ചിന്താക്രാന്തൻ

22 April 2015

ചെറുകഥ .ആയുഷ്ടോമയാഗം


                    ഖത്തറിന്‍റെ  മുഖച്ഛായമാറ്റുന്ന ദോഹ മെട്രോ റെയില്‍ നെറ്റ്‌വര്‍ക്‌സിന്‍റെ  നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിയുന്നു. റാസ് ലഫാനെയും മിസൈദിനെയും ദോഹ വഴി ബന്ധിപ്പിക്കുന്നതാണീ റെയില്‍വേ പദ്ധതി.യാത്രക്കാര്‍ക്കും, ചരക്കുകള്‍കൊണ്ടുപോകുന്നതിനും  റെയില്‍വേ ഉപയോഗപ്പെടുത്തും. രണ്ടായിരത്തി ഇരുപത്തിരണ്ടിലെ  ലോകകപ്പിനു മുമ്പായിത്തന്നെ വിവിധ സ്റ്റേഡിയങ്ങളുമായി ബന്ധപ്പെടുത്തുന്ന ദോഹ മെട്രോ പൂര്‍ത്തിയാക്കുമെന്ന വാര്‍ത്ത സ്വദേശികളെപ്പോലെ വിദേശികളും സന്തോഷത്തോടെയാണ്  സ്വീകരിച്ചത് .

ദോഹയിലെ തിരക്കേറിയ പട്ടണം. പ്രധാന പാതയുടെ ഒരുവശം വ്യാപാരസ്ഥാപനങ്ങളും , മറുവശം തകര ഷീറ്റുകള്‍ കൊണ്ട് മതില്‍ കെട്ടിയ ഇടത്ത്  മെട്രോയുടെ  ഭൂഗർഭ സ്‌റ്റേഷനു വേണ്ടി  പണികള്‍ ധൃതഗതിയില്‍ നടക്കുന്നു .വ്യാപാരസ്ഥാപനങ്ങളുടെ ഇടയിലാണ് മൂസക്കയുടെ ഹോട്ടല്‍ മെട്രോയുടെ പണികള്‍ നടക്കുന്നത് കൊണ്ട് മൂസക്കയുടെ ഹോട്ടലില്‍ ആളൊഴിഞ്ഞ നേരമില്ല .അണയാന്‍ പോകുന്ന തീ ആളിക്കത്തുന്നതുപോലെയാണ് ഹോട്ടലിലെ വ്യാപാരം .രണ്ടു മാസക്കാലം മാത്രമേ  ഹോട്ടലിന് ആയുസ്സുള്ളൂ .മെട്രോയ്ക്ക് വേണ്ടി ഇവിടെയുള്ള കെട്ടിടങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകുവാന്‍ മുനിസിപ്പാലിറ്റി നല്‍കിയ നോട്ടിസിലെ കാലാവധി കഴിയാന്‍ ഇനി രണ്ടുമാസങ്ങള്‍ മാത്രം ബാക്കി .   പുലര്‍ച്ചെ അഞ്ചു മണിക്ക് തുറക്കുന്ന ഹോട്ടല്‍ അടയ്ക്കുന്നത് രാത്രി പന്ത്രണ്ടു മണി കഴിയും .മൂസക്ക കൂടാതെ ഹോട്ടലില്‍  ഭക്ഷണം പാചകം ചെയ്യുവാന്‍ മൂന്നുപേരും, വിതരണം ചെയ്യുവാന്‍ ഒരാളുമാണുള്ളത്‌ .മൂസക്ക ഭക്ഷണം വിതരണംചെയ്യുകയും  ഒപ്പം പണം വാങ്ങുകയും  ചെയ്യും .

മൂസക്ക പ്രവാസ ജീവിതം തുടങ്ങിയിട്ട് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.ഇരുപതാം വയസ്സില്‍ മണലാരണ്യത്തിലേക്ക് പോരുമ്പോള്‍ അയാളുടെ ലക്ഷ്യം സഹോദരിമാരെ വിവാഹം ചെയ്തയക്കുവാനുള്ള പണം സ്വരൂപിക്കുക  എന്നത് മാത്രമായിരുന്നു .അയാളുടെ മൂത്ത സഹോദരിക്ക് ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞിരുന്നു .ഇളയ  മൂന്നു സഹോദരികള്‍ക്ക്‌ .പതിനെട്ടും ,പതിനാറും ,പതിമൂന്നും വയസ്സായിരുന്നു പ്രായം .അയാളുടെ പത്തൊന്‍പതാം വയസ്സില്‍ പിതാവിന്‍റെ ആകസ്മികമായ മരണം  കലാലയത്തിലെ പഠനം അയാള്‍ക്ക്‌  അവസാനിപ്പിക്കേണ്ടി വന്നു .ഒരു വര്‍ഷകാലം ചുമട്ടു തൊഴില്‍ ചെയ്തുവെങ്കിലും പട്ടിണിയില്ലാതെ കുടുംബം പോറ്റുവാന്‍ അയാള്‍ക്കായില്ല .പിന്നീടുള്ള അയാളുടെ പ്രയത്നം ഗള്‍ഫിലേക്ക് എത്തിപെടുവാനായിരുന്നു .അയാളുടെ പ്രയത്നം വെറുതെയായില്ല .അങ്ങിനെ മൂസക്കയും പ്രവാസിയായി .പിറന്ന നാടുവിട്ട്  ഒരിക്കല്‍ എത്തിപ്പെട്ടാല്‍ പിന്നെ പിറന്ന നാട്ടിലേക്ക് പ്രവാസ ജീവിതം  മതിയാക്കി എന്നന്നേക്കുമായി  പോകണം എന്ന്  കരുതിയാലും തിരികെ   പോകുവാന്‍ ജീവിത സാഹചര്യം അനുവദിക്കാത്ത   ഹതഭാഗ്യരായ പ്രവാസികളിലെ ഒരുവനാകുവാനായിരുന്നു മൂസക്കയുടെ വിധി .

പത്തുവര്‍ഷം  സഹോദരിമാരെ വിവാഹം ചെയ്തയക്കുവാനായി അയാള്‍ അഹോരാത്രം കഷ്ടപ്പെട്ടു.പിന്നെ അഞ്ചുവര്‍ഷം വീട് പണിയുവാനായി കഷ്ടപ്പെട്ടു .മുപ്പത്തിയാറാമത്തെ വയസ്സിലാണ് അയാള്‍ക്ക്‌ മംഗല്ല്യ ഭാഗ്യം ലഭിച്ചത് .രണ്ടാം വിവാഹക്കാരിയാണെങ്കിലും അവള്‍ സ്നേഹമുള്ളവളായിരുന്നു .വിവാഹശേഷം ഈരണ്ടുവര്‍ഷം കൂടുമ്പോള്‍ അയാള്‍  അവധിക്ക് പോയിപ്പോന്നു .അങ്ങിനെ നാല്പത്തിയെട്ട് വയസ്സാവുമ്പോഴേക്കും മൂസക്ക അഞ്ചു പെണ്‍മക്കളുടെ  പിതാവായി .ഇപ്പോള്‍ മൂസക്കയ്ക്ക് വയസ്സ് അന്‍പത്തഞ്ചു കഴിഞ്ഞു .കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മൂത്ത മകളെ  വിവാഹം ചെയ്തയച്ചു . സ്വന്തമായി ഹോട്ടല്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളെ ആവുന്നുള്ളൂ .

വസ്ത്ര വ്യാപാരി ഹൈദര്‍ ഹാജി മൂസക്കയുടെ അടുത്ത സുഹൃത്താണ് .മൂസക്കയുടെ പാദസ്പര്‍ശം ഈ മണലാരണ്യത്തില്‍ ഏറ്റ അന്നുമുതലുള്ള സൌഹൃദം ഇന്നും തുടര്‍ന്നുപോരുന്നു .ഹൈദര്‍ ഹാജി ദോഹയിലെ അറിയപെടുന്ന വ്യാപാരി ആയെങ്കിലും ഇടയ്ക്കിടയ്ക്ക് മൂസക്കയുടെ ഹോട്ടലിലേക്ക് അയാള്‍ വരുമായിരുന്നു .ഹൈദര്‍ ഹാജി വാഹനം ഒതുക്കിനിറുത്തി ഹോട്ടലിലേക്ക് കയറിച്ചെന്നു .എച്ചില്‍ പാത്രങ്ങള്‍ എടുക്കുമ്പോഴാണ് മൂസക്ക ഹൈദര്‍ഹാജിയെ കണ്ടത്  .സഹായിയോട് പാത്രങ്ങള്‍ അകത്ത് കൊണ്ടുവെയ്ക്കുവാന്‍ പറഞ്ഞ് കൈപാദങ്ങള്‍ കഴുകിത്തുടച്ചു മൂസക്ക ഹജിയുമായി ഹസ്തദാനം ചെയ്തു . 

 ,, അസ്സലാമു അലൈക്കും ,,

,, വ അലൈക്കും മുസ്സലാം ... ഹാജിയെ ഇവിടേയ്ക്ക് കണ്ടിട്ട് ആഴ്ച രണ്ടു കഴിഞ്ഞു ,,

ഹാജി ചിരിച്ചു കൊണ്ട്  പറഞ്ഞു .

,, ഒരാഴ്ചത്തേക്ക് നാട്ടില്‍ പോയി പോന്നു . പട്ടണത്തില്‍ പുതുതായി വാങ്ങിയ കെട്ടിടത്തിന്‍റെ പ്രമാണം ഒപ്പിട്ടുവാങ്ങുവാന്‍ ഉണ്ടായിരുന്നു .ക്കൂട്ടത്തില്‍ മോന്‍റെ വിവാഹവും അങ്ങട് ഉറപ്പിച്ചു ,,

മൂസക്കയുടെ മുഖത്ത് സന്തോഷം അല്പം പോലും നിഴലിക്കുന്നുണ്ടായിരുന്നില്ല .ജീവിതം പാതിവഴിയില്‍ വഴിമുട്ടിയ അവസ്ഥയായിരുന്നു .മുപ്പത്തിയാറ്  വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ സാമ്പത്തീകമായി  മിച്ചം വെയ്ക്കുവാന്‍ ഇക്കാലം വരെ ആയില്ല .മൂസക്ക അല്പനേരം മൌനിയായിരുന്നു .ഹാജിക്ക് ചായ കൊണ്ടുവരുവാന്‍ സഹായിയോട് പറഞ്ഞ് മൂസക്ക തുടര്‍ന്നു .

,, മുനിസിപ്പാലിറ്റി ഒഴിഞ്ഞുപോകുവാന്‍ നല്‍കിയ നോട്ടീസിലെ കാലാവധി കഴിയുവാന്‍  ഇനി രണ്ടുമാസമേയുള്ളൂ .പല സ്ഥലങ്ങളിലും ഹോട്ടലിന് പറ്റിയ കെട്ടിടം  അന്യേഷിച്ചു .രണ്ടും മൂന്നും ലക്ഷം റിയാലാണ് പകിടി ചോദിക്കുന്നത്. ഒരു പതിനായിരം റിയാല്‍ പോലും തികച്ചെടുക്കാന്‍ എന്‍റെ പക്കലില്ല .ഇവിടെ വിദേശികള്‍ക്ക്  ജോലി ചെയ്യുവാന്‍ അനുവദിക്കുന്ന പ്രായം അറുപതു വയസ്സാണ് എന്നാണ് എന്‍റെ അറിവ്. അങ്ങിനെയാണെങ്കില്‍ ഒരു നാല് വര്‍ഷം ക്കൂടി എനിക്ക് എങ്ങിനെയെങ്കിലും ഇവിടെ ജോലി നോക്കിയേ പറ്റൂ .നാല് പെണ്മക്കളെ കൂടി കെട്ടിച്ചയക്കുവാനുണ്ട് .ഞാന്‍ സ്വസ്ഥമായി ഒന്ന് ഉറങ്ങിയിട്ട് ഇശ്ശി കാലമായി .പത്തൊന്‍പതാമത്തെ വയസ്സില്‍ തുടങ്ങിയതാ ബാധ്യത ഒഴിവാക്കല്‍ .ഇനിയും നാലെണ്ണത്തിനെ ക്കെട്ടിച്ചയച്ചാലെ എന്‍റെ ബാധ്യത അവസാനിക്കുകയുള്ളൂ ,,

,, എന്താ ചെയ്യാ മൂസ്സാ ....എനിക്ക് തന്നെ സഹായിക്കണം എന്നുണ്ട് പക്ഷെ മക്കള്‍ പുതിയ വ്യാപാരങ്ങള്‍ തുടങ്ങുവാന്‍ പണം തികയാതെ വിഷമിച്ചിരിക്കുകയാ ഈ അവസ്ഥയില്‍ എന്നെക്കൊണ്ട് തന്നെ സഹായിക്കുവാനും ആവില്ല ,,

മൂസ്സക്ക മേശയില്‍ കൈകുത്തി , മുഖം കൈത്തലങ്ങളില്‍ വെച്ചു ചിന്താവിഷ്ടനായിരുന്നു .അവസാനത്തെ പ്രതീക്ഷ  ഹജിയിലായിരുന്നു ആ പ്രതീക്ഷ അസ്ഥാനത്തായി എന്ന ചിന്ത അയാളെ മാനസീകമായി തളര്‍ത്തി .

,, മൂസ്സ നീയിങ്ങിനെ വിഷമിക്കല്ലെ  പടച്ച റബ്ബ് വലിയവനല്ലെ നിനക്ക്  പടച്ചോന്‍ ഒരു വഴി കാണിച്ചു  തരാതെയിരിക്കില്ല.പടച്ചോന്‍ എല്ലാം കാണുന്നുണ്ട് എല്ലാം പടച്ചോന്‍റെ പരീക്ഷണനിരീക്ഷണങ്ങളാണ് .അവന്‍റെ പരീക്ഷണങ്ങളില്‍ നിനക്ക് വിജയിക്കുവാനാവട്ടെ ആമീന്‍  ,,

,, ഹാജി .......... എന്‍റെ കൂടെയുള്ള ജോലിക്കാരെ ഞാന്‍ എന്ത് ച്ചെയ്യും .നിങ്ങളുടെ സ്ഥാപനങ്ങളില്‍ അവര്‍ക്ക് ജോലി നല്‍കുവാനാവുമോ ?.എന്നെക്കൊണ്ട് ഇനി ഒരു ഹോട്ടല്‍ പുതിയത് തുടങ്ങുവാന്‍ ആവില്ല .അവരൊക്കെ ചെറിയ ക്കുട്ടികളല്ലേ .....പ്രാരാബ്ദങ്ങളുടെ കയത്തില്‍ മുങ്ങിപോകാതെയിരിക്കുവാന്‍ രക്ഷ തേടി വന്നവരാണ് അവര്‍ ,,

,, ഞാന്‍ മക്കളുമായി സംസാരിക്കട്ടെ എനിക്ക് ഒരു തീരുമാനം എടുക്കുവാന്‍ കഴിയുകയില്ല .മക്കളല്ലെ ഇപ്പോള്‍ എല്ലാം നോക്കിനടത്തുന്നത് .എനിക്ക് അല്പം തിരക്കുണ്ട്‌ ഞാന്‍ പിന്നെ വരാം .അസ്സലാമു അലൈക്കും ,,  

,, വ അലൈക്കും സലാം ,,

അപ്പോഴേക്കും ഹോട്ടലില്‍ വന്നവര്‍ ആവശ്യപ്പെട്ടത് ലഭ്യമാകാതെ  ബഹളം വെയ്ക്കുന്നുണ്ടായിരുന്നു .മൂസക്ക തിടുക്കത്തില്‍  തന്‍റെ കര്‍ത്തവ്യം തുടര്‍ന്നു.

സന്ധ്യമയങ്ങിയപ്പോള്‍ ബംഗ്ലാദേശ് പൌരന്‍ നടത്തുന്ന ഉണ്ടി ഫോണ്‍ ബൂത്തിലേക്ക് പോയി മൂസക്ക സഹധര്‍മ്മിണിക്ക് വിളിച്ചു .ഇവിടെ കടയൊഴിപ്പിക്കുന്ന വിവരം മൂസക്ക ഭാര്യയോടു പറഞ്ഞിട്ടില്ല .
,, ഹലോ  അസ്സലാമു അലൈക്കും ....,,

,,ഹലോ വ അലൈക്കും സലാം .ഇങ്ങക്ക് അവിടെ സുഖല്ലേ .....

,, ഊം സര്‍വശക്തന്‍റെ വേണ്ടുകയാല്‍ സുഖം തന്നെ .

,, മോളും പുതിയാപ്ലയും ഇന്നലെ വന്നിട്ടുണ്ട് .പുതിയാപ്ലക്ക് ഇങ്ങടെ അടുത്തേക്ക്‌ വരണോന്ന് ഇങ്ങള് ഒരു വിസ തരപ്പെടുത്താന്‍ നോക്കീന്‍ ,,

,, പുതിയാപ്ലക്ക് അവിടെ മീന്‍ കച്ചവടം ചെയ്‌താല്‍ ദിവസം ആയിരം ഉറുപ്പിക കിട്ടോലോ .പിന്നെ എന്തിനാണ് ഇവിടേക്ക് പോരുന്നത് ഇവിടെ വന്നുപ്പെട്ടാല്‍ പിന്നെ ഇവിടെ നിന്നും നാട്ടിലേക്ക് പോകുവാന്‍ അത്ര എളുപ്പം പറ്റില്ല .മോളെ ഗള്‍ഫ്കാരന്  കെട്ടിച്ചു   കൊടുക്കാതെയിരുന്നതും അതുകൊണ്ടാ  ,,

,, നാളെ സബീനാനെ പെണ്ണ് കാണാന്‍ ഒരൂട്ടര് വരൂന്നു ദല്ലാള്‍ പരീതിക്ക പറഞ്ഞു ചെക്കന് സ്വന്തമായി പലചരക്കുകട ഉണ്ടത്രേ ,,

,, അവര് വന്ന് കണ്ടുപ്പോട്ടെ. ഗള്‍ഫുകാര്‍ വന്നാല്‍ അവര്‍ക്ക് മോളെ കാണിച്ചുകൊടുക്കേണ്ട .മക്കളെ വിളിക്ക് എനിക്ക് ഹോട്ടലിലേക്ക് വെക്കം പോണം ,,

  അഞ്ചു മക്കളുമായും മകളുടെ ഭര്‍ത്താവുമായും പേരിന് സംസാരിച്ചു എന്ന് വരുത്തി തിടുക്കത്തില്‍ അയാള്‍ ഹോട്ടലില്‍ പോയി ജോലിയില്‍ പ്രവേശിച്ചു .
അടുത്ത ദിവസ്സം വീട്ടിലേക്ക് വിളിച്ചപ്പോള്‍ മകളെ കാണുവാന്‍ വന്നവര്‍ക്ക് മകളെ ഇഷ്ടമായി എന്ന് പറഞ്ഞു .മകള്‍ക്കും കുടുംബത്തിനും ചെറുക്കനേയും ഇഷ്ടമായി എന്നും അറിഞ്ഞപ്പോള്‍ മൂസക്കയുടെ ഉള്ളം ഒന്ന് ആളി .മൂത്തവള്‍ക്ക് കൊടുത്തപ്പോലെ മുപ്പതു പവന്‍ സ്വര്‍ണം സബീന മോള്‍ക്കും കൊടുക്കണം .മൂത്ത മോളുടെ വിവാഹത്തിന് പലരില്‍ നിന്നും കടം വാങ്ങിയ പണം ഇനിയും കൊടുത്തു തീര്‍ക്കുവാനുണ്ട് .അയാള്‍  പ്രാര്‍ഥിച്ചുകൊണ്ടിരുന്നു .

,, സര്‍വശക്തനായ നാഥാ എന്നെയും കുടുംബത്തിനേയും ഇനിയും നീ പരീക്ഷിക്കരുതേ നാഥാ ... എന്‍റെ മക്കളുടെ വിവാഹം യാതൊരുവിധ പ്രയാസങ്ങളും കൂടാതെ നടത്തുവാന്‍ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ നാഥാ ,,

ഹോട്ടലില്‍ നിന്നും ഒഴിഞ്ഞു കൊടുക്കേണ്ട ദിവസങ്ങള്‍ അടുക്കും തോറും മൂസക്കയുടെ മനം ഉരുകിക്കൊണ്ടിരുന്നു .ഹോട്ടലിന് പുറകിലുള്ള മുറിയിലായിരുന്നു മൂസക്കയും മറ്റു തൊഴിലാളികളും താമസിച്ചിരുന്നത് .ഒഴിഞ്ഞു പോകേണ്ടുന്ന ദിവസ്സത്തിനു രണ്ടു ദിവസ്സം മുന്‍പ് തന്നെ മുനിസിപ്പാലിറ്റിയുടെ  അധികൃതര്‍ വൈദ്യുതി കണക്ഷന്‍  വിച്ഛേദിച്ചു ഒപ്പം വെള്ളവും നിലച്ചു .സ്പോണ്‍സറുമായി  സംസാരിച്ചപ്പോള്‍ ആര്‍ക്കും റിലീസ് നല്‍കുവാന്‍ ആവില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി .താമസസ്ഥലത്ത് ഇനി ഒരു ദിവസ്സം മാത്രമേ താമസിക്കുവാനുള്ള അനുവാദമുള്ളൂ .കിടപ്പ് മുറിയിലെ അവസാനത്തെ അന്തി ഉറക്കത്തിനായി  അയാള്‍ ഇമകള്‍ അടച്ചു  കിടന്നു പക്ഷെ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക്‌ ഉറങ്ങുവാനായില്ല .  കത്തിച്ചുവെച്ച മെഴുകുതിരിയിലേക്ക് നോക്കി അയാള്‍ ഉറങ്ങുവാനാവാതെ വ്യാകുലതയോടെ കിടന്നു .നാളെ ഈ കിടപ്പുമുറിയില്‍ നിന്നും ഒഴിഞ്ഞു കൊടുക്കേണം എവിടേയ്ക്കാണ് പോകുക തനിക്ക് കിടക്കുവാനുള്ള ഇടം കിടയ്ക്കും പക്ഷെ കൂടെയുള്ളവരെ പെരുവഴിയില്‍ ഉപേക്ഷിച്ചു പോകുവാന്‍ തനിക്കാവില്ലല്ലോ .ആത്മ സംഘര്‍ഷങ്ങളുടെ തീക്കനല്‍ എരിയുകയായിരുന്നു അയാളുടെ ഉള്ളം നിറയെ .   മെഴുകുതിരിയിലെ അവസാനത്തെ മെഴുകും കത്തിതീര്‍ന്നു .ഇപ്പോള്‍ കിടപ്പുമുറിയില്‍ അന്ധകാരം മാത്രം മൂസക്ക. ഇമകള്‍ ഇറുക്കിയടച്ച് പ്രതീക്ഷയോടെ     മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു   അപ്പോള്‍ .
                                                                               ശുഭം
rasheedthozhiyoor@gmail.com  

   



5 March 2015

ചെറുകഥ .പ്രതിക്രിയ

 
ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

പുലര്‍കാലെ തുടങ്ങിയ മഴ   ശമനമില്ലാതെ തുടര്‍ന്നുകൊണ്ടേയിരുന്നു.       സൂര്യന്‍റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് മേഘങ്ങളായി  . മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ തന്നെ  പതിക്കുന്ന പ്രതിഭാസത്തെ ക്കുറിച്ച് ഓര്‍ക്കുകയായിരുന്നു ജയലക്ഷ്മി .ഏഷ്യയില്‍  ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്  ചിറാപുഞ്ചിയിലാണ് ചിറാപുഞ്ചി നിവാസികള്‍ ഭാഗ്യമുള്ളവര്‍ .  രണ്ടാംസ്ഥാനം  ദൈവത്തിന്‍റെ സ്വന്തം നാട്ടിലും  .കോരിച്ചൊരിയുന്ന മഴ എത്ര നേരം നോക്കിനിന്നാലും ജയലക്ഷ്മിക്ക് കൊതി തീരില്ല .ഓടിട്ട മേല്‍ക്കൂരയില്‍ നിന്നും ഭൂമിയിലേക്ക്‌ ശക്തിയായി  പെയ്തിറങ്ങുന്ന മഴവെള്ളത്തിലേക്ക് ഇറയത്ത്‌ നിന്ന്  ജയലക്ഷ്മി രണ്ടു കൈത്തലങ്ങളും നീട്ടി നിന്നു .ശക്തിയേറിയ മഴവെള്ളം കൈതലങ്ങളില്‍ പതിക്കുമ്പോള്‍ ഒരു സുഖമുള്ള നോവ്‌ അവള്‍ക്ക് അനുഭവപ്പെട്ടു .ശീതക്കാറ്റിനാല്‍ ശരീരമാകെ കിടുകിടുക്കുന്നുണ്ടായിരുന്നു . മഴ ആസ്വദിച്ചു നില്ക്കുമ്പോള്‍  ഇളയ സഹോദരി വിജയലക്ഷ്മി ജയലക്ഷ്മിയെ ഇറയത്ത്‌ നിന്നും മഴയിലേക്ക്‌ തളളി .അപ്രതീക്ഷിതമായ തള്ളലില്‍ ജയലക്ഷ്മിയുടെ ദേഹമാസകലം നനഞ്ഞു .അകത്തേക്ക് ഓടിയ സഹോദരിയുടെ പുറകെ ജയലക്ഷ്മി ഓടുന്നത് കണ്ടപ്പോള്‍ അമ്മ അടുക്കളയില്‍ നിന്നും പറഞ്ഞു .

,, നേരം പുലര്‍ന്നില്ല അപ്പോഴേക്കും തുടങ്ങിയോ രണ്ടും കൂടി വഴക്ക് .ഏതുനേരവും രണ്ടും കീരിയും പാമ്പും പോലെയായാല്‍ എന്താ ഞാന്‍  ചെയ്യുക എന്‍റെ ഈശ്വരാ .പെണ്‍കുട്ടികളായാല്‍ അടുക്കവും ഒതുക്കവും വേണം   .....,,

പൂമുഖത്ത് നിന്നും  കിടപ്പുമുറിയിലെ കട്ടിലിനു ചുറ്റും രണ്ടു വട്ടം ഓടി  ഇടനാഴിയിലൂടെ വിജയലക്ഷ്മി അടുക്കളയില്‍  പാചകം ചെയ്തുകൊണ്ടിരിക്കുന്ന അമ്മയുടെ പുറകില്‍ പോയി നിന്നു .വിജയലക്ഷ്മിയെ പിടിക്കുവാന്‍  കഴിയാതെ അരിശത്തോടെ ജയലക്ഷ്മി അമ്മയോട് പറഞ്ഞു .

,,ഇത് കണ്ടോ അമ്മേ .... അമ്മയുടെ പുന്നാര മോള് കാട്ടിയ പണി .എന്നെ മഴയിലേക്ക്‌ ഇവള് തള്ളിയിട്ടു .ഞാനല്ലല്ലോ ഇവളോട്‌ വഴക്കിനു പോയത് ,,

അരിശപ്പെട്ടു നില്‍ക്കുന്ന ജയലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി അമ്മ മന്ദഹാസത്തോടെ  പറഞ്ഞു .

,, ചെറിയ കുട്ടികള്‍ ആണെന്നാ  രണ്ട് പേരുടേയും വിചാരം  .വസ്ത്രം നനഞ്ഞു..... അത്രയല്ലേയുള്ളൂ ,മോള് പോയി കുളിച്ച് വസ്ത്രം മാറി വന്നോള്ളൂ .,,

,, അമ്മയ്ക്ക് ഇവളോട്‌ തന്നെയാണ്  കൂടുതല്‍ ഇഷ്ടം .എന്നെ എന്ത് കാട്ടിയാലും അമ്മ ഇവളെ വഴക്ക് പറയുക പോലുമില്ല ,,

,, അമ്മയ്ക്ക് രണ്ടു മക്കളും ഒരുപോലെയല്ലേ ? നീയല്ലേ വയസ്സിന് മൂത്തത് നീല്ലേ അവളുടെ  കുസൃതികള്‍  ക്ഷമിക്കേണ്ടത്‌ ,,

കുളിപ്പുരയിലേക്ക് നടക്കുമ്പോള്‍ ജയലക്ഷ്മി സഹോദരിയോടായി  പറഞ്ഞു .

,, നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് .നീ എന്നെ നനയിച്ചത് പോലെ ഞാന്‍ നിന്നെ നനയിച്ചില്ലെങ്കില്‍  എന്‍റെ പേര് ജയലക്ഷ്മി എന്നല്ലാട്ടാ ...

ജയലക്ഷ്മിയുടെ അച്ഛന്‍ കൃഷ്ണനുണ്ണി മഹാരാഷ്ട്രയില്‍   റയില്‍വേ ഉദ്ദ്യോഗസ്ഥനാണ് അദ്ദേഹം ആറുമാസം കൂടുമ്പോഴാണ് അവധിക്ക്  നാട്ടില്‍ വന്നുപോകുന്നത് .നാട്ടില്‍ വന്നാല്‍ കൂടിയാല്‍ ഇരുപതു ദിവസമേ നാട്ടില്‍ ഉണ്ടാവുകയുള്ളൂ .അമ്മ ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ മലയാളം അദ്ധ്യാപികയാണ് .സഹോദരി വിജയലക്ഷ്മി അതേ വിദ്യാലയത്തില്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്നു .ജയലക്ഷ്മി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് .  പട്ടണത്തിലെ കലാലയത്തിലേക്ക് ബസ്സ് കയറിപോകേണ്ടുന്നതിനാല്‍ വീട്ടില്‍ നിന്നും ആദ്യം യാത്രയാവുന്നത് ജയലക്ഷ്മിയാണ് .കുളികഴിഞ്ഞ് വന്നപ്പോഴേക്കും  അമ്മ തയ്യാറാക്കിയ ഇഡലിയും സാംബാറും തീന്മേശയില്‍ ഇരിക്കുന്നത് ജയലക്ഷ്മി കണ്ടു .പോകുവാനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ് തിടുക്കത്തില്‍ പ്രാതലും കഴിച്ച് കലാലയത്തിലേക്ക്‌ അവള്‍  യാത്ര പറഞ്ഞിറങ്ങി .

