവദിക്കാതെ വീശിയടിക്കുന്ന കാറ്റ് ദൂരേക്ക്‌ കൊണ്ടുപോകുന്നു .ശക്തമായ കാറ്റിനാല്‍ തുറന്നിട്ടിരിക്കുന്ന    ജനല്‍പാളികള്‍ ചേര്‍ന്നടഞ്ഞു കൊണ്ടിരുന്നു. മഴ പെയ്യുന്നില്ലായെങ്കിലും തണുപ്പുകൊണ്ട് അയാളുടെ ശരീരം കിടുകിടുക്കുന്നുണ്ടായിരുന്നു. അടുക്കളയില്‍ നിന്നും ഓപ്പോളുടെ ശബ്ദ്ദം കേട്ടപ്പോള്‍ ഉറക്കത്തിന്‍റെ മത്തുവിടാത്ത കണ്ണുകള്‍ തിരുമ്മി അയാള്‍ എഴുന്നേറ്റിരുന്നു .

,, ചന്തൂ  ആ ജനല്‍ പാളികള്‍ അടച്ച് കുറ്റി ഇട്ടൂടെ .നേരം എത്രയായി എന്ന് വല്ല്യ നിശ്ശ്യണ്ടോ പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടാത്തതിനു അച്ഛന്‍റെ അടുത്തുനിന്നും  ഇന്ന് നല്ലോണം കേള്‍ക്കും.,,

ഓപ്പോള്‍ക്ക് നടക്കുവാന്‍ പ്രയാസമാണ് കാല്‍പാദങ്ങളിലെ വിരലുകള്‍ ഒട്ടിച്ചേര്‍ന്ന് പാതി പാദം മടങ്ങിയ നിലയിലായത് കൊണ്ട് നടക്കുവാന്‍ അവര്‍ നന്നേ പ്രയാസപെടുന്നു .എന്നാലും അടുക്കളയിലെ എല്ലാ  ജോലികളും അവര്‍ തനിയെ ചെയ്യും.മുട്ടോളം ഇടതൂര്‍ന്നു കിടക്കുന്ന കാര്‍കൂന്തലുള്ള ഓപ്പോള്‍ക്ക് ഗോതമ്പിന്‍റെ നിറമാണ് സുന്ദരിയായ അവരുടെ മംഗല്യം നടക്കാത്തതില്‍ ഏറ്റവും ദു:ഖിക്കുന്നത് ചന്തുവാണ്. മുടന്തി നടക്കുന്ന അവരെ പെണ്ണ് കാണാന്‍ ഇന്നേവരെ ആരും വന്നിട്ടില്ല .അറിയപെടുന്ന ആ  നായര്‍ തറവാട്ടില്‍ ഇന്ന് അവശേഷിക്കുന്നത് അച്ഛനും മകളും മകനും മാത്രം .ഓപ്പോള്‍ക്ക്‌ പ്രായം മുപ്പത്തിയാറ് കഴിഞ്ഞിരിക്കുന്നു .ചന്തുവിന് ഇരുപത്തിമൂന്ന് വയസ്സ് തികഞ്ഞത് കഴിഞ്ഞ മിഥുനത്തിലായിരുന്നു  .വൈകിയുണ്ടായ സന്താനത്തിന്‍റെ പ്രസവത്തോടെ അമ്മ മരണ പെട്ടു .ഓപ്പോള്‍ ചന്തുവിനെ വളര്‍ത്തി .പലരില്‍ നിന്നും ചന്തു കേട്ടറിഞ്ഞിട്ടുണ്ട്. ദൂരെയുള്ള ആയിടെ പ്രസവിച്ച സ്ത്രീയുടെ അരികില്‍ ദിനേനെ  മൂന്നും നാലും  പ്രാവശ്യം മുലപ്പാലിനായി മുടന്തി   തന്നെയും എടുത്ത് പോയിരുന്ന കഥകള്‍ .   പഠിക്കുവാന്‍ മിടുക്കിയായ ഓപ്പോള്‍ തന്‍റെ ജനനത്തോടെ പഠിപ്പ് മുടക്കിയതിലാണ് ചന്തുവിന് ഏറെ ദുഃഖം .

അച്ഛനൊരു മുന്‍കോപക്കാരനാണ് നിസാര കാര്യങ്ങള്‍ക്ക് പോലും അച്ഛന്‍ ഗ്രാമത്തിലുള്ളവരുമായി വഴക്കുണ്ടാക്കും .ചന്തുവിനോടാണ് അച്ഛന് ഏറ്റവും കൂടുതല്‍ ദേഷ്യം   അതിനുള്ള പ്രധാനകാരണം ചന്തുവിന്‍റെ  ജന്മത്തോടെയുണ്ടായ അമ്മയുടെ വിയോഗം തന്നെയാണ് .മതാവില്ലാതെ വളര്‍ന്ന മകന്‍റെ മനസ്സ് ഒരിക്കലും അച്ഛന്‍ കാണുവാന്‍ ശ്രമിച്ചിട്ടില്ല .നിസാര തെറ്റുകള്‍ക്ക് പോലും അച്ഛന്‍ മകനെ ദേഹോപദ്രവം ഏല്പിക്കും .ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് ചന്തുവിന് സഹിക്കുവാനാവും കുഞ്ഞുനാളില്‍ പലപ്പോഴും ഉറുമ്പിന്‍ കൂട്ടമുള്ള മാവിന്‍റെ ചുവട്ടില്‍ കെട്ടിയിട്ടതോര്‍മ്മ വരുമ്പോള്‍ അയാളുടെ ഇമകള്‍ ഇപ്പോഴും നിറയും .ഒരിക്കല്‍ തന്നെ മാവില്‍ നിന്നും ഓപ്പോള്‍ കെട്ടഴിച്ചു വിട്ടതിന് രണ്ടു പേരേയും വീണ്ടും മാവില്‍ കെട്ടിയിട്ടാണ് ശിക്ഷിച്ചത് .പണ്ടൊക്കെ ഓപ്പോള്‍ക്കും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് അച്ചന്‍റെ ദേഹോപദ്രവം .ഏതാനും വര്‍ഷങ്ങളായി  ഇടയ്ക്കൊക്കെ ഓപ്പോള്‍ പാതിരാത്രിയില്‍ അടുക്കള വാതില്‍ തുറന്ന് വാഴത്തോപ്പിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട് ഒരിക്കല്‍ ഓപ്പോളെ പിന്തുടര്‍ന്ന ചന്തുവിന് അയാളുടെ കണ്ണുകളെ വിശ്വസിക്കുവാനായില്ല . നിലാവുള്ള ആ രാത്രിയില്‍ ഓപ്പോള്‍ ചെന്നുനിന്നത് ഒരു പുരുഷന്‍റെ അരികിലായിരുന്നു .ദൂരെ നിന്നിരുന്ന അയാള്‍ക്ക്‌ ആളെ വ്യക്തമായി കാണുവാന്‍ കഴിഞ്ഞില്ല .അവ്യക്തമായ പുരുഷന്‍  ഓപ്പോളുടെ കൈത്തലം നുകര്‍ന്നപ്പോള്‍   ചന്തു ഇമകള്‍ ഇറുക്കിയടച്ചു .

രണ്ടിനേയും  കൊല്ലാനുള്ള പകയാണ് അപ്പോള്‍ അയാള്‍ക്ക്‌ തോന്നിയത്  . എങ്ങിനെയാണ് ഓപ്പോള്‍ക്ക്‌ ഇങ്ങിനെയൊക്കെ ആകുവാന്‍ കഴിയുന്നത്‌ . പിന്നീട് ആലോചിച്ചപ്പോള്‍ അവരും ഒരു സ്ത്രീയല്ലെ മംഗല്യ ഭാഗ്യം ലഭിക്കാത്ത സ്ത്രീ വികാരങ്ങളും ആഗ്രഹങ്ങളും ഉള്ള സ്ത്രീ ഓപ്പോളുടെ രഹസ്യകാരനെ പിന്നീട് ഒരിക്കലും തിരിച്ചറിയുവാന്‍  ശ്രമിച്ചില്ല .രഹസ്യകാരന് എന്തായാലും ഓപ്പോളുടെ ജീവിതമായിരിക്കില്ല ആവശ്യം ശരീരം ശരീരം മാത്രമായിരിക്കും  അല്ലെങ്കില്‍ അയാള്‍ വിവാഹാലോചനയുമായി വീട്ടില്‍ വരുമായിരുന്നു. മുടന്തി നടക്കുന്ന ഓപ്പോളെ ആരാണ് വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുക .ഓപ്പോള്‍ പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടേണ്ടതിനെ കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ അയാള്‍ കട്ടിലില്‍നിന്നും എഴുന്നേറ്റിരുന്നു .അപ്പോള്‍  അച്ഛന്‍ കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറി പറഞ്ഞു .

,,എരണം കെട്ടവനെ നേരം ഇത്രയായിട്ടും പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടിയില്ല .ഇനി എപ്പോഴാടാ പാല് കറന്ന് എത്തിക്കേണ്ടവര്‍ക്ക് എത്തിക്കുന്നത് അശ്രീകരം.പോത്ത് പോലെ വളര്‍ന്നിട്ടും കുഞ്ഞുങ്ങളെ പോലെയാണ്  പ്രവൃത്തികള്‍   ,,

ശകാരത്തിനൊപ്പം അയാളുടെ മുഖത്ത്  അടിയും പതിച്ചു .ഉറക്കത്തിന്‍റെ മത്ത് അയാളില്‍ നിന്നും അപ്രത്യക്ഷമായി .പിന്നെ അടുക്കളയിലൂടെ തൊഴുത്തിലേക്ക്‌ ഓടുകയായിരുന്നു  .നിസഹായയായി ഓപ്പോള്‍ അയാള്‍ക്കൊപ്പം അടുക്കളയില്‍ നിന്നും പുറത്തിറങ്ങി .മൂന്ന് കറവപ്പശുക്കളും മൂന്ന് കിടാങ്ങളുമുണ്ട്   പശുക്കിടാങ്ങളെ തൊഴുത്തിന്‍റെ അങ്ങേത്തലയ്ക്കലാണ് കെട്ടിയിടുന്നത് പശുക്കളെ കറന്നതിനു ശേഷമാണ് പശുക്കിടാങ്ങളെ തൊഴുത്തില്‍ നിന്നും ഇറക്കേണ്ടത് ഓരോ പശുവിനെയും അവിടെവിടെയായി കെട്ടിയപ്പോഴേക്കും ഓപ്പോള്‍ പാല് കറന്നോഴിക്കുവാനുള്ള   പാത്രവും അവിട് കഴുകുവാനുള്ള വെള്ളവുമായി എത്തിയിരുന്നു . തിടുക്കത്തില്‍ പാല്‍ കറക്കുമ്പോള്‍ ഓപ്പോള്‍ അയാളുടെ അരികില്‍ വന്നു പറഞ്ഞു .

,,ന്‍റെ കുട്ടി പാല്‍ കറന്ന് കൊടുക്കേണ്ടവര്‍ക്ക് കൊടുത്തുപോരൂ .ഓപ്പോള് പശുക്കള്‍ക്ക് വെള്ളവും തീറ്റയും കൊടുക്കാം തിരികെ എത്തുമ്പോഴേക്കും ഓപ്പോള് ദോശ ഉണ്ടാക്കി വെയ്ക്കാം .,,

ചന്തു മറുപടി പറയാതെ പശുവിന്‍റെ അവിട് കഴുകി പാല്‍ കറക്കുവാന്‍ തുടങ്ങി. തോട്ടത്തില്‍ നിന്നും ചുറ്റി തിരിഞ്ഞെത്തിയ  തണുത്ത കാറ്റ് കുപ്പായം ഇടാത്ത അയാളുടെ ശരീരത്തെ പുല്കിയപ്പോള്‍ ഒരു വിറയല്‍ അനുഭവപ്പെട്ടു, .വീശിക്കൊണ്ടിരിക്കുന്ന കാറ്റിന് നല്ല തണുപ്പ് അനുഭവപ്പെട്ടു കൊണ്ടെയിരുന്നു . ദൂരെ എവിടെയോ മഴ പെയ്യുന്നുണ്ടാവാം .അച്ഛന്‍ ചാരുപടിയില്‍ ഇരുന്ന് മകനെ വീക്ഷിക്കുന്നുണ്ടായിരുന്നു .ഈ പുരയിടം അമ്മയ്ക്ക് ലഭിച്ചതാണ്  സംബന്ധം കഴിഞ്ഞതില്‍ പിന്നെ അച്ഛന്‍ ഇവിടെയാണ്‌ താമസം അച്ഛന്‍റെ വീട് ദൂരെയാണെന്നു മാത്രം ചന്തുവിന് അറിയാം ഓര്‍മ്മ വെച്ചതില്‍ പിന്നെ ചന്തു അവിടേക്ക് പോയിട്ടില്ല അച്ഛനും അവിടെ പോകുന്നത് കാണാറില്ല .അടുത്ത പുരയിടം ചെറിയമ്മയുടെയാണ് .ചെറിയച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് .അമ്മയുടെ മരണശേഷം ചെറിയമ്മയ്ക്ക് ലഭിച്ച ഭൂമിയില്‍ അവര്‍ പുതിയ വീട് പണിതു താമസം മാറി .അമ്മയേക്കാള്‍ കൂടുതല്‍ ഭൂമി ചെറിയമ്മയ്ക്ക് ലഭിച്ചത് കൊണ്ട് അമ്മയ്ക്ക് അവകാശപ്പെട്ട  ഭൂമി തിരികെ ലഭിക്കാന്‍ അച്ഛന്‍ ചെറിയമ്മയുമായി എപ്പൊഴും വഴക്കാണ് .ചെറിയമ്മയുടെ മൂത്തമാകനെക്കാളും നാല് വയസിന് ഇളയതാണ് ചന്തു .സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അയാള്‍ അന്യസംസ്ഥാനത്താണ് ജോലി നോക്കുന്നത്.മാസങ്ങള്‍ കൂടുമ്പോഴാണ് അയാള്‍ നാട്ടില്‍ വരുന്നത്.

