ചിന്താക്രാന്തൻ

Showing posts with label ചെറുകഥ.അകരുണം. Show all posts
Showing posts with label ചെറുകഥ.അകരുണം. Show all posts

13 September 2015

ചെറുകഥ.അകരുണം


കേരളത്തിൽ തൃശ്ശൂരിനു വടക്കുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കുന്നംകുളം .കുന്നംകുളങ്ങര എന്നായിരുന്നു പൂർ‌വനാമം.നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉത്പാദനത്തിന്‍റെ തൊണ്ണൂറ് ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്. പട്ടണത്തിലെ ജനത്തിരക്കേറിയ പട്ടാമ്പി റോഡിന്‍റെ ഇരുവശങ്ങളിലും വ്യാപാരകേന്ദ്രങ്ങളാണ്. അവയില്‍ അധികവും മേല്‍ക്കൂര ഓടിട്ട പഴകിയ കെട്ടിടങ്ങളും.ഇപ്പോള്‍ ചില പഴകിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയ കെട്ടിടസമുച്ചയങ്ങള്‍ പണിതിരിക്കുന്നു.ബസ്സ്റ്റാന്‍ഡില്‍ നിന്നും വലത്തുവശത്തേക്ക് നടന്നാല്‍ നാലുംകൂടിയ വഴിയിലെത്താം.പട്ടാമ്പി റോഡിലെ ചെമ്പ്,അലുമിനിയം,ഇരുമ്പ് മുതലായ പാത്രങ്ങളും മറ്റും വില്ക്കുന്ന പ്രശസ്തമായ കടയിലാണ് നീലിമയ്ക്ക് ജോലി .രാവിലെ എട്ടുമണിയോടെ കടയിലെത്തിയാല്‍ വൈകുന്നേരം ആറുമണിക്കാണ് നീലിമ തിരികെ പോകുന്നത്

        ഇന്ന് കടയില്‍ പതിവിലും കൂടുതല്‍ തിരക്കുണ്ടായിരുന്നു.പത്തുമിനിറ്റ് വൈകിയാണ് കടയില്‍ നിന്നും ഇറങ്ങിയത്‌.ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പതിവായി പോകുന്ന ബസ്സ് നിറയെ യാത്രക്കാരുമായി നീങ്ങിത്തുടങ്ങിയിരുന്നു . നീലിമ ബസ്സിനു പുറകെ ഓടിയെങ്കിലും ബസ്സ്‌ നിറുത്താതെ പോയി.നിരാശയോടെ അവൾ ബസ്സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലേയ്ക്ക് തിരികെ നടന്നു.അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. ഇനി അടുത്ത ബസ്സ്‌ വരണമെങ്കില്‍ അരമണിക്കൂര്‍ കഴിയണം. നീലിമ ആകാശത്തേക്ക് നോക്കി. പടിഞ്ഞാറു ദിശയില്‍ സൂര്യന് ചുറ്റുമുള്ള സ്വര്‍ണ്ണ വര്‍ണ്ണങ്ങളെ എങ്ങോ നിന്നും ധൃതഗതിയില്‍ എത്തിയ മേഘശകലങ്ങള്‍ മറച്ചു.അപ്പോള്‍ പ്രപഞ്ചം ഇരുട്ടിനെ പ്രാപിച്ചു . നേരം ഇരുട്ടിയത് കൊണ്ടാകാം സ്ത്രീകളുടെ ഇരിപ്പിടങ്ങളില്‍ നീലിമയെ കൂടാതെ വേറെയൊരു സ്ത്രീയും ഉണ്ടായിരുന്നില്ല .ബസ്സ്റ്റാന്‍ഡില്‍ ജോലികഴിഞ്ഞ് അവരവരുടെ വാസസ്ഥലത്തേക്ക് പോകുന്ന പുരുഷന്മാരുടെ നല്ല തിരക്കുണ്ടായിരുന്നു. ഫുട്പാത്തിലെ പലതരം കച്ചവടക്കാരുടെ ചുറ്റിലും ആളുകുള്‍ കൂട്ടംകൂടി നില്ക്കുന്നത് കണ്ടപ്പോള്‍ പാവയ്ക്കയുടെ വിത്ത്‌ വാങ്ങുവാന്‍ അമ്മ പറഞ്ഞതവള്‍ക്ക് ഓര്‍മ്മവന്നു .ഫുട്പാത്തിലെ പച്ചക്കറി വിത്ത്‌ വില്പനക്കാരനില്‍ നിന്നും വിത്ത്‌ വാങ്ങി തിരിയുമ്പോള്‍ ഒരുത്തന്‍ നീലിമയുടെ ശരീരത്തില്‍ തട്ടി നടന്നുനീങ്ങി.അയാള്‍ തന്നെ മനപ്പൂര്‍വം സ്പര്‍ശിക്കുവാന്‍ ശ്രമിച്ചതാണെന്ന് നീലിമയ്ക്ക് മനസ്സിലായെങ്കിലും പ്രതികരിക്കാതെ അവള്‍ വീണ്ടും ഇരിപ്പിടത്തില്‍ പോയിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ ആ യുവാവ് അല്പ്പമകലെ നിന്നുകൊണ്ട് തന്നെത്തന്നെ വീക്ഷിക്കുന്നതവള്‍ കണ്ടു.യുവാവിന്‍റെ നോട്ടം തന്നില്‍ നിന്നും മാറ്റുന്നില്ല എന്ന് കണ്ടപ്പോള്‍ നീലിമയ്ക്ക് ദേഷ്യം വന്നു. ,യുവാവ് വീണ്ടും കണ്ണുകള്‍കൊണ്ട് ആംഗ്യം കാട്ടുന്നത് കണ്ടപ്പോള്‍ അവളുടെ സര്‍വ നിയന്ത്രണവും വിട്ടുപോയി .നീലിമ അയാളുടെ അരികില്‍ പോയി പറഞ്ഞു .