കവലയിലെ ബസ്സ് സ്റ്റോപ്പിലേക്ക് കോളനി വഴിയാണ് പോകേണ്ടത് .കോളനി നിവാസികളില്‍ ഭൂരിഭാഗം യുവാക്കളും കൊട്ടേഷന്‍ സംഘങ്ങളിലും മറ്റ് അസന്മാര്‍ഗ്ഗിക പ്രവര്‍ത്തികളിലും പ്രവര്‍ത്തിക്കുന്നവരാണ്  .കുടികിടപ്പവകാശ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ ഗ്രാമത്തിലെ ജന്മിയുടെ ഭൂമിയില്‍ നിന്നും സര്‍ക്കാര്‍ പതിച്ചു നല്‍കിയതാണ്  കോളനി ഭൂമി  .ഗ്രാമത്തിലും അയല്‍ ജില്ലകളിലും  അറിയപ്പെടുന്ന ഗുണ്ടകളാണ് വടിവാള്‍ രാജനും, കഠാരി ശ്രീജിത്തും . രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വിഭിന്ന മാണെങ്കിലും രണ്ടുപേരും ബാല്യകാല സൂഹൃത്തുക്കളാണ് .രാജന്‍  മതത്തെ പ്രതിദിനം ചെയ്യുന്ന തീവ്ര പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നു .പക്ഷെ ശ്രീജിത്ത്  പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മുതലാളിത്തത്തെ അമര്‍ച്ചചെയ്യാന്‍ പ്രവര്‍ത്തിക്കുന്നവരുടെ  പ്രത്യയശാസ്ത്രങ്ങളിലാണ് വിശ്വാസം അര്‍പ്പിക്കുന്നത്.അതുകൊണ്ടുതന്നെ രണ്ടുപേരും ഒരുമിച്ച്  രാഷ്ട്രീയ പകപോക്കലുകളില്‍  പ്രവര്‍ത്തിക്കാറില്ല .പലിശ മാഫിയകള്‍ക്ക് വേണ്ടിയും   വ്യക്തികള്‍ക്ക് വേണ്ടിയുമാണ് കൊട്ടേഷന്‍ സ്വീകരിക്കുന്നത് .കൊളിനിയില്‍ രണ്ടു പേരെയും ഒരുമിച്ചേ കാണുവാന്‍ കഴിയുകയുള്ളൂ .രാജനാണ് ശ്രീജിത്തിനെ നിര്‍ബന്ധിതമായി കൊട്ടേഷന്‍ സംഘത്തില്‍ ചേര്‍ത്തത് .

കുറച്ചു നാളുകളായി രാജന്‍ ജയലക്ഷ്മിയെ അര്‍ത്ഥം വെച്ച് നോക്കുവാനും  ശല്യം ചെയ്യുവാനും തുടങ്ങിയിരിക്കുന്നു.പാടശേഖരങ്ങളുടെ ഓരം ചേര്‍ന്നുള്ള പഞ്ചായത്ത് റോഡിലൂടെ അല്പം നടന്നാല്‍ കോളനിയായി .കോളനി എത്തുന്നതിനു മുന്‍പ്  ഒരു കലുങ്കുണ്ട് കലുങ്കിന്‍റെ ഇരു വശങ്ങളിലുമായി കോളനിയിലെ യുവാക്കള്‍ എപ്പോഴും   തമ്പടിക്കും  .ദൂരെനിന്നും ജയലക്ഷ്മി കലുങ്കിന്‍റെ പരിസരം വീക്ഷിച്ചു .ഇന്ന് കൂടുതല്‍ പേരെ അവിടെ കാണുന്നില്ല .ഒരാള്‍ കലുങ്കില്‍ ഇരിക്കുന്നു മറ്റൊരാള്‍ കലുങ്കിനോട് ചേര്‍ന്ന് ചൂണ്ടയിടുന്നു .അടുത്തെത്തിയപ്പോള്‍ ചൂണ്ടയിടുന്നത് ശ്രീജിത്തും മറ്റേയാള്‍ രാജനുമാണെന്ന് ജയലക്ഷ്മി തിരിച്ചറിഞ്ഞു .ജയലക്ഷ്മി കലുങ്കിനു മുകളില്‍ എത്തിയപ്പോള്‍ രാജന്‍ അവളുടെ അരികിലേക്ക് വന്ന്  തടഞ്ഞുനിര്‍‍ത്തി പറഞ്ഞു .

,, ഈ പ്രണയത്തിന് കണ്ണും കാതും ഇല്ലാ എന്നാണല്ലോ പറയുന്നത് അത് ശെരിയാണെന്ന് എനിക്ക് മനസ്സിലായി .എനിക്ക് കുട്ടിയോട് വല്ലാത്ത പ്രണയം തോന്നുന്നു .ഈ ഭൂമിയില്‍ ആര്‍ക്കും ആരെ വേണമെങ്കിലും പ്രണയിക്കാം .ഞാന്‍ ഇയാളെ പ്രണയിക്കുന്നത്‌ പോലെ ഇയാളും എന്നെ പ്രണയിക്കണം പ്രണയിച്ചിരിക്കണം ,,

രാജന്‍റെ വാക്കുകള്‍ക്ക് ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു .അപ്രതീക്ഷിതമായി കേട്ട വാക്കുകള്‍ അവളെ ഭയാകുലയാക്കി .അവള്‍ ഒന്നും ഉരിയാടാതെ അവിടെ നിന്നും നടന്നു .രാജന്‍റെ ശല്യം നാള്‍ക്കുനാള്‍ കൂടി വന്നു .ഒരു ദിവസ്സം ശ്രീജിത്തിനെ മാത്രം കലുങ്കിന് അടുത്ത് കണ്ടപ്പോള്‍  ജയലക്ഷ്മി പറഞ്ഞു .

,, ഇയാളുടെ  കൂട്ടുകാരന്‍ എന്നെ ശല്ല്യം ചെയ്യുന്നു. എല്ലാം കണ്ടുകൊണ്ട്‌ താങ്കള്‍  ഇവിടെ ഇരിക്കുന്നു .മാന്യമായി ജീവിക്കുന്നവരെ ശല്യം ചെയ്യെരുതെന്ന്  നിങ്ങളുടെ കൂട്ടുക്കാരനോട് പറയണം .താങ്കള്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ആളല്ലെ .അന്നൊക്കെ നിങ്ങളില്‍ നന്മയുടെ അംശം ഉണ്ടായിരുന്നു .ഇപ്പോള്‍ ഈ ഗുണ്ടയോടൊപ്പം കൂടി ജീവിതം സ്വയം നശിപ്പിക്കുകയാണോ .താങ്കള്‍ക്ക് വിദ്യാഭ്യാസം ഉണ്ടല്ലോ ഒരു ജോലിക്ക് ശ്രമിച്ചുകൂടെ .വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത്   കലാലയത്തിലെ താരമായിരുന്നു താങ്കളെന്ന് ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് ,,

ശ്രീജിത്ത് മറുപടി പറയാതെ വിദൂരതയിലേക്ക് നോക്കിയിരുന്നു .അടുത്ത ദിവസ്സം കലാലയത്തിലേക്ക്‌ വീട്ടില്‍ നിന്നും ജയലക്ഷ്മി യാത്രതിരിച്ചു .പടിപ്പുര കടന്ന് പഞ്ചായത്ത് റോഡിലൂടെ അല്പ ദൂരം പിന്നിട്ടപ്പോള്‍ ശ്രീജിത്തിനേയും രാജനെയും ജയലക്ഷ്മി കണ്ടുമുട്ടി .രാജന്‍ ജയലക്ഷ്മിയുടെ നേര്‍ക്ക്‌ ഒരു എഴുത്ത് നീട്ടിക്കൊണ്ടു പറഞ്ഞു .

,, തനിക്കുള്ള എന്‍റെ ആദ്യ പ്രണയലേഖനം ഇത് ഐശ്വര്യമായി ഇരു കയ്യും നീട്ടി സ്വീകരിക്കു .നാളെ വരുമ്പോള്‍‍ എനിക്ക് മറുപടി തരണം ,,

ജയലക്ഷ്മി എഴുത്ത് വാങ്ങി അയാളെ  കോപത്തോടെ  രൂക്ഷമായി നോക്കിക്കൊണ്ട്‌ എഴുത്ത് കീറി രാജന്‍റെ മുഖത്തേക്ക് എറിഞ്ഞുകൊണ്ട് പറഞ്ഞു .

,, വഴിയിലൂടെ പോകുന്ന പെണ്‍കുട്ടിയോട് എന്തും പറയാം എന്നാണോ. തന്നെ പോലെയുള്ള ഗുണ്ടകളെ നേരില്‍ കാണുന്നത് പോലും എനിക്ക് അറപ്പാണ് . ഇനി എന്നെ ശല്ല്യം ചെയ്‌താല്‍ പോലീസ്‌ സ്റ്റേഷനില്‍ പോയി തനിക്കെതിരെ പരാതി കൊടുക്കും ഞാന്‍ ,,

രാജന്‍ ,,കൊടുക്കെടി  പുല്ലേ പോലീസ്‌ സ്റ്റേഷനില്‍ പോയി പരാതി കൊടുക്കെടി പോലീസിനെ എനിക്ക് പുല്ലാടി .... ,,എന്ന് ആക്രോശിച്ചുക്കൊണ്ട് ജയലക്ഷ്മിയെ  കെട്ടിപ്പിടിച്ച് ചുംബിക്കുവാന്‍ ശ്രമിക്കുമ്പോഴാണ് രാജന്‍റെ ദേഹത്ത് ശ്രീജിത്തിന്‍റെ അടി വീണത്‌ .പ്രതീക്ഷിക്കാതെയുള്ള ശ്രീജിത്തിന്‍റെ പ്രഹരം മൂലം രാജന്‍ നിലംപതിച്ചു .,,രാജന്‍ എഴുനേറ്റ് ശ്രീജിത്തിന്‍റെ നേര്‍ക്ക്‌ പാഞ്ഞു .

,, എടാ ദ്രോഹി  കൂടെ നടന്നിട്ട് ചതിക്കുന്നുവോ ,,

പിന്നീട് അവിടെ ഘോരയുദ്ധം അരങ്ങേറി രാജന്‍ അവശനായി നിലംപതിച്ചു ജയലക്ഷ്മി പകച്ചു നില്‍ക്കുകയായിരുന്നു ശ്രീജിത്ത് അവളുടെ അരികില്‍ വന്നുപറഞ്ഞു

,, കുട്ടി പൊയ്ക്കോളൂ ഇനിയും വൈകിയാല്‍ പതിവായി പോകുന്ന ബസ്സ് കിട്ടില്ല ,,

പൊടുന്നനെയാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത് .രാജന്‍ അരയില്‍ സൂക്ഷിച്ചിരുന്ന കഠാര ഉറയില്‍ നിന്നും വലിച്ചൂരി ശ്രീജിത്തിനെ പുറകില്‍ നിന്നും കുത്തി .നട്ടെല്ലിനു മുകളിലായി കുത്തിയ കഠാര വലിച്ചൂരി രാജന്‍ പാടവരമ്പിലൂടെ ഓടി മറഞ്ഞു .മുറിവില്‍ നിന്നും രക്തം പുറത്തേക്ക് ചീറ്റി .ജയലക്ഷ്മി തന്‍റെ ഷാള്‍ ക്കൊണ്ട് അയാളുടെ അരക്കെട്ടിനു  ചുറ്റിലും കെട്ടി .ശ്രീജിത്തിന്‍റെ ജീവന്‍ രക്ഷിക്കാനായി കരഞ്ഞുകൊണ്ട്‌ സഹായത്തിനായി ഉറക്കെ  വിളിച്ചു .പരിസരത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല .ശ്രീജിത്തിനെ തങ്ങി പ്പിടിച്ച് അയാളുടെ വലതു  കൈ അവളുടെ തോളിലൂടെ ഇട്ട് ക്കൊണ്ട് അല്പദൂരം നടന്നു പക്ഷെ അയാള്‍ കുഴഞ്ഞു വീണു .ശ്രീജിത്തിന്നെ പാതയോരത്ത് കിടത്തി അവള്‍ വീട്ടിലേക്ക് ഓടി .കലാലയത്തിലേക്ക്‌ പോയ ജയലക്ഷ്മി  രക്തംപുരണ്ട വസ്ത്രങ്ങളുമായി തിരികെ വന്നപ്പോള്‍  അമ്മയും വിജയലക്ഷ്മിയും പരിഭ്രാന്തരായി .ഉണ്ടായ സംഭവങ്ങള്‍ അവള്‍ വിവരിച്ച് തിടുക്കത്തില്‍  ഫോണ്‍ നമ്പറുകള്‍ എഴുതി വെക്കുന്ന പുസ്തകം എടുത്ത് നമ്പര്‍ നോക്കി സന്നദ്ധസംഘടനയുടെ  ആംബുലന്‍സിനു  വിളിച്ചു.ജയലക്ഷ്മി വീണ്ടും ശ്രീജിത്തിന്‍റെ അരികിലേക്ക് പോകുവാന്‍ തുനിഞ്ഞപ്പോള്‍ അമ്മ തടഞ്ഞുനിര്‍‍ത്തി പറഞ്ഞു .

,, മോള് ഇനി അവിടേക്ക് പോകേണ്ട ആംബുലന്‍സ് വന്ന് അവര് അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കൊളൂം.കോളനിയിലുള്ളവരെ സഹായിക്കുവാന്‍ പോയാല്‍ പുലിവാലാകും   ,,

,, എന്താ അമ്മ ഈ പറയുന്നേ ഞാന്‍ കാരണമാ ആ പാവത്തിന് ഈ ഗതി വന്നത് അമ്മ കുറച്ച് രൂപ ഇങ്ങ് എടുത്തേ എനിക്ക് അവിടേക്ക് പോകണം അയാളെ  ന ആശുപതിയിലേക്ക് കൊണ്ടുപോകണം  ,,

അമ്മ  വിജയലക്ഷ്മിയുടെ കൈയില്‍ അവധിക്കുള്ള അപേക്ഷ എഴുതി നല്‍കി  അവളോട്‌ വിദ്യാലയത്തിലേക്ക്‌ പോകുവാന്‍ പറഞ്ഞ് അമ്മയും ജയലക്ഷ്മിയുടെ കൂടെ പോയി .ശ്രീജിത്തിന്‍റെ അരികില്‍ പോയപ്പോള്‍ അയാള്‍ അസഹ്യമായ വേദനയാല്‍ പുളയുകയായിരുന്നു ഏതാനും സമയം കഴിഞ്ഞപ്പോള്‍ ആംബുലന്‍സ് ചീറി പ്പാഞ്ഞു വന്നു. അപ്പോഴേക്കും അവിടെ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു .ആശുപത്രിയില്‍ എത്തിയ ഉടനെ ശ്രീജിത്തിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ശ്രീജിത്തിന്‍റെ അമ്മയും സുഹൃത്തുക്കളും എത്തി അമ്മ സ്വയം ഉരുവിടുന്നത്  ജയലക്ഷ്മി കേട്ടൂ .

,, നൂറു വട്ടം പറഞ്ഞതാ അവനുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുവാന്‍ എന്‍റെ മോന്‍ എന്‍റെ വാക്ക്  കേട്ടില്ല .അവന്‍റെ കൂടെ കൂടിയതില്‍ പിന്നെ എന്‍റെ മോന്‍റെ സ്വഭാവം തന്നെ മാറിപ്പോയി. എന്നോട് അവന് സ്നേഹമില്ലാണ്ടായിപ്പോയി .ഈശ്വരാ എനിക്ക് ഈ ഭൂമിയില്‍  എന്‍റെ മോന്‍ മാത്രമേയുള്ളൂ അവനെ കാത്തുരക്ഷിക്കണേ ,,

ജയലക്ഷ്മി ശ്രീജിത്തിന്‍റെ  ജീവനുവേണ്ടി  പ്രാര്‍ഥിച്ചുക്കൊണ്ടിരുന്നു .തനിക്കുവേണ്ടിയാണ് ശ്രീജിത്ത് വേദന സഹിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ അവളുടെ സങ്കടം അധികമായിക്കൊണ്ടിരുന്നു  .സന്ധ്യയോടെ   ശ്രീജിത്ത്  അപകടനില നില തരണം ചെയ്തു എന്നറിഞ്ഞപ്പോള്‍ ജയലക്ഷ്മിയും അമ്മയും വീട്ടിലേക്ക് തിരികെപോന്നു .പോരുമ്പോള്‍ ശ്രീജിത്തിന്‍റെ അമ്മയുടെ കൈവശം കുറെയേറെ രൂപയും കൊടുത്തു .രാജനെ പോലീസ്‌ അറസ്റ്റു ചെയ്തു കൊണ്ടുപോയി എന്ന് കവലയില്‍ ബസ്സ് ഇറങ്ങിയപ്പോള്‍ത്തന്നെ ജയലക്ഷ്മി അറിഞ്ഞൂ .നേരം ഇരുട്ടിയിരിക്കുന്നു .വഴിവിളക്കുകള്‍ പാതയോരങ്ങളില്‍ അങ്ങിങ്ങായി പ്രകാശം പരത്തുന്നുണ്ട് സന്ധ്യമയങ്ങിയാല്‍ ഈ വഴിയിലൂടെ അച്ഛന്‍റെ കൂടെ മാത്രമേ  യാത്ര ചെയ്ത ഓര്‍മ്മയുള്ളൂ .പാടശേഖരങ്ങളില്‍  ചിവിടുകളുടെ ശബ്ദം മാത്രം .ജയലക്ഷ്മിയും അമ്മയും തിടുക്കത്തില്‍ വീട് ലക്ഷ്യമാക്കി നടന്നു .വീട്ടിലെത്തിയപ്പോള്‍ വിജയലക്ഷ്മിക്ക്‌ കൂട്ടിരിക്കാന്‍ അയല്പക്കത്തെ നാണിത്തള്ള ഉണ്ടായിരുന്നു .   രണ്ടാഴ്ചയോളം ശ്രീജിത്തിന്  ആശുപത്രി  കഴിയേണ്ടിവന്നു .കലാലയത്തില്‍ നിന്നും പോരുമ്പോഴും അവധി ദിവസ്സങ്ങളിലും ജയലക്ഷ്മി ആശുപത്രിയില്‍ പോയിപോന്നിരുന്നു .ആശുപത്രിയില്‍ വെച്ച് ശ്രീജിത്തിനെക്കൊണ്ട് ഇനിയൊരിക്കലും കൊട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുകയില്ല എന്ന്  ശപഥം ചെയ്യിക്കുകയും ചെയ്തു .ശ്രീജിത്ത് നല്ലൊരു ജീവിതം ആഗ്രഹിക്കുന്നുണ്ടെന്ന് ജയലക്ഷ്മിയുടെ മനസ്സ് മന്ത്രിച്ചു .കോടതി രാജനെ രണ്ടുവര്‍ഷത്തേക്ക് തടങ്കല്‍ ശിക്ഷ വിധിച്ചു .

ശ്രീജിത്തിന്‍റെ സ്വഭാവ മാറ്റം കൂടുതല്‍ സന്തോഷിപ്പിച്ചത് ജയലക്ഷ്മിയെയാണ് .അവള്‍ പതിയെപ്പതിയെ ശ്രീജിത്തുമായി കൂടുതല്‍ അടുത്തു .പതിവായി വഴിയില്‍ അവര്‍ കണ്ടുമുട്ടി  കേരള പബ്ലിക് സർവീസ് കമ്മീഷനിലേക്ക് വില്ലേജ് ഓഫീസിലെ ഉദ്യോഗത്തിനായി  ശ്രീജിത്തിനു വേണ്ടി  ജയലക്ഷ്മി  വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിച്ചു .അധികനാള്‍ കഴിയും മുമ്പേ പരീക്ഷ എഴുതുവാനായി   ശ്രീജിത്തിന് അറിയിപ്പ് ലഭിക്കുകയും ചെയ്തു .അറിയിപ്പ് ലഭിച്ചപ്പോള്‍ ശ്രീജിത്തിന് ഒരുപാട് സന്തോഷം തോന്നി .ജയലക്ഷ്മിയോട് ശ്രീജിത്ത് തന്‍റെ നന്ദിയും കടപ്പാടും അറിയിച്ചു .  ജയലക്ഷ്മിയുടെ പ്രേരണയാല്‍ ശ്രീജിത്ത് പരീക്ഷ എഴുതുകയും റാങ്കോട് കൂടി വിജയിക്കുകയും ചെയ്തു .ശ്രീജിത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു .  ഒരു വര്‍ഷം കഴിയുമ്പോഴേക്കും ശ്രീജിത്തും ജയലക്ഷ്മിയും പിരിയുവാന്‍ ആവാത്ത വിധം പ്രണയ ബന്ധിതരായി .പൊടുന്നനെ ഉണ്ടായ അമ്മയുടെ വിയോഗം ശ്രീജിത്തിനെ മാനസീകമായി തളര്‍ത്തി .അയാളുടെ ഏക ആശ്വാസം ജയലക്ഷ്മി മാത്രമായിരുന്നു .ശ്രീജിത്ത് കോളനിയിലെ തന്‍റെ വീട് വില്പന ചെയ്ത് ഉദ്യോഗത്തില്‍ നിന്നും ലഭിച്ച സമ്പാദ്യവും കൂട്ടി ജയലക്ഷ്മിയുടെ വീടിന് അടുത്തായി  ഒരു പുരയിടം വാങ്ങിച്ചു .  രണ്ടു കിടപ്പു മുറിയുള്ള വീട് വളരെ ഭംഗിയോടെ നിര്‍മിച്ചതായിരുന്നു .ശ്രീജിത്തിന്‍റെ  അരികിലേക്ക് പോകുന്നതിനു ജയലക്ഷ്മിക്ക് വിലക്ക് ഉണ്ടായി .അവധിക്കു വന്ന അച്ഛനാണ് ജയലക്ഷ്മിയോട് പറഞ്ഞത് .

,, അന്യ പുരുഷനുമായി വഴിയിലൂടെ  പതിവായി  സംസാരിച്ചുകൊണ്ട് നടക്കുകയും അയാള്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ പോകുകയും ചെയ്യുന്നത് സമൂഹത്തിന് അംഗീകരിക്കുവാന്‍ കഴിയുകയില്ല .എന്‍റെ മോള് തെറ്റ് ചെയ്യില്ലാ എന്ന് അച്ഛന് നന്നായി അറിയാം .എന്‍റെ മോള്‍ക്ക്‌ വിവാഹാലോചനയുമായി വരുന്നവര്‍ ഈ വിവരം അറിഞ്ഞാല്‍ വിവാഹം തന്നെ മുടങ്ങിപ്പോകും .വേണ്ട എന്‍റെ കുട്ടി ഇനി അയാളുമായി സംസാരിക്കുകയോ അയാളുടെ വീട്ടില്‍ പോകുകയോ അരുത്.അയാളുമായുള്ള ബന്ധം നമുക്ക് ചേരില്ല  ,,

ജയലക്ഷ്മി ഒന്നും  ഉരിയാടാതെ കിടപ്പുമുറിയില്‍ പോയി മെത്തയില്‍ കിടന്നു കരഞ്ഞു .അച്ഛന്‍ തിരികെ പോകുന്നതിന് രണ്ടു ദിവസ്സം മുന്നെ ശ്രീജിത്ത് ജയലക്ഷ്മിയുടെ അച്ഛനെ കാണുവാനായി വീട്ടിലേക്ക് വന്നു   .പടിപ്പുര കടന്നപ്പോള്‍ അച്ഛന്‍ വാഴത്തോട്ടത്തില്‍ പഴക്കുല വെട്ടുകയായിരുന്നു .പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടപ്പോള്‍ അച്ഛന്‍ തലയില്‍ കെട്ടിയ തോര്‍ത്ത് മുണ്ട് അഴിച്ച് തോളില്‍ ഇട്ടുക്കൊണ്ട് ശ്രീജിത്തിനോടായി പറഞ്ഞു .

,, കയറിയിരിക്കു ഞാന്‍ ഈ പഴക്കുല കൈയാലപുരയില്‍  കൊണ്ടുവെച്ച് ഉടനെ വരാം ,,

ശ്രീജിത്ത് പൂമുഖത്ത് കയറി ചാരുപടിയിയില്‍ ഇരുന്നു .പേരുകേട്ട തറവാടായ ഈ മാളികയുടെ പടിപ്പുര കടന്ന ഓര്‍മ്മ അയാള്‍ക്കില്ല .ഇവിടേയ്ക്ക് വന്ന ഉദ്ദേശം ജയലക്ഷ്മിയുടെ അച്ഛന്‍ അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണത്തെ ക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഹൃദയമിടിപ്പിന്‍റെ താളം പെരുമ്പറ മുഴങ്ങുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .ജയലക്ഷ്മിയുടെ അച്ഛന്‍ പൂമുഖത്തേക്ക്‌ കയറി വന്നപ്പോള്‍ ശ്രീജിത്ത് എഴുന്നേറ്റു നിന്നു .അച്ഛന്‍ ഇരിക്കുവാന്‍ ആംഗ്യം കാട്ടിക്കൊണ്ട് പറഞ്ഞു .

,, ശ്രീജിത്ത് എന്നല്ലെ പേര് ,,

വിനയത്തോടെ ശ്രീജിത്ത് പറഞ്ഞു .

,, അതെ ഞാന്‍ പറയുന്നത് അവിവേകമാണെങ്കില്‍ എന്നോട് പൊറുക്കണം .താളം തെറ്റിയ എന്‍റെ ജീവിതം നേര്‍വഴിക്കാക്കിയത്  ജയലക്ഷ്മിയാണ് .ഇപ്പോള്‍ എനിക്ക് തരക്കേടില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗമുണ്ട്. പട്ടിണി കൂടാതെ അങ്ങയുടെ മകളെ പോറ്റുവാന്‍ എനിക്കാവും എന്ന വിശ്വാസവും എനിക്കുണ്ട് .അങ്ങയുടെ മകളെ എനിക്ക് വിവാഹം ചെയ്തു തന്നുകൂടെ.പറ്റില്ല എന്നാണ് അങ്ങയുടെ മറുപടിയെങ്കില്‍ ഞാന്‍ ഈ ഗ്രാമം വിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോളാം  ,,

വിനയത്തോടെയുള്ള സംസാരവും തന്റെടത്തോടെ വിവാഹാലോചനയുമായി   നേരിട്ടുവരികയും ചെയ്ത ശ്രീജിത്തിനോട് അച്ഛന് മതിപ്പുളവാക്കി .ആലോചിച്ചു വിവരം അറിയിക്കാം എന്ന് പറഞ്ഞ് ശ്രീജിത്തിനെ അച്ഛന്‍  പറഞ്ഞയച്ചു .ഭാര്യയുമായി സംസാരിച്ചപ്പോള്‍ ജയലക്ഷ്മിക്ക് ശ്രീജിത്തിനോടുള്ള സ്നേഹത്തിന്‍റെ ആഴം അയാള്‍ക്ക്‌ ഊഹിക്കുവാനായി .മകളുടെ ഇഷ്ടത്തിന് മുന്‍പാകെ ശ്രീജിത്തിന്‍റെ തറവാട് മഹിമയും സാമ്പത്തീക ചുറ്റുപാടും അവര്‍ കാര്യമായി എടുത്തില്ല .അടുത്ത ദിവസ്സം ജയലക്ഷ്മിയുടെ അച്ഛന്‍ ശ്രീജിത്തിനെ അയാളുടെ വീട്ടില്‍ പോയി കണ്ടു പറഞ്ഞു .

,, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളുടെ ഇഷ്ടമാണ് പ്രധാനം .ഞങ്ങള്‍ക്ക്  വിവാഹത്തിന് സമ്മതമാണ് .ആറുമാസം കഴിഞ്ഞാല്‍ ഞാന്‍ അവധിക്ക് വരും അപ്പോള്‍ ആര്‍ഭാടമായി തന്നെ വിവാഹം നടത്താം ,,

അച്ഛന്‍റെ വാക്കുകള്‍ ശ്രീജിത്തിന് വിശ്വസിക്കുവാന്‍ ആവുന്നുണ്ടായിരുന്നില്ല  അയാള്‍ .സന്തോഷംപൂണ്ടു .കാത്തിരിപ്പിന്‍റെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു . ആറുമാസം കഴിഞ്ഞപ്പോള്‍ ജയലക്ഷ്മി ശ്രീജിത്തിന്‍റെ സ്വന്തമായി .സന്തോഷപ്രദമായ ജീവിതം രണ്ടുപേരും ആസ്വദിച്ചു  . രണ്ടു വര്‍ഷത്തെ തടവു ശിക്ഷ കഴിഞ്ഞ് രാജന്‍ ജയില്‍ മോചിതനായി .അയാളുടെ മനസ്സില്‍ ശ്രീജിത്തിനോടുള്ള പക ആളിക്കത്തി .ഇഷ്ടപ്പെട്ട പെണ്ണിനെ നഷ്ടപ്പെട്ടതിലായിരുന്നു അയാളുടെ പക .രാജന്‍  മതത്തെ പ്രതിദിനം ചെയ്യുന്ന തീവ്ര പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നവരുമായി കൂടുതല്‍ അടുത്തു .പണ്ട് ശ്രീജിത്ത് അവരുടെ ഒരു പ്രവര്‍ത്തകനെ കൊലപാതകം ചെയ്ത കേസിലെ പ്രതിയായിരുന്നു .അന്ന് ശ്രീജിത്ത് തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുകയായിരുന്നു .രാജന്‍ മാസം തോറും കൂടുന്ന മീറ്റിങ്ങില്‍ പറഞ്ഞു .

