ചിന്താക്രാന്തൻ

13 April 2012

ചെറു കഥ . ദൃഷ്ടാന്തം

      
ചെറു കഥ . ദൃഷ്ടാന്തം, ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്
          വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നാട്ടിന്‍ പുറത്ത് ജീവിക്കുന്ന ചില മനുഷ്യ ജന്മങ്ങളില്‍ പ്രതിക്ഷിക്കാതെ ജീവിത സാഹചര്യത്തില്‍ വന്നു ഭവിക്കുന്ന ചില നഗ്‌നസത്യം. ഈ കഥയിലെ പ്രിയപെട്ടവര്‍ മാളൂ എന്ന് വിളിക്കുന്ന മാളവികയുടേയും, ഉണ്ണീ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്റെയും ജീവിതത്തില്‍ സംഭവിച്ചതും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പക്ഷെ ജീവിത സാഹചര്യത്തില്‍ അങ്ങിനെ ഒന്ന് സംഭവിക്കാനായിരുന്നു വിധി. അല്ലെങ്കിലും വിധിയെ തടുക്കുവാന്‍ ആര്‍ക്കും കഴിയുകയില്ലല്ലോ.

നിര്‍ത്താതെയുള്ള ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ മാളു പറഞ്ഞു.
ഞാന്‍ ഇതാവരുന്നു അമ്മിണിക്കുട്ടി, എന്തൊരു കരച്ചിലാണ് ഇത്. മഴ ആയത് കൊണ്ടല്ലേ നിന്നെ ഞാന്‍ കൂട്ടില്‍ നിന്നും പുറത്ത് ഇറക്കാതെ ഇരുന്നത്. ഈ ചോറ് ഊറ്റി വെച്ചിട്ട് ഞാന്‍ ഇപ്പോള്‍ വരാട്ടോ.
അത്താഴത്തിനുള്ള ചോറ് തിടുക്കത്തില്‍ ഊറ്റി വെച്ച് മാളു പുറത്തേക്ക് ഇറങ്ങി. ആകാശത്തെക്കുനോക്കിയപ്പോള്‍, ആകാശം മേഘാവൃതമായിരിക്കുന്നു. രാവിലെ മഴയായിരുന്നതുകൊണ്ട് അമ്മിണിക്കുട്ടിയെ പുല്ല് തീറ്റിക്കാന്‍ പാടത്തേക്ക് കൊണ്ട് പോകുവാന്‍ കഴിഞ്ഞിരുന്നില്ലായിരുന്നു. മഴയെ ശപിച്ചുക്കൊണ്ട് മാളു മുള്ളുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ആട്ടിന്‍ കൂടിന്റെ വാതില്‍ തുറന്ന് ആടിനെ പുറത്ത് ഇറക്കി. ആട്ടിന്‍കുട്ടിയെ കെട്ടിയിരുന്ന കയറിന്റെ ഒരറ്റം പിടിച്ച് പാടത്തേക്ക് ലക്ഷ്യമാക്കി നടന്നു. പാടത്ത് പോയാല്‍ നല്ല ഇളം പുല്ല് കിട്ടും. വരമ്പിലൂടെ നടക്കുമ്പോള്‍ അമ്മിണി കുട്ടി ആര്‍ത്തിയോടെ ഇളം പുല്ല് തിന്നുന്നത് കണ്ടപ്പോള്‍ മാളു പറഞ്ഞു.
എന്തൊരു കൊതിയാ എന്റെ അമ്മിണിക്കുട്ടിക്ക്’
അപ്പോഴാണ് തൊടിയില്‍ നിന്ന് മാളുവിന്റെ അച്ഛന്‍ രാഘവന്റെ വിളി കേട്ടത്. മാളു തിടുക്കത്തില്‍ മുന്നേ തറച്ചിട്ടിരുന്ന കുറ്റിയില്‍ കയറിന്റെ ഒരറ്റം കെട്ടിയിട്ട് വീട്ടിലേക്ക് തിരികെ നടന്നു. മാളുവിന്റെ അച്ഛന്‍, മാരാരാണ്. ഉത്സവങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ നാടന്‍ പണിക്ക് അയാള്‍ പോകുമായിരുന്നു. ഇന്ന് പാടത്ത് മരുന്ന് തെളിക്കലായിരുന്നു പണി. ഉച്ചയ്ക്ക് തന്നെ പണി കഴിഞ്ഞുവന്ന് ഉച്ചയൂണും, ഉറക്കവും കഴിഞ്ഞ് അടുത്തുള്ള കവലയിലേക്ക് പോയതായിരുന്നു രാഘവന്‍. കയ്യില്‍ തൂക്കി പിടിച്ച സഞ്ചി മാളുവിന്റെ നേര്‍ക്ക് നീട്ടി കൊണ്ട് രാഘവന്‍ പറഞ്ഞു,
രണ്ടു ദിവസത്തേക്ക് ഉള്ള അരിയും ചില്ലാനവും, അമ്മിണിക്കുട്ടിക്ക് ഉള്ള പിണ്ണാക്കും ഉണ്ട് ഇത് അങ്ങ് അകത്ത് കൊണ്ട് പോയി വെച്ചേക്കു
മാളു സഞ്ചിയും ആയി അകത്തേക്ക് പോകുവാന്‍ തുനിഞ്ഞപ്പോള്‍ രാഘവന്‍ പറഞ്ഞു.
ഞാന്‍ കവലയില്‍ വെച്ച് കൃഷ്ണന്‍കുട്ടി മാരാരെ കണ്ടിരുന്നു. അകലെ എവിടെയോ ഇന്നും, നാളെയും ഉത്സവം ഉണ്ടത്രെ. അച്ഛന്‍ ഇന്ന് പോയാല്‍ മറ്റന്നാളെ വരികയുള്ളു, മോള്‍ക്ക്കൂട്ടിന് ഭാര്‍ഗവിയമ്മയോട് വന്നുകിടക്കാന്‍ പറയാം. അച്ഛന്‍ പോകുമ്പോള്‍ അതുവഴി പോകാം.
ഭാര്‍ഗവിയമ്മയുടെ വീട് രാഘവന്റെ വീട്ടില്‍ നിന്നാല്‍ കാണാം. രാഘവന്റെ ഒരു അകന്ന ബന്ധു ആണ് ഭാര്‍ഗവിയമ്മ. ഭാര്‍ഗവിയമ്മയുടെ കൂടെ മകളുടെ മകന്‍ ഉണ്ണികൃഷ്ണനും താമസിക്കുന്നുണ്ട്. അവന്‍ അടുത്തുള്ള വിദ്യാലയത്തില്‍ പ്ലസ്ടുവിന് പഠിക്കുന്നു. ഉണ്ണിയുടെ അമ്മയ്ക്ക് ഉണ്ണി കൂടാതെ നാലു മക്കള്‍ വേറേയും ഉണ്ട് മക്കളില്‍ നാലാമത്തെയാണ് ഉണ്ണി. ഭാര്‍ഗവിയമ്മക്ക് ഉണ്ണിയുടെ അമ്മ കൂടാതെ ഒരു മകന്‍ കൂടി ഉണ്ട് അയാള്‍ക്ക് ആസാമിലെ ഒരു സ്ഥാപനത്തിലാണ് ജോലി. അയാള്‍ ആസാം കാരിയെ വിവാഹം ചെയ്ത് മക്കളുമൊത്ത് ആസാമില്‍ തന്നെ കഴിയുന്നു. ഉണ്ണി ചെറുപ്പംമുതല്‍ ഭാര്‍ഗവിയമ്മയുടെ കൂടെ തന്നെയാണ് താമസം. രാഘവന്‍ ഉത്സവത്തിന് പോകാറുള്ള ദിവസം ഭാര്‍ഗവിയമ്മയും, ഉണ്ണിയുമാണ് മാളുവിന് കൂട്ട് കിടക്കാറ് പതിവ്.
രാഘവന്‍ മാളുവില്‍ നിന്നും ചായ വാങ്ങി കുടിച്ച് ചെണ്ട എടുത്ത് പൊടി തട്ടി തിടുക്കത്തില്‍ നടന്നു. രാഘവന്‍ നടവരമ്പിലൂടെ നടന്ന് പോകുന്നത് കണ്ടപ്പോള്‍ മാളു ഓര്‍ക്കുകയായിരുന്നു.
അമ്മ മരണപെട്ടിട്ട് നാലു വര്‍ഷം തികയുന്നു. അമ്മ മരണപെടുമ്പോള്‍ താന്‍ പത്താംതരത്തില്‍ പഠിക്കുക്കയായിരുന്നു. അച്ഛന് എന്ത് സ്‌നേഹമായിരുന്നു അമ്മയോട്, പണി കഴിഞ്ഞു വന്നാല്‍ പിന്നെ അച്ഛന്‍ എങ്ങും പോവില്ല. അമ്മയെ വീട്ടിലെ പണികള്‍ ചെയ്യുവാന്‍ സഹായിച്ച്, അമ്മയുടെ നിഴലായി കൂടെ എപ്പോഴും ഉണ്ടാകും അച്ഛന്‍. അമ്മ അച്ഛന്റെ മടിയില്‍ കിടന്നു മരണപെടുമ്പോള്‍ ഒന്ന് മാത്രമേ അമ്മയ്ക്ക് പറയുവാന്‍ ഉണ്ടായിരുന്നുള്ളൂ. അച്ചനോട് വേറെയൊരു വിവാഹം കഴിക്കണം എന്നും തന്റെ വിവാഹം എത്രയും പെട്ടന്ന് നടത്തികൊടുക്കണം എന്നും. പക്ഷെ അച്ഛന് വേറെയൊരു വിവാഹത്തിന് സമ്മതം ആയിരുന്നില്ലാ. തന്റെ വിവാഹം എത്രയുംവേഗം നടത്തണം എന്നേ അച്ഛന് ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. ഒരുപാട് വാത്സല്യം നല്‍കിയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയിരുന്നത്. താന്‍ എത്രയോ ആള്‍ക്കാരുടെ മുന്‍പില്‍ ചമഞ്ഞൊരുങ്ങി നിന്നിരിക്കുന്നു. കാണുവാന്‍ വരുന്നവര്‍ക്ക് തന്നെ ഇഷ്ടപെടും. പക്ഷെ ജാതക കുറിപ്പ് കൊണ്ട് പോയാല്‍ പിന്നെ ആരുടേയും ഒരു വിവരവും ഉണ്ടാവില്ല. അല്ലെങ്കില്‍ തന്നെ ചൊവ്വാദോഷം ഉള്ള തന്നെ ആരാണ് വിവാഹം കഴിക്കാന്‍ തയ്യാറാവുക മംഗല്യത്തിനുള്ള ഭാഗ്യം ഇല്ലാ എന്ന് തനിക്ക് എന്നേ അറിയാം. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന് അകാലമരണം ഉറപ്പ് ജാതകത്തില്‍ ഇങ്ങിനെയൊരു കുറിപ്പ് കണ്ടാല്‍ പിന്നെ ആരാണ് തന്നെ വിവാഹം ചെയ്യാന്‍ തയ്യാറാവുക?