അച്ഛന്‍ വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ ചെറിയമ്മ വേലിയുടെ അരികില്‍ വന്ന് ഓപ്പോളെ വിളിക്കും വിശേഷങ്ങള്‍ അറിയും .എന്തെങ്കിലും വിശേഷമായി വിഭവങ്ങള്‍ ഉണ്ടാക്കിയാല്‍ അത് തനിക്കും കൂടി തരുവാന്‍ പറയും .കുറച്ചുകാലമായി ചെറിയമ്മയുടെ വീട്ടില്‍  ഒരു പെണ്‍കുട്ടിയെ കാണുന്നു .എപ്പൊഴും കണ്ണെഴുതി പൊട്ടും തൊട്ട് നടക്കുന്ന ആ പെണ്‍കുട്ടിയെ കണ്ടാല്‍ ഏതോ പണക്കാരന്‍റെ മകളാണ് എന്നേ തോന്നു  ചെറിയച്ചന്‍റെ ഏതെങ്കിലും ബന്ധത്തിലുള്ള കുട്ടിയാകും എന്നാണ് ആദ്യം ധരിച്ചിരുന്നത് . ചെറിയമ്മയുടെ മകള്‍ മീനുട്ടിയോട് ചോദിച്ചറിഞ്ഞപ്പോഴാണ് വാല്യക്കാരിയാണെന്ന്   മനസ്സിലായത്‌ .ചന്തു പാല് കറന്നുറയൊഴിച്ചു പാത്രത്തിന്‍റെ മൂടി ഇട്ടതിനു ശേഷം അടുക്കള കോലായില്‍ പോയി ഉമിക്കരിയും എടുത്ത് തിടുക്കത്തില്‍ പല്ല് തേപ്പും പ്രഭാത കൃത്യങ്ങളും നിര്‍വഹിച്ച് സൈക്കിളില്‍ രണ്ടു പാല്‍ പാത്രങ്ങളും വെച്ചുകെട്ടി യാത്രയായി .ചെമ്മണ്‍ പാതയില്‍ അവിടെവിടെയായി പൊന്തി നില്‍ക്കുന്ന കല്ലുകളില്‍ സൈക്കിള്‍ ചക്രങ്ങള്‍ കയറുമ്പോള്‍ സൈക്കിള്‍ നിയന്ത്രണം വിട്ടുപോകാതെയിരിക്കുവാന്‍ അയാള്‍ ശ്രദ്ധിച്ചു .ഇടവഴിയില്‍ നിന്നും,, അംബ്രാ ,, എന്ന നീട്ടിയുള്ള വിളി കേട്ടപ്പോള്‍ ചന്തു സൈക്കിള്‍ നിറുത്തി നോക്കി .പ്ലാവില കച്ചവടക്കാരന്‍ വേലായുധനാണ് .വേലായുധന്‍ തല ചൊറിഞ്ഞു സ്വരം താഴ്ത്തി ചോദിച്ചു .

,, അംബ്രാന്‍ ഇന്ന് നല്ലോണം വൈയ്ക്യാ ..  ഒരു നാഴി പാല് അടിയന്  തരാമോ  ന്‍റെ മോളെ പെണ്ണ് കാണാന്‍ ഒരുട്ടര് വരാന്ന് പറഞ്ഞിട്ടുണ്ട് വരുന്നോര്‍ക്ക്‌ കട്ടന്‍ ചായ എങ്ങന്യാ കൊടുക്കാ..

,, പതിവുകാര്‍ക്ക് കൊടുക്കാനുള്ളല്ലെ ഈ പാലില്‍ നിന്നും എങ്ങന്യാ വേലായുധന് ഞാന്‍ തരുന്നെ ,,

,,അങ്ങനെ പറയല്ലീം അംബ്രാ ഇശ്ശി നേരായി അടിയന്‍ കാത്ത് നിക്കണൂ ..,,

പിന്നെ മറിച്ചൊന്നും പറയുവാന്‍ ചന്തുവിന് തോന്നിയില്ല വേലായുധന്‍ നീട്ടിയ കുപ്പിയിലേക്ക്‌ ചന്തു പാല്‍ പകര്‍ന്നു നല്‍കി .

,,പാലിന്‍റെ  കാശ് അടിയന്‍    ചെറിയമ്മേടെ വീട്ടില്‍  ഇന്ന് പ്ലാവില   വെട്ടാന്‍ വരുമ്പോ   തരാം ,,

കൃതജ്ഞതയോടെ വേലായുധന്‍ ഇടവഴിയിലൂടെ കയറി പോയി പതിവായി കൊടുക്കുവാറുള്ള വീടുകളില്‍ പാല്‍ കൊടുത്തതിനു ശേഷം പരീത് മാപ്പിളയുടെ  പീടികയില്‍ നിന്നും ഒരു ചാക്ക് കാലിത്തീറ്റയും വാങ്ങി സൈക്കിളില്‍ വെച്ചു കെട്ടുമ്പോള്‍ പീടികയുടെ വരാന്തയിലെ ബഞ്ചില്‍ ഇരുന്ന് പത്രം വായിക്കുന്നു ശിപ്പായി മാധവന്‍കുട്ടി പറഞ്ഞു .

,,എന്താ നായര് കുട്ട്യേ അച്ഛന്‍റെ വിശേഷം,,

,, സുഖമായിരിക്കുന്നു ,,

,, ഈ നായര് കുട്ടിയുടെ ഒരു യോഗം പശുക്കളെ പരിപാലിച്ചും ചാണകം വാരീം തൊടിയിലെ പണീം ചെയ്തു ജീവിക്കാനാ നായര് കുട്ടീടെ യോഗം .ചെറിയമ്മേടെ മകന്‍ കണ്ടില്ലേ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി മാസാമാസം വീട്ടിലേക്ക് മുടക്കമില്ലാതെ പണം അയക്കുന്നത് .,,

പരീത് മാപ്പിള ഇടയില്‍ കേറി പറഞ്ഞു .

,, അനക്ക് എന്തിന്‍റെ കേടാ മാധവാ ആ നായരുട്ടി എങ്ങെനെയെങ്കിലും ജീവിച്ചോട്ടെ അനക്ക് പത്രം വായിച്ച് അവിടെ മിണ്ടാണ്ട്‌ ഇരുന്നൂടെ ,,

തന്നെ പതിവായി അച്ഛന്‍ ദേഹോപദ്രവം ചെയ്യുന്നത് എല്ലാവര്‍ക്കും അറിയാം പരീത് മാപ്പിള എപ്പൊഴും നല്ലത് മാത്രമേ ഉച്ചരിക്കുകയുള്ളൂ .പഠിച്ച് നല്ല നിലയില്‍ എത്തണം എന്ന് തന്നെയായിരുന്നു ചന്തുവിന്‍റെ മോഹം .പന്ത്രണ്ടാം തരം നല്ല മാര്‍ക്കോട് കൂടി തന്നെ വിജയിക്കുകയും ചെയ്ത്തതാണ് .തുടര്‍ന്നു പഠിക്കാന്‍ അച്ഛന്‍ വിലക്കി .പഠിക്കുവാനുള്ള പണം ചിലവാക്കാന്‍ അച്ഛന്‍റെ കയ്യില്‍ ഇല്ലാ എന്നായിരുന്നു ഭാഷ്യം .താന്‍ എന്നും അച്ചന്‍റെ ദേഹോപദ്രവും സഹിച്ച് ജീവിക്കണം അതാണ്‌ അച്ഛന്‍റെ മോഹം .നാട് വിട്ട് പോകുവാന്‍ പലപ്പോഴും തുനിഞ്ഞതാണ് ഓപ്പോളുടെ കാര്യം ഓര്‍ക്കുമ്പോള്‍ വേണ്ടാ എന്ന് വെയ്ക്കും .പാതി വഴി പിന്നിട്ടപ്പോള്‍ മീനുട്ടിയും വാല്യകാരിയും ഇടവഴിയില്‍ നിന്നും ഇറങ്ങി  വരുന്നത് കണ്ടു .ഇടവഴിയിലൂടെ അല്പം പോയാല്‍ ശിവക്ഷേത്രമുണ്ട് രണ്ടു പേരും ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുന്ന വരവാണ് എന്ന് ചന്തുവിന് മനസ്സിലായി .ചാന്തു സൈക്കിള്‍ നിറുത്തി ഇറങ്ങി നിന്നു .മീനുട്ടി അരികില്‍ എത്തിയപ്പോള്‍ ചന്തു ചോദിച്ചു .

,, എന്താ മീനുട്ടി ചെറിയമ്മയുടെ വിശേഷം ,,

,,സുഖമായിരിക്കുന്നു.ഒപ്പോള്ടെ വിശേഷം എന്താ ചന്തു വേട്ടാ ,,

,, അസുഖ മൊന്നും ഇല്ല ഏട്ടന്‍ വരുന്നുണ്ടോ ഇപ്പൊ അടുത്തെങ്ങാനും ,,

,, എട്ടന് കല്യാണാലോചന നോക്കുന്നുണ്ട് പെണ്‍കുട്ടിയെ കണ്ട് ഇഷ്ടായാല്‍ ജാതകം നോക്കി  പൊരുത്തമായാൽ ഏട്ടന്‍ ഉടനെ വരും.അമ്മയ്ക്ക് പെണ്‍കുട്ടിയെ ഇഷ്ടായാല്‍ ഏട്ടനും ഇഷ്ടാവും എന്ന ഏട്ടന്‍ പറയുന്നെ.ഇന്നും അച്ഛന്‍ ചന്തുവേട്ടനെ തല്ലി അല്ലെ ഞാന്‍ കേട്ടു രാവിലത്തെ ബഹളം   ,,

ചന്തു തല കുനിച്ചു നിന്നു .അല്പദൂരം പിന്നിട്ടപ്പോള്‍ ഒന്നും ഉരിയാടാതെ മീനുട്ടിയുടെ പുറകെ നടക്കുന്ന വാല്യക്കാരിയോട്   ചന്തു  ചോദിച്ചു .

,, എന്താ ഇയാളുടെ പേര് ,,

അവളുടെ വലിയ  കണ്ണുകള്‍ വിടര്‍ന്നു.ചെറു പുഞ്ചിരി അവളുടെ മുഖത്തിന്‍റെ അഴക്‌ വര്‍ദ്ധിപ്പിച്ചു കവിളിലെ നുണക്കുഴി തെളിഞ്ഞു.കറുത്ത ബ്ലൌസും വീതിയേറിയ കറുപ്പ് കരയുള്ള പാവടയുമായിരുന്നു അവളുടെ വേഷം അടുക്കള പണിക്ക് നിന്നിരുന്ന ഏതെങ്കിലും പണക്കാരി പെണ്‍കുട്ടി വസ്ത്രത്തിന്‍റെ നിറം മങ്ങിയപ്പോള്‍ അവള്‍ക്ക് കൊടുത്തതാവും എന്ന് അയാള്‍ ഊഹിച്ചു .ഇപ്പോള്‍ അവളെ കണ്ടാല്‍ തറവാട്ടില്‍ പിറന്ന പണക്കാരി പ്പെണ്ണാണ് എന്ന് തോന്നും . ഏഴഴകുള്ള ഈ പെണ്ണ് എങ്ങിനെ വാല്യകാരിയായി എന്നതായിരുന്നു ചന്തുവിന്‍റെ ആശ്ചര്യം .

,, സിന്ധു ,,

,, എവിട്യാ വീട് ,,

,, തിരുനാവായ ,,

,, വീട്ടില്‍ ആരൊക്കെയുണ്ട് ,,

,, അമ്മേം അനിയത്തിയും ,,

പെടുന്നനെ അവളുടെ മുഖത്തെ പുഞ്ചിരി അപ്രത്യക്ഷമായി കണ്ണുകളില്‍ സങ്കടം നിഴലിച്ചു .പിന്നെ ഒന്നും ചോദിക്കുവാന്‍ അയാള്‍ക്ക് തോന്നിയില്ല .അല്ലെങ്കിലും മറ്റുള്ളവരുടെ അടുക്കള പണികള്‍ ചെയ്യുന്നവര്‍ക്ക് സങ്കടങ്ങള്‍ മാത്രമല്ലെ ഉണ്ടാവൂ .പാതയുടെ ഇരുവശങ്ങളിലുമുള്ള കവുങ്ങിന്‍ തോട്ടങ്ങളിലൂടെ തണുത്ത കാറ്റ് ചൂളംവിളിയോടെ അവരെ തഴുകി കൊണ്ടിരുന്നു .ചന്തു നിരത്തിന്‍റെ ഓരം ചേര്‍ന്ന് നടന്നു ഒപ്പം അവരും .പടിപ്പുര എത്താറായപ്പോള്‍ ചന്തു നിന്നു .

,, നിങ്ങള് നടന്നോളൂ നിങ്ങളുടെ കൂടെ വരുന്നത് കണ്ടാല്‍ അതിനാവും അച്ഛന്‍റെ ശകാരം .എന്നെ വഴക്ക് പറയാന്‍ കാരണം കിട്ടാന്‍ കാത്തിരിക്കുകയാവും അച്ഛന്‍ ,,

,, വലിയച്ഛന്‍റെ സ്വഭാവം എന്തേ ഇങ്ങിനെയായി ചന്തു വേട്ടാ .ഞാന്‍ ചോദിക്കുവാന്‍ മറന്നു എന്തായി വീട്ടില്‍ ഇരുന്നുള്ള പഠിപ്പ് ഡിഗ്രീ അവസാന വര്‍ഷ പരീക്ഷ അടുക്കാറായില്ലെ ,,

.. പഠിക്കുന്നുണ്ട് രാത്രി വൈകി മുറിയില്‍ വെളിച്ചം കണ്ടാല്‍ അച്ഛന്‍ വിളക്കണയ്ക്കാന്‍ പറയും ഇപ്പോള്‍ മെഴുകുതിരി കത്തിച്ചാണ് പഠിക്കുന്നത് ,,

എനിക്ക് ഉറപ്പാണ് ഏട്ടന്‍ ഡിഗ്രീ നല്ല മാര്‍ക്കോട് കൂടി തന്നെ പാസാവും .ചന്തു ഓര്‍ക്കുകയായിരുന്നു .താന്‍  തുടര്‍ന്നു പഠിക്കുന്നില്ല എന്ന വിവരം  ആദിത്യന്‍ മാഷ്‌ അറിഞ്ഞപ്പോള്‍  തന്നെ തിരഞ്ഞു വന്ന ദിവസ്സം .നന്നായി പഠിക്കുന്ന താന്‍ തുടര്‍ന്നു പഠിക്കണം എന്ന് മാഷിനായിരുന്നു നിര്‍ബന്ധം കാലിക്കറ്റ് സര്‍വകലാശാലയില്‍ പേര് ചേര്‍ക്കുകയും വേണ്ടുന്ന പുസ്തകങ്ങള്‍ വാങ്ങി നല്‍കിയത് എല്ലാം മാഷായിരുന്നു .തന്‍റെ ജീവിതത്തില്‍ മറക്കുവാന്‍ ആവാത്ത വ്യക്തി അത് മാഷാണ് .പടിപ്പുര കടന്നപ്പോള്‍ തന്നെ അച്ചന്‍റെ ശകാരം തുടങ്ങി .

