ചിന്താക്രാന്തൻ

29 August 2015

ചെറുകഥ.പുകയില്ലാത്ത തീനാളങ്ങള്‍

ചിത്രം കടപ്പാട് .Zain Thozhiyoor

നേരം സന്ധ്യയായിട്ടും പുറത്തുപോയ വാപ്പ തിരികെയെത്താത്തതില്‍ പരിഭ്രമിച്ചിരിക്കുകയാണ് ഫര്‍ഹാന. പൂമുഖത്ത് പഠിക്കുവാനായി ഇരുന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു .വാപ്പ വരുമ്പോള്‍ പഠിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ് . രാവിലെ മുതല്‍ ശമനമില്ലാതെ   തിമര്‍ത്തു പെയ്തിരുന്നു   ഇടവപ്പാതിയിലെ മഴയ്ക്കിപ്പോള്‍ അല്‍പം ശമനമുണ്ട് .വീടിന്‍റെ മുന്‍വശം മുതല്‍ പാടശേഖരങ്ങളാണ് .നടവരമ്പിലൂടെ അല്പം നടന്ന്  പെരുംതോടിനു  കുറുകെയുള്ള പാലവും കടന്ന് വീണ്ടും നടവരമ്പിലൂടെ നടന്ന് പള്ളിക്കാടിന്‍റെ  ഓരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടന്നാല്‍  പ്രധാന പാതയില്‍ എത്താം.പള്ളികാടിന്‍റെ അങ്ങേയറ്റത്താണ് ജുമാമസ്ജിദ്‌ സ്ഥിതിചെയ്യുന്നത്. മസ്ജിദിനോട് ചേര്‍ന്ന് കണ്ണെത്താ ദൂരത്തോളമുണ്ട് പള്ളിക്കാട് .മയ്യത്തുകള്‍ ഖബറടക്കുമ്പോള്‍  മീസാന്‍ കല്ലുകളുടെ അരികിലായി കുഴിച്ചിടുന്ന മൈലാഞ്ചി ചെടികളും മറ്റുള്ള ചെടികളും പടര്‍ന്നു പന്തലിച്ചതിനാല്‍ ഖബര്‍സ്ഥാന്‍ കാടായി പരിണമിക്കുകയായിരുന്നു .അനേകായിരങ്ങള്‍ അന്ത്യനിദ്രയിലുള്ള  ഈ  പള്ളിക്കാട്ടിലെലെ ചെടികളും മരങ്ങളും വെട്ടിതെളിക്കുന്ന പതിവില്ല.പള്ളിക്കാടിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ ആത്മധൈര്യമുള്ളവര്‍   മാത്രമേ രാത്രികാലങ്ങളില്‍  സഞ്ചരിക്കുകയുള്ളൂ.

ഫര്‍ഹാനയുടെ വാപ്പ മത്സ്യ വില്പനക്കാരനായ ബീരാന്‍കുട്ടി അഞ്ചു വകത്ത് നമസ്കാരത്തിനും മസ്ജിദില്‍ പോകും.സുബഹി നമസ്കാരം കഴിഞ്ഞാണ് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള   മത്സ്യ ച്ചന്തയിലേക്ക് പോകുന്നത് .എന്തിനും ഏതിനും യന്ത്ര  വല്‍ക്കരിക്കപ്പെട്ട ഈ കാലത്തും ബീരാന്‍കുട്ടി കാവിന്‍ കുട്ടകളില്‍ വീടുവീടാന്തരം  കയറിയിറങ്ങിയാണ് മത്സ്യം വില്പനചെയ്യുന്നത്.

ബീരാന്‍കുട്ടിയും,മാതാവും,ഭാര്യയും,ഫര്‍ഹാനയും അടങ്ങുന്ന കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചു പോരുന്നത്.തന്‍റെ പന്ത്രണ്ടാം വയസ്സില്‍ പിതാവിനെ നഷ്ടമായതോടെ ഏഴാം തരത്തിലെ പഠിപ്പ് അവസാനിപ്പിച്ച് കുടുംബം പോറ്റുവാനായി തൊഴിലാളിയാവുകയായിരുന്നു ബീരാന്‍കുട്ടി .പല തൊഴിലുകളും ചെയ്തുവെങ്കിലും മത്സ്യ വില്പനയാണ് ശാശ്വതമായ തൊഴിലായി സ്വീകരിച്ചത് .തന്‍റെ  മൂന്ന് സഹോദരികളുടെ  വിവാഹം കഴിഞ്ഞതിനു ശേഷമേ താന്‍ വിവാഹിതനാവുകയുള്ളൂ എന്ന അയാളുടെ ശപഥം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത് മൂലം നാല്പതു വയസ്സ് കഴിഞ്ഞതിനു ശേഷമാണ് ബീരാന്‍കുട്ടി വിവാഹിതനായത്.

വിവാഹിതനായതിനു ശേഷം കുഞ്ഞുങ്ങള്‍ ഉണ്ടാവതെയിരുന്നതിനാല്‍ ഒരു ഉസ്താദിന്‍റെ നീണ്ട കാലത്തെ  ചികത്സയുടെ ഫലമായി അവര്‍ക്കൊരു പെണ്‍കുട്ടി  പിറന്നു. ഫര്‍ഹാനയുടെ ജനനത്തോടെ ജീവിതം അര്‍ത്ഥവത്തായത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .ഏതൊരു പിതാവും ആഗ്രഹിക്കുന്നത് പോലെ ബീരാന്‍കുട്ടിയും ആഗ്രഹിച്ചു തന്‍റെ മകളെ പഠിപ്പിച്ചു വലിയ നിലയിലാക്കണമെന്ന് .ഫര്‍ഹാന എന്ത് ആഗ്രഹം പറഞ്ഞാലും ബീരാന്‍കുട്ടി അത് നിറവേറ്റികൊടുക്കും.ഫര്‍ഹാനയുടെ ഏറ്റവുംവലിയ ഇഷ്ടങ്ങളില്‍ ഒന്ന് യാത്രകളായിരുന്നു.യാത്രകളില്‍ ഇതുവരെ കാണാത്ത ഗ്രാമങ്ങളും, നഗരങ്ങളും,മനുഷ്യ മുഖങ്ങളും കൌതുകത്തോടെ  കണ്ടാസ്വദിക്കും  .വിദ്യാലയത്തിന് നീണ്ട അവധി ലഭിക്കുമ്പോള്‍ നാലംഗസംഘം യാത്ര പോകും. പുതിയ ദേശങ്ങള്‍ താണ്ടിയുള്ള യാത്ര പിന്നെപ്പിന്നെ ബീരാന്‍കുട്ടിയും ആസ്വദിച്ചു .യാത്രകളില്‍ ദര്‍ഗകള്‍ സന്ദര്‍ശിക്കുക എന്നത് ആ കുടുംബത്തിന്‍റെ ഇഷ്ടങ്ങളില്‍ ഒന്നാണ് .എത്രയോ തവണ അജിമീര്‍ ദര്‍ഗ  സന്ദര്‍ശിച്ചിരിക്കുന്നു.


ഫര്‍ഹാന പുസ്തകങ്ങള്‍ എടുത്തുവെച്ചു തിണ്ണയില്‍ വന്നിരുന്നു. അവിടെയിരുന്ന് നോക്കിയാല്‍ പെരും തോട് വരെയുള്ള കാഴ്ചകള്‍ കാണാം .ആകാശത്ത്   കാര്‍മേഘങ്ങള്‍  പെയ്തൊഴിയുവാന്‍ തിരക്ക് കൂട്ടുന്നതുപോലെ അവള്‍ക്കു തോന്നി. നാളെ കലാലയത്തിലേക്ക്‌ കൊണ്ടുപോകേണ്ടുന്ന നോട്ടുപുസ്തകം വാപ്പ വാങ്ങുവാന്‍ മറക്കാതെയിരുന്നാല്‍ മതിയായിരുന്നു.കാത്തിരിപ്പിന് വിരാമമിട്ട് അങ്ങ് ദൂരെനിന്ന് വാപ്പ നടന്നു വരുന്നത് അവള്‍   കണ്ടു . ഉമ്മറത്ത് നിന്നും ഇറങ്ങി നടവരമ്പിലൂടെ വാപ്പയുടെ അരികിലേക്ക് അവളോടി . അയാളുടെ അരികില്‍ എത്തിയപ്പോള്‍ ബീരാന്‍കുട്ടി  പറഞ്ഞു .


,, എന്ത് പായലാണ്  ന്‍റെ മോള് ഈ പായണത്  ചെറിയ കുട്ടിയാണ് എന്നാ ബിചാരം.ഇമ്മിണി പോന്ന പെണ്‍കുട്ട്യോള് ഇങ്ങനെ പായാന്‍  പാടില്ലാട്ടോ ,,

ഫര്‍ഹാന കിതപ്പോടെ പറഞ്ഞു.

,,ഞാന്‍ വാപ്പാന്‍റെ ചെറിയ കുട്ടിന്ന്യാ ... വാപ്പ ഞാന്‍ പറഞ്ഞ പുസ്തകം വാങ്ങിയോ ,,


ബീരാന്‍കുട്ടി മുറുക്കാന്‍ തുപ്പിക്കൊണ്ട് തൊപ്പി ക്കുട  തലയില്‍ നിന്നും എടുത്ത്  മകളുടെ കൈയില്‍ കൊടുത്ത്   പറഞ്ഞു.


,,വാപ്പാക്ക് ന്‍റെ മോള് ചെറിയ കുട്ടിന്ന്യാ ..പക്ഷേങ്കില് നാട്ടുകാരുടെ മുമ്പില് ന്‍റെ കുട്ടി വലിയ കുട്ട്യല്ലേ ....പുസ്തകം  വാങ്ങിയോ എന്നോ ....  നല്ല കാര്യായി.... ന്‍റെ മോള് പറഞ്ഞ സാധനം  വാങ്ങാതെ വന്നാല്‍ എനിക്ക് വീട്ടിലിരിക്കാന്‍ ന്‍റെ മോള് പൊറുതി തരുമോ ?..,,


അവശ്യസാധനങ്ങള്‍ വാങ്ങിയ സഞ്ചിയില്‍ നിന്നും പുസ്തകവും പരിപ്പുവടയുടെ പൊതിയും  മകളുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട്  ബീരാന്‍കുട്ടി പറഞ്ഞു .


,, ന്നാ ന്‍റെ മോള് പറഞ്ഞ പുസ്തകോം ന്‍റെ മോള്‍ക്ക്‌ ഇഷ്ടമുള്ള പലഹാരവും ,,


ഫര്‍ഹാനയുടെ പുറകിലായി ബീരാന്‍കുട്ടി വീട് ലക്ഷ്യമാക്കി നടന്നു .ഒതുക്കുകല്ല് ചവിട്ടിക്കയറിയപ്പോള്‍ ഫര്‍ഹാനയുടെ ഉമ്മ ചോദിച്ചു ?


,, ഇയ്യ് എന്ത് പായലാണ് ന്‍റെ മോളെ  ഈ പായണത്  .അന്‍റെ വാപ്പ ഇങ്ങാട്ടേക്ക്    തന്നെയല്ലേ വരണത്. പിന്നെ എന്തിനാണ് ഇങ്ങനെ പായണത് .മോന്തേം കുത്തി വീണാല് പിന്നെ എന്താ ഇണ്ടാവാന്ന് ആലോയിച്ചിട്ടുണ്ടാ  നിയ്യ്‌ .ഇനി മേലാക്കം ഇയ്യ്‌ പായണത്  ഞമ്മള് കാണട്ടെ .ഇറയത്തിരിക്കുന്ന ചൂലും കെട്ട് എടുത്ത് നല്ല അടി വെച്ചുതരും ഞാന്‍ ,,


ഫര്‍ഹാനയെ ശകാരിക്കുന്നത് കേട്ടപ്പോള്‍ ബീരാന്‍കുട്ടിക്ക് അത് ഇഷ്ടമായില്ല


,, ഇയ്യെന്തിനാ ന്‍റെ മോളെ മെക്കട്ട് കേറാന്‍ വരണത് .ന്‍റെ മോള്‍ക്ക്‌ എന്നോട് അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് തന്ന്യാ എന്നെ ദൂരത്തു നിന്നും കാണുമ്പോളെ ന്‍റെ അടുത്തേക്ക്‌ പാഞ്ഞു വരണത്  ,,


,, ഒരു വാപ്പേം മോളും, ഇങ്ങള്  കൊഞ്ചിച്ച് കൊഞ്ചിച്ച്  ഓളെ വഷളാക്കിയെക്ക്ണ്.ഞമ്മള് ഓളെ കുറിച്ച്  എന്തെങ്കിലും പറഞ്ഞാ   എന്നും ഞമ്മള് കുറ്റക്കാരിയാണല്ലോ  ഇങ്ങള് വാപ്പേം മോളും എന്താച്ചാ ആയിക്കോ ,,


 കലഹം കേട്ടുകൊണ്ട് ഉമ്മറത്തിണ്ണയില്‍  ബീരാന്‍കുട്ടിയുടെ മാതാവ് ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു .ഫര്‍ഹാന നോട്ടുപുസ്തകം മേശയില്‍ വെച്ച് പരിപ്പുവടയുടെ പൊതിയുമായി വല്ലിമ്മയുടെ  അരികിലേക്ക് ചെന്ന് ഒരു പരിപ്പുവട അവരുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട്  പറഞ്ഞു .

,, ന്നാ ഇത് വെല്ലിമ്മാക്കുള്ളതാ...... നല്ല ചൂടുള്ള പരിപ്പുവടയാ, വാപ്പ ഇപ്പൊ വരുമ്പോള്‍ വാങ്ങിക്കൊണ്ടുവന്നതാ ...,,


വല്ലിമ്മ പരിപ്പുവട  വാങ്ങിക്കൊണ്ട്  പറഞ്ഞു


,, ഇത് മോള് തന്നെ കഴിച്ചോ... വല്ലിമ്മാക്ക് പല്ലില്ലാത്തത് കൊണ്ട് ചവയ്ക്കുവാന്‍ ആവില്ല .ന്‍റെ കുട്ടി കഴിച്ചാല്‍ വല്ലിമ്മയുടെ വയറ് നിറയും ,,


ഫര്‍ഹാന വല്ലിമ്മയുടെ മുഖത്തെ അരിമ്പാറയില്‍ നുള്ളിക്കൊണ്ട്  പറഞ്ഞു


,, അതെങ്ങിനെയാ ഞാന്‍ കഴിച്ചാല്‍ വല്ലിമ്മാടെ  വയറ് നിറയണത്  .വെല്ലിമ്മയുടെ വയറ് നിറയണമെങ്കില്‍ വല്ലിമ്മ തന്നെ കഴിക്കണം .ഞാനൊരു സൂത്രം ഒപ്പിക്കട്ടെ .ഈ പരിപ്പുവട അമ്മിയില്‍ വെച്ച് പൊടിച്ചു കൊണ്ടന്നു തരാം അപ്പൊ വല്ലിമ്മാക്ക് കഴിക്കാലോ ..,,,


വല്ലിമ്മ  ഫര്‍ഹാനയുടെ മുഖത്ത് നോക്കി ചിരിച്ചു .അല്‍പം കഴിഞ്ഞപ്പോള്‍ പൊടിച്ച പരിപ്പുവടയുമായി ഫര്‍ഹാന വന്ന് അല്പാല്പമായി വല്ലിമ്മയുടെ വായില്‍ വെച്ചുകൊടുത്തുകൊണ്ട് ചോദിച്ചു?


,, ഇന്ന് ഉറങ്ങുവാന്‍ കിടക്കുമ്പോള്‍  വല്ലിമ്മ  എനിക്ക് ഏതു കഥയാ പറഞ്ഞു തരിക. ഈയിടെയായി 
മുമ്പ് പറഞ്ഞു തന്ന കഥകള്‍ തന്നെയാ പറഞ്ഞു തരുന്നത് .ഇന്ന് എനിക്ക് ഇതുവരെ പറഞ്ഞു തരാത്ത  കഥ പറഞ്ഞു തരണം ,,

വല്ലിമ്മ  അവളെ തലോടിക്കൊണ്ട് പറഞ്ഞു


,,വല്ലിമ്മാക്ക് അറിയാവുന്ന കഥകളൊക്കെ മോള്‍ക്ക്‌ വല്ലിമ്മ പറഞ്ഞു തന്നില്ലേ ? .ഇത്രേം വലിയകുട്ടി ആയിട്ടും ന്‍റെ മോള്‍ക്ക്‌ ഇപ്പോഴും കഥകള്‍ കേള്‍ക്കണം എന്നാണ് പൂതി  ,,


വല്ലിമ്മ   അല്‍പം ആലോചിച്ചുക്കൊണ്ട് പറഞ്ഞു


,, ഒരു കഥയുണ്ട് ഒരു ജിന്നിന്‍റെ കഥ. കഥ കേട്ട് ന്‍റെ മോള് പേടിക്കില്ലാച്ചാ വല്ലിമ്മ പറഞ്ഞു തരാം ,,

             
ഫര്‍ഹാനയ്ക്ക് വല്ലിമ്മയെ ഒരുപാട് ഇഷ്ടമാണ്. സ്വന്തം ഉമ്മയെക്കാളും കൂടുതല്‍ അവള്‍ വല്ലിമ്മയെ സ്നേഹിക്കുന്നുണ്ട് .കുഞ്ഞായിരിക്കുമ്പോള്‍ ത്തന്നെ  വല്ലിമ്മ ഭക്ഷണം വാരി  നല്‍കിയാലേ അവള്‍ കഴിക്കുമായിരുന്നുള്ളൂ .ഇപ്പോഴും വല്ലിമ്മ ഭക്ഷണം വാരിയാണ് അവള്‍ക്കു നല്‍കുന്നത് .ഒരിക്കല്‍ ഒരു മുല നീണ്ടുവരുന്ന  കുറുമത്തികാളിയുടെ കഥ പറഞ്ഞു കൊടുത്തപ്പോള്‍ ഫര്‍ഹാന രണ്ടു ദിവസ്സം പേടിച്ചു പനി പിടിച്ചു കിടന്നു. അതില്‍ പിന്നെ വല്ലിമ്മ  അത്തരം കഥകള്‍ അവള്‍ക്കു പറഞ്ഞു കൊടുക്കുമായിരുന്നില്ല  .അത്താഴം കഴിഞ്ഞ് വാപ്പയും ഉമ്മയും അവരുടെ കിടപ്പ് മുറിയിലേക്കു ഉറങ്ങുവാനായി  പോയപ്പോള്‍ ഫര്‍ഹാനയും വല്ലിമ്മയും അവരുടെ കിടപ്പുമുറിയിലെക്കും പോന്നു .വല്ലിമ്മ ഫര്‍ഹാനയുടെ തലയില്‍ തടവിക്കൊണ്ട് കഥ പറഞ്ഞു തുടങ്ങി .തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന  മൂന്നാള്‍ പൊക്കമുള്ള ജിന്നിന്‍റെ കഥ..തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് പ്രത്യക്ഷമാകുന്ന ജിന്നിന്‍റെ ചുറ്റിലും ഒരു പ്രത്യേക വെളിച്ചം  പ്രത്യക്ഷമാകും .അപ്പോള്‍ അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കും. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ പുകയില്ലാത്ത തീ നാളങ്ങളിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനെപ്പോലെതന്നെ ചിന്തിക്കാനും അതനുസരിച്ച് തൻറെ ജീവിതം മുന്നോട്ടുനയിക്കാനുമുള്ള സ്വാതന്ത്ര്യം നൽകപ്പെട്ട ജിന്നുകള്‍ക്ക് ജീവികളുടെ രൂപം പ്രാപിക്കാനുള്ള കഴിവുമുണ്ട്.

ഭയാനകമായ  ജിന്നിന്‍റെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍  ഫര്‍ഹാന വല്ലിമ്മയെ കെട്ടിപ്പിടിച്ചു കിടന്നു.വല്ലാത്തൊരു   ഭയം അവളില്‍ നിറഞ്ഞുനിന്നു.ഉറങ്ങുവാനായി ഇമകള്‍ ഇറുക്കിയടച്ചു പക്ഷേ ഉറങ്ങുവാനവള്‍ക്കായില്ല .തുറന്നിട്ട ജാലകവാതിലിനപ്പുറം  മൂന്നാള്‍ പൊക്കമുള്ള ജിന്ന് നില്ക്കുന്നത്  പോലെ അവള്‍ക്ക് തോന്നി.വല്ലിമ്മയെ പതുക്കെ വിളിച്ചുനോക്കിയപ്പോള്‍ വല്ലിമ്മ നിദ്ര പൂണ്ടിരുന്നു.ഹൃദയമിടിപ്പിന്‍റെ വേഗം പെരുമ്പറ കണക്കെ മുഴങ്ങിക്കൊണ്ടിരുന്നു. അവള്‍ ധൈര്യം സംഭരിച്ച് പതുക്കെ എഴുന്നേറ്റ് ജാലകവാതില്‍ കൊട്ടിയടച്ചു.രാത്രിയുടെ എതോയാമത്തില്‍ നിദ്രയിലേക്കവള്‍  വഴുതി വീണൂ.നേരം പുലര്‍ന്നപ്പോള്‍ ഉമ്മയുടെ വിളികേട്ട്  പതിവിലും വൈകിയാണ് ഉണര്‍ന്നത്.തിടുക്കത്തില്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് പ്രഭാതഭക്ഷണം കഴിച്ചു എന്ന് വരുത്തി  കലാലയത്തിലേക്ക്‌ യാത്രയായി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലെക്കെത്തിയപ്പോള്‍ അവളറിയാതെ ഇമകള്‍ പള്ളികാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.ഖബറുകളിലെ മീസാന്‍ കല്ലുകള്‍ പ്രതാപികളുടെയും ദരിദ്രരുടെയും വേര്‍ത്തിരിച്ചറിയുവാന്‍ കഴിയും.വലുതും ചെറുതുമായ അനേകായിരം മീസാന്‍ കല്ലുകള്‍ .വല്ലിമ്മ പറഞ്ഞു തന്ന കഥയിലെ ജിന്ന് പള്ളികാട്ടില്‍ നില്‍ക്കുന്നുണ്ടോ എന്നവള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.


ഒരു ദിവസം  കലാലയത്തിലേക്ക്‌ പോകുമ്പോള്‍ ഗോതമ്പ് കഴുകി ഉണക്കുവാനിടുന്ന ഉമ്മയോട് ഫര്‍ഹാന  പറഞ്ഞു.


,, ഉമ്മ ഞാനിന്ന് അല്‍പം വൈകിയേ വരൂ...... സാബിറയുടെ താത്താടെ കല്യാണ ആല്‍ബം കിട്ടിയിട്ടുണ്ടത്രേ. അത് കാണാന്‍ ഇന്നവള്‍ അവളുടെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട് ,,

   
കുനിഞ്ഞുനിന്ന്‌  പരമ്പില്‍ ഗോതമ്പിടുന്ന ഉമ്മ നിവര്‍ന്നുനിന്നു പറഞ്ഞു .

,, ഊര് തെണ്ടാന്‍ നടക്കാതെ മോന്തിയാവുന്നതിനു മുന്നെ മനുഷ്യനെ തീ തീറ്റിക്കാണ്ട്‌ ബെക്കം   ഇങ്ങോട്ട് വന്നേക്കണം. ഒന്നിനു മാത്രം പോന്ന പെണ്ണാണ് ഇജ്ജ് എന്ന ബോധം  ഉണ്ടാവണം ,,


ഉമ്മ ഇങ്ങിനെയാണ്‌ എപ്പോഴും ദേഷ്യത്തിലേ സംസാരിക്കുകയുള്ളൂ.കലാലയത്തില്‍ നിന്നും തിരികെ പോരുമ്പോള്‍ മുന്‍പ് തീരുമാനിച്ച പ്രകാരം   സാബിറയുടെ വീട്ടില്‍ പോയി നിശ്ചലചിത്രങ്ങളുടെ ആല്‍ബം കണ്ടുകഴിഞ്ഞപ്പോള്‍ വീഡിയോ ആല്‍ബം കൂടി കണ്ടിട്ടു പോകാം എന്ന്  സാബിറ നിര്‍ബന്ധിച്ചു .സാബിറയുടെ  നിര്‍ബന്ധത്തിനവള്‍ക്ക് വഴങ്ങേണ്ടി വന്നു.മനോഹരമായ ചിത്രീകരണം കണ്ട് നേരം പോയതവളറിഞ്ഞില്ല.സാബിറയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.സൂര്യന്‍ അസ്തമിച്ചുവെങ്കിലും  ചന്ദ്രാദയമുള്ളതിനാല്‍ നടവഴി തിരിച്ചറിയുവാന്‍ കഴിയും.അവള്‍ വീട് ലക്ഷ്യമാക്കി തിടുക്കത്തില്‍ നടന്നു .പള്ളിക്കാടിന്‍റെ  ഓരം ചേര്‍ന്നുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ വല്ലാത്ത ഭയം അവളില്‍ കടന്നുകൂടി.വല്ലിമ്മ പറഞ്ഞ കഥയിലെ ജിന്ന് നടവഴിയില്‍ നില്‍ക്കുന്നുണ്ടാവുമോ എന്നതായിരുന്നു അവളുടെ ഭയം.സര്‍വ ധൈര്യവും സംഭരിച്ച് നടത്തത്തിനവള്‍ വേഗത കൂട്ടി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള പാത അവസാനിച്ച് പാടശേഖരങ്ങളിലെ നടവരമ്പില്‍ എത്തുന്ന സ്ഥലത്തെത്തിയപ്പോള്‍, ദൂരെ  പള്ളിക്കാട്ടില്‍   നില്‍ക്കുന്ന രൂപത്തെ കണ്ടവള്‍  സ്തംഭിച്ചു നിന്നുപോയി.


അരണ്ടവെളിച്ചത്തില്‍ അവള്‍ കണ്ട രൂപത്തിന് വല്ലിമ്മ പറഞ്ഞുതന്ന  കഥയിലെ ജിന്നിന്‍റെ രൂപമായിരുന്നു.പക്ഷെ  തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് നില്‍ക്കുന്ന രൂപത്തിന് മൂന്നാള്‍ പൊക്കമില്ലായിരുന്നു. രൂപത്തിന്  ചുറ്റിലും ഒരു പ്രത്യേക വെളിച്ചവും ഇല്ലായിരുന്നു. പക്ഷെ   അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കുന്നുണ്ട്.ജിന്ന് നടന്നടുക്കുന്നത് തന്‍റെ അരികിലേക്കാണ് എന്ന തിരിച്ചറിവ് അവളെ കൂടുതല്‍ ഭയപ്പെടുത്തി.സര്‍വ ശക്തിയും സംഭരിച്ച് ഫര്‍ഹാന നടവരമ്പിലൂടെ ഓടി .അവളുടെ ഓട്ടത്തിന് വേഗം  കുറയുന്നതുപോലെ തോന്നിയപ്പോള്‍ അവള്‍  നടവരമ്പില്‍ നിന്ന്  തിരിഞ്ഞു നോക്കി. ജിന്ന് തന്‍റെ പുറകെ ഓടിവരുന്നു .അവള്‍ പെരും തോട്ടിലെ കുറുകനെയുള്ള പാലം കടന്നപ്പോള്‍ വാപ്പ നടവരമ്പിലൂടെ നടന്നു വരുന്നത് കണ്ടു. അപ്പോള്‍  അവള്‍ക്കാശ്വാസമായി .ഫര്‍ഹാന  ഓടി വാപ്പയുടെ മാറിലേക്ക്‌ ചാഞ്ഞു കൊണ്ട് പറഞ്ഞു .


,, വാപ്പ.... ജിന്ന് എന്നെ പിടിക്കുവാന്‍ വരുന്നു എന്‍റെ പുറകെ ജിന്നുണ്ട് ,,


മകളെ കാണാതെ തിരക്കിയിറങ്ങിയ  ബീരാന്‍കുട്ടി മകളുടെ വാക്കുകള്‍ കേട്ട് അന്ധാളിച്ചു നിന്നു .


,, എന്താ !..... എന്താ ഉണ്ടായേ   ന്‍റെ മോള് എന്താ ഈ പറയുന്നേ ....,,


 കിതപ്പോടെ ഫര്‍ഹാന വീണ്ടും പറഞ്ഞു .