എന്താ മാളു ഓര്‍ത്തുകൊണ്ട് നില്‍ക്കുന്നത് ?
ഉണ്ണിയുടെ ചോദ്യം കേട്ടാണ് മാളു ചിന്തകളില്‍ നിന്നും ഉണര്‍ന്നത്.
ഹേയ് ഒന്നുമില്ല വെറുതെ ഓരോന്ന് ചിന്തിച്ചു പോയി. ഉണ്ണി പഠിപ്പ് കഴിഞ്ഞ് വരുന്ന വഴിയാണോ? എന്താ ഉണ്ണി ക്ലാസ്സ് കഴിഞ്ഞ് വരുവാന്‍ വൈകിയത്?
ഇന്ന് എനിക്ക് സ്‌പെഷ്യല്‍ ക്ലാസ്സ് ഉണ്ടായിരുന്നു മാളു
ഉണ്ണിയുടെ അച്ഛനും അമ്മയും പെങ്ങളും വന്നിട്ടുണ്ട്.

ഉവ്വോ എന്നാല്‍ ഞാന്‍ പോകുന്നു
ഉണ്ണി തിടുക്കത്തില്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ മാളു പറഞ്ഞു.
ഉണ്ണി അച്ഛന്‍ ഉത്സവത്തിന് പോയിരിക്കുകയാണ് മുത്തശ്ശിയോട് എനിക്ക് കൂട്ട് കിടക്കാന്‍ വരുവാന്‍ പറയണം.

പറയാം.
എന്ന് പറഞ്ഞ് ഉണ്ണി തിടുക്കത്തില്‍ വീട്ടിലേക്ക് നടന്നു.
മാളു ഓര്‍ത്തു പ്ലസ്സ്ടൂവിനു പോകുവാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണി ആകെ മാറിയിരിക്കുന്നു. മുണ്ടിനു പകരം പാന്റ് ആയിരിക്കുന്നു അവന്റെ വേഷം. തന്നേക്കാളും രണ്ടു വയസ്സിന് താഴെയാണ് ഉണ്ണി. താന്‍ മുന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഉണ്ണിയെ അതേ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്. അന്നുമുതല്‍ പത്താംക്ലാസില്‍ തോറ്റു വിദ്യാലയത്തിന്റെ പടി ഇറങ്ങുന്നത് വരെ ഉണ്ണിയുമൊത്താണ് വിദ്യാലയത്തിലേക്ക് പോകുന്നതും വരുന്നതും. ആദ്യമൊക്കെ മാളു ചേച്ചി എന്നാണ് തന്നെ വിളിച്ചിരുന്നത് ഇപ്പോള്‍ ആ വിളിയിലും മാറ്റംവരുത്തിയിരിക്കുന്നു. ഇപ്പോള്‍ മാളു എന്നാണ് വിളിക്കുന്നത്. പത്താംതരം തോറ്റപ്പോള്‍ മാളു പഠനം നിറുത്തിയിരുന്നു. ഉണ്ണി പഠിക്കാന്‍ മിടുക്കനായിരുന്നു അതുകൊണ്ടുതന്നെ നല്ല മാര്‍ക്കോട് കൂടി പത്താംതരം വിജയിക്കുകയും ചെയ്തു.
മാളു ആട്ടിന്‍ കുട്ടിയെ പാടത്ത് നിന്നും അഴിച്ചുകൊണ്ട് വന്നു കഞ്ഞി വെള്ളം കൊടുത്തു കെട്ടിയപ്പോഴേക്കും നേരം നന്നേ ഇരുട്ടിയിരുന്നു. മാളു റാന്തല്‍ കത്തിക്കുമ്പോഴാണ് ഉണ്ണി കയറി വന്നത്. മാളു ചോദിച്ചു,
എവിടെ ഉണ്ണി. മുത്തശ്ശി?
മുത്തശ്ശി വന്നില്ലാ അമ്മയുമായി വര്‍ത്തമാനത്തിലാണ്. എന്നോട് മാളുവിന് കൂട്ട് കിടക്കുവാന്‍ പറഞ്ഞു
കുറച്ചു കഴിഞ്ഞപ്പോള്‍ മഴ പെയ്യുവാന്‍ തുടങ്ങി. കുറെ സമയം മാളുവും ഉണ്ണിയും സംസാരിച്ചിരുന്നു സംസാരത്തിന് ഇടയില്‍ ഉണ്ണി പറഞ്ഞു,
എന്തൊരു മഴയാ ഇത് എനിക്ക് കുളിരുന്നു.
എന്നാല്‍ ഞാന്‍ ഊണ് വിളമ്പാം.
ഉണ്ണിക്ക് ഊണ് കൊടുത്തിട്ട് പുറത്തുള്ള രാഘവന്റെ മുറിയില്‍ പായ വിരിച്ച് മാളു പറഞ്ഞു.
ഉണ്ണി കിടന്നോളു ഞാന്‍ അച്ഛന്റെ മുറിയില്‍ ഉണ്ണിക്ക് പായ വിരിച്ചിട്ടുണ്ട്.
ഉണ്ണി കിടന്നപ്പോള്‍ മാളു അടുക്കളയില്‍ പോയി ഊണ് കഴിച്ച് പാത്രങ്ങള്‍ എല്ലാം കഴുകി വെച്ച് മാളുവിന്റെ മുറിയില്‍ വന്ന് ഉറക്കമായപ്പോഴാണ് ഉണ്ണിയുടെ വിളി കേട്ടത്.
ഇവിടെ എല്ലാം ചോരുന്നു മാളു.
അപ്പോള്‍ മാളു പറഞ്ഞു
എന്നാല്‍ ഇവിടെ അകത്ത് വന്ന് കിടന്നോളു ഉണ്ണീ
മാളു രാഘവന്റെ മുറിയില്‍ പോയി പായ എടുത്ത് കൊണ്ട് വന്ന് നടോകത്ത് ഉണ്ണിക്കായി പായ വിരിച്ചു. മുന്‍വശത്തെ കതകടച്ച് സാക്ഷ ഇട്ട് തിരിഞ്ഞപ്പോള്‍, ഉണ്ണി മാളുവിന്റെ മാറിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് കിടക്കുവാന്‍ നേരം അഴിച്ചു വെച്ച ധാവണിയെ കുറിച്ച് മാളു ഓര്‍ത്തത്. ധാവണി എടുക്കുവാനായി മാളു തുനിഞ്ഞപ്പോള്‍ ഉണ്ണി മാളുവിന്റെ കൈ കടന്നു പിടിച്ചു.
എന്താ ഉണ്ണീ ഈ കാണിക്കുന്നത് ?
മാളു കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ണി മാളുവിനെ മാറോട് ചേര്‍ത്ത് തുരു തുരാ ഉമ്മ വെച്ചു, അപ്പോള്‍ മാളു കരഞ്ഞു കൊണ്ട് ശക്തിയോടെ ഉണ്ണിയെ തള്ളിയപ്പോള്‍ അയാള്‍ നിലത്തേക്ക് വീണു. അപ്പോഴൊക്കെ രണ്ടു പേരും വിറക്കുന്നുണ്ടായിരുന്നു
അരുത് ഉണ്ണി ഇങ്ങിനെയൊന്നും പാടില്ല
മാളു തിടുക്കത്തില്‍. മാളു കിടന്നിരുന്ന മുറിയില്‍ കയറി കതകടച്ച് സാക്ഷയിട്ടു ഉറങ്ങുവാന്‍ കിടന്നു. എത്ര ശ്രമിച്ചിട്ടും മാളുവിന് ഉറങ്ങുവാന്‍ കഴിഞ്ഞില്ല. ഇങ്ങിനെയൊരു പ്രവര്‍ത്തി ഉണ്ണിയില്‍ നിന്നും മാളു പ്രതീക്ഷിച്ചിരുന്നില്ലായിരുന്നു.
കുഞ്ഞുനാള്‍ മുതല്‍ അച്ഛന്‍ ഉത്സവങ്ങള്‍ക്ക് പോകുമ്പോഴൊക്കെ മാളുവിനും അമ്മയ്ക്കും കൂട്ട് കിടക്കുവാന്‍ ഭാര്‍ഗവിയമ്മയുടെ കൂടെ ഉണ്ണി വന്നാല്‍ ഉണ്ണിയും മാളുവും ഒരു പായയിലാണ് ഉറങ്ങുവാന്‍ കിടക്കാറ് പതിവ്. അതില്‍നിന്നും മാറ്റം വന്നത് മാളു വലിയ പെണ്‍കുട്ടി ആയതിന് ശേഷമാണ്. ഒരു ദിവസം മാളു പ്രായപൂര്‍ത്തിയായചടങ്ങുകള്‍ കഴിഞ്ഞ ശേഷം, രാഘവന്‍ ഉത്സവത്തിന് പോയ ദിവസ്സം ഭാര്‍ഗവിയമ്മയുടെ കൂടെ ഉണ്ണി കൂട്ട് കിടക്കാന്‍ വന്നപ്പോള്‍ ഭാര്‍ഗവിയമ്മ തന്നെയാണ് ഉണ്ണിയോട് പറഞ്ഞത്,
ഉണ്ണി ഇനി മുതല്‍ അകത്ത് കിടക്കുവാന്‍ പാടില്ലാട്ടോ. മാളു ചേച്ചി ഇപ്പോള്‍ വലിയ പെണ്‍കുട്ടിയായി. ഇനി മുതല്‍ എന്റെ കുട്ടി പുറത്തെ മുറിയില്‍ കിടന്നാല്‍ മതീട്ടോ.
ഭാര്‍ഗവിയമ്മ പുറത്തെ മുറിയില്‍ ഉണ്ണിക്ക് പായ വിരിച്ചു കൊടുക്കുമ്പോള്‍ ഉണ്ണിയുടെ മുഖത്ത് അങ്കലാപ്പായിരുന്നു.
നേരം പുലര്‍ന്നപ്പോള്‍ മാളു മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍, ഉണ്ണി നേരത്തെ തന്നെ പോയിരുന്നു. പിന്നീട് എപ്പോഴും ഒരു അകല്‍ച്ച ഉണ്ണിയില്‍ നിന്നും മാളുവിന് നേരിടേണ്ടിവന്നു. വര്‍ഷങ്ങള്‍ പലതും കൊഴിഞ്ഞു പോയി. മാളുവിന്റെ വിവാഹം നടന്നില്ല. കലാലയ വിദ്യാഭ്യാസം കഴിഞ്ഞ് ഉണ്ണി അടുത്തുള്ളൊരു വിദ്യാലയത്തില്‍ പഠിപ്പിക്കുവാന്‍ പോകുന്നുണ്ട്. മാളുവിന് ഇരുപത്തിയഞ്ച് വയസ്സും ഉണ്ണിക്ക് ഇരുപത്തി മൂന്ന് വയസും കഴിഞ്ഞിരിക്കുന്നു.
