ചിന്താക്രാന്തൻ

13 September 2015

ചെറുകഥ.അകരുണം


കേരളത്തിൽ തൃശ്ശൂരിനു വടക്കുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കുന്നംകുളം .കുന്നംകുളങ്ങര എന്നായിരുന്നു പൂർ‌വനാമം.നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉത്പാദനത്തിന്‍റെ തൊണ്ണൂറ് ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്. പട്ടണത്തിലെ ജനത്തിരക്കേറിയ പട്ടാമ്പി റോഡിന്‍റെ ഇരുവശങ്ങളിലും വ്യാപാരകേന്ദ്രങ്ങളാണ്. അവയില്‍ അധികവും മേല്‍ക്കൂര ഓടിട്ട പഴകിയ കെട്ടിടങ്ങളും.ഇപ്പോള്‍ ചില പഴകിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയ കെട്ടിടസമുച്ചയങ്ങള്‍ പണിതിരിക്കുന്നു.ബസ്സ്റ്റാന്‍ഡില്‍ നിന്നും വലത്തുവശത്തേക്ക് നടന്നാല്‍ നാലുംകൂടിയ വഴിയിലെത്താം.പട്ടാമ്പി റോഡിലെ ചെമ്പ്,അലുമിനിയം,ഇരുമ്പ് മുതലായ പാത്രങ്ങളും മറ്റും വില്ക്കുന്ന പ്രശസ്തമായ കടയിലാണ് നീലിമയ്ക്ക് ജോലി .രാവിലെ എട്ടുമണിയോടെ കടയിലെത്തിയാല്‍ വൈകുന്നേരം ആറുമണിക്കാണ് നീലിമ തിരികെ പോകുന്നത്

        ഇന്ന് കടയില്‍ പതിവിലും കൂടുതല്‍ തിരക്കുണ്ടായിരുന്നു.പത്തുമിനിറ്റ് വൈകിയാണ് കടയില്‍ നിന്നും ഇറങ്ങിയത്‌.ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പതിവായി പോകുന്ന ബസ്സ് നിറയെ യാത്രക്കാരുമായി നീങ്ങിത്തുടങ്ങിയിരുന്നു . നീലിമ ബസ്സിനു പുറകെ ഓടിയെങ്കിലും ബസ്സ്‌ നിറുത്താതെ പോയി.നിരാശയോടെ അവൾ ബസ്സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലേയ്ക്ക് തിരികെ നടന്നു.അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. ഇനി അടുത്ത ബസ്സ്‌ വരണമെങ്കില്‍ അരമണിക്കൂര്‍ കഴിയണം. നീലിമ ആകാശത്തേക്ക് നോക്കി. പടിഞ്ഞാറു ദിശയില്‍ സൂര്യന് ചുറ്റുമുള്ള സ്വര്‍ണ്ണ വര്‍ണ്ണങ്ങളെ എങ്ങോ നിന്നും ധൃതഗതിയില്‍ എത്തിയ മേഘശകലങ്ങള്‍ മറച്ചു.അപ്പോള്‍ പ്രപഞ്ചം ഇരുട്ടിനെ പ്രാപിച്ചു . നേരം ഇരുട്ടിയത് കൊണ്ടാകാം സ്ത്രീകളുടെ ഇരിപ്പിടങ്ങളില്‍ നീലിമയെ കൂടാതെ വേറെയൊരു സ്ത്രീയും ഉണ്ടായിരുന്നില്ല .ബസ്സ്റ്റാന്‍ഡില്‍ ജോലികഴിഞ്ഞ് അവരവരുടെ വാസസ്ഥലത്തേക്ക് പോകുന്ന പുരുഷന്മാരുടെ നല്ല തിരക്കുണ്ടായിരുന്നു. ഫുട്പാത്തിലെ പലതരം കച്ചവടക്കാരുടെ ചുറ്റിലും ആളുകുള്‍ കൂട്ടംകൂടി നില്ക്കുന്നത് കണ്ടപ്പോള്‍ പാവയ്ക്കയുടെ വിത്ത്‌ വാങ്ങുവാന്‍ അമ്മ പറഞ്ഞതവള്‍ക്ക് ഓര്‍മ്മവന്നു .ഫുട്പാത്തിലെ പച്ചക്കറി വിത്ത്‌ വില്പനക്കാരനില്‍ നിന്നും വിത്ത്‌ വാങ്ങി തിരിയുമ്പോള്‍ ഒരുത്തന്‍ നീലിമയുടെ ശരീരത്തില്‍ തട്ടി നടന്നുനീങ്ങി.അയാള്‍ തന്നെ മനപ്പൂര്‍വം സ്പര്‍ശിക്കുവാന്‍ ശ്രമിച്ചതാണെന്ന് നീലിമയ്ക്ക് മനസ്സിലായെങ്കിലും പ്രതികരിക്കാതെ അവള്‍ വീണ്ടും ഇരിപ്പിടത്തില്‍ പോയിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ ആ യുവാവ് അല്പ്പമകലെ നിന്നുകൊണ്ട് തന്നെത്തന്നെ വീക്ഷിക്കുന്നതവള്‍ കണ്ടു.യുവാവിന്‍റെ നോട്ടം തന്നില്‍ നിന്നും മാറ്റുന്നില്ല എന്ന് കണ്ടപ്പോള്‍ നീലിമയ്ക്ക് ദേഷ്യം വന്നു. ,യുവാവ് വീണ്ടും കണ്ണുകള്‍കൊണ്ട് ആംഗ്യം കാട്ടുന്നത് കണ്ടപ്പോള്‍ അവളുടെ സര്‍വ നിയന്ത്രണവും വിട്ടുപോയി .നീലിമ അയാളുടെ അരികില്‍ പോയി പറഞ്ഞു .

“നിന്‍റെ സൂക്കേട് എനിക്ക് മനസ്സിലായി .നിനക്ക് അമ്മേം പെങ്ങമ്മാരുമൊന്നും ഇല്ലെടാ.... വയറ്റിപ്പിഴപ്പിന് വേണ്ടി ജോലിക്ക് വന്നതാടാ ഞാന്‍.ഇനി ഇവിടെ നിന്നുകൊണ്ട് നീ നിന്‍റെ കണ്ണുകള്‍ കൊണ്ട് വ്യത്തികെട്ട ആംഗ്യം കാട്ടിയാലുണ്ടല്ലോ .ദേ ... ആ നില്‍ക്കുന്ന പോലിസ് എമാനോട് പോയി നിന്‍റെ സൂക്കേടിന് മരുന്ന് നല്‍കാന്‍ പറയും. മനസ്സിലായോടാ,,

നീലിമ അമിത കോപത്താല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.അവള്‍  വീണ്ടും ഇരിപ്പിടത്തില്‍ തന്നെ വന്നിരുന്നു. നീലിമയൊരു ശാന്തസ്വഭാവക്കാരിയായിരുന്നു.പ്രായപൂര്‍ത്തിയാവുകയും ശാരീരിക വളര്‍ച്ച ഉണ്ടാകുകയും ചെയ്തപ്പോള്‍ സമൂഹത്തിലെ പുരുഷവര്‍ഗ്ഗത്തിന്‍റെ അവളോടുള്ള ഇടപെടലുകളാണ് അവളെ കോപക്കാരിയാക്കിമാറ്റിയത്.അല്പമകലെ പുരുഷന്മാരുടെ ഇരിപ്പിടത്തിനും ചുമരിനുമിടയില്‍ നിന്നും ആളനക്കം കേട്ടപ്പോള്‍ നീലിമ അവിടേക്ക് സൂക്ഷിച്ചുനോക്കി.കീറിയ കമ്പിളി പുതപ്പിനുള്ളില്‍ നിന്നും ഒരു വയോവൃദ്ധന്‍റെ തല അല്പ്പം ഉയര്‍ന്നിരിക്കുന്നു. ഒപ്പം ഒരു കൈയില്‍ വെള്ളത്തിന്‍റെ ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി അയാള്‍ എന്തോ വിളിച്ച് പറയുന്നുണ്ട്.നീലിമ വൃദ്ധന്‍റെ അരികില്‍ പോയി കുനിഞ്ഞിരുന്നു.ഒറ്റ നോട്ടത്തില്‍ വൃദ്ധനെ കണ്ടാല്‍ ആര്‍ക്കും അയാളൊരു ഭിക്ഷക്കാരനാണെന്ന് മനസിലാകും.കെട്ടുപിണഞ്ഞ നീട്ടിവളര്‍ത്തിയ താടിയും,തലമുടിയും.മുഷിഞ്ഞ കീറിയ കാഷായ വസ്ത്രവും, കഴുത്തിലൊരു വലിയ രുദ്രാക്ഷ മാലയും കണ്ടപ്പോള്‍ നീലിമ ഊഹിച്ചു. വൃദ്ധന്‍ സന്യാസ ജീവിതം നയിക്കുന്ന ആളായിരിക്കുമെന്ന്. അയാൾ തിരെ അവശനായി കിടക്കുകയാണ് .

“വെള്ളം ...വെള്ളം”

വൃദ്ധന്‍ കാലിയായ  പ്ലാസ്റ്റിക് ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി പതിഞ്ഞശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു. നീലിമ  ബോട്ടില്‍ അയാളില്‍ നിന്നും വാങ്ങി അടുത്തുള്ള കടയിലെക്കോടി.നീലിമ ബോട്ടില്‍ കടക്കാരന്‍റെ  നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ഈ ബോട്ടിലില്‍  വെള്ളം നിറച്ചുതരുമോ ?,,

കടക്കാരന്‍ നീലിമയെ നീരസത്തോടെ നോക്കിക്കൊണ്ട്‌ പറഞ്ഞു.

,, അയ്യോ ...പെങ്ങളെ വെള്ളം ബോട്ടിലില്‍ നിറച്ചുകൊടുക്കുന്ന പതിവ് ഇവിടെ ഇല്ല .മിനറല്‍ വാട്ടര്‍ ബോട്ടില്‍ വില്‍പനയ്ക്കുണ്ട് ,,

നീലിമ ജീവിതത്തില്‍ ആദ്യമായിട്ടാണ് വെള്ളം രൂപ കൊടുത്ത് വാങ്ങിക്കുന്നത് വെള്ളത്തിന് പാലിനേക്കാളും വില. അവൾ ബോട്ടിലുമായി വൃദ്ധന്‍റെ അരികിലേക്കോടി .ബോട്ടലിന്‍റെ അടപ്പ് തുറന്ന് വൃദ്ധന്‍റെ നേര്‍ക്ക്‌ ബോട്ടില്‍ നീട്ടി .ആര്‍ത്തിയോടെ വൃദ്ധന്‍ ബോട്ടില്‍ വാങ്ങി എഴുന്നേല്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലാ .അവരുടെ ചുറ്റിലും ആളുകള്‍ കൂടിനിന്നിരുന്നുവെങ്കിലും .വൃദ്ധനെ എഴുന്നെല്പ്പിക്കുവാന്‍ ആരും സഹായത്തിനായി എത്തിയില്ല.അവൾ വൃത്തിഹീനമായ തറയില്‍ ഇരുന്ന് വൃദ്ധന്‍റെ ശിരസ്സ്‌ അവളുടെ മടിയിലേക്ക്‌ വെച്ച് കുപ്പിയിലെ  വെള്ളം അയാളുടെവായിലേക്കിറ്റിച്ചു . വൃദ്ധന്‍ ആര്‍ത്തിയോടെ കുറേശ്ശെയായി അര ബോട്ടില്‍ വെള്ളംകുടിച്ചു തീര്‍ത്തു.വൃദ്ധന്‍റെ ശരീരമാകെ പൊള്ളുന്ന ചൂടുണ്ടായിരുന്നു.കൂടി നിന്നവരോട് നീലിമ പറഞ്ഞു.

“ഈ മനുഷ്യന് തീരെ സുഖമില്ല. ദയവായി ആരെങ്കിലും ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമോ?.ഇദ്ദേഹം ഇവിടെ ഇങ്ങിനെ കിടന്നാല്‍ മരിച്ച് പോകും“

കൂടിനിന്നവര്‍ ഓരോരുത്തരായി പിരിഞ്ഞുപോയി .ആരും നീലിമയുടെ വാക്കുകള്‍ ചെവിക്കൊണ്ടില്ല.നീലിമ ഉടനെ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ പോയി പനിക്കുള്ള മരുന്നും പിന്നെ ഹോട്ടലില്‍നിന്ന് ഒരു ഗ്ലാസ് ചായയും ഒരു കവർ ബ്രഡും വാങ്ങി വൃദ്ധന് കൊടുത്തു .ആപ്പോഴേക്കും നീലിമയ്ക്ക് പോകുവാനുള്ള ബസ്സ്‌ സ്റ്റാന്റിൽ എത്തിയിരുന്നു.ഈ ബസ്സില്‍ പോയില്ലായെങ്കില്‍ ഇനി ഒരുപാട് നേരം കഴിഞ്ഞാലെ ബസ്സ്‌ ലഭിക്കുകയുള്ളൂ എന്നതുകൊണ്ട്‌ നീലിമ മനസ്സില്ലാമനസ്സോടെ ബസ്സില്‍ കയറിയിരുന്ന് വൃദ്ധനെ നോക്കി. അയാള്‍ ശിരസ്സ്‌ പൊക്കി ബ്രെഡ്‌ കഴിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്കാശ്വാസമായി.
ബസ്സ് മുന്നോട്ടുനീങ്ങി.കുത്തനെയുള്ള ഇറക്കം കഴിഞ്ഞാല്‍ പാടശേഖരങ്ങളുടെ നടുവിലൂടെയാണ് പ്രധാന പാത. ബസ്സ്‌ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുപായുന്നു.നനുത്ത കാറ്റ് നീലിമയെ തലോടിക്കൊണ്ടിരുന്നു.ഒപ്പം ജീവിതത്തില്‍ പിന്നിട്ട ജീവിത യാത്രകളെ കുറിച്ച് അവളോര്‍ത്തു.അച്ഛനെ കണ്ട നേരിയ ഓര്‍മ്മയേ നീലിമയ്ക്കുള്ളൂ വിരുന്നുകാരനെപ്പോലെ എപ്പോഴെങ്കിലും സന്ധ്യമയങ്ങിയാല്‍ മാത്രം വരികയും. നേരം പുലരുന്നതിനു മുമ്പ് തന്നെ തന്‍റെ ഇരുചക്ര വാഹനത്തില്‍ തിരികെ പോകുകയും ചെയ്യുന്ന അച്ഛന്‍ കാലക്രമേണ അശേഷം വരാതെയായി.അമ്മയോട് അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ അമ്മയുടെ ഇമകള്‍ എപ്പോഴും നിറയുമായിരുന്നു.‘പിഴച്ചു പെറ്റ സന്തതി‘ എന്ന് പലരും അവളുടെ നേരെ നോക്കി പറഞ്ഞപ്പോള്‍ കുഞ്ഞുനാളില്‍ ആ വാക്കുകളുടെ പൊരുള്‍ എന്താണെന്ന് അവള്‍ക്കറിയില്ലായിരുന്നു.പിന്നെപ്പിന്നെ ആ വാക്കുകളുടെ സാരം എന്താണെന്ന് മനസ്സിലായപ്പോള്‍ അച്ഛനെ കുറിച്ചവള്‍ അമ്മയോട് ഒന്നും ചോദിച്ചില്ല.അമ്മയൊരു സാധുവാണ്‌.മുത്തശ്ശിക്ക് ഒരേയൊരു മകളാണ് അമ്മ.മുത്തശ്ശിയെ പോലെ അമ്മയ്ക്കും ഒരേയൊരു മകളെ പ്രസവിക്കാനേ യോഗമുണ്ടായുള്ളൂ.
മുത്തശ്ശിയും,അമ്മയും വയലുകളിലും മറ്റും പണിയെടുത്താണ്.നീലിമയെ പഠിപ്പിച്ചിരുന്നത്.നീലിമ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മുത്തശ്ശി ഇഹലോകവാസം വെടിഞ്ഞു.പിന്നെ അമ്മയുടെ വരുമാനം കൊണ്ട് അത്യാവശ്യ ചെലവുകളും നീലിമയുടെ പഠനവും നടന്നിരുന്നു. ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് അമ്മയുടെ നട്ടെല്ലിന് ക്ഷതമേല്ക്കുന്നത്.പിന്നെ അമ്മയ്ക്ക് ജോലിചെയ്യുവാൻ ആവാതെയായി.നീലിമയുടെ പഠനത്തിന്‍റെ ആയുസ്സ് അതോടെ നിശ്ചലമായി.ഒരുമാസം അമ്മയുടെ മരുന്നുകള്‍ക്ക് തന്നെവേണം നല്ലൊരു തുക.രണ്ടുമൂന്നു സ്ഥാപനങ്ങളില്‍ നീലിമ ജോലി ചെയ്തു.മുന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ ഉടമയുടെ അര്‍ത്ഥംവെച്ചുള്ള നോട്ടവും പെരുമാറ്റത്തിലുള്ള പന്തികേടും കണ്ടപ്പോഴേ.ആ സ്ഥാപനത്തില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്നായി അവള്‍ക്ക്.ഒരു ദിവസം സ്ഥാപനത്തിന്‍റെ ഉടമ വലിയൊരു തുക നീലിമയ്ക്ക് മാസ ശമ്പളമായി വാഗ്ദാനം ചെയ്തു .പകരം അയാള്‍ ചോദിച്ചത് കേട്ടപ്പോള്‍ ചെരുപ്പൂരി കാരണം നോക്കി ഒരടി കൊടുത്ത് ആ നിമിഷം സ്ഥാപനത്തില്‍ നിന്നും ഇറങ്ങിപ്പോന്നു .അന്നവള്‍ ഒരുപാട് കരഞ്ഞു ജീവിതത്തോട് തന്നെ അവള്‍ക്ക് വെറുപ്പ്‌ തോന്നി.പാത്രക്കടയില്‍ വിശ്രമമില്ലാത്ത ജോലിയാണ് എന്നാലും ആ സ്ഥാപനത്തിന്‍റെ ഉടമ ഒരു സ്ത്രീയായിരുന്നു.അതുകൊണ്ടവള്‍ക്ക് സ്വൈര്യമായി ജോലി ചെയ്യുവാനാവുന്നുണ്ട്.കണ്ടക്ടര്‍ പെരുമ്പിലാവ് എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും നീലിമ എഴുന്നേറ്റു ബസ്സിറങ്ങി നടന്നു .പരുവക്കുന്ന് കഴിഞ്ഞാല്‍ വീടെത്താം സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രകാശം അവസാനിച്ചപ്പോള്‍ ബാഗില്‍ നിന്നും ഞെക്കു വിളക്കെടുത്ത് തെളിയിച്ചു നടന്നു.വിളക്ക് എടുക്കുമ്പോള്‍ ബാഗില്‍ എപ്പോഴും കരുതാറുള്ള പേനാകത്തി ബാഗില്‍ ഉണ്ടെന്നു ഉറപ്പുവരുത്തി. കറുത്തവാവ് ആയതിനാല്‍ പ്രപഞ്ചമാകെ കൂരിരുട്ടില്‍ മുങ്ങിയിരുന്നു.വൃദ്ധനെ സഹായിച്ചതില്‍ പിന്നെ അയാളുടെ ദയനീയമായ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.പകലായിരുന്നുവെങ്കില്‍ അയാളെ ഏതെങ്കിലും അഗതി മന്ദിരത്തിലും ആക്കാമായിരുന്നു.ആളെ കണ്ടിട്ട് ഏതോ തറവാട്ടില്‍ പിറന്നയാളെ പോലെ തോന്നിച്ചു. അയാളെക്കുറിച്ച് ചോദിച്ച് അറിയുവാനും ആയില്ല.നേരത്തിന് ഭക്ഷണം കഴിക്കാതെ ശരീരമാകെ ക്ഷീണിച്ചിരിക്കുന്നു.അയാള്‍ക്ക്‌ എന്തായാലുമൊരു കുടുംബം ഉണ്ടായിരുന്നിരിക്കില്ലേ ? .ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീലിമയെ വീര്‍പ്പുമുട്ടിച്ചു.നാളെ എന്തായാലും അയാളെ പോയികാണണം.തന്നാല്‍ ആവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കണം .സമ്മതമാണെങ്കില്‍ ഏതെങ്കിലും അഗതി മന്ദിരത്തിലും എത്തിക്കണം.ദൂരെ നിന്നും മേല്‍ക്കൂര ഓടിട്ട ചെത്തിത്തേക്കാത്ത അവളുടെ വീട്ടില്‍ നിന്നും വൈദ്യുതി പ്രകാശം കണ്ടപ്പോള്‍ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.
കാല്‍ പെരുമാറ്റം കേട്ടിട്ടാവണം അമ്മ വിളിച്ചുചോദിച്ചു.

,,മോളെ നീലിമേ നീ വന്നോടീ ,,

അമ്മയുടെ വിളി കേട്ടപ്പോള്‍ വീടിന്‍റെ പടി ഓടിക്കടന്നവള്‍ അമ്മയുടെ അരികിലെത്തി. നേരം വൈകിയതിലുള്ള നീരസം പ്രകടിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു.

,,എന്താ മോളെ ഇത്രേം വൈകിയേ ....ന്‍റെ കുട്ടി ഇവിടന്ന്‍ പോയി തിരികെ വരുന്നത് വരെ ഞാന്‍ തീ തിന്നുകയാണ് .ന്‍റെ കുട്ടീടെ യോഗം അല്ലാണ്ടെ ഞാന്‍ എന്താ പറയാ ന്‍റെ ഈശ്വരാ ...,,

നീലിമ അമ്മയുടെ നെറുകയില്‍ ചുംബനം നല്‍കിക്കൊണ്ട് പറഞ്ഞു.

,,എന്തിനാ ന്‍റെ അമ്മെ ഇങ്ങനെ വേവലാതി പെടുന്നത്. ഞാന്‍ ഇവിടെ നിന്നും പോയാല്‍ ഇവിടേക്ക് തന്നെ തിരികെയെത്തും. അല്ലാണ്ടെ ഞാന്‍ ന്‍റെ അമ്മേനെ തനിച്ചാക്കി എവിടെ പോകാനാ....,,

നെടുവീര്‍പ്പിട്ടുകൊണ്ട് അമ്മ പറഞ്ഞു.

,,പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും തനിയെ പുറത്തുപോയാല്‍ .അമ്മമാര്‍ അനുഭവിക്കുന്ന വിഷമം അറിയണമെങ്കില്‍ ന്‍റെ മോള് ഒരു പെണ്‍കുട്ടിയയെ പ്രസവിക്കണം .അല്ലാണ്ടെ ന്‍റെ മോളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല,,

,, ഈ അമ്മയുടെയൊരു കാര്യം .ഞാന്‍ കുളിക്കട്ടെ എന്നിട്ട് എന്തെങ്കിലും കഴിക്കുവാന്‍ ഉണ്ടാക്കാം,,

കുളികഴിഞ്ഞ് വന്ന് ഭക്ഷണം പാചകം ചെയ്തു കഴിച്ച് കിടക്കുവാന്‍ നേരം വൃദ്ധനെ കണ്ടതും ഉണ്ടായ സംഭവവികാസങ്ങളും നീലിമ അമ്മയോട് പറഞ്ഞു .എല്ലാം കേട്ടതിനുശേഷം അമ്മ പറഞ്ഞു.

“ പാവം...... എത്രയോ ജന്മങ്ങള്‍ ഇതുപോലെ ഒറ്റപ്പെട്ടു പരസഹായം ഇല്ലാതെ ജീവിക്കുന്നു.അയാള്‍ക്ക്‌ ബന്ധുക്കള്‍  ഉണ്ടായിരിക്കും.പ്രായമായപ്പോള്‍ അയാളെ ആര്‍ക്കും വേണ്ടാതെ ആയിട്ടുണ്ടാവും .നീ അദ്ദേഹത്തെക്കുറിച്ചൊന്നും ചോദിച്ചില്ലേ?....,,

 “ഇല്ലാ” 

അവളുടെ മറുപടിയിൽ കുറ്റബോധം ഘനീഭവിച്ചു. 

“ന്‍റെ കുട്ടി ഉറങ്ങിക്കോളൂ......... നേരത്തെ ഉറക്കമുണരേണ്ടതല്ലേ “

 അമ്മ തിരിഞ്ഞ് കിടന്നു.
പുലര്‍ച്ചെ നാലര മണിക്ക് തന്നെ നീലിമ ഉറക്കമുണര്‍ന്നു.ലൈറ്റിട്ടപ്പോള്‍ അമ്മ ഉണർന്ന് കിടക്കുന്നതവള്‍ കണ്ടു .

,,എന്തിനാ അമ്മേ..... ഇത്രേം നേരത്തെ ഉറക്കമുണര്‍ന്നു കിടക്കുന്നത്,,

അവളുടെ ചോദ്യത്തിന് അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്തു.നീലിമ പ്രാതലും,ഉച്ചയ്ക്ക് അവള്‍ക്ക് കഴിക്കുവാന്‍ കൊണ്ടുപോകുവാനുള്ള ഭക്ഷണവും തയ്യാറാക്കിക്കഴിഞ്ഞപ്പോഴേക്കും നേരം ആറുമണി കഴിഞ്ഞിരുന്നു.പരസഹായമില്ലാതെ എഴുന്നേല്‍ക്കുവാന്‍ കഴിയാത്ത അമ്മയെ പ്രഭാതകൃത്യങ്ങള്‍ക്ക് സഹായിച്ച് . കുളികഴിഞ്ഞ് വന്ന് വസ്ത്രം മാറി . ഭക്ഷണം ചോറ്റും പാത്രത്തിലാക്കി വൃദ്ധനുള്ള ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞ് പ്രാതല്‍ കഴിച്ചു എന്ന് വരുത്തി അമ്മയ്ക്ക് പ്രാതല്‍ കൊടുത്ത് അമ്മയ്ക്കുള്ള ഉച്ചഭക്ഷണം കട്ടിലിന്‍റെ അരികില്‍ കിടക്കുന്ന മേശയില്‍ കൊണ്ടുവന്നു വെച്ചപ്പോഴേക്കും സമയം ഏഴ് മണി .നീലിമ തിടുക്കത്തില്‍ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.