“നിന്‍റെ സൂക്കേട് എനിക്ക് മനസ്സിലായി .നിനക്ക് അമ്മേം പെങ്ങമ്മാരുമൊന്നും ഇല്ലെടാ.... വയറ്റിപ്പിഴപ്പിന് വേണ്ടി ജോലിക്ക് വന്നതാടാ ഞാന്‍.ഇനി ഇവിടെ നിന്നുകൊണ്ട് നീ നിന്‍റെ കണ്ണുകള്‍ കൊണ്ട് വ്യത്തികെട്ട ആംഗ്യം കാട്ടിയാലുണ്ടല്ലോ .ദേ ... ആ നില്‍ക്കുന്ന പോലിസ് എമാനോട് പോയി നിന്‍റെ സൂക്കേടിന് മരുന്ന് നല്‍കാന്‍ പറയും. മനസ്സിലായോടാ,,

നീലിമ അമിത കോപത്താല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.അവള്‍  വീണ്ടും ഇരിപ്പിടത്തില്‍ തന്നെ വന്നിരുന്നു. നീലിമയൊരു ശാന്തസ്വഭാവക്കാരിയായിരുന്നു.പ്രായപൂര്‍ത്തിയാവുകയും ശാരീരിക വളര്‍ച്ച ഉണ്ടാകുകയും ചെയ്തപ്പോള്‍ സമൂഹത്തിലെ പുരുഷവര്‍ഗ്ഗത്തിന്‍റെ അവളോടുള്ള ഇടപെടലുകളാണ് അവളെ കോപക്കാരിയാക്കിമാറ്റിയത്.അല്പമകലെ പുരുഷന്മാരുടെ ഇരിപ്പിടത്തിനും ചുമരിനുമിടയില്‍ നിന്നും ആളനക്കം കേട്ടപ്പോള്‍ നീലിമ അവിടേക്ക് സൂക്ഷിച്ചുനോക്കി.കീറിയ കമ്പിളി പുതപ്പിനുള്ളില്‍ നിന്നും ഒരു വയോവൃദ്ധന്‍റെ തല അല്പ്പം ഉയര്‍ന്നിരിക്കുന്നു. ഒപ്പം ഒരു കൈയില്‍ വെള്ളത്തിന്‍റെ ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി അയാള്‍ എന്തോ വിളിച്ച് പറയുന്നുണ്ട്.നീലിമ വൃദ്ധന്‍റെ അരികില്‍ പോയി കുനിഞ്ഞിരുന്നു.ഒറ്റ നോട്ടത്തില്‍ വൃദ്ധനെ കണ്ടാല്‍ ആര്‍ക്കും അയാളൊരു ഭിക്ഷക്കാരനാണെന്ന് മനസിലാകും.കെട്ടുപിണഞ്ഞ നീട്ടിവളര്‍ത്തിയ താടിയും,തലമുടിയും.മുഷിഞ്ഞ കീറിയ കാഷായ വസ്ത്രവും, കഴുത്തിലൊരു വലിയ രുദ്രാക്ഷ മാലയും കണ്ടപ്പോള്‍ നീലിമ ഊഹിച്ചു. വൃദ്ധന്‍ സന്യാസ ജീവിതം നയിക്കുന്ന ആളായിരിക്കുമെന്ന്. അയാൾ തിരെ അവശനായി കിടക്കുകയാണ് .

“വെള്ളം ...വെള്ളം”

വൃദ്ധന്‍ കാലിയായ  പ്ലാസ്റ്റിക് ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി പതിഞ്ഞശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു. നീലിമ  ബോട്ടില്‍ അയാളില്‍ നിന്നും വാങ്ങി അടുത്തുള്ള കടയിലെക്കോടി.നീലിമ ബോട്ടില്‍ കടക്കാരന്‍റെ  നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ഈ ബോട്ടിലില്‍  വെള്ളം നിറച്ചുതരുമോ ?,,

കടക്കാരന്‍ നീലിമയെ നീരസത്തോടെ നോക്കിക്കൊണ്ട്‌ പറഞ്ഞു.

,, അയ്യോ ...പെങ്ങളെ വെള്ളം ബോട്ടിലില്‍ നിറച്ചുകൊടുക്കുന്ന പതിവ് ഇവിടെ ഇല്ല .മിനറല്‍ വാട്ടര്‍ ബോട്ടില്‍ വില്‍പനയ്ക്കുണ്ട് ,,

നീലിമ ജീവിതത്തില്‍ ആദ്യമായിട്ടാണ് വെള്ളം രൂപ കൊടുത്ത് വാങ്ങിക്കുന്നത് വെള്ളത്തിന് പാലിനേക്കാളും വില. അവൾ ബോട്ടിലുമായി വൃദ്ധന്‍റെ അരികിലേക്കോടി .ബോട്ടലിന്‍റെ അടപ്പ് തുറന്ന് വൃദ്ധന്‍റെ നേര്‍ക്ക്‌ ബോട്ടില്‍ നീട്ടി .ആര്‍ത്തിയോടെ വൃദ്ധന്‍ ബോട്ടില്‍ വാങ്ങി എഴുന്നേല്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലാ .അവരുടെ ചുറ്റിലും ആളുകള്‍ കൂടിനിന്നിരുന്നുവെങ്കിലും .വൃദ്ധനെ എഴുന്നെല്പ്പിക്കുവാന്‍ ആരും സഹായത്തിനായി എത്തിയില്ല.അവൾ വൃത്തിഹീനമായ തറയില്‍ ഇരുന്ന് വൃദ്ധന്‍റെ ശിരസ്സ്‌ അവളുടെ മടിയിലേക്ക്‌ വെച്ച് കുപ്പിയിലെ  വെള്ളം അയാളുടെവായിലേക്കിറ്റിച്ചു . വൃദ്ധന്‍ ആര്‍ത്തിയോടെ കുറേശ്ശെയായി അര ബോട്ടില്‍ വെള്ളംകുടിച്ചു തീര്‍ത്തു.വൃദ്ധന്‍റെ ശരീരമാകെ പൊള്ളുന്ന ചൂടുണ്ടായിരുന്നു.കൂടി നിന്നവരോട് നീലിമ പറഞ്ഞു.