,, നമ്മുടെ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ആസൂത്രണംചെയ്ത പലരും ശിക്ഷ പോലും ലഭിക്കാതെ ഈ ഗ്രാമത്തില്‍ തന്നെ സുഖമായി ജീവിക്കുന്നുണ്ട് അങ്ങനെയുള്ളവരെ നമുക്ക് ഈ ഭൂലോകത്ത് നിന്നും ഉന്മൂലനം ചെയ്യണം ,,

ചര്‍ച്ചയ്ക്കൊടുവില്‍ കൊലപാതകങ്ങള്‍ക്കുള്ള ലീസ്റ്റ്  തയ്യാറായി .ആ ഗ്രാമത്തിലെ മൂന്നു പേരുടെ പേരുകളില്‍ ഒന്നാമതായി ചേര്‍ക്കപ്പെട്ടത് .ശ്രീജിത്തായിരുന്നു .മനസ്സില്‍ പിറവിയെടുത്ത  തിരക്കഥ അതേപടി പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്ന തിരിച്ചറിവ് രാജനെ സന്തോഷിപ്പിച്ചു .  രണ്ടാ ദിവസ്സം .ശ്രീജിത്തും ജയലക്ഷ്മിയും പട്ടണത്തില്‍ രാവിലെ പറഞ്ഞതു പ്രകാരം കണ്ടുമുട്ടി .രണ്ടുമാസം കൂടി കഴിഞ്ഞാല്‍ ജയലക്ഷ്മിയുടെ അവസാന വര്‍ഷ പരീക്ഷയാണ് .രണ്ടുപേര്‍ക്കും ഒരേ ജോഡി വസ്ത്രങ്ങളും വീട്ടിലേക്കു വേണ്ടുന്ന അവശ്യസാധനങ്ങളും വാങ്ങി തിരികെ വീട്ടില്‍ എത്തി അല്പം കഴിഞ്ഞപ്പോള്‍ രണ്ടുപേരും ജയലക്ഷ്മിയുടെ വീട്ടില്‍ പോയി അവിടെ നിന്നും അത്താഴം കഴിച്ചതിനു ശേഷം സമയം ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ ശ്രീജിത്തിന്‍റെ വീട്ടിലേക്ക്  തിരികെ പോന്നു .കിടക്കുവാനായപ്പോള്‍ ശ്രീജിത്ത് വീടിന് പുറത്തുള്ള ബാത്രൂമിലേക്ക് പോയനേരം ഒരു കൂട്ടം യുവാക്കള്‍ ആയുധങ്ങളുമായി  വീടിന് അകത്തേക്ക് കയറിയത് .ജയലക്ഷ്മി യുവാക്കളെ കണ്ടപ്പോള്‍ ഭയന്നു .അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു രണ്ടാമത് നിലവിളിക്കുവാനായി തുനിഞ്ഞപ്പോള്‍ രാജന്‍ ജയലക്ഷ്മിയുടെ വായില്‍ തുണി തിരുകിക്കയറ്റി  ജനല്‍ ക്കമ്പിയില്‍ കെട്ടിയിട്ടു .

ബഹളം കേട്ട് ഓടിവന്ന ശ്രീജിത്തിന്‍റെ ശരീരമാസകലം  തുരുതുരെ വടിവാള്‍ കൊണ്ടുള്ള വെട്ടുകള്‍  ഏറ്റു അയാള്‍ക്ക്‌ ശബ്ദിക്കുവാന്‍ പോലും ആവാതെ നിലത്തു കിടന്ന് പിടഞ്ഞു മരിച്ചു .മരണം ഉറപ്പാക്കിയതിനു ശേഷം ശ്രീജിത്തിന്‍റെ മൃതദേഹവുമായി യുവാക്കള്‍ യാത്രയായി. തെളിവുകള്‍ നശിപ്പിക്കുവാനായി ശ്രീജിത്തിന്‍റെ ശരീരത്തില്‍ നിന്നും  മുറ്റത്ത് ഒഴുകിയ രക്തം മണ്ണോടെ നീക്കം ചെയ്തിരുന്നു .അങ്ങിനെ ചെയ്തത് രാജന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു .കെട്ടിയിട്ട ജയലക്ഷ്മി ശ്രീജിത്ത് കൊലചെയ്യപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല .

ജയലക്ഷ്മി  ഒന്ന് ഉരിയാടാന്‍ പോലുമാവാതെ നിസഹായയായി കരഞ്ഞുകൊണ്ടിരുന്നു . ഏറെ നേരമായിട്ടും ശ്രീജിത്തിനെ  അകത്തേക്ക് കാണാതെയായപ്പോള്‍ അവളുടെ ഭയം അധികരിച്ചുക്കൊണ്ടിരുന്നു .മണിക്കൂറുകള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു .ഉമ്മറത്ത് കാല്‍പെരുമാറ്റം കേട്ടപ്പോള്‍ അവള്‍ തുറന്നിട്ട വാതിലിലേക്ക് നോക്കി അപ്പോള്‍ ക്ലോക്കില്‍  രണ്ടുമണിയുടെ ബെല്ലടിച്ചു .ശ്രീജിത്ത് അകത്തേക്ക് വന്ന് തന്നെ കെട്ടിയിയ കയര്‍ അഴിക്കും എന്ന  പ്രതീക്ഷയോടെ വീണ്ടും വാതിലിലേക്ക് നോക്കിയ ജയലക്ഷ്മി നടുങ്ങിവിറച്ചു .മന്ദസ്മിതനായി രാജന്‍ തന്‍റെ ശരീരത്തിലേക്ക് ആര്‍ത്തിയോടെ നോക്കി നില്ക്കുന്നു  .വാതിലുകള്‍ കൊട്ടിയടച്ചതിനു ശേഷം രാജന്‍ ജയലക്ഷ്മിയുടെ കെട്ടഴിച്ചു മാറ്റി .വായില്‍ നിന്നും തുണി മാറ്റുവാന്‍ ശ്രമിച്ച ജയലക്ഷ്മിയുടെ കരണത്ത് രാജന്‍ ശക്തിയായി അടിച്ചു .അടിയുടെ ശക്തിയില്‍ ജയലക്ഷ്മി നിലംപതിച്ചു .നിലത്തുനിന്നു എഴുന്നേല്‍ക്കുന്നതിനു മുന്പ്‌ ജയലക്ഷ്മിയുടെ രണ്ടു കയ്യും പുറകിലേക്ക് ചേര്‍ത്തു കെട്ടി രാജന്‍ ആക്രോശിച്ചു .

,, കഴുവേറിടെ മോളെ എന്‍റെ പ്രണയം നീ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് നിനക്ക് ഈ ഭൂലോകത്ത് സുഖമായി ജീവിക്കാമായിരുന്നു. നീ എന്താ കരുതിയെ അവനേം കെട്ടി സുഖമായി ജീവിക്കാമെന്നോ .അവന്‍റെ ശവം പോലും ഇനി ആര്‍ക്കും കാണുവാന്‍ കഴിയുകയില്ല അവനെ ഞങ്ങള്‍  കത്തിച്ചു ചാരമാക്കി കളഞ്ഞു .ചാരം കടലിലും ഒഴുക്കി.നിന്നെ ഞാന്‍ വധിക്കില്ല നീ നരകയാതന അനുഭവിക്കുന്നത് എനിക്ക് കാണണം  ,,

മദ്യത്തിന്‍റെ രൂക്ഷ  ഗന്ധം  മുറിയാകെ നിറഞ്ഞു നിന്നു .ജയലക്ഷ്മിയുടെ ശരീരത്തില്‍ നിന്നും രാജന്‍ വസ്ത്രങ്ങള്‍ ഓരോന്നായി നീക്കം ചെയ്തു .കെട്ടില്‍ കുരുങ്ങിയ വസ്ത്രങ്ങള്‍ അയാള്‍ വലിച്ചുകീറിയെടുക്കുമ്പോള്‍  വേദനകൊണ്ട് അവള്‍ പുളഞ്ഞു .നിലത്ത് കിടന്നിരുന്ന ജയലക്ഷ്മിയുടെ   ഓരോരെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുമ്പോഴും  അയാള്‍ കുനിഞ്ഞുനിന്ന്‌ കാലുകള്‍ ക്കൊണ്ട് ജയലക്ഷ്മിയെ  തിരിച്ചും മറിച്ചും ഇടുന്നുണ്ടായിരുന്നു .വിവസ്ത്രയാക്കപ്പെട്ട ജയലക്ഷ്മിയുടെ ശരീരത്തിലേക്ക് രാജന്‍ മെഴുകുതിരി കത്തിച്ച് കത്തുന്ന  മെഴുക് ഇറ്റിച്ചു ക്കൊണ്ടിരുന്നു .ഒരേ തുള്ളി മെഴുകും അവളുടെ ശരീരത്തില്‍ പതിക്കുമ്പോഴും നിലത്തു കിടന്ന് എഴുന്നേല്‍ക്കുവാന്‍ പോലും കഴിയാതെ വേദനക്കൊണ്ട് അവള്‍  പുളഞ്ഞു .അയാള്‍ അപ്പോഴേക്കും ഒരു മനുഷ്യ മൃഗമായി മാറിക്കഴിഞ്ഞിരുന്നു . മണിക്കൂറുകളോളം അയാള്‍ പലവട്ടം അവളെ ഭോഗിച്ചു .രക്തസ്രാവം മൂലം അവളുടെ നഗ്നമായ ശരീരം   തറയില്‍ നിന്നും തെന്നിമാറിക്കൊണ്ടിരുന്നു  .അബോധാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ ജയലക്ഷ്മി ആശുപത്രിയിലെ   അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരുടെ  പരിചരണത്തിലായിരുന്നു .

ഏതാനും ദിവസ്സങ്ങള്‍ക്ക് ശേഷം ജയലക്ഷ്മി  സംസാരിക്കുവാന്‍ തുടങ്ങിയപ്പോള്‍ പോലീസ്സുകാര്‍ മൊഴിയെടുക്കുവാനായി ആശുപത്രിയില്‍ വന്നു .അവള്‍ രാജനെക്കുറിച്ച് ഒന്നും പറഞ്ഞില്ല .അവളുടെ രാജനോടുള്ള ഒടുങ്ങാത്ത പക മനസ്സില്‍ ആളിക്കത്തുകയയിരുന്നു .തന്‍റെ ജീവിതം ശിഥിലമാക്കിയ ആ ദ്രോഹിയെ സുഖവാസത്തിന്‌ ജയിലിലേക്ക് അയക്കുവാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു .സൌമ്യ വധക്കേസിലെ പ്രതി  ഗോവിന്ദച്ചാമിയുടെ പത്രത്തില്‍ വന്ന  ശിക്ഷ അനുഭവിക്കുന്നതിന് മുന്‍പുള്ള എല്ലുന്തിയ  ചിത്രവും, ഈ അടുത്തകാലത്ത് പത്രത്തില്‍ വന്ന ചിത്രവും ജയലക്ഷ്മിയുടെ മനസ്സില്‍ തികട്ടിവന്നു .കൊടും പാതകങ്ങള്‍ ചെയ്തവര്‍ക്ക് തക്കതായ ശിക്ഷ ലഭിച്ചാല്‍ തനിക്ക് ഈ ദുര്‍വിധി ഒരിക്കലും സംഭവിക്കുമായിരുന്നില്ല .നിഷ്‌ഠൂരമായ കുറ്റകൃത്യങ്ങള്‍ എത്രയോ തവണ രാജന്‍ ചെയ്തിരിക്കുന്നു എന്നിട്ടും യാതൊരുവിധ ഭയാശങ്കകളും കൂടാതെ അയാള്‍ നീചത്വം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .രാജനെ ഈ ഭൂലോകത്തുനിന്നും ഉന്മൂലനം ചെയ്യുവാനായിരിക്കും ഇനിയുള്ള തന്‍റെ ജീവിതമെന്ന്   ജയലക്ഷ്മി  സ്വയം പ്രതിജ്ഞയെടുത്തു . അതിനായി അവള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു .

ശരീരത്തിലെ പരിക്കുകള്‍ പൂര്‍ണ്ണമായും മാറിയെങ്കിലും മനസ്സിന് ഏറ്റ പരിക്കുകള്‍ അവളുടെ ജീവിതാവസാനംവരെ മാറില്ലാ എന്നവള്‍ക്ക് ബോധ്യമായി .ജയലക്ഷ്മി  ഡിഗ്രി അവസാനവര്‍ഷ പരീക്ഷ എഴുതി .കലാലയത്തിലെ പ്രിയ സുഹൃത്തുക്കളുമായി രാജനെ ഉന്മൂലനം ചെയ്യുവാന്‍  കൂടിയാലോചനകള്‍ നിരന്തരം ഉണ്ടായി . എന്തിനും  തന്‍റെ കൂടെ നില്‍ക്കാവുന്ന ഏഴു സുഹൃത്തുക്കളെ അവള്‍ തിരഞ്ഞെടുത്തു .രണ്ടു പെണ്‍കുട്ടികളും അഞ്ചു ആണ്‍കുട്ടികളും കൂടിയ എട്ട് അംഗ സംഘം ജയലക്ഷ്മിയുടെ വീട്ടില്‍ പലപ്പോഴായി കൂടിയാലോചനകള്‍ നടത്തിയതില്‍ നിന്നും ഉണ്ടായ തീരുമാനം .പ്രണയത്തിലൂടെ രാജനെ തങ്ങളുടെ വരുതിയിലാക്കുക എന്നതായിരുന്നു .പ്രണയത്തിലൂടെ രാജനെ കീഴ്പെടുത്തുവാന്‍ ജയലക്ഷ്മിയുടെ ആത്മസുഹൃത്തും  തന്റേടിയുമായ  ഉണ്ണിമായ സന്നദ്ധത പ്രകടിപ്പിച്ചു . ഉണ്ണിമായ രാജന്‍റെ അയല്പക്കത്തെ വീട്ടിലെ പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി .രാജന്‍റെ  അയല്പക്കത്തെ വീട്ടില്‍ ഉണ്ണിമായ പലപ്പോഴായി പോയിക്കൊണ്ടിരുന്നു .താമസിയാതെ രാജനെ ഉണ്ണിമായ തന്‍റെ വരുതിയിലാക്കി .ശ്രീജിത്തിന്‍റെ ഉദ്യോഗം ജയലക്ഷ്മിക്ക് ലഭിച്ചു .മനസ്സില്‍ രാജനോടുള്ള ഒടുങ്ങാത്ത പകയുമായി ജയലക്ഷ്മി ഉദ്യോഗത്തിന് പോയിത്തുടങ്ങി .

രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും രാജന് ഉണ്ണിമായയെ പിരിഞ്ഞിരിക്കാന്‍ കഴിയാതെയായി .രാജന്‍ പുകവലിക്കുമ്പോള്‍ ഉണ്ണിമായ പുകവലിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു .എന്തിനും താന്‍ തയ്യാറാണ് എന്ന് അയാളെ ബോധ്യപ്പെടുത്തുവാന്‍ അവള്‍ വേണ്ടതെല്ലാം ചെയ്തു .കലാലയത്തിലെ ആനുവല്‍ ഡേയ്ക്ക് നാടകം സംവിധാനം ചെയ്ത രതീഷിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഉണ്ണിമായ അതേപടി  പ്രാവര്‍ത്തികമാക്കിക്കൊണ്ടേയിരുന്നു   .ഒരു ദിവസ്സം രാജന്‍ അയാളുടെ വീട്ടില്‍ ആരുമില്ലാത്ത ദിവസ്സം  ഉണ്ണിമായയെ വീട്ടിലേക്ക് ക്ഷണിച്ചു .എതിര്‍പ്പു പറയാതെ അവള്‍ അയാളുടെ വീട്ടിലേക്ക് ചെന്നു .അകത്തേക്ക് ഉണ്ണിമായ കയറിയപ്പോള്‍ രാജന്‍ കതകിന്‍റെ സക്ഷയിട്ട് അവളെ തന്‍റെ മാറോട് ചേര്‍ത്തപ്പോള്‍ ഉണ്ണിമായ പറഞ്ഞു .

,, എത്ര നാളുകളായി ഞാന്‍ ഇങ്ങിനെയൊരു നിമിഷത്തിനു വേണ്ടി കൊതിക്കുന്നു ,,

രാജന്‍ അവളുടെ കവിളുകളില്‍ തലോടി ചോദിച്ചു .

,, എന്നെ അത്രയ്ക്ക് ഇഷ്ടമാണോ ,,

,, ഊം എനിക്ക് ഒരുപാട് ഇഷ്ടമാണ് ജീവിതം ആസ്വദിക്കുവാനുള്ളതാണ് ഞാന്‍ ഒരു ദിവസ്സം വീട്ടില്‍ അമ്മയുടെ വീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞു വരാം. ഒരു ഇടം കണ്ടെത്തിക്കോളൂ നമുക്ക്  ഫസ്റ്റ് ശോ സിനിമയ്ക്ക് പോയി  രാത്രി നമുക്ക് എവിടെയെങ്കിലും കൂടാം. ഇവിടെ അടുത്ത് ആള്‍ താമസം ഇല്ലാത്ത വീടുണ്ടോ നമുക്ക് രാത്രി അവിടെ തങ്ങാം   അന്ന് എനിക്ക് രാജേട്ടന്‍റെ കരുത്തറിയണം ,,

രാജന്‍ അല്പനേരം ആലോചിച്ചു പറഞ്ഞു

,, ഉണ്ട് ഇവിടെ അടുത്ത് ആള്‍താമസം ഇല്ലാത്ത ഒരു വീടുണ്ട് നാളെ നമുക്ക് അവിടെ  കൂടാം ,,

.. ഞാന്‍ പട്ടണത്തില്‍ വൈകീട്ട് കാത്തുനില്‍ക്കാം സിനിമയ്ക്ക് പോയതിനു ശേഷം നമുക്ക് ആ വീട്ടിലേക്ക് പോകാം ,,

ആ ഗ്രാമത്തിലിപ്പോള്‍  ആള്‍താമസം ഇല്ലാത്ത വീട് ശ്രീജിത്തിന്‍റെ  വീട് മാത്രമായിരുന്നു .ശ്രീജിത്തിന്‍റെ തിരോധാനത്തിനു ശേഷം ജയലക്ഷ്മി സ്വവസതിയിലേക്ക് താമസം മാറിയിരുന്നു .


രാജന്‍ ഉണ്ണിമായയെ തന്‍റെ ശരീരത്തോട് കൂടുതല്‍ അടുപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കുതറി മാറിക്കൊണ്ട് പറഞ്ഞു .

,, ഇനി ഞാന്‍ പൊയ്ക്കോട്ടേ ...നമുക്ക് നാളെ കാണാം ,,

അല്പം നടന്ന് തിരിഞ്ഞു നിന്നുക്കൊണ്ട് ഉണ്ണിമായ പറഞ്ഞു .

,, നാളെ എനിക്ക് അല്പം മദ്യപിക്കണം എന്ന് കലശലായ മോഹം തോന്നുന്നു നാളെ മദ്യവും കരുതിക്കോളൂ ,,

താന്‍ ആഗ്രഹിക്കുന്നതുപോലെ ഉണ്ണിമായ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ രാജന്‍ അതിയായി  സന്തോഷിച്ചു .

ഉണ്ണിമായ പുഞ്ചിരിച്ചുകൊണ്ട് നടന്നുനീങ്ങി.അവള്‍ അവിടെനിന്നും നേരെ പോയത് ജയലക്ഷ്മിയുടെ വീട്ടിലേക്കാണ് .ജയലക്ഷ്മി ഉദ്യോഗം കഴിഞ്ഞ് വീട്ടില്‍ അപ്പോള്‍ എത്തിയിരുന്നില്ല .ഉണ്ണിമായ ജയലക്ഷ്മിയുടെ അമ്മയുമായി സംസാരിച്ചിരുന്നു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഉണ്ണിമായ വന്നു .പടിപ്പുര കടന്ന് ജയലക്ഷ്മി വരുന്നത് കണ്ടപ്പോള്‍ ഉണ്ണിമായ ജയലക്ഷ്മിയുടെ അടുത്തേക്ക്‌ നടന്നു .ജയലക്ഷ്മിയുടെ ശരീരം ക്ഷീണിച്ചിരിക്കുന്നു .കണ്‍ തടങ്ങളിള്‍  കറുപ്പ് നിറം പടര്‍ന്നിരിക്കുന്നു  .  എണ്ണ പുരളാത്ത തലമുടി കാറ്റിനാല്‍ മുഖത്തേക്ക് വീണത്‌ തലയിലേക്ക് മാടിഒതുക്കിക്കൊണ്ട് .ജയലക്ഷ്മി പറഞ്ഞു .

,, എനിക്കുവേണ്ടി നന്നായി ക്ഷ്ടപ്പെടുന്നുണ്ടല്ലേ ...നമ്മള്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടക്കുമോ ?,,

ഉണ്ണിമായ ജയലക്ഷ്മിയുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു .

,, നടക്കും എന്നില്‍ നിക്ഷിപ്തമായ ജോലി നാളെ അവസാനിക്കും .നമ്മളില്‍ പ്പെട്ട എല്ലാവരോടും വിവരം ധരിപ്പിച്ചോളൂ ..നാളെ ഞാന്‍ രാത്രി പത്തുമണിക്ക് അയാളെ ശ്രീജിത്തിന്‍റെ വീട്ടിലേക്ക്  എത്തിക്കും .നിങ്ങള്‍ ഏഴുപേരും രാത്രി വീടിനു പുറകില്‍ ഉണ്ടാവണം മദ്യപിക്കുവാന്‍ കൊണ്ടുവരുന്ന മദ്യത്തില്‍ ഞാന്‍ ഉറക്ക ഗുളിക പൊടിച്ചത് ചേര്‍ക്കും .അയാള്‍ക്ക് പരസഹായം ഇല്ലാതെ എഴുന്നേല്‍ക്കുവാന്‍ കഴിയാതെയായാല്‍  ഞാന്‍ നിങ്ങളെ വിളിക്കാം ,,

ജയലക്ഷ്മി ഉണ്ണിമായയുടെ തോളില്‍ കൈവേച്ചുക്കൊണ്ട് ചോദിച്ചു .

,, ഉണ്ണിമായക്ക് ഭയം തോന്നുന്നുണ്ടോ .ഞാന്‍ കാരണം നിങ്ങള്‍ പിടിക്കപ്പെടുമോ എന്ന് ഞാന്‍ ഭയക്കുന്നു ,,

,,ജയലക്ഷ്മി ഒന്നുക്കൊണ്ടും ഭയപ്പെടേണ്ടതില്ല എല്ലാം നമ്മള്‍ ആസൂത്രണം ചെയ്തതു പോലെ കലാശിക്കും .അയാള്‍ ജയലക്ഷ്മിയോടു കാട്ടിയ ക്രൂരതയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് യാതൊരുവിധ ഭയവും തോന്നുന്നില്ല. ആ ദ്രോഹിയെ  കൊല്ലണം .വേദനിപ്പിച്ചു വേദനിപ്പിച്ചു കൊല്ലണം ,,

ഉണ്ണിമായ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സംഘത്തിലെ മറ്റുള്ളവരെ ജയലക്ഷ്മി തിടുക്കത്തില്‍ വിവരം അറിയിച്ചു .പ്രതികാരത്തിന്‍റെ അഗ്നി അവളുടെ മനസ്സില്‍ ആളിക്കത്തിക്കൊണ്ടിരുന്നു .

അടുത്ത ദിവസ്സം എട്ട്  അംഗസംഘം  അവരവരുടെ വീടുകളില്‍ സുഹൃത്തിന്‍റെ വീട്ടിലേക്ക് രാപാര്‍ക്കാന്‍ പോകുകയാണെന്ന് പറഞ്ഞിറങ്ങി .ഉണ്ണിമായ രാജനെ പട്ടണത്തില്‍ സന്ധിച്ചു .മറ്റുള്ളവര്‍ ശ്രീജിത്തിന്‍റെ വീട്ടിലും തങ്ങി ഏതാണ്ട് ഒന്‍പതു മണിയായപ്പോള്‍ വീട്ടിലെ പ്രകാശം അണച്ച് ഏഴംഗ സംഘം രാജനേയും ഉണ്ണിമായയേയും പ്രതീക്ഷിച്ചിരുന്നു .രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ വീട്ടുപടിക്കല്‍ ഒരു ഓട്ടോറിക്ഷ വന്നുനിന്നു .രാജനും ഉണ്ണിമായയും ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി വീടിന്‍റെ പൂമുഖത്ത് വന്നിരുന്നു .ഉണ്ണിമായയുടെ ശരീരത്തില്‍ രാജന്‍ സ്പര്‍ശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ കരുതിയിരുന്ന രണ്ടു  ഡിസ്പോസിബിള്‍ ഗ്ലാസുകളില്‍ ഉണ്ണിമായ   മദ്യം പകര്‍ന്നു .നിലാവെളിച്ചത്തില്‍ കാമാസക്തനായ രാജന്‍റെ നേര്‍ക്ക്‌ ഒരു ഗ്ലാസ്സ് മദ്യം നീട്ടി .അയാള്‍ മദ്യം  ഒറ്റവലിക്കകത്താക്കി യപ്പോള്‍ ഉണ്ണിമായ രാജനോട്‌ പറഞ്ഞു .

,, നമ്മള്‍  വീടിന്‍റെ പുറത്തിരിക്കുന്നത് ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നമ്മള്‍ പിടിക്കപ്പെടും. രാജേട്ടന്‍ ഈ കതകിന്‍റെ പൂട്ട്‌ തുറക്കുവാന്‍ ശ്രമിച്ചു നോക്കൂ ,,

അല്‍പനേരം ആലോചിച്ചതിനു ശേഷം രാജന്‍ പറഞ്ഞു .

,, ഞാന്‍ ഈ പൂട്ട്‌ തകര്‍ക്കുവാന്‍ പറ്റുന്ന കരിങ്കല്‍ ചീള് കിട്ടുമോ എന്ന് നോക്കട്ടെ ,,

രാജന്‍ കരിങ്കല്ല് ചീള് നോക്കുവാന്‍ പോയപ്പോള്‍ കരുതിയിരുന്ന ഉറക്ക ഗുളികകള്‍ പൊടിച്ചത് അവള്‍ മദ്യക്കുപ്പിയില്‍ കലര്‍ത്തി .രാജന്‍ എടുത്തുക്കൊണ്ടുവന്ന  കരിങ്കല്ല്  ചീള് കൊണ്ട് പൂട്ട്‌ തകര്‍ത്തു  .അവര്‍ കൊണ്ട് വന്ന സാധനങ്ങള്‍ എല്ലാം എടുത്ത് അകത്ത് കയറി രാജന്‍ മെഴുകുതിരി കത്തിച്ചു വെച്ചു .അയാള്‍ ഉണ്ണിമായയെ പുണരുവാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ണിമായ അയാള്‍ക്ക്‌ മദ്യം പകര്‍ന്നു നല്‍കി .രാജന്‍ അവള്‍ക്കായി പകര്‍ന്നു വെച്ച മദ്യം ഉണ്ണിമായയുടെ നേര്‍ക്ക്‌ നീട്ടി അവള്‍ മദ്യം അല്പം കുടിക്കുവാന്‍ ശ്രമിച്ചപ്പോള്‍  ഓക്കാനിച്ചു .അപ്പോള്‍ രാജന്‍ ചിരിച്ചുക്കൊണ്ട് പറഞ്ഞു .

,, ഞാന്‍ കരുതി ഇയാള്‍ക്ക് മദ്യപിച്ച് നല്ല ശീലമുണ്ടായിരിക്കുമെന്ന് ..

,, എനിക്ക് ഇതിന്‍റെ മണം പിടിക്കുന്നില്ല .രാജേട്ടന്‍ കുടിക്കൂ ,,

ഉണ്ണിമായ അയാളില്‍ നിന്നും സിഗരറ്റ് വാങ്ങി കത്തിച്ചു .ഒപ്പം അയാളും സിഗരറ്റ് ചുണ്ടുകളില്‍ വെച്ച് കത്തിച്ചു ആഞ്ഞുവലിച്ചു .അവള്‍ അയാള്‍ക്ക്‌ മദ്യം പകര്‍ന്നു നല്‍കിക്കൊണ്ടിരുന്നു രാജന്‍ മദ്യം ആര്‍ത്തിയോടെ കുടിച്ചുക്കൊണ്ടിരുന്നു .ചുമരില്‍ ചാരിയിരുന്നിരുന്ന രാജന്‍റെ ഇമകള്‍ തുറക്കുവാന്‍ അയാള്‍ പാടുപ്പെടുന്നത് കണ്ടപ്പോള്‍ ഉണ്ണിമായ എഴുന്നേറ്റുനിന്നു അവള്‍ അല്പം മാറിനിന്ന് കൈത്തലം അയാളുടെ നേര്‍ക്ക്‌ നീട്ടി .രാജന്‍ അവളുടെ കൈത്തലം നുകരാന്‍ ശ്രമിച്ചു പക്ഷെ അയാളുടെ കൈ പൊങ്ങുന്നുണ്ടായിരുന്നില്ല .അപ്പോള്‍ അവള്‍ സര്‍വശക്തിയുമെടുത്ത് ,, ദ്രോഹീ ,, എന്ന് ആക്രോശിച്ചുക്കൊണ്ട് അയാളുടെ ശിരസ്സിലേക്ക് ആഞ്ഞു ചവിട്ടി .രാജന്‍ നിലംപതിച്ചു അയാള്‍ക്ക്‌ ഒന്ന് അനങ്ങുവാന്‍ പോലും ആവുന്നുണ്ടായിരുന്നില്ല .മദ്യത്തില്‍ കലര്‍ന്ന ഉറക്ക ഗുളികയുടെ വീര്യം അയാളെ ഉറക്കത്തിലേക്ക് നയിച്ചിരുന്നു .ഉണ്ണിമായയുടെ ഒച്ച കേട്ടപ്പോള്‍ എഴംഗസംഘം അകത്തേക്ക് ഓടിക്കയറി പിന്നെ അവിടെ ആരെങ്ങേറിയത്‌ കൂട്ട മര്‍ദനമായിരുന്നു .