ബസ്റ്റാണ്ടില്‍ ബസ്സിറങ്ങിയപ്പോള്‍ അവള്‍ തിരക്കിയത് വൃദ്ധനെയായിരുന്നു.ദൂരെ നിന്നും അവളയാളെ കണ്ടപ്പോഴാണ് അവള്‍ക്ക് സമാധാനമായത് .അവള്‍ അയാളുടെ അരികിലേക്ക് ചെന്നു .അപ്പോള്‍ അയാള്‍ ചുമരിനോട് ചാരിയിരിക്കുകയായിരുന്നു.നീലിമ അയാളുടെ കഴുത്തില്‍ തൊട്ട് നോക്കി .പനി കുറഞ്ഞിരിക്കുന്നു.അയാളുടെ ക്ഷീണത്തിന് നല്ല കുറവും തോന്നിക്കുന്നുണ്ട്. വൃദ്ധന്‍ ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്നു..അല്പനേരം കഴിഞ്ഞപ്പോള്‍ കുഴഞ്ഞ സ്വരത്തില്‍ വൃദ്ധന്‍ പറഞ്ഞു.

,, ഇന്നലെ കുട്ടി വന്നില്ലായിരുന്നെങ്കില്‍ ഒരു തുള്ളി വെള്ളം കിട്ടാതെ ഞാന്‍ ഇവിടെ കിടന്നു ചത്തുപോയേനെ .... .ഇത്തിരി ദാഹജലത്തിനായി ഞാന്‍ ഇവിടെ കിടന്ന് യാചിച്ചു. ആരും എന്‍റെ അടുത്തേക്ക്‌ പോലും വന്നില്ല മോളെ,,

നീലിമ സങ്കടം ഉള്ളിലൊതുക്കി ചോദിച്ചു .

,,ഇന്നലെ മരുന്നുകള്‍ കഴിച്ചുവോ ?,,

,,ഉവ്വ് കഴിച്ചു.... അതോണ്ടല്ലേ എനിക്ക് ഇന്ന് എഴുനേറ്റ് ഇരിക്കുവാനായത്,,

നീലിമ രണ്ടു പൊതി ഭക്ഷണം അയാളുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ആദ്യം പ്രാതല്‍ കഴിക്കൂ ....ഉച്ചയ്ക്കുള്ള ഭക്ഷണം അവിടെ വെച്ചോളൂ .ഞാന്‍ ഇവിടെ അടുത്തുള്ള പാത്ര കടയിലാണ് ജോലി നോക്കുന്നത്. തരവാച്ചാ ഞാന്‍ ഇടയ്ക്കൊന്നു വരാം .പ്രാതല്‍ കഴിച്ചാല്‍ മരുന്ന് കഴിക്കുവാന്‍ മറക്കരുത്ട്ടോ...,,

വൃദ്ധന്‍ തലയാട്ടിക്കൊണ്ട് കണ്ണുകളിൽ നിന്നും തുള്ളിയിട്ട കണ്ണനീര്‍ തുടച്ചുകൊണ്ടിരുന്നു. നീലിമ വൃദ്ധന്‍റെ അരികില്‍ എല്ലാദിവസങ്ങളിലും പോയികൊണ്ടിരുന്നു.രണ്ടുനേരത്തെ ഭക്ഷണം അവള്‍ അയാള്‍ക്കായി എന്നും കൊണ്ടുപോയി.രാത്രി ഭക്ഷണം കഴിക്കുവാനുള്ള രൂപ അവള്‍ അയാള്‍ക്ക്‌ കൊടുക്കും. ഞായറാഴ്ച അവള്‍ക്ക് അവധിയായിരുന്നു.പക്ഷെ അവള്‍ അന്നും അയാള്‍ക്കുള്ള ഭക്ഷണവുമായി അയാളെ തേടിയെത്തി.തലേദിവസം വാങ്ങിയ കാഷായ വസ്ത്രം അയാളുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ദേ ആ കാണുന്ന മുനിസിപ്പാലിറ്റിയുടെ കുളിപ്പുരയില്‍ പോയി കുളിച്ച് വസ്ത്രം മാറി വരൂ ...ഞാന്‍ ഇവിടെ കാത്തിരിക്കാം,,

വൃദ്ധന്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ വസ്ത്രങ്ങള്‍ വാങ്ങി കുളിപ്പുരയിലേക്ക് നടന്നു.വൃദ്ധന്‍ കുറെയേറെ സമയം കഴിഞ്ഞാണ് തിരികെ വന്നത്.പുതിയ വസ്ത്രം ധരിച്ചുവന്ന അയാളെ കണ്ടാല്‍ ഏതോ ബുദ്ധിജീവിയാണെന്നെ തോന്നിപ്പിക്കുകയുള്ളൂ.നീലിമ വൃദ്ധനേയും കൂട്ടി അല്‍പമകലെയുള്ള ബാസ്കറ്റ്ബോള്‍ ഗ്രൌണ്ടിലേക്ക് നടന്നു.അവിടെയിരുന്നാല്‍ ജനങ്ങളുടെ നോട്ടത്തില്‍ നിന്നും രക്ഷപ്പെടാം.
നീലിമ വൃദ്ധനെക്കുറിച്ച് ചോദിച്ചു .വൃദ്ധന്‍ അയാളെക്കുറിച്ച് പറഞ്ഞു തുടങ്ങി.

,,രാഷ്ട്രപിതാവിന്‍റെ ചിതാഭസ്മം നിര്‍മ്മാര്‍ജ്ജനം ചെയ്ത തിരുന്നാവായയാണ് എന്‍റെ സ്വദേശം.മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവമായിരുന്നു മാമാങ്കം.മാമാങ്കം അരങ്ങേറുന്ന ഇടത്തേക്ക് എന്‍റെ വീട്ടില്‍ നിന്നും നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ.ഒരു പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് ദൈവം നല്‍കിയില്ല.രണ്ട് ആണ്‍ മക്കളായിരുന്നു എനിക്ക്.എന്‍റെ ഭാര്യ നേരത്തെതന്നെ മരണപ്പെട്ടിരുന്നു.കൃഷിയായിരുന്നു.എന്‍റെ ഉപജീവനമാര്‍ഗ്ഗം. .ഇളയ മകന്‍ അമേരിക്കയിലാണ് അവിടെയൊരു മദാമ്മയെ വിവാഹം കഴിച്ചതില്‍ പിന്നെ അവന്‍ എന്നെ മാത്രമല്ല ഇന്ത്യയെ ത്തന്നെ മറന്നു. ഇപ്പോള്‍ അവനെ ക്കുറിച്ച് യാതൊരു വിവരവുമില്ല.മൂത്തമകന്‍ മരണപ്പെട്ടിട്ട് ഏതാണ്ട് അഞ്ചു വര്‍ഷം കഴിയുന്നു.ബിസിനസ്സില്‍ ഒരുപാട് നഷ്ടം വന്നു . അവനൊരു പാവമായിരുന്നു.അവന് കിട്ടിയ ഭാര്യ ഒട്ടും മനസ്സാക്ഷിയില്ലാത്തവളായിരുന്നു .എന്‍റെ പേരിലുള്ള മുഴുവന്‍ ഭൂമിയുടെയും പ്രമാണം ബിസിനസ്സ് തുടങ്ങുവാനായി എന്‍റെ മകന്‍ ബാങ്കില്‍ പണയപ്പെടുത്തി . എടുത്ത രൂപ തിരിച്ചടക്കുവാന്‍ അവനെക്കൊണ്ടായില്ല.മകനാണെങ്കില്‍ സ്വന്തമായി ഒരു തുണ്ടം ഭൂമിപോലും ഉണ്ടായിരുന്നില്ല.വീടും വസ്തുക്കളും ബാങ്കുകാര്‍ ജപ്തി ചെയ്യുവാനായി വരും എന്ന് പറഞ്ഞ ദിവസം. ഏതാനും മുഴം കയറില്‍ ന്‍റെ മോന്‍ ജീവിതം അവസാനിപ്പിച്ചു. ശവദാഹം കഴിഞ്ഞ് ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടും അനുബന്ധ വസ്തു വഹകളും ജപ്തി ചെയ്യപ്പെട്ടു.മരുമകളും കുഞ്ഞുങ്ങളും മരുമകളുടെ വീട്ടിലേക്കുപോയി .എന്നോട് അവരുടെ കൂടെ പോരുന്നോ എന്നൊരു വാക്ക് പോലും എന്‍റെ മരുമകള്‍ ചോദിച്ചില്ല.ഞാന്‍ ഒരു അകന്നബന്ധുവിന്‍റെ വീട്ടില്‍ അഭയംതേടി.അത് മറ്റൊരു കഥ അത് ഞാൻ മോളോട് പറയണില്ലാ.ആകപ്പാടെ ഉണ്ടായിരുന്ന ഇരുചക്രവാഹനം ബന്ധു സ്വന്തമാക്കി വെറും കൈയോടെയാണ് ഞാന്‍ ബന്ധുവിന്‍റെ വീടിന്‍റെ പടിയിറങ്ങിയത്.എന്‍റെ മകന്‍ ഈ ലോകത്ത് നിന്നും ഒളിച്ചോടിയത്‌ പോലെ ഒളിച്ചോടുവാന്‍ എന്നെക്കൊണ്ടായില്ല.ഞാന്‍ ഇന്ത്യ ഒട്ടുക്കും അലഞ്ഞു. ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള ഈ യാത്ര തുടങ്ങിയിട്ട് കാലം കുറെയായിരിക്കുന്നു.ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രസാദഊട്ട് കഴിച്ചാണ് ജീവന്‍ നിലനിറുത്തുന്നത് .എന്‍റെ ഈ കോലം കണ്ടാല്‍ ചില ഭക്തര്‍ എന്‍റെ നേര്‍ക്ക്‌ നാണയങ്ങളും നോട്ടുകളും നീട്ടും. അങ്ങിനെ ലഭിക്കുന്നത് വേണ്ടാ എന്നും വെയ്ക്കാറില്ല.യാത്രകള്‍ക്കുള്ള രൂപ അങ്ങിനെയാണ് സ്വരൂപിക്കുന്നത് ഇടയ്ക്കിടയ്ക്ക് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകാറുണ്ട്.ഏതാണ്ട് ആറുമാസമായി മൂകാംബിക ക്ഷേത്രത്തിലായിരുന്നു ഞാന്‍ .എന്താണെന്നറിയില്ല കുറച്ചുനാളുകളായി ഗുരുവായൂരപ്പനെ തൊഴുതു വണങ്ങാന്‍ കലശലായ മോഹം തോന്നി.ബസ്സുകള്‍ പലതും കയറിയിറങ്ങി അവസാനം ഇവിടെയെത്തി എങ്ങിനെവീണ്ടും ഇവിടെ എത്തപ്പെട്ടൂ എന്നതും എനിക്ക് അതിശയമമാകുന്നു.ആരോഗ്യമുള്ള കാലാത്ത് അരുതാത്തത് പലതും ഞാന്‍ ചെയ്തുകൂട്ടിയിട്ടുണ്ട് അതിനൊക്കെയുള്ള ഈശ്വരന്‍റെ ശിക്ഷയാവും ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോള്‍ മോളെ വിട്ട് ഇവിടെ നിന്നും പോകുവാനും മനസ്സുവരുന്നില്ലാ ...,,

വൃദ്ധനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞപ്പോള്‍ വൃദ്ധന്‍ നിവര്‍ന്നിരുന്ന് നെടുവീര്‍പ്പിട്ടു.അപ്പോള്‍ പുഞ്ചിരിയോടെ നീലിമ ചോദിച്ചു.

“എന്നെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ പോരുന്നോ എന്‍റെ കൂടെ.എന്നെ അങ്ങയുടെ മകളായി കണ്ടാല്‍ മതി“

വൃദ്ധന്‍ അവളില്‍ നിന്നും അങ്ങിനെയൊരു വാക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.വൃദ്ധന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.നീലിമ അവളെക്കുറിച്ച് വൃദ്ധനോട് സംസാരിച്ചു.അവളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതില്‍ പിന്നെ വൃദ്ധന്‍ ഒന്നും ഉരിയാടാതെ ആലോചനയില്‍ മുഴുകിയിരുന്നു.തിരികെ പോരുവാന്‍ നേരം നീലിമ പറഞ്ഞു.

,, എനിക്ക് രണ്ടുമൂന്നു ദിവസ്സത്തെ സാവകാശം തരണം.ആദ്യം അമ്മയുടെ സമ്മതം വാങ്ങണം.പിന്നെ ഞങ്ങളുടെ വീടിന്‍റെ വരാന്തയോട് ചേര്‍ന്നുള്ള കിടപ്പുമുറി ചെത്തിതേച്ചു വൃത്തിയാക്കണം .എന്നിട്ട് ഞാന്‍ കൂട്ടിക്കൊണ്ടു പോകുവാന്‍ വരും ,,

അന്ന് അന്തിയുറങ്ങാന്‍ നേരം നീലിമ അമ്മയോട് പറഞ്ഞു .

,,അമ്മെ ആ മുത്തശ്ശനെ ഞാന്‍ നമ്മുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരട്ടെ,,

അമ്മ ആശ്ചര്യത്തോടെ പറഞ്ഞു.

,,എന്താ ന്‍റെ മോള് ഈ പറയുന്നെ നമുക്ക് തന്നെ നേരാംവണ്ണം ജീവിക്കുവാന്‍ വകയില്ല.ഒരാളുടെ കൂടി ബാധ്യത നമ്മള്‍ ഏറ്റെടുക്കണോ...?,,

നീലിമ അമ്മയുടെ മുടിയിഴകളീലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു .

,,വേണം ആ ബാധ്യത നമുക്ക് ഏറ്റെടുക്കണം .നമുക്ക് സ്വന്തമെന്നു പറയുവാന്‍ വേറെ ആരുമില്ലല്ലോ .ഒരാള്‍കൂടി നമ്മുടെ കൂടെ കൂടട്ടെ.അമ്മ എന്‍റെ തീരുമാനത്തെ അംഗീകരിക്കണം .“

അമ്മ പിന്നെയൊന്നും പറഞ്ഞില്ല .രണ്ടുദിവസം അവധിയെടുത്ത് നീലിമ വൃദ്ധനുള്ള കിടപ്പുമുറിയിലെ ബാക്കിയുള്ള പണികള്‍ തീര്‍ത്തു.പട്ടണത്തില്‍ നിന്നും കട്ടിലും മെത്തയും വണ്ടിക്കാരനെ പറഞ്ഞയച്ചു വാങ്ങിപ്പിച്ചു.രണ്ടുദിവസം വൃദ്ധനെ കാണാതെയിരുന്നതില്‍ നീലിമയ്ക്ക് സങ്കടം തോന്നി.മൂന്നാംനാള്‍ രാവിലെതന്നെ അക്കിക്കാവില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ച് വൃദ്ധനെ കൂട്ടിക്കൊണ്ടു വരുവാന്‍ നീലിമ പുറപ്പെട്ടു.ബസ്സ്റ്റാന്‍ഡിനു പുറകുവശം ഓട്ടോറിക്ഷ നിറുത്തി നീലിമ ബസ്സ്റ്റാന്‍ഡിലെക്ക് നടന്നു.മനസ്സില്‍ വലിയൊരു നന്മ ചെയ്യുന്നതിന്‍റെ സുഖം അവള്‍ അറിയുന്നുണ്ടായിരുന്നു. വൃദ്ധന്‍ ഇരിക്കാറുള്ള ഇടത്ത് നോക്കിയപ്പോള്‍ വൃദ്ധനെ അവിടെയെങ്ങും കണ്ടില്ല.അയാള്‍ അവിടെ ഇല്ലെങ്കിലും അയാളുടെ ഭാണ്ഡം അവിടെ ഉണ്ടാകുമായിരുന്നു .അവള്‍ക്കെന്തോ പന്തികേട്‌ തോന്നി . അടുത്തുള്ള ഫുട്പാത്ത് കച്ചവടക്കാരനോട് വൃദ്ധനെപ്പറ്റി തിരക്കി.

,,അയാളോ ..... അയാളെ മുനിസിപ്പാലിറ്റിക്കാര്‍ കൊണ്ടുപോയി. ,,

നീലിമയ്ക്ക് കാര്യം മനസിലാകാതെ ചോദിച്ചു.

,, എന്ത് മുനിസിപ്പാലിറ്റിക്കാര്‍ കൊണ്ടുപോകുകയോ ? ,,

കച്ചവടക്കാരന്‍ വ്യാപാരസാധനങ്ങള്‍ തറയില്‍ വിരിച്ച ഷീറ്റിലേക്ക് എടുത്തുവെച്ചുകൊണ്ട് പറഞ്ഞു.

,,അതെ ആ കിഴവന്‍ മിനിഞ്ഞാന്ന് രാത്രി ഇവിടെ കിടന്ന് ചത്തു . കിഴവന്‍ ആത്മഹത്യ ചെയ്തതാണെന്ന്  ആളുകള്‍  പറയുന്നുണ്ട്. രാവിലെ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ ആരോ വിളിച്ചുനോക്കി .മുനിസിപ്പാലിറ്റി ജീവനക്കാര്‍ കിഴവനെ ഏതെങ്കിലും ചുടുകാട്ടില്‍ കുഴിച്ചുമൂടിയിട്ടുണ്ടാവും .അല്ലെങ്കില്‍ വൈദ്യുതി ശ്മശാനത്തില്‍ ചാമ്പലാക്കിയിട്ടുണ്ടാവും.ആരും പരാതി പറയുവാന്‍ ഇല്ലാത്തതുകൊണ്ട് പോലീസും വന്നില്ല പോസ്റ്റുമോര്‍ട്ടവും ചെയ്തില്ല . ആര്‍ക്കാ അതൊക്കെ അന്വേഷിക്കുവാൻ നേരം,,

അയാളുടെ വാക്കുകള്‍ കേട്ട് നീലിമ സ്തംഭിച്ചുനിന്നുപോയി.വൃദ്ധന്‍റെ വേര്‍പാട് വിശ്വസിക്കുവാനാവാതെ എന്തുചെയ്യണമെന്നറിയാതെ നീലിമ ഓട്ടോറിക്ഷയുടെ അരികിലേക്ക് നടന്നു.ഉത്സാഹത്തോടെ പോയ നീലിമ നിരാശയോടെ മടങ്ങിയെത്തിയപ്പോള്‍ ഓട്ടോറിക്ഷക്കാരന്‍ ചോദിച്ചു.

,,ഒരാളെ കൂട്ടിക്കൊണ്ടുപോകാനുണ്ട് എന്ന് പറഞ്ഞുപോയിട്ട് അയാളെവിടെ ?,,

നെടുവീര്‍പ്പിട്ടു കൊണ്ട് നീലിമ പറഞ്ഞു. 

,, അയാള്‍ പോയി ചേട്ടാ ... ചേട്ടന്‍ തിരികെ പൊയ്ക്കോളൂ .ഞാനിനി  വരുന്നില്ല. ,,

നീലിമ അയാള്‍ക്ക്‌ ഓട്ടോറിക്ഷയുടെ വാടക കൊടുത്തിട്ട് തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് നടന്നു...ഓർമ്മയിൽ എവിടെയോ ഒരു ചോദ്യം അവളെ വീര്‍പ്പുമുട്ടിച്ചു.എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം   ..... ഒരുപക്ഷേ അദ്ദേഹം.... ?                                                                 ശുഭം
rasheedthozhiyoor@gmail.com                                   rasheedthozhiyoor.blogspot.com
  



10 September 2015

ചെറുകഥ. ധാതുരത്‌നാദികള്‍


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
മദ്ധ്യ പൂര്‍വേഷ്യ രാജ്യങ്ങളിലെ  സമ്പന്നതയുടെ കൊടുമുടിയില്‍ എത്തപ്പെട്ട  ഖത്തറെന്ന രാജ്യത്തെ വേനല്‍ക്കാല ചൂടിന് എക്കാലത്തെക്കാളും കാഠിന്യം ഏറിയിരിക്കുന്നു .സ്വപ്ന സാക്ഷാത്കാരത്തിനായി സാമ്പത്തിക ശ്രോതസ്സ് തേടിയെത്തിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള, വിവിധ ഭാഷ സംസാരിക്കുന്ന ,വിവിധ വര്‍ണ്ണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഖത്തറെന്ന രാജ്യത്തിന്‍റെ  തലസ്ഥാനവും പ്രധാന നഗരിയുമായ  ദോഹ എന്ന നഗരത്തിലെ ഏറ്റവും  വശ്യമനോഹരമായ കാഴ്ചകള്‍ കാണുവാനാവുന്നത് കോര്‍ണീഷ് എന്നറിയപ്പെടുന്ന കടൽ തീരവും, തീരത്തോട്‌ ചേർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളുമാണ് .കടല്‍ തീരത്തോട് ചേര്‍ന്നുപോകുന്ന പാത തുടങ്ങുന്നിടത്ത് നിന്നും അഞ്ചു കിലോമീറ്ററോളം   യാത്ര ചെയ്‌താല്‍  റബേക്ക മാത്യൂസിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിട നിർമ്മാണ കമ്പനിയുടെ ഓഫീസില്‍ എത്തിച്ചേരാം.വെളുത്ത ശരീരവും  ആകര്‍ഷകമായ ഭാവത്തിനുടമയുമായ റബേക്കയ്ക്ക് മുപ്പത്തൊന്ന് വയസ്സ് കഴിഞ്ഞിരിക്കുന്നു.വിവാഹമോചിതയായ റബേക്ക സ്ഥാപനത്തിന്‍റെ   മാനേജിംഗ് ഡയറക്ടർ പദവിയിലേക്ക് എത്തിയിട്ട് മൂന്ന് വര്‍ഷം തികയുവാന്‍ രണ്ടു മാസംകൂടി കഴിയണം .

റബേക്കയുടെ പിതാവ് മാത്യൂസ് ജോര്‍ജ്ജ് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് തുടങ്ങിയ സ്ഥാപനം ആദ്യകാലങ്ങളില്‍ നഷ്ടത്തിലായിരുന്നു.റബേക്കയുടെ ജനനം മുതല്‍ സ്ഥാപനത്തിന്‍റെ വളര്‍ച്ച അസൂയാവഹമായിരുന്നു.മാത്യൂസിന് റബേക്ക കൂടാതെ ഒരു മകന്‍ കൂടി ഉണ്ടായിരുന്നു.റബേക്കയെക്കാളും നാല് വയസ്സിന് ഇളയതായ റോബിന്‍ ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ലണ്ടനില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു .അപകടസമയത്ത് റോബിനായിരുന്നു വാഹനമോടിച്ചിരുന്നത്.  ലണ്ടൻ യൂണിവേഴ്സിറ്റി കോളെജില്‍  ഉപരിപഠനം കഴിഞ്ഞ് മടങ്ങുവാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് റോബിന്‍ കൊല്ലപ്പെടുന്നത് .പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോബിന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞപ്പോള്‍ മാത്യൂസ് മകനെ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയച്ച നിമിഷങ്ങളെ ശപിച്ചു.ഒരുപാട്  പ്രതീക്ഷകളുണ്ടായിരുന്നു മാത്യുസിന്. മകനിലൂടെ കെട്ടിടനിര്‍മാണ രംഗത്ത് സ്ഥാപനത്തെ ഉന്നതിയില്‍  എത്തിക്കുവാന്‍  റോബിന്  വിദേശ പഠനം അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് മകനെ   ലണ്ടനിലേക്ക് പഠനത്തിനയച്ചത്.

മകന്‍റെ വേര്‍പാട് മത്യുസിനെ മാനസീകമായി തളര്‍ത്തി.പിന്നീട്  മാനേജിംഗ് ഡയറക്ടർ പദവിയോട്  നീതിപുലര്‍ത്തുവാന്‍  മത്യുസിനായില്ല.റബേക്കക്കായി അപ്പന്‍ കണ്ടെത്തിയ വരന്‍ വേണ്ടുവോളം സാമ്പത്തീക ശ്രോതസ്സുള്ള കുടുംബത്തിലെ സുന്ദരനായിരുന്നു.ആദ്യമായി  ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തിയ അന്ന് ഭക്ഷണം കഴിക്കുവാനിരുന്നപ്പോള്‍ അടുക്കള വേലക്കാരി ഭക്ഷണത്തോടൊപ്പം  തീന്മേശയില്‍ പലതരം വിദേശ മദ്യക്കുപ്പികള്‍ നിരത്തുന്നത് കണ്ടപ്പോള്‍ റബേക്ക അന്ധാളിച്ചിരുന്നുപോയി .അപ്പനും മക്കളും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് കണ്ടപ്പോള്‍തന്നെ അവിടത്തെ ജീവിതരീതിയോടവള്‍ക്ക്  പൊരുത്തക്കേട് തോന്നി.സമുദായത്തിലെ ആചാരപ്രകാരം  ആദ്യരാത്രി ഭര്‍ത്താവിന്‍റെ വീട്ടിലാണ് പതിവ്.ആദ്യരാത്രിയില്‍ മദ്യപിച്ച് തലയ്ക്ക് വെളിവില്ലാതെ വന്ന ഭര്‍ത്താവിന്‍റെ  ലൈംഗീകമായ ക്രൂര വിനോദങ്ങള്‍ക്ക് മുന്‍പില്‍ തന്‍റെ പവിത്രമായ ശരീരത്തെ അയാള്‍ക്ക്‌  മുന്‍പാകെ  അടിയറവ് വെക്കാനവള്‍ക്കായില്ല. റബേക്ക കണ്ട സ്വപ്നങ്ങളിലെ ആദ്യരാത്രി അങ്ങിനെയായിരുന്നില്ല.  സ്നേഹലാളനകളോടെ ആദ്യമായി തന്‍റെ കൈത്തലം നുകര്‍ന്ന് സ്നേഹത്താല്‍  വീര്‍പ്പുമുട്ടിക്കുന്ന ഭര്‍ത്താവിനെയായിരുന്നു അവള്‍ കൊതിച്ചത്.