“ഈ മനുഷ്യന് തീരെ സുഖമില്ല. ദയവായി ആരെങ്കിലും ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമോ?.ഇദ്ദേഹം ഇവിടെ ഇങ്ങിനെ കിടന്നാല്‍ മരിച്ച് പോകും“

കൂടിനിന്നവര്‍ ഓരോരുത്തരായി പിരിഞ്ഞുപോയി .ആരും നീലിമയുടെ വാക്കുകള്‍ ചെവിക്കൊണ്ടില്ല.നീലിമ ഉടനെ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ പോയി പനിക്കുള്ള മരുന്നും പിന്നെ ഹോട്ടലില്‍നിന്ന് ഒരു ഗ്ലാസ് ചായയും ഒരു കവർ ബ്രഡും വാങ്ങി വൃദ്ധന് കൊടുത്തു .ആപ്പോഴേക്കും നീലിമയ്ക്ക് പോകുവാനുള്ള ബസ്സ്‌ സ്റ്റാന്റിൽ എത്തിയിരുന്നു.ഈ ബസ്സില്‍ പോയില്ലായെങ്കില്‍ ഇനി ഒരുപാട് നേരം കഴിഞ്ഞാലെ ബസ്സ്‌ ലഭിക്കുകയുള്ളൂ എന്നതുകൊണ്ട്‌ നീലിമ മനസ്സില്ലാമനസ്സോടെ ബസ്സില്‍ കയറിയിരുന്ന് വൃദ്ധനെ നോക്കി. അയാള്‍ ശിരസ്സ്‌ പൊക്കി ബ്രെഡ്‌ കഴിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്കാശ്വാസമായി.
ബസ്സ് മുന്നോട്ടുനീങ്ങി.കുത്തനെയുള്ള ഇറക്കം കഴിഞ്ഞാല്‍ പാടശേഖരങ്ങളുടെ നടുവിലൂടെയാണ് പ്രധാന പാത. ബസ്സ്‌ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുപായുന്നു.നനുത്ത കാറ്റ് നീലിമയെ തലോടിക്കൊണ്ടിരുന്നു.ഒപ്പം ജീവിതത്തില്‍ പിന്നിട്ട ജീവിത യാത്രകളെ കുറിച്ച് അവളോര്‍ത്തു.അച്ഛനെ കണ്ട നേരിയ ഓര്‍മ്മയേ നീലിമയ്ക്കുള്ളൂ വിരുന്നുകാരനെപ്പോലെ എപ്പോഴെങ്കിലും സന്ധ്യമയങ്ങിയാല്‍ മാത്രം വരികയും. നേരം പുലരുന്നതിനു മുമ്പ് തന്നെ തന്‍റെ ഇരുചക്ര വാഹനത്തില്‍ തിരികെ പോകുകയും ചെയ്യുന്ന അച്ഛന്‍ കാലക്രമേണ അശേഷം വരാതെയായി.അമ്മയോട് അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ അമ്മയുടെ ഇമകള്‍ എപ്പോഴും നിറയുമായിരുന്നു.‘പിഴച്ചു പെറ്റ സന്തതി‘ എന്ന് പലരും അവളുടെ നേരെ നോക്കി പറഞ്ഞപ്പോള്‍ കുഞ്ഞുനാളില്‍ ആ വാക്കുകളുടെ പൊരുള്‍ എന്താണെന്ന് അവള്‍ക്കറിയില്ലായിരുന്നു.പിന്നെപ്പിന്നെ ആ വാക്കുകളുടെ സാരം എന്താണെന്ന് മനസ്സിലായപ്പോള്‍ അച്ഛനെ കുറിച്ചവള്‍ അമ്മയോട് ഒന്നും ചോദിച്ചില്ല.അമ്മയൊരു സാധുവാണ്‌.മുത്തശ്ശിക്ക് ഒരേയൊരു മകളാണ് അമ്മ.മുത്തശ്ശിയെ പോലെ അമ്മയ്ക്കും ഒരേയൊരു മകളെ പ്രസവിക്കാനേ യോഗമുണ്ടായുള്ളൂ.
മുത്തശ്ശിയും,അമ്മയും വയലുകളിലും മറ്റും പണിയെടുത്താണ്.നീലിമയെ പഠിപ്പിച്ചിരുന്നത്.നീലിമ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മുത്തശ്ശി ഇഹലോകവാസം വെടിഞ്ഞു.പിന്നെ അമ്മയുടെ വരുമാനം കൊണ്ട് അത്യാവശ്യ ചെലവുകളും നീലിമയുടെ പഠനവും നടന്നിരുന്നു. ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് അമ്മയുടെ നട്ടെല്ലിന് ക്ഷതമേല്ക്കുന്നത്.പിന്നെ അമ്മയ്ക്ക് ജോലിചെയ്യുവാൻ ആവാതെയായി.നീലിമയുടെ പഠനത്തിന്‍റെ ആയുസ്സ് അതോടെ നിശ്ചലമായി.ഒരുമാസം അമ്മയുടെ മരുന്നുകള്‍ക്ക് തന്നെവേണം നല്ലൊരു തുക.രണ്ടുമൂന്നു സ്ഥാപനങ്ങളില്‍ നീലിമ ജോലി ചെയ്തു.മുന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ ഉടമയുടെ അര്‍ത്ഥംവെച്ചുള്ള നോട്ടവും പെരുമാറ്റത്തിലുള്ള പന്തികേടും കണ്ടപ്പോഴേ.ആ സ്ഥാപനത്തില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്നായി അവള്‍ക്ക്.ഒരു ദിവസം സ്ഥാപനത്തിന്‍റെ ഉടമ വലിയൊരു തുക നീലിമയ്ക്ക് മാസ ശമ്പളമായി വാഗ്ദാനം ചെയ്തു .പകരം അയാള്‍ ചോദിച്ചത് കേട്ടപ്പോള്‍ ചെരുപ്പൂരി കാരണം നോക്കി ഒരടി കൊടുത്ത് ആ നിമിഷം സ്ഥാപനത്തില്‍ നിന്നും ഇറങ്ങിപ്പോന്നു .അന്നവള്‍ ഒരുപാട് കരഞ്ഞു ജീവിതത്തോട് തന്നെ അവള്‍ക്ക് വെറുപ്പ്‌ തോന്നി.പാത്രക്കടയില്‍ വിശ്രമമില്ലാത്ത ജോലിയാണ് എന്നാലും ആ സ്ഥാപനത്തിന്‍റെ ഉടമ ഒരു സ്ത്രീയായിരുന്നു.അതുകൊണ്ടവള്‍ക്ക് സ്വൈര്യമായി ജോലി ചെയ്യുവാനാവുന്നുണ്ട്.കണ്ടക്ടര്‍ പെരുമ്പിലാവ് എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും നീലിമ എഴുന്നേറ്റു ബസ്സിറങ്ങി നടന്നു .പരുവക്കുന്ന് കഴിഞ്ഞാല്‍ വീടെത്താം സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രകാശം അവസാനിച്ചപ്പോള്‍ ബാഗില്‍ നിന്നും ഞെക്കു വിളക്കെടുത്ത് തെളിയിച്ചു നടന്നു.വിളക്ക് എടുക്കുമ്പോള്‍ ബാഗില്‍ എപ്പോഴും കരുതാറുള്ള പേനാകത്തി ബാഗില്‍ ഉണ്ടെന്നു ഉറപ്പുവരുത്തി. കറുത്തവാവ് ആയതിനാല്‍ പ്രപഞ്ചമാകെ കൂരിരുട്ടില്‍ മുങ്ങിയിരുന്നു.വൃദ്ധനെ സഹായിച്ചതില്‍ പിന്നെ അയാളുടെ ദയനീയമായ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.പകലായിരുന്നുവെങ്കില്‍ അയാളെ ഏതെങ്കിലും അഗതി മന്ദിരത്തിലും ആക്കാമായിരുന്നു.ആളെ കണ്ടിട്ട് ഏതോ തറവാട്ടില്‍ പിറന്നയാളെ പോലെ തോന്നിച്ചു. അയാളെക്കുറിച്ച് ചോദിച്ച് അറിയുവാനും ആയില്ല.നേരത്തിന് ഭക്ഷണം കഴിക്കാതെ ശരീരമാകെ ക്ഷീണിച്ചിരിക്കുന്നു.അയാള്‍ക്ക്‌ എന്തായാലുമൊരു കുടുംബം ഉണ്ടായിരുന്നിരിക്കില്ലേ ? .ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീലിമയെ വീര്‍പ്പുമുട്ടിച്ചു.നാളെ എന്തായാലും അയാളെ പോയികാണണം.തന്നാല്‍ ആവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കണം .സമ്മതമാണെങ്കില്‍ ഏതെങ്കിലും അഗതി മന്ദിരത്തിലും എത്തിക്കണം.ദൂരെ നിന്നും മേല്‍ക്കൂര ഓടിട്ട ചെത്തിത്തേക്കാത്ത അവളുടെ വീട്ടില്‍ നിന്നും വൈദ്യുതി പ്രകാശം കണ്ടപ്പോള്‍ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.
കാല്‍ പെരുമാറ്റം കേട്ടിട്ടാവണം അമ്മ വിളിച്ചുചോദിച്ചു.