,, കുരുത്തം കെട്ടവനെ എവിടെയായിരുന്നു നീ ഇതുവരെ പാല്‍ കൊടുക്കേണ്ടാവര്‍ക്ക് കൊടുത്താല്‍ നേരെ ഇങ്ങട് വന്നൂടെടാ .തൊഴുത്തിന്‍റെ കോലം കണ്ടോ നിയ്യ്‌ വേഗം ചാണകം കോരി തൊഴുത്ത് വൃത്തിയാക്കിയിട്ട് ഇങ്ങ്ട് കയറിയാല്‍ മതി ,,

,, ഞാന്‍ പരീത് മാപ്പിളയുടെ പീടികയില്‍ പോയതായിരുന്നു അച്ഛാ... കാലിത്തീറ്റ ഇന്നേയ്ക്ക് കഷ്ടിച്ചേ ഉണ്ടായിരുന്നുള്ളൂ .,,

കാലിത്തീറ്റയുടെ ചാക്ക് തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയില്‍ ചന്തു  ഇറക്കി വെച്ചു .ഞാറ്റു കണ്ടത്തില്‍ വിതയ്ക്കാനുള്ള നെല്‍വിത്തുകളും തൊടിയിലേക്കുള്ള ജൈവവളങ്ങളും സൂക്ഷിക്കുന്നത് ഈ മുറിയിലാണ് .ഇനി പാടത്ത് പണികള്‍ തുടങ്ങിയാല്‍ അല്പം പോലും വിശ്രമം ലഭിക്കുകയില്ല .ചെറിയമ്മയുടെ തൊടിയില്‍ പടിപ്പുര കുളമുണ്ട് നല്ല കണ്ണുനീര്‍ പോലെയാണ് കുളത്തിലെ വെള്ളം ചെറിയമ്മയുടെ വീട്ടില്‍ ഉള്ളവര്‍ എല്ലാവരും കുളത്തിലാണ് കുളിക്കുന്നത് .ഇവിടെ തൊടിയുടെ അങ്ങേയറ്റത്ത് ഒരു കുളമുണ്ട് കുളത്തിനു ചുറ്റും കാട് പിടിച്ച് കിടക്കുന്നത് കൊണ്ട് കുളത്തില്‍ കുളിക്കുവാന്‍ പോയാല്‍ ഭയം തോന്നും എന്നാലും ചന്തു കല്‍പടവുകള്‍ ഉള്ള ഭാഗം വെട്ടി ത്തെളിച്ചു നിര്‍ത്തും ചന്തു മാത്രമാണ് കുളത്തില്‍ കുളിക്കുന്നത് .ഒന്ന് മുങ്ങി ക്കുളിക്കുവാന്‍ ചന്തുവിന് കലശലായ മോഹം തോന്നി .മുറിയില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ ഓപ്പോള്‍ പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു .

,, ഓപ്പോള്‍ ദോശ എടുത്ത് വെച്ചിട്ടുണ്ട് വാ വന്നു കഴിച്ചിട്ട് ബാക്കി ജോലികള്‍ ചെയ്യാം ,,
ചാരുപാടില്‍ നിന്നും അച്ഛന്‍റെ മുഴങ്ങുന്ന ശബ്ദം അവിടെമാകെ മുഴങ്ങി .

,, എരണം കെട്ടവളെ കേറി പോടീ അകത്ത് തൊഴുത്ത്      വൃത്തിയാക്കാതെ നീ അവന് എന്തെങ്കിലും ഇവിടെ നിന്ന് കഴിക്കുവാന്‍ കൊടുത്താല്‍ കൊല്ലും നിന്നെ ഞാന്‍ കഴുവേര്‍ടെ മോളെ .ഈ തല തെറിച്ചവന്‍റെ ജന്മം കൊണ്ടാ എനിക്ക് എന്‍റെ അമ്മുവിനെ നഷ്ടായെ ,,

ഓപ്പോള്‍ ഒന്നും ഉരിയാടാനാവാതെ നടുങ്ങി നിന്നു.അവരുടെ ഇമകള്‍ നിറഞ്ഞൊഴുകി .

,,ഓപ്പോള്‍ പൊയ്ക്കോളൂ ..ഞാന്‍ തൊഴുത്ത്  വൃത്തിയാക്കി ഒന്ന് കുളിച്ചുവന്ന്‍ ദോശ കഴിച്ചോളാം ,,

മകള്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു .അമ്മയുടെ മരണത്തിനു മുന്പ് അച്ഛന് എല്ലാവരോടും വേണ്ടുവോളം സ്നേഹം ഉണ്ടായിരുന്നു .അമ്മയെ അച്ഛന് ജീവനായിരുന്നു . ആ കാലത്ത് അച്ഛന് കവലയില്‍ ഒരു പലചരക്ക്  പീടിക ഉണ്ടായിരുന്നു .എന്നും പീടിക പൂട്ടി വരുമ്പോള്‍ തനിക്ക് മിട്ടായി കൊണ്ട് വരുമായിരുന്നു .ആ കാലത്ത് ഒന്ന് ദേഷ്യപെട്ടു  തന്നോട് സംസാരിക്കുക പോലും ചെയ്യുമായിരുന്നില്ല .അമ്മയുടെ മരണ ശേഷം പുനര്‍വിവാഹത്തിനായി പലരും അച്ഛനെ നിര്‍ബന്ധിച്ചിരുന്നു പക്ഷെ ആ വാക്കുകള്‍ അച്ഛന്‍ മുഖവിലയ്ക്ക് എടുത്തില്ല .അമ്മയുടെ മരണ ശേഷം പീടിക അച്ഛന്‍ വില്പന ചെയ്തു .പിന്നെ എപ്പൊഴും എന്തിനും ദേഷ്യമാണ് അച്ഛന് .തൊഴുത്തിലേക്ക്‌ കയറുമ്പോള്‍ ചന്തു ഓപ്പോള്‍ മുടന്തിമുടന്തി നടന്നു പോകുന്നത് നോക്കി നിന്നു .പാവം നടക്കുവാന്‍ എന്ത് മാത്രം കഷ്ടപെടുന്നു .ഓപ്പോളുടെ കാല്‍പാദങ്ങള്‍ ശാസ്ത്രക്രിയയിലൂടെ നേരെയക്കാവുന്നതെയുള്ളൂ പക്ഷെ ലക്ഷങ്ങള്‍ ചെലവ് വരും അച്ഛന്‍ ഈ കാലം വരെ അതിന്‌ മുതിര്‍ന്നിട്ടില്ല .തന്‍റെ ഏറ്റവുംവലിയ ആഗ്രഹം പണക്കാരനായാല്‍ ഓപ്പോളുടെ കാല്‍പാദങ്ങള്‍ ചികിത്സിച്ചുഭേദമാക്കുക എന്നതാണ് .അതിന്‌ വേണ്ടിയാണ് അച്ഛന്‍ അറിയാതെ പഠിപ്പ് തുടരുന്നതും .

ദിവസങ്ങള്‍ ഏതാനും കൊഴിഞ്ഞുപ്പോയി ചന്തു പരീക്ഷയുടെ ഫലം അറിയുവാനായി കാത്തിരിക്കുന്ന സമയം അന്ന് പതിവ് പോലെ ചന്തുവിനെ വിളിച്ചുണര്‍ത്താന്‍ ഓപ്പോളെ കണ്ടില്ല അച്ഛന്‍റെ ശകാരം കേട്ടുകൊണ്ടാണ് ഉറക്കമുണര്‍ന്നത്‌ .എഴുന്നേറ്റ് അടുക്കളയില്‍ പോയപ്പോള്‍ ഓപ്പോളെ കാണുന്നില്ല .തൊടിയിലും തിരഞ്ഞു എങ്ങും ഓപ്പോളെ കാണുവാന്‍ കഴിഞ്ഞില്ല .അയാളുടെ ഹൃദയമിടിപ്പിന്‍റെ വേഗം  അധികരിച്ചു കൊണ്ടിരുന്നു .അയാള്‍ ഓപ്പോളെ എന്ന് ഉച്ചത്തില്‍ വിളിച്ചു കൊണ്ടിരുന്നു .എങ്ങും ഓപ്പോളെ കാണുവാന്‍ കഴിഞ്ഞില്ല .അയാള്‍ പലതും ചിന്തിച്ചു ചിലപ്പോഴൊക്കെ ഓപ്പോളെ രാത്രി കാലങ്ങളില്‍ സന്ധിക്കുവാന്‍ വരുന്ന ആളുടെ കൂടെ ഓപ്പോള്‍ പോയിരിക്കുമോ .ഈ നരകയാതനകളില്‍ നിന്നും ഓപ്പോള്‍ ഒളിച്ചോടിയിരിക്കുമോ .തന്നോട് ഒരു വാക്കുപോലും പറയാതെ ഒരിക്കലും ഓപ്പോള്‍ പോകില്ല എന്ന് അയാള്‍ ഉറപ്പിച്ചു .ചെറിയമ്മയുടെ വീട്ടില്‍ പോയിരിക്കുമോ എന്നറിയാൻ   വേലിയുടെ അരികില്‍ പോയി വിളിച്ചു ചോദിച്ചു അവിടെയും ഓപ്പോള്‍ പോയിട്ടില്ല പിന്നെ ഈ ഓപ്പോള്‍ എവിടെ പോയി ?

പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടുവാന്‍  അച്ഛന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു .ചന്തു അത് കേട്ടതായി ഭാവിച്ചില്ല .ഇനി തിരയാന്‍ തട്ടിന്‍പുറത്ത് മാത്രമേ ബാക്കിയുള്ളൂ  .ഈ കാലം വരെ ഓപ്പോള്‍ തട്ടിന്‍ പുറത്തേക്ക് പോകുന്നത് ചന്തു കണ്ടിട്ടില്ല .കുത്തനെയുള്ള ചവിട്ടുപടികള്‍ കയറി പോകുവാന്‍ ഓപ്പോള്‍ക്ക്‌ ആവില്ല .തട്ടിന്‍പുറത്ത് ഒരു വരാന്തയും മൂന്നു കിടപ്പ് മുറികളും ഉണ്ട് അവിടെ  ഉപയോഗിക്കാത്തത് കൊണ്ട് പൊടീ പിടിച്ച് മാറാലകള്‍ ആണവിടെ .വര്‍ഷകാലത്ത് ഓപ്പോള്‍ കഴുകിത്തരുന്ന വസ്ത്രങ്ങള്‍ തട്ടിന്‍പുറത്ത് ഉണക്കുവാന്‍ ഇടുന്നത് ചന്തുവായിരുന്നു .ഓപ്പോളെ തിരയുവാന്‍ അവശേഷിക്കുന്നത് .തട്ടിന്‍പുറത്ത് മാത്രമാണ് .അയാള്‍ ചവിട്ടുപടികള്‍ ഓരോന്നും കയറുമ്പോഴും പെരുമ്പറകള്‍ മുഴങ്ങുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപെട്ടു .തുറന്നു കെടുക്കുന്ന മുറിയിലേക്ക് നോക്കിയ അയാള്‍ അലറികരഞ്ഞു  .ഉത്തരത്തില്‍     തൂങ്ങിക്കിടക്കുന്ന ഓപ്പോളുടെ കാല്‍പാദങ്ങള്‍ കെട്ടിപ്പിടിച്ച് അയാള്‍ അലറിക്കരഞ്ഞുകൊണ്ടേയിരുന്നു .കേട്ടറിഞ്ഞ  ഗ്രാമവാസികള്‍ മേലേടത്തു തറവാട്ടിലേക്ക് വന്നുകൊണ്ടേയിരുന്നു .

ഓപ്പോളുടെ മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനു  ശേഷം അമ്മയുടെ ശവക്കല്ലറയുടെ അരികില്‍ മറയാടി .അച്ഛനും മകനും   മാനസീകമായി തകര്‍ന്നു . എന്തിനും ഏതിനും ചെറിയമ്മയും കുടുംബവും വീട്ടിലുണ്ട് അല്ലെങ്കിലും ചെറിയമ്മ പാവമായിരുന്നു അച്ഛനായിരുന്നു ചെറിയമ്മയോട് വൈരാഗ്യം .കിടപ്പ് മുറിയില്‍ ചന്തു ഓപ്പോള്‍ തനിക്കായി എഴുതിയ കത്ത് പലവട്ടം വായിച്ചു .

,, എന്‍റെ ചന്തു അറിയാന്‍ ഓപ്പോള്‍ എഴുതുന്നത്‌ .ഓപ്പോള്‍ വേദനയുടെ ലോകത്ത് നിന്നും വിട വാങ്ങുന്നു .എന്‍റെ കുട്ടിയുടെ വിവാഹം  കൂടി കാണണം എന്ന് ഓപ്പോള്‍ക്ക്‌ മോഹം ഉണ്ടായിരുന്നു .പക്ഷെ എനിക്ക് ഇനിയും വേദന സഹിച്ച് ജീവിക്കുവാന്‍ ആവുന്നില്ല .രാത്രി കാലങ്ങളില്‍ ഓപ്പോളെ കാണുവാന്‍ വന്നിരുന്നയാള്‍ ആദിത്യന്‍ മാഷാണ് ഒരിക്കലും ഞങ്ങളില്‍ അരുതാത്ത ബന്ധം ഒന്നും തന്നെ ഉണ്ടായിരുന്നില്ല .വര്‍ഷങ്ങള്‍ക്കു മുന്പ് അച്ഛനുമായി ആശുപത്രിയില്‍ പോയപ്പോള്‍ ഓപ്പോളുടെ മാറാരോഗം  ഓപ്പോള്‍ തിരിച്ചറിഞ്ഞിരുന്നു .മറാത്ത അസുഖത്തെ കുറിച്ച് ഞാന്‍ ആദിത്യന്‍ മാഷേ ഒഴികെ ആരേയും അറിയിച്ചിട്ടില്ല .അദ്ദേഹം കൊണ്ട് തന്നിരുന്ന വേദനസംഹാരി ഗുളികകള്‍ കഴിച്ചാണ് ഈ കാലം വരെ ജീവന്‍ നില നിര്‍ത്തിയത് മുടന്തു കാരിയായത് ഓപ്പോള്‍ക്ക് സഹിക്കാം പക്ഷെ ഇടയ്ക്കിടെ വരുന്ന വേദന ഓപ്പോള്‍ക്ക്‌ സഹിക്കുവാന്‍ കഴിയുന്നില്ല ഉണ്ണീ .പഠിക്കുവാന്‍ മോഹം ഉണ്ടായിട്ടും പഠിക്കുവാന്‍ ആവാതെ വിഷമിക്കുന്നത് കണ്ടപ്പോഴാണ് ആദിത്യന്‍ മാഷോട് ഞാന്‍ വിവരം പറഞ്ഞത് .പഠിക്കണം പഠിച്ച് വലിയ ആളാവണം മാഷ്‌ എല്ലാ സഹായങ്ങളും ചെയ്തു തരും .എന്ന് സ്വന്തം ഓപ്പോള്‍ .