അവള്‍ക്ക്  ആദ്യരാത്രി ഭയാനകമായ രാത്രിയായിമാറി .മദ്യത്തിന്‍റെ രൂക്ഷഗന്ധം മുറിയിലാകെ നിറഞ്ഞുനിന്നു. അയാളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിക്കാതെയിരുന്നപ്പോള്‍ അവളെ  ദേഹോപദ്രവം ഏല്‍പ്പിക്കാനായി  അയാളുടെ ശ്രമം.ഒന്ന് ഉറക്കെ പൊട്ടിക്കരയുവാന്‍ പോലുമാവാതെ റബേക്ക നിസഹായയായി എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി തെങ്ങികരഞ്ഞുകൊണ്ടിരുന്നു.മുഖം പൊത്തിപ്പിടിച്ച് കരയുന്ന റബേക്കയുടെ ഇരു കൈത്തലങ്ങളും അടര്‍ത്തിയെടുത്ത്‌ അയാള്‍  അവളെ തന്നോടടുപ്പിച്ചു.   പിന്തിരിയാന്‍ ഭാവമില്ലായിരുന്ന ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെടുവാനായി റബേക്ക  കളവുപറഞ്ഞു.

,,എന്നോട് ക്ഷമിക്കണം    എനിക്കിപ്പോള്‍ ആര്‍ത്തവകാലമാണ് ഒരു നാലുദിവസം കൂടി ക്ഷമിക്കൂ ...,,

അയാള്‍ അവളെ നിരാശയോടെ  തന്‍റെ മാറില്‍ നിന്നും അകറ്റിനിര്‍ത്തിക്കൊണ്ട് പറഞ്ഞു .

,, ശ്ശെ ....നീ ഇത് നിന്‍റെ വീട്ടുകാരെ അറിയിച്ചില്ലേ ...അല്ല സാധാരണ ഈ സമയത്ത് ആരെങ്കിലും വിവാഹം നടത്തുമോ ?ശ്ശെ ആദ്യരാത്രി കുളമായി ,,

മദ്യലഹരിയില്‍ അയാളുടെ വാക്കുകള്‍ കുഴയുന്നുണ്ടായിരുന്നു.ഗ്ലാസിലെ പാലും പലതരം പഴവര്‍‍ഗങ്ങളും മേശപ്പുറത്തിരിക്കുന്നുണ്ടായിരുന്നു.ഭര്‍ത്താവ് വന്ന്  മെത്തയിലിരുന്നാല്‍  ഗ്ലാസിലെ പാല്‍ ഭര്‍ത്താവിന്‍റെ നേര്‍ക്ക്‌  നീട്ടണം എന്ന് കരുതിയിരുന്നതാണ് പക്ഷെ അയാള്‍ കതക്‌ തുറന്നു അകത്ത് കടന്നതും അവളെ കെട്ടിപ്പിടിക്കുകയുമാണ് ഉണ്ടായത്.അല്‍പനേരം കഴിഞ്ഞപ്പോള്‍ അയാള്‍ കൂര്‍ക്കംവലിച്ചുറങ്ങി.റബേക്ക അപ്പോഴും  സങ്കടം സഹിക്കവയ്യാതെ തെങ്ങികരയുന്നുണ്ടായിരുന്നു.റബേക്ക ഒത്തിരി വൈകിയാണ് ഉറങ്ങിയത്  അടുത്ത പുലരിയിലയാള്‍  ഉറക്കമുണര്‍ന്നപ്പോള്‍ റബേക്ക അടുക്കളയിലായിരുന്നു. അയാളവളെ കിടപ്പുമുറിയില്‍ നിന്നും  ഉച്ചത്തില്‍ വിളിച്ചു.

,,റബേക്ക ഇവിടെ വരൂ ...,,

ഭയാഷങ്കയോടെ റബേക്ക കിടപ്പുമുറിയിലേക്ക് ചെന്നു.അയാളപ്പോള്‍ ശാന്തനും സൗമ്യനുമായിരുന്നു .അയാളവളെ മെത്തയില്‍ പിടിച്ചിരുത്തി ക്ഷമാപണം നടത്തി .

,,റബേക്ക ഞാനിന്നലെ അല്‍പം ഓവറായിരുന്നു അല്ലെ,,

സൗമ്യതയോടെയുള്ള അയാളുടെ പെരുമാറ്റം അവളെ അത്ഭുതപ്പെടുത്തി .റബേക്ക മെത്തയില്‍ നിന്നും എഴുനേറ്റ് ജാലകത്തിനരികില്‍ പോയി തുറന്നുകിടക്കുന്ന ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.

,,ആദ്യരാത്രിയില്‍ ഒരു സ്ത്രീയും ആഗ്രഹിക്കാത്തതാണ് ഇന്നലെ ഇവിടെ ഉണ്ടായത്.മദ്യലഹരിയില്‍ ഇന്നലെ ഈ മുറിയില്‍ അരങ്ങേറിയത് എന്തെങ്കിലും ഓര്‍മ്മയുണ്ടോ,,

അയാള്‍ ചിന്താവിഷ്ടനായി വീണ്ടും മെത്തയിലേക്ക് ചാഞ്ഞു.റബേക്ക അവളുടെ സങ്കടങ്ങള്‍ അയാളോട് പങ്കുവയ്ക്കുകയായിരുന്നു പക്ഷെ അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. സമയം ഏതാണ്ട് പത്തുമണി കഴിഞ്ഞപ്പോഴാണ് അയാള്‍ വീണ്ടും ഉറക്കമുണര്‍ന്നത്‌. തിടുക്കത്തില്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് റബേക്കയോട് യാത്രപോലും പറയാതെ വാഹനത്തില്‍ കയറി അയാള്‍ പോയി.പിന്നെ തിരികെ വന്നത് രാത്രിയിലാണ് അന്നും അത്താഴത്തിന് മുന്‍പ് അപ്പനും മക്കളും മൂക്കറ്റം മദ്യപിച്ചു .സ്റ്റെയര്‍കേസ്‌ കയറാന്‍ ബുദ്ധിമുട്ടിയപ്പോള്‍ റബേക്ക അയാളെ നടക്കുവാന്‍ സഹായിച്ചു.കിടപ്പുമുറിയിലേക്ക് എത്തിയ ഉടനെ വസ്ത്രംപോലും മാറാതെ  അയാള്‍ മെത്തയിലേക്ക് ചാഞ്ഞു .ഒരുപാട് പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച റബേക്ക അയാളുടെ പ്രവര്‍ത്തികള്‍ കണ്ട് തുടര്‍ന്നുള്ള ജീവിതത്തെ ഓര്‍ത്ത്‌ അങ്കലാപ്പിലായി.കുറെയേറെ നേരം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു.ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ അയാള്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നില്ല.മൊബൈല്‍ഫോണിന്‍റെ സ്ക്രീനില്‍ നോക്കിയപ്പോള്‍ സുസന്‍ എന്നപേര് കണ്ടു .അവള്‍ മനസ്സില്ലാമനസ്സോടെ മൊബൈല്‍ഫോണ്‍ ചെവിയോടടുപ്പിച്ചു.അങ്ങേത്തലയ്ക്കല്‍ നിന്നുമുള്ള ശബ്ദം കേട്ട് ഭൂമി കീഴ്മേല്‍ മറിയുന്നത് പോലെ അവള്‍ക്ക് തോന്നി.

,, സണ്ണി വിവാഹം കഴിഞ്ഞപ്പോള്‍ നീ എന്നെ മറന്നൂലെ.എനിക്ക് നിന്‍റെ സാനിധ്യമില്ലാതെ ഉറങ്ങുവാനാവുന്നില്ല.രണ്ടു ദിവസം കഴിഞ്ഞാല്‍ അങ്ങേര് ബംഗളൂരു നിന്നും വരും അതിനുമുന്‍പ്‌ നീ എന്‍റെ അരികില്‍ വരണം എനിക്ക് നിന്‍റെ സാനിധ്യമില്ലാതെ ഭ്രാന്ത് പിടിക്കുന്നുണ്ട് .സണ്ണി നീയെന്താ ഒന്നും മിണ്ടാത്തെ നീ നാളെ വരില്ലെ ... ,,

റബേക്ക മൊബൈല്‍ഫോണ്‍ കട്ടുചെയ്തു.അവള്‍ അസ്വസ്ഥതമായ മനസ്സോടെ ഉറങ്ങുവാനായി കിടന്നെങ്കിലും അവള്‍ക്കുറങ്ങുവാനായില്ല.പ്രക്ഷുബ്ദമായ മനസ്സിന് ശാന്തി ലഭിക്കുവാനായി പ്രാര്‍ത്ഥനയോടെ റബേക്ക ഇമകള്‍ ഇറുക്കിയടച്ചു.ആ വീട്ടില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്നത് മാത്രമായിരുന്നു റബേക്കയുടെ ചിന്ത .അടുത്ത ദിവസ്സം അപ്പനെ വിളിച്ചുവരുത്തി റബേക്ക എന്നെന്നേക്കുമായി  ആ വീടിന്‍റെ ചവിട്ടുപടിയിറങ്ങി .പിന്നെ അധികം താമസിയാതെ വിവാഹമോചനവും നടന്നു .പുനര്‍വിവാഹത്തിന് അപ്പനും അമ്മച്ചിയും നിരന്തരം നിര്‍ബന്ധിച്ചുവെങ്കിലും റബേക്ക ഒഴിഞ്ഞുമാറി .പിന്നെ സഹോദരന്‍റെ വിയോഗത്തെ തുടര്‍ന്ന്‍  സ്ഥാപനത്തിന്‍റെ   മാനേജിംഗ് ഡയറക്ടർ  പദവി ഏറ്റെടുത്തപ്പോള്‍ റബേക്കയുടെ ജീവിതം തിരക്കുപിടിച്ചതായി .

സാമ്പത്തീക ക്രമക്കേടുകള്‍  നടത്തിയതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ട മാനേജര്‍ ഉണ്ണിത്താന്‍റെ  ഒഴിവിലേക്കാണ്  പാലക്കാട് സ്വദേശി ആദിത്യന്‍ നമ്പൂതിരി പ്രവേശിച്ചത്‌.ജോലിയിലുള്ള ആത്മാര്‍ഥതയും കഠിനപ്രയത്നവും മൂലം പുതിയ ഒരുപാട് വര്‍ക്കുകള്‍ സ്ഥാപനത്തിന് ലഭിച്ചു.ഇപ്പോള്‍ റബേക്കയ്ക്ക് ജോലിഭാരമില്ല എല്ലാകാര്യങ്ങളും  ആദിത്യന്‍ നമ്പൂതിരി ശ്രദ്ധിക്കുന്നുണ്ട്.റബേക്കയുടെ സഹപാഠിയും ആത്മ സുഹൃത്തുമാണ് നാന്‍സി ചെറിയാന്‍  .ദോഹയില്‍ സ്വന്തമായി ട്രാവല്‍സ് നടത്തുകയാണ് ചെറിയാന്‍ .അവധിദിനങ്ങളില്‍ നാന്‍സിയാണ് റബേക്കയുടെ ഏക ആശ്വാസം .നാന്‍സിക്ക് ഒന്‍പതു വയസ്സുള്ള ആണ്‍കുട്ടിയും  ഏഴു  വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട് .നീണ്ട ഇടവേളയ്ക്കു ശേഷം നാന്‍സി ഇപ്പോള്‍ നാല്‌ മാസം ഗര്‍ഭണിയാണ്. കഴിഞ്ഞ ആഴ്ച വയറുവേദന കണ്ടപ്പോള്‍ പരിശോധനയ്ക്കായി   നാന്‍സിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു .പരിശോധിച്ച ഡോക്ടര്‍ നാന്‍സിക്ക് ബെഡ്ഡ് റെസ്റ്റ് പറഞ്ഞതിനാല്‍ നാന്‍സി ഇപ്പോള്‍ പരിപൂര്‍ണ്ണ വിശ്രമത്തിലാണ്.ഒഴുവുദിനങ്ങളില്‍ റബേക്കയും നാന്‍സിയും,നാന്‍സിയുടെ കുഞ്ഞുങ്ങളും കൂടി  പതിവായി   കോര്‍ണീഷില്‍ പോകുമായിരുന്നു.വ്യായാമം ചെയ്യുവാനും വര്‍ത്തമാനം പറഞ്ഞിരിക്കുവാനും    കോര്‍ണീഷില്‍ വിവിധരാജ്യക്കാര്‍ വരുമായിരുന്നു .

ചെറിയാനിപ്പോള്‍  പതിവിലും നേരത്തെ ഉറക്കമെഴുന്നേറ്റ് പ്രാതലും ഉച്ച ഭക്ഷണവും തയ്യാറാക്കി കുഞ്ഞുങ്ങളെ വിദ്യാലത്തില്‍ കൊണ്ടാക്കിയത്തിനു ശേഷമാണ് ജോലിക്ക് പോകുന്നത്.ഇന്ന് വ്യാഴാഴ്ചയാണ് സമയം നാലുമണി കഴിഞ്ഞിരിക്കുന്നു.ഓഫീസ്‌ ബോയി മേശപ്പുറത്തു കൊണ്ടുവന്നു വെച്ച ഫയലുകള്‍ പരിശോധിച്ച് ഒപ്പിടെണ്ടുന്നവയില്‍ ഒപ്പിട്ട് നാലരയോടെ റബേക്ക മേനേജരോട് യാത്ര പറഞ്ഞിറങ്ങി.വെള്ളിയും,ശനിയും സ്ഥാപനത്തിന് അവധിയാണ്.ഇനി ശനിയാഴ്ച  രാത്രിവരെ നാന്‍സിയുടെ കൂടെ സമയം ചിലവഴിക്കും.അവിടെയാവുമ്പോള്‍ നാന്‍സിയോടും മക്കളോടും കൂടി കഴിയുമ്പോള്‍ നേരം പോകുന്നത് അറിയില്ല .റബേക്ക വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ ഓര്‍ക്കുകയായിരുന്നു.ചെറിയാനും നാന്‍സിയും കുഞ്ഞുങ്ങളും എത്ര സന്തോഷമായി ജീവിക്കുന്നു.ഭര്‍ത്താവ്‌ കുഞ്ഞുങ്ങള്‍ സന്തോഷകരമായ  ജീവിതം ഇതൊക്കെ തനിക്കും വേണ്ടേ .ഇവിടെ  അസുഖമായി കിടന്നാല്‍ പോലും  ആത്മാര്‍ത്ഥമായി തന്നെ പരിപാലിക്കാന്‍ ആരുമില്ല .ഒരു വേലക്കാരി ഉണ്ടായിരുന്നത് അപ്പനും അമ്മച്ചിയും  നാട്ടിലേക്ക് പോയപ്പോള്‍ കൂടെ വിട്ടു. അപ്പച്ചനും അമ്മച്ചിയും നാടിലെ ജീവിതമാണ് ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ റബേക്ക തന്നെയാണ് അവരെ നാട്ടിലേക്ക് പറഞ്ഞയക്കുവാന്‍ മുന്‍കൈയെടുത്തത്.ആറുമാസം കൂടുമ്പോള്‍ അപ്പച്ചനും അമ്മച്ചിയും  ഇവിടെ വന്ന് വിസ പുതുക്കി പോകുന്നുണ്ട്. തലമുറകള്‍ക്ക് ജീവിക്കുവാനുള്ള സ്വത്തുക്കള്‍ അപ്പനായിട്ട്‌ തന്നെ സമ്പാദിച്ചിട്ടുണ്ട് ഇപ്പോള്‍ താനും സമ്പാദിച്ചുകൂട്ടുന്നു .

റബേക്ക വാഹനം ഓരം ചേര്‍ത്തു നിറുത്തി നാന്‍സിയുടെ ഫ്ലാറ്റിലേക്ക് കയറിച്ചെന്നു.നാന്‍സി മെത്തയില്‍ തന്നെ കിടക്കുകയാണ്.കുഞ്ഞുങ്ങള്‍ ടാബില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നു.നാന്‍സി റബേക്കയെ കണ്ടപ്പോള്‍ അടുത്ത് കിടക്കുന്ന കസേരയില്‍ ഇരിക്കുവാന്‍ ആംഗ്യം കാട്ടികൊണ്ട് പറഞ്ഞു.

,, ഞാന്‍ തന്നെയും കാത്തിരിക്കുകയാണ്.ഇവിടെ ഇങ്ങിനെ കിടന്ന് ശെരിക്കും ബോറടിക്കുന്നു.എന്താടോ താന്‍ വല്ലാതെയിരിക്കുന്നത് ? കമ്പനിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ?,,

റബേക്ക നെടുവീര്‍പ്പിട്ടുകൊണ്ട് കസേരയില്‍ നിവര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു

,, ഹേയ് ...അവിടെ നമ്മുടെ നമ്പൂതിരി വന്നതില്‍പിന്നെ യാതൊരുവിധ പ്രശ്നങ്ങളുമില്ല സെയില്‍സില്‍ കുറേ പുതിയ ആളുകളെ നിയമിച്ചിട്ടുണ്ട് .പുതിയ പ്രൊജെക്റ്റുകളും വേണ്ടുവോളമുണ്ട്.എന്തോ മനസ്സിന് ആകപ്പാടെ വല്ലാത്ത അസ്വസ്ഥത തോന്നുന്നു.,,

നാന്‍സി റബേക്കയുടെ കൈത്തലം നുകര്‍ന്നുകൊണ്ട് പറഞ്ഞു.

,, എനിക്ക് മനസ്സിലാകും തന്‍റെ ഇപ്പോഴത്തെ വല്ലായ്മയുടെ കാര്യം.കൂട്ടിന് ഒരാള്‍ വേണമെന്ന് തോന്നി തുടങ്ങി അല്ലെ.എത്രകാലം എന്ന് വെച്ചാ ഇങ്ങിനെ തനിയെ ജീവിക്കുന്നത്,,

റബേക്കയുടെ ഇമകളില്‍ നിന്നും ഇറ്റിയ കണ്ണുനീര്‍  തുള്ളികള്‍ നാന്‍സിയുടെ കൈത്തലങ്ങളില്‍ പതിച്ചു

,, എന്താടോ ഇത് കൊച്ചുകുട്ടികളെ പോലെ കരയുന്നത്.ഇനിയും വൈകീട്ടില്ല.അപ്പച്ചന്‍ ഇന്നലെ എനിക്ക് വിളിച്ചിരുന്നു.ഒരു വിവാഹാലോചന തനിക്കായി വന്നിട്ടുണ്ട് എന്ന് പറഞ്ഞു തന്നോട് പറഞ്ഞ് വിവാഹത്തിന് സമ്മതിപ്പിക്കണം എന്നും പറഞ്ഞു.കേട്ടിട്ട് തരക്കേടില്ലാത്ത ബന്ധമാണ് എന്ന് തോന്നുന്നു.ആളൊരു റബര്‍ എസ്റ്റേറ്റ് മുതലാളിയാ പ്രായം മുപ്പത്തിയാറ് അയാളുടെ ആദ്യവിവാഹമാണ് എന്നാണ് അപ്പന്‍ പറഞ്ഞത് .ഞാന്‍ അപ്പന് വിളിച്ചു പറയട്ടെ ഇയാള് വിവാഹത്തിന് സമ്മതിച്ചു എന്ന് ,,

റബേക്ക കണ്ണുനീര്‍ തുടച്ചുകൊണ്ട് ചിരിക്കുക മാത്രം ചെയ്തു. നാന്‍സി ഉടനെ മൊബൈല്‍ഫോണ്‍ എടുത്ത് റബേക്കയുടെ അപ്പച്ചന്  കാള്‍ ചെയ്തു .സംസാരത്തിനിടയില്‍ റബേക്ക അവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍  അപ്പച്ചന്‍ ഫോണ്‍ റബേക്കയ്ക്ക് കൊടുക്കുവാന്‍ പറഞ്ഞു. റബേക്ക ഫോണ്‍ ചെവിയോടടുപ്പിച്ചു

,,  മോളെ എന്താ വിശേഷം ,,

,, സുഖമായിരിക്കുന്നു അപ്പച്ചാ ,,

,,മോളെ ഇന്നലെ ഞങ്ങള്‍ ചെറുക്കനെ പോയികണ്ടിരുന്നു.മോളുടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ അവര്‍ക്ക് മോളെ ഇഷ്ടപ്പെട്ടു.ഞാന്‍ എല്ലാകാര്യങ്ങളും അവരോട് പറഞ്ഞു ചെറുക്കന്‍റെ ഫോട്ടോകള്‍ മോള്‍ക്ക്‌ മെയില്‍ ചെയ്തിട്ടുണ്ട് മോള്‍ക്ക്‌ ഇഷ്ടമാകുകയാണെങ്കില്‍ നമുക്ക് ഈ ബന്ധം ഉറപ്പിക്കാം.കൃഷിയുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്ന പുരാതന തറവാട്ടുകാരാണ് .മണ്ണിനെ സ്നേഹിക്കുന്നവര്‍ സന്മനസ്സുള്ളവരായിരിക്കും,,

സംസാരത്തിനൊടുവില്‍ തിരികെ വിളിക്കാം എന്ന് പറഞ്ഞ് റബേക്ക ഫോണ്‍ കട്ട് ചെയ്തു.ഹൃദയത്തിന്‍റെ വേഗത അധികരിക്കുന്നത് പോലെ . ആകാംക്ഷയോടെ റബേക്ക മെയില്‍ തുറന്നുനോക്കി.കട്ടമീശ, ചീകി ഒതുക്കിയ ചുരുണ്ട മുടി.ഇരുനിറം ജുബ്ബയും മുണ്ടും വേഷം.ഒറ്റനോട്ടത്തില്‍ തന്നെ അവള്‍ക്കവനെ  ഇഷ്ടമായി.ഇങ്ങനെയൊരു ബന്ധം തന്നെ തേടിയെത്തുന്നതിന്‍റെ മുന്നറിയിപ്പാവുമോ ഒരു ജീവിത പങ്കാളി തനിക്ക് അനിവാര്യമാണെന്ന  തോന്നല്‍ തന്നില്‍  ഉണ്ടായതെന്നവള്‍  ഓര്‍ത്തുപോയി.മനസ്സ് ഉന്മാദ നൃത്തം ചവിട്ടുന്നത് പോലെ അറിയാന്‍ കൊതിച്ചത് ഇനിയും വിദൂരമല്ല എന്ന തിരിച്ചറിവിനാല്‍ റബേക്ക പ്രസന്നവതിയായി.ശനിയാഴ്ച സന്ധ്യ കഴിഞ്ഞപ്പോള്‍ റബേക്ക യാത്രപറഞ്ഞിറങ്ങി സ്വന്തം വാസസ്ഥലത്തേക്ക് തിരികെ പോന്നു.

അടുത്ത ദിവസം ഓഫീസില്‍ പോയി  രണ്ടുമാസത്തെക്കുള്ള ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടുകൊടുക്കുകയും   ആദിത്യന്‍ നമ്പൂതിരിയെ സ്ഥാപനത്തിന്‍റെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്ത് ചെറിയാന്‍റെ ട്രാവല്‍സിലേക്ക് വിളിച്ച് വിമാന ടിക്കറ്റ് ബുക്ക്‌ ചെയ്തു.രണ്ടാം നാള്‍ പര്യാലോചനയോടെ  റബേക്ക കേരളത്തിലേക്ക് യാത്രയായി. സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരിക്കണേ തന്‍റെ ജീവിതത്തിലേക്ക് വരുന്ന യുവാവ് എന്നവള്‍ പ്രാര്‍ഥിച്ചുകൊണ്ട് വിമാനത്തിന്‍റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു അപ്പോള്‍ മേഘപടലങ്ങള്‍ക്കുള്ളിലൂടെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുവാനായി കുതിച്ചുപായുകയായിരുന്നു.
                                                               ശുഭം
rasheedthozhiyoor@gmail.com                                    rasheedthozhiyoor.blogspot.com                                  

                                                                         

29 August 2015

ചെറുകഥ.പുകയില്ലാത്ത തീനാളങ്ങള്‍

ചിത്രം കടപ്പാട് .Zain Thozhiyoor

നേരം സന്ധ്യയായിട്ടും പുറത്തുപോയ വാപ്പ തിരികെയെത്താത്തതില്‍ പരിഭ്രമിച്ചിരിക്കുകയാണ് ഫര്‍ഹാന. പൂമുഖത്ത് പഠിക്കുവാനായി ഇരുന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു .വാപ്പ വരുമ്പോള്‍ പഠിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ് . രാവിലെ മുതല്‍ ശമനമില്ലാതെ   തിമര്‍ത്തു പെയ്തിരുന്നു   ഇടവപ്പാതിയിലെ മഴയ്ക്കിപ്പോള്‍ അല്‍പം ശമനമുണ്ട് .വീടിന്‍റെ മുന്‍വശം മുതല്‍ പാടശേഖരങ്ങളാണ് .നടവരമ്പിലൂടെ അല്പം നടന്ന്  പെരുംതോടിനു  കുറുകെയുള്ള പാലവും കടന്ന് വീണ്ടും നടവരമ്പിലൂടെ നടന്ന് പള്ളിക്കാടിന്‍റെ  ഓരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടന്നാല്‍  പ്രധാന പാതയില്‍ എത്താം.പള്ളികാടിന്‍റെ അങ്ങേയറ്റത്താണ് ജുമാമസ്ജിദ്‌ സ്ഥിതിചെയ്യുന്നത്. മസ്ജിദിനോട് ചേര്‍ന്ന് കണ്ണെത്താ ദൂരത്തോളമുണ്ട് പള്ളിക്കാട് .മയ്യത്തുകള്‍ ഖബറടക്കുമ്പോള്‍  മീസാന്‍ കല്ലുകളുടെ അരികിലായി കുഴിച്ചിടുന്ന മൈലാഞ്ചി ചെടികളും മറ്റുള്ള ചെടികളും പടര്‍ന്നു പന്തലിച്ചതിനാല്‍ ഖബര്‍സ്ഥാന്‍ കാടായി പരിണമിക്കുകയായിരുന്നു .അനേകായിരങ്ങള്‍ അന്ത്യനിദ്രയിലുള്ള  ഈ  പള്ളിക്കാട്ടിലെലെ ചെടികളും മരങ്ങളും വെട്ടിതെളിക്കുന്ന പതിവില്ല.പള്ളിക്കാടിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ ആത്മധൈര്യമുള്ളവര്‍   മാത്രമേ രാത്രികാലങ്ങളില്‍  സഞ്ചരിക്കുകയുള്ളൂ.