,,മോളെ നീലിമേ നീ വന്നോടീ ,,

അമ്മയുടെ വിളി കേട്ടപ്പോള്‍ വീടിന്‍റെ പടി ഓടിക്കടന്നവള്‍ അമ്മയുടെ അരികിലെത്തി. നേരം വൈകിയതിലുള്ള നീരസം പ്രകടിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു.

,,എന്താ മോളെ ഇത്രേം വൈകിയേ ....ന്‍റെ കുട്ടി ഇവിടന്ന്‍ പോയി തിരികെ വരുന്നത് വരെ ഞാന്‍ തീ തിന്നുകയാണ് .ന്‍റെ കുട്ടീടെ യോഗം അല്ലാണ്ടെ ഞാന്‍ എന്താ പറയാ ന്‍റെ ഈശ്വരാ ...,,

നീലിമ അമ്മയുടെ നെറുകയില്‍ ചുംബനം നല്‍കിക്കൊണ്ട് പറഞ്ഞു.

,,എന്തിനാ ന്‍റെ അമ്മെ ഇങ്ങനെ വേവലാതി പെടുന്നത്. ഞാന്‍ ഇവിടെ നിന്നും പോയാല്‍ ഇവിടേക്ക് തന്നെ തിരികെയെത്തും. അല്ലാണ്ടെ ഞാന്‍ ന്‍റെ അമ്മേനെ തനിച്ചാക്കി എവിടെ പോകാനാ....,,

നെടുവീര്‍പ്പിട്ടുകൊണ്ട് അമ്മ പറഞ്ഞു.