ജയലക്ഷ്മി മെഴുകുതിരി  കത്തിച്ച് രാജന്‍റെ കണ്ണുകളിലും ശരീരത്തിലും ഇറ്റിച്ചുക്കൊണ്ടിരുന്നു .  രാജന്‍ നിഷ്കരുണം  വധിക്കപ്പെട്ടു  .മൃദദേഹം സെപ്റ്റിക് ടാങ്കില്‍ കൊണ്ടിട്ട് ടാങ്കിന്‍റെ എല്ലാവശങ്ങളും സിമന്‍റ് തേച്ചുപ്പിടിപ്പിച്ചു .  ശിക്ഷ നടപ്പാക്കേണ്ടുന്നവരുടെ  പട്ടികയിലെ  ആദ്യപേര് ജയലക്ഷ്മി ചുമന്ന മാഷിക്കൊണ്ട് വെട്ടി .നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിക്കുവാന്‍ അവള്‍ക്കായില്ല .ശ്രീജിത്തിനെ കൊലപ്പെടുത്തിയ  പ്രതികള്‍ അറസ്റ്റു ചെയ്യപ്പെട്ടാലും, അവര്‍  കുറ്റവാളികളാണെന്നു  കോടതിക്ക് ബോധ്യമായാലും .കൂടിയ ശിക്ഷ  കഠിനതടവ്   മാത്രമാകും എന്ന ചിന്തയാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക്   സ്വയം ശിക്ഷ വിധിക്കാനും സുഹൃത്തുക്കളുടെ സഹായത്താല്‍ ശിക്ഷ നടപ്പാക്കാനും പ്രേരിപ്പിച്ചത് .ഒരു ഉറുമ്പിനെപ്പോലും നോവിക്കുവാന്‍ കഴിയാത്ത ജയലക്ഷ്മിയെ ജീവിത സാഹചര്യം കൊലപാതകിയാക്കി മാറ്റി .പ്രതികാരം തീര്‍ക്കുവാന്‍ ജയലക്ഷ്മിയും  സുഹൃത്തുക്കളും തക്കം പാര്‍ത്തിരുന്നു .
                                                           ശുഭം
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com

  









18 January 2015

ചെറുകഥ.അനാഥത്വം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

സസ്തനികളുടെ കാര്യത്തിൽ സ്ത്രീകൾ പ്രസവിക്കുകയും കുഞ്ഞിനെ മുലയൂട്ടി വളർത്തുകയും ചെയ്യുന്നു .സമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന സ്ത്രീ ദാതാവിന്‍റെ ആവശ്യഗത കുഞ്ഞുങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് . .ജന്മംനല്‍കിയ മാതാവിന് പകരമാവില്ല പോറ്റമ്മ . മാതാവ് പ്രസവാനന്തരം കുഞ്ഞിനു മുലപ്പാൽ നൽകുക എന്നത് ഒഴിച്ചുകൂടാനാവാത്ത പ്രകൃതിയുടെ നിയമം ആണെന്നത് വാസ്തവം . ഈ മുലപ്പാലാണ് കുഞ്ഞിന് ആദ്യകാലങ്ങളിൽ പോഷകം പ്രദാനം ചെയ്യുന്നതും രോഗപ്രതിരോധ ശക്തി നൽകുന്നതും.ഇങ്ങിനെയൊക്കെ ആണെങ്കിലും എനിക്ക് മുലപ്പാല്‍ ലഭിച്ചിട്ടില്ല .അതിനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല . അതുകൊണ്ടുതന്നെ എനിക്ക് രോഗപ്രതിരോധ ശക്തിയുമില്ല .എപ്പൊഴും വിട്ടുമാറാത്ത ഓരോരെ അസുഖങ്ങള്‍ എന്നോടൊപ്പമുണ്ട് .വിട്ടുമാറാത്ത അസുഖംമൂലം ഞാന്‍ ദുരിതമനുഭവിക്കുന്നതിലല്ല എന്‍റെ മനപ്രയാസം .അമ്മയുടെ പരിപാവനമായ സ്നേഹം ലഭിക്കാതെപോയതിലാണ് .മാതാവ് കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ പ്രതീകമാണ് .

അമ്മയെ കണ്ട ഓര്‍മ്മയില്ലെനിക്ക്.അമ്മയെക്കുറിച്ച് നേരിയ ഓര്‍മ്മകള്‍ പോലും എന്‍റെ മനസ്സില്‍ അവശേഷിക്കുന്നില്ല എന്നതാണ് ഇന്ന് എന്‍റെ ഏറ്റവുംവലിയ ദുഃഖം .അമ്മിഞ്ഞപ്പാല്‍ കുടിച്ചതും ഓര്‍മ്മയില്‍ ഇല്ല . താരാട്ടുപാട്ട് കേട്ടുഞാന്‍ അമ്മയുടെ തോളില്‍ കിടന്നുറങ്ങിയിരിക്കുമോ ? അമ്മയെ കാണുവാന്‍ എങ്ങിനെയിരിക്കും അതും അറിയാന്‍ എനിക്കായില്ല.അമ്മയുടെ മുഖം കണ്ട ഓര്‍മ്മപ്പോലും മനസ്സില്‍ അവശേഷിക്കുന്നില്ല. അമ്മയുടെ മുഖം നേരിയ ഓര്‍മ്മയെങ്കിലും മനസ്സില്‍ അവശേഷിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു .മക്കള്‍ക്ക്‌ അവരുടെ അമ്മമാര്‍ സൌന്ദര്യ വതികളായിരിക്കും . എന്‍റെ അമ്മയും സുന്ദരിയായിരിക്കും .ആ സുന്ദരമുഖം എന്‍റെ മനസ്സില്‍ തങ്ങിനിന്നിരുന്നെങ്കില്‍ ഞാനെത്ര ഭാഗ്യവാന്‍ .

എന്നെ എന്‍റെ അമ്മ പ്രസവിച്ചയുടനെ ഉപേക്ഷിച്ചതായിരിക്കുമോ? . അതോ അമ്മയുടെ ബന്ധുക്കളായിരിക്കുമോ എന്നെ ഉപേക്ഷിച്ചിരിക്കുക? .അല്ലെങ്കില്‍ ഏതു മതാവിനാണ് നൊന്തുപെറ്റ പൈതലിനെ ഉപേക്ഷിക്കുവാനാവുക.സ്ത്രീകളെ ചതിക്കുവാന്‍ എളുപ്പമാണ് എന്നാണല്ലോ എല്ലാവരും പറയുന്നത് അതിന്‌ കാരണം പറയുന്നത് സ്ത്രീകള്‍ ലോലമായ ഹൃദയത്തിന്‍റെ ഉടമകള്‍ ആണത്രേ ... .എന്‍റെ അമ്മയും എന്‍റെ പിതാവിനാല്‍ ചാതിക്കപ്പെട്ടതാവും .വിവാഹ വാഗ്ദാനം നല്‍കി അമ്മയുടെ ചാരിത്ര്യം കവര്‍ന്നെടുത്ത് ആവശ്യം കഴിഞ്ഞപ്പോള്‍ അമ്മയെ അയാള്‍ ഉപേക്ഷിച്ചതായിരിക്കും .അങ്ങിനെയാണെങ്കില്‍ അയാള്‍ നീചനായ പിതാവാണ് .ഇനി എന്‍റെ അമ്മ പുരുഷ വര്‍ഗ്ഗത്തിന്‍റെ വികാരത്തെ ശമിപ്പിക്കുന്ന വേശ്യസ്ത്രീ ആയിരിക്കുമോ. ഹേയ് അങ്ങിനെയാവില്ല ഒരിക്കലും അങ്ങിനെയാവില്ല .അങ്ങിനെയാവാതെയിരിക്കട്ടെ അങ്ങിനെയായിരുന്നുവെങ്കില്‍ എനിക്ക് എന്‍റെ അമ്മയെ വെറുക്കേണ്ടി വരും ഈ ലോകത്ത് ഞാന്‍ ഏറ്റവും വെറുക്കപ്പെടുന്ന സ്ത്രീ എന്‍റെ അമ്മയാകും .

എന്നെ അനാഥ തൊട്ടിലില്‍ നിന്നുമാണത്രേ അനാഥാലയത്തിലേക്ക് ലഭിച്ചത്.എന്നെ തൊട്ടിലില്‍ നിന്നും ലഭിക്കുമ്പോള്‍ ഞാന്‍ ചോരകുഞ്ഞായിരുന്നവത്രേ.ഞാന്‍ തൊട്ടിലില്‍ കിടന്നു വാവിട്ടുകരയുന്നത്‌ കേട്ടപ്പോഴാണത്രേ കപ്യാർ വറീത് മാപ്പിള തൊട്ടിലില്‍ വന്നു നോക്കിയത് .ഞാന്‍ അപ്പോള്‍ വാവിട്ടുകരഞ്ഞത് നന്നായി അല്ലെങ്കില്‍ എന്നെ തെരുവുനായകള്‍ കടിച്ചുകീറിയേനെ .എന്‍റെ ശരീരത്തിലെ അല്പം മാംസം പോലും ബാക്കിവെയ്ക്കാതെ എന്നെ കൊന്നുതിന്നുകളഞ്ഞേനേ .അങ്ങിനെയായിരുന്നുവെങ്കില്‍ തൊട്ടിലില്‍ അവശേഷിക്കുക അല്പം രക്തംപുരണ്ട വസ്ത്രം മാത്രമായേനെ .ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും ഭയം തോന്നുന്നു . കുപ്പിപ്പാല്‍ കുടിച്ചായിരിക്കും ഞാന്‍ വളര്‍ന്നിരിക്കുക .


എല്ലാവരും പറയുന്നു ഞാന്‍ അനാഥനാണെന്ന് .അനാഥനാവാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ .നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് പോലെയാണ് അനാഥരുടെ അവസ്ഥ .അനാഥാലയത്തിലെ ജീവിതം തടങ്കല്‍ ജീവിതത്തിന് സമാനമാണ് . എന്തിനായിരിക്കും അമ്മ എന്നെ അനാഥനാക്കിയത്.ഞാന്‍ മൂഖനും ബധിരനും അല്ലല്ലോ .എനിക്ക് അംഗവൈകല്യവും ഇല്ലല്ലോ .പിന്നെയെന്തിന് എന്നെ അമ്മ ഉപേക്ഷിച്ചു .ഉപേക്ഷിക്കുവാന്‍ ആയിരുനെങ്കില്‍ എന്തിന് എന്നെ അമ്മ നൊന്തു പ്രസവിച്ചു. ഞാന്‍ ജാരസന്തതിയായിരിക്കുമോ ? ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ എന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നു . ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ അനാഥാലയത്തിലെ തൊട്ടിലില്‍ ഉപേക്ഷിച്ചത് .പൈതലുകള്‍ക്ക് തെറ്റുകള്‍ ചെയ്യുവാനാവുമോ .ഒരിക്കലും ആവില്ല അപ്പോള്‍ ഞാന്‍ തെറ്റുകള്‍ ചെയ്തത് കൊണ്ടാവില്ല എന്നെ ഉപേക്ഷിച്ചത് .

നിജസ്ഥിതി അറിയാതെ അമ്മയെ കുറ്റപ്പെടുത്തുവാന്‍ എനിക്കാവില്ല .കാരണം അമ്മയോടുള്ള എന്‍റെ സ്നേഹം അളവറ്റതാണ് . എന്നെ അമ്മയാവില്ല ഉപേക്ഷിച്ചത് . എന്‍റെ അമ്മയ്ക്ക് എന്നെ ഉപേക്ഷിക്കുവാനാവില്ല അങ്ങിനെ കരുതുവാനാണ് എനിക്കിഷ്ടം .അനാഥത്വം എത്ര ഹൃദയ ഭേതകമാണെന്നൊ .അനാഥത്വം അനുഭവിച്ചറിഞ്ഞവനേ അതിന്‍റെ വേദന അറിയുകയുള്ളൂ . ഓര്‍മ്മവെച്ച നാള്‍മുതല്‍ കുഞ്ഞുങ്ങളെ അമ്മമാര്‍ താലോലിക്കുന്നത് കാണുമ്പോള്‍ മാതൃസ്നേഹത്തിനായി ഞാന്‍ എന്തുമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നോ .അമ്മയുടെ തലോടല്‍ ,സ്നേഹലാളനകള്‍ എല്ലാം എനിക്ക് അന്യമായി പോയി ,എന്‍റെ ആഗ്രഹങ്ങള്‍ പൂവണിയാതെ ഇന്നും അവശേഷിക്കുന്നു .

ജീവിച്ചിരിക്കുന്നുവെങ്കില്‍ അമ്മയുടെ ദീര്‍ഘായുസ്സിനായി നിറഞ്ഞമനസ്സോടെ ഞാന്‍ എന്നും പ്രാര്‍ഥിക്കുന്നു .എനിക്കാവുമോ അമ്മയെ ഈ ജന്മം ഒരുനോക്കു കാണുവാന്‍ സ്നേഹലാളനകള്‍ കൊതിതീരും വരെ അനുഭവിച്ചറിയുവാന്‍ . നിശ്ചയമില്ല എന്നാലും ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അമ്മയെ നേരില്‍ കാണുവാന്‍ മാതൃസ്നേഹം ആവോളം അനുഭവിച്ചറിയുവാന്‍ അതെല്ലാം ഓര്‍ക്കുമ്പോള്‍ മനസ്സ് കുളിരുന്നു .അമ്മയ്ക്ക് പകരം വെയ്ക്കാന്‍ ഒന്നുമില്ലയീഭൂമിയില്‍ എന്നാണ് എന്‍റെ വിശ്വാസം .ഞാന്‍ അനാഥനായ ഹതഭാഗ്യവാനാണ് .അമ്മ അമ്മയുടെ സ്നേഹലാളനകള്‍ ഓര്‍ക്കുമ്പോള്‍ എന്നുള്ളം തുടിക്കുന്നു .ഈ ഭൂലോകത്ത് ആരും അനാഥനാവാതെയിരുന്നെങ്കില്‍ .അമ്മയുടെ സ്നേഹം ലഭിക്കാതെ ജീവിക്കുക എന്നത് എന്തുമാത്രം വേദനാജനകമായ അവസ്ഥയാണ് .ആരും മാതൃസ്നേഹം ലഭിക്കാതെ പോകാതെയിരുന്നെങ്കില്‍ .എന്നെപ്പോലെ ആരും അനാഥനാവാതെയിരുന്നെങ്കില്‍ .
                                                                         ശുഭം
                                                                                                          rasheedthozhiyoor@gmail.com

10 January 2015

കവിത .വിധിയുടെ താണ്ഡവം
























ആരുമില്ലെനിക്കിന്നു ഭൂമിയില്‍ 
സ്വാന്തന വാക്കുകള്‍ ചൊല്ലീടുവാന്‍ 
നീറുന്ന ചിന്തകളാലെന്‍ മനം 
ഉരുകിത്തീരുവാനാണെന്‍റെ യോഗം
മിത്രങ്ങളൊക്കെയും കാലയവനികയില്‍ 
മറഞ്ഞിട്ട് കാലമേറെയായി എങ്കിലും 
എന്നമ്മതന്‍ സ്നേഹലാളനകളില്‍ 
ജീവിത നിര്‍വൃതിയോടെ ജീവിച്ച കാലവും
ഇന്നെനിക്ക് അന്യമായിടുന്നു 
വിധിയുടെ താണ്ഡവം തിമര്‍ത്തു
നടനമാടിയപ്പോള്‍ വിധിയുടെ ക്രൂരതയാല്‍ 
സ്നേഹിച്ചു കൊതിതീരും മുന്‍പേ
എന്നമ്മതന്‍ ശ്വാസവും നിലച്ചുപോയ്‌ 
മാതൃസ്നേഹത്തിനായ് കൊതിയ്ക്കുന്ന
എന്നുള്ളം അഗ്നിയായ് 
ജ്വലിച്ചുക്കൊണ്ടേയിരിക്കുന്നു .
ആരുമില്ലാരുമില്ലെനിക്കിന്നു 
സ്വാന്തന വാക്കുകള്‍ ചൊല്ലീടുവാന്‍
ഏകാന്തതയുടെ തീരത്ത്‌ ഞാനേകനായ് 
ദിക്കറിയാത്ത കുഞ്ഞിനെപോല്‍ 
ദിശ തേടിഞ്ഞാന്‍ അലയുകയാണിന്നും 
മനസ്സിലെ രോദനം അടക്കുവാന്‍
ആവാതെ എന്‍ ഹൃദയം വിങ്ങുന്നു 
ഇപ്പോഴെന്‍ ചുണ്ടുകള്‍ മൊഴിയുന്നതൊക്കെയും 
അമ്മേ... എന്നമ്മേ എന്ന വാക്കുകള്‍ മാത്രം
                                ശുഭം 
rasheedthozhiyoor@gmail.com

4 January 2015

ചെറുകഥ .നിരായുധരുടെ ചെറുത്തുനില്‍പ്പ്‌

 
ചിതം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
ഹൈന്ദവ ജാതിവ്യവസ്ഥ  അനുസരിച്ച് ഒരു വർണവും ഇല്ലാത്തവരാണ് ദലിതർ. ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും ഒഴിച്ചുനിർത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു.കേരളത്തിന്‍റെ  പടിഞ്ഞാറൻ തീരപ്രദേശത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ തീര നിത്യഹരിതവനത്തിലെ ഒരു ഊരില്‍ അനേകം കുടിലുകളുണ്ട് അവിടത്തെ അന്തേവാസികള്‍ മുഴുവനും ദലിതരാണ് .പുറംലോകവുമായി അധികമൊന്നും ബന്ധമില്ലാത്ത ഇവരുടെ ഉപജീവനമാര്‍ഗ്ഗം  കൃഷിയാണ് .അതിപുരാതന കാലം മുതല്‍  പൂര്‍വികരാല്‍ വനം വെട്ടിത്തെളിച്ച് കുടിലുകള്‍ കെട്ടുകയും  കൃഷിടം ഒരുക്കുകയുമാണ് ഉണ്ടായത് .ഊരിലെ ജനപ്പെരുപ്പം അധികരിക്കുന്നതിന് അനുസൃതമായി വനങ്ങള്‍ വെട്ടി തെളിക്കുവാന്‍  തുടങ്ങിയപ്പോള്‍ സര്‍ക്കാരിന്‍റെ ഇടപ്പെടല്‍ ഉണ്ടായി .വനാന്തരത്തില്‍ നിന്നും കുടിയൊഴിഞ്ഞു പോകുവാനുള്ള ഉത്തരവ് വന്നതില്‍ പിന്നെ ഊര് നിവാസികള്‍ ഒന്നടങ്കം ചെറുത്തുനില്‍പ്പ്‌ ആരംഭിച്ചു .

ഊരിലെ ഗോത്രമഹാസഭയുടെ  അധിപനാണ്  വേലു മൂപ്പന്‍.കറുത്ത നിറവും ആരോഗ്യ ദൃഢ ഗാത്രനുമായ മൂപ്പന്‍റെ തലമുടി തോളറ്റം വരെ നീട്ടിവളര്‍ത്തിയിരിക്കുന്നു .  വേലുമൂപ്പന് ഇപ്പോള്‍ പ്രായം അറുപതു കഴിഞ്ഞു.ഊരിലുള്ളവരിലെ  കുറ്റ കൃത്യങ്ങള്‍ക്ക് ശിക്ഷ കല്‍പ്പിക്കുന്നത് മൂപ്പനാണ് .ചെറുത്തുനില്‍പ്പിന്‍റെയും, സമരമുറകളുടെയും സൂത്രധാരനും മൂപ്പനാണ് .അടുത്തടുത്തായി സ്ഥിതിചെയ്യുന്ന അനേകം കുടിലുകള്‍ക്ക്  നടുവിലായി   ഒരു മൈദാനമുണ്ട് .മൈദാനത്തിന്   ഓരം ചേര്‍ന്ന് എതാനും  പടുകൂറ്റന്‍  വൃക്ഷങ്ങളും .ഒരു    വൃക്ഷത്തിനു ചുറ്റും തറ കെട്ടിയിരിക്കുന്നു .അവിടെയാണ് നാട്ടുകൂട്ടം കൂടുന്നത് .തറയോട് അല്പമകലെയായി കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് .

  28 ഓഗസ്റ്റ് 1863 മുതല്‍  18 ജൂൺ 1941 വരെ . സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905-ൽ സാധുജന പരിപാലന യോഗംരൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യനേതാവായിമാറി. ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൌതികമായി തന്നെ എതിര്ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ.അയ്യൻ‌കാളിയുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് ഊരിലെ ജനങ്ങള്‍ .

ഊരിലോ ഊരിനു ചുറ്റുവട്ടത്തോ വിദ്യാലയങ്ങള്‍ ഇല്ലാത്തതിനാല്‍ ഊരിലെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് വനത്തിനു പുറത്തുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ അധീനതയിലുള്ള വിദ്യാലയങ്ങളിലാണ് .ദിനേനെ വിദ്യാലയങ്ങില്‍ പോയിവരുവാന്‍ ആവാത്തതിനാല്‍ ഊരിലെ കുഞ്ഞുങ്ങള്‍  ക്രിസ്ത്യന്‍ മിഷനറിമാരുടെ അധീനതയിലുള്ള താമസസ്ഥലത്ത് താമസിച്ചു പഠിക്കുകയാണ് ചെയ്യുന്നത് .വളരെ കുറച്ചു കുഞ്ഞുങ്ങളെ മാത്രമേ  പഠിക്കുവാനായി ഊര്  നിവാസികള്‍  മിഷനറിമാരുടെ പക്കല്‍ അയക്കുന്നുള്ളൂ .ഈ കാലംവരെ ഊരില്‍ ഉന്നതവിദ്യാഭ്യാസം നേടിയവര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ .   വേലു മൂപ്പന്‍ അവിവാഹിതനാണ് വേലു മൂപ്പന്‍റെ സഹോദരിയുടെ  മകന്‍ കണ്ണന്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട് അയാളിപ്പോള്‍ തൊഴിലിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു .

കണ്ണന് ഉന്നത വിദ്യാഭ്യാസം ലഭിച്ചതിനോടൊപ്പം ഒരുപാട് നല്ല സുഹൃത്തുക്കളേയും ലഭിച്ചു .ക്രിസ്ത്യന്‍ മിഷനറിമാരുടെ അധീനതയിലുള്ള അനാഥാലയത്തിലെ അന്തേവാസിയായ റോബര്‍ട്ട്, കണ്ണന്‍റെ പ്രിയ സുഹൃത്താണ് ഊരിലെ പെണ്‍ക്കുട്ടികള്‍ വിദ്യാഭ്യാസത്തിനായി പുറംലോകത്തേക്ക് പോകാറില്ല പക്ഷെ കണ്ണന്‍ ആ പതിവ് തെറ്റിച്ചു .കണ്ണന് താഴെ രണ്ട് സഹോദരിമാരുണ്ട്‌.മാലയും, ചീരുവും . ആറാം തരത്തില്‍ പഠിക്കുമ്പോള്‍ നേരെ ഇളയ സഹോദരി മാലയെ   കണ്ണന്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രേരണ മൂലം വനത്തിന്‌ പുറത്തേക്ക് പഠനത്തിനായി  കൊണ്ടുപോയി .പിന്നീട് ചീരുവിനേയും,  അവിടെ വിദ്യാഭ്യാസവും ,ഭക്ഷണവും ,താമസ സൗകര്യവും എല്ലാം സൌജ്യന്യമാണ് .കണ്ണന്‍റെ പ്രേരണയാല്‍ ഇപ്പോള്‍ അനേകം ആണ്‍കുട്ടികളും, പെണ്‍ക്കുട്ടികളും വനത്തിനു പുറത്തേക്ക് പഠിക്കുവാനായി  പോകുന്നു .വിദ്യാഭ്യാസത്തിന്‍റെ പുതിയവെളിച്ചം ഊരിലെക്ക് എത്തിക്കുവാന്‍ കണ്ണനോടൊപ്പം ,സഹോദരിമാരും റോബര്‍ട്ടും പ്രയത്നിക്കുന്നു

മാതാപിതാക്കള്‍ ആരാണെന്നൊ  സ്വദേശം എവിടെയാണെന്നൊ ഒന്നുംതന്നെ റോബര്‍ട്ടിന് അറിയുകയില്ല .ഓര്‍മ്മവെച്ച നാള്‍മുതല്‍ അനാഥാലയമായിരുന്നു അയാളുടെ വീട് .അനാഥാലയത്തിന്‍റെ സാരഥി ഫാദര്‍  ഗ്രബിയേലിനെ അയാള്‍ അച്ഛന്‍ എന്ന് വിളിച്ചു .ഫാദറിലൂടെ അയാള്‍ പിതാവിന്‍റെ സ്നേഹലാളനകള്‍ അറിഞ്ഞു .അനേകം അനാഥരായ കുഞ്ഞുങ്ങളില്‍ ഒരുവനായി വളര്‍ന്ന റോബര്‍ട്ട് ഇന്ന് ടെപ്പ്യുട്ടി തഹസില്‍ ദാറായി ജോലി നോക്കുന്നു .കണ്ണനും,റോബര്‍ട്ടും സമപ്രായക്കാരാണ് ഒന്നാം ക്ലാസ്സുമുതല്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു പഠനം .വിദ്യാലയത്തിന് നീണ്ട അവധി ദിവസ്സങ്ങളില്‍ കണ്ണന്‍ ഊരിലേക്ക് പോകുമ്പോള്‍ റോബര്‍ട്ടും കൂടെപോകുമായിരുന്നു.റോബര്‍ട്ട് ഗ്രാമത്തെക്കാള്‍ കൂടുതല്‍ വനാന്തരത്തിലെ ഊരിനെ സ്നേഹിച്ചു .സ്നേഹസമ്പന്നരായ  ഊര് നിവാസികള്‍ പണത്തെക്കാള്‍ കൂടുതല്‍ അന്നം നല്കുന്ന മണ്ണിനെയാണ്‌ സ്നേഹിച്ചിരുന്നത് .ഏതാനും  നാളുകള്‍ക്കു മുന്‍പ് വരെ  വരുംവരായ്കകളെപ്പറ്റി ആകുലത പെടാതിരുന്ന ദലിതര്‍ ഇന്ന്‍ ഊരില്‍ നിന്നും പുറത്താക്കല്‍ ഭീഷണിയോടെയാണ് ജീവിക്കുന്നത്

കണ്ണന്‍റെ സഹോദരി മാലയും റോബര്‍ട്ടും പ്രണയബന്ധിതരാണ്.കൂട്ടുപുരികമുള്ള മാലയുടെ ഇമകള്‍ വശ്യ മനോഹരമാണ്.ശരീരം  കറുപ്പുനിറമാണെങ്കിലും മുട്ടുകാലിലേക്ക് എത്തി നില്‍ക്കുന്ന  ഇടതൂര്‍ന്ന  കാര്‍കൂന്തല്‍  അവളുടെ സൌന്ദര്യത്തിന് മാറ്റുക്കൂട്ടുന്നു.റോബര്‍ട്ടിന്‍റെ ശരീരം  സാമാന്യം വെളുപ്പു നിറമായിരുന്നു.വര്‍ണ്ണത്തിനായിരുന്നില്ല റോബര്‍ട്ട് പ്രാധാന്യം നല്കിയത് മാലയുടെ നിഷ്കളങ്കമായ മനസ്സാണ് അവളിലേക്ക്‌ അയാളെ അടുപ്പിച്ചത് .റോബര്‍ട്ട് മാലയോടുള്ള തന്‍റെ ഇഷ്ടത്തെ കുറിച്ച് കണ്ണനോട് പറഞ്ഞപ്പോള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ ദിവസ്സമായിരുന്നു അന്ന് കണ്ണന്.ഊരിലെ തന്‍റെ  ബന്ധം അറ്റുപോകാതെയിരിക്കണം എന്നതും റോബര്‍ട്ടിന്‍റെ ആഗ്രഹമാണ് .ഊരിലെ നാട്ടുകൂട്ടത്തിന്‍റെ പൂര്‍ണ സമ്മതത്തോടെ മാലയുടെ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം വിവാഹം എന്ന തീരുമാനമുണ്ടായി .

    ഊര് നിവാസികളുടെ  സ്വൈര്യജീവിതം  തകര്‍ത്തുക്കൊണ്ട്  ഊര് നിവാസികളെ കുടിയൊഴിപ്പിക്കുവാനായി ഊരില്‍   പോലിസ് ബറ്റാലിയന്‍  വന്നിറങ്ങി .ഊര് നിവാസികള്‍ ഒന്നടങ്കം  ഭയാകുലരായി .അധികാരികള്‍ വനാതിര്‍ത്തിയില്‍  കുടിലുകള്‍ കെട്ടുവാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട് എന്ന് പറഞ്ഞുവെങ്കിലും ഊര് വിട്ടുപോകുവാന്‍ ഊര് നിവാസികള്‍ തയ്യാറായില്ല .വനാന്തരത്തില്‍ ജീവിക്കുവാന്‍ ആരേയും അനുവദിക്കുകയില്ല എന്നതായിരുന്നു സര്‍ക്കാര്‍ ഭാഷണം .ജാതിവ്യവസ്ഥയില്‍ വേരൂന്നി നില്‍ക്കുന്ന ജീര്‍ണ്ണമുതലാളിത്ത ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ ഊര് നിവാസികള്‍ ഒന്നടങ്കം നിരാഹാരസമരം ആരംഭിച്ചുകഴിഞ്ഞു .ഇന്ത്യയിലെ ദലിതർ ഇന്നും ഭൂരഹിതരായി തുടരുന്നു.  വിദ്യാഭ്യാസത്തിലോ, സാഹിത്യത്തിലോ , വ്യാപാരത്തിലോ, രാഷ്ട്രീയത്തിലോ  ശാസ്ത്രത്തിലോ സാങ്കേതികവിദ്യയിലോ വ്യവസായത്തിലോ സംവരണമില്ലാത്ത ഉന്നത ഉദ്യോഗങ്ങളിലോ മറ്റേതെങ്കിലും രംഗത്തോ മറ്റു സമുദായങ്ങളോടൊപ്പം മുന്നേറാൻ ഊരുകളിലെ  ദലിതർക്കു കഴിഞ്ഞിട്ടില്ല .