,, ജിന്ന് ....ഞാന്‍ കണ്ടൂ ജിന്നിനെ..... ഞാന്‍ നേരില്‍ കണ്ടു .....ഞാന്‍ ഓടിയപ്പോള്‍ എന്‍റെ പുറകെ ജിന്നും ഓടി വന്നു ,,


ബീരാന്‍കുട്ടി പാലത്തിന് മുകളില്‍ കയറിനിന്ന് വിദൂരതയിലേക്ക്     ഞെക്കുവിളക്ക് തെളിയിച്ചു നോക്കി പറഞ്ഞു


,, എവിടെ ജിന്ന്? അവിടെ ആരെയും കാണുന്നില്ലല്ലോ....... ന്‍റെ മോള്‍ക്ക്‌ തോന്നിയതാവും.ന്‍റെ മോള് എവിടെയായിരുന്നു ഇത്രേം നേരം? നേരം ഇരുട്ടുന്നതിനു മുന്നെ വീട്ടില്‍ എത്താം എന്ന് ഉമ്മാനോട്  പറഞ്ഞല്ലേ ന്‍റെ മോള് പോയത്. പിന്നെ എന്തേ ഇത്രേം വൈകിയേ? .ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞുവല്ലോ ന്‍റെ കുട്ട്യേ ....  ,,


ഫര്‍ഹാനയുടെ ഭയവും സങ്കടവും അസഹിനീയമായപ്പോള്‍ അവളുടെ എല്ലാ നിയന്ത്രണവും വെടിഞ്ഞ്  പൊട്ടിക്കരഞ്ഞു  .മകളുടെ അവസ്ഥകണ്ട് ബീരാന്‍കുട്ടി ധര്‍മസങ്കടത്തിലായി .അയാള്‍ അവളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിന്നു.


,, ന്‍റെ മോള്‍ക്ക്‌ തോന്നിയതാവും .ജിന്ന് എന്തിനാ എന്‍റെ മോളുടെ അരികിലേക്ക് വരുന്നത്..... പേടിക്കേണ്ടാട്ടോ ..വാപ്പയില്ലേ കൂടെ.വാപ്പാന്‍റെ മോളെ ആരും ഒന്നും ചെയ്യില്ലാട്ടോ   ,,


ഒതുക്കുകല്‍  കയറുമ്പോള്‍ നേരം വൈകിയതിനു വഴക്ക് പറയുവാനായി മകളുടെ നേരെ വരുന്ന ഭാര്യയോട് ബീരാന്‍കുട്ടി പറഞ്ഞു .


,,ഇയ്യിനി ഒന്നുംരണ്ടും പറഞ്ഞ് ന്‍റെ മോളെ വിഷമിപ്പിക്കല്ലേ .എന്തോ കണ്ട് പേടിച്ചിട്ടാണ് മോളുടെ വരവ്. ജിന്നിനെ കണ്ടൂന്നും പറഞ്ഞ് വേണ്ട പുകിലായിരുന്നു വഴീല്.ആ സമയത്ത് ഞമ്മള് അവിടെ എത്തിപ്പെട്ടില്ലായിരുന്നെകില്‍ ന്‍റെ മോള് പേടിച്ച് മയ്യത്തായേനേ.... ,,


ബീരാന്‍കുട്ടി മകളെ തലോടിക്കൊണ്ട് പറഞ്ഞു


,,ന്‍റെ മോള് ചെന്ന് കുളിച്ച് വസ്ത്രം മാറി നിസ്കരിക്കാന്‍ നോക്ക്. എന്നിട്ട് ഒരു ആപത്തും വരുത്തല്ലെ എന്ന്  പടച്ച റബ്ബിനോട്  ദുആ   ഇരക്ക് .ന്‍റെ മോള് പേടിക്കേണ്ട ,,


ബീരാന്‍കുട്ടി ഇഷാ നമസ്കാരത്തിനായി   മസ്ജിദിലേക്ക്  പോയി. നമസ്കാരം കഴിഞ്ഞ് തിരികെ പോരാന്‍ നേരം മകള്‍ക്ക് വഴിയില്‍ വെച്ചുണ്ടായ  അനുഭവം അവിടെ കൂടിയിരുന്നവരോട് ബീരാന്‍കുട്ടി  പങ്കുവെച്ചു. അടുത്ത ദിവസ്സം ഗ്രാമം ഉണര്‍ന്നത് ഒരു പുതിയ വാര്‍ത്തയുമായായിരുന്നു .ബീരാന്‍കുട്ടിയുടെ മകളുടെ മേല്‍ ജിന്ന് പ്രവേശിച്ചു എന്നതായിരുന്നു ആ വാര്‍ത്ത.ഫര്‍ഹാനയ്ക്ക് കലശലായ പനി പിടിപ്പെട്ടു.അവള്‍    പിച്ചും പേയും പറയുവാന്‍തുടങ്ങി .ബീരാന്‍കുട്ടി ജുമാമസ്ജിദിലെ  ഉസ്താദിനെ കൊണ്ട് വെള്ളം മന്ത്രിച്ചുകൊണ്ട്‌ വന്ന് മകള്‍ക്ക് കൊടുത്തു.ഒരാഴ്ചയ്ക്കുള്ളില്‍ ഫര്‍ഹാനയുടെ പനി മാറിയെങ്കിലും  പിച്ചും പേയും പറയുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു.ഏതുനേരവും കിടപ്പുമുറിയില്‍ അവള്‍ തനിച്ചിരിക്കുവാന്‍ ആഗ്രഹിച്ചു.വെളിച്ചം കാണുമ്പോള്‍ ഇമകള്‍ ഇറുക്കിയടച്ച്  പല്ലുകള്‍ തമ്മില്‍ ഉരസി ഒരു പ്രത്യേക ശബ്ദം പുറപ്പെടിവിക്കും.കലാലയത്തിലേക്കുള്ള പോക്ക് പിന്നീടുണ്ടായില്ല .ബീരാന്‍കുട്ടിയും കുടുംബവും നാട്ടുകാരെപ്പോലെ   മകളുടെ ശരീരത്തില്‍ ജിന്ന് പ്രവേശിച്ചു എന്ന് തന്നെ കരുതി .ഒരു ദിവസം  ഉസ്താദ് അവരുടെ വീട്ടിലേക്ക് വന്നു. ഫര്‍ഹാനയെ കണ്ട ഉസ്താദ് ബീരാന്‍കുട്ടിയോട് പറഞ്ഞു .


,, ഇങ്ങടെ മോളുടെ മേല് ജിന്ന് കയറിയിരിക്ക്ണ് . അതിന്‍റെ ലക്ഷണങ്ങളാണ് ഓള് കാട്ടിക്കൊണ്ടിരിക്കണത്  .അതോണ്ട് ഇത് ഇങ്ങനെ ബെച്ചിരിക്കേണ്ട കാര്യമല്ല .ജിന്നിനെ ഒഴിപ്പിക്കാന്‍  കഴിവുള്ള ഒരു ഉസ്താദിനെ ഞമ്മക്കറിയാം .കുട്ട്യോള് ഉണ്ടാവാത്ത എത്രയോ പേര്‍ക്ക് ഉസ്താദിന്‍റെ ചികിത്സകൊണ്ട് കുട്ട്യോള് ഉണ്ടായിരിക്ക്ണ്   .ഇങ്ങള് നേരം കളയാണ്ട് ഉസ്താദിനെ പോയി കണ്ടോളീം ,,

       
ഉസ്താദിന്‍റെ നിര്‍ദേശ പ്രകാരം ജിന്നിന്‍റെ ബാധ ഒഴിപ്പിക്കുന്ന ഉസ്താദിനെ പോയി കാണുവാന്‍ ബീരാന്‍കുട്ടി തീരുമാനിച്ചു .അടുത്ത ദിവസം ബീരാന്‍ കുട്ടിയും ഭാര്യയും ഫര്‍ഹാനയുമായി ഉസ്താദിനെ കാണുവാനായി യാത്രയായി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ ഫര്‍ഹാന വീട്ടിലേക്ക് തിരികെയോടി .ബീരാന്‍കുട്ടി മകളെ പിടിക്കുവാന്‍ മകളുടെ പുറകെയോടി. ഫര്‍ഹാന ബീരാന്‍കുട്ടിയെ   ഉപദ്രവിച്ചു.അവള്‍ ബീരാന്‍കുട്ടിയുടെ കയ്യില്‍ ശക്തിയായി കടിച്ച് മുറിവേല്‍പ്പിച്ചു.ബീരാന്‍കുട്ടിക്ക് മകളെ വരുതിയിലാക്കുവാനായില്ല  .അവള്‍ ഓടി  വീട്ടില്‍  കയറി കതകടച്ചിരുന്നു.വിരാന്‍കുട്ടി  നാട്ടുകാരുടെ സഹായത്താല്‍ കതക് പൊളിച്ച് മകളെ ബലംപ്രയോഗിച്ച് ഉസ്താദിന്‍റെയരികില്‍ കൊണ്ടുപോയി.

ദൂരെയുള്ള ഉസ്താദിന്‍റെ ചികിത്സാകേന്ദ്രത്തില്‍ എത്തിയപ്പോള്‍ നേരം ഉച്ച കഴിഞ്ഞിരുന്നു .ഒരു വീടായിരുന്നു ചികിത്സാകേന്ദ്രം. വീടിന്‍റെ മുന്‍വശം അലുമിനിയ ഷീറ്റ്  മേല്‍ക്കൂരയില്‍  പാകി സന്ദര്‍ശകര്‍ക്ക് ഇരിക്കുവാന്‍ ഇടം ഒരുക്കിയിരുന്നു .ഭക്തിസാന്ദ്രമായ അന്തരീക്ഷം . അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നിന്നു .   സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം മൂലം ഫര്‍ഹാന അവിടെ നിന്നും ഓടിപോകുവാന്‍ തുനിഞ്ഞു.കൂടെ വന്ന സഹായിയും ബീരാന്‍കുട്ടിയും കൂടി ഫര്‍ഹാനയെ ബലംപ്രയോഗിച്ച് പിടിച്ചിരുത്തി .ഫര്‍ഹാനയുടെ സമാനമായ അവസ്ഥയിലുള്ള  പലരും അവിടെ ഉണ്ടായിരുന്നു.ഉസ്താദിന്‍റെ അരികിലേക്ക് പോകുവാനുള്ള സമയത്തിനായി ബീരാന്‍കുട്ടി അക്ഷമയോടെ കാത്തിരുന്നു .മണിക്കൂറുകള്‍ക്കുശേഷം അവരുടെ ഊഴം വന്നെത്തി.ഉസ്താദിന്‍റെ ചികിത്സാമുറിയില്‍     സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും പുകപടലങ്ങള്‍ നിറഞ്ഞു നിന്നു, ഒപ്പം  രൂക്ഷഗന്ധവും .തൂവെള്ള വസ്ത്രധാരണത്തോടെ  താടിനീട്ടി വളര്‍ത്തിയ ഉസ്താദ് തലേക്കെട്ട് രണ്ടു കൈകള്‍കൊണ്ട് നേരെയാക്കി ഫര്‍ഹാനയുടെ ഇമകള്‍ അകത്തി നോക്കി. അല്‍പ നേരത്തെ പരിശോധനയ്ക്ക്  ശേഷം പറഞ്ഞു  .


,,ജിന്ന്  കേറിയിരിക്ക്ന്ന്. നല്ല ശക്തിയുള്ള ജിന്ന് തന്നെയാണ് നിങ്ങളുടെ മകളുടെ മേല് കയറിയിരിക്കുന്നത് .ഇതിനെക്കാളും ശക്തിയുള്ള ജിന്നിനെ ഞമ്മള് ഒഴിവാക്കിയിരിക്കുന്നു .ഈ ജിന്നിനെ ഞമ്മള് ഒഴിപ്പിച്ചു തരാം .ഇത്തരി പൈസയ്ക്ക് ചിലവുണ്ടാവും .എന്താ നിങ്ങള് തയ്യാറാണോ ,,


ഉസ്താദ് മുറുക്കിച്ചുവപ്പിച്ച മോണ കാട്ടി ചിരിച്ചു .ബീരാന്‍കുട്ടി ഉസ്താദിനോട് പറഞ്ഞു .


,, പൈസയൊന്നും ഞമ്മക്ക് പ്രശനമല്ല .പഠിക്കാന്‍ പോയിരുന്നെന്‍റെ   മോളെ എനിക്ക് പഴയത് പോലെ ആക്കിത്തന്നാല്‍  മതി ,,


ഫര്‍ഹാനയെ ഒഴിച്ച് എല്ലാവരോടും മുറിക്ക് പുറത്ത് പോകുവാന്‍ ഉസ്താദ് കല്പിച്ചു .ഫര്‍ഹാനയും ഉസ്താദും  ഒഴികെ എല്ലാവരും മുറിക്ക് പുറത്തുകടന്നു.ഉസ്താദിന്‍റെ സഹായി ബീരാന്‍കുട്ടിയോട് ഉസ്താദിന്‍റെ കറാമത്തുകളെക്കുറിച്ച്    പറഞ്ഞുകൊണ്ടിരുന്നു.കലുക്ഷിതമായ  മനസ്സോടെ ബീരാന്‍കുട്ടി ഉസ്താദിന്‍റെ  കറാമത്തുകളെ കുറിച്ച്  കേട്ടിരുന്നു . ഉസ്താദിന്‍റെ ചികിത്സാ രീതികള്‍ മറ്റുള്ളവരില്‍ നിന്നും വിഭിന്നമാണ് .ജിന്ന് ബാധ,പിശാച് ബാധ,ഭ്രാന്തുപോലുള്ള അസുഖങ്ങള്‍ക്ക് പുരുഷന്മാരാണെങ്കില്‍ രണ്ടുകൈയും ബന്ധിപ്പിച്ച് കനമുള്ള ചൂരല്‍ പ്രയോഗമാണ്. രോഗികള്‍ മര്‍ദ്ദനത്തിന്‍റെ വ്യാപ്തി പോലെ അലമുറയിടും .രോഗിയുടെ ബന്ധുക്കള്‍ നിസഹായരായി സങ്കടം സഹിച്ച് പുറത്തിരിക്കും .സ്ത്രീകളാണെങ്കില്‍  ഉസ്താദിന്‍റെ ഇംഗിതം അനുസരിക്കുന്നവര്‍ക്ക് മര്‍ദ്ദനത്തിന്‍റെ വ്യാപ്തി കുറയും. അല്ലാത്തവരുടെ  പഞ്ചേന്ദ്രിയങ്ങളിലെ ഒന്നില്‍   പഞ്ഞിയില്‍ മുക്കിയ ലായനി അടുപ്പിക്കും അതോടെ രോഗി അബോധാവസ്ഥയിലാവും .


ഏതൊരു  ദമ്പതികളുടെയും ആഗ്രഹമാണ് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കുക എന്നത്. കുഞ്ഞുങ്ങളില്ലാത്തവരെയാണ് ഉസ്താദ്  കൂടുതലും ചികിത്സിക്കുന്നത് .ഉസ്താദിന്‍റെ   ചികിത്സ തേടി വരുന്നവരില്‍ ഭൂരിപക്ഷം സ്ത്രീകളും ഗര്‍ഭണികളായിട്ടുണ്ട് എന്നതാണ് വാസ്തവം .എന്ത് അസുഖമായി വരുന്നവര്‍ക്കും ഉസ്താദിന്‍റെ    ചികിത്സ ലഭിക്കും .പണ്ട് പട്ടാമ്പിയില്‍ നിന്നും ദൂരെ ദേശങ്ങളിലേക്ക്  കുട്ടയില്‍ തലച്ചുമടുമായി ഞാവല്‍ പഴം വില്പനയ്ക്ക് വന്നയാളാണ് ഈ ഉസ്താദ്  എന്ന് ചിലര്‍ക്കൊക്കെ അറിയാം.ഇന്ന് ഉസ്താതിനെ കുറിച്ച് അപവാദം പറയുന്നവര്‍ക്ക് മൂന്നാംപക്കത്തിനകം അപായം സംഭവിക്കും. ആ അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ട് . കൂടുതലും അപകടങ്ങളിലാണ് അപായം സംഭവിക്കുന്നത്‌ . മാനഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചവരും ഈ കൂട്ടത്തില്‍ പെടും .


ഉസ്താദ് ഫര്‍ഹാനയെ ശരീരമാകെ വീക്ഷിച്ചുകൊണ്ടിരുന്നു . ഉസ്താദിന്‍റെ   നോട്ടം  സ്തനഗ്രന്ഥികളില്‍ പതിച്ചപ്പോള്‍ ഫര്‍ഹാന ഇരു കൈത്തലം കൊണ്ട് മാറ് മറച്ചു പിടിച്ചു .അപ്പോള്‍  അവളുടെ വെളുത്ത കൈകളിലെ സ്വര്‍ണ്ണ നിറമുള്ള രോമങ്ങളിലേക്കായി ഉസ്താദിന്‍റെ നോട്ടം .ഉസ്താദ് ഫര്‍ഹാനയുടെ കൈകളില്‍ തലോടിക്കൊണ്ട് പറഞ്ഞു .


,,ഇജ്ജ് എന്തിനാ ഇങ്ങനെ പേടിക്കണത്. അന്‍റെ മേല് കയറിയിരിക്ക്ണ ജിന്നിനെ ഞമ്മള് പായിച്ച് തരാം .വേദനയില്ലാണ്ടെ  ജിന്നിനെ പായിക്കണോന്ന് ബെച്ചാല് ഇജ്ജ് ഞമ്മ പറയണതൊക്കെ അനുസരിക്കണം .ഇജ്ജ് വന്ന് അബിടെ കിടന്നാണി ,,


ഉസ്താദിന്‍റെ    ദൂരെ കിടക്കുന്ന ചെറിയ  മെത്തയിലേക്ക് ഫര്‍ഹാനയെ ക്ഷണിച്ചു .പന്തികേട് തോന്നിയ ഫര്‍ഹാന വാതിലിനരികിലേക്ക്‌ കരഞ്ഞുകൊണ്ടോടി  ഒപ്പം ഉസ്താദും . പിന്നെ ഉസ്താദിന്‍റെ അലര്‍ച്ചയായിരുന്നു .


,, അസത്തെ ഇജ്ജ് ഞമ്മള് പറയണത് അനുസരിക്കൂലാലെ..... .അന്‍റെ മേല് കൂടിയിരിക്കുന്ന ജിന്നിനെ ഇന്ന് ഞമ്മള് അടിച്ച്  പായിക്കും ,,


പിന്നെ കനമുള്ള ചൂരല്‍ വടികൊണ്ട് മര്‍ദ്ദനമായിരുന്നു .തുരുതുരെയുള്ള മര്‍ദനം സഹിക്കവയ്യാതെയായപ്പോള്‍ ഫര്‍ഹാന അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നു.ബീരാന്‍കുട്ടിയും ഭാര്യയും മകളുടെ രോദനം കേട്ട് നിസ്സഹായരായിരുന്നു.അപ്പോള്‍ വിഷമത്തോടെയിരിക്കുന്ന ബീരാന്‍കുട്ടിയോടായി ഉസ്താദിന്‍റെ സഹായി പറഞ്ഞു .


,, ഇബിടെ ഇതുപോലത്തെ എത്ര കെയ്സുകള്‍ ബന്നിരിക്കുന്ന്‍ . കേട്ടില്ലേ ... ഇങ്ങക്ക് തോന്നും ആ കരയണത് ഇങ്ങടെ സന്തതിയാണെന്ന്. അത് ബെറും തോന്നലാണ്. ജിന്നാണ് കരയണത്. അടികൊണ്ട് അടികൊണ്ട് ജിന്ന് ഓളെ മെലൂമ്മല്‍ നിന്നും പായണം. അതുവരെ അടി തുടര്‍ന്നുകൊണ്ടിക്കും .ഹേയ് ഇങ്ങള് ഇങ്ങനെ ബേജാറാവല്ലീം ഒക്കെ ഉസ്താദ്  ശെരിയാക്കിതരും ,,


ഫര്‍ഹാന മര്‍ദനം മൂലം തളര്‍ന്നു നിലംപതിച്ചു .അവളുടെ വെളുത്ത ശരീരമാകെ മര്‍ദ്ദനത്തിന്‍റെ പാടുകള്‍ തിണര്‍ത്തുനിന്നു.ഉസ്താദ്    ഫര്‍ഹാനയുടെ  പഞ്ചേന്ദ്രിയങ്ങളിലെ ഒന്നില്‍   പഞ്ഞിയില്‍ മുക്കിയ ലായനി അടുപ്പിച്ചു .ഏതാനും നിമിഷങ്ങള്‍ക്കകം ഫര്‍ഹാന അബോധാവസ്ഥയിലായി .ഉസ്താദ് ഫര്‍ഹാനയെ മെത്തയിലേക്ക് എടുത്തുകൊണ്ടുപോയി കിടത്തി .മേശയിലെ  ഗ്ലാസിലുള്ള വെള്ളം ഒരൊറ്റ വലിക്ക് അകത്താക്കി വീണ്ടും ഫര്‍ഹാനയുടെ അരികില്‍ പോയിരുന്ന് ദേഹമാസകലം പരിശോധിച്ചു .ഫര്‍ഹാന ഋതുമതിയാണെന്ന് ഉസ്താത് തിരിച്ചറിഞ്ഞു .ഉസ്താദ് തിടുക്കത്തില്‍ നാല് ചെമ്പിന്‍ തകിടുകളില്‍ അറബ് വാക്കുകള്‍ കുത്തികുറിച്ചു.രണ്ടുമൂന്നു തരം  മരുന്നുകളും എടുത്ത് വെച്ചതിനു ശേഷം ബീരാന്‍കുട്ടിയെ അകത്തേക്ക് വിളിച്ചുവരുത്തി പറഞ്ഞു .


,,നല്ല ഇനം ജിന്ന് തന്ന്യാ മോളുടെ മേല് കൂടിയിരിക്കണത് .ഇങ്ങള് ന്‍റെ അടുത്തേക്ക്‌ കൊണ്ട് ബന്നത് നന്നായി .അല്ലെങ്കില് ഇങ്ങടെ മോള്‍ടെ ജീവന്‍ തന്നെ അപായപ്പെട്ടുപോയേനെ .ഈ തകിടുകള്‍ ഉടയുന്ന കുപ്പികളിലാക്കി വീടിന്‍റെ നാല് മൂലയിലും കുഴിച്ചിടണം .പിന്നെ  ഈ മൂന്ന് തരം മരുന്നുകള് ഇതില് എഴുതിയ പ്രകാരം കൊടുക്കീന്‍. എന്നിട്ട് ഒരു പത്തു ദിവസം കഴിഞ്ഞ് വരീം.മോളെ കൊണ്ടോയി തത്കാലം പുറത്തുള്ള കട്ടിലില്‍ കിടത്തിക്കൊളീം .കൊറച്ച് സമയം കഴിഞ്ഞാല് ഓള്‍ക്ക് ബോധം തെളിയും അപ്പൊ ഓളെ കൊണ്ടോയ്ക്കൊളീം  ,,    


ഉസ്താദ് മുറുക്കി ചുവപ്പിച്ച മോണ കാട്ടി ചിരിച്ചു . ബീരാന്‍കുട്ടിയും മറ്റു ചിലരും കൂടി ഫര്‍ഹാനയെ എടുത്ത് പുറത്തുള്ള കട്ടിലില്‍ കൊണ്ടുപോയി കിടത്തി .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഫര്‍ഹാന അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നു .അവള്‍ തേങ്ങി ത്തേങ്ങി കരഞ്ഞുകൊണ്ടിരുന്നു .ബീരാന്‍കുട്ടിയും കുടുംബവും  തിരികെ വീട്ടിലേക്ക്  യാത്ര തിരിക്കുമ്പോള്‍ സമയം സന്ധ്യകഴിഞ്ഞിരുന്നു .അപ്പോള്‍ ഉസ്താദ് സ്വയം പറഞ്ഞു .


,, ഉം ഓള് എന്താ മുതല് ഈ അടുത്ത കാലത്തൊന്നും ഇത്രേം സുന്ദരിയായ പെണ്ണിന്‍റെ മേല് ജിന്ന് കയറി കൂടിയിട്ടില്ല .ഓള്‍ടെ സമയം ശെരിയായില്ല . ഏഴ് ദിവസം കയിഞ്ഞ് ബരാന്‍ പറഞ്ഞാ മതിയായിരുന്ന്‍ അപ്പോളേക്കും ഓള്‍ടെ  കുളി കഴിയൂലോ ,,


തിരികെ വരുവാന്‍ മൂന്ന് ദിവസ്സം അധികം പറയാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ഉസ്താദ് പിറുപിറുത്തു കൊണ്ടിരുന്നു .അപ്പോള്‍ വാഹനത്തില്‍ ഉമ്മയുടെ തോളില്‍ ചാഞ്ഞുകൊണ്ട് ഫര്‍ഹാന ഉമ്മയോട് പറഞ്ഞു .


,, ഉമ്മ ഇനി എന്നെ ഉസ്താദിന്‍റെ അടുത്തേക്ക്‌ കൊണ്ട് പോകരുത്.ഉസ്താദ് ചീത്തയാ എന്നെ ഒത്തിരി തല്ലി ,,


ഉമ്മ ഫര്‍ഹാനയുടെ വായ്‌ പൊത്തിപിടിച്ച്‌കൊണ്ട് പറഞ്ഞു .


,,റബ്ബില്‍ ആലമീനായ തമ്പുരാനേ ....എന്താ ന്‍റെ മോള് ഈ പറയുന്നത്.ഉസ്താദ് ചീത്തയാണെന്ന് പറയല്ലേ ..കുരുത്തക്കേട്‌ കിട്ടും .കറാമത്തുള്ള അല്ലാഹുവിന്‍റെ അവുലിയാനെ ഇങ്ങനെയൊന്നും പറയല്ലേ ....ഉസ്താദ് അടിച്ചത് ജിന്നിനെയല്ലേ ന്‍റെ മോള് ഉമ്മാനോട് നേരാം വണ്ണം സംസാരിച്ചിട്ട് നാളെത്രയായി .ഒരു ദിവസ്സത്തെ ചികിത്സകൊണ്ട് ന്‍റെ മോള്‍ക്ക്‌ എത്ര മാറ്റമുണ്ട് .ഇനി പത്തു ദിവസ്സം കഴിഞ്ഞാല്‍ ഞമ്മക്ക് വീണ്ടും വരണം .നിക്ക് ഒറപ്പുണ്ട്  ന്‍റെ മോളുടെ എല്ലാ അസുഖങ്ങളും ഉസ്താദ് മാറ്റിത്തരും  ,,


ഉമ്മ ഉസ്താദിന്‍റെ കറാമത്തുകളെക്കുറിച്ച്  വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു .ഇപ്പോള്‍  തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന  മൂന്നാള്‍ പൊക്കമുള്ള ജിന്നിനെക്കാളും കൂടുതല്‍ ഫര്‍ഹാന ഭയപ്പെടുന്നത് മുറുക്കി ചുവപ്പിച്ച് മോണ കാട്ടി ചിരിക്കുന്ന  ഉസ്താദിനെയായിരുന്നു.അയാള്‍  കാമാസക്തനായി തന്‍റെ അരികില്‍ വന്ന്   അടിവസ്ത്രം വലിച്ചൂരിയതോര്‍ത്തപ്പോള്‍  ഉമ്മ എന്ന രോദനത്തോടെ അവള്‍  ഉമ്മയെ ഇറുകെ പിടിച്ചു .ബീരാന്‍കുട്ടിയും കുടുംബവും സഹായികളും കയറിയ വാഹനം നേര്‍വഴികളും   തിരിവുകളും താണ്ടി തിരിച്ചുവരവിനായി  യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു . അപ്പോള്‍ പ്രപഞ്ചമാകെ ഇരുട്ട് വ്യാപിച്ചിരുന്നു .വഴിയില്‍ വാഹനങ്ങളുടെ ചീറിപ്പായുന്ന ശബ്ദവും  പ്രകാശങ്ങളും  മാത്രം. ഫര്‍ഹാന ഉമ്മയുടെ മാറില്‍ തലചായ്ച്ചുറങ്ങി. ആകാശത്തേക്ക് നോക്കിയ ബീരാന്‍കുട്ടിക്ക്   ആകാശത്ത്‌ ഒരു നക്ഷത്രത്തെയും കാണുവാനായില്ല . മകളുടെ ശരീരത്തില്‍ കയറിക്കൂടിയ ജിന്ന് മകളുടെ ശരീരത്തില്‍ നിന്നും ഒഴിഞ്ഞുപോയിരിക്കും എന്ന ശുഭാപ്തിവിശ്വാസത്തോടെ ബീരാന്‍കുട്ടി നെടുവീര്‍പ്പിട്ടു .