,,പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും തനിയെ പുറത്തുപോയാല്‍ .അമ്മമാര്‍ അനുഭവിക്കുന്ന വിഷമം അറിയണമെങ്കില്‍ ന്‍റെ മോള് ഒരു പെണ്‍കുട്ടിയയെ പ്രസവിക്കണം .അല്ലാണ്ടെ ന്‍റെ മോളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല,,

,, ഈ അമ്മയുടെയൊരു കാര്യം .ഞാന്‍ കുളിക്കട്ടെ എന്നിട്ട് എന്തെങ്കിലും കഴിക്കുവാന്‍ ഉണ്ടാക്കാം,,

കുളികഴിഞ്ഞ് വന്ന് ഭക്ഷണം പാചകം ചെയ്തു കഴിച്ച് കിടക്കുവാന്‍ നേരം വൃദ്ധനെ കണ്ടതും ഉണ്ടായ സംഭവവികാസങ്ങളും നീലിമ അമ്മയോട് പറഞ്ഞു .എല്ലാം കേട്ടതിനുശേഷം അമ്മ പറഞ്ഞു.

“ പാവം...... എത്രയോ ജന്മങ്ങള്‍ ഇതുപോലെ ഒറ്റപ്പെട്ടു പരസഹായം ഇല്ലാതെ ജീവിക്കുന്നു.അയാള്‍ക്ക്‌ ബന്ധുക്കള്‍  ഉണ്ടായിരിക്കും.പ്രായമായപ്പോള്‍ അയാളെ ആര്‍ക്കും വേണ്ടാതെ ആയിട്ടുണ്ടാവും .നീ അദ്ദേഹത്തെക്കുറിച്ചൊന്നും ചോദിച്ചില്ലേ?....,,

 “ഇല്ലാ” 

അവളുടെ മറുപടിയിൽ കുറ്റബോധം ഘനീഭവിച്ചു. 

“ന്‍റെ കുട്ടി ഉറങ്ങിക്കോളൂ......... നേരത്തെ ഉറക്കമുണരേണ്ടതല്ലേ “

 അമ്മ തിരിഞ്ഞ് കിടന്നു.
പുലര്‍ച്ചെ നാലര മണിക്ക് തന്നെ നീലിമ ഉറക്കമുണര്‍ന്നു.ലൈറ്റിട്ടപ്പോള്‍ അമ്മ ഉണർന്ന് കിടക്കുന്നതവള്‍ കണ്ടു .

,,എന്തിനാ അമ്മേ..... ഇത്രേം നേരത്തെ ഉറക്കമുണര്‍ന്നു കിടക്കുന്നത്,,

അവളുടെ ചോദ്യത്തിന് അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്തു.നീലിമ പ്രാതലും,ഉച്ചയ്ക്ക് അവള്‍ക്ക് കഴിക്കുവാന്‍ കൊണ്ടുപോകുവാനുള്ള ഭക്ഷണവും തയ്യാറാക്കിക്കഴിഞ്ഞപ്പോഴേക്കും നേരം ആറുമണി കഴിഞ്ഞിരുന്നു.പരസഹായമില്ലാതെ എഴുന്നേല്‍ക്കുവാന്‍ കഴിയാത്ത അമ്മയെ പ്രഭാതകൃത്യങ്ങള്‍ക്ക് സഹായിച്ച് . കുളികഴിഞ്ഞ് വന്ന് വസ്ത്രം മാറി . ഭക്ഷണം ചോറ്റും പാത്രത്തിലാക്കി വൃദ്ധനുള്ള ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞ് പ്രാതല്‍ കഴിച്ചു എന്ന് വരുത്തി അമ്മയ്ക്ക് പ്രാതല്‍ കൊടുത്ത് അമ്മയ്ക്കുള്ള ഉച്ചഭക്ഷണം കട്ടിലിന്‍റെ അരികില്‍ കിടക്കുന്ന മേശയില്‍ കൊണ്ടുവന്നു വെച്ചപ്പോഴേക്കും സമയം ഏഴ് മണി .നീലിമ തിടുക്കത്തില്‍ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.

ബസ്റ്റാണ്ടില്‍ ബസ്സിറങ്ങിയപ്പോള്‍ അവള്‍ തിരക്കിയത് വൃദ്ധനെയായിരുന്നു.ദൂരെ നിന്നും അവളയാളെ കണ്ടപ്പോഴാണ് അവള്‍ക്ക് സമാധാനമായത് .അവള്‍ അയാളുടെ അരികിലേക്ക് ചെന്നു .അപ്പോള്‍ അയാള്‍ ചുമരിനോട് ചാരിയിരിക്കുകയായിരുന്നു.നീലിമ അയാളുടെ കഴുത്തില്‍ തൊട്ട് നോക്കി .പനി കുറഞ്ഞിരിക്കുന്നു.അയാളുടെ ക്ഷീണത്തിന് നല്ല കുറവും തോന്നിക്കുന്നുണ്ട്. വൃദ്ധന്‍ ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്നു..അല്പനേരം കഴിഞ്ഞപ്പോള്‍ കുഴഞ്ഞ സ്വരത്തില്‍ വൃദ്ധന്‍ പറഞ്ഞു.

,, ഇന്നലെ കുട്ടി വന്നില്ലായിരുന്നെങ്കില്‍ ഒരു തുള്ളി വെള്ളം കിട്ടാതെ ഞാന്‍ ഇവിടെ കിടന്നു ചത്തുപോയേനെ .... .ഇത്തിരി ദാഹജലത്തിനായി ഞാന്‍ ഇവിടെ കിടന്ന് യാചിച്ചു. ആരും എന്‍റെ അടുത്തേക്ക്‌ പോലും വന്നില്ല മോളെ,,

നീലിമ സങ്കടം ഉള്ളിലൊതുക്കി ചോദിച്ചു .