രാത്രിയുടെ കനം കൂടി വന്നു മുറിക്കകത്ത് നല്ല ഇരുട്ടാണ്‌ .ഇരുട്ടില്‍ കിടന്നു കരയുമ്പോള്‍ മനസിന്‌ ആശ്വാസംകൊണ്ടു .തണുപ്പുകൊണ്ട് ശരീരം കിടുകിടുക്കുന്നുണ്ടായിരുന്നു .എങ്കിലും അകത്ത് തീ എരിയുകയായാണ് .ആളി ക്കത്തുന്ന തീ അണയ്ക്കുവാന്‍  അയാള്‍ക്ക്‌ ആവുന്നുണ്ടായിരുന്നില്ല .ഈ കാലം വരെ അസുഖത്തെക്കുറിച്ച് ഒന്നും പറയാതെ അവസാനം തന്നെ തനിച്ചാക്കി  ജീവിതവും അവസാനിപ്പിച്ചിരിക്കുന്നു .ഒപ്പോളുമായി ജീവിച്ച ജീവിതം മനസ്സില്‍ തികട്ടിവന്നുകൊണ്ടേയിരുന്നു .എത്ര ശ്രമിച്ചിട്ടും ഉറങ്ങുവാന്‍ ആവുന്നില്ല .വീണ്ടും ഏതാനും ദിവസ്സങ്ങള്‍ കൂടി വിട വാങ്ങി .പരീക്ഷയുടെ ഫലം ആദിത്യന്‍ മാഷാണ് വന്നു പറഞ്ഞത് നല്ല മാര്‍ക്കുണ്ട് .  മാഷിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അപേക്ഷ അയച്ചു അയക്കുമ്പോള്‍ പ്രവേശനം ലഭിക്കും എന്ന് ഒട്ടും നിനച്ചിരുന്നില്ല .പക്ഷെ പ്രവേശനത്തിനുള്ള അനുമതി ശിപ്പായി കൊണ്ടുവന്നു നല്‍കിയപ്പോള്‍ സന്തോഷവും സങ്കടവും ഒരുപോലെയായിരുന്നു .ഓപ്പോളുടെ ശവ കല്ലറയ്ക്ക് അരികില്‍ പോയി അയാള്‍ പൊട്ടി കരഞ്ഞു .

അച്ഛന്‍ ഇപ്പോള്‍ ശകാരിക്കാറില്ല ആജ്ഞാപിക്കാറുമില്ല  .ചെറിയമ്മയുടെ വീട്ടിലെ വാല്യകാരി വന്നു ഭക്ഷണം പാചകം ചെയ്തു പോകും .ചെറിയമ്മയും മീനുട്ടിയും എപ്പൊഴും വീട്ടില്‍ വരും .ഇപ്പോള്‍ അച്ഛന്‍ പറയാതെതന്നെ വീട്ടിലെ എല്ലാ കാര്യങ്ങളും ചന്തു ചെയ്യും .ആദിത്യന്‍ മാഷ്‌ അച്ഛനെ വന്നു കണ്ടു പോയതിന്‍റെ അടുത്ത ദിവസ്സം .ഒരു പശുകിടാവിനെ ഒഴികെ എല്ലാ നാല്‍ക്കാലികളേയും  അച്ഛന്‍ വില്പന ചെയ്തു .അന്ന് രാത്രി ചന്തു ഉറങ്ങുവാന്‍ കിടന്നപ്പോള്‍ പതിവില്ലാത്തതാണ് അരങ്ങേറിയത് കട്ടിലില്‍ വന്നിരുന്ന് അച്ഛന്‍ ചന്തുവിന്‍റെ ശിരസില്‍ തലോടികൊണ്ടിരുന്നു .അച്ഛന്‍റെ കണ്ണുനീര്‍ മുഖത്ത് പതിച്ചപ്പോള്‍ ചന്തു അച്ഛന്‍റെ കരം നുകര്‍ന്നു  .

,, എന്നോട് ക്ഷമിക്കടാ മോനെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് നിനെ ഞാന്‍ .സ്നേഹിച്ചു കൊതിതീരും മുന്‍പേ എനിക്ക് നിന്‍റെ അമ്മയെ നഷ്ടമായി ഒപ്പോള്‍ക്ക് നേരെചൊവ്വേ നടക്കാനും പറ്റാതെയായി ശാപ ജന്മമാ എന്‍റെ .ഡല്‍ഹിക്ക് പോകുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ . അച്ഛന്‍ എതിര്‍ത്തിട്ടും പഠിച്ച് ഡിഗ്രീ പാസായ എന്‍റെ മോനോട് എനിക്കിപ്പോള്‍ അഭിമാനം തോന്നുന്നു .പണത്തെക്കുറിച്ച് മോന്‍ വിഷമിക്കേണ്ടാ .ഈ കിടപ്പാടം വില്ക്കേണ്ടി വന്നാലും എന്‍റെ മോന്‍ പഠിക്കണം .എനിക്കിനി നീയല്ലാതെ ആരാടാ ഉള്ളത്.ഞാന്‍ എങ്ങിനെയാ എന്‍റെ മക്കളെ സ്നേഹിക്കാത്തവനായി പോയി എന്ന് എനിക്ക് നിശ്യല്ല്യാ  ,,

ജീവിതം ദുഃഖവും സന്തോഷവും ഇടകലര്‍ന്നതാണെങ്കിലും   തന്‍റെ ജീവിതത്തില്‍  ഇതുവരെ ദുഃഖങ്ങള്‍ മാത്രമായിരുന്നു .സന്തോഷപ്രദമായ ജീവിതാനുഭവം ഓര്‍മയില്‍ പോലുമില്ല . ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷങ്ങള്‍ ഈ നിമിഷങ്ങളാണ്. അച്ഛന്‍ തന്നെ തലോടിയിരിക്കുന്നു .മോനെ എന്ന് സ്നേഹത്തോടെ വിളിച്ചിരിക്കുന്നു .അച്ഛനില്‍ നിന്നും കേള്‍ക്കുവാന്‍ ആഗ്രഹിച്ച വാക്കുകള്‍ ഇപ്പോള്‍ ആദ്യമായി കേട്ടിരിക്കുന്നു .ആഗ്രഹിച്ചിരുന്ന തലോടല്‍ അനുഭവിച്ചറിഞ്ഞിറിക്കുന്നു .  ഇപ്പോള്‍ അച്ഛനെ തനിച്ചാക്കി പോകുവാനാണ് വിഷമം തോന്നുന്നത് .പക്ഷെ പോകാതെയിരിക്കുവാന്‍ നിര്‍വാഹമില്ല തനിക്ക് മുന്‍പില്‍ തുറക്കപ്പെട്ട വിദ്യാഭ്യാസത്തിന്‍റെ പുതിയ പാതയിലൂടെ യാത്ര ചെയ്യാതെയിരിക്കുവാന്‍ ഒരിക്കലുമാവില്ല .

ഡല്‍ഹിക്ക് പോകേണ്ടുന്ന ദിവസ്സം വന്നു ചേര്‍ന്നു .ചെറിയമ്മയുടെ വീട്ടില്‍ നിന്നും എല്ലാവരും ഉണ്ടായിരുന്നു .സിന്ധുവിന്‍റെ മുഖത്തായിരുന്നു ദുഃഖം കൂടുതല്‍ .പാവം കുട്ടി കുറച്ചു ദിവസത്തെ പരിചയം മാത്രമേയുള്ളൂ എങ്കിലും അവള്‍ ഇപ്പോള്‍ അയാളുടെ ആരോക്കെയോ ആയി തീര്‍ന്നിരിക്കുന്നു .ഓപ്പോളുടെ മരണശേഷം തന്നെ എന്ത് മാത്രം ശ്രദ്ധിക്കുന്നു .ഭക്ഷണം നേരത്തിനു കഴിചില്ലാ എങ്കില്‍ ശകാരിക്കുന്നു .വസ്ത്രങ്ങള്‍ കഴുകി തരുന്നു .പാവം സ്നേഹമുള്ള കുട്ടി .ഏട്ടാ എന്നാണ് തന്നെ വിളിക്കുന്നത്‌ .എല്ലാവരോടും യാത്ര പറഞ്ഞ് അയാള്‍ മേലേടത്തു തറവാട്ടിന്‍റെ പടിപ്പുരയിലൂടെ യാത്രയായി .പ്രതീക്ഷയുടെ പുതിയ ലോകത്തേക്ക് .  തിരിച്ചു വരവിനുവേണ്ടി യാത്ര ആരംഭിക്കുകയാണ് .

                                                                         ശുഭം
rasheedthozhiyoor@gmail.com




 




,,







  


   

25 October 2014

ഗാനം .ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?


ഇത്രയും ശക്തമായ വരികള്‍ അടുത്ത കാലത്തൊന്നും നാം കേട്ടിട്ടുണ്ടാവില്ല .പ്രകൃതിക്ക് ഹാനീ - ചെയ്തികള്‍ ചെയ്യുന്നവര്‍ക്ക് ഒരു താക്കീതാണ് ഈ ഗാനത്തിലെ വരികള്‍ ശ്രീ ഇഞ്ചക്കാട്‌ ബാലചന്ദ്രന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ വരികള്‍ക്ക് ശ്രീമതി രശ്മി സതീഷ് ശബ്ദം നല്‍കിയിരിക്കുന്നു .


ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ? (02)
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും. (02) (ഇനി വരുന്നൊരു)

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാ മലകളും,
ദാഹനീരിനു നാവു നീട്ടി വരണ്ടു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയെന്നന്‍ പിറവിയെന്ന-വിത്തുകള്‍ തന്‍ മന്ത്രണം. (ഇനി വരുന്നൊരു 02)

ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയങ്ങു നിലച്ചു കേള്‍പ്പതു പ്രിത്യു തന്നുടെ നിലവിളി.
നിറങ്ങള്‍ മായും ഭൂതലം, വസന്തമിന്നു വരാത്തിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം. (ഇനി വരുന്നൊരു)

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കായിടാം .(ഇനി വരുന്നൊരു

18 October 2014

ചെറുകഥ:ശരണാഗതന്‍

                            
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്
                      
                             

മനുഷ്യജീവിതങ്ങളുടെ   തിരക്കുപിടിച്ച  ജീവിത പ്രയാണങ്ങള്‍ തുടര്‍ന്നുകൊണ്ടിക്കുമ്പോള്‍   സ്വന്തം ജീവത നിലവാരം ഭംഗിയായി നിര്‍വഹിക്കുവാന്‍ ഓരോരുത്തരും  നെട്ടോട്ടമോടുന്നതിനിടയില്‍. സമൂഹ നന്മയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ഭൂരിഭാഗം മനുഷ്യരിലും അന്യമാവുന്നു . അവരുടെ ചിന്തകളില്‍ പോലും ഈയൊരു വിഷയം കടന്നു വരികയില്ല .എന്നാലും അശരണരും,അനാഥരും ,അലംബഹീനരുമായവരുടെ രക്ഷക്കായ് ഭൂലോകത്ത് ചിലര്‍ ജന്മമെടുക്കുന്നു  .അത് പ്രകൃതിയുടെ വരദാനമാണ് .  വിശ്വാസികള്‍ക്കിടയില്‍  അദൃശ്യ ശക്തി ഭൂമിയിലേക്ക്‌ നന്മകള്‍ ചെയ്യുവാനായി നിയോഗിക്കപെട്ടവന്‍ എന്ന്  പറയപ്പെടുന്നത് പോലെ .

 ഗിരീഷ്‌ .  ഗിരീഷ്‌  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍  ജീവിത ദിനചര്യയുടെ ഭാഗമാക്കിയത് അച്ഛന്‍ പകര്‍ന്നു നല്‍കിയ  പ്രചോദനം ഒന്നുകൊണ്ടു മാത്രമാണ്  , സത്യസന്ധതയോടെ അയാൾ തന്‍റെ കര്‍മ്മം പ്രാവര്‍ത്തികമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.  ഒരു അഗതിമന്ദിരം പണിയുക,രോഗം മൂലംഅവശരായി, ചികിത്സിക്കുവാന്‍ പണമില്ലാതെ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക എന്നത്  അച്ഛന്‍റെ ഏറ്റവുംവലിയ    ആഗ്രഹമായിരുന്നു.പക്ഷെ അച്ഛന്‍റെ ജീവിതത്തില്‍ അച്ഛന്‍റെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല . അച്ഛന് നിറവേറ്റാന്‍ കഴിയാതെപോയ         ആഗ്രഹങ്ങള്‍  സാക്ഷാത്ക്കരിക്കുക   എന്നതാണ്  ഗിരീഷിന്‍റെ എക്കാലത്തെയും  ജീവിത ലക്ഷ്യം .

വക്കീലായിരുന്ന അച്ഛന്‍റെ ആഗ്രഹം, തന്നെപ്പോലെ മകനും പേര് കേട്ട വക്കീലാവണം എന്നതായിരുന്നു. പക്ഷെ അച്ഛന്‍റെ ആഗ്രഹത്തോട്  വിയോജിപ്പ്‌ പ്രകടിപ്പിച്ച ഗിരീഷ്‌  തിരഞ്ഞെടുത്തത്  അദ്ധ്യാപക വൃത്തിയായിരുന്നു.വക്കീലായാല്‍ പ്രതിഭാഗത്തിനായി വാദിക്കേണ്ടി വരുമ്പോള്‍ സത്യത്തെ അസത്യമായി ചിത്രീകരിക്കേണ്ടി വരും എന്നതായിരുന്നു അയാളുടെ ഭാഷ്യം . നേടിയ അറിവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി രാജ്യത്തോട് പ്രതിബന്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ഗിരീഷിന്‍റെ മോഹം .

അന്നൊരു ശനിയാഴ്ചയായിരുന്നു .വിദ്യാലയത്തിന്   അവധിയായിരുന്നതുകൊണ്ട് , മക്കളാല്‍ ഉപേക്ഷിക്കപെട്ട   ആസ്ത്മയുടെ അസ്ഥിരത വര്‍ദ്ധിച്ച  വൃദ്ധനേയും കൊണ്ട് താലൂക്കാശുപത്രിയില്‍ എത്തിയതാണ് ഗിരീഷ്‌.ഡോക്ടറെ കാണുവാനായി നമ്പര്‍ എടുത്ത് കാത്തിരിക്കുമ്പോള്‍ അങ്ങ് ദൂരെ കുറേയാളുകൾ  ബഹളം കൂട്ടുന്നത്‌ ഗിരീഷിന്‍റെ ശ്രദ്ധയില്‍ പെട്ടു .  വൃദ്ധനെ ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്നിനുള്ള കുറിപ്പ് എഴുതി വാങ്ങിച്ച്  അദ്ദേഹത്തെ സന്ദര്‍ശകര്‍ക്കും രോഗികള്‍ക്കും ഇരിക്കുവാനുള്ള ഇരിപ്പിടത്തില്‍ ഇരുത്തി  .ഗിരീഷ്‌ ബഹളം നടക്കുന്ന  ഇടത്തേക്ക് പോയി നോക്കി   .രോഗികളെ കിടത്തി ചികിത്സിക്കുവാനായുള്ള  വാര്‍ഡിന്‍റെ ഓരം ചേര്‍ന്ന് നിലത്ത് പായയില്‍ പൊതിഞ്ഞ നിലയില്‍ ഒരു മൃതദേഹം കിടത്തിയിരിക്കുന്നു .ആ കാഴ്ച അയാളെ വല്ലാതെ നൊമ്പരപെടുത്തി . കുറേ യുവാക്കള്‍ അധികൃതരെ ചോദ്യം ചെയ്യുന്നത് കണ്ടപ്പോള്‍ ഗിരീഷ്‌ കാര്യം തിരക്കി .ഒരു യുവാവ് രോഷാകുലനായി പറഞ്ഞു.