പതിവുപോലെ രാഘവന്‍ ഉത്സവത്തിന് പോയ ദിവസ്സം. ഭാര്‍ഗവിയമ്മക്ക് പെട്ടന്ന് തലക്കറക്കം അനുഭവപെട്ടു. ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ രണ്ടു ദിവസം അവിടെ കിടത്തി ചികിത്സിക്കണം എന്ന് ഡോക്ടര്‍ പറഞ്ഞു. ഉണ്ണിയുടെ അമ്മ ഭാര്‍ഗവിയമ്മയുടെ അരികില്‍ എത്തിയപ്പോള്‍ ഭാര്‍ഗവിയമ്മ ഉണ്ണിയോട് പറഞ്ഞു.
ഇരുട്ടായി തുടങ്ങിയിരിക്കുന്നു .മാളു അവിടെ തനിച്ചാണ്, പാവം അവള് ഇപ്പോള്‍ ശെരിക്കും പേടിച്ചിട്ടുണ്ടാവും. എന്റെ കുട്ടി പൊയ്‌ക്കോളു
ആശുപത്രിയില്‍ നിന്നും ഉണ്ണി നേരെ മാളുവിന്റെ അരികിലേക്കാണ് പോയത് .കവലയില്‍ ബസ്സിറങ്ങി കുറച്ചു ദൂരം നടന്നപ്പോള്‍. ഇടിയോടുകൂടിയ മഴ പെയ്യുവാന്‍ തുടങ്ങി. ഇരുട്ടില്‍ നടവരമ്പിലൂടെ നടക്കുമ്പോള്‍ ഉണ്ണി മഴ കൊണ്ട് ശരീരമാസകലം നനഞ്ഞിരുന്നു. വീടിന്റെ വരാന്തയില്‍ കയറി കതകില്‍ തട്ടി കൊണ്ട് ഉണ്ണി മാളുവിനെ ഉച്ചത്തില്‍ വിളിച്ചു.
മാളു കതക് തുറക്കു ഞാന്‍ ഉണ്ണിയാണ്
നിറുത്താതെ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടപ്പോള്‍ അകത്തെ കുളിപ്പുരയുടെ കതക് തുറന്ന് മാളു വിളിച്ചു പറഞ്ഞു.
ആരാ ഉണ്ണിയാണോ ? ഞാന്‍ കുളിക്കുകയാണ് ഉണ്ണി.. കഴിയാറായി ഇപ്പോള്‍ വരാട്ടോ
തിടുക്കത്തില്‍ കുളിച്ച് വസ്ത്രം മാറി മാളു കതക് തുറന്നപ്പോള്‍, ഉണ്ണി കതകിന് മുന്‍പില്‍ തന്നെ നില്‍ക്കുകയായിരുന്നു. ശരീരമാസകലം നനഞ്ഞു നില്‍ക്കുന്ന ഉണ്ണിയെ കണ്ടപ്പോള്‍ മാളു പറഞ്ഞു.
എന്താ ഉണ്ണി ഇത് ആശുപത്രിയില്‍ പോകുമ്പോള്‍ കുട എടുക്കാതെയാണോ പോയത് ?
മുടിയില്‍ കെട്ടി വെച്ചിരുന്ന തോര്‍ത്ത് തിടുക്കത്തി ല്‍ അഴിച്ചെടുത്ത് മാളു ഉണ്ണിയുടെ തല തോര്‍ത്തുവാന്‍ തുടങ്ങി അപ്പോള്‍
ഉണ്ണി മഴ നനഞ്ഞ് തണുത്ത് വിറക്കുന്നുണ്ടായിരുന്നു. തോര്‍ത്തി കൊടുക്കുമ്പോള്‍ ഉണ്ണിയുടെ ശ്വാസം മാളുവിന്റെ മുഖത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ തോര്‍ത്ത് മാളുവിന്റെ കൈകളില്‍ നിന്നും താഴെ വീഴുന്നത് കണ്ടപ്പോള്‍ പെട്ട ന്ന് ഉണ്ണി തോര്‍ത്ത് പിടിക്കാനായി കുനിഞ്ഞതും, ഉണ്ണിയുടെ മുഖം മാളുവിന്റെ മാറില്‍ തട്ടി. പിന്നെ ഉണ്ണി
മാളൂ ….എനിക്ക് നീ ഇല്ലാതെ ജീവിക്കുവാന്‍ കഴിയില്ലാ
മാളുവിനെ ഉണ്ണി മാറോട് ചേര്‍ത്തു. ഉണ്ണിയുടെ ബലിഷ്ഠമായ കൈകളില്‍ നിന്നും മാളുവിന് തെന്നി മാറുവാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ അന്നേവരെ അറിയാത്ത ഒരു പുതിയ സുഖത്തിലേക്ക് വഴുതി വീഴുകയായിരുന്നു അപ്പോഴവര്‍. പിന്നെ എല്ലാം മറക്കുയായിരുന്നു മാളു. പതുക്കെപ്പതുക്കെ മാളുവിന്റെ കൈകള്‍ ഉണ്ണിയെ വരിഞ്ഞു മുറുക്കി.
പുലര്‍ച്ചെ കോഴി കൂവുന്നത് കേട്ട് കൊണ്ടാണ് മാളു ഉറക്കം ഉണര്‍ന്നത്. അപ്പോള്‍ മാളുവിന്റെ ശരീരത്തോട് ചേര്‍ന്ന് സുഖനിദ്രയില്‍ ആയിരുന്നു ഉണ്ണി. മാളു ഓര്‍ക്കുകയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷം കാത്തു സൂക്ഷിച്ച തന്റെ ചാരിത്ര്യം ഒരു രാത്രികൊണ്ട് ഉണ്ണി കവര്‍ന്നെടുത്തിരിക്കുന്നു. മാളു വസ്ത്രങ്ങള്‍ നേരെയാക്കി പതുക്കെ ഉണ്ണിയെ വിളിച്ചു . ഉണ്ണിക്ക് അപ്പോള്‍ കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ. ഉണ്ണി ഇടറുന്ന സ്വരത്തില്‍ പറഞ്ഞു,
എനിക്ക് തെറ്റ് പറ്റി പോയി മാളൂ. ഇനി ഇത് ഒരിക്കലും ആവര്‍ത്തിക്കില്ല.
മാളു ഉണ്ണിയുടെ മുടി ഇഴകളിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു
എന്തിനാ ഉണ്ണി വിഷമിക്കുന്നത്. എന്റെ കൂടി തെറ്റല്ലെ ഇന്നലെ അങ്ങിനെയൊക്കെ സംഭവിച്ചത്, ഇപ്പോള്‍ ഞാന്‍ ആഗ്രഹിച്ചുപോകുന്നു ഉണ്ണീ …. വിവാഹം, ഭര്‍ത്താവ്, മക്കള്‍ എല്ലാം എന്റെ നഷ്ട സ്വപ്നങ്ങളാണ്. മംഗല്യഭാഗ്യം എനിക്ക് ഇല്ലാ എന്ന് എനിക്കറിയാം. എന്നാലും ഞാന്‍ അതെല്ലാം ആഗ്രഹിച്ചുപോകുന്നു. ഇനി ഉണ്ണി എന്റെ എല്ലാമാണ് ഉണ്ണിയുടെ ഈ സ്‌നേഹം എനിക്ക് എന്റെ ജീവിതത്തില്‍ ഇനി ഒരിക്കലും മറക്കാന്‍ ആവുകയില്ല.
അപ്പോള്‍ മാളുവിന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു. മാളു ഉണ്ണിയെ കെട്ടിപിടിച്ചു കരഞ്ഞു. ഉണ്ണിക്ക് മാളുവിനെ സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലായിരുന്നു.
നേരംപുലര്‍ന്നപ്പോള്‍ ഉണ്ണി വീട്ടിലേക്കു പോയി പ്രഭാതകൃത്ത്യങ്ങള്‍ നിര്‍വഹിച്ചു ആശുപത്രിയിലേക്ക് യാത്രയായി. അന്നു രാത്രിയും ഉണ്ണിയാണ് മാളുവിന് കൂട്ടു കിടക്കാന്‍ വന്നത്.ഊണ് കഴിഞ്ഞപ്പോള്‍ ഉണ്ണി മാളുവിനോട് പറഞ്ഞു
എനിക്ക് അച്ഛന്റെ മുറിയില്‍ പായ വിരിച്ചോളു,ഞാന്‍ അവിടെ കിടക്കാം.
അപ്പോള്‍ മാളു പറഞ്ഞു
ഉണ്ണിക്ക് എന്റെ മുറിയില്‍ പായ വിരിച്ചിട്ടുണ്ട് ഞാന്‍ ഇതാ വരുന്നു
മാളു തിടുക്കത്തില്‍ പാത്രങ്ങള്‍ കഴുകി വെച്ച് ഉണ്ണിയുടെ അരികിലേക്ക് ഒരു ഗ്ലാസ് പാലുമായി ചെന്നു. അന്നു രണ്ടു പേര്‍ക്കും കൂടി ഒരു പായയാണ് മാളു വിരിച്ചിരുന്നത്. പുതു മണവാട്ടിയുടെ ഭാവ മായിരുന്നു അപ്പോള്‍ മാളുവിന്റെ മുഖത്ത്. കയ്യിലെ പാല് മാളു ഉണ്ണിയുടെ നേര്‍ക്ക് നീട്ടിയപ്പോള്‍ ഉണ്ണി ഗ്ലാസിലെ പാല് പകുതി കുടിച്ച് മാളുവിനെ അരികിലിരുത്തി ഗ്ലാസിലെ അവശേഷിക്കുന്ന പാല് കുടിപ്പിച്ചു. ആഗ്രഹങ്ങളുടെ നവ്യാനുഭൂതിയിലേക്ക് രണ്ടു പേരും വഴുതി വീണു. അപ്പോള്‍ പുറത്ത് മഴ ആര്‍ത്തിരമ്പി പെയ്യുന്നുണ്ടായിരുന്നു.
രാവിലെ ഉണ്ണി പോകുവാന്‍ നേരം മാളു പറഞ്ഞു.
അച്ഛന്‍ ഇന്നു വൈകീട്ട് വരും. അച്ഛന്‍ ഉറങ്ങി കഴിഞ്ഞാല്‍ ഉണ്ണി വന്ന് പുറകു വശത്തെ കതകിനു മുട്ടിയാല്‍ മതി ഞാന്‍ കാത്തിരിക്കും.
പിന്നെ ഉണ്ണിക്കും മാളുവിനെ മറക്കുവാന്‍ കഴിയുമായിരുന്നില്ല. ഉണ്ണിയുടെ സാന്നിധ്യം ഇല്ലാതെ മാളുവിനും ഉറങ്ങുവാന്‍ കഴിയാതെയായി. ഏതാനും ദിനരാത്രങ്ങള്‍ മാത്രമെ ആ ബന്ധം തുടര്‍ന്നുപോയൊളളു അവസാനം മാളു ആ നടുക്കുന്ന സത്യം അറിഞ്ഞു. താന്‍ ഗര്‍ഭിണിയാണ് ഉണ്ണിയുടെ കുഞ്ഞ് തന്റെ ഉദരത്തില്‍ ഉടലെടുക്കുന്നു. അന്ന് ഉണ്ണി അവളുടെ അരികില്‍ വന്നപ്പോള്‍ ആ നടുക്കുന്ന സത്യം മാളു ഉണ്ണിയോട് പറഞ്ഞു. ആ വാര്‍ത്ത ഉണ്ണിയെ ഭയാകുലനാക്കി. വരാന്‍ പോകുന്ന ഭവിഷ്യത്തുകളെ കുറിച്ചായിരുന്നു ഉണ്ണിക്ക് ഭയം. പക്ഷെ മാളു ഭയന്നില്ലാ, മളുവിന്റെ മനസ്സുനിറയെ സന്തോഷമായിരുന്നു. തനിക്ക് വിവാഹത്തിലൂടെ ഒരു കുഞ്ഞിനു ജന്മം കൊടുക്കുവാന്‍ കഴിയില്ലാ എന്ന് മാളുവിന് അറിയാമായിരുന്നു. മാളു പറഞ്ഞു.