,,ഇന്നലെ മരുന്നുകള്‍ കഴിച്ചുവോ ?,,

,,ഉവ്വ് കഴിച്ചു.... അതോണ്ടല്ലേ എനിക്ക് ഇന്ന് എഴുനേറ്റ് ഇരിക്കുവാനായത്,,

നീലിമ രണ്ടു പൊതി ഭക്ഷണം അയാളുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ആദ്യം പ്രാതല്‍ കഴിക്കൂ ....ഉച്ചയ്ക്കുള്ള ഭക്ഷണം അവിടെ വെച്ചോളൂ .ഞാന്‍ ഇവിടെ അടുത്തുള്ള പാത്ര കടയിലാണ് ജോലി നോക്കുന്നത്. തരവാച്ചാ ഞാന്‍ ഇടയ്ക്കൊന്നു വരാം .പ്രാതല്‍ കഴിച്ചാല്‍ മരുന്ന് കഴിക്കുവാന്‍ മറക്കരുത്ട്ടോ...,,

വൃദ്ധന്‍ തലയാട്ടിക്കൊണ്ട് കണ്ണുകളിൽ നിന്നും തുള്ളിയിട്ട കണ്ണനീര്‍ തുടച്ചുകൊണ്ടിരുന്നു. നീലിമ വൃദ്ധന്‍റെ അരികില്‍ എല്ലാദിവസങ്ങളിലും പോയികൊണ്ടിരുന്നു.രണ്ടുനേരത്തെ ഭക്ഷണം അവള്‍ അയാള്‍ക്കായി എന്നും കൊണ്ടുപോയി.രാത്രി ഭക്ഷണം കഴിക്കുവാനുള്ള രൂപ അവള്‍ അയാള്‍ക്ക്‌ കൊടുക്കും. ഞായറാഴ്ച അവള്‍ക്ക് അവധിയായിരുന്നു.പക്ഷെ അവള്‍ അന്നും അയാള്‍ക്കുള്ള ഭക്ഷണവുമായി അയാളെ തേടിയെത്തി.തലേദിവസം വാങ്ങിയ കാഷായ വസ്ത്രം അയാളുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ദേ ആ കാണുന്ന മുനിസിപ്പാലിറ്റിയുടെ കുളിപ്പുരയില്‍ പോയി കുളിച്ച് വസ്ത്രം മാറി വരൂ ...ഞാന്‍ ഇവിടെ കാത്തിരിക്കാം,,

വൃദ്ധന്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ വസ്ത്രങ്ങള്‍ വാങ്ങി കുളിപ്പുരയിലേക്ക് നടന്നു.വൃദ്ധന്‍ കുറെയേറെ സമയം കഴിഞ്ഞാണ് തിരികെ വന്നത്.പുതിയ വസ്ത്രം ധരിച്ചുവന്ന അയാളെ കണ്ടാല്‍ ഏതോ ബുദ്ധിജീവിയാണെന്നെ തോന്നിപ്പിക്കുകയുള്ളൂ.നീലിമ വൃദ്ധനേയും കൂട്ടി അല്‍പമകലെയുള്ള ബാസ്കറ്റ്ബോള്‍ ഗ്രൌണ്ടിലേക്ക് നടന്നു.അവിടെയിരുന്നാല്‍ ജനങ്ങളുടെ നോട്ടത്തില്‍ നിന്നും രക്ഷപ്പെടാം.
നീലിമ വൃദ്ധനെക്കുറിച്ച് ചോദിച്ചു .വൃദ്ധന്‍ അയാളെക്കുറിച്ച് പറഞ്ഞു തുടങ്ങി.