,, എന്ത് പറയാനാ സാറേ ഇവമ്മാരുടെ അനാസ്ഥയെ ചോദ്യം ചെയ്യാന്‍‌ ആരുമില്ല ഇവിടെ. ആ .....മരണപെട്ടു കിടക്കുന്ന വൃദ്ധയെ  ഒരാഴ്ച മുന്‍പ്‌ ആരോ ഇവിടെയാക്കി പോയതാ .ഇന്നലെ പുലര്‍ച്ചെ അവര്‍ മരണപെട്ടു .ഈ നേരംവരെ മൃതദേഹം  മോര്‍ച്ചറിയിലേക്ക് മാറ്റുവാന്‍ ഇവന്മാര്‍ക്ക് കഴിഞ്ഞില്ല .അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റതെയിരുക്കുന്നതിനു പറയുന്ന ന്യായം ,ശീതീകരണ യന്ത്രം പ്രവര്‍ത്തിക്കുന്നില്ല എന്നാണ് .മൃതദേഹം അവിഞ്ഞു തുടങ്ങിയിരിക്കുന്നു ,നാറ്റവും വരുന്നുണ്ട് .ഇവിടെ രോഗികള്‍ കിടക്കുന്ന സ്ഥലമല്ലേ ,,

കട്ടിലില്‍ കിടക്കുന്ന വൃദ്ധനെ ചൂണ്ടികൊണ്ട്‌ യുവാവ് തുടര്‍ന്നു

,, എന്‍റെ അച്ഛനാ ആ കട്ടിലില്‍ കിടക്കുന്നത് ഈ മൃതദേഹം ഇവിടെ കിടത്തിയിരിക്കുന്നത്കൊണ്ട്. ഒരുപോള കണ്ണടച്ചിട്ടില്ല ഇന്നലെ .അനാഥ മൃതദേഹമാണെങ്കില്‍ ഇവന്മാര്‍ക്ക് ഈ മൃതദേഹം കൊണ്ടു പോയി മറയാടിക്കൂടെ ,,

യുവാവിന്‍റെ രോഷം അപ്പോഴും ശമിച്ചിട്ടുണ്ടായിരുന്നില്ല . അയാള്‍ വീണ്ടും അധികൃതരോട് കയര്‍ത്തുകൊണ്ടിരുന്നു .ഗിരീഷ്‌ തിരികെപോയി താലൂക്കാശുപത്രിയുടെ അധീനതയിലുള്ള മരുന്നുകള്‍ സൌജ്യന്യമായി നല്‍കുന്ന ഇടത്ത്  മരുന്നുകള്‍ വാങ്ങുവാനായി നീണ്ട  നിരയില്‍ നിന്നു .പലരും ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നുകള്‍ ലഭിക്കാതെ രോഷാകുലരായി പിറുപിറുത്തു തിരികെ പോകുന്നു .ഒരുപാടുനേരത്തെ തിക്കുംതിരക്കുകള്‍ക്കൊടുവില്‍ ഗിരീഷിന്‍റെ ഊഴമെത്തി .ഫാര്‍മസിസ്റ്റിന്   കുറിപ്പ് സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് മൊഴിഞ്ഞു .

,, ഇതില്‍ എട്ടു തരം മരുന്നുകള്‍ ഡോക്ടര്‍ കുറിച്ചിട്ടുണ്ട് .ഇതില്‍ ഒരു തരം മരുന്നേ ഇവിടെ സ്റ്റൊക്കുള്ളൂ .ബാക്കിയുള്ള മരുന്നുകള്‍  നിങ്ങള്‍ പുറത്തുനിന്നും വാങ്ങിക്കേണം . ,,

ഫാര്‍മസിസ്റ്റിന്‍റെ സംസാരം കെട്ടപ്പോള്‍ ഗിരീഷിന്‍റെ പുറകില്‍ നിന്നയാൾ പറഞ്ഞു .

,, ഇത് ഇവടത്തെ സ്ഥിരം ഏര്‍പ്പാടാ സാറേ ....പാവപെട്ടവര്‍ക്ക് സൌജ്യന്യമായി നല്‍കേണ്ടുന്ന  മരുന്നുകള്‍ ഇവന്മാര് മറിച്ചുവില്‍ക്കുകയാണ് പതിവ്  .ഇതൊന്നും ചോദ്യം ചെയ്യുവാന്‍ ആണൊരുത്തനായി ആരും തന്നെയില്ല ഇവിടെ .,,

,, ഫാര്‍മസിസ്റ്റ് സംസാരിച്ചയാളെ   കോപത്തോടെ തുറിച്ചുനോക്കി .ഗിരീഷ്‌ ലഭിച്ച മരുന്നും  കുറിപ്പും  വാങ്ങിച്ച്  കാത്തുനിന്നിരുന്ന ഓട്ടോറിക്ഷയില്‍   വൃദ്ധനേയും കയറ്റി അല്‍പമകലെയുള്ള സ്വകാര്യ മരുന്ന് ഷോപ്പില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചു   .വൃദ്ധന്‍ മരുന്നുകള്‍ വാങ്ങുമ്പോള്‍  കൃതജ്ഞതയോടെ  ഗിരീഷിന്‍റെ കൈത്തലം നുകര്‍ന്നുകൊണ്ട് പറഞ്ഞു .

,, ആരോരുമില്ലാതെ ജീവിക്കുന്ന എനിക്ക് ഭക്ഷണവും മരുന്നും നല്‍കുന്ന മോന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും .ഈ കിളവന് മോന് വേണ്ടി പ്രാര്‍ഥിക്കുവാന്‍ മാത്രമേ കഴിയൂ .ചെയ്തു തരുന്ന ഉപകാരങ്ങള്‍ മറക്കില്ലൊരിക്കലും ,,

അപ്പോള്‍  വൃദ്ധന്‍റെ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു .ഗിരീഷ്‌ വൃദ്ധന്‍റെ പുറത്ത് സ്നേഹത്തോടെ തലോടിക്കൊണ്ടിരുന്നു .ഓട്ടോറിക്ഷക്കാരനോട് തന്നെ   താലൂക്കാശുപത്രിയില്‍ ഇറക്കുവാന്‍ പറഞ്ഞ് വൃദ്ധനെ അദ്ദേഹത്തിന്‍റെ വസതിയില്‍ സുരക്ഷിതമായി എത്തിക്കുവാന്‍ ഏൽ‌പ്പിച്ച് ഓട്ടോറിക്ഷയുടെ കൂലിയും നല്‍കി .താലൂക്കാശുപത്രിയില്‍ തന്നെ തിരികെയെത്തിയ ഗിരീഷ്‌ അവിടത്തെ  അധികൃതരുമായി കൂടികാഴ്ച നടത്തി .മൃതദേഹം സംസ്കരിച്ചതിന് ശേഷം  അതിനുള്ള  തെളിവ് ഹാജരാക്കാം എന്ന വ്യവസ്ഥയില്‍       അനാഥമായി കിടക്കുന്ന മൃതദേഹം സംസ്കരിക്കുവാനുള്ള അനുമതി വാങ്ങി . മൃതദേഹത്തിന് അരികില്‍ കൂടി നിന്നിരുന്ന യുവാക്കളോടായി പറഞ്ഞു .

,, ഈ മരണ പെട്ടുകിടക്കുന്ന  അമ്മയുടെ സ്വദേശമോ ബന്ധുക്കളെ കുറിച്ചോ ആശുപത്രി   അധികൃതര്‍ക്ക് അറിയില്ല .അതുകൊണ്ട് ഞാന്‍ ഈ അമ്മയെ വൈദ്യുതി ശ്മശാനത്തില്‍  സംസ്കരിക്കുവാന്‍ കൊണ്ടുപോകുകയാണ് .എന്നെ സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്‍റെ കൂടെ കൂടാം  ,,

ഗിരീഷിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ കൂട്ടംകൂടി നിന്നിരുന്ന യുവാക്കളില്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ പിരിഞ്ഞുപോയി .മൃതദേഹം സംസ്കരിക്കുവാന്‍ സന്നദ്ധരായ രണ്ടുയുവാക്കളുടെ സഹായത്താല്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി .ആശുപത്രി ശുദ്ധീകരണ ജോലികള്‍ ചെയ്യുന്ന സ്ത്രീകളെ കൊണ്ട് മൃതദേഹം കുളിപ്പിച്ചതിനു ശേഷം  ,ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അധീനതയിലുള്ള ആംബുലന്‍സില്‍ മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ കൊണ്ടുപോയി സംസ്കരിക്കുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  .ആശുപത്രി അന്തേവാസികള്‍ക്ക് ശല്ല്യമായ ദുര്‍ഗന്ധം വമിക്കുന്ന    മൃതദേഹം ഏതാനും സമയംകൊണ്ട് ചാരമായി തീര്‍ന്നു .കൂടെ സഹായത്തിനായി ഉണ്ടായിരുന്ന യുവാക്കളില്‍ ഒരാള്‍ ഗിരീഷിന്‍റെ കൈത്തലം നുകര്‍ന്നു കൊണ്ട് പറഞ്ഞു .

,,താങ്കളെപോലെയുള്ളവരെയാണ് നമ്മുടെ രാജ്യത്തിന്‌ ആവശ്യം . താങ്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ച്ചെയ്യുന്ന ആളാണെന്ന് താങ്കളുടെ ഈയൊരു കര്‍മ്മം കൊണ്ട് ഞങ്ങള്‍ക്ക് മനസ്സിലായി .ഈയൊരു കര്‍മ്മത്തില്‍ താങ്കളുടെ കൂടെ കൂടിയപ്പോള്‍ ഒരു നന്മ ചെയ്തതിന്‍റെ സംതൃപ്തി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .ഇനി എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളെ അറിയിക്കുവാന്‍ മടിക്കരുത് ,,

യുവാക്കള്‍ മൊബൈല്‍ഫോണ്‍  നമ്പരുകള്‍ കൈമാറിയതിന്  ശേഷം യാത്രപറഞ്ഞിറങ്ങി .ഗിരീഷ്‌ മണിക്കൂറുകള്‍ക്ക് ശേഷം ചിതാഭസ്മവും ,മൃതദേഹം സംസ്കരിച്ചതിനുള്ള തെളിവായ കുറിപ്പും വാങ്ങിയാണ് മടങ്ങിയത്. അപ്പോഴേക്കും സമയം സന്ധ്യയായിരുന്നു .ഉച്ചയൂണ് കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ്‌ അയാള്‍ക്ക്‌ അനുഭവപെട്ടു .കുറിപ്പ് അടുത്ത ദിവസം ആശുപത്രി  അധികൃതര്‍ക്ക് കൈമാറാം എന്ന ചിന്തയില്‍ അയാള്‍ തന്‍റെ വീട് ലക്ഷ്യമാക്കി യാത്രയായി .വീടിന്‍റെ  പടിപ്പുര കടന്നപ്പോള്‍ തന്നെ അയാള്‍ അമ്മയും സഹോദരിയും തന്‍റെ വരവും കാത്ത് ചാരുപടിയില്‍ ഇരിക്കുന്നത് കണ്ടു .കിണ്ടിയിലെ ജലംകൊണ്ട് അയാള്‍ പാദങ്ങള്‍ കഴുകുമ്പോള്‍ അമ്മ പറഞ്ഞു .

,,ഉച്ചയൂണിന് മോന്‍ എത്തുമെന്ന് പറഞ്ഞുപോയിട്ട് എവിടെയായിരുന്നു ഇതുവരെ .ഇന്ന് ആരെ സഹായിക്കുവാനാണ് പോയത് . അവധി ദിവസ്സമെങ്കിലും വീട്ടില്‍ കഴിഞ്ഞൂടെ  .,,

അമ്മയുടെ പരിഭവം പറിച്ചില്‍ കേട്ടപ്പോള്‍ ഗിരീഷ്‌ അമ്മയുടെ കവിളില്‍ നുള്ളികൊണ്ട്‌ പറഞ്ഞു .

,, അമ്മ പാചകം ചെയ്യുന്ന രുചി പുറത്തു നിന്നും കഴിച്ചാല്‍ ലഭിക്കാത്തത് കൊണ്ട് ഞാന്‍ ഊണ് കഴിച്ചിട്ടില്ല .എനിക്ക് വിശന്നിട്ട് കുടല്‍ കരിയുന്നു .അമ്മ ഭക്ഷണം എടുത്ത് വെയ്ക്കൂ.... ഞാനൊന്ന് കുളിച്ചിട്ടു വരാം ,,

അയാള്‍ ചിതാഭസ്മം അമ്മയുടെ നേര്‍ക്ക്‌ നീട്ടി ഉണ്ടായ കാര്യങ്ങള്‍ വിവരിച്ചുകൊടുത്തു .ഭക്ഷണം കഴിച്ചതിനു ശേഷം ഗിരീഷ്‌ വീണ്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്യേണ്ടുന്ന സല്‍കര്‍മ്മങ്ങള്‍ ചെയ്യുവാനായി പോയി .തിരികെ എത്തുമ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞിരുന്നു . അടുത്ത ദിവസ്സം മൃതദേഹം സംസകരിച്ചതിനുള്ള തെളിവായ കുറിപ്പുമായി ഗിരീഷ്‌ താലൂക്കാശുപത്രിയിലേക്ക് യാത്രയായി .കുറിപ്പ് കൈമാറി തിരികെ പോരുവാന്‍ നേരം ശുദ്ധീകരണ ജോലികള്‍ ചെയ്യുന്ന ഒരു പ്രായമായ  സ്ത്രീ അയാളുടെ അരികില്‍ വന്നു പറഞ്ഞു .