                                                              ശുഭം
rasheedthozhiyoor.blogspot.com                          rasheedthozhiyoor@gmail.com        


8 August 2015

ചെറുകഥ . ജന്മവിച്ഛേദം


പണിതീരാത്ത വീടിന്‍റെ ഉമ്മറത്ത് കുടുംബസ്വത്ത് വീതം വെയ്ക്കുമ്പോള്‍ ചോദിച്ചു വാങ്ങിയ തന്‍റെ പിതാവ് ഉപയോഗിച്ചിരുന്ന  ചാരുകസേരയില്‍ കിടക്കുകയാണ് മുരളീധരന്‍ .ഓര്‍മകളുടെ  ഭാണ്ഡക്കെട്ടിന്‍റെ കെട്ടഴിഞ്ഞിരിക്കുന്നു .കൊഴിഞ്ഞുപോയ ജീവിത യാത്രയിലെ ഒരോ താളുകളും അയാളുടെ മനസ്സില്‍ മിന്നി മറിഞ്ഞുകൊണ്ടിരുന്നു  .  ഇടവമാസത്തിലെ  ഇത്തവണത്തെ  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരിക്കുന്നു .മേല്‍ക്കൂരയില്‍ നിന്നും ശക്തിയായി പ്രവഹിക്കുന്ന മഴവെള്ളം മുന്‍പ് രൂപാന്തരപ്പെട്ട കുഴിയിലേക്ക് പതിച്ച് നിറഞ്ഞുകവിഞ്ഞ്   ലക്ഷ്യസ്ഥാനത്തേക്ക് ഒഴുകുന്നു  .മുറ്റം നിറയെ മഴവെള്ളം നിറഞ്ഞിരിക്കുന്നു .മഴവെള്ളത്തിലേക്ക് ശക്തിയായി പ്രവഹിക്കുന്ന അനേകായിരം  മഴത്തുള്ളികളുടെ ശബ്ദം ശ്രവിക്കുക എന്നത് അയാളുടെ ഇഷ്ടങ്ങളില്‍ ഒന്നാണ് .  കഴിഞ്ഞ ദിവസം ഇളയ മകള്‍ സരസ്വതി കുഴിച്ചിട്ട പത്തുമണി പുഷ്പ ചെടികള്‍ മഴവെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ ഒഴികിപോകുന്നത് നിസഹായനായി അയാള്‍ നോക്കിയിരുന്നു.അലങ്കാര ചെടികള്‍ വളര്‍ത്തുക എന്നതാണ് സരസ്വതിയുടെ പ്രധാന വിനോദം .ചെടിച്ചട്ടികളിലെ ചെടികള്‍ കാറ്റിനാല്‍ ഉലയുമ്പോള്‍ ആവശ്യാനുസരണം വെള്ളം ലഭിച്ചതിലുള്ള സന്തോഷത്താല്‍ ചെടികള്‍    നൃത്തമാടുന്നത് പോലെ അയാള്‍ക്ക്‌ തോന്നി .

ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്‍റെ   ആഗ്രഹം മക്കള്‍ എല്ലാവരും ഒരു വീട്ടില്‍ത്തന്നെ ജീവിക്കണം എന്നതായിരുന്നു .അച്ഛനും,അമ്മയും സഹോദരന്മാരും സഹോദരികളും കൂടി ഒരുമിച്ചുള്ള ജീവിതം എത്ര മനോഹരമായിരുന്നു .  പത്തുമക്കളില്‍ ഏഴാമനാണ് മുരളീധരന്‍. മൂന്നു സഹോദരിമാരും   അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിവാഹിതരായിരുന്നു .  അച്ഛന്‍റെ  മരണം മുരളീധരന്‍റെ ജീവിതത്തില്‍ കഷ്ടതകളുടെ പ്രഹരമാണ് ഏല്‍പ്പിച്ചത്.മരണ സമയത്ത് അഞ്ചു സഹോദരങ്ങളും വിദേശ രാജ്യങ്ങളിലായിരുന്നു .ഇപ്പോഴും അവരൊക്കെ വിദേശ രാജ്യങ്ങളില്‍ തന്നെ ജോലി നോക്കുന്നു.ഏറ്റവും ഇളയ സഹോദരന്‍ നാട്ടില്‍ ഭൂമി കച്ചവടവും മറ്റുമായി ജീവിക്കുന്നു .കൂട്ടുകുടുംബത്തിലെ ജീവിതം അന്യമായപ്പോള്‍ ജീവിതത്തിനു മുന്‍പില്‍ പകച്ചുപോയി മുരളീധരന്‍.അച്ഛന് സ്വന്തമായി മൂന്ന്‍ ഏക്കറില്‍ കൂടുതല്‍ പറമ്പും രണ്ട് ഏക്കര്‍ വയലും ഉണ്ടായിരുന്നു .ഒരു മുഴുനീള കര്‍ഷകനായിരുന്നു അച്ഛന്‍ .കാര്‍ഷിക വൃത്തിയില്‍ അച്ഛന്‍റെ സഹായിയായി ജീവിക്കുവാനായിരുന്നു മുരളീധരന്‍റെ നിയോഗം .ആ നിയോഗത്തില്‍ അച്ഛന്‍ മരണപെടുന്നത് വരെ  അയാള്‍ പൂര്‍ണ സംതൃപ്തനുമായിരുന്നു .ഉണ്ടായിരുന്ന കൃഷി ഭൂമി പത്തായി വീതം വെച്ചപ്പോള്‍ ലഭിച്ച അമ്പതു സെന്റ്‌ ഭൂമി അയാള്‍ കൂടുതല്‍  ഹരിതാഭമാക്കി .

സഹോദരങ്ങള്‍ വിദേശത്തു നിന്നും അയക്കുന്ന പണം സ്വരൂപിച്ച് അവരവരുടെ പേരില്‍ അച്ഛന്‍  ഗ്രാമത്തില്‍ ഭൂമി വാങ്ങി കൂട്ടിക്കൊണ്ടിരുന്നു .ഓരോ മക്കളും വിവാഹപ്രായമാകുമ്പോള്‍ അവര്‍ക്ക് വേണ്ടി പുതിയ കിടപ്പ് മുറികള്‍ അച്ഛന്‍ പണിതുയര്‍ത്തി  .ഇപ്പോള്‍ തറവാട്ടില്‍ മൊത്തം പതിനൊന്ന് കിടപ്പ് മുറികളുണ്ട് . അച്ഛന്‍ മരണപ്പെടുന്നതിന് ആറുമാസം മുന്‍പാണ് അമ്മയുടെ വിയോഗം .സ്തനാർബുദം  ബാധിച്ച അമ്മയുടെ  രണ്ടു സ്തനങ്ങളും നീക്കം ചെയ്തിരുന്നു.മൂത്ത സഹോദരന്‍ അയാളുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ സ്വന്തമായി വീട് പണിത് താമസം മാറണം എന്ന് പറഞ്ഞപ്പോള്‍  അന്ന് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ മുരളീധരന്‍ ഓര്‍ത്തു .

,, ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത് ഇങ്ങനെയാണ്. സ്വന്തമായി പണം സമ്പാദിച്ചാല്‍ പിന്നെ  സ്വന്തമായി വീട് പണിയണം, ഭാര്യയും കുഞ്ഞുങ്ങളുമായി സ്വസ്ഥമായി തനിയെ ജീവിക്കണം .ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് അച്ഛനും ,അമ്മയും ,സഹോദരങ്ങളും ഒന്നും വേണ്ട അവരുടെ സ്നേഹവും വേണ്ട .എനിക്കും നിന്‍റെ അമ്മയ്ക്കും ഒരേഒരു ആഗ്രഹമേയുള്ളൂ .ഞങ്ങളുടെ കണ്ണുകള്‍ എന്നെന്നേയ്ക്കുമായി അടയുന്നത് വരെ ഞങ്ങളുടെ മക്കള്‍ ഞങ്ങളുടെ അരികില്‍ തന്നെ  ഉണ്ടാവണം എന്ന് .നിങ്ങളുടെ മക്കളെ താരാട്ട് പാടി ഉറക്കിയും കഥകള്‍ പറഞ്ഞു കൊടുത്തും അവരുടെയൊക്കെസ്നേഹം ആവോളം ആസ്വദിച്ച്  ഞങ്ങള്‍ക്ക് അവരെയൊക്കെ വളര്‍ത്തണം .ഇനി നിനക്ക് വേറെ വീട് ഇപ്പോള്‍ തന്നെ പണിയണം എന്നുണ്ടെങ്കില്‍ അങ്ങിനെയാവാം. പക്ഷെ പിന്നെ അച്ഛനേം അമ്മയേം കാണാനായി എന്‍റെ മോന്‍ ഈ വീടിന്‍റെ പടി ചവിട്ടരുത് ,,

അച്ഛന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഏട്ടന്‍ ഒന്നും ഉരിയാടാതെ കിടപ്പ് മുറിയിലേക്ക് കയറിപ്പോയി .ഏട്ടത്തിയുടെ നിര്‍ബന്ധം മൂലമാണ് അന്ന് അച്ഛനോട് ഏട്ടന്‍ അങ്ങിനെ സംസാരിച്ചത് .പിന്നീട് ആ വീട്ടില്‍ ആരുംതന്നെ വീട് മാറി താമസിക്കണം എന്ന് അച്ഛനോട് പറയുന്നത് മുരളീധരന്‍ കേട്ടിട്ടില്ല .ഏട്ടന്‍ പോയി രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഏട്ടത്തിയും മക്കളും വിദേശത്തേക്ക്  പോയി .മുരളീധരന്‍റെ വിവാഹവും ആര്‍ഭാടമായി തന്നെയാണ് നടത്തപ്പെട്ടത് .സ്വന്തമായി ഒരു സമ്പാദ്യവും അയാള്‍ക്കുണ്ടായിരുന്നില്ല .പറമ്പിലും ,വയലിലും തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിച്ചും,സ്വയം തൊഴിലെടുത്തും വര്‍ഷങ്ങള്‍ പോയതയാള്‍  അറിഞ്ഞില്ല

.സാമ്പത്തീകമായ ഒരു ബുദ്ധിമുട്ടുകളും അച്ഛന്‍റെ മരണംവരെ അയാള്‍ അറിഞ്ഞിരുന്നില്ല .പക്ഷെ അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞതില്‍ പിന്നെ ജീവിതത്തിന് താളപ്പിഴകള്‍ സംഭവിച്ചുതുടങ്ങി .അച്ഛന്‍റെ മരണശേഷം കൂട്ടുകുടുംബം നാമാവശേഷമായി.അച്ഛന്‍ മരണപ്പെട്ട് നാലാം മാസം സ്വത്തുക്കള്‍ വീതംവച്ചു .നാട്ടുനടപ്പ് പ്രകാരം ഏറ്റവും ഇളയ സഹോദരന് വീട് ലഭിച്ചു .പക്ഷെ വീട് രണ്ടാമത്തെ സഹോദരന്‍ ഇളയ സഹോദരനില്‍ നിന്നും വിലയ്ക്ക് വാങ്ങിച്ചു .മറ്റുള്ള സഹോദരങ്ങള്‍ അവരവര്‍ക്ക് ലഭിച്ച ഭൂമിയില്‍  ധൃതഗതിയില്‍    വീടിന്‍റെ പണികള്‍ ആരംഭിച്ചു  . വീട് പണിയുവാന്‍ ലക്ഷങ്ങള്‍ വേണം. ഒരു പതിനായിരം രൂപ പോലും  തികച്ചെടുക്കുവാനില്ലാത്ത മുരളീധരന്‍  എന്ത് ചെയ്യണം എന്നറിയാതെ  പകച്ചുപോയി.തറവാട് വാങ്ങിയ സഹോദരന്‍ തറവാട്ടില്‍ അയാളോടൊപ്പം  താമസിക്കുവാന്‍ മുരളീധരനോട് പറഞ്ഞു .മനസ്സില്ലാമനസ്സോടെ വേറെയൊരു നിവര്‍ത്തിയും ഇല്ലാത്തതുകൊണ്ട് മുരളീധരനും ,രണ്ടു പെണ്‍മക്കളും,ഭാര്യയും തറവാട്ടില്‍ തന്നെ ജീവിതം തുടര്‍ന്നു .

 തറവാട് വാങ്ങിയ സഹോദരന്‍ പാവമായിരുന്നു സഹോദരന്‍ വിദേശത്തേക്ക് പോയപ്പോള്‍ ഏട്ടത്തിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം മുരളീധരനെ അത്ഭുതപ്പെടുത്തി .എന്ത് പ്രവര്‍ത്തിയിലും വീടിന്‍റെ അവകാശം ഏട്ടത്തിയുടെ സ്വഭാവത്തില്‍ പ്രതിഫലിച്ചുക്കൊണ്ടിരുന്നു.അടുക്കളയിലെ പണികളും മറ്റും  തന്‍റെ ഭാര്യയും മക്കളും ചെയ്യണം. കോളെജില്‍ പോകുന്ന മക്കളുടെ ആവശ്യങ്ങള്‍ക്കും മറ്റും ഏട്ടത്തിയുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്ന തന്‍റെ വിധിയെ ഓര്‍ത്ത്‌ അയാള്‍ സങ്കടപ്പെട്ടു .ഏട്ടന്‍റെ മക്കള്‍ പുതു വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ തന്‍റെ മക്കള്‍ പഴകിയ വസ്ത്രങ്ങള്‍ ധരിച്ചുക്കൊണ്ട് നടന്നു .ഏട്ടന്‍റെ മക്കള്‍  എന്നും പാലും മുട്ടയും  കഴിക്കണം എന്ന് എട്ടത്തിക്ക് നിര്‍ബന്ധമായിരുന്നു .തന്‍റെ മക്കള്‍ക്ക്‌ അതൊന്നും ലഭിച്ചിരുന്നില്ല .പിന്നെ പിന്നെ വേലക്കാരുടെ അവസ്ഥയിലേക്ക് മുരളീധരനും കുടുംബവും പരിണമിച്ചു .ഭാര്യയുടേയും മക്കളുടേയും അവസ്ഥ കണ്ട് അയാള്‍ക്ക്‌ തറവാട്ടില്‍ തുടര്‍ന്നു ജീവിക്കുവാന്‍ താത്പര്യം ഇല്ലാതെയായി .ഗ്രാമത്തില്‍ ഒരു വീട് വാടകയ്ക്കെടുത്ത്  മുരളീധരനും കുടുംബവും അവിടേയ്ക്ക് താമസം മാറി .മറ്റുള്ള സഹോദരന്മാര്‍ ആരുംതന്നെ സ്ഥിരതാമസത്തിനായി   അവരുടെ വീട്ടിലേക്ക് മുരളീധരനേയും കുടുംബത്തേയും ക്ഷണിച്ചില്ല .

തന്‍റെ കൂടപ്പിറപ്പുകളില്‍ നിന്നും ഒറ്റപ്പെട്ടുപോയതില്‍ മുരളീധരന്‍ വല്ലാതെ സങ്കടപ്പെട്ടു . സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബാംഗങ്ങള്‍ ഇപ്പോള്‍ പരസ്പരം കാണുന്നത് തന്നെ വിരളമാണ് .  മുരളീധരന്‍ ജോലി അന്യേഷിച്ചുക്കൊണ്ടിരുന്നു . നിരന്തരമുള്ള  അന്യേഷണത്തിനൊടുവില്‍ ഒരു പലചരക്കുകടയില്‍ അയാള്‍ക്ക്‌ ജോലി ലഭിച്ചു .വീട് വാടക കൊടുത്താല്‍ ബാക്കി മൂവായിരം രൂപയാണ് മിച്ചം വെയ്ക്കാന്‍ ഉള്ളത്. അതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവുകളും വീട്ടിലെ ചിലവുകളും നടത്തേണം .വീതംവച്ചതില്‍ നിന്നും ലഭിച്ച അമ്പതു സെന്റു ഭൂമിയില്‍ മുപ്പതില്‍ പരം തെങ്ങുകളുണ്ട്. അവയില്‍ നിന്നും ലഭിക്കുന്ന നാളികേരം വില്‍പ്പന ചെയ്‌താല്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ലഭിക്കുന്ന പണത്തിന്‍റെ പകുതിയോളം നല്‍കണം .തെങ്ങുകയറ്റ കൂലി കൂടുതലായത് കൊണ്ട് മൂന്നു മാസം കൂടുമ്പോഴാണ് തെങ്ങ് കയറ്റിപ്പിക്കുന്നത് . പലചരക്കുകടയില്‍ ജോലിക്ക് പോകുന്നതിലുള്ള നീരസം  സഹോദരങ്ങള്‍ അയാളെ  അറിയിച്ചു. അയാളും കുടുംബവും എങ്ങിനെ ജീവിക്കുന്നു എന്ന് ആരുംതന്നെ തിരക്കിയില്ല .ജീവിത ഉപാധികളും ആരും നിര്‍ദേശിച്ചില്ല .എല്ലാവര്‍ക്കും അഭിമാന ക്ഷതമാണ് പ്രശ്നം .

സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുവാന്‍ എന്ത് ചെയ്യും  എന്ന ആലോചനയ്ക്കിടയില്‍  ഭാര്യ അയാളോട് പറഞ്ഞു.

,,   നമുക്ക് നമ്മുടെ  അമ്പതു സെന്റ്‌ ഭൂമിയില്‍  നിന്നും പകുതി വില്‍ക്കാം. ആ രൂപ ക്കൊണ്ട് നമുക്ക് ഒരു ചെറിയ വീട് പണിയാം .എത്ര നാളാ ഇങ്ങിനെ വാടക വീട്ടില്‍ താമസിക്കുന്നത് ,,

മുരളീധരന്‍ കിടന്ന കിടപ്പില്‍ നിന്നും തലയണ ചുമരിനോട് ഉയര്‍ത്തി വെച്ച്  അല്പം  നിവര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു .

,, നമ്മുടെ മക്കള്‍ക്ക്‌ പത്തൊന്‍പതും , പതിനേഴും,വയസ്സായി നമുക്ക് അവരെ വിവാഹംകഴിപ്പിച്ചയക്കേണ്ടേ ...ഭൂമി വില്‍ക്കുന്ന പണംകൊണ്ട് വീട് പണിതാല്‍ മക്കളുടെ വിവാഹം എങ്ങിനെ നടത്തും ,,

അവള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുകള്‍ ഓടിച്ചുക്കൊണ്ട് പറഞ്ഞു .

,, ഈ കാലത്ത് സ്വന്തമായി വീടില്ലാത്ത നമ്മുടെ മക്കള്‍ക്ക്  നല്ല കുടുംബത്തില്‍ നിന്നും ഒരു  ബന്ധം ലഭിക്കുമോ ? ഇപ്പോള്‍ നമുക്ക് സ്വന്തമായി ഒരു വീടാണ് പ്രധാനം നമുക്ക് അതിനുള്ള വഴി നോക്കാം പിന്നീടുള്ള ജീവിതം ഈശ്വരന്‍ നിശ്ചയിച്ചത് പോലെ നടക്കട്ടെ ,,

ഭൂമി വില്‍പ്പനയ്ക്കായി ഗ്രാമത്തിലെ ദല്ലാള്‍ ഇസ്മായിലിനെ മുരളീധരന്‍ ഇറച്ചി കടയില്‍ പോയി കണ്ടു .ഇറച്ചി വില്പനയും ഭൂമി കച്ചവടവുമാണ് ഇസ്മായിലിന്‍റെ തൊഴില്‍ .  കടയില്‍ നല്ല തിരക്കുള്ള സമയമായത്‌ കൊണ്ട് മുരളീധരന്‍ കടയുടെ പുറത്ത് കാത്തുനിന്നു .അല്പം കഴിഞ്ഞപ്പോള്‍ ഇസ്മായില്‍ മുരളീധരന്‍റെ അരികിലേക്ക് വന്നു .


,, ആരാ ഈ വന്നിരിക്കുന്നത്. എന്താ ചെയ്യാ ഓരോരുത്തര്‍ക്കും ഓരോരെ വിധി അല്ലാണ്ട് ഞമ്മള് എന്താ പറയാ .ഇങ്ങക്ക് തടീം മിടുക്കും ഉള്ള കുറേ സഹോദരങ്ങള് ഉണ്ടല്ലാ .എല്ലാരെ കയ്യിലും വെണ്ടുവോളം പണോം ഉണ്ട് എന്നിട്ടല്ലേ ഇങ്ങള് വാടക വീട്ടില് താമസിക്കണത് .കൂടപ്പിറപ്പുകള്‍ക്ക് കണ്ണീ ചോര ഇല്ലാണ്ടായാല്‍ ഇങ്ങനെയിരിക്കും .ഇങ്ങളെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ട് വിഷമം ഉണ്ട്‌ട്ടാ .ആട്ടെ ഇങ്ങള് വന്ന കാര്യം പറയീം ,,

മുരളീധരന്‍  ഇസ്മായിലിനെ കടയുടെ മുന്‍ഭാഗത്തു നിന്നും അല്‍പംകൂടി മാറ്റി നിര്‍ത്തി പറഞ്ഞു .

,, എനിക്ക് ആരും ഇല്ലാണ്ടായി ഇസ്മായില്‍ക്കാ ..എന്നും എന്‍റെ കൂടപ്പിറപ്പുകള്‍ എന്‍റെ കൂടെ ഉണ്ടാവും എന്ന് കരുതിയ ഞാനൊരു മണ്ടനായി  പറമ്പും, വീടും, വയലും നോക്കി നടന്ന് ഞാന്‍ പെരുവഴിയിലായി .ആരോഗ്യമുള്ള കാലത്ത് വിദേശത്തേക്ക് പോയിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഈ ഗതി വരില്ലായിരുന്നു .എനിക്ക് വീതംവച്ചു കിട്ടിയ അമ്പതു സെന്റ്‌ ഭൂമിയില്‍  നിന്നും പകുതി ഭൂമി  വില്‍ക്കണം .എന്നിട്ട് ഭാക്കിയുള്ള സ്ഥലത്ത് ഒരു വീട് പണിയണം .ഇസ്മായില്‍ക്കാ എന്‍റെ പറമ്പ് വില്പന ചെയ്തു തരണം ,,

ഇസ്മായിലിന്‍റെ മുഖത്ത് അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ സഹതാപം നിഴലിച്ചിരുന്നു .ഇസ്മായില്‍ ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു .

,, ഇങ്ങള് ദൈര്യമായി പോയ്ക്കൊളീന്‍. കിട്ടാവുന്നതില്‍ നല്ല വെല ഇങ്ങടെ പറമ്പിന് ഞമ്മള് വാങ്ങിച്ചു തരും .ആളേം കൂട്ടി ഞാന്‍ ഉടനെ അവിടേക്ക് വന്നേക്കാം ,,

ഇസ്മായിലിനോട് യാത്ര പറഞ്ഞ് മുരളീധരന്‍ വീട്ടിലേക്ക് നടന്നു .മനസ്സില്‍ സങ്കടം നിറഞ്ഞു നില്‍ക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു .ആകപ്പാടെ ഒരു വല്ലാത്ത അസ്വസ്ഥത .ഉള്ള ഭൂമിയല്‍ നിന്നും ഏതാനും ദിവസ്സങ്ങള്‍ക്കുള്ളില്‍  പകുതി ഭൂമി തനിക്ക് നഷ്ടമാകും .ജീവിതത്തിന് ഒരു സന്തോഷവും ഇല്ലാണ്ടായിരിക്കുന്നു .പ്രാരാബ്ദവും വേവലാതികളും ജീവിതത്തില്‍ കുമിഞ്ഞുകൂടുന്നു .ഇയ്യോബിന്‍റെ പുസ്തകത്തില്‍ വായിച്ച വാക്യം അപ്പോള്‍ അയാള്‍ ഓര്‍ത്തു . "അമ്മയുടെ ഉദരത്തിൽ നിന്ന് ഞാൻ നഗ്നനായി വന്നു; നഗ്നനായി മടങ്ങും; ദൈവം തന്നു; ദൈവം എടുത്തു "

അടുത്ത ദിവസ്സം രാവിലെ  മുരളീധരന് ലഭിച്ച ഭൂമിയുടെ അതിര്‍ത്തി പങ്കിടുന്ന ഭൂമിയുടെ അവകാശിയായ ഏട്ടന്‍റെ ഭാര്യ മുരളീധരനെ കാണുവാന്‍ വന്നു .അവര്‍ക്ക് പറയുവാനുള്ളത്‌ അവര്‍ പറഞ്ഞു .

,, മുരളിയുടെ  വസ്തുവില്‍ നിന്നും പാതി വസ്തു വില്‍ക്കുന്നൂ എന്ന് അറിഞ്ഞ് ഇന്നലെ ഏട്ടന്‍ വിളിച്ചിരുന്നു .പുറത്തുള്ളവര്‍ക്ക് എന്തിനാ ഭൂമി വില്‍ക്കുന്നത് .വില്‍ക്കുന്ന വസ്തു ഞങ്ങള്‍ എടുത്തോളാം. നാട്ടില്‍ ഇപ്പോഴുള്ള വില ഞങ്ങള്‍ തരാം .പുറമേക്ക് ഭൂമി വില്‍പന ചെയ്‌താല്‍ ഭൂമി വാങ്ങിക്കുന്നവര്‍ നല്ല സ്വഭാവക്കാര്‍ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവിടെ സ്വസ്ഥമായി ജീവിക്കുവാന്‍ ആവുമോ ?,,

മുരളീധരന്‍ എന്ത് മറുപടി പറയണം എന്ന് അറിയാതെ വിഷമിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബാഗില്‍ നിന്നും ഒരു കെട്ട് നോട്ടെടുത്ത് മുരളീധരന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് ഏട്ടത്തി  പറഞ്ഞു .

,, ഇത് അഡ്വാന്‍സ് രണ്ടു ലക്ഷം രൂപയുണ്ട് ഇനി ഇന്ന് ഏട്ടന്‍ മുരളിക്ക് വിളിക്കും അപ്പോള്‍ വിലയും മറ്റു കാര്യങ്ങളും സംസാരിക്കും ,,

അങ്ങിനെ ഭൂമി സഹോദരന് തന്നെ കച്ചവടമായി .വേറെയൊരു സഹോദരന്‍ ഭൂമി വില്‍ക്കുന്ന കാര്യം അയാളോട് പറയാത്തതില്‍ പരിഭവം പ്രകടിപ്പിച്ചു .ഇസ്മായില്‍ ഭൂമി വാങ്ങിക്കുവാന്‍  ആളെയായി വന്നെങ്കിലും ഭൂമി കച്ചവടം കഴിഞ്ഞ വിവരം പറഞ്ഞപ്പോള്‍ അവര്‍  തിരികെ പോയി.  അവര്‍ പറഞ്ഞ വിലയെക്കാളും കുറഞ്ഞ വിലയ്ക്കാണ് സഹോദരന് ഭൂമി കച്ചവടം ചെയ്തത് എന്ന തിരിച്ചറിവ് മുരളീധരനെ സങ്കടപ്പെടുത്തിയെങ്കിലും ,കൂടപ്പിറപ്പിനാണല്ലോ എന്നോര്‍ത്ത് ആശ്വാസിച്ചു .ആറുമാസത്തെ കരാറിലാണ് കച്ചവടം വീടിന്‍റെ പണി നടക്കുന്നതിനിടയില്‍ ആവശ്യമായ രൂപ നല്‍കാം എന്നും തീരുമാനമായി .വീടിന്‍റെ പണികള്‍ ധൃതഗതിയില്‍ തുടങ്ങിയെങ്കിലും ആവശ്യാനുസരണം രൂപ സഹോദരന്‍റെ പക്കല്‍ നിന്നും ലഭിക്കാത്തത് കൊണ്ട് പലപ്പോഴും വീടിന്‍റെ  പണികള്‍ മുരളീധരന് നിറുത്തിവേയ്ക്കേണ്ടി വന്നു .

മഴയ്ക്ക്‌ ശമനം വന്നപ്പോള്‍ ചാരുകസേരയില്‍ നിന്നും എഴുനേറ്റ്  മുരളീധരന്‍ മുറ്റത്തേക്കിറങ്ങി .സരസ്വതി മഴവെള്ളത്തില്‍  ഒലിച്ചുപോയ  പത്തുമണിപുഷ്പ  ചെടികള്‍ പെറുക്കിയെടുത്തു കുഴിച്ചിടുന്നത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു .

,, മോളെ ആ ചെടികള്‍ ചട്ടിയിലോ ചാക്കില്‍ മണ്ണ് നിറച്ചോ കുഴിച്ചിടൂ.... അല്ലെകില്‍ അടുത്ത മഴയ്ക്ക് അതെല്ലാം ഒലിച്ചു പോകും ,,

സരസ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു .

,, ഒഴിവായ ചെടിച്ചട്ടികള്‍ ഇല്ല അച്ചാ.... ഞാന്‍ പോയി പ്ലാസ്റ്റിക് ചാക്ക് അടുക്കളയിലോ മറ്റോ ഉണ്ടോ എന്ന് നോക്കട്ടെ .