ഞാന്‍ ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകുവാന്‍ പോകുന്നുഉണ്ണി
ഉണ്ണിയുടെ മുഖത്ത് ഭയം നിഴലിക്കുന്നത് കണ്ടപ്പോള്‍ മാളു പറഞ്ഞു.
ഉണ്ണി പേടിക്കേണ്ട ഞാന്‍ ആരോടും കുഞ്ഞിന്റെ അച്ഛന്‍ ഉണ്ണിയാണെന്നു പറയില്ല. ഉണ്ണി എന്നെ മറക്കാതെ ഇരുന്നാല്‍ മാത്രം മതി
അന്നു ഉണ്ണി തിരികെ പോകുമ്പോള്‍ മനസ്സ് നിറയെ കുറ്റ ബോധ മായിരുന്നു .
അടുത്ത ദിവസ്സം രാഘവന്‍ ഉറങ്ങി എന്ന് ഉറപ്പു വരുത്തി പുറകുവശത്തെ കതകിനു മുട്ടുമ്പോള്‍ ഉണ്ണി ഒരു ഉറച്ച തീരുമാനം മനസ്സില്‍ എടുത്തിരുന്നു. പതിവ് പോലെ മാളു കതകു തുറന്നു. ഉണ്ണി അകത്ത് കയറിയ പാടെ മാളു ഉണ്ണിയെ കെട്ടി പിടിച്ചു. മാളുവിന്റെ സന്തോഷം കണ്ടപ്പോള്‍ മനസ്സില്‍ കരുതിയ കാര്യം എങ്ങിനെ മാളുവിനോട് അവതരിപ്പിക്കും എന്നറിയാതെ അയാള്‍ വിഷമിച്ചു. തിരികെ പോരാന്‍ നേരം രണ്ടും കല്‍പിച്ചു ഉണ്ണി മാളുവിനെ മാറോട് ചേര്‍ത്തു പിടിച്ച് നെറുകയില്‍ ചുംബനം നല്‍കി കൊണ്ട് പറഞ്ഞു.
മാളു ഞാന്‍ ഒരു കാര്യം പറയട്ടെ?

പറയു ഉണ്ണി..

നമുക്ക് ഇപ്പോള്‍ ഈ കുഞ്ഞ് വേണ്ട മാളു. എനിക്ക് ഒരു സ്ഥിരമായ തൊഴില്‍ ലഭിച്ചതിനുശേഷം നമ്മുക്ക് വിവാഹിതരാവാം. ഞാന്‍ ചോദിക്കും മാളുവിന്റെ അച്ഛനോട്, എനിക്ക് മാളുവിനെ വിവാഹം ചെയ്തു തരുമോ എന്ന് അനിയത്തിയുടെ വിവാഹം കഴിയാതെ എനിക്ക് എന്റെ വിവാഹത്തെ കുറിച്ച് ഇപ്പോള്‍ വീട്ടില്‍ സംസാരിക്കുവാന്‍ കഴിയില്ല. അച്ഛന്‍ ഉത്സവത്തിന് പോയാല്‍ നമുക്ക് ഏതെങ്കിലുമൊരു ആശുപത്രിയില്‍ പോയി..
ഉണ്ണിയുടെ വാക്കുകള്‍ മുഴുവനാക്കുന്നതിനു മുന്‍പ് മാളു പരിസരം മറന്ന് കരഞ്ഞു കൊണ്ടു പറഞ്ഞു.
ഇല്ല എന്നെ വിവാഹം ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല എന്റെ ജാതകത്തില്‍ ഭര്‍ത്താവിന് അകാല മരണം ഉറപ്പാണ് എന്നാ എഴുതിയിരിക്കുന്നത് ഞാന്‍ എന്റെ ഉണ്ണിയെ കൊലയ്ക്ക് കൊടുക്കില്ല. ഞാന്‍ പറഞ്ഞില്ലെ എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ അച്ഛന്‍ ഉണ്ണിയാണെന്ന് ഞാന്‍ ആരോടും പറയില്ലാ എന്ന്, എനിയ്ക്ക് വേണം ഈ കുഞ്ഞിനെ.
മാളുവിന്റെ ഉറക്കെയുള്ള സംസാരം കേട്ടു കൊണ്ടാണ് പുറത്തെ മുറിയില്‍ ഉറങ്ങിയിരുന്ന രാഘവന്‍ ഉറക്കമുണര്‍ന്നത്. അയാള്‍ പൂമുഖ വാതിലിനരികില്‍ അകത്തെ സംസാരം കേട്ട് ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ രാഘവന്‍ അലറുകയായിരുന്നു.
മാളു കതകു തുറക്കു
മാളു നിശ്ചലയായി നിന്നു. ഉണ്ണിയുടെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. വീണ്ടും രാഘവന്റെ ശബ്ദം,
മാളു കതക് തുറക്കാനാ പറഞ്ഞത് അല്ലെങ്കില്‍ ഞാന്‍ കതക് ചവിട്ടി പൊളിക്കും
മാളു വിറയ്ക്കുന്ന കരങ്ങളോടെ കതക് തുറന്നു. രാഘവന്‍ അകത്ത് കടന്ന പാടെ ഉണ്ണിയുടെ കഴുത്തിനു കുത്തിപിടിച്ച് അലറി.
എടാ ദ്രോഹി നീ എന്റെ മകളെ നശിപ്പിച്ചുവല്ലേ. ഞാന്‍ നിന്നെ എന്റെ സ്വന്തം മകനെ പോലെയല്ലേ കരുതിയിരുന്നത്?
ഉണ്ണി ഒന്നും ശബ്ദിച്ചില്ല. ഉണ്ണിക്ക് പറയുവാന്‍ വാക്കുകള്‍ ഇല്ലായിരുന്നു. ചെയ്തു പോയ വലിയ തെറ്റിന്റെ കാഠിന്ന്യം ഓര്‍ത്ത് ഉണ്ണിയുടെ മനസ്സിലെ കുറ്റബോധം അധികരിച്ചുകൊണ്ടേ ഇരുന്നു, രാഘവന്‍ അപ്പോഴും അലറുകയായിരുന്നു.
നിന്നെഞാന്‍ കൊല്ലുമെടാ ദ്രോഹി..
മാളു കരഞ്ഞു കൊണ്ട് ഉണ്ണിയുടെ കഴുത്തില്‍ നിന്നും രാഘവന്റെ കരങ്ങള്‍ വിടുവിപ്പിച്ചു കൊണ്ട് പറഞ്ഞു,
ഉണ്ണി ഒരു തെറ്റും ചെയ്തിട്ടില്ലാ എല്ലാം എന്റെ തെറ്റാണ്. ഉണ്ണി പൊയ്‌ക്കോളു
എന്തു ചെയ്യണം എന്നറിയാതെ നിന്ന ഉണ്ണിയോട് മാളു വീണ്ടും പറഞ്ഞു
ഉണ്ണിയോട് പോകുവാന പറഞ്ഞെ..
ബഹളം കേട്ട് അയല്‍പക്കക്കാര്‍ ഓടി കൂടുന്നുണ്ടായിരുന്നു. ഉണ്ണി മുറിയില്‍ നിന്നും കുറ്റ ബോധത്തോടെ അലക്ഷ്യമായി ഇറങ്ങി നടന്നു. അപ്പോള്‍ ഓടി കൂടിയവരില്‍ ആരോക്കയോ പറയുന്നുണ്ടായിരുന്നു.
ഇത്ര ചെറുപ്പത്തിലെ ചെറുക്കന്‍ പണി പറ്റിച്ചു കളഞ്ഞല്ലോ..
പിന്നീട് ആ ഗ്രാമത്തില്‍ ആരും ഉണ്ണിയെ കണ്ടില്ല. രാഘവന്‍ എല്ലാം വിധിയാണെന്നു കരുതി സമാധാനിച്ചു. മാളു ഒന്ന് ഉറച്ചു തീരുമാനിച്ചിരുന്നു. തന്റെ കുഞ്ഞിനെ പ്രസവിക്കണം, എന്ത് ത്യാഗം സഹിച്ചും തന്റെ കുഞ്ഞിനെ വളര്‍ത്തണം. ഉണ്ണിയുടെ തിരോധാനം മാളുവിനെ വല്ലാതെ ഉലച്ചിരുന്നു. ഉണ്ണി എവിടെയാണെന്ന് മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു മാളുവിന്. താന്‍ കാരണം ഉണ്ണിക്ക് കൂടപിറപ്പുകളെ വിട്ടു പിരിഞ്ഞു വിദൂരതയിലേക്ക് മറയേണ്ടി വന്നിരിക്കുന്നു. സമൂഹത്തിനു മുന്‍പില്‍ അപമാനിതനായി നാടു വിട്ടതില്‍ ഉണ്ണിയോട് മാളുവിന് സഹതാപം മാത്രമേയുള്ളൂ എവിടെ ആണെങ്കിലും ആപത്തൊന്നും വരുത്താതെ ഉണ്ണിയെ കാത്തു കൊള്ളേണമേ എന്ന പ്രാര്‍ത്ഥന എപ്പോഴും മാളുവിന്റെ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു.
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോയി, മാളു അധികമൊന്നും ആളുകളുടെ മുന്‍പില്‍ പെടാതെ വീട്ടില്‍ തന്നെ ഒതുങ്ങികൂടി. രാഘവന്‍ നീറുന്ന മനസ്സുമായി ഉത്സവങ്ങള്‍ക്ക് പോകാതെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടി. നിത്യ വൃത്തിക്കായി ഗ്രാമത്തില്‍ ആരെങ്കിലും നാടന്‍ പണിക്ക് വിളിച്ചാല്‍ മാത്രം അയാള്‍ പോകും, മാളുവിനെ പിന്നീട് അയാള്‍ കുറ്റ പെടുത്തിയില്ല. തന്റെ മകളുടെ ജാതക കുറിപ്പിനെ അയാള്‍ ശപിച്ചു.
ഏതാനും മാസങ്ങള്‍ക്ക് ശേഷം മാളു ആട്ടിന്‍ കുട്ടിയുമായി പാടത്തേക്ക് പോകുമ്പോഴാണ്. പോസ്റ്റ് മാന്റെ വിളി കേട്ടത്.
കുട്ടിയല്ലേ മാളു? കുട്ടിക്ക് ഒരു മണിയോര്‍ഡറും എഴുത്തും ഉണ്ട് .