,,രാഷ്ട്രപിതാവിന്‍റെ ചിതാഭസ്മം നിര്‍മ്മാര്‍ജ്ജനം ചെയ്ത തിരുന്നാവായയാണ് എന്‍റെ സ്വദേശം.മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവമായിരുന്നു മാമാങ്കം.മാമാങ്കം അരങ്ങേറുന്ന ഇടത്തേക്ക് എന്‍റെ വീട്ടില്‍ നിന്നും നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ.ഒരു പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് ദൈവം നല്‍കിയില്ല.രണ്ട് ആണ്‍ മക്കളായിരുന്നു എനിക്ക്.എന്‍റെ ഭാര്യ നേരത്തെതന്നെ മരണപ്പെട്ടിരുന്നു.കൃഷിയായിരുന്നു.എന്‍റെ ഉപജീവനമാര്‍ഗ്ഗം. .ഇളയ മകന്‍ അമേരിക്കയിലാണ് അവിടെയൊരു മദാമ്മയെ വിവാഹം കഴിച്ചതില്‍ പിന്നെ അവന്‍ എന്നെ മാത്രമല്ല ഇന്ത്യയെ ത്തന്നെ മറന്നു. ഇപ്പോള്‍ അവനെ ക്കുറിച്ച് യാതൊരു വിവരവുമില്ല.മൂത്തമകന്‍ മരണപ്പെട്ടിട്ട് ഏതാണ്ട് അഞ്ചു വര്‍ഷം കഴിയുന്നു.ബിസിനസ്സില്‍ ഒരുപാട് നഷ്ടം വന്നു . അവനൊരു പാവമായിരുന്നു.അവന് കിട്ടിയ ഭാര്യ ഒട്ടും മനസ്സാക്ഷിയില്ലാത്തവളായിരുന്നു .എന്‍റെ പേരിലുള്ള മുഴുവന്‍ ഭൂമിയുടെയും പ്രമാണം ബിസിനസ്സ് തുടങ്ങുവാനായി എന്‍റെ മകന്‍ ബാങ്കില്‍ പണയപ്പെടുത്തി . എടുത്ത രൂപ തിരിച്ചടക്കുവാന്‍ അവനെക്കൊണ്ടായില്ല.മകനാണെങ്കില്‍ സ്വന്തമായി ഒരു തുണ്ടം ഭൂമിപോലും ഉണ്ടായിരുന്നില്ല.വീടും വസ്തുക്കളും ബാങ്കുകാര്‍ ജപ്തി ചെയ്യുവാനായി വരും എന്ന് പറഞ്ഞ ദിവസം. ഏതാനും മുഴം കയറില്‍ ന്‍റെ മോന്‍ ജീവിതം അവസാനിപ്പിച്ചു. ശവദാഹം കഴിഞ്ഞ് ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടും അനുബന്ധ വസ്തു വഹകളും ജപ്തി ചെയ്യപ്പെട്ടു.മരുമകളും കുഞ്ഞുങ്ങളും മരുമകളുടെ വീട്ടിലേക്കുപോയി .എന്നോട് അവരുടെ കൂടെ പോരുന്നോ എന്നൊരു വാക്ക് പോലും എന്‍റെ മരുമകള്‍ ചോദിച്ചില്ല.ഞാന്‍ ഒരു അകന്നബന്ധുവിന്‍റെ വീട്ടില്‍ അഭയംതേടി.അത് മറ്റൊരു കഥ അത് ഞാൻ മോളോട് പറയണില്ലാ.ആകപ്പാടെ ഉണ്ടായിരുന്ന ഇരുചക്രവാഹനം ബന്ധു സ്വന്തമാക്കി വെറും കൈയോടെയാണ് ഞാന്‍ ബന്ധുവിന്‍റെ വീടിന്‍റെ പടിയിറങ്ങിയത്.എന്‍റെ മകന്‍ ഈ ലോകത്ത് നിന്നും ഒളിച്ചോടിയത്‌ പോലെ ഒളിച്ചോടുവാന്‍ എന്നെക്കൊണ്ടായില്ല.ഞാന്‍ ഇന്ത്യ ഒട്ടുക്കും അലഞ്ഞു. ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള ഈ യാത്ര തുടങ്ങിയിട്ട് കാലം കുറെയായിരിക്കുന്നു.ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രസാദഊട്ട് കഴിച്ചാണ് ജീവന്‍ നിലനിറുത്തുന്നത് .എന്‍റെ ഈ കോലം കണ്ടാല്‍ ചില ഭക്തര്‍ എന്‍റെ നേര്‍ക്ക്‌ നാണയങ്ങളും നോട്ടുകളും നീട്ടും. അങ്ങിനെ ലഭിക്കുന്നത് വേണ്ടാ എന്നും വെയ്ക്കാറില്ല.യാത്രകള്‍ക്കുള്ള രൂപ അങ്ങിനെയാണ് സ്വരൂപിക്കുന്നത് ഇടയ്ക്കിടയ്ക്ക് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകാറുണ്ട്.ഏതാണ്ട് ആറുമാസമായി മൂകാംബിക ക്ഷേത്രത്തിലായിരുന്നു ഞാന്‍ .എന്താണെന്നറിയില്ല കുറച്ചുനാളുകളായി ഗുരുവായൂരപ്പനെ തൊഴുതു വണങ്ങാന്‍ കലശലായ മോഹം തോന്നി.ബസ്സുകള്‍ പലതും കയറിയിറങ്ങി അവസാനം ഇവിടെയെത്തി എങ്ങിനെവീണ്ടും ഇവിടെ എത്തപ്പെട്ടൂ എന്നതും എനിക്ക് അതിശയമമാകുന്നു.ആരോഗ്യമുള്ള കാലാത്ത് അരുതാത്തത് പലതും ഞാന്‍ ചെയ്തുകൂട്ടിയിട്ടുണ്ട് അതിനൊക്കെയുള്ള ഈശ്വരന്‍റെ ശിക്ഷയാവും ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോള്‍ മോളെ വിട്ട് ഇവിടെ നിന്നും പോകുവാനും മനസ്സുവരുന്നില്ലാ ...,,

വൃദ്ധനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞപ്പോള്‍ വൃദ്ധന്‍ നിവര്‍ന്നിരുന്ന് നെടുവീര്‍പ്പിട്ടു.അപ്പോള്‍ പുഞ്ചിരിയോടെ നീലിമ ചോദിച്ചു.

“എന്നെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ പോരുന്നോ എന്‍റെ കൂടെ.എന്നെ അങ്ങയുടെ മകളായി കണ്ടാല്‍ മതി“

വൃദ്ധന്‍ അവളില്‍ നിന്നും അങ്ങിനെയൊരു വാക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.വൃദ്ധന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.നീലിമ അവളെക്കുറിച്ച് വൃദ്ധനോട് സംസാരിച്ചു.അവളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതില്‍ പിന്നെ വൃദ്ധന്‍ ഒന്നും ഉരിയാടാതെ ആലോചനയില്‍ മുഴുകിയിരുന്നു.തിരികെ പോരുവാന്‍ നേരം നീലിമ പറഞ്ഞു.

,, എനിക്ക് രണ്ടുമൂന്നു ദിവസ്സത്തെ സാവകാശം തരണം.ആദ്യം അമ്മയുടെ സമ്മതം വാങ്ങണം.പിന്നെ ഞങ്ങളുടെ വീടിന്‍റെ വരാന്തയോട് ചേര്‍ന്നുള്ള കിടപ്പുമുറി ചെത്തിതേച്ചു വൃത്തിയാക്കണം .എന്നിട്ട് ഞാന്‍ കൂട്ടിക്കൊണ്ടു പോകുവാന്‍ വരും ,,

അന്ന് അന്തിയുറങ്ങാന്‍ നേരം നീലിമ അമ്മയോട് പറഞ്ഞു .

,,അമ്മെ ആ മുത്തശ്ശനെ ഞാന്‍ നമ്മുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരട്ടെ,,

അമ്മ ആശ്ചര്യത്തോടെ പറഞ്ഞു.

,,എന്താ ന്‍റെ മോള് ഈ പറയുന്നെ നമുക്ക് തന്നെ നേരാംവണ്ണം ജീവിക്കുവാന്‍ വകയില്ല.ഒരാളുടെ കൂടി ബാധ്യത നമ്മള്‍ ഏറ്റെടുക്കണോ...?,,

നീലിമ അമ്മയുടെ മുടിയിഴകളീലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു .

,,വേണം ആ ബാധ്യത നമുക്ക് ഏറ്റെടുക്കണം .നമുക്ക് സ്വന്തമെന്നു പറയുവാന്‍ വേറെ ആരുമില്ലല്ലോ .ഒരാള്‍കൂടി നമ്മുടെ കൂടെ കൂടട്ടെ.അമ്മ എന്‍റെ തീരുമാനത്തെ അംഗീകരിക്കണം .“

അമ്മ പിന്നെയൊന്നും പറഞ്ഞില്ല .രണ്ടുദിവസം അവധിയെടുത്ത് നീലിമ വൃദ്ധനുള്ള കിടപ്പുമുറിയിലെ ബാക്കിയുള്ള പണികള്‍ തീര്‍ത്തു.പട്ടണത്തില്‍ നിന്നും കട്ടിലും മെത്തയും വണ്ടിക്കാരനെ പറഞ്ഞയച്ചു വാങ്ങിപ്പിച്ചു.രണ്ടുദിവസം വൃദ്ധനെ കാണാതെയിരുന്നതില്‍ നീലിമയ്ക്ക് സങ്കടം തോന്നി.മൂന്നാംനാള്‍ രാവിലെതന്നെ അക്കിക്കാവില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ച് വൃദ്ധനെ കൂട്ടിക്കൊണ്ടു വരുവാന്‍ നീലിമ പുറപ്പെട്ടു.ബസ്സ്റ്റാന്‍ഡിനു പുറകുവശം ഓട്ടോറിക്ഷ നിറുത്തി നീലിമ ബസ്സ്റ്റാന്‍ഡിലെക്ക് നടന്നു.മനസ്സില്‍ വലിയൊരു നന്മ ചെയ്യുന്നതിന്‍റെ സുഖം അവള്‍ അറിയുന്നുണ്ടായിരുന്നു. വൃദ്ധന്‍ ഇരിക്കാറുള്ള ഇടത്ത് നോക്കിയപ്പോള്‍ വൃദ്ധനെ അവിടെയെങ്ങും കണ്ടില്ല.അയാള്‍ അവിടെ ഇല്ലെങ്കിലും അയാളുടെ ഭാണ്ഡം അവിടെ ഉണ്ടാകുമായിരുന്നു .അവള്‍ക്കെന്തോ പന്തികേട്‌ തോന്നി . അടുത്തുള്ള ഫുട്പാത്ത് കച്ചവടക്കാരനോട് വൃദ്ധനെപ്പറ്റി തിരക്കി.

,,അയാളോ ..... അയാളെ മുനിസിപ്പാലിറ്റിക്കാര്‍ കൊണ്ടുപോയി. ,,

നീലിമയ്ക്ക് കാര്യം മനസിലാകാതെ ചോദിച്ചു.

,, എന്ത് മുനിസിപ്പാലിറ്റിക്കാര്‍ കൊണ്ടുപോകുകയോ ? ,,

കച്ചവടക്കാരന്‍ വ്യാപാരസാധനങ്ങള്‍ തറയില്‍ വിരിച്ച ഷീറ്റിലേക്ക് എടുത്തുവെച്ചുകൊണ്ട് പറഞ്ഞു.

,,അതെ ആ കിഴവന്‍ മിനിഞ്ഞാന്ന് രാത്രി ഇവിടെ കിടന്ന് ചത്തു . കിഴവന്‍ ആത്മഹത്യ ചെയ്തതാണെന്ന്  ആളുകള്‍  പറയുന്നുണ്ട്. രാവിലെ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ ആരോ വിളിച്ചുനോക്കി .മുനിസിപ്പാലിറ്റി ജീവനക്കാര്‍ കിഴവനെ ഏതെങ്കിലും ചുടുകാട്ടില്‍ കുഴിച്ചുമൂടിയിട്ടുണ്ടാവും .അല്ലെങ്കില്‍ വൈദ്യുതി ശ്മശാനത്തില്‍ ചാമ്പലാക്കിയിട്ടുണ്ടാവും.ആരും പരാതി പറയുവാന്‍ ഇല്ലാത്തതുകൊണ്ട് പോലീസും വന്നില്ല പോസ്റ്റുമോര്‍ട്ടവും ചെയ്തില്ല . ആര്‍ക്കാ അതൊക്കെ അന്വേഷിക്കുവാൻ നേരം,,

അയാളുടെ വാക്കുകള്‍ കേട്ട് നീലിമ സ്തംഭിച്ചുനിന്നുപോയി.വൃദ്ധന്‍റെ വേര്‍പാട് വിശ്വസിക്കുവാനാവാതെ എന്തുചെയ്യണമെന്നറിയാതെ നീലിമ ഓട്ടോറിക്ഷയുടെ അരികിലേക്ക് നടന്നു.ഉത്സാഹത്തോടെ പോയ നീലിമ നിരാശയോടെ മടങ്ങിയെത്തിയപ്പോള്‍ ഓട്ടോറിക്ഷക്കാരന്‍ ചോദിച്ചു.

,,ഒരാളെ കൂട്ടിക്കൊണ്ടുപോകാനുണ്ട് എന്ന് പറഞ്ഞുപോയിട്ട് അയാളെവിടെ ?,,

നെടുവീര്‍പ്പിട്ടു കൊണ്ട് നീലിമ പറഞ്ഞു. 

,, അയാള്‍ പോയി ചേട്ടാ ... ചേട്ടന്‍ തിരികെ പൊയ്ക്കോളൂ .ഞാനിനി  വരുന്നില്ല. ,,

നീലിമ അയാള്‍ക്ക്‌ ഓട്ടോറിക്ഷയുടെ വാടക കൊടുത്തിട്ട് തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് നടന്നു...ഓർമ്മയിൽ എവിടെയോ ഒരു ചോദ്യം അവളെ വീര്‍പ്പുമുട്ടിച്ചു.എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം   ..... ഒരുപക്ഷേ അദ്ദേഹം.... ?                                                                 ശുഭം
rasheedthozhiyoor@gmail.com                                   rasheedthozhiyoor.blogspot.com