അല്‍പം കഴിഞ്ഞപ്പോള്‍ സരസ്വതി ചാക്കുമായി വന്നു .അവള്‍ കൈകൊട്ടുക്കൊണ്ട് ചാക്കിലേക്ക് മണ്ണ് വെട്ടിയിടുന്നത് കണ്ടപ്പോള്‍ മുരളീധരന്‍  കൈകൊട്ടു വാങ്ങി മണ്ണ് ചാക്കിലേക്ക് വെട്ടിയിട്ട് കൊടുക്കുവാന്‍ ആരംഭിച്ചു .മണ്ണ് വെട്ടിയ കൈകോട്ട് അയാളുടെ കയ്യില്‍ നിന്നും തെന്നി വെട്ട് കാല്‍പാദത്തില്‍ കൊണ്ടു .കാല്‍പാദത്തില്‍ നിന്നും രക്തം ചീറ്റിയപ്പോള്‍ സരസ്വതി ബോധരഹിതയായി നിലംപതിച്ചു .പുറത്തെ ബഹളം കേട്ട് അയാളുടെ ഭാര്യയും മൂത്ത മകളും അവരുടെ അരികിലേക്ക് ഓടിയെത്തി .നാട്ടുകാര്‍ ഓടിക്കൂടി രണ്ടുപേരേയും ആശുപത്രിയില്‍ കൊണ്ടുപോയി .പോകുന്ന വഴിയില്‍ സരസ്വതിക്ക് ബോധം തെളിഞ്ഞു .മുരളീധരനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറ്റിയ മുറിവ് തുന്നികെട്ടി .രക്തം പരിശോധിച്ചപ്പോള്‍  മുരളീധരന് രക്തത്തില്‍ ഷുഗറിന്‍റെ അളവ്  അമിതമാണ് എന്ന് ഡോക്ടര്‍ പറഞ്ഞു .മുറിവ് പഴുക്കാതെ സൂക്ഷിക്കണം എന്നും രണ്ടു ദിവസം കഴിഞ്ഞു ആശുപത്രിയില്‍ നിന്നും പോകാം എന്നും ഡോക്ടര്‍ പറഞ്ഞുവെങ്കിലും അന്ന് തന്നെ മുരളീധരന്‍ വീട്ടിലേക്ക് തിരികെപോന്നു  .

മൂന്നാം ദിവസ്സം പാദത്തിലെ മുറിവിന് പഴുപ്പ് കൂടി മുരളീധരനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ദിവസ്സങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞുവെങ്കിലും മുറിവിലെ പഴുപ്പ് കൂടിക്കൂടി വന്നു .വൈദ്യശാസ്ത്രം പിന്നീട് വിധിയെഴുതി. മുരളീധരന്‍റെ കാല്‍പാദം മുറിച്ചു കളയണമെന്ന്. കാരണം അയാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ മരുന്നുകളെ കൊണ്ട് ആവുന്നുണ്ടായിരുന്നില്ല   .മുരളീധരനെ ഈ വിവരം ആരും അറിയിച്ചില്ല . ശാസ്ത്രക്രിയ ഒഴിവാക്കി അസുഖം ഭേദമാക്കുവാന്‍ മുരളീധരന്‍റെ ഭാര്യ ഡോക്ടറെ കണ്ടു സംസാരിച്ചു .കൂടുതല്‍ ഭാഗങ്ങളിലേക്ക് പഴുപ്പ് വ്യാപിക്കുന്നതിന് മുന്‍പ് എത്രയുംവേഗം ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടറുടെ മറുപടി .ശാസ്ത്രക്രിയ നിശ്ചയിച്ച ദിവസ്സം പരിശോധനയ്ക്കാണെന്ന് പറഞ്ഞാണ് മുരളീധരനെ  ശാസ്ത്രക്രിയ ചെയ്യുന്ന മുറിയിലേക്ക് കൊണ്ടുപോയത് .മണിക്കൂറുകള്‍ക്ക് ശേഷം മുരളീധരനെ അത്യാഹിത വിഭാഗം മുറിയിലേക്ക് കൊണ്ടുവന്നു .

വലതു  കാല്‍പാദം   മുറിച്ചു നീക്കിയ വിവരം മുരളീധരന്‍ അറിഞ്ഞപ്പോള്‍ അയാളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകിക്കൊണ്ടിരുന്നു .ജീവിതത്തില്‍ കഷ്ടതകള്‍ക്ക് ആരംഭം കുറിച്ചാല്‍ അത് അഗ്നി ആളിക്കത്തുന്നത് പോലെയാണ് അത് കത്തി പടര്‍ന്നുകൊണ്ടേയിരിക്കും ,ദുരിതങ്ങള്‍ അവിടെക്കൊണ്ട് അവസാനിച്ചില്ല വീണ്ടും പഴുപ്പ് കൂടി കാല്‍മുട്ടിന് താഴെ മുറിച്ചു മാറ്റി .മുരളീധരന്‍റെ മനസ്സ് എല്ലാ ബാധ്യതകളില്‍ നിന്നും ഒളിച്ചോടുവാന്‍ വല്ലാതെ കൊതിച്ചു .ഒറ്റ കാലനായ തനിക്കിനി ജോലി ചെയ്ത് കുടുംബത്തെ പോറ്റുവാന്‍ ആവില്ല എന്നത്  ഇനിയും ജീവിക്കുവാനുള്ള പ്രേരണ അയാളില്‍  നാമാവശേഷമായി  .വീട് പണിയുവാനുള്ള തുകയില്‍ നിന്നും ഇപ്പോള്‍ തന്നെ ഭീമമായ തുക ചികിത്സക്കായി വിനിയോഗിച്ചു .ഇനിയും പഴുപ്പ് വരുവാനും അവശേഷിച്ച കാല്‍മുട്ടിന് മുകള്‍ ഭാഗവും മുറിക്കേണ്ടി വരും എന്ന തിരിച്ചറിവ് മുരളീധരന്‍റെ മനസ്സിനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു .

ആശുപത്രിയില്‍ നിന്നും   തിരികെ വീട്ടിലേക്ക് പോരുന്ന ദിവസ്സം ഉറക്കത്തിനുള്ള ഗുളികകള്‍ മുരളീധരന്‍ പ്രത്യേകം ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചു . വീട്ടില്‍ എന്നും കട്ടിലില്‍ കിടന്നുറങ്ങുന്ന അയാള്‍ അന്ന് മക്കളും തന്‍റെ അരികില്‍ കിടക്കണം എന്ന് പറഞ്ഞത് കൊണ്ട് രണ്ടു മെത്തകള്‍ കൂട്ടിയിട്ട് നാലുപേര്‍ക്കും കിടക്കുവാനുള്ള സ്ഥലം ഒരുക്കി .അന്ന് ഒരുപാട് നേരം വൈകിയാണ് മക്കളും ഭാര്യയും ഉറങ്ങിയത് .അയാള്‍ക്കുറങ്ങുവാനാവുന്നുണ്ടായിരുന്നില്ല .അയാളുടെ തീരുമാനം നടപ്പിലാക്കുവാനുള്ള ദിവസ്സമായിരുന്നു ആ ദിവസ്സം. എല്ലാവരും ഉറങ്ങിയെന്ന്‍ ഉറപ്പുവരുത്തിയ ശേഷം മരുന്നുകള്‍ വെച്ചിരുന്ന മേശയിലേക്ക്‌ അയാളുടെ കൈകള്‍ നീണ്ടു .ഉറക്കത്തിനുള്ള ഗുളികയുടെ കവര്‍ എടുത്ത് കൈകളില്‍ കൊള്ളാവുന്ന അത്രയും ഗുളികകള്‍ അയാള്‍ എടുത്തുകഴിച്ചു .കവറിലെ എല്ലാ ഗുളികകളും കഴിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ നീണ്ടുനിവര്‍ന്നു കിടന്നു .ജീവിതത്തിലെ അവസാനത്തെ നിദ്രയിലെക്കുള്ള കിടത്തമായിരുന്നു ആ നീണ്ടുനിവര്‍ന്നുള്ള  കിടത്തം .നിമിഷങ്ങള്‍ക്കകം അയാളിലെ അവസാനത്തെ  നിദ്ര അയാളെ തേടിയെത്തി  .പ്രാരാബ്ദങ്ങളും, വേവലാതികളും,സങ്കടങ്ങളും,സാമ്പത്തിക പരാധീനതകളും ഇല്ലാത്ത ലോകത്തേക്കുള്ള അയാള്‍ കൊതിച്ച യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ മുരളീധരന്‍  തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ   ആവുന്നുള്ളൂ .ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുകയില്ല. പക്ഷെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ ഇനിയൊരിക്കലും കഴിയുകയില്ല എന്ന തിരിച്ചറിവുള്ള  പച്ചയായ മനുഷ്യരുടെ മുന്‍പില്‍ ഈ ഭൂലോകത്ത് നിന്നും പലായനം ചെയ്യുക എന്നതല്ലാതെ മറ്റ് എന്ത് മാര്‍ഗ്ഗം .
                                         
                                                                                  ശുഭം
rasheedthozhiyoor@gamil.com                                                          rasheedthozhiyoor.blogspot.com

4 July 2015

ചെറുകഥ.ജീവച്ഛവം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്

സൂര്യാസ്തമയത്തിന്‍റെ മുന്നറിയിപ്പെന്നോണം ആകാശം സ്വര്‍ണ്ണ വര്‍ണ്ണങ്ങളാല്‍ ചേതോഹരമായി കാണപ്പെട്ടു .  തിരുവനന്തപുരത്തെ ടെക്നോപാർക്കില്‍ നിന്നും ജോലികഴിഞ്ഞ് അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നവരുടെ തിക്കും തിരക്കും.എല്ലാ തൊഴിലാളികളുടേയും മുഖത്തും തൊഴിലില്‍ നിന്നും അടുത്ത ദിവസം വരെ വിമുക്തമായ സന്തോഷം പ്രതിഫലിക്കുന്നത് കാണാം .   കൂട്ടത്തില്‍ രാഹുല്‍ തിരക്കിലൂടെ നന്നേ പാടുപ്പെട്ട്  തന്‍റെ  ബൈക്ക് പാര്‍ക്ക് ചെയ്ത ഇടത്തേക്ക് നടന്നു .അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ് ഈ അസ്വസ്ഥത തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു .അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്നുഭവിക്കുന്ന ജീവിത യാതനകള്‍ തരണം ചെയ്യുവാന്‍ ആവാത്തതിന്‍റെ വിഷമം അയാളുടെ മുഖത്ത് നോക്കിയാല്‍ ആര്‍ക്കും മനസ്സിലാവും .ക്ഷൌരം  ചെയ്യാത്ത അയാളുടെ മുഖത്ത് താടി നീണ്ടുവളര്‍ന്നിരിക്കുന്നു . തന്‍റെ ജീവിത വഴികാട്ടിയും, സന്തതസഹചാരിയും അയാളുടെ ഏറ്റവും പ്രിയപ്പെട്ടവനുമായ രൂപേഷ് വാഹനാപകടത്തെ തുടര്‍ന്ന്‍ തിരുവനന്തപുരം പട്ടണത്തിലെ ഹൈടെക്ക് ആശുപത്രിയില്‍ ജീവച്ഛവമായി കിടക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു .

രാഹുലും രൂപേഷും ടെക്നോപാർക്കില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു .അന്ന് ആ അപകടം നടന്ന നിമിഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രാഹുലിന്‍റെ പാദങ്ങളില്‍ നിന്നും രൂപാന്തരപ്പെടുന്ന വിറയല്‍ ശരീരമാകെ വ്യാപിക്കും .അപ്പോള്‍ അയാള്‍ ഇമകള്‍ ഇറുക്കിയടച്ച് കൈപാദങ്ങള്‍ മുഖത്ത് അമര്‍ത്തിപ്പിടിച്ച് അമിതമായി കിതയ്ക്കുവാന്‍ തുടങ്ങും .  രാഹുലിന്‍റെയും, രൂപേഷിന്‍റെയും     അനാഥാലയത്തിലെ ഒരുമിച്ചുള്ള ജീവിതവും ,വിദ്യാലയത്തിലെ ഒരുമിച്ചുള്ള പഠനവും പോലെ ടെക്നോപാർക്കില്‍ ഒരുമിച്ചു ഒരേ സ്ഥാപനത്തില്‍ ജോലി ലഭിച്ചതും അവരുടെ പിരിയുവാനാവാത്ത സൗഹൃദ ബന്ധം തന്നെയാണ് .ടെക്നോപാർക്കിലെ ജീവിതചര്യയില്‍നിന്നും രാഹുലിനും രൂപേഷിനും ഓരോരെ പ്രണയിനികളെ ലഭിച്ചിരുന്നു .വാഹനാപകടം നടന്നതിന്‍റെ അടുത്ത ദിവസമായിരുന്നു രൂപേഷിന്‍റെ പ്രണയിനിയായ നൈനീകയുടെ ജന്മദിനം. വാഹനാപകടം സംഭവിച്ച അന്ന് ഊണ് കഴിഞ്ഞുള്ള വിശ്രമത്തിനിടയില്‍ രൂപേഷ് രാഹുലിനോട് പറഞ്ഞു 

,, എടാ രഹുലെ നാളെയാണ് നൈനീകയുടെ ജന്മദിനം .അവള്‍ക്ക് ഇന്ന് നല്ലൊരു സമ്മാനം വാങ്ങിക്കേണം നമുക്കിന്ന് ജോലി കഴിഞ്ഞു നേരെ സമ്മാനം വാങ്ങിക്കുവാന്‍ പോകാം ,, 

രാഹുല്‍ രൂപേഷിന്‍റെ മുഖത്തേക്ക് നോക്കി ആശ്ചര്യത്തോടെ  പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

,, എടാ നിങ്ങളുടെ പ്രണയം സമ്മാനങ്ങള്‍ കൈമാറുവാന്‍ മാത്രം വളര്‍ന്നുവോ . നിങ്ങളുടെ പ്രണയം അവളുടെ വീട്ടുക്കാര്‍ അറിയേണ്ട . മൂന്ന് സഹോദരന്മാര്‍ക്കുള്ള   ഒരേയൊരു സഹോദരിയാണ് അവള്‍ .സമ്മാനം നീ അവള്‍ക്ക് കൊടുത്തെന്ന് അവന്മാരേങ്ങാനും  അറിഞ്ഞാല്‍ അവര്‍ നിന്‍റെ കൈവെട്ടും .വെറുതെ പൊല്ലാപ്പിനൊന്നും  പോകല്ലെ ...ആട്ടെ എന്തു സമ്മാനമാ നീ അവള്‍ക്കു മേടിച്ചു കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നത്   ,,

രൂപേഷ് കസേരയില്‍ നിവര്‍ന്നിരുന്ന് കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി വിരലുകള്‍ തമ്മില്‍ പൊട്ടിച്ച്ക്കൊണ്ട്   പ്രതീക്ഷ  പ്രതിഫലിക്കുന്ന  മുഖഭാവത്തോടെ വിദൂരതയിലേക്ക്  നോക്കി  പറഞ്ഞു .


,, എടാ അവള്‍ എനിക്കുള്ളതാ. ഞാന്‍ ഒരു അനാഥനായത് എന്‍റെ കുറ്റമാണോ .ഞങ്ങള്‍ വിവാഹിതരാകുവാന്‍ തീരുമാനിച്ചു .ഞാന്‍ നൈനീകയുടെ വീട്ടില്‍പോയി അവളെ വിവാഹം ചെയ്യുവാനുള്ള എന്‍റെ ആഗ്രഹം അറിയിക്കും .അവര്‍ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കും .ഇനി സമ്മതമല്ലായെങ്കില്‍ ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യും അത്രതന്നെ .അവളുടെ  വീട്ടുകാര്‍  വിവാഹത്തിന്  സമ്മതിച്ചാല്‍   എനിക്ക് നഷ്ടപ്പെട്ട  മാതാപിതാക്കളുടെയും ,സഹോദരങ്ങളുടെയും ,സ്നേഹം തിരികെ ലഭിക്കും .ഞാനൊരു  സല്‍സ്വഭാവിയല്ലെ  എന്നെ അവര്‍ക്ക്  ഇഷ്ടപ്പെടാതെയിരിക്കില്ല . ഇന്ന് ഒരു രത്നമോതിരം വാങ്ങിക്കണം പിന്നെ ഒരു ചുരിദാറും.നാളെ മോതിരം എനിക്ക് അവളുടെ വിരലില്‍ അണിയിക്കണം ,,

  രാഹുല്‍ എഴുന്നേറ്റ് രൂപേഷിന്‍റെ ചുമലില്‍ കൈവെച്ചുക്കൊണ്ട് പറഞ്ഞു .

,, നിന്‍റെ എന്ത് ആഗ്രഹങ്ങള്‍ക്കും ഞാന്‍ എതിര് നില്‍ക്കുകയില്ല .ഞാനുണ്ടാവും നിന്‍റെ കൂടെ. നമുക്ക് ജോലി കഴിഞ്ഞാല്‍ നേരെ ഷോപ്പിംഗിന് പോകാം... നീ  ധൈര്യമായിരിക്ക് അവള്‍ നിന്‍റെ സ്വന്തമാകും .ആ  സുന്ദരമായ  മുഹൂര്‍ത്തം  ഇനിയും  വിദൂരമല്ല .,,

ജോലി ലഭിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ രണ്ടുപേര്‍ക്കും കൂടി ഒരു ബൈക്ക് വാങ്ങിച്ചിരുന്നു .ആ ബൈക്ക് ഈയിടെ വില്‍പ്പനചെയ്ത് പുതിയ മോഡല്‍ ബൈക്ക് വാങ്ങിച്ചു .അന്ന് ഷോപ്പിംഗ് കഴിഞ്ഞ് വാസസ്ഥലത്തേക്ക് തിരികെ പോരുമ്പോള്‍ രൂപേഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത് .രൂപേഷിന്‍റെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ ബൈക്ക് ഓരത്ത് നിറുത്തി രൂപേഷ് ബൈക്കില്‍ നിന്നും ഇറങ്ങി ഹെല്‍മെറ്റ്‌ തലയില്‍ നിന്നും ഊരി രാഹുലിന്‍റെ തലയില്‍ വെച്ച് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് അല്‍പം മാറിനിന്നു .അപ്പോഴാണ്‌ നിയന്ത്രണം വിട്ടുപോയ ഒരു പാണ്ടി ലോറി അവരുടെ നേര്‍ക്ക്‌ പാഞ്ഞുവന്നത് .രാഹുലും, രൂപേഷും, ബൈക്കും,ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക്‌ തെറിച്ചുവീണു .അവരുടെ  ആര്‍ത്തനാദം പരിസരമാകെ മുഴങ്ങി . അബോധാവസ്ഥയിലായ രണ്ടുപേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . അന്നുതന്നെ രാഹുലിന് ബോധം തെളിഞ്ഞു പക്ഷെ തലയ്ക്ക്‌ സാരമായി പരുക്കേറ്റ രൂപേഷ് നാളിതുവരെ എഴുന്നേറ്റില്ല. യന്ത്രങ്ങളുടെ സഹായത്താല്‍ ഇപ്പോഴും രൂപേഷ് ജീവച്ഛവമായി ആശുപത്രിയില്‍ കിടക്കുന്നു .രാഹുല്‍ നാലുദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും ജോലിയില്‍ നീണ്ട അവധിയെടുത്ത് രൂപേഷിന്‍റെ അരികില്‍ മാസങ്ങളോളം ചിലവഴിച്ചു .

രൂപേഷിന്‍റെ ചികിത്സക്ക് വേണ്ടുന്ന ഭീമമായ തുക രാഹുലും മറ്റ് സഹപ്രവര്‍ത്തകരും ടെക്നോപാർക്കില്‍ നിന്നും സ്വരൂപിച്ചു .ചികിത്സക്ക് വേണ്ടുന്ന രൂപ സ്വരൂപിക്കുവാന്‍ രാഹുലിന് യാതൊരുവിധ പ്രയാസങ്ങളും നേരിടെണ്ടിവന്നില്ല .പക്ഷെ രൂപേഷിന്‍റെ തലച്ചോറിന് ക്ഷതം സംഭവിച്ചതിനാല്‍ അയാള്‍ക്കിനി സാധാരണ ജീവിതത്തിലേക്ക് തിരികെ വരുവാന്‍ ആവില്ലെന്നും യന്ത്രങ്ങളുടെ സഹായത്താല്‍ മാത്രമേ ജീവന്‍ നില നിര്‍ത്തുവാന്‍ ആവുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ രാഹുല്‍ മാനസീകമായി തകര്‍ന്നുപോയി . അപകടം നടന്ന ആ നിമിഷങ്ങള്‍ക്ക് മുന്‍പ് രൂപേഷ് ഹെല്‍മെറ്റ്‌ തന്‍റെ തലയില്‍ വെച്ചുതന്നില്ലായിരുന്നെങ്കില്‍ താനും ഒരു പക്ഷെ ജീവച്ഛവമായി ആശുപത്രിയില്‍ കിടക്കേണ്ടി വരുമായിരുന്നു .അല്ലെങ്കില്‍ മരണം തന്നെ സംഭവിക്കുമായിരുന്നു  എന്ന് സങ്കടത്തോടെ രാഹുല്‍ ഓര്‍ത്തു .തന്‍റെ ജീവന്‍ സുരക്ഷിതമാക്കി  വിധിയുടെ താണ്ഡവത്തിനു മുന്‍പിലേക്ക് തന്‍റെ ശരീരം അര്‍പ്പിച്ച പ്രിയ കൂട്ടുകാരന്‍ ഇനി സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയില്ല എന്ന തിരിച്ചറിവിനാല്‍ രാഹുല്‍  പ്രിയ കൂട്ടുകാരന് വേണ്ടി നീതിന്യായ കോടതിയില്‍ ദയാവധത്തിനായി ഹര്‍ജി സമര്‍പ്പിച്ച്‌ കാത്തിരുന്നു .പലപ്പോഴും മരണവീടുകകളില്‍ പോയി മടങ്ങുമ്പോള്‍ രൂപേഷ് പറഞ്ഞിരുന്ന വാക്കുകള്‍ രാഹുലിന്‍റെ മനസ്സില്‍ അലയടിച്ചുകൊണ്ടേയിരുന്നു .

,, എടാ മരണപ്പെടുകയാണെങ്കില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിയണം .കിടന്ന് നരകിച്ചുള്ള മരണം എനിക്ക് ഓര്‍ക്കുവാനേ ആവുന്നില്ല.എനിക്ക് എഴുനേറ്റ് നടക്കുവാനാവാത്ത എന്തെങ്കിലും അസുഖം പിടിപ്പെട്ടാല്‍ പിന്നെ നീ എന്നെയങ്ങ് കൊന്നുകളഞ്ഞെക്കണം  ,,

ആശുപത്രിയില്‍ രൂപേഷിന്‍റെ അരികില്‍ ആരും വേണമെന്നില്ല എന്ന ആശുപത്രി അധികൃതരുടെ പ്രക്ക്യാപനവും. ഇനിയും ജോലിയില്‍ അവധിയെടുത്താല്‍ ജോലി തന്നെ നഷ്ടപ്പെടും എന്നത് കൊണ്ടും രാഹുല്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു .ജോലി കഴിഞ്ഞ് എന്നും രാഹുല്‍ രൂപേഷിനെ സന്ദര്‍ശിച്ചു പോരും. നീതിന്യായ വ്യവസ്ഥയുടെ ദയാവധത്തിനായുള്ള അനുകൂലമായ വിധിക്ക് വേണ്ടി രാഹുല്‍ പ്രതീക്ഷയോടെ കാത്തിരുന്നു .ഇമകള്‍ അടയ്ക്കാതെ കിടക്കുന്ന രൂപേഷിന്‍റെ ദയനീയമായ മുഖഭാവം തനിക്കിനി ഈ ഭൂലോകത്ത്  ജീവിക്കേണ്ടതില്ല   എന്നതാണ് തന്നോട് പറയുന്നത് എന്ന് രാഹുലിന് തോന്നിപ്പിച്ചു .ദ്രാവക രൂപത്തിലുള്ള ഭക്ഷണം റ്റ്യൂബ് വഴി രൂപേഷിനു നല്‍കുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ രൂപേഷിന്‍റെ ശരീരം ക്ഷീണിച്ചുകൊണ്ടേയിരുന്നു .സുമുഖനായിരുന്ന രൂപേഷിനെ ഇപ്പോള്‍ ആര് കണ്ടാലും ഇമകള്‍ അറിയാതെ നിറഞ്ഞുപോകും .അത്രയും ദയനീയമാണ്  രൂപേഷിന്‍റെ  അവസ്ഥ .രൂപേഷിന് ആശുപത്രി  സന്ദര്‍ശിക്കുന്നത്  തന്നെ  ഇഷ്ടമല്ലായിരുന്നു .കാരണം  ആശുപത്രിയിലെ  മനം പുരട്ടുന്ന മണം രൂപേഷിനെ അസ്വസ്ഥനാക്കിയിരുന്നു .ഒരിക്കല്‍  ആശുപത്രി യില്‍  അസുഖമായി   കിടന്നിരുന്ന  സഹപ്രവര്‍ത്തകനെ  കാണുവാന്‍ രാഹുല്‍  രൂപേഷിനെ  നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോയി  .ആശുപത്രി യില്‍  നിന്നും പുറത്തിറങ്ങിയപ്പോള്‍  രൂപേഷ്  ഛർദ്ദിച്ചു  അവശനായത്  രൂപേഷ്  ഓര്‍ത്തു .  നൈനീക ഇടയ്ക്കൊക്കെ രൂപേഷിനെ സന്ദര്‍ശിക്കുന്നുണ്ട് .

തിരുവനന്തപുരത്തെ മുന്നൂറ്റി അന്‍പതോളം ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്കിലെ ഇരുനൂറ്റി അന്‍പതിലേറെ വിവര സാങ്കേതിക അനുബന്ധ കമ്പനികളിലെ,  മുപ്പത്തയ്യായിരത്തിലധികം പ്രൊഫഷനലുകൾ ജോലി ചെയ്യുന്നിടത്ത് തൊഴില്‍ സമ്പാദിക്കുക എന്നത് രാഹുലിനെക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് രൂപേഷായിരുന്നു .രൂപേഷായിരുന്നു രണ്ടുപേര്‍ക്കും തൊഴിലിനായി പ്രയത്നിച്ചതും . കോട്ടയം പട്ടണത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരത്തു സ്ഥിതിചെയ്യുന്ന അനാഥാലയത്തില്‍ രാഹുല്‍ എത്തിപ്പെട്ടത് തന്‍റെ ആറാമത്തെ വയസ്സിലായിരുന്നു .തന്‍റെ മാതാവിനെ അവസാനമായി കണ്ട ദിവസവും അന്നായിരുന്നു .പേരുകേട്ട തറവാട്ടില്‍ പിറന്ന രാഹുലിന്‍റെ അമ്മയുടെ വിവാഹം പ്രണയ വിവാഹമായിരുന്നു .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തറവാട്ടില്‍ തോഴിലെടുക്കുവാന്‍ വന്ന ചെറുപ്പക്കാരനുമായുള്ള രാഹുലിന്‍റെ അമ്മയുടെ പ്രണയം അമ്മയുടെ വീട്ടുകാര്‍ക്ക് അംഗീകരിക്കുവാനായില്ല .പിന്നെ എത്ര എതിര്‍പ്പുകള്‍ ഉണ്ടായാലും ഒരുമിച്ചു ജീവിക്കണം എന്ന് തീരുമാനിക്കുന്ന കമിതാക്കള്‍ എടുക്കുന്ന അതേ തീരുമാനം രാഹുലിന്‍റെ മാതാപിതാക്കളും തിരഞ്ഞെടുക്കുകയായിരുന്നു .