ഫര്‍ഹാനയുടെ വാപ്പ മത്സ്യ വില്പനക്കാരനായ ബീരാന്‍കുട്ടി അഞ്ചു വകത്ത് നമസ്കാരത്തിനും മസ്ജിദില്‍ പോകും.സുബഹി നമസ്കാരം കഴിഞ്ഞാണ് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള   മത്സ്യ ച്ചന്തയിലേക്ക് പോകുന്നത് .എന്തിനും ഏതിനും യന്ത്ര  വല്‍ക്കരിക്കപ്പെട്ട ഈ കാലത്തും ബീരാന്‍കുട്ടി കാവിന്‍ കുട്ടകളില്‍ വീടുവീടാന്തരം  കയറിയിറങ്ങിയാണ് മത്സ്യം വില്പനചെയ്യുന്നത്.

ബീരാന്‍കുട്ടിയും,മാതാവും,ഭാര്യയും,ഫര്‍ഹാനയും അടങ്ങുന്ന കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചു പോരുന്നത്.തന്‍റെ പന്ത്രണ്ടാം വയസ്സില്‍ പിതാവിനെ നഷ്ടമായതോടെ ഏഴാം തരത്തിലെ പഠിപ്പ് അവസാനിപ്പിച്ച് കുടുംബം പോറ്റുവാനായി തൊഴിലാളിയാവുകയായിരുന്നു ബീരാന്‍കുട്ടി .പല തൊഴിലുകളും ചെയ്തുവെങ്കിലും മത്സ്യ വില്പനയാണ് ശാശ്വതമായ തൊഴിലായി സ്വീകരിച്ചത് .തന്‍റെ  മൂന്ന് സഹോദരികളുടെ  വിവാഹം കഴിഞ്ഞതിനു ശേഷമേ താന്‍ വിവാഹിതനാവുകയുള്ളൂ എന്ന അയാളുടെ ശപഥം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത് മൂലം നാല്പതു വയസ്സ് കഴിഞ്ഞതിനു ശേഷമാണ് ബീരാന്‍കുട്ടി വിവാഹിതനായത്.

വിവാഹിതനായതിനു ശേഷം കുഞ്ഞുങ്ങള്‍ ഉണ്ടാവതെയിരുന്നതിനാല്‍ ഒരു ഉസ്താദിന്‍റെ നീണ്ട കാലത്തെ  ചികത്സയുടെ ഫലമായി അവര്‍ക്കൊരു പെണ്‍കുട്ടി  പിറന്നു. ഫര്‍ഹാനയുടെ ജനനത്തോടെ ജീവിതം അര്‍ത്ഥവത്തായത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .ഏതൊരു പിതാവും ആഗ്രഹിക്കുന്നത് പോലെ ബീരാന്‍കുട്ടിയും ആഗ്രഹിച്ചു തന്‍റെ മകളെ പഠിപ്പിച്ചു വലിയ നിലയിലാക്കണമെന്ന് .ഫര്‍ഹാന എന്ത് ആഗ്രഹം പറഞ്ഞാലും ബീരാന്‍കുട്ടി അത് നിറവേറ്റികൊടുക്കും.ഫര്‍ഹാനയുടെ ഏറ്റവുംവലിയ ഇഷ്ടങ്ങളില്‍ ഒന്ന് യാത്രകളായിരുന്നു.യാത്രകളില്‍ ഇതുവരെ കാണാത്ത ഗ്രാമങ്ങളും, നഗരങ്ങളും,മനുഷ്യ മുഖങ്ങളും കൌതുകത്തോടെ  കണ്ടാസ്വദിക്കും  .വിദ്യാലയത്തിന് നീണ്ട അവധി ലഭിക്കുമ്പോള്‍ നാലംഗസംഘം യാത്ര പോകും. പുതിയ ദേശങ്ങള്‍ താണ്ടിയുള്ള യാത്ര പിന്നെപ്പിന്നെ ബീരാന്‍കുട്ടിയും ആസ്വദിച്ചു .യാത്രകളില്‍ ദര്‍ഗകള്‍ സന്ദര്‍ശിക്കുക എന്നത് ആ കുടുംബത്തിന്‍റെ ഇഷ്ടങ്ങളില്‍ ഒന്നാണ് .എത്രയോ തവണ അജിമീര്‍ ദര്‍ഗ  സന്ദര്‍ശിച്ചിരിക്കുന്നു.


ഫര്‍ഹാന പുസ്തകങ്ങള്‍ എടുത്തുവെച്ചു തിണ്ണയില്‍ വന്നിരുന്നു. അവിടെയിരുന്ന് നോക്കിയാല്‍ പെരും തോട് വരെയുള്ള കാഴ്ചകള്‍ കാണാം .ആകാശത്ത്   കാര്‍മേഘങ്ങള്‍  പെയ്തൊഴിയുവാന്‍ തിരക്ക് കൂട്ടുന്നതുപോലെ അവള്‍ക്കു തോന്നി. നാളെ കലാലയത്തിലേക്ക്‌ കൊണ്ടുപോകേണ്ടുന്ന നോട്ടുപുസ്തകം വാപ്പ വാങ്ങുവാന്‍ മറക്കാതെയിരുന്നാല്‍ മതിയായിരുന്നു.കാത്തിരിപ്പിന് വിരാമമിട്ട് അങ്ങ് ദൂരെനിന്ന് വാപ്പ നടന്നു വരുന്നത് അവള്‍   കണ്ടു . ഉമ്മറത്ത് നിന്നും ഇറങ്ങി നടവരമ്പിലൂടെ വാപ്പയുടെ അരികിലേക്ക് അവളോടി . അയാളുടെ അരികില്‍ എത്തിയപ്പോള്‍ ബീരാന്‍കുട്ടി  പറഞ്ഞു .


,, എന്ത് പായലാണ്  ന്‍റെ മോള് ഈ പായണത്  ചെറിയ കുട്ടിയാണ് എന്നാ ബിചാരം.ഇമ്മിണി പോന്ന പെണ്‍കുട്ട്യോള് ഇങ്ങനെ പായാന്‍  പാടില്ലാട്ടോ ,,

ഫര്‍ഹാന കിതപ്പോടെ പറഞ്ഞു.

,,ഞാന്‍ വാപ്പാന്‍റെ ചെറിയ കുട്ടിന്ന്യാ ... വാപ്പ ഞാന്‍ പറഞ്ഞ പുസ്തകം വാങ്ങിയോ ,,


ബീരാന്‍കുട്ടി മുറുക്കാന്‍ തുപ്പിക്കൊണ്ട് തൊപ്പി ക്കുട  തലയില്‍ നിന്നും എടുത്ത്  മകളുടെ കൈയില്‍ കൊടുത്ത്   പറഞ്ഞു.


,,വാപ്പാക്ക് ന്‍റെ മോള് ചെറിയ കുട്ടിന്ന്യാ ..പക്ഷേങ്കില് നാട്ടുകാരുടെ മുമ്പില് ന്‍റെ കുട്ടി വലിയ കുട്ട്യല്ലേ ....പുസ്തകം  വാങ്ങിയോ എന്നോ ....  നല്ല കാര്യായി.... ന്‍റെ മോള് പറഞ്ഞ സാധനം  വാങ്ങാതെ വന്നാല്‍ എനിക്ക് വീട്ടിലിരിക്കാന്‍ ന്‍റെ മോള് പൊറുതി തരുമോ ?..,,


അവശ്യസാധനങ്ങള്‍ വാങ്ങിയ സഞ്ചിയില്‍ നിന്നും പുസ്തകവും പരിപ്പുവടയുടെ പൊതിയും  മകളുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട്  ബീരാന്‍കുട്ടി പറഞ്ഞു .


,, ന്നാ ന്‍റെ മോള് പറഞ്ഞ പുസ്തകോം ന്‍റെ മോള്‍ക്ക്‌ ഇഷ്ടമുള്ള പലഹാരവും ,,


ഫര്‍ഹാനയുടെ പുറകിലായി ബീരാന്‍കുട്ടി വീട് ലക്ഷ്യമാക്കി നടന്നു .ഒതുക്കുകല്ല് ചവിട്ടിക്കയറിയപ്പോള്‍ ഫര്‍ഹാനയുടെ ഉമ്മ ചോദിച്ചു ?


,, ഇയ്യ് എന്ത് പായലാണ് ന്‍റെ മോളെ  ഈ പായണത്  .അന്‍റെ വാപ്പ ഇങ്ങാട്ടേക്ക്    തന്നെയല്ലേ വരണത്. പിന്നെ എന്തിനാണ് ഇങ്ങനെ പായണത് .മോന്തേം കുത്തി വീണാല് പിന്നെ എന്താ ഇണ്ടാവാന്ന് ആലോയിച്ചിട്ടുണ്ടാ  നിയ്യ്‌ .ഇനി മേലാക്കം ഇയ്യ്‌ പായണത്  ഞമ്മള് കാണട്ടെ .ഇറയത്തിരിക്കുന്ന ചൂലും കെട്ട് എടുത്ത് നല്ല അടി വെച്ചുതരും ഞാന്‍ ,,


ഫര്‍ഹാനയെ ശകാരിക്കുന്നത് കേട്ടപ്പോള്‍ ബീരാന്‍കുട്ടിക്ക് അത് ഇഷ്ടമായില്ല


,, ഇയ്യെന്തിനാ ന്‍റെ മോളെ മെക്കട്ട് കേറാന്‍ വരണത് .ന്‍റെ മോള്‍ക്ക്‌ എന്നോട് അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് തന്ന്യാ എന്നെ ദൂരത്തു നിന്നും കാണുമ്പോളെ ന്‍റെ അടുത്തേക്ക്‌ പാഞ്ഞു വരണത്  ,,


,, ഒരു വാപ്പേം മോളും, ഇങ്ങള്  കൊഞ്ചിച്ച് കൊഞ്ചിച്ച്  ഓളെ വഷളാക്കിയെക്ക്ണ്.ഞമ്മള് ഓളെ കുറിച്ച്  എന്തെങ്കിലും പറഞ്ഞാ   എന്നും ഞമ്മള് കുറ്റക്കാരിയാണല്ലോ  ഇങ്ങള് വാപ്പേം മോളും എന്താച്ചാ ആയിക്കോ ,,


 കലഹം കേട്ടുകൊണ്ട് ഉമ്മറത്തിണ്ണയില്‍  ബീരാന്‍കുട്ടിയുടെ മാതാവ് ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു .ഫര്‍ഹാന നോട്ടുപുസ്തകം മേശയില്‍ വെച്ച് പരിപ്പുവടയുടെ പൊതിയുമായി വല്ലിമ്മയുടെ  അരികിലേക്ക് ചെന്ന് ഒരു പരിപ്പുവട അവരുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട്  പറഞ്ഞു .

,, ന്നാ ഇത് വെല്ലിമ്മാക്കുള്ളതാ...... നല്ല ചൂടുള്ള പരിപ്പുവടയാ, വാപ്പ ഇപ്പൊ വരുമ്പോള്‍ വാങ്ങിക്കൊണ്ടുവന്നതാ ...,,


വല്ലിമ്മ പരിപ്പുവട  വാങ്ങിക്കൊണ്ട്  പറഞ്ഞു


,, ഇത് മോള് തന്നെ കഴിച്ചോ... വല്ലിമ്മാക്ക് പല്ലില്ലാത്തത് കൊണ്ട് ചവയ്ക്കുവാന്‍ ആവില്ല .ന്‍റെ കുട്ടി കഴിച്ചാല്‍ വല്ലിമ്മയുടെ വയറ് നിറയും ,,


ഫര്‍ഹാന വല്ലിമ്മയുടെ മുഖത്തെ അരിമ്പാറയില്‍ നുള്ളിക്കൊണ്ട്  പറഞ്ഞു


,, അതെങ്ങിനെയാ ഞാന്‍ കഴിച്ചാല്‍ വല്ലിമ്മാടെ  വയറ് നിറയണത്  .വെല്ലിമ്മയുടെ വയറ് നിറയണമെങ്കില്‍ വല്ലിമ്മ തന്നെ കഴിക്കണം .ഞാനൊരു സൂത്രം ഒപ്പിക്കട്ടെ .ഈ പരിപ്പുവട അമ്മിയില്‍ വെച്ച് പൊടിച്ചു കൊണ്ടന്നു തരാം അപ്പൊ വല്ലിമ്മാക്ക് കഴിക്കാലോ ..,,,


വല്ലിമ്മ  ഫര്‍ഹാനയുടെ മുഖത്ത് നോക്കി ചിരിച്ചു .അല്‍പം കഴിഞ്ഞപ്പോള്‍ പൊടിച്ച പരിപ്പുവടയുമായി ഫര്‍ഹാന വന്ന് അല്പാല്പമായി വല്ലിമ്മയുടെ വായില്‍ വെച്ചുകൊടുത്തുകൊണ്ട് ചോദിച്ചു?


,, ഇന്ന് ഉറങ്ങുവാന്‍ കിടക്കുമ്പോള്‍  വല്ലിമ്മ  എനിക്ക് ഏതു കഥയാ പറഞ്ഞു തരിക. ഈയിടെയായി 
മുമ്പ് പറഞ്ഞു തന്ന കഥകള്‍ തന്നെയാ പറഞ്ഞു തരുന്നത് .ഇന്ന് എനിക്ക് ഇതുവരെ പറഞ്ഞു തരാത്ത  കഥ പറഞ്ഞു തരണം ,,

വല്ലിമ്മ  അവളെ തലോടിക്കൊണ്ട് പറഞ്ഞു


,,വല്ലിമ്മാക്ക് അറിയാവുന്ന കഥകളൊക്കെ മോള്‍ക്ക്‌ വല്ലിമ്മ പറഞ്ഞു തന്നില്ലേ ? .ഇത്രേം വലിയകുട്ടി ആയിട്ടും ന്‍റെ മോള്‍ക്ക്‌ ഇപ്പോഴും കഥകള്‍ കേള്‍ക്കണം എന്നാണ് പൂതി  ,,


വല്ലിമ്മ   അല്‍പം ആലോചിച്ചുക്കൊണ്ട് പറഞ്ഞു


,, ഒരു കഥയുണ്ട് ഒരു ജിന്നിന്‍റെ കഥ. കഥ കേട്ട് ന്‍റെ മോള് പേടിക്കില്ലാച്ചാ വല്ലിമ്മ പറഞ്ഞു തരാം ,,

             
ഫര്‍ഹാനയ്ക്ക് വല്ലിമ്മയെ ഒരുപാട് ഇഷ്ടമാണ്. സ്വന്തം ഉമ്മയെക്കാളും കൂടുതല്‍ അവള്‍ വല്ലിമ്മയെ സ്നേഹിക്കുന്നുണ്ട് .കുഞ്ഞായിരിക്കുമ്പോള്‍ ത്തന്നെ  വല്ലിമ്മ ഭക്ഷണം വാരി  നല്‍കിയാലേ അവള്‍ കഴിക്കുമായിരുന്നുള്ളൂ .ഇപ്പോഴും വല്ലിമ്മ ഭക്ഷണം വാരിയാണ് അവള്‍ക്കു നല്‍കുന്നത് .ഒരിക്കല്‍ ഒരു മുല നീണ്ടുവരുന്ന  കുറുമത്തികാളിയുടെ കഥ പറഞ്ഞു കൊടുത്തപ്പോള്‍ ഫര്‍ഹാന രണ്ടു ദിവസ്സം പേടിച്ചു പനി പിടിച്ചു കിടന്നു. അതില്‍ പിന്നെ വല്ലിമ്മ  അത്തരം കഥകള്‍ അവള്‍ക്കു പറഞ്ഞു കൊടുക്കുമായിരുന്നില്ല  .അത്താഴം കഴിഞ്ഞ് വാപ്പയും ഉമ്മയും അവരുടെ കിടപ്പ് മുറിയിലേക്കു ഉറങ്ങുവാനായി  പോയപ്പോള്‍ ഫര്‍ഹാനയും വല്ലിമ്മയും അവരുടെ കിടപ്പുമുറിയിലെക്കും പോന്നു .വല്ലിമ്മ ഫര്‍ഹാനയുടെ തലയില്‍ തടവിക്കൊണ്ട് കഥ പറഞ്ഞു തുടങ്ങി .തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന  മൂന്നാള്‍ പൊക്കമുള്ള ജിന്നിന്‍റെ കഥ..തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് പ്രത്യക്ഷമാകുന്ന ജിന്നിന്‍റെ ചുറ്റിലും ഒരു പ്രത്യേക വെളിച്ചം  പ്രത്യക്ഷമാകും .അപ്പോള്‍ അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കും. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ പുകയില്ലാത്ത തീ നാളങ്ങളിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനെപ്പോലെതന്നെ ചിന്തിക്കാനും അതനുസരിച്ച് തൻറെ ജീവിതം മുന്നോട്ടുനയിക്കാനുമുള്ള സ്വാതന്ത്ര്യം നൽകപ്പെട്ട ജിന്നുകള്‍ക്ക് ജീവികളുടെ രൂപം പ്രാപിക്കാനുള്ള കഴിവുമുണ്ട്.

ഭയാനകമായ  ജിന്നിന്‍റെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍  ഫര്‍ഹാന വല്ലിമ്മയെ കെട്ടിപ്പിടിച്ചു കിടന്നു.വല്ലാത്തൊരു   ഭയം അവളില്‍ നിറഞ്ഞുനിന്നു.ഉറങ്ങുവാനായി ഇമകള്‍ ഇറുക്കിയടച്ചു പക്ഷേ ഉറങ്ങുവാനവള്‍ക്കായില്ല .തുറന്നിട്ട ജാലകവാതിലിനപ്പുറം  മൂന്നാള്‍ പൊക്കമുള്ള ജിന്ന് നില്ക്കുന്നത്  പോലെ അവള്‍ക്ക് തോന്നി.വല്ലിമ്മയെ പതുക്കെ വിളിച്ചുനോക്കിയപ്പോള്‍ വല്ലിമ്മ നിദ്ര പൂണ്ടിരുന്നു.ഹൃദയമിടിപ്പിന്‍റെ വേഗം പെരുമ്പറ കണക്കെ മുഴങ്ങിക്കൊണ്ടിരുന്നു. അവള്‍ ധൈര്യം സംഭരിച്ച് പതുക്കെ എഴുന്നേറ്റ് ജാലകവാതില്‍ കൊട്ടിയടച്ചു.രാത്രിയുടെ എതോയാമത്തില്‍ നിദ്രയിലേക്കവള്‍  വഴുതി വീണൂ.നേരം പുലര്‍ന്നപ്പോള്‍ ഉമ്മയുടെ വിളികേട്ട്  പതിവിലും വൈകിയാണ് ഉണര്‍ന്നത്.തിടുക്കത്തില്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് പ്രഭാതഭക്ഷണം കഴിച്ചു എന്ന് വരുത്തി  കലാലയത്തിലേക്ക്‌ യാത്രയായി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലെക്കെത്തിയപ്പോള്‍ അവളറിയാതെ ഇമകള്‍ പള്ളികാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.ഖബറുകളിലെ മീസാന്‍ കല്ലുകള്‍ പ്രതാപികളുടെയും ദരിദ്രരുടെയും വേര്‍ത്തിരിച്ചറിയുവാന്‍ കഴിയും.വലുതും ചെറുതുമായ അനേകായിരം മീസാന്‍ കല്ലുകള്‍ .വല്ലിമ്മ പറഞ്ഞു തന്ന കഥയിലെ ജിന്ന് പള്ളികാട്ടില്‍ നില്‍ക്കുന്നുണ്ടോ എന്നവള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.


ഒരു ദിവസം  കലാലയത്തിലേക്ക്‌ പോകുമ്പോള്‍ ഗോതമ്പ് കഴുകി ഉണക്കുവാനിടുന്ന ഉമ്മയോട് ഫര്‍ഹാന  പറഞ്ഞു.


,, ഉമ്മ ഞാനിന്ന് അല്‍പം വൈകിയേ വരൂ...... സാബിറയുടെ താത്താടെ കല്യാണ ആല്‍ബം കിട്ടിയിട്ടുണ്ടത്രേ. അത് കാണാന്‍ ഇന്നവള്‍ അവളുടെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട് ,,

   
കുനിഞ്ഞുനിന്ന്‌  പരമ്പില്‍ ഗോതമ്പിടുന്ന ഉമ്മ നിവര്‍ന്നുനിന്നു പറഞ്ഞു .

,, ഊര് തെണ്ടാന്‍ നടക്കാതെ മോന്തിയാവുന്നതിനു മുന്നെ മനുഷ്യനെ തീ തീറ്റിക്കാണ്ട്‌ ബെക്കം   ഇങ്ങോട്ട് വന്നേക്കണം. ഒന്നിനു മാത്രം പോന്ന പെണ്ണാണ് ഇജ്ജ് എന്ന ബോധം  ഉണ്ടാവണം ,,


ഉമ്മ ഇങ്ങിനെയാണ്‌ എപ്പോഴും ദേഷ്യത്തിലേ സംസാരിക്കുകയുള്ളൂ.കലാലയത്തില്‍ നിന്നും തിരികെ പോരുമ്പോള്‍ മുന്‍പ് തീരുമാനിച്ച പ്രകാരം   സാബിറയുടെ വീട്ടില്‍ പോയി നിശ്ചലചിത്രങ്ങളുടെ ആല്‍ബം കണ്ടുകഴിഞ്ഞപ്പോള്‍ വീഡിയോ ആല്‍ബം കൂടി കണ്ടിട്ടു പോകാം എന്ന്  സാബിറ നിര്‍ബന്ധിച്ചു .സാബിറയുടെ  നിര്‍ബന്ധത്തിനവള്‍ക്ക് വഴങ്ങേണ്ടി വന്നു.മനോഹരമായ ചിത്രീകരണം കണ്ട് നേരം പോയതവളറിഞ്ഞില്ല.സാബിറയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.സൂര്യന്‍ അസ്തമിച്ചുവെങ്കിലും  ചന്ദ്രാദയമുള്ളതിനാല്‍ നടവഴി തിരിച്ചറിയുവാന്‍ കഴിയും.അവള്‍ വീട് ലക്ഷ്യമാക്കി തിടുക്കത്തില്‍ നടന്നു .പള്ളിക്കാടിന്‍റെ  ഓരം ചേര്‍ന്നുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ വല്ലാത്ത ഭയം അവളില്‍ കടന്നുകൂടി.വല്ലിമ്മ പറഞ്ഞ കഥയിലെ ജിന്ന് നടവഴിയില്‍ നില്‍ക്കുന്നുണ്ടാവുമോ എന്നതായിരുന്നു അവളുടെ ഭയം.സര്‍വ ധൈര്യവും സംഭരിച്ച് നടത്തത്തിനവള്‍ വേഗത കൂട്ടി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള പാത അവസാനിച്ച് പാടശേഖരങ്ങളിലെ നടവരമ്പില്‍ എത്തുന്ന സ്ഥലത്തെത്തിയപ്പോള്‍, ദൂരെ  പള്ളിക്കാട്ടില്‍   നില്‍ക്കുന്ന രൂപത്തെ കണ്ടവള്‍  സ്തംഭിച്ചു നിന്നുപോയി.


അരണ്ടവെളിച്ചത്തില്‍ അവള്‍ കണ്ട രൂപത്തിന് വല്ലിമ്മ പറഞ്ഞുതന്ന  കഥയിലെ ജിന്നിന്‍റെ രൂപമായിരുന്നു.പക്ഷെ  തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് നില്‍ക്കുന്ന രൂപത്തിന് മൂന്നാള്‍ പൊക്കമില്ലായിരുന്നു. രൂപത്തിന്  ചുറ്റിലും ഒരു പ്രത്യേക വെളിച്ചവും ഇല്ലായിരുന്നു. പക്ഷെ   അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കുന്നുണ്ട്.ജിന്ന് നടന്നടുക്കുന്നത് തന്‍റെ അരികിലേക്കാണ് എന്ന തിരിച്ചറിവ് അവളെ കൂടുതല്‍ ഭയപ്പെടുത്തി.സര്‍വ ശക്തിയും സംഭരിച്ച് ഫര്‍ഹാന നടവരമ്പിലൂടെ ഓടി .അവളുടെ ഓട്ടത്തിന് വേഗം  കുറയുന്നതുപോലെ തോന്നിയപ്പോള്‍ അവള്‍  നടവരമ്പില്‍ നിന്ന്  തിരിഞ്ഞു നോക്കി. ജിന്ന് തന്‍റെ പുറകെ ഓടിവരുന്നു .അവള്‍ പെരും തോട്ടിലെ കുറുകനെയുള്ള പാലം കടന്നപ്പോള്‍ വാപ്പ നടവരമ്പിലൂടെ നടന്നു വരുന്നത് കണ്ടു. അപ്പോള്‍  അവള്‍ക്കാശ്വാസമായി .ഫര്‍ഹാന  ഓടി വാപ്പയുടെ മാറിലേക്ക്‌ ചാഞ്ഞു കൊണ്ട് പറഞ്ഞു .


,, വാപ്പ.... ജിന്ന് എന്നെ പിടിക്കുവാന്‍ വരുന്നു എന്‍റെ പുറകെ ജിന്നുണ്ട് ,,


മകളെ കാണാതെ തിരക്കിയിറങ്ങിയ  ബീരാന്‍കുട്ടി മകളുടെ വാക്കുകള്‍ കേട്ട് അന്ധാളിച്ചു നിന്നു .


,, എന്താ !..... എന്താ ഉണ്ടായേ   ന്‍റെ മോള് എന്താ ഈ പറയുന്നേ ....,,


 കിതപ്പോടെ ഫര്‍ഹാന വീണ്ടും പറഞ്ഞു .