മാളുവിന് അത്ഭുതമായിരുന്നു, തനിക്ക് ആരാണ് എഴുത്തും മണിയോര്‍ഡറും അയക്കാന്‍? വിറയാര്‍ന്ന കൈകളോടെ എഴുത്തും മണിയോര്‍ഡറും മാളു കൈപ്പറ്റി.മാളുവിന് തിടുക്കമായിരുന്നു എഴുത്ത് വായിക്കുവാന്‍. ആകാംക്ഷയോടെ മാളു എഴുത്ത് തുറന്നു നോക്കി.
പ്രിയപ്പെട്ട എന്റെ മാളുവിന് ഉണ്ണി എഴുതുന്നത്. മാളുവിന് സുഖമാണെന്നു വിശ്വസിക്കുന്നു. നാടു വിട്ടു പോന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരു നല്ല തൊഴിലിനായുള്ള അലച്ചിലായിരുന്നുഇതുവരെ. കഴിഞ്ഞ മാസം എനിക്ക് തരക്കേടില്ലാത്ത ഒരു തൊഴില്‍ കിട്ടി. ആദ്യത്തെ ശമ്പളം കിട്ടിയ അന്നു തന്നെ എനിയ്ക്ക് അത്യാവശ്യം ചിലവുകള്‍ക്കായി കുറച്ചു രൂപ വെച്ച് ബാക്കി മാളുവിന് അയക്കുന്നു ഇനി അങ്ങോട്ട് ചിലവുകള്‍ കൂടുകയല്ലേ. മാസാമാസം ആശുപത്രിയില്‍ പോയി ചെക്കപ്പ് ചെയ്യണം. ഞാന്‍ ഈ എഴുത്ത് എഴുതുന്നത്. ന്യൂ ഡല്‍ഹിയില്‍ നിന്നുമാണ്. നമ്മളെ പിടിക്കപെട്ട അന്ന് എന്തു ചെയ്യണം എന്ന് എനിയ്ക്ക് അറിയില്ലായിരുന്നു. ഓടികൂടിയവരുടെ പരിഹാസവാക്കുകള്‍ എന്നെ തളര്‍ത്തി കളഞ്ഞു ആത്മഹത്യ ചെയ്താലോ എന്നു പോലും എനിയ്ക്ക് തോന്നി പോയി. ഞാന്‍ ആത്മഹത്യ ചെയ്താല്‍ എന്റെ മാളുവിനും നമുക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിനും പിന്നെ ആരാണ് ഉള്ളത് എന്ന് ഓര്‍ത്തപ്പോള്‍ ആ ചിന്ത ഉപേക്ഷിച്ചു. സ്‌നേഹം എന്തെന്ന് അറിയാന്‍ തുടങ്ങിയത് മുതല്‍ മാളുവിനോടുള്ള എന്റെ ഇഷ്ടം ഞാന്‍ മനസ്സില്‍ സുക്ഷിച്ചിരുന്നു. ജാതക ദോഷത്തിന്റെ പേരില്‍ മാളുവിന്റെ വിവാഹം മുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ആശ്വാസമായിരുന്നു. മാളുവിനെ ഞാന്‍ വിവാഹംചെയ്താല്‍ എന്റെ മരണം സംഭവിക്കുകയാണെങ്കില്‍, ആ മരണത്തെ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. അന്ധവിശ്വാസങ്ങളോട് ഞാന്‍ യോജിക്കുന്നില്ല. ഞാന്‍ വരും എന്റെ മാളുവിന്റെ കഴുത്തില്‍ മിന്നു കെട്ടാന്‍ നമ്മള്‍ ജീവിക്കും സന്തോഷത്തോടെ തന്നെ. അച്ഛനോട് പറയണം എന്നെ ശപിക്കരുത് എന്ന് എഴുത്ത് കിട്ടിയാല്‍ ഉടനെ തന്നെ താഴെയുള്ള അഡ്രസ്സില്‍ മറുപടി അയക്കണം സ്‌നേഹാശംസകളോടെ മാളുവിന്റെ സ്വന്തം. ഉണ്ണി
ആട്ടിന്‍കുട്ടിയെ കൂട്ടില്‍ കെട്ടി പുറകു വശത്തെ വാതിലിലൂടെ അകത്ത് കയറി പൂമുഖത്ത് മാളു എത്തിയപ്പോള്‍ രാഘവന്‍ പൂമുഖത്ത് ഇരിപ്പുണ്ടായിരുന്നു. മാളു എഴുത്തും രൂപയും രാഘവന്റെ നേര്‍ക്കു നീട്ടി ”എന്താ ഇത് ” എന്ന് ചോദിച്ച് രൂപയും എഴുത്തും അയാള്‍ വാങ്ങി. എഴുത്ത് വായിച്ച രാഘവന്റെ മുഖത്ത് പ്രതീക്ഷകളുടെ നിഴലാട്ടം മാളു കണ്ടു.
പക്ഷെ മാളുവിന്റെ മനസ്സില്‍ ജാതക കുറിപ്പിലെ വാക്കുകള്‍. ഒരു മിന്നല്‍ പോലെ കടന്നു വന്നു. വിവാഹിതയയാല്‍ ഭര്‍ത്താവിന് അകാല മരണം ഉറപ്പ്. അന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ മാളുവിന് ഉറങ്ങുവാന്‍ കഴിഞ്ഞില്ല. വിശ്വാസങ്ങള്‍ക്ക് അധീധമായി ഒരു തീരുമാനത്തില്‍ എത്താന്‍ മനസ്സിനെ പാകപെടുത്തി എടുക്കുവാന്‍ ആ നാട്ടിന്‍പുറത്തുകാരിക്ക് കഴിയുന്നില്ലായിരുന്നു. ജാതകദോഷത്തിന്റെ പ്രതിവിധികള്‍ക്കായി അവളുടെ മനം കൊതിച്ചു. സന്ധ്യയുടെ ഏതോ യാമത്തില്‍ ഉത്തരം ലഭിക്കാത്ത ചോദ്യവുമായി അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അപ്പോള്‍ അവളുടെ വലതു കൈ ഉദരത്തിലായിരുന്നു ഉദരത്തില്‍ പിറവി കൊള്ളുന്ന കുഞ്ഞ് അപ്പോള്‍ അമ്മയുടെ കൈ എത്തി പിടിക്കുവാന്‍ ശ്രമിക്കുന്നുണ്ടാവാം.
അപ്പോള്‍ പുറത്ത് പാടശേഖരങ്ങള്‍ നിലാവിന്റെ വെളിച്ചത്തില്‍ ഹരിത വര്‍ണ്ണ ങ്ങളാല്‍ ചേതോഹരമായിരുന്നു …. ശുഭം

rasheedthozhiyoor@gmail.com 

25 March 2012

ചെറു കഥ .വ്യാകുലതകള്‍

ചെറു കഥ.വ്യാകുലതകള്‍ 
                                    ഗോപന്‍ തന്‍റെ  ജോലി കഴിഞ്ഞിട്ടും  കസേരയില്‍ നിന്നും എഴുന്നേല്‍ക്കാതെ  ജോലി ചെയ്യുന്ന സ്ഥാപനത്തില്‍  തന്നെ ഇരുന്നു .കഴിഞ്ഞ ദിവസം ഭാര്യയുമായി ഉണ്ടായ വഴക്കിനെ കുറിച്ചുള്ള ചിന്തകള്‍ അയാളുടെ മനസ്സിനെ അസ്വസ്ഥതനാക്കി കൊണ്ടേയിരുന്നു.   അയാളുടെ ജീവിതത്തില്‍ ഇതുവരെ  ഇങ്ങിനെയൊരു അവസ്ഥ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലായിരുന്നു  .എതാനും ദിവസങ്ങള്‍ക്ക് മുന്‍പുവരെ  ജീവിത  യാത്ര  മുന്നോട്ട് പോകേണ്ട പാത വളരെയധികം വിശാലമായിരുന്നു , പക്ഷെ ഇപ്പോള്‍ ആ പാത  അതി ദുര്‍ഘടമായി മാറിയിരിക്കുന്നു. ജീവിതം ആതീവ സന്തോഷപ്രദമായി ജീവിച്ചു തീര്‍ക്കണം എന്ന് മനസ്സില്‍ കൊണ്ട് നടക്കുന്ന അയാളുടെ ജീവിതം ഇത്രയും ദുഷ്ക്കരമായി മാറിയതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിക്കുമ്പോള്‍ ,സ്ഥാപനത്തിലെ മാനേജറുടെ ചോദ്യം . ഗോപനെ ചിന്തകളില്‍നിന്നും  ഉണര്‍ത്തി   അയാള്‍  തന്‍റെ  കസേരയില്‍  നിവര്‍ന്നിരുന്നു.
               '''   കുറച്ചു ദിവസ്സങ്ങളായി ഞാന്‍ ഗോപനെ ശ്രദ്ധിക്കുന്നു ,എന്താ ഇയാള്‍ക്ക് പറ്റിയത്  ?    ജോലി കഴിഞ്ഞയുടനെ മറ്റുള്ളവര്‍ പോകുന്നതിന് മുന്നെ ഇവിടെ നിന്നും ഇറങ്ങുന്നയാള്‍ ഇപ്പോള്‍ ആ പതിവ് തെറ്റിച്ച് ഇവിടെ തന്നെ ഇരിക്കുന്നതിന്‍റെ കാരണം എന്താണാവോ ,എന്താടോ പ്രശ്നം ?  എന്നോട് പറയുവാന്‍ കഴിയുന്നതാണെങ്കില്‍   പറയു .''                                                                          ''' ഒന്നും ഇല്ല സാര്‍ .....ഞാന്‍ ഇറങ്ങുന്നു '''
                    അയാള്‍ സ്ഥാപനത്തില്‍ നിന്നും ഇറങ്ങി  അയാളുടെ   മോട്ടോര്‍സൈക്കിളില്‍ യാത്രയായി .എവിടേക്ക് പോകണം എന്ന് ലക്ഷ്യം ഇല്ലാതെ ,ചീറിപാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇടയിലൂടെ യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു. കുറേ ദൂരം പിന്നിട്ടപ്പോള്‍ ഒഴിവു ദിവസ്സങ്ങളില്‍ ഭാര്യയോടും  മക്കളോടും ഒപ്പം  നേരംപോക്കിനായി ചെന്നിരിക്കാറുള്ള ബീച്ചിനെ കുറിച്ച്  ഗോപന്‍  ഓര്‍ത്തു. അയാള്‍ പ്രധാന പാതയില്‍ നിന്നും ബീച്ചിലേക്കുള്ള പാതയിലേക്ക് മോട്ടോര്‍സൈക്കിള്‍ തിരിച്ചു .
                             ബീച്ചില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തി ദിവസ്സമായത് കൊണ്ട് അവിടെ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ലാ. ചില മുക്കുവര്‍ കീറിയ വല തുന്നി ചേര്‍ക്കുന്നത് കാണാമായിരുന്നു .ബീച്ചിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുവാന്‍ തയ്യാറാക്കിയ ഇടത്തില്‍ മോട്ടോര്‍സൈക്കിള്‍ വെച്ച്  ,ബീച്ചിനോട് ഓരം ചേര്‍ന്ന് വെച്ചു പിടിപ്പിച്ച കാറ്റാടി തോട്ടം  ലക്ഷ്യമാക്കി   ഗോപന്‍ നടന്നു  .