അവര്‍ ഒളിച്ചോടി എത്തിപ്പെട്ടത് തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തില്‍ .അവിടെ എത്തി രണ്ടാം വര്‍ഷം രാഹുല്‍ പിറന്നു .പൈനാപ്പിള്‍ തോട്ടത്തിലെ തൊഴിലെടുത്ത് തന്‍റെ പത്നിയേയും മകനേയും പട്ടിണി കൂടാതെ അയാള്‍ പോറ്റി പോന്നു .വാടകവീട്ടില്‍ സന്തോഷപ്രദമായ അവരുടെ ജീവിതത്തിന് അഞ്ചു വര്‍ഷകാലമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ .പൈനാപ്പിള്‍ തോട്ടത്തില്‍ നിന്നും ഉഗ്ര വിഷമുള്ള സര്‍പ്പത്തിന്‍റെ കടിയേറ്റ് രാഹുലിന്‍റെ അച്ഛന്‍ വിഷം തീണ്ടി മരണപ്പെട്ടു .അച്ഛന്‍റെ മരണ ശേഷം അമ്മ പൈനാപ്പിള്‍ തോട്ടത്തില്‍ തൊഴിലെടുക്കാന്‍ പോയതും .അച്ഛന്‍റെ മരണ ശേഷം അമ്മ സ്ഥിരമായി വെള്ള വസ്ത്രം ധരിച്ചിരുന്നതും നേരിയ ഓര്‍മ്മ മാത്രമേ രഹുലിനുള്ളൂ .അമ്മ തോട്ടത്തില്‍ തൊഴിലിനായി പോകുമ്പോള്‍ രാഹുലിനേയും കൊണ്ടു പോകുമായിരുന്നു .ആ ഗ്രാമത്തില്‍ വിദ്യാലയം ഇല്ലാത്തതുകൊണ്ട് രാഹുലിനെ വിദ്യാലയത്തില്‍ ചേര്‍ത്തിരുന്നില്ല .

ഒരു ദിവസ്സം അമ്മയുടെ കൂടെ തോട്ടത്തില്‍ പോയ രാഹുല്‍ അമ്മ തൊഴിലെടുക്കുന്ന സ്ഥലത്ത് നിന്നും അല്‍പമകലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു .രാഹുലിന്‍റെ ഉച്ചത്തിലുള്ള നിലവിളി കേട്ടപ്പോള്‍ അമ്മ തിടുക്കത്തില്‍ മകന്‍റെ അരികിലേക്ക് പോയി നോക്കിയതും  കണ്ട കാഴ്ച അവരെ വല്ലാതെ ഭയാകുലയാക്കി .തന്‍റെ പൊന്നോമാനയുടെ എതിര്‍വശത്തായി ഉഗ്ര വിഷമുള്ള സര്‍പ്പം ഫണം വിടര്‍ത്തി നില്‍ക്കുന്നു .അമ്മയുടെയും മകന്‍റെയും ആര്‍ത്തനാദം കേട്ട് തോട്ടം തൊഴിലാളികള്‍ ഒന്നടങ്കം ഓടികൂടി .തൊഴിലാളികള്‍ സര്‍പ്പത്തെ ആട്ടിപായിച്ചു .ആ ഗ്രാമത്തിലുള്ളവര്‍ സര്‍പ്പങ്ങളെ കൊല്ലുമായിരുന്നില്ല .അവരുടെ വിശ്വാസം അതിന് എതിരായിരുന്നു .അടുത്ത ദിവസ്സം രാഹുലിനെയുമായി അമ്മ കേരളത്തിലേക്ക് പോന്നു .തന്‍റെ ഭര്‍ത്താവിന്‍റെ ജീവനെടുത്ത സര്‍പ്പം തന്‍റെ മകന്‍റെയും ജീവനെടുക്കും എന്ന് അവര്‍ ഭയന്നു. തന്നെയുമല്ല തന്‍റെ മകന് എങ്ങിനെയെങ്കിലും വിദ്യാഭ്യാസം നല്‍കണം എന്നും അവര്‍ തീരുമാനമെടുത്തിരുന്നു .ആ തീരുമാനത്തിന്‍റെ സമാപ്തിയായിരുന്നു മകനെ ഏതെങ്കിലുമൊരു അനാഥാലയത്തില്‍ ഏല്പിക്കുക എന്നത് .

രാഹുല്‍ അനാഥാലയത്തില്‍ എത്തുമ്പോള്‍ രൂപേഷ് അവിടത്തെ മറ്റു അന്തേവാസികളില്‍ ഒരുവനായിരുന്നു .അനേകം കുരുന്നുകളില്‍ ഒരാള്‍ മാത്രം അവിടെ വിത്യസ്തനായിരുന്നു .ജാക്സണ്‍ എന്നായിരുന്നു അവന്‍റെ പേര് . മറ്റു കുട്ടികളെ ദേഹോപദ്രവം ചെയ്തു ആനന്ദം കണ്ടെത്തുക എന്നതായിരുന്നു ജാക്സന്‍റെ പ്രധാന വിനോദം .ഒരു ദിവസം വിദ്യാലയത്തിലെ ഇടവേളയില്‍ അന്നത്തെ ജാക്സന്‍റെ ഇര രാഹുലായിരുന്നു .മര്‍ദ്ദനം ഏല്‍ക്കുമ്പോള്‍ തിരികെ മര്‍ദ്ദിക്കുവാന്‍ രാഹുലിന് ആവുന്നുണ്ടയിരുന്നില്ല .അവിടെ രാഹുലിന്‍റെ രക്ഷകനായി എത്തിയത് രൂപേഷായിരുന്നു .പിന്നെ രൂപേഷും ജാക്സനും പരസ്പരം പോരാടി .പോരാട്ടത്തില്‍ രൂപേഷ് പരാജയപ്പെടും എന്നായപ്പോള്‍ രാഹുലും പോരാട്ടത്തില്‍ ഇടപ്പെട്ടു .മതിലിനു അരികിലായി കിടന്നിരുന്ന ഒരു മര പട്ടിക രാഹുല്‍ രൂപേഷിനു എറിഞ്ഞു കൊടുത്തു .പിന്നെ രൂപേഷ് പട്ടികകൊണ്ട് ജാക്സനെ മര്‍ദ്ദിച്ചു .ജാക്സന്‍റെ നെറ്റിയില്‍ നിന്നും രക്തം പൊടിഞ്ഞപ്പോള്‍ കൂടിനിന്ന കുട്ടികളെല്ലാം ഓടിമറഞ്ഞു .അവശനായ ജാക്സനെ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയി .അനാഥായത്തിലെ അധികൃതര്‍ രൂപേഷിനെ ശാസിച്ചു .പക്ഷെ അന്ന് അവിടെ ഒരു പുതിയ സൌഹൃദം നാമ്പിടുകയായിരുന്നു .രാഹുലും രൂപേഷും ഉറ്റമിത്രങ്ങളായി മാറി .രൂപേഷ് തന്‍റെ മാതാപിതാക്കളെ കണ്ടതായി ഓര്‍ക്കുന്നില്ല .ചോരകുഞ്ഞിനെ അനാഥാലയത്തിലെ തൊട്ടിലില്‍ ഉപേക്ഷിച്ചതായിരുന്നു  എന്നാണ്  കേട്ടറിവ് .

ഇന്നാണ് രൂപേഷിന്‍റെ ദയാവധത്തിനുള്ള ഹര്‍ജിയുടെ വിധി പറയുന്നത്. രാഹുല്‍ അവധിയെടുത്ത് രാവിലെതന്നെ കോടതിയിലേക്ക് യാത്രയായി .തന്‍റെ പ്രിയ സുഹൃത്തിന് വേണ്ടി ദയാവധത്തിനായി ഹര്‍ജി സമര്‍പ്പിച്ചതില്‍ യാതൊരുവിധ കുറ്റബോധവും രാഹുലിന് തോന്നിയില്ല .അവന്‍റെ ഉപബോധമനസ്സില്‍ വേദന അവന്‍ അറിയുന്നുണ്ടാവും. ഓരോരോ നിമിഷവും വേദന സഹിച്ചുക്കൊണ്ടുള്ള ജീവിതത്തില്‍നിന്ന് രക്ഷപ്പെടുവാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവും .ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ അതിനെ ഒന്ന് ആട്ടുവാന്‍ കഴിയാതെ , ശരീരം  ഒന്ന് ചൊറിയണം എന്ന് തോന്നിയാല്‍ ,കൈകാലുകള്‍ ഒന്ന് അനക്കണം എന്ന് തോന്നിയാല്‍  നിസ്സഹായകനായി  വേദന സഹിച്ചുള്ള ഈ ജീവിതം അവന്‍ മടുത്തിട്ടുണ്ടാവും .ഈ ലോകത്തുനിന്നും വിടവാങ്ങുവാന്‍ അവന്‍ അതിയായി  ആഗ്രഹിക്കുന്നുണ്ടാവും . അല്ലെങ്കില്‍ത്തന്നെ ജീവച്ഛവമായി  ജീവിക്കുവാന്‍ ആരാണ് ആഗ്രഹിക്കുക . അനുകൂലമായ വിധിക്ക് വേണ്ടി അക്ഷമനായി രാഹുല്‍ കാത്തിരുന്നു .ഏഴാമത്തെ വിധി പ്രസ്താവനയായിരുന്നു രൂപേഷിന്‍റെ .കാത്തിരിപ്പിനൊടുവില്‍ ന്യായാധിപന്‍ വിധി പ്രസ്താവിച്ചു .

,, ഹരജിക്കാരന്‍ രോഗിയുടെ രക്തബന്ധത്തിലുള്ള ആരുമാല്ലാത്തത് കൊണ്ടും . ആശുപത്രിയില്‍ നിന്നുമുള്ള  രേഖകളിലെ പോരായ്മകള്‍ കൊണ്ടും .ദയാവധത്തെ പ്രോത്സാഹിപ്പിക്കുവാന്‍ നിർവ്വാഹമില്ലാത്തത് കൊണ്ടും  , ജീവന്‍ പവിത്രമാണ് അതു തിരിച്ചെടുക്കാന്‍ ഈശ്വരനു മാത്രമേ അവകാശമുള്ളൂ എന്ന വിശ്വാസങ്ങളുമായി കൂടുതല്‍ പേര്‍  ജീവിക്കുന്ന രാജ്യമായതുകൊണ്ടും.    ശ്രീ  രാഹുല്‍ എന്നയാള്‍ ശ്രീ   രൂപേഷ് എന്നയാളുടെ   ദയാവധത്തിനായി സമര്‍പ്പിച്ച  ഹര്‍ജി  ഈ കോടതി തള്ളുന്നു .ഹര്‍ജിക്കാരന് വേണമെങ്കില്‍  മേല്‍ക്കോടതിയില്‍   ഹര്‍ജി സമര്‍പ്പിക്കാം ,,

രാഹുല്‍ വിധിപ്രസ്താവം കേട്ട് രണ്ടു കൈപാദങ്ങളും നെറ്റിയില്‍ അമര്‍ത്തിപിടിച്ച്‌ മൂഖനായിരുന്നു .നീതിന്യായ വ്യവസ്ഥയെ അയാള്‍ ആദ്യമായി  വെറുത്തു .ഒരുപാട്  നേരം അവിടെത്തന്നെ അയാള്‍ ഇരുന്നു .പിന്നെ  പരിസരബോധം ഇല്ലാതെ   രാഹുല്‍ പിറുപിറുത്തു.

,, ഉം രക്തബന്ധം അല്ലപോലും. അനാഥന്‍റെ രക്തബന്ധങ്ങളെ ഞാന്‍ എവിടെപോയി കണ്ടെത്തും .ഇനി മേല്‍കോടതിയില്‍ പോയാല്‍ അനുകൂലമായ വിധി ലഭിക്കുമോ ? ജീവച്ഛവമായി കിടക്കുന്നവന്‍റെ മനസ്സറിയുവാന്‍ ഒരു നീതിന്യായ അധിപന്മാര്‍ക്കും ആവില്ല .ജീവിതത്തിലേക്കു മടങ്ങില്ലെന്നു വൈദ്യശാസ്‌ത്രം സ്‌ഥിരീകരിച്ചവരെ മരിക്കാന്‍ അനുവദിക്കാത്ത നീതിന്യായ വ്യവസ്ഥ .  പക്ഷെ എനിക്ക് എന്‍റെ രൂപേഷിനെ കൈവെടിയുവാന്‍ ആവില്ല .അവന്‍റെ മനസ്സ് തനിക്കറിയാവുന്നത് പോലെ ഈ ഭൂലോകത്ത് മറ്റാര്‍ക്കും അറിയില്ല ,, 

രൂപേഷിന്‍റെ വാക്കുകള്‍ അവിടമാകെ മുഴങ്ങുന്നതുപോലെ രാഹുലിന് തോന്നി .
,,എടാ മരണപ്പെടുകയാണെങ്കില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിയണം .കിടന്ന് നരകിച്ചുള്ള മരണം എനിക്ക് ഓര്‍ക്കുവാനേ ആവുന്നില്ല.എനിക്ക് എഴുനേറ്റ് നടക്കുവാനാവാത്ത എന്തെങ്കിലും അസുഖം പിടിപ്പെട്ടാല്‍ പിന്നെ നീ എന്നെയങ്ങ് കൊന്നുകളഞ്ഞെക്കണം  ,,

രൂപേഷിനു ഇങ്ങനെയോരൊരു അവസ്തയുണ്ടാവുമെന്ന് അവന് നേരത്തെ അറിയാവുന്നതുപോലെയല്ലേ അവന്‍ അറം പറ്റിയ ആവാക്കുകള്‍ തന്നോട് പറഞ്ഞത് .രാഹുല്‍ നേരെ ആശുപത്രിയിലേക്ക് പോയി രൂപേഷിന്‍റെ അരികില്‍ രൂപേഷിനെ നോക്കി ഒരുപാട് നേരം ഇരുന്നു .തിരികെ പോരുവാന്‍ നേരത്ത് രൂപേഷിനോട് യാത്ര പറഞ്ഞപ്പോഴാണ് രാഹുല്‍ അത് ശ്രദ്ധിച്ചത് .രൂപേഷിന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നു .രാഹുല്‍ രൂപേഷിന്‍റെ കരം നുകര്‍ന്നു കൊണ്ട് ചോദിച്ചു .

,, രൂപേഷ് നിനക്ക് ഈ അവസ്ഥയില്‍ നിന്നും ഇനി ഒരിക്കലും മോചിതനാകുവാനാവുകയില്ല .നിനക്ക് ഇനിയും ഈ അവസ്ഥയില്‍ ജീവിക്കണമോ ? ഒരുവട്ടം എന്നോട് പറയടാ ...ഒരുവട്ടം മാത്രം.ഇനിയും ജീവച്ഛവമായി  ഈ അവസ്ഥയില്‍ നിനക്ക്  ജീവിക്കണോ .എനിക്ക് നിന്‍റെ ഈ അവസ്ഥകണ്ട് സഹിക്കുവാനാവുന്നില്ല ടാ .....,,

രാഹുല്‍ സ്വയം മറന്ന് പൊട്ടികരഞ്ഞു. രാഹുലിന്‍റെ കരച്ചില്‍ കേട്ട് ഡ്യൂട്ടി നഴ്സ് അവിടേക്ക് ഓടിവന്നു .പൊട്ടികരയുന്ന രാഹുലിനെ നഴ്സ് ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു .

,, സാര്‍ ഇവിടെ ഇങ്ങിനെ ബഹളം വെയ്ക്കരുത്. ഒരു പക്ഷെ രൂപേഷ് എല്ലാം അറിയുന്നുണ്ടാവും. രൂപെഷിനു പ്രതികരിക്കുവാന്‍ ആവുകയില്ലാ എന്നേയുള്ളൂ.നിങ്ങളുടെ കരച്ചില്‍  രൂപേഷിനെ കൂടുതല്‍  വിഷമിപ്പിക്കും  ..

രാഹുല്‍ എഴുനേറ്റപ്പോള്‍ രൂപേഷിന്‍റെ കൈവിരലുകള്‍ രാഹുലിന്‍റെ കൈവിരലുകളില്‍ ഉടക്കിയത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .തിരികെ വാസസ്ഥലത്ത് എത്തിയപ്പോള്‍ രാഹുലിന്‍റെ മനസ്സിനെ അയാള്‍ക്ക്‌ നിയന്ത്രിക്കുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .ബാത്രൂമില്‍ കയറി ഷവര്‍ തുറന്നിട്ട്‌ അയാള്‍ പൊട്ടിപ്പൊട്ടി ഒരുപാട് നേരം കരഞ്ഞു .കുറേനേരം കഴിഞ്ഞപ്പോള്‍ അയാള്‍ കുളികഴിഞ്ഞു പുറത്തിറങ്ങി ജീവച്ഛവമായി കിടക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ നോക്കി ,യന്ത്രം അല്പനേരത്തേക്ക് നിശ്ചലമാക്കുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കി .വിശപ്പ്‌ തോന്നാത്തതിനാല്‍ അല്പം വെള്ളംകുടിച്ച് ഉറങ്ങുവാനായി കിടന്നു .പക്ഷെ ഉറങ്ങുവാന്‍ എത്ര ശ്രമിച്ചിട്ടും ഉറങ്ങുവാന്‍ അയാള്‍ക്കായില്ല .അയാള്‍ മനസ്സില്‍ ചില തീരുമാനങ്ങള്‍ എടുത്തു .രൂപേഷിന്‍റെ ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രം അല്പനെരത്തെക്ക് നിശ്ചലമാക്കണം .ഒരു പക്ഷെ താന്‍ പിടിക്കപ്പെട്ടെക്കാം .കൊലപാതകക്കുറ്റത്തിന്  പോലീസ്‌ തന്നെ   അറസ്റ്റു ചെയ്തേക്കാം .ഇനിയും അസഹ്യമായ വേദന സഹിച്ചു  ജീവിക്കുവാന്‍ രൂപേഷിനെ  അനുവദിച്ചുകൂടാ . എന്തുമാവട്ടെ തന്‍റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല .തന്‍റെ ജീവന്‍ നല്‍കിയാല്‍ രൂപേഷിന്‍റെ ജീവന്‍ നിലനിര്‍ത്തുവാന്‍ ആവുമെങ്കില്‍ അതിനു താന്‍ തയ്യാറാണ് .പക്ഷെ തന്‍റെ ജീവന്‍ നല്‍കിയാലും രൂപേഷിന് പൂര്‍വസ്തിയിലേക്ക് മടങ്ങുവാന്‍ ആവില്ലല്ലോ .ഉറച്ച തീരുമാനവുമായി ഉറങ്ങുവാന്‍ അയാള്‍ ഇമകള്‍ ഇറുക്കിയടച്ചു . തുറന്നിട്ടിരിക്കുന്ന ജാലകത്തിലൂടെ  നനുത്ത കാറ്റ്  മുറിയിലേക്ക് വീശിക്കൊണ്ടിരുന്നു . അര്‍ദ്ധരാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കം അയാളെ തേടിയെത്തി .

 ആശുപത്രിയില്‍   നിസഹായതയോടെ രാത്രിയില്‍ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വെളിച്ചം ഇഷ്ടപെടാത്ത   രൂപേഷ് വൈദ്യുതി പ്രകാശത്തില്‍   ഇമകള്‍ അടയ്ക്കുവാനാവാതെ കിടയ്ക്കുകയായിരുന്നു   . അയാളുടെ ജീവനോടെയുള്ള അവസാനത്തെ രാത്രിയായിരുന്നു ആ രാത്രി .അപ്പോള്‍ ദൂരെ  നിന്നും  മരണ ദേവനയച്ച  ദൂതന്‍റെ   വരവറിയിച്ചു കൊണ്ട്  കൂമന്‍റെ കരച്ചില്‍  കേള്‍ക്കുന്നുണ്ടായിരുന്നു .
                                                ശുഭം     
rasheedthozhiyoor@gmail.com                                                                            rasheedthozhiyoor.blogspot.com









12 June 2015

ചെറുകഥ:പന്തീരടി


മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശം. ഹരിതാഭമായ ഗ്രാമം കൃഷിയാല്‍ സമ്പന്നമാണ്.ഗ്രാമത്തിലുള്ളവരില്‍ ഭൂരിഭാഗവും കൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നവരാണ്‌ .ഭൂവുടമകള്‍  തങ്ങളുടെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കുകയും   . തൊഴിലാളികള്‍   കൃഷിയിടങ്ങളില്‍ തൊഴിലെടുത്തും ഹരിത സമൃദ്ധിയായ ഗ്രാമത്തില്‍  സന്തോഷപ്രദമായ ജീവിതമാണ് നയിക്കുന്നത്  . ഗ്രാമത്തിലൊരു ക്ഷേത്രമുണ്ട് .ദീര്‍ഘായുസ്സിനും ,സന്തോഷപ്രദമായ ജീവിതത്തിനും ,ഉദ്ദിഷ്ട കാര്യപ്രാപ്തിക്കും ,ചെയ്തുപോയ അപരാധങ്ങള്‍ക്ക് മാപ്പപേക്ഷയ്ക്കും ,സന്താന പ്രാപ്തിക്കും  അങ്ങിനെ ക്ഷേത്ര ദര്‍ശനത്തിനു വരുന്നവര്‍ക്ക് കാരണങ്ങള്‍ ഏറെയാണ്‌  .അയല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് വരുന്നുണ്ട് .

ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്   കഴിഞ്ഞ മേടമാസം ഇരുപതാം തിയ്യതി അറുപത്‌ വയസ് തികഞ്ഞ   കൃഷ്ണന്‍കുട്ടി . നാല്പതുവര്‍ഷങ്ങള്‍ക്ക് മുന്പ്‌ വരെ  കൃഷ്ണന്‍കുട്ടിയുടെ തറവാടിന്‍റെ അധീനതയിലായിരുന്ന ക്ഷേത്രം അന്നത്തെ ക്ഷേത്ര മേല്‍ശാന്തിയായിരുന്ന    കൃഷ്ണന്‍കുട്ടിയുടെ അച്ഛന്‍ മാധവന്‍കുട്ടി  വര്‍ഷാവര്‍ഷം നടത്തുന്ന ഉത്സവത്തിന്  സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍   ക്ഷേത്രം  ഗ്രാമവാസികള്‍ക്ക്‌ വിട്ടുകൊടുക്കുകയായിരുന്നു  .അങ്ങിനെ ക്ഷേത്രം ഗ്രാമവാസികളുടെതായി . ആ കാലംമുതലേ   ക്ഷേത്ര കമ്മിറ്റി നിലവില്‍വന്നു .കമ്മിറ്റി ഭാരവാഹികള്‍ ചിട്ടി നടത്തിയും ഗ്രാമവാസികളില്‍ നിന്നും പിരിവെടുത്തും ഉത്സവം ഗംഭീരമാക്കി .ഇപ്പോള്‍ അന്‍പതിലേറെ ഗജവീരന്മാര്‍ ഉത്സവത്തിന് ക്ഷേത്രനടയില്‍ അണിനിരക്കും .


ഗ്രാമത്തിലെ ജന്മികളായിരുന്നു മാധവന്‍കുട്ടി യുടെ പൂര്‍വീകര്‍. മാധവന്‍കുട്ടി ക്ഷേത്രത്തിലെ മേല്‍ശാന്തിയായപ്പോഴേക്കും സ്വത്തെല്ലാം അന്യാധീനപ്പെട്ടിരുന്നു  .  കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ നിത്യവൃത്തിക്ക് വകയില്ലാതെ കഷ്ട്ടപ്പെടുന്ന മാധവന്‍കുട്ടിക്ക് കമിറ്റി ഭാരവാഹികള്‍ മാസ ശമ്പളം നിശ്ചയിച്ചു .മാധവന്‍കുട്ടി ക്ഷേത്രം ഗ്രാമവാസികള്‍ക്ക്‌ കൈമാറുമ്പോള്‍  ഉടമ്പടി രേഖയില്‍ ഇനിയുള്ള കാലം  ക്ഷേത്ര മേല്‍ശാന്തി  കാര്‍മികത്വം വഹിക്കുവാന്‍ അര്‍ഹത മാധവന്‍കുട്ടിയുടെ തറവാട്ടുകാര്‍ക്ക്‌ മാത്രമായിരിക്കും അധികാരം എന്ന് രേഖപ്പെടുത്തിയിരുന്നു .മൂന്ന്‍ സന്താനങ്ങളായിരുന്നു മാധവന്‍കുട്ടിക്ക് .രണ്ടു പെണ്മക്കളും ഇളയ മകന്‍ കൃഷ്ണന്‍കുട്ടിയും .ക്ഷേത്ര ഭരണം  കൈമാറി അഞ്ചാം വര്‍ഷം മാധവന്‍കുട്ടി ഇഹലോകവാസം വെടിഞ്ഞു .സന്ധ്യാ പൂജ  കാര്‍മികത്വം   കഴിഞ്ഞ്. വീട്ടില്‍ എത്തി  കുളി കഴിഞ്ഞ് അത്താഴവും കഴിച്ച് പതിവുപോലെ മുറ്റത്ത്  ഉലാത്തി യതിനു ശേഷം ചാരുകസേരയില്‍ കിടന്നതായിരുന്നു  .


ഉറങ്ങുവാനായി കിടപ്പുമുറിയിലേക്ക് പതിവായി വരുന്ന സമയം കഴിഞ്ഞിട്ടും  കാണാതെയായപ്പോള്‍ അമ്മ പോയി അച്ഛനെ തൊട്ടു വിളിച്ചു . ശരീരം തണുത്ത് വിറങ്ങലിച്ചിരിക്കുന്നു ഒരു   അനക്കവുമില്ല .ശ്വാസോച്ഛ്വാസം നടക്കുന്നുണ്ടോ എന്നറിയാന്‍ അമ്മ കൈത്തലം നാസികയില്‍  വെച്ചുനോക്കിയതും  അമ്മയുടെ ആര്‍ത്തനാദം അവിടമാകെ മുഴങ്ങി  .


,, ചതിച്ചൂലോ .... എന്‍റെ ഈശ്വരാ .....മോനേ കൃഷ്ണാ... അച്ഛന്‍ നമ്മേ വിട്ടു പോയീട്ടാ ..


   അദ്ധ്യാപകനാവാന്‍ ആഗ്രഹിച്ചിരുന്ന അവിവാഹിതനായ   എം എ  ബിരുദധാരിയായ  ഇരുപത്തഞ്ചു വയസുകാരന്‍ കൃഷ്ണന്‍കുട്ടി അങ്ങിനെ ഗത്യന്തരമില്ലാതെ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി   .നേരം പുലരുന്നതിന് മുന്പ് തന്നെ ക്ഷേത്രത്തിലെത്തും .ഉഷപൂജ , ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ.എല്ലാ പൂജകളും കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തുമ്പോള്‍ പാതിരാത്രിയാവും .ഉച്ചയ്ക്ക് ലഭിക്കുന്ന ഇടവേളയില്‍ വീട്ടില്‍ വന്ന് പോകും .


ബ്രഹ്മ  മുഹൂർത്തത്തിൽ ശംഖനാദത്തോടും വാദ്യഘോഷത്തോടും കൂടി പള്ളിയുണർത്തുമ്പോൾ ക്ഷേത്രത്തിൽ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേൽശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചു തളിച്ച്, തിരുനടയിൽ വന്ന് അഭിവാദ്യം ചെയ്തും മണിയടിച്ച് നട തുറക്കുന്നു.


അകത്തു കടന്നാൽ മേൽശാന്തി ആദ്യം വിളക്കു തെളിയിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറ്റുന്നു . വിഗ്രഹത്തിൽ നിന്നും ഇവ മാറ്റുന്നതിനു മുമ്പു നടത്തുന്ന ദർശനത്തിന് നിർമ്മാല്യ ദർശനം എന്നാണ് പറയുന്നത്. നിർമ്മാല്യ ദർശനം അതിവിശിഷ്ടമായി ഭക്തജനങ്ങൾ കരുതുന്നു.


നിർമ്മാല്യം മാറ്റിയതിനു ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാൽ ദേവനെ തേച്ചു കുളിപ്പിക്കുന്നു. തീർത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലർനിവേദ്യം കഴിഞ്ഞാൽ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും ഏത്യത്തപൂജയും കഴിഞ്ഞാൽ ശീവേലി എന്ന ചടങ്ങു നടക്കുന്നു. ദേവന്‍റെ  പാർഷദൻമാർക്കും ദ്വാസ്ഥന്മാർക്കും പരിവാരങ്ങൾക്കും ധ്വജശേഖരൻമാർക്കും ബലിതൂവുന്ന ഈ ചടങ്ങോടു കൂടി രാവിലത്തെ പൂജകൾ അവസാനിക്കുന്നു.


പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യനവകവും അഞ്ചു പൂജകളുമുള്ള ക്ഷേത്രങ്ങളിൽ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. നവകമെന്നത് ഒരു മന്ത്രമാണ്. ഒൻപത് സംഖ്യയുടെ കൂട്ടമെന്നാണിതിന്‍റെ   അർഥം.

പിന്നെ ഉച്ചപൂജ. അതിനു ശേഷം ഉച്ചശീവേലിയോടു കൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകൾ സമാപിക്കുന്നു.

വൈകുന്നേരം അഞ്ചു മണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകൾ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളിൽ സന്ധ്യക്ക് ശിവക്ഷേത്രങ്ങളിൽ പ്രദോഷ പൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റു ദിവസങ്ങളിൽ സന്ധ്യയ്ക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കു ശേഷം അത്താഴപൂജയും അതു കഴിഞ്ഞാൽ അത്താഴ ശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരു ദിവസത്തെ പൂജാക്രമം അവസാനിക്കുന്നു.