,, ജിന്ന് ....ഞാന്‍ കണ്ടൂ ജിന്നിനെ..... ഞാന്‍ നേരില്‍ കണ്ടു .....ഞാന്‍ ഓടിയപ്പോള്‍ എന്‍റെ പുറകെ ജിന്നും ഓടി വന്നു ,,


ബീരാന്‍കുട്ടി പാലത്തിന് മുകളില്‍ കയറിനിന്ന് വിദൂരതയിലേക്ക്     ഞെക്കുവിളക്ക് തെളിയിച്ചു നോക്കി പറഞ്ഞു


,, എവിടെ ജിന്ന്? അവിടെ ആരെയും കാണുന്നില്ലല്ലോ....... ന്‍റെ മോള്‍ക്ക്‌ തോന്നിയതാവും.ന്‍റെ മോള് എവിടെയായിരുന്നു ഇത്രേം നേരം? നേരം ഇരുട്ടുന്നതിനു മുന്നെ വീട്ടില്‍ എത്താം എന്ന് ഉമ്മാനോട്  പറഞ്ഞല്ലേ ന്‍റെ മോള് പോയത്. പിന്നെ എന്തേ ഇത്രേം വൈകിയേ? .ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞുവല്ലോ ന്‍റെ കുട്ട്യേ ....  ,,


ഫര്‍ഹാനയുടെ ഭയവും സങ്കടവും അസഹിനീയമായപ്പോള്‍ അവളുടെ എല്ലാ നിയന്ത്രണവും വെടിഞ്ഞ്  പൊട്ടിക്കരഞ്ഞു  .മകളുടെ അവസ്ഥകണ്ട് ബീരാന്‍കുട്ടി ധര്‍മസങ്കടത്തിലായി .അയാള്‍ അവളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിന്നു.


,, ന്‍റെ മോള്‍ക്ക്‌ തോന്നിയതാവും .ജിന്ന് എന്തിനാ എന്‍റെ മോളുടെ അരികിലേക്ക് വരുന്നത്..... പേടിക്കേണ്ടാട്ടോ ..വാപ്പയില്ലേ കൂടെ.വാപ്പാന്‍റെ മോളെ ആരും ഒന്നും ചെയ്യില്ലാട്ടോ   ,,


ഒതുക്കുകല്‍  കയറുമ്പോള്‍ നേരം വൈകിയതിനു വഴക്ക് പറയുവാനായി മകളുടെ നേരെ വരുന്ന ഭാര്യയോട് ബീരാന്‍കുട്ടി പറഞ്ഞു .


,,ഇയ്യിനി ഒന്നുംരണ്ടും പറഞ്ഞ് ന്‍റെ മോളെ വിഷമിപ്പിക്കല്ലേ .എന്തോ കണ്ട് പേടിച്ചിട്ടാണ് മോളുടെ വരവ്. ജിന്നിനെ കണ്ടൂന്നും പറഞ്ഞ് വേണ്ട പുകിലായിരുന്നു വഴീല്.ആ സമയത്ത് ഞമ്മള് അവിടെ എത്തിപ്പെട്ടില്ലായിരുന്നെകില്‍ ന്‍റെ മോള് പേടിച്ച് മയ്യത്തായേനേ.... ,,


ബീരാന്‍കുട്ടി മകളെ തലോടിക്കൊണ്ട് പറഞ്ഞു


,,ന്‍റെ മോള് ചെന്ന് കുളിച്ച് വസ്ത്രം മാറി നിസ്കരിക്കാന്‍ നോക്ക്. എന്നിട്ട് ഒരു ആപത്തും വരുത്തല്ലെ എന്ന്  പടച്ച റബ്ബിനോട്  ദുആ   ഇരക്ക് .ന്‍റെ മോള് പേടിക്കേണ്ട ,,


ബീരാന്‍കുട്ടി ഇഷാ നമസ്കാരത്തിനായി   മസ്ജിദിലേക്ക്  പോയി. നമസ്കാരം കഴിഞ്ഞ് തിരികെ പോരാന്‍ നേരം മകള്‍ക്ക് വഴിയില്‍ വെച്ചുണ്ടായ  അനുഭവം അവിടെ കൂടിയിരുന്നവരോട് ബീരാന്‍കുട്ടി  പങ്കുവെച്ചു. അടുത്ത ദിവസ്സം ഗ്രാമം ഉണര്‍ന്നത് ഒരു പുതിയ വാര്‍ത്തയുമായായിരുന്നു .ബീരാന്‍കുട്ടിയുടെ മകളുടെ മേല്‍ ജിന്ന് പ്രവേശിച്ചു എന്നതായിരുന്നു ആ വാര്‍ത്ത.ഫര്‍ഹാനയ്ക്ക് കലശലായ പനി പിടിപ്പെട്ടു.അവള്‍    പിച്ചും പേയും പറയുവാന്‍തുടങ്ങി .ബീരാന്‍കുട്ടി ജുമാമസ്ജിദിലെ  ഉസ്താദിനെ കൊണ്ട് വെള്ളം മന്ത്രിച്ചുകൊണ്ട്‌ വന്ന് മകള്‍ക്ക് കൊടുത്തു.ഒരാഴ്ചയ്ക്കുള്ളില്‍ ഫര്‍ഹാനയുടെ പനി മാറിയെങ്കിലും  പിച്ചും പേയും പറയുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു.ഏതുനേരവും കിടപ്പുമുറിയില്‍ അവള്‍ തനിച്ചിരിക്കുവാന്‍ ആഗ്രഹിച്ചു.വെളിച്ചം കാണുമ്പോള്‍ ഇമകള്‍ ഇറുക്കിയടച്ച്  പല്ലുകള്‍ തമ്മില്‍ ഉരസി ഒരു പ്രത്യേക ശബ്ദം പുറപ്പെടിവിക്കും.കലാലയത്തിലേക്കുള്ള പോക്ക് പിന്നീടുണ്ടായില്ല .ബീരാന്‍കുട്ടിയും കുടുംബവും നാട്ടുകാരെപ്പോലെ   മകളുടെ ശരീരത്തില്‍ ജിന്ന് പ്രവേശിച്ചു എന്ന് തന്നെ കരുതി .ഒരു ദിവസം  ഉസ്താദ് അവരുടെ വീട്ടിലേക്ക് വന്നു. ഫര്‍ഹാനയെ കണ്ട ഉസ്താദ് ബീരാന്‍കുട്ടിയോട് പറഞ്ഞു .


,, ഇങ്ങടെ മോളുടെ മേല് ജിന്ന് കയറിയിരിക്ക്ണ് . അതിന്‍റെ ലക്ഷണങ്ങളാണ് ഓള് കാട്ടിക്കൊണ്ടിരിക്കണത്  .അതോണ്ട് ഇത് ഇങ്ങനെ ബെച്ചിരിക്കേണ്ട കാര്യമല്ല .ജിന്നിനെ ഒഴിപ്പിക്കാന്‍  കഴിവുള്ള ഒരു ഉസ്താദിനെ ഞമ്മക്കറിയാം .കുട്ട്യോള് ഉണ്ടാവാത്ത എത്രയോ പേര്‍ക്ക് ഉസ്താദിന്‍റെ ചികിത്സകൊണ്ട് കുട്ട്യോള് ഉണ്ടായിരിക്ക്ണ്   .ഇങ്ങള് നേരം കളയാണ്ട് ഉസ്താദിനെ പോയി കണ്ടോളീം ,,

       
ഉസ്താദിന്‍റെ നിര്‍ദേശ പ്രകാരം ജിന്നിന്‍റെ ബാധ ഒഴിപ്പിക്കുന്ന ഉസ്താദിനെ പോയി കാണുവാന്‍ ബീരാന്‍കുട്ടി തീരുമാനിച്ചു .അടുത്ത ദിവസം ബീരാന്‍ കുട്ടിയും ഭാര്യയും ഫര്‍ഹാനയുമായി ഉസ്താദിനെ കാണുവാനായി യാത്രയായി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ ഫര്‍ഹാന വീട്ടിലേക്ക് തിരികെയോടി .ബീരാന്‍കുട്ടി മകളെ പിടിക്കുവാന്‍ മകളുടെ പുറകെയോടി. ഫര്‍ഹാന ബീരാന്‍കുട്ടിയെ   ഉപദ്രവിച്ചു.അവള്‍ ബീരാന്‍കുട്ടിയുടെ കയ്യില്‍ ശക്തിയായി കടിച്ച് മുറിവേല്‍പ്പിച്ചു.ബീരാന്‍കുട്ടിക്ക് മകളെ വരുതിയിലാക്കുവാനായില്ല  .അവള്‍ ഓടി  വീട്ടില്‍  കയറി കതകടച്ചിരുന്നു.വിരാന്‍കുട്ടി  നാട്ടുകാരുടെ സഹായത്താല്‍ കതക് പൊളിച്ച് മകളെ ബലംപ്രയോഗിച്ച് ഉസ്താദിന്‍റെയരികില്‍ കൊണ്ടുപോയി.

ദൂരെയുള്ള ഉസ്താദിന്‍റെ ചികിത്സാകേന്ദ്രത്തില്‍ എത്തിയപ്പോള്‍ നേരം ഉച്ച കഴിഞ്ഞിരുന്നു .ഒരു വീടായിരുന്നു ചികിത്സാകേന്ദ്രം. വീടിന്‍റെ മുന്‍വശം അലുമിനിയ ഷീറ്റ്  മേല്‍ക്കൂരയില്‍  പാകി സന്ദര്‍ശകര്‍ക്ക് ഇരിക്കുവാന്‍ ഇടം ഒരുക്കിയിരുന്നു .ഭക്തിസാന്ദ്രമായ അന്തരീക്ഷം . അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നിന്നു .   സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം മൂലം ഫര്‍ഹാന അവിടെ നിന്നും ഓടിപോകുവാന്‍ തുനിഞ്ഞു.കൂടെ വന്ന സഹായിയും ബീരാന്‍കുട്ടിയും കൂടി ഫര്‍ഹാനയെ ബലംപ്രയോഗിച്ച് പിടിച്ചിരുത്തി .ഫര്‍ഹാനയുടെ സമാനമായ അവസ്ഥയിലുള്ള  പലരും അവിടെ ഉണ്ടായിരുന്നു.ഉസ്താദിന്‍റെ അരികിലേക്ക് പോകുവാനുള്ള സമയത്തിനായി ബീരാന്‍കുട്ടി അക്ഷമയോടെ കാത്തിരുന്നു .മണിക്കൂറുകള്‍ക്കുശേഷം അവരുടെ ഊഴം വന്നെത്തി.ഉസ്താദിന്‍റെ ചികിത്സാമുറിയില്‍     സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും പുകപടലങ്ങള്‍ നിറഞ്ഞു നിന്നു, ഒപ്പം  രൂക്ഷഗന്ധവും .തൂവെള്ള വസ്ത്രധാരണത്തോടെ  താടിനീട്ടി വളര്‍ത്തിയ ഉസ്താദ് തലേക്കെട്ട് രണ്ടു കൈകള്‍കൊണ്ട് നേരെയാക്കി ഫര്‍ഹാനയുടെ ഇമകള്‍ അകത്തി നോക്കി. അല്‍പ നേരത്തെ പരിശോധനയ്ക്ക്  ശേഷം പറഞ്ഞു  .


,,ജിന്ന്  കേറിയിരിക്ക്ന്ന്. നല്ല ശക്തിയുള്ള ജിന്ന് തന്നെയാണ് നിങ്ങളുടെ മകളുടെ മേല് കയറിയിരിക്കുന്നത് .ഇതിനെക്കാളും ശക്തിയുള്ള ജിന്നിനെ ഞമ്മള് ഒഴിവാക്കിയിരിക്കുന്നു .ഈ ജിന്നിനെ ഞമ്മള് ഒഴിപ്പിച്ചു തരാം .ഇത്തരി പൈസയ്ക്ക് ചിലവുണ്ടാവും .എന്താ നിങ്ങള് തയ്യാറാണോ ,,


ഉസ്താദ് മുറുക്കിച്ചുവപ്പിച്ച മോണ കാട്ടി ചിരിച്ചു .ബീരാന്‍കുട്ടി ഉസ്താദിനോട് പറഞ്ഞു .


,, പൈസയൊന്നും ഞമ്മക്ക് പ്രശനമല്ല .പഠിക്കാന്‍ പോയിരുന്നെന്‍റെ   മോളെ എനിക്ക് പഴയത് പോലെ ആക്കിത്തന്നാല്‍  മതി ,,


ഫര്‍ഹാനയെ ഒഴിച്ച് എല്ലാവരോടും മുറിക്ക് പുറത്ത് പോകുവാന്‍ ഉസ്താദ് കല്പിച്ചു .ഫര്‍ഹാനയും ഉസ്താദും  ഒഴികെ എല്ലാവരും മുറിക്ക് പുറത്തുകടന്നു.ഉസ്താദിന്‍റെ സഹായി ബീരാന്‍കുട്ടിയോട് ഉസ്താദിന്‍റെ കറാമത്തുകളെക്കുറിച്ച്    പറഞ്ഞുകൊണ്ടിരുന്നു.കലുക്ഷിതമായ  മനസ്സോടെ ബീരാന്‍കുട്ടി ഉസ്താദിന്‍റെ  കറാമത്തുകളെ കുറിച്ച്  കേട്ടിരുന്നു . ഉസ്താദിന്‍റെ ചികിത്സാ രീതികള്‍ മറ്റുള്ളവരില്‍ നിന്നും വിഭിന്നമാണ് .ജിന്ന് ബാധ,പിശാച് ബാധ,ഭ്രാന്തുപോലുള്ള അസുഖങ്ങള്‍ക്ക് പുരുഷന്മാരാണെങ്കില്‍ രണ്ടുകൈയും ബന്ധിപ്പിച്ച് കനമുള്ള ചൂരല്‍ പ്രയോഗമാണ്. രോഗികള്‍ മര്‍ദ്ദനത്തിന്‍റെ വ്യാപ്തി പോലെ അലമുറയിടും .രോഗിയുടെ ബന്ധുക്കള്‍ നിസഹായരായി സങ്കടം സഹിച്ച് പുറത്തിരിക്കും .സ്ത്രീകളാണെങ്കില്‍  ഉസ്താദിന്‍റെ ഇംഗിതം അനുസരിക്കുന്നവര്‍ക്ക് മര്‍ദ്ദനത്തിന്‍റെ വ്യാപ്തി കുറയും. അല്ലാത്തവരുടെ  പഞ്ചേന്ദ്രിയങ്ങളിലെ ഒന്നില്‍   പഞ്ഞിയില്‍ മുക്കിയ ലായനി അടുപ്പിക്കും അതോടെ രോഗി അബോധാവസ്ഥയിലാവും .


ഏതൊരു  ദമ്പതികളുടെയും ആഗ്രഹമാണ് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കുക എന്നത്. കുഞ്ഞുങ്ങളില്ലാത്തവരെയാണ് ഉസ്താദ്  കൂടുതലും ചികിത്സിക്കുന്നത് .ഉസ്താദിന്‍റെ   ചികിത്സ തേടി വരുന്നവരില്‍ ഭൂരിപക്ഷം സ്ത്രീകളും ഗര്‍ഭണികളായിട്ടുണ്ട് എന്നതാണ് വാസ്തവം .എന്ത് അസുഖമായി വരുന്നവര്‍ക്കും ഉസ്താദിന്‍റെ    ചികിത്സ ലഭിക്കും .പണ്ട് പട്ടാമ്പിയില്‍ നിന്നും ദൂരെ ദേശങ്ങളിലേക്ക്  കുട്ടയില്‍ തലച്ചുമടുമായി ഞാവല്‍ പഴം വില്പനയ്ക്ക് വന്നയാളാണ് ഈ ഉസ്താദ്  എന്ന് ചിലര്‍ക്കൊക്കെ അറിയാം.ഇന്ന് ഉസ്താതിനെ കുറിച്ച് അപവാദം പറയുന്നവര്‍ക്ക് മൂന്നാംപക്കത്തിനകം അപായം സംഭവിക്കും. ആ അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ട് . കൂടുതലും അപകടങ്ങളിലാണ് അപായം സംഭവിക്കുന്നത്‌ . മാനഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചവരും ഈ കൂട്ടത്തില്‍ പെടും .


ഉസ്താദ് ഫര്‍ഹാനയെ ശരീരമാകെ വീക്ഷിച്ചുകൊണ്ടിരുന്നു . ഉസ്താദിന്‍റെ   നോട്ടം  സ്തനഗ്രന്ഥികളില്‍ പതിച്ചപ്പോള്‍ ഫര്‍ഹാന ഇരു കൈത്തലം കൊണ്ട് മാറ് മറച്ചു പിടിച്ചു .അപ്പോള്‍  അവളുടെ വെളുത്ത കൈകളിലെ സ്വര്‍ണ്ണ നിറമുള്ള രോമങ്ങളിലേക്കായി ഉസ്താദിന്‍റെ നോട്ടം .ഉസ്താദ് ഫര്‍ഹാനയുടെ കൈകളില്‍ തലോടിക്കൊണ്ട് പറഞ്ഞു .


,,ഇജ്ജ് എന്തിനാ ഇങ്ങനെ പേടിക്കണത്. അന്‍റെ മേല് കയറിയിരിക്ക്ണ ജിന്നിനെ ഞമ്മള് പായിച്ച് തരാം .വേദനയില്ലാണ്ടെ  ജിന്നിനെ പായിക്കണോന്ന് ബെച്ചാല് ഇജ്ജ് ഞമ്മ പറയണതൊക്കെ അനുസരിക്കണം .ഇജ്ജ് വന്ന് അബിടെ കിടന്നാണി ,,


ഉസ്താദിന്‍റെ    ദൂരെ കിടക്കുന്ന ചെറിയ  മെത്തയിലേക്ക് ഫര്‍ഹാനയെ ക്ഷണിച്ചു .പന്തികേട് തോന്നിയ ഫര്‍ഹാന വാതിലിനരികിലേക്ക്‌ കരഞ്ഞുകൊണ്ടോടി  ഒപ്പം ഉസ്താദും . പിന്നെ ഉസ്താദിന്‍റെ അലര്‍ച്ചയായിരുന്നു .


,, അസത്തെ ഇജ്ജ് ഞമ്മള് പറയണത് അനുസരിക്കൂലാലെ..... .അന്‍റെ മേല് കൂടിയിരിക്കുന്ന ജിന്നിനെ ഇന്ന് ഞമ്മള് അടിച്ച്  പായിക്കും ,,


പിന്നെ കനമുള്ള ചൂരല്‍ വടികൊണ്ട് മര്‍ദ്ദനമായിരുന്നു .തുരുതുരെയുള്ള മര്‍ദനം സഹിക്കവയ്യാതെയായപ്പോള്‍ ഫര്‍ഹാന അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നു.ബീരാന്‍കുട്ടിയും ഭാര്യയും മകളുടെ രോദനം കേട്ട് നിസ്സഹായരായിരുന്നു.അപ്പോള്‍ വിഷമത്തോടെയിരിക്കുന്ന ബീരാന്‍കുട്ടിയോടായി ഉസ്താദിന്‍റെ സഹായി പറഞ്ഞു .


,, ഇബിടെ ഇതുപോലത്തെ എത്ര കെയ്സുകള്‍ ബന്നിരിക്കുന്ന്‍ . കേട്ടില്ലേ ... ഇങ്ങക്ക് തോന്നും ആ കരയണത് ഇങ്ങടെ സന്തതിയാണെന്ന്. അത് ബെറും തോന്നലാണ്. ജിന്നാണ് കരയണത്. അടികൊണ്ട് അടികൊണ്ട് ജിന്ന് ഓളെ മെലൂമ്മല്‍ നിന്നും പായണം. അതുവരെ അടി തുടര്‍ന്നുകൊണ്ടിക്കും .ഹേയ് ഇങ്ങള് ഇങ്ങനെ ബേജാറാവല്ലീം ഒക്കെ ഉസ്താദ്  ശെരിയാക്കിതരും ,,


ഫര്‍ഹാന മര്‍ദനം മൂലം തളര്‍ന്നു നിലംപതിച്ചു .അവളുടെ വെളുത്ത ശരീരമാകെ മര്‍ദ്ദനത്തിന്‍റെ പാടുകള്‍ തിണര്‍ത്തുനിന്നു.ഉസ്താദ്    ഫര്‍ഹാനയുടെ  പഞ്ചേന്ദ്രിയങ്ങളിലെ ഒന്നില്‍   പഞ്ഞിയില്‍ മുക്കിയ ലായനി അടുപ്പിച്ചു .ഏതാനും നിമിഷങ്ങള്‍ക്കകം ഫര്‍ഹാന അബോധാവസ്ഥയിലായി .ഉസ്താദ് ഫര്‍ഹാനയെ മെത്തയിലേക്ക് എടുത്തുകൊണ്ടുപോയി കിടത്തി .മേശയിലെ  ഗ്ലാസിലുള്ള വെള്ളം ഒരൊറ്റ വലിക്ക് അകത്താക്കി വീണ്ടും ഫര്‍ഹാനയുടെ അരികില്‍ പോയിരുന്ന് ദേഹമാസകലം പരിശോധിച്ചു .ഫര്‍ഹാന ഋതുമതിയാണെന്ന് ഉസ്താത് തിരിച്ചറിഞ്ഞു .ഉസ്താദ് തിടുക്കത്തില്‍ നാല് ചെമ്പിന്‍ തകിടുകളില്‍ അറബ് വാക്കുകള്‍ കുത്തികുറിച്ചു.രണ്ടുമൂന്നു തരം  മരുന്നുകളും എടുത്ത് വെച്ചതിനു ശേഷം ബീരാന്‍കുട്ടിയെ അകത്തേക്ക് വിളിച്ചുവരുത്തി പറഞ്ഞു .


,,നല്ല ഇനം ജിന്ന് തന്ന്യാ മോളുടെ മേല് കൂടിയിരിക്കണത് .ഇങ്ങള് ന്‍റെ അടുത്തേക്ക്‌ കൊണ്ട് ബന്നത് നന്നായി .അല്ലെങ്കില് ഇങ്ങടെ മോള്‍ടെ ജീവന്‍ തന്നെ അപായപ്പെട്ടുപോയേനെ .ഈ തകിടുകള്‍ ഉടയുന്ന കുപ്പികളിലാക്കി വീടിന്‍റെ നാല് മൂലയിലും കുഴിച്ചിടണം .പിന്നെ  ഈ മൂന്ന് തരം മരുന്നുകള് ഇതില് എഴുതിയ പ്രകാരം കൊടുക്കീന്‍. എന്നിട്ട് ഒരു പത്തു ദിവസം കഴിഞ്ഞ് വരീം.മോളെ കൊണ്ടോയി തത്കാലം പുറത്തുള്ള കട്ടിലില്‍ കിടത്തിക്കൊളീം .കൊറച്ച് സമയം കഴിഞ്ഞാല് ഓള്‍ക്ക് ബോധം തെളിയും അപ്പൊ ഓളെ കൊണ്ടോയ്ക്കൊളീം  ,,    


ഉസ്താദ് മുറുക്കി ചുവപ്പിച്ച മോണ കാട്ടി ചിരിച്ചു . ബീരാന്‍കുട്ടിയും മറ്റു ചിലരും കൂടി ഫര്‍ഹാനയെ എടുത്ത് പുറത്തുള്ള കട്ടിലില്‍ കൊണ്ടുപോയി കിടത്തി .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഫര്‍ഹാന അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നു .അവള്‍ തേങ്ങി ത്തേങ്ങി കരഞ്ഞുകൊണ്ടിരുന്നു .ബീരാന്‍കുട്ടിയും കുടുംബവും  തിരികെ വീട്ടിലേക്ക്  യാത്ര തിരിക്കുമ്പോള്‍ സമയം സന്ധ്യകഴിഞ്ഞിരുന്നു .അപ്പോള്‍ ഉസ്താദ് സ്വയം പറഞ്ഞു .


,, ഉം ഓള് എന്താ മുതല് ഈ അടുത്ത കാലത്തൊന്നും ഇത്രേം സുന്ദരിയായ പെണ്ണിന്‍റെ മേല് ജിന്ന് കയറി കൂടിയിട്ടില്ല .ഓള്‍ടെ സമയം ശെരിയായില്ല . ഏഴ് ദിവസം കയിഞ്ഞ് ബരാന്‍ പറഞ്ഞാ മതിയായിരുന്ന്‍ അപ്പോളേക്കും ഓള്‍ടെ  കുളി കഴിയൂലോ ,,


തിരികെ വരുവാന്‍ മൂന്ന് ദിവസ്സം അധികം പറയാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ഉസ്താദ് പിറുപിറുത്തു കൊണ്ടിരുന്നു .അപ്പോള്‍ വാഹനത്തില്‍ ഉമ്മയുടെ തോളില്‍ ചാഞ്ഞുകൊണ്ട് ഫര്‍ഹാന ഉമ്മയോട് പറഞ്ഞു .


,, ഉമ്മ ഇനി എന്നെ ഉസ്താദിന്‍റെ അടുത്തേക്ക്‌ കൊണ്ട് പോകരുത്.ഉസ്താദ് ചീത്തയാ എന്നെ ഒത്തിരി തല്ലി ,,


ഉമ്മ ഫര്‍ഹാനയുടെ വായ്‌ പൊത്തിപിടിച്ച്‌കൊണ്ട് പറഞ്ഞു .