,, ഇന്നലെ മോന്‍  ഇവിടെ നിന്നും കൊണ്ടുപോയ ആ അമ്മയുടെ ഒരു ഭാണ്ഡകെട്ട് ഇവിടെ ഇരിപ്പുണ്ട്. ഞാന്‍ അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട് .അത് ഞാന്‍ എടുത്ത് തരട്ടെ .ഞാന്‍ അത് തുറന്നു നോക്കിയിട്ടൊന്നുമില്ല .ഇവിടെയുള്ളവരോട് ആരോടും ഞാന്‍ ഈ വിവരം പറഞ്ഞിട്ടുമില്ല .എന്തോ എനിക്ക് അവരെ കണ്ടപ്പോള്‍ ഏതോ തറവാട്ടില്‍ ജനിച്ച സ്ത്രീയെ പോലെ തോന്നി. എന്ത് തേജസ്സായിരുന്നു അവരുടെ മുഖത്തിന് . ഒരു പക്ഷെ അവകാശികളെ കണ്ടെത്തുവാന്‍ കഴിഞ്ഞങ്കിലോ .അവര്‍ മരണപെടുന്നത് വരെ  ആ  ഭാണ്ഡകെട്ട് തുറന്നു നോക്കുവാന്‍ ആരേയും അനുവധിച്ചിരുന്നില്ല .,,

മുഷിഞ്ഞ ഭാണ്ഡകെട്ടുമായി അയാള്‍ തിടുക്കത്തില്‍ തന്‍റെ വീട്ടിലേക്ക് യാത്രയായി .വീട്ടില്‍ എത്തിയ ഗിരീഷ്‌  ജിജ്ഞാസയോടെ  ഭാണ്ഡകെട്ട് തുറന്നുനോക്കി .ഭിക്ഷാടനം ചെയ്താണ് അവര്‍ ജീവിച്ചിരുന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലായി .എഴുതിയ കുറേ നോട്ടുപുസ്തകങ്ങള്‍ , കുറെയേറെ ചില്ലറ പൈസകളും, നോട്ടുകളും ഒരു പ്ലാസ്റ്റിക് കവറില്‍ കെട്ടി വെച്ചിരിക്കുന്നു .പുസ്തകങ്ങളില്‍ മുഴുവനും കവിതകള്‍ ,പല കവിതകളിലും അമ്മയാകുവാന്‍ കഴിയാത്തതിലുള്ള ദുഃഖം നിഴലിക്കുന്നു  .മനോഹരമായ കയ്യക്ഷരത്തിനുടമ  ഇന്നലെ വൈദ്യുതി ശ്മശാനത്തില്‍ എരിഞ്ഞടങ്ങിയ സ്ത്രീയുടെതാവും എന്ന് അയാള്‍ ഊഹിച്ചു . ഒരു നോട്ടുബൂക്കില്‍ കുറേ കണക്കുകള്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ അത് വായിച്ചു നോക്കി  .ഓരോ ദിവസത്തെ അവരുടെ വരുമാനം കുറിച്ച് വെച്ചിരിക്കുന്നു .അവ മാസാമാസം ഏതോ ഒരു അനാഥാലയത്തിലേക്ക്  അയച്ചു കൊടുത്ത കണക്കായിരുന്നു പുസ്തകം നിറയെ .പിന്നെ കുറെയേറെ  പ്രമാണങ്ങള്‍ . എല്ലാംതന്നെ അനാഥാലയത്തിന് തീറെഴുതിവെച്ചതായിരുന്നു .  ഗിരീഷ്‌ തിടുക്കത്തില്‍ ആര്‍ക്കാണ് രൂപ അയക്കുന്നത് എന്ന് അറിയാന്‍ ഭാണ്ഡകെട്ട് മുഴുവന്‍ പരതി .ഒരു പ്ലാസ്റ്റിക് കവര്‍ നിറയെ തപാല്‍ വഴി രൂപ അയച്ച കണക്കുകള്‍ കണ്ട് ഗിരീഷ്‌ അത്ഭുതന്ത്രനായി . ഒരു തുണിയില്‍ കെട്ടിവെച്ച നിലയില്‍ ഒരു ഫോട്ടോ ഫ്രെയിം അയാളുടെ കയ്യില്‍ ഉടക്കി .കെട്ട് അഴിച്ചു നോക്കിയപ്പോള്‍ ഒരു പഴയ വിവാഹ ഫോട്ടോ  .

മരണമടഞ്ഞു പോയ ആ അമ്മയുടെ യൌവ്വനകാലത്തെ ഫോട്ടോയാകും എന്ന് ഗിരീഷ്‌  ഊഹിച്ചു. നല്ല ഐശ്വര്യമുള്ള രണ്ടു മുഖങ്ങള്‍ .അവരുടെ   ജീവിതത്തില്‍ അവര്‍ക്ക് അഭിമൂകരിക്കേണ്ടി വന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ ഒരുപാടുണ്ടാവും ,ഗിരീഷ്‌ അവരെ കുറിച്ച്  കൂടുതലറിയുവാന്‍  ജിജ്ഞാസനായി .ഭാണ്ഡകെട്ട് മുഴുവനും അരിച്ചുപെറുക്കിയിട്ടും അവരുടെ ദേശത്തെ കുറിച്ചോ ,കുടുംബത്തെ കുറിച്ചോ ,ഒന്നും തന്നെ അറിയുവാന്‍ കഴിഞ്ഞില്ല .ആകെകൂടി കന്യാകുമാരിയിലെ എതോ ഒരു അനാഥാലയത്തിന്‍റെ അഡ്രസ്സ് മാത്രം .ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ വിളിച്ചു നോക്കാം എന്ന് കരുതി നമ്പറിനായി പരതിയെങ്കിലും നിരാശയായിരുന്നു ഫലം .അനാഥാലയവുമായി അവര്‍ക്ക് അടുത്ത ബന്ധമായിരുന്നുവെന്ന്  ഭാണ്ഡകെട്ട് പരിശോധനയില്‍ നിന്നും ഗിരീഷിന് മനസ്സിലായി .  ആ രാത്രി ഉറങ്ങുവാന്‍ കഴിയാതെ ഗിരീഷ്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു .

അവധിക്കുള്ള അപേക്ഷ  എഴുതി വിദ്യാലയത്തില്‍ കൊണ്ടുക്കൊടുക്കുവാനായി സഹോദരിയെ    ഏല്‍പ്പിച്ച് ,  നേരം പുലരുന്നതിനു മുന്‍പ് തന്നെ ഗിരീഷ്‌ അനാഥാലയത്തില്‍ ഏല്‍പ്പിക്കേണ്ടുന്നതെല്ലാം തന്‍റെ ബാഗിലാക്കി   യാത്രയായി .  നീണ്ട യാത്രക്കൊടുവില്‍ അയാള്‍  അനാഥാലയം സ്ഥിതിചെയ്യുന്ന ഗ്രാമത്തില്‍ ബസ്സിറങ്ങി അടുത്തുള്ള മുറുക്കാന്‍ കടയില്‍ വഴി ചോദിച്ചപ്പോള്‍ കടക്കാരന്‍ വായില്‍നിന്ന്  മുറുക്കാന്‍ രണ്ടു വിരലുകള്‍ ചുണ്ടില്‍ ചേര്‍ത്തു വെച്ച് പുറത്തേക്ക് നീട്ടി തുപ്പിക്കളഞ്ഞു കൊണ്ട് ചോദിച്ചു   .

,, എവിടെ നിന്നും വരുന്നു ? അനാഥാലയത്തിലേക്ക് ഇവിടെ നിന്നും രണ്ടു കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ട് .ഓട്ടോറിക്ഷയില്‍ പോകുന്നതാകും ഉചിതം. അങ്ങിനെയാവുമ്പോള്‍ വഴി തെറ്റാതെ അവിടെ എത്തി ചേരുവാന്‍ കഴിയും ,, 

കവലയില്‍  കുറേനേരം കാത്തുനിന്നതിനു ശേഷമാണ് ഓട്ടോറിക്ഷ ലഭിച്ചത് .അനാഥാലയത്തില്‍ എത്തിയപ്പോള്‍ സമയം രണ്ടുമണി കഴിഞ്ഞിരുന്നു .  ഒരു ഇരുനില  വീട് അനാഥാലയമാക്കിയ നിലയിലായിരുന്നു . ഗിരീഷ്‌ പൂമുഖത്തേക്ക്‌ കയറിയപ്പോള്‍ അയാളുടെ കണ്ണുകള്‍  ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ചില്ലിട്ട ചിത്രങ്ങളില്‍ പതിഞ്ഞു . ഭാണ്ഡകെട്ടില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ കണ്ട അതേ മുഖങ്ങളായിരുന്നു  ചിത്രങ്ങളില്‍ അധികവും . ഗിരീഷിനെ  കണ്ടപ്പോള്‍ അകത്തു നിന്നും ഒരു മദ്ധ്യവയസ്കന്‍ ഗിരീഷിന്‍റെ അരികില്‍ വന്നു ചോദിച്ചു .

,, ആരാണാവോ ..മനസ്സിലായില്ല... എന്താണാവോ വന്ന ഉദ്ദേശം ,,

,, ഞാന്‍ ഗിരീഷ്‌ ഒരുപാട് ദൂരെ നിന്നും വരുന്നു ,,

ഗിരീഷ്‌ തന്‍റെ ബാഗില്‍ നിന്നും ചിത്രം പുറത്തെടുത്ത് അയാള്‍ക്ക്‌ കാട്ടിക്കൊണ്ട്  തുടര്‍ന്നു .

,, ഈ ഫോട്ടോയില്‍ കാണുന്ന സ്ത്രീ കഴിഞ്ഞ ദിവസ്സം നിര്യാതയായി ഇവരെ കുറിച്ച് അറിയാനാണ് ഞാന്‍ വന്നത്  ,,

സ്ത്രീയുടെ മരണവിവരം അറിഞ്ഞതും മദ്ധ്യവയസ്കന്‍

,, ചതിച്ചൂലോ  എന്‍റെ ഈശ്വരാ ..  ,, എന്ന് പറഞ്ഞ് നെഞ്ചില്‍ കൈ വെച്ചു .
ഗിരീഷ്‌ അയാളുടെ അനുഭവങ്ങള്‍ മദ്ധ്യവയസ്കന് വിവരിച്ചുകൊടുത്തു .
മദ്ധ്യവയസ്കന്‍ കസേരയില്‍ ഇരുന്നതിനു ശേഷം അടുത്ത് കിടക്കുന്ന കസേരയില്‍ ഗിരീഷിനോട് ഇരിക്കുവാന്‍ പറഞ്ഞ് മേശയില്‍ ഇരിക്കുന്ന മണ്‍ കൂജയില്‍ നിന്നും വെള്ളം ഗ്ലാസിലേക്കു പകര്‍ന്നു കുടിച്ചു കൊണ്ട്.പറഞ്ഞു .

,,അവരുടെ പേര് ദേവകി അന്തര്‍ജ്ജനം  .ഈ അനാഥാലയത്തിലെ അന്തേവാസികളുടെ രക്ഷക . ഈ വീടും വസ്തു വഹകളും  അവരുടേതാണ് .പേരു കേട്ട നമ്പൂതിരി  തറവാട്ടില്‍ പിറന്ന അവരുടെത്  പ്രണയ വിവാഹമായിരുന്നു. കീഴ്‌ ജാതിക്കാരനെ വിവാഹം  ചെയ്തതോടെ അവരെ  കുടുംബക്കാർ  പടിയടച്ച് പിണ്ഡം വെച്ചു.അദ്ധ്യാപകരായ ദമ്പതികളുടെ പ്രയത്നം കൊണ്ട് പണിതുയര്‍ത്തിയതാണ് ഈ വീട്. ഈശ്വരന്‍ അവര്‍ക്ക് സന്താനഭാഗ്യം നല്‍കിയില്ല .ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മരണമടഞ്ഞു പോയത് കൊണ്ട് അവര്‍ തികച്ചും ഒറ്റപെട്ടു പോയി .അവരുടെ ആഗ്രഹപ്രകാരം ഈ വീട് അനാഥാലയമാക്കി .ഇവിടെ  അന്തേവാസികള്‍ കൂടിയപ്പോള്‍ ,നിത്യ വൃത്തിക്ക് സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവപെടാന്‍ തുടങ്ങി  .ഒരു ദിവസം    അന്തര്‍ജ്ജനത്തെ കാണാതെയായി .പക്ഷെ മാസാമാസം അവരുടെ പണം ഇവിടെ എത്തിയിരുന്നു .ഞങ്ങള്‍ അവരെ തേടാത്ത ഇടങ്ങളില്ല .എവിടെയായിരുന്നു അന്തര്‍ജ്ജനം  ഈ കാലം വരെ ?,,

ഗിരീഷ്‌ വ്യക്തമായ മറുപടി നല്‍കിയില്ല .ഭിക്ഷാടനമായിരുന്നു അവരുടെ തൊഴിലെന്ന് അയാള്‍ക്ക് പറയുവാന്‍ തോന്നിയില്ല  .അന്തര്‍ജ്ജനത്തെ കുറിച്ച് കൂടുതലറിഞ്ഞപ്പോള്‍  ഗിരീഷിന് അവരോട് അഭിമാനം തോന്നി .അനാഥാലയത്തിലെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ അപ്പോള്‍ വിദ്യാലയങ്ങളിലായിരുന്നു .കുഞ്ഞുങ്ങള്‍ വന്നതിനുശേഷം യാത്ര ആവാം എന്ന ചിന്തയാല്‍ ഗിരീഷ്‌ അനാഥാലയത്തില്‍ തന്നെ ഇരുന്നു . ഏതാണ്ട് നാലരയോടെ കുഞ്ഞുങ്ങളെല്ലാം അനാഥാലയത്തില്‍   തിരികെയെത്തി .ഏതാണ്ട് അന്‍പതില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ അവിടെ അന്തേവാസികളായി  ഉണ്ടായിരുന്നു .മൂന്നു പരിചാരകരും,  പരിചാരകര്‍ മൂന്നുപേരും സൗജന്യമായാണ് അവിടെ ജോലി നോക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ .മൂന്ന്  മനുഷ്യ സ്നേഹികളുടെ മുഖമാണ് അയാള്‍ക്ക്‌ അവിടെ  കാണുവാന്‍ കഴിഞ്ഞത്  .പരിചാരകരില്‍ പ്രധാനിയായ ആളാണ്‌ ഗിരിഷിനെയായി സംസാരിച്ചുകൊണ്ടിരുന്നത് .ഇനിയങ്ങോട്ടുള്ള അനാഥാലയത്തിന്‍റെ നടത്തിപ്പ് എങ്ങിനെയെന്ന് അയാള്‍ക്ക് യാതോരുനിശ്ചയവും ഇല്ലാ എന്ന് അയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. 