മേല്‍ശാന്തിയായി ചുമതല ഏറ്റതിനു ശേഷം ആറാം വര്‍ഷം.  അതായത് മുപ്പത്തൊന്നാം വയസില്‍ കൃഷ്ണന്‍കുട്ടി  വിവാഹിതനായി . വിവാഹിതയാവാന്‍ നിരന്തരം ക്ഷേത്രദര്‍ശനം നടത്തിയിരുന്ന ഒരു സാധു പെണ്‍കുട്ടിയായിരുന്നു വധു .രേവതി  എന്നായിയിരുന്നു അവളുടെ നാമം.  വര്‍ഷങ്ങളോളം ക്ഷേത്ര നടയില്‍ വന്നു പ്രാര്‍ഥിച്ചിരുന്ന അവള്‍ക്ക് വിവാഹഭാഗ്യം ലഭിച്ചില്ല .രേവതിയുടെ  പതിവായുള്ള ക്ഷേത്ര ദര്‍ശനം പിന്നീട് ഇല്ലാതെയായി . കൃഷ്ണന്‍കുട്ടി ഒരു ദിവസം ഉച്ചയ്ക്ക് വീട്ടില്‍ പോകുന്ന വഴിയില്‍ രേവതിയെ കണ്ടു. പാടവരമ്പിലൂടെ നടന്നു വരുന്ന കൃഷ്ണന്‍കുട്ടിയെ കണ്ടപ്പോള്‍ ഭയഭക്തിയോടെ അവള്‍ വഴിമാറി കൊടുത്തു .

അടുത്തെത്തിയപ്പോള്‍  കൃഷ്ണന്‍കുട്ടി അവളോട്‌ ചോദിച്ചു .

,, ഈ ഇടെയായി കുട്ടിയെ  ക്ഷേത്രത്തിലേക്ക് കാണുന്നില്ലല്ലോ .ഉദ്ദിഷ്ടകാര്യം ശെരിയായീന്നുണ്ടോ ,,


,, ഹേയ് ..എനിക്ക് ഇപ്പോള്‍ പ്രായം ഇരുപത്തിനാലു കഴിഞ്ഞു. ഈശ്വരന്‍ എനിക്ക് അതിനുള്ള ഭാഗ്യം തരുന്നില്ലാ എന്ന് തോന്നുന്നു ,,


,, ഹേയ് അങ്ങിനെയൊന്നും പറയല്ലേ ....എന്തിനും ഏതിനും ഒരു  സമയമുണ്ടല്ലോ .സമയമാവുമ്പോള്‍ അതങ്ങ് നടക്കും ,,


രേവതി മന്ദഹസിച്ചു  നടന്നു നീങ്ങി .വീട്ടിലേക്ക് നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ഓര്‍ത്തു നല്ല അച്ചടക്കമുള്ള പെണ്‍കുട്ടി അമ്മ തനിക്കായി വിവാഹാലോചന നടത്തുന്നുണ്ട്. അയാള്‍ അമ്മയോട് രേവതിയെ കുറിച്ച് പറയുവാന്‍ തീരുമാനിച്ചു .വീട്ടില്‍ നിന്നും തിരികെ ക്ഷേത്രത്തിലേക്ക് പോരുവാന്‍ നേരം വിവരം അമ്മയെ ധരിപ്പിക്കുകയും ചെയ്തു .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമ്മയും രണ്ടു ബന്ധുക്കളും കൂടി രേവതിയെ പോയികണ്ടു .പിന്നെ പൊടുന്നനെയായിരുന്നു വിവാഹം .വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ ക്ഷേത്ര നടയില്‍ വെച്ച് വിവാഹം നടന്നു .


ഇന്ന്  കൃഷ്ണന്‍കുട്ടി അല്പം നേരത്തെ ക്ഷേത്രത്തില്‍നിന്നും ഇറങ്ങി കവലയിലേക്ക് നടന്നു .ഇനിയും വൈകിയാല്‍  വറീത്   മാപ്പിളയുടെ പലചിരക്ക് പീടിക പൂട്ടും . ഉച്ചയ്ക്ക് വീട്ടില്‍ പോയപ്പോള്‍ ഭാര്യ രേവതി അവശ്യസാധനങ്ങള്‍ വാങ്ങിക്കുവാനുള്ള കുറിമാനം  കൊടുത്തിരുന്നു .കവലയിലെ ഏറ്റവും പഴക്കമേറിയ പീടികയാണ്‌ വറീത് മാപ്പിളയുടെത് . കൃഷ്ണന്‍കുട്ടിയുടെ  ബാല്യകാലത്തുള്ള ഈ രണ്ടു മുറി പീടിക ഇപ്പോഴും മേല്‍ക്കൂര ഓലയാല്‍ മേഞ്ഞിരിക്കുന്നു .കവലയില്‍ വാര്‍ക്ക കെട്ടിടങ്ങള്‍ അനവധി ഉണ്ടെങ്കിലും  വറീത് മാപ്പിളയുടെ പീടിക പഴമയുടെ പ്രതീകമാണ് .  വറീത് മാപ്പിളയുടെ സഹായി നിരപ്പലകകള്‍ പൊഴിക്കുള്ളില്‍ നിരത്തിയുറപ്പിക്കുന്നത് തെരുവ് വിളക്കിന്‍റെ വെട്ടത്തില്‍ കൃഷ്ണന്‍കുട്ടി ദൂരെ നിന്നും കണ്ടു.പീടിക അടയ്ക്കല്ലേ എന്ന മുന്നറിയിപ്പുപോലെ കൃഷ്ണന്‍കുട്ടി കയ്യിലെ ടോര്‍ച്ച് പീടികയുടെ അകത്തേക്ക് നീട്ടിയടിച്ചു .ടോര്‍ച്ചിന്‍റെ പ്രകാശം വറീത് മാപ്പിളയുടെ മുഖത്ത് പ്രതിഫലിച്ചപ്പോള്‍  വറീത് മാപ്പിള  സഹായിയോട് പറഞ്ഞു .


,,മ്മടെ മേല്‍ശാന്തി വരുന്നുണ്ട് എന്ന് തോന്നുന്നു. അയാള്‍ക്കുള്ള സാധനങ്ങള്‍ കൊടുത്തിട്ട് അടയ്ക്കാം ,,


രാവിലെമുതല്‍ ജോലിയെടുത്ത് ക്ഷീണിച്ച സഹായി വീണ്ടും പീടിക അടയ്ക്കാന്‍ വൈകുന്നതിന്‍റെ നീരസം മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് ടോര്‍ച്ചിന്‍റെ പ്രകാശം വരുന്ന വഴിയിലേക്ക് നോക്കിനിന്നു .കുട ചൂടാതെ  ചാറ്റല്‍മഴ നനഞ്ഞു പീടികയുടെ വരാന്തയിലേക്ക്‌ കയറിയ  കൃഷ്ണന്‍കുട്ടി യോടായി വറീത് മാപ്പിള പറഞ്ഞു .


,, മേല്‍ശാന്തിക്ക്‌ കുടചൂടിക്കൂടെ എന്തിനാ ഇങ്ങനെ മഴ കൊള്ളുന്നത്‌ ,,


ഉടുക്കുവാന്‍  വെള്ള മുണ്ടും വീതിയുള്ള മേല്‍ മുണ്ടുമാണ്  എപ്പോഴും  കൃഷ്ണന്‍കുട്ടിയുടെ വേഷം. അയാള്‍ മേല്‍മുണ്ടെടുത്ത്   പിഴിഞ്ഞ് തലയും ശരീരവും  തോര്‍ത്തിക്കൊണ്ട് പറഞ്ഞു .


,, ഇപ്പോള്‍ കാലാവസ്ഥ മാറുന്നത് ഒരു മുന്നറിയിപ്പും ഇല്ലാതെയല്ലേ ...ഉച്ചയ്ക്ക് എന്ത് വെയിലായിരുന്നു .ക്ഷേത്രത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു മഴക്കോളും ഉണ്ടായിരുന്നില്ല ,,


 കൃഷ്ണന്‍കുട്ടി  ഉടുമുണ്ടിന്‍റെ ഒരറ്റത്ത് തെറുത്തു വെച്ച രൂപയും കുറിമാനവും പുറത്തെടുത്ത് കുറിമാനം വറീത് മാപ്പിളയുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു .


,,രണ്ടുമൂന്നു തരം സാദനങ്ങളെയുള്ളൂ .അല്പം കൂടി നേരത്തെ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങണം എന്ന് കരുതിയതാ ഭക്തജനങ്ങളുടെ തിരക്ക് ഒഴിയെണ്ടേ .... ,,


വറീത് മാപ്പിള കുറിമാനം സഹായിയെ ഏല്പിച്ചത്തിനു ശേഷം  കൃഷ്ണന്‍കുട്ടിയോട് പറഞ്ഞു .


,, മകനില്ലേ വീട്ടില് അവനെ എല്പിച്ചൂടെ വീട്ടിലേക്ക് വേണ്ടുന്ന  സാദനങ്ങള്‍ വാങ്ങിക്കുന്ന ജോലി ,,


കൃഷ്ണന്‍കുട്ടി നെടുവീര്‍പ്പിട്ടുക്കൊണ്ട് പറഞ്ഞു .


,, പതിവുകള്‍ തെറ്റിക്കുവാന്‍ ആവുന്നില്ല .ഇനിയിപ്പോ അവനെ  എല്പിച്ചേ പറ്റൂ അല്പം നടക്കുമ്പോഴേക്കും കിതയ്ക്കുന്നു.പ്രായം അറുപത് കഴിഞ്ഞേ ..,,


കൃഷ്ണന്‍കുട്ടി സാദനങ്ങള്‍ വാങ്ങി സഞ്ചിയിലാക്കി വീട്ടിലേക്ക് നടന്നു .കൃഷ്ണന്‍കുട്ടിക്ക് രണ്ടുമക്കള്‍ മൂത്തവള്‍ പത്മിനി വിവാഹിതയായി ഭര്‍ത്താവിനോടൊപ്പം ജീവിക്കുന്നു. ഇളയ മകന്‍  വാസുദേവന്‍ എം എ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് .ക്ഷേത്രത്തിലെ അടുത്ത മേല്‍ശാന്തിയാവേണ്ടത് വാസുദേവനാണ്.വാസുദേവന്‍  
വേദ പഠനം കഴിഞ്ഞിട്ടുണ്ട്  .ബുദ്ധിശാലിയായ വാസുദേവന്‍ പഠനത്തിലും മിടുക്കനായിരുന്നു .പത്താംക്ലാസ് കഴിഞ്ഞാല്‍ മതപരമായ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മകനെ ക്ഷേത്ര മേല്‍ശാന്തിയാക്കുവാന്‍ സജ്ജമാക്കുക എന്നതായിരുന്നു കൃഷ്ണന്‍കുട്ടിയുടെ ആഗ്രഹം .പഠിച്ച വിദ്യാലയത്തില്‍ പത്താംക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാസുദേവനായിരുന്നു .വിദ്യാലയ അധികൃതരുടെയും, ഗ്രാമവാസികളുടെയും,വാസുദേവന്‍റെയും  നിര്‍ബന്ധം മൂലം വാസുദേവന്‍റെ  തുടര്‍ പഠനത്തിനു കൃഷ്ണന്‍കുട്ടിക്ക് സമ്മതിക്കേണ്ടി വന്നു .പഠനത്തിനുള്ള സാമ്പത്തിക ശ്രോതസ് കണ്ടെത്തുവാന്‍ കൃഷ്ണന്‍കുട്ടി ഒരുപാട് ബുന്ധിമുട്ട് അനുഭവിക്കേണ്ടി വന്നു .ഇപ്പോള്‍ എം എ അവസാനവര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു വാസുദേവന്‍റെ വിദ്യാഭ്യാസം


പ്രധാന പാതയില്‍ നിന്നും പാടവരമ്പിലൂടെ നടന്നാല്‍ എളുപ്പം വീട്ടിലെത്താം .ഈ വഴിയിലൂടെയാണ് എന്നും ക്ഷേത്രത്തിലേക്ക് പോകുന്നതും വരുന്നതും . തന്‍റെ കാല്‍പാദങ്ങള്‍  ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചത്  ഈ നടപ്പാതയിലാണെന്ന് കൃഷ്ണന്‍കുട്ടി ഓര്‍ത്തുപോയി .ഈ ഗ്രാമത്തില്‍നിന്ന് പുറത്തേക്ക് പോകുന്നത് തന്നെ വളരെ വിരളമാണ് .തന്‍റെ ലോകം ക്ഷേത്രവും ഈ ഗ്രാമവുമാണ്‌ .  ചാറ്റല്‍മഴ ശക്തിപ്രാപിച്ചപ്പോള്‍ അയാള്‍ സഞ്ചി തന്‍റെ മാറോടു ചേര്‍ത്തുപിടിച്ച് അല്പം കുനിഞ്ഞു നടന്ന് സഞ്ചി മഴ നനയാതെയിരിക്കുവാന്‍ നന്നേ പാടുപ്പെട്ടു .അയാളുടെ  മനസ്സ് ഈ ഇടെയായി  വല്ലാതെ അസ്വസ്ഥമാണ് നടക്കുമ്പോള്‍ വല്ലാതെ കിതയ്ക്കുന്നു .തന്നെ തളര്‍ത്തിയേക്കാവുന്ന ഒരു അസുഖം തന്നില്‍ നിക്ഷിപ്തമാണെന്ന തോന്നല്‍ അയാളെ   വല്ലാതെ ആകുലതപ്പെടുത്തി  .താന്‍  കിടപ്പിലായാല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയാവേണ്ടത് വാസുദേവനാണ് .സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവാന്‍ കൊതിച്ചു നടക്കുന്ന അവന്‍റെ മനസ്സ് തനിക്ക് അറിയാവുന്നത് പോലെ മറ്റാര്‍ക്കും അറിയില്ല .ഒരിക്കല്‍ താനും ആഗ്രഹിച്ചിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുവാന്‍  .പക്ഷെ തനിക്ക് അതിനുള്ള ഭാഗ്യം സിദ്ധിച്ചില്ല .ഇപ്പോള്‍ തന്‍റെ മകനിലും  അവന്‍റെ ആഗ്രഹം സഫലീകരിക്കാനാവാതെ പോകും .കഴിഞ്ഞ ദിവസം ചെറിയച്ഛന്‍റെ ഇളയമകന്‍ ഉണ്ണികൃഷ്ണനെ  പോയി കണ്ടിരുന്നു. അയാള്‍ വേദ മന്ത്രങ്ങള്‍ പഠിച്ചിട്ടുണ്ട് .ഇപ്പോള്‍ പട്ടണത്തില്‍ വസ്ത്ര വ്യാപാരം നടത്തുന്നു .  ഉണ്ണി വളരെ ലാഘവത്തോടെ മേല്‍ശാന്തിയാവുക എന്നതില്‍ നിന്നും ഒഴിഞ്ഞുമാറി .ആകപ്പാടെ ഉണ്ടായിരുന്ന പ്രതീക്ഷ അയാള്‍ മാത്രമായിരുന്നു .വിശ്വാസികളെക്കാള്‍ കൂടുതല്‍  ഇപ്പോള്‍ അവിശ്വാസികളാണ് ഭൂലോകത്ത് കൂടുതല്‍ എന്ന് അയാള്‍ക്ക്‌ ആദ്യമായി തോന്നിപ്പോയി  .  പാടവരമ്പിലൂടെ ദൂരെ നിന്നും ടോര്‍ച്ചിന്‍റെ  വെട്ടം കണ്ടപ്പോള്‍ അയാള്‍ ഊഹിച്ചു അത് വാസുദേവനായിരിക്കും .അയാളുടെ ഊഹം തെറ്റിയില്ല .വാസുദേവന്‍ കൃഷ്ണന്‍കുട്ടിയുടെ അടുത്തെത്തിയപ്പോള്‍    കുട കൃഷ്ണന്‍കുട്ടിയുടെ   നേര്‍ക്ക് നീട്ടിക്കൊണ്ടു പറഞ്ഞു .


,, അച്ചന് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ കുട എടുത്തൂടെ .ഇങ്ങനെ മഴ നനഞ്ഞു നടന്നാല്‍ അസുഖം പിടിപ്പെടും ,,


കൃഷ്ണന്‍കുട്ടി സഞ്ചി വാസുദേവന്‍റെ കൈവശം കൊടുത്തിട്ട് മേല്‍ മുണ്ടെടുത്ത് പിഴിഞ്ഞ് തല തോര്‍ത്തിക്കൊണ്ട് പറഞ്ഞു .


,, വീട്ടില്‍ നിന്നും ഇറങ്ങും നേരം അല്പം പോലും മഴയുടെ ലക്ഷണം കണ്ടില്ല .പിന്നെ ഈ മഴ നഞ്ഞു നടക്കുവാനും ഒരു സുഖമല്ലേ ,,


വാസുദേവന്‍ സഞ്ചി കൃഷ്ണന്‍കുട്ടിയുടെ കയ്യില്‍ കൊടുത്ത് കുട മടക്കി കക്ഷത്ത്‌ വെച്ച് മഴ നനഞ്ഞു കൃഷ്ണന്‍കുട്ടിയുടെ മുന്‍പില്‍ നടന്നുകൊണ്ട് പറഞ്ഞു .


,, എന്നാല്‍ ഞാനും അനുഭവിക്കട്ടെ ഈ മഴയുടെ സുഖം ,,


കൃഷ്ണന്‍കുട്ടി വാസുദേവന്‍റെ കക്ഷത്തു നിന്നും കുട എടുത്ത് നിവര്‍ത്തി കൊടുത്തുക്കൊണ്ട് പറഞ്ഞു .


,, എന്ത് അവിവേകമാണ് ഈ കാണിക്കുന്നേ ... അസുഖം പിടിപ്പെടും ഞാന്‍ ഇനിമുതല്‍ കുട എടുക്കാതെ പോകില്ല പോരേ ...,,


വീട്ടില്‍ എത്തിയപ്പോള്‍ രേവതി ചാരുപടിയില്‍ കണ്ണുംനട്ട് ഇരിപ്പായിരുന്നു അവര്‍ കൃഷ്ണന്‍കുട്ടിയോടായി   പറഞ്ഞു .


,, മഴ നനഞ്ഞു ഒത്തിരി നടന്നിട്ടുണ്ടാവും വേഗം പോയി കുളിച്ചു പോന്നോളൂ  ചൂടുള്ള വെള്ളം കുളിപ്പുരയില്‍ എടുത്തു വെച്ചിട്ടുണ്ട്. കുളി കഴിഞ്ഞു വരുമ്പോഴേക്കും ഞാന്‍  അത്താഴം എടുത്തു വെയ്ക്കാം ,,


കൃഷ്ണന്‍കുട്ടി  കുളിച്ചു വന്നപ്പോഴേക്കും അത്താഴം രേവതി എടുത്തു വെച്ചിരുന്നു .അത്താഴം കഴിഞ്ഞാല്‍ മിറ്റത്ത് അല്പം നേരം ഉലാത്തുന്ന പതിവുണ്ട് .മഴയായത് കൊണ്ട് ഉമ്മറത്ത് അല്പം നേരം ഉലാത്തിയതിനു ശേഷം അയാള്‍ ചാരുകസേരയില്‍ അല്പനേരം ഇരുന്നു .ഹൃദയമിടിപ്പിന്‍റെ വേഗത കൂടുന്നതുപോലെ ആകപ്പാടെ വല്ലാത്ത അസ്വസ്ഥത അയാളില്‍ അനുഭവപ്പെട്ടു .വലതു കൈകാലുകള്‍ മരവിച്ചിരിക്കുന്നു .രക്തയോട്ടം നിലച്ചുപോയ പോലെ വല്ലാത്ത മരവിപ്പ് .അയാള്‍ ഉച്ചത്തില്‍ അമ്മേ എന്ന് നിലവിളിച്ചു .രേവതിയും വാസുദേവനും അയാളുടെ നിലവിളികേട്ട് അയാളുടെ അരികിലേക്ക് ഓടിയെത്തി .മഴ ആര്‍ത്തിരമ്പി പെയ്യുമ്പോഴും അയാളുടെ ശരീരമാസകലം വിയര്‍പ്പുകണങ്ങളാല്‍ നനഞ്ഞിരിക്കുന്നു .വാസുദേവന്‍ ഉടനെ കുടയെടുത്ത് മഴയിലൂടെ അല്പമകലെയുള്ള ഓട്ടോറിക്ഷക്കാരന്‍റെ വീട് ലക്ഷ്യമാക്കി ഓടി .


ഓട്ടോറിക്ഷയിലേക്ക് ഡ്രൈവറുടെ സഹായത്താല്‍ കൃഷ്ണന്‍കുട്ടിയെ കയറ്റുമ്പോള്‍  കൃഷ്ണന്‍കുട്ടി അസഹ്യമായ വേദനയാല്‍ പുളയുകയായിരുന്നു .രേവതിയുടെ ശരീരത്തിലേക്ക് കൃഷ്ണന്‍കുട്ടി ചാഞ്ഞിരുന്നു .ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്  കൃഷ്ണന്‍കുട്ടിയെ  കൊണ്ടുപോകുമ്പോള്‍ വാസുദേവന്‍റെ കൈയ്യില്‍ പിടിച്ചുക്കൊണ്ട് അയാള്‍ പറഞ്ഞു.


,, എന്തുതന്നെയായാലും നാളത്തെ ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ മുടങ്ങരുത്‌ .എന്‍റെ മോന്‍ പള്ളിയുണര്‍ത്തിനു മുന്‍പ്തന്നെ ക്ഷേത്രത്തില്‍ എത്തണം ,,


വാസുദേവന്‍ അച്ഛന്‍റെ മുഖത്ത് നോക്കി തലയാട്ടുകമാത്രം ചെയ്തു വാസുദേവന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നത്  ഉടുമുണ്ടിന്‍റെ തലപ്പുക്കൊണ്ട് അയാള്‍ തുടച്ചുനീക്കിക്കൊണ്ടിരുന്നു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ അത്യാഹിത വിഭാഗത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെട്ടു .ഡോക്ടര്‍ പുറത്തേക്ക് നോക്കി ചോദിച്ചു  .


,, കൃഷ്ണന്‍കുട്ടിയുടെ കൂടെ വന്നവര്‍  ആരാണ് ?,,


വാസുദേവനും അമ്മയും ഡോക്ടറുടെ അരികിലേക്ക് ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു .


,, ശ്രീമാന്‍ കൃഷ്ണന്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കുന്നു .തക്ക സമയത്ത് അദ്ദേഹത്തെ ഇവിടെ എത്തിച്ചത് ക്കൊണ്ട് ജീവന്‍ രക്ഷിക്കുവാന്‍  ഞങ്ങള്‍ക്കായി  .ബ്ലോക്കുണ്ട് അത് ഉടനെ തന്നെ നീക്കം ചെയ്യണം ,,


വാസുദേവനും രേവതിയും തളര്‍ന്നിരുന്നു .മണിക്കൂറുകള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു .അച്ഛനെ നാളെ മാത്രമേ അത്യാഹിത വിഭാഗത്തില്‍ നിന്നും നീക്കം ചെയ്യുകയുള്ളൂ എന്നും ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ആൻജിയോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയ ഉടനെ നടത്തണം എന്നും അറിഞ്ഞപ്പോള്‍ വാസുദേവന്‍ ശാസ്തക്രിയയുടെ സാമ്പത്തിക ചിലവിനു വേണ്ടുന്ന രൂപ എങ്ങിനെ സ്വരൂപിക്കും എന്നറിയാതെ വിഷമിച്ചു .സമയം ഏതാണ്ട് പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞപ്പോള്‍ അച്ഛന്‍റെ വാക്കുകള്‍ അയാളുടെ കാതുകളില്‍ മുഴങ്ങുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .


,,എന്തുതന്നെയായാലും നാളത്തെ ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ മുടങ്ങരുത്‌ .എന്‍റെ മോന്‍ പള്ളിയുണര്‍ത്തിനു മുന്‍പ്തന്നെ ക്ഷേത്രത്തില്‍ എത്തണം ,,


വാസുദേവന്‍ വീടിന്‍റെ താക്കോല്‍ വാങ്ങി  അമ്മയോട് യാത്രപറഞ്ഞിറങ്ങി പട്ടണത്തിലെ ഓട്ടോറിക്ഷ സ്റ്റാണ്ട് ലക്ഷ്യ മാക്കി നടന്നു .പട്ടണത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ അയാള്‍ക്ക്‌ ഓട്ടോറിക്ഷ ലഭിച്ചു .വീട്ടില്‍ എത്തിയ ഉടനെ ശരീരം ശുദ്ധിവരുത്തി അച്ഛന്‍റെ മുണ്ടും മേല്‍മുണ്ടും എടുത്ത് ധരിച്ചു .അപ്പോഴേക്കും സമയം മൂന്നര കഴിഞ്ഞിരുന്നു .ടോര്‍ച്ചെടുത്ത് വീടിന്‍റെ കതക് പൂട്ടി പ്രതാന പാതയില്‍ നിന്നും പാടവരമ്പിലെക്കിറങ്ങി നടന്നു .ഞാറ്റു കണ്ടങ്ങളില്‍ പെയ്തൊഴിഞ്ഞ മഴയാല്‍ വെള്ളം നിറഞ്ഞുകവിഞ്ഞിരിക്കുന്നു .വേദ മന്ത്രങ്ങള്‍ പഠിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു . സ്വായത്തമാക്കിയ വേദ മന്ത്രങ്ങള്‍ അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു .വിജനമായ പാടശേഖരങ്ങളില്‍നിന്നും ചിവിടുകളുടെ ശബ്ദം മാത്രം കേള്‍ക്കാം .ഇതുവരെയും അനുഭവിക്കാത്ത വല്ലാത്തൊരു ഭയം അയാളില്‍ അലയടിച്ചുയരുന്നതയാള്‍ അറിഞ്ഞു .പാദങ്ങളില്‍ നിന്നും വിറയല്‍ അനുഭവപെട്ടപ്പോള്‍ അയാള്‍ നടത്തത്തിന് വേഗത കൂട്ടിക്കൊണ്ടു ഭയം വിട്ടുമാറാന്‍ അഥര്‍വ വേദത്തിലെ മന്ത്രം ഉരുവിട്ടുകൊണ്ട്  ക്ഷേത്രം ലക്ഷ്യമാക്കി നടന്നു .


                                                 ,, ഓം അഭയം മിത്രാദഭയമമമിത്രാദ്‌

                                                    അഭയം ജ്ഞതാദഭയം പരോക്ഷാത്‌.
                                                    അഭയം നക്തമഭയം ദിവാ ന:
                                                     സര്‍വാ ആശാ മമ മിത്രം ഭവന്തു ,,

                                                     


                                                                            ശുഭം


rasheedthozhiyoor@gmail.com                                                     rasheedthozhiyoor.blogspot.com  

1 May 2015

ചെറുകഥ .അനിര്‍വചനീയം


വേനല്‍ചൂടിന്‍റെ കാഠിന്യം രാവിലെ പത്തുമണി മുതല്‍ തുടങ്ങുമെങ്കിലും സന്ധ്യമയങ്ങിയാല്‍ നല്ല മഞ്ഞുണ്ട്. സമയം രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു . മഞ്ഞുപെയ്യുന്നതിനാല്‍ കലശലായ തണുപ്പ് അനുഭവപ്പെടുന്നുണ്ട്.വന്ദന സത്യനാരായണന്‍ അത്താഴം കഴിച്ച് അച്ഛന് പ്രമേഹത്തിനുള്ള ആയുര്‍വേദ ഔഷധങ്ങള്‍ നല്‍കുമ്പോഴാണ് ടെലഫോണ്‍ നിറുത്താതെ റിംഗ് ചെയ്യുന്നത് കേട്ടത്. ഭര്‍ത്താവും കുഞ്ഞുങ്ങളുമായി ആസ്ട്രേലിയയില്‍ വസിക്കുന്ന ഇളയ സഹോദരിയാണ് ഇടയ്ക്കൊക്കെ ഈ സമയത്ത് വിളിക്കുന്നത്‌. വിദേശത്തു നിന്നും കാള്‍ വന്നാല്‍ ഇങ്ങിനെയല്ല ബെല്ലടിക്കുന്നത് ഇത് ലോക്കല്‍ കാളാണ് .മൂന്നാം തവണ ടെലഫോണ്‍ റിംഗ് ചെയ്തപ്പോള്‍ അച്ഛന്‍ സത്യനാരായണന്‍ മകളോടായി പറഞ്ഞു :

" മോള് ചെന്നു ഫോണ്‍ എടുക്കൂ.. ആരാണാവോ ഈ അസമയത്ത് വിളിക്കുന്നത്‌ ! നിന്‍റെ കൈയിൽ മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് ഇതിലേക്ക് ഇപ്പോള്‍ ആരും വിളിക്കാറില്ലല്ലോ"

വന്ദന അച്ഛന്‍റെ കിടപ്പുമുറിയില്‍ നിന്നും തിടുക്കത്തില്‍ സ്വീകരണമുറിയില്‍ പോയി ടെലഫോണിന്‍റെ റിസീവര്‍ എടുത്ത് ചെവിയോടടുപ്പിച്ചു. അങ്ങേത്തലയ്ക്കല്‍ ഭവന്‍ നമ്പൂതിരിയുടെ ശബ്ദം

" ഇശ്ശി നേരായി മൊബൈല്‍ ഫോണിലേക്ക് വിളിക്കുന്നു എന്താടോ ഫോണ്‍ എടുക്കാത്തത് ?"