,,റബ്ബില്‍ ആലമീനായ തമ്പുരാനേ ....എന്താ ന്‍റെ മോള് ഈ പറയുന്നത്.ഉസ്താദ് ചീത്തയാണെന്ന് പറയല്ലേ ..കുരുത്തക്കേട്‌ കിട്ടും .കറാമത്തുള്ള അല്ലാഹുവിന്‍റെ അവുലിയാനെ ഇങ്ങനെയൊന്നും പറയല്ലേ ....ഉസ്താദ് അടിച്ചത് ജിന്നിനെയല്ലേ ന്‍റെ മോള് ഉമ്മാനോട് നേരാം വണ്ണം സംസാരിച്ചിട്ട് നാളെത്രയായി .ഒരു ദിവസ്സത്തെ ചികിത്സകൊണ്ട് ന്‍റെ മോള്‍ക്ക്‌ എത്ര മാറ്റമുണ്ട് .ഇനി പത്തു ദിവസ്സം കഴിഞ്ഞാല്‍ ഞമ്മക്ക് വീണ്ടും വരണം .നിക്ക് ഒറപ്പുണ്ട്  ന്‍റെ മോളുടെ എല്ലാ അസുഖങ്ങളും ഉസ്താദ് മാറ്റിത്തരും  ,,


ഉമ്മ ഉസ്താദിന്‍റെ കറാമത്തുകളെക്കുറിച്ച്  വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു .ഇപ്പോള്‍  തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന  മൂന്നാള്‍ പൊക്കമുള്ള ജിന്നിനെക്കാളും കൂടുതല്‍ ഫര്‍ഹാന ഭയപ്പെടുന്നത് മുറുക്കി ചുവപ്പിച്ച് മോണ കാട്ടി ചിരിക്കുന്ന  ഉസ്താദിനെയായിരുന്നു.അയാള്‍  കാമാസക്തനായി തന്‍റെ അരികില്‍ വന്ന്   അടിവസ്ത്രം വലിച്ചൂരിയതോര്‍ത്തപ്പോള്‍  ഉമ്മ എന്ന രോദനത്തോടെ അവള്‍  ഉമ്മയെ ഇറുകെ പിടിച്ചു .ബീരാന്‍കുട്ടിയും കുടുംബവും സഹായികളും കയറിയ വാഹനം നേര്‍വഴികളും   തിരിവുകളും താണ്ടി തിരിച്ചുവരവിനായി  യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു . അപ്പോള്‍ പ്രപഞ്ചമാകെ ഇരുട്ട് വ്യാപിച്ചിരുന്നു .വഴിയില്‍ വാഹനങ്ങളുടെ ചീറിപ്പായുന്ന ശബ്ദവും  പ്രകാശങ്ങളും  മാത്രം. ഫര്‍ഹാന ഉമ്മയുടെ മാറില്‍ തലചായ്ച്ചുറങ്ങി. ആകാശത്തേക്ക് നോക്കിയ ബീരാന്‍കുട്ടിക്ക്   ആകാശത്ത്‌ ഒരു നക്ഷത്രത്തെയും കാണുവാനായില്ല . മകളുടെ ശരീരത്തില്‍ കയറിക്കൂടിയ ജിന്ന് മകളുടെ ശരീരത്തില്‍ നിന്നും ഒഴിഞ്ഞുപോയിരിക്കും എന്ന ശുഭാപ്തിവിശ്വാസത്തോടെ ബീരാന്‍കുട്ടി നെടുവീര്‍പ്പിട്ടു .

                                                              ശുഭം
rasheedthozhiyoor.blogspot.com                          rasheedthozhiyoor@gmail.com        


8 August 2015

ചെറുകഥ . ജന്മവിച്ഛേദം


പണിതീരാത്ത വീടിന്‍റെ ഉമ്മറത്ത് കുടുംബസ്വത്ത് വീതം വെയ്ക്കുമ്പോള്‍ ചോദിച്ചു വാങ്ങിയ തന്‍റെ പിതാവ് ഉപയോഗിച്ചിരുന്ന  ചാരുകസേരയില്‍ കിടക്കുകയാണ് മുരളീധരന്‍ .ഓര്‍മകളുടെ  ഭാണ്ഡക്കെട്ടിന്‍റെ കെട്ടഴിഞ്ഞിരിക്കുന്നു .കൊഴിഞ്ഞുപോയ ജീവിത യാത്രയിലെ ഒരോ താളുകളും അയാളുടെ മനസ്സില്‍ മിന്നി മറിഞ്ഞുകൊണ്ടിരുന്നു  .  ഇടവമാസത്തിലെ  ഇത്തവണത്തെ  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരിക്കുന്നു .മേല്‍ക്കൂരയില്‍ നിന്നും ശക്തിയായി പ്രവഹിക്കുന്ന മഴവെള്ളം മുന്‍പ് രൂപാന്തരപ്പെട്ട കുഴിയിലേക്ക് പതിച്ച് നിറഞ്ഞുകവിഞ്ഞ്   ലക്ഷ്യസ്ഥാനത്തേക്ക് ഒഴുകുന്നു  .മുറ്റം നിറയെ മഴവെള്ളം നിറഞ്ഞിരിക്കുന്നു .മഴവെള്ളത്തിലേക്ക് ശക്തിയായി പ്രവഹിക്കുന്ന അനേകായിരം  മഴത്തുള്ളികളുടെ ശബ്ദം ശ്രവിക്കുക എന്നത് അയാളുടെ ഇഷ്ടങ്ങളില്‍ ഒന്നാണ് .  കഴിഞ്ഞ ദിവസം ഇളയ മകള്‍ സരസ്വതി കുഴിച്ചിട്ട പത്തുമണി പുഷ്പ ചെടികള്‍ മഴവെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ ഒഴികിപോകുന്നത് നിസഹായനായി അയാള്‍ നോക്കിയിരുന്നു.അലങ്കാര ചെടികള്‍ വളര്‍ത്തുക എന്നതാണ് സരസ്വതിയുടെ പ്രധാന വിനോദം .ചെടിച്ചട്ടികളിലെ ചെടികള്‍ കാറ്റിനാല്‍ ഉലയുമ്പോള്‍ ആവശ്യാനുസരണം വെള്ളം ലഭിച്ചതിലുള്ള സന്തോഷത്താല്‍ ചെടികള്‍    നൃത്തമാടുന്നത് പോലെ അയാള്‍ക്ക്‌ തോന്നി .

ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്‍റെ   ആഗ്രഹം മക്കള്‍ എല്ലാവരും ഒരു വീട്ടില്‍ത്തന്നെ ജീവിക്കണം എന്നതായിരുന്നു .അച്ഛനും,അമ്മയും സഹോദരന്മാരും സഹോദരികളും കൂടി ഒരുമിച്ചുള്ള ജീവിതം എത്ര മനോഹരമായിരുന്നു .  പത്തുമക്കളില്‍ ഏഴാമനാണ് മുരളീധരന്‍. മൂന്നു സഹോദരിമാരും   അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിവാഹിതരായിരുന്നു .  അച്ഛന്‍റെ  മരണം മുരളീധരന്‍റെ ജീവിതത്തില്‍ കഷ്ടതകളുടെ പ്രഹരമാണ് ഏല്‍പ്പിച്ചത്.മരണ സമയത്ത് അഞ്ചു സഹോദരങ്ങളും വിദേശ രാജ്യങ്ങളിലായിരുന്നു .ഇപ്പോഴും അവരൊക്കെ വിദേശ രാജ്യങ്ങളില്‍ തന്നെ ജോലി നോക്കുന്നു.ഏറ്റവും ഇളയ സഹോദരന്‍ നാട്ടില്‍ ഭൂമി കച്ചവടവും മറ്റുമായി ജീവിക്കുന്നു .കൂട്ടുകുടുംബത്തിലെ ജീവിതം അന്യമായപ്പോള്‍ ജീവിതത്തിനു മുന്‍പില്‍ പകച്ചുപോയി മുരളീധരന്‍.അച്ഛന് സ്വന്തമായി മൂന്ന്‍ ഏക്കറില്‍ കൂടുതല്‍ പറമ്പും രണ്ട് ഏക്കര്‍ വയലും ഉണ്ടായിരുന്നു .ഒരു മുഴുനീള കര്‍ഷകനായിരുന്നു അച്ഛന്‍ .കാര്‍ഷിക വൃത്തിയില്‍ അച്ഛന്‍റെ സഹായിയായി ജീവിക്കുവാനായിരുന്നു മുരളീധരന്‍റെ നിയോഗം .ആ നിയോഗത്തില്‍ അച്ഛന്‍ മരണപെടുന്നത് വരെ  അയാള്‍ പൂര്‍ണ സംതൃപ്തനുമായിരുന്നു .ഉണ്ടായിരുന്ന കൃഷി ഭൂമി പത്തായി വീതം വെച്ചപ്പോള്‍ ലഭിച്ച അമ്പതു സെന്റ്‌ ഭൂമി അയാള്‍ കൂടുതല്‍  ഹരിതാഭമാക്കി .

സഹോദരങ്ങള്‍ വിദേശത്തു നിന്നും അയക്കുന്ന പണം സ്വരൂപിച്ച് അവരവരുടെ പേരില്‍ അച്ഛന്‍  ഗ്രാമത്തില്‍ ഭൂമി വാങ്ങി കൂട്ടിക്കൊണ്ടിരുന്നു .ഓരോ മക്കളും വിവാഹപ്രായമാകുമ്പോള്‍ അവര്‍ക്ക് വേണ്ടി പുതിയ കിടപ്പ് മുറികള്‍ അച്ഛന്‍ പണിതുയര്‍ത്തി  .ഇപ്പോള്‍ തറവാട്ടില്‍ മൊത്തം പതിനൊന്ന് കിടപ്പ് മുറികളുണ്ട് . അച്ഛന്‍ മരണപ്പെടുന്നതിന് ആറുമാസം മുന്‍പാണ് അമ്മയുടെ വിയോഗം .സ്തനാർബുദം  ബാധിച്ച അമ്മയുടെ  രണ്ടു സ്തനങ്ങളും നീക്കം ചെയ്തിരുന്നു.മൂത്ത സഹോദരന്‍ അയാളുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ സ്വന്തമായി വീട് പണിത് താമസം മാറണം എന്ന് പറഞ്ഞപ്പോള്‍  അന്ന് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ മുരളീധരന്‍ ഓര്‍ത്തു .

,, ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത് ഇങ്ങനെയാണ്. സ്വന്തമായി പണം സമ്പാദിച്ചാല്‍ പിന്നെ  സ്വന്തമായി വീട് പണിയണം, ഭാര്യയും കുഞ്ഞുങ്ങളുമായി സ്വസ്ഥമായി തനിയെ ജീവിക്കണം .ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് അച്ഛനും ,അമ്മയും ,സഹോദരങ്ങളും ഒന്നും വേണ്ട അവരുടെ സ്നേഹവും വേണ്ട .എനിക്കും നിന്‍റെ അമ്മയ്ക്കും ഒരേഒരു ആഗ്രഹമേയുള്ളൂ .ഞങ്ങളുടെ കണ്ണുകള്‍ എന്നെന്നേയ്ക്കുമായി അടയുന്നത് വരെ ഞങ്ങളുടെ മക്കള്‍ ഞങ്ങളുടെ അരികില്‍ തന്നെ  ഉണ്ടാവണം എന്ന് .നിങ്ങളുടെ മക്കളെ താരാട്ട് പാടി ഉറക്കിയും കഥകള്‍ പറഞ്ഞു കൊടുത്തും അവരുടെയൊക്കെസ്നേഹം ആവോളം ആസ്വദിച്ച്  ഞങ്ങള്‍ക്ക് അവരെയൊക്കെ വളര്‍ത്തണം .ഇനി നിനക്ക് വേറെ വീട് ഇപ്പോള്‍ തന്നെ പണിയണം എന്നുണ്ടെങ്കില്‍ അങ്ങിനെയാവാം. പക്ഷെ പിന്നെ അച്ഛനേം അമ്മയേം കാണാനായി എന്‍റെ മോന്‍ ഈ വീടിന്‍റെ പടി ചവിട്ടരുത് ,,

അച്ഛന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഏട്ടന്‍ ഒന്നും ഉരിയാടാതെ കിടപ്പ് മുറിയിലേക്ക് കയറിപ്പോയി .ഏട്ടത്തിയുടെ നിര്‍ബന്ധം മൂലമാണ് അന്ന് അച്ഛനോട് ഏട്ടന്‍ അങ്ങിനെ സംസാരിച്ചത് .പിന്നീട് ആ വീട്ടില്‍ ആരുംതന്നെ വീട് മാറി താമസിക്കണം എന്ന് അച്ഛനോട് പറയുന്നത് മുരളീധരന്‍ കേട്ടിട്ടില്ല .ഏട്ടന്‍ പോയി രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഏട്ടത്തിയും മക്കളും വിദേശത്തേക്ക്  പോയി .മുരളീധരന്‍റെ വിവാഹവും ആര്‍ഭാടമായി തന്നെയാണ് നടത്തപ്പെട്ടത് .സ്വന്തമായി ഒരു സമ്പാദ്യവും അയാള്‍ക്കുണ്ടായിരുന്നില്ല .പറമ്പിലും ,വയലിലും തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിച്ചും,സ്വയം തൊഴിലെടുത്തും വര്‍ഷങ്ങള്‍ പോയതയാള്‍  അറിഞ്ഞില്ല

.സാമ്പത്തീകമായ ഒരു ബുദ്ധിമുട്ടുകളും അച്ഛന്‍റെ മരണംവരെ അയാള്‍ അറിഞ്ഞിരുന്നില്ല .പക്ഷെ അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞതില്‍ പിന്നെ ജീവിതത്തിന് താളപ്പിഴകള്‍ സംഭവിച്ചുതുടങ്ങി .അച്ഛന്‍റെ മരണശേഷം കൂട്ടുകുടുംബം നാമാവശേഷമായി.അച്ഛന്‍ മരണപ്പെട്ട് നാലാം മാസം സ്വത്തുക്കള്‍ വീതംവച്ചു .നാട്ടുനടപ്പ് പ്രകാരം ഏറ്റവും ഇളയ സഹോദരന് വീട് ലഭിച്ചു .പക്ഷെ വീട് രണ്ടാമത്തെ സഹോദരന്‍ ഇളയ സഹോദരനില്‍ നിന്നും വിലയ്ക്ക് വാങ്ങിച്ചു .മറ്റുള്ള സഹോദരങ്ങള്‍ അവരവര്‍ക്ക് ലഭിച്ച ഭൂമിയില്‍  ധൃതഗതിയില്‍    വീടിന്‍റെ പണികള്‍ ആരംഭിച്ചു  . വീട് പണിയുവാന്‍ ലക്ഷങ്ങള്‍ വേണം. ഒരു പതിനായിരം രൂപ പോലും  തികച്ചെടുക്കുവാനില്ലാത്ത മുരളീധരന്‍  എന്ത് ചെയ്യണം എന്നറിയാതെ  പകച്ചുപോയി.തറവാട് വാങ്ങിയ സഹോദരന്‍ തറവാട്ടില്‍ അയാളോടൊപ്പം  താമസിക്കുവാന്‍ മുരളീധരനോട് പറഞ്ഞു .മനസ്സില്ലാമനസ്സോടെ വേറെയൊരു നിവര്‍ത്തിയും ഇല്ലാത്തതുകൊണ്ട് മുരളീധരനും ,രണ്ടു പെണ്‍മക്കളും,ഭാര്യയും തറവാട്ടില്‍ തന്നെ ജീവിതം തുടര്‍ന്നു .

 തറവാട് വാങ്ങിയ സഹോദരന്‍ പാവമായിരുന്നു സഹോദരന്‍ വിദേശത്തേക്ക് പോയപ്പോള്‍ ഏട്ടത്തിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം മുരളീധരനെ അത്ഭുതപ്പെടുത്തി .എന്ത് പ്രവര്‍ത്തിയിലും വീടിന്‍റെ അവകാശം ഏട്ടത്തിയുടെ സ്വഭാവത്തില്‍ പ്രതിഫലിച്ചുക്കൊണ്ടിരുന്നു.അടുക്കളയിലെ പണികളും മറ്റും  തന്‍റെ ഭാര്യയും മക്കളും ചെയ്യണം. കോളെജില്‍ പോകുന്ന മക്കളുടെ ആവശ്യങ്ങള്‍ക്കും മറ്റും ഏട്ടത്തിയുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്ന തന്‍റെ വിധിയെ ഓര്‍ത്ത്‌ അയാള്‍ സങ്കടപ്പെട്ടു .ഏട്ടന്‍റെ മക്കള്‍ പുതു വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ തന്‍റെ മക്കള്‍ പഴകിയ വസ്ത്രങ്ങള്‍ ധരിച്ചുക്കൊണ്ട് നടന്നു .ഏട്ടന്‍റെ മക്കള്‍  എന്നും പാലും മുട്ടയും  കഴിക്കണം എന്ന് എട്ടത്തിക്ക് നിര്‍ബന്ധമായിരുന്നു .തന്‍റെ മക്കള്‍ക്ക്‌ അതൊന്നും ലഭിച്ചിരുന്നില്ല .പിന്നെ പിന്നെ വേലക്കാരുടെ അവസ്ഥയിലേക്ക് മുരളീധരനും കുടുംബവും പരിണമിച്ചു .ഭാര്യയുടേയും മക്കളുടേയും അവസ്ഥ കണ്ട് അയാള്‍ക്ക്‌ തറവാട്ടില്‍ തുടര്‍ന്നു ജീവിക്കുവാന്‍ താത്പര്യം ഇല്ലാതെയായി .ഗ്രാമത്തില്‍ ഒരു വീട് വാടകയ്ക്കെടുത്ത്  മുരളീധരനും കുടുംബവും അവിടേയ്ക്ക് താമസം മാറി .മറ്റുള്ള സഹോദരന്മാര്‍ ആരുംതന്നെ സ്ഥിരതാമസത്തിനായി   അവരുടെ വീട്ടിലേക്ക് മുരളീധരനേയും കുടുംബത്തേയും ക്ഷണിച്ചില്ല .

തന്‍റെ കൂടപ്പിറപ്പുകളില്‍ നിന്നും ഒറ്റപ്പെട്ടുപോയതില്‍ മുരളീധരന്‍ വല്ലാതെ സങ്കടപ്പെട്ടു . സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബാംഗങ്ങള്‍ ഇപ്പോള്‍ പരസ്പരം കാണുന്നത് തന്നെ വിരളമാണ് .  മുരളീധരന്‍ ജോലി അന്യേഷിച്ചുക്കൊണ്ടിരുന്നു . നിരന്തരമുള്ള  അന്യേഷണത്തിനൊടുവില്‍ ഒരു പലചരക്കുകടയില്‍ അയാള്‍ക്ക്‌ ജോലി ലഭിച്ചു .വീട് വാടക കൊടുത്താല്‍ ബാക്കി മൂവായിരം രൂപയാണ് മിച്ചം വെയ്ക്കാന്‍ ഉള്ളത്. അതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവുകളും വീട്ടിലെ ചിലവുകളും നടത്തേണം .വീതംവച്ചതില്‍ നിന്നും ലഭിച്ച അമ്പതു സെന്റു ഭൂമിയില്‍ മുപ്പതില്‍ പരം തെങ്ങുകളുണ്ട്. അവയില്‍ നിന്നും ലഭിക്കുന്ന നാളികേരം വില്‍പ്പന ചെയ്‌താല്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ലഭിക്കുന്ന പണത്തിന്‍റെ പകുതിയോളം നല്‍കണം .തെങ്ങുകയറ്റ കൂലി കൂടുതലായത് കൊണ്ട് മൂന്നു മാസം കൂടുമ്പോഴാണ് തെങ്ങ് കയറ്റിപ്പിക്കുന്നത് . പലചരക്കുകടയില്‍ ജോലിക്ക് പോകുന്നതിലുള്ള നീരസം  സഹോദരങ്ങള്‍ അയാളെ  അറിയിച്ചു. അയാളും കുടുംബവും എങ്ങിനെ ജീവിക്കുന്നു എന്ന് ആരുംതന്നെ തിരക്കിയില്ല .ജീവിത ഉപാധികളും ആരും നിര്‍ദേശിച്ചില്ല .എല്ലാവര്‍ക്കും അഭിമാന ക്ഷതമാണ് പ്രശ്നം .

സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുവാന്‍ എന്ത് ചെയ്യും  എന്ന ആലോചനയ്ക്കിടയില്‍  ഭാര്യ അയാളോട് പറഞ്ഞു.

,,   നമുക്ക് നമ്മുടെ  അമ്പതു സെന്റ്‌ ഭൂമിയില്‍  നിന്നും പകുതി വില്‍ക്കാം. ആ രൂപ ക്കൊണ്ട് നമുക്ക് ഒരു ചെറിയ വീട് പണിയാം .എത്ര നാളാ ഇങ്ങിനെ വാടക വീട്ടില്‍ താമസിക്കുന്നത് ,,

മുരളീധരന്‍ കിടന്ന കിടപ്പില്‍ നിന്നും തലയണ ചുമരിനോട് ഉയര്‍ത്തി വെച്ച്  അല്പം  നിവര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു .

,, നമ്മുടെ മക്കള്‍ക്ക്‌ പത്തൊന്‍പതും , പതിനേഴും,വയസ്സായി നമുക്ക് അവരെ വിവാഹംകഴിപ്പിച്ചയക്കേണ്ടേ ...ഭൂമി വില്‍ക്കുന്ന പണംകൊണ്ട് വീട് പണിതാല്‍ മക്കളുടെ വിവാഹം എങ്ങിനെ നടത്തും ,,

അവള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുകള്‍ ഓടിച്ചുക്കൊണ്ട് പറഞ്ഞു .

,, ഈ കാലത്ത് സ്വന്തമായി വീടില്ലാത്ത നമ്മുടെ മക്കള്‍ക്ക്  നല്ല കുടുംബത്തില്‍ നിന്നും ഒരു  ബന്ധം ലഭിക്കുമോ ? ഇപ്പോള്‍ നമുക്ക് സ്വന്തമായി ഒരു വീടാണ് പ്രധാനം നമുക്ക് അതിനുള്ള വഴി നോക്കാം പിന്നീടുള്ള ജീവിതം ഈശ്വരന്‍ നിശ്ചയിച്ചത് പോലെ നടക്കട്ടെ ,,

ഭൂമി വില്‍പ്പനയ്ക്കായി ഗ്രാമത്തിലെ ദല്ലാള്‍ ഇസ്മായിലിനെ മുരളീധരന്‍ ഇറച്ചി കടയില്‍ പോയി കണ്ടു .ഇറച്ചി വില്പനയും ഭൂമി കച്ചവടവുമാണ് ഇസ്മായിലിന്‍റെ തൊഴില്‍ .  കടയില്‍ നല്ല തിരക്കുള്ള സമയമായത്‌ കൊണ്ട് മുരളീധരന്‍ കടയുടെ പുറത്ത് കാത്തുനിന്നു .അല്പം കഴിഞ്ഞപ്പോള്‍ ഇസ്മായില്‍ മുരളീധരന്‍റെ അരികിലേക്ക് വന്നു .


,, ആരാ ഈ വന്നിരിക്കുന്നത്. എന്താ ചെയ്യാ ഓരോരുത്തര്‍ക്കും ഓരോരെ വിധി അല്ലാണ്ട് ഞമ്മള് എന്താ പറയാ .ഇങ്ങക്ക് തടീം മിടുക്കും ഉള്ള കുറേ സഹോദരങ്ങള് ഉണ്ടല്ലാ .എല്ലാരെ കയ്യിലും വെണ്ടുവോളം പണോം ഉണ്ട് എന്നിട്ടല്ലേ ഇങ്ങള് വാടക വീട്ടില് താമസിക്കണത് .കൂടപ്പിറപ്പുകള്‍ക്ക് കണ്ണീ ചോര ഇല്ലാണ്ടായാല്‍ ഇങ്ങനെയിരിക്കും .ഇങ്ങളെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ട് വിഷമം ഉണ്ട്‌ട്ടാ .ആട്ടെ ഇങ്ങള് വന്ന കാര്യം പറയീം ,,

മുരളീധരന്‍  ഇസ്മായിലിനെ കടയുടെ മുന്‍ഭാഗത്തു നിന്നും അല്‍പംകൂടി മാറ്റി നിര്‍ത്തി പറഞ്ഞു .

,, എനിക്ക് ആരും ഇല്ലാണ്ടായി ഇസ്മായില്‍ക്കാ ..എന്നും എന്‍റെ കൂടപ്പിറപ്പുകള്‍ എന്‍റെ കൂടെ ഉണ്ടാവും എന്ന് കരുതിയ ഞാനൊരു മണ്ടനായി  പറമ്പും, വീടും, വയലും നോക്കി നടന്ന് ഞാന്‍ പെരുവഴിയിലായി .ആരോഗ്യമുള്ള കാലത്ത് വിദേശത്തേക്ക് പോയിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഈ ഗതി വരില്ലായിരുന്നു .എനിക്ക് വീതംവച്ചു കിട്ടിയ അമ്പതു സെന്റ്‌ ഭൂമിയില്‍  നിന്നും പകുതി ഭൂമി  വില്‍ക്കണം .എന്നിട്ട് ഭാക്കിയുള്ള സ്ഥലത്ത് ഒരു വീട് പണിയണം .ഇസ്മായില്‍ക്കാ എന്‍റെ പറമ്പ് വില്പന ചെയ്തു തരണം ,,

ഇസ്മായിലിന്‍റെ മുഖത്ത് അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ സഹതാപം നിഴലിച്ചിരുന്നു .ഇസ്മായില്‍ ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു .

,, ഇങ്ങള് ദൈര്യമായി പോയ്ക്കൊളീന്‍. കിട്ടാവുന്നതില്‍ നല്ല വെല ഇങ്ങടെ പറമ്പിന് ഞമ്മള് വാങ്ങിച്ചു തരും .ആളേം കൂട്ടി ഞാന്‍ ഉടനെ അവിടേക്ക് വന്നേക്കാം ,,

ഇസ്മായിലിനോട് യാത്ര പറഞ്ഞ് മുരളീധരന്‍ വീട്ടിലേക്ക് നടന്നു .മനസ്സില്‍ സങ്കടം നിറഞ്ഞു നില്‍ക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു .ആകപ്പാടെ ഒരു വല്ലാത്ത അസ്വസ്ഥത .ഉള്ള ഭൂമിയല്‍ നിന്നും ഏതാനും ദിവസ്സങ്ങള്‍ക്കുള്ളില്‍  പകുതി ഭൂമി തനിക്ക് നഷ്ടമാകും .ജീവിതത്തിന് ഒരു സന്തോഷവും ഇല്ലാണ്ടായിരിക്കുന്നു .പ്രാരാബ്ദവും വേവലാതികളും ജീവിതത്തില്‍ കുമിഞ്ഞുകൂടുന്നു .ഇയ്യോബിന്‍റെ പുസ്തകത്തില്‍ വായിച്ച വാക്യം അപ്പോള്‍ അയാള്‍ ഓര്‍ത്തു . "അമ്മയുടെ ഉദരത്തിൽ നിന്ന് ഞാൻ നഗ്നനായി വന്നു; നഗ്നനായി മടങ്ങും; ദൈവം തന്നു; ദൈവം എടുത്തു "

അടുത്ത ദിവസ്സം രാവിലെ  മുരളീധരന് ലഭിച്ച ഭൂമിയുടെ അതിര്‍ത്തി പങ്കിടുന്ന ഭൂമിയുടെ അവകാശിയായ ഏട്ടന്‍റെ ഭാര്യ മുരളീധരനെ കാണുവാന്‍ വന്നു .അവര്‍ക്ക് പറയുവാനുള്ളത്‌ അവര്‍ പറഞ്ഞു .