ഗിരീഷ്‌ അവിടെത്തെ  ഒരു മാസത്തെ ചിലവുകള്‍ക്ക് എത്ര രൂപ  വരും എന്ന് ചോദിച്ചറിഞ്ഞു .   ഏതാനും സമയം കുഞ്ഞുങ്ങളുമായി ചിലവഴിച്ച ഗിരീഷ്‌ അവിടെ എല്‍പ്പിക്കേണ്ടുന്ന വസ്തുക്കള്‍ നല്‍കുന്നതിനോടൊപ്പം അയാളുടെ കൈവശം ഉണ്ടായിരുന്ന കുറേ രൂപയും നല്‍കി   അവിടെ നിന്നും യാത്രപറഞ്ഞിറങ്ങി .ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യ മാക്കി നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തുപോയി  ഇങ്ങിനെയൊരു ഇടത്തേക്ക് താന്‍ എത്തിപ്പെട്ടത് എന്തിനാകും ? അച്ഛന്‍റെ സഫലമാകാത്ത ആഗ്രഹം സഫലമാക്കുവാനാണോ? .ഇനിയുള്ള കാലം അനാഥാലയത്തിനായി പ്രവര്‍ത്തിക്കണം .അതിനുള്ള സാമ്പത്തിക ശ്രോതസ്സ് കണ്ടെത്തുവാന്‍ എങ്ങിനെ തനിക്കാവും എന്ന ചിന്തയില്‍ ബസ്‌ സ്റ്റോപ്പ് ലക്ഷ്യമാക്കി ധൃതഗതിയില്‍ നടന്നു . അപ്പോള്‍ അയാള്‍ക്ക്  ശരണാഗതന്‍റെ മുഖഭാവമായിരുന്നു .
                                                                ശുഭം
rasheedthozhiyoor@gmail.com

11 October 2014

ചെറുകഥ .അപ്രതീക്ഷിതം


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ കൃഷ്ണ പ്രിയയ്ക്ക് ജോലി ലഭിച്ചിട്ട് രണ്ടു വര്‍ഷം കഴിയുന്നു .കൂടെ ജോലി നോക്കുന്ന മറ്റ് മൂന്നു യുവതികള്‍ക്കൊപ്പം കൊച്ചിയില്‍ തന്നെ വാടകവീട്ടിലാണ് കൃഷ്ണ പ്രിയയുടെ താമസം .കോട്ടയം ജില്ലയിലെ മേലുകാവിലെ സ്വന്തം വീട്ടിലേക്ക് തുടര്‍ച്ചയായി നാലില്‍ കൂടുതല്‍ അവധി ദിവസങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കൃഷ്ണ പ്രിയ പോകാറുള്ളൂ .വീട്ടില്‍ അമ്മയും രണ്ടാനച്ഛനും അമ്മയ്ക്ക് രണ്ടാനച്ഛനില്‍ ഉണ്ടായ രണ്ട് അനുജന്മാരുമാണ് ഉള്ളത്. കൃഷ്ണ പ്രിയയുടെ അച്ഛന്‍ കൃഷ്ണ പ്രിയയുടെ രണ്ടാം വയസ്സില്‍ സര്‍പ്പവിഷം തീണ്ടി മരണപെടുകയായിരുന്നു .വൈദ്യുതി കാര്യാലയത്തിലെ ഉദ്ദ്യോഗസ്ഥരാണ് അമ്മയും   രണ്ടാനച്ഛനും ,അച്ഛന്‍റെ മരണശേഷം രണ്ടാനച്ഛന്‍ അമ്മയെ വശീകരിച്ച് വിവാഹം ചെയ്യുകയായിരുന്നു . രണ്ടാനച്ഛന്‍  മുഴുനീള മദ്യപാനിയായത് കൊണ്ട് അയാളെ അവള്‍ക്ക് ഭയമാണ് .പ്രായപൂര്‍ത്തിയായതില്‍ പിന്നെ രണ്ടാനച്ഛന്‍റെ അര്‍ത്ഥംവെച്ചുള്ള  നോട്ടവും സംസാരവും  മകളെ നോക്കുന്നത് പോലെയോ സംസാരിക്കുന്നത് പോലെയോ അല്ല .വീട്ടില്‍ അമ്മ പുറത്തുപോയ സമയങ്ങളില്‍ പലപ്പോഴും കുളിക്കുമ്പോള്‍ കുളിപ്പുരയുടെ കിടിക്കിയിലൂടെ  അയാള്‍ ഒളിഞ്ഞുനോക്കാറുണ്ടായിരുന്നു.അതുകൊണ്ടുതന്നെ വീട്ടിലേക്ക് പോകുന്നത് അവള്‍ ഇഷ്ടപെട്ടിരുന്നില്ല . കൊച്ചിയില്‍ ജോലി ലഭിച്ചപ്പോള്‍ രണ്ടാനച്ഛനില്‍ നിന്നും രക്ഷപെട്ടതില്‍  അവള്‍ ഒരു പാട് അഹ്ലാദിച്ചു .

ജോലിയില്‍ നിന്നും ലഭിക്കുന്ന വേതനം  അമ്മയുടെ നിര്‍ദേശ പ്രകാരം അവള്‍ സ്വന്തം പേരില്‍ നിക്ഷേപിക്കുകയാണ് പതിവ്.ആദ്യ ശമ്പളം ലഭിച്ച വിവരം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ അന്ന്  പറഞ്ഞു .

,, എന്‍റെ മോള് ശമ്പളം ലഭിച്ച തുക മോളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചോളൂ .അത് മോളുടെ വിവാഹ സമയത്ത് വിവാഹ ചിലവുകള്‍ക്ക് എടുക്കാം ഞങ്ങള്‍ ഇവിടെ ഇതുവരെ ജീവിച്ചത് പോലെ ജീവിച്ചോളാം .അച്ഛന്‍റെ കയ്യില്‍ എത്ര രൂപ കിട്ടിയാലും അങ്ങേര്‍ അത് കുടിച്ചു നശിപ്പിക്കും ,,

കൊച്ചിയിലെ കൃഷ്ണ പ്രിയയുടെ   ജീവിതം സന്തോഷപ്രദമായിരുന്നു .  കൂടെ ജോലി  ചെയ്യുന്ന  ജലാല്‍ അഹമ്മദ് ഇന്ന് അവളുടെ എല്ലാമാണ്  .അപ്രതീക്ഷിതമായി കൃഷ്ണ പ്രിയയുടെ ജീവിതത്തിലേക്ക് കടന്നുവന്ന അയാള്‍ സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരുന്നു .   ജോലി ലഭിച്ച ആദ്യമാസം പനിപിടിച്ച് കിടപ്പിലായ  കൃഷ്ണ പ്രിയയെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍  വാടക വീട്ടിലേക്ക് സ്ഥാപനത്തില്‍ നിന്നും പറഞ്ഞയച്ചത് അയാളെയായിരുന്നു .തന്‍റെ ദീനം അയാളെ വല്ലാതെ വ്യാകുലനാക്കി എന്ന് അന്ന് അയാളുടെ സംസാരത്തില്‍ നിന്നും നോട്ടത്തില്‍ നിന്നും അവള്‍ മനസ്സിലാക്കി .അന്നുമുതല്‍ അവളുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവളോടൊപ്പം അയാളുണ്ട് .കൃഷ്ണ പ്രിയ ഇടയ്ക്കൊക്കെ അയാളുടെ കൂടെ പുറത്ത് പോകുകയും ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു .കഴിഞ്ഞ ആഴ്ചയില്‍ അയാളോടൊപ്പം കൃഷ്ണ പ്രിയ സിനിമയ്ക്ക് പോകുമ്പോള്‍ പ്രതീക്ഷിക്കാത്ത സംസാരം അയാളില്‍ നിന്നും ഉണ്ടായി .

,,കൃഷ്ണ പ്രിയ ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ എന്നോട് പിണങ്ങുമോ ?,,

,, ജലാല്‍ പറഞ്ഞോളൂ ഞാന്‍ പിണങ്ങില്ല പിണങ്ങാവുന്ന ഒരു കാര്യവും ജലാല്‍ എന്നോട് പറയില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്‌ അതുകൊണ്ടല്ലേ സമയവും കാലവും  നോക്കാതെ ഞാന്‍ ഇയാളുടെ കൂടെ വിളിക്കുമ്പോഴൊക്കെ ഇറങ്ങിപോരുന്നത്  ,,

,, പക്ഷെ ഇത് നമ്മുടെ ജീവിത പ്രശ്നമാണ് ഞാന്‍ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ,,

,, ജീവിത പ്രശ്നമോ അത് എന്ത് പ്രശ്നം ? ജലാല്‍ കാര്യം പറയൂ ,,

,, ഞാന്‍ ...ഞാന്‍ ഇയാളെ വിവാഹംകഴിച്ചോട്ടെ ,,

ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അയാളുടെ വാക്കുകള്‍. നഗരപാതയിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്ന കാഴ്ചകള്‍ നോക്കി മറുപടി പറയാതെ അവള്‍ അയാളുടെ വാഹനത്തിന്‍റെ മുന്‍സീറ്റില്‍ ഇരുന്നു .ജലാലിനെ പോലെ ഒരാളെ ഭര്‍ത്താവായി ലഭിക്കുക എന്നത് ഏതൊരു സ്ത്രീയുടെയും ഭാഗ്യമായിരിക്കും .പക്ഷെ വിത്യസ്തരായ മതവിശ്വാസികള്‍ .വിവാഹിതരായാല്‍ സമൂഹം അംഗീകരിക്കാത്ത ബന്ധമാവില്ലെ എന്നതായിരുന്നു കൃഷ്ണ പ്രിയയുടെ ചിന്ത . അല്പം കഴിഞ്ഞപ്പോള്‍ കൃഷ്ണ പ്രിയ അയാളുടെ മുഖത്തേക്ക് നോക്കി ജലാലിന്‍റെ  മുഖം അപ്പോള്‍ വിളറിയിരുന്നു .ഇതുവരെ കാണാത്ത അയാളുടെ മുഖഭാവം കണ്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു .

,,എന്താടൊ താന്‍ ഈ പറയുന്നെ ഞാന്‍ ഒരു പാവം ഹിന്ദു പെണ്‍കുട്ടി ഇയാളോ പേരുകേട്ട സമ്പന്നമായ  തറവാട്ടിലെ ഹാജിയാരുടെ മകന്‍. ഇയാള്‍  എന്നെ കല്യാണം കഴിച്ചാല്‍ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും  ഒറ്റപെടും അത് വേണ്ടടോ നമുക്ക് എന്നും നല്ല സുഹൃത്തുക്കളായിരിക്കാം .,,

,,   കൃഷ്ണ പ്രിയ ഞാന്‍ വെറുതെ പറഞ്ഞതല്ല എനിക്ക് വേണം തന്നെ നമുക്ക് രണ്ടു പേര്‍ക്കും ജോലിയുണ്ട് നമുക്ക്  ജീവിക്കാന്‍ ആരുടേയും ഔദാര്യം വേണ്ട ഇപ്പോള്‍ തത്കാലം നമുക്ക് ബംഗ്ലൂര്‍ക്ക് പോകാം അവിടെ നമുക്ക് എന്‍റെ ഒരു സുഹൃത്ത് ജോലി തരപെടുത്തിതരാം എന്ന് പറഞ്ഞിട്ടുണ്ട് .ഇവിടെ നിന്നും ലഭിക്കുന്ന വേതനത്തെക്കാള്‍ ഇരട്ടി വേതനം നമുക്ക് അവിടെ ലഭിക്കുകയും ചെയ്യും   .മനസ്സില്‍ ഇഷ്ടം തോന്നിയ ആളുടെ കൂടെ ജീവിക്കുവാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ജീവിതത്തിലെ ഏറ്റവുംവലിയ മഹാഭാഗ്യം എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍  ,,

ജലാലിന്‍റെ വാക്കുകള്‍ കൃഷ്ണ പ്രിയയുടെ ഹൃദയമിടിപ്പിന്‍റെ വേഗത അധികരിപ്പിച്ചു .മനസ്സിന് അസ്വസ്ഥത തോന്നിയപ്പോള്‍ കൃഷ്ണ പ്രിയ പറഞ്ഞു. 

,, ജലാല്‍ നമുക്ക് തിരികെ പോകാം ഇന്ന് ഇനി സിനിമയ്ക്ക് പോയാല്‍ ശെരിയാവില്ല മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു  .,, 

ജലാല്‍ വാഹനം തിരിച്ചുവിട്ടു .താമസസ്ഥലം എത്താറായപ്പോള്‍   കൃഷ്ണ പ്രിയ ചോദിച്ചു .

,, ഞാന്‍ വിവാഹത്തിന് സമ്മതിച്ചാല്‍ എന്നെ ഇയാള് എന്‍റെ ഈ കണ്ണുകള്‍ എന്നേയ്ക്കുമായി അടയുന്നത് വരെ സംരക്ഷിക്കുമോ ?,,

അയാള്‍ ഇടതു കരം  കൊണ്ട് അവളുടെ കരം നുകര്‍ന്ന് അയാളുടെ ഹൃദയത്തോട് ചെര്‍ത്തുവെച്ചുകൊണ്ട് പറഞ്ഞു .

,, എന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടയുന്നത്  കൃഷ്ണ പ്രിയയുടെ മടിയില്‍ കിടന്നുകൊണ്ടാകണം എന്നാണ് എന്‍റെ ആഗ്രഹം .,,

അപ്പോള്‍ രണ്ടുപേരുടെയും ഇമകളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ പൊഴിഞ്ഞു .പിന്നീട് തീരുമാനങ്ങള്‍ പെടുന്നനെയായിരുന്നു .ജലാലും  കൃഷ്ണ പ്രിയയും ബംഗ്ലൂര്‍ക്ക് പോകുവാന്‍ തീരുമാനിച്ചു .അവിടെ പോയി ജോലി ലഭിച്ചതിനു ശേഷം വിവാഹിതരാവാം എന്നായിരുന്നു അവരുടെ തീരുമാനം .തത്കാലം ഇപ്പോള്‍ ജോലി നോക്കുന്ന സ്ഥാപനത്തില്‍ നിന്നും രണ്ടുപേരും മൂന്നുമാസത്തേക്ക് അവധിയെടുത്ത്  ജലാലിന്‍റെ വാഹനത്തില്‍ ബംഗ്ലൂര്‍ക്ക് രണ്ടുപേരും യാത്രയായി .മൈസൂര്‍ വഴിയാണ് യാത്ര വഴിക്കടവ് കഴിഞ്ഞപ്പോള്‍  നാട്ടിന്‍പുറത്തിന്‍റെ ശാലീനതയില്‍ നിന്നും വന്യതയിലെക്കുള്ള മാറ്റം കൃഷ്ണ പ്രിയയില്‍ കൌതുകം തോന്നിപ്പിച്ചു .ജലാല്‍ പലവട്ടം ബംഗ്ലൂര്‍ക്ക് യാത്ര ചെയ്തതുകൊണ്ട് അയാള്‍ക്ക്‌ വഴി സുപരിചിതമായിരുന്നു.

വനത്തിലെ  പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍‍  വന്യജീവികളെ  പല സ്ഥലങ്ങളിലും കാണുമ്പോള്‍ കൃഷ്ണ പ്രിയ ഭയത്തോടെ ജലാലിന് അരികിലേക്ക് ചേര്‍ന്നിരുന്നു .കുറെദൂരം പിന്നിട്ടപ്പോള്‍ ഒരു വാഹനം തങ്ങളുടെ വാഹനത്തെ പിന്തുടരുന്നതായി ജലാലിന് തോന്നി .വാഹനത്തിന് മറികടന്ന് പോകുവാന്‍ പലവട്ടം  അവസരം കൊടുത്തപ്പോള്‍ ആ വാഹനം മറികടന്നു   പോയില്ല .കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ വാഹനത്തില്‍ അഞ്ചു യുവാക്കളെ അയാള്‍ കണ്ടു .പാട്ടും കൂത്തുമായി അഹ്ലാദത്തോടെ തങ്ങളുടെ വാഹനത്തെ പിന്തുടരുന്ന യുവാക്കളുടെ ചെയ്തികള്‍ ജലാലിനേയും കൃഷ്ണ പ്രിയയേയും അസ്വസ്ഥരാക്കി . വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ പുറകെ വന്നിരുന്ന വാഹനം വേഗതയില്‍ ജലാലിന്‍റെ വാഹനത്തെ മറികടന്ന് മുന്‍വശത്തേക്ക് വന്ന് ബ്രൈക്കിട്ടു .ജലാലിന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാതയില്‍ നിന്നും വാഹനം തെന്നിമാറി വനത്തിലേക്ക് പ്രവേശിച്ച് മരത്തില്‍ ഇടിച്ചു നിന്നു .