" ഞാന്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടില്ല. ചാര്‍ജ്ജ് ചെയ്യുവാനായി മൊബൈല്‍ ഫോണ്‍ കിടപ്പുമുറിയില്‍ വെച്ചിരിക്കുകയായിരുന്നു ."

" മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ തന്‍റെ വിദ്യാലയത്തിന് രണ്ടുമാസം അവധി തുടങ്ങുകയല്ലേ ? അവധി തുടങ്ങുന്ന അന്ന് നമ്മള്‍ ഈ നാട് വിട്ടുപോകുന്നു .മറിച്ചൊന്നും പറയരുത്, ഞാന്‍ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ്.ഇനിയും തന്നെ പിരിഞ്ഞിരിക്കുവാന്‍ എന്നെക്കൊണ്ടാവില്ല"

" എന്‍റെ ഈശ്വരാ ! എന്താ ഭവനേട്ടന്‍ ഈ പറയുന്നെ ? വേളി കഴിച്ച പെണ്ണിനേയും അരുമ മകളേയും ഉപേക്ഷിച്ച് നമുക്ക് നാടുവിട്ട് പോകാമെന്നോ ?"

" അതെ ഞാന്‍ രണ്ടുമാസത്തെ അവധിയെടുത്തിട്ടുണ്ട് .തിരിച്ചുവരവിനെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല .മറ്റാരും അറിയാതെയാണെങ്കിലും നമ്മള്‍ പരസ്പരം മാലയിട്ടിട്ടുണ്ട് .വര്‍ഗ്ഗ വിവേചനമാണല്ലോ നമുക്ക് ഒരുമിച്ചു ജീവിക്കുവാന്‍ കഴിയാതെപോയത്.ഇല്ലത്തിന്‍റെ മഹിമ കളയാതെയിരിക്കുവാന്‍ താന്‍ എടുത്ത ത്യാഗമല്ലേ നമുക്ക് പിരിയേണ്ടിവന്നത് ?"

എന്ത് മറുപടി പറയണം എന്നറിയാതെ വന്ദന വിഷമിച്ചു .തൊണ്ട വരണ്ടുണങ്ങിയിരിക്കുന്നു .മഞ്ഞിനാല്‍ പ്രകൃതി ആകമാനം മരവിച്ചിരിക്കുകയാണെങ്കിലും അവളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു .പെരുവിരലില്‍ നിന്നും തുടങ്ങിയ മരവിപ്പ് ശരീരമാസകലം അനുഭവപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ റിസീവര്‍ താഴെവെച്ചു കിടപ്പുമുറിയില്‍ പോയി മെത്തയില്‍ക്കിടന്നു . പുലര്‍ച്ചെ അഞ്ചു മണിക്ക് ടൈംപീസിലെ അലറാം കേട്ടുകൊണ്ടാണ് വന്ദന പതിവായി ഉറക്കമെഴുന്നേല്‍ക്കുന്നത് .പക്ഷെ ഇന്ന് ആ പതിവ് തെറ്റിയിരിക്കുന്നു രാത്രിയില്‍ ഒട്ടും ഉറങ്ങുവാനായില്ല .ഉറങ്ങുവാനായി ഇമകള്‍ ഇറുക്കി അടച്ചിട്ടും ഉറങ്ങുവാനുള്ള ശ്രമം വിഫലമായി .ഓര്‍മകളുടെ ഭാണ്ഡ
ക്കെട്ടില്‍ നിന്നും ഭവന്‍ നമ്പൂതിരി അവളുടെ ജീവിതത്തിലേക്ക് വന്ന നാള്‍വഴികള്‍ അവളുടെ മനസ്സിലേക്ക് തികട്ടി വന്നു.

ഗ്രാമത്തിലെ പേരുകേട്ട വന്‍കിട ഭൂവുടമകളായ ഇല്ലത്തെ സന്താനം ഭവന്‍ നമ്പൂതിരിയുമായി കൂടുതല്‍ അടുക്കുന്നത് കലാലയത്തില്‍ വെച്ചായിരുന്നു .ഭവന്‍ നമ്പൂതിരിയുടെ ഇല്ലം ഏറെ പ്രൗഢി നിറഞ്ഞതായിരുന്നു.ഇല്ലപ്പറമ്പിലേക്കുള്ള പ്രവേശനകവാടമായി പടിഞ്ഞാറെ അതിരില്‍ പടിപ്പുര ഉണ്ടായിരുന്നു. ഉദ്യാനവും തുളസിത്തറയും സര്‍പ്പക്കാവും കുളവും കുളക്കടവും കാണുവാന്‍ ഒരിക്കല്‍ മാത്രം യോഗമുണ്ടായി. കലാലയത്തിലെ സഹപാഠികളുമൊത്ത് മാതൃകാ നമ്പൂതിരി ഗൃഹം കാണുവാന്‍ പോയ അന്ന് എല്ലാം അത്ഭുതത്തോടെ നോക്കിക്കണ്ടു .പൂമുഖം, പടിഞ്ഞാറ്റിനി, ദീനമുറി, വടക്കിനി, മേലടുക്കള, തീണ്ടാരിപ്പുര, കലവറ, പാത്രക്കലവറ, പുത്തനറ, വടക്കേഅകം, വടക്കേക്കെട്ട്, ചെറിയ മേലടുക്കള, ശ്രീലകം, മോരകം, അടുക്കള, വടക്കേതും തെക്കേതും കിഴക്കേക്കെട്ടുകള്‍, ഊട്ടുപുര, നടുമുറ്റം വീടിന്റെ മുറികള്‍ക്കു നടുവിലാണ് നടുമുറ്റം. അവിവാഹിതര്‍ക്കും ചിലപ്പോള്‍ സന്ദര്‍ശകര്‍ക്കും ഉപയോഗിക്കാവുന്നതാണ് കിഴക്കു പടിഞ്ഞാറ് ദിക്കിലെ മുറി. പിന്‍വശത്തെ വലതുഭാഗത്താണ് അറപ്പുര സ്ഥിതിചെയ്യുന്നത്. മരംകൊണ്ടു നിര്‍മ്മിക്കപ്പെട്ട അറപ്പുരയിലാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. വടക്കുദിശയിലാണ് അടുക്കള. അടുക്കളയിലേക്കു ചേര്‍ന്നു നില്ക്കുന്ന കിണറ്റില്‍നിന്നാണ് അടുക്കളാവശ്യത്തിനുള്ള ജലം ശേഖരിക്കുന്നത്. വേദപഠനത്തിനും ആരാധനകള്‍ക്കുമായി വെവ്വേറെ മുറികള്‍ ഉണ്ടായിരുന്നു .
പ്രധാന കെട്ടിടത്തിന്‍റെ സമീപത്തായി വീട്ടുജോലി ചെയ്യുന്നവര്‍ക്കും വാല്യക്കാര്‍ക്കുമായി ഒരു പുരയും (അഗ്രശാല) രാത്രികാലങ്ങളില്‍ എത്തുന്ന അപരിചിതര്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേകം അതിഥി മന്ദിരങ്ങളുമുണ്ടായിരുന്നു . ഗൃഹോപകരണങ്ങള്‍ക്കും സവിശേഷതകളുണ്ട്.ഭവന്‍ നമ്പൂതിരി വേദാഭ്യസനം കഴിഞ്ഞ ആളാണ് .

ദൃഷ്ടിയില്‍പ്പെട്ടാല്‍പോലും അശുദ്ധമാകും കീഴ്ജാതികളുടെ സാന്നിധ്യം എന്ന വിശ്വാസവുമായി ജീവിച്ചിരുന്ന അച്ഛന്‍ നമ്പൂതിരിയും കുടുംബവും ദൂരയാത്രയ്ക്ക് പോയ നാളുകളിലാണ്‌ സഹപാഠികളെ ഭവന്‍ നമ്പൂതിരി ഇല്ലം കാണുവാനായി കൊണ്ടുപോയത് . വേദാഭ്യസനം കഴിഞ്ഞിരുന്നുവെങ്കിലും ഭവന്‍ നമ്പൂതിരിയുടെ ചില ചെയ്തികള്‍ നിരീശ്വരവാദിയുടെതായിരുന്നു .കലാലയത്തില്‍ കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അയാള്‍ സജീവമായി പ്രവര്‍ത്തിച്ചു.അവര്‍ണരുടെ ഗൃഹങ്ങളില്‍ പോയി അയാള്‍ ഭക്ഷണം പോലും കഴിച്ചിരുന്നു .ഭവന്‍ നമ്പൂതിരിയും വന്ദനയും കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സജീവപ്രവര്‍ത്തകരായിരുന്നത് അവരെ കൂടുതല്‍ അടുപ്പിച്ചു .

കലാലയത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം ഒരു ദിവസം ഭവന്‍ നമ്പൂതിരി വന്ദനയോട് പറഞ്ഞു :

" എനിക്ക് അല്പം സംസാരിക്കുവാനുണ്ട് നമുക്ക് അല്പം നടക്കാം "

വന്ദന അയാളോടൊപ്പം നടന്നു .ടാറിട്ട പാതയുടെ ഇരുവശങ്ങളിലും പൂമരങ്ങള്‍ വളര്‍ന്ന്‌ പന്തലിച്ചു നില്ക്കുന്നതിനാല്‍ നട്ടുച്ച വെയിലിലും സൂര്യരശ്മികള്‍ ശരീരത്തില്‍ ഏല്ക്കാതെ നടക്കാം .പൂമരത്തില്‍ നിന്നും ധാരാളം ചുവന്ന പുഷ്പങ്ങള്‍ കൊഴിഞ്ഞു കിടക്കുന്ന കാഴ്ച, അവര്‍ക്കായി പരവതാനി വിരിച്ചതുപോലെ തോന്നിപ്പിച്ചു .വേനല്‍ച്ചൂടിലെ കാറ്റിന് പുഷ്പങ്ങളുടെ സുഗന്ധമുണ്ടായിരുന്നു.അയാള്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നടക്കുന്നത് കണ്ടപ്പോള്‍ വന്ദന ലജ്ജാവതിയായി .തീക്ഷ്ണമായ അയാളുടെ നോട്ടത്തിന് പല അര്‍ഥങ്ങള്‍ ഉള്ളതുപോലെ അവള്‍ക്ക് തോന്നിപ്പിച്ചു . ഏറെനേരം അയാള്‍ മൌനിയായി നടന്നപ്പോള്‍ അവള്‍ ചോദിച്ചു :

" അല്പം സംസാരിക്കുവാന്‍ ഉണ്ടെന്നു പറഞ്ഞിട്ട് എന്താ ഒന്നും ഉരിയാടാതെ നടക്കുന്നത് ?"

"എങ്ങിനെ തുടങ്ങണം എന്ന് അറിയുന്നില്ല .എന്നെ വന്ദനയ്ക്ക് അറിയാമല്ലോ ? വര്‍ഗ്ഗവിവേചനം എനിക്കില്ല .മനുഷ്യരാല്‍ നിര്‍മ്മിതമായതാണ് മതങ്ങള്‍ എന്നാണ് എന്‍റെ വിശ്വാസം .പിന്നെ ജാതിയും മതവും പ്രണയത്തിന് ഹേതുവാകില്ലല്ലോ .അതെ ......എനിക്ക് വന്ദനയോട് പ്രണയം തോന്നുന്നു .കലാലയത്തില്‍ മറ്റുള്ളവരില്‍ ഉള്ളതുപോലെ വെറും നേരം പോക്കിനുള്ള പ്രണയമായി എന്‍റെ പ്രണയത്തെ കാണരുത് "

,"ഈശ്വരാ ! എന്താ ഈ പറയുന്നേ ? ഇല്ലത്തിന്‍റെ പടിപ്പുര കടക്കുവാനുള്ള യോഗ്യതയുണ്ടോ എനിക്ക് ? അച്ഛന്‍ നമ്പൂതിരി അറിഞ്ഞാല്‍ എന്താ ഉണ്ടാവുക എന്ന് ഓര്‍ത്തിട്ടുണ്ടോ ?വീട്ടുകാര്‍ തീരുമാനിക്കുന്ന സുന്ദരിയായ അന്തര്‍ജ്ജനത്തെ വേളി കഴിച്ച് ജീവിക്കേണ്ടുന്ന ആള്‍ക്കെന്താ ഇങ്ങനയൊക്കെ തോന്നുന്നത് ? അരുത് ഇങ്ങനെയൊന്നും ചിന്തിക്കരുത് "

" ഇല്ലത്തുള്ളവരുടെ സമ്മതത്തോടെ എനിക്ക് വന്ദനയെ വിവാഹം ചെയ്യുവാനാവില്ല എന്ന് നന്നായി അറിയാം .വന്ദനയുടെ മനസ്സില്‍ മറ്റാരും ഇല്ലാ എങ്കില്‍ എനിക്ക് വേണം ഇയാളെ. എന്‍റെ തീരുമാനത്തില്‍ മാറ്റമില്ല മറിച്ചാണെങ്കില്‍ എന്‍റെ ജീവിതത്തില്‍ വേറെ വേളി ഉണ്ടാവുകയില്ല. അത്രയ്ക്ക് ഞാന്‍ തന്നെ പ്രണയിച്ചുപോയി "

മറുപടി പറയുവാന്‍ വന്ദനയ്ക്കായില്ല .പാദങ്ങളില്‍ നിന്നും അനുഭവപ്പെട്ട വിറയല്‍ ശരീരമാകെ വ്യാപിച്ചപ്പോള്‍ അവള്‍ തിരികെ നടന്നു .പുറകില്‍ നിന്നും ,, വന്ദനേ ...,, എന്ന വിളിക്കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി .ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും നാലായി മടക്കിയ ഒരു എഴുത്ത് അവളുടെ നേര്‍ക്ക്‌ നീട്ടി ക്കൊണ്ട് അയാള്‍ പറഞ്ഞു :

"എനിക്ക് പറയുവാനുള്ളത് എല്ലാം ഈ എഴുത്തിലുണ്ട് എന്നെ ഇഷ്ടമാണെങ്കില്‍ ഈ എഴുത്ത് വാങ്ങിക്കൂ"

ആരുടേയും ശ്രദ്ധയില്ല എന്ന് ഉറപ്പുവരുത്തി വിറയാര്‍ന്ന കരങ്ങളാല്‍ അവള്‍ എഴുത്ത് വാങ്ങി ധൃതിയില്‍ ക്ലാസ്സ് മുറിയിലേക്ക് നടന്നു .ഭവന്‍നമ്പൂതിരിയുടെ സ്നേഹത്തിനായി കൊതിക്കുന്ന പല പെണ്‍കുട്ടികളേയും വന്ദനയ്ക്ക് അറിയാം. സത്യത്തില്‍ ആ പെണ്‍കുട്ടികളില്‍ ഒരുവളായിരുന്നു വന്ദന. അര്‍ഹിക്കാത്തതായത് കൊണ്ട് ഇഷ്ടം മനസ്സില്‍ സൂക്ഷിച്ചു .ഇപ്പോള്‍ അയാള്‍ തന്നോട് പ്രണയമാണെന്ന് മൊഴിഞ്ഞിരിക്കുന്നു !! ഓര്‍ക്കുമ്പോള്‍ സന്തോഷവും പിന്നീട് ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ കുറിച്ചോര്‍ത്തപ്പോള്‍ സങ്കടവും തോന്നി .വീട്ടില്‍ എത്തി എഴുത്ത് വായിച്ചപ്പോഴാണ് ശ്വാസം നേരെയായത്‌ .എഴുത്തിലെ തുടക്കം വന്ദനയുടെ സൗന്ദര്യത്തെക്കുറിച്ച് വര്‍ണിച്ചുക്കൊണ്ടുള്ള ഏതാനും വരി കവിതകളായിരുന്നു .ഏതൊരു സ്ത്രീയും തന്‍റെ സൗന്ദര്യത്തെക്കുറിച്ച് കേള്‍ക്കുവാന്‍ കൊതിക്കുന്ന വാക്കുകള്‍ എഴുത്തിലുടനീളം എഴുതിയിരിക്കുന്നു .ഭവന്‍നമ്പൂതിരിക്കായി മറുപടി എഴുതിക്കിടക്കുമ്പോള്‍ സമയം പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞിരുന്നു .

ഭവന്‍നമ്പൂതിരിയും വന്ദനയും അഗാധമായി പ്രണയബദ്ധരായി. സന്തോഷമുളവാക്കുന്ന കലാലയജീവിതത്തിലെ ദിനരാത്രങ്ങളും മാസങ്ങളും വര്‍ഷങ്ങളും പോയ്മറഞ്ഞു.ഭവന്‍നമ്പൂതിരി ഡിഗ്രി കഴിഞ്ഞപ്പോള്‍ കലാലയത്തില്‍ തന്നെ എം എ മലയാളത്തിനു ചേര്‍ന്നു .വന്ദന ബിഎഡ് നായി ദൂരെയുള്ള കലാലയത്തിലേക്ക്‌ പോയി. അവിടെ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം .കലാലയത്തില്‍ നിന്നും വന്ദന വിട പറയുന്ന ദിവസം ഭവന്‍നമ്പൂതിരി വന്ദനയുടെ നേര്‍ക്ക്‌ ഒരു സമ്മാനപ്പൊതി നീട്ടി .പൊതിക്കുള്ളില്‍ വില കൂടിയ മൊബൈല്‍ ഫോണും ഒരു എഴുത്തും .എന്‍റെ പ്രണയിനിക്കായി എന്ന് തുടങ്ങുന്ന എഴുത്ത് അവളുടെ ഇമകള്‍ നനയിച്ചു .വര്‍ഷങ്ങള്‍ പോയ്മറഞ്ഞു .ഭവന്‍ നമ്പൂതിരി കലാലയത്തില്‍ത്തന്നെ ലക്ചററായി ഉദ്യോഗം ആരംഭിച്ചു .വന്ദനയ്ക്ക് ഗ്രാമത്തിലെ വിദ്യാലയത്തില്‍ അച്ഛന്‍ വിരമിച്ച ഒഴിവില്‍ ജോലി ലഭിച്ചു .വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന തൊഴിലില്‍ രണ്ടുപേരും സന്തോഷം കണ്ടെത്തി .

ഇല്ലത്ത് ഭവന്‍ നമ്പൂതിരിയുടെ വേളി അയാളുടെ സമ്മതം ഇല്ലാതെ ഉറപ്പിച്ചു .ഭാവിയില്‍ കലക്ടര്‍ ഉദ്യോഗം ലഭിക്കുവാന്‍ യോഗ്യതയുള്ള പെണ്‍കുട്ടിയായിരുന്നു വധു. ഐ.എ.എസിന് പഠിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ വേളി കഴിക്കുവാന്‍ ഭവന്‍ നമ്പൂതിരി എതിര്‍പ്പ് പ്രകടിപ്പിച്ചു .ഒരു അവധി ദിവസം രാവിലെ വന്ദനയ്ക്ക് ഭവന്‍ നമ്പൂതിരിയുടെ കാള്‍ വന്നു .

"വന്ദന ഉടനെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വരണം നമ്മള്‍ ഇന്ന് വിവാഹിതരാവണം .തിങ്കളാഴ്ച നമുക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യുവാനുള്ള അപേക്ഷ സമര്‍പ്പിക്കണം .ഞാന്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു വേഗം പുറപ്പെട്ടോളൂ "

മറുപടി പറയുമ്പോഴേക്കും ഭവന്‍ നമ്പൂതിരി കാള്‍ കട്ടുചെയ്തു .വസ്ത്രം മാറി കൂട്ടുകാരിയുടെ അരികിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വന്ദന ക്ഷേത്രത്തിലേക്ക് യാത്രയായി.ശരീരമാസകലം വിറയല്‍ അനുഭവപെടുന്നത് പോലെ വരുംവരായ്കകളെപ്പറ്റി ഒന്നും വന്ദന ഓര്‍ത്തില്ല അവള്‍ക്ക് കൊതിയായിരുന്നു അയാളോടൊപ്പം ജീവിക്കുവാന്‍ .ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഭവന്‍ നമ്പൂതിരി ക്ഷേത്ര കവാടത്തില്‍ കാത്തുനിന്നിരുന്നു . കൈയിൽ തെച്ചിയും തുളസിയും കൊണ്ടുണ്ടാക്കിയ രണ്ടു മാലകളും ഉണ്ടായിരുന്നു.മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്‍പാകെ രണ്ടുപേരും പരസ്പരം മാലയിട്ടു .വന്ദനയ്ക്ക് വിശ്വാസിക്കുവാന്‍ ആവുന്നുണ്ടായിരുന്നില്ല .താന്‍ വിവാഹിതയായിരിക്കുന്നു !! ആഗ്രഹിച്ച പുരുഷന്‍ തന്നെ വരണമാല്യം ചാര്‍ത്തിയിരിക്കുന്നു !!!! വരന്‍ അണിയിക്കുന്ന മാല്യത്തിലൂടെ വധു തന്‍റെ സര്‍വ്വസ്വവും വരനായി നല്‍കണമെന്നും വധു അണിയിക്കുന്ന മാല്യത്തിലൂടെ വരന്‍റെ സര്‍വ്വസ്വവും വധുവിനാകണമെന്നുമാണ് വ്യവസ്ഥ .ചടങ്ങുകള്‍ കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ ഭവന്‍ നമ്പൂതിരി വന്ദനയുടെ നേര്‍ക്ക്‌ വിവാഹം രജിസ്റ്റര്‍ ചെയ്യുവാനുള്ള അപേക്ഷ നീട്ടികൊണ്ട് പറഞ്ഞു .

" ഇപ്പോള്‍ നമ്മുടെ വിവാഹം രഹസ്യമായിരിക്കട്ടെ .ഈ അപേക്ഷയില്‍ ഒപ്പിട്ടോളൂ ..ഞാന്‍ നാളെ അപേക്ഷ രജിസ്റ്റര്‍ ഓഫീസില്‍ സമര്‍പ്പിക്കാം .വിവാഹം രജിസ്റ്റര്‍ ചെയ്യുവാനുള്ള തിയ്യതി ആയാല്‍ നമുക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നിട്ട് നമുക്ക് ഒരുമിച്ച് ജീവിക്കാം. ഇല്ലത്തേക്ക് നമുക്ക് പ്രവേശനം ഉണ്ടാവുകയില്ല .സാരിമില്ല നമുക്ക് രണ്ടുപേര്‍ക്കും ജോലിയുണ്ട് പിന്നെ എന്തിന് നമ്മള്‍ പേടിക്കണം ? തത്ക്കാലം നമുക്ക് ഒരു വീട് വാടകയ്ക്ക് എടുക്കാം വന്ദനയ്ക്ക് ഭയമുണ്ടോ ? വന്ദനയുടെ വീട്ടുകാര്‍ നമ്മുടെ വിവാഹം അംഗീകരിക്കുമോ?."

"വീട്ടില്‍ അറിയിക്കാതെ നമ്മുടെ വിവാഹം നടന്നതില്‍ വീട്ടുക്കാര്‍ക്ക് വിഷമം ഉണ്ടാവും .എനിക്ക് അങ്ങയുടെ അവസ്ഥ ഓര്‍ത്തിട്ടാണ് ഭയം . ഇല്ലത്ത് വിവരങ്ങള്‍ അറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന കോലാഹലങ്ങളെ പറ്റി ഓര്‍ക്കുമ്പോള്‍ വല്ലാതെ ഭയം തോന്നുന്നു "

"ഭയപ്പെടേണ്ടാ ഞാനില്ലേ കൂടെ ? ഇപ്പോള്‍ തത്ക്കാലം വീട്ടിലേക്ക് പൊയ്ക്കോളൂ"

തിരികെ നടക്കുമ്പോള്‍ വന്ദന പലവട്ടം തിരിഞ്ഞു നോക്കി അപ്പോഴൊക്കെയും ഭവന്‍ നമ്പൂതിരി വന്ദനയെത്തന്നെ നോക്കി നില്ക്കുകയായിരുന്നു .തിരിഞ്ഞുനോക്കി നടക്കുന്നതിനിടയില്‍ കാല്‍പ്പാദം ക്കരിങ്കല്‍ ചീളില്‍ തട്ടി വിരലില്‍ നിന്നും രക്തം പൊടിഞ്ഞു .ശകുനപ്പിഴ ! അതവളുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി .വീട്ടില്‍ എത്തിയപ്പോള്‍ ധൈര്യം ചോര്‍ന്നുപോകുന്നത് പോലെ വന്ദനയ്ക്ക് അനുഭവപ്പെട്ടു .മനസ്സ് കലുഷിതമായിരുന്നു .വരും ദിവസങ്ങളില്‍ താന്‍ നേരിടേണ്ടി വരുന്ന ജീവിതത്തിലെ സങ്കീര്‍ണമായ അവസ്ഥകളെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ വല്ലാതെ സങ്കടത്തിലായി .

രണ്ടാം ദിവസം വന്ദന വിദ്യാലയത്തിലേക്ക്‌ പോകുവാനായി വീട്ടില്‍ നിന്നും ഇറങ്ങി പ്രധാന പാതയുടെ ഓരം ചേര്‍ന്ന് നടക്കുകയായിരുന്നു .ദൂരെ ഒരു വാഹനം പാതയോരത്ത് നിറുത്തിയിട്ടത് കണ്ടപ്പോള്‍ പലപ്പോഴും ഭവന്‍ നമ്പൂതിരി ഓടിച്ചുവന്നിരുന്ന വാഹനത്തെപ്പോലെ തോന്നിപ്പിച്ചപ്പോള്‍ അവള്‍ വാഹനത്തിന്‍റെ നമ്പര്‍ സൂക്ഷിച്ചുനോക്കി. അതെ തന്‍റെ ഊഹം തെറ്റിയില്ല.ഇല്ലത്തെ വാഹനം തന്നെ ഭവന്‍ നമ്പൂതിരി അവളെ കാണുവാന്‍ വന്നു കാത്തുനില്ക്കുകയായിരിക്കും എന്നാണ് വന്ദന നിനച്ചത്. പക്ഷെ വാഹനത്തിന് അരികില്‍ എത്തിയപ്പോള്‍ പുറകിലെ സീറ്റില്‍ ഇരിക്കുന്ന ആളെ കണ്ടപ്പോള്‍ വന്ദന നടുങ്ങി നിന്നു .അച്ഛന്‍ നമ്പൂതിരി വാഹനത്തില്‍ നിന്നും വന്ദനയെ ക്കണ്ടപ്പോള്‍ ഇറങ്ങി നിന്നു .അറിയാത്ത ഭാവത്തില്‍ നടന്നു നീങ്ങുവാന്‍ ശ്രമിച്ച വന്ദനയോടായി അച്ഛന്‍ നമ്പൂതിരി മൊഴിഞ്ഞു :

"നിക്ക്യാ അവിടെ നിക്ക്യാ... ഞാന്‍ കുട്ടിയെക്കാത്തു നിന്നതാണ്. വീട്ടിലേക്ക് വന്നാല്‍ കുട്ടിയുടെ വീട്ടിലുള്ളവര്‍ വിവരങ്ങള്‍ അറിയും. അവിടെയുള്ളവരെ വിവരം ധരിപ്പിക്കേണ്ടാ എന്ന് നിരീച്ചു .ഇല്ലത്ത് ഇങ്ങനെയൊരു സന്താനം വേറെ പിറവിയെടുത്തിട്ടില്ല . അസുരവിത്ത്‌.......!! അല്ലാണ്ടെ എന്താ ഞാന്‍ പറയ്യാ ..?? ഇപ്പോള്‍ ഒരു അപേക്ഷയുമായാണ് ഞാന്‍ മോളുടെ മുമ്പാകെ നിക്കണത് .മറക്കണം എന്‍റെ മോനെ കുട്ടി മറക്കണം. ചേരാത്ത ബന്ധം കൂട്ടിയോജിപ്പിക്കുവാന്‍ ശ്രമിക്കരുത് .അങ്ങിനെയുണ്ടായാല്‍ അത് എന്നും കണ്ണുനീര്‍ത്തുള്ളികള്‍ സമ്മാനിക്കും .ഇല്ലത്തിന്‍റെ മാനം കളയരുത് .പരമ്പരയായി ആരും തന്നെ ഇല്ലത്ത് അന്യമതസ്ഥരുമായി വിവാഹം നടത്തിയിട്ടില്ല .ഭവന്‍റെ വേളി നിശ്ചയിച്ചിരിക്കുകയാണ് ആ വേളി നടക്കണം ആ വേളിയെ നടക്കുവാന്‍ പാടുള്ളൂ .ഇപ്പോള്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടായത് ആരും അറിയരുത്. മറിച്ചാണെങ്കില്‍ മനം ഉരുകി ശപിക്കും ഞാന്‍ രണ്ടിനേയും !!"