,, മുരളിയുടെ  വസ്തുവില്‍ നിന്നും പാതി വസ്തു വില്‍ക്കുന്നൂ എന്ന് അറിഞ്ഞ് ഇന്നലെ ഏട്ടന്‍ വിളിച്ചിരുന്നു .പുറത്തുള്ളവര്‍ക്ക് എന്തിനാ ഭൂമി വില്‍ക്കുന്നത് .വില്‍ക്കുന്ന വസ്തു ഞങ്ങള്‍ എടുത്തോളാം. നാട്ടില്‍ ഇപ്പോഴുള്ള വില ഞങ്ങള്‍ തരാം .പുറമേക്ക് ഭൂമി വില്‍പന ചെയ്‌താല്‍ ഭൂമി വാങ്ങിക്കുന്നവര്‍ നല്ല സ്വഭാവക്കാര്‍ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവിടെ സ്വസ്ഥമായി ജീവിക്കുവാന്‍ ആവുമോ ?,,

മുരളീധരന്‍ എന്ത് മറുപടി പറയണം എന്ന് അറിയാതെ വിഷമിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബാഗില്‍ നിന്നും ഒരു കെട്ട് നോട്ടെടുത്ത് മുരളീധരന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് ഏട്ടത്തി  പറഞ്ഞു .

,, ഇത് അഡ്വാന്‍സ് രണ്ടു ലക്ഷം രൂപയുണ്ട് ഇനി ഇന്ന് ഏട്ടന്‍ മുരളിക്ക് വിളിക്കും അപ്പോള്‍ വിലയും മറ്റു കാര്യങ്ങളും സംസാരിക്കും ,,

അങ്ങിനെ ഭൂമി സഹോദരന് തന്നെ കച്ചവടമായി .വേറെയൊരു സഹോദരന്‍ ഭൂമി വില്‍ക്കുന്ന കാര്യം അയാളോട് പറയാത്തതില്‍ പരിഭവം പ്രകടിപ്പിച്ചു .ഇസ്മായില്‍ ഭൂമി വാങ്ങിക്കുവാന്‍  ആളെയായി വന്നെങ്കിലും ഭൂമി കച്ചവടം കഴിഞ്ഞ വിവരം പറഞ്ഞപ്പോള്‍ അവര്‍  തിരികെ പോയി.  അവര്‍ പറഞ്ഞ വിലയെക്കാളും കുറഞ്ഞ വിലയ്ക്കാണ് സഹോദരന് ഭൂമി കച്ചവടം ചെയ്തത് എന്ന തിരിച്ചറിവ് മുരളീധരനെ സങ്കടപ്പെടുത്തിയെങ്കിലും ,കൂടപ്പിറപ്പിനാണല്ലോ എന്നോര്‍ത്ത് ആശ്വാസിച്ചു .ആറുമാസത്തെ കരാറിലാണ് കച്ചവടം വീടിന്‍റെ പണി നടക്കുന്നതിനിടയില്‍ ആവശ്യമായ രൂപ നല്‍കാം എന്നും തീരുമാനമായി .വീടിന്‍റെ പണികള്‍ ധൃതഗതിയില്‍ തുടങ്ങിയെങ്കിലും ആവശ്യാനുസരണം രൂപ സഹോദരന്‍റെ പക്കല്‍ നിന്നും ലഭിക്കാത്തത് കൊണ്ട് പലപ്പോഴും വീടിന്‍റെ  പണികള്‍ മുരളീധരന് നിറുത്തിവേയ്ക്കേണ്ടി വന്നു .

മഴയ്ക്ക്‌ ശമനം വന്നപ്പോള്‍ ചാരുകസേരയില്‍ നിന്നും എഴുനേറ്റ്  മുരളീധരന്‍ മുറ്റത്തേക്കിറങ്ങി .സരസ്വതി മഴവെള്ളത്തില്‍  ഒലിച്ചുപോയ  പത്തുമണിപുഷ്പ  ചെടികള്‍ പെറുക്കിയെടുത്തു കുഴിച്ചിടുന്നത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു .

,, മോളെ ആ ചെടികള്‍ ചട്ടിയിലോ ചാക്കില്‍ മണ്ണ് നിറച്ചോ കുഴിച്ചിടൂ.... അല്ലെകില്‍ അടുത്ത മഴയ്ക്ക് അതെല്ലാം ഒലിച്ചു പോകും ,,

സരസ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു .

,, ഒഴിവായ ചെടിച്ചട്ടികള്‍ ഇല്ല അച്ചാ.... ഞാന്‍ പോയി പ്ലാസ്റ്റിക് ചാക്ക് അടുക്കളയിലോ മറ്റോ ഉണ്ടോ എന്ന് നോക്കട്ടെ .

അല്‍പം കഴിഞ്ഞപ്പോള്‍ സരസ്വതി ചാക്കുമായി വന്നു .അവള്‍ കൈകൊട്ടുക്കൊണ്ട് ചാക്കിലേക്ക് മണ്ണ് വെട്ടിയിടുന്നത് കണ്ടപ്പോള്‍ മുരളീധരന്‍  കൈകൊട്ടു വാങ്ങി മണ്ണ് ചാക്കിലേക്ക് വെട്ടിയിട്ട് കൊടുക്കുവാന്‍ ആരംഭിച്ചു .മണ്ണ് വെട്ടിയ കൈകോട്ട് അയാളുടെ കയ്യില്‍ നിന്നും തെന്നി വെട്ട് കാല്‍പാദത്തില്‍ കൊണ്ടു .കാല്‍പാദത്തില്‍ നിന്നും രക്തം ചീറ്റിയപ്പോള്‍ സരസ്വതി ബോധരഹിതയായി നിലംപതിച്ചു .പുറത്തെ ബഹളം കേട്ട് അയാളുടെ ഭാര്യയും മൂത്ത മകളും അവരുടെ അരികിലേക്ക് ഓടിയെത്തി .നാട്ടുകാര്‍ ഓടിക്കൂടി രണ്ടുപേരേയും ആശുപത്രിയില്‍ കൊണ്ടുപോയി .പോകുന്ന വഴിയില്‍ സരസ്വതിക്ക് ബോധം തെളിഞ്ഞു .മുരളീധരനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറ്റിയ മുറിവ് തുന്നികെട്ടി .രക്തം പരിശോധിച്ചപ്പോള്‍  മുരളീധരന് രക്തത്തില്‍ ഷുഗറിന്‍റെ അളവ്  അമിതമാണ് എന്ന് ഡോക്ടര്‍ പറഞ്ഞു .മുറിവ് പഴുക്കാതെ സൂക്ഷിക്കണം എന്നും രണ്ടു ദിവസം കഴിഞ്ഞു ആശുപത്രിയില്‍ നിന്നും പോകാം എന്നും ഡോക്ടര്‍ പറഞ്ഞുവെങ്കിലും അന്ന് തന്നെ മുരളീധരന്‍ വീട്ടിലേക്ക് തിരികെപോന്നു  .

മൂന്നാം ദിവസ്സം പാദത്തിലെ മുറിവിന് പഴുപ്പ് കൂടി മുരളീധരനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ദിവസ്സങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞുവെങ്കിലും മുറിവിലെ പഴുപ്പ് കൂടിക്കൂടി വന്നു .വൈദ്യശാസ്ത്രം പിന്നീട് വിധിയെഴുതി. മുരളീധരന്‍റെ കാല്‍പാദം മുറിച്ചു കളയണമെന്ന്. കാരണം അയാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ മരുന്നുകളെ കൊണ്ട് ആവുന്നുണ്ടായിരുന്നില്ല   .മുരളീധരനെ ഈ വിവരം ആരും അറിയിച്ചില്ല . ശാസ്ത്രക്രിയ ഒഴിവാക്കി അസുഖം ഭേദമാക്കുവാന്‍ മുരളീധരന്‍റെ ഭാര്യ ഡോക്ടറെ കണ്ടു സംസാരിച്ചു .കൂടുതല്‍ ഭാഗങ്ങളിലേക്ക് പഴുപ്പ് വ്യാപിക്കുന്നതിന് മുന്‍പ് എത്രയുംവേഗം ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടറുടെ മറുപടി .ശാസ്ത്രക്രിയ നിശ്ചയിച്ച ദിവസ്സം പരിശോധനയ്ക്കാണെന്ന് പറഞ്ഞാണ് മുരളീധരനെ  ശാസ്ത്രക്രിയ ചെയ്യുന്ന മുറിയിലേക്ക് കൊണ്ടുപോയത് .മണിക്കൂറുകള്‍ക്ക് ശേഷം മുരളീധരനെ അത്യാഹിത വിഭാഗം മുറിയിലേക്ക് കൊണ്ടുവന്നു .

വലതു  കാല്‍പാദം   മുറിച്ചു നീക്കിയ വിവരം മുരളീധരന്‍ അറിഞ്ഞപ്പോള്‍ അയാളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകിക്കൊണ്ടിരുന്നു .ജീവിതത്തില്‍ കഷ്ടതകള്‍ക്ക് ആരംഭം കുറിച്ചാല്‍ അത് അഗ്നി ആളിക്കത്തുന്നത് പോലെയാണ് അത് കത്തി പടര്‍ന്നുകൊണ്ടേയിരിക്കും ,ദുരിതങ്ങള്‍ അവിടെക്കൊണ്ട് അവസാനിച്ചില്ല വീണ്ടും പഴുപ്പ് കൂടി കാല്‍മുട്ടിന് താഴെ മുറിച്ചു മാറ്റി .മുരളീധരന്‍റെ മനസ്സ് എല്ലാ ബാധ്യതകളില്‍ നിന്നും ഒളിച്ചോടുവാന്‍ വല്ലാതെ കൊതിച്ചു .ഒറ്റ കാലനായ തനിക്കിനി ജോലി ചെയ്ത് കുടുംബത്തെ പോറ്റുവാന്‍ ആവില്ല എന്നത്  ഇനിയും ജീവിക്കുവാനുള്ള പ്രേരണ അയാളില്‍  നാമാവശേഷമായി  .വീട് പണിയുവാനുള്ള തുകയില്‍ നിന്നും ഇപ്പോള്‍ തന്നെ ഭീമമായ തുക ചികിത്സക്കായി വിനിയോഗിച്ചു .ഇനിയും പഴുപ്പ് വരുവാനും അവശേഷിച്ച കാല്‍മുട്ടിന് മുകള്‍ ഭാഗവും മുറിക്കേണ്ടി വരും എന്ന തിരിച്ചറിവ് മുരളീധരന്‍റെ മനസ്സിനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു .

ആശുപത്രിയില്‍ നിന്നും   തിരികെ വീട്ടിലേക്ക് പോരുന്ന ദിവസ്സം ഉറക്കത്തിനുള്ള ഗുളികകള്‍ മുരളീധരന്‍ പ്രത്യേകം ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചു . വീട്ടില്‍ എന്നും കട്ടിലില്‍ കിടന്നുറങ്ങുന്ന അയാള്‍ അന്ന് മക്കളും തന്‍റെ അരികില്‍ കിടക്കണം എന്ന് പറഞ്ഞത് കൊണ്ട് രണ്ടു മെത്തകള്‍ കൂട്ടിയിട്ട് നാലുപേര്‍ക്കും കിടക്കുവാനുള്ള സ്ഥലം ഒരുക്കി .അന്ന് ഒരുപാട് നേരം വൈകിയാണ് മക്കളും ഭാര്യയും ഉറങ്ങിയത് .അയാള്‍ക്കുറങ്ങുവാനാവുന്നുണ്ടായിരുന്നില്ല .അയാളുടെ തീരുമാനം നടപ്പിലാക്കുവാനുള്ള ദിവസ്സമായിരുന്നു ആ ദിവസ്സം. എല്ലാവരും ഉറങ്ങിയെന്ന്‍ ഉറപ്പുവരുത്തിയ ശേഷം മരുന്നുകള്‍ വെച്ചിരുന്ന മേശയിലേക്ക്‌ അയാളുടെ കൈകള്‍ നീണ്ടു .ഉറക്കത്തിനുള്ള ഗുളികയുടെ കവര്‍ എടുത്ത് കൈകളില്‍ കൊള്ളാവുന്ന അത്രയും ഗുളികകള്‍ അയാള്‍ എടുത്തുകഴിച്ചു .കവറിലെ എല്ലാ ഗുളികകളും കഴിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ നീണ്ടുനിവര്‍ന്നു കിടന്നു .ജീവിതത്തിലെ അവസാനത്തെ നിദ്രയിലെക്കുള്ള കിടത്തമായിരുന്നു ആ നീണ്ടുനിവര്‍ന്നുള്ള  കിടത്തം .നിമിഷങ്ങള്‍ക്കകം അയാളിലെ അവസാനത്തെ  നിദ്ര അയാളെ തേടിയെത്തി  .പ്രാരാബ്ദങ്ങളും, വേവലാതികളും,സങ്കടങ്ങളും,സാമ്പത്തിക പരാധീനതകളും ഇല്ലാത്ത ലോകത്തേക്കുള്ള അയാള്‍ കൊതിച്ച യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ മുരളീധരന്‍  തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ   ആവുന്നുള്ളൂ .ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുകയില്ല. പക്ഷെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ ഇനിയൊരിക്കലും കഴിയുകയില്ല എന്ന തിരിച്ചറിവുള്ള  പച്ചയായ മനുഷ്യരുടെ മുന്‍പില്‍ ഈ ഭൂലോകത്ത് നിന്നും പലായനം ചെയ്യുക എന്നതല്ലാതെ മറ്റ് എന്ത് മാര്‍ഗ്ഗം .
                                         
                                                                                  ശുഭം
rasheedthozhiyoor@gamil.com                                                          rasheedthozhiyoor.blogspot.com

4 July 2015

ചെറുകഥ.ജീവച്ഛവം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്

സൂര്യാസ്തമയത്തിന്‍റെ മുന്നറിയിപ്പെന്നോണം ആകാശം സ്വര്‍ണ്ണ വര്‍ണ്ണങ്ങളാല്‍ ചേതോഹരമായി കാണപ്പെട്ടു .  തിരുവനന്തപുരത്തെ ടെക്നോപാർക്കില്‍ നിന്നും ജോലികഴിഞ്ഞ് അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നവരുടെ തിക്കും തിരക്കും.എല്ലാ തൊഴിലാളികളുടേയും മുഖത്തും തൊഴിലില്‍ നിന്നും അടുത്ത ദിവസം വരെ വിമുക്തമായ സന്തോഷം പ്രതിഫലിക്കുന്നത് കാണാം .   കൂട്ടത്തില്‍ രാഹുല്‍ തിരക്കിലൂടെ നന്നേ പാടുപ്പെട്ട്  തന്‍റെ  ബൈക്ക് പാര്‍ക്ക് ചെയ്ത ഇടത്തേക്ക് നടന്നു .അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ് ഈ അസ്വസ്ഥത തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു .അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്നുഭവിക്കുന്ന ജീവിത യാതനകള്‍ തരണം ചെയ്യുവാന്‍ ആവാത്തതിന്‍റെ വിഷമം അയാളുടെ മുഖത്ത് നോക്കിയാല്‍ ആര്‍ക്കും മനസ്സിലാവും .ക്ഷൌരം  ചെയ്യാത്ത അയാളുടെ മുഖത്ത് താടി നീണ്ടുവളര്‍ന്നിരിക്കുന്നു . തന്‍റെ ജീവിത വഴികാട്ടിയും, സന്തതസഹചാരിയും അയാളുടെ ഏറ്റവും പ്രിയപ്പെട്ടവനുമായ രൂപേഷ് വാഹനാപകടത്തെ തുടര്‍ന്ന്‍ തിരുവനന്തപുരം പട്ടണത്തിലെ ഹൈടെക്ക് ആശുപത്രിയില്‍ ജീവച്ഛവമായി കിടക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു .

രാഹുലും രൂപേഷും ടെക്നോപാർക്കില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു .അന്ന് ആ അപകടം നടന്ന നിമിഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രാഹുലിന്‍റെ പാദങ്ങളില്‍ നിന്നും രൂപാന്തരപ്പെടുന്ന വിറയല്‍ ശരീരമാകെ വ്യാപിക്കും .അപ്പോള്‍ അയാള്‍ ഇമകള്‍ ഇറുക്കിയടച്ച് കൈപാദങ്ങള്‍ മുഖത്ത് അമര്‍ത്തിപ്പിടിച്ച് അമിതമായി കിതയ്ക്കുവാന്‍ തുടങ്ങും .  രാഹുലിന്‍റെയും, രൂപേഷിന്‍റെയും     അനാഥാലയത്തിലെ ഒരുമിച്ചുള്ള ജീവിതവും ,വിദ്യാലയത്തിലെ ഒരുമിച്ചുള്ള പഠനവും പോലെ ടെക്നോപാർക്കില്‍ ഒരുമിച്ചു ഒരേ സ്ഥാപനത്തില്‍ ജോലി ലഭിച്ചതും അവരുടെ പിരിയുവാനാവാത്ത സൗഹൃദ ബന്ധം തന്നെയാണ് .ടെക്നോപാർക്കിലെ ജീവിതചര്യയില്‍നിന്നും രാഹുലിനും രൂപേഷിനും ഓരോരെ പ്രണയിനികളെ ലഭിച്ചിരുന്നു .വാഹനാപകടം നടന്നതിന്‍റെ അടുത്ത ദിവസമായിരുന്നു രൂപേഷിന്‍റെ പ്രണയിനിയായ നൈനീകയുടെ ജന്മദിനം. വാഹനാപകടം സംഭവിച്ച അന്ന് ഊണ് കഴിഞ്ഞുള്ള വിശ്രമത്തിനിടയില്‍ രൂപേഷ് രാഹുലിനോട് പറഞ്ഞു 

,, എടാ രഹുലെ നാളെയാണ് നൈനീകയുടെ ജന്മദിനം .അവള്‍ക്ക് ഇന്ന് നല്ലൊരു സമ്മാനം വാങ്ങിക്കേണം നമുക്കിന്ന് ജോലി കഴിഞ്ഞു നേരെ സമ്മാനം വാങ്ങിക്കുവാന്‍ പോകാം ,, 

രാഹുല്‍ രൂപേഷിന്‍റെ മുഖത്തേക്ക് നോക്കി ആശ്ചര്യത്തോടെ  പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

,, എടാ നിങ്ങളുടെ പ്രണയം സമ്മാനങ്ങള്‍ കൈമാറുവാന്‍ മാത്രം വളര്‍ന്നുവോ . നിങ്ങളുടെ പ്രണയം അവളുടെ വീട്ടുക്കാര്‍ അറിയേണ്ട . മൂന്ന് സഹോദരന്മാര്‍ക്കുള്ള   ഒരേയൊരു സഹോദരിയാണ് അവള്‍ .സമ്മാനം നീ അവള്‍ക്ക് കൊടുത്തെന്ന് അവന്മാരേങ്ങാനും  അറിഞ്ഞാല്‍ അവര്‍ നിന്‍റെ കൈവെട്ടും .വെറുതെ പൊല്ലാപ്പിനൊന്നും  പോകല്ലെ ...ആട്ടെ എന്തു സമ്മാനമാ നീ അവള്‍ക്കു മേടിച്ചു കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നത്   ,,

രൂപേഷ് കസേരയില്‍ നിവര്‍ന്നിരുന്ന് കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി വിരലുകള്‍ തമ്മില്‍ പൊട്ടിച്ച്ക്കൊണ്ട്   പ്രതീക്ഷ  പ്രതിഫലിക്കുന്ന  മുഖഭാവത്തോടെ വിദൂരതയിലേക്ക്  നോക്കി  പറഞ്ഞു .


,, എടാ അവള്‍ എനിക്കുള്ളതാ. ഞാന്‍ ഒരു അനാഥനായത് എന്‍റെ കുറ്റമാണോ .ഞങ്ങള്‍ വിവാഹിതരാകുവാന്‍ തീരുമാനിച്ചു .ഞാന്‍ നൈനീകയുടെ വീട്ടില്‍പോയി അവളെ വിവാഹം ചെയ്യുവാനുള്ള എന്‍റെ ആഗ്രഹം അറിയിക്കും .അവര്‍ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കും .ഇനി സമ്മതമല്ലായെങ്കില്‍ ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യും അത്രതന്നെ .അവളുടെ  വീട്ടുകാര്‍  വിവാഹത്തിന്  സമ്മതിച്ചാല്‍   എനിക്ക് നഷ്ടപ്പെട്ട  മാതാപിതാക്കളുടെയും ,സഹോദരങ്ങളുടെയും ,സ്നേഹം തിരികെ ലഭിക്കും .ഞാനൊരു  സല്‍സ്വഭാവിയല്ലെ  എന്നെ അവര്‍ക്ക്  ഇഷ്ടപ്പെടാതെയിരിക്കില്ല . ഇന്ന് ഒരു രത്നമോതിരം വാങ്ങിക്കണം പിന്നെ ഒരു ചുരിദാറും.നാളെ മോതിരം എനിക്ക് അവളുടെ വിരലില്‍ അണിയിക്കണം ,,

  രാഹുല്‍ എഴുന്നേറ്റ് രൂപേഷിന്‍റെ ചുമലില്‍ കൈവെച്ചുക്കൊണ്ട് പറഞ്ഞു .

,, നിന്‍റെ എന്ത് ആഗ്രഹങ്ങള്‍ക്കും ഞാന്‍ എതിര് നില്‍ക്കുകയില്ല .ഞാനുണ്ടാവും നിന്‍റെ കൂടെ. നമുക്ക് ജോലി കഴിഞ്ഞാല്‍ നേരെ ഷോപ്പിംഗിന് പോകാം... നീ  ധൈര്യമായിരിക്ക് അവള്‍ നിന്‍റെ സ്വന്തമാകും .ആ  സുന്ദരമായ  മുഹൂര്‍ത്തം  ഇനിയും  വിദൂരമല്ല .,,

ജോലി ലഭിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ രണ്ടുപേര്‍ക്കും കൂടി ഒരു ബൈക്ക് വാങ്ങിച്ചിരുന്നു .ആ ബൈക്ക് ഈയിടെ വില്‍പ്പനചെയ്ത് പുതിയ മോഡല്‍ ബൈക്ക് വാങ്ങിച്ചു .അന്ന് ഷോപ്പിംഗ് കഴിഞ്ഞ് വാസസ്ഥലത്തേക്ക് തിരികെ പോരുമ്പോള്‍ രൂപേഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത് .രൂപേഷിന്‍റെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ ബൈക്ക് ഓരത്ത് നിറുത്തി രൂപേഷ് ബൈക്കില്‍ നിന്നും ഇറങ്ങി ഹെല്‍മെറ്റ്‌ തലയില്‍ നിന്നും ഊരി രാഹുലിന്‍റെ തലയില്‍ വെച്ച് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് അല്‍പം മാറിനിന്നു .അപ്പോഴാണ്‌ നിയന്ത്രണം വിട്ടുപോയ ഒരു പാണ്ടി ലോറി അവരുടെ നേര്‍ക്ക്‌ പാഞ്ഞുവന്നത് .രാഹുലും, രൂപേഷും, ബൈക്കും,ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക്‌ തെറിച്ചുവീണു .അവരുടെ  ആര്‍ത്തനാദം പരിസരമാകെ മുഴങ്ങി . അബോധാവസ്ഥയിലായ രണ്ടുപേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . അന്നുതന്നെ രാഹുലിന് ബോധം തെളിഞ്ഞു പക്ഷെ തലയ്ക്ക്‌ സാരമായി പരുക്കേറ്റ രൂപേഷ് നാളിതുവരെ എഴുന്നേറ്റില്ല. യന്ത്രങ്ങളുടെ സഹായത്താല്‍ ഇപ്പോഴും രൂപേഷ് ജീവച്ഛവമായി ആശുപത്രിയില്‍ കിടക്കുന്നു .രാഹുല്‍ നാലുദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും ജോലിയില്‍ നീണ്ട അവധിയെടുത്ത് രൂപേഷിന്‍റെ അരികില്‍ മാസങ്ങളോളം ചിലവഴിച്ചു .

രൂപേഷിന്‍റെ ചികിത്സക്ക് വേണ്ടുന്ന ഭീമമായ തുക രാഹുലും മറ്റ് സഹപ്രവര്‍ത്തകരും ടെക്നോപാർക്കില്‍ നിന്നും സ്വരൂപിച്ചു .ചികിത്സക്ക് വേണ്ടുന്ന രൂപ സ്വരൂപിക്കുവാന്‍ രാഹുലിന് യാതൊരുവിധ പ്രയാസങ്ങളും നേരിടെണ്ടിവന്നില്ല .പക്ഷെ രൂപേഷിന്‍റെ തലച്ചോറിന് ക്ഷതം സംഭവിച്ചതിനാല്‍ അയാള്‍ക്കിനി സാധാരണ ജീവിതത്തിലേക്ക് തിരികെ വരുവാന്‍ ആവില്ലെന്നും യന്ത്രങ്ങളുടെ സഹായത്താല്‍ മാത്രമേ ജീവന്‍ നില നിര്‍ത്തുവാന്‍ ആവുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ രാഹുല്‍ മാനസീകമായി തകര്‍ന്നുപോയി . അപകടം നടന്ന ആ നിമിഷങ്ങള്‍ക്ക് മുന്‍പ് രൂപേഷ് ഹെല്‍മെറ്റ്‌ തന്‍റെ തലയില്‍ വെച്ചുതന്നില്ലായിരുന്നെങ്കില്‍ താനും ഒരു പക്ഷെ ജീവച്ഛവമായി ആശുപത്രിയില്‍ കിടക്കേണ്ടി വരുമായിരുന്നു .അല്ലെങ്കില്‍ മരണം തന്നെ സംഭവിക്കുമായിരുന്നു  എന്ന് സങ്കടത്തോടെ രാഹുല്‍ ഓര്‍ത്തു .തന്‍റെ ജീവന്‍ സുരക്ഷിതമാക്കി  വിധിയുടെ താണ്ഡവത്തിനു മുന്‍പിലേക്ക് തന്‍റെ ശരീരം അര്‍പ്പിച്ച പ്രിയ കൂട്ടുകാരന്‍ ഇനി സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയില്ല എന്ന തിരിച്ചറിവിനാല്‍ രാഹുല്‍  പ്രിയ കൂട്ടുകാരന് വേണ്ടി നീതിന്യായ കോടതിയില്‍ ദയാവധത്തിനായി ഹര്‍ജി സമര്‍പ്പിച്ച്‌ കാത്തിരുന്നു .പലപ്പോഴും മരണവീടുകകളില്‍ പോയി മടങ്ങുമ്പോള്‍ രൂപേഷ് പറഞ്ഞിരുന്ന വാക്കുകള്‍ രാഹുലിന്‍റെ മനസ്സില്‍ അലയടിച്ചുകൊണ്ടേയിരുന്നു .