രണ്ടാം ദിവസ്സം ഊരില്‍ അരങ്ങേറിത്  നിയമപാലകരുടെ  മനുഷ്യത്വരഹിതമായ  ഇടപെടലുകളാണ് . നിരായുധരായ ഊര് നിവാസികളെ ഒന്നടങ്കം ലാത്തിച്ചാര്‍ജ് ചെയ്തു  .ഊരിലെ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളേയും കുഞ്ഞുങ്ങളെയും മര്‍ദ്ദിച്ചു അവശരാക്കി . ഭക്ഷണം, വസ്ത്രം, പാർപ്പിടം,തൊഴിൽ, വിദ്യാഭ്യാസം, വിജ്ഞാനം,സാമൂഹ്യമായ അന്തസ്സ്, രാഷ്ട്രീയാധികാരം, വൈദ്യസഹായം ഇതിനോന്നുമായിരുന്നില്ല ഊര് നിവാസികള്‍ നിരാഹാരസമരത്തിനിരുന്നത് .വനാന്തരത്തില്‍ പൂര്‍വികരാല്‍ തങ്ങളിലേക്ക് വന്നുചേര്‍ന്ന കൃഷി ഭൂമിയില്‍ നിന്നും തങ്ങളെ  ഇറക്കിവിടെരുത് എന്ന യാചന  ആരുംതന്നെ മുഖവിലയ്ക്കെടുത്തില്ല .വേലു മൂപ്പനേയും ,കണ്ണനേയും, സമരത്തിന് നേതൃത്വം നല്‍കിയ ഏതാനും പേരേയും പോലിസ് അറസ്റ്റ്ചെയ്തു കൊണ്ടുപോയി .അറസ്റ്റ്ചെയ്തു കൊണ്ടുപോയവരോക്കെയും നിഷ്ഠൂരമായ  മര്‍ദനം എല്ക്കേണ്ടിവന്നു .മറ്റുള്ള ഊര് നിവാസികള്‍ക്ക് ഊരില്‍ നിന്നും ഒഴിഞ്ഞുപോകുവാന്‍  ഒരമാസത്തെ അവധി നല്‍കി .

  നിയമപാലകരുടെ കടന്നാക്രമണം മുന്‍കൂട്ടി  അറിഞ്ഞ ഏതാനും ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ നിയമപാലകരുടെ അഴിഞ്ഞാട്ടം കേരളജനതയുടെ മുന്‍പിലേക്ക് എത്തിച്ചു .മനുഷ്യ സ്നേഹികകളുടെ ഇടപെടലുകള്‍ ഉണ്ടായി . സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ റോബര്‍ട്ടിന് നേരിട്ട് ഊര് നിവാസികള്‍ക്ക് വേണ്ടി ഹരജി നല്‍കിയാല്‍ അയാളുടെ ജോലി നഷ്ടമാകും എന്ന വക്കീലിന്‍റെ നിയമോപദേശം മൂലം ടെപ്പ്യുട്ടി തഹസില്‍ ദാറായ റോബര്‍ട്ട് മാലയുടെ പേരില്‍  നീതിന്യായവ്യവസ്ഥയുടെ മുന്‍പാകെ ഊര് നിവാസികള്‍ക്ക്  വേണ്ടി  ഹരജി  സമര്‍പ്പിച്ചു .കേരളസമൂഹം ദലിതര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി .കോടതിയുടെ ഉത്തരവ് പ്രകാരം കണ്ണനേയും കലാലയത്തില്‍ പഠിച്ച മറ്റു മൂന്നു പേരെയും ഒഴികെ  അറസ്റ്റ്ചെയ്തു കൊണ്ടുപോയ മറ്റുള്ളവരെ   നിയമപാലകര്‍ക്ക് മോചിപ്പിക്കേണ്ടി വന്നു .തടങ്കലിലുള്ളവര്‍ക്കെതിരെ ചുമത്തിയ കുറ്റം അവര്‍ നക്‌സലൈറ്റ് പ്രവര്‍ത്തകരാണ് എന്നതായിരുന്നു .ഊരിന്‍റെ മരുമകനാകേണ്ടുന്ന റോബര്‍ട്ട് അവരുടെ മോചനത്തിനായി കരുക്കള്‍ നീക്കിക്കൊണ്ടിരുന്നു .

ഊര് നിവാസികള്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് വ്യാകുലതപ്പെട്ടു  .എന്തുതന്നെയായാലും ഊരില്‍ നിന്നും ഒഴിഞ്ഞു പോകില്ലെന്ന് മൂപ്പന്‍റെ അധീനതയില്‍ ചേര്‍ന്ന   നാട്ടുകൂട്ടം  തീരുമാനമെടുത്തു .കുടിയൊഴിപ്പിക്കുവാന്‍ ശ്രമിക്കുന്ന  ശക്തികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സമരം സംഘടിപ്പിക്കുവാന്‍ ആഹ്വാനം ഉണ്ടായി .കണ്ണന്‍റെയും കൂട്ടാളികളുടെയും മോചനത്തിനായി വേലുമൂപ്പന്‍  സെക്രട്ടേറിയറ്റ് പടിക്കല്‍  അനിശ്ചിതകാല  സത്യാഗ്രഹം ഇരിക്കുവാനും    നാട്ടുകൂട്ടത്തില്‍ തീരുമാനമായി .  .കോടതിയില്‍ കേസ് നിലനില്‍ക്കുന്നത് ക്കൊണ്ട് നീതിന്യായവ്യവസ്ഥയില്‍ ഊര് നിവാസികള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു .തന്നയുമല്ല കേസ് കോടതിയുടെ മുന്‍പാകെ എത്തിയതിനാല്‍ തത്ക്കാലം പോലീസിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുകയില്ല എന്ന തിരിച്ചറിവ് ഊര് നിവാസികള്‍ക്ക് ആശ്വാസമായി .ഊരിനും ഊരിലെ ജങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന റോബര്‍ട്ട് ഊരുനിവാസികളുടെ കണ്ണിലുണ്ണിയായി മാറി .അയാളുടെ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലാ എങ്കില്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവാണ് അതിനുള്ള കാരണം .കണ്ണന്‍ പഠിക്കുവാനായി പോയതില്‍ ഊര് നിവാസികള്‍ സന്തോഷിച്ചു . ഏതൊരു മനുഷ്യനും പിറന്ന മണ്ണ് എന്നും പ്രിയങ്കരമാണ് .ആര്‍ഭാട ജീവിതം ഇഷ്ടപ്പെടാത്ത മണ്ണിന്‍റെ മക്കള്‍ക്ക്‌ പിന്നീടുള്ള ദിനരാത്രങ്ങള്‍  കാത്തിറിപ്പിന്‍റെതായിരുന്നു .പിറന്ന മണ്ണില്‍ ഹരിതാഭമായ  വനാന്തരത്തിലെ സ്വൈര്യ ജീവിതത്തിനുള്ള അധികാരികളുടെ അനുമതിക്കായി .  
                                                              ശുഭം

കുറിപ്പ് .ഈ കഥ തികച്ചും സാങ്കല്‍പ്പികം മാത്രം ശ്രീ അയ്യൻ‌കാളിയെ കുറിച്ചുള്ള വിവരണം കടപ്പാട് .വിക്കിപീഡിയ, വിജ്ഞാനകോശം.
rasheedthozhiyoor@gmail.com
  








26 December 2014

ലേഖനം ,മതങ്ങള്‍ വ്യാപാര വല്‍ക്കരിക്കുന്ന കാലം


മതങ്ങള്‍ വ്യാപാര വല്‍ക്കരിക്കുന്നതില്‍ ഒരു മതവും പിന്നിലല്ല .എല്ലാവരും വിശ്വസിക്കുന്ന അദൃശ്യ ശക്തിക്ക് ഒരു നയാപൈസയുടെ ആവശ്യമില്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും അറിയാം .ചില ആരാധനാലയങ്ങളില്‍ മാസവരുമാനം ലക്ഷക്കണക്കിന്‌ രൂപയാണ്. ആരാധനാലയങ്ങളില്‍ സ്വരൂപിക്കുന്ന രൂപ അത്രയും പട്ടിണി പ്പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയാല്‍ ലോകത്തൊരിടത്തും ദാരിദ്ര്യമുണ്ടാവില്ല .സ്വരൂപിക്കുന്ന രൂപ അത്രയും കെട്ടിടങ്ങളും മറ്റും നിര്‍മിക്കുവാനാണ് ഉപയോഗിക്കുന്നത് . 

 പ്രാര്‍ഥനകള്‍ ദൈവത്തോട് നേരിട്ടല്ലാതെ  ബ്രാഞ്ചുകളിലെ മനുഷ്യരാല്‍ നിര്‍മിതമായ പലവക ദൈവങ്ങളെ വിശ്വസിക്കുന്നവരാണ് മനുഷ്യരില്‍ കൂടുതലും .ആരാധന വഴിമാറി പ്പോകുന്ന പ്രവണതയാണ് കൂടുതലും കാണുവാന്‍ കഴിയുന്നത്‌ .മനുഷ്യരുടെ ഇടയില്‍ പലവക മതങ്ങള്‍ ഉണ്ടായതാണ് സ്വസ്ഥമായ ജീവിതം മനുഷ്യര്‍ക്ക്‌ അന്യമായി പോകുന്നത് .മതങ്ങള്‍ ഏതായാലും സാഹോദര്യത്തോടെ ജീവിക്കുവാന്‍ കഴിയാതെ പോകുന്നതാണ് ആപല്‍ക്കരം .എല്ലാമതങ്ങളും നന്മയുടെ സന്ദേശമാണ് നമ്മെ പഠിപ്പിക്കുന്നത്‌ എന്നിട്ടും എന്തിനാണ് മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ പോരടിക്കുന്നത് .

മനുഷ്യരില്‍ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കണം അത് മനുഷ്യരാശിയുടെ നന്മയ്ക്കായിരിക്കണം എന്നുമാത്രം .പക്ഷെ ലോകമാസകലം മതങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്ന കാഴ്ചകളാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്‌ .  എല്ലാ മതങ്ങളിലുമുള്ള മതത്തെ അന്ധമായി വിശ്വസിക്കുന്ന ചിലരില്‍ മറ്റുമതസ്ഥരെ അവരുടെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പ്രവണതകള്‍ കാണുവാനാവുന്നുണ്ട് .എല്ലാ മതങ്ങളും പറയുന്നു ഞങ്ങളുടെ ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്ന് അങ്ങിനെയാണെങ്കില്‍ എല്ലാ മതങ്ങള്‍ക്കുമുണ്ട് ഓരോരോ ദൈവങ്ങള്‍ .ഏതാണ് യാഥാര്‍ഥ്യം എന്ന് സ്ഥിതീകരിക്കുവാന്‍ ഒരു ശാസ്ത്രത്തിനും  കഴിഞ്ഞിട്ടുമില്ല കഴിയുകയുമില്ല . 

 തലമുറകളായി വിശ്വസിച്ചുപോരുന്ന വിശ്വാസങ്ങള്‍ പിന്‍പറ്റി ജീവിക്കുന്നവര്‍ അവരവരുടെ വിശ്വാസങ്ങളുമായി ജീവിക്കുവാന്‍ മറ്റു മതസ്ഥര്‍ അനുവദിച്ചാല്‍ .എല്ലാ മനുഷ്യരുടേയും ജീവിതത്തിലും മനസ്സമാധാനമുണ്ടാവും .എന്തിനീ മതപരിവര്‍ത്തനങ്ങള്‍ .മതപരിവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നവര്‍ എന്ത് നേടുന്നു അവര്‍ക്ക് അവര്‍ വിശ്വസിക്കുന്ന ദൈവം ആയുസ്സ് വര്‍ദ്ധിപ്പിച്ചു നല്‍കുമോ അല്ലെങ്കില്‍ സമ്പത്ത് വര്‍ദ്ധിപ്പിച്ചു നല്‍കുമോ .ശരാശരി മനുഷ്യ ആയുസ്സ് എത്രയാണെന്ന് നമുക്കൊക്കെ അറിയാം ഭൂമിയില്‍ ജീവിക്കുവാനാവുന്ന കാലമത്രയും ജാതിമതഭേദമന്യേ സാഹോദര്യത്തോടെ ജീവിക്കുവാനാണ് നാം ശ്രമിക്കേണ്ടത് .വിശ്വാസമാകാം പക്ഷെ അന്ധവിശ്വാസമാകരുത്.

21 December 2014

ലേഖനം .തെറ്റിദ്ധരിക്കപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ



മനുഷ്യത്വം അല്‍പം പോലും ഇല്ലാത്ത പ്രവണതകള്‍ കൂടുതലായും ഉണ്ടായികൊണ്ടിരിക്കുന്നത് ആരുടെ ഇടയിലാണ് ?  മതം ഗുണകാംക്ഷയാകുന്നു.മതത്തിൽ നിങ്ങൾ കാലുഷ്യം, ഉണ്ടാക്കരുത്.നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്.നന്മ കൽപിക്കണം തിന്മ വിരോധിക്കണം.ഒരുവൻ രോഗിയായാൽ അവനെ സന്ദർശിക്കണം.അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയിൽ നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു.സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായ ഭക്ഷണമില്ല.ഐശ്വര്യം സമ്പൽ സമൃദ്ധി അല്ല മനസിന്റെ ഐശ്വര്യം കൊണ്ടാണ് ഉണ്ടാവുന്നത്.കർമ്മങ്ങൾ അഖിലവും ഉദ്ദേശത്തിലതിഷ്ഠിതമാണ്.സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. 

മതങ്ങള്‍ മനുഷ്യ നന്മയ്ക്കായി പിറവിയെടുത്തതല്ലെ .ജിഹാദ് എന്നും പറഞ്ഞ് കണ്ണിനു മുന്‍പില്‍ പെടുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുന്ന ഈ മഹാപാപികള്‍ക്ക് മാപ്പ് കൊടുക്കാന്‍ സര്‍വശക്തനാവുമോ . മനുഷ്യജീവന് യാതൊരുവിധ വിലയും കല്‍പ്പിക്കാത്ത   നിരപരാധികളെ കൊലപെടുത്തുന്നവര്‍ ഭൂമിയിലെ പിശാചുക്കളാണ് .യതാര്‍ത്ഥ  വിശ്വാസികള്‍ക്ക് ആരേയും കൊലപെടുത്തുവാനോ വേദനിപ്പിക്കുവാനോ ആവില്ല   .അന്ധവിശ്വാസികള്‍ ഒരു മതത്തിന്‍റെയും വാക്താക്കളല്ല .അന്ധവിശ്വാസങ്ങളുമായി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ മതങ്ങളുടെ ശത്രുക്കള്‍ .എല്ലാമതവും നമ്മെ പഠിപ്പിക്കുന്നത്‌ പരസ്പര സ്നേഹവും, സാഹോദര്യവും ,കരുണയും, നന്മയും ,സാമ്പത്തീകമായി കഴിവുള്ളവര്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കണം എന്നുമാണ് . മതങ്ങള്‍  ഓരോ വചനങ്ങളും നന്മയുടെ സന്ദേശങ്ങളല്ലെ നമ്മെ പഠിപ്പിക്കുന്നത്‌ . അല്ലാതെ കൊലപാതകങ്ങള്‍ ചെയ്യുവാനാണോ ? .അന്ധവിശ്വാസികള്‍ ചില സ്വാര്‍ത്ഥതല്പരരുടെ,  വാക്കിനാല്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ്  .മാളികകളില്‍ ഒളിഞ്ഞിരുന്ന് തീവ്രവാദങ്ങള്‍ക്ക് ആഹ്വാനങ്ങള്‍ നല്‍കുന്നവരുടെ അന്ത്യം വെടിയുണ്ടകള്‍ ഏറ്റായിരിക്കും എന്ന് നമ്മെ മുന്‍കാലങ്ങളില്‍ ഉണ്ടായ പ്രവണതകളില്‍ നിന്നും പഠിപ്പിക്കുന്നു .

തെറ്റുകള്‍ ചെയ്‌താല്‍ ശിക്ഷ അനുഭവിക്കണം എന്നതിനോട് നാം എല്ലാവരും യോജിക്കുന്നു, . പക്ഷെ യാതൊരുവിധ തെറ്റുകളും ചെയ്യാത്ത നൂറ്റി മുപ്പതില്‍ പരം കുഞ്ഞുങ്ങളെ കൊലപെടുത്തിയ ഭീകരവാദികളുടെ ന്യായീകരണങ്ങള്‍ എന്ത് തന്നെയായാലും ഒരു മനുഷ്യ സ്നേഹിക്കും ഈ മഹാപാപികള്‍ക്ക് മാപ്പു നല്‍കുവാനാവില്ല  .ഈ മനുഷ്യത്വ രഹിതമായ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ  പ്രത്യയശാസ്ത്രങ്ങൾ ഈ ഭൂലോകത്ത് നിന്നും എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യേണ്ടിയിരിക്കുന്നു .മനുഷ്യന്‍ എന്താണെന്നും മനുഷ്യന്‍റെ ആയുസ്സ് എത്രയാണെന്നും. മനുഷ്യന്‍ മണ്ണില്‍ ലയിച്ചുപോകെണ്ടാവരാണെന്നുമുള്ള  തിരിച്ചറിവാണ് മനുഷ്യനില്‍ ആദ്യം ഉണ്ടാവേണ്ടത് അങ്ങിനെയുള്ള തിരിച്ചറിവുകള്‍ ഉണ്ടായാല്‍ പിന്നെ ആരും ഭീകരവാദികളാവുകയില്ല  .

കൊന്നു കൊലവിളി നടത്തുന്ന മഹാപാപികള്‍ ഓര്‍ക്കണം നൊന്തു പ്രസവിച്ച മാതാവിന്‍റെ മനസ്സ് .ഒരു നിമിഷ നേരംകൊണ്ട് ഇല്ലാതെയാക്കുന്നത് അനേകം പേരുടെ പ്രതീക്ഷകളാണ് .മക്കളെ മാതാപിതാക്കള്‍ എത്ര കരുതലോടെയാണ് വളര്‍ത്തുന്നത് .ഇപ്പോള്‍ പൊലിഞ്ഞുപോയ കുരുന്നുകള്‍ പഠിച്ച് ഉന്നതിയില്‍ എത്തേണ്ടാവരായിരുന്നില്ലേ .വിദ്യാലയത്തിലേക്ക്‌ പോയ മക്കളെ കാത്തിരുന്ന രക്ഷിതാക്കള്‍ക്ക് കാണേണ്ടി വന്നത് അവരുടെ പൊന്നോമനകളുടെ മൃതശരീരങ്ങളല്ലെ .മക്കളെ നഷ്ടമായ മാതാപിതാക്കളുടെ ഇനിയുള്ള ജീവിതത്തെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തിരുന്നുവെങ്കില്‍ ഇങ്ങിനെയൊരു നീച പ്രവര്‍ത്തി ചെയ്യുവാന്‍ മനസാക്ഷിയില്ലാത്ത നീചന്മാര്‍ക്ക് പോലും ആവുമായിരുന്നില്ല  .

 ഇങ്ങനെ മനുഷ്യത്വം ഇല്ലാതെ കൊലപാതകങ്ങള്‍ ചെയ്തു കൂട്ടിയിട്ട് ഇക്കൂട്ടര്‍ എന്ത് നേടുന്നു .വാളെടുത്തവന്‍ വാളാലെ എന്ന് പറയുന്നത് പോലെ ഇക്കൂട്ടരെ കാത്തിരിക്കുന്നത് നിയമപാലകരുടെ വെടിയുണ്ടകളോ തൂക്കു കയറോ ആണെന്നുള്ളതാണ് ഇതുവരെ നമുക്ക് കാണുവാന്‍ കഴിഞ്ഞിട്ടുള്ളത് .ഈ നരഹത്യ ചെയ്തവര്‍ വെടിയുണ്ടകള്‍ ഏറ്റു മരണപ്പെട്ടു എന്നതാണ് വസ്തുത . കഴിഞ്ഞ കുറേ കാലങ്ങളായി ഇറാഖില്‍ നിന്നും ,സിറിയയില്‍ നിന്നുമുള്ള ചില വീഡിയോകള്‍ കാണുവാനിടയായി മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു പല വീഡിയോകളിലും ചില വീഡിയോകള്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും മുഴുവനായി കാണുവാന്‍ കഴിയുകയില്ല .അനേകം യുവാക്കളെ കൈകള്‍ പുറകിലേക്ക് വരിഞ്ഞുകെട്ടി .കണ്ണുകള്‍ മൂടിക്കെട്ടി വിജനമായ സ്ഥലത്ത് കൊണ്ടുപോയി മണ്ണില്‍ നിരത്തി ക്കിടത്തി, ശിരസ്സിലേക്ക് തുരുതുരെ വെടിയുതിര്‍ത്തു നിഷ്കരുണം വധിക്കുകയും മരണപെട്ടവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയും ബൂട്ടിട്ട പാദങ്ങളാല്‍ ചവിട്ടുകയും ചെയ്യുന്നു .മരണം മുന്നില്‍ കണ്ടുക്കൊണ്ട് നിരായുധരായ ആ യുവാക്കളുടെ മുഖഭാവങ്ങള്‍ ഇടയ്ക്കിടയ്ക്ക് മനസ്സിനെ നൊമ്പരപെടുത്തി ക്കൊണ്ടേയിരിക്കുന്നു .ആ വീഡിയോകള്‍ കാണേണ്ടിയിരുന്നില്ല കാണുവാന്‍ ഇടയായ ആ നിമിഷങ്ങളെ ഞാന്‍ വെറുക്കുന്നു .കാരണം ഇങ്ങനെയുള്ള രംഗങ്ങള്‍ കാണുവാനുള്ള ത്രാണി എനിക്കില്ല എന്നതാണ് വാസ്തവം .സിറിയയിലെ ആഭ്യന്തര കലാപം നടക്കുമ്പോള്‍ കണ്ട വേറൊരു ദൃശ്യങ്ങള്‍ ഇതിനെക്കാളും ക്രൂരമായതായിരുന്നു . ചരക്കുകള്‍ കൊണ്ട് പോകുന്ന ഒരു വാഹനത്തില്‍ നൂറുകണക്കിന് യുവാക്കളുടെ മൃതദേഹങ്ങള്‍ വാഹനം  ഒരു ബ്രിഡ്ജിനു മുകളില്‍ നിറുത്തി ഒഴുക്കുള്ള പുഴയിലേക്ക് മൃതദേഹങ്ങള്‍ വലിച്ചെറിയുന്നു.ഇത്ര നീചമായ പ്രവര്‍ത്തികള്‍ മനുഷ്യര്‍ക്ക്‌ എങ്ങിനെ ചെയ്യുവാന്‍ കഴിയിന്നു  .മനുഷ്യത്വരഹിതമായ ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ക്ക് പ്രചോദനമാകുന്ന  പ്രത്യയശാസ്ത്രങ്ങൾ, ഈ ഭൂലോകത്ത് നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടേണ്ടതാണ് എന്നാല്‍ മാത്രമേ ലോകജനതയ്ക്ക് മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ ആവുകയുള്ളൂ  . ലോകത്ത് സമാധാനവും ശാന്തിയും ഉണ്ടാവട്ടെ.ഭീകരവാദം ഇല്ലതെയാവട്ടെ .
                                                                              ശുഭം 
rasheedthozhiyoor@gmail.com

18 December 2014

ചെറുകഥ . ധനാര്‍ജനം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

തൃശിവപേരൂര്‍ പട്ടണത്തിലെ തിരക്കേറിയ നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ഇടയിലൂടെ ഷാജഹാന്‍ തന്‍റെ  ആഡംബര വാഹനത്തില്‍  ജൌളിക്കട ലക്ഷ്യമാക്കി നീങ്ങി .ജീവിതത്തില്‍ നിനയ്ക്കാത്തതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അയാള്‍ക്കാവുന്നുണ്ടായിരുന്നില്ല .സ്വപ്നങ്ങളില്‍ പോലും  കാണാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് അയാള്‍ എത്തിപ്പെട്ടത് ഒരു നിമിത്തം മാത്രം .മനുഷ്യരുടെ   ജീവിതോപാധിക്കായി നെട്ടോട്ടമോടുന്ന അനേകായിരങ്ങളുടെ  പാദസ്പര്‍ശം ഏല്ക്കുന്ന  തൃശിവപേരൂര്‍ പട്ടണത്തിന്‍റെ ഏറ്റവും തിരേക്കേറിയ ഇടമാണ് സ്വരാജ് റൌണ്ട്. പട്ടണത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്വരാജ് റൌണ്ടിന്‍റെ      ഒരുവശം തേക്കിൻ കാട് മൈതാനമാണ്.മറുവശത്ത്‌ വ്യാപാര സമുച്ചയങ്ങളും . വ്യാപാര സമുച്ചയങ്ങളുടെ മുന്‍വശത്തായി നടപ്പാതയാണ് .നടപ്പാത വഴിയോര വാണിഭക്കാര്‍  കയ്യേറിയത് മൂലം കാല്‍നടക്കാര്‍ നടക്കുവാന്‍ നന്നെ പാടുപെടുന്നുണ്ട്  . വഴിയോര വാണിഭക്കാര്‍ കൂടുതലും വസ്ത്രവ്യാപാരം ചെയ്യുന്നവരാണ്. കൂട്ടത്തില്‍ മലക്കറികളും,പഴവര്‍‍ഗങ്ങളും പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും,മലക്കറി വിത്തുകളും,ചെടികളും,മണ്‍ ചട്ടികളും,അങ്ങിനെ നീണ്ടു പോകുന്നു പട്ടിക .തേക്കിന്‍കാട്‌ മൈതാനത്തിന്‍റെ പേരിപ്പോള്‍  വടക്കും നാഥന്‍ ക്ഷേത്രമൈതാനം എന്നാക്കി മാറ്റിയിട്ടുണ്ടെങ്കിലും തൃശിവപേരൂര്‍ക്കാര്‍ക്ക് മൈതാനം തേക്കിന്‍കാട്‌ മൈതാനം തന്നെയാണ്.പൂര്‍വികര്‍ നട്ടുപിടിപ്പിച്ച തേക്കിന്‍ തയ്യുകള്‍ ഇപ്പോള്‍ വളര്‍ന്നു വലിയ മരങ്ങളായിരിക്കുന്നു.ഉച്ചവെയിലടങ്ങിയതിനാല്‍ കാറ്റുകൊള്ളാനെത്തുന്നവരുടെ തിരക്കായിത്തുടങ്ങിയിരിക്കുന്നു .

ഷാജഹാന്‍ ഇരുനിലയില്‍ സ്ഥിതിചെയ്യുന്ന ജൌളിക്കടയുടെ സമീപം അയാളുടെ വാഹനം   പാര്‍ക്ക് ചെയ്യുവാനുള്ള ഇടത്ത് വാഹനം നിറുത്തിയപ്പോള്‍ ,പാറാവുകാരന്‍ അവറാച്ചന്‍ വാഹനം പാര്‍ക്കുചെയ്യുവാനായി താഴിനാല്‍ ബന്ധിപ്പിച്ച ചങ്ങലകള്‍ നീക്കം ചെയ്ത ശേഷം കൃതജ്ഞതയോടെ ശിരസ്സ്‌ നമിച്ചു നിന്നു . അവറാച്ചന് ഭൂമിയിലെ കാണപെട്ട ദൈവമാണ് ഷാജഹാന്‍ .വാടകവീട്ടില്‍ താമസിച്ചിരുന്ന അവറാച്ചന് പട്ടണത്തില്‍ നിന്നും ദൂരെയാണെങ്കിലും സ്വന്തമായി വസ്തു വാങ്ങുവാനും മകളെ വിവാഹം ചെയ്തയക്കാനും ഷാജഹാന്‍ അകമഴിഞ്ഞ്  സഹായിച്ചിട്ടുണ്ട്.ഷാജഹാന്‍ ജൌളിക്കടയിലേക്ക് കയറിപ്പോയപ്പോള്‍ അവറാച്ചന്‍ ഓര്‍ക്കുകയായിരുന്നു.ഈ ജൌളികടയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പഴകിയ വസ്ത്രംധരിച്ചു  നിരാശനായി വന്ന  ഷാജഹാനെ .അന്ന് കോരിച്ചൊരിയുന്ന മഴയുള്ള ദിവസമായിരുന്നു .കുടചൂടിയിരുന്നുവെങ്കിലും  അയാളുടെ വസ്ത്രാമാകെ കാറ്റിനാല്‍ ന്നനഞ്ഞിരുന്നു  .സുമുഖനായ അയാളുടെ മുഖഭാവവും വസ്ത്രധാരണവും കണ്ടപ്പോള്‍ അവറാച്ചന്‍ ഊഹിച്ചു . ജീവിക്കുവാന്‍ കഷ്ടത അനുഭവിക്കുന്ന ആളാണെന്ന്  .
കുറെയേറെ നേരം മഴയുടെ  ശമനത്തിനായി അയാള്‍ അവിടെ തന്നെ നിന്നു.  പെയ്തൊഴിയുന്ന മഴയെ നോക്കി നില്‍ക്കുന്ന  അയാളുടെ അരികില്‍ പോയി  അവറാച്ചന്‍  ചോദിച്ചു .