                                                  കാറ്റാടി തോട്ടത്തിലേക്ക് പ്രവേശികുമ്പോള്‍  അവിടെ പുതുതായി വിവാഹിതരായവരുടെ   സ്നേഹ  രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു .വീഡിയോ ഗ്രാഫറും ,ഫോട്ടോ ഗ്രാഫറും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി ജീവിതത്തിന്‍റെ പുതിയ അദ്ധ്യായത്തിലേക്ക് പ്രവേശിക്കുന്ന ആ യുവ മിഥുനങ്ങള്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍. .. . .   അവര്‍ക്ക്  അയാളൊരു ശല്യമാവേണ്ടാ എന്ന് കരുതി  .അയാള്‍ കുറച്ച് ദൂരം നടന്ന് ആരും ഇല്ലാത്ത സ്ഥലം നോക്കി ഒരു കാറ്റാടി മരത്തിന്‍റെ കടയോട് ചേര്‍ന്നിരുന്നപ്പോള്‍  , ഗോപന്‍ ഓര്‍ത്തുപോയി .പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം  ഇതുപോലെ ഒരു ചിത്രീകരണത്തിനായി അയാളും അയാളുടെ ഭാര്യ മാലിനിയും കൂടി ഈ കാറ്റാടി തോട്ടത്തിലേക്ക് വന്ന ആ ദിവസം .  മാലിനിക്കായിരുന്നു തിടുക്കം വിവാഹ ഫോട്ടോ ആല്‍ബവും വിവാഹ വീഡിയോയും സ്റ്റുഡിയോയില്‍ നിന്നും വാങ്ങിക്കുവാന്‍ .
          അതുകൊണ്ട് തന്നെ തിടുക്കത്തില്‍  ബാക്കിയുള്ള  സ്നേഹ രംഗങ്ങള്‍ ചിത്രീകരിക്കുവാനുള്ളത് ,വിവാഹം കഴിഞ്ഞ്  ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍  ചിത്രീകരിച്ച്  ആ   ഉദ്ധ്യമം അവസാനിപ്പിച്ചു .
മാലിനിയെ പോലെ ഒരുവളെ ജീവിത പങ്കാളി ആയി കിട്ടിയതില്‍  ഗോപന്‍ അതിയായി സന്തോഷിച്ചിരുന്നു ,  കാരണം മാലിനിയുടെ സ്നേഹം അയാള്‍ പ്രദീക്ഷിച്ചിരുന്നതിനെക്കാളും വളരെയധികമായിരുന്നു .  ഇപ്പോള്‍ പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം ഒരു തെറ്റിദ്ധാരണയുടെ പേരില്‍ അയാളുടെ  ജീവിതം  തകര്‍ന്നിരിക്കുന്നു .കൂടെ ജോലി നോക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നിയ സഹതാപം ,  അയാളുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കും എന്ന് ഒരിക്കലും അയാള്‍ കരുതിയിരുന്നില്ല .  അവള്‍ കാര്‍ത്തിക  ....ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അയാള്‍ ജോലി നോക്കുന്ന സ്ഥാപനത്തില്‍  അവള്‍   ജോലിയില്‍ പ്രവേശിച്ചത് . ഗോപന്‍റെ  തൊട്ടടുട്ടത്ത കസേരയില്‍   ഇരുന്നിരുന്ന  അവളെ സ്ഥാപനത്തിലെ മറ്റുള്ളവര്‍ പരിചയ പെടുന്ന കൂട്ടത്തില്‍ അയാളും അവളുമായി പരിചയ പെട്ടു.
                      ഒഴിവു സമയങ്ങളില്‍ അവള്‍ അയാളുമായി സംസാരിക്കുവാന്‍ അതിയായി താല്‍പര്യം കാണിക്കുമായിരുന്നു.ഒരു ദിവസം അവള്‍ അവളെ കുറിച്ച് അയാളോട് പറഞ്ഞു .
'' വീട്ടില്‍ അമ്മയും ,അച്ചനും ,ഒരു ചേച്ചിയും. അച്ചന്‍ സര്‍ക്കാര്‍ ഓഫീസിലെ ഗുമസ്തനായി ജോലി നോക്കുകയായിരുന്നു .
ഇപ്പോള്‍ അച്ചന്‍ തളര്‍വാതം പിടിപെട്ട് കിടപ്പിലാണ് .
 ചേച്ചിയുടെ വിവാഹം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞു ,ചേച്ചിയുടെ ഭര്‍ത്താവിന് ഗുജറാത്തില്‍ ജോലി യായത് കൊണ്ട് നാട്ടില്‍ വീടിന്‍റെ  അടുത്തുള്ള ആശുപത്രിയില്‍ നഴ്സ്സായി ജോലി നോക്കിയിരുന്ന ചേച്ചിയേയും ഗുജറാത്തിലെ ഒരു ആശുപത്രിയില്‍ ജോലി തരപെടുത്തി കൊണ്ടു പോയി.  ഇപ്പോള്‍ എനിക്ക് ജോലി കിട്ടിയത് കൊണ്ട് എന്‍റെ വീട് പട്ടിണി ഇല്ലാതെ ജീവിച്ചു പോകുന്നു .
ഗോപേട്ടന്‍ എന്നെ ഒന്ന് സഹായിക്കണം .ഒരുത്തന്‍ കുറേ ദിവസങ്ങളായി എന്‍റെ പുറകെ നടന്ന് ശല്ല്യം ചെയ്യുന്നു .ഞാന്‍ അറിയുന്ന കക്ഷിയാ എനിക്ക് അയാളെ ഇഷ്ട മല്ല ഗോപേട്ടാ..... ചോദിക്കുവാന്‍ ആരും ഇല്ലാ എന്നത് കൊണ്ടാ അയാള്‍ എന്‍റെ പുറകെ ഇങ്ങിനെ ...'' ഗദ്ഗദം കൊണ്ട്  കാര്‍ത്തികയുടെ വാക്കുകള്‍ മുറിഞ്ഞു . കാര്‍ത്തികയുടെ സങ്കടം മനസിലാക്കിയ  ഗോപന്‍   പറഞ്ഞു . 
'' ഇത് ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം ,കക്ഷിയെ എനിക്കൊന്നു കാണിച്ചു തന്നാല്‍ മതി .''
    സഹോദരിമാര്‍ ഇല്ലാത്ത അയാളുടെ മനസ്സില്‍ അപ്പോള്‍ ഒരു സഹോദരന്‍റെ വികാരം ഉടലെടുക്കുകയായിരുന്നു .
                          അടുത്ത ദിവസം  കാര്‍ത്തിക വഴി പറഞ്ഞു കൊടുത്തത് പ്രകാരം അയാള്‍ അവളുടെ വീടിന് കുറച്ച് ദൂരം ചെന്ന് നിലയുറപ്പിച്ചു .
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ മോട്ടോര്‍സൈക്കിളില്‍ ഇരിക്കുകയായിരുന്ന അയാള്‍ ദൂരെ നിന്നും അവള്‍ വരുന്നത് കണ്ടു ,
പുറകില്‍ ഒരു ചെറുപ്പക്കാരനും .
ചെറുപ്പക്കാരന്‍ കാര്‍ത്തികയുടെ പുറകെ നടന്ന് സംസാരിക്കുന്നുണ്ടായിരുന്നു . കാര്‍ത്തിക അത്  ഗൌനിക്കാതെക്കാതെയാണ് നടന്ന് വരുന്നത്  .ഗോപന്‍റെ അരികില്‍ എത്തിയപ്പോള്‍ കാര്‍ത്തിക പുറകെ നടക്കുന്ന ആളാണ്‌ ശല്ല്യകാരന്‍ എന്ന് കണ്ണുകള്‍ കൊണ്ട് ആഗ്യം കാണിച്ചു .
ഉടനെതന്നെ ഗോപന്‍ മോട്ടോര്‍സൈക്കിളില്‍ നിന്നും ചാടി ഇറങ്ങി ആക്രോശിച്ചു. 
'' എടാ നിന്‍റെ വീട്ടില്‍ ഇല്ലേ അമ്മേം പെങ്ങമ്മാരും ,ഇനിയെങ്ങാനും ഇവളുടെ പുറകെ നടന്ന് ശല്ല്യം ചെയ്താലുണ്ടല്ലോ ...  എന്‍റെ തനി സ്വഭാവം നീ അറിയും '' അപ്രതീക്ഷിതമായ   ഗോപന്‍റെ ഇടപെടല്‍ ചെറുപ്പക്കാരനെ സ്തംഭനാവസ്ഥയില്‍ ആക്കി .
                                         പിന്നെ ഗോപന്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടാക്കി കാര്‍ത്തികയോടു പറഞ്ഞു   
''പുറകെ കയറിക്കോളൂ ഓഫീസിലേക്ക് ഒരുമിച്ചു  പോകാം ''
                മറുത്തോന്നും  ഉരിയാടാതെ  അവള്‍ മോട്ടോര്‍സൈക്കിളില്‍ കയറി ഇരുന്നു .പിന്നീട് അവരുടെ ബന്ധം ഒരു പാട് അടുത്തു. കാര്‍ത്തിക പിന്നെ ഓഫീസിലേക്ക് ജോലിക്ക് വരുന്നതും പോകുന്നതും ഗോപന്‍റെ ഒപ്പമാക്കി .   , അയാളെ കുറിച്ച് അറിഞ്ഞ കാര്‍ത്തികയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍  ഉണ്ടായിരുന്നില്ലാ . ക്രമേണ ഗോപന്‍ കാര്‍ത്തികയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി   മാറി.  അയാള്‍ക്ക്‌ അവള്‍  സഹോദരിയെ പോലെ ആയിരുന്നു ,തിരിച്ച് അവള്‍ക്കും  .
കാര്‍ത്തികയെ കുറിച്ച് മനപൂര്‍വ്വം മാലിനിയില്‍ നിന്നും ഗോപന്‍  മറച്ചു . കാരണം  മാലിനി ഈ ബന്ധം ഒരിക്കലും  അംഗീകരിക്കില്ലാ എന്ന് ഗോപന് നന്നായി അറിയാമായിരുന്നു.
      ഗോപന്‍ വേറെ ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കുന്നത് പോലും മാലിനിക്ക് ഇഷ്ട മല്ലായിരുന്നു  .ഗോപനും കാര്‍ത്തികയും തമ്മിലുള്ള  ബന്ധം അധികം നാള്‍ നീണ്ടു നിന്നില്ല.