,, എടാ മരണപ്പെടുകയാണെങ്കില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിയണം .കിടന്ന് നരകിച്ചുള്ള മരണം എനിക്ക് ഓര്‍ക്കുവാനേ ആവുന്നില്ല.എനിക്ക് എഴുനേറ്റ് നടക്കുവാനാവാത്ത എന്തെങ്കിലും അസുഖം പിടിപ്പെട്ടാല്‍ പിന്നെ നീ എന്നെയങ്ങ് കൊന്നുകളഞ്ഞെക്കണം  ,,

ആശുപത്രിയില്‍ രൂപേഷിന്‍റെ അരികില്‍ ആരും വേണമെന്നില്ല എന്ന ആശുപത്രി അധികൃതരുടെ പ്രക്ക്യാപനവും. ഇനിയും ജോലിയില്‍ അവധിയെടുത്താല്‍ ജോലി തന്നെ നഷ്ടപ്പെടും എന്നത് കൊണ്ടും രാഹുല്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു .ജോലി കഴിഞ്ഞ് എന്നും രാഹുല്‍ രൂപേഷിനെ സന്ദര്‍ശിച്ചു പോരും. നീതിന്യായ വ്യവസ്ഥയുടെ ദയാവധത്തിനായുള്ള അനുകൂലമായ വിധിക്ക് വേണ്ടി രാഹുല്‍ പ്രതീക്ഷയോടെ കാത്തിരുന്നു .ഇമകള്‍ അടയ്ക്കാതെ കിടക്കുന്ന രൂപേഷിന്‍റെ ദയനീയമായ മുഖഭാവം തനിക്കിനി ഈ ഭൂലോകത്ത്  ജീവിക്കേണ്ടതില്ല   എന്നതാണ് തന്നോട് പറയുന്നത് എന്ന് രാഹുലിന് തോന്നിപ്പിച്ചു .ദ്രാവക രൂപത്തിലുള്ള ഭക്ഷണം റ്റ്യൂബ് വഴി രൂപേഷിനു നല്‍കുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ രൂപേഷിന്‍റെ ശരീരം ക്ഷീണിച്ചുകൊണ്ടേയിരുന്നു .സുമുഖനായിരുന്ന രൂപേഷിനെ ഇപ്പോള്‍ ആര് കണ്ടാലും ഇമകള്‍ അറിയാതെ നിറഞ്ഞുപോകും .അത്രയും ദയനീയമാണ്  രൂപേഷിന്‍റെ  അവസ്ഥ .രൂപേഷിന് ആശുപത്രി  സന്ദര്‍ശിക്കുന്നത്  തന്നെ  ഇഷ്ടമല്ലായിരുന്നു .കാരണം  ആശുപത്രിയിലെ  മനം പുരട്ടുന്ന മണം രൂപേഷിനെ അസ്വസ്ഥനാക്കിയിരുന്നു .ഒരിക്കല്‍  ആശുപത്രി യില്‍  അസുഖമായി   കിടന്നിരുന്ന  സഹപ്രവര്‍ത്തകനെ  കാണുവാന്‍ രാഹുല്‍  രൂപേഷിനെ  നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോയി  .ആശുപത്രി യില്‍  നിന്നും പുറത്തിറങ്ങിയപ്പോള്‍  രൂപേഷ്  ഛർദ്ദിച്ചു  അവശനായത്  രൂപേഷ്  ഓര്‍ത്തു .  നൈനീക ഇടയ്ക്കൊക്കെ രൂപേഷിനെ സന്ദര്‍ശിക്കുന്നുണ്ട് .

തിരുവനന്തപുരത്തെ മുന്നൂറ്റി അന്‍പതോളം ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്കിലെ ഇരുനൂറ്റി അന്‍പതിലേറെ വിവര സാങ്കേതിക അനുബന്ധ കമ്പനികളിലെ,  മുപ്പത്തയ്യായിരത്തിലധികം പ്രൊഫഷനലുകൾ ജോലി ചെയ്യുന്നിടത്ത് തൊഴില്‍ സമ്പാദിക്കുക എന്നത് രാഹുലിനെക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് രൂപേഷായിരുന്നു .രൂപേഷായിരുന്നു രണ്ടുപേര്‍ക്കും തൊഴിലിനായി പ്രയത്നിച്ചതും . കോട്ടയം പട്ടണത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരത്തു സ്ഥിതിചെയ്യുന്ന അനാഥാലയത്തില്‍ രാഹുല്‍ എത്തിപ്പെട്ടത് തന്‍റെ ആറാമത്തെ വയസ്സിലായിരുന്നു .തന്‍റെ മാതാവിനെ അവസാനമായി കണ്ട ദിവസവും അന്നായിരുന്നു .പേരുകേട്ട തറവാട്ടില്‍ പിറന്ന രാഹുലിന്‍റെ അമ്മയുടെ വിവാഹം പ്രണയ വിവാഹമായിരുന്നു .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തറവാട്ടില്‍ തോഴിലെടുക്കുവാന്‍ വന്ന ചെറുപ്പക്കാരനുമായുള്ള രാഹുലിന്‍റെ അമ്മയുടെ പ്രണയം അമ്മയുടെ വീട്ടുകാര്‍ക്ക് അംഗീകരിക്കുവാനായില്ല .പിന്നെ എത്ര എതിര്‍പ്പുകള്‍ ഉണ്ടായാലും ഒരുമിച്ചു ജീവിക്കണം എന്ന് തീരുമാനിക്കുന്ന കമിതാക്കള്‍ എടുക്കുന്ന അതേ തീരുമാനം രാഹുലിന്‍റെ മാതാപിതാക്കളും തിരഞ്ഞെടുക്കുകയായിരുന്നു .

അവര്‍ ഒളിച്ചോടി എത്തിപ്പെട്ടത് തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തില്‍ .അവിടെ എത്തി രണ്ടാം വര്‍ഷം രാഹുല്‍ പിറന്നു .പൈനാപ്പിള്‍ തോട്ടത്തിലെ തൊഴിലെടുത്ത് തന്‍റെ പത്നിയേയും മകനേയും പട്ടിണി കൂടാതെ അയാള്‍ പോറ്റി പോന്നു .വാടകവീട്ടില്‍ സന്തോഷപ്രദമായ അവരുടെ ജീവിതത്തിന് അഞ്ചു വര്‍ഷകാലമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ .പൈനാപ്പിള്‍ തോട്ടത്തില്‍ നിന്നും ഉഗ്ര വിഷമുള്ള സര്‍പ്പത്തിന്‍റെ കടിയേറ്റ് രാഹുലിന്‍റെ അച്ഛന്‍ വിഷം തീണ്ടി മരണപ്പെട്ടു .അച്ഛന്‍റെ മരണ ശേഷം അമ്മ പൈനാപ്പിള്‍ തോട്ടത്തില്‍ തൊഴിലെടുക്കാന്‍ പോയതും .അച്ഛന്‍റെ മരണ ശേഷം അമ്മ സ്ഥിരമായി വെള്ള വസ്ത്രം ധരിച്ചിരുന്നതും നേരിയ ഓര്‍മ്മ മാത്രമേ രഹുലിനുള്ളൂ .അമ്മ തോട്ടത്തില്‍ തൊഴിലിനായി പോകുമ്പോള്‍ രാഹുലിനേയും കൊണ്ടു പോകുമായിരുന്നു .ആ ഗ്രാമത്തില്‍ വിദ്യാലയം ഇല്ലാത്തതുകൊണ്ട് രാഹുലിനെ വിദ്യാലയത്തില്‍ ചേര്‍ത്തിരുന്നില്ല .

ഒരു ദിവസ്സം അമ്മയുടെ കൂടെ തോട്ടത്തില്‍ പോയ രാഹുല്‍ അമ്മ തൊഴിലെടുക്കുന്ന സ്ഥലത്ത് നിന്നും അല്‍പമകലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു .രാഹുലിന്‍റെ ഉച്ചത്തിലുള്ള നിലവിളി കേട്ടപ്പോള്‍ അമ്മ തിടുക്കത്തില്‍ മകന്‍റെ അരികിലേക്ക് പോയി നോക്കിയതും  കണ്ട കാഴ്ച അവരെ വല്ലാതെ ഭയാകുലയാക്കി .തന്‍റെ പൊന്നോമാനയുടെ എതിര്‍വശത്തായി ഉഗ്ര വിഷമുള്ള സര്‍പ്പം ഫണം വിടര്‍ത്തി നില്‍ക്കുന്നു .അമ്മയുടെയും മകന്‍റെയും ആര്‍ത്തനാദം കേട്ട് തോട്ടം തൊഴിലാളികള്‍ ഒന്നടങ്കം ഓടികൂടി .തൊഴിലാളികള്‍ സര്‍പ്പത്തെ ആട്ടിപായിച്ചു .ആ ഗ്രാമത്തിലുള്ളവര്‍ സര്‍പ്പങ്ങളെ കൊല്ലുമായിരുന്നില്ല .അവരുടെ വിശ്വാസം അതിന് എതിരായിരുന്നു .അടുത്ത ദിവസ്സം രാഹുലിനെയുമായി അമ്മ കേരളത്തിലേക്ക് പോന്നു .തന്‍റെ ഭര്‍ത്താവിന്‍റെ ജീവനെടുത്ത സര്‍പ്പം തന്‍റെ മകന്‍റെയും ജീവനെടുക്കും എന്ന് അവര്‍ ഭയന്നു. തന്നെയുമല്ല തന്‍റെ മകന് എങ്ങിനെയെങ്കിലും വിദ്യാഭ്യാസം നല്‍കണം എന്നും അവര്‍ തീരുമാനമെടുത്തിരുന്നു .ആ തീരുമാനത്തിന്‍റെ സമാപ്തിയായിരുന്നു മകനെ ഏതെങ്കിലുമൊരു അനാഥാലയത്തില്‍ ഏല്പിക്കുക എന്നത് .

രാഹുല്‍ അനാഥാലയത്തില്‍ എത്തുമ്പോള്‍ രൂപേഷ് അവിടത്തെ മറ്റു അന്തേവാസികളില്‍ ഒരുവനായിരുന്നു .അനേകം കുരുന്നുകളില്‍ ഒരാള്‍ മാത്രം അവിടെ വിത്യസ്തനായിരുന്നു .ജാക്സണ്‍ എന്നായിരുന്നു അവന്‍റെ പേര് . മറ്റു കുട്ടികളെ ദേഹോപദ്രവം ചെയ്തു ആനന്ദം കണ്ടെത്തുക എന്നതായിരുന്നു ജാക്സന്‍റെ പ്രധാന വിനോദം .ഒരു ദിവസം വിദ്യാലയത്തിലെ ഇടവേളയില്‍ അന്നത്തെ ജാക്സന്‍റെ ഇര രാഹുലായിരുന്നു .മര്‍ദ്ദനം ഏല്‍ക്കുമ്പോള്‍ തിരികെ മര്‍ദ്ദിക്കുവാന്‍ രാഹുലിന് ആവുന്നുണ്ടയിരുന്നില്ല .അവിടെ രാഹുലിന്‍റെ രക്ഷകനായി എത്തിയത് രൂപേഷായിരുന്നു .പിന്നെ രൂപേഷും ജാക്സനും പരസ്പരം പോരാടി .പോരാട്ടത്തില്‍ രൂപേഷ് പരാജയപ്പെടും എന്നായപ്പോള്‍ രാഹുലും പോരാട്ടത്തില്‍ ഇടപ്പെട്ടു .മതിലിനു അരികിലായി കിടന്നിരുന്ന ഒരു മര പട്ടിക രാഹുല്‍ രൂപേഷിനു എറിഞ്ഞു കൊടുത്തു .പിന്നെ രൂപേഷ് പട്ടികകൊണ്ട് ജാക്സനെ മര്‍ദ്ദിച്ചു .ജാക്സന്‍റെ നെറ്റിയില്‍ നിന്നും രക്തം പൊടിഞ്ഞപ്പോള്‍ കൂടിനിന്ന കുട്ടികളെല്ലാം ഓടിമറഞ്ഞു .അവശനായ ജാക്സനെ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയി .അനാഥായത്തിലെ അധികൃതര്‍ രൂപേഷിനെ ശാസിച്ചു .പക്ഷെ അന്ന് അവിടെ ഒരു പുതിയ സൌഹൃദം നാമ്പിടുകയായിരുന്നു .രാഹുലും രൂപേഷും ഉറ്റമിത്രങ്ങളായി മാറി .രൂപേഷ് തന്‍റെ മാതാപിതാക്കളെ കണ്ടതായി ഓര്‍ക്കുന്നില്ല .ചോരകുഞ്ഞിനെ അനാഥാലയത്തിലെ തൊട്ടിലില്‍ ഉപേക്ഷിച്ചതായിരുന്നു  എന്നാണ്  കേട്ടറിവ് .

ഇന്നാണ് രൂപേഷിന്‍റെ ദയാവധത്തിനുള്ള ഹര്‍ജിയുടെ വിധി പറയുന്നത്. രാഹുല്‍ അവധിയെടുത്ത് രാവിലെതന്നെ കോടതിയിലേക്ക് യാത്രയായി .തന്‍റെ പ്രിയ സുഹൃത്തിന് വേണ്ടി ദയാവധത്തിനായി ഹര്‍ജി സമര്‍പ്പിച്ചതില്‍ യാതൊരുവിധ കുറ്റബോധവും രാഹുലിന് തോന്നിയില്ല .അവന്‍റെ ഉപബോധമനസ്സില്‍ വേദന അവന്‍ അറിയുന്നുണ്ടാവും. ഓരോരോ നിമിഷവും വേദന സഹിച്ചുക്കൊണ്ടുള്ള ജീവിതത്തില്‍നിന്ന് രക്ഷപ്പെടുവാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവും .ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ അതിനെ ഒന്ന് ആട്ടുവാന്‍ കഴിയാതെ , ശരീരം  ഒന്ന് ചൊറിയണം എന്ന് തോന്നിയാല്‍ ,കൈകാലുകള്‍ ഒന്ന് അനക്കണം എന്ന് തോന്നിയാല്‍  നിസ്സഹായകനായി  വേദന സഹിച്ചുള്ള ഈ ജീവിതം അവന്‍ മടുത്തിട്ടുണ്ടാവും .ഈ ലോകത്തുനിന്നും വിടവാങ്ങുവാന്‍ അവന്‍ അതിയായി  ആഗ്രഹിക്കുന്നുണ്ടാവും . അല്ലെങ്കില്‍ത്തന്നെ ജീവച്ഛവമായി  ജീവിക്കുവാന്‍ ആരാണ് ആഗ്രഹിക്കുക . അനുകൂലമായ വിധിക്ക് വേണ്ടി അക്ഷമനായി രാഹുല്‍ കാത്തിരുന്നു .ഏഴാമത്തെ വിധി പ്രസ്താവനയായിരുന്നു രൂപേഷിന്‍റെ .കാത്തിരിപ്പിനൊടുവില്‍ ന്യായാധിപന്‍ വിധി പ്രസ്താവിച്ചു .

,, ഹരജിക്കാരന്‍ രോഗിയുടെ രക്തബന്ധത്തിലുള്ള ആരുമാല്ലാത്തത് കൊണ്ടും . ആശുപത്രിയില്‍ നിന്നുമുള്ള  രേഖകളിലെ പോരായ്മകള്‍ കൊണ്ടും .ദയാവധത്തെ പ്രോത്സാഹിപ്പിക്കുവാന്‍ നിർവ്വാഹമില്ലാത്തത് കൊണ്ടും  , ജീവന്‍ പവിത്രമാണ് അതു തിരിച്ചെടുക്കാന്‍ ഈശ്വരനു മാത്രമേ അവകാശമുള്ളൂ എന്ന വിശ്വാസങ്ങളുമായി കൂടുതല്‍ പേര്‍  ജീവിക്കുന്ന രാജ്യമായതുകൊണ്ടും.    ശ്രീ  രാഹുല്‍ എന്നയാള്‍ ശ്രീ   രൂപേഷ് എന്നയാളുടെ   ദയാവധത്തിനായി സമര്‍പ്പിച്ച  ഹര്‍ജി  ഈ കോടതി തള്ളുന്നു .ഹര്‍ജിക്കാരന് വേണമെങ്കില്‍  മേല്‍ക്കോടതിയില്‍   ഹര്‍ജി സമര്‍പ്പിക്കാം ,,

രാഹുല്‍ വിധിപ്രസ്താവം കേട്ട് രണ്ടു കൈപാദങ്ങളും നെറ്റിയില്‍ അമര്‍ത്തിപിടിച്ച്‌ മൂഖനായിരുന്നു .നീതിന്യായ വ്യവസ്ഥയെ അയാള്‍ ആദ്യമായി  വെറുത്തു .ഒരുപാട്  നേരം അവിടെത്തന്നെ അയാള്‍ ഇരുന്നു .പിന്നെ  പരിസരബോധം ഇല്ലാതെ   രാഹുല്‍ പിറുപിറുത്തു.

,, ഉം രക്തബന്ധം അല്ലപോലും. അനാഥന്‍റെ രക്തബന്ധങ്ങളെ ഞാന്‍ എവിടെപോയി കണ്ടെത്തും .ഇനി മേല്‍കോടതിയില്‍ പോയാല്‍ അനുകൂലമായ വിധി ലഭിക്കുമോ ? ജീവച്ഛവമായി കിടക്കുന്നവന്‍റെ മനസ്സറിയുവാന്‍ ഒരു നീതിന്യായ അധിപന്മാര്‍ക്കും ആവില്ല .ജീവിതത്തിലേക്കു മടങ്ങില്ലെന്നു വൈദ്യശാസ്‌ത്രം സ്‌ഥിരീകരിച്ചവരെ മരിക്കാന്‍ അനുവദിക്കാത്ത നീതിന്യായ വ്യവസ്ഥ .  പക്ഷെ എനിക്ക് എന്‍റെ രൂപേഷിനെ കൈവെടിയുവാന്‍ ആവില്ല .അവന്‍റെ മനസ്സ് തനിക്കറിയാവുന്നത് പോലെ ഈ ഭൂലോകത്ത് മറ്റാര്‍ക്കും അറിയില്ല ,, 

രൂപേഷിന്‍റെ വാക്കുകള്‍ അവിടമാകെ മുഴങ്ങുന്നതുപോലെ രാഹുലിന് തോന്നി .
,,എടാ മരണപ്പെടുകയാണെങ്കില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിയണം .കിടന്ന് നരകിച്ചുള്ള മരണം എനിക്ക് ഓര്‍ക്കുവാനേ ആവുന്നില്ല.എനിക്ക് എഴുനേറ്റ് നടക്കുവാനാവാത്ത എന്തെങ്കിലും അസുഖം പിടിപ്പെട്ടാല്‍ പിന്നെ നീ എന്നെയങ്ങ് കൊന്നുകളഞ്ഞെക്കണം  ,,

രൂപേഷിനു ഇങ്ങനെയോരൊരു അവസ്തയുണ്ടാവുമെന്ന് അവന് നേരത്തെ അറിയാവുന്നതുപോലെയല്ലേ അവന്‍ അറം പറ്റിയ ആവാക്കുകള്‍ തന്നോട് പറഞ്ഞത് .രാഹുല്‍ നേരെ ആശുപത്രിയിലേക്ക് പോയി രൂപേഷിന്‍റെ അരികില്‍ രൂപേഷിനെ നോക്കി ഒരുപാട് നേരം ഇരുന്നു .തിരികെ പോരുവാന്‍ നേരത്ത് രൂപേഷിനോട് യാത്ര പറഞ്ഞപ്പോഴാണ് രാഹുല്‍ അത് ശ്രദ്ധിച്ചത് .രൂപേഷിന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നു .രാഹുല്‍ രൂപേഷിന്‍റെ കരം നുകര്‍ന്നു കൊണ്ട് ചോദിച്ചു .

,, രൂപേഷ് നിനക്ക് ഈ അവസ്ഥയില്‍ നിന്നും ഇനി ഒരിക്കലും മോചിതനാകുവാനാവുകയില്ല .നിനക്ക് ഇനിയും ഈ അവസ്ഥയില്‍ ജീവിക്കണമോ ? ഒരുവട്ടം എന്നോട് പറയടാ ...ഒരുവട്ടം മാത്രം.ഇനിയും ജീവച്ഛവമായി  ഈ അവസ്ഥയില്‍ നിനക്ക്  ജീവിക്കണോ .എനിക്ക് നിന്‍റെ ഈ അവസ്ഥകണ്ട് സഹിക്കുവാനാവുന്നില്ല ടാ .....,,

രാഹുല്‍ സ്വയം മറന്ന് പൊട്ടികരഞ്ഞു. രാഹുലിന്‍റെ കരച്ചില്‍ കേട്ട് ഡ്യൂട്ടി നഴ്സ് അവിടേക്ക് ഓടിവന്നു .പൊട്ടികരയുന്ന രാഹുലിനെ നഴ്സ് ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു .

,, സാര്‍ ഇവിടെ ഇങ്ങിനെ ബഹളം വെയ്ക്കരുത്. ഒരു പക്ഷെ രൂപേഷ് എല്ലാം അറിയുന്നുണ്ടാവും. രൂപെഷിനു പ്രതികരിക്കുവാന്‍ ആവുകയില്ലാ എന്നേയുള്ളൂ.നിങ്ങളുടെ കരച്ചില്‍  രൂപേഷിനെ കൂടുതല്‍  വിഷമിപ്പിക്കും  ..

രാഹുല്‍ എഴുനേറ്റപ്പോള്‍ രൂപേഷിന്‍റെ കൈവിരലുകള്‍ രാഹുലിന്‍റെ കൈവിരലുകളില്‍ ഉടക്കിയത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .തിരികെ വാസസ്ഥലത്ത് എത്തിയപ്പോള്‍ രാഹുലിന്‍റെ മനസ്സിനെ അയാള്‍ക്ക്‌ നിയന്ത്രിക്കുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .ബാത്രൂമില്‍ കയറി ഷവര്‍ തുറന്നിട്ട്‌ അയാള്‍ പൊട്ടിപ്പൊട്ടി ഒരുപാട് നേരം കരഞ്ഞു .കുറേനേരം കഴിഞ്ഞപ്പോള്‍ അയാള്‍ കുളികഴിഞ്ഞു പുറത്തിറങ്ങി ജീവച്ഛവമായി കിടക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ നോക്കി ,യന്ത്രം അല്പനേരത്തേക്ക് നിശ്ചലമാക്കുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കി .വിശപ്പ്‌ തോന്നാത്തതിനാല്‍ അല്പം വെള്ളംകുടിച്ച് ഉറങ്ങുവാനായി കിടന്നു .പക്ഷെ ഉറങ്ങുവാന്‍ എത്ര ശ്രമിച്ചിട്ടും ഉറങ്ങുവാന്‍ അയാള്‍ക്കായില്ല .അയാള്‍ മനസ്സില്‍ ചില തീരുമാനങ്ങള്‍ എടുത്തു .രൂപേഷിന്‍റെ ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രം അല്പനെരത്തെക്ക് നിശ്ചലമാക്കണം .ഒരു പക്ഷെ താന്‍ പിടിക്കപ്പെട്ടെക്കാം .കൊലപാതകക്കുറ്റത്തിന്  പോലീസ്‌ തന്നെ   അറസ്റ്റു ചെയ്തേക്കാം .ഇനിയും അസഹ്യമായ വേദന സഹിച്ചു  ജീവിക്കുവാന്‍ രൂപേഷിനെ  അനുവദിച്ചുകൂടാ . എന്തുമാവട്ടെ തന്‍റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല .തന്‍റെ ജീവന്‍ നല്‍കിയാല്‍ രൂപേഷിന്‍റെ ജീവന്‍ നിലനിര്‍ത്തുവാന്‍ ആവുമെങ്കില്‍ അതിനു താന്‍ തയ്യാറാണ് .പക്ഷെ തന്‍റെ ജീവന്‍ നല്‍കിയാലും രൂപേഷിന് പൂര്‍വസ്തിയിലേക്ക് മടങ്ങുവാന്‍ ആവില്ലല്ലോ .ഉറച്ച തീരുമാനവുമായി ഉറങ്ങുവാന്‍ അയാള്‍ ഇമകള്‍ ഇറുക്കിയടച്ചു . തുറന്നിട്ടിരിക്കുന്ന ജാലകത്തിലൂടെ  നനുത്ത കാറ്റ്  മുറിയിലേക്ക് വീശിക്കൊണ്ടിരുന്നു . അര്‍ദ്ധരാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കം അയാളെ തേടിയെത്തി .

 ആശുപത്രിയില്‍   നിസഹായതയോടെ രാത്രിയില്‍ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വെളിച്ചം ഇഷ്ടപെടാത്ത   രൂപേഷ് വൈദ്യുതി പ്രകാശത്തില്‍   ഇമകള്‍ അടയ്ക്കുവാനാവാതെ കിടയ്ക്കുകയായിരുന്നു   . അയാളുടെ ജീവനോടെയുള്ള അവസാനത്തെ രാത്രിയായിരുന്നു ആ രാത്രി .അപ്പോള്‍ ദൂരെ  നിന്നും  മരണ ദേവനയച്ച  ദൂതന്‍റെ   വരവറിയിച്ചു കൊണ്ട്  കൂമന്‍റെ കരച്ചില്‍  കേള്‍ക്കുന്നുണ്ടായിരുന്നു .
                                                ശുഭം     
rasheedthozhiyoor@gmail.com                                                                            rasheedthozhiyoor.blogspot.com