ജലാല്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പാതയരികില്‍ നിറുത്തിയ യുവാക്കളുടെ വാഹനത്തിന്  അരികിലേക്ക് പാഞ്ഞു .വാഹനം ഓടിച്ചിരുന്നയാളെ ഡോര്‍ തുറന്ന് പുറത്തേക്ക് വലിച്ചിട്ട് പോതിരിരെ മര്‍ദ്ദിച്ചു  .ഞൊടിയിടയില്‍ മറ്റു നാല് യുവാക്കളും ജലാലിനെ നേരിട്ടു .അഞ്ചു പേരും കൂടി ജലാനിനെ പൊതിരെ മര്‍ദ്ദിച്ചുകൊണ്ടിരുന്നു  .നീണ്ട പോരാട്ടത്തിനൊടുവില്‍ .ജലാല്‍ അവശനായി നിലംപതിച്ചു .  കൃഷ്ണ പ്രിയ അലമുറയിട്ട് ജലാലിനെ രക്ഷിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .യുവാക്കള്‍  കൃഷ്ണ പ്രിയയെ എടുത്ത് അവരുടെ വാഹനത്തില്‍ കയറ്റി യാത്രയായി .ജലാല്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ നിസഹായനായി കിടന്നു  .

വാഹനം അമിതവേഗത്തില്‍ ചീറിപ്പാഞ്ഞു. കൃഷ്ണ പ്രിയ പ്രാണരക്ഷാര്‍ഥം അലമുറയിട്ട് കരയാന്‍ തുടങ്ങിയപ്പോള്‍ കന്നഡ സംസാരിക്കുന്ന  യുവാക്കള്‍   കൃഷ്ണ പ്രിയയുടെ  രണ്ടു കൈകളും പുറകിലേക്ക് കൂട്ടികെട്ടിയാതിനോടൊപ്പം അവളുടെ  ഷാള്‍  എടുത്ത് വായില്‍ കുത്തിത്തിരുകി നിശബ്ദയാക്കി  .യുവാക്കള്‍ മദ്യപിച്ചുകൊണ്ടിരുന്നു. ഒപ്പം യുവാക്കളുടെ കരങ്ങള്‍     കൃഷ്ണ പ്രിയയുടെ രഹസ്യ ഭാഗങ്ങളിലൂടെ സഞ്ചരിക്കുവാന്‍ തുടങ്ങി. നിസഹായതയോടെ കൃഷ്ണ പ്രിയ ഇമകള്‍ ഇറുക്കിയടച്ചു .പാതയിലൂടെ വേറെ വാഹനങ്ങള്‍ പോകുന്നുണ്ടെങ്കിലും കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തിന്‍റെ ഗ്ലാസുകളില്‍ കൂളിംഗ് പെയ്പേര്‍ ഒട്ടിച്ചിരുന്നതിനാല്‍ വാഹനത്തിന് അകത്ത് നടക്കുന്നത് ഒന്നും തന്നെ  ആരുടേയും കണ്ണില്‍ പെട്ടില്ല .അപ്പോള്‍ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു .


വാഹനം  കുറേ ദൂരം പിന്നിട്ടപ്പോള്‍  ഒരു പോലീസ്‌ വാഹനം  കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തെ പിന്തുടര്‍ന്നുകൊണ്ടിരുന്നു .അവസരം ലഭിച്ചപ്പോള്‍ പോലീസ്‌ വാഹനം കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തെ മറികടന്നുകൊണ്ട്‌ കുറുകേ നിറുത്തി. കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തില്‍ നിന്നും യുവാക്കള്‍ ഇറങ്ങി വനത്തിലേക്ക് ഓടി മറഞ്ഞു .മൂന്ന് .പോലീസ്‌കാര്‍ പോലീസ്‌ വാഹനത്തില്‍ നിന്നും ഇറങ്ങി വന്നു ഒപ്പം ജലാലും , ജലാലിനെ വഴിയാത്രക്കാര്‍ രക്ഷിച്ച് അടുത്ത പോലീസ്‌ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു .കൃഷ്ണ പ്രിയയുടെ വായില്‍നിന്ന് തുണി എടുത്തുമാറ്റിയ  ജലാല്‍ കൈകളിലെ കെട്ട് അഴിച്ചുമാറ്റിയതിന് ശേഷം കൃഷ്ണ പ്രിയയെ ജലാല്‍ തന്‍റെ മാറോടു ചേര്‍ത്തു പിടിച്ച് കരഞ്ഞു .കന്നഡ സംസാരിക്കുന്ന പോലീസ്‌ക്കാരില്‍ ഇംഗ്ലിഷ് സംസാരിക്കുവാന്‍ അറിയാവുന്നയാള്‍ അവരോട് തത്കാലം ഇന്ന് പോലീസ്‌ സ്റ്റെഷനില്‍ കഴിഞ്ഞതിനു ശേഷം നാളെ വാഹനത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്ത്‌ യാത്രയാവാം എന്ന് പറഞ്ഞു .വനത്തില്‍ മറ്റ് ഒന്നും ചെയ്യുവാന്‍ ഇല്ലാത്തതിനാലും  വന്യജീവികളുടെ ആക്രമണത്തെ ഭയന്നും   ജലാലും   കൃഷ്ണ പ്രിയയും പോലീസ്‌ വാഹനത്തില്‍ കയറിയിരുന്നു  .

വാഹനം തിരികെ  വന്ന വഴിയെ യാത്രയായി പക്ഷെ പ്രധാന പാതയുടെ ഓരത്തുള്ള  പോലീസ്‌ സ്റ്റേഷനിലേക്ക് പോകാതെ പോലീസ്‌ വാഹനം നേരെ പോകുന്നത് കണ്ടപ്പോള്‍ അത് ജലാല്‍ ചോദ്യംചെയ്തു .വാഹനം അല്പദൂരം മുന്നോട്ടുപോയി  പ്രധാന  പാതയില്‍ നിന്നും    ഇടുങ്ങിയ ചെമ്മണ്‍പാതയിലേക്ക് പ്രവേശിച്ച്  വീണ്ടും യാത്ര തുടര്‍ന്നു .ഇടുങ്ങിയ ചെമ്മണ്‍പാതയുടെ ഇരുവശങ്ങളിലും വലിയ മരങ്ങളായിരുന്നു .ആ കാഴ്ച ജലാലിനേയും കൃഷ്ണ പ്രിയയെയും ഭയാകുലരാക്കി .ജനവാസമില്ലാത്ത അവിടെ നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കുവാന്‍ ഉണ്ടായിരുന്നില്ല . യാത്ര അവസാനിച്ചത്‌ വനാന്തരത്തിലെ  ഒരു  ഏറുമാടത്തിന് അരികിലായിരുന്നു .പൌരന്മാരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജലാല്‍ അത് ചോദ്യംചെയ്തു .ഒരു  പോലീസ്‌കാരന്‍ ഏറുമാടത്തിലേക്ക് ചൂണ്ടിക്കാട്ടി  പറഞ്ഞു . ഇന്ന് നമ്മള്‍ ഇവിടെ തങ്ങും .നിങ്ങള്‍ സഹകരിക്കുകയാണെങ്കില്‍  രാവിലെ നിങ്ങളെ വാഹനം നേരെയാക്കി പോകുവാന്‍ അനുവദിക്കാം . ട്ടോര്‍ ച്ചിന്‍റെ വെട്ടത്തില്‍  പോലിസ്കാരന്‍   വാഹനത്തില്‍ നിന്നും മദ്യക്കുപ്പികള്‍ എടുക്കുന്നത് കണ്ടപ്പോള്‍ ജലാല്‍  പോലീസ്‌കാരോട് പറഞ്ഞു .

,, സര്‍ ഞങ്ങളെ ഞങ്ങളുടെ വാഹനത്തിന് അരികിലേക്ക് കൊണ്ടാക്കി തായോ.ഞങ്ങള്‍ ഇന്ന് ഞങ്ങളുടെ വാഹനത്തില്‍ കഴിഞ്ഞോളാം    ,,

പോലീസ്‌കാരന്‍ മിണ്ടാതെയിരുന്നില്ലെങ്കില്‍ കൊന്നുകളയും എന്ന് ജലാലിനെ ഭീഷണിപെടുത്തി .രണ്ടു പോലീസുകാര്‍ ഏറുമാടത്തിലേക്ക്‌ കയറിപോയി റാന്തല്‍ തെളിയിച്ചു . പിന്നെ ഉണ്ടായത് പ്രതീക്ഷിക്കാത്തതായിരുന്നു അവശേഷിച്ച പോലീസുകാരന്‍ കൃഷ്ണ പ്രിയയെ തൂക്കിയെടുത്ത് ഏറുമാടത്തിലേക്ക്‌ കയറി പോകുവാന്‍ തുനിഞ്ഞു     കൃഷ്ണ പ്രിയ ഭയാകുലയായി ജലാലിനെ  അലറിവിളിച്ചു .പോലീസുകാരന്‍  കൃഷ്ണ പ്രിയയേയുമായി ഏറുമാടത്തിലേക്ക്‌ കയറി ഒപ്പം ജലാലും ഏറുമാടത്തില്‍ കയറിയ പോലീസുകാരന്‍     കൃഷ്ണ പ്രിയയെ ഏറുമാടത്തിലേക്ക്‌ ഇട്ടു .കൃഷ്ണ പ്രിയയെ രക്ഷിക്കുവാനായി കയറി വന്ന ജലാലിനെ പോലീസുകാരന്‍ ബൂട്ട്  കൊണ്ട് ആഞ്ഞു ചവിട്ടി. ഒരു ആര്‍ത്തനാദത്തോടെ ഉയരത്തില്‍നിന്നും ജലാല്‍ നിലംപതിച്ചു .എറുമാടത്തിന്‍റെ ഓരം ചേര്‍ന്ന്  നിസഹായയി കൃഷ്ണ പ്രിയ ഭയത്തോടെയിരുന്നു .സിംഹക്കൂട്ടില്‍ തനിയെ അകപെട്ട പ്രതീതിയാണ് അപ്പോള്‍ കൃഷ്ണ പ്രിയയ്ക്ക് അനുഭവപെട്ടത്‌. ഏറുമാടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ കൃഷ്ണ പ്രിയ ശ്രമിച്ചുകൊണ്ടിരിക്കന്നു . പക്ഷെ ആ ശ്രമം പോലീസുകാര്‍ വിഫലമാക്കി .മദ്യപാനം കഴിഞ്ഞപ്പോള്‍ രണ്ടു പോലീസുകാര്‍ കൃഷ്ണ പ്രിയയെ ബലമായി കിടത്തി. മറ്റേ പോലീസുകാരന്‍ കൃഷ്ണ പ്രിയയുടെ ശരീരത്തില്‍ നിന്നും  വസ്ത്രങ്ങള്‍ ഓരോന്നായി നീക്കം ചെയ്തു .അപ്പോള്‍ കൃഷ്ണ പ്രിയയ്ക്ക്  ആര്‍ത്തവക്കാലമായിരുന്നു .കൃഷ്ണ പ്രിയ ആ വിവരം പോലീസുകാരോട് കരഞ്ഞു പറഞ്ഞെങ്കിലും പോലീസുകാര്‍ അത് കേട്ടതായി ഭാവിച്ചില്ല .

മദ്യലഹരിയില്‍  ആര്‍ത്തിയോടെ പോലീസുകാര്‍  ഓരോരുത്തരായി  കൃഷ്ണ പ്രിയയെ ഭോഗിച്ചുകൊണ്ടിരുന്നു  .മണിക്കൂറുകളോളം നീണ്ടുനിന്ന പോലീസുകാരുടെ  പലവര്‍ത്തി ഭോഗനത്തിനിടയില്‍  രക്തസ്രാവം കൂടിയ കൃഷ്ണ പ്രിയ അബോധാവസ്ഥയിലായി . പിന്നെ ഒന്നും കൃഷ്ണ പ്രിയയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല .

ബോധം തെളിയുമ്പോള്‍ കൃഷ്ണ പ്രിയ ഗോത്രവംശത്തിന്‍റെ അധീനതയിലായിരുന്ന .അവള്‍ ജലാലിനെ വിളിച്ച് കരഞ്ഞു .മരത്തടിയില്‍ തീര്‍ത്ത കട്ടിലിനു ചുറ്റും ആദിവാസി സ്ത്രീകള്‍  കൂട്ടമായി  നില്‍ക്കുന്നുണ്ടായിരുന്നു . കൃഷ്ണ പ്രിയ പറയുന്നത് കൂടി  നില്‍ക്കുന്ന സ്ത്രീകള്‍ക്കോ സ്ത്രീകള്‍ പറയുന്നത് കൃഷ്ണ പ്രിയയ്ക്കോ മനസ്സിലായില്ല. ദേഹമാസകലം മുറിവുകള്‍ പറ്റിയയിടത്ത് പച്ചമരുന്നുകള്‍ വെച്ച് കെട്ടിയിരുന്നു .ജലാലിനെ കുറിച്ച് അറിയാതെ കൃഷ്ണ പ്രിയ സങ്കടപെട്ടു .കൃഷ്ണ പ്രിയയെ രക്ഷിച്ചവര്‍ നല്ലവരായിരുന്നു .പുറംലോകം എന്തെന്ന് അറിയാത്ത കുറേ പച്ചയായ മനുഷ്യര്‍ ,അവര്‍ അവള്‍ക്ക് വിശപ്പകറ്റാന്‍  ഭക്ഷണവും നാണം മറയ്ക്കാന്‍ വസ്ത്രങ്ങളും നല്‍കി .ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു . കൃഷ്ണ പ്രിയ പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു .കൃഷ്ണ പ്രിയയുടെ മനസ്സില്‍ പ്രതികാരം ആളിക്കത്തി കൊണ്ടിരുന്നു .തന്‍റെ ജീവിതം ശിഥിലമാക്കിയ രക്ഷ നല്‍കേണ്ടുന്ന നിയമപാലകരായ ആ മൂന്നു മൃഗ തുല്ല്യരായ  പോലീസുകാരുടെ മുഖം കൃഷ്ണ പ്രിയയുടെ മനസ്സില്‍ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു  .

 നീതിന്യായ വ്യവസ്ഥയുടെ അധിപയായി  കൃഷ്ണ പ്രിയ സ്വയം അവരോധിച്ചു .മൂന്ന് പോലിസുകാര്‍ക്കുള്ള ശിക്ഷയും മനസ്സാല്‍  കൃഷ്ണ പ്രിയ പ്രഖ്യാപിച്ചു .നിഷ്കരുണം കൊല്ലുക നീചമായി കൊല്ലുക .വിധി നടപ്പാക്കുവാനായി കൃഷ്ണ പ്രിയ മനസ്സിനേയും ശരീരത്തെയും സജ്ജമാക്കിക്കൊണ്ടിരുന്നു .അവളുടെ വിശ്വാസം വിധി നടപ്പാക്കപെടും എന്ന് തന്നെയായിരുന്നു .
                                                                  ശുഭം
rasheedthozhiyoor@gmail.com