,, എവിടെക്കാണാവോ  യാത്ര .ഈ കടയിലേക്ക് വന്നതല്ല എന്ന് മനസ്സിലായി . ഈ മഴയ്ക്ക്‌ ഇപ്പോഴൊന്നും ശമനം ഉണ്ടാകുമെന്ന് തോന്നുന്നില്ല . എവിടെയാ സ്വദേശം? .ഇവിടെയെങ്ങും മുന്പ് ഞാന്‍ കണ്ടിട്ടില്ല അതോണ്ട് ചോദിച്ചതാ  ,,

പ്രതീക്ഷിക്കാതെയുള്ള അവറാച്ചന്‍റെ ചോദ്യം കേട്ടപ്പോള്‍ നിരത്തിലേക്ക് നോക്കി നിന്നിരുന്ന ഷാജഹാന്‍ തിരിഞ്ഞു കൊണ്ട് പറഞ്ഞു .

,, ആലത്തൂരാണ് എന്‍റെ സ്വദേശം .ഇവിടെ ഞാന്‍ ആദ്യമായാണ് വരുന്നത്.ജോലി തിരക്കി ഇറങ്ങിയതാ .ഡിഗ്രി പാസായിട്ടുണ്ട്‌ കുറെയേറെ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി എവിടേം ജോലി തരപെട്ടില്ല . ഇവിടെ ജോലിക്കാരെ ആവശ്യമുണ്ടോ ആവോ  ,,

  അവറാച്ചന്‍ മീശയില്‍ തടവി കൊണ്ട് അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം  പറഞ്ഞു .

,, മുതലാളി അകത്തുണ്ട് ഞാന്‍ പോയി  ചോദിച്ചു നോക്കട്ടെ ,,

എല്ലാ ഇടത്തുനിന്നും കേട്ടത് പോലെ ഇവിടേയും ഇപ്പോള്‍ ആളെ ആവശ്യമില്ല എന്നുതന്നെയാവും കേള്‍ക്കേണ്ടി വരിക എന്ന തോന്നലോടെ അയാള്‍ പാറാവുകാരനെ കാത്തുനിന്നു .

അവറാച്ചന്‍ അല്പസമയം കഴിഞ്ഞപ്പോള്‍ തിരികെ വന്നു പറഞ്ഞു .

,, അകത്തേക്ക് ചെല്ലുവാന്‍ പറഞ്ഞു . മുതലാളി നല്ലവനാ കരുണയുള്ളവനാ .കഷ്ടപെടുന്നവരെ അദ്ദേഹം കയ്യൊഴിയുകയില്ല .കുഞ്ഞ്  ധൈര്യമായി  ചെല്ലൂ ,,

നനഞ്ഞ വസ്ത്രങ്ങളിലേക്ക് നോക്കി അകത്തേക്ക് പോകുവാന്‍ വിമുഖതയോടെ നില്‍ക്കുന്ന ഷാജഹാനോട്  അവറാച്ചന്‍  പറഞ്ഞു .

,, അതൊന്നും സാരല്ല്യാ... കുഞ്ഞ് അകത്തേക്ക്  ചെല്ലൂ ...,,

മുകള്‍ നിലയിലെ മുതലാളിയുടെ ചില്ലുകളാല്‍ വേര്‍തിരിച്ച  മുറിയുടെ അരികില്‍ എത്തിയപ്പോള്‍, വെളുത്ത നിറത്തിലുള്ള ബോര്‍ഡില്‍ കറുത്ത ലിപികളില്‍  പേര്  എഴുതി വെച്ചത്  അയാളുടെ  ശ്രദ്ധയില്‍പ്പെട്ടു .മാനേജിംഗ് ഡയറക്ടര്‍  സീതിഹാജി .ഷാജഹാന്‍ അല്പനേരം പരിസരമാകെ വീക്ഷിച്ചു നിന്നു . കണക്കുകള്‍ പരിശോദിച്ചു കൊണ്ടിരുന്ന ഹാജിയുടെ ദൃശ്ടിയില്‍ പെട്ടപ്പോള്‍  ഷാജഹാനെ ഹാജി  അകത്തേക്ക് ക്ഷണിച്ചു . നെറ്റിയുടെ മുകളിലായി മുടി  അല്പം നര കയറിയിട്ടുണ്ടെങ്കിലും ഇടതൂര്‍ന്ന താടി രോമങ്ങള്‍ക്ക് നല്ല കറുപ്പ് നിറമായിരുന്നു .തൂവെള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഹാജി നല്ല പ്രസന്നവാനായിരുന്നു . നിറ പുഞ്ചിരിയോടെ അയാളെ വരവേറ്റ ഹാജിയുടെ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ക്ക്‌ തോന്നി ഹാജി  സന്മനസ്സിന് ഉടമയാണെന്ന് .  കൂടിക്കാഴ്ചയ്ക്കൊടുവില്‍ ഷാജഹാന്  അവിടെ വസ്ത്ര വില്പനക്കാരനായി   ജോലി ലഭിച്ചു .ഹാജിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു യുവാവ് അയാള്‍ക്ക്‌ പുതിയ വസ്ത്രങ്ങള്‍ കൊണ്ടുവന്നു  നല്‍കി  .അപ്പോള്‍ ത്തന്നെ  നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി വില്പനക്കാര്‍ ധരിക്കുന്ന  പുതിയവസ്ത്രം ധരിച്ചയുടനെ ഷാജഹാന്‍ നേരെ അവറാച്ചന്‍റെ അരികിലേക്കാണ് പോയത്.

,, എല്ലാ ഇടങ്ങളിലും അന്വേഷിച്ചത് പോലെ ഇവിടെയും അന്വേഷിച്ചപ്പോള്‍ ഒട്ടും നിനച്ചിരുന്നില്ല ഇവിടെ എനിക്ക് തൊഴില്‍ ലഭിക്കുമെന്ന് .ചേട്ടായിയെ ഞാന്‍ മറക്കില്ല ഒരിക്കലും ,,

  .അവറാച്ചനോട്  നന്ദി പറഞ്ഞ് ഷാജഹാന്‍ ജോലിയില്‍ പ്രവേശിച്ചു .വരുംവരായ്കകളെപ്പറ്റി അയാള്‍ ആകുലതപ്പെട്ടില്ല . മുന്‍പില്‍ ഒരേയൊരു ലക്‌ഷ്യം മാത്രം മാതാപിതാക്കളെ പട്ടിണി കൂടാതെ സംരക്ഷിക്കണം .ഇനിയും പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .അദ്ധ്യാപകനാവണം  എന്നതായിരുന്ന മോഹം . വാപ്പ കിടപ്പിലായിരുന്നില്ലായെങ്കില്‍ ഇനിയും പഠിക്കാമായിരുന്നു .

ദിവസങ്ങള്‍ക്കകം തന്നെ  ഷാജഹാന്‍ സ്ഥാപനത്തിലെ മറ്റുതൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും പ്രിയങ്കരനായി മാറി   .ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഷാജഹാന്‍ സ്ഥാപനത്തിലെ മാനേജറായി  അവരോധിക്കപ്പെട്ടു .അയാളുടെ പ്രയത്നം കൊണ്ട് വ്യാപാരം പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു ക്കൊണ്ടിരുന്നു .ജൌളിക്കടയുടെ ബ്രാഞ്ചുകള്‍ പട്ടണത്തിലും ഇതര ജില്ലകളിലും തുറക്കപ്പെട്ടു .വ്യാപാര സമുച്ചയങ്ങളുടെ നിര്‍മ്മാണ മേഖലയിലെ പരീക്ഷണം കൂടി  വിജയം കണ്ടതോട്‌ കൂടി സീതിഹാജി എല്ലാ  സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വങ്ങള്‍   ഷാജഹാന് നല്‍കി .സീതിഹാജിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല .ഷാജഹാന്‍ പുതിയ പല വ്യാപാരങ്ങളും തുടങ്ങി .കൂടുതലും പ്രാധാന്യം നല്കിയത് വസ്ത്ര വ്യാപാരത്തിനായിരുന്നു . തുടങ്ങിയ എല്ലാ വ്യാപാരങ്ങളും  വിജയത്തിലെത്തിക്കുവാനും അയാള്‍ക്കായി .

സീതിഹാജിയുടെ ഇളയ സഹോദരന്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ ഷാജഹാന്‍ സീതിഹാജിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ .സഹോദരനെ  സീതിഹാജി സാമ്പത്തിക ഇടപാടുകളില്‍ നിന്നും വിലക്കി .സീതിഹാജിയുടെ സഹോദരന്‍ ഷാജഹാന്‍റെ ശത്രുവായി മാറി . സീതിഹാജിയ്ക്ക് വേണ്ടുവോളം സമ്പത്ത് ഉണ്ടെങ്കിലും കുടുംബജീവിതം പരാജയമാണെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല .ഷാജഹാന്‍ ജോലിക്ക് വരുന്നതിന് മുന്‍പാണ് ഹാജിയുടെ മുത്ത മകന്‍ മരണപ്പെടുന്നത്. ഡോക്ടര്‍ ഭാഗം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് മകന്‍റെ വിയോഗം. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രയ്ക്ക് പോയ മകന്‍ ഒഴുക്കില്‍പ്പെട്ട് മരണപെടുകയായിരുന്നു .മകന്‍റെ മരണത്തോടെ സീതിഹാജി വ്യാപാരത്തില്‍ അശ്രദ്ധനായിക്കൊണ്ടിരുന്നു .സഹോദരന്‍റെ മേല്‍നോട്ടത്തിലായിരുന്നു വ്യാപാരം തുടര്‍ന്നുപോന്നിരുന്നത് . ആതുരസേവനത്തില്‍ തല്പരനായ മകന്‍റെ ആഗ്രഹമായിരുന്നു, പഠനശേഷം ആശുപത്രി പണിയുക എന്നത്.ഈ അടുത്തകാലത്താണ് മകന്‍റെ പൂവണിയാത്ത മോഹം ഷാജഹാന്‍ കേട്ടറിയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തത്  .രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞു വെങ്കിലും പതിനാലു ദിവസത്തെ ദാമ്പത്യ ജീവിതമേ മകള്‍ക്ക് ലഭിച്ചുള്ളൂ .മയക്കുമരുന്നിന് അടിമയും ദേഹോപദ്രവ കാരനുമായ മരുമകനെ കുറിച്ച്  മകളില്‍ നിന്നും അറിഞ്ഞപ്പോള്‍ ഹാജി രണ്ടാമതൊന്ന് ആലോചിച്ചില്ല. മകളെ അന്ന് തന്നെ തിരികെ കൂട്ടികൊണ്ടുവന്നു .   വിവാഹമോചിതയായ മകള്‍ രണ്ടാമതൊരു വിവാഹത്തിന് സമ്മതിക്കാത്തത് ഹാജിയെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത് .ബുദ്ധിസ്ഥിരതയില്ലാത്ത മൂന്നാമത്തെ മകന്‍റെ ശരീരവും തളര്‍ന്ന നിലയിലാണ് .

പുറകില്‍ നിന്നും ,, ചേട്ടായി എന്താണ് കാര്യമായി ഓര്‍ക്കുന്നത് ,,എന്ന ചോദ്യം കേട്ടപ്പോള്‍ അവറാച്ചന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു .

,, ഒന്നുമില്ല കുഞ്ഞേ ഞാന്‍ ഓര്‍ക്കുകയായിരുന്നു അന്ന് മഴ നനഞ്ഞു വന്ന കുഞ്ഞിനെ . ഈ സ്ഥാപനം ഏതാണ്ട് അടച്ചുപൂട്ടേണ്ട അവസ്ഥയായിരുന്നു അന്ന് .ഞങ്ങളുടെ പ്രാര്‍ഥനയുടെ ഫലമായിട്ടാവും ഉടയതമ്പുരാന്‍ മോനെ ഇവിടെ എത്തിച്ചത് .വിശ്വസിച്ച് ഏല്‍പ്പിച്ച കൂടപ്പിറപ്പ് തന്നെ മോഷ്ട്ടിക്കുവാന്‍ തുടങ്ങിയാല്‍ പിന്നെ എന്താ ചെയ്യുക .മുതലാളിയുടെ പ്രതീക്ഷയായിരുന്നു മരണപ്പെട്ടുപോയ മോന്‍ .പ്രതീക്ഷ അസ്തമിച്ചപ്പോള്‍ അദ്ദേഹം മാനസീകമായി ആകെ തളര്‍ന്നിരുന്നു . ,,

,, ഞാന്‍ ഒന്നും മറന്നിട്ടില്ല .മറക്കുകയുമില്ല. ഈ നിലയില്‍ ആവുമെന്നോ  ആവണമെന്നോ നിനച്ചതല്ല .വീടുവീടാന്തരം ചുമടും താങ്ങി വസ്ത്രങ്ങള്‍ വില്പന ചെയ്തിരുന്ന വാപ്പയുടെ മേല്‍ വാഹനം ഇടിച്ചു വാപ്പ കിടപ്പിലായപ്പോള്‍ പിന്നെ എനിക്ക് ജോലി  അന്വേഷിക്കാതെയിരിക്കുവാന്‍  നിര്‍വാഹമില്ലായിരുന്നു .ഇന്ന് നാട്ടിലേക്കൊന്നു പോകണം ,,

,, ഈ തിരക്കിനിടയില്‍ ആഴ്ചയില്‍ അവിടെ പോയി വരുന്നതിനെക്കാളും നല്ലതല്ലെ കുഞ്ഞേ  വാപ്പാനേം ഉമ്മാനേം ഇവിടെ കൊണ്ട് വന്നു താമസിപ്പിക്കുന്നത്  ,,

,, ആ ഗ്രാമം വിട്ട് അവര്‍ എങ്ങും വരില്ല. ഗ്രാമത്തില്‍ എനിക്കായി ഹാജി പണിതു നല്‍കിയ പുതിയ  വീട്ടിലേക്ക് പോലും അവര്‍ വരില്ല  . അവിടെ വന്നാല്‍ ഉമ്മയ്ക്ക് വിമ്മിട്ടമാണത്രേ  .എന്തായി ചേട്ടായിയുടെ ഇളയ മകളുടെ വിവാഹാലോചന ,,

,, നാളെ ഒരൂട്ടര്‍ വരും എന്ന് പറഞ്ഞിട്ടുണ്ട് ,,

,, വിവാഹം ഉറപ്പിച്ചാല്‍ വിവരം അറിയിക്കൂ നമുക്ക് വേണ്ടത് ചെയ്യാം ,,

 അവറാച്ചനോട്  യാത്ര പറഞ്ഞു അയാള്‍ ഗ്രാമത്തിലേക്ക്  തിരിച്ചു .പട്ടണത്തിലെ തിക്കും തിരക്കുകളില്‍ നിന്നും ആലത്തൂരില്‍ എത്തിയാല്‍ മനസിന്‌ എന്തെന്നില്ലാത്ത ആശ്വാസമാണ് .കുന്നുകളും മലകളും ഹരിതാഭമായ കാഴ്ചകളും തന്നെയാണ് അയാള്‍ക്ക്‌ എക്കാലവും ഇഷ്ടം .ഗ്രാമത്തില്‍ ജീവിക്കണം എന്ന് തന്നെയായിരുന്നു അയാളുടെ ആഗ്രഹവും .തന്നിലേക്ക് വന്നുചേര്‍ന്ന പുതിയ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ അയാള്‍ക്ക്‌ ആവുമായിരുന്നില്ല .ഒരുപാടുപേരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതെയാക്കാന്‍ എങ്ങിനെയാവും .ഇപ്പോള്‍ സീതിഹാജി മകന്‍റെ സ്ഥാനമാണ് അയാള്‍ക്ക്‌ നല്‍കുന്നത് . വാഹനം ഗ്രാമത്തിലെത്തിയപ്പോള്‍ സന്ധ്യമയങ്ങാനായി ഉദയസൂര്യന്‍ ചക്രവാളങ്ങളിലേക്ക് മറയുകയായിരുന്നു .ചാറ്റല്‍മഴയാല്‍ പ്രതലത്തില്‍ തണുപ്പ് നിറഞ്ഞിരുന്നു .തണുപ്പിനാല്‍ അയാളുടെ രോമകൂപങ്ങള്‍ എഴുന്നേറ്റ് നിന്നിരുന്നു . വീടെത്തുന്നതിനു മുന്പായി കേശു ചേട്ടന്‍റെ ചായക്കടയുടെ മുന്‍പില്‍ അയാള്‍ വാഹനം നിറുത്തി ചായകടയിലേക്ക്‌  കടന്നുചെന്നു .കടുപ്പത്തില്‍ ഒരു ചൂടുള്ള ചായ അകത്ത് ചെന്നാല്‍  തണുപ്പിന് അല്പം ആശ്വാസം ലഭിക്കും .ഗ്രാമത്തില്‍ എത്തിയാല്‍  അതൊരു പതിവായി മാറി അയാളില്‍ .കുഞ്ഞുനാളുകളില്‍  കേശു ചേട്ടന്‍ നല്‍കുന്ന ഭക്ഷണം പലപ്പോഴും  അയാളുടെ വിശപ്പിന് ആശ്വാസമായിട്ടുണ്ട് .

,, കേശു ചേട്ടാ കടുപ്പത്തിലൊരു ചായ എടുത്തോളൂ. അവിടെ കേശു ചേട്ടന്‍റെ ചായയ്ക്ക് കിടപ്പിടിക്കുന്ന ചായ എങ്ങും ലഭിക്കില്ലാട്ടോ .. ,,

കേശു തലയില്‍ കെട്ടിയ തോര്‍ത്ത് മുണ്ട് അഴിച്ച് തോളില്‍ ഇട്ടുകൊണ്ട്‌ പറഞ്ഞു

,, ഹായ് ആരാ ഈ വന്നിരിക്കുന്നെ കൊച്ചുമുതലാളിയോ! .ചായയുടെ മേന്മ പറഞ്ഞ് നീ എന്നെ സുഖിപ്പിക്കല്ലേ .... ആഴ്ചയില്‍ ഒരു ദിവസം വരും.... പുലരും മുന്‍പ് പോകുവേം ചെയ്യും .മനസ്സ് തുറന്നൊന്ന് സംസാരിക്കുവാന്‍ പോലും ആളെ കിട്ടില്ല.പട്ടണത്തിലേക്ക് പോകുന്നതിനു മുന്പ് പഠിപ്പ് കഴിഞ്ഞു വന്നാല്‍ പിന്നെ നിന്‍റെ ലോകം എന്‍റെ ഈ കുടുസ്സു ചായക്കട അല്ലായിരുന്നോ  ,,

,, തിരക്കല്ലെ കേശു ചേട്ടാ ഓരോ ദിവസ്സവും ഉത്തരവാദിത്വങ്ങള്‍  കൂടിക്കൂടി വരുന്നു. കേശു ചേട്ടന്‍ അങ്ങ് പട്ടണത്തിലേക്ക് പോരെ നമുക്ക് അവിടെ വലിയ ഒരു ഹോട്ടല്‍ തുടങ്ങാം  ,,

,, അതൊന്നും ശെരിയാവില്ല കുട്ട്യേ ... എന്‍റെ ലോകം ഈ ചായകട തന്ന്യാ ..ഈ ചായകട വിട്ട് ഞാന്‍ എങ്ങടും വരണില്ല്യാ .നിന്‍റെ വാപ്പയും ഉമ്മയും എന്താ പട്ടണത്തിലെ വീട്ടിലേക്ക് വരാത്തത് .അവര്‍ക്കും ഇവിടം വിട്ട് എങ്ങോട്ടും വരാനാവില്ലടോ ...,,

തിടുക്കത്തില്‍ ചായ കുടിച്ച് അയാള്‍ യാത്ര പറഞ്ഞിറങ്ങി .വീട്ടില്‍ എത്തുമ്പോള്‍ ഇരുട്ട് വീണിരുന്നു .പുതുതായി പണിത ഇരുനില മാളിക പൂട്ടി ക്കിടക്കുന്നു .വേണ്ടിയിരുന്നില്ല ഈ വീട് പണിയെണ്ടിയിരുന്നില്ല .വാപ്പയും ഉമ്മയും പട്ടണത്തിലെ വീട്ടിലേക്ക് വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ടാണ്  ഹാജിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗ്രാമത്തില്‍ വീട് വെച്ചത് .താനീ കാലം വരെ ഹജിയോട് ഒന്നും ആവശ്യപെട്ടിട്ടില്ല എല്ലാം അദ്ദേഹം കണ്ടറിഞ്ഞു ചെയ്യുന്നു   .പട്ടണത്തില്‍ തനിക്കായി പണിത വീടിന് പുറമെ ഈ വീട് പണിയെണ്ടായിരുന്നു .വാപ്പയും ഉമ്മയും രണ്ടു ദിവസം പോലും പുതിയ വീട്ടില്‍ താമസിച്ചിട്ടില്ല .ഒരു കിടപ്പ് മുറിയുള്ള ആദ്യ വീട്ടില്‍ ഇപ്പോഴും അയാള്‍ ഉമ്മറത്താണ് രാത്രിയില്‍ കിടന്നുറങ്ങുന്നത് .വാപ്പ  അയാളെ കണ്ടപ്പോള്‍  ചാരുകസേരയില്‍ നിന്നും   അല്പം നിവര്‍ന്നിരുന്നു .ഇപ്പോഴും ഊന്നുവടിയുടെ സഹായത്താലാണ് വാപ്പയുടെ നടപ്പ് .ഉമ്മ നമസ്കാര പായയില്‍ നിന്നും എഴുന്നേറ്റ്  അയാളുടെ അരികില്‍  വന്ന് മാറോട്  ചേര്‍ത്ത് നെറുകയില്‍ ചുംബനം നല്‍കി .ഉമ്മയ്ക്ക് അയാളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്, മച്ചി എന്ന് ഗ്രാമം മുഴുവനും ഉമ്മയെ വിളിച്ചപ്പോള്‍ പ്രതീക്ഷിക്കാതെ ഉണ്ടായ മകനായിരുന്നു അയാള്‍ .

,, ഉമ്മ സാമ്പത്തികമായി നല്ല നിലയിലുള്ള വീട്ടിലായിരുന്നു ജനിച്ചത്‌ .വാപ്പ ഉമ്മയുടെ രണ്ടാം ഭര്‍ത്താവാണ് .എട്ടു വര്‍ഷകാലം ഉമ്മ മറ്റൊരാളുടെ ഭാര്യയായിരുന്നു .ഉമ്മയ്ക്ക് മക്കളുണ്ടാവില്ല എന്ന് പറഞ്ഞ് ആദ്യ ഭര്‍ത്താവ് ഉമ്മയെ ഉപേക്ഷിക്കുകയായിരുന്നു .അദ്ദേഹം വേറെ വിവഹം കഴിച്ചുവെങ്കിലും ഈ കാലം വരെ അദ്ദേഹത്തിന് മക്കള്‍ ഉണ്ടായില്ല, തന്നയുമല്ല രണ്ടാം ഭാര്യ അദ്ദേഹത്തെ ഉപേക്ഷിക്കുകയും ചെയ്തു .വസ്ത്ര വ്യാപാരത്തിന് ഉമ്മയുടെ വീട്ടില്‍ പതിവായി വന്നിരുന്നയാളായിരുന്നു വാപ്പ .വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം ഉമ്മ തന്നെ പ്രസവിക്കുകയും ചെയ്തു .ആരോരുമില്ലാതെ ജീവിക്കുന്ന ഉമ്മയുടെ ആദ്യ ഭര്‍ത്താവിനെ  ഉമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു .ഇപ്പോള്‍ അദ്ദേഹത്തെ സാമ്പത്തികമായി  ഉമ്മ സഹായിക്കുന്നുണ്ട് .ഉമ്മ പണം ആവശ്യപെടുമ്പോള്‍ ഷാജഹാന്‍ ഊഹിക്കും, ആ പണം ആദ്യ ഭര്‍ത്താവിന് കൊടുത്തയക്കുവാനുള്ളതാണ് എന്ന് .ഈ കാലം വരെ ഷാജഹാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല .കാണുവാന്‍ ശ്രമിച്ചിട്ടുമില്ല . നേരം പുലരുന്നതിന് മുന്പ് തന്നെ ഷാജഹാന്‍ വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി .

സീതിഹാജിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ് ഇപ്പോള്‍  ഷാജഹാന്‍ .പട്ടണത്തിലുള്ളപ്പോള്‍ പതിവായി  ഭക്ഷണം കഴിക്കുന്നത്‌ അവിടെനിന്നുമാണ്‌. കാലം ഷാജഹാനെ  ആ വീട്ടിലെ ഒരംഗത്തെ  പോലെയാക്കി മാറ്റി  .ഇടയ്ക്കൊക്കെ ഹാജിയുടെ  മൂന്നാമത്തെ മകനെ വാഹനത്തിലിരുത്തി  പട്ടണം ചുറ്റുവാന്‍ പോകും . കാണാകാഴ്ചകള്‍ കാണുമ്പോള്‍ ഹാജിയുടെ മകന്‍റെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ നിഴലാട്ടം ഷാജഹാന്‍ കണ്ടു .പിന്നെപ്പിന്നെ ഷാജഹാനെ കാണുമ്പോള്‍ ഹാജിയുടെ മകന്‍ ഷാജഹാന്‍റെ ശ്രദ്ധപിടിച്ചു പറ്റാന്‍ പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടിക്കുവാന്‍ തുടങ്ങി .

ഒരു ദിവസം ഭക്ഷണശേഷം പതിവുപോലെ അല്പ നേരം സംസാരിക്കുവാന്‍ ഇരുന്നതായിരുന്നു സീതിഹാജിയും ഷാജഹാനും .ഭക്ഷണശേഷം പതിവായി കട്ടന്‍ചായ കുടിക്കുന്ന പതിവ് സീതിഹാജിയ്ക്ക് ഉണ്ടായിരുന്നു .ഹാജിയുടെ ഭാര്യ രണ്ടുപേര്‍ക്കും കട്ടന്‍ചായ കൊണ്ടുവന്നു കൊടുത്തു .സീതിഹാജി രണ്ടു കവിള്‍ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും, അദ്ദേഹം അമിതമായി വിയര്‍ക്കുവാന്‍ തുടങ്ങി .കയ്യിലുള്ള ചായ ഗ്ലാസ് സീതിഹാജിയുടെ കയ്യില്‍ നിന്നും താഴെ വീണ് ചിന്നിച്ചിതറി .പൊടുന്നനെ ഉണ്ടായ നെഞ്ചുവേദന മൂലം അദ്ദേഹം കസേരയില്‍ നിന്നും തറയില്‍ മുട്ടുകുത്തി നിന്നു .ഷാജഹാന്‍ ഹാജിയെ താങ്ങിയെടുത്ത് വാഹനത്തില്‍ കയറ്റി ഇരുത്തി .പുറത്തെ ബഹളം കേട്ട് ഹാജിയുടെ ഭാര്യയും മകളും വാഹനത്തിന് അരികിലേക്ക് ഓടിയെത്തി .വേലക്കാരിയോട് ഹാജിയുടെ മകനെ ശ്രദ്ധിക്കുവാന്‍ പറഞ്ഞ് മൂന്നുപേരും ഹാജിയേയും കൊണ്ട് അവരുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് യാത്ര തിരിച്ചു .അന്ന് ആദ്യമായി ഏറ്റവും കൂടിയ വേഗതയില്‍ ഷാജഹാന്‍ വാഹനം ഓടിച്ചു .

ആശുപത്രിയില്‍ എത്തി വിശദമായ പരിശോദനയ്ക്ക് ശേഷം ഹാജിയുടെ അസുഖം  ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു . ആദ്യ  ഹൃദയാഘാതം  സംഭവിച്ചിരിക്കുന്നു .അബോധാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കുന്ന ഹാജിയുടെ ജീവന്‍ നില നിര്‍ത്തുവാനായി യന്ത്രങ്ങളുടെ സഹായം വേണ്ടിവന്നു .ഷാജഹാനും ഹാജിയുടെ കുടുംബവും മാനസീകമായി വല്ലാതെ തകര്‍ന്നു .സന്ധ്യയായപ്പോള്‍ ഹാജിയുടെ ഡ്രൈവറെ വിളിച്ചുവരുത്തി ഹാജിയുടെ മകളെ വീട്ടിലേക്കയച്ചു .വീട്ടില്‍ ഹാജിയുടെ മകന്‍ ബഹളം കൂട്ടുവാന്‍ തുടങ്ങിയ വിവരം ഷാജഹാന്‍ അറിഞ്ഞിരുന്നു .ഹാജിയുടെ ഭാര്യയോടൊപ്പം ഷാജഹാന്‍ ആശുപത്രിയില്‍ ഹാജിയെ പരിപാലിക്കുവാനായി നിന്നു .ക്രമേണ ഹാജി സുഖം പ്രാപിച്ചുകൊണ്ടിരുന്നു .രണ്ടാം ദിവസം യന്ത്രങ്ങള്‍ നീക്കം ചെയ്തു .

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹാജിയെ വീട്ടിലേക്ക് കൊണ്ട് പോയ്ക്കോളാന്‍ ഷാജഹാനോട് ഡോക്ടര്‍ പറഞ്ഞു .

,, ഹാജി പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്താല്‍ എത്രയുംവേഗം ശാസ്ത്രക്രിയ ചെയ്യേണം .നല്ല വിശ്രമം അദ്ദേഹത്തിന് ആവശ്യമാണ്‌ ഞാന്‍ എന്നും വീട്ടില്‍ വന്ന് ഹാജിയെ പരിശോധിക്കാം  ,,

സീതിഹാജി പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി .ഒരുദിവസം ഹാജി ഷാജഹാനോട് പറഞ്ഞു .