                                ഓഫീസില്‍ നിന്നായിരുന്നു ഗോപനേയും കാര്‍ത്തികയേയും കുറിച്ചുള്ള  കുപ്രചരണത്തിന്‍റെ തുടക്കം .അവസാനം മാലിനിയുടെ കാതുകളിലും എത്തി  ആ വിവരം .മാലിനിയുടെ പ്രതികരണം ,അയാള്‍ പ്രതീക്ഷിച്ചതിനേക്കാള്‍  ഭയാനക മായിരുന്നു .കാര്‍ത്തിക അയാളുടെ സഹോദരിയെ പോലെയാണ് എന്ന് പറഞ്ഞപ്പോള്‍ മാലിനി  അത്    അംഗീകരിച്ചില്ല .
''കാണുന്ന സ്ത്രീകള്‍ എല്ലാവരും സഹോദരിമാര്‍ ആണെന്ന് പറഞ്ഞാല്‍ പിന്നെ  സംഗതി എളുപ്പമായല്ലോ . ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും എന്നോട് തുറന്നു  പറയുന്ന   ഗോപേട്ടന്‍ എന്ത് കൊണ്ട് എന്നില്‍ നിന്നും ഈ വിവരം   മറച്ചു വെച്ചു .നിങ്ങളുടെ മനസ്സില്‍   ദുരുദ്ദേശമാണ് .നിങ്ങള്‍ക്ക് എന്നെ മതിയാവതെയാണ് വേറെ പെണ്ണിന്‍റെ സുഖംതേടിപോകുന്നത് .നിങ്ങള്‍ വഞ്ചകനാണ് ....എനിക്ക് നിങ്ങളെ കാണേണ്ട ." 
മാലിനിയുടെ വാക്കുകള്‍ കേട്ട്, ഒന്നും ഉരിയാടാന്‍ കഴിയാതെ ഗോപന്‍ നിശ്ചലനായി നിന്നു.അപ്പോള്‍ മാലിനി കരയുകയായിരുന്നു .ഇതുവരെ മാലിനി ഇതുപോലെ കണ്ണുനീര്‍ പൊഴിക്കുന്നത് അയാള്‍ കണ്ടിട്ടില്ലായിരുന്നു .
                                             പിന്നീട് ആ വീട്ടില്‍  അസ്വസ്ഥതയുടെ ദിനങ്ങളാണ് കടന്നു പോയി കൊണ്ടിരുന്നത് .മക്കളില്‍ രണ്ടുപേര്‍ വലുതായപ്പോള്‍ കിടപ്പ് മുറിയോടു ചേര്‍ന്നുള്ള മറ്റൊരു  മുറിയിലാണ് കിടത്താറു  പതിവ്‌ .രണ്ടു വയസ്സ് കഴിഞ്ഞ ചെറിയ മകനെ ഗോപനും മാലിനിയും കിടക്കുന്ന മുറിയിലും .ഇപ്പോള്‍ മാലിനി ഗോപന് അരികില്‍ കിടക്കാറില്ല .ചെറിയ മകനേയും കൊണ്ട് മക്കള്‍ കിടക്കുന്ന മുറിയില്‍ കിടക്കാന്‍ മാലിനി തുടങ്ങിയപ്പോള്‍ , ഗോപന്‍റെ മനസ്സ് നന്നായി നൊന്തു .
പിന്നീട് ഗോപന്‍ കാര്‍ത്തികയില്‍ നിന്നും അകലാന്‍ ശ്രമിച്ചു .ഒരു ദിവസം  ജോലി കഴിഞ്ഞ് ഗോപന്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ,പുറകില്‍ കയറുവാന്‍ വന്ന  കാര്‍ത്തികയോട്  ഗോപന്‍ പറഞ്ഞു.
 ''ഇനി എന്‍റെ കൂടെ  കാര്‍ത്തിക വരേണ്ട ,ആളുകള്‍ ഓരോന്ന് പറയുവാന്‍ തുടങ്ങിയിരിക്കുന്നു ''
'' ഗോപേട്ടന്‍ എന്തിനാ ആളുകള്‍ പറയുന്നത് കേള്‍ക്കുവാന്‍ പോകുന്നത് നമുക്ക് നമ്മളെ അറിയാമല്ലോ, എന്‍റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഗോപേട്ടന്‍  പിറന്നില്ലാ എന്നെ ഉള്ളു .എനിക്ക് എന്‍റെ സ്വന്തം കൂടപ്പിറപ്പാണ് എന്‍റെ ഈ ഏട്ടന്‍''


''വേണ്ട കാര്‍ത്തികേ  വിവാഹ പ്രായമായ പെണ്ണാണ് നീ  ,നമ്മുടെ നല്ല മനസ്സിനെ ഈ സമൂഹം കാണില്ല ,ഞാന്‍ പോകുന്നു  ഇനി മുതല്‍  എന്നെ പ്രതീക്ഷിക്കേണ്ട ''


                                        കാര്‍ത്തിക ഗോപനില്‍ നിന്നും അങ്ങിനെ ഒരു വാക്ക് പ്രതീക്ഷിച്ചിരുന്നില്ലായിരുന്നു .ഗോപന്‍ മനപൂര്‍വ്വം അവളില്‍ നിന്നും ഒഴിയാന്‍ ശ്രമിക്കുന്നത് പോലെ അവള്‍ക്കു തോന്നി .ഇന്ന് ഗോപന്‍ ഈ ബീച്ചിലേക്ക് പുറപെടുന്നതിനു തൊട്ടു  മുന്‍പ്   സ്ഥാപനത്തിലെ ഗോപന്‍റെ വീടിന് അടുത്തു നിന്നും വരുന്ന  സഹ പ്രവര്‍ത്തകന്‍റെ വാക്കുകള്‍ കേട്ട് കാര്‍ത്തിക വല്ലാതെയായി.
      ''ആ ഗോപന്‍റെ ജീവിതം കുളം തോണ്ടിയപ്പോള്‍ സമാധാനമായല്ലോ തനിക്ക് , ഗോപനും ഭാര്യയും പിണക്കത്തിലാ ....അവര്‍ വേര്‍ പിരിയാന്‍ പോകുന്നു എന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ആകമാനം പാട്ടാണ്.''
                        കാര്‍ത്തിക  മനസ്സില്‍ ഓര്‍ത്തു എന്ത് ലോകമാണ് ഇത് .           നേരിനെ നുണയായി ചിത്രീകരിക്കുന്ന ലോകം, കാര്‍ത്തിക അന്ന്  വീട്ടിലേക്കു പോകുമ്പോള്‍ മനസ്സില്‍  ഒരു തീരുമാനം എടുത്താണ് പോയത് .
            ബീച്ചില്‍ ഇരുട്ട് വീഴുവാന്‍ തുടങ്ങിയപ്പോള്‍ ഗോപന്‍ ചിന്തകളില്‍ നിന്നും മുക്തനായി എഴുന്നേറ്റ്‌, മോട്ടോര്‍ സൈക്കിളിനരികിലേക്ക് നടന്നു . അപ്പോള്‍ ബീച്ചില്‍ ആരേയും അയാള്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞില്ല .ഇനി എന്താവും തന്‍റെ ഭാവി എന്ന ചിന്തകള്‍ ഗോപന്‍റെ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി കൊണ്ടേയിരുന്നു. മാലിനി വിവരങ്ങള്‍ അറിയുമ്പോള്‍ പ്രതികരിക്കും എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു .പക്ഷെ ഇങ്ങിനെ വെറുക്ക പെട്ടവനാക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല .വീട്ടിലേക്ക് ചെന്നാല്‍ എന്താവും മാലിനിയുടെ ഇന്നത്തെ പ്രതികരണം എന്നറിയാതെ, . ഗോപന്‍ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ സമയം രാത്രി ഒന്പത്  മണി കഴിഞ്ഞിരുന്നു .
                           അടച്ചിട്ട പ്രധാന വാതില്‍ അകത്ത് നിന്നും പൂട്ടിയിരുന്നു . കോളിംഗ് ബെല്ലിന്‍റെ  സ്വിച്ചില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ഗോപന്‍റെ കൈകള്‍ വിറക്കുന്നത്  പോലെ അയാള്‍ക്ക്‌ തോന്നി .പ്രതീക്ഷിച്ചത് പോലെ ആക്രോശിച്ചു കൊണ്ട് തന്നെയാണ് മാലിനി കതക് തുറന്നത് .
'' നിങ്ങള്‍ക്ക്‌ അവളെ പിരിയുവാന്‍ കഴിയുന്നില്ലാ അല്ലേ .
എനിക്ക് നന്നായി അറിയാം.... നിങ്ങള്‍ അവളുടെ അരികില്‍ നിന്നും ആണ് വരുന്നത് .  
ഞാന്‍  ഇന്ന് എന്‍റെ ജീവന്‍ അവസാനിപ്പിക്കണം എന്ന് കരുതിയിരുന്നതാണ്  പക്ഷെ ,
 എന്‍റെ മക്കളെ തനിച്ചാക്കി പോകുവാന്‍ എനിക്ക് കഴിയുന്നില്ലാ .
നാളെ നേരം വെളുത്താല്‍ ഞാനും മക്കളും എന്‍റെ വീട്ടിലേക്ക് പോകും . എനിക്ക് ഇനി പഴയ മാലിനി ആകുവാന്‍ കഴിയില്ലാ .
ഞാന്‍ നിങ്ങളെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു .
 ദൈവത്തിനു തുല്യമായിരുന്നു  നിങ്ങള്‍ക്ക് എന്‍റെ മനസിലെ സ്ഥാനം  .
എന്നെ പോറ്റിവളര്‍ത്തിയവരെക്കാളും.കൂടുതല്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചു . ഇപ്പോള്‍ ഈ ലോകത്ത് ഞാന്‍ ഏറ്റവും അധികം  വെറുക്കുന്നതും   നിങ്ങളെയാണ്.   നിങ്ങളെ മാത്രം .
 മാലിനി അപ്പോഴൊക്കെ കരയുന്നുണ്ടായിരുന്നു .ഗോപന് എന്ത് പറയണം എന്ന് അറിയാതെ നിസഹായനായി മാലിനിക്ക് മുന്‍പില്‍ നിന്നു.
കാരണം  കുറച്ചു ദിവസങ്ങളായി ഗോപന്‍ പറയുന്ന വാക്കുകള്‍ തന്നെയാണ് അന്നും അയാള്‍ക്ക്‌ പറയുവാനുണ്ടായിരുന്നുള്ളൂ .മാലിനി എന്നെ തെറ്റി ദ്ധരിച്ചിരിക്കുകയാണ് .കാര്‍ത്തിക എനിക്ക് സഹോദരിയെ പോലെയാണ് . എത്ര വട്ടം ഈ വാക്കുകള്‍ മാലിനിയോട് ഗോപന്‍ പറഞ്ഞിരിക്കുന്നു . ഒരിക്കലും അയാളുടെ വാക്കുകള്‍ മാലിനി വിശ്വസിച്ചിരുന്നില്ല എന്നതാണ് വാസ്തവം.   മാലിനി മക്കള്‍ കിടക്കുന്ന കിടപ്പ് മുറിയില്‍ കടന്ന് വാതില്‍ കൊട്ടിയടച്ചപ്പോള്‍ . 
ഗോപന്‍റെ മനസ്സിലെ വ്യാകുലതകള്‍ അധികരികുന്നുണ്ടായിരുന്നു .