പറഞ്ഞു തീർന്നതും അച്ഛൻ നമ്പൂതിരി പ്രതികരണത്തിന് നില്ക്കാതെ ഉടൻ തന്നെ കാറിൽക്കയറി.

അച്ഛന്‍ നമ്പൂതിരി വാഹനത്തില്‍ കയറിപ്പോയപ്പോള്‍ വന്ദനയ്ക്ക് പൊട്ടിക്കരയുവാനാണ് തോന്നിയത് .തല കറങ്ങുന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു .എല്ലാ പ്രതീക്ഷകളും ഒരു നിമിഷം ക്കൊണ്ട് തകര്‍ന്നടിഞ്ഞത് പോലെ. അച്ഛന്‍ നമ്പൂതിരി അവസാനം പറഞ്ഞ വാക്കുകള്‍ പ്രപഞ്ചമാകെ മുഴങ്ങുന്നതുപോലെ.

"മനം ഉരുകി ശപിക്കും ഞാന്‍ രണ്ടിനേയും!!"

വന്ദന മനസ്സില്‍ ഉരുവിട്ടു ,, ഈശ്വരാ എന്തിന് എന്‍റെ ജീവിതത്തില്‍ ഇങ്ങനെയൊരു അവസ്ഥ സംജാതമാക്കി ? എന്തിന് ഭവന്‍ നമ്പൂതിരിയുമായി ഞാന്‍ പരിചയപ്പെട്ടു ? ഈശ്വരാ രക്ഷിക്കേണമേ .ഞാന്‍ കാരണം ആ പാവത്തിന്‍റെ ജന്മം ശപിക്കപ്പെട്ടതാക്കരുതേ.

വിദ്യാലയത്തില്‍ എത്തിയെങ്കിലും വിദ്യാര്‍ഥികളെ പഠിപ്പിക്കുവാന്‍ അവള്‍ക്കായില്ല .മനസ്സ് കലുക്ഷിതമായ കടല്‍ത്തിരമാലകള്‍ പോലെ ഇളകി മറിയുന്നു .നീണ്ട ആലോചനകള്‍ക്കൊടുവില്‍ വന്ദന ഒരു ഉറച്ച തീരുമാനത്തില്‍ എത്തി .ആരുടേയും ശാപം ഏറ്റുവാങ്ങിയ ജീവിതം തനിക്ക് വേണ്ടാ. .ഇല്ലത്ത് എല്ലാ സുഖഭോഗങ്ങളും അനുഭവിച്ച് ജീവിക്കേണ്ടുന്ന ഭവന്‍ നമ്പൂതിരിയുടെ ജീവിതം താന്‍ കാരണം ശിഥിലമാകാന്‍ പാടില്ല .വിദ്യാലയത്തില്‍ എത്തിയാല്‍ മൊബൈല്‍ ഫോണിലേക്ക് വിളിക്കുന്ന പതിവ് ഭവന്‍ നമ്പൂതിരിക്കില്ല .വിദ്യാലയത്തില്‍ നിന്നും ഇറങ്ങുന്ന സമയം നോക്കിയാണ് എന്നും വിളിക്കുന്നത്‌ .അന്നും പതിവ് പോലെ വിളി വന്നു .ഫോണ്‍ കാള്‍ എടുത്തപ്പോള്‍ പൊട്ടിക്കരയുവാനാണ് തോന്നിയത്. ധൈര്യം സംഭരിച്ച് വന്ദന പറഞ്ഞു :

" അങ്ങ് എന്നോട് ക്ഷമിക്കണം എന്നെ മറക്കണം നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല .ഇല്ലത്തുള്ളവരുടെ തീരുമാനം പോലെ വേളിക്കു സമ്മതിക്കണം .ഇനി എന്നെ വിളിക്കുകയോ നേരില്‍ കാണുവാന്‍ ശ്രമിക്കുകയോ ചെയ്യരുത് .അങ്ങിനെയുണ്ടായാല്‍ ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കില്ല .എന്നോട് സ്നേഹമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് അനുസരിക്കണം "

മറുപടി പറയുന്നതിന് മുന്‍പ് വന്ദന കാള്‍ ക്കട്ട് ചെയ്ത് മൊബൈല്‍ ഫോണ്‍ സ്വീച്ച്‌ ഓഫ് ചെയ്തു .വന്ദന വിഷമം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് നടന്നത്. കരയുന്നത് ആരും കാണാതെയിരിക്കുവാന്‍ സാരിത്തലപ്പുക്കൊണ്ട് അവള്‍ മുഖം പൊത്തിപ്പിടിച്ചു .വീട്ടില്‍ എത്തിയപ്പോള്‍ കിടപ്പുമുറിയില്‍ക്കയറി കതകടച്ച് പൊട്ടിക്കരഞ്ഞു .അടുത്ത ദിവസം വിദ്യാലയത്തിലേക്ക്‌ പോകുന്ന വഴിയില്‍ ഭവന്‍ നമ്പൂതിരി വഴിയില്‍ വന്ദനയെ കാത്തുനിന്നിരുന്നു .അവള്‍ കണ്ട ഭാവം നടിക്കാതെ നടന്നു നീങ്ങിയപ്പോള്‍ അയാള്‍ പുറകെ നടന്നുകൊണ്ട് പറഞ്ഞു .

"എന്താ ഇപ്പൊ ഇങ്ങനയൊക്കെ ? എനിക്ക് ഇല്ലവും വേണ്ടാ അവിടെയുള്ളവരെയും വേണ്ടാ, എനിക്ക് വന്ദനയെ മാത്രം മതി. വരൂ ഇപ്പോള്‍ത്തന്നെ എന്‍റെ കൂടെ പോരൂ. ഞാന്‍ ഒരു വീട് വാടകയ്ക്ക് തരപ്പെടുത്തിയിട്ടുണ്ട്. വിവാഹം രജിസ്റ്റര്‍ സമയമാവുമ്പോള്‍ നടത്താം ഈശ്വരന്‍റെ മുന്‍പാകെ വന്ദന എന്‍റെ ഭാര്യയാണ് "

"എനിക്ക് ഇഷ്ടമില്ല നിങ്ങളെ .എനിക്ക് നിങ്ങളെ കാണുന്നത് തന്നെ അറപ്പാണ് പോകൂ എന്‍റെ മുന്‍പില്‍ നിന്നും. അല്ലെങ്കില്‍ എന്നെ ശല്യം ചെയ്യുന്നൂ എന്ന് പറഞ്ഞ് ഞാന്‍ ആളെ കൂട്ടും .പോകാന്‍....... എന്‍റെ മുന്‍പില്‍ നിന്നും പോകാന്‍ !!"

അവള്‍ ഉച്ചത്തില്‍ ആക്രോശിച്ചു .

ഒരു നിമിഷം ഭവന്‍ നമ്പൂതിരി പകച്ചു നിന്നുപോയി. ഇതുവരെ കാണാത്ത വന്ദനയുടെ മുഖഭാവവും സംസാരവും അയാളെ ധര്‍മസങ്കടത്തിലാക്കി .പൊടുന്നനെയുള്ള ഭാവപ്രകടനം അയാളെ ആശ്ചര്യപ്പെടുത്തി .ധൃതിയില്‍ നടന്നു നീങ്ങുന്ന വന്ദനയെ നിസ്സഹായതയോടെ അയാള്‍ നോക്കിനിന്നു .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭവന്‍ നമ്പൂതിരിയുടെ വേളി കഴിഞ്ഞു .വധു അനാമിക അന്തര്‍ജ്ജനം .

വന്ദനയുടെ വിവാഹം നടത്തുവാനായി വീട്ടുകാര്‍ അശ്രാന്തപരിശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി .ഭവന്‍ നമ്പൂതിരിയുടെ പകരം മറ്റൊരാളെ ഭര്‍ത്താവായി കാണുവാന്‍ അവള്‍ക്കായില്ല .രഹസ്യമായാണെങ്കിലും തന്‍റെ വിവഹം കഴിഞ്ഞിരിക്കുന്നു .ഒരുമിച്ചു ജീവിക്കുവാന്‍ ആയില്ലെങ്കിലും ഇപ്പോഴും ഭവന്‍ നമ്പൂതിരി തന്‍റെ ഭര്‍ത്താവാണ് അയാളുടെ ഓര്‍മ്മകളുമായി ജീവിക്കുവാനായിരുന്നു അവളുടെ തീരുമാനം .ഭവന്‍ നമ്പൂതിരിയുടെ വേളി കഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞുകാണും ഒരു ദിവസം ഭവന്‍ നമ്പൂതിരിയുടെ കാള്‍ വന്ദനയെ തേടിയെത്തി .

"ഞാനിപ്പോള്‍ വിഷമിപ്പിക്കുവാനല്ല വിളിച്ചത് .വന്ദന വിവാഹിതയാവണം എന്ന് പറയുവാനാണ് വിളിച്ചത്. എന്നെ ഉപേക്ഷിച്ചത് എന്തിനാണ് എന്നത് എനിക്ക് നല്ലതുപോലെ അറിയാം .എനിക്ക് വന്ദനയെ മറക്കുവാന്‍ ഈ ജന്മത്തില്‍ ആവില്ല. വേളി കഴിച്ച പെണ്ണിന്‍റെ കൂടെ ജീവിക്കുന്നു എന്നേയുള്ളൂ. എനിക്ക് അവളെ ഭാര്യയായി അംഗീകരിക്കുവാനും ആവുന്നില്ല .ഭര്‍ത്താവ് മക്കള്‍ ഇതൊന്നും ജീവിതത്തില്‍ വേണ്ടാ എന്ന് വെക്കരുത്. എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കില്‍ വന്ദന വിവാഹിതയാവണം "

മറുപടി പറയുവാന്‍ വന്ദനയ്ക്ക് ആയില്ല ഒരു തേങ്ങല്‍ മാത്രം അവളില്‍ അവശേഷിച്ചു .പിന്നീട് പതിവായി ഭവന്‍ നമ്പൂതിരി വന്ദനയ്ക്ക് വിളിക്കുമായിരുന്നു .വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പതിവ് തെറ്റിച്ചിട്ടില്ല .സത്യനാരായണന് രണ്ടു മക്കളാണ് വന്ദനയും, അനിയത്തി രേഷ്മയും രേഷ്മയുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തപ്പെട്ടു. വിവാഹ ശേഷം രേഷ്മ ഭര്‍ത്താവുമൊത്ത് ആസ്ട്രേലിയയിലേക്ക് പോയി. വര്‍ഷാവര്‍ഷം ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വന്നു പോകും .ഇപ്പോള്‍ വന്ദനയും അച്ഛനും ,അമ്മയുമാണ് വീട്ടിലുള്ളത് .മകള്‍ വിവാഹത്തിന് സമ്മതിക്കാത്തത് ഭവന്‍ നമ്പൂതിരിയുമായുണ്ടായ പ്രണയ നൈരാശ്യമാണെന്ന് സത്യനാരായണന് അറിയാം .വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോള്‍ പതിവായി കരയുന്ന മകളെ ഇപ്പോള്‍ അയാള്‍ നിര്‍ബന്ധിക്കാറില്ല .

അനാമിക അന്തര്‍ജ്ജനം ഇപ്പോള്‍ കര്‍ണാടകയിലെ ഏതോ ജില്ലയിലെ കലക്ടറായി ജോലി നോക്കുന്നു. ഭവന്‍ നമ്പൂതിരി നാട്ടില്‍ത്തന്നെ പഠിച്ചിരുന്ന കലാലയത്തിലെ പ്രഫസറാണ്‌ .അനാമിക അന്തര്‍ജ്ജനത്തിന്‍റെ കൂടെയാണ് മകള്‍ താമസിക്കുന്നത് ,ഭവന്‍ നമ്പൂതിരിയും അനാമിക അന്തര്‍ജ്ജനവും ഒരുമിച്ചു ജീവിക്കുന്നത് വിരളമാണ് .നീണ്ട അവധികള്‍ ലഭിക്കുമ്പോഴാണ് രണ്ടുപേരും ഒരുമിക്കുന്നത് . അനാമിക അന്തര്‍ജ്ജനം കുടുംബബന്ധങ്ങളെക്കാളും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് രാജ്യ സേവനങ്ങള്‍ക്കാണ് .ഇല്ലത്തുള്ളവരെ സന്തോഷിപ്പിക്കുവാന്‍ പേരിനൊരു ഭാര്യ മാത്രമായിരുന്നു ഭവന്‍ നമ്പൂതിരിക്ക് അനാമിക അന്തര്‍ജ്ജനം .അനാമിക അന്തര്‍ജ്ജത്തിനെ വന്ദനയ്ക്ക് പകരമായി കാണുവാന്‍ ഭവന്‍ നമ്പൂതിരിക്കായില്ല.

മേല്‍ക്കൂരയില്‍ മഞ്ഞുപെയ്തു കൊണ്ടിരിക്കുന്നതിനാല്‍ കിടപ്പുമുറിയില്‍ അസഹനീയമായ തണുപ്പായിരുന്നു .തണുപ്പിനാല്‍ വന്ദനയുടെ ശരീരമാകെ കുളിരുന്നുണ്ടായിരുന്നു .കൈകളിലെ എഴുന്നേറ്റുനില്‍ക്കുന്ന രോമകൂപങ്ങളില്‍ അവള്‍ തലോടിക്കൊണ്ടിരുന്നു .പുതച്ചുമൂടിക്കിടന്നിട്ടും ദേഹം വിറച്ചുകൊണ്ടിരുന്നു .ഭവന്‍ നമ്പൂതിരിയെ തനിക്ക് നഷ്ടമായില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നാല്‍ എത്ര കഠിനമായ തണുപ്പും തനിക്ക് സഹിക്കാമായിരുന്നു.അതിനുള്ള ഭാഗ്യം തനിക്ക് ലഭിച്ചില്ല എന്ന് ഓര്‍ത്തപ്പോള്‍ അവളുടെ ഇമകള്‍ നനഞ്ഞു .ഇപ്പോള്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് തന്നെ ക്ഷണിച്ചിരിക്കുന്നു .കൂടെപ്പോയാല്‍ എത്രകാലം തനിക്ക് അദ്ദേഹത്തിന്‍റെ കൂടെ ജീവിക്കുവാനാവും ? ഈ അവധിക്കാലം കഴിയുന്നത്‌ വരെ മാത്രമേ തങ്ങളുടെ ബന്ധത്തിന് ആയുസ്സ് ഉണ്ടാവുകയുള്ളൂ. അതോ ജീവിതാവസാനംവരെ തനിക്ക് അദ്ദേഹത്തിന്‍റെ കൂടെ അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് ജന്മം നല്‍കി ജീവിക്കുവാനാവുമോ ? അദ്ദേഹം തനിക്ക് വരണമാല്യം ചാര്‍ത്തിയ വിവരം സമൂഹത്തിന് അറിയില്ലല്ലോ . താന്‍ അദ്ദേഹത്തിന്‍റെ കൂടെ പൊറുതിക്ക് പോയാല്‍ ഗ്രാമവാസികള്‍ ഒന്നടങ്കം തന്നെ അഭിസാരിക എന്ന് മുദ്രകുത്തില്ലേ ?ഉത്തരം ലഭിക്കാത്ത അനവധി ചോദ്യങ്ങള്‍ അവളുടെ മനസ്സിനെ കലുക്ഷിതമാക്കി . വന്ദന തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം നേരം വെളുപ്പിച്ചു. വിദ്യാലയത്തില്‍ പോയപ്പോള്‍ ഉറക്കമൊഴിഞ്ഞതിനാല്‍ ക്ഷീണം അവളെ പിടിക്കൂടിയിരുന്നു.

അടുത്ത ദിവസം വിദ്യാലയം അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞു രണ്ടുമാസത്തേക്ക് അടച്ചുപൂട്ടി .ഭവന്‍ നമ്പൂതിരി വരണമാല്യം ചാര്‍ത്തുന്നതിനു മുമ്പ് വരെ വിദ്യാലയത്തിനു അവധി ലഭിക്കുന്ന ദിവസങ്ങളെ അവള്‍ വല്ലാതെ ഇഷ്ട്പ്പെട്ടിരുന്നു .അയാളെ അവള്‍ക്ക് അന്യമായതില്‍പ്പിന്നെ അവധി ദിവസങ്ങളെ അവള്‍ വെറുത്തു .വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചുക്കൊണ്ടിരിക്കും .ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം അവളെ വല്ലാതെ ആകുലപ്പെടുത്തിയിരുന്നു .ഭവന്‍ നമ്പൂതിരിക്ക് പകരം മറ്റൊരു പുരുഷനെ മനസ്സില്‍ പ്രതിഷ്ഠിക്കുവാൻ എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് അതിനായില്ല .ഭവന്‍ നമ്പൂതിരി പതിവായി വിളിച്ചു കൊണ്ടിരുന്നു .യാത്രയെക്കുറിച്ച് പറയുമ്പോള്‍ മറുപടി പറയാതെ അവള്‍ ഒഴിഞ്ഞുമാറി . പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി താന്‍ എങ്ങിനെ അദ്ദേഹത്തിന്‍റെ കൂടെ പോകും .ഇനി പോയാല്‍ത്തന്നെ ഉണ്ടായേക്കാവുന്ന കോലാഹലങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഒരു നടുക്കം അവളില്‍ ഉളവായി.

സമയം സന്ധ്യ മയങ്ങിയപ്പോള്‍ ഭവന്‍ നമ്പൂതിരിയുടെ കാള്‍ വന്നു .പതിവില്‍ കൂടുതല്‍ കരങ്ങള്‍ വിറയ്ക്കുന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു .ഹൃദയമിടിപ്പിന്‍റെ താളവും ധൃതഗതിയിലായി .അങ്ങേത്തലയ്ക്കല്‍ ഭവന്‍ നമ്പൂതിരിയുടെ ശബ്ദം :

"പോകുവാനുള്ള ഒരുക്കങ്ങള്‍ എവിടെവരെയായി ? അത്യാവശ്യം ധരിക്കുവാനുള്ള വസ്ത്രങ്ങള്‍ മാത്രം കരുതിയാല്‍ മതി .കശ്മീരിലെ ഹിമാലയന്‍ മലനിരകളില്‍ പോയി നമുക്ക് ചേക്കേറാം . സിയാചിനില്‍ താമസിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് സിയാചിൻ എന്ന നാമത്തിന്‍റെ അർത്ഥം അറിയുമോ വന്ദനയ്ക്ക് ?"

" കാട്ടുപനിനീർപ്പൂക്കളുടെ ഇടം എന്നല്ലേ അര്‍ത്ഥം ?"

" അതേ.. കാട്ടുപനിനീർപ്പൂക്കളുടെ ഇടത്തില്‍ പോയി ആപ്പിള്‍ തോട്ടങ്ങളിലും , ചെറി തോട്ടങ്ങളിലും പോയി പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാം .ലളിതാദിത്യ മുക്തപീഠ ചക്രവര്‍ത്തി നിര്‍മിച്ച സൂര്യക്ഷേത്രത്തില്‍ പോയി നമുക്ക് പ്രാര്‍ഥിക്കാം .ലഡാക്കിലെ മലനിരകളില്‍ നിന്നും ഒഴുകി വരുന്ന കണ്ണീർ പോലുള്ളനീർജലത്തില്‍ കുളിക്കാം .മനംമയക്കുന്ന ഭൂപ്രദേശത്ത് നമ്മള്‍ കൊതിച്ച ഒരുമിച്ചുള്ള ജീവിതത്തിന് നാന്ദികുറിക്കാം .വന്ദന എന്തിനാ ഭയക്കുന്നത് ? വന്ദന എന്‍റെ ഭാര്യയാണ്. ആദ്യഭാര്യയ്ക്കുള്ള സ്ഥാനം രണ്ടാം ഭാര്യക്കില്ല .വന്ദനയുടെ മാതാപിതാക്കളുടെ സമ്മതം ഞാന്‍ വാങ്ങിയിട്ടുണ്ട് .എന്നെ ഒഴിവാക്കിയപ്പോള്‍ ഞാന്‍ ആശിച്ചിരുന്നു വന്ദന മറ്റൊരാളെ വിവാഹംകഴിച്ചു സുഖമായി ജീവിക്കുന്നത് കാണുവാന്‍ പക്ഷേ, അങ്ങിനെയൊന്ന് വന്ദനയുടെ ജീവിതത്തില്‍ ഉണ്ടായില്ല .എനിക്ക് അറിയാം ആ മനസ്സ് നിറയെ ഞാനാണെന്ന് .ഇനിയും തന്നെ തനിച്ചാക്കുവാന്‍ എന്നെക്കൊണ്ടാവില്ല .രാവിലെ എട്ടുമണിക്ക് വാഹനവുമായി ഞാന്‍ വീടിന്‍റെ പടിക്കല്‍ എത്തും അപ്പോള്‍ ഇറങ്ങി വരണം "

മറുപടി പറയുന്നതിന് മുന്പ്‌ അയാള്‍ കാള്‍ കട്ടുചെയ്തു .എന്തുചെയ്യണം എന്നറിയാതെ വന്ദന ധര്‍മസങ്കടത്തിലായി .കിടപ്പുമുറിയുടെ പുറത്തുനിന്നും അച്ചന്‍റെ വിളികേട്ടു കതക് തുറന്നപ്പോള്‍ ഒപ്പം അമ്മയുമുണ്ട്‌ .രണ്ടുപേരും കിടപ്പുമുറിയില്‍ കയറി മെത്തയില്‍ ഇരുന്ന് വന്ദനയോട് കസേരയില്‍ ഇരിക്കുവാന്‍ അച്ഛന്‍ ആംഗ്യം കാട്ടി .അവള്‍ കസേരയില്‍ ഇരുന്നപ്പോള്‍ അച്ഛനാണ് സംസാരത്തിന് തുടക്കം കുറിച്ചത് .

" മോള് വിദ്യാലയത്തിലേക്ക്‌ പോയപ്പോള്‍ ഭവന്‍ നമ്പൂതിരി വിളിച്ചിരുന്നു .അയാള്‍ മോളുടെ കഴുത്തില്‍ ക്ഷേത്ര നടയില്‍ വെച്ചു മാലയിട്ട വിവരം അച്ഛന് നേരത്തെ അറിയാമായിരുന്നു .പക്ഷെ ഈ കാലം വരെ അച്ഛന്‍ അതിനെക്കുറിച്ച് മോളോട് സംസാരിച്ചിട്ടില്ല .കാരണം എന്‍റെ മോളുടെ മനസ്സ് അറിഞ്ഞുകൊണ്ട് വിഷമിപ്പിക്കേണ്ടാ എന്ന് കരുതിയാണ് ഒന്നും അച്ഛന്‍ പറയാതെയിരുന്നത് .എത്ര വിവാഹാലോചനകള്‍ മോള്‍ക്കായി അച്ഛന്‍ അന്വേഷിച്ചു. എല്ലാം മോള് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി .അച്ഛന് അറിയാം മോളുടെ മനസ്സില്‍ നിന്നും അയാള്‍ ഒഴിഞ്ഞുപോയിട്ടില്ലാ എന്ന്. ഇനിയുള്ള മോളുടെ ജീവിതത്തില്‍ അങ്ങിനെയൊന്ന് ഉണ്ടാകുമെന്ന് അച്ഛന് വിശ്വാസവും ഇല്ല .മോള് അയാളുടെ കൂടെ പോകുവാന്‍ തയ്യാറായിരുന്നുക്കൊള്ളൂ .ആഗ്രഹിച്ച ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അത് നിഷേധിക്കേണ്ട .മറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കേണ്ടതില്ല .ആരും അന്വേഷിക്കുവാന്‍ വരില്ല കാരണം വരുന്നവര്‍ക്ക് നന്നായി അറിയാം അയാളുടെ ആദ്യ ഭാര്യയുടെ കൂടെയാണ് അയാള്‍ പോയിരിക്കുന്നത് എന്ന് "

കിടപ്പുമുറിയില്‍ നിന്നും പോകുവാന്‍ തുനിഞ്ഞ അച്ഛനെ കെട്ടിപ്പിടിച്ചു വന്ദന പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു :

" എന്താ അച്ഛന്‍ ഈ പറയുന്നേ ? ഭാര്യയും മകളുമുള്ള അദ്ദേഹത്തിന്‍റെ കൂടെ ഞാന്‍ പോകണമെന്നോ ? വേണ്ട ആരുടേയും ജീവിതം തട്ടിപ്പറിക്കുവാന്‍ എന്നെക്കൊണ്ടാവില്ല .ശിഷ്ട കാലം ജീവിച്ചു തീര്‍ക്കുവാന്‍ അദ്ദേഹം എനിക്ക് നല്‍കിയ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ മാത്രം മതിയെനിക്ക് "

മകളുടെ നെറുകയില്‍ തലോടിക്കൊണ്ട് അച്ഛന്‍ പറഞ്ഞു :

"വിവാഹപ്രായം കഴിഞ്ഞു വിവാഹജീവിതം ലഭിക്കാതെ ജീവിക്കുന്ന മകളുടെ പിതാവിന്‍റെ മനോവിഷമം എന്‍റെ മോള്‍ക്ക്‌ മനസ്സിലാവില്ല .അച്ഛന്‍റെ തീരുമാനം ഞാന്‍ എന്‍റെ മോളെ അറിയിച്ചു .ഇനി എന്ത് തീരുമാനം വേണമെങ്കിലും എന്‍റെ മോള്‍ക്ക്‌ എടുക്കാം "

അച്ഛന്‍റെ വാക്കുകള്‍ അവളെ കൂടുതല്‍ ധര്‍മ്മസങ്കടത്തിലാക്കി ..ഭവന്‍ നമ്പൂതിരിയോടുള്ള തന്‍റെ അഗാധമായ പ്രണയത്തിന്‍റെ സായൂജ്യം നേടുവാന്‍ അവസരം ലഭിച്ചിരിക്കുന്നു പക്ഷെ . ഇപ്പോള്‍ താന്‍ അദ്ദേഹത്തിന്‍റെ കൂടെ പൊറുക്കുവാന്‍ പോയാല്‍ സമൂഹം അത് അംഗീകരിക്കില്ല .അഭിസാരിക എന്ന് സമൂഹം ഒന്നടങ്കം തന്നെ മുദ്രകുത്തും .ഒരു ഉറച്ച തീരുമാനം എടുക്കുവാന്‍ കഴിയാതെ വന്ദന തിരിഞ്ഞും മറിഞ്ഞും കിടന്നു . മേല്‍കൂരയില്‍ മഞ്ഞു പെയ്തു കൊണ്ടിരുന്നതിനാല്‍ കിടപ്പുമുറിയിലെ തണുപ്പ് അവള്‍ക്കു അസഹനീയമായി തോന്നിപ്പിച്ചു . പ്രണയാര്‍ദ്രമായ സ്വപ്നങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്രയ്ക്കായി അവളുടെ മനം തുടിക്കുന്നുണ്ടായിരുന്നുവെങ്കിലും .സമൂഹം അംഗീകരിക്കാത്ത ബന്ധത്തിന് നാന്ദി കുറിക്കുവാന്‍ അവളുടെ മനസ്സ് വിസമ്മതിച്ചു .കലുക്ഷിതമായ മനസ്സിനെ ആശ്വസിപ്പിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്കാവുന്നുണ്ടായിരുന്നില്ല .നിദ്രാവിഹീനയായ അവള്‍ ഉറങ്ങുവാനായി ഇമകള്‍ ഇറുക്കിയടച്ചു .അപ്പോള്‍ ഭവന്‍ നമ്പൂതിരി അയാളുടെ കിടപ്പുമുറിയില്‍ യാത്രയ്ക്കായി കൊണ്ടുപോകെണ്ടുന്ന വസ്ത്രങ്ങള്‍ തിരഞ്ഞു വെക്കുകയായിരുന്നു .

ശുഭം