,, സര്‍വശക്തന്‍ എനിക്ക് നല്‍കിയ ഏറ്റവുംവലിയ സമ്പത്താണ്‌ മോന്‍ .ഇപ്പോഴത്തെ എന്‍റെ വ്യാപാര സാമ്രാജ്യം എനിക്ക് നല്‍കിയത് മോനാണ് .സര്‍വശക്തന്‍ തിരികെ വിളിച്ച മോന്‍റെ അരികിലേക്ക് എനിക്കും പോകുവാന്‍ സമയമായി എന്നൊരു തോന്നല്‍ .പോകുന്നതിനു മുന്പ് എനിക്ക് ചിലതും കൂടി ചെയ്തു തീര്‍ക്കുവാനുണ്ട് .എന്‍റെ മോളെ മോന് വിവാഹംകഴിച്ചുകൂടെ ?.അവളുടെ വിവാഹം കൂടി കഴിഞ്ഞാല്‍ എനിക്ക് സമാധാനമായി കണ്ണടയ്ക്കാം എന്‍റെ കണ്ണടഞ്ഞാലും എന്‍റെ കുടുംബം മോന്‍ നോക്കുമെന്ന് എനിക്ക് അറിയാം എന്നാലും..... ,,

ഒട്ടും പ്രതീക്ഷിക്കാത്ത ഹാജിയുടെ വാക്കുകള്‍ കേട്ട് ഷാജഹാന്‍ മറുപടി പറയുവാന്‍ ആവാതെ അന്ധാളിച്ചു നിന്നു പോയി .പൂമുഖത്തെ വാതിലുകളുടെ മറവില്‍ നിന്നും പ്രതീക്ഷയോടെ രണ്ട് കണ്ണുകള്‍ ഷാജഹാനെ വീക്ഷിക്കുന്നുണ്ടായിരുന്നു .ഷാജഹാന്‍റെ കണ്ണുകള്‍ ഹാജിയുടെ മകളുടെ കണ്ണുകളുമായി ഉടക്കിയപ്പോള്‍ അവളുടെ കണ്ണുകള്‍ വാതില്‍ പാളിയുടെ പുറകിലേക്ക് പിന്‍വലിഞ്ഞു .ഹാജിയുടെ മകളെ ആരാണ് ഇഷ്ടപ്പെടാതെയിരിക്കുക, വെളുത്ത് സുന്ദരിയായ അറബ് വംശജയെ പോലെയാണ് നൂറ. അവളെ വിവാഹം കഴിക്കുവാന്‍ താന്‍ അര്‍ഹനാണോ എന്നതായിരുന്നു ഷാജഹാന്‍റെ ശങ്ക .ഹാജി തുടര്‍ന്നു .

,, അറിയാത്ത ഒരാള്‍ക്ക്‌ എന്‍റെ മോളെ വിവാഹംകഴിച്ചു കൊടുത്ത് ഇനിയും ഒരു പരീക്ഷണത്തിന് എനിക്ക് ആവില്ല ,,

,, എനിക്ക് ഒരു ഇഷ്ടക്കുറവുമില്ല അങ്ങയുടെ മകളെ വിവാഹം കഴിക്കുവാന്‍  ഞാന്‍ അര്‍ഹനല്ല എന്നത് മാത്രമാണ് എന്‍റെ വിഷമം .ഒരു നൂറു രൂപ പോലും സമ്പാദ്യം ഇല്ലാതിരുന്ന എനിക്ക് അങ്ങ് സമ്പാദ്യം വേണ്ടു വോളം തന്നു .എനിക്ക് എന്നും നന്ദിയും കടപ്പാടുമേ അങ്ങയോടുള്ളൂ .എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കും .എന്‍റെ ജീവന്‍ വേണമെന്ന് പറഞ്ഞാല്‍ ഞാന്‍ അതും തരും ,,

   സീതിഹാജി ഷാജഹാനെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബനം നല്‍കി. അപ്പോള്‍ അയാളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു.  ഹാജിയുടെ മകളുമായുള്ള ഷാജഹാന്‍റെ വിവാഹം നിശ്ചയിക്കപെട്ടു .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹവും നടന്നു  .നിക്കാഹ് കഴിഞ്ഞയുടനെ ഹാജിയും കുടുംബവും താമസിക്കുന്ന വീട് ഒഴികെ ഹാജിയുടെ സര്‍വ സ്വത്തുക്കളും ഷാജഹാന്‍റെയും ഹാജിയുടെ മകളുടേയും പേരിലേക്ക് എഴുതി തയ്യാറാക്കിയ പ്രമാണങ്ങള്‍ ഹജിയില്‍ നിന്നും  ഏറ്റുവാങ്ങുമ്പോള്‍ ഷാജഹാന്‍റെ കൈത്തലങ്ങള്‍ വിറയ്ക്കുന്നുണ്ടായിരുന്നു .സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന ഹാജിയുടെ മകളില്‍ ധാരാളിത്തം ഒട്ടും തന്നെയുണ്ടായിരുന്നില്ല .വിവാഹശേഷം ഷാജഹാന്‍റെ മാതാപിതാക്കളുടെ കൂടെ ജീവിക്കുവാനാണ് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചത് .ഒരു കിടപ്പ് മുറിയുള്ള വീട്ടിലെ ഇടനാഴിയില്‍ വീതിയില്ലാത്ത കട്ടിലില്‍ അവള്‍ അന്തിയുറങ്ങി .ഷാജഹാന്‍ ഗ്രാമത്തിലേക്ക് ചെല്ലുമ്പോള്‍ മാത്രം അയാളും അവളും ഗ്രാമത്തിലെ പുതിയ വീട്ടില്‍ പോയി  താമസിക്കും .ഏതാനും മാസങ്ങള്‍ക്കകം തൃശിവപേരൂരിലെ വീട്ടിലേക്ക് ഷാജഹാന്‍റെ മാതാപിതാക്കളെ സ്ഥിരതാമസത്തിനായി കൊണ്ടുവരും എന്ന ഷാജഹാനോടുള്ള വാതുവെപ്പില്‍ വിജയം  അവള്‍ക്കായിരുന്നു .

അപ്രതീക്ഷിതമായി അയാളിലേക്ക് വന്നു ഭവിച്ച സമ്പത്തും ഭാര്യയും അയാളുടെ ജീവിതത്തെ മാറ്റി മറിച്ചു .തൃശിവപേരൂര്‍ ജില്ല ഭരണകൂടത്തിന്‍റെ, ജില്ലയിലെ ഏറ്റവും നല്ല വ്യാപാരിക്കുള്ള ഉപഹാരം ഷാജഹാന്‍ ഏറ്റുവാങ്ങുമ്പോള്‍ വേദിയില്‍ മുന്‍ നിരയിലെ ഇരിപ്പിടത്തില്‍ ഇരുന്ന് സീതിഹാജി കയ്യടിക്കുന്നുണ്ടായിരുന്നു .അപ്പോള്‍ ഹാജിയുടെ ഇമകളില്‍ നിന്നും ആനന്ദ കണ്ണുനീര്‍  പൊടിയുന്നുണ്ടായിരുന്നു . പുതിയ വ്യാപാര പ്രയാണങ്ങളുടെ കുതിപ്പ് ഷാജഹാനില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു .
                                                         ശുഭം
rasheedthozhiyoor@gmail.com

7 November 2014

ചെറുകഥ . ആഗ്നേയോദ്ഗാരം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

പ്രപഞ്ചം മൂടിക്കെട്ടിയിരിക്കുന്നു രാവിലെ മുതല്ക്ക് ആകാശത്തില്‍ കാറും കറുപ്പുമുണ്ട് പെരുമഴയുടെ ലക്ഷണമുണ്ടെങ്കിലും പെയ്യാന്‍ വെമ്പുന്ന മഴക്കാറുകളെ പെയ്യാന്‍ അനുവദിക്കാതെ വീശിയടിക്കുന്ന കാറ്റ് ദൂരേക്ക്‌ കൊണ്ടുപോകുന്നു .ശക്തമായ കാറ്റിനാല്‍ തുറന്നിട്ടിരിക്കുന്ന    ജനല്‍പാളികള്‍ ചേര്‍ന്നടഞ്ഞു കൊണ്ടിരുന്നു. മഴ പെയ്യുന്നില്ലായെങ്കിലും തണുപ്പുകൊണ്ട് അയാളുടെ ശരീരം കിടുകിടുക്കുന്നുണ്ടായിരുന്നു. അടുക്കളയില്‍ നിന്നും ഓപ്പോളുടെ ശബ്ദ്ദം കേട്ടപ്പോള്‍ ഉറക്കത്തിന്‍റെ മത്തുവിടാത്ത കണ്ണുകള്‍ തിരുമ്മി അയാള്‍ എഴുന്നേറ്റിരുന്നു .

,, ചന്തൂ  ആ ജനല്‍ പാളികള്‍ അടച്ച് കുറ്റി ഇട്ടൂടെ .നേരം എത്രയായി എന്ന് വല്ല്യ നിശ്ശ്യണ്ടോ പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടാത്തതിനു അച്ഛന്‍റെ അടുത്തുനിന്നും  ഇന്ന് നല്ലോണം കേള്‍ക്കും.,,

ഓപ്പോള്‍ക്ക് നടക്കുവാന്‍ പ്രയാസമാണ് കാല്‍പാദങ്ങളിലെ വിരലുകള്‍ ഒട്ടിച്ചേര്‍ന്ന് പാതി പാദം മടങ്ങിയ നിലയിലായത് കൊണ്ട് നടക്കുവാന്‍ അവര്‍ നന്നേ പ്രയാസപെടുന്നു .എന്നാലും അടുക്കളയിലെ എല്ലാ  ജോലികളും അവര്‍ തനിയെ ചെയ്യും.മുട്ടോളം ഇടതൂര്‍ന്നു കിടക്കുന്ന കാര്‍കൂന്തലുള്ള ഓപ്പോള്‍ക്ക് ഗോതമ്പിന്‍റെ നിറമാണ് സുന്ദരിയായ അവരുടെ മംഗല്യം നടക്കാത്തതില്‍ ഏറ്റവും ദു:ഖിക്കുന്നത് ചന്തുവാണ്. മുടന്തി നടക്കുന്ന അവരെ പെണ്ണ് കാണാന്‍ ഇന്നേവരെ ആരും വന്നിട്ടില്ല .അറിയപെടുന്ന ആ  നായര്‍ തറവാട്ടില്‍ ഇന്ന് അവശേഷിക്കുന്നത് അച്ഛനും മകളും മകനും മാത്രം .ഓപ്പോള്‍ക്ക്‌ പ്രായം മുപ്പത്തിയാറ് കഴിഞ്ഞിരിക്കുന്നു .ചന്തുവിന് ഇരുപത്തിമൂന്ന് വയസ്സ് തികഞ്ഞത് കഴിഞ്ഞ മിഥുനത്തിലായിരുന്നു  .വൈകിയുണ്ടായ സന്താനത്തിന്‍റെ പ്രസവത്തോടെ അമ്മ മരണ പെട്ടു .ഓപ്പോള്‍ ചന്തുവിനെ വളര്‍ത്തി .പലരില്‍ നിന്നും ചന്തു കേട്ടറിഞ്ഞിട്ടുണ്ട്. ദൂരെയുള്ള ആയിടെ പ്രസവിച്ച സ്ത്രീയുടെ അരികില്‍ ദിനേനെ  മൂന്നും നാലും  പ്രാവശ്യം മുലപ്പാലിനായി മുടന്തി   തന്നെയും എടുത്ത് പോയിരുന്ന കഥകള്‍ .   പഠിക്കുവാന്‍ മിടുക്കിയായ ഓപ്പോള്‍ തന്‍റെ ജനനത്തോടെ പഠിപ്പ് മുടക്കിയതിലാണ് ചന്തുവിന് ഏറെ ദുഃഖം .

അച്ഛനൊരു മുന്‍കോപക്കാരനാണ് നിസാര കാര്യങ്ങള്‍ക്ക് പോലും അച്ഛന്‍ ഗ്രാമത്തിലുള്ളവരുമായി വഴക്കുണ്ടാക്കും .ചന്തുവിനോടാണ് അച്ഛന് ഏറ്റവും കൂടുതല്‍ ദേഷ്യം   അതിനുള്ള പ്രധാനകാരണം ചന്തുവിന്‍റെ  ജന്മത്തോടെയുണ്ടായ അമ്മയുടെ വിയോഗം തന്നെയാണ് .മതാവില്ലാതെ വളര്‍ന്ന മകന്‍റെ മനസ്സ് ഒരിക്കലും അച്ഛന്‍ കാണുവാന്‍ ശ്രമിച്ചിട്ടില്ല .നിസാര തെറ്റുകള്‍ക്ക് പോലും അച്ഛന്‍ മകനെ ദേഹോപദ്രവം ഏല്പിക്കും .ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് ചന്തുവിന് സഹിക്കുവാനാവും കുഞ്ഞുനാളില്‍ പലപ്പോഴും ഉറുമ്പിന്‍ കൂട്ടമുള്ള മാവിന്‍റെ ചുവട്ടില്‍ കെട്ടിയിട്ടതോര്‍മ്മ വരുമ്പോള്‍ അയാളുടെ ഇമകള്‍ ഇപ്പോഴും നിറയും .ഒരിക്കല്‍ തന്നെ മാവില്‍ നിന്നും ഓപ്പോള്‍ കെട്ടഴിച്ചു വിട്ടതിന് രണ്ടു പേരേയും വീണ്ടും മാവില്‍ കെട്ടിയിട്ടാണ് ശിക്ഷിച്ചത് .പണ്ടൊക്കെ ഓപ്പോള്‍ക്കും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് അച്ചന്‍റെ ദേഹോപദ്രവം .ഏതാനും വര്‍ഷങ്ങളായി  ഇടയ്ക്കൊക്കെ ഓപ്പോള്‍ പാതിരാത്രിയില്‍ അടുക്കള വാതില്‍ തുറന്ന് വാഴത്തോപ്പിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട് ഒരിക്കല്‍ ഓപ്പോളെ പിന്തുടര്‍ന്ന ചന്തുവിന് അയാളുടെ കണ്ണുകളെ വിശ്വസിക്കുവാനായില്ല . നിലാവുള്ള ആ രാത്രിയില്‍ ഓപ്പോള്‍ ചെന്നുനിന്നത് ഒരു പുരുഷന്‍റെ അരികിലായിരുന്നു .ദൂരെ നിന്നിരുന്ന അയാള്‍ക്ക്‌ ആളെ വ്യക്തമായി കാണുവാന്‍ കഴിഞ്ഞില്ല .അവ്യക്തമായ പുരുഷന്‍  ഓപ്പോളുടെ കൈത്തലം നുകര്‍ന്നപ്പോള്‍   ചന്തു ഇമകള്‍ ഇറുക്കിയടച്ചു .

രണ്ടിനേയും  കൊല്ലാനുള്ള പകയാണ് അപ്പോള്‍ അയാള്‍ക്ക്‌ തോന്നിയത്  . എങ്ങിനെയാണ് ഓപ്പോള്‍ക്ക്‌ ഇങ്ങിനെയൊക്കെ ആകുവാന്‍ കഴിയുന്നത്‌ . പിന്നീട് ആലോചിച്ചപ്പോള്‍ അവരും ഒരു സ്ത്രീയല്ലെ മംഗല്യ ഭാഗ്യം ലഭിക്കാത്ത സ്ത്രീ വികാരങ്ങളും ആഗ്രഹങ്ങളും ഉള്ള സ്ത്രീ ഓപ്പോളുടെ രഹസ്യകാരനെ പിന്നീട് ഒരിക്കലും തിരിച്ചറിയുവാന്‍  ശ്രമിച്ചില്ല .രഹസ്യകാരന് എന്തായാലും ഓപ്പോളുടെ ജീവിതമായിരിക്കില്ല ആവശ്യം ശരീരം ശരീരം മാത്രമായിരിക്കും  അല്ലെങ്കില്‍ അയാള്‍ വിവാഹാലോചനയുമായി വീട്ടില്‍ വരുമായിരുന്നു. മുടന്തി നടക്കുന്ന ഓപ്പോളെ ആരാണ് വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുക .ഓപ്പോള്‍ പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടേണ്ടതിനെ കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ അയാള്‍ കട്ടിലില്‍നിന്നും എഴുന്നേറ്റിരുന്നു .അപ്പോള്‍  അച്ഛന്‍ കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറി പറഞ്ഞു .

,,എരണം കെട്ടവനെ നേരം ഇത്രയായിട്ടും പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടിയില്ല .ഇനി എപ്പോഴാടാ പാല് കറന്ന് എത്തിക്കേണ്ടവര്‍ക്ക് എത്തിക്കുന്നത് അശ്രീകരം.പോത്ത് പോലെ വളര്‍ന്നിട്ടും കുഞ്ഞുങ്ങളെ പോലെയാണ്  പ്രവൃത്തികള്‍   ,,

ശകാരത്തിനൊപ്പം അയാളുടെ മുഖത്ത്  അടിയും പതിച്ചു .ഉറക്കത്തിന്‍റെ മത്ത് അയാളില്‍ നിന്നും അപ്രത്യക്ഷമായി .പിന്നെ അടുക്കളയിലൂടെ തൊഴുത്തിലേക്ക്‌ ഓടുകയായിരുന്നു  .നിസഹായയായി ഓപ്പോള്‍ അയാള്‍ക്കൊപ്പം അടുക്കളയില്‍ നിന്നും പുറത്തിറങ്ങി .മൂന്ന് കറവപ്പശുക്കളും മൂന്ന് കിടാങ്ങളുമുണ്ട്   പശുക്കിടാങ്ങളെ തൊഴുത്തിന്‍റെ അങ്ങേത്തലയ്ക്കലാണ് കെട്ടിയിടുന്നത് പശുക്കളെ കറന്നതിനു ശേഷമാണ് പശുക്കിടാങ്ങളെ തൊഴുത്തില്‍ നിന്നും ഇറക്കേണ്ടത് ഓരോ പശുവിനെയും അവിടെവിടെയായി കെട്ടിയപ്പോഴേക്കും ഓപ്പോള്‍ പാല് കറന്നോഴിക്കുവാനുള്ള   പാത്രവും അവിട് കഴുകുവാനുള്ള വെള്ളവുമായി എത്തിയിരുന്നു . തിടുക്കത്തില്‍ പാല്‍ കറക്കുമ്പോള്‍ ഓപ്പോള്‍ അയാളുടെ അരികില്‍ വന്നു പറഞ്ഞു .

,,ന്‍റെ കുട്ടി പാല്‍ കറന്ന് കൊടുക്കേണ്ടവര്‍ക്ക് കൊടുത്തുപോരൂ .ഓപ്പോള് പശുക്കള്‍ക്ക് വെള്ളവും തീറ്റയും കൊടുക്കാം തിരികെ എത്തുമ്പോഴേക്കും ഓപ്പോള് ദോശ ഉണ്ടാക്കി വെയ്ക്കാം .,,

ചന്തു മറുപടി പറയാതെ പശുവിന്‍റെ അവിട് കഴുകി പാല്‍ കറക്കുവാന്‍ തുടങ്ങി. തോട്ടത്തില്‍ നിന്നും ചുറ്റി തിരിഞ്ഞെത്തിയ  തണുത്ത കാറ്റ് കുപ്പായം ഇടാത്ത അയാളുടെ ശരീരത്തെ പുല്കിയപ്പോള്‍ ഒരു വിറയല്‍ അനുഭവപ്പെട്ടു, .വീശിക്കൊണ്ടിരിക്കുന്ന കാറ്റിന് നല്ല തണുപ്പ് അനുഭവപ്പെട്ടു കൊണ്ടെയിരുന്നു . ദൂരെ എവിടെയോ മഴ പെയ്യുന്നുണ്ടാവാം .അച്ഛന്‍ ചാരുപടിയില്‍ ഇരുന്ന് മകനെ വീക്ഷിക്കുന്നുണ്ടായിരുന്നു .ഈ പുരയിടം അമ്മയ്ക്ക് ലഭിച്ചതാണ്  സംബന്ധം കഴിഞ്ഞതില്‍ പിന്നെ അച്ഛന്‍ ഇവിടെയാണ്‌ താമസം അച്ഛന്‍റെ വീട് ദൂരെയാണെന്നു മാത്രം ചന്തുവിന് അറിയാം ഓര്‍മ്മ വെച്ചതില്‍ പിന്നെ ചന്തു അവിടേക്ക് പോയിട്ടില്ല അച്ഛനും അവിടെ പോകുന്നത് കാണാറില്ല .അടുത്ത പുരയിടം ചെറിയമ്മയുടെയാണ് .ചെറിയച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് .അമ്മയുടെ മരണശേഷം ചെറിയമ്മയ്ക്ക് ലഭിച്ച ഭൂമിയില്‍ അവര്‍ പുതിയ വീട് പണിതു താമസം മാറി .അമ്മയേക്കാള്‍ കൂടുതല്‍ ഭൂമി ചെറിയമ്മയ്ക്ക് ലഭിച്ചത് കൊണ്ട് അമ്മയ്ക്ക് അവകാശപ്പെട്ട  ഭൂമി തിരികെ ലഭിക്കാന്‍ അച്ഛന്‍ ചെറിയമ്മയുമായി എപ്പൊഴും വഴക്കാണ് .ചെറിയമ്മയുടെ മൂത്തമാകനെക്കാളും നാല് വയസിന് ഇളയതാണ് ചന്തു .സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അയാള്‍ അന്യസംസ്ഥാനത്താണ് ജോലി നോക്കുന്നത്.മാസങ്ങള്‍ കൂടുമ്പോഴാണ് അയാള്‍ നാട്ടില്‍ വരുന്നത്.

അച്ഛന്‍ വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ ചെറിയമ്മ വേലിയുടെ അരികില്‍ വന്ന് ഓപ്പോളെ വിളിക്കും വിശേഷങ്ങള്‍ അറിയും .എന്തെങ്കിലും വിശേഷമായി വിഭവങ്ങള്‍ ഉണ്ടാക്കിയാല്‍ അത് തനിക്കും കൂടി തരുവാന്‍ പറയും .കുറച്ചുകാലമായി ചെറിയമ്മയുടെ വീട്ടില്‍  ഒരു പെണ്‍കുട്ടിയെ കാണുന്നു .എപ്പൊഴും കണ്ണെഴുതി പൊട്ടും തൊട്ട് നടക്കുന്ന ആ പെണ്‍കുട്ടിയെ കണ്ടാല്‍ ഏതോ പണക്കാരന്‍റെ മകളാണ് എന്നേ തോന്നു  ചെറിയച്ചന്‍റെ ഏതെങ്കിലും ബന്ധത്തിലുള്ള കുട്ടിയാകും എന്നാണ് ആദ്യം ധരിച്ചിരുന്നത് . ചെറിയമ്മയുടെ മകള്‍ മീനുട്ടിയോട് ചോദിച്ചറിഞ്ഞപ്പോഴാണ് വാല്യക്കാരിയാണെന്ന്   മനസ്സിലായത്‌ .ചന്തു പാല് കറന്നുറയൊഴിച്ചു പാത്രത്തിന്‍റെ മൂടി ഇട്ടതിനു ശേഷം അടുക്കള കോലായില്‍ പോയി ഉമിക്കരിയും എടുത്ത് തിടുക്കത്തില്‍ പല്ല് തേപ്പും പ്രഭാത കൃത്യങ്ങളും നിര്‍വഹിച്ച് സൈക്കിളില്‍ രണ്ടു പാല്‍ പാത്രങ്ങളും വെച്ചുകെട്ടി യാത്രയായി .ചെമ്മണ്‍ പാതയില്‍ അവിടെവിടെയായി പൊന്തി നില്‍ക്കുന്ന കല്ലുകളില്‍ സൈക്കിള്‍ ചക്രങ്ങള്‍ കയറുമ്പോള്‍ സൈക്കിള്‍ നിയന്ത്രണം വിട്ടുപോകാതെയിരിക്കുവാന്‍ അയാള്‍ ശ്രദ്ധിച്ചു .ഇടവഴിയില്‍ നിന്നും,, അംബ്രാ ,, എന്ന നീട്ടിയുള്ള വിളി കേട്ടപ്പോള്‍ ചന്തു സൈക്കിള്‍ നിറുത്തി നോക്കി .പ്ലാവില കച്ചവടക്കാരന്‍ വേലായുധനാണ് .വേലായുധന്‍ തല ചൊറിഞ്ഞു സ്വരം താഴ്ത്തി ചോദിച്ചു .

,, അംബ്രാന്‍ ഇന്ന് നല്ലോണം വൈയ്ക്യാ ..  ഒരു നാഴി പാല് അടിയന്  തരാമോ  ന്‍റെ മോളെ പെണ്ണ് കാണാന്‍ ഒരുട്ടര് വരാന്ന് പറഞ്ഞിട്ടുണ്ട് വരുന്നോര്‍ക്ക്‌ കട്ടന്‍ ചായ എങ്ങന്യാ കൊടുക്കാ..

,, പതിവുകാര്‍ക്ക് കൊടുക്കാനുള്ളല്ലെ ഈ പാലില്‍ നിന്നും എങ്ങന്യാ വേലായുധന് ഞാന്‍ തരുന്നെ ,,

,,അങ്ങനെ പറയല്ലീം അംബ്രാ ഇശ്ശി നേരായി അടിയന്‍ കാത്ത് നിക്കണൂ ..,,

പിന്നെ മറിച്ചൊന്നും പറയുവാന്‍ ചന്തുവിന് തോന്നിയില്ല വേലായുധന്‍ നീട്ടിയ കുപ്പിയിലേക്ക്‌ ചന്തു പാല്‍ പകര്‍ന്നു നല്‍കി .

,,പാലിന്‍റെ  കാശ് അടിയന്‍    ചെറിയമ്മേടെ വീട്ടില്‍  ഇന്ന് പ്ലാവില   വെട്ടാന്‍ വരുമ്പോ   തരാം ,,

കൃതജ്ഞതയോടെ വേലായുധന്‍ ഇടവഴിയിലൂടെ കയറി പോയി പതിവായി കൊടുക്കുവാറുള്ള വീടുകളില്‍ പാല്‍ കൊടുത്തതിനു ശേഷം പരീത് മാപ്പിളയുടെ  പീടികയില്‍ നിന്നും ഒരു ചാക്ക് കാലിത്തീറ്റയും വാങ്ങി സൈക്കിളില്‍ വെച്ചു കെട്ടുമ്പോള്‍ പീടികയുടെ വരാന്തയിലെ ബഞ്ചില്‍ ഇരുന്ന് പത്രം വായിക്കുന്നു ശിപ്പായി മാധവന്‍കുട്ടി പറഞ്ഞു .

,,എന്താ നായര് കുട്ട്യേ അച്ഛന്‍റെ വിശേഷം,,

,, സുഖമായിരിക്കുന്നു ,,

,, ഈ നായര് കുട്ടിയുടെ ഒരു യോഗം പശുക്കളെ പരിപാലിച്ചും ചാണകം വാരീം തൊടിയിലെ പണീം ചെയ്തു ജീവിക്കാനാ നായര് കുട്ടീടെ യോഗം .ചെറിയമ്മേടെ മകന്‍ കണ്ടില്ലേ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി മാസാമാസം വീട്ടിലേക്ക് മുടക്കമില്ലാതെ പണം അയക്കുന്നത് .,,

പരീത് മാപ്പിള ഇടയില്‍ കേറി പറഞ്ഞു .

,, അനക്ക് എന്തിന്‍റെ കേടാ മാധവാ ആ നായരുട്ടി എങ്ങെനെയെങ്കിലും ജീവിച്ചോട്ടെ അനക്ക് പത്രം വായിച്ച് അവിടെ മിണ്ടാണ്ട്‌ ഇരുന്നൂടെ ,,

തന്നെ പതിവായി അച്ഛന്‍ ദേഹോപദ്രവം ചെയ്യുന്നത് എല്ലാവര്‍ക്കും അറിയാം പരീത് മാപ്പിള എപ്പൊഴും നല്ലത് മാത്രമേ ഉച്ചരിക്കുകയുള്ളൂ .പഠിച്ച് നല്ല നിലയില്‍ എത്തണം എന്ന് തന്നെയായിരുന്നു ചന്തുവിന്‍റെ മോഹം .പന്ത്രണ്ടാം തരം നല്ല മാര്‍ക്കോട് കൂടി തന്നെ വിജയിക്കുകയും ചെയ്ത്തതാണ് .തുടര്‍ന്നു പഠിക്കാന്‍ അച്ഛന്‍ വിലക്കി .പഠിക്കുവാനുള്ള പണം ചിലവാക്കാന്‍ അച്ഛന്‍റെ കയ്യില്‍ ഇല്ലാ എന്നായിരുന്നു ഭാഷ്യം .താന്‍ എന്നും അച്ചന്‍റെ ദേഹോപദ്രവും സഹിച്ച് ജീവിക്കണം അതാണ്‌ അച്ഛന്‍റെ മോഹം .നാട് വിട്ട് പോകുവാന്‍ പലപ്പോഴും തുനിഞ്ഞതാണ് ഓപ്പോളുടെ കാര്യം ഓര്‍ക്കുമ്പോള്‍ വേണ്ടാ എന്ന് വെയ്ക്കും .പാതി വഴി പിന്നിട്ടപ്പോള്‍ മീനുട്ടിയും വാല്യകാരിയും ഇടവഴിയില്‍ നിന്നും ഇറങ്ങി  വരുന്നത് കണ്ടു .ഇടവഴിയിലൂടെ അല്പം പോയാല്‍ ശിവക്ഷേത്രമുണ്ട് രണ്ടു പേരും ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുന്ന വരവാണ് എന്ന് ചന്തുവിന് മനസ്സിലായി .ചാന്തു സൈക്കിള്‍ നിറുത്തി ഇറങ്ങി നിന്നു .മീനുട്ടി അരികില്‍ എത്തിയപ്പോള്‍ ചന്തു ചോദിച്ചു .