                       രോഷത്തോടെ മാലിനി സംസാരിച്ചുവെങ്കിലും,.മാലിനി  അയാള്‍ക്കുള്ള ഭക്ഷണം ഊണ് മേശയില്‍ വിളമ്പി മൂടി വെച്ചത് ഗോപന്‍ കണ്ടു  . ഗോപന് ഒട്ടും  വിശപ്പ്‌ തോന്നിയില്ല ,മാലിനി വിളമ്പി വെച്ചതല്ലേ എന്നത് കൊണ്ട് പേരിന് ഭക്ഷണം കഴിച്ചു എന്ന് വരുത്തി കിടക്കുവാനായി ഗോപന്‍ കിടപ്പ് മുറിയിലേക്ക് പോയി . 
ഉറങ്ങുവാന്‍ കിടന്നിട്ട് ഗോപന് ഉറങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല . മാലിനി പറഞ്ഞാല്‍ പറഞ്ഞത് പോലെ പ്രവര്‍ത്തിക്കും എന്ന് അയാള്‍ക്ക്‌ അറിയാം .  അത് കൊണ്ട് തന്നെ മാലിനി  ഗോപനെ തനിച്ചാക്കി പോകും എന്ന് അയാള്‍ ഭയന്നു.
കൂട്ട് കുടുംബമായി കഴിഞ്ഞിരുന്ന ഗോപന്‍ ഈ പുതിയ  വീട് പണി കഴിഞ്ഞ് താമസമാക്കിയിട്ട് ഏഴ് മാസമെ ആകുന്നുള്ളൂ .
മനസില്‍ വ്യാകുലതകളും പേറി ഒരു ദിനം കൂടി കൊഴിഞ്ഞു പോയി .
                      അടുത്ത ദിവസം പ്രഭാതത്തില്‍ പതിവില്ലാത്ത സംസാരം കേട്ടുകൊണ്ടാണ് ഗോപന്‍ ഉറക്ക മുണര്‍ന്നത്‌  .
തലേന്ന് ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ കിടപ്പ് മുറിയുടെ കതക് അടക്കാതെ ഇരുന്നത് കൊണ്ട് സംസാരം ഗോപന്  നന്നായി .കേള്‍ക്കാമായിരുന്നു 
'' എന്‍റെ മോള് കാരണം നിങ്ങളുടെ കുടുംബം തകര്‍ന്നതില്‍ എന്‍റെ മോളോട് മാലിനി ക്ഷമിക്കണം .മാലിനി കരുതുന്നത് പോലെയല്ല കാര്യങ്ങള്‍ .
ഗോപന്‍ എനിക്ക് മകനെ പോലെയാണ്  എന്ന സത്യം മാലിനി  മനസിലാക്കേണം .
 എന്‍റെ മോള് ഗോപനെ സഹോദരനായി മാത്രമേ കണ്ടിട്ടുള്ളൂ .
 ഒരാണ്‍  കുഞ്ഞിനു വേണ്ടി ഞാനും ഇവളുടെ അച്ഛനും ഒരു പാട് ആഗ്രഹിച്ചിരുന്നു .
ഈശ്വരന്‍  ഞങ്ങള്‍ക്ക് ആ ഭാഗ്യം നല്‍കിയില്ല .
ഇപ്പോള്‍ ഈശ്വരന്‍തന്നെ ഞങ്ങള്‍ക്ക് നല്‍കിയതാണ് മകനായി ഗോപനെ , എന്നായിരുന്നു ഞങ്ങള്‍ ഇതുവരെ കരുതിയിരുന്നത് .
മാലിനിക്ക് അറിയുമോ ഗോപന്‍ ഒഴിവു ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടിലേക്ക് വരാറുണ്ട് .അത് എന്തിനാണ് എന്ന് അറിയേണ്ടെ .
കിടപ്പിലായ ഇവളുടെ അച്ഛനെ തൈലം തേച്ച് കുളിപ്പിക്കുവാനും താങ്ങി പിടിച്ച് നടത്തിപ്പിക്കുവാനും  ആയിരുന്നു .
എനിക്ക് ഗോപന്‍ ഒരു വാക്ക് നല്‍കിയിരുന്നു .
കിടപ്പിലായ അച്ഛനെ ഗോപന്‍ നടത്തിപ്പിക്കും എന്ന് .
ഇപ്പോള്‍ അദ്ദേഹത്തിന്  ഒരു പാട് മാറ്റം ഉണ്ട് .
പരസഹായം ഇല്ലാതെ എഴുന്നേല്‍ക്കുവാന്‍ കഴിയാത്ത അദ്ദേഹം ഇപ്പോള്‍ തനിയെ എഴുന്നേറ്റിരിക്കുവാന്‍ തുടങ്ങിയിരിക്കുന്നു .
ഇത്രയും നല്ല മനസുള്ള ഗോപനെ ഭര്‍ത്താവായി കിട്ടിയ മാലിനി,. ഒരിക്കലും ഗോപനെ സംശയിക്കാന്‍ പാടില്ലായിരുന്നു .എന്‍റെ മോളെ എനിക്ക് നന്നായി അറിയാം .അവള്‍ക്ക് ഒരിക്കലും മാലിനി തെറ്റി ദ്ധരിച്ചത് പോലെ ഒരു മോശം സ്ത്രീ ആകുവാന്‍ കഴിയില്ല .
മാലിനി വിഷമിക്കേണ്ട .എന്‍റെ മോള് സ്ഥലമാറ്റത്തിനുള്ള അപേക്ഷ ഇന്നു അധികാര പെട്ടവര്‍ക്ക് സമര്‍പ്പിക്കും .
നിങ്ങളുടെ ജീവിതം ഇത്രയും വഷളായ സ്ഥിതിക്ക് ഇനി എന്‍റെ മോള് ഗോപന്‍ ജോലി നോക്കുന്ന സ്ഥാപനത്തില്‍ ജോലി നോക്കിയാല്‍   അത്  ഒട്ടും ശെരിയാവില്ല'''
                         സംസാരം നീണ്ടു പോകുന്നത് കൊണ്ടും ,സംസാരിക്കുന്നത് കാര്‍ത്തികയുടെ അമ്മയാണ് എന്ന് അറിഞ്ഞത് കൊണ്ടും ,
ഷര്‍ട്ട് എടുത്തിട്ട് ഗോപന്‍ കിടപ്പ് മുറിയില്‍ നിന്നും പുറത്തിറങ്ങി  ചെല്ലുമ്പോള്‍ .കാര്‍ത്തികയും  മാലിനിയും ഗോപനെ കണ്ട് എഴുനേറ്റ് നിന്നു . അപ്പോള്‍ മാലിനിയുടേയും കാര്‍ത്തികയുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു . ഗോപന്‍ അവരുടെ അരികിലേക്ക് എത്താറായപ്പോള്‍ ,മാലിനി കാര്‍ത്തികയുടെ കൈകള്‍  നെഞ്ചോട്‌ ചേര്‍ത്തു  പിടിച്ചു കൊണ്ട് പറഞ്ഞു . എന്‍റെ ഈ അനിയത്തി ഈ ചേച്ചിയോട് ക്ഷമിക്കു ക്കുട്ടീ ......
അറിഞ്ഞിരുന്നില്ലാ ഈ മനസ്സ്  ഞാന്‍ ,
ഗോപെട്ടന്‍ എന്നോട് ഈ വിവരങ്ങള്‍ മറച്ചു വെച്ചത് കൊണ്ട് ഞാന്‍ വേണ്ടാത്തത് ചിന്തിച്ചു പോയി .
എന്‍റെ കുട്ടിക്ക് ഒന്ന് ഇവിടം വരെ വന്ന് ഈ ചേച്ചിയോട് ഒരു വാക്ക് പറയാമായിരുന്നില്ലേ ?
ഗോപെട്ടന്‍ അമ്മയുമായി  സംസാരിച്ചിരിക്കു,.
ഞാനും കാര്‍ത്തികയും പ്രഭാത ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യട്ടെ . മാലിനിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കാര്‍ത്തിക അമ്പരന്നുപോയി.
ഗോപന്‍റെ മനസ് അപ്പോള്‍ ഒരു പേമാരി പെയ്തൊഴിഞ്ഞത് പോലെ ആയിരുന്നു .
                      ഗോപന്‍ ഓര്‍ക്കുകയായിരുന്നു ഇന്ന് കാര്‍ത്തികയും അമ്മയും ഇവിടെ വന്നില്ലായിരുന്നു വെങ്കില്‍ ?......
അയാള്‍ക്ക്‌ മാലിനിയെ എന്നെന്നേക്കു മായി  നഷ്ടമായേനെ .
പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു ,
''ഇനി ഞങ്ങള്‍ ഇറങ്ങുന്നു വീട്ടില്‍ അച്ഛനെ തനിച്ചാക്കിയാണ് ഞങ്ങള്‍ പോന്നിട്ടുള്ളത് .അച്ഛനെ തനിച്ചാക്കി എവിടേക്കും പോകാത്ത ആളാണ് ഞാന്‍ . എന്‍റെ മോള് അവിടെ കിടന്ന് മനം ഉരുകുന്നത് കണ്ടപ്പോള്‍ മാലിനിയോടു കാര്യങ്ങള്‍ പറയാം എന്നത് കൊണ്ട് മാത്രമാണ് ഞാന്‍ ഇവിടം വരെ വന്നത് . ഇനി സ്ഥലമാറ്റം ആകുന്നത് വരെ മോള് ആ സ്ഥാപനത്തിലേക്ക് ജോലിക്ക് വരുന്നില്ലാ എന്നാണ് പറയുന്നത് ''
അമ്മയുടെ സംസാരം കേട്ടപ്പോള്‍ മാലിനി പറഞ്ഞു ,
'' എന്‍റെ ഈ അനിയത്തി എവിടേക്കും സ്ഥലമാറ്റം വാങ്ങി പോകുന്നില്ലാ . ഗോപേട്ടാ .....അമ്മക്ക് വീട്ടിലേക്ക് പോകുവാന്‍ ഒരു വാഹനം ഏര്‍പ്പാട് ചെയ്യു . എന്‍റെ ഈ കാര്‍ത്തി ഗോപെട്ടന്‍റെ കൂടെ ഓഫീസിലേക്ക് പൊയ്ക്കോളും . ഗോപേട്ട ഞാന്‍ എന്‍റെ ഈ കുഞ്ഞനിയത്തിയെ ഇനി മുതല്‍ കാര്‍ത്തി എന്നെ വിളിക്കു''
                     അപ്പോള്‍ ഒരു മകനേയും മകളേയും മൂന്ന് പേര കുട്ടികളെ കൂടി  ലഭിച്ച സന്തോഷം  ആ അമ്മയുടെ മുഖത്ത് കാണാമായിരുന്നു വ്യാകുലതകള്‍ക്ക് വിരാമ മായി  ഒരു പുതിയ ജീവിതത്തിന്‍റെ തുടക്കം കുറിക്കുന്ന ആത്മ നിര്‍വൃതിയുടെ ആരംഭം കുറിക്കലായി  മാറുകയായിരുന്നു ആ ശുഭദിനം............ശുഭം .............