,, എന്താ മീനുട്ടി ചെറിയമ്മയുടെ വിശേഷം ,,

,,സുഖമായിരിക്കുന്നു.ഒപ്പോള്ടെ വിശേഷം എന്താ ചന്തു വേട്ടാ ,,

,, അസുഖ മൊന്നും ഇല്ല ഏട്ടന്‍ വരുന്നുണ്ടോ ഇപ്പൊ അടുത്തെങ്ങാനും ,,

,, എട്ടന് കല്യാണാലോചന നോക്കുന്നുണ്ട് പെണ്‍കുട്ടിയെ കണ്ട് ഇഷ്ടായാല്‍ ജാതകം നോക്കി  പൊരുത്തമായാൽ ഏട്ടന്‍ ഉടനെ വരും.അമ്മയ്ക്ക് പെണ്‍കുട്ടിയെ ഇഷ്ടായാല്‍ ഏട്ടനും ഇഷ്ടാവും എന്ന ഏട്ടന്‍ പറയുന്നെ.ഇന്നും അച്ഛന്‍ ചന്തുവേട്ടനെ തല്ലി അല്ലെ ഞാന്‍ കേട്ടു രാവിലത്തെ ബഹളം   ,,

ചന്തു തല കുനിച്ചു നിന്നു .അല്പദൂരം പിന്നിട്ടപ്പോള്‍ ഒന്നും ഉരിയാടാതെ മീനുട്ടിയുടെ പുറകെ നടക്കുന്ന വാല്യക്കാരിയോട്   ചന്തു  ചോദിച്ചു .

,, എന്താ ഇയാളുടെ പേര് ,,

അവളുടെ വലിയ  കണ്ണുകള്‍ വിടര്‍ന്നു.ചെറു പുഞ്ചിരി അവളുടെ മുഖത്തിന്‍റെ അഴക്‌ വര്‍ദ്ധിപ്പിച്ചു കവിളിലെ നുണക്കുഴി തെളിഞ്ഞു.കറുത്ത ബ്ലൌസും വീതിയേറിയ കറുപ്പ് കരയുള്ള പാവടയുമായിരുന്നു അവളുടെ വേഷം അടുക്കള പണിക്ക് നിന്നിരുന്ന ഏതെങ്കിലും പണക്കാരി പെണ്‍കുട്ടി വസ്ത്രത്തിന്‍റെ നിറം മങ്ങിയപ്പോള്‍ അവള്‍ക്ക് കൊടുത്തതാവും എന്ന് അയാള്‍ ഊഹിച്ചു .ഇപ്പോള്‍ അവളെ കണ്ടാല്‍ തറവാട്ടില്‍ പിറന്ന പണക്കാരി പ്പെണ്ണാണ് എന്ന് തോന്നും . ഏഴഴകുള്ള ഈ പെണ്ണ് എങ്ങിനെ വാല്യകാരിയായി എന്നതായിരുന്നു ചന്തുവിന്‍റെ ആശ്ചര്യം .

,, സിന്ധു ,,

,, എവിട്യാ വീട് ,,

,, തിരുനാവായ ,,

,, വീട്ടില്‍ ആരൊക്കെയുണ്ട് ,,

,, അമ്മേം അനിയത്തിയും ,,

പെടുന്നനെ അവളുടെ മുഖത്തെ പുഞ്ചിരി അപ്രത്യക്ഷമായി കണ്ണുകളില്‍ സങ്കടം നിഴലിച്ചു .പിന്നെ ഒന്നും ചോദിക്കുവാന്‍ അയാള്‍ക്ക് തോന്നിയില്ല .അല്ലെങ്കിലും മറ്റുള്ളവരുടെ അടുക്കള പണികള്‍ ചെയ്യുന്നവര്‍ക്ക് സങ്കടങ്ങള്‍ മാത്രമല്ലെ ഉണ്ടാവൂ .പാതയുടെ ഇരുവശങ്ങളിലുമുള്ള കവുങ്ങിന്‍ തോട്ടങ്ങളിലൂടെ തണുത്ത കാറ്റ് ചൂളംവിളിയോടെ അവരെ തഴുകി കൊണ്ടിരുന്നു .ചന്തു നിരത്തിന്‍റെ ഓരം ചേര്‍ന്ന് നടന്നു ഒപ്പം അവരും .പടിപ്പുര എത്താറായപ്പോള്‍ ചന്തു നിന്നു .

,, നിങ്ങള് നടന്നോളൂ നിങ്ങളുടെ കൂടെ വരുന്നത് കണ്ടാല്‍ അതിനാവും അച്ഛന്‍റെ ശകാരം .എന്നെ വഴക്ക് പറയാന്‍ കാരണം കിട്ടാന്‍ കാത്തിരിക്കുകയാവും അച്ഛന്‍ ,,

,, വലിയച്ഛന്‍റെ സ്വഭാവം എന്തേ ഇങ്ങിനെയായി ചന്തു വേട്ടാ .ഞാന്‍ ചോദിക്കുവാന്‍ മറന്നു എന്തായി വീട്ടില്‍ ഇരുന്നുള്ള പഠിപ്പ് ഡിഗ്രീ അവസാന വര്‍ഷ പരീക്ഷ അടുക്കാറായില്ലെ ,,

.. പഠിക്കുന്നുണ്ട് രാത്രി വൈകി മുറിയില്‍ വെളിച്ചം കണ്ടാല്‍ അച്ഛന്‍ വിളക്കണയ്ക്കാന്‍ പറയും ഇപ്പോള്‍ മെഴുകുതിരി കത്തിച്ചാണ് പഠിക്കുന്നത് ,,

എനിക്ക് ഉറപ്പാണ് ഏട്ടന്‍ ഡിഗ്രീ നല്ല മാര്‍ക്കോട് കൂടി തന്നെ പാസാവും .ചന്തു ഓര്‍ക്കുകയായിരുന്നു .താന്‍  തുടര്‍ന്നു പഠിക്കുന്നില്ല എന്ന വിവരം  ആദിത്യന്‍ മാഷ്‌ അറിഞ്ഞപ്പോള്‍  തന്നെ തിരഞ്ഞു വന്ന ദിവസ്സം .നന്നായി പഠിക്കുന്ന താന്‍ തുടര്‍ന്നു പഠിക്കണം എന്ന് മാഷിനായിരുന്നു നിര്‍ബന്ധം കാലിക്കറ്റ് സര്‍വകലാശാലയില്‍ പേര് ചേര്‍ക്കുകയും വേണ്ടുന്ന പുസ്തകങ്ങള്‍ വാങ്ങി നല്‍കിയത് എല്ലാം മാഷായിരുന്നു .തന്‍റെ ജീവിതത്തില്‍ മറക്കുവാന്‍ ആവാത്ത വ്യക്തി അത് മാഷാണ് .പടിപ്പുര കടന്നപ്പോള്‍ തന്നെ അച്ചന്‍റെ ശകാരം തുടങ്ങി .

,, കുരുത്തം കെട്ടവനെ എവിടെയായിരുന്നു നീ ഇതുവരെ പാല്‍ കൊടുക്കേണ്ടാവര്‍ക്ക് കൊടുത്താല്‍ നേരെ ഇങ്ങട് വന്നൂടെടാ .തൊഴുത്തിന്‍റെ കോലം കണ്ടോ നിയ്യ്‌ വേഗം ചാണകം കോരി തൊഴുത്ത് വൃത്തിയാക്കിയിട്ട് ഇങ്ങ്ട് കയറിയാല്‍ മതി ,,

,, ഞാന്‍ പരീത് മാപ്പിളയുടെ പീടികയില്‍ പോയതായിരുന്നു അച്ഛാ... കാലിത്തീറ്റ ഇന്നേയ്ക്ക് കഷ്ടിച്ചേ ഉണ്ടായിരുന്നുള്ളൂ .,,

കാലിത്തീറ്റയുടെ ചാക്ക് തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയില്‍ ചന്തു  ഇറക്കി വെച്ചു .ഞാറ്റു കണ്ടത്തില്‍ വിതയ്ക്കാനുള്ള നെല്‍വിത്തുകളും തൊടിയിലേക്കുള്ള ജൈവവളങ്ങളും സൂക്ഷിക്കുന്നത് ഈ മുറിയിലാണ് .ഇനി പാടത്ത് പണികള്‍ തുടങ്ങിയാല്‍ അല്പം പോലും വിശ്രമം ലഭിക്കുകയില്ല .ചെറിയമ്മയുടെ തൊടിയില്‍ പടിപ്പുര കുളമുണ്ട് നല്ല കണ്ണുനീര്‍ പോലെയാണ് കുളത്തിലെ വെള്ളം ചെറിയമ്മയുടെ വീട്ടില്‍ ഉള്ളവര്‍ എല്ലാവരും കുളത്തിലാണ് കുളിക്കുന്നത് .ഇവിടെ തൊടിയുടെ അങ്ങേയറ്റത്ത് ഒരു കുളമുണ്ട് കുളത്തിനു ചുറ്റും കാട് പിടിച്ച് കിടക്കുന്നത് കൊണ്ട് കുളത്തില്‍ കുളിക്കുവാന്‍ പോയാല്‍ ഭയം തോന്നും എന്നാലും ചന്തു കല്‍പടവുകള്‍ ഉള്ള ഭാഗം വെട്ടി ത്തെളിച്ചു നിര്‍ത്തും ചന്തു മാത്രമാണ് കുളത്തില്‍ കുളിക്കുന്നത് .ഒന്ന് മുങ്ങി ക്കുളിക്കുവാന്‍ ചന്തുവിന് കലശലായ മോഹം തോന്നി .മുറിയില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ ഓപ്പോള്‍ പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു .

,, ഓപ്പോള്‍ ദോശ എടുത്ത് വെച്ചിട്ടുണ്ട് വാ വന്നു കഴിച്ചിട്ട് ബാക്കി ജോലികള്‍ ചെയ്യാം ,,
ചാരുപാടില്‍ നിന്നും അച്ഛന്‍റെ മുഴങ്ങുന്ന ശബ്ദം അവിടെമാകെ മുഴങ്ങി .

,, എരണം കെട്ടവളെ കേറി പോടീ അകത്ത് തൊഴുത്ത്      വൃത്തിയാക്കാതെ നീ അവന് എന്തെങ്കിലും ഇവിടെ നിന്ന് കഴിക്കുവാന്‍ കൊടുത്താല്‍ കൊല്ലും നിന്നെ ഞാന്‍ കഴുവേര്‍ടെ മോളെ .ഈ തല തെറിച്ചവന്‍റെ ജന്മം കൊണ്ടാ എനിക്ക് എന്‍റെ അമ്മുവിനെ നഷ്ടായെ ,,

ഓപ്പോള്‍ ഒന്നും ഉരിയാടാനാവാതെ നടുങ്ങി നിന്നു.അവരുടെ ഇമകള്‍ നിറഞ്ഞൊഴുകി .

,,ഓപ്പോള്‍ പൊയ്ക്കോളൂ ..ഞാന്‍ തൊഴുത്ത്  വൃത്തിയാക്കി ഒന്ന് കുളിച്ചുവന്ന്‍ ദോശ കഴിച്ചോളാം ,,

മകള്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു .അമ്മയുടെ മരണത്തിനു മുന്പ് അച്ഛന് എല്ലാവരോടും വേണ്ടുവോളം സ്നേഹം ഉണ്ടായിരുന്നു .അമ്മയെ അച്ഛന് ജീവനായിരുന്നു . ആ കാലത്ത് അച്ഛന് കവലയില്‍ ഒരു പലചരക്ക്  പീടിക ഉണ്ടായിരുന്നു .എന്നും പീടിക പൂട്ടി വരുമ്പോള്‍ തനിക്ക് മിട്ടായി കൊണ്ട് വരുമായിരുന്നു .ആ കാലത്ത് ഒന്ന് ദേഷ്യപെട്ടു  തന്നോട് സംസാരിക്കുക പോലും ചെയ്യുമായിരുന്നില്ല .അമ്മയുടെ മരണ ശേഷം പുനര്‍വിവാഹത്തിനായി പലരും അച്ഛനെ നിര്‍ബന്ധിച്ചിരുന്നു പക്ഷെ ആ വാക്കുകള്‍ അച്ഛന്‍ മുഖവിലയ്ക്ക് എടുത്തില്ല .അമ്മയുടെ മരണ ശേഷം പീടിക അച്ഛന്‍ വില്പന ചെയ്തു .പിന്നെ എപ്പൊഴും എന്തിനും ദേഷ്യമാണ് അച്ഛന് .തൊഴുത്തിലേക്ക്‌ കയറുമ്പോള്‍ ചന്തു ഓപ്പോള്‍ മുടന്തിമുടന്തി നടന്നു പോകുന്നത് നോക്കി നിന്നു .പാവം നടക്കുവാന്‍ എന്ത് മാത്രം കഷ്ടപെടുന്നു .ഓപ്പോളുടെ കാല്‍പാദങ്ങള്‍ ശാസ്ത്രക്രിയയിലൂടെ നേരെയക്കാവുന്നതെയുള്ളൂ പക്ഷെ ലക്ഷങ്ങള്‍ ചെലവ് വരും അച്ഛന്‍ ഈ കാലം വരെ അതിന്‌ മുതിര്‍ന്നിട്ടില്ല .തന്‍റെ ഏറ്റവുംവലിയ ആഗ്രഹം പണക്കാരനായാല്‍ ഓപ്പോളുടെ കാല്‍പാദങ്ങള്‍ ചികിത്സിച്ചുഭേദമാക്കുക എന്നതാണ് .അതിന്‌ വേണ്ടിയാണ് അച്ഛന്‍ അറിയാതെ പഠിപ്പ് തുടരുന്നതും .

ദിവസങ്ങള്‍ ഏതാനും കൊഴിഞ്ഞുപ്പോയി ചന്തു പരീക്ഷയുടെ ഫലം അറിയുവാനായി കാത്തിരിക്കുന്ന സമയം അന്ന് പതിവ് പോലെ ചന്തുവിനെ വിളിച്ചുണര്‍ത്താന്‍ ഓപ്പോളെ കണ്ടില്ല അച്ഛന്‍റെ ശകാരം കേട്ടുകൊണ്ടാണ് ഉറക്കമുണര്‍ന്നത്‌ .എഴുന്നേറ്റ് അടുക്കളയില്‍ പോയപ്പോള്‍ ഓപ്പോളെ കാണുന്നില്ല .തൊടിയിലും തിരഞ്ഞു എങ്ങും ഓപ്പോളെ കാണുവാന്‍ കഴിഞ്ഞില്ല .അയാളുടെ ഹൃദയമിടിപ്പിന്‍റെ വേഗം  അധികരിച്ചു കൊണ്ടിരുന്നു .അയാള്‍ ഓപ്പോളെ എന്ന് ഉച്ചത്തില്‍ വിളിച്ചു കൊണ്ടിരുന്നു .എങ്ങും ഓപ്പോളെ കാണുവാന്‍ കഴിഞ്ഞില്ല .അയാള്‍ പലതും ചിന്തിച്ചു ചിലപ്പോഴൊക്കെ ഓപ്പോളെ രാത്രി കാലങ്ങളില്‍ സന്ധിക്കുവാന്‍ വരുന്ന ആളുടെ കൂടെ ഓപ്പോള്‍ പോയിരിക്കുമോ .ഈ നരകയാതനകളില്‍ നിന്നും ഓപ്പോള്‍ ഒളിച്ചോടിയിരിക്കുമോ .തന്നോട് ഒരു വാക്കുപോലും പറയാതെ ഒരിക്കലും ഓപ്പോള്‍ പോകില്ല എന്ന് അയാള്‍ ഉറപ്പിച്ചു .ചെറിയമ്മയുടെ വീട്ടില്‍ പോയിരിക്കുമോ എന്നറിയാൻ   വേലിയുടെ അരികില്‍ പോയി വിളിച്ചു ചോദിച്ചു അവിടെയും ഓപ്പോള്‍ പോയിട്ടില്ല പിന്നെ ഈ ഓപ്പോള്‍ എവിടെ പോയി ?

പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടുവാന്‍  അച്ഛന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു .ചന്തു അത് കേട്ടതായി ഭാവിച്ചില്ല .ഇനി തിരയാന്‍ തട്ടിന്‍പുറത്ത് മാത്രമേ ബാക്കിയുള്ളൂ  .ഈ കാലം വരെ ഓപ്പോള്‍ തട്ടിന്‍ പുറത്തേക്ക് പോകുന്നത് ചന്തു കണ്ടിട്ടില്ല .കുത്തനെയുള്ള ചവിട്ടുപടികള്‍ കയറി പോകുവാന്‍ ഓപ്പോള്‍ക്ക്‌ ആവില്ല .തട്ടിന്‍പുറത്ത് ഒരു വരാന്തയും മൂന്നു കിടപ്പ് മുറികളും ഉണ്ട് അവിടെ  ഉപയോഗിക്കാത്തത് കൊണ്ട് പൊടീ പിടിച്ച് മാറാലകള്‍ ആണവിടെ .വര്‍ഷകാലത്ത് ഓപ്പോള്‍ കഴുകിത്തരുന്ന വസ്ത്രങ്ങള്‍ തട്ടിന്‍പുറത്ത് ഉണക്കുവാന്‍ ഇടുന്നത് ചന്തുവായിരുന്നു .ഓപ്പോളെ തിരയുവാന്‍ അവശേഷിക്കുന്നത് .തട്ടിന്‍പുറത്ത് മാത്രമാണ് .അയാള്‍ ചവിട്ടുപടികള്‍ ഓരോന്നും കയറുമ്പോഴും പെരുമ്പറകള്‍ മുഴങ്ങുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപെട്ടു .തുറന്നു കെടുക്കുന്ന മുറിയിലേക്ക് നോക്കിയ അയാള്‍ അലറികരഞ്ഞു  .ഉത്തരത്തില്‍     തൂങ്ങിക്കിടക്കുന്ന ഓപ്പോളുടെ കാല്‍പാദങ്ങള്‍ കെട്ടിപ്പിടിച്ച് അയാള്‍ അലറിക്കരഞ്ഞുകൊണ്ടേയിരുന്നു .കേട്ടറിഞ്ഞ  ഗ്രാമവാസികള്‍ മേലേടത്തു തറവാട്ടിലേക്ക് വന്നുകൊണ്ടേയിരുന്നു .

ഓപ്പോളുടെ മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനു  ശേഷം അമ്മയുടെ ശവക്കല്ലറയുടെ അരികില്‍ മറയാടി .അച്ഛനും മകനും   മാനസീകമായി തകര്‍ന്നു . എന്തിനും ഏതിനും ചെറിയമ്മയും കുടുംബവും വീട്ടിലുണ്ട് അല്ലെങ്കിലും ചെറിയമ്മ പാവമായിരുന്നു അച്ഛനായിരുന്നു ചെറിയമ്മയോട് വൈരാഗ്യം .കിടപ്പ് മുറിയില്‍ ചന്തു ഓപ്പോള്‍ തനിക്കായി എഴുതിയ കത്ത് പലവട്ടം വായിച്ചു .

,, എന്‍റെ ചന്തു അറിയാന്‍ ഓപ്പോള്‍ എഴുതുന്നത്‌ .ഓപ്പോള്‍ വേദനയുടെ ലോകത്ത് നിന്നും വിട വാങ്ങുന്നു .എന്‍റെ കുട്ടിയുടെ വിവാഹം  കൂടി കാണണം എന്ന് ഓപ്പോള്‍ക്ക്‌ മോഹം ഉണ്ടായിരുന്നു .പക്ഷെ എനിക്ക് ഇനിയും വേദന സഹിച്ച് ജീവിക്കുവാന്‍ ആവുന്നില്ല .രാത്രി കാലങ്ങളില്‍ ഓപ്പോളെ കാണുവാന്‍ വന്നിരുന്നയാള്‍ ആദിത്യന്‍ മാഷാണ് ഒരിക്കലും ഞങ്ങളില്‍ അരുതാത്ത ബന്ധം ഒന്നും തന്നെ ഉണ്ടായിരുന്നില്ല .വര്‍ഷങ്ങള്‍ക്കു മുന്പ് അച്ഛനുമായി ആശുപത്രിയില്‍ പോയപ്പോള്‍ ഓപ്പോളുടെ മാറാരോഗം  ഓപ്പോള്‍ തിരിച്ചറിഞ്ഞിരുന്നു .മറാത്ത അസുഖത്തെ കുറിച്ച് ഞാന്‍ ആദിത്യന്‍ മാഷേ ഒഴികെ ആരേയും അറിയിച്ചിട്ടില്ല .അദ്ദേഹം കൊണ്ട് തന്നിരുന്ന വേദനസംഹാരി ഗുളികകള്‍ കഴിച്ചാണ് ഈ കാലം വരെ ജീവന്‍ നില നിര്‍ത്തിയത് മുടന്തു കാരിയായത് ഓപ്പോള്‍ക്ക് സഹിക്കാം പക്ഷെ ഇടയ്ക്കിടെ വരുന്ന വേദന ഓപ്പോള്‍ക്ക്‌ സഹിക്കുവാന്‍ കഴിയുന്നില്ല ഉണ്ണീ .പഠിക്കുവാന്‍ മോഹം ഉണ്ടായിട്ടും പഠിക്കുവാന്‍ ആവാതെ വിഷമിക്കുന്നത് കണ്ടപ്പോഴാണ് ആദിത്യന്‍ മാഷോട് ഞാന്‍ വിവരം പറഞ്ഞത് .പഠിക്കണം പഠിച്ച് വലിയ ആളാവണം മാഷ്‌ എല്ലാ സഹായങ്ങളും ചെയ്തു തരും .എന്ന് സ്വന്തം ഓപ്പോള്‍ .

രാത്രിയുടെ കനം കൂടി വന്നു മുറിക്കകത്ത് നല്ല ഇരുട്ടാണ്‌ .ഇരുട്ടില്‍ കിടന്നു കരയുമ്പോള്‍ മനസിന്‌ ആശ്വാസംകൊണ്ടു .തണുപ്പുകൊണ്ട് ശരീരം കിടുകിടുക്കുന്നുണ്ടായിരുന്നു .എങ്കിലും അകത്ത് തീ എരിയുകയായാണ് .ആളി ക്കത്തുന്ന തീ അണയ്ക്കുവാന്‍  അയാള്‍ക്ക്‌ ആവുന്നുണ്ടായിരുന്നില്ല .ഈ കാലം വരെ അസുഖത്തെക്കുറിച്ച് ഒന്നും പറയാതെ അവസാനം തന്നെ തനിച്ചാക്കി  ജീവിതവും അവസാനിപ്പിച്ചിരിക്കുന്നു .ഒപ്പോളുമായി ജീവിച്ച ജീവിതം മനസ്സില്‍ തികട്ടിവന്നുകൊണ്ടേയിരുന്നു .എത്ര ശ്രമിച്ചിട്ടും ഉറങ്ങുവാന്‍ ആവുന്നില്ല .വീണ്ടും ഏതാനും ദിവസ്സങ്ങള്‍ കൂടി വിട വാങ്ങി .പരീക്ഷയുടെ ഫലം ആദിത്യന്‍ മാഷാണ് വന്നു പറഞ്ഞത് നല്ല മാര്‍ക്കുണ്ട് .  മാഷിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അപേക്ഷ അയച്ചു അയക്കുമ്പോള്‍ പ്രവേശനം ലഭിക്കും എന്ന് ഒട്ടും നിനച്ചിരുന്നില്ല .പക്ഷെ പ്രവേശനത്തിനുള്ള അനുമതി ശിപ്പായി കൊണ്ടുവന്നു നല്‍കിയപ്പോള്‍ സന്തോഷവും സങ്കടവും ഒരുപോലെയായിരുന്നു .ഓപ്പോളുടെ ശവ കല്ലറയ്ക്ക് അരികില്‍ പോയി അയാള്‍ പൊട്ടി കരഞ്ഞു .

അച്ഛന്‍ ഇപ്പോള്‍ ശകാരിക്കാറില്ല ആജ്ഞാപിക്കാറുമില്ല  .ചെറിയമ്മയുടെ വീട്ടിലെ വാല്യകാരി വന്നു ഭക്ഷണം പാചകം ചെയ്തു പോകും .ചെറിയമ്മയും മീനുട്ടിയും എപ്പൊഴും വീട്ടില്‍ വരും .ഇപ്പോള്‍ അച്ഛന്‍ പറയാതെതന്നെ വീട്ടിലെ എല്ലാ കാര്യങ്ങളും ചന്തു ചെയ്യും .ആദിത്യന്‍ മാഷ്‌ അച്ഛനെ വന്നു കണ്ടു പോയതിന്‍റെ അടുത്ത ദിവസ്സം .ഒരു പശുകിടാവിനെ ഒഴികെ എല്ലാ നാല്‍ക്കാലികളേയും  അച്ഛന്‍ വില്പന ചെയ്തു .അന്ന് രാത്രി ചന്തു ഉറങ്ങുവാന്‍ കിടന്നപ്പോള്‍ പതിവില്ലാത്തതാണ് അരങ്ങേറിയത് കട്ടിലില്‍ വന്നിരുന്ന് അച്ഛന്‍ ചന്തുവിന്‍റെ ശിരസില്‍ തലോടികൊണ്ടിരുന്നു .അച്ഛന്‍റെ കണ്ണുനീര്‍ മുഖത്ത് പതിച്ചപ്പോള്‍ ചന്തു അച്ഛന്‍റെ കരം നുകര്‍ന്നു  .

,, എന്നോട് ക്ഷമിക്കടാ മോനെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് നിനെ ഞാന്‍ .സ്നേഹിച്ചു കൊതിതീരും മുന്‍പേ എനിക്ക് നിന്‍റെ അമ്മയെ നഷ്ടമായി ഒപ്പോള്‍ക്ക് നേരെചൊവ്വേ നടക്കാനും പറ്റാതെയായി ശാപ ജന്മമാ എന്‍റെ .ഡല്‍ഹിക്ക് പോകുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ . അച്ഛന്‍ എതിര്‍ത്തിട്ടും പഠിച്ച് ഡിഗ്രീ പാസായ എന്‍റെ മോനോട് എനിക്കിപ്പോള്‍ അഭിമാനം തോന്നുന്നു .പണത്തെക്കുറിച്ച് മോന്‍ വിഷമിക്കേണ്ടാ .ഈ കിടപ്പാടം വില്ക്കേണ്ടി വന്നാലും എന്‍റെ മോന്‍ പഠിക്കണം .എനിക്കിനി നീയല്ലാതെ ആരാടാ ഉള്ളത്.ഞാന്‍ എങ്ങിനെയാ എന്‍റെ മക്കളെ സ്നേഹിക്കാത്തവനായി പോയി എന്ന് എനിക്ക് നിശ്യല്ല്യാ  ,,

ജീവിതം ദുഃഖവും സന്തോഷവും ഇടകലര്‍ന്നതാണെങ്കിലും   തന്‍റെ ജീവിതത്തില്‍  ഇതുവരെ ദുഃഖങ്ങള്‍ മാത്രമായിരുന്നു .സന്തോഷപ്രദമായ ജീവിതാനുഭവം ഓര്‍മയില്‍ പോലുമില്ല . ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷങ്ങള്‍ ഈ നിമിഷങ്ങളാണ്. അച്ഛന്‍ തന്നെ തലോടിയിരിക്കുന്നു .മോനെ എന്ന് സ്നേഹത്തോടെ വിളിച്ചിരിക്കുന്നു .അച്ഛനില്‍ നിന്നും കേള്‍ക്കുവാന്‍ ആഗ്രഹിച്ച വാക്കുകള്‍ ഇപ്പോള്‍ ആദ്യമായി കേട്ടിരിക്കുന്നു .ആഗ്രഹിച്ചിരുന്ന തലോടല്‍ അനുഭവിച്ചറിഞ്ഞിറിക്കുന്നു .  ഇപ്പോള്‍ അച്ഛനെ തനിച്ചാക്കി പോകുവാനാണ് വിഷമം തോന്നുന്നത് .പക്ഷെ പോകാതെയിരിക്കുവാന്‍ നിര്‍വാഹമില്ല തനിക്ക് മുന്‍പില്‍ തുറക്കപ്പെട്ട വിദ്യാഭ്യാസത്തിന്‍റെ പുതിയ പാതയിലൂടെ യാത്ര ചെയ്യാതെയിരിക്കുവാന്‍ ഒരിക്കലുമാവില്ല .

ഡല്‍ഹിക്ക് പോകേണ്ടുന്ന ദിവസ്സം വന്നു ചേര്‍ന്നു .ചെറിയമ്മയുടെ വീട്ടില്‍ നിന്നും എല്ലാവരും ഉണ്ടായിരുന്നു .സിന്ധുവിന്‍റെ മുഖത്തായിരുന്നു ദുഃഖം കൂടുതല്‍ .പാവം കുട്ടി കുറച്ചു ദിവസത്തെ പരിചയം മാത്രമേയുള്ളൂ എങ്കിലും അവള്‍ ഇപ്പോള്‍ അയാളുടെ ആരോക്കെയോ ആയി തീര്‍ന്നിരിക്കുന്നു .ഓപ്പോളുടെ മരണശേഷം തന്നെ എന്ത് മാത്രം ശ്രദ്ധിക്കുന്നു .ഭക്ഷണം നേരത്തിനു കഴിചില്ലാ എങ്കില്‍ ശകാരിക്കുന്നു .വസ്ത്രങ്ങള്‍ കഴുകി തരുന്നു .പാവം സ്നേഹമുള്ള കുട്ടി .ഏട്ടാ എന്നാണ് തന്നെ വിളിക്കുന്നത്‌ .എല്ലാവരോടും യാത്ര പറഞ്ഞ് അയാള്‍ മേലേടത്തു തറവാട്ടിന്‍റെ പടിപ്പുരയിലൂടെ യാത്രയായി .പ്രതീക്ഷയുടെ പുതിയ ലോകത്തേക്ക് .  തിരിച്ചു വരവിനുവേണ്ടി യാത്ര ആരംഭിക്കുകയാണ് .

                                                                         ശുഭം
rasheedthozhiyoor@gmail.com